Sunday, February 07, 2010

2009 ഇന്ത്യയ്ക്ക് ചൂടു കൂടിയ വര്‍ഷം

ഇന്ത്യയില്‍ കഴിഞ്ഞ 110 വര്‍ഷത്തിനിടയിലെ ഏറ്റവും ചൂടേറിയ വര്‍ഷമായിരുന്നു 2009 എന്ന് ദേശീയ കാലാവസ്ഥാ വകുപ്പ് (IMD) കണ്ടെത്തി. കഴിഞ്ഞ വര്‍ഷം രാജ്യത്താകമാനം ശരാശരി താപനില സാധാരണയിലും ഒരു ഡിഗ്രി സെല്‍ഷ്യസ് (കൃത്യമായി 0.913 ഡിഗ്രി) കൂടുതലായിരുന്നു.

മാത്രമല്ല, ഈ കാലയളവിലെ ഏറ്റവും ചൂടുകൂടിയ 10 വര്‍ഷങ്ങളില്‍ ആറെണ്ണവും 2000-ന് ശേഷമായിരുന്നുവെന്നും (യഥാക്രമം 2009, 2002, 2006, 2003, 2007, 2004) ഐ.എം.ഡി. അതിന്റെ വെബ്ബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.

അന്തരീക്ഷ താപനിലയും കാലാവസ്ഥയും സംബന്ധിച്ച കണക്കുകള്‍ സൂക്ഷിക്കാന്‍ ഐ.എം.ഡി. ആരംഭിച്ചത് 1901-ലാണ്. അന്നുമുതലുള്ള നിരീക്ഷണവിവരങ്ങള്‍ വിശകലനം ചെയ്താണ് അധികൃതര്‍ ഈ നിഗമനത്തിലെത്തിയത്.

1961 മുതല്‍ 1990 വരെയുള്ള ശരാശരി താപനില മാനദണ്ഡമാക്കിയായിരുന്നു കണക്കുകൂട്ടല്‍. ആ 30 വര്‍ഷം രാജ്യത്തെ ശരാശരി താപനില 24.64 ഡിഗ്രിയായിരുന്നു. 2009-ല്‍ അത് 25.553 ഡിഗ്രിയായതായി ഐ.എം.ഡി.യുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇന്ത്യയില്‍ 110 വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയ വര്‍ഷങ്ങള്‍ ഇവയാണ്: 2009 (+0.913), 2002 (+0.708), 2006 (+0.6), 2003 (+0.560), 2007 (+0.553), 2004 (+0.515), 1998 (+0.514), 1941 (+0.448), 1999 (+0.445), 1958 (+0.435), 2001 (+0.429), 1987 (+0.413), 2005 (+0.410).

മാത്രമല്ല, വിവിധ സീസണുകളിലെ ശരാശരി താപനിലയും ഐ.എം.ഡി. പരിശോധിക്കുകയുണ്ടായി. ജനവരി-ഫിബ്രവരി മാസത്തിലെ ശൈത്യകാലം, മണ്‍സൂണിന് മുമ്പുള്ള മാര്‍ച്ച്-മെയ് കാലയളവ്, മണ്‍സൂണ്‍ കാലമായ ജൂണ്‍-സപ്തംബര്‍, മണ്‍സൂണിന് ശേഷമുള്ള ഒക്ടോബര്‍-ഡിസംബര്‍ എന്നിവയില്‍, മണ്‍സൂണിലും ശൈത്യകാലത്തും ഏറ്റവും ഉയര്‍ന്ന ശരാശരി താപനില രേഖപ്പെടുത്തിയതും 2009-ലായിരുന്നു.

രാജ്യത്തിന്റെ വിവിധഭാഗങ്ങളിലെ വാര്‍ഷിക താപനില പരിശോധിച്ചപ്പോള്‍, രാജസ്ഥാന്‍, ഗുജറാത്ത്, ബീഹാര്‍ എന്നിവിടങ്ങളൊഴികെ ബാക്കിയെല്ലായിടത്തും 2009-ല്‍ ശരാശരി താപനില കാര്യമായി വര്‍ധിച്ചെന്നു കണ്ടു. എന്നാല്‍, മേല്‍പ്പറഞ്ഞ മൂന്ന് മേഖലയില്‍ താപനിലയില്‍ കാര്യമായ കുറവാണ് നിരീക്ഷിച്ചത്.

2009 ജനവരി-ഫിബ്രവരി കാലത്താണ് രാജ്യത്തിന്റെ പല ഭാഗത്തും താപനിലയില്‍ അസാധാരണ വ്യതിചലനം ദര്‍ശിച്ചതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഉദാഹരണത്തിന്, പടിഞ്ഞാറന്‍ ഹിമാലയത്തില്‍ ആ ജനവരി രണ്ടാംപകുതിയിലെ താപനില സാധാരണയിലും മൂന്നു മുതല്‍ അഞ്ച് ഡിഗ്രി വരെ കൂടുതലായിരുന്നു. അതേസമയം ജനവരിയില്‍ തന്നെ ഉത്തര്‍പ്രദേശില്‍ അതിശൈത്യത്തില്‍ എണ്‍പതിലേറെപ്പേര്‍ മരിച്ചു.

2009 മാര്‍ച്ച്, ഏപ്രില്‍, മെയ് കാലയളവില്‍ രാജ്യത്തെ വിവിധ പ്രദേശങ്ങള്‍ അത്യുഷ്ണത്തിന്റെ (സാധാരണയിലും അഞ്ച് ഡിഗ്രി കൂടുതല്‍) പിടിയിലായി. ആന്ധ്രപ്രദേശില്‍ മാത്രം മെയ് മാസത്തില്‍ 150 പേരാണ് സൂര്യാഘാതമേറ്റും, ചൂട് താങ്ങാനാകാതെയും മരിച്ചത്. (അവലംബം: ഐ.എം.ഡി)

3 comments:

Joseph Antony said...

ഇന്ത്യയില്‍ കഴിഞ്ഞ 110 വര്‍ഷത്തിനിടയിലെ ഏറ്റവും ചൂടേറിയ വര്‍ഷമായിരുന്നു 2009 എന്ന് ദേശീയ കാലാവസ്ഥാ വകുപ്പ് (IMD) കണ്ടെത്തി. മാത്രമല്ല, ഈ കാലയളവിലെ ഏറ്റവും ചൂടുകൂടിയ 10 വര്‍ഷങ്ങളില്‍ ആറെണ്ണവും 2000-ന് ശേഷമായിരുന്നുവെന്നും (യഥാക്രമം 2009, 2002, 2006, 2003, 2007, 2004) ഐ.എം.ഡി. അതിന്റെ വെബ്ബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.

vasanthalathika said...

മുന്പോരിയ്ക്കള്‍ പത്രത്തില്‍ വായിച്ചതോര്‍ക്കുന്നു.കോഴിക്കോട്മടിയ്ക്കല്കോല്ലെയ്ജിന്റെ ആസ്പത്രിയ്ക്ക് അരികെയുള്ള ഒരു ഈന്തപ്പന പൂതെന്നും കായ്ചെന്നുമുള്ള വാര്‍ത്ത...പുതിയ കൃഷിസാധ്യതകളല്ല അതുനര്തിയതു.പകരം അത്യുഷ്ണം ആവശ്യമുള്ള ഒരു ചെടി നമ്മുടെ നാട്ടില്‍ പൂക്കുമ്പോള്‍ നില്തെട്ട് ന്ന കാലാവസ്ഥയെ കുറിച്ചുള്ള ആശങ്കകളാണ്.കുറിഞ്ഞി അത് അറിഞ്ഞിട്ടുന്റാവുമല്ലോ.പൂക്കാത്ത മാവുകലെപ്പറ്റി പണ്ടുള്ളവര്‍ പറഞ്ഞത് തെറ്റുന്നു.അല്ലെ?

Joseph Antony said...

വസന്തലതിക,

ഈന്തപ്പന കോഴിക്കോട് പൂക്കുമ്പോള്‍ മാത്രമല്ല, വയനാട്ടില്‍ കുയിലുകളുടെ പാട്ട് കേട്ടുതുടങ്ങുമ്പോഴും, ഇടുക്കിയില്‍ നാല്പതാംനമ്പര്‍ മഴയുടെ കാലം കഴിയുമ്പോഴും, ചിക്കുന്‍ഗുനിയ പോലുള്ള പകര്‍ച്ചവ്യാധികളുടെ അണുക്കള്‍ പരത്തുന്ന കൊതുകുകള്‍ നാട്ടില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങുമ്പോഴും ഉയരുന്ന ആശങ്ക മറ്റൊന്നല്ല.

ഇക്കാര്യം ഇവിടെ പരാമര്‍ശിച്ചതിന് നന്ദി.