Saturday, December 26, 2009

ഓര്‍മകള്‍ ഉണ്ടാകുന്നത്

തലച്ചോര്‍ എങ്ങനെയാണ് ഓര്‍മകള്‍ സൂക്ഷിക്കുന്നതെന്ന് കണ്ടെത്തുന്നതില്‍ അമേരിക്കന്‍ ഗവേഷകര്‍ വിജയിച്ചു. ഇന്ത്യന്‍ വംശജനായ സൗരവ് ബാനര്‍ജി ഉള്‍പ്പെട്ട സംഘമാണ് സുപ്രധാനമായ ഈ മുന്നേറ്റത്തിന് പിന്നില്‍. ഓര്‍മക്കുറവിനും അള്‍ഷൈമേഴ്‌സ് രോഗം പോലെ ഓര്‍മകള്‍ നശിപ്പിക്കുന്ന പ്രശ്‌നങ്ങള്‍ക്കും ചികിത്സ രൂപപ്പെടുത്താന്‍ കണ്ടെത്തല്‍ സഹായിച്ചേക്കും.

മസ്തിഷ്‌ക്കത്തില്‍ തന്മാത്രാതലത്തില്‍ ഓര്‍മകളും അനുഭവങ്ങളും സംഭരിക്കപ്പെടുന്നതിന്റെ രഹസ്യമാണ് കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി-സാന്റ ബാര്‍ബരയിലെ ഗവേഷകര്‍ അനാവരണം ചെയ്തത്.

സിരാകോശങ്ങള്‍ (ന്യൂറോണ്‍) പരസ്പരം ബന്ധപ്പെടുകയും രാസസ്പന്ദനങ്ങള്‍ കൈമാറുകയും ചെയ്യുന്ന ന്യൂറോണ്‍സന്ധികള്‍ക്ക് 'സിനാപ്പ്' എന്നാണ് പേര്. ഓര്‍മകള്‍ സൂക്ഷിക്കുന്നതില്‍ മുഖ്യപങ്ക് ഈ സന്ധികള്‍ക്ക് ഉണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തി. ആദ്യമായാണ് ന്യൂറോണ്‍സന്ധികള്‍ക്കും ഓര്‍മകള്‍ക്കും തമ്മിലുള്ള ബന്ധം തിരിച്ചറിയുന്നത്. 'ന്യൂറോണ്‍' ഗവേഷണവാരികയിലാണ് പഠനറിപ്പോര്‍ട്ടുള്ളത്.

'നമ്മള്‍ പുതിയ കാര്യങ്ങള്‍ പഠിക്കുമ്പോള്‍ യഥാര്‍ഥത്തില്‍ അവ ഓര്‍മകളായി തലച്ചോറില്‍ സൂക്ഷിക്കപ്പെടുകയാണ് ചെയ്യുന്നത്'-ഗവേഷണത്തില്‍ മുഖ്യപങ്കുവഹിച്ചവരിലൊരാളും അള്‍ഷൈമേഴ്‌സ് രോഗ വിദഗ്ധനുമായ ഡോ.കെന്നത്ത് കോസിക് പറയുന്നു. കാലോഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ ന്യൂറോസയന്‍സ് റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ടിന്റെ സഹമേധാവിയാണ് ഡോ. കോസിക്. പഠനറിപ്പോര്‍ട്ടിന്റെ മുഖ്യരചയിതാവായ സൗരവ് ബാനര്‍ജി അതേ സ്ഥാപനത്തില്‍ പോസ്റ്റ്‌ഡോക്ടറല്‍ ഫെലോയും.
ഓര്‍മകള്‍ സംഭരിക്കപ്പെടുമ്പോള്‍ സിനാപ്പുകളെന്ന ന്യൂറോണ്‍സന്ധികള്‍ കൂടുതല്‍ ബലപ്പെടുന്നു എന്ന് മനസിലാക്കിയിടത്താണ് ഗവേഷകരുടെ വിജയം. 'സിനാപ്പുകള്‍ ബലപ്പെടുകയെന്നത് പഠനപ്രക്രിയയില്‍ വളരെ പ്രധാനമാണ്'-ഡോ. കോസിക് പറയുന്നു. അതെങ്ങനെ സംഭവിക്കുന്നു എന്നതായിരുന്നു ചോദ്യം. സിനാപ്പുകള്‍ ബലപ്പെടുന്നതിന് പിന്നില്‍ ചില പ്രോട്ടീനുകള്‍ക്കും പങ്കുണ്ടെന്ന് പഠനം വ്യക്തമാക്കി. വ്യായാമവേളയില്‍ പ്രോട്ടീനുകള്‍ പ്രത്യക്ഷപ്പെട്ട് പേശികളെ ബലപ്പെടുത്തുന്നതുപോലുള്ള ഒന്നാണ് ഓര്‍മകളുടെ കാര്യത്തില്‍ ന്യൂറോണ്‍സന്ധികള്‍ക്ക് സംഭവിക്കുന്നതെന്ന് ഗവേഷകര്‍ കണ്ടു.

ന്യൂറോണ്‍സന്ധികളെ നിഷ്‌ക്രിയമാക്കി വെയ്ക്കുന്ന ഒരിനം പ്രോട്ടീനുണ്ട്. അതേസമയം, ചിന്തയോ ശബ്ദമോ സംഗീതമോ തലച്ചോറിലേക്ക് രാസസിഗ്നലുകളായി എത്തുമ്പോള്‍ സിനാപ്പുകളെ ഉണര്‍ത്തുകയും ബലപ്പെടുത്തുകയും ചെയ്യുന്ന മറ്റൊരിനം പ്രോട്ടീനുണ്ട്. തലച്ചോറിലേക്ക് പുതിയ വിവരങ്ങളോ അനുഭവങ്ങളോ എത്തുമ്പോള്‍, ആദ്യത്തെ പ്രോട്ടീനുകള്‍ ശിഥിലമാക്കപ്പെടുകയും, രണ്ടാമത്തെയിനം പ്രോട്ടീനുകള്‍ പ്രവര്‍ത്തനക്ഷമമാകുകയും ചെയ്യുന്നു. അതുവഴി സിനാപ്പുകള്‍ ഉണര്‍ന്ന് ബലപ്പെടുകയും ഓര്‍മകള്‍ യഥാസ്ഥാനങ്ങളില്‍ സംഭരിക്കപ്പെടുകയും ചെയ്യുന്നു.

പഠനവുമായി ബന്ധപ്പെട്ട് CaM Kinase, Lypla എന്നീ പ്രോട്ടീനുകള്‍ തിരിച്ചറിയാന്‍ ഗവേഷകര്‍ക്കായി. എലികളുടെയും മറ്റും സ്വാഭാവിക സിരാകോശങ്ങളില്‍ ഇത്തരം പ്രോട്ടീനുകള്‍ രൂപംകൊള്ളുന്നത് ഉന്നത റസല്യൂഷനിലുള്ള മൈക്രോസ്‌കോപ്പിലൂടെ നേരിട്ട് നിരീക്ഷിക്കാന്‍ ഗവേഷകര്‍ക്കായി. ഒപ്പം കൃത്രിമമായി രൂപപ്പെടുത്തിയ സിരാകോശങ്ങളും ഓര്‍മയുടെ രഹസ്യം കണ്ടെത്താന്‍ അവര്‍ ഉപയോഗപ്പെടുത്തി.

ഓര്‍മക്കുറവ് പോലുള്ള പ്രശ്‌നങ്ങള്‍ മാത്രമല്ല, കുട്ടികളുടെ ചിലതരം പഠനവൈകല്യങ്ങള്‍ ചികിത്സിക്കുന്നതിനും ഭാവിയില്‍ ഈ കണ്ടെത്തല്‍ സഹായകമായേക്കും. (അവലംബം: ന്യൂറോണ്‍, കാലിഫോര്‍ണിയ സര്‍വകലാശാല-സാന്റ ബാര്‍ബരയുടെ വാര്‍ത്താക്കുറിപ്പ്, കടപ്പാട്: മാതൃഭൂമി).

Thursday, December 24, 2009

കടലാമകളുടെ ക്രിസ്മസ് സഞ്ചാരം

ഒരു സഞ്ചാരത്തിന്റെ കഥയാണിത്. രണ്ട് നായികമാര്‍ ഇതിലുണ്ട്- നോയല്ലിയും ഡാര്‍വിനയും. ഇരുവരും കടലാമകള്‍, ലതര്‍ബാക്ക് വര്‍ഗക്കാര്‍, സ്വദേശം പശ്ചിമാഫ്രിക്കയിലെ ഗിബണ്‍. കടലായ കടലെല്ലാം ഇവര്‍ താണ്ടുന്നത് ഈ ക്രിസ്മസ് കാലത്ത്, ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പിന്തുടരുകയാണ് ഒരു സംഘം ഗവേഷകര്‍.

യാത്രയുടെ വിശദാംശങ്ങള്‍ ഓണ്‍ലൈനിലും ലഭ്യമാക്കിയിട്ടുണ്ട്; www.seaturtle.org/tracking കാണുക. ബ്രിട്ടനിലെ ഇക്‌സെറ്റര്‍ സര്‍വകലാശാലയുടേതാണ് ഈ പദ്ധതി.

ഉപഗ്രഹമുപയോഗിച്ച് പിന്തുടരാവുന്ന ചെറിയ ഉപകരണം രണ്ട് ആമകളുടെയും ശരീരത്തില്‍ ഘടിപ്പിച്ചിട്ടുണ്ട്. അതിന്റെ സഹായത്തോടെയാണ് ഇരുവരും എവിടെയെല്ലാം സഞ്ചരിക്കുന്നു, എത്ര ആഴത്തില്‍ നീന്തുന്നു എന്നൊക്കെ മനസിലാക്കുക.

ഡിസംബര്‍ ഏഴിനാണ് നോയല്ലിയും ഡാര്‍വിനയും ഇപ്പോഴത്തെ യാത്ര തുടങ്ങിയത്. ഇതിനകം ഇരുവരും 1280 കിലോമീറ്റര്‍ അകലത്തില്‍ എത്തിക്കഴിഞ്ഞു.

കൊടിയ വംശനാശഭീഷണി നേരിടുന്ന വര്‍ഗമാണ് ലെതര്‍ബാക്ക് കടലാമകള്‍ (leatherback turtles). വ്യവസായിക മത്സ്യബന്ധനം, എണ്ണപര്യവേക്ഷണം തുടങ്ങി പല കാരണങ്ങളാല്‍ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥകള്‍ നാശം നേരിടുന്നതാണ് ഈ വര്‍ഗം ഭീഷണിയിലാകാന്‍ കാരണം.

1980-കളിലും 1990-കളിലും ലെതര്‍ബാക്ക് കടലാമകളുടെ അംഗസംഖ്യ ഇന്തോ-പെസഫിക് മേഖലയില്‍ 90 ശതമാനത്തിലേറെ കുറഞ്ഞു. ഈ ജീവിവര്‍ഗം വംശനാശത്തിന്റെ വക്കിലാണെന്ന് അന്താരാഷ്ട്ര പ്രകൃതിസംരക്ഷണ യൂണിയന്റെ (ഐ.യു.സി.എന്‍) ചുവപ്പ് പട്ടിക മുന്നറിയിപ്പ് നല്‍കുന്നു.

ഈ പശ്ചാത്തലത്തിലാണ് നോയല്ലിയും ഡാര്‍വിനയും എവിടെയെല്ലാം സഞ്ചരിക്കുന്നു എന്നറിയാന്‍ പദ്ധതി നടപ്പിലാക്കുന്നത്. അക്കാര്യം കൃത്യമായി മനസിലാക്കുന്നത്, ഈ വര്‍ഗത്തിന്റെ സംരക്ഷണപ്രവര്‍ത്തനത്തിന് കരുത്തേകുമെന്ന് ഗവേഷകര്‍ കരുതുന്നു.

എന്നുവെച്ചാല്‍, സ്വന്തം വര്‍ഗത്തിന്റെ തന്നെ രക്ഷയ്ക്കാണ് നോയല്ലിയും ഡാര്‍വിനയും ക്രിസ്മസ് സഞ്ചാരം നടത്തുന്നതെന്ന് സാരം. (അവലംബം: ഇക്‌സെറ്റര്‍ സര്‍വകലാശാലയുടെ വാര്‍ത്താക്കുറിപ്പ്).

തന്മാത്രയില്‍ നിന്ന് ആദ്യട്രാന്‍സിസ്റ്റര്‍

ഒറ്റ തന്മാത്രയെ ട്രാന്‍സിസ്റ്ററാക്കി മാറ്റുന്നതില്‍ ഗവേഷകലോകം ആദ്യമായി വിജയിച്ചു. അമേരിക്കയിലെയും ദക്ഷിണകൊറിയയിലെയും ഗവേഷകരാണ് ഈ മുന്നേറ്റത്തിന് പിന്നില്‍.

സ്വര്‍ണവുമായി സ്പര്‍ശിക്കുന്ന നിലയില്‍ ക്രമീകരിച്ചിട്ടുള്ള ബെന്‍സീന്‍ തന്മാത്രയെ, സിലിക്കണ്‍ ട്രാന്‍സിസ്റ്ററിന്റെ അതേ സ്വഭാവമുള്ളതാക്കി മാറ്റാന്‍ സാധിച്ചതായി പുതിയ ലക്കം നേച്ചര്‍ വാരിക പറയുന്നു.

പ്രയോഗിക്കുന്ന വോള്‍ട്ടേജിനനുസരിച്ച് തന്മാത്രയെ വിവിധ ഊര്‍ജനിലകളിലാക്കി മാറ്റാന്‍ ഗവേഷകര്‍ക്കായി, അതുവഴി തന്മാത്രയിലൂടെ പ്രവഹിക്കുന്ന വൈദ്യുതിപ്രവാഹത്തെ നിയന്ത്രിക്കാനും.

'കുന്നിന്‍ മുകളിലേക്ക് കല്ലുരുട്ടി കയറ്റുന്നതു പോലെയാണിത്. കല്ല് വൈദ്യുതപ്രവാഹത്തെയും ഉയരം തന്മാത്രയുടെ ഊര്‍ജനിലകളെയും പ്രതിനിധീകരിക്കുന്നു'-ഗവേഷണത്തില്‍ പങ്കാളിയായ യേല്‍ സര്‍വകലാശാലയിലെ മാര്‍ക്ക് റീഡ് പറയുന്നു.

'ഇവിടെ കുന്നിന്റെ ഉയരം ക്രമീകരിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു'. അതുവഴി സാധാരണ ട്രാന്‍സിസ്റ്ററിനെപ്പോലെ തന്മാത്രയെ പരുവപ്പെടുത്താനും അവര്‍ക്കായി (സ്വര്‍ണസ്പര്‍ശം വഴി ബെന്‍സീന്‍ തന്മാത്രയിലെ വോള്‍ട്ടേജ് ക്രമീകരിക്കുന്നതാണ് ചിത്രത്തില്‍).

1990-കളില്‍ റീഡ് നടത്തിയ പഠനങ്ങള്‍ ആധാരമാക്കി നടത്തിയ പുതിയ ശ്രമത്തിലാണ്, ആദ്യതന്മാത്രാ ട്രാന്‍സിസ്റ്ററിന് രൂപംനല്‍കാന്‍ കഴിഞ്ഞത്. ദക്ഷിണകൊറിയയില്‍ ഗ്വാങ്ജു ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ ടാഖീ ലീയും ഗവേഷണത്തില്‍ പങ്കാളിയായി.

ഇലക്ട്രോണിക് ഉപകരണങ്ങളെ തന്മാത്രാതലത്തിലേക്ക് ചുരുക്കാന്‍ സഹായിക്കുന്ന സുപ്രധാനമായ കണ്ടെത്തലാണിത്. എന്നാല്‍, ഒരു ശാസ്ത്രമുന്നേറ്റം എന്നല്ലാതെ പുതിയ കണ്ടെത്തലിന്റെ പ്രായോഗിക ഉപയോഗം വിലയിരുത്താന്‍ സമയമായിട്ടില്ല എന്നാണ് റീഡിന്റെ അഭിപ്രായം.

'അടുത്ത തലമുറ ഇന്റഗ്രേറ്റഡ് സര്‍ക്കീട്ടുകള്‍ (ഐ.സി) സൃഷ്ടിക്കാനല്ല ഞങ്ങളുടെ ശ്രമം. ഒരു പതിറ്റാണ്ടു നീണ്ട ശ്രമത്തിനൊടുവില്‍, തന്മാത്രകള്‍ക്ക് ട്രാന്‍സിസ്റ്ററുകളായി പ്രവര്‍ത്തിക്കാനാകും എന്ന് തെളിയിക്കുക എന്നത് മാത്രമാണ്'-അദ്ദേഹം ഓര്‍മിപ്പിക്കുന്നു. (അവലംബം: നേച്ചര്‍ വാരിക, യേല്‍ സര്‍വകലാശാലയുടെ വാര്‍ത്താക്കുറിപ്പ്)

Wednesday, December 23, 2009

കടലിന്നഗാധമാം നീലമയില്‍...



മനുഷ്യനിര്‍മിതമായ ഒരു റോബോട്ടിക് വാഹനം കടലില്‍ ഒരു കിലോമീറ്ററിലധികം താഴ്ചയിലെത്തുന്നു. കടലിന്നടിയില്‍ ഭീതിജനകമായി തീതുപ്പിക്കൊണ്ടിരിക്കുന്ന ഒരു അഗ്നിപര്‍വതം. അത് തണുത്ത സമുദ്രജലാന്തരീക്ഷത്തെ ചൂടുപിടിപ്പിച്ചുകൊണ്ട് ലാവ പ്രവഹിക്കുന്നതിന്റെ ദൃശ്യം തൊട്ടടുത്തെത്തി ആ വാഹനത്തിലെ ക്യാമറ പകര്‍ത്തുന്നു.

ഏതോ ഹോളിവുഡ് ത്രില്ലറിലെ രംഗമല്ല ഇത്. അമേരിക്കന്‍ ജിയോഫിസിക്കല്‍ യൂണിയന്റെ സമ്മേളനത്തില്‍ ഇത്തവണ അവതരിപ്പിക്കപ്പെട്ടപ്പെട്ട ഒരു പഠനപര്യവേക്ഷണത്തിന്റെ കഥയാണിത്.

ശാന്തസമുദ്രത്തില്‍ വിദൂര സമോവസ് ദ്വീപിന് 200 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറ് മാറി, സമുദ്രത്തിനടിയില്‍ സ്ഥിതി ചെയ്യുന്ന വെസ്റ്റ് മാറ്റ അഗ്നിപര്‍വത്തിന്റെ വീഡിയോദൃശ്യങ്ങളാണ് ഗവേഷകരെ വിസ്മയിപ്പിക്കുന്നത്.

ഇത്രയും താഴ്ചയില്‍ ഒരു അഗ്നിപര്‍വതം പൊട്ടിത്തെറിക്കുന്നതിന്റെയും ലാവയൊഴുകുന്നതിന്റെയും വീഡിയോദൃശ്യങ്ങള്‍ മനുഷ്യന് ഇതുവരെ ലഭിച്ചിട്ടില്ല. അമേരിക്കയിലെ വുഡ്‌സ് ഹോല്‍ ഓഷ്യാനോഗ്രാഫിക് ഇന്‍സ്റ്റിട്ട്യൂഷന്റെ 'യു.എസ്.ജാസന്‍' റോബോട്ടിക് യാനമാണ് സമുദ്രത്തില്‍ 1100 മീറ്റര്‍ താഴ്ചയിലെത്തി അഗ്നിപര്‍വത്തിന്റെ വീഡിയോ പകര്‍ത്തിയത്.

'അസാധാരണമായ പരിസ്ഥിതിയാണ് അവിടുള്ളത്'-പഠനപര്യടനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് അവതരിപ്പിച്ചുകൊണ്ട് വാഷിങ്ടണ്‍ സര്‍വകലാശാലയിലെ ജോസഫ് റെസിങ് പറഞ്ഞു. ഏതാണ്ട് 1400 ഡിഗ്രി സെല്‍സിയസില്‍ ലാവ പ്രവഹിക്കുന്ന ആ ജലപരിസരം, സള്‍ഫര്‍ ഡയോക്‌സയിഡും മറ്റ് രാസവസ്തുക്കളും ചേര്‍ന്ന് അതീവ അമ്ലതയുള്ളതാക്കിയിരിക്കുന്നു, പി.എച്ച്. മൂല്യം 1.4 വരും.

'പക്ഷേ, അവിടെയും സൂക്ഷാണുക്കള്‍ കഴിയുന്നു. ഒപ്പം ആ സൂക്ഷ്മജീവികളെ തിന്ന് ഒരിനം കൊഞ്ചുകളും അഗ്നിപര്‍വതപരിസരത്ത് ഉണ്ട്'-റെസിങ് അത്ഭുതത്തോടെ വിവരിച്ചു. ഏത് പ്രതികൂലാവസ്ഥയിലും ജീവിവര്‍ഗങ്ങള്‍ കഴിയുമെന്നതിന് ഉദാഹരണമാണിത്. ചൂടും അമ്ലതയുമേറിയ ആ പരിസരത്ത് ജീവിക്കാന്‍ പാകത്തില്‍ സൂക്ഷ്മാണുക്കള്‍ക്കും കൊഞ്ചുകള്‍ക്കും ചില മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്.

ശാന്തസമുദ്രത്തിന്റെ അടിത്തട്ടില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ പൊക്കമുണ്ട് വെസ്റ്റ് മാറ്റ അഗ്നിപര്‍തത്തിന്. ഒന്‍പത് കിലോമീറ്റര്‍ നീളവും ആറ് കിലോമീറ്റര്‍ വിസ്താരവുമുള്ള ആ ആഗ്നിപര്‍വതം ടോന്‍ഗ-കെര്‍മഡെക് ട്രെഞ്ചിനോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്.

പെസഫിക് ടെക്ടോണിക് ഫലകം, ഓട്രേലിയന്‍ ഫലകത്തിനടിയിലേക്ക് ഊര്‍ന്നിറങ്ങുന്ന പ്രദേശമാണ് ആ ട്രെഞ്ച്. ഭൂഫലകം അടിയിലേക്ക് പോകുകയും പകരം ലാവയും ധൂളികളുമൊക്കെ പുറത്തുവന്ന് പുതിയ ശിലാപാളികള്‍ രൂപപ്പെടുകയും ചെയ്യുന്ന പ്രദേശങ്ങളിലൊന്നാണ് അത്. നിരന്തരമായ ഇത്തരം പ്രവര്‍ത്തനം മൂലം ഭൂമിയുടെ ഫലകം താരതമ്യേന ചെറുപ്പമായി നിലനില്‍ക്കുന്നു.

2008 നവംബറില്‍ വെസ്റ്റ് മാറ്റയില്‍ ലാവപ്രവാഹം നടക്കുന്ന കാര്യം കണ്ടെത്തി. എന്നാല്‍, 2009 മെയിലാണ് ജാസന്‍ യാനം സമുദ്രത്തിനടിയിലെത്തി അഗ്നിപര്‍വത്തെ അടുത്ത് നിരീക്ഷിക്കുന്നത്.

ലാവ പുറപ്പെടുന്നതിന് മൂന്ന് മീറ്റര്‍ അടുത്തുവരെയെത്തി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ റോബോട്ടിക്ക് യാനത്തിന് കഴിഞ്ഞു. ഒരു മീറ്റര്‍ വരെ വിസ്താരമുള്ള ലാവാകുമിളകള്‍ പുറപ്പെടുന്നത് വീഡിയോദൃശ്യങ്ങളില്‍ കാണാം.

വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തുക മാത്രമല്ല, ജാസന്റെ യന്ത്രക്കരങ്ങള്‍ അവിടെ നിന്ന് സാമ്പിളുകളും ശേഖരിച്ചു. ചൂടുവെള്ളം, ശിലാഖണ്ഡങ്ങള്‍, സൂക്ഷ്മജീവികള്‍, കൊഞ്ച് ഒക്കെ ആ സാമ്പിളുകളില്‍ പെടുന്നു.

ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍കൊണ്ടാകണം അഗ്നിപര്‍വത്തിനടുത്ത് ഇത്തരമൊരു ജീവലോകം രൂപപ്പെട്ടതെന്ന് ഗവേഷകര്‍ പറയുന്നു. അതെക്കുറിച്ച് പഠിക്കുന്നതിനൊപ്പം ഭൂവല്‍ക്കം പുനരുത്പാദിപ്പിക്കപ്പെടുന്നതിന്റെ രീതി മനസിലാക്കാനും ഇത്തരം പര്യവേക്ഷണം സഹായിക്കും (കടപ്പാട്: ബി.ബി.സി).

Monday, December 21, 2009

ശ്യാമദ്രവ്യം പിടിയിലായോ

ഒരാഴ്ചയിലേറെയായി ശാസ്ത്രലോകം ആകാംക്ഷയുടെ മുള്‍മുനയിലായിരുന്നു. അസാധാരണമായ ഒരു ക്രിസ്മസ് സമ്മാനം ലഭിച്ചേക്കുമെന്ന് പലരും പ്രതീക്ഷിച്ചു. അമേരിക്കയിലെ മിന്നസോട്ടയില്‍ സ്ഥിതിചെയ്യുന്ന ക്രയോജനിക് ഡാര്‍ക്ക് മാറ്റര്‍ സെര്‍ച്ച് (CDMS) പദ്ധതിയിലെ ഗവേഷകര്‍ സുപ്രധാനമായ പ്രഖ്യാപനം നടത്താനൊരുങ്ങുന്നു എന്നായിരുന്നു അഭ്യൂഹം. ഭൗതികശാസ്ത്രം നേരിടുന്ന ഏറ്റവും വലിയ പ്രഹേളികയില്‍ ഒന്നായ ശ്യാമദ്രവ്യ (dark matter) ത്തിന് തെളിവ് ലഭിച്ചു എന്നതാകാം പ്രഖ്യാപനം എന്നും സംശയമുണര്‍ന്നു.

ഏതായാലും പ്രതീക്ഷിച്ചത്ര ഒന്നും സംഭവിച്ചില്ല. ഇതുവരെ എന്താണെന്ന് കണ്ടെത്താനോ തിരിച്ചറിയാനോ സാധിച്ചിട്ടില്ലാത്ത ശ്യാമദ്രവ്യത്തിന്റെ സൂചനയെന്ന് കരുതാവുന്ന രണ്ട് സംഭവങ്ങള്‍ രേഖപ്പെടുത്താന്‍ കഴിഞ്ഞു എന്നാണ് സി.ഡി.എം.എസ്. ഗവേഷകര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. ഇത്തരമൊരു തെളിവ് ഗവേഷകലോകത്തിന് ലഭിക്കുന്നത് ആദ്യമായാണ്. കണ്ടെത്തിയത് ശ്യാമദ്രവ്യം തന്നെയോ എന്ന കാര്യം കൂടുതല്‍ തെളിവുകളുടെ പിന്‍ബലത്തിലേ സ്ഥിരീകരിക്കാനാകൂ.

സൂര്യനും ഗ്രഹങ്ങളും ഗാലക്‌സികളും മണ്ണും വായുവും ഉള്‍പ്പടെ നമുക്ക് അനുഭവേദ്യമായ ദ്രവ്യം പ്രപഞ്ചത്തില്‍ വെറും 4.6 ശതമാനമേ വരൂ. പ്രകാശം പ്രതിഫലിപ്പിക്കുകയോ ആഗിരണം ചെയ്യുകയോ ചെയ്യുന്നതാണ് ഈ ദ്യശ്യദ്രവ്യം. ബാക്കിയുള്ളതില്‍ 23 ശതമാനത്തോളം ശ്യാമദ്രവ്യമാണ്. സാധാരണദ്രവ്യവുമായി ഒരു തരത്തിലും പ്രതിപ്രവര്‍ത്തിക്കാത്ത ഈ നിഗൂഢ ദ്രവ്യരൂപമാണ് ഗാലക്‌സികളെ അവയുടെ രൂപത്തില്‍ നിലനിര്‍ത്തുന്നത്. ഗാലക്‌സികളില്‍ അനുഭവപ്പെടുന്ന ശക്തമായ ഗുരുത്വാകര്‍ഷണത്തിന് പിന്നില്‍ ശ്യാമദ്രവ്യമാണെന്നു കരുതുന്നു. ടെലസ്‌കോപ്പുകളും ഉപഗ്രഹങ്ങളും വഴി ശ്യാമദ്രവ്യത്തിന്റെ സാന്നിധ്യത്തിന് പരോക്ഷമായ തെളിവ് ലഭിച്ചിട്ടുണ്ട്. ശ്യാമദ്രവ്യത്തേക്കള്‍ നിഗൂഢമായ ശ്യാമോര്‍ജ (dark energy) മാണ് പ്രപഞ്ചത്തില്‍ ബാക്കിയുള്ള 72 ശതമാനത്തോളം ഭാഗം. പ്രപഞ്ചവികാസത്തിന് കാരണം ശ്യാമോര്‍ജമെന്ന് കരുതുന്നു.

ശ്യാമദ്രവ്യം എന്താണെന്ന് അറിയുക ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഭൗതികശാസ്ത്രം നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. സി.ഡി.എം.എസ്. ഉള്‍പ്പടെ ലോകത്താകമാനം ഇരുപതോളം സങ്കീര്‍ണ പരീക്ഷണങ്ങള്‍ ശ്യാമദ്രവ്യം കണ്ടെത്താന്‍ നടക്കുന്നുണ്ട്. ജനീവിയ്ക്ക് സമീപം ഭൂമിക്കടിയില്‍ സ്ഥാപിച്ചിട്ടുള്ള ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറില്‍ (
എല്‍.എച്ച്.സി) നടക്കുന്ന കണികാപരീക്ഷണത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്ന് ശ്യാമദ്രവ്യകണങ്ങള്‍ കണ്ടെത്തുകയെന്നതാണ്. ഈ കടുത്ത മത്സരത്തില്‍ ആര് ജയിക്കും എന്നതാണ് പ്രശ്‌നം. അതാണ് സി.ഡി.എം.എസ്.ഗവേഷകര്‍ നടത്താനൊരുങ്ങുന്ന പ്രഖ്യാപനത്തെക്കുറിച്ച് ഇത്രയേറെ അഭ്യൂഹം ഉയരാന്‍ കാരണം.

കണികാശാസ്ത്രപ്രകാരം, ആറ്റങ്ങളുടെ കേന്ദ്രത്തിന് തുല്യമോ അതിലേറെയോ പിണ്ഡമുള്ള ഒരിനം നിഗൂഢകണങ്ങള്‍ (Weakly Interacting Massive Particles - WIMPs) ആണ് ശ്യാമദ്രവ്യത്തിന് അടിസ്ഥാനം. ഈ കണങ്ങള്‍ സാധാരണദ്രവ്യകണങ്ങളുമായി ഇടപഴകാറില്ല. അതിനാല്‍, നിലിവിലുള്ള ഉപകരണങ്ങള്‍ കൊണ്ടൊന്നും ശ്യാമദ്രവ്യം തിരിച്ചറിയാന്‍ കഴിയില്ല. ഈ പ്രായോഗിക വൈതരണി മറികടക്കാന്‍ പാകത്തിലാണ് പുതിയ പരീക്ഷണങ്ങള്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.

നമ്മുടെ ഗാലക്‌സിയായ ആകാശഗംഗയിലും വന്‍തോതില്‍ ശ്യാമദ്രവ്യമുള്ളതായി സൂചന ലഭിച്ചിട്ടുണ്ട്. സൂര്യനും ഗ്രഹങ്ങളും
ഗാലക്‌സികേന്ദ്രത്തെ ചുറ്റുമ്പോള്‍, ശ്യാമദ്രവ്യത്തിലൂടെക്കൂടിയാണ് സഞ്ചരിക്കുന്നത്. ഇടയ്‌ക്കൊക്കെ ശ്യാമദ്രവ്യകണങ്ങള്‍ ആറ്റങ്ങളുടെ കേന്ദ്രത്തില്‍ തട്ടി തെറിച്ചു പോകുന്നുണ്ടാകണം. അത്തരം ഗോചരമല്ലാത്ത കൂട്ടിയിടിയുടെ ഫലമായി ചെറിയൊരളവ് ഊര്‍ജം അവശേഷിക്കുന്നുണ്ടാകും. അനുയോജ്യമായ സാഹചര്യം ഒരുക്കി ആ ഊര്‍ജം തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ ശ്യാമദ്രവ്യകണങ്ങളുടെ സാന്നിധ്യത്തിന് നേരിട്ടുള്ള തെളിവാകും.

വടക്കന്‍ മിന്നസോട്ടയില്‍ സോദാന്‍ ഇരുമ്പ് ഖനിക്കയ്ക്കുള്ളില്‍ 700 മീറ്റര്‍ താഴ്ചയിലാണ് സി.ഡി.എം.എസ്.ഡിറ്റെക്ടര്‍ സ്ഥിതിചെയ്യുന്നത്. കോസ്മിക് കിരണങ്ങള്‍ പോലുള്ളവയുടെ സാന്നിധ്യം ഒഴിവാക്കാനാണ് ഡിറ്റക്ടര്‍ ഇത്രയും താഴ്ചയില്‍ സ്ഥാപിച്ചിട്ടുള്ളത്. സിലിക്കണും ജര്‍മേനിയവും കൊണ്ടു നിര്‍മിച്ചിട്ടുള്ള 30 ഡിറ്റെക്ടറുകളുടെ നിര അതിലുണ്ട്. കേലവലപൂജ്യത്തിനടുത്താണ് ഡിറ്റെക്ടറുകളുടെ താപനില.

ഇത്രയും താഴ്ചയില്‍ സ്ഥാപിച്ചിരിക്കുന്നതു കൂടാതെ, ബാഹ്യഇടപെടലുകള്‍ ഒഴിവാക്കാന്‍ വേറെയും മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. ഡിറ്റെക്ടറുകളുടെ കവചമായി ഉപയോഗിച്ചിരിക്കുന്നത്, കടലിന്നടിയില്‍ നിന്ന് കണ്ടെത്തിയ പ്രാചീന കപ്പലില്‍ നിന്നുള്ള കാരീയം (ലെഡ്) ആണ് (പ്രായക്കൂടുതല്‍ കൊണ്ട് ലഡിന്റെ റേഡിയോ ആക്ടീവതയില്‍ ഏറിയപങ്കും ഇല്ലാതായിട്ടുണ്ടാകും).

ശ്യാമദ്രവ്യകണങ്ങള്‍ ഡിറ്റെക്ടറുകളുടെ പരല്‍പ്രതലത്തില്‍ പതിക്കാനിടയായാല്‍, അത് തെറിച്ചു പോകുന്നതിനിടെ വളരെ സൂക്ഷ്മമായ തോതില്‍ ഊര്‍ജം താപത്തിന്റെയും വൈദ്യുതചാര്‍ജിന്റെയും രൂപത്തതില്‍ അവശേഷിക്കും. പ്രത്യേകമായി രൂപകല്‍പ്പന ചെയ്തിട്ടുള്ള സെന്‍സറുകള്‍ വഴി ആ ഊര്‍ജം പിടിച്ചെടുക്കാനും ശക്തിപ്പെടുത്താനും (ആംപ്ലിഫൈ ചെയ്യാനും) കഴിയും.

2003 മുതല്‍ ശ്യാമദ്രവ്യത്തിന്റെ സാന്നിധ്യമറിയാന്‍ നടക്കുന്ന പരീക്ഷണമാണ് സി.ഡി.എം.എസ്. പദ്ധതിയിലേത്. എന്നാല്‍, ശ്യാമദ്രവ്യകണങ്ങളുടേത് (WIMPs) എന്ന് കരുതാവുന്ന ഒരു സംഭവം പോലും 2007 വരെ രേഖപ്പെടുത്തിയില്ല. 2007-2008 കാലയളവില്‍ ലഭിച്ച ഡേറ്റ സൂക്ഷ്മമായി വിശകലനം ചെയ്തതില്‍, ഇത്തരം നിഗൂഢകണങ്ങളുടേതെന്ന് കരുതാവുന്ന രണ്ട് സംഭവങ്ങള്‍ തിരിച്ചറിഞ്ഞതായാണ് ഗവേഷകര്‍ വെളിപ്പെടുത്തുന്നത്. എന്നാല്‍, അവ ശ്യാമദ്രവ്യകണങ്ങളുടേ തന്നെയെന്ന് ഉറപ്പിച്ച് പറയാന്‍ ഗവേഷകര്‍ തയ്യാറായിട്ടില്ല.
(അവലംബം: arXiv, ബര്‍ക്കലി സര്‍വകലാശാലയുടെ വാര്‍ത്താക്കുറിപ്പ് )

Saturday, December 19, 2009

കോപ്പന്‍ഹേഗനില്‍ നിന്നുള്ള ഒളിച്ചോട്ടം

മുഖംരക്ഷിക്കാന്‍ പേരിനൊരു ധാരണ, കാലാവസ്ഥാവ്യതിയാനം തുടരും

'കുറ്റവാളികളായ സ്ത്രീപുരുഷന്‍മാര്‍ വിമാനത്താവളത്തിലേക്ക് ഓടി രക്ഷപ്പെടുന്ന തരത്തിലൊരു കുറ്റകൃത്യമേഖലയായി കോപ്പന്‍ഹേഗന്‍ ഈ രാത്രിയില്‍ പരിണമിച്ചു'
-ജോണ്‍ സൗവന്‍, ഗ്രീന്‍പീസ്

രണ്ടുവര്‍ഷത്തെ മുന്നൊരുക്കം, പന്ത്രണ്ട് ദിവസത്തെ ചര്‍ച്ച, കഠിനമായ വിലപേശലുകള്‍...ഒടുവില്‍ 'മല എലിയെ പ്രസവിച്ചതുപോലെ' കരാറെന്നോ ധാരണയെന്നോ തീര്‍ത്തുപറയാനാകാത്ത ഒരു ഏര്‍പ്പാടും. കോപ്പന്‍ഹേഗന്‍ തെളിയിക്കുന്നത് എന്താണ്. അതേതായാലും ഭാവിതലമുറയോട് അഭിമാനത്തോടെ പറഞ്ഞുകൊടുക്കാന്‍ കഴിയുന്ന ഒന്നല്ല, തീര്‍ച്ച.

യു.എന്നിന്റെ നേതൃത്വത്തിലുള്ള കോപ്പന്‍ഹേഗന്‍ ഉച്ചകോടി എങ്ങുമെത്താതെ അവസാനിക്കുമെന്ന ആശങ്ക നേരത്തെ തന്നെ പലകോണുകളും പ്രകടിപ്പിച്ചിരുന്നു. ഉച്ചകോടിക്കിടെ ലഭിച്ച ചില സൂചനകള്‍ (യൂറോപ്യന്‍ യൂണിയന്‍ അവരുടെ വാതകവ്യാപന പരിധി ഉയര്‍ത്താന്‍ കൂട്ടാക്കാത്തത് ഉള്‍പ്പടെ) അത് ശരിവെയ്ക്കുകയും ചെയ്തു. ഡിസംബര്‍ ഏഴിന് ആരംഭിച്ച ഉച്ചകോടി ഡിസംബര്‍ 18-ന് അവസാനിക്കുമ്പോള്‍, ആ ആശങ്കകള്‍ ശരിയായിരുന്നു എ്ന്ന് തെളിയുകയാണ്.

ഏതായാലും കോപ്പന്‍ഹേഗന്‍ ഒരുകാര്യം അസന്നിഗ്ധമായി തെളിയിക്കുന്നു-ലോകരാഷ്ട്രങ്ങള്‍ ഇപ്പോള്‍ പിന്തുടരുന്ന രാഷ്ട്രീയം കൊണ്ട് കാലാവസ്ഥാവ്യതിയാനം ചെറുക്കാനോ, ഭൂമി ചൂടുപിടിക്കുന്നത് തടയാനോ ഭാവിയെ പ്രതീക്ഷയോടെ നേരിടാനോ കഴിയില്ല. ഒരു പ്രതീക്ഷ, അമേരിക്ക അതിന്റെ മുന്‍നിലപാടില്‍ നിന്ന് മാറി, കാര്‍ബണ്‍ രാഷ്ട്രീയത്തിന്റെ മുഖ്യവേദിയില്‍ പ്രത്യക്ഷപ്പെട്ടു എന്നതുമാത്രം.

കാലാവസ്ഥാവ്യതിയാനം ചെറുക്കുന്നതിന് ഫലപ്രദമായ ഉടമ്പടിക്ക് രൂപം നല്‍കാന്‍ കഴിയാതെ വന്നപ്പോള്‍, അമേരിക്ക, ചൈന, ബ്രിസീല്‍, ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ഒരു ധാരണയുണ്ടാക്കുകയാണ് ഉച്ചകോടിക്കൊടുവില്‍ ചെയ്തത്. മുഖംരക്ഷിക്കാനുള്ള വിഫലശ്രമം എന്ന് അത് വിശേഷിപ്പിക്കപ്പെടുകയും ചെയ്തു.

ആഗോളതാപനിലയിലെ വര്‍ധന രണ്ട് ഡിഗ്രിയില്‍ താഴെ പിടിച്ചു നിര്‍ത്തുക ഉള്‍പ്പടെയുള്ള കാര്യങ്ങളിലാണ് അഞ്ചുരാജ്യങ്ങളും ചേര്‍ന്ന് ധാരണയിലെത്തിയതെന്നും, 'അര്‍ഥവത്തായ കരാര്‍' ആണതെന്നും യു.എസ്.പ്രസിഡന്റ് ബാരക് ഒബാമ അവകാശപ്പെടുന്നു. ആഗോളനടപടിക്കുള്ള അടിത്തറയാണ് ഈ കരാറെന്നും, ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ടെന്നും അദ്ദേഹം പറയുന്നു.

എന്നാല്‍, പല രാജ്യങ്ങളും ആ തട്ടിക്കൂട്ട് കരാറിന്റെ ഉള്ളടക്കത്തില്‍ അസന്തുഷ്ടരാണ്. 'ജനാധിപത്യവിരുദ്ധവും സുതാര്യതയില്ലാത്തതും അസ്വീകാര്യവുമായ' കരാര്‍ എന്നാണ് ബൊളീവിയന്‍ പ്രതിനിധികള്‍ അതിനെ വിശേഷിപ്പിച്ചത്. യു.എന്നിന് എതിരെ അമേരിക്കന്‍ നേതൃത്വത്തില്‍ നടന്ന 'അട്ടിമറി'-വെനസ്വലയുടെ പ്രതിനിധി ക്ലാഡിയോ സലെര്‍നോ കാല്‍ഡെര കുറ്റപ്പെടുത്തി.

'മുപ്പത് വെള്ളിക്കാശിന് ഭാവിയെ ഒറ്റിക്കൊടുത്തിരിക്കുക'യാണ് ഈ കരാര്‍ വഴിയെന്ന്, തുവാലുവെന്ന ചെറുദ്വീപ് രാഷ്ട്രത്തിന്റെ പ്രതിനിധി ഇയാന്‍ ഫ്രൈ വിലപിച്ചു. അതിനാല്‍ കരാര്‍ തള്ളിക്കളയുന്നുവെന്നും അദ്ദേഹം പ്രസ്താവിച്ചു. ആഗോളതാപനം മൂലം സമുദ്രവിതാനമുയര്‍ന്ന് സമീപഭാവിയില്‍ തന്നെ വെള്ളത്തില്‍ മുങ്ങാന്‍ പോകുന്ന ചെറുദ്വീപ് രാഷ്ട്രങ്ങളിലൊന്നാണ് തുവാലു.

ആഗോളതാപനില പരിമിതപ്പെടുത്തുന്നത് സംബന്ധിച്ച വ്യക്തമായ പരിധി കരാറിലില്ല, നിയമപരമായ കരാറായിരിക്കുമതെന്ന് ഉറപ്പ് പറയുന്നില്ല, വാതകവ്യാപനം കുറയ്ക്കുന്നതിന് വ്യക്തമായ സമയപരിധിയില്ല - ആഗോളതാപനത്തിന്റെ തിക്തഫലങ്ങള്‍ ഇപ്പോള്‍ തന്നെ ഏറ്റുവാങ്ങാന്‍ തുടങ്ങിയിരിക്കുന്ന രാജ്യങ്ങള്‍ ഇത്തരമൊരു കരാറോ ധാരണയോ അല്ല കോപ്പന്‍ഹേഗനില്‍ നിന്ന് പ്രതീക്ഷിച്ചത്.

കാലാവസ്ഥാവ്യതിയാനത്തിന്റെ ദുരിതഫലങ്ങള്‍ നേരിടാന്‍ അടുത്ത മൂന്ന് വര്‍ഷക്കാലത്തേക്ക് വികസ്വരരാഷ്ട്രങ്ങള്‍ക്ക് 3000 കോടി ഡോളര്‍ സഹായം നല്‍കുമെന്ന് പഞ്ചരാഷ്ട്രകരാറിലുണ്ട്. 2020 ആകുമ്പോഴേക്കും ഇത് പ്രതിവര്‍ഷം 10000 കോടി ഡോളര്‍ എന്ന കണക്കിനാക്കുകയാണ് ലക്ഷ്യമെന്നും പറയുന്നു.

എന്നാല്‍, ഈ കരാര്‍ യാഥാര്‍ഥ്യമാകണമെങ്കില്‍ ഉച്ചകോടിയില്‍ പങ്കെടുത്ത 193 രാജ്യങ്ങളും അംഗീകരിക്കേണ്ടതുണ്ട്. എത്ര രാജ്യങ്ങള്‍ അംഗീകരിക്കുമെന്ന് ഇപ്പോഴും വ്യക്തമല്ല. ജി 77 - ചൈന ഗ്രൂപ്പിന്റെ പ്രതിനിധിയായ ലുമുംബ സ്റ്റാനിസ്ലാസ് ഡി-അപിങ് കോപത്തോടെയാണ് പുതിയ സംഭവവികാസങ്ങളോട് പ്രതികരിച്ചത്. തങ്ങളുടെ അറിവില്ലാതെ പിന്നാമ്പുറത്തുണ്ടായ കരാറാണിതെന്ന് അദ്ദേഹ പറഞ്ഞു.

'നിയമപരമായ പ്രാബല്യമില്ലാത്ത തരത്തിലൊരു കരാര്‍ ഉണ്ടാക്കിയതിലുള്ള നിരാശ ഞാന്‍ മറച്ചു പിടിക്കുന്നില്ല'-യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഷൂസെ മാനുവര്‍ ബരോസോ പറഞ്ഞു. 'പ്രതീക്ഷയ്‌ക്കൊപ്പം ഉയരുന്ന ഒന്നല്ല കരാര്‍'-അദ്ദേഹം അറിയിച്ചു.

''കരട് കരാര്‍ കുറ്റമറ്റതല്ല'-ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍കോസി സമ്മതിക്കുന്നു. എന്നാല്‍ ഒരു കരാറും ഉണ്ടാക്കാനായില്ലെങ്കില്‍, ഇന്ത്യയും ചൈനയും ഒരു തരത്തിലുള്ള നിയന്ത്രണത്തിലും പെടില്ല എന്നുവരും. ക്യോട്ടോ ഉടമ്പടിയില്‍ ഇല്ലാത്ത അമേരിക്കയ്ക്ക് ഏത് തരത്തിലുള്ള കരാറും ഉണ്ടാക്കാന്‍ സ്വാതന്ത്ര്യമുണ്ട്, പഞ്ചരാഷ്ട്രകരാറിന്റെ പ്രാധാന്യം വിശദീകരിച്ചുകൊണ്ട് അദ്ദേഹം അറിയിച്ചു.

കോപ്പന്‍ഹേഗനില്‍ പയറ്റിയ രാഷ്ട്രീയത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒന്നാണ് ആഗോളതാപനം ചെറുക്കാന്‍ ആവശ്യം എന്ന് വ്യക്തമായതായി ഗ്രീന്‍പീസിന്റെ ജോണ്‍ സൗവന്‍ പറഞ്ഞത് വാസ്തവമാണ്. പക്ഷേ, പുതിയ രാഷ്ട്രീയം ലോകനേതാക്കള്‍ അഭ്യസിച്ചു വരുമ്പോഴേക്കും രക്ഷിക്കാന്‍ കഴിയുന്ന അവസ്ഥയിലായിരിക്കുമോ ഭൂമിയെന്നേ സംശയമുള്ളു. (അവലംബം: വിവിധ വാര്‍ത്താഏജന്‍സികള്‍).

കാണുക

കണികാപരീക്ഷണം ഇനി ഫിബ്രവരിയില്‍

ജനീവയ്ക്ക് സമീപം ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറില്‍ നടക്കുന്ന കണികാപരീക്ഷണം തത്ക്കാലത്തേക്ക് നിര്‍ത്തിവെച്ചു. കൂടുതല്‍ ഉര്‍ന്ന ഊര്‍ജനില കൈവരിക്കാനാവശ്യമായ നവീകരണങ്ങള്‍ക്ക് ശേഷം പരീക്ഷണം ഫിബ്രവരിയില്‍ വീണ്ടും തുടങ്ങും.

ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറി (എല്‍.എച്ച്.സി) ന്റെ പ്രവര്‍ത്തനം കഴിഞ്ഞ ബുധനാഴ്ച (ഡിസംബര്‍ 16) മുതല്‍ തത്ക്കാലത്തേക്ക് അവസാനിപ്പിച്ചതായി, യൂറോപ്യന്‍ കണികാപരീക്ഷണശാലയായ 'സേണ്‍' പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. കണികാപരീക്ഷണത്തിന് ചുക്കാന്‍ പിടിക്കുന്ന സേണിന്റെ ഉന്നതാധികാര സമിതിയുടേതാണ് തീരുമാനം.

സ്വിസ്സ്-ഫ്രഞ്ച് അതിര്‍ത്തിയില്‍ ഭൂമിക്കടിയില്‍ 27 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥാപിച്ചിട്ടുള്ള എല്‍.എച്ച്.സി. യില്‍ നടക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ കണികാപരീക്ഷണമാണ്. എതിര്‍ദിശയില്‍ ഏതാണ്ട് പ്രകാശവേഗത്തില്‍ പ്രവഹിക്കുന്ന പ്രോട്ടോണ്‍ധാരകളെ തമ്മിള്‍ കൂട്ടിയിടിപ്പിച്ച് അതില്‍ നിന്ന് പുറത്തു വരുന്നതെന്തൊക്കെയെന്ന് പഠിക്കുകയാണ് ഗവേഷകര്‍ ചെയ്യുക.

മഹാവിസ്‌ഫോടനം വഴി പ്രപഞ്ചം രൂപംകൊണ്ടതിന് തൊട്ടടുത്ത നിമിഷങ്ങളെ എല്‍.എച്ച്.സി.യിലെ പരീക്ഷണത്തിലൂടെ പുനസൃഷ്ടിക്കാന്‍ കഴിയുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. അതുവഴി പ്രപഞ്ചം എങ്ങനെ ഇന്നത്തെ നിലയിലായി എന്നറിയാന്‍ കഴിയും. മാത്രമല്ല, പ്രപഞ്ചസാരം സംബന്ധിച്ച സുപ്രധാനമായ ചില പ്രഹേളികകള്‍ക്ക് ഉത്തരം ലഭിക്കുമെന്നും കരുതുന്നു.

2008 സപ്തംബര്‍ പത്തിന് കണികാപരീക്ഷണം ഉത്ഘാടനം ചെയ്യപ്പെട്ടെങ്കിലും, എല്‍.എച്ച്.സി.യിലുണ്ടായ തകരാര്‍ മൂലം ഏതാനും ദിവസത്തിനകം അത് നിര്‍ത്തിവെയ്‌ക്കേണ്ടി വന്നു. 14 മാസത്തെ അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ നവംബര്‍ 20 നാണ് എല്‍.എച്ച്.സി.യിലൂടെ വീണ്ടും കണികാധാരകള്‍ പ്രവഹിച്ചത്.

നവംബര്‍ 23-ന് ആദ്യ കണികാകൂട്ടിയിടി നടന്നു. ഭൂമുഖത്തെ ഏറ്റവും ശക്തിയേറിയ കണികാത്വരകം (പാര്‍ട്ടിക്കിള്‍ ആക്‌സലറേറ്റര്‍) എന്ന റിക്കോര്‍ഡ് നവംബര്‍ 30-ന് എല്‍.എച്ച്.സി. സ്ഥാപിച്ചു. കണികാധാരകള്‍ 1.18 ട്രില്യണ്‍ ഇലക്ട്രോണ്‍ വോള്‍ട്ട് ഊര്‍ജനില കൈവരിച്ചുകൊണ്ടായിരുന്നു അത്.

കഴിഞ്ഞയാഴ്ച എല്‍.എച്ച്.സി.വീണ്ടും പുതിയൊരു റിക്കോര്‍ഡ് സ്ഥാപിച്ചു; 2.36 ട്രില്യണ്‍ ഇലക്ട്രോണ്‍ വോള്‍ട്ടില്‍ കണികാകൂട്ടിയിടി സാധ്യമാക്കി. റിക്കോര്‍ഡുകളുടെ തിളക്കവുമായാണ് എല്‍.എച്ച്.സി. ക്രിസ്മസ് അവധിയില്‍ പ്രവേശിക്കുന്നത്.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ എല്‍.എച്ച്.സി.യിലെ ആറ് പരീക്ഷണങ്ങളിലുമായി ഏതാണ്ട് പത്തുലക്ഷത്തിലേറെ കണികാകൂട്ടിയിടികള്‍ രേഖപ്പെടുത്തിയതായി സേണിന്റെ വാര്‍ത്താക്കുറിപ്പ് പറയുന്നു. മാത്രമല്ല, അതുവഴി ലഭിച്ച ഡേറ്റ എല്‍.എച്ച്.സി.കമ്പ്യൂട്ടിങ് ഗ്രിഡ് വഴി ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള കേന്ദ്രങ്ങളില്‍ വിതരണം ചെയ്യാനും വിശകലനം ചെയ്യാനും കഴിഞ്ഞു.

എല്‍.എച്ച്.സി.യുമായി ബന്ധപ്പെട്ട എല്ലാ ഘടകങ്ങളും ഭംഗിയായി പ്രവര്‍ത്തിക്കുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്. 'ഇതുവരെ എല്ലാം ഭംഗിയായിരുന്നു'-സേണ്‍ മേധാവി റോള്‍ഫ് ഹ്യുയര്‍ പറഞ്ഞു.

കണികാധാരകള്‍ക്ക് 3.5 ട്രില്യണ്‍ ഇലക്ട്രോണ്‍ വോള്‍ട്ട് വീതം ഊര്‍ജപരിധി ആര്‍ജിക്കുകയാണ് എല്‍.എച്ച്.സി.യുടെ പരമോന്നതലക്ഷ്യം. കൂട്ടിയിടി നടക്കുന്നിടത്തെ ഊര്‍ജനില ഏഴ് ട്രില്യണ്‍ വോള്‍ട്ട് ആകും.

ഇത്രയും ഉയര്‍ന്ന ഊര്‍ജനില കൈവരിക്കാനായി എല്‍.എച്ച്.സി.യെ പാകപ്പെടുത്തുകയാണ് അവധിക്കാലത്ത് ചെയ്യുക.

അത് സാധിക്കണമെങ്കില്‍ എല്‍.എച്ച്.സി.യില്‍ കാന്തങ്ങളിലെ സര്‍ക്കീട്ടുകളില്‍ ഉയര്‍ന്ന തോതിലുള്ള വൈദ്യുതപ്രവാഹം ആവശ്യമാണ്. അതിനാവശ്യമായ സുരക്ഷാക്രമീകരണങ്ങളും ശക്തിപ്പെടുത്തണം. ജനവരിയില്‍ ഇതു സംബന്ധിച്ച നവീകരണം നടത്താനാണ് സേണ്‍ ഉദ്ദേശിക്കുന്നത്. (അവലംബം: സേണിന്റെ വാര്‍ത്താക്കുറിപ്പ്).

കാണുക

Friday, December 18, 2009

സൗരയൂഥത്തിലെ അതിശൈത്യമേഖല ചന്ദ്രനില്‍

സൗരയൂഥത്തില്‍ ഏറ്റവും തണുപ്പേറിയ സ്ഥലം ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനിലാണെന്ന് കണ്ടെത്തല്‍. നാസയുടെ ചാന്ദ്രപേടകമായ ലൂണാര്‍ റിക്കനൈസന്‍സ് ഓര്‍ബിറ്റര്‍ (എല്‍.ആര്‍.ഒ) ആണ് ഇക്കാര്യം തിരിച്ചറിഞ്ഞത്.

ചന്ദ്രപ്രതലത്തില്‍ സ്ഥിരമായി നിഴലിലാണ്ട വശത്ത് ഉത്തരധ്രുവത്തില്‍, ചില ഗര്‍ത്തങ്ങള്‍ക്കുള്ളില്‍ ശൈത്യകാലരാത്രികളില്‍ താപനില മൈനസ് 249 ഡിഗ്രി സെല്‍സിയസ് (26 കെല്‍വിന്‍) വരെ എത്താറുണ്ടെന്നാണ് എല്‍.ആര്‍.ഒ.യിലെ 'ഡിവൈനര്‍' ഉപകരണം കണ്ടെത്തിയത്.

താപവ്യത്യാസത്തെ സംബന്ധിച്ച് സൗരയൂഥത്തിലെ ഏറ്റവും വൈരുധ്യമേറിയ ഗോളമാണ് ചന്ദ്രന്‍- ഡിവൈനറിന്റെ മുഖ്യശാസ്ത്രജ്ഞനായ പ്രൊഫ. ഡേവിഡ് പെയ്ജി പറയുന്നു.

ഉച്ചസമയങ്ങളില്‍ ചന്ദ്രന്റെ മധ്യരേഖാപ്രദേശത്ത് 127 ഡിഗ്രി സെല്‍സിയസ് (400 കെല്‍വിന്‍) വരെയെത്തുന്നു താപനില - ലോസ് ആഞ്ജിലസില്‍ കാലിഫോര്‍ണിയ സര്‍വകലാശാല ഗവേഷകന്‍ കൂടിയായ ആദ്ദേഹം ഓര്‍മിപ്പിക്കുന്നു.

അമേരിക്കന്‍ ജിയോഫിസിക്കല്‍ യൂണിയന്‍ (എ.ജി.യു) സമ്മേളനത്തിലാണ് പഠനഫലം അവതരിപ്പിക്കപ്പെട്ടത്.

ചന്ദ്രനിലേതിലും കുറഞ്ഞ താപനില കണ്ടെത്താന്‍, സൗരയൂഥത്തില്‍ കിയ്പ്പര്‍ ബെല്‍റ്റ് (Kuiper Belt) കടന്നാലേ കഴിയൂ എന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ജൂണിലാണ് എല്‍.ആര്‍.ഒ. വിക്ഷേപിച്ചത്. അതിലെ ഏഴ് പരീക്ഷണോപകരണങ്ങളില്‍ (പേലോഡുകളില്‍) ഒന്നായിരുന്നു ഡിവൈനര്‍ (കടപ്പാട്: ബി.ബി.സി).

Wednesday, December 16, 2009

നീരാളിയുടെ നാളികേര ബിസിനസ്



തേങ്ങയുടെ ബിസിനസ് മനുഷ്യന് മാത്രമല്ല, നീരാളികള്‍ക്കുമുണ്ട്. തേങ്ങയുമെടുത്ത് കടലിന്നടിയിലൂടെ ഓടുന്ന നീരാളി ശാസ്ത്രലോകത്തെ ശരിക്കും അമ്പരപ്പിച്ചിരിക്കുകയാണ്. ഓടുക മാത്രമല്ല, പൊട്ടിയ ചിരട്ടകളെ നീരാളി അതിന്റെ കൂടായും ഉപയോഗിക്കുന്നതിന്റെ വീഡിയോദൃശ്യങ്ങള്‍ ഗവേഷകര്‍ക്ക് ലഭിച്ചു.

നീരാളികള്‍ ഏതെങ്കിലും തരത്തിലുള്ള ഉപകരണം ഉപയോഗിക്കുന്നതായി കണ്ടെത്തുന്ന ആദ്യ അവസരമാണ് ഈ നാളികേര
ഏര്‍പ്പാടെന്ന്, 'കറണ്ട് ബയോളജി'യില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. ഓസ്‌ട്രേലിയയിലെ മ്യൂസിയം വിക്ടോറിയയിലെ ഗവേഷകനായ ഡോ. ജൂലിയാന്‍ ഫിന്‍ ഉള്‍പ്പെടെയുള്ള സംഘമാണ് നീരാളികളുടെ വിചിത്രസ്വഭാവം പഠനവിധേയമാക്കിയത്.

ആംഫിഒക്ടോപ്പസ് മാര്‍ജിനേറ്റസ് (Amphioctopus marginatus) എന്ന് ശാസ്ത്രീയനാമമുള്ള നീരാളികളാണ്, പൊട്ടിയ ചിരട്ട എടുത്തുകൊണ്ടോടുകയും കൂടാക്കുകയും ചെയ്യുന്നതായി കണ്ടത്. 1999-2008 കാലയളവില്‍ വടക്കന്‍ സുലാവെസി, ഇന്‍ഡൊനീഷ്യയിലെ ബാലി എന്നിവിടങ്ങളിലെ തീരക്കടലില്‍ വെച്ചാണ് ഇവയുടെ വീഡിയോ ലഭിച്ചത്. നീരാളികള്‍ ഇത്തരത്തില്‍ ചിരട്ട ഉപകരണമാക്കുന്നതിന് നാല് അവസരങ്ങള്‍ക്ക് ഗവേഷകര്‍ സാക്ഷ്യം വഹിച്ചു.

ചിരട്ടയുമെടുത്ത് നീരാളികള്‍ 20 മീറ്ററോളം ഓടുന്ന ദൃശ്യങ്ങള്‍ ഫിലിമിലാക്കാന്‍ ഗവേഷകര്‍ക്ക് സാധിച്ചു. വേഗത്തിലാണ് പോക്ക്. ഒളിച്ചിരിക്കാന്‍ അധികം ഇടമില്ലാത്ത തുറസ്സായ മേഖലകളില്‍ നീരാളികള്‍ക്ക് ചിരട്ട ശരിക്കുമൊരു സംരക്ഷണസംവിധാനമാകുന്നു.

ഉപകരണങ്ങള്‍ വിദഗ്ധമായി ഉപയോഗിക്കാന്‍ കഴിയുകയെന്നത് മനുഷ്യന് മാത്രമുള്ള സവിശേഷ സിദ്ധിയെന്നാണ്
കരുതിയിരുന്നത്. എന്നാല്‍, കുരങ്ങുകളും മറ്റ് ചില സസ്തനികളും പക്ഷികളും പലവിധ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതായി ഇപ്പോള്‍ അറിയാം. ഒരു ഇഴജന്തുവിന് പക്ഷേ, ആ കഴിവുണ്ടെന്ന് ആദ്യമായി കണ്ടെത്തുകയാണ്, നീരാളിയുടെ ഉദാഹരണം വഴി, ശാസ്ത്രലോകം.

ഒരു ജീവി പ്രത്യേക സാഹചര്യത്തില്‍ കൊണ്ടുനടന്ന് ഒരു സവിശേഷ ലക്ഷ്യത്തിന് ഉപയോഗിക്കുന്ന ഒന്നാണ് ഉപകരണം (tool) - ബ്രിട്ടനില്‍ ഇക്‌സിറ്റര്‍ സര്‍വകലാശാലയിലെ ഇക്കോളജിക്കല്‍ ബയോളജിസ്റ്റായ പ്രൊഫ. ടോം ട്രെഗന്‍സ അഭിപ്രായപ്പെടുന്നു. ഒരു നീരാളിയെ സംബന്ധിച്ചിടത്തോളെ ചിരട്ട കൊണ്ടു നടക്കുകയെന്നത് മറ്റൊരു ഉപയോഗത്തിനുമല്ല, നിങ്ങള്‍ ഒരു കുട കൊണ്ടു നടക്കുന്നതുപോലെയാണത്-അദ്ദേഹം പറയുന്നു.
(അവലംബം: കറണ്ട് ബയോളജി).

കാണുക

ചായയും കാപ്പിയും പ്രമേഹസാധ്യത കുറയ്ക്കും-പഠനം

ചായയും കാപ്പിയും പതിവായി കുടിക്കുന്നവര്‍ക്ക് പ്രമേഹസാധ്യത കുറവായിരിക്കുമെന്ന് പഠനം. ഏതാണ്ട് അഞ്ചുലക്ഷം പേര്‍ ഉള്‍പ്പെട്ട 18 വ്യത്യസ്ത പഠനങ്ങള്‍ വിശകലനം ചെയ്താണ് ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിയത്.

ജീവിതശൈലീരോഗങ്ങളില്‍ പ്രധാനിയായ ടൈപ്പ്-രണ്ട് പ്രമേഹം വരാനുള്ള സാധ്യതയാണ് കാപ്പിയും ചായയും വഴി കുറയുകയെന്ന് 'ആര്‍ക്കൈവ്‌സ് ഓഫ് ഇന്റേണല്‍ മെഡിസിനി'ല്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

മൂന്നോ നാലോ കപ്പ് ചായയോ കാപ്പിയോ ദിവസവും ശീലമാക്കുന്നവരില്‍ രോഗസാധ്യത അഞ്ചിലൊന്നോ അതിലധികമോ ആയി കുറയുമെന്ന് പഠനം വ്യക്തമാക്കി.

അതേസമയം, കഫീന്‍ ഒഴിവാക്കിയ കാപ്പിയോ ചായയോ ആണ് ഉപയോഗിക്കുന്നതെങ്കില്‍ കൂടുതല്‍ മികച്ച ഫലം ലഭിക്കുമത്രേ, രോഗസാധ്യത മൂന്നിലൊന്നായി കുറയുന്നു!

ടൈപ്പ്-രണ്ട് പ്രമേഹം വരാന്‍ ജനിതകമായി സാധ്യത കൂടുതലുള്ള ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം പ്രധാന്യമര്‍ഹിക്കുന്നതാണ് ഈ പഠനം.

നാല്പത് കഴിഞ്ഞവരെയാണ് സാധാരണഗതിയില്‍ ടൈപ്പ്-രണ്ട് പ്രമേഹം പിടികൂടുക. ശരീരത്തിന് ഇന്‍സുലിന്‍ ഉത്പാദിപ്പാക്കുള്ള ശേഷി കുറയുകയോ, അല്ലെങ്കില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഇന്‍സുലിന്‍ ഫലപ്രദമായി വിനിയോഗിക്കാന്‍ കഴിയാതെ വരികയോ ചെയ്യുന്നതാണ് രോഗകാരണം.

ആഹാരക്രമത്തിലെ മാറ്റവും വ്യായാമവുമാണ് രോഗം കുറയ്ക്കാന്‍ ശുപാര്‍ശ ചെയ്യപ്പെടാറ്. അതുകൊണ്ട് സാധിക്കാതെ വന്നാല്‍ ഔഷധം കഴിക്കേണ്ടി വരും. രോഗം തീവ്രമായാല്‍ ഇന്‍സുലിന്‍ കുത്തിവെയ്ക്കകേണ്ട അവസ്ഥയില്‍ രോഗിയെത്തും.

പുതിയ പഠനം ശരിയാണെങ്കില്‍ വ്യായാമത്തിനൊപ്പം കാപ്പിയും ചായയും ശീലമാക്കാന്‍ ഡോക്ടര്‍മാര്‍ ഉപദേശിച്ചേക്കാം.

ഓരോ കപ്പ് ചായ (അല്ലെങ്കില്‍ കാപ്പി) കഴിക്കുമ്പോഴും, ഏഴ് ശതമാനം വീതം രോഗസാധ്യത കുറയുന്നു എന്ന അത്ഭുതകരമായ ഫലമാണ് ഗവേഷകര്‍ക്ക് ലഭിച്ചത്.

കഫീന്‍ ഒഴിവാക്കിയ പാനീയങ്ങള്‍ കുടുതല്‍ ഫലം ചെയ്യുന്നു എന്നതിനര്‍ഥം, രോഗസാധ്യത കുറയുന്നതിന് കഫീന്‍ മാത്രമല്ല കാരണം എന്നാണ്-പഠനത്തിന് നേതൃത്വം നല്‍കിയ ഡോ.റേച്ചല്‍ ഹക്‌സ്‌ലി പറയുന്നു. ഓസ്‌ട്രേലിയയില്‍ സിഡ്്‌നി സര്‍വകലാശാലയിലെ ഗവേഷകയാണ് അവര്‍.

കാപ്പിയിലും ചായയിലും കാണപ്പെടുന്ന മഗ്നീഷ്യം അല്ലെങ്കില്‍ ലിഗ്നാന്‍സ് തുടങ്ങിയ നിരോക്‌സീകാരികള്‍ അതുമല്ലെങ്കില്‍ ക്ലോറോജനിക് ആസിഡുകള്‍ തുടങ്ങിയ രാസവസ്തുക്കളാകണം രോഗപ്രതിരോധശേഷി നല്‍കുന്നതെന്ന് ഗവേഷകര്‍ കരുതുന്നു.

ഏത് രാസവസ്തുക്കളാണ് ഗുണം ചെയ്യുന്നതെന്ന് കണ്ടെത്തിയാല്‍, പ്രമേഹ ചികിത്സയ്ക്ക് പുതിയ വഴി തുറക്കലാകും അത്.

എന്നാല്‍, ടൈപ്പ്-രണ്ട് പ്രമേഹവുമായി ബന്ധപ്പെട്ട വ്യത്യസ്ത ഘടകങ്ങള്‍ - പഠനത്തില്‍ ഉള്‍പ്പെട്ടവരുടെ ഭക്ഷണക്രമം, ശരീരഭാരം, വ്യായാമരീതി തുടങ്ങിയവ - വ്യക്തമാകാതെ പഠനഫലം ഉറപ്പിക്കാനാകില്ലെന്ന്, ഡയബറ്റിസ് യു.കെ.യിലെ ഡോ. വിക്ടോറിയ കിങ് അഭിപ്രായപ്പെടുന്നു.

'ഇത്തരം പ്രമേഹബാധയുടെ കാര്യത്തില്‍ ഒരു സംഗതി വ്യക്തമാണ്' അവര്‍ പറയുന്നു, 'ജീവിതശൈലിയുമായി ബന്ധപ്പെട്ട രോഗമാണിത്'. വ്യായാമം പോലുള്ള ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കുകയും, ആരോഗ്യകരവും സംതുലിതവുമായ ഭക്ഷണം (കൊഴുപ്പും ഉപ്പും മധുരവും കുറഞ്ഞത്, പച്ചക്കറികളും പഴങ്ങളും ധാരാളമടങ്ങിയത്) ശീലമാക്കുകയും ചെയ്താല്‍ ടൈപ്പ്-രണ്ട് പ്രമേഹത്തെ അകറ്റി നിര്‍ത്താം. (അവലംബം: ആര്‍ക്കൈവ്‌സ് ഓഫ് ഇന്റേണല്‍ മെഡിസിന്‍).

Tuesday, December 15, 2009

ചൈനക്കാരുടെ പൂര്‍വികര്‍ ഇന്ത്യയില്‍ നിന്ന്

ഇതുവരെയുള്ളത് മറക്കുക, അടുത്ത തവണ ഒരു ചൈനക്കാരനെ/ചൈനക്കാരിയെ മുന്നില്‍ കാണുമ്പോള്‍ മനസിലോര്‍ക്കുക, 'ഇതാ എന്റെ കുടുംബത്തില്‍ പെട്ട ഒരാള്‍'! ചൈനക്കാരുടെ പൂര്‍വികര്‍ ഇന്ത്യക്കാരായിരുന്നു എന്ന് പുതിയ ജിനോം പഠനം പറയുന്നതിന് ഇതാണ് അര്‍ഥം. ചൈനക്കാര്‍ മാത്രമല്ല, കിഴക്കന്‍ ഏഷ്യക്കാരില്‍ മിക്കവരും നമ്മുടെ പിന്‍മുറക്കാരാണത്രേ. 'എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്‍മാരാണ്' എന്നത് 'എല്ലാ പൂര്‍വേഷ്യക്കാരും എന്റെ....' എന്ന് തിരുത്തി പറയേണ്ടി വന്നിരിക്കുകയാണ്.

ആഫ്രിക്ക ആദിമവാസഗേഹമായിരുന്നു മനുഷ്യന്. ഏതാണ്ട് രണ്ടുലക്ഷം വര്‍ഷം മുമ്പ് ആവിര്‍ഭവിച്ച 'ഹോമോ സാപ്പിയന്‍സ്'എന്ന മനുഷ്യന്‍ പില്‍ക്കാലത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറുകയായിരുന്നു. ആദ്യകുടിയേറ്റം ഏഷ്യയിലേക്കായിരുന്നു; 60,000 വര്‍ഷം മുമ്പ്. 50,000 വര്‍ഷം മുമ്പ് ഓസ്‌ട്രേലിയയിലേക്കും, 35,000 വര്‍ഷം മുമ്പ് യൂറോപ്പിലേക്കും, 15,000 വര്‍ഷം മുമ്പ് അമേരിക്കയിലേക്കും മനുഷ്യന്‍ വ്യാപിച്ചതായി പഠനങ്ങളില്‍ വ്യക്തമായിട്ടുണ്ട്. ഫോസില്‍ പഠനങ്ങളും ജിനോം വിവരങ്ങളുമാണ് നരവംശത്തിന്റെ ആദിമകുടിയേറ്റത്തെക്കുറിച്ച് ഇത്തരമൊരു നിഗമനത്തിലെത്താന്‍ ശാസ്ത്രലോകത്തെ പ്രേരിപ്പിച്ചത്.

എന്നാല്‍, ഈ പൊതുചിത്രത്തില്‍ ഇനിയും പൂരിപ്പിക്കേണ്ട കൂടുതല്‍ ഭാഗങ്ങളുണ്ടെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. ഇന്ത്യയും ചൈനയും ഉള്‍പ്പടെ പത്ത് ഏഷ്യന്‍ രാജ്യങ്ങളും അമേരിക്കയും സംയുക്തമായി നടത്തിയ 'മാപ്പിങ് ഹ്യുമണ്‍ ജനറ്റിക് ഹിസ്റ്ററി ഇന്‍ ഏഷ്യ' എന്ന പഠനത്തിലാണ്, മനുഷ്യകുടിയേറ്റത്തെ സംബന്ധിച്ച് നിലവിലുള്ള ചില നിഗമനങ്ങള്‍ തിരുത്തേണ്ടതായ കണ്ടെത്തലുകളുള്ളത്. ആഫ്രിക്കയില്‍ നിന്ന് ആദ്യം ഇന്ത്യയിലും പിന്നീട് മറ്റൊരു ഘട്ടത്തില്‍ ആഫ്രിക്കയില്‍ നിന്ന് ചൈനയിലും കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും മനുഷ്യവര്‍ഗം കുടിയേറിയെന്നാണ് ഫോസില്‍ പഠനങ്ങള്‍ മുമ്പ് പറഞ്ഞിരുന്നത്. എന്നാല്‍, പുതിയ പഠനം വ്യക്തമാക്കുന്നത് ആഫ്രിക്കയില്‍ നിന്ന ഒറ്റ കുടിയേറ്റമേ ഉണ്ടായിട്ടുള്ളു, അത് ഇന്ത്യയിലേക്കായിരുന്നു. ഇന്ത്യക്കാരുടെ പിന്‍മുറക്കാരാണ് ചൈനയിലും ജപ്പാന്‍ ഉള്‍പ്പടെയുള്ള കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലുള്ളത്.

ഹ്യുമണ്‍ ജിനോം ഓര്‍ഗനൈസേഷന് കീഴില്‍ പത്ത് ഏഷ്യന്‍ രാജ്യങ്ങളിലെ 40 ലാബുകളിലാണ് അഞ്ച് വര്‍ഷംകൊണ്ട് പഠനം പൂര്‍ത്തിയാക്കിയത്. ഇസ്റ്റിട്ട്യൂട്ട് ഓഫ് ജിനോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജി (ഐ.ജി.ഐ.ബി), സെന്റര്‍ ഫോര്‍ ജിനോമിക്‌സ് ആപ്ലിക്കേഷന്‍സ്, ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിട്ട്യൂട്ട് എന്നീ ഇന്ത്യന്‍ സ്ഥാപനങ്ങളും പഠനത്തില്‍ പങ്കുവഹിച്ചു. ഐ.ജി.ഐ.ബി.യിലെ ഗവേഷകനും മലയാളിയുമായ ഡോ. വിനോദ് സ്‌കറിയ (ഇന്ത്യയിലാദ്യമായി മാനവജിനോം മാപ്പിങ് പൂര്‍ത്തിയാക്കിയ സംഘത്തില്‍ ഉള്‍പ്പെട്ട ശാസ്ത്രജ്ഞന്‍, കോഴിക്കോട് മലാപ്പറമ്പ് പെരുഞ്ചേരില്‍ കുടുംബാംഗം) ഉള്‍പ്പടെ 90 ശാസ്ത്രജ്ഞരാണ് പഠനത്തില്‍ സഹകരിച്ചത്.

ഇന്ത്യ, ചൈന, ജപ്പാന്‍, ഇന്‍ഡൊനീഷ്യ, മലേഷ്യ, സിങ്കപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലെ 73 ജനവിഭാഗങ്ങളെ പ്രതിനിധീകരിച്ച് 1900 പേരുടെ ജനിതക വിവരങ്ങള്‍ ഗവേഷകര്‍ വിശകലനം ചെയ്തു. കഴിഞ്ഞയാഴ്ചത്തെ 'സയന്‍സ്' ഗവേഷണവാരിക(ഡിസംബര്‍ 11, 2009)യില്‍ റിപ്പോര്‍ട്ട് പസിദ്ധീകരിച്ചു. പഠനവിധേയമാക്കിയവരുടെ ജിനോമിലെ അമ്പതിനായിരത്തിലേറെ 'സിങ്കിള്‍-ന്യൂക്ലിയോടൈഡ് പോളിമോര്‍ഫിസംസ്' (SNPs) ആണ് താരതമ്യം ചെയ്തത്.

ഡി.എന്‍.എ.ശ്രേണിയിലെ ചെറുഭാഗങ്ങളിലുണ്ടാകന്ന ഒറ്റയാന്‍ വ്യതികരണങ്ങളാണ് എസ്.എന്‍.പി.കള്‍. രണ്ട് വ്യക്തികള്‍ ജനിതകമായി എത്രത്തോളെ ബന്ധപ്പെട്ടിരിക്കുന്നു എന്നറിയാന്‍ ഈ വ്യതികരണങ്ങള്‍ താരതമ്യം ചെയ്താല്‍ മതി. ഏഷ്യയിലുടനീളം മനുഷ്യരില്‍ ജനിതക സമാനതകള്‍ നിലനില്‍ക്കുന്നതായാണ് പഠനത്തില്‍ കണ്ടത്. വടക്കന്‍ ഭാഗത്തുനിന്ന് തെക്കോട്ട് എത്തുമ്പോള്‍ ജനിതകവൈവിധ്യം ഏറുന്നതായും കണ്ടു.

തെക്കോട്ട് എത്തുമ്പോള്‍ ജനിതകവൈവിധ്യം ഏറുന്നു എന്നതിനര്‍ഥം, അവരാണ് പൂര്‍വികര്‍ എന്നാണ്. ഒരു വിഭാഗം എത്ര കൂടുതല്‍ കാലം നിലനിന്നോ, അതിനനുസരിച്ച് അവര്‍ക്കിടയിലെ ജനിതകവൈവിധ്യം വര്‍ധിക്കും. 'ചൈനീസ് സമൂഹം വളരെ വലുതാണെങ്കിലും അവര്‍ക്കിടയില്‍, തെക്കുകിഴക്കന്‍ ഏഷ്യന്‍ മേഖലയിലെ ചെറുജനവിഭാഗങ്ങളെ അപേക്ഷിച്ച്, ജനിതകവൈവിധ്യം വളരെ കുറവാണ്. കാരണം ചൈനീസ് സമൂഹം അടുത്തയിടയാണ് രൂപപ്പെട്ടത്. പതിനായിരം വര്‍ഷത്തിനിടെ നെല്‍കൃഷി വികസിച്ചതിനെത്തുടര്‍ന്നായിരുന്നു അത്'-പഠനം നടത്തിയ കണ്‍സോര്‍ഷ്യത്തിലെ പ്രമുഖനും സിങ്കപ്പൂര്‍ ജിനോം ഇന്‍സ്റ്റിട്ട്യൂട്ടിലെ ഗവേഷകനുമായ എഡിസണ്‍ ലിയു പറയുന്നു.

'ആഫ്രിക്കയ്ക്ക് പുറത്ത് ആദ്യകുടിയേറ്റം തെക്കേ ഇന്ത്യയിലേക്കായിരുന്നു. തെക്കുകിഴക്കന്‍ ഏഷ്യന്‍ ജനവിഭാഗങ്ങളില്‍ ഏറിയപങ്കിന്റെയും ആദിമപൂര്‍വികരെ കണ്ടെത്താനാവുക തെക്കേ ഇന്ത്യയിലാണ്'-പഠനവിവരം പുറത്തുവിട്ടുകൊണ്ട് സി.എസ്.ഐ.ആര്‍. ഡയറക്ടര്‍ ജനറല്‍ സമീര്‍ ബ്രഹ്മചാരി പറഞ്ഞു. (കേരളീയരാവുമോ ഇവരുടെയെല്ലാം പൂര്‍വികര്‍, ആഫ്രിക്കയില്‍ നിന്ന് കേരളത്തിലേക്കായിരിക്കുമോ ആദിമ നുഷ്യന്‍ എത്തിയിട്ടുണ്ടാവുക!) കിഴക്കന്‍ഏഷ്യന്‍ രാജ്യങ്ങളിലെ ജനവിഭാഗങ്ങളുടെ ഉത്ഭവത്തെ സംബന്ധിച്ച് വ്യക്തമായ ഉത്തരം നല്‍കുന്ന ആദ്യപഠനമാണിത്'-പഠനത്തില്‍ പങ്കാളികളായിരുന്ന ചൈനീസ് അക്കാദമി ഓഫ് സയന്‍സസിലെ ഷുഹുവ ഷു അഭിപ്രായപ്പെട്ടു.

മനുഷ്യന്റെ ആദിമ കുടിയേറ്റം എങ്ങനെയൊക്കെയായിരുന്നു എന്നറിയാന്‍ മാത്രമല്ല പുതിയ പഠനം സഹായിക്കുക, സമീര്‍ ബ്രഹ്മചാരി ഓര്‍മിപ്പിക്കുന്നു. ഔഷധ ഗവേഷണരംഗത്തും വലിയ പ്രധാന്യമുണ്ട് ഈ പഠനത്തിന്. ജനിതക അടിത്തറ ഒന്നായതിനാല്‍, പകര്‍ച്ചപ്പനികള്‍, എയ്ഡ്‌സ് തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ക്കെതിരെ പൊതുഔഷധങ്ങള്‍ രൂപപ്പെടുത്തുന്നതിലും തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ കാര്യമായ സഹകരണം സാധ്യമാകും-അദ്ദേഹം പറയുന്നു. മാത്രമല്ല, ഔഷധപരീക്ഷണങ്ങളും പൊതുവായി നടത്താന്‍ ഇത് സഹായിക്കും. (അവലംബം: സയന്‍സ്, വിവിധ വാര്‍ത്ത റിപ്പോര്‍ട്ടുകള്‍).

മനുഷ്യന് ആഫ്രിക്കയില്‍ സംഭവിച്ചത്

പരിണാമ ചരിത്രത്തില്‍ പുതിയ അധ്യായം

Sunday, December 06, 2009

ജീന്‍പരിശോധനയ്ക്കും ഇനി ഡെസ്‌ക്‌ടോപ് യന്ത്രം

രോഗിയുടെ ജനിതകവിവരങ്ങള്‍ വേഗം പരിശോധിച്ചറിയാന്‍ കഴിയുന്ന യന്ത്രം ഡോക്ടറുടെ മേശപ്പുറത്ത് സ്ഥാനംപിടിക്കുന്ന കാര്യം സങ്കല്‍പ്പിച്ചു നോക്കൂ. ചികിത്സ നിശ്ചയിക്കുന്ന കാര്യത്തില്‍ അത് വലിയ സഹായമാകും. ഫലപ്രദമായ ഔഷധങ്ങള്‍ ഏതെന്ന് ഡോക്ടര്‍ക്ക് എളുപ്പത്തില്‍ തീരുമാനിക്കാനാകും, മരുന്ന് തെറ്റാനുള്ള സാധ്യത കുറയുകയും ചെയ്യും.

ഭാവിയില്‍ സംഭവിക്കാന്‍ പോകുന്ന സംഗതികളിലൊന്നാണ് ഇത്തരമൊരു ജീന്‍യന്ത്രം എന്ന് കരുതുന്നുവെങ്കില്‍ തെറ്റി. ഡെസ്‌ക്‌ടോപ് ജീന്‍ പരിശോധനായന്ത്രത്തിന് അടുത്തയിടെ അമേരിക്കയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്.ഡി.എ) വിപണനാനുമതി നല്‍കിക്കഴിഞ്ഞു.

മരുന്ന് നിശ്ചയിക്കുന്നതില്‍ രോഗിയുടെ ജനിതികവിവരങ്ങള്‍ ഉപയോഗിക്കുന്നതിനുള്ളതാണ് 'ഫാര്‍മക്കോജിനോമിക് ടെസ്റ്റിങ്' (pharmacogenomic testing). ആ സങ്കേതം ചികിത്സാരംഗത്ത് മുഖ്യധാരയിലെത്താന്‍ എഫ്.ഡി.എ.യുടെ തീരുമാനം സഹായിച്ചേക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

അമേരിക്കയില്‍ ഇല്ലിനോയിസിലെ നോര്‍ത്ത്ബ്രൂക്കില്‍ പ്രവര്‍ത്തിക്കുന്ന 'നാനോസ്ഫിയര്‍' (Nanosphere) എന്ന കമ്പനിയാണ് പുതിയ ജീന്‍യന്ത്രം നിര്‍മിച്ചിരിക്കുന്നത്. 'വെരിജീന്‍' (Verigene) എന്ന് പേരിട്ടിട്ടുള്ള ഈ സങ്കേതം ഉപയോഗിച്ച്, മണിക്കൂറുകള്‍ക്കുള്ളില്‍ രക്തത്തിലെ ജനിതകവ്യതിയാനങ്ങള്‍ മനസിലാക്കാന്‍ കഴിയും. അതുവഴി ചില ഔഷധങ്ങള്‍ രോഗിക്ക് ഫലപ്രദമാകുമോ എന്ന് നിശ്ചയിക്കാനും സാധിക്കും.

ഒരു പ്ലാസ്റ്റിക് കാര്‍ട്രിഡ്ജിനുള്ളില്‍ ജീന്‍പരിശോധനാ സംവിധാനം ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. മൈക്രോഫഌയിഡിക്‌സ്, നാനോടെക്‌നോളജി എന്നിവയുടെ സമ്മേളനമാണ് വെരിജീന്‍ സങ്കേതത്തില്‍ പ്രയോജനപ്പെടുത്തിയിട്ടുള്ളത്. രക്തസാമ്പിളില്‍ നിന്ന് ഡി.എന്‍.എ.വലിച്ചെടുത്ത ശേഷം, അതിലെ വ്യത്യസ്ത ജനിതകശ്രേണികള്‍ സ്‌ക്രീന്‍ ചെയ്ത് ജനിതകവ്യതിയാനം മനസിലാക്കുകയാണ് ഇതില്‍ ചെയ്യുക. ലളിതമായ ഈ സംവിധാനം ഏത് ആസ്പത്രിയിലും ഉപയോഗിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് നാനോസ്ഫിയറിന്റെ മേധാവി വില്യം മോഫിറ്റ് പറയുന്നു.

ഒരേ ഔഷധത്തോട് പലരും പ്രതികരിക്കുക പല തരത്തിലാണ്. ഔഷധതന്മാത്രകളെ ഉപാപചയത്തിന് വിധേയമാക്കുന്ന രാസാഗ്നികള്‍ക്ക് ജനിതകവ്യതിയാനം സംഭവിക്കുന്നതാണ് ഇതിന് ഒരു കാരണം. ഹൃദ്രോഗത്തിനുള്ള ഔഷധങ്ങള്‍, വേദനസംഹാരികള്‍, വിഷാദത്തിനെതിരെ പ്രയോഗിക്കുന്ന മരുന്നുകള്‍ തുടങ്ങി കൂടുതലായി ശുപാര്‍ശ ചെയ്യപ്പെടുന്ന പല മരുന്നുകളുടെയും കാര്യത്തില്‍ ഇത് ശരിയാണ്.

സാധാരണഗതിയില്‍ അര്‍ബുദമരുന്നുകളുടെ കാര്യത്തില്‍ ഡോക്ടര്‍മാര്‍ 'ഫാര്‍മകോജിനോമിക്‌സ് ടെസ്റ്റിങ്' അനുവര്‍ത്തിക്കാറുണ്ടെങ്കിലും, മേല്‍പ്പറഞ്ഞ തരത്തില്‍ വ്യാപകമായി ഉപയോഗിക്കുന്ന മിക്ക ഔഷധങ്ങളുടെയും കാര്യത്തില്‍ ഇത് നടപ്പാക്കാറില്ല. രോഗിയുടെ ജനിതകവ്യതിയാനങ്ങള്‍ പരിശോധിച്ചറിയാനുള്ള സങ്കേതം വര്‍ഷങ്ങളായി നിലവിലുണ്ട്. എന്നാല്‍, ആ സങ്കേതമനുസിരിച്ച് പരിശോധനയ്ക്ക് ദിവസങ്ങളോ ആഴ്ചകളോ വേണം.

ചില രോഗങ്ങളുടെ കാര്യത്തില്‍ പരിശോധനാഫലം വൈകുന്നതുകൊണ്ട് കുഴപ്പമില്ല. എന്നാല്‍, പല രോഗങ്ങളുടെയും കാര്യം അതല്ല. രോഗി ഡോക്ടറുടെ അടുത്തുള്ളപ്പോള്‍ തന്നെ പരിശോധനയുടെ ഫലം കിട്ടുന്നതാണ് നന്ന്. 'ഡി.എന്‍.എ. പ്രകാരം ഏത് ഔഷധമാണ് നിങ്ങള്‍ക്ക് കൂടുതല്‍ ഫലപ്രദമെന്ന് തീരുമാനിക്കാന്‍ കഴിയും'-നോര്‍ത്ത് കരോലിന സര്‍വകലാശാലയിലെ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഫാര്‍മകോജിനോമിക്‌സ് ആന്‍ഡ് ഇന്‍ഡിവിഡ്വലൈസ്ഡ് തെറാപ്പിയുടെ ഡയറക്ടര്‍ ഡോ.ഹൊവാര്‍ഡ് മക്‌ലിയോഡ് പറയുന്നു. അവിടെയാണ് പുതിയ യന്ത്രത്തിന്റെ പ്രസക്തി (അവലംബം: ടെക്‌നോളജി റിവ്യു).

Wednesday, December 02, 2009

സമുദ്രവിതാനം ഉയരുന്നു; പ്രതീക്ഷിച്ചതിലും വേഗത്തില്‍

ആഗോളതാപനം മൂലം പടിഞ്ഞാറന്‍ അന്റാര്‍ട്ടിക്കയില്‍ മഞ്ഞുപാളികള്‍ ഉരുകുന്നതിന്റെ തോത് വര്‍ധിച്ചിരിക്കുന്നു. ഒരു നൂറ്റാണ്ട് കൊണ്ട് സമുദ്രവിതാനം 1.4 മീററര്‍ ഉയരാന്‍ ഇത് കാരണമാകുമെന്ന് പുതിയ പഠനറിപ്പോര്‍ട്ട്.

'സയന്റിഫിക് കമ്മിറ്റി ഓണ്‍ അന്റാര്‍ട്ടിക് റിസര്‍ച്ച്' (SCAR) തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് അസ്വസ്ഥതയുളവാക്കുന്ന ഈ വിവരമുള്ളത്. നൂറിലേറെ പ്രമുഖ ഗവേഷകര്‍ ചേര്‍ന്ന് തയ്യാറാക്കുകയും ഇരുന്നൂറോളം ഗവേഷകര്‍ അവലോകനം നടത്തുകയും ചെയ്ത റിപ്പോര്‍ട്ട് ലണ്ടനിലാണ് പുറത്തിറക്കിയത്.

സമുദ്രവിതാനം 1.4 മീറ്റര്‍ ഉയരുമ്പോള്‍ കൊല്‍ക്കത്ത, ന്യൂയോര്‍ക്ക്, ധാക്ക, ലണ്ടന്‍, ഷാങ്ഹായി തുടങ്ങിയ വന്‍നഗരങ്ങള്‍ കടുത്ത വെള്ളപ്പൊക്ക ഭീഷണി നേരിടും. ഇന്ത്യന്‍ മഹാസമുദ്രത്തിലെ മലെദ്വീപ്, ശാന്തസമുദ്രത്തിലെ ടുവാലു തുടങ്ങിയ ചെറുദ്വീപ് രാഷ്ട്രങ്ങള്‍ കടലിന്നടിയിലാകും.

രണ്ട് വര്‍ഷം മുമ്പ് പുറത്തു വന്ന 'ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ചി' (IPCC) ന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത് 2100 അവസാനിക്കുമ്പോഴേക്കും സമുദ്രവിതാനം 28-43 സെന്റീമീറ്റര്‍ വര്‍ധിക്കുമെന്നാണ്. ആ കണക്ക് ശരിയല്ലെന്ന് പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അന്റാര്‍ട്ടിക്കയിലെ ശരാശരി താപനില കഴിഞ്ഞ 50 വര്‍ഷത്തിനിടെ മൂന്ന് ഡിഗ്രി സെല്‍സിയസ് വര്‍ധിച്ചതായി റിപ്പോര്‍ട്ട് പറയുന്നു.

വന്‍ദുരന്തമാണ് ലോകം നേരിടാന്‍ പോകുന്നതെന്ന്, റിപ്പോര്‍ട്ട് പുറത്തിറക്കുന്ന വേളയില്‍ 'സ്‌കാര്‍' എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. കോളിന്‍ സമ്മര്‍ഹെയ്‌സ് പറഞ്ഞു.

'അന്റാര്‍ട്ടിക്ക് ഉടമ്പടി' അവതരിപ്പിച്ചതിന് അമ്പത് വര്‍ഷം തികയുന്ന ദിവസ(ഡിസംബര്‍ ഒന്ന്) മാണ് സ്‌കാര്‍ റിപ്പോര്‍ട്ട് പുറത്തുവന്നത്. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച കോപ്പന്‍ഹേഗന്‍ സമ്മേളനം ആരംഭിക്കാന്‍ ഇനി ദിവസങ്ങളേ ഉള്ളു എന്നതും ശ്രദ്ധേയമാണ്.

കാണുക

ഗൂഗിളും മര്‍ഡോകിന് വഴങ്ങുന്നു

സൗജന്യവാര്‍ത്തകള്‍; ഇനി പ്രസാധകന് പരിധി നിശ്ചയിക്കാം

മര്‍ഡോകിന്റെ ഭീഷണിക്ക് പിന്നില്‍ ഗൂഗിളിനും തലകുനിക്കേണ്ടി വന്നു. ഗൂഗിള്‍ വഴി നല്‍കാവുന്ന സൗജന്യ വാര്‍ത്തകളും ലേഖനങ്ങളും എത്ര വേണമെന്ന് ഇനി അതാത് മാധ്യമകമ്പനികള്‍ക്ക് നിശ്ചയിക്കാം.

ഗൂഗിള്‍ സൗജന്യമായി വാര്‍ത്തകള്‍ നല്‍കുന്നതിന് എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ഓണ്‍ലൈന്‍ വാര്‍ത്താപേജുകളുപയോഗിച്ച് ഗൂഗിള്‍ ലാഭമുണ്ടാക്കുന്നു എന്നാണ് ആരോപണം.

പ്രസാധകര്‍ക്ക് തങ്ങളുടെ അതിര്‍ത്തി നിശ്ചയിക്കാന്‍ 'ഫസ്റ്റ് ക്ലിക്ക് ഫ്രീ' പ്രോഗ്രാമില്‍ ചേരാമെന്ന് ഗൂഗിള്‍ അറിയിച്ചു. ഈ പ്രോഗ്രാം വഴി ഒരു പ്രസിദ്ധീകരണത്തിന്റെ സൗജന്യം എത്ര വരെയാകാമെന്ന് പ്രസാധകര്‍ക്ക് നിശ്ചയിക്കാം.

ഈ പ്രോഗ്രാം പ്രകാരം ദിവസം ഒരു പ്രസിദ്ധീകരണത്തിലെ അഞ്ചു റിപ്പോര്‍ട്ടുകളില്‍ കൂടുതല്‍ ഒരാള്‍ക്ക് സൗജന്യമായി ക്ലിക്ക് ചെയ്യാനാകില്ല. അഞ്ച് ക്ലിക്ക് കഴിഞ്ഞാല്‍ പ്രസാധക കമ്പനിക്ക് കാശു കൊടുക്കുകയോ രജിസ്റ്റര്‍ ചെയ്യുകയോ വേണ്ടി വരും.

'മുമ്പ് യൂസര്‍മാരുടെ ക്ലിക്കുകളെല്ലാം സൗജന്യമായാണ് പരിഗണിച്ചിരുന്നത്. സൗജന്യം ഇനി പ്രസാധകര്‍ക്ക് നിശ്ചയിക്കാം'-ഗൂഗിള്‍ സീനിയര്‍ ബിസിനസ് പ്രോഡക്ട് മാനേജര്‍ ജോഷ് കോഹന്‍, ഗൂഗിള്‍ന്യൂസിന്റെ ഔദ്യോഗിക ബ്ലോഗില്‍ അറിയിച്ചു.

മാധ്യമരാജാവ് റുപ്പോര്‍ട്ട് മര്‍ഡോകാണ് ഇക്കാര്യത്തില്‍ ഗൂഗിളിനെതിരെ പരസ്യമായി രംഗത്ത് വന്നത്. മാധ്യമകമ്പനികള്‍ സൃഷ്ടിക്കുന്ന വാര്‍ത്തകള്‍ സൗജന്യമായി നല്‍കുക വഴി ഗൂഗിള്‍ ലാഭമുണ്ടാക്കുന്നു എന്നാണ് മര്‍ഡോക് ആരോപിച്ചത്.

തങ്ങളുടെ ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളിലെ വാര്‍ത്തകള്‍ സൗജന്യമായി ഗൂഗിളിന് നല്‍കില്ലെന്ന് പ്രഖ്യാപിച്ച മര്‍ഡോക്, മൈക്രോസോഫ്ടുമായി കരാറുണ്ടാക്കാന്‍ ചര്‍ച്ചയാരംഭിക്കുകയും ചെയ്തിട്ടുണ്ട്.

മൈക്രോസോഫ്ടിന്റെ പുതിയ സെര്‍ച്ച്എഞ്ചിനായ 'ബിംഗ്' വഴി ഓണ്‍ലൈന്‍ വായനക്കാരിലെത്തുക എന്നാണ് മര്‍ഡോക് ലക്ഷ്യം വെയ്ക്കുന്നത്. അതുവഴി ഗൂഗിളിന്റെ ആധിപത്യം തകര്‍ക്കുക.

ഏതായാലും, മര്‍ഡോകിന്റെ ഭീഷണി ഗൂഗിള്‍ അവഗണിച്ചില്ല എന്നാണ് പുതിയ തീരുമാനം വ്യക്തമാക്കുന്നത്. (അവലംബം: ഗൂഗിള്‍ന്യൂസ് ബ്ലോഗ്).

Monday, November 30, 2009

കണികാപരീക്ഷണം: എല്‍.എച്ച്.സി.ക്ക് റിക്കോര്‍ഡ്

ജനീവയ്ക്ക് സമീപം സ്ഥാപിച്ചിട്ടുള്ള ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ (എല്‍.എച്ച്.സി), ഭൂമുഖത്തെ ഏറ്റവും കരുത്തേറിയ കണികാത്വരകമെന്ന നിലയില്‍ റിക്കോര്‍ഡ് സ്ഥാപിച്ചു.

എല്‍.എച്ച്.സി.യില്‍ എതിര്‍ദിശയില്‍ പായുന്ന പ്രോട്ടോണ്‍ധാരകളുടെ ഊര്‍ജനില, നവംബര്‍ 30-ന് പുലര്‍ച്ചെ 1.18 ട്രില്യണ്‍ ഇലക്ട്രോണ്‍ വോള്‍ട്ട് (1.18 TeV) ആയി ഉയര്‍ത്തുന്നതില്‍ ഗവേഷകര്‍ വിജയിച്ചു. ഏതെങ്കിലുമൊരു കണികാത്വരകം ഇതുവരെ കൈവരിച്ചിട്ടുള്ളതില്‍ ഏറ്റവും ഉയര്‍ന്ന ഊര്‍ജനിലയാണിത്.

അമേരിക്കയില്‍ ഷിക്കാഗോയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഫെര്‍മി ലാബിലെ 'ടെവട്രോണ്‍' കണികത്വരകം 2001 മുതല്‍ കൈയടക്കി വെച്ചിരിക്കുന്ന 0.98 ട്രില്യണ്‍ വോള്‍ട്ട് എന്ന റിക്കോഡാണ് എല്‍.എച്ച്.സി. മറികടന്നത്.

ഭൂമുഖത്തെ ഏറ്റവും വലിയ കണികാപരീക്ഷണം പുനരാരംഭിച്ചിട്ട് വെറും പത്തു ദിവസമാകുമ്പോഴാണ് എല്‍.എച്ച്.സി. പുതിയ നാഴികക്കല്ല് സ്ഥാപിക്കുന്നത്. 2008 സപ്തംബര്‍ 10-ന് ആരംഭിച്ച കണികാപരീക്ഷണം, തകരാര്‍ മൂലം ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ നിര്‍ത്തിവെയ്ക്കുകയായിരുന്നു. 14 മാസത്തെ അറ്റകുറ്റ പണികള്‍ക്ക് ശേഷം കഴിഞ്ഞ നവംബര്‍ 20-നാണ് പരീക്ഷണം പുനരാരംഭിച്ചത്. നവംബര്‍ 23-ന് എല്‍.എച്ച്.സി.യിലെ ആദ്യ കണികാകൂട്ടിയിടി നടന്നു.

കഴിഞ്ഞ ദിവസം വരെ എല്‍.എച്ച്.സി.യുടെ ഊര്‍ജനില 450 ബില്യണ്‍ ഇലക്ട്രോണ്‍ വോള്‍ട്ടായിരുന്നു. അതാണ് 1.18 ട്രില്യണ്‍ വോള്‍ട്ടായി ഉയര്‍ത്തുന്നതില്‍ വിജയിച്ചത്.

എത്ര അനായാസമായാണ് എല്‍.എച്ച്.സി.യുടെ പ്രവര്‍ത്തനം പുരോഗമിക്കുന്നതെന്ന് ഇത് വ്യക്തമാക്കുന്നതായി, യൂറോപ്യന്‍ കണികാപരീക്ഷണശാലയായ 'സേണി' (CERN) ന്റെ ഡയറക്ടര്‍ ജനറല്‍ റോള്‍ഫ് ഹ്യൂയര്‍ പറഞ്ഞു. എല്‍.എച്ച്.സിയുടെ ചുമതല സേണിനാണ്.

ക്രിസ്മസ് സമയമാകുമ്പോഴേക്കും സാധ്യമാക്കാന്‍ കരുതിയ ഊര്‍ജനിലയാണ് നവംബറില്‍ തന്നെ കൈവരിച്ചിരിച്ചത്. ഇത് എല്‍.എച്ച്.സി.യുടെ നടത്തിപ്പുകാര്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നു.

2010 പകുതിയാകുമ്പോഴേക്കും ഊര്‍ജനില 3.5 ട്രില്യണ്‍ വോള്‍ട്ട് (കണികാകൂട്ടിയിടി നടക്കുമ്പോള്‍ ആകെ ഊര്‍ജനില ഏഴ് ട്രില്യണ്‍ വോള്‍ട്ട്) ആയി ഉയര്‍ത്താനാകും എന്ന് കരുതുന്നു. മണിക്കൂറില്‍ 1600 കിലോമീറ്റര്‍ വേഗമാര്‍ജിക്കുന്ന കാറിന്റെ ഊര്‍ജനിലയാണിത്.

ജനീവയ്ക്ക് സമീപം സ്വിസ്സ്-ഫ്രാന്‍സ് അതിര്‍ത്തിയില്‍ ഭൂമിക്കടിയിലാണ് 27 കിലോമീറ്റര്‍ ചുറ്റളവുള്ള ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ സ്ഥാപിച്ചിട്ടുള്ളത്.

ഉന്നത ഊര്‍ജനില കൈവരിക്കുന്ന പ്രോട്ടോണ്‍കണികകളെ ഏതാണ്ട് പ്രകാശത്തിന്റെ വേഗത്തില്‍ എതിര്‍ ദിശയില്‍ കടത്തിവിട്ട് കൊളൈഡറിലെ നാല് സ്ഥാനങ്ങളില്‍ വെച്ച് കൂട്ടിയിടിപ്പിക്കുകയാണ് പരീക്ഷണത്തില്‍ ചെയ്യുക.

എല്‍.എച്ച്.സി.യുടെ ഭാഗമായ ആയിരക്കണക്കിന് അതിചാലക കാന്തങ്ങളാണ്, പ്രോട്ടോണ്‍ ധാരകളെ വൃത്താകൃതിയില്‍ ചലിപ്പിക്കുന്നതും ത്വരിപ്പിച്ച് പ്രകാശവേഗത്തിനടുത്ത് എത്തിക്കുന്നതും.

മനുഷ്യന് ഇന്നുവരെ സാധ്യമായിട്ടില്ലാത്തത്ര ഉയര്‍ന്ന ഊര്‍ജനിലയില്‍ നടക്കുന്ന കണികാകൂട്ടിയുടെ ഫലമായി പ്രപഞ്ചാരംഭത്തിലെ അവസ്ഥ പരീക്ഷണശാലയില്‍ കൃത്രിമമായി സൃഷ്ടിക്കാനാകും എന്നാണ് പ്രതീക്ഷ.

പ്രപഞ്ചസാരം സംബന്ധിച്ച സുപ്രധാന വിവരങ്ങള്‍ കണികാപരീക്ഷണം നല്‍കുമെന്ന് ഗവേഷകലോകം പ്രതീക്ഷിക്കുന്നു. ഒപ്പം പിണ്ഡത്തിന് നിദാനമെന്ന് കരുതുന്ന ഹിഗ്ഗ്‌സ് ബോസോണുകളുടെ ('ദൈവകണം') അസ്തിത്വം തെളിയിക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷ.

എല്‍.എച്ച്.സി.യില്‍ നവംബര്‍ 23-ന് നടന്ന ആദ്യ കണികാകൂട്ടിയിടി താരതമ്യേന ദുര്‍ബലമായിരുന്നു. കൊളൈഡറിലെ 'കത്തീഡ്രലുകള്‍' എന്നറിയപ്പെടുന്ന നാല് ഡിറ്റക്ടര്‍ ചേംബറുകളിലും കൂട്ടിയിടി നടന്നു. ഊര്‍ജനിലയുടെ കാര്യത്തില്‍ മാത്രമല്ല, കണികാധാരയുടെ വലിപ്പവും ആദ്യ കൂട്ടിയിടിയില്‍ കുറവായിരുന്നുവെന്ന് റോള്‍ഫ് ഹ്യുയര്‍ അറിയിച്ചു.

ആദ്യകൂട്ടിയിടിക്കുപയോഗിച്ച 'പൈലറ്റ് ധാര'കളിലെ കണികകളുടെ എണ്ണം ഒരു ബില്യണ്‍ (നൂറുകോടി) മാത്രമായിരുന്നു. ഒരു വര്‍ഷം കഴിഞ്ഞാല്‍ എല്‍.എച്ച്.സി.യിലെ കണികാധാരകളില്‍ മൂന്നു ലക്ഷം ബില്യണ്‍ കണികകള്‍ വീതമുണ്ടാകും.

15 വര്‍ഷം വരെ നീളുന്ന പരീക്ഷണമാണ് എല്‍.എച്ച്.സി.യില്‍ ആരംഭിച്ചിരിക്കുന്നത്. നൂറിലേറെ രാജ്യങ്ങളില്‍ നിന്നായി ആയിക്കണക്കിന് ഗവേഷകര്‍ ഇതിനായി കൈകോര്‍ത്തിരിക്കുന്നു. ഭൗതികശാസ്ത്രത്തിന്റെ പുത്തന്‍ യുഗം പിറക്കുക ഈ കണികാപരീക്ഷണം വഴിയാകുമെന്ന് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നു.

എല്‍.എച്ച്.സി. ചരിത്രം: ഒറ്റ നോട്ടത്തില്‍
  • 1994 - സേണ്‍ കൗണ്‍സില്‍ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ (എല്‍.എച്ച്.സി) സ്ഥാപിക്കാന്‍ അനുമതി നല്‍കുന്നു.
  • 1999 - എല്‍.എച്ച്.സി.യുടെ നിര്‍മാണം ആരംഭിക്കുന്നു.
  • 2008 സപ്തംബര്‍ 10 - എല്‍.എച്ച്.സി.യുടെ പ്രവര്‍ത്തനം തുടങ്ങുന്നു.
  • 2008 സപ്തംബര്‍ 19 - തകരാര്‍ മൂലം കണികാപരീക്ഷണം നിര്‍ത്തിവയ്ക്കുന്നു.
  • 2009 നവംബര്‍ 3 - എല്‍.എച്ച്.സി.യുടെ വൈദ്യുതനിയന്ത്രണ സംവിധാനത്തില്‍, പക്ഷിയുടെ വായില്‍ നിന്ന് അപ്പക്കഷണം വീണ് ഷോര്‍ട്ട് സര്‍ക്കീട്ട് ഉണ്ടാകുന്നു, വൈദ്യുതിവിതരണം തകരാറിലായി.
  • 2009 നവംബര്‍ 20 - 14 മാസത്തിന് ശേഷം കണികാപരീക്ഷണം പുനരാരംഭിക്കുന്നു.
  • 2009 നവംബര്‍ 23 - എല്‍.എച്ച്.സി.യില്‍ ആദ്യമായി കണികാകൂട്ടിയിടി നടന്നു.
  • 2009 നവംബര്‍ 29 - എല്‍.എച്ച്.സി. റിക്കോര്‍ഡ് ഊര്‍ജനില (1.18 ട്രില്യണ്‍ ഇലക്ട്രോണ്‍ വോള്‍ട്ട്) കൈവരിച്ചു.
(അവംബം: സേണ്‍)

കാണുക

ആധുനിക ജ്യോതിശാസ്ത്രത്തിന് 400

1609 നവംബര്‍ 30ന് പാദുവയില്‍ അപ്പാര്‍ട്ട്‌മെന്റിന് പിന്നിലെ പൂന്തോട്ടത്തിലേക്ക് ദൂരദര്‍ശനിയുമായി ഗലീലിയോ ഇറങ്ങി. എഴുതാനും വരയ്ക്കാനും പാഡും പേനയുമൊക്കെ ഒപ്പം കരുതിയായിരുന്നു.

ടെലസ്‌കോപ്പ് അന്ന് ചന്ദ്രന് നേരെ തിരിച്ചു, കണ്ട കാര്യങ്ങള്‍ കുറിച്ചു വെയ്ക്കാനും സ്‌കെച്ച് ചെയ്യാനും തുടങ്ങി.......അതോടെ വെറുമൊരു കളിപ്പാട്ടമോ നാവിക ഉപകരണമോ അല്ലാതായി ടെലസ്‌കോപ്പ് മറി. പ്രപഞ്ചത്തെ അറിയാനുള്ള ശക്തമായ ഉപാധിയായി ആ രാത്രികൊണ്ട് ചാരഗ്ലാസിന് പരിണാമം സംഭവിച്ചു. ലോകം മാറാന്‍ തുടങ്ങിയത് ആ രാത്രിയാണ്.

ആധുനിക ജ്യോതിശാസ്ത്രത്തിന് തുടക്കം കുറിച്ച ആ സംഭവത്തിന്റെ നാനൂറാം വാര്‍ഷികമാണിന്ന്.

Tuesday, November 24, 2009

ജീവന്റെ പുസ്തകം

മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ ബൗദ്ധികവിപ്ലവത്തിനാണ് ചാള്‍സ് ഡാര്‍വിന്റെ പരിണാമസിദ്ധാന്തം നാന്ദികുറിച്ചത്. 'ജീവജാതികളുടെ ഉത്ഭവം' എന്ന ഗ്രന്ഥത്തിലൂടെയാണ് ആ സിദ്ധാന്തം ലോകത്തിന് മുന്നിലെത്തിയത്. ആധുനിക ജീവശാസ്ത്രത്തിന്റെ അടിത്തറ പാകിയ ആ പുസ്തകം പ്രസിദ്ധീകരിച്ചിട്ട് ഇന്ന് (നവംബര്‍ 24) 150 വര്‍ഷം തികയുന്നു.

മണ്ണിരകളില്‍ സജീവതാത്പര്യമുള്ള ഗ്രാമീണ വൈദികന്‍ ആകേണ്ടിയിരുന്ന ഒരു മനുഷ്യന്‍ തന്റെ അമ്പതാമത്തെ വയസ്സില്‍ ഒരു പുസ്തകമെഴുതി. താനുദ്ദേശിച്ച ഗ്രന്ഥത്തിന്റെ 'സംഗ്രഹം' മാത്രമെന്ന് ഗ്രന്ഥകാരന്‍ വിശേഷിപ്പിച്ച ആ പുസ്തകം, 1859 നവംബര്‍ 24-ന് ബ്രിട്ടീഷ് പ്രസാധകനായ ജോണ്‍ മുറേയ് പ്രസിദ്ധീകരിച്ചു. 15 ഷില്ലിങ് ആയിരുന്നു വില. ആദ്യപതിപ്പായി അച്ചടിച്ച 1250 കോപ്പിയും ഒറ്റ ദിവസം കൊണ്ട് തീര്‍ന്നു. അന്നു തുടങ്ങിയ വില്‍പ്പന ഇപ്പോഴും തുടരുന്നു. 'ജീവജാതികളുടെ ഉത്ഭവം' (The Origin of Species by Means of Natural Selection) എന്ന ആ പുസ്തകത്തിന് ലോകത്തൊരിടത്തും ആവശ്യക്കാര്‍ തീര്‍ന്നിട്ടില്ല. ആ ഗ്രന്ഥത്തിന്റെ നൂറ്റമ്പതാം വാര്‍ഷികവും ഗ്രന്ഥകാരനായ ചാള്‍സ് ഡാര്‍വിന്റെ ഇരുന്നൂറാം ജന്മവാര്‍ഷികവുമാണ് 2009.

ഹൃസ്വമായ മുഖവുരയും 14 അധ്യായങ്ങളുമുള്ള ആ പുസ്തകത്തിന്റെ പ്രസിദ്ധീകരണം, ശാസ്ത്രചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു. ജീവലോകത്തിന്റെ അടിസ്ഥാന ചാലകശക്തിയായ 'പ്രകൃതിനിര്‍ധാരണം വഴിയുള്ള ജീവപരിണാമം' ആണ് ആ ഗ്രന്ഥത്തില്‍ ഡാര്‍വിന്‍ അവതരിപ്പിച്ചിരിക്കുന്നത്. അതുവരെ ജീവലോകമെന്നത് മനുഷ്യനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ അത്ഭുതമായിരുന്നു. മനുഷ്യേതരശക്തികളാല്‍ നിയന്ത്രിക്കപ്പെടുന്ന ഒന്നായി പ്രകൃതിയെ കരുതിയിരുന്നു. എന്നാല്‍, ഡാര്‍വിന്റെ സിദ്ധാന്തത്തോടെ, ജീവലോകത്തിന്റെ നിലനില്‍പ്പിനും പരിണാമത്തിനും അത്തരം ഒരു ശക്തിയുടെയും ആവശ്യമില്ല എന്നുവന്നു. പ്രകൃതിയെ നിയന്ത്രിക്കുന്നത് പ്രകൃതിയുടെ തന്നെ നിയമങ്ങളാണെന്നു ഡാര്‍വിന്‍ വ്യക്തമാക്കി. 'രണ്ടാം ഡാര്‍വിന്‍' എന്ന് വിശേപ്പിക്കപ്പെട്ടിട്ടുള്ള ഏണസ്റ്റ് മെയറുടെ വാക്കുകള്‍ കടമെടുത്താല്‍, ഏകാംഗ സൈന്യത്തെപ്പോലെ 'ശാസ്ത്രത്തെ ഒറ്റയടിക്ക് മതനിരപേക്ഷമാക്കി മാറ്റുകയാണ് ഡാര്‍വിന്‍ ചെയ്തത്'.

സ്വാഭാവികമായും ഡാര്‍വിന്റെ സിദ്ധാന്തം വലിയ വിവാദവും സൃഷ്ടിച്ചു. ജീവപരിണാമം സംബന്ധിച്ച് ഡാര്‍വിന്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് ഒരു വശത്ത് ശാസ്ത്രീയമായ തെളിവുകള്‍ ഏറുമ്പോള്‍ തന്നെ, മറുവശത്ത് പരിണാമ സിദ്ധാന്തത്തോടുള്ള എതിര്‍പ്പ് വര്‍ധിക്കുന്ന വിചിത്രദൃശ്യത്തിനാണ് ലോകമിന്ന് സാക്ഷ്യംവഹിക്കുന്നത്. പ്രപഞ്ചാരംഭത്തെ സംബന്ധിച്ച 'മഹാവിസ്‌ഫോടന സിദ്ധാന്തം' പോലുള്ളവ കാര്യമായ തെളിവൊന്നും ലഭിക്കുംമുമ്പ് തന്നെ അംഗീകരിക്കാന്‍ തയ്യാറായവര്‍ പോലും, ഡാര്‍വിന്റെ സിദ്ധാന്തം ശരിയെന്ന് സമ്മതിക്കാന്‍ തയ്യാറായില്ല. സൃഷ്ടിവാദം എന്ന പേരില്‍ ആദ്യകാലത്തും, പിന്നീട്് ബൗദ്ധീകരൂപകല്‍പ്പനാവാദം എന്ന പേരിലും പരിണാമ സിദ്ധാന്തത്തോടുള്ള എതിര്‍പ്പ് ഇപ്പോഴും തുടരുന്നു.

മുന്‍പേ പറന്ന പ്രതിഭ

പരിണാമ സങ്കല്‍പ്പം യഥാര്‍ഥത്തില്‍ ഡാര്‍വിന്‍ ആവിഷ്‌ക്കരിച്ച ഒന്നല്ല, പുരാതന ഗ്രീസില്‍ പോലും ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണത്. ഡാര്‍വിന്റെ മുത്തച്ഛനായ ഇറാസ്മസ് ഡാര്‍വിന്‍ പരിണാമം സംബന്ധിച്ച് ശ്രദ്ധേയമായ ചില ആശയങ്ങള്‍ ആവിഷ്‌ക്കരിച്ച വ്യക്തിയായിരുന്നു. ഡാര്‍വിന്റെ പ്രസക്തി എന്താണെന്നു ചോദിച്ചാല്‍, ഊഹങ്ങളുടെയും ചില ധാരണകളുടെയും മുകളില്‍ കാലങ്ങളായി നിലകൊണ്ട പരിണാമമെന്ന സങ്കല്‍പ്പത്തിന് ശക്തമായ ശാസ്ത്രീയ അടിത്തറ സൃഷ്ടിക്കാന്‍ കഴിഞ്ഞു എന്നതാണ്. പരിണാമ പ്രക്രിയയ്ക്ക് തൃപ്തികരമായ ഒരു ശാസ്ത്രീയ വിശദീകരണം ആദ്യമായി നല്‍കിയത് ഡാര്‍വിനാണ്. ശാസ്ത്രത്തിന്റെ മുഴുന്‍ ചരിത്രവും പരിശോധിച്ചാല്‍, അതിലെ ഏറ്റവും സമുന്നത ആശയം എന്ന് നിസംശയം പറയാവുന്ന 'പ്രകൃതിനിര്‍ധാരണം' ആണ് ഡാര്‍വിന്‍ കണ്ടെത്തിയ ആ വിശദീകരണം.

എല്ലാ ജീവരൂപങ്ങള്‍ക്കും (സസ്യങ്ങളായാലും ജന്തുക്കളായാലും) കാലത്തിനും പരിസ്ഥിതികള്‍ക്കും ഭൂപ്രകൃതിക്കും അനുസരിച്ച് മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. അവയില്‍ ഗുണപരമായ മാറ്റങ്ങള്‍ തലമുറകളിലൂടെ സംരക്ഷിക്കപ്പെടുന്നു. ഗുണപരമല്ലാത്തവ നശിപ്പിക്കപ്പെടുന്നു. ഇതാണ് പ്രകൃതിനിര്‍ധാരണത്തിന്റെ അടിസ്ഥാനം. വെറും ഭാഗ്യം മാത്രമല്ല ഓരോ തലമുറയിലും കുറെ അംഗങ്ങള്‍ മാത്രം അതിജീവിക്കുന്നതിന് കാരണം. രോഗപ്രതിരോധം കൂടുതല്‍ ഉള്ളവ, വേഗത്തില്‍ ഓടാന്‍ കഴിയുന്നവ, കീടങ്ങളെ ചെറുക്കാന്‍ ശേഷിയുള്ളവ എന്നിങ്ങനെ ഒരു നിശ്ചിത പരിസ്ഥിതിക്ക് ഏറ്റവും അനുഗുണമായവയ്ക്കാണ് അതിജീവനശേഷിയുണ്ടാവുക. ദീര്‍ഘകാലം കൊണ്ട,് ഭൂമിശാസ്ത്രപരമായി വ്യത്യസ്ത മേഖലകളില്‍ അകപ്പെടുന്നവ, അനുകൂല ഗുണങ്ങളാല്‍ മാറ്റം സംഭവിച്ച് പുതിയ ജീവജാതികള്‍ (സ്പീഷിസുകള്‍) ആയി മാറുന്നു. ഇതാണ് പരിണാമം. ഇതു പ്രകാരം ഇന്നത്തെ ജീവികളുടെ പാരമ്പര്യം അന്വേഷിച്ച് പിന്നോട്ടു പോയാല്‍ പൂര്‍വികരുടെ എണ്ണവും വൈവിധ്യവും ചുരുങ്ങി വരുന്നതു കാണാം. ഒടുവില്‍ നാം ആദിമ സൂക്ഷ്മജിവരൂപങ്ങളിലെത്തും. സൂക്ഷ്മരൂപങ്ങളില്‍ നിന്ന് പരിണാമം പ്രാപിച്ചാണ് ഇന്നത്തെ ജീവരൂപങ്ങള്‍ ഉണ്ടായതെന്നു സാരം.

ഒന്നര നൂറ്റാണ്ട് മുമ്പ് ഇത്തരമൊരു സിദ്ധാന്തം ആവിഷ്‌ക്കരിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുക എന്നത് അസാധാരണമായ ധൈര്യവും ആത്മവിശ്വാസവും ആവശ്യപ്പെടുന്ന ഒന്നായിരുന്നു. കാരണം, ഡാര്‍വിന്‍ പറഞ്ഞ കാര്യങ്ങള്‍ തെളിയിക്കപ്പെടാന്‍ നിര്‍ണായകമായ മൂന്ന് സംഗതികളുടെ പിന്തുണ കൂടിയേ തീരൂ - ഭൂമിയുടെ പ്രായം, ഫോസില്‍ തെളിവുകള്‍, പാരമ്പര്യം നിര്‍ണയിക്കുന്ന ഘടകം. ഡാര്‍വിന്റെ കാലത്ത് ഈ മൂന്ന് കാര്യങ്ങളെക്കുറിച്ചും കാര്യമായ ധാരണ ശാസ്ത്രലോകത്തിനുണ്ടായിരുന്നില്ല. വളരെ ദൈര്‍ഘ്യമേറിയ കാലളവു കൊണ്ടേ ഡാര്‍വിന്‍ പറഞ്ഞ പരിണാമപ്രക്രിയ സാധ്യമാകൂ. ഡാര്‍വിന്‍ ജനിക്കുന്ന കാലത്ത് ഭൂമിയുടെ പ്രായമെന്ന് കരുതിയിരുന്നത് വെറും ആറായിരത്തില്‍പരം വര്‍ഷമാണ്. ഭൂമിക്ക് കോടിക്കണക്കിന് വര്‍ഷം പഴക്കമുണ്ടെന്ന് വ്യക്തമാകുന്നത് ഇരുപതാം നൂറ്റാണ്ടില്‍ മാത്രമാണ്. ഫോസിലുകളുടെ കാര്യവും വ്യത്യസ്തമല്ല. പരിമിതമായ ഫോസിലുകളേ ഡാര്‍വിന്റെ കാലത്ത് കണ്ടെത്തിയിരുന്നുള്ളു. പരിണാമസിദ്ധാനന്തത്തിന് പിന്തുണ നല്‍കുന്ന തെളിവുകളായി കൂടുതല്‍ ഫോസിലുകള്‍ കണ്ടെത്തുന്നത് പില്‍ക്കാലത്താണ്.

തലമുറകളിലേക്ക് പാരമ്പര്യഗുണങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുന്നതിന് പിന്നിലുള്ള രഹസ്യം എന്താണെന്ന് ഡാര്‍വിന് ഒരു രൂപവും ഉണ്ടായിരുന്നില്ല. (പാരമ്പര്യഗുണങ്ങള്‍ തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നതിനെക്കുറിച്ച് ഗ്രിഗര്‍ മെന്റല്‍ അന്ന് പയര്‍ച്ചെടികള്‍ ഉപയോഗിച്ച് പഠനം തുടങ്ങിയിരുന്നെങ്കിലും, ഇരുപതാം നൂറ്റാണ്ടില്‍ മാത്രമാണ് ആ പഠനത്തിന്റെ പ്രാധാന്യവും പരിണാമപ്രക്രിയയുമായി അതിനുള്ള ബന്ധവും ശാസ്ത്രലോകത്തിന് മനസിലാക്കാനായത്). ജീന്‍ എന്ന പ്രയോഗം പോലും ഇരുപതാംനൂറ്റാണ്ടിന്റെ സംഭാവനയാണ്. ഈ മൂന്ന് ഘടകങ്ങളില്‍ ഭൂമിയുടെ പ്രായം കൃത്യമായി നിര്‍ണയിച്ചതും ഡി.എന്‍.എ.ഘടന കണ്ടെത്തിയതും 1953-ല്‍ തന്നെയെന്നത് കൗതുകമുണര്‍ത്തുന്നു. ക്ലെയര്‍ പാറ്റേഴ്‌സണ്‍ ആണ് ഭൂമിയുടെ പ്രായം 460 കോടി വര്‍ഷമെന്ന് കൃത്യമായി ഗണിച്ചത്. ഫ്രാന്‍സിസ് ക്രിക്കും ജെയിംസ് വാട്‌സണും ചേര്‍ന്ന് ഡി.എന്‍.എ.ഘടന കണ്ടെത്തി. ഈ കണ്ടെത്തലുകളോടെയാണ് ഡാര്‍വിന്‍ പറഞ്ഞുവെച്ചതിന്റെ യഥാര്‍ഥ മാനങ്ങള്‍ എന്തൊക്കെയെന്ന് ലോകം മനസിലാക്കി തുടങ്ങിയത്. ഏതര്‍ഥത്തിലും മുന്‍പേ പറന്ന പ്രതിഭയാണ് ഡാര്‍വിന്‍ എന്ന് സാരം.

ബീഗിള്‍ പര്യടനം

മേല്‍പ്പറഞ്ഞ നിര്‍ണായക വസ്തുതകള്‍ അറിയുംമുമ്പ് പരിണാമസിദ്ധാന്തം ആവിഷ്‌ക്കരിക്കാന്‍ ഡാര്‍വിനെ പ്രാപ്തനാക്കിയത്, ജീവലോകത്തെക്കുറിച്ച് അദ്ദേഹത്തിന് ലഭിച്ച അസാധാരണമായ ഉള്‍ക്കാഴ്ചയാണ്. ഡോക്ടറായ റോബര്‍ട്ട് ഡാര്‍വിന്റെ രണ്ടാമത്തെ മകനായി 1809 ഫിബ്രവരി 12-ന് ഇംഗ്ലണ്ടിലെ ഷ്രൂസ്ബറിയില്‍ ജനിച്ച ചാള്‍സ് റോബര്‍ട്ട് ഡാര്‍വിന് ചെറുപ്പത്തിലേ താത്പര്യം പ്രകൃതിനിരീക്ഷണത്തിലായിരുന്നു. തന്നെപ്പോലെ മകനും ഡോക്ടറാകണമെന്ന പിതാവിന്റെ താത്പര്യം മാനിച്ച് എഡിന്‍ബറോയില്‍ ഡാര്‍വിന്‍ കുറെക്കാലം വൈദ്യശാസ്ത്രം പഠിച്ചു. എന്നാല്‍, ശത്രക്രിയകള്‍ പേടിസ്വപ്‌നമായതോടെ ആ രംഗം വിടേണ്ടി വന്നു. ഡാര്‍വിനെ വൈദികനാക്കാം എന്ന് വീട്ടുകാര്‍ തീരുമാനിച്ചത് അങ്ങനെയാണ്. പ്രകൃതിപഠനത്തിലുള്ള ഡാര്‍വിന്റെ താത്പര്യം അതിന് യോജിച്ച് പോകുന്നതായിരുന്നു. അക്കാലത്തെ പ്രമുഖ നാച്ചുറലിസ്റ്റുകളില്‍ മിക്കവരും വൈദികപഠനം പൂര്‍ത്തിയാക്കിയവരായിരുന്നു. വീട്ടുകാരുടെ താത്പര്യം സഫലമായിരുന്നുവെങ്കില്‍ ഒരു ഗ്രാമീണ വൈദികനായി ഒടുങ്ങുമായിരുന്നു ഡാര്‍വിന്റെ ജീവിതം.

എന്നാല്‍, അദ്ദേഹത്തിന് കാലം കരുതിവെച്ചിരുന്നത് മറ്റൊരു സുപ്രധാന ദൗത്യമാണ്. കേംബ്രിഡ്ജിലെ ക്രൈറ്റ് കോളേജില്‍ നിന്ന് ബിരുദം നേടിയ ഡാര്‍വിന് തന്റെയൊരു അധ്യാപകന്‍ വഴി, നാവികസേനയുടെ സര്‍വേ കപ്പലായ 'എച്ച്.എം.എസ്.ബീഗിളില്‍ തെക്കേയമേരിക്കന്‍ തീരത്ത് പര്യടനം നടത്താന്‍ ക്ഷണം ലഭിച്ചു. 1831 ഡിസംബറില്‍ 'ബീഗിള്‍' അതിന്റെ യാത്രയാരംഭിച്ചു. ക്യാപ്ടന്‍ റോബര്‍ട്ട് ഫിറ്റ്‌സ്‌റോയിയുടെ പ്രാതല്‍ പങ്കാളിയായിരുന്ന ഡാര്‍വിന് അന്ന് പ്രായം 22 വയസ്സ്. പാറ്റഗോണിയ തീരങ്ങള്‍ സര്‍വെ ചെയ്തും മഗല്ലന്‍ കടലിടുക്ക് കടന്നും ബീഗിള്‍ യാത്ര തുടര്‍ന്നു. അതിനിടെ, ആ തീരപ്രദേശങ്ങളിലും പരിസരത്തെ ദ്വീപുകളിലും പര്യവേക്ഷണം നടത്താനും, അവിടുത്ത ജീവജാതികളെ നിരീക്ഷിക്കാനും, സാമ്പിളുകള്‍ ശേഖരിക്കാനും ഡാര്‍വിന് ധാരാളം അവസരം കിട്ടി.

വെറുമൊരു പര്യവേക്ഷകനായിരുന്നില്ല ഡാര്‍വിന്‍. അടങ്ങാത്ത ജിജ്ഞാസയും അസാധാരണ നിരീക്ഷണശേഷിയുമാണ് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കിയത്. തന്റെ ശ്രദ്ധയില്‍പെട്ട ഒന്നിനെയും ഡാര്‍വിന്‍ അവഗണിച്ചില്ല. സുദീര്‍ഘമായ ആ യാത്രയില്‍ കണ്ട ഓരോ കാര്യങ്ങളെക്കുറിച്ചും അദ്ദേഹത്തിന്റെ മനസില്‍ എണ്ണമറ്റ ചോദ്യങ്ങള്‍ ഉയര്‍ന്നു. തൊട്ടടുത്ത വന്‍കരയില്‍ കാണപ്പെടുന്നതില്‍ നിന്ന് വ്യത്യസ്തമായ ജീവിവര്‍ഗങ്ങള്‍ എന്തുകൊണ്ട് ദ്വീപുകളില്‍ കാണപ്പെടുന്നു? ഒരേ പ്രദേശത്തു തന്നെ വ്യത്യസ്ത ദ്വീപുകളിലെ ഒരേ വര്‍ഗത്തില്‍ പെട്ട ജീവികള്‍ക്ക് ശാരീരികമായ വ്യത്യാസം എന്തുകൊണ്ട്? എങ്ങനെയാണ് ജീവജാതികള്‍ ഉത്ഭവിക്കുന്നത്? പാറ്റഗോണിയയിലെ ഫോസിലുകള്‍ക്ക്, ഇപ്പോള്‍ നിലനില്‍ക്കുന്ന ജീവികളുമായി സാമ്യം വന്നതെന്തുകൊണ്ട്? പ്രസക്തമായ ചോദ്യങ്ങള്‍ ഉന്നയിക്കാനും അവയ്ക്ക് ശാസ്ത്രീയമായി മറുപടി കണ്ടെത്താനുമുള്ള അസാധാരണ കഴിവാണ് മൗലികതയുള്ള ആശയങ്ങളിലേക്ക് ഡാര്‍വിനെ നയിച്ചത്.

'ബീഗിള്‍ പര്യടനം' കഴിഞ്ഞ് 1836 ഒക്ടോബറില്‍ ഡാര്‍വിന്‍ ഇംഗ്ലണ്ടില്‍ തിരച്ചെത്തി. അഞ്ചുവര്‍ഷവും രണ്ട് ദിവസവും നീണ്ട ആ ഐതിഹാസിക പര്യടനം അവസാനിക്കുമ്പോള്‍ ഡാര്‍വിന്റെ പക്കല്‍ 368 പേജ് ജന്തുശാസ്ത്രകുറിപ്പുകളും 1383 പേജ് ഭൗമശാസ്ത്രക്കുറിപ്പുകളും 770 പേജ് നിറയുന്ന ഡയറിയും ഉണ്ടായിരുന്നു. ഒപ്പം ഭരണികളില്‍ ചാരായത്തില്‍ സൂക്ഷിച്ച 1529 ജീവികളും ഉണക്കി സൂക്ഷിച്ച 3907 സാമ്പിളുകളും ഫോസിലുകളുടെ വലിയൊരു ശേഖരവും. ഒരായുഷ്‌ക്കാലത്തേക്ക് വേണ്ട ഊര്‍ജ്ജവും ഭാവിയില്‍ താന്‍ കണ്ടെത്താനിരിക്കുന്ന സുപ്രധാന സിദ്ധാന്തത്തിനുള്ള തെളിവുകളും ഡാര്‍വിന് നേടിക്കൊടുത്തത് ആ കപ്പല്‍യാത്രയാണ്.

ഡാര്‍വിന്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും പിന്നീട് ഇംഗ്ലണ്ടിന് പുറത്ത് പോയിട്ടില്ല. താന്‍ ശേഖരിച്ചു കൊണ്ടുവന്ന സാമ്പിളുകളും ഫോസിലുകളും ശാസ്ത്രീയമായി പഠിക്കാനും അതെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കാനുമായി അദ്ദേഹം പില്‍ക്കാല ജീവിതം മാറ്റിവെച്ചു. ബീഗിള്‍യാത്ര കഴിഞ്ഞ് വന്ന് ആദ്യകാലത്ത് പ്രസിദ്ധീകരിച്ചവയില്‍ പലതും ഭൗമശാസ്ത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളായിരുന്നു. ഒപ്പം എമ്മയെ ജീവിതസഖിയാക്കി. ലണ്ടന് സമീപമുള്ള ഡാണ്‍ ഹൗസ് വാങ്ങി താമസം അങ്ങോട്ട് മാറ്റി. 1882 ഏപ്രില്‍ 19-ന് എഴുപത്തിമൂന്നാം വയസ്സില്‍ മരിക്കുംവരെയും ഡാര്‍വിന്‍ അവിടെയാണ് കഴിഞ്ഞത്. ലോകത്തെ പിടിച്ചു കുലുക്കിയ തന്റെ പുസ്തകങ്ങളും പ്രബന്ധങ്ങളും ഡാര്‍വിന്‍ രചിച്ചതും ആ വസതിയില്‍ വെച്ചാണ്.

പരിണാമസിദ്ധാന്തത്തിന്റെ പ്രസിദ്ധീകരണം

ബീഗിള്‍ പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയ തനിക്ക്, ജീവപരിണാമത്തിന്റെ ശാസ്ത്രീയ അടിത്തറ കുടികൊള്ളുന്നത് 'പ്രകൃതിനിര്‍ധാരണ' (നാച്ചുറല്‍ സെലക്ഷന്‍) ത്തിലാണെന്ന ഉള്‍ക്കാഴ്ച പിറ്റേ വര്‍ഷം തന്നെയുണ്ടായി എന്ന് ഡാര്‍വിന്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പരിണാമസിദ്ധാന്തത്തിന്റെ 35-പേജ് വരുന്ന രൂപരേഖ 1842 ആയപ്പോഴേക്കും അദ്ദേഹം പൂര്‍ത്തിയാക്കി. അത് 1844-ഓടെ 189 പേജുള്ള സ്‌കെച്ചാക്കി രൂപപ്പെടുത്തിയെങ്കിലും, 'ജീവജാതികളുടെ ഉത്ഭവം' എന്ന പുസ്തകം അദ്ദേഹം പ്രസിദ്ധീകരിക്കുന്നതും പരിണാമസിദ്ധാന്തം ലോകത്തിന് മുന്നിലെത്തുന്നതും 1859-ല്‍ മാത്രമാണ്. എന്തുകൊണ്ട് പരിണാമസിദ്ധാന്തത്തിന്റെ പ്രസിദ്ധീകരണം ഡാര്‍വിന്‍ രണ്ട് പതിറ്റാണ്ട് വൈകിച്ചു എന്നത് ഇന്നും വിവാദവിഷയമാണ്. സഭയുടെ എതിര്‍പ്പ് ഭയന്നിട്ടാണെന്നൊക്കെ മുമ്പ് പലരും അഭിപ്രായപ്പെട്ടിട്ടുണ്ടെങ്കിലും, അത്തരത്തിലുള്ള ഭയം ഡാര്‍വിന് ഇല്ലായിരുന്നു എന്ന് പുതിയ ചില ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നു (കാണുക: ഡാര്‍വിന്‍ ഭയപ്പെട്ടില്ല, വൈകി അത്രമാത്രം).

തന്റെ സിദ്ധാന്തം എതിര്‍ക്കപ്പെടുമെന്ന് ഡാര്‍വിന് നല്ല നിശ്ചയമുണ്ടായിരുന്നു. അതിനാല്‍, താന്‍ പറയുന്ന കാര്യങ്ങള്‍ തെളിയിക്കാനുള്ള മുഴുവന്‍ തെളിവും സമാഹരിച്ച് വേണം പരിണാസിദ്ധാന്തം പ്രസിദ്ധീകരിക്കാനെന്ന് ഡാര്‍വിന്‍ തീരുമാനിച്ചിരുന്നു. അതിനായി തെളിവുകള്‍ ശേഖരിക്കാനും ആരംഭിക്കുകയുണ്ടായി. പക്ഷേ, അതിനിടെയാണ് പ്രകൃതിനിര്‍ധാരണം അടിസ്ഥാനമായുള്ള ജീവപരിണാമം എന്ന ആശയം ആല്‍ഫ്രഡ് റസ്സല്‍ വാലസ് കണ്ടെത്തുന്നത്. വാലസ് അക്കാലത്ത് മലായ് ദ്വീപുകളില്‍ പര്യടനം നടത്തുകയായിരുന്നു. ഡാര്‍വിന്റെ ആരാധകന്‍ കൂടിയായ വാലസ് തന്റെ ആശയത്തെപ്പറ്റിയുള്ള അഭിപ്രായമറിയാന്‍ ഡാര്‍വിന് 1858-ല്‍ കത്തയച്ചു. ഡാര്‍വിന്‍ മുമ്പേ തന്നെ ഈ സിദ്ധാന്തം ആവിഷ്‌ക്കരിച്ച കാര്യം അറിയാവുന്ന ചാള്‍സ് ലയല്‍ പോലുള്ള സുഹൃത്തുക്കളുടെ ഉപദേശപ്രകാരം, 'ജീവജാതികളുടെ ഉത്ഭവം' വേഗമെഴുതി പ്രസിദ്ധീകരിക്കുകയായിരുന്നു. ഇക്കാര്യമൊക്കെ ഡാര്‍വിന്‍ തന്നെ പുസ്തകത്തിന്റെ ആമുഖത്തില്‍ വിവരിക്കുന്നുണ്ട്. അതാണ്, താന്‍ എഴുതാന്‍ ഉദ്ദേശിച്ച പുസ്തകത്തിന്റെ സംഗ്രഹം മാത്രമാണ് 'ജീവജാതികളുടെ ഉത്ഭവം' എന്ന് അദ്ദേഹത്തെക്കൊണ്ട് പറയിപ്പിച്ചത്.

വാലസിനോട് ഡാര്‍വിന്‍ നീതികാട്ടിയില്ല എന്ന് വിമര്‍ശിക്കുന്നവരുണ്ട്. എന്നാല്‍, വാലസ് അങ്ങനെ കരുതിയിരുന്നില്ല. ഡാര്‍വിന്റെ ആര്‍ജവത്വത്തില്‍ അദ്ദേഹത്തിന് തികഞ്ഞ വിശ്വാസമായിരുന്നു. പരിണാമസിദ്ധാന്തം പ്രസിദ്ധീകരിക്കുന്നത് കൂടുതല്‍ വൈകാതിരിക്കാന്‍ തനൊരു നിമിത്തമായി എന്നു മാത്രമേ വാലസ് പിന്നീട് ഇക്കാര്യത്തില്‍ പറഞ്ഞിട്ടുള്ളു. എന്നാല്‍, പ്രകൃതിനിര്‍ധാരണം അടിസ്ഥാനമായുള്ള പരിണാമസിദ്ധാന്തത്തെ പില്‍ക്കാലത്ത് ഡാര്‍വിന്‍/വാലസ് സിദ്ധാന്തമെന്നാണ് പലരും വിശേഷിപ്പിക്കുന്നത്.

പരിണാമം കണ്‍മുമ്പില്‍

ഒന്നര നൂറ്റാണ്ടുകൊണ്ട് എല്ലാ വിവാദങ്ങളെയും എതിര്‍പ്പുകളെയും അതിജീവിച്ച് ശാസ്ത്രത്തിലെ ഏറ്റവും വലിയ ചാലകശക്തിയായി ഡാര്‍വിന്റെ സിദ്ധാന്തം മാറിയതിനാണ് ലോകം സാക്ഷ്യംവഹിച്ചത്. ഡി.എന്‍.എ.സങ്കേതങ്ങളുടെ കടന്നുവരവോടെ, ഡാര്‍വിന്‍ പറഞ്ഞ കാര്യങ്ങള്‍ തന്മാത്രാതലത്തില്‍ തന്നെ മനസിലാക്കാനും, പരിണാമത്തിന്റെ ജനിതകവഴികള്‍ നേരിട്ടറിയാനും ഇപ്പോള്‍ ശാസ്ത്രലോകത്തിന് കഴിയുന്നു. ഇതുവരെ സാധിക്കാത്ത തരത്തില്‍ പരിണാമ പ്രക്രിയയ്ക്ക് സാക്ഷ്യം വഹിക്കാന്‍ ഗവേഷകര്‍ക്ക് ഇപ്പോള്‍ കഴിയുന്നു. പുതിയ സാഹചര്യങ്ങളുമായി യോജിച്ചു പോകത്തക്ക വിധത്തില്‍, ഗുണപരമായ മാറ്റങ്ങള്‍ സംരക്ഷിക്കപ്പെടുകയും തലമുറകളിലേക്കു കൈമാറ്റം ചെയ്യപ്പെടുകയും, അക്കാര്യം അതിജീവനത്തിന്റെ ആണിക്കല്ലായി മാറുകയും ചെയ്യുന്നത് എങ്ങനെ എന്ന് നേരിട്ട് മനസിലാക്കാന്‍ സാഹായിക്കുന്ന എത്രയോ ഉദാഹരണങ്ങള്‍ ഇപ്പോള്‍ ഗവേഷകലോകത്തിന് മുന്നിലുണ്ട്.

ക്രൊയേഷ്യന്‍ തീരത്തെ രണ്ട് ചെറുദ്വീപുകളാണ് പോഡ് കോപിസ്റ്റി, പോഡ് മര്‍ക്കാറു എന്നിവ. പോഡ് കോപിസ്റ്റിയില്‍ പണ്ട് മുതലേ ഒരിനം മെഡിറ്റനേറിയന്‍ പല്ലികള്‍ വാസമുണ്ട്; പൊഡാര്‍സിസ് സികുല (Podarcis sicula) എന്ന് ശാസ്ത്രീയനാമം. പ്രാണികളെ തിന്ന് ജീവിക്കുന്ന ഇവയില്‍ അഞ്ച് ജോഡികളെ 1971-ല്‍ പരീക്ഷണാര്‍ഥം പോഡ് മര്‍ക്കാറു ദ്വീപില്‍ എത്തിച്ച് തുറുന്നുവിട്ടു. 37 വര്‍ഷത്തിന് ശേഷം, 2008-ല്‍ ബെല്‍ജിയത്തിലെ അന്തോണി ഹെരല്‍ ഉള്‍പ്പെടെയുള്ള ഗവേഷകസംഘം, ആ ദ്വീപുകള്‍ സന്ദര്‍ശിച്ച് പല്ലികള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് നിരീക്ഷിച്ചപ്പോള്‍ കൗതുകമുണര്‍ത്തുന്ന കാഴ്ചയാണ് കണ്ടത്. പോഡ് കോപിസ്റ്റിയിലെ പല്ലികള്‍ പഴയതുപോലെ തന്നെ പ്രാണികളെ തിന്ന് കഴിയുന്നു. എന്നാല്‍, പോഡ് മര്‍ക്കാറുവിലെ പല്ലികളുടെ സംഖ്യ പെരുകിയതിനൊപ്പം, അവ പ്രാണികളെ തിന്നുന്നതിന് പകരം സസ്യഭുക്കുകളായി പരിണമിച്ചിരിക്കുന്നു, പ്രത്യേകിച്ചും വേനല്‍ക്കാലത്ത്. സസ്യഭുക്കുകള്‍ക്ക് ആവശ്യമായ തരത്തില്‍ കീഴ്ത്താടിയെല്ലിന്റെ കനവും തലയുടെ വലിപ്പവും പൊക്കവും, അവയുടെ പൂര്‍വികരെക്കാളും വര്‍ധിച്ചിരിക്കുന്നു!

ആ പല്ലികളുടെ ആയുസ്സ് ശരാശരി രണ്ട് വര്‍ഷമാണ്. അതുപ്രകാരം 18 തലമുറയ്ക്കിടയിലാണ് ഇത്തരമൊരു മാറ്റം. എന്നാല്‍, 44,000 തലമുറ കൊണ്ട് എന്തൊക്കെ സംഭവിക്കാം. അത് നേരിട്ടറിയാന്‍ പാകത്തില്‍ ഒരു പരീക്ഷണം ഇപ്പോള്‍ പുരോഗമിക്കുന്നുണ്ട്. മിഷിഗണ്‍ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ബാക്ടീരിയോളജിസ്റ്റ് റിച്ചാര്‍ഡ് ലെന്‍സ്‌കിയുടെ ലാബില്‍ 1988 മുതല്‍ പ്രത്യേക സാഹചര്യത്തില്‍ സൂക്ഷിക്കുന്ന എസ്‌ചെരിഷ്യ കോളി (ഇ.കോളി) ബാക്ടീരിയം ഇപ്പോള്‍ 44,000 തലമുറ പിന്നിട്ടു കഴിഞ്ഞു. മനുഷ്യന്റെ തോതു വെച്ചാണെങ്കില്‍, ഇത്രയും തലമുറയെന്നാല്‍ പത്തുലക്ഷം വര്‍ഷത്തെ ചരിത്രമാകും. പത്തുലക്ഷം വര്‍ഷം മുമ്പെന്നു പറഞ്ഞാല്‍, നരവംശം ഹോമോ ഇറക്ടസ് ആയിരുന്ന കാലം! മറ്റ് ജീവികളെ അപേക്ഷിച്ച് ബാക്ടിരിയത്തിനുള്ള പ്രത്യേകത, ഒരു പ്രത്യേക സമയബിന്ദുവില്‍ വെച്ച് ശീതീകരിച്ച് അവയുടെ ജീവല്‍ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാം എന്നതാണ്. കുറെക്കാലം കഴിഞ്ഞ് അതിനെ വീണ്ടും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാം. അങ്ങനെ ജീവനുള്ള ഫോസിലായി അതിനെ പിന്‍തലമുറകളുമായി താരതമ്യം ചെയ്യാന്‍ കഴിയും.

ഒരേ ബാകീരിയത്തിന്റെ 12 ഗ്രൂപ്പുകളെയാണ് ഡോ.ലെന്‍സ്‌കിയും സഹപ്രവര്‍ത്തകരും സൂക്ഷിക്കുന്നത്. പൊതുപൂര്‍വികനില്‍ നിന്ന് രൂപമെടുത്ത 12 ഗോത്രങ്ങള്‍! വെറും പന്ത്രണ്ട് ഫഌസ്‌കുകളിലായി അവയെ സൂക്ഷിക്കുകയല്ല ചെയ്യുന്നത്. ഓരോ ഫഌസ്‌കില്‍ നിന്നും ദിവസവും കുറച്ച് ബാക്ടീരയത്തെ പുതിയൊരു ഫഌസ്‌കിലേക്ക് മാറ്റും. അത്തരത്തില്‍ ഇപ്പോള്‍ ഓരോ ബാക്ടീരിയം കൈവഴിയും 7000 ഫഌസ്‌ക് പിന്നിട്ടു കഴിഞ്ഞു. പ്രകൃതിനിര്‍ധാരണം തങ്ങള്‍ നേരിട്ട് കാണുകയാണെന്ന് ഡോ.ലെന്‍സ്‌കി വെളിപ്പെടുത്തുന്നു. ഈ സവിശേഷ പരീക്ഷണത്തെക്കുറിച്ച് ഒട്ടേറെ ഗവേഷണ പ്രബന്ധങ്ങള്‍ ഇതിനകം പുറത്തു വന്നു കഴിഞ്ഞു. ഏറ്റവുമൊടുവില്‍ കഴിഞ്ഞ ഒക്ടോബര്‍ 18-ന് 'സയന്‍സ്' ഗവേഷണ വാരികയില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടില്‍, എങ്ങനെയാണ് പ്രകൃതിനിര്‍ധാരണം ബാക്ടീരിയത്തിന്റെ ജിനോമിനെ മാറ്റിക്കൊണ്ടിരിക്കുന്നത് എന്നാണ് ലെന്‍സ്‌കിയും കൂട്ടരും വിവരിക്കുന്നത്.

21 വര്‍ഷം മുമ്പ് പരീക്ഷണം തുടങ്ങിയ സമയത്തെ അപേക്ഷിച്ച് ബാക്ടീരിയത്തിന് കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചതാണ് ഡോ.ലെന്‍സ്‌കിയും സംഘവും കണ്ടത്. പൂര്‍വികരെ അപേക്ഷിച്ച് വലിപ്പം ഇരട്ടിയായിരിക്കുന്നു. വിഭജനം വഴി അടുത്ത തലമുറയ്ക്ക് ജന്‍മം കൊടുക്കുന്ന പ്രക്രിയയ്ക്ക് 70 ശതമാനം വേഗം വര്‍ധിച്ചിരിക്കുന്നു. ഈ മാറ്റങ്ങള്‍ സംഭവിച്ചത് തികച്ചും സ്വാഭാവികമായ ജനിതകവ്യതികരണവും അത് തലമുറകളിലേക്ക് പകര്‍ത്താനുള്ള പ്രകൃതിനിര്‍ധാരണ സമ്മര്‍ദവും മൂലമാണെന്ന് ഗവേഷകര്‍ കണ്ടു. ജിനോം പഠനത്തിന്റെ ചെലവ് ഇപ്പോള്‍ കുറഞ്ഞതുകൊണ്ട്, പരീക്ഷണത്തിന്റെ പ്രത്യേകഘട്ടങ്ങളില്‍ തണുപ്പിച്ച് സൂക്ഷിച്ച 'ഫോസിലു'കളുടെ ജിനോമുമായി താരതമ്യം ചെയ്ത്, പുതിയ ജനിതകമാറ്റങ്ങള്‍ കൃത്യമായി മനസിലാക്കാനും കഴിയുന്നു. ഡാര്‍വിന്‍ പറഞ്ഞത് ശരിയെന്ന് നേരിട്ട് തെളിയിക്കുന്ന ഇത്തരമൊരു പരീക്ഷണം ഇതിന് മുമ്പ് നടന്നിട്ടില്ല.

പ്രകൃതിനിര്‍ധാരണം വഴിയുള്ള മാറ്റം കണ്‍മുന്നില്‍ വെളിപ്പെടുന്ന വേറെയും ഉദാഹണങ്ങളുണ്ട്. നെബ്രാസ്‌കയിലെ മണല്‍പ്പരപ്പില്‍ കാണപ്പെടുന്ന ഒരിനം എലികളുടെ രോമക്കുപ്പായത്തിന്, ഏതാനും കിലോമീറ്റര്‍ അകലെ കാണപ്പെടുന്ന അതേ വര്‍ഗത്തില്‍പെട്ട എലികളുടേതിനെക്കാളും മങ്ങിയ നിറം എങ്ങനെ ഉണ്ടായി എന്നന്വേഷിച്ച ഹാര്‍വാഡ് സര്‍വകലാശാലയിലെ പ്രൊഫ. ഹോപി ഹൊയേക്‌സ്ത്രയും കൂട്ടരും കണ്ടത്, 'അഗോറ്റി' (Agouti) യെന്ന ജീനാണ് അതിന് കാരണം എന്നാണ്. 4000 വര്‍ഷം മുമ്പ് മാത്രമാണ് (എന്നുവെച്ചാല്‍ 8000 തലമുറ മുമ്പ്), മണല്‍പ്പരപ്പിലുള്ള എലികളില്‍ ആ ജീന്‍ പ്രത്യക്ഷപ്പെട്ടതെന്നും ഗവേഷകര്‍ കണ്ടു. ആ മണല്‍പ്പരപ്പിന് 8000 വര്‍ഷം പഴക്കമേയുള്ളു എന്ന കാര്യം കൂടി ചേര്‍ത്ത് വായിക്കുമ്പോള്‍ കാര്യം വ്യക്തമാകുന്നു. മണല്‍പ്പരപ്പില്‍ മറ്റ് ജീവികളുടെ കണ്ണില്‍ പെടാതിരിക്കാന്‍ രോമക്കുപ്പായത്തിന് അതിനനുസരിച്ചുള്ള നിറം വേണം. അതിജീവനത്തെ അത് വളരെ സഹായിക്കും. അതിനായി പ്രകൃതിനിര്‍ധാരണം പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് എലികളുടെ നിറംമാറ്റം (കാണുക: പരിണാമം കണ്‍മുന്നില്‍).

'ജീവജാതികളുടെ ഉത്ഭവ'ത്തിലൂടെ ഡാര്‍വിന്‍ അവതരിപ്പിച്ച കാര്യങ്ങള്‍ നേരിട്ട് മനസിലാക്കാന്‍ പാകത്തില്‍ ഇന്ന് ശാസ്ത്രം മാറിയിരിക്കുന്നു എന്നാണ് ഈ ഉദാഹരണങ്ങള്‍ വ്യക്തമാക്കുന്നത് (കാണുക: ശരിയെന്ന് തെളിയുന്നത് ഡാര്‍വിന്‍)

ശാസ്ത്രത്തിന്റെ ചാലകശക്തി

ആധുനികശാസ്ത്രത്തിന്റെ ഒട്ടേറെ ശാഖകള്‍ക്ക് ഇന്ന് പരിണാമസിദ്ധാന്തത്തിന്റെ പിന്‍ബലത്തോടെയല്ലാതെ നിലനില്‍പ്പില്ല. ജീവശാസ്ത്രത്തിന്റെയും വൈദ്യശാസ്ത്രത്തിന്റെയും സര്‍വകോണുകളിലും ഡാര്‍വിന്റെ സിദ്ധാന്തം സ്വാധീനം ചെലുത്തുന്നു. നരവംശശാസ്ത്രം, കാര്‍ഷികശാസ്ത്രം എന്നിങ്ങനെ ശാസ്ത്രത്തിന്റെ ഒട്ടേറെ ശാഖകളില്‍ ഇന്ന് നടക്കുന്ന മുന്നേറ്റങ്ങള്‍ക്കെല്ലാം അടിസ്ഥാനം ഡാര്‍വിന്‍ മുന്നോട്ടുവെച്ച ആശയങ്ങളാണ്. അതു മാത്രമല്ല, രാഷ്ട്രീയത്തിലും കലകളിലും എന്തിന് സോഫ്ട്‌വേര്‍ നിര്‍മാണത്തില്‍പ്പോലും പരിണാമസിദ്ധാന്തം പ്രത്യക്ഷമായോ പരോക്ഷമായോ സ്വാധീനം ചെലുത്തുന്നു. ഡാര്‍വിനെയും പരിണാമസിദ്ധാന്തത്തെയും തള്ളിക്കളയുന്നവര്‍ ഈ ആധുനിക മുന്നേറ്റങ്ങളെയാണ് യഥാര്‍ഥത്തില്‍ തിരസ്‌കരിക്കുന്നത് (കാണുക: സമാനതകളില്ലാതെ ഡാര്‍വിന്‍).

എന്നിട്ടും ലോകത്ത് പല രാജ്യങ്ങളിലും പരിണാമസിദ്ധാന്തത്തില്‍ വിശ്വസിക്കുന്നവരുടെ സംഖ്യ അവിശ്വസനിയമാംവിധം കുറവാണ്. അമേരിക്ക ഉദാഹരണമായെടുക്കാം. കഴിഞ്ഞ വര്‍ഷം നടത്തിയ ഒരു ഗാലപ്പ് പോളില്‍ വെളിവായ വസ്തുത, 'ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍കൊണ്ട് മനുഷ്യന്‍ ഇന്നത്തെ രൂപത്തില്‍ പരിണമിച്ചെന്ന്' വിശ്വസിക്കുന്നവരുടെ സംഖ്യ വെറും 14 ശതമാനം മാത്രമെന്നാണ്, 1982-ല്‍ ഇത് ഒന്‍പത് ശതമാനമായിരുന്നു. പരിണാമസിദ്ധാന്തത്തിന്റെ സ്വീകാര്യതെ രാജ്യങ്ങള്‍ക്കനുസരിച്ച് വ്യത്യസ്തപ്പെടുന്നു എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അമേരിക്കയില്‍ സ്ഥിതി മോശമാണെങ്കില്‍, ഐസ്‌ലന്‍ഡ്, ഡെന്‍മാര്‍ക്ക്, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളില്‍ പരിണാമസിദ്ധാന്തത്തിന് വന്‍സ്വീകാര്യതയാണുള്ളത്.

ദൈവത്തിലുള്ള വിശ്വാസവും പരിണാമസിദ്ധാന്തത്തിന്റെ സ്വീകാര്യതയും തമ്മിലുള്ള ബന്ധത്തെപ്പറ്റി സ്വതന്ത്രഗവേഷകനായ ഗ്രിഗറി പോളും കാലിഫോര്‍ണിയയില്‍ പിറ്റ്‌സര്‍ കോളേജിലെ സോഷ്യോളജിസ്റ്റായ ഫില്‍ സുക്കെര്‍മാനും നടത്തിയ പഠനം സൂചിപ്പിക്കുന്നത്, അതിജീവനത്തിനായുള്ള 'ഡാര്‍വീനിയന്‍ സമ്മര്‍ദ്ദം' കൂടുതലുള്ള സമൂഹങ്ങളിലാണ് ഡാര്‍വിന്റെ സിദ്ധാന്തത്തിന് സ്വീകാര്യത കുറവെന്നാണ്. ഭക്ഷണവും ആരോഗ്യസംവിധാനങ്ങളും പാര്‍പ്പിടസൗകര്യവും വേണ്ടുവോളമുള്ള രാജ്യങ്ങളിലെ ജനങ്ങള്‍ക്ക്, അരക്ഷിതാവസ്ഥ അനുഭവിക്കുന്ന രാജ്യക്കാരെക്കാളും ദൈവവിശ്വാസം കുറവായിരിക്കുമെന്ന് പഠനം സൂചിപ്പിക്കുന്നു. ഡാര്‍വിനെ തിരസ്‌ക്കരിക്കുന്നതിന്റെ കാരണം തേടുന്നവര്‍ക്കു പോലും, അദ്ദേഹം മുന്നോട്ട് വെച്ച ആശയങ്ങളാണ് സഹായത്തിനെത്തുന്നത് എന്നതാണ് സ്ഥിതി.

-2009 നവംബര്‍ 22-ന് 'മാതൃഭൂമി വാരാന്തപ്പതിപ്പ്' പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പൂര്‍ണരൂപം

അവലംബം
1. Charles Darwin, The Origin of Species (Reprinted in Penguin Classics, 1985)
2. Richard Dawkins,
The Greatest Show on Earth-The Evidence for Evolution (Bantam Press, London, 2009)
3. Ernst Mayr,
What Evolution is (Basic Books, New York, 2001)
4.Gary Stix,
Darwin's Living Legacy-Evolutionary Theory 150 Years Later (Scientific American, Dec.15, 2008)
5. David Quammen,
Darwin's First Clues; Matt Ridley, Modern Darwins (National Geographic, Feb.2009)

Monday, November 16, 2009

ചന്ദ്രനില്‍ വലിയ തോതില്‍ ജലസാന്നിധ്യം

'അമേരിക്കന്‍ ബോംബിങ്' ലക്ഷ്യം കണ്ടു

ഇന്ത്യയുടെ 'ചന്ദ്രയാന്‍-ഒന്ന്' ആ സുപ്രധാന കണ്ടെത്തല്‍ നടത്തിയിട്ട് അധികമായിട്ടില്ല, അതിനകം ചന്ദ്രനിലെ ജലസാന്നിധ്യത്തെപ്പറ്റി കൂടുതല്‍ തെളിവുകള്‍ കിട്ടിയിരിക്കുന്നു. ചന്ദ്രപ്രതലത്തില്‍ നേരിയ തോതില്‍ ജലാംശം ഉണ്ടെന്നാണ് ചന്ദ്രയാനിലെ മൂണ്‍ മിനറോളജി മാപ്പര്‍ (എം ക്യുബിക്) തിരിച്ചറിഞ്ഞതെങ്കില്‍, ഭൂമിയുടെ ഉപഗ്രഹത്തിന്റെ ധ്രുവങ്ങളില്‍ വലിയ അളവില്‍ ജലമുണ്ടെന്നാണ് നാസയുടെ 'എല്‍-ക്രോസ്' ദൗത്യം നല്‍കുന്ന വിവരം. ചന്ദ്രന്റെ ധ്രുവങ്ങളില്‍ മഞ്ഞുപാളികളുടെ രൂപത്തില്‍ വെള്ളമുണ്ടാകാം എന്ന സംശയത്തിന് നിവാരണമായിരിക്കുകയാണ് ഇതോടെ.

കഴിഞ്ഞ ഒക്ടോബര്‍ ഒന്‍പതിന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ ഇരുള്‍മൂടിയ ഗര്‍ത്തത്തില്‍ ഇടിച്ചിറങ്ങിയ 'ലൂണാര്‍ ക്രാറ്റര്‍ ഒബ്‌സര്‍വേഷന്‍ ആന്‍ഡ് സെന്‍സിങ് സാറ്റ്‌ലൈറ്റ്' (എല്‍ക്രോസ്) പേടകമാണ് അവിടെ വന്‍തോതില്‍ വെള്ളമുണ്ട് എന്നതിന് തെളിവ് നല്‍കിയിരിക്കുന്നത്. തണുത്തുറഞ്ഞ കേബിയസ് ഗര്‍ത്തത്തില്‍ എല്‍ക്രോസ് ദൗത്യത്തിന്റെ ഭാഗമായ സെന്റോര്‍ റോക്കറ്റ് ഇടിച്ചിറങ്ങിയപ്പോള്‍ ഉയര്‍ന്നു പൊങ്ങിയ ധൂളീപടലങ്ങളില്‍ ഹിമധൂളികളുമുണ്ടായിരുന്നു.

'ചന്ദ്രനില്‍ വലിയ അളവില്‍ വെള്ളമുണ്ടെന്നാണ് ഞങ്ങള്‍ കണ്ടെത്തയിരിക്കുന്നത്', എല്‍ക്രോസില്‍ നിന്നുള്ള വിവരങ്ങള്‍ അറിയിച്ചുകൊണ്ട്, പേടകത്തിന്റെ മുഖ്യഗവേഷകനായ അന്തോണി കൊലാപ്രീറ്റ് പറഞ്ഞു. 'ചന്ദ്രനില്‍ അമേരിക്കയുടെ ബോബാക്രമണം' എന്നാണ് എല്‍ക്രോസ് പരീക്ഷണത്തെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. 2200 കിലോഗ്രാം ഭാരമുള്ള സെന്റോര്‍ റോക്കറ്റ് ആദ്യം ചന്ദ്രനില്‍ ഇടിച്ചിറങ്ങുന്ന രീതിയിലായിരുന്നു പരീക്ഷണം. ഇടിയുടെ ആഘാതത്തില്‍ വന്‍തോതില്‍ ധൂളീപടലങ്ങള്‍ ഉയരുമ്പോള്‍, പിന്നാലെ പതിക്കുന്ന എല്‍ക്രോസ് പേടകം അതെക്കുറിച്ച് പഠനം നടത്തുകയായിരുന്നു ലക്ഷ്യം.

റോക്കറ്റ് പതിക്കുന്ന സ്ഥലത്ത് മഞ്ഞുപാളികളുണ്ടെങ്കില്‍ ഇടിയുടെ ആഘാതത്തില്‍ ഹിമധൂളികളും മുകളിലേക്ക് ഉയരും. സ്വാഭാവികമായും പിന്നാലെയെത്തുന്ന പേടകത്തിലെ ഇന്‍ഫ്രാറെഡ് സ്‌പെക്ട്രോമീറ്ററിന് അത് മനസിലാക്കാന്‍ കഴിയും. റോക്കറ്റ് പതിക്കുമ്പോള്‍ അതിന്റെ ആഘാതത്തില്‍ പത്തു കിലോമീറ്റര്‍ ഉയരത്തില്‍ ധൂളീപടലങ്ങള്‍ ഉയരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഭൂമിയിലുള്ള ടെലിസ്‌കോപ്പുകള്‍ക്കു കൂടി ചന്ദ്രനില്‍ അത് നിരീക്ഷിക്കാനാകും എന്നും കരുതിയിരുന്നു. എന്നാല്‍, 1.6 കിലോമീറ്റര്‍ ഉയരത്തില്‍ മാത്രമേ ധൂളീപടലങ്ങള്‍ ഉയര്‍ന്നുള്ളു.

റോക്കറ്റിടിയുടെ ശക്തിയില്‍ ഉയര്‍ന്നു പൊങ്ങിയ ധൂളീപടലങ്ങളില്‍ എല്‍-ക്രോസിലെ ഉപകരണത്തിന് മഞ്ഞുകണങ്ങളുടെ സാന്നിധ്യം തിരിച്ചറിയാന്‍ കഴിഞ്ഞു. ഹൈഡ്രോക്‌സില്‍ (HO) തന്മാത്രകളുടെ സാന്നിധ്യം മനസിലാക്കാന്‍ ആള്‍ട്രാവയലറ്റ്-വിസിബിള്‍ സ്‌പെക്ട്രോമീറ്ററും സഹായിച്ചു. ജലസാന്നിധ്യത്തിന്റെ രാസമുദ്രയുമായി യോജിക്കുന്ന വര്‍ണരാജി എല്‍-ക്രോസ് ഡേറ്റയില്‍ നിന്ന് ലഭിച്ചതായി ഡോ. കൊലാപ്രീറ്റ് അറിയിക്കുന്നു.

നൂറ് കിലോഗ്രാമിലേറെ വെള്ളത്തിന്റെ സാന്നിധ്യം എല്‍ക്രോസ് ഡേറ്റയില്‍ നിന്ന് ഗവേഷകര്‍ക്ക് മനസിലാക്കാനായി. സെന്റോര്‍ റോക്കറ്റ് ഇടിച്ചിറങ്ങിയ സ്ഥലത്ത് രൂപപ്പെട്ട 20-30 മീറ്റര്‍ വിസ്താരമുള്ള ഗര്‍ത്തത്തില്‍ നിന്ന് ഉയര്‍ന്നുപൊങ്ങിയതാണ് അത്രയും ഹിമധൂളീപടലം. ഇപ്പോഴത്തേത് പ്രാഥമിക കണക്കുകള്‍ മാത്രമാണെന്നും, വെള്ളത്തിന്റെ കൃത്യമായ അളവും മറ്റ് കാര്യങ്ങളും മനസിലാക്കാന്‍ കൂടുതല്‍ പഠനം വേണമെന്നും ഗവേഷകര്‍ അറിയിച്ചു.

'ഇതിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം, എല്‍-ക്രോസ് പരീക്ഷണം ഒരു സ്ഥലത്തെ ജലസാന്നിധ്യമാണ് പരിശോധിച്ചത് എന്നതാണ്'-പരീക്ഷണത്തിന് നേതൃത്വം വഹിക്കുന്നവരില്‍ ഒരാളായ ബ്രൗണ്‍ സര്‍വകലാശാലയിലെ പീറ്റര്‍ ഷൂള്‍സ് പറഞ്ഞു. 'ഒരു സ്ഥലത്ത് ഇത്രയും വെള്ളമുണ്ടെങ്കില്‍, ഇത്തരം വേറെയും സ്ഥലങ്ങള്‍ അതിനടുത്ത് കണ്ടത്താന്‍ സാധ്യതയുണ്ട്'.

ഭൂമിയിലെ ഏത് മരുഭൂമിയെക്കാളും ഊഷരമായ ഒന്നായാണ് ചന്ദ്രപ്രതലം കാണപ്പെടുന്നത്. എന്നാല്‍, ചന്ദ്രനില്‍ സ്ഥിരമായി നിഴല്‍ വീണുകിടക്കുന്ന ഗര്‍ത്തങ്ങളുണ്ട്. ഒരിക്കലും സൂര്യപ്രകാശമേല്‍ക്കാത്ത ആ സ്ഥലങ്ങളില്‍, അതിശീതാവസ്ഥയില്‍ തണുത്തുറഞ്ഞ രീതിയില്‍ വെള്ളമുണ്ടാകാം എന്നത്, ഗവേഷകരുടെ ഏറെക്കാലമായുള്ള അനുമാനമാണ്. അത് തെറ്റിയില്ല എന്നാണ് എല്‍ക്രോസ് നല്‍കിയ വിവരം തെളിയിക്കുന്നത്.

ഉപയോഗിക്കാന്‍ പാകത്തിലുള്ള വെള്ളമാണ് ചന്ദ്രന്റെ ധ്രുവങ്ങളിലേതെങ്കില്‍, ഭാവിയില്‍ മനുഷ്യന്റെ ഗോളാന്തരപര്യടനങ്ങള്‍ക്ക് സഹായകമായ ഒന്നാകും അത്. 'ചന്ദ്രനിലേത് കുടിവെള്ളമായി ഉപയോഗിക്കാന്‍ കഴിയും'-നാസയുടെ ചാന്ദ്രപര്യവേക്ഷണ ദൗത്യങ്ങളുടെ മുഖ്യഗവേഷകന്‍ മൈക്ക് വാര്‍ഗോ അഭിപ്രായപ്പെടുന്നു. മാത്രമല്ല, ആ വെള്ളം വിഘടിപ്പിച്ചാല്‍ ജീവവായുവും ലഭിക്കും, അദ്ദേഹം പറയുന്നു. വെള്ളത്തിന്റെ ഘടകങ്ങള്‍ ഓക്‌സിജനും ഹൈഡ്രജനുമാകയാല്‍, അതിനെ റോക്കറ്റ് ഇന്ധമാക്കി മാറ്റാനും ചിലപ്പോള്‍ സാധിച്ചേക്കും.

1972-ലാണ് ഏറ്റവും ഒടുവില്‍ മനുഷ്യന്‍ ചന്ദ്രനില്‍ കാല്‍കുത്തിയത്. അപ്പോളോ ദൗത്യത്തിന് ശേഷം ഇതുവരെ ചന്ദ്രനില്‍ മനുഷ്യന്‍ ഇറങ്ങിയിട്ടില്ല. 2020-ഓടെ വീണ്ടും ചന്ദ്രനില്‍ മനുഷ്യനെ എത്തിക്കാനാണ് നാസയുടെ പരിപാടി. അത്തരം ഭാവി ദൗത്യങ്ങള്‍ക്ക് ഏറെ പ്രയോജനപ്പെടുത്താനാകുന്നതാണ് ചന്ദ്രനിലെ ജലസാന്നിധ്യം.

ഇന്ത്യയുടെ ചന്ദ്രയാന്‍-ഒന്ന് ഉള്‍പ്പടെ മൂന്ന് ബഹിരാകാശ ദൗത്യങ്ങളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍, ചന്ദ്രപ്രതലത്തില്‍ നേരിയ കനത്തില്‍ വെള്ളമുണ്ടെന്ന വിവരം പുറത്തു വന്നത് സപ്തംബറിലാണ്. സൂര്യനില്‍ നിന്നുള്ള ഹൈഡ്രജന്‍ അയണുകളാണ് ഈ ജലസാന്നിധ്യം ഉണ്ടാക്കുന്നതിന് കാരണമെന്നും, അങ്ങനെയുണ്ടാകുന്ന വെള്ളം കാലങ്ങളായി ധ്രുവങ്ങളിലേക്ക് കുടിയേറിയിരിക്കാമെന്നും ഗവേഷകര്‍ അനുമാനിച്ചിരുന്നു. ഒപ്പം ധൂമകേതുക്കള്‍ പതിച്ചും ചന്ദ്രപ്രതലത്തില്‍ വെള്ളമെത്തുന്നുണ്ട്.

ചന്ദ്രന്റെ നിഴല്‍ വീണ ധ്രുവഗര്‍ത്തങ്ങളില്‍ അതിശീതാവസ്ഥയാണുള്ളത്. എല്‍ക്രോസ് ഇടിച്ചിറങ്ങിയ കേബിയസ് ഗര്‍ത്തത്തില്‍ താപനില മൈനസ് 230 ഡിഗ്രി സെല്‍സിയസ് ആണ്. തണുത്തുറഞ്ഞ് ഇരുള്‍മൂടിയ അത്തരം ഗര്‍ത്തങ്ങള്‍ക്ക് ചന്ദ്രന്റെ മാത്രമല്ല സൗരയൂഥത്തിന്റെയും ചരിത്രം പറയാനായേക്കുമെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

2009 ജൂണ്‍ 18-നാണ് എല്‍ക്രോസ്, ലൂണാര്‍ റിക്കനൈസന്‍സ് ഓര്‍ബിറ്റര്‍ (എല്‍.ആര്‍ഒ) എന്നീ ദൗത്യങ്ങളെ ഒരുമിച്ച് നാസ വിക്ഷേപിച്ചത്. എല്‍.ആര്‍.ഒ. ഇപ്പോഴും ചന്ദ്രന്റെ ഭ്രമണപഥത്തില്‍ സഞ്ചരിച്ച് നിരീക്ഷണം തുടരുകയാണ്. (അവലംബം: നാസ)

കാണുക