Wednesday, September 26, 2012

'സൈലന്റ് സ്പ്രിങി'ന്റെ അരനൂറ്റാണ്ട്


റേച്ചല്‍ കേഴ്‌സണ്‍ രചിച്ച 'സൈലന്റ് സ്പ്രിങ്' പുറത്തുവന്നത് 1962 സപ്തംബര്‍ 27 നാണ്. ഡി.ഡി.റ്റിയുടെ അമിതോപയോഗം മൂലം ജീവലോകം നിശ്ചേതനമാകുമ്പോള്‍, പക്ഷികള്‍ പാടാനില്ലാതെ വസന്തം പോലും നിശബ്ദമായിപ്പോകുന്നതിന്റെ ദയനീയത ലോകത്തിന് നടുക്കത്തോടെ ബോധ്യപ്പെടുത്തിക്കൊടുത്തു ആ ഗ്രന്ഥം. ആധുനിക പരിസ്ഥിതിപ്രസ്ഥാനത്തിന് തുടക്കം കുറിച്ച ആ വിഖ്യാതഗ്രന്ഥം എന്‍ഡോസള്‍ഫാന്റെ കാലത്തും പ്രസക്തമാണ്.

50 വര്‍ഷം മുമ്പ് 'സൈലന്റ് സ്പ്രിങ്' പുറത്തിറങ്ങുമ്പോള്‍, കീടനാശിനി ലോബികള്‍ അതിനെതിരെ എല്ലാ അടവും പുറത്തെടുത്തു. ഗ്രന്ഥകാരി 'വൈകാരികവും കൃത്യമല്ലാത്തതുമായ വികാരക്ഷോഭം' നടത്തുകയാണ് എന്നാണ് 'ടൈം' മാഗസിന്‍ ആ ഗ്രന്ഥത്തെ നിരൂപണം ചെയ്യുമ്പോള്‍ നടത്തിയ വിലയിരുത്തല്‍. എന്നാല്‍, തങ്ങള്‍ അന്ന് നടത്തിയ വിലയിരുത്തല്‍ കടന്നുപോയെന്ന് 'ടൈം' ഇപ്പോള്‍ ഏറ്റുപറയുന്നു.

'സൈലന്റ് സ്പ്രിങി'ന്റെ പ്രസിദ്ധീകരണത്തെ തുടര്‍ന്ന് വ്യാപകമായുണ്ടായ ചര്‍ച്ചയും അവബോധവും ഒടുവില്‍ അമേരിക്കയില്‍ ഡി.ഡി.റ്റി. നിരോധിക്കുന്നതിന് കാരണമായി. ലോകമെങ്ങും കീടനാശികളെ ഭയാശങ്കകളോ കാണാന്‍ ആളുകളെ പ്രേരിപ്പിച്ചു. 1972 ല്‍ എന്‍വിരോണ്‍മെന്റല്‍ പ്രോട്ടക്ഷന്‍ ഏജന്‍സി ഡി.ഡി.റ്റി. അമേരിക്കയില്‍ നിരോധിച്ചു. മനുഷ്യന് അര്‍ബുധബാധയുണ്ടാക്കാന്‍ കാരണമാകാം എന്നതായിരുന്നു നിരോധനത്തിന് ഭാഗിക കാരണം. എന്നാല്‍, ദീര്‍ഘകാലം പ്രകൃതിയില്‍ അവശേഷിക്കുന്ന ഡി.ഡി.റ്റിയുടെ അവശിഷ്ടം നിരോധിച്ച് 40 വര്‍ഷത്തിന് ശേഷവും പ്രകൃതിയില്‍ കണ്ടെത്താനാകും.

ടൈം എഴുതുന്നു: '..the U.S. has become cleaner and healthier since Silent Spring, and the Dark Ages that serious men warned us about have yet to descend. But the fight is far from over, as the polarized debate over climate change demonstrates. Rachel Carson may have prophesied a silent spring, but the battle between her believers and her enemies will be long and loud.' (ടൈമിന്റെ റിപ്പോര്‍ട്ട് വായിക്കുക)

'സൈലന്റ് സ്പ്രിങി'ന്റെ അരനൂറ്റാണ്ടിനെക്കുറിച്ച് 'ദി ഗാര്‍ഡിയനി'ല്‍ ജെയ് ഗ്രിഫിത്‌സ് എഴുതുന്നു : 'പ്രകൃതിക്കുണ്ടാകുന്ന നഷ്ടങ്ങള്‍ നമ്മുടെ തന്നെ നഷ്ടമാണ്, പ്രകൃതിയുടെ നിശബ്ദത മനുഷ്യ മനസിലെ എന്തിനെയോ നിശബ്ദമാക്കുന്നു'. അതാണ് 'സൈലന്റ് സ്പ്രിങ്' ഇന്നും നമ്മളോട് പറയുന്നത്.

Saturday, September 22, 2012

പത്തിലെത്തുന്ന മലയാളം വിക്കിപീഡിയ


കാല്‍ലക്ഷം ലേഖനങ്ങള്‍ തികഞ്ഞു എന്നത് മാത്രമല്ല മലയാളം വിക്കിപീഡിയ സംബന്ധിച്ച് ഇപ്പോഴത്തെ പ്രത്യേകത. വിക്കിപീഡിയയെന്ന ആഗോളസംരംഭത്തിന്റെ ചുവടുപിടിച്ച് അതിന്റെ മലയാളം പതിപ്പിന് തുടക്കംകുറിച്ചിട്ട് ഈ ഡിസംബറില്‍ പത്തുവര്‍ഷം തികയുന്നു എന്നതും ശ്രദ്ധേയമാണ്. മലയാളികള്‍ മലയാളം ഉപേക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരു കാലത്താണ്, ബാലാരിഷ്ടതകളുടെ കഠിനദിനങ്ങള്‍ താണ്ടി, മലയാളം വിക്കിപീഡിയ വളര്‍ച്ചയുടെ പാതയിലൂടെ പത്തുവര്‍ഷം പിന്നിടുന്നത്............കേരള പ്രസ്സ് അക്കാദമി പ്രസിദ്ധീകരണമായ 'മീഡിയ'യുടെ 2012 സപ്തംബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്


കേരളത്തില്‍ ചാലക്കുടി പുഴയില്‍ മാത്രം കാണപ്പെടുന്ന 'നെടും കല്‍നക്കി'യെന്ന ശുദ്ധജല മത്സ്യത്തിന് ഡിജിറ്റല്‍ലോകത്ത് എന്താണ് പ്രസക്തി. അലങ്കാരമത്സ്യമെന്ന നിലയ്ക്ക് അന്താരാഷ്ട്ര വിപണിയിലേക്ക് കയറ്റി അയയ്ക്കപ്പെടുന്ന ഈ മത്സ്യം കടുത്ത വംശനാശ ഭീഷണിയിലാണ് എന്നകാര്യം അതിന് ഡിജിറ്റല്‍ലോകത്ത് എന്തെങ്കിലും പ്രത്യേകത നല്‍കുന്നില്ല. കാരണം, ലോകത്ത് നൂറുകണക്കിന് ജീവിവര്‍ഗങ്ങള്‍ ഇത്തരത്തില്‍ ഭീഷണി നേരിടുന്നുണ്ട്.

'ട്രാവന്‍കോറിയ ഇലോന്‍ഗേറ്റ' (Travancoria elongata) എന്ന് ശാസ്ത്രനാമമുള്ള ഈ മത്സ്യത്തെക്കുറിച്ചൊരു ചെറുലേഖനം, Irvin_calicut എന്ന യൂസര്‍ 2012 ജൂലായ് 23 ന് എഴുതിയതോടെ, മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 25000 തികഞ്ഞു. അങ്ങനെയാണ് മലയാളം വിക്കിപീഡിയയുടെ ചരിത്രത്തിലും അതുവഴി ഡിജിറ്റല്‍ലോകത്തും നെടും കല്‍നക്കിയെന്ന മത്സ്യം സ്ഥാനംനേടുന്നത്!

മലയാളം വിക്കിപീഡിയ. 25000 ലേഖനങ്ങള്‍. മലയാളത്തിലെ ഏറ്റവും വലിയ ഡേറ്റാബേസുകളിലൊന്ന്. മലയാളഭാഷയുടെ ഭാവി നിശ്ചയിക്കുന്ന ഡിജിറ്റല്‍ രേഖപ്പെടുത്തല്‍. ഡിജിറ്റല്‍ലോകത്തും മലയാളം അതിന്റെ അടയാളം പതിപ്പിക്കണം എന്നാഗ്രഹിക്കുന്നവരെ ആഹ്ലാദിപ്പിക്കുന്ന മുന്നേറ്റം.

കാല്‍ലക്ഷം ലേഖനങ്ങള്‍ തികഞ്ഞു എന്നത് മാത്രമല്ല മലയാളം വിക്കിപീഡിയ സംബന്ധിച്ച് ഇപ്പോഴത്തെ പ്രത്യേകത. വിക്കിപീഡിയയെന്ന ആഗോളസംരംഭത്തിന്റെ ചുവടുപിടിച്ച് അതിന്റെ മലയാളം പതിപ്പിന് തുടക്കംകുറിച്ചിട്ട് ഈ ഡിസംബറില്‍ പത്തുവര്‍ഷം തികയുന്നു എന്നതും ശ്രദ്ധേയമാണ്. മലയാളികള്‍ മലയാളം ഉപേക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരു കാലത്താണ്, ബാലാരിഷ്ടതകളുടെ കഠിനദിനങ്ങള്‍ താണ്ടി, മലയാളം വിക്കിപീഡിയ വളര്‍ച്ചയുടെ പാതയിലൂടെ പത്തുവര്‍ഷം പിന്നിടുന്നത്.

മലയാളത്തെ ഉപജീവിച്ച് കഴിയുന്ന കേരളത്തിലെ മാധ്യമങ്ങളുടെയോ അക്കാദമിക് വിദഗ്ധരുടെയോ ബുദ്ധിജീവികളുടയോ ഒന്നും കാര്യമായ പങ്കില്ലാതെയാണ് - ഒരു പരിധിവരെ അവഗണ ഏറ്റുവാങ്ങിയാണ് - ഡിജിറ്റല്‍ മലയാളം ഈ നാഴികക്കല്ല് പിന്നിടുന്നത്.

സ്വന്തംഭാഷയില്‍ വിജ്ഞാനവിനിമയം സാധ്യമാകണമെന്നാഗ്രഹിക്കുന്ന, എന്നാല്‍ പ്രതിഫലമോ പ്രശസ്തിയോ ആഗ്രഹിക്കാത്ത, ഒരുകൂട്ടം സന്നദ്ധപ്രവര്‍ത്തകരോടാണ് നമ്മള്‍ ഇതിന് കടപ്പെട്ടിരിക്കുന്നത്. 'വിക്കിപീഡിയര്‍' എന്നറിയപ്പെടുന്ന അവരില്‍ മിക്കവരും സ്വന്തം പേരുപോലും പുറത്തറിയാന്‍ ആഗ്രഹിക്കാത്തവരാണെന്നറിയുക.

അല്‍പ്പം ചരിത്രം
വിജ്ഞാനം സ്വതന്ത്രമായിരിക്കണം എന്നതാണ് വിക്കിപീഡിയയ്ക്ക് പിന്നിലുള്ള ദര്‍ശനം. ആ ദര്‍ശനത്തിന്റെ പിന്‍ബലം പറ്റി, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ നവമാധ്യമ സാധ്യതയുടെ കരുത്തിലാണ് വിക്കിപീഡിയ വളര്‍ന്നത്.

വിക്കിപീഡിയയില്‍ ആ വിജ്ഞാനകോശത്തിന് നല്‍കിയിരിക്കുന്ന നിര്‍വചനം ഇതാണ് :  'ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന വിക്കിമീഡിയ ഫൗണ്ടേഷന്റെ പിന്തുണയുള്ള, സൗജന്യവും കൂട്ടായി എഡിറ്റുചെയ്യപ്പെടുന്നതുമായ ബഹുഭാഷാ ഇന്റര്‍നെറ്റ് വിജ്ഞാനകോശമാണ് വിക്കിപീഡിയ'.

ഓണ്‍ലൈനില്‍ അനായാസം സഹകരിക്കാനും കൂട്ടായി ഉള്ളടക്കം സൃഷ്ടിക്കാനും വഴിയൊരുക്കുന്ന 'വിക്കി' സോഫ്ട്‌വേര്‍ എന്ന ആശയത്തിന്റെയും, അതിന്റെ ചുവടുപിടിച്ച് രംഗത്തെത്തിയ വിക്കിപീഡിയ എന്ന ഓണ്‍ലൈന്‍ വിജ്ഞാനകോശത്തിന്റെയും ഉത്ഭവചരിത്രം സുരക്ഷിതമായി ആരംഭിക്കാനുള്ള മാര്‍ഗം, റിച്ചാര്‍ഡ് സ്റ്റാള്‍മാന്റെ നേതൃത്വത്തില്‍ 1980 കളുടെ പകുതിയില്‍ ആരംഭിച്ച സ്വതന്ത്ര സോഫ്ട്‌വേര്‍ പ്രസ്ഥാനത്തില്‍ നിന്ന് തുടങ്ങുക എന്നതാണ്.

യു.എസിലെ അലബാമയില്‍ ഹണ്ട്‌സ്‌വില്ലി സ്വദേശിയും സ്വതന്ത്ര സോഫ്ട്‌വേര്‍ പ്രസ്ഥാനത്തില്‍ ആകൃഷ്ടനുമായ സാമ്പത്തിക വിദഗ്ധന്‍ ജിമ്മി ഡൊണാല്‍ 'ജിമ്പോ' വെയ്ല്‍സ്, ജിമ്മി വെയ്ല്‍സുമായി ദാര്‍ശിക സമസ്യകളെപ്പറ്റി ഓണ്‍ലൈനില്‍ തര്‍ക്കിക്കാനെത്തിയ വാഷിങ്ടണ്‍ സ്വദേശിയായ ലാറി സേഞ്ചര്‍, പരസ്പരസഹകരണത്തിന്റെ ഹരം ഇന്റര്‍നെറ്റ് യുഗത്തിന് മുമ്പ് അമേച്വര്‍ ഹാം റേഡിയോ പ്രക്ഷേപണം വഴി തലയ്ക്കുപിടിച്ച ഇന്ത്യാന സ്വദേശി വാര്‍ഡ് ഹണ്ണിങ്ഹാം-ഈ മൂന്നുപേരാണ് വിക്കിപീഡിയയുടെ ഉത്ഭവചരിത്രത്തിലെ മുഖ്യകഥാപാത്രങ്ങള്‍.

കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനമുണ്ടായ ഡോട്ട്‌കോം പ്രളയത്തില്‍ അമേരിക്കയില്‍ പിറവിയെടുത്ത ഒട്ടേറെ ഐടി കമ്പനികളില്‍ ഒന്നായിരുന്നു 'ബോമിസ്' (Bomis, Inc.). ടിം ഷെല്‍ എന്ന സുഹൃത്തുമായി ചേര്‍ന്ന് ജിമ്മി വെയ്ല്‍സ് രൂപംനല്‍കിയതാണ് ബോമിസ്. ഓണ്‍ലൈനിലൂടെ അഡള്‍ട്ട് ചിത്രങ്ങള്‍ വിറ്റിരുന്ന ബോമിസിന് 'ഓണ്‍ലൈന്‍ പ്ലേബോയ്' എന്ന് ഇരട്ടപ്പേരുണ്ടായിരുന്നു.

ജിമ്മി വെയ്ല്‍സിന്റെ മനസില്‍ മുമ്പേയുണ്ടായിരുന്ന ഓണ്‍ലൈന്‍ വിജ്ഞാനകോശമെന്ന ആശയം യാഥാര്‍ഥ്യമാക്കാന്‍ ബോമിസ് അവസരമൊരുക്കി. 1985 മാര്‍ച്ചില്‍ റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ഐതിഹാസിക 'ഗ്നു മാനിഫെസ്റ്റോ' (GNU Manifesto)യില്‍ ആകൃഷ്ടരായവരില്‍ ഒരാള്‍ ജിമ്മി വെയ്ല്‍സ് ആയിരുന്നു. അതിന്റെ ചുവടുപിടിച്ച് പുതിയ ഓണ്‍ലൈന്‍ വിജ്ഞാനകോശത്തിന് 'ന്യൂപീഡിയ' (Nupedia) എന്ന് പേരിട്ടു.

അന്ന് ഓഹായോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ ഫിലോസൊഫിയില്‍ ഡോക്ടറല്‍ വിദ്യാര്‍ഥിയായിരുന്ന ലാറി സേഞ്ചറെ ന്യൂപീഡിയയുടെ ചീഫ് എഡിറ്ററായി ജിമ്മി വെയ്ല്‍സ് ക്ഷണിച്ചു. സൂക്ഷ്മതയോടെ പരിശോധിക്കപ്പെടുന്ന ഓണ്‍ലൈന്‍ വിജ്ഞാനകോശം എന്ന നിലയ്ക്കാണ് 2000 മാര്‍ച്ച് 9 ന് ന്യൂപീഡിയ അവതരിപ്പിക്കപ്പെട്ടത്. വിവിധ വിഷയങ്ങളില്‍ ലേഖനങ്ങളെഴുതാന്‍ വിദഗ്ധരെയും ക്ഷണിച്ചു. പരസ്യങ്ങള്‍ വഴി പണമുണ്ടാക്കാം എന്നായിരുന്നു പ്രതീക്ഷ.

ന്യൂപീഡിയയുടെ ഒരു പാര്‍ശ്വസംരംഭമായാണ് ലോകത്തെ ഏറ്റവും വലിയ സഹകരണപ്രസ്ഥാനമായ 'വിക്കിപീഡിയ' പിറവിയെടുത്തത്. വിദഗ്ധര്‍ ഉള്ളടക്കം സംഭാവന ചെയ്യുന്നതിന് പകരം, ആര്‍ക്കും എഴുതുകയും തിരുത്തുകയും ചെയ്യാവുന്ന ഓണ്‍ലൈന്‍ സംരംഭം എന്ന നിലയ്ക്കാണ് വിക്കിപീഡിയ വിഭാവനം ചെയ്യപ്പെട്ടത്. വിക്കിപീഡിയയില്‍ നിന്ന് ന്യൂപീഡിയയ്ക്ക് ലേഖനങ്ങള്‍ കിട്ടുമെന്ന് കരുതി.

വിക്കിപീഡിയ തുടങ്ങാന്‍ 1995 ല്‍ വാഡ് കണ്ണിങ്ഹാം രൂപപ്പെടുത്തിയ വിക്കി സോഫ്ട്‌വേര്‍ തുണയായി.

തന്റെ പഴയ സുഹൃത്തുക്കളിലൊരാളായ ബെന്‍ കോവിറ്റ്‌സില്‍ നിന്നാണ് 2001 ജനവരി രണ്ടിന് 'വിക്കിവിക്കിവെബ്ബ്' എന്ന പ്രോഗ്രാമിനെക്കുറിച്ച് സേഞ്ചര്‍ ആദ്യമായി കേള്‍ക്കുന്നത്. ആ ആശയം ജിമ്മി വെയ്ല്‍സിനും ആവേശമേകി. വെറും 13 ദിവസത്തിന് ശേഷം, ജനവരി 15 ന് വിക്കിപീഡിയ നിലവില്‍ വന്നു (ന്യൂപീഡിയയുടെ പോഷകപദ്ധതി എന്ന നിലയ്ക്കാണ് വിക്കിപീഡിയ വന്നതെങ്കിലും, 2003 ല്‍ ന്യൂപീഡിയ പൂട്ടി).

വിക്കിപീഡിയ യുഗം
U എന്ന ഇംഗ്ലീഷ് അക്ഷരത്തെക്കുറിച്ചുള്ള ലേഖനത്തോടെയായിരുന്നു വിക്കിപീഡിയ യുഗത്തിന്റെ ആരംഭം.

ശരിക്കും കാലം കാത്തിരുന്ന പദ്ധതിയായിരുന്നു അത്. ആര്‍ക്കും വിവരം ചേര്‍ക്കാവുന്ന, ആര്‍ക്കും തിരുത്താവുന്ന, ആര്‍ക്കും സൗജന്യമായി ഉപയോഗിക്കാവുന്ന, ആരുടെയും സ്വന്തമല്ലാത്ത, എന്നാല്‍ എല്ലാവര്‍ക്കും സ്വന്തമായ, സ്വതന്ത്ര ഓണ്‍ലൈന്‍ വിജ്ഞാനകോശം. വിക്കിപീഡിയ വേഗം ശ്രദ്ധ നേടി.

ചീഫ് എഡിറ്റര്‍ എന്ന നിലയ്ക്ക് സേഞ്ചര്‍ മുന്നോട്ടുവെച്ച മാനദണ്ഡങ്ങളാണ് വിക്കിപീഡിയ നിഷ്പക്ഷമായി നിലനിര്‍ത്താനും, അതിന്റെ മുന്നോട്ടുള്ള വളര്‍ച്ചയ്ക്ക് കരുത്തേകാനും തുണയായത്. പക്ഷേ, സേഞ്ചര്‍ അധികകാലം വിക്കിപീഡിയയുടെ ചുമതലയില്‍ തുടര്‍ന്നില്ല. ബോമിസ് കമ്പനിയുടെ സാമ്പത്തിക തകര്‍ച്ച സേഞ്ചര്‍ വിക്കിപീഡിയ വിടേണ്ട അവസ്ഥ സംജാതമാക്കി. മാത്രമല്ല, ജിമ്മി വെയ്ല്‍സും സേഞ്ചറും തമ്മിലുണ്ടായ അഭിപ്രായഭിന്നതകളും രൂക്ഷമായി. 2002 ഫിബ്രവരിയില്‍ സേഞ്ചര്‍ വിക്കിപീഡിയയുടെ ചീഫ് എഡിറ്റര്‍ പദവിയൊഴിഞ്ഞു.

ഭരണപരമായ ഇത്തരം പ്രശ്‌നങ്ങളൊന്നും പക്ഷേ, വിക്കിപീഡിയയുടെ മിന്നല്‍വേഗത്തിലുള്ള വളര്‍ച്ചയ്ക്ക് തടസ്സമായില്ല. ഇംഗ്ലീഷ് ഭാഷയില്‍ ആരംഭിച്ച വിക്കിപീഡിയ, 2001 അവസാനമാകുമ്പോഴേക്കും മറ്റ് 18 ഭാഷകളിലേക്ക് വ്യാപിച്ചു. 2004 അവസാനമാകുമ്പോഴേക്കും 161 ലോകഭാഷകളില്‍ വിക്കിപീഡിയ എത്തി!

2012 ആഗസ്തിലെ കണക്ക് പ്രകാരം 285 ലോകഭാഷകളില്‍ വിക്കിപീഡിയ പതിപ്പുകളുണ്ട്. ആകെ 220 ലക്ഷം ലേഖനങ്ങള്‍. അതില്‍ 40 ലക്ഷത്തിലേറെ ലേഖനങ്ങള്‍ ഇംഗ്ലീഷ് വിക്കിപീഡിയയിലാണ്. പതിവായി സംഭവനചെയ്യുന്ന ഒരുലക്ഷം സന്നദ്ധപ്രവര്‍ത്തകര്‍ വിക്കിപീഡിയയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നു. അതില്‍ പണ്ഡിതരും, സാധാരണക്കാരും, വിദ്യാര്‍ഥികളും, വീട്ടമ്മമാരും, പ്രൊഫഷണലുകളുമെല്ലാം ഉള്‍പ്പെടുന്നു.

ജനറല്‍ റഫറന്‍സിന് ആളുകള്‍ ആശ്രയിക്കുന്ന ഇന്റര്‍നെറ്റിലെ ഏറ്റവും വലിയ വിവരശേഖരമായി വിക്കിപീഡിയ പരിണമിച്ചിരിക്കുന്നു. 'അലക്‌സ'യുടെ കണക്കുപ്രകാരം ലോകത്ത് ഏറ്റവുമധികം പേര്‍ സന്ദര്‍ശിക്കുന്ന ഇന്റര്‍നെറ്റ് സൈറ്റുകളില്‍ ആറാംസ്ഥാനമാണ് വിക്കിപീഡിയയ്ക്ക്. 36.5 കോടി വായക്കാര്‍ വിക്കിപീഡിയയ്ക്കുണ്ടെന്ന് അലക്‌സ വിലയിരുത്തുന്നു.

ഏറ്റവും വലിയ വിവരശേഖരം മാത്രമല്ല, പ്രമുഖ വാര്‍ത്താസ്രോതസ്സായും ഇപ്പോള്‍ വിക്കിപീഡിയയെ പലരും കാണുന്നു. കാരണം അത്ര വേഗത്തിലാണ് അതില്‍ വിവരങ്ങള്‍ ചേര്‍ക്കപ്പെടുന്നത്. ഒരുപക്ഷേ, ട്വിറ്റര്‍ പോലുള്ള സോഷ്യല്‍മീഡിയ സൈറ്റുകളില്‍ വിവരങ്ങള്‍ ചേര്‍ക്കപ്പെടുന്ന അതേ വേഗത്തില്‍ വിക്കിപീഡിയയിലും പുതിയ സംഭവങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. പ്രിന്റ് രൂപത്തിലുള്ള ഒരു വിജ്ഞാനകോശത്തിന് ഒരിക്കലും സാധ്യമാകാത്ത സംഗതി.

ആര്‍ക്കും വിവരം ചേര്‍ക്കാവുന്ന, ആര്‍ക്കും തിരുത്താവുന്ന ഒരു ഓണ്‍ലൈന്‍ സംരംഭത്തിന് എത്ര വിശ്വാസ്യതയുണ്ടാകും. പലരെയും ഈ ചോദ്യം അലട്ടാറുണ്ട്.

ലോകത്തെ ഏറ്റവും പ്രശസ്ത ശാസ്ത്രജേര്‍ണലായ 'നേച്ചര്‍' വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ചോദ്യം പരിഗണനയ്‌ക്കെടുക്കുകയുണ്ടായി. പ്രൊഫഷണലായി പ്രസിദ്ധീകരിക്കുകയും അതാത് മേഖലയിലെ വിദഗ്ധന്‍മാര്‍ മാത്രം എഴുതുകയും ചെയ്യുന്ന 'എന്‍സൈക്ലൊപ്പീഡിയ ബ്രിട്ടാണിക്ക'യിലെയും വിക്കിപീഡിയയിലെയും ശാസ്ത്രലേഖനങ്ങളിലെ പിശകുകള്‍ വിശകലനം ചെയ്തായിരുന്നു പഠനം. 2005 ഡിസംബറില്‍ പ്രസിദ്ധീകരിച്ച ആ പഠനഫലം പലരെയും അത്ഭുതപ്പെടുത്തി. പിശകുകളുടെ കാര്യത്തില്‍ 'ബ്രിട്ടാണിക്ക'യും വിക്കിപീഡിയയും എതാണ്ട് 'കട്ടക്കട്ട' നില്‍ക്കുമെന്നായിരുന്നു അത്! എന്നുവെച്ചാല്‍, 'ബ്രിട്ടാണിക്ക'യുടെ അതേ ശരികള്‍ തന്നെയാണ് വിക്കിപീഡിയയിലും എന്ന്.

ഫ്രീ എന്നാല്‍ ഫ്രീഡം
ജീവിതത്തിന്റെ നാനാതുറകളില്‍പെട്ട ഒരുലക്ഷത്തിലേറെപ്പേര്‍ വിക്കിപീഡിയയ്ക്കുവേണ്ടി സന്നദ്ധസേവനം ചെയ്യാന്‍ തയ്യാറാകുന്നതിന് പിന്നിലെ ചേതോവികാരമെന്താണ്? ഇക്കാര്യത്തെ പലവിധത്തില്‍ സമീപിക്കാനാകും. ഒരു വിജ്ഞാനകോശത്തില്‍ എഴുതാന്‍ കഴിയുക എന്നത് ചെറിയ സംഗതിയല്ല. അതൊരുതരം ത്രില്ലാണ്, ബൗദ്ധികമായ ഏര്‍പ്പാട്. ബൗദ്ധികമായ ഏര്‍പ്പാടെന്നാല്‍ ജീവിതത്തിന് കൂടുതല്‍ അര്‍ഥമുണ്ടാക്കുന്ന പ്രവര്‍ത്തനം.

'ഒരു കാര്യത്തെക്കുറിച്ച് എഴുതുകയും അത് ഉടന്‍തന്നെ മറ്റുള്ളവര്‍ക്ക് മുന്നില്‍ വായിക്കാന്‍ ലഭ്യമാകുകയും ചെയ്യുകയെന്നു വെച്ചാല്‍, അത് തനിക്ക് ചിലതൊക്കെ അറിയാമെന്ന് ലോകത്തിന് മുന്നില്‍ തെളിയിക്കാനുള്ള അവസരമാണ്. അത്തരം പ്രവര്‍ത്തനം നല്‍കുന്നത് കറയറ്റ ആഹ്ലാദമാണ്'' - ഒരു അഭിമുഖത്തില്‍ ലാറി സേഞ്ചര്‍ പറയുകയുണ്ടായി. ബൗദ്ധികമായ സംതൃപ്തിയും ആഹ്ലാദവുമാണ് പതിനായിരങ്ങളെ വിക്കിപീഡിയയോട് അടുപ്പിച്ച് നിര്‍ത്തുന്നത്.

സാധാരണഗതിയില്‍ ഒരു വെബ്ബ്‌സൈറ്റില്‍ എഴുതാനും, അതിലെ ഉള്ളടക്കം എഡിറ്റു ചെയ്യാനും സങ്കീര്‍ണമായ ചില സാങ്കേതിക കടമ്പകളുണ്ട്. അതിനാല്‍, സാധാരണക്കാര്‍ക്ക് അത് അത്ര എളുപ്പമാകാറില്ല. വിക്കിപീഡിയയുടെ കാര്യം തികച്ചും വ്യത്യസ്തമാണ്.

'വിക്കിപീഡിയയ്ക്ക് ആവശ്യമായ സാങ്കേതികവിദ്യ താരതമ്യേന ലളിതമാണ്. ഒരു ഡേറ്റാബേസ്, ഒരു വെബ്ബ് സെര്‍വര്‍, ഒരു വെബ്ബ് ബ്രൗസര്‍ - ഒപ്പം വിക്കി എഡിറ്റിങ് ആശയവും'-ആന്‍ഡ്രു ലിഹ് രചിച്ച 'ദി വിക്കിപീഡിയ റവല്യൂഷന്‍' എന്ന ഗ്രന്ഥത്തിന്റെ മുഖവുരയില്‍ ജിമ്മി വെയ്ല്‍സ് പറയുന്നു.

1995 ല്‍ വാര്‍ഡ് കണ്ണിംഹാം ആണ് വിക്കി ആശയം അവതരിപ്പിച്ചത്. എന്നുവെച്ചാല്‍, ആര്‍ക്കും എഡിറ്റുചെയ്യാവുന്ന ഒരു സൈറ്റിന് ആവശ്യമായ സങ്കേതം 1995 ല്‍ തന്നെ നിലവിലുണ്ടായിരുന്നു എന്നര്‍ഥം. പക്ഷേ, 2001 ല്‍ മാത്രമാണ് വിക്കിപീഡിയ രംഗത്തെത്തിയത്. എന്തുകൊണ്ട്? 'ഇതിന്റെ ഉത്തരം എന്താണെന്ന് ചോദിച്ചാല്‍', ജിമ്മി വെയ്ല്‍സ് പറയുന്നു, 'വിക്കിപീഡിയ എന്നത് ഒരു സാങ്കേതിക മുന്നേറ്റമേ ആയിരുന്നില്ല, അതൊരു സാമൂഹിക മുന്നേറ്റം (ഇന്നവേഷന്‍) ആയിരുന്നു'.

പതിനായിരങ്ങളെ വിക്കിപീഡിയയിലേക്ക് ആകര്‍ഷിക്കുന്ന മറ്റൊരു സംഗതി അത് തികച്ചും ഫ്രീ ആണ് എന്നതാണ്. ഫ്രീ എന്നത് സൗജന്യം എന്ന കേവല അര്‍ഥത്തില്‍ സമീപിക്കരുതെന്ന് ജിമ്മി വെയ്ല്‍സ് പറയുന്നു. 'ഫ്രീ എന്നു പറയുമ്പോള്‍ ഫ്രീഡം (സ്വാതന്ത്ര്യം) എന്നുവേണം വായിക്കാന്‍, അല്ലാതെ സൗജന്യം എന്നല്ല'

'നാലുതരത്തിലുള്ള സ്വാതന്ത്ര്യം വിക്കിപീഡിയ അതിന്റെ ഉപയോക്താക്കള്‍ക്ക് അനുവദിച്ചു നല്‍കുന്നു. വിക്കിപീഡിയയിലുള്ളത് പകര്‍ത്താനുള്ള സ്വാതന്ത്ര്യം, ഉള്ളടക്കം പരിഷ്‌ക്കരിക്കാനുള്ള സ്വാതന്ത്ര്യം,  വിക്കിപീഡിയയിലെ ഉള്ളടക്കം മറ്റുള്ളവരുമായി പങ്കിടാനുള്ള സ്വാതന്ത്ര്യം, പരിഷ്‌ക്കരിച്ച ഉള്ളക്കം പങ്കിടാനുള്ള സ്വാതന്ത്ര്യം...ഇതെല്ലാം നിങ്ങള്‍ക്ക് വാണിജ്യപരമായോ അല്ലാതെയോ ചെയ്യാം'-ജിമ്മി വെയ്ല്‍സ് പറയുന്നു.

ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ പേര്‍ ആശ്രയിക്കുന്ന വിവരശേഖരങ്ങളിലൊന്നായി വിക്കിപീഡിയ മാറിയത് യാദൃശ്ചികമല്ല എന്നര്‍ഥം.

മലയാളത്തിലേക്ക്
'മലയാള അക്ഷരമാല' എന്ന ലേഖനത്തോടെ മലയാളം വിക്കിപീഡിയ തുടങ്ങി. രണ്ടാമത്തെ ലേഖനമായി 'ശ്രീനാരായണഗുരു' ചേര്‍ക്കപ്പെട്ടു.

2001 ല്‍ ഇംഗ്ലീഷ് വിക്കിപീഡിയ തുടങ്ങിയതിനൊപ്പം മലയാളമടക്കം പ്രധാനപ്പെട്ട ലോകഭാഷകളിലെല്ലാം വിക്കിപീഡിയ പതിപ്പുകള്‍ തുടങ്ങാനുള്ള സാങ്കേതിക സംവിധാനം വിക്കിമീഡിയ ഫൗണ്ടേഷന്‍ ഒരുക്കിയിരുന്നു.

എന്നാല്‍, മലയാളം വിക്കിപീഡിയയുടെ എന്തെങ്കിലും പ്രവര്‍ത്തനം ആരംഭിക്കുന്നത് 2002 ഡിസംബര്‍ 21 നാണ്. അമേരിക്കന്‍ സര്‍വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ഥിയായിരുന്ന തിരുവനന്തപുരം സ്വദേശി വിനോദ് പ്രഭാകരന്‍ ആദ്യ തിരുത്തല്‍ നടത്തിയതോടെ (വിക്കിപീഡിയയിലെ ഏറ് കൂട്ടിച്ചേര്‍ക്കലും 'തിരുത്തല്‍' എന്നാണ് പറയുന്നത്) മലയാളം വിക്കിപീഡിയയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.

ആരംഭിക്കുന്ന സമയത്ത് മലയാളം വിക്കിപീഡിയയ്ക്ക് മുന്നില്‍ തടസ്സങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബഹുഭൂരിപക്ഷം മലയാളികളും ഡിജിറ്റല്‍ നിരക്ഷരതയിലാണ്ടു കിടന്ന കാലം. ഡിജിറ്റല്‍ മലയാളത്തിനാവശ്യമായ എഴുത്തുപകരണങ്ങള്‍ പോലും കാര്യമായി രംഗത്തെത്തിയിട്ടില്ല. കേരളത്തിലാണെങ്കില്‍, ഡയല്‍-അപ് ഇന്റര്‍നെറ്റ് കണക്ഷനുകള്‍ പോലും വിരളം. കമ്പ്യൂട്ടറുകള്‍ക്കും അനുബന്ധ ഉപകരണങ്ങള്‍ക്കും താങ്ങാനാവാത്ത വില.
ഇത്തരം കടുത്ത യാഥാര്‍ഥ്യങ്ങള്‍ക്ക് നടുവിലാണ്, ബാലാരിഷ്ടകള്‍ വേട്ടയാടാന്‍ പോകുന്ന മലയാളം വിക്കിപീഡിയയുടെ ജനനം.

രണ്ടുവര്‍ഷത്തോളം വിനോദ് പ്രഭാകരന്‍ തന്നെ മലയാളം വിക്കിപീഡിയ കൊണ്ടുനടന്നു. അപ്പോഴേക്കും ഇംഗ്ലീഷ് വിക്കിപീഡിയ ലോകമാകെ ശ്രദ്ധനേടാന്‍ തുടങ്ങിയിരുന്നു. അത് മലയാളം വിക്കിപീഡിയയ്ക്ക് ഗുണംചെയ്തു. ചില വിദേശ മലയാളികള്‍ മലയാളം വിക്കിപീഡിയ സംരംഭത്തില്‍ സഹകരിക്കാനെത്തി. ഇപ്പോഴും മലയാളം വിക്കിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ നല്ലൊരു പങ്ക് കേരളത്തിന് പുറത്തുള്ള മലയാളികളാണ്.

മലയാളം വിക്കിപീഡിയയില്‍ നൂറു ലേഖനങ്ങള്‍ തികയാന്‍ രണ്ടുവര്‍ഷമെടുത്തു എന്നു പറയുമ്പോള്‍, എത്ര മെല്ലായാണ് ആ സംരംഭം മുന്നോട്ടുനീങ്ങിയതെന്ന് വ്യക്തമാകും.

2004 മധ്യത്തോടെയാണ് മലയാളം കമ്പ്യൂട്ടിങ് രംഗത്ത് കാര്യമായ ചില മുന്നേറ്റങ്ങളുണ്ടാകുന്നത്. മലയാളഭാഷയില്‍ യുണീകോഡ് എഴുത്തുസാമിഗ്രികളും കമ്പ്യൂട്ടര്‍ ലിപിവ്യവസ്ഥകളും സജീവമായി. ഇത് ബ്ലോഗിങ് എന്ന നവമാധ്യമ സാധ്യതയിലേക്ക് കുറെ മലയാളികളെ ആകര്‍ഷിച്ചു. ബ്ലോഗിങ് വഴി ഓണ്‍ലൈനില്‍ മലയാളം എഴുതാന്‍ പഠിച്ച കുറെപ്പേര്‍ മലയാളം വിക്കിപീഡിയയ്ക്കും തുണയായെത്തി.

കൂട്ടായ സംരംഭം എന്നനിലയ്ക്ക് വ്യക്തികള്‍ക്ക് അത്ര പ്രാധാന്യമില്ലെങ്കിലും, മലയാളം വിക്കിപീഡിയയുടെ ചരിത്രം പറയുമ്പോള്‍ മന്‍ജിത് കൈനിക്കരയെ ഒഴിവാക്കാന്‍ സാധിക്കില്ല. കമ്പ്യൂട്ടറിന് മലയാളവും വഴങ്ങുമെന്ന് പലരും അത്ഭുതത്തോടെ മനസിലാക്കി തുടങ്ങിയ കാലത്താണ്, കേരളത്തില്‍ പത്രപ്രവര്‍ത്തകനായിരുന്ന മന്‍ജിത് അമേരിക്കയിലെത്തുന്നത്. അദ്ദേഹം സജീവമായി ഇടപെട്ടു തുടങ്ങുന്നതോടെയാണ് മലയാളം വിക്കിപീഡിയയുടെ ചരിത്രത്തിലെ പുതിയ ഘട്ടം ആരംഭിക്കുന്നത്.

മലയാളം വിക്കിപീഡിയയുടെ മുഖ്യതാള്‍ അണിയിച്ചൊരുക്കുന്നതിനും കൂടുതല്‍ പ്രവര്‍ത്തകരെ ആ സംരംഭത്തിലേക്ക് ആകര്‍ഷിക്കുന്നതിനും മന്‍ജിത് നടത്തിയ ശ്രമം ഒരു പരിധിവരെ വിജയിച്ചു. 2005 സപ്തംബറില്‍ മന്‍ജിത് മലയാളം വിക്കിപീഡിയയുടെ ആദ്യ സിസോപ്പ് (കാര്യനിര്‍വാഹകന്‍) ആയി ചുമതലയേറ്റു. സാങ്കേതിക സംഗതികളില്‍ സ്വയംപര്യാപ്തതയുടെ കാലത്തേക്ക് മലയാളം വിക്കി പ്രവേശിക്കുന്നത് ആ സമയത്താണ്.

2010 നവംബര്‍ പത്തിന് മലയാളം വിക്കിയിലെ ലേഖനങ്ങളുടെ എണ്ണം 15000 തികഞ്ഞു, ഇപ്പോള്‍ കാല്‍ലക്ഷവും. മലയാളം വിക്കിപീഡിയ മറ്റൊരു നാഴികക്കല്ല് കൂടി ഇപ്പോള്‍ പിന്നിടുകയാണ്. 2012 ജൂലായ് 26 ന് മലയാളം വിക്കിയിലെ തിരുത്തലുകളുടെ എണ്ണം 15 ലക്ഷം കവിഞ്ഞു!

പുതിയ കാലം
2012 ജൂലായിലെ കണക്ക് പ്രകാരം, 27 ലക്ഷം ഹിറ്റുകള്‍ മലയാളം വിക്കിപീഡിയയ്ക്ക് പ്രതിമാസം ലഭിക്കുന്നു. വിക്കിപീഡിയര്‍ വിക്കി തിരുത്താന്‍ സന്ദര്‍ശിക്കുന്നത് അടക്കമുള്ള ഹിറ്റാണിത്.

കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ മലയാളം വിക്കിപീഡിയയില്‍ അംഗത്വമെടുത്തവരുടെ എണ്ണം ഏതാണ്ട് 37000 ആണ്. എന്നാല്‍, അതില്‍ മഹാഭൂരിപക്ഷവും അക്കൗണ്ട് തുറക്കുക എന്നല്ലാതെ മറ്റ് കാര്യമായ ഒരു സംഭാവനയും വിക്കപീഡിയയ്ക്ക് നല്‍കിയിട്ടില്ല.

2006 ലാണ് ഏറ്റവുമധികം അംഗങ്ങളെ മലയാളം വിക്കിപീഡിയയ്ക്ക് ലഭിച്ചത്. ഇന്ന് സജീവമായി പ്രവര്‍ത്തിക്കുന്ന പലരും അന്ന് വിക്കിയിലെത്തിയവരാണ്. 2012 ജൂലായിലെ കണക്ക് പ്രകാരം ഏതാണ്ട് 110 പേര്‍ മാത്രമാണ് മലയാളം വിക്കിപീഡിയയില്‍ സജീവമായി തിരുത്തല്‍ നടത്തുന്നത്, 17 കാര്യനിര്‍വാഹകരുമുണ്ട്.

'ഇന്ത്യന്‍ ഭാഷകളിലെ മറ്റ് വിക്കിപീഡിയകളുമായി താരതമ്യപ്പെടുത്തിയാല്‍, സജീവമായി ഇടപെടുന്ന ഏറ്റവും കൂടുതല്‍ യൂസര്‍മാര്‍ മലയാളത്തിലാണുള്ളത്. പക്ഷേ, മൂന്നരകോടി ജനങ്ങള്‍ സംസാരിക്കുന്ന ഒരു ഭാഷയുടെ കാര്യത്തില്‍ 110 പേര്‍ എന്നത് ഒന്നുമല്ല. അത് ആയിരവും പതിനായിരവുമൊക്കെ ആയിത്തീരുന്ന ദിനങ്ങള്‍ വരണം'-മലയാളം വിക്കിപീഡിയയുടെ സജീവപ്രവര്‍ത്തകനായ, വിക്കിമീഡിയ ഫൗണ്ടേഷനിലെ ഷിജു അലക്‌സ് അഭിപ്രായപ്പെടുന്നു.

'മലയാളിക്ക് മലയാളം ടൈപ്പിങ് അറിയില്ല എന്നതാണ് മലയാളം വിക്കിസമൂഹം വളരാനുള്ള ഏറ്റവും വലിയ തടസ്സങ്ങളിലൊന്ന്. മലയാളം വിക്കിപീഡിയ പരിചയപ്പെടുത്തുമ്പോള്‍ ടൈപ്പിങ് അടക്കം പഠിപ്പിച്ച് തുടങ്ങണം എന്നത് വലിയോരു പ്രതിസന്ധിയായി നില്‍ക്കുകയാണ്'-ഷിജു അലക്‌സ് ചൂണ്ടിക്കാട്ടുന്നു. ഇത് വിക്കീപീഡിയര്‍ കാണുന്ന പ്രശ്‌നം.

എന്നാല്‍, മലയാളം വിക്കിയിലെ പല ലേഖനങ്ങളും എണ്ണംതികയ്ക്കാന്‍ വേണ്ടിയുണ്ടാക്കിയിട്ടുള്ള ശുഷ്‌ക്കലേഖനങ്ങളാണെന്ന് ചിലര്‍ വിമര്‍ശിക്കുന്നു. പല ലേഖനങ്ങളും ഒന്നോ രണ്ടോ വാക്യങ്ങളില്‍ തുടങ്ങിയിടത്ത് നില്‍ക്കുന്നതല്ലാതെ മുന്നോട്ട് നീങ്ങുന്നില്ലെന്ന കാര്യം വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

ചെറിയ തോതില്‍ തുടങ്ങി ഏറ്റവും മികച്ചതും സമഗ്രവുമായി മാറിയ എത്രയോ ലേഖനങ്ങള്‍ ഇന്ന് മലയാളം വിക്കിപീഡിയയ്ക്ക് അഭിമാനമേകുന്നു എന്നകാര്യമാണ് ഇതിന് മറുപടിയായി എടുത്തുകാട്ടപ്പെടുന്നത്.

കൂടുതല്‍ മലയാളികള്‍ക്ക് കമ്പ്യൂട്ടര്‍ മലയാളം വഴങ്ങുന്നതോടെ, ഇത്തരമൊരു സംരംഭത്തിന്റെ പ്രാധാന്യം കൂടുതല്‍ പേരിലേക്ക് എത്തുന്നതിലൂടെ-അങ്ങനെയേ ഇത്തരം വിമര്‍ശനങ്ങള്‍ക്ക് പരിഹാരമുണ്ടാകൂ.

മലയാളം വിക്കിസംരംഭങ്ങള്‍ വിക്കിപീഡിയ കൊണ്ട് അവസാനിക്കുന്നില്ല. കുറഞ്ഞത് മലയാളം 'വിക്കിഗ്രന്ഥശാല'യെക്കുറിച്ചെങ്കിലും സൂചിപ്പിക്കേണ്ടതുണ്ട്. മലയാളഭാഷയുടെ വളര്‍ച്ചയ്ക്ക് കരുത്തേകുകയും നാഴികക്കല്ലുകളായി പരിണമിക്കുകയും ചെയ്ത ഒട്ടേറെ പഴയ കൃതികള്‍ ഇപ്പോള്‍ തന്നെ വിക്കിഗ്രന്ഥശാലയില്‍ ഇടംപിടിച്ചു കഴിഞ്ഞു.

എഴുത്തച്ഛന്റെ അത്യാത്മരാമായണവും, കുഞ്ചന്‍ നമ്പ്യാരുടെ കൃതികളും, കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതീഹ്യമാലയും, സ്വദേശാഭിമാനിയുടെ വൃത്താന്തപത്രപ്രവര്‍ത്തനവും, സി.വി.രാമന്‍പിള്ളയുടെ ധര്‍മരാജയും, സത്യവേദപുസ്തകവും, കേരളോല്‍പ്പത്തിയും, ചെറുശ്ശേരിയുടെ കൃഷ്ണഗാഥയും, ആശാന്‍ കൃതികളും ഉള്‍പ്പടെ, വിലപ്പെട്ട ഡസണ്‍ കണക്കിന് മലയാളം ഗ്രന്ഥങ്ങള്‍ ഇപ്പോള്‍ ലോകത്തെവിടെയുമുള്ള മലയാളികള്‍ക്ക് വിക്കിഗ്രന്ഥശാല വഴി വായിക്കാം.

ഈ പുസ്തകങ്ങള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് ഡിജിറ്റല്‍ രൂപത്തിലാക്കാന്‍ ഒട്ടേറെ മലയാളികള്‍ പങ്കുചേരുന്നു. അതില്‍ ഏറ്റവും ശ്രദ്ധേയമായ ചില പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് കേരളത്തിലെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണെന്നതും, 'ഐടി അറ്റ് സ്‌കൂള്‍' പദ്ധതി വഴി വിദ്യാര്‍ഥികളും അധ്യാപകരും കമ്പ്യൂട്ടര്‍ മലയാളത്തിന്റെ ലോകത്തേക്ക് എത്തുന്നതിന്റെ തെളിവാണിതെന്നതും പ്രതീക്ഷയേക്കുന്നു.

അവലംബം -
1.The Wikipedia Revolution. 2009. Andrew Lih. Aurum Press Ltd., London
2.Wikipedia. www.wikipedi.org
3. ഡിജിറ്റല്‍ ജനാധിപത്യത്തിന്റെ പത്തുവര്‍ഷങ്ങള്‍. ജോസഫ് ആന്റണി. മാതൃഭൂമി ഓണ്‍ലൈന്‍, Jan 13, 2011
4. മലയാളം വിക്കി ഡോട്ട് കോം. മാതൃഭൂമി വാരാന്തപ്പതിപ്പ്, Sept.2, 2007

കടപ്പാട് - 
ഷിജു അലക്‌സ്, വിക്കിമീഡിയ ഫൗണ്ടേഷന്‍ 

Friday, September 21, 2012

ഭൗതികശാസ്ത്രത്തിന്റെ കഥ


The Story Of Physics  - http://www.iucaa.ernet.in/~scipop/Literature/tsop/tsop48.html

1980 കളുടെ മധ്യേ Science Age മാഗസിനില്‍ പരമ്പരയായി പ്രസിദ്ധീകരിച്ചപ്പെട്ട 'സ്റ്റോറി ഓഫി ഫിസിക്‌സ്' ഇപ്പോഴും ശാസ്ത്രവിഷയങ്ങളില്‍ താത്പര്യമുള്ള ആരെയും ആകര്‍ഷിക്കും. തിരുവനന്തപുരം സ്വദേശിയും നിലവില്‍ പൂണെ ഇന്റര്‍-യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ അസ്‌ട്രോണമി ആന്‍ഡ് അസ്‌ട്രോഫിസിക്‌സി (IUCAA)ലെ പ്രാപഞ്ചികശാസ്ത്രജ്ഞനുമായ ഡോ.താണു പത്മനാഭനാണ് ഇതിന്റെ രചന നിര്‍വഹിച്ചത്, കീത്ത് ഫ്രാന്‍സിസ് വരയും.

ശാസ്ത്രവിഷയങ്ങള്‍ നര്‍മഭാവനയോടെ വിവരിക്കുകയെന്നത് അങ്ങേയറ്റം ദുഷ്‌ക്കരമാണ്. താണു പത്മനാഭന്‍ അത് സാധിച്ചിരിക്കുന്നു. തീയുടെ കണ്ടുപിടിത്തം മുതല്‍ ഭൗതികശാസ്ത്രം വളര്‍ന്ന വഴികളിലൂടെ ഈ കാര്‍ട്ടൂണ്‍ പരമ്പര നമ്മളെ നയിക്കുന്നു. കണികാഭൗതികവും സ്ട്രിങ് തിയറിയും വരെ അത് എത്തുന്നു. അസാധാരണമായ ഒരു യാത്ര.

Note - FEC എന്ന ഗൂഗിള്‍ ഗ്രൂപ്പില്‍ ഡോ.കെ.പി.അരവിന്ദന്‍ പങ്കിട്ടതാണ് ഈ ലിങ്ക്. ഈ പോസ്റ്റിലുള്ള കളര്‍ചിത്രം 1984-86 കാലത്ത് Science Age ല്‍ പ്രസിദ്ധീകരിച്ചത്, ഡോ.മനോജ് കോമത്ത് സ്‌കാന്‍ ചെയ്ത് FEC യില്‍ പോസ്റ്റ് ചെയ്തതാണ്.


Monday, September 17, 2012

കമ്മ്യൂണിസ്റ്റ് പച്ച മുതല്‍ കോണ്‍ഗ്രസ്സ് പച്ച വരെ


ഈ ലേഖനം മുമ്പ്  'മാതൃഭൂമി ഓണ്‍ലൈനി'ല്‍
പ്രസിദ്ധീകരിച്ചതാണ്. 
 ഇതിന്റെ ഇന്‍ഫര്‍മേഷന്‍ മൂല്യം കണക്കിലെടുത്ത് ഇതിവിടെ പോസ്റ്റ് ചെയ്യുകയാണ്. 


1990-കളുടെ ആദ്യ പകുതിയാലാണ്, കേരളത്തിലെ തേനീച്ചകര്‍ഷകര്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിട്ടു. ഏതോ അജ്ഞാതകാരണത്താല്‍ തേനീച്ച മുഴുവന്‍ ചത്തടിഞ്ഞു. ലോണെടുത്തും മറ്റും ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിച്ച കര്‍ഷകര്‍ക്ക് മുന്നില്‍ വഴിമുട്ടി. കണ്ണൂരിലെ മലയോര മേഖലയിലാണ് ഏറ്റവും വലിയ പ്രഹരമേറ്റത്. കൂടുതല്‍ തേന്‍ ലഭിക്കും എന്നവകാശപ്പെട്ട്, ഇറ്റലിയില്‍നിന്ന് കേരളത്തിലേക്ക് ഇറക്കുമതി ചെയ്ത ഒരിനം തേനീച്ചയ്‌ക്കൊപ്പം ഇവിടെയെത്തിയ മാരകവൈറസാണ്, നാടന്‍ തേനീച്ചകളുടെ അന്തകനായതെന്ന് മനസിലാക്കിയപ്പോഴേക്കും വൈകിയിരുന്നു. മറ്റൊരു കാര്യംകൂടി താമസിയാതെ മനസിലായി, കേരളത്തില്‍ വളര്‍ത്തുതേനീച്ചകര്‍ മാത്രമല്ല, കാട്ടിലെ തേനീച്ചയ്ക്കും കൂട്ടനാശം സംഭവിച്ചിരിക്കുന്നു. ഇടുക്കിയിലും തെക്കന്‍ കേരളത്തിലും കാട്ടില്‍നിന്ന് തേന്‍ ശേഖരിച്ച് ജീവിക്കുന്ന ആദിവാദികളുടെ ജീവിതം അവതാളത്തിലായി.

ഇനി വേറൊരു സംഭവം. 2001-ല്‍ കന്നുകാലികള്‍ക്ക് കുളമ്പുരോഗം പടര്‍ന്നുപിടിച്ചത് ബ്രിട്ടനില്‍ വന്‍പ്രത്യാഘാതം സൃഷ്ടിച്ചു. കാലിവ്യവസായം തകര്‍ച്ച നേരിട്ടു. എഴുപത് ലക്ഷത്തോളം ആടുകളെയും മാടുകളെയും നശിപ്പിക്കേണ്ടി വന്നു. പൊതുതിരഞ്ഞെടുപ്പ് ഒരു മാസത്തേക്ക് മാറ്റിവെച്ചു. ഒട്ടേറെ കായിക-വിനോദ പരിപാടികള്‍ റദ്ദാക്കി. 1600 കോടി ഡോളര്‍ (80,000 കോടി രൂപ) നഷ്ടം ആ മൃഗരോഗം ബ്രട്ടന് വരുത്തിയെന്നാണ് കണക്ക്. രോഗത്തിന്റെ വേരുകള്‍ തേടിപ്പോയ ഗവേഷകര്‍ എത്തിയത് പക്ഷേ, ഇന്ത്യയിലാണ്-ഉത്തര്‍ പ്രദേശില്‍!

തൊണ്ണൂറുകളില്‍ ഉത്തര്‍ പ്രദേശില്‍നിന്ന് ദക്ഷിണാഫ്രിക്കയിലേക്ക് കയറ്റുമതി ചെയ്ത ആടുകളിലൂടെ ഇവിടെനിന്ന് പോയ വൈറസാണത്രേ, പല വഴികളിലൂടെ ഒടുവില്‍ ബ്രിട്ടനിലെത്തി നാശംവിതച്ചത്.

അന്യജീവജാതികള്‍ ഒരു പ്രദേശത്ത് കടന്നുകൂടി പെരുകി അവിടുത്തെ ജീവജാലങ്ങള്‍ക്കും പരിസ്ഥിതിക്കും ആവാസവ്യവസ്ഥയ്ക്കും ഭീഷണി സൃഷ്ടിക്കുന്നതിന് ഉദാഹരണങ്ങളാണ് മുകളില്‍ വിവരിച്ചത്. ഇത്തരം ഭീഷണിയാണ് ജൈവഅധിനിവേശം (Bioinvasion) എന്ന് അറിയപ്പെടുന്നത്. ലോകം നേരിടുന്ന ഏറ്റവും വലിയ പരിസ്ഥിതിപ്രശ്‌നങ്ങളിലൊന്നായി ജൈവഅധിനിവേശം മാറിയിരിക്കുന്നു.

ഇറ്റാലിയന്‍ വൈറസിനെപ്പോലെ, ആഫ്രിക്കന്‍ പായലും അക്കേഷ്യയും പാര്‍ത്തനീയവും ആഫ്രിക്കന്‍ മുഷിയും തിലാപ്പിയ മത്സ്യവുമൊക്കെ മറ്റുരാജ്യങ്ങളില്‍നിന്ന് കേരളത്തിലെത്തി ഇവിടുത്തെ കൃഷിക്കും ആവാസവ്യവസ്ഥയ്ക്കും ഭീഷണിസൃഷ്ടിക്കുന്ന ഇനങ്ങളാണ്. കേരളമുള്‍പ്പടെ ലോകത്താകെ വ്യാപിച്ചുകൊണ്ടിരിക്കുന്ന ടൈഗര്‍ കൊതുക് ചിക്കുന്‍ഗുനിയ ഉള്‍പ്പടെ 21-ഓളം മാരക വൈറസുകളുടെ വാഹകരാണ്.

ആഗോളതലത്തില്‍ അധിനിവേശ ജീവജാതികള്‍ വരുത്തുന്ന വിളനാശവും, വനത്തിനും പരിസ്ഥിതിക്കും വരുത്തുന്ന നാശവും, ഇവ നിയന്ത്രിക്കാന്‍ വേണ്ടിവരുന്ന ചെലവും, അധിനിവേശം നടത്തുന്ന രോഗാണുക്കള്‍ മൂലം മനുഷ്യരിലും മൃഗങ്ങള്‍ക്കും ഉണ്ടാകുന്ന നാശവുമെല്ലാം കണക്കാക്കിയാല്‍ പ്രതിവര്‍ഷം ഒരുപക്ഷേ, ഒരുലക്ഷം കോടി ഡോളറിന്റെ വരെ നഷ്ടം സംഭവിക്കുന്നുവെന്നാണ് കണക്ക്. ഗതാഗതത്തിലുണ്ടായ വര്‍ധനയും ആഗോളവ്യാപാരവുമെല്ലാം ജൈവഅധിനിവേശത്തിന് ആക്കംകൂട്ടുന്നതായി 'വേള്‍ഡ് വാച്ച് ഇന്‍സ്റ്റിട്ട്യൂട്ട്' പറയുന്നു. ആഗോളവത്ക്കരണമാണ് ഇക്കാര്യത്തില്‍ മുഖ്യപ്രതിയെന്ന് സാരം.

ജൈവഅധിനിവേശം കേരളത്തില്‍
ജൈവഅധിനിവേശത്തില്‍ നിന്ന് കേരളവും മുക്തമല്ല. കമ്മ്യൂണിസ്റ്റ് പച്ച മുതല്‍ കോണ്‍ഗ്രസ്സ് പച്ച വരെ നീളുന്നു കേരളത്തിലെ അധിനിവേശ ഇനങ്ങളുടെ പട്ടിക. അതിലെ ചില പ്രധാന ഇനങ്ങള്‍ ചുവടെ :

1. ആഫ്രിക്കന്‍ പായല്‍ (African Payal - Salvinia molesta)


കുളങ്ങള്‍, വയലുകള്‍, ജലാശയങ്ങള്‍, ചതുപ്പുകള്‍ തുടങ്ങിയ ഇടങ്ങളില്‍ മിന്നല്‍വേഗത്തില്‍ പടര്‍ന്നു വ്യാപിക്കുന്ന ജലസസ്യമാണിത്. കേരളം പോലുള്ള പ്രദേശങ്ങളില്‍ കൃഷിക്കും ജൈവവൈവിധ്യത്തിനും കടുത്ത ഭീഷണിയാണ് ആഫ്രിക്കന്‍ പായല്‍. വെള്ളത്തിലെ പോഷകാംശം ചോര്‍ത്തുക വഴിയും, ജലോപരിതലത്തില്‍ തിങ്ങിക്കൂടി വളരുന്നതിനാല്‍ സൂര്യപ്രകാശം തടയുന്നതിനാലും, വെള്ളത്തിലുള്ള സസ്യയിനങ്ങള്‍ക്കും മത്സ്യങ്ങള്‍ക്കും സൂക്ഷ്മജീവികള്‍ക്കും കടുത്ത ഭീഷണിയാണ് ഈ സസ്യം.

പേര് ആഫ്രിക്കന്‍ പായല്‍ എന്നാണെങ്കിലും, ഇതിന്റെ സ്വദേശം തെക്കുകിഴക്കന്‍ ബ്രസ്സീലും വടക്കന്‍ അര്‍ജന്റീനയുമാണ്. 1940-കളിലാണ് ഇത് ലോകത്തിന്റെ ഇതരഭാഗങ്ങളിലേക്ക് വ്യാപിക്കാനാരംഭിക്കുന്നത്. ആഫ്രിക്ക, ഏഷ്യ, ഓസ്‌ട്രേലിയ തുടങ്ങിയ മേഖലകളിലെ പല നീര്‍പ്രദേശങ്ങള്‍ക്കും ആഫ്രിക്കന്‍ പായല്‍ ഭീഷണിയാണ്. ഏറ്റവുമൊടുവില്‍ ഈ ജലസസ്യം കടന്നുകൂടിയ പ്രദേശം അമേരിക്കന്‍ ഐക്യനാടുകളാണ്. അലങ്കാരസസ്യമെന്ന നിലയ്ക്ക് നഴ്‌സറികളില്‍ വളര്‍ത്തി വില്‍ക്കാനും ബൊട്ടാണിക്കല്‍ ഗാര്‍ഡനുകളില്‍ സൂക്ഷിക്കാനുമൊക്കെയാണ് ഏഷ്യയിലും ആഫ്രിക്കയിലുമൊക്കെ ആഫ്രിക്കന്‍ പായല്‍ കൊണ്ടുവന്നത്. പക്ഷേ, അതൊടുവില്‍ വലിയൊരു പ്രശ്‌നമായി മാറുകയായിരുന്നു.

2. തിലാപ്പിയ (Mozambique Tilapia-Oreochromis mossambicus)
ഉള്‍നാടന്‍ ശുദ്ധജലാശയങ്ങളില്‍ വളരെ വേഗം പെരുകുന്ന തിലാപ്പിയ എന്ന മത്സ്യയിനം കേരളീയര്‍ക്ക് സുപരിചിതമാണ്. സംസ്ഥാനത്തെ ശുദ്ധജല മത്സ്യസമ്പത്തിന് ഏറ്റവുമധികം പരിക്കേല്‍പ്പിച്ച ജീവിയാണ് തിലാപ്പിയ എന്ന് പക്ഷേ, പലര്‍ക്കും അറിയില്ല. നമ്മുടെ നാടന്‍ മത്സ്യയിനങ്ങള്‍ എത്രയെണ്ണം തിലാപ്പിയ മൂലം വംശനാശം നേരിട്ടു എന്നതിന് വ്യക്തമായ കണക്കില്ല. ഒരുകാര്യം വാസ്തവമാണ്, തിലാപ്പിയ എത്തുന്ന ജലാശയങ്ങളിലും നീരൊഴുക്കുകളിലും മറ്റ് മത്സ്യയിനങ്ങളൊന്നും അധികകാലം അവശേഷിക്കാറില്ല. നമ്മുടെ തടാകങ്ങളിലും പുഴകളിലും നിന്ന് അത്തരത്തില്‍ എത്രയോ സ്വാദിഷ്ടമായ മത്സ്യങ്ങള്‍ തിലാപ്പിയ മൂലം ഇല്ലാതായിക്കഴിഞ്ഞു.

മത്സ്യകൃഷി (അക്വാകള്‍ച്ചര്‍) യുടെ ഭാഗമായി ലോകത്താകമാനം എത്തിയ തിലാപ്പിയ, തെക്കന്‍ആഫ്രിക്കന്‍ സ്വദേശിയാണ്. ഉഷ്ണമേഖലാ പ്രദേശത്തെ മിക്ക പ്രദേശത്തും തിലാപ്പിയ എത്തിയിട്ടുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. എത്തുന്ന ഇടങ്ങളില്‍ വളരെ വേഗം ആധിപത്യമുറപ്പിക്കുന്ന ഈ മത്സ്യം, കണ്ണില്‍കാണുന്ന എന്തും തിന്നുതീര്‍ക്കും. മറ്റ് മത്സ്യങ്ങള്‍ക്ക് അതിനാല്‍ പിടിച്ച് നില്‍ക്കാന്‍ പറ്റാതെ വരുന്നു. അങ്ങനെയാണ് തദ്ദേശ മത്സ്യയിനങ്ങള്‍ക്ക് തിലാപ്പിയ ഭീഷണിയാകുന്നത്. യു.എന്നിന് കീഴിലുള്ള ഭക്ഷ്യകാര്‍ഷിക സംഘടന തിലോപ്പിയയെ 'ജൈവമലിനകാരി' (biopollutant) എന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

3. അക്കേഷ്യ (Acacia mearnsii)
ചതുപ്പുകള്‍ വറ്റിക്കാനും, വിറകിനും, തരിശുഭൂമിയില്‍ വനവല്‍ക്കരണം നടത്താനുമൊക്കെ സഹായിക്കുന്ന വൃക്ഷം എന്ന നിലയില്‍ നമ്മുടെ നാട്ടിലും എത്തിയതാണ് അക്കേഷ്യ. പല ഇനങ്ങളില്‍ പെട്ട ഇവ നമ്മുടെ നാട്ടിലുണ്ട്. നല്ല ലക്ഷ്യംവെച്ച് ഇവിടെ അവതരിപ്പിച്ച അക്കേഷ്യ പക്ഷേ, തദ്ദേശ പരിസ്ഥിതിക്കും ജൈവവൈവിധ്യത്തിനും വന്‍ഭീഷണിയാണെന്ന് മനസിലാക്കിയപ്പോഴേക്കും വൈകിയിരുന്നു. ഇന്ന് കേരളത്തില്‍ വനമേഖലകള്‍ക്കും ജീവിവര്‍ഗങ്ങള്‍ക്കും പുല്ലിനങ്ങള്‍ക്കും കടുത്ത ഭീഷണിയാണ് അക്കേഷ്യ.

ബ്ലാക്ക്‌വാറ്റില്‍ ഉള്‍പ്പടെയുള്ളവ അക്കേഷ്യയെന്ന് സാധാരണ അറിയപ്പെടുന്നു. വൈവിധ്യമാര്‍ന്ന കാലാവസ്ഥകളില്‍ വളരാന്‍ ശേഷിയുള്ള അക്കേഷ്യയിനങ്ങള്‍, മണ്ണില്‍നിന്ന് വന്‍തോതില്‍ ജലാംശം വലിച്ചെടുക്കുന്നു. അതിനാല്‍ അക്കേഷ്യകൃഷി ജലക്ഷാമത്തിനും കാരണമാകാറുണ്ട്. അക്കേഷ്യ പൂക്കുമ്പോള്‍ വായുവില്‍ പൊടി കലര്‍ന്ന് പരിസരവാസികള്‍ക്ക് അലര്‍ജിയും ശ്വാസകോശരോഗങ്ങളും ഉണ്ടാകുന്ന സംഭവങ്ങളും സാധാരണമാണ്. ഓസ്‌ട്രേലിയന്‍ സ്വദേശിയായ ഈ സസ്യം ഇന്ന് ലോകത്ത് മിക്ക രാജ്യങ്ങളിലും എത്തിയിട്ടുണ്ട്. ഗ്ലോബല്‍ ഇന്‍വേസീവ് സ്പീഷിസ് ഡേറ്റാബേസില്‍, ഏറ്റവും ദോഷകാരികളായ നൂറ് അധിനിവേശയിനങ്ങളുടെ പട്ടികയില്‍ ഒന്നാംസ്ഥാനം അക്കേഷ്യയ്ക്കാണ്.

4. ആഫിക്കന്‍ ഭീമന്‍ ഒച്ച് (Giant African Snail-Achatina fulica)
ഉഷ്ണമേഖല പ്രദേശത്തെ വിളകള്‍ക്കും കൃഷിക്കും സസ്യവൈവിധ്യത്തിനും കടുത്ത ഭീഷണിയായിട്ടുള്ള അധിനിവേശ ജീവിയാണ് ആഫ്രിക്കന്‍ ഭീമന്‍ ഒച്ച്. വിളകള്‍ക്ക് മാത്രമല്ല, പല ദ്വീപ് പ്രദേശങ്ങളിലും തദ്ദേശയിനം ഒച്ചുകള്‍ക്കും ഇവ കടുത്ത ഭീഷണിയാണ്. കേരളത്തിലും ചില പ്രദേശങ്ങളില്‍ ആഫ്രിക്കന്‍ ഒച്ച് പെരുകുന്നത് പരിസ്ഥിതി, ആരോഗ്യ, ശുചിത്വ പ്രശ്‌നമായി മാറിയിട്ടുണ്ട്. കൃഷിയിടങ്ങളിലും തീരപ്രദേശങ്ങളിലും സ്വാഭാവിക വനങ്ങളിലും കൃത്രിമവനങ്ങളിലും നഗരപ്രദേശങ്ങളിലും ചതുപ്പുകളിലുമെല്ലാം ഈ ജീവികള്‍ വേഗം പെരുകുന്നു. ഗ്ലോബല്‍ ഇന്‍വേസീവ് സ്പീഷിസ് ഡേറ്റാബേസില്‍ പെടുത്തിയിട്ടുള്ള ഏറ്റവും ദോഷകാരികളായ നൂറ് അധിനിവേശയിനങ്ങളില്‍ രണ്ടാംസ്ഥാനമാണ് ആഫ്രിക്കന്‍ ഭീമന്‍ ഒച്ചിന്.

കിഴക്കന്‍ ആഫ്രിക്കന്‍ സ്വദേശിയായ ഈ ജീവിക്ക് ചില ഔഷധഗുണങ്ങളുള്ളതായി കണ്ടിട്ടുണ്ട്. ഒരു പ്രോട്ടീന്‍ ഉറവിടവുമാണിത്. ആ നിലയ്ക്ക് ഗവേഷണലക്ഷ്യങ്ങള്‍ക്കായി ലോകത്ത് പലഭാഗത്തും ഈ ജിവിയെ എത്തിക്കുകയായിരുന്നു. കാര്‍ഷിക ഉത്പന്നങ്ങളുടെ ഇറക്കുമതിയിലൂടെ യാദൃശ്ചികമായും ഇവ പലയിടത്തും എത്തി. അധിനിവേശം നടന്നിടത്തുനിന്ന് ആസൂത്രിതമായ നടപടികള്‍ വഴി ഈ ജീവിയെ ഒഴിവാക്കിയ സംഭവങ്ങള്‍ ഉണ്ട്. വടക്കേയമേരിക്കയിലെ ടെക്‌സാസ്, ഓസ്‌ട്രേലിയയിലെ ക്വീന്‍സ്‌ലന്‍ഡ് എന്നിവ കൃത്യമായ നടപടികള്‍ വഴി ഒച്ചുഭീഷണി ഇല്ലാതാക്കിയ പ്രദേശങ്ങളാണ്.

5. ടൈഗര്‍ കൊതുക് (Asian Tiger Mosquito - Aedes albopictus)
ചിക്കുന്‍ ഗുനിയ, മഞ്ഞപ്പനി, വെസ്റ്റ്‌നൈല്‍ വൈറസ്, ഡങ്കിപ്പനി തുടങ്ങി ഒട്ടേറെ മാരകരോഗങ്ങള്‍ക്ക് കാരണമായ വൈറസുകള്‍ പരത്തുന്ന ടൈഗര്‍ കൊതുക് മനുഷ്യര്‍ക്ക് കടുത്ത വെല്ലുവിളി സൃഷ്ടിക്കുന്ന അധിനിവേശ ജീവിവര്‍ഗമാണ്. കേരളവും ഈ കൊതുക് പരത്തുന്ന രോഗങ്ങളുടെ ഭീഷണിയിലാണ്. തെക്കുകിഴക്കന്‍ ഏഷ്യന്‍ സ്വദേശിയായ ഈ കൊതുക്, കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ലോകമെങ്ങും പരന്നുകൊണ്ടിരിക്കുകയാണ്. 1967-ലാണ് ടൈഗര്‍ കൊതുകുകള്‍ ഏഷ്യയില്‍ തന്നെ ഇതരഭാഗങ്ങളിലേക്ക് വ്യാപിക്കാന്‍ തുടങ്ങിയത്. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകള്‍ക്കിടെ ആഗോളതാപനം മൂലം കൂടുതല്‍ രാജ്യങ്ങള്‍ ടൈഗര്‍ കൊതുകുകള്‍ക്ക് പെരുകാന്‍ അനുയോജ്യമായ മേഖലകളായി മാറി.

6. മണ്ഡരി (Coconut Mite - Aceria guerreronis)
കേരളംപോലെ നാളികേര കൃഷിക്ക് പ്രധാന്യമുള്ള നാടിന്റെ നട്ടെല്ലൊടിക്കാന്‍ പോന്ന ഒന്നാണ് മണ്ഡരിബാധ. മണ്ഡരിയെന്ന കീടം കേരളത്തെ സംബന്ധിച്ചിടത്തോളം ഉറക്കം കെടുത്തുന്ന ഒരു അധിനിവേശ ജീവിയാണ്. മെക്‌സിക്കന്‍ സ്വദേശിയെന്ന് കരുതുന്ന ഈ കീടം, ഇന്ന് ഉഷ്ണമേഖലാപ്രദേശങ്ങളിലാകെ കര്‍ഷകരുടെ പേടിസ്വപ്‌നമാണ്. കൊപ്രയില്‍ മുപ്പത് ശതമാനത്തിന്റെ കുറവ് മണ്ഡരിബാധ മൂലം ഉണ്ടാകുന്നു എന്നാണ് കണക്ക്.

7. കോണ്‍ഗ്രസ്സ് പച്ച അഥവാ പാര്‍ത്തീനിയം (Congress grssa - Parthenium hysterophorus)

മധ്യഅമേരിക്കന്‍ സ്വദേശിയായ ഈ കള 1950-കളില്‍ അമേരിക്കയില്‍നിന്നുള്ള ഗോതമ്പ് ഇറക്കുമതിയുടെ ഭാഗമായാണ് നമ്മുടെ നാട്ടില്‍ എത്തിയത്. ഓസ്‌ട്രേലിയ, ഇന്ത്യ, തയ്‌വാന്‍, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളില്‍ ഈ കള വലിയൊരു പരിസ്ഥിതി-ആരോഗ്യ ഭീഷണിയായി മാറിയിട്ടുണ്ട്. കൃഷിക്ക് വന്‍ഭീഷണി സൃഷ്ടിക്കുന്ന ഇത്, മനുഷ്യരില്‍ അലര്‍ജിക്കും കാരണമാകാറുണ്ട്. കോണ്‍ഗ്രസ്സ് പച്ച തിന്നുന്ന മാടുകളുടെ മാംസം മലിനമാകാറുണ്ട്. വളരെ വേഗം വളര്‍ന്ന് പടരാനുള്ള കഴിവാണ് ഈ സസ്യം ഭീഷണിയാകാന്‍ കാരണം. ശരാശരി കോണ്‍ഗ്രസ്സ് പച്ച 15,000 മുതല്‍ ഒരുലക്ഷം വരെ വിത്തുകള്‍ ഉത്പാദിപ്പിക്കുന്നു. സസ്യത്തിന് വേഗം മറ്റിടങ്ങളിലേക്ക് പടരാന്‍ ഇത് അനുകൂല അവസരമൊരുക്കുന്നു.

8. കമ്മ്യൂണിസ്റ്റ് പച്ച (Siam Weed - Chromolaena odorata)


മറ്റ് സസ്യയിനങ്ങള്‍ക്ക് ഇടം നല്‍കാതെ കൂട്ടത്തോടെ വളര്‍ന്ന് വ്യാപിക്കുന്ന കമ്മ്യൂണിസ്റ്റ് പച്ചയും കേരളത്തില്‍ ഒരു അധിനിവേശ സസ്യയിനമാണ്. തെക്കേയമേരിക്കയും മധ്യയമേരിക്കയും സ്വദേശമായ ഈ സസ്യം, ഏഷ്യയിലും ആഫ്രിക്കയിലും പെസഫിക് മേഖലയിലും എത്തിയിരിക്കുന്നു. പ്ലാന്റേഷനുകളിലും കൃഷിയിടങ്ങളിലും ഒരു ശല്യമായി വളരുന്ന ഈ കള, പ്രാദേശിക സസ്യയിനങ്ങള്‍ക്ക് ഭീഷണി സൃഷ്ടിക്കുന്നു. സംരക്ഷിത വനമേഖലകള്‍ക്കും ജൈവവൈവിധ്യത്തിനും ഈ അധിനിവേശ സസ്യയിനം ഭീഷണിയാണ്.

9. ആഫിക്കന്‍ മുഷു (African Catfish-Clarias gariepinus)
കേരളം ഉള്‍പ്പടെ ഒട്ടേറെ മേഖലകളില്‍ ശുദ്ധജല മത്സ്യയിനങ്ങള്‍ക്ക് ഭീഷണിയായി മാറുന്ന മറ്റൊരു അധിനിവേശയിനമാണ് ആഫ്രിക്കന്‍ മുഷു. കൃത്രിമ മത്സ്യകൃഷിക്ക് വേണ്ടി ലോകം മുഴുവന്‍ എത്തിയ ഈ മത്സ്യം, അധിനിവേശ മത്സ്യം എന്ന നിലയ്ക്ക് ഇപ്പോള്‍ പലയിടത്തും വന്‍പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്.


10. പാണ്ടി തൊട്ടാവാടി (Giant False Sensitive Plant - Mimosa dipltoricha)

കേരളത്തിലും ഭീഷണി സൃഷ്ടിക്കുന്ന മറ്റൊരു അധിനിവേശ സസ്യമാണിത്. വളരെ വേഗം വളര്‍ന്ന് പെരുകി മറ്റ് സസ്യങ്ങള്‍ക്ക് വളരാന്‍ കഴിയാത്ത സാഹചര്യമൊരുക്കുന്ന കളയാണ് പാണ്ടിത്തൊട്ടാവാടി. രണ്ട് മീറ്ററോളം പൊക്കത്തില്‍ വളരുന്ന ഈ സസ്യം ബ്രസീല്‍ സ്വദേശിയാണ്. വളര്‍ന്ന് തുടങ്ങുമ്പോഴേ നശിപ്പിക്കുകയാണ് ഇതിന്റെ വ്യാപനം നിയന്ത്രിക്കാന്‍ വേണ്ടത്. നാഷണല്‍ പാര്‍ക്കുകളിലും വന്യജീവിസങ്കേതങ്ങളിലും സ്വാഭാവിക വനമേഖലകളിലും വളര്‍ന്ന് പരക്കുന്ന ഈ കള, പ്രാദേശിക സസ്യയിനങ്ങള്‍ക്കും ജൈവവൈവിധ്യത്തിനും കടുത്ത ഭീഷണിയാണ് സൃഷ്ടിക്കുന്നത്.


11. ധൃതരാഷ്ട്ര പച്ച (Mile a minute - Mikania macrantha)
ചെക്ക് സസ്യശാസ്ത്രജ്ഞന്‍ ജോഹാന്‍ ക്രിസ്റ്റിയന്‍ മില്‍ക്കാന്റെ പേരിലാണ് ഈ സസ്യം അറിയപ്പെടുന്നത്. വളക്കൂറും ഈര്‍പ്പവും ജൈവാവശിഷ്ടങ്ങളുമുള്ള മണ്ണില്‍ ഭ്രാന്തമായ രീതിയില്‍ വളര്‍ന്നുപടരുന്ന സസ്യമാണിത്. കൃഷിയിടങ്ങളിലും കാടുകളിലും വെളിമ്പ്രദേശങ്ങളിലുമൊക്കെ വേഗം വ്യാപിക്കുന്ന ഈഅധിനിവേശസസ്യം കേരളത്തിലെ ജൈവവൈവിധ്യത്തിനും കൃഷിക്കും ഭീഷണിയായിട്ടുള്ള സസ്യജാതിയാണ്. കാറ്റിലൂടെയും വസ്ത്രങ്ങളില്‍ പറ്റിപ്പിടിച്ചും വിത്തുവിതരണം നടത്തുന്ന ഈ സസ്യം, പല രാജ്യങ്ങളിലും വളരെയേറെ പ്രശ്‌നകാരിയായ കളയാണ്.

തെക്കേയമേരിക്കയും മധ്യ അമേരിക്കയുമാണ് ഇതിന്റെ ജന്മദേശം. രണ്ടാംലോകമഹായുദ്ധകാലത്ത് വ്യോമതാവളങ്ങള്‍ ശത്രുദൃഷ്ടിയില്‍നിന്ന് മറച്ചു വെയ്ക്കാന്‍ സസ്യത്തെ വളര്‍ത്തിയിരുന്നു. അങ്ങനെയാണ് ഇന്ത്യയിലും ഈ കളയെത്തിയത്. ഇന്ത്യയില്‍ തേയിലകൃഷിക്ക് ഏറ്റവും ഭീഷണി സൃഷ്ടിക്കുന്ന മൂന്ന് കളകളില്‍ ഒന്നാണ് ഇപ്പോള്‍ ധൃതരാഷ്ട്ര പച്ച.


12. കുളവാഴ (Water Hyacinth- Eichhornia crassipes)
ജലാശയങ്ങളിലും നീര്‍പ്രദേശങ്ങളിലും കാണപ്പെടുന്ന ഏറ്റവും പ്രശ്‌നകാരിയായ അധിനിവേശ സസ്യങ്ങളിലൊന്നാണ് കുളവാഴ. വേഗം വളര്‍ന്ന് വ്യാപിക്കുന്ന ഈ കള, മനോഹരമായി പുഷ്പിക്കുന്ന സസ്യമാണ്. അതിനാല്‍, കുളങ്ങളിലും മറ്റും അലങ്കാരസസ്യമായി വളര്‍ത്താന്‍ മനുഷ്യന്‍ തന്നെ മിക്കയിടത്തും എത്തിച്ചതാണ് ഈ സസ്യത്തെ. വെറും 12 ദിനംകൊണ്ട് രണ്ടുമടങ്ങ് പ്രദേശത്ത് വ്യാപിക്കാന്‍ ശേഷിയുള്ള കുളവാഴ, നീരൊഴുക്ക് തടയുകയും ബോട്ട് സര്‍വീസുകള്‍ തടസ്സപ്പെടുത്തുകയും ചെയ്യാറുണ്ട്. ഈ നീര്‍കള വളരുന്ന സ്ഥലത്ത് നീന്തലും മത്സ്യബന്ധനവും അസാധ്യമാകുന്നു. വെള്ളത്തിലേക്ക് സൂര്യപ്രകാശം കടത്തിവിടാത്തതിനാല്‍, വെള്ളത്തിനടിയിലുള്ള ജീവജാലങ്ങള്‍ക്ക് കുളവാഴ ഭീഷണിയാകുന്നു. തെക്കേയമേരിക്കയിലെ ആമസോണ്‍ പ്രദേശമാണ് കുളവാഴയുടെ സ്വദേശം. അഞ്ച് ഭൂഖണ്ഡങ്ങളിലായി 50 രാജ്യങ്ങളില്‍ ഈ കള ഇപ്പോള്‍ പ്രശ്‌നം സൃഷ്ടിക്കുന്നു.

13. ഗാംബൂസിയ (Mosquito Fish-Gambusia affinis)


അമേരിക്കന്‍ ഐക്യനാടുകളുടെ തെക്കന്‍ പ്രദേശത്തും മെക്‌സിക്കോയിലും കാണപ്പെട്ടിരുന്ന ഈ മത്സ്യത്തെ, കഴിഞ്ഞ നൂറ്റാണ്ടില്‍ കൊതുക് നശീകരണത്തിനായി ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ എത്തിച്ചതാണ്. അധിനിവേശ ഇനമായി ഇത് നാടന്‍ മത്സ്യങ്ങള്‍ക്കും ജലജീവികള്‍ക്കും കടുത്ത ഭീഷണിയാണ് സൃഷ്ടിക്കുന്നത്. കൊതുകുകളുടെ മുട്ട മാത്രമല്ല, നാടന്‍ മത്സ്യയിനങ്ങളുടെയും മുട്ട തിന്നു നശിപ്പിക്കുന്ന ഗാംബൂസിയ മത്സ്യം, ലോകമെമ്പാടും ഒട്ടേറെ മത്സ്യയിനങ്ങളുടെ നിലനില്‍പ്പിന് വെല്ലുവിളിയുയര്‍ത്തിക്കഴിഞ്ഞു.  കേരളത്തിലും ഈ മത്സ്യം ഭീഷണിയാണ്. ഒരിക്കല്‍ ഒരിടത്ത് എത്തിക്കഴിഞ്ഞാല്‍ അവിടെ നിന്ന് ഇതിനെ ഒഴിവാക്കുക അസാധ്യമാണ്. അതിനാല്‍, പുതിയ ഇടങ്ങളില്‍ ഈ മത്സ്യത്തെ എത്തിക്കാതെ തടയുകയാണ് ഉചിതം.

14. അരിപ്പൂ/കൊങ്ങിണി (Spanish Flag-Lantana camara)


തെക്കേയമേരിക്കന്‍ സ്വദേശിയായ ഈ സസ്യയിനം കേരളം ഉള്‍പ്പടെ ലോകത്തിന്റെ വിവിധ മേഖലകളില്‍ കളയായി പടര്‍ന്നിട്ടുള്ള അധിനിവേശയിനമാണ്. കൊങ്ങിണിച്ചെടിയുടെ 650 വ്യത്യസ്ത ഇനങ്ങള്‍ അറുപതോളം രാജ്യങ്ങളില്‍ പടര്‍ന്നിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഒറ്റയ്ക്കും കൂട്ടമായും വളര്‍ന്നു പരക്കുന്ന ഇവ, പ്രാദേശിക ജൈവവൈവിധ്യത്തിനും കൃഷിക്കും ഭീഷണിയാണ്.

(കടപ്പാട്: സുവേളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, ഗ്ലോബല്‍ ഇന്‍വേസീവ് സ്പീഷിസ് ഡേറ്റാബേസ്, യു.എന്‍, വേള്‍ഡ് വാച്ച് ഇന്‍സ്റ്റിട്ട്യൂട്ട്)

Sunday, September 09, 2012

ശാസ്ത്രം കാത്തിരിക്കുന്നത് പുതിയ ന്യൂട്ടനെ!


The 4% Universe
by Richard Panek
Oneworld Publications, Oxford, 2011

പ്രപഞ്ചവികാസത്തിന്റെ തോത് എത്രകണ്ട് കുറയുന്നു എന്നറിയാന്‍ തുടങ്ങിയ അന്വേഷണം. വിദൂര സൂപ്പര്‍നോവകളെ നിരീക്ഷിച്ച് അതിനുള്ള ഉത്തരം കണ്ടെത്താന്‍ 1980 കളുടെ അവസാനം രണ്ട് ഗവേഷണസംഘങ്ങള്‍ പരസ്പരം മത്സരിച്ച് ആരംഭിച്ച പഠനം. സൂപ്പര്‍നോവകളെയാണ് പഠനത്തിന് ആധാരമായി സ്വീകരിച്ചതെങ്കിലും, പ്രതിയോഗികളായ ഇരുസംഘങ്ങളുടെയും പ്രവര്‍ത്തനരീതിയും പഠനമാര്‍ഗവും, ഉപയോഗിച്ച ഗണിതസങ്കേതങ്ങളുമെല്ലാം വ്യത്യസ്തമായിരുന്നു.

എതിര്‍ഗ്രൂപ്പിന്റെ കണ്ടെത്തലിനെ നിരസിക്കുന്ന ഫലം ലഭിക്കാനാണ് ഓരോ സംഘവും കഠിനമായി ശ്രമിച്ചത്. അതിനവര്‍ സാക്ഷാല്‍ ഹബ്ബിള്‍ സ്‌പേസ് ടെലസ്‌കോപ്പിന്റെ വരെ സഹായം തേടി. വര്‍ഷങ്ങള്‍ നീണ്ട നീരീക്ഷണങ്ങള്‍ക്കും വിശകലനങ്ങള്‍ക്കും മത്സരത്തിനുമൊടുവില്‍ 1998 ല്‍ ഇരുഗ്രൂപ്പും തങ്ങളുടെ കണ്ടെത്തല്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചു.

രണ്ടു സംഘങ്ങളുടെയും കണ്ടെത്തല്‍ പക്ഷേ, ഒന്നായിരുന്നു -പ്രപഞ്ചം വികസിക്കുന്നതിന്റെ തോത് വര്‍ധിച്ചിരിക്കുന്നു! ഗുരുത്വാകര്‍ഷബലത്തിന് വിപരീതമായി പ്രവര്‍ത്തിക്കുന്ന ഒരു നിഗൂഢശക്തിയാണ് പ്രപഞ്ചവികാസത്തിന്റെ തോത് വര്‍ധിപ്പിക്കുന്നതിന് കാരണം. ആ നിഗൂഢശക്തിക്ക് 'ശ്യാമോര്‍ജം' (dark energy) എന്ന് പിന്നീട് പേര് നല്‍കപ്പെട്ടു.

പ്രപഞ്ചവികാസത്തിന്റെ തോത് കുറയുന്നത് മനസിലാക്കാന്‍ തുടങ്ങിയ ഗവേഷണം, ഒടുവില്‍ നേരെ വിപരീതമായ കണ്ടെത്തലില്‍ എത്തി.

ആ കണ്ടെത്തലിന്,  എതിര്‍സംഘങ്ങളിലൊന്നിന് നേതൃത്വം നല്‍കിയ സോള്‍ പേള്‍മ്യൂട്ടറും, രണ്ടാമത്തെ ഗ്രൂപ്പിന് നേതൃത്വം നല്‍കിയ ബ്രിയാന്‍ ഷിമിഡ്റ്റിനും, ഷിമിഡ്റ്റിന്റെ സംഘത്തിലെ ആദം റീസും 2011 ലെ ഭൗതികശാസ്ത്ര നൊബേല്‍ പങ്കിട്ടു.

ശ്യാമോര്‍ജത്തിന്റെ കണ്ടെത്തലോടെ പ്രപഞ്ചത്തെ സംബന്ധിച്ച് ഒരു സുപ്രധാന ബോധ്യത്തിലേക്ക് ശാസ്ത്രലോകമെത്തി. നമ്മുക്ക് അനുഭവേദ്യമാകുന്ന, അല്ലെങ്കില്‍ നമുക്ക് നേരിട്ടു നിരീക്ഷിക്കാനാകുന്ന പ്രപഞ്ചമെന്നത്, യഥാര്‍ഥ പ്രപഞ്ചത്തിന്റെ വെറും നാലുശതമാനമേ വരൂ!

പ്രപഞ്ചത്തില്‍ വെറും നാലുശതമാനം ഭാഗത്തിന്റെ 'അവകാശ'മേ നമുക്കുള്ളൂ. 96 ശതമാനവും 'അദൃശ്യ' (dark)മാണ്. 23 ശതമാനം 'ശ്യാമദ്രവ്യം' (dark matter) എന്ന അഞ്ജാതരൂപത്തിലും, 73 ശതമാനം ശ്യാമോര്‍ജമായും.

സൂപ്പര്‍നോവ സര്‍വ്വേകളുടെ ഫലം 1998 ല്‍ പേള്‍മ്യൂട്ടറിന്റെയും ഷിമിഡ്റ്റിന്റെയും സംഘങ്ങള്‍ അവതരിപ്പിച്ചതോടെ, പ്രപഞ്ചപഠനം പുതിയൊരു യുഗത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടു.

ഗലീലയയില്‍ തുടങ്ങി ന്യൂട്ടനിലൂടെ അടിത്തറ പാകി, ഐന്‍സ്റ്റൈനിലൂടെ പരിഷ്‌ക്കരിക്കപ്പെട്ട പ്രപഞ്ചമല്ല 1998 ല്‍ ലോകത്തിന് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. അതൊരു പുതിയ പ്രപഞ്ചമായിരുന്നു.

പുതിയ നൂറ്റാണ്ടിന് പുതിയ പ്രപഞ്ചത്തെ സമ്മാനിച്ച ആ കണ്ടെത്തലിന്റെ ഉദ്വേഗഭരിതമായ കഥ പറയുന്ന പുസ്തകമാണ് റിച്ചാര്‍ഡ് പാനക് രചിച്ച 'The 4% Universe'. ശരിക്കുമൊരു ക്രൈംത്രില്ലറിന് യോജിച്ച ആഖ്യാനരീതി പിന്തുടരുന്ന ഈ പുസ്തകത്തിലൂടെ, പ്രപഞ്ചപഠനത്തിന്റെ ആധുനിക ചരിത്രമാണ് ചുരുള്‍നിവരുന്നത്.

'പ്രാപഞ്ചിക സൂക്ഷ്മവികിരണ പശ്ചാത്തലം' (Cosmic Microwave Background-CMB) കണ്ടുപിടിക്കപ്പെട്ട 1965 മുതല്‍ ഗ്രന്ഥം ആരംഭിക്കുന്നു. ഏത് ശാസ്ത്രമെഴുത്തുകാരിലും അസൂയയുളവാക്കാന്‍ പോന്നത്ര അസാധാരണമായ കൈയൊതുക്കവും, അതുല്യമായ രചനാവൈഭവവും പാനകിനുണ്ട്.

മത്സരവും നിരാശയും പ്രതീക്ഷയും ഉത്ക്കണ്ഠയും ആവേശവും ചതിയും പാരവെയ്പ്പുമൊക്കെ നിറഞ്ഞ ഒരു ചരിത്രമാണ് ഈ പുസ്തകത്തില്‍ ചുരുള്‍ നിവരുന്നത്. പ്രപഞ്ചപഠനത്തിന്റെ കാണാപ്പുറങ്ങള്‍ മനസിലാക്കാന്‍ വായനക്കാരെ ഖനികള്‍ക്കുള്ളിലെ ഉത്ക്കണ്ഠകളിലേക്കും, ദക്ഷിണധ്രുവത്തിലെ തണുത്തുറഞ്ഞ വേവലാതികളിലേക്കും ഗ്രന്ഥകാരന്‍ നയിക്കുന്നു.

ഉദ്വേഗം നിലനിര്‍ത്തിക്കൊണ്ടും, അതേസമയം സംഭവങ്ങളുടെ വിശദാംശങ്ങള്‍ അല്‍പ്പവും വിട്ടുപോകാതെയുമാണ് ഗ്രന്ഥകാരന്‍ മുന്നോട്ടു നീങ്ങുന്നത്. വായനക്കാരന് ശാസ്ത്രവസ്തുതകള്‍ ഇതില്‍ ഭാരമാകുന്നതേയില്ല. അനായാസം അവ വിശദീകരിക്കപ്പെടുന്നു.

പുതിയ പ്രപഞ്ചത്തെ മനസിലാക്കാന്‍ ന്യൂട്ടന്റെ ഗുരുത്വാകര്‍ഷണ സിദ്ധാന്തമോ ഐന്‍സ്‌റ്റൈന്റെ സാമാന്യ ആപേക്ഷികതാ സിദ്ധാന്തമോ, അതല്ലെങ്കില്‍ ഇരുപതാം നൂറ്റാണ്ട് സാക്ഷ്യംവഹിച്ച ഏറ്റവും വലിയ ഭൗതികശാസ്ത്രവിപ്ലവം വഴി ഉരുത്തിരിഞ്ഞ ക്വാണ്ടംഭൗതികമോ മാത്രം പോരെന്ന് പാനക് പറയുന്നു.

പുതിയ പ്രപഞ്ചത്തിന് പുതിയ സിദ്ധാന്തങ്ങളും ഗണിതസങ്കേതങ്ങളും ഉരുത്തിരിയണം. പതിനേഴാംനൂറ്റാണ്ടിന്റെ രണ്ടാംപകുതിയില്‍ ഭൗതികപ്രപഞ്ചത്തെ വിശദീകരിക്കാന്‍ സിദ്ധാന്തങ്ങള്‍ മാത്രമല്ല, അതിനാവശ്യമായ ഗണിതവും കണ്ടെത്തിയ ഐസക് ന്യൂട്ടനെപ്പോലൊരാളെയാണ് ഇപ്പോള്‍ ശാസ്ത്രലോകം കാക്കുന്നതെന്ന് പാനക് നിരീക്ഷിക്കുന്നു.

പുതിയൊരു ഐന്‍സ്റ്റൈനെയല്ല, പുതിയൊരു ന്യൂട്ടനെയാണ് ശാസ്ത്രത്തിനിന്ന് ആവശ്യം.

പാനകിന്റെ വാക്കുകള്‍ കേള്‍ക്കുക : 'What science needed now wasn't the next Einstein but the next Newton - someone (or someones, or some collaboration, or some generations-long cathedral of a theory) to codify the maths of this new universe. To unite the physics of the very big with the physics of the very small, just as Newton had united the physics of the celestial with the physics of the terrestrial.'

ശരിക്കുപറഞ്ഞാല്‍ പാനക് 2000 ല്‍ പ്രസിദ്ധീകരിച്ച ടെലസ്‌കോപ്പിന്റെ കഥയുടെ (Seeing and Believing - The Story of Telescope, or How We Found Our Place in the Universe. Fourth Estate, London) തുടര്‍ച്ചയാണ് പുതിയ പുസ്തകം.

മറ്റൊരു ശ്രദ്ധേയമായ ഗ്രന്ഥം പാനകിന്റേതായി പുറത്തുവന്നത് 2004 ലാണ്. The Invisible Century - Einstein, Freud, and the Search for Hidden Universes (Viking, New York) എന്ന ആ ഗ്രന്ഥം, ജീവിതത്തില്‍ ഒരിക്കല്‍ മാത്രം പരസ്പരം നേരില്‍ കണ്ടിട്ടുള്ള ഐന്‍സ്റ്റൈന്‍, സിഗ്മണ്ട് ഫ്രോയിഡ് എന്നിവരുടെ സംഭാവനകള്‍, ഇരുപതാംനൂറ്റാണ്ടിലെ ബൗദ്ധീകപ്രപഞ്ചത്തെ എങ്ങനെ മാറ്റിമറിച്ചു എന്നാണ് പറയുന്നത്.

Monday, September 03, 2012

മൊബൈല്‍ അധിനിവേശം


കൈവെള്ളയിലൊതുങ്ങുന്ന സ്മാര്‍ട്ട്‌ഫോണിലെ സംഗതികള്‍ മുഴുവന്‍ വലിച്ചുപുറത്തിടാന്‍ കഴിഞ്ഞാല്‍ എന്തൊക്കെയാവും മുന്നിലെത്തുക. ആലോചിച്ചിട്ടുണ്ടോ. അങ്ങനെയൊരു സംഗതി സാധ്യമായാല്‍, മനുഷ്യന്‍ ഇന്നുവരെ സാക്ഷിയായിട്ടുള്ള ഏറ്റവും വലിയ അത്ഭുതങ്ങളിലൊന്നാകും സംഭവിക്കുക.......കേരള പ്രസ്സ് അക്കാദമി പ്രസിദ്ധീകരണമായ 'മീഡിയ'യുടെ 2012 ആഗസ്ത്‌  ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്


രണ്ടുവര്‍ഷം മുമ്പാണ് ഈ ലേഖകന്‍ ഒരു സ്മാര്‍ട്ട്‌ഫോണ്‍ സ്വന്തമാക്കുന്നത്; സാംസങിന്റെ ഗാലക്‌സി പരമ്പരയില്‍പെട്ട ഒരെണ്ണം. അതുവരെ നോക്കിയയുടെ 1100 മോഡല്‍ ഉപയോഗിച്ച് സന്തുഷ്ടജീവിതം നയിച്ചുപോരികയായിരുന്നു.

'ഓ, വിളിക്കാനുള്ളതല്ലേ ഫോണ്‍, അതിന് സ്മാര്‍ട്ട്‌ഫോണൊന്നും വേണ്ട'-ചില സുഹൃത്തുക്കള്‍ പറഞ്ഞു. 'ഇതിനെന്താ ഇത്ര പ്രത്യേകത, വിളിക്കുന്നയാളുടെ നമ്പറ് തന്നെയല്ലേ ഇതിലും കിട്ടൂ'-അവര്‍ ചോദിച്ചു.

മൊബൈല്‍ ഫോണ്‍ എന്നാല്‍, വെറും ഫോണ്‍ മാത്രമാണെന്ന ചിന്ത പലരെയും വിട്ടുപോയിട്ടില്ല എന്നതിന് തെളിവായിരുന്നു ഇത്തരം അഭിപ്രായപ്രകടനങ്ങള്‍. പല രാജ്യത്തും ആപ്പിളിന്റെ ഐഫോണ്‍ ഉയര്‍ത്തുന്ന തരംഗമോ, ആന്‍ഡ്രോയിഡ് ഫോണുകള്‍ കൈവരിക്കുന്ന മുന്നേറ്റമോ അവര്‍ അറിഞ്ഞതായി തോന്നിയില്ല.

വിളിക്കാന്‍ മാത്രമുള്ള ഉപകരണമാണോ ഇന്ന് മൊബൈല്‍ഫോണ്‍?  കീശയില്‍ കിടക്കുന്ന ആ ഉപകരണം യഥാര്‍ഥത്തില്‍ എന്താണ്? എന്തൊക്കെയാണ് അതിനുള്ളില്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്നത്?

കൈവെള്ളയിലൊതുങ്ങുന്ന സ്മാര്‍ട്ട്‌ഫോണിലെ സംഗതികള്‍ മുഴുവന്‍ വലിച്ചുപുറത്തിടാന്‍ കഴിഞ്ഞാല്‍ എന്തൊക്കെയാവും മുന്നിലെത്തുക. ആലോചിച്ചിട്ടുണ്ടോ. അങ്ങനെയൊരു സംഗതി സാധ്യമായാല്‍, മനുഷ്യന്‍ ഇന്നുവരെ സാക്ഷിയായിട്ടുള്ള ഏറ്റവും വലിയ അത്ഭുതങ്ങളിലൊന്നാകും സംഭവിക്കുക.

ഇതു കേള്‍ക്കുമ്പോള്‍ ചിലര്‍ നെറ്റി ചുളിച്ചേക്കാം, അത്രയ്ക്കുണ്ടോ എന്ന് തോന്നിയേക്കാം. ശരി, കീശയില്‍നിന്ന് ഫോണെടുത്ത് മുന്നില്‍ വെയ്ക്കുക. ഒരു കടലാസും പെന്‍സിലും എടുക്കുക. മുന്നിലിരിക്കുന്ന ആ ഉപകരണത്തിനുള്ളില്‍ എന്തൊക്കെയുണ്ടെന്ന് ഒരു പട്ടിക തയ്യാറാക്കി നോക്കുക.

ആ പട്ടിക ഏതാണ്ട് ഇങ്ങനെയുണ്ടാകും -

ക്യാമറ
ടെലിവിഷന്‍
റേഡിയോ
സൗണ്ട് റിക്കോര്‍ഡര്‍
മ്യൂസിക് പ്ലെയര്‍
പേഴ്‌സണല്‍ കമ്പ്യൂട്ടര്‍
ഫോട്ടോവ്യൂവര്‍
ഫോട്ടോ എഡിറ്റര്‍
വീഡിയോ ക്യാമറ
വീഡിയോ പ്ലെയര്‍
ഇന്റര്‍നെറ്റ് കമ്മ്യൂണിക്കേറ്റര്‍
കാല്‍ക്കുലേറ്റര്‍
കലണ്ടര്‍
ക്ലോക്ക്
അലാറാം
കോംപസ്
ജി.പി.എസ്.നാവിഗേറ്റര്‍
മെമ്മറിസ്റ്റിക്ക്
നോട്ടുബുക്ക്
ബാങ്കിങ് ഉപകരണം
ഇലക്ട്രോണിക് 'ക്രഡിറ്റ്കാര്‍ഡ്'

.............പട്ടിക ഇങ്ങനെ നീളും.

ഒടുവില്‍ ഇതുകൂടി ചേര്‍ക്കാം : ഈ ഉപകരണംകൊണ്ട് ഫോണ്‍ വിളിക്കുകയുമാകാം!

ഒരു ഇടത്തരം ഭവനത്തില്‍ സ്ഥാനംപിടിക്കുന്ന, ടെലിവിഷന്‍, മ്യൂസിക് പ്ലെയര്‍ എന്നിങ്ങനെയുള്ള എത്രയെത്ര ഉപകരണങ്ങളാണ് കൈവെള്ളയിലൊതുങ്ങുന്ന ചെറുഉപകരണത്തിനുള്ളിലേക്ക് ഒറ്റയടിക്ക് കുടിയേറിയത്!

ആധുനികലോകം സാക്ഷിയാകുന്ന ഏറ്റവും വലിയ സാങ്കേതികവിപ്ലവം അരങ്ങേറുന്നത് നമ്മുടെ പോക്കറ്റിനുള്ളിലാണെന്ന് പറഞ്ഞാല്‍ തെറ്റുണ്ടാകില്ല.

1876 ല്‍ അലക്‌സാണ്ടര്‍ ഗ്രഹാം ബെല്‍ അമേരിക്കയില്‍ പേറ്റന്റ് നേടുന്നതോടെയാണ് ടെലിഫോണ്‍ യുഗത്തിന്റെ ആരംഭം. ഒരു കമ്മ്യൂണിക്കേഷന്‍ ഉപാധി എന്ന നിലയ്ക്കായിരുന്നു ഫോണിന്റെ പ്രസക്തി.

ഏതാണ്ട് ഒരു നൂറ്റാണ്ടു പിന്നിട്ടപ്പോള്‍ ടെലിഫോണിന് ഒരു പിന്‍ഗാമി എത്തി -മൊബൈല്‍ ഫോണ്‍.

സെല്ലുലാര്‍ ഫോണ്‍, സെല്‍ഫോണ്‍, ഹാന്‍ഡ്‌ഫോണ്‍ എന്നൊക്കെ പേരു വിളിക്കപ്പെട്ട മൊബൈല്‍ഫോണ്‍ ആദ്യമായി അവതരിപ്പിക്കപ്പെടുന്നത് 1973 ലാണ്. മോട്ടറോളയിലെ ഡോ.മാര്‍ട്ടിന്‍ കൂപ്പറായിരുന്നു അവതാരകന്‍.

1983 ല്‍ മൊബൈല്‍ ഫോണ്‍ ആദ്യമായി (അമേരിക്കന്‍) വിപണിയിലെത്തി. 'മോട്ടറോള ഡൈന ടി.എ.സി 8000എക്‌സ്' (Motorola Dyna TAC 8000x) ആയിരുന്നു ഉപഭോക്താക്കളുടെ പക്കലെത്തിയ ആദ്യ മൊബൈല്‍ ഫോണ്‍.

കൈയില്‍ കൊണ്ടുനടക്കാം, കൂടുതല്‍ സൗകര്യപ്രദം -ഇതായിരുന്നു മൊബൈല്‍ഫോണിന്റെ സവിശേഷത. എന്നാല്‍, ഉപയോഗം സാധാരണഫോണിന്റേത് തന്നെയായിരുന്നു.

വെറുമൊരു കമ്മ്യൂണിക്കേഷന്‍ ഉപാധി എന്ന നിലയ്ക്ക് മാത്രം ഒരു നൂറ്റാണ്ടിലേറെ നിലനിന്ന ഫോണിനാണ്, സ്മാര്‍ട്ട്‌ഫോണുകളുടെ വരവോടെ വിപ്ലവകരമായ മാറ്റം സംഭവിച്ചത്. കമ്മ്യൂണിക്കേഷന്‍ എന്നത് ഫോണിന്റെ മറ്റനേകം സാധ്യതകളില്‍ ഒന്നു മാത്രമായി ചുരുങ്ങി.

പോക്കറ്റിനുള്ളിലെ മാറ്റം
2007 ജനവരി 9 ന് സാന്‍ ഫ്രാന്‍സിസ്‌കോയിലെ മോസ്‌കോണ്‍ സെന്ററില്‍ ആദ്യമായി ഐഫോണ്‍ അവതരിപ്പിക്കുന്ന വേളയില്‍, അന്തരിച്ച ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്‌സ് ഇങ്ങനെ പറഞ്ഞു : 'ഒന്നല്ല മൂന്ന് ഉപകരണങ്ങളാണ് ഇന്ന് ഞാനിവിടെ അവതരിപ്പിക്കുന്നത്-ഒരു ഇന്റര്‍നെറ്റ് കമ്മ്യൂണിക്കേറ്റര്‍, ഒരു മൊബൈല്‍ ഫോണ്‍, ഒരു ഐപോഡ് (മ്യൂസിക് പ്ലെയര്‍)'.

ഇത്രയും പറഞ്ഞ് സദസിലുള്ളവരെ അമ്പരിപ്പിച്ച ശേഷം, തന്റെ തനത് ശൈലയില്‍ മാസ്മരശക്തിയുള്ള ആ ചെറുചിരിയോടെ സ്റ്റീവ് തുടര്‍ന്നു : 'മൂന്ന് ഉപകരണങ്ങളെന്നാല്‍ മൂന്നല്ല, ഒന്നാണ് - പേര് 'ഐഫോണ്‍'!'

സദസ്സിന്റെ നീണ്ട കരഘോഷത്തിന് മുന്നില്‍ സ്റ്റീവ് നിശബ്ധനായി.

മോസ്‌കോണ്‍ സെന്ററിനെ അക്ഷരാര്‍ഥത്തില്‍ പ്രകമ്പനം കൊള്ളിച്ച ആ കരഘോഷം യഥാര്‍ഥത്തില്‍ സ്മാര്‍ട്ട്‌ഫോണ്‍ യുഗത്തിന്റെ ഉദയം തന്നെയായിരുന്നു. എത്ര ഉത്സാഹത്തിമിര്‍പ്പോടെയാണ് സ്മാര്‍ട്ട്‌ഫോണിനെ ലോകം വരവേല്‍ക്കാന്‍ പോകുന്നതെന്നതിന്റെ സൂചനയായി അത്.

ഒന്നല്ല മൂന്ന് ഉപകരണം എന്ന് സ്റ്റീവ് പറഞ്ഞതിലെ പ്രതീകാത്മകതകൂടി ചേര്‍ത്തുവെയ്ക്കുമ്പോള്‍ ചിത്രം പൂര്‍ത്തിയാകും. മൂന്നെന്ന് സ്റ്റീവ് പറഞ്ഞത് എത്രയാണെന്ന് പറയാന്‍ കഴിയാത്ത അവസ്ഥയാണിന്ന്.

ഇതുപറയുമ്പോള്‍ തോന്നാം സ്റ്റീവും ആപ്പിളുമാണ് സ്മാര്‍ട്ട്‌ഫോണ്‍ കണ്ടുപിടിച്ചതെന്ന്. അല്ല. ആദ്യസ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെത്തി 13 വര്‍ഷം കഴിയുമ്പോഴാണ് ആപ്പിള്‍ ഐഫോണിന്റെ വരവ്. പക്ഷേ, സ്മാര്‍ട്ട്‌ഫോണ്‍ എന്നാല്‍ എങ്ങനെയിരിക്കണം, എന്തൊക്കെ സാധ്യതകള്‍ അതിനുണ്ടെന്ന് ലോകത്തിന് കാട്ടിക്കൊടുത്തത് സ്റ്റീവും ആപ്പിളും ചേര്‍ന്നാണ്.

രണ്ടാംതലമുറ സെല്ലുലാര്‍ സങ്കേതം (2ജി) ഫിന്‍ലന്‍ഡില്‍ അവതരിപ്പിക്കപ്പെടുന്നത് 1991 ലാണ്. ഏതാണ്ട് അതേ സമയത്തു തന്നെ, മൊബൈല്‍ കമ്പ്യൂട്ടിങ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഫോണുകളെക്കുറിച്ചുള്ള ആശയങ്ങളും പ്രത്യക്ഷപ്പെട്ടു തുടങ്ങി.

ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെത്താന്‍ പക്ഷേ, പിന്നെയും മൂന്നുവര്‍ഷം വേണ്ടിയിരുന്നു. 1994 ല്‍ പുറത്തുവന്ന 'ഐ.ബി.എം.സിമോണ്‍ പേഴ്‌സണല്‍ കമ്മ്യൂണിക്കേറ്റര്‍' ആണ് വിപണിയിലിറങ്ങിയ ആദ്യ സ്മാര്‍ട്ട്‌ഫോണ്‍. സാധാരണ 'ഫീച്ചര്‍ഫോണുകളെ' അപേക്ഷിച്ച് സ്മാര്‍ട്ടായ ഇത്തരം ഫോണുകളെ സ്വീഡിഷ് ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയായ എറിക്‌സണ്‍ 1997 ല്‍ 'സ്മാര്‍ട്ട്‌ഫോണ്‍' എന്ന് പേരിട്ടുവിളിച്ചു.

ടച്ച്‌സ്‌ക്രീനോടുകൂടിയ 'എറിക്‌സണ്‍ ആര്‍380 സ്മാര്‍ട്ട്‌ഫോണ്‍' 2000 ല്‍ വിപണിയിലെത്തി. ഒരു മൊബൈല്‍ കമ്പ്യൂട്ടിങ് ഓപ്പറേറ്റിങ് സിസ്റ്റം ആദ്യമുപയോഗിച്ച ഫോണ്‍ അതായിരുന്നു. സിമ്പിയന്‍ ഒഎസ് ആയിരുന്നു അതിലുപയോഗിച്ചിരുന്നത്.

ഒറ്റ ഉപകരണത്തിന് മാത്രം സംഭവിക്കുന്ന പരിഷ്‌ക്കരണംകൊണ്ട് മൊബൈല്‍ വിപ്ലവം സാധ്യമാകുമായിരുന്നില്ല. മറ്റനേകം സങ്കേതങ്ങളുടെ വളര്‍ച്ചയും അതിന് വേണ്ടിയിരുന്നു.

വയര്‍ലെസ് സങ്കേതം, ഇന്റര്‍നേറ്റ്, വേള്‍ഡ് വൈഡ് വെബ്ബ്, പേഴ്‌സണല്‍ കമ്പ്യൂട്ടിങ്, ഡിറ്റല്‍ ഇമേജിങ് വിദ്യ, ബാറ്ററി സങ്കേതങ്ങള്‍, ഊര്‍ജക്ഷമതയേറിയ ചിപ്പുകള്‍, മള്‍ട്ടിടച്ച് സങ്കേതം...എന്നിങ്ങനെ ഒട്ടേറെ മേഖലകളിലുണ്ടായ വ്യത്യസ്തമായ സാങ്കേതിക മുന്നേറ്റങ്ങള്‍ സമ്മേളിക്കുന്ന ഇടമായി മൊബൈല്‍ മാറി.

അതിന്റെ മൂര്‍ത്തീഭാവമായിരുന്നു 1997 ല്‍ രംഗത്തെത്തിയ ഐഫോണ്‍. യഥാര്‍ഥ സ്മാര്‍ട്ട്‌ഫോണ്‍ യുഗം അതോടെ ആരംഭിച്ചു.

അതിനടുത്ത വര്‍ഷം, ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ആദ്യഫോണും (എച്ച്.ടി.സി.ഡ്രീം-2008) വിപണിയിലെത്തി. ഇപ്പോള്‍ മൈക്രോസോഫ്റ്റിന്റെ മൊബൈല്‍ കമ്പ്യൂട്ടിങ് പ്ലാറ്റ്‌ഫോമായ വിന്‍ഡോസ് ഫോണും രംഗത്തെത്തിയിരിക്കുന്നു.

ഐഫോണിനും ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കുമുള്ള ആപ്ലിക്കേഷന്‍ (ആപ്‌സ്) നിര്‍മാണവും വില്‍പ്പനയും തന്നെ ഇന്ന് വലിയൊരു വിപണിയാണ്.
അഞ്ചുലക്ഷത്തിലേറെ ഐഫോണ്‍ ആപ്ലിക്കേഷനുകളും ആറുലക്ഷത്തോളം ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകളും നിലവില്‍ ലഭ്യമാണെന്നറിയുമ്പോള്‍, ആ രംഗം നേടുന്ന വളര്‍ച്ച വ്യക്തമാകും.

മൊബൈല്‍ വിപ്ലവം
മൊബൈല്‍ ഫോണിന്റെ വളര്‍ച്ചയും അത് നേടിയ സ്വീകാര്യതയും അമ്പരപ്പിക്കുന്നതാണ്. 1982 ലെ കാര്യം ആലോചിക്കുക. അന്ന് ലോകജനസംഖ്യ 460 കോടി. മൊബൈല്‍ വരിക്കാരുടെ സംഖ്യ -പൂജ്യം.

2012 ലെ കണക്ക് നോക്കുക. ലോകജനസംഖ്യ 700 കോടി. മൊബൈല്‍ വരിക്കാരുടെ സംഖ്യ - 600 കോടി! ലോകബാങ്കിന്റെ ഏറ്റവും പുതിയ കണക്കാണിത്.

രണ്ടായിരാമാണ്ടില്‍ നൂറുകോടിയില്‍ താഴെ മാത്രമായിരുന്നു ലോകത്ത് മൊബൈല്‍ വരിക്കാരെങ്കില്‍, ഇന്ന് ലോകജനസംഖ്യയുടെ 75 ശതമാനത്തിന്റെയും പക്കല്‍ മൊബൈലുണ്ട്. വൈകാതെ അത് ലോകജനസംഖ്യയെ തന്നെ കടത്തിവെട്ടും!

ലാന്‍ഡ് ഫോണിന് ഒരു നൂറ്റാണ്ടുകൊണ്ട് സാധിച്ച കാര്യം, മൊബൈലിന് വെറും 20 വര്‍ഷംകൊണ്ട് കൈവരിക്കാനായി. ലോകം ഇതുവരെ കണ്ടിട്ടുള്ളതില്‍ ഏറ്റവും വലിയ 'യന്ത്ര'മായി മൊബൈല്‍ ഫോണ്‍ നെറ്റ്‌വര്‍ക്ക് മാറിയിരിക്കുന്നു.

മൊബൈല്‍ ഫോണ്‍ വിപ്ലവത്തിന് ആദ്യം സാക്ഷിയായ അമേരിക്കയുടെ കാര്യമെടുക്കുക. അഞ്ചുശതമാനത്തില്‍ നിന്ന് 50 ശതമാനം അമേരിക്കന്‍ ഭവനങ്ങളിലേക്ക് ടെലിഫോണ്‍ ലൈനുകളെത്താന്‍ 45 വര്‍ഷമെടുത്തു. അത്രയും ഉപഭോക്താക്കളിലേക്ക് മൊബൈല്‍ ഫോണെത്താന്‍ വെറും ഏഴ് വര്‍ഷമേ വേണ്ടിവന്നുള്ളൂ.

സാധാരണ മൊബൈലിനെ കടത്തിവെട്ടുന്ന നിലയ്ക്കാണ് സ്മാര്‍ട്ട്‌ഫോണുകളുടെ വളര്‍ച്ച. അഞ്ചില്‍ നിന്ന് 40 ശതമാനത്തിലേക്ക് എത്താന്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വേണ്ടിവന്നത് വെറും അഞ്ച് വര്‍ഷം മാത്രം!

2012 ന്റെ ആദ്യപാദത്തില്‍ ലോകത്താകമാനം വിറ്റഴിഞ്ഞ മൊബൈല്‍ ഫോണുകളില്‍ 36 ശതമാനവും സ്മാര്‍ട്ട്‌ഫോണുകളായിരുന്നുവെന്ന് വിപണിവിശകലന സ്ഥാപനമായ ഐ.ഡി.സി.പറയുന്നു. ഈ കണക്കുകള്‍ വ്യക്തമാക്കുന്ന സംഗതി, ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ പ്രചാരവും സ്വീകാര്യതയും നേടിയ സാങ്കേതികവിദ്യയായി മൊബൈലും സ്മാര്‍ട്ട്‌ഫോണും മാറുന്നു എന്നാണ്.

സാധാരണ ഫോണ്‍ ഒരു മള്‍ട്ടിമീഡിയ ഉപകരണമായി പരിണമിച്ചതിനൊപ്പം, അവയുടെ കമ്പ്യൂട്ടിങ് കരുത്ത് കൂടുകയും വില കുറയുകയും ചെയ്തു. മൊബൈലിനും സ്മാര്‍ട്ട്‌ഫോണിനും ഇത്ര വലിയ സ്വീകാര്യതയും പ്രചാരവും ലഭിച്ചതിന് പിന്നില്‍ ഇതൊരു പ്രധാന ഘടകമാണ്.

മറ്റൊരു ഘടകം കൂടിയുണ്ട്. അത് കണക്ടിവിറ്റിയുമായി ബന്ധപ്പെട്ടതാണ്. അന്താരാഷ്ട്ര ടെലികമ്മ്യൂണിക്കേഷന്‍സ് യൂണിയന്‍ (ഐ.റ്റി.യു) പുറത്തുവിട്ട കണക്കു പ്രകാരം, ലോകജനസംഖ്യയില്‍ 90 ശതമാനവും ഇന്ന് 2ജി നെറ്റ്‌വര്‍ക്കിന്റെ പരിധിയിലാണ്,  45 ശതമാനം 3ജി നെറ്റ്‌വര്‍ക്കിന്റെ പരിധിയിലും.

സമൂഹത്തിന്റെ എല്ലാ തലങ്ങളെയും സ്പര്‍ശിക്കുന്ന തരത്തിലാണ് മൊബൈല്‍ വിപ്ലവം മുന്നേറുന്നതെന്ന് ലോകബാങ്ക് വിലയിരുത്തുന്നു. ആശയവിനിമയം, വിനോദം, വിദ്യാഭ്യാസം, പണമിടപാടുകള്‍, തൊഴില്‍മേഖലകള്‍ എന്നിവയിലൊക്കെ മൊബൈലുകളും സ്മാര്‍ട്ട്‌ഫോണുകളും വലിയ സ്വാധീനം ചെലുത്തുന്നു.

ഉപജീവനമാര്‍ഗങ്ങള്‍ മാത്രമല്ല, പുതിയ ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കാനും, ആശയവിനിമയത്തിന്റെ പരമ്പരാഗത രീതികള്‍ മാറ്റിമറിക്കാനും മൊബൈല്‍ വിപ്ലവം വഴിയൊരുക്കുന്നു.

അതുവഴി, കാര്യക്ഷമതയും ഉത്പാദനക്ഷമതയും വര്‍ധിപ്പിക്കാനും, സാമ്പത്തിക പുരോഗതിക്ക് തന്നെ ആക്കംകൂട്ടാനും വഴിയൊരുക്കുന്ന ഒന്നായി മൊബൈല്‍ വിപ്ലവം മാറിയിരിക്കുന്നു. ഏകാധിപത്യ ഭരണകൂടങ്ങളെ മറിച്ചിടാന്‍ മൊബൈലൊരുക്കുന്ന സാധ്യതകള്‍ സാധാരണക്കാര്‍ക്ക് കരുത്തേകുന്നു.

ചരിത്രത്തില്‍ മറ്റൊരു സാങ്കേതികവിദ്യയ്ക്കും ഇത്തരത്തില്‍ വൈവിധ്യമാര്‍ന്ന മേഖലകളില്‍ ഒരേ സമയം സ്വീധീനം ചെലുത്താനോ അടയാളം സ്ഥാപിക്കാനാ കഴിഞ്ഞിട്ടില്ല എന്നകാര്യം ഓര്‍ക്കുക. ലോകം ശരിക്കുമൊരു മൊബൈല്‍ അധിനിവേശത്തിന്റെ പിടിയിലാണെന്ന് സാരം.

(അവലംബം : Maximizing Mobile, World Bank 2012 Report; Wikipedia)