Friday, October 16, 2009

നോര്‍മന്‍ ബൊര്‍ലോഗ് - ക്ഷാമങ്ങള്‍ പഴങ്കഥയാക്കിയ മനുഷ്യന്‍

ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഭക്ഷ്യസുരക്ഷയില്‍ എത്തുകയും ക്ഷാമങ്ങള്‍ പഴങ്കഥകളാകുകയും ചെയ്തതിന് പിന്നില്‍ ഒരു ചരിത്രമുണ്ട്. ആ ചരിത്രത്തില്‍ തെളിയുന്നത് നോര്‍മന്‍ ബൊര്‍ലോഗ് എന്ന കാര്‍ഷിക വിദഗ്ധന്റെ മുഖവും അദ്ദേഹം അനുഷ്ഠിച്ച ത്യാഗത്തിന്റെ കഥയുമാണ്. കഴിഞ്ഞ സപ്തംബര്‍ 12-ന് ബൊര്‍ലോഗ് അന്തരിച്ചു. അദ്ദേഹത്തെ അനുസ്മരിക്കാന്‍ ലോകഭക്ഷ്യദിനം (ഒക്ടോബര്‍ 16) തന്നെയാണ് യോജ്യമായ അവസരം. കുറിഞ്ഞി ഓണ്‍ലൈനിലെ നാനൂറാം പോസ്റ്റ്.

ചൂണ്ടയിട്ട് മീന്‍ പിടിച്ചിട്ടുള്ളവര്‍ക്കറിയാം, ഇത്രയേറെ ക്ഷമയും പ്രതീക്ഷയും ആവശ്യമായ മറ്റൊരു വിനോദമില്ല. അമേരിക്കയില്‍ വടക്കുകിഴക്കന്‍ അയോവയിലെ സൗഡെ ഗ്രാമത്തിന് സമീപത്തുകൂടി ഒഴുകുന്ന ലിറ്റില്‍തുര്‍ക്കി നദിയില്‍ ചൂണ്ടയിടാന്‍ പോകുമ്പോള്‍ കര്‍ഷകനായ നെല്‍സ് ബൊര്‍ലോഗ് ബാലനായ പേരമകനെയും ഒപ്പം കൂട്ടും. നദിക്കരയില്‍ ചൂണ്ടച്ചരട് അനങ്ങുന്നതും കാത്ത് ക്ഷമയോടെയിരിക്കുമ്പോള്‍, ആ മുത്തച്ഛന്‍ പറയുന്ന വാക്കുകള്‍ കുട്ടി ശ്രദ്ധയോടെ കേള്‍ക്കും. ആവശ്യമുള്ള വേളയില്‍ മറ്റുള്ളവരെ സഹായിക്കുക എന്നത് എത്ര പ്രധാനപ്പെട്ട കാര്യമാണെന്ന് ആ ബാലന്‍ മനസിലാക്കുന്നത് മുത്തച്ഛന്റെ വാക്കുകളിലൂടെയാണ്. 'നല്ല പ്രവര്‍ത്തികള്‍ക്ക് ഒരിക്കലും സങ്കല്‍പ്പിക്കാത്ത തരത്തിലായിരിക്കും നിനക്ക് പ്രതിഫലം കിട്ടുക'-അദ്ദേഹം പറയുമായിരുന്നു.

ഇരുപതാം നൂറ്റാണ്ടില്‍ ഇതിഹാസം രചിക്കുകയെന്ന വിധിയായിരുന്നു ആ ബാലനെ കാത്തിരുന്നത്. മുത്തച്ഛന്റേത് പാഴ്‌വാക്കായില്ലെന്ന് അവന്‍ സ്വജീവിതംകൊണ്ട് തെളിയിച്ചു. ആധുനികലോകം ഏറ്റവും കൃതജ്ഞതയോടെ ഉച്ഛരിക്കുന്ന നാമങ്ങളിലൊന്നായി മാറി അവന്റേത്. വളര്‍ന്നപ്പോള്‍ ലോകത്തിന്റെ വിശപ്പടക്കിയവന്‍ എന്ന ഖ്യാതിയാണ് അവനെ കാത്തിരുന്നുത്. ക്ഷാമങ്ങളെ പഴങ്കഥയാക്കി മാറ്റിയ കാര്‍ഷികശാസ്ത്രജ്ഞന്‍ നോര്‍മന്‍ ബൊര്‍ലോഗ് ആണ് ആ ബാലന്‍. നല്ല പ്രവര്‍ത്തികളുടെ ഫലം എങ്ങനെയാവും മടക്കിക്കിട്ടുക എന്നതിന് തെളിവാണ് നോര്‍മന്‍ ബൊര്‍ലോഗിന്റെ ജീവിതം. 2009 സപ്തംബര്‍ 12-ന് തൊണ്ണൂറ്റിയഞ്ചാം വയസ്സില്‍ അന്തരിക്കും വരെ മനുഷ്യര്‍ക്ക് തന്നെക്കൊണ്ടുള്ള പ്രയോജനം എന്തെന്ന് മാത്രമേ അദ്ദേഹം ചിന്തിച്ചിട്ടുള്ളു. 'അത് കര്‍ഷകരിലേക്കെത്തിക്കൂ', എന്നതായിരുന്നു അദ്ദേഹം അവസാനം ഉച്ചരിച്ച വാക്കുകള്‍. ജീവിതകാലം മുഴുവന്‍ കര്‍ഷകരെക്കുറിച്ച് ചിന്തിച്ച ആ മനുഷ്യന്റെ അവസാനവാക്കുകളും കര്‍ഷകരെക്കുറിച്ചായത് യാദൃശ്ചികമല്ല. മനുഷ്യന്റെ വിശപ്പ് മാറ്റിയാലേ ലോകത്ത് സമാധാനമുണ്ടാകൂ എന്ന് 1970-ല്‍ സമാധാനനോബല്‍ ബൊര്‍ലോഗിന് നല്‍കുക വഴി നോബല്‍കമ്മറ്റി പ്രഖ്യാപിച്ചു. നോബല്‍ പുരസ്‌കാരം നേടിയ ഏക കാര്‍ഷികശാസ്ത്രജ്ഞനാണ് അദ്ദേഹം.

ഇരുപതാം നൂറ്റാണ്ട് ആരംഭിക്കുമ്പോള്‍ ലോകജനസംഖ്യ 165 കോടിയായിരുന്നു. ഏതാണ്ട് അതിന്റെ മൂന്നില്‍ രണ്ടുഭാഗം (100 കോടിയിലേറെ) ജനങ്ങള്‍ ഇരുത്തിയൊന്നാം നൂറ്റാണ്ട് പിറക്കുമ്പോള്‍ ഇന്ത്യയില്‍ മാത്രമുണ്ട്. ഇത്രയും പേരുണ്ടായിട്ടും ഇന്ത്യയിലില്‍ ഇന്ന് ഭക്ഷ്യധാന്യം മിച്ചമാണ്. ക്ഷാമമെന്നത് പഴങ്കഥയായാണ് പലര്‍ക്കും തോന്നുന്നത് (ആഫ്രിക്കയിലൊഴിക). എന്നാല്‍, ക്ഷാമങ്ങളും വറുതിയും ഇന്ത്യക്കാരെ വിട്ടൊഴിഞ്ഞിട്ട് അധികകാലം ആയിട്ടില്ല. 1960-കളുടെ പകുതിയില്‍ പോലും ക്ഷാമം രാജ്യത്തിന്റെ ഉറക്കം കെടുത്തിയിരുന്നു. ആ സ്ഥിതിക്ക് മാറ്റമുണ്ടായത് ഇന്ത്യയിലും പാകിസ്താനിലും ആരംഭിച്ച് ഏഷ്യയുടെ ഇതര ഭാഗങ്ങളിലേക്ക് വ്യാപിച്ച 'ഹരിതവിപ്ലവം' എന്ന കാര്‍ഷികമുന്നേറ്റം വഴിയാണ്. ആ മുന്നേറ്റത്തിന് നമ്മള്‍ കടപ്പെട്ടിരിക്കുന്നത് മറ്റാരെക്കാളും നോര്‍മന്‍ ബൊര്‍ലോഗ് എന്ന കാര്‍ഷികശാസ്ത്രജ്ഞനോടും അദ്ദേഹം വികസിപ്പിച്ച അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങളോടുമാണ്. നമ്മുടെ വിശപ്പ് മാറ്റിയത്, ഇന്നും മാറ്റുന്നത് ആ വിത്തിനങ്ങളാണ്. അതിനുള്ള നന്ദി പ്രകടനമായി 2006-ല്‍ പത്മവിഭൂഷണ്‍ നല്‍കി ഇന്ത്യ ആ മഹാശാസ്ത്രജ്ഞനെ ആദരിച്ചു.

ബാല്യവും വിദ്യാഭ്യാസവും

ഇതിന്റെയെല്ലാം തുടക്കം വടക്കുകിഴക്കന്‍ അയാവൊയില്‍ 'ലിറ്റില്‍ നോര്‍വെ' എന്നറിയപ്പെട്ടിരുന്ന സൗഡെ ഗാമത്തില്‍ നിന്നായിരുന്നു. 1914 മാര്‍ച്ച് 25-ന് ജനിച്ച ദിവസം മുതല്‍ നോര്‍മന്‍ ബൊര്‍ലോഗ് ഒരു കടങ്കയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രകാരനായ ലിയോണ്‍ ഹെസ്സര്‍ പറയുന്നു. അയോവയിലെ കര്‍ഷകഗ്രാമത്തില്‍ പിറന്നു വീണ കുട്ടി, ഒറ്റ മുറി മാത്രമുള്ള ഏകാധ്യാപക വിദ്യാലയത്തില്‍ പഠിച്ച, സര്‍വകലാശാലയില്‍ പ്രവേശനപരീക്ഷ പാസാകാത്ത, ശാസ്ത്രാധ്യാപകനും അത്‌ലറ്റിക്ക് കോച്ചും ആകാന്‍ കൊതിച്ച ആ ബാലന് പക്ഷേ, കാലം കാത്തുവെച്ചിരുന്നത് ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനമാര്‍ന്ന വ്യക്തികളിലൊരാള്‍ ആകാനുള്ള വിധിയായിരുന്നു. പട്ടിണിയും ക്ഷാമവും ചെറുക്കാന്‍ സഹായിക്കുക വഴി ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ആളുകളുടെ ജീവന്‍ രക്ഷിച്ച വ്യക്തിയെന്ന പദവി നേടാനായിരുന്നു.

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ പകുതിയില്‍ നോര്‍വെയില്‍ നിന്ന് അമേരിക്കന്‍ ഐക്യനാടുകളിലേക്ക് കുടിയേറിയവരായിരുന്നു ബൊര്‍ലോഗിന്റെ ബന്ധുക്കള്‍. ശുദ്ധരായ കര്‍ഷകര്‍. ഹെന്‍ട്രി ബൊര്‍ലോഗിന്റെയും ക്ലാര വാലയുടെയും നാല് മക്കളില്‍ മൂത്തവനായിരുന്നു നോര്‍മന്‍ ബൊര്‍ലോഗ്. താഴെയുള്ള മൂന്ന് പേരും പെണ്‍കുട്ടികള്‍. നോര്‍മന് എട്ടു വയസ്സാകുംവരെ മുത്തച്ഛനായ നെല്‍സ് ബൊര്‍ലോഗിന്റെ 120 ഹെക്ടര്‍ വരുന്ന കൃഷിയിടത്തിലായിരുന്നു കുടുംബം താമസിച്ചത്. മുത്തച്ഛനായ നെല്‍സ് ആ ബാലനെ വല്ലാതെ സ്വാധീനിച്ചു. എല്ലാത്തരം സംശയങ്ങളുമായി മുത്തച്ഛനു പിന്നാലെ നടക്കുന്ന അവനെ ഇളയ സഹോദരങ്ങള്‍ ഇന്നുമോര്‍ക്കുന്നു. 'അവിടെ വളരുന്ന പുല്ലിന് പച്ചനിറം കൂടുതലായതെന്താ, ഇവിടെ ആ ചെടി വളരാത്തതെന്താ' എന്നിങ്ങനെയുള്ളതായിരുന്നു അവന്റെ സംശയങ്ങള്‍.

സാമാന്യയുക്തിയായിരുന്നു ബൊര്‍ലോഗ് കുടുംബത്തിലെ നിയമങ്ങളിലൊന്ന്, കഠിനാധ്വാനം മറ്റൊന്ന്. തൊഴിലിനെ സംബന്ധിച്ച നൈതികമായ ധാരണകള്‍ ബൊര്‍ലോഗിന് കുടുംബത്തില്‍ വെച്ച് തന്നെ കിട്ടിയെന്ന് സാരം. ചെറുപ്രായത്തില്‍ തന്നെ അവന്‍ മുത്തച്ഛന്റെ കൃഷിയിടത്തില്‍ പണിയെടുത്തു. കാലികളെയും കുതിരകളെയും മേയ്ക്കാനും സമയം കണ്ടെത്തി. മതപരമായ കാര്യങ്ങളിലും മുത്തച്ഛന്‍ നില്‍സിന് സ്വന്തം നിലപാടുണ്ടായിരുന്നു. അദ്ദേഹം ഇടയ്ക്കിടെ ആ ബാലനോട് പറയുമായിരുന്നു-'ചിലര്‍ ദൈവത്തെ അന്വേഷിച്ച് ആകാശത്ത് നോക്കുന്നു. ഞാന്‍ പറയുന്നു, മണ്ണില്‍ നോക്കൂ, കൃഷിചെയ്യൂ. അവിടെയാണ് നിങ്ങള്‍ ദൈവത്തെ കാണുക'.

ബൊര്‍ലോഗിന്റെ ജീവിതത്തില്‍ മുത്തച്ഛന്‍ ചെലുത്തിയ ഏറ്റവും വലിയ സ്വാധീനം അവന്റെ വിദ്യാഭ്യാസ കാര്യത്തിലായിരുന്നു. അയോവയിലെ ഒരു സാധാരണ കര്‍ഷകനായി ഒടുങ്ങേണ്ടിയിരുന്ന ആ ബാലനെ ശരിയായ ദിശയിലേക്ക് തിരിച്ചുവിട്ടത്, അവനെ സ്‌കൂളിലും കോളേജിലും അയയ്ക്കണം എന്ന മുത്തച്ഛന്റെ ഉറച്ച നിലപാടായിരുന്നു. സമീപത്തൊന്നും അക്കാലത്ത് നല്ല സ്‌കൂളില്ല. ഏതാനും കിലോമീറ്റര്‍ നടന്നാല്‍ ഒരു ഏകാധ്യാപക വിദ്യാലയത്തിലെത്താം. ന്യൂ ഓറിഗോണ്‍ ടൗണ്‍ഷിപ്പ് സ്‌കൂള്‍ എന്ന ആ വിദ്യാലയം ഒറ്റ മുറി മാത്രമുള്ള ഒരിടമായിരുന്നു. അവിടുത്തെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ക്രെസ്‌കോ ഹൈസ്‌ക്കൂളില്‍ ചേര്‍ന്നു. വീണ്ടും കൃഷിയിടങ്ങളിലേക്ക് മടങ്ങേണ്ടവര്‍ എന്ന നിലയ്ക്കായിരുന്നു ഹൈസ്‌കൂളിലെ അധ്യായനം. കൃഷിപാഠങ്ങളായിരുന്നു ഏറെയും. ഡേവിഡ് ബാര്‍ട്ടെല്‍മയെന്ന റെസ്‌ലിങ് കോച്ചായിരുന്നു സ്‌കൂളിന്റെ ഹെഡ്മാസ്റ്റര്‍. അദ്ദേഹത്തിന്റെ സ്വാധീനത്താല്‍ ഒരു അത്‌ലറ്റിക് കോച്ച് ആകാന്‍ ബൊര്‍ലോഗ് ആഗ്രഹിച്ചു, അല്ലെങ്കില്‍ ഒരു ശാസ്ത്ര അധ്യാപകനാവുക - ഇതായിരുന്നു അവന്റെ മോഹം.

1929 ഒക്ടോബറില്‍, ബൊര്‍ലോഗ് ഹൈസ്‌കൂളില്‍ ആദ്യവര്‍ഷം പഠിക്കുമ്പോള്‍, ന്യൂയോര്‍ക്ക് സ്‌റ്റോക്ക് മാര്‍ക്കറ്റ് തകര്‍ന്നു. ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിലായി അമേരിക്കയും ലോകവും. കര്‍ഷകര്‍ കടക്കെണിയിലായി. കാര്‍ഷികോത്പന്നങ്ങള്‍ക്ക് വിലയിടിഞ്ഞു. അധികം ബാധ്യതകളില്ലാത്തതിനാല്‍ ബൊര്‍ലോഗ് കുടുംബത്തിന് പക്ഷേ, കൃഷിയിടം വില്‍ക്കേണ്ടി വന്നില്ല. എങ്കിലും ജീവിതം വറുതിയിലായി. ആ വറുതിക്ക് നടുവിലാണ്, 1933-ല്‍ ബൊര്‍ലോഗ് മിന്നോസോട്ട സര്‍വകലാശാലയില്‍ ചേരാന്‍ എത്തുന്നത്. യൂണിവേഴ്‌സിറ്റി കോഫിഷോപ്പില്‍ ഒരു മണിക്കൂര്‍ ജോലി ചെയ്താല്‍ മൂന്നു നേരം ഭക്ഷണം കിട്ടും എന്നതായിരുന്നു മുഖ്യ ആകര്‍ഷണം. വിശപ്പിന്റെ വിലയും പട്ടിണി കിടക്കുന്നവന്റെ ദൈന്യതയും ആ ചെറുപ്പക്കാരനെ ആദ്യമായി അലട്ടുന്നത് അപ്പോഴാണ്. ആ കോഫിഷോപ്പില്‍ വെച്ച് തന്റെ ജീവിതേശ്വരിയായ മാര്‍ഗരറ്റ് ഗിബ്‌സനെ ബൊര്‍ലോഗ് പരിചയപ്പെട്ടു. ആ കര്‍ഷകബാലനെ അവള്‍ക്ക് ഇഷ്ടമായി. 2007 മാര്‍ച്ച് എട്ടിന്, 95-ാം വയസ്സില്‍ മാര്‍ഗരറ്റ് ആന്തരിക്കും വരെ ആ ബന്ധം നിലനിന്നു.

മിനസ്സോട്ട സര്‍വകലാശാലയിലെ കോളേജ് ഓഫ് അഗ്രിക്കള്‍ച്ചറില്‍ ചേരാനായിരുന്നു ബൊര്‍ലോഗിന് താത്പര്യം. പക്ഷേ, ഹൈസ്‌കൂളില്‍ ആവശ്യത്തിന് ഗണിതമോ സയന്‍സോ പഠിച്ചില്ലാത്തതിനാല്‍, യൂണിവേഴ്‌സിറ്റിയുടെ പ്രവേശന പരീക്ഷയില്‍ ബൊര്‍ലോഗ് പരാജയപ്പെട്ടു. നിരാശനായ അവന് യൂണിവേഴ്‌സിറ്റി ആ വര്‍ഷം പുതിയതായി ആരംഭിച്ച ജനറല്‍ കോളേജ് തുണയായി. പക്ഷേ, ബൊര്‍ലോഗിന്റെ ആഗ്രഹങ്ങള്‍ക്കോ ചിന്തകള്‍ക്കോ യോജിച്ചതായിരുന്നില്ല ജനറല്‍ കോളേജ്. മുഖ്യമായും മാനവികവിഷയങ്ങള്‍ കൈകാര്യം ചെയ്തിരുന്ന അവിടെ ചേരാനും അക്കാദമിക് കഴിവുകള്‍ വര്‍ധിപ്പിക്കാനും മാര്‍ഗരറ്റ് അവനെ പ്രേരിപ്പിച്ചു. അവന്റെ കഠിനാധ്വാനം ശ്രദ്ധിക്കപ്പെട്ടു. ജനറല്‍ കോളേജിലെ അസിസ്റ്റന്റെ ഡയറക്ടറായിരുന്ന ഡോ. ഫ്രെഡ് ഹോവ്‌ഡെ നടത്തിയ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ബൊര്‍ലോഗിനെ അഗ്രികള്‍ച്ചര്‍ കോളേജിലേക്ക് മാറാന്‍ ഒടുവില്‍ സര്‍വകലാശാല സമ്മതിച്ചു. 1937-ല്‍ ഫോറസ്ട്രിയില്‍ ബിരുദം.

ബിരുദപഠനം പൂര്‍ത്തിയാകുന്നതിന് ഏതാനും മാസം മുമ്പാണ് ഡോ. എല്‍വിന്‍ ചാള്‍സ് സ്റ്റാക്ക്മാന്‍ എന്ന പ്രശസ്ത സസ്യശാസ്ത്രജ്ഞന്റെ പ്രഭാഷണം കേള്‍ക്കാന്‍ ഇടയായത്. (മിന്നസോട്ടയിലെ കാര്‍ഷികകോളേജില്‍ ഒരു വിഭാഗത്തിന്റെ തലവനായി ഡോ.സ്റ്റാക്ക്മാന്‍ ചാര്‍ജെടുക്കാനിരിക്കുകയായിരുന്നു അപ്പോള്‍). ആ പ്രഭാഷണം ബൊര്‍ലോഗിന്റെ ജീവിതത്തില്‍ വഴിത്തിരിവായി. ഗോതമ്പ്, ഓട്‌സ്, ബാര്‍ലി വിളകളെ ബാധിക്കുന്ന ഫംഗസായ റസ്റ്റിനെപ്പറ്റിയായിരുന്നു പ്രഭാഷണം. പ്രത്യേകതരത്തില്‍ സസ്യങ്ങളെ വളര്‍ത്തിയെടുത്താല്‍ ഈ രോഗത്തെ ചെറുക്കാം എന്ന് സ്റ്റാക്ക്മാന്‍ വാദിച്ചു. ആ വസ്തുത ബൊര്‍ലോഗിനെ ആകര്‍ഷിച്ചു. സ്റ്റാക്ക്മാന്റെ സമ്മതത്തോടെ മിന്നസോട്ടയില്‍ വീണ്ടും ചേര്‍ന്നു, ബിരുദാനന്തരബിരുദ പഠനത്തിന്. പ്ലാന്റ് പത്തോളജിയില്‍ ശ്രദ്ധിക്കാന്‍ സ്റ്റാക്കമാനാണ് ഉപദേശിച്ചത്. 1940-ല്‍ എം.എസ്സി പാസായി, 1942-ല്‍ അതേ മേഖലയില്‍ ഗവേഷണബിരുദവും. 1942-44 കാലത്ത് ബൊര്‍ലോഗ് ഡ്യുപോന്റ് എന്ന കെമിക്കല്‍ കമ്പനിയില്‍ മൈക്രോബയോളജിസ്റ്റായി പ്രവര്‍ത്തിച്ചു. യുദ്ധകാലഗവേഷണമായിരുന്നു അത്.

കാലം ഏല്‍പ്പിച്ച ദൗത്യം

1940-ലാണ് മെക്‌സിക്കോയില്‍ ധാന്യോത്പാദനം വര്‍ധിപ്പിക്കാനുള്ള പദ്ധതി, യു.എസ്. സര്‍ക്കാരിന്റെ അനുഗ്രാഹാശിസുകളോടെ, റോക്ക്‌ഫെല്ലര്‍ ഫൗണ്ടേഷന്‍ ആവിഷ്‌ക്കരിക്കുന്നത്. വിളരോഗങ്ങളും ക്ഷാമവും മെക്‌സിക്കോയെ തുടര്‍ച്ചയായി ഗ്രസിച്ചുകൊണ്ടിരുന്ന കാലമായിരുന്നു അത്. കര്‍ഷകര്‍ ശരിക്കും വറുതിയിലായിരുന്നു. അതിനൊരു ശാശ്വത പരിഹാരമുണ്ടാക്കുക എന്നതായിരുന്നു പദ്ധതിയുടെ ഉദ്ദേശം. പദ്ധതി തയ്യാറാക്കുന്നതില്‍ ഡോ. സ്റ്റാക്ക്മാന്‍ മുഖ്യ പങ്കു വഹിച്ചു. പ്രൊജക്ട് മേധാവിയായി ജോര്‍ജ് ഹാരാര്‍ നിശ്ചയിക്കപ്പെട്ടു. പദ്ധതിയിലേക്ക് ബൊര്‍ലോഗിനെ ശുപാര്‍ശ ചെയ്യുന്നതും സ്റ്റാക്ക്‌മെനാണ്. 'വൈഷമ്യങ്ങള്‍ അയാളെ പരാജയപ്പെടുത്തില്ല. മിഷനറികളെപ്പോലെയാണ് അയാള്‍ ജോലിചെയ്യുക'-ബൊര്‍ലോഗിനെക്കുറിച്ച് സ്റ്റാക്ക്മാന്‍ ഹാരാറോട് പറഞ്ഞു. ഡ്യുപോന്റ് വാഗ്ദാനം ചെയ്ത ഇരട്ടി ശമ്പളം നിരസിച്ചുകൊണ്ട്, ഗര്‍ഭിണിയായ ഭാര്യയെ അമേരിക്കയില്‍ വിട്ട്, 1944 ജൂലായില്‍ മെക്‌സിക്കോയിലെ വീറ്റ് റിസര്‍ച്ച് ആന്‍ഡ് പ്രൊഡക്ഷന്‍ പ്രോഗ്രാമിന്റെ മേധാവിയായി ബൊര്‍ലോഗ് സ്ഥാനമേറ്റു. ക്ഷാമങ്ങളെ ഇല്ലാതാക്കുകയെന്ന ചരിത്രദൗത്യമാണ് കാലം അന്ന് ആ യുവഗവേഷകനെ ഏല്‍പ്പിക്കുന്നതെന്ന് ആരും സ്വപ്‌നത്തില്‍ പോലും കരുതിയില്ല.

ബൊര്‍ലോഗ് എത്തുന്ന സമയത്ത് സഹതാപാര്‍ഹമായിരുന്നു മെക്‌സിക്കോയുടെ അവസ്ഥ. ഗോതമ്പുത്പാദനം ആവശ്യത്തിലും പകുതിയില്‍ താഴെ മാത്രം. റസ്റ്റ്‌രോഗമായിരുന്നു ഗോതമ്പുകൃഷിക്ക് കടുത്ത ഭീഷണി. വറുതിയും ക്ഷാമവും രാജ്യത്തെ ഉലച്ചു. കര്‍ഷകരുടെ വിശ്വാസം ആര്‍ജിക്കലായിരുന്നു ആദ്യ വെല്ലുവിളി. പ്രതികൂല സാഹചര്യങ്ങളെ അനുകൂലമാക്കേണ്ടതുണ്ടായിരുന്നു. രോഗപ്രതിരോധശേഷിയുള്ള വിത്തിനങ്ങള്‍ കൃത്രിമപരാഗണം വഴി രൂപപ്പെടുത്താനാണ് ബൊര്‍ലോഗും സംഘവും ആദ്യ പത്തുവര്‍ഷം ചെലവിട്ടത്. 6000 കൃത്രിമപരാഗണം അതിനിടെ ഗോതമ്പില്‍ നടത്താന്‍ കഴിഞ്ഞു. അതിന് പകലന്തിയോളം ഗോതമ്പുവയലുകളില്‍ കഴിയേണ്ടി വന്നു. തുറസ്സായ വയലുകളില്‍ പൊരിവെയിലില്‍ നിന്നായിരുന്നു മിക്ക സമയത്തും ജോലി. ജോലിസ്ഥലത്ത് ആദ്യമെത്തുന്നതും അവസാനം ജോലി നിര്‍ത്തുന്നതും എന്നും ബൊര്‍ലോഗ് ആയിരുന്നുവെന്ന് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ ഓര്‍ക്കുന്നു.

ഗവേഷണത്തിന്റെ സമയം ലാഭിക്കാനായി 'ഷട്ടില്‍ ബ്രീഡിങ്' (ഡബിള്‍ ബ്രീഡിങ്) എന്ന ആശയം ബൊര്‍ലോഗ് മുന്നോട്ടുവെച്ചു. വേനല്‍ക്കാലത്തും മഞ്ഞുകാലത്തും ഗോതമ്പ് കൃഷി ചെയ്ത് ഒരേ വര്‍ഷം ഒരു വിളയ്ക്കു പകരം രണ്ട് വിളയെടുക്കുക. ഏഴോ എട്ടോ വര്‍ഷമെടുക്കുന്ന ഗവേഷണം അതിന്റെ പകുതി സമയം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ഷട്ടില്‍ ബ്രീഡിങ് സഹായിക്കും. അതിന് മെക്‌സിക്കോയിലെ ഉയര്‍ന്ന വിതാനത്തിലും താഴ്ന്ന വിതാനത്തിലുമുള്ള രണ്ട് സ്ഥലങ്ങള്‍ നിശ്ചയിച്ചു. വേനലില്‍ മെക്‌സിക്കോ സിറ്റിയില്‍ നിന്ന് അധികം അകലെയല്ലാതെ, ഉയര്‍ന്ന വിതാനത്തിലുള്ള മഴ സമൃദ്ധമായി ലഭിക്കുന്ന ചാപിംഗോ, ടൊലുക എന്നിവിടങ്ങളിലും, മഞ്ഞുകാലത്ത് സൊനോരയിലെ യാക്വി താഴ്‌വരയിലും. സമുദ്രനിരപ്പിലുള്ള ആ സ്ഥലത്ത് ജലസേചനസൗകര്യം ലഭ്യമാണ്. പക്ഷേ, രണ്ട് പ്രദേശങ്ങളും തമ്മില്‍ 1000 കിലോമീറ്ററാണ് അകലം. ഒരിടത്തെ വിളവെടുത്താല്‍, ആയിരം കിലോമീറ്റര്‍ അകലെയുള്ള കേന്ദ്രത്തിലേക്ക് ഗവേഷകസംഘം പോകണം.

പരമ്പരാഗത കാര്‍ഷികസങ്കല്‍പ്പങ്ങള്‍ക്ക് എതിരായിരുന്ന ആ ആശയം നിരസിക്കപ്പെട്ടു. ബൊര്‍ലോഗ് രാജിക്കുപോലും ഒരുങ്ങിയതാണ്. പക്ഷേ, ഡോ. സ്റ്റാക്ക്മാന്റെ ഇടപെടല്‍ അവിടെയും തുണയായി. 1945-ല്‍ ഷട്ടില്‍ ബ്രീഡിങ് ആരംഭിച്ചു. ഉയര്‍ന്ന വിതാനത്തിലും സമതലത്തിലും വളര്‍ന്ന ചെടികളെ പരാഗണം വഴി സമ്മേളിപ്പിച്ചപ്പോള്‍, എല്ലാ കാലാവസ്ഥയ്ക്കും ചേര്‍ന്ന പുതിയ സങ്കരയിനങ്ങള്‍ രൂപപ്പെട്ടു. വന്‍വിജയമായിരുന്നു അത്. 'ബാക്ക്‌ക്രോസിങ്' ആയിരുന്നു ബൊര്‍ലോഗ് കണ്ടെത്തിയ മറ്റൊരു സങ്കേതം. വിവിധ പ്രതിരോധ ജീനുകളടങ്ങിയ സങ്കരയിനങ്ങളെ പിതൃസസ്യയിനങ്ങളുമായി പരാഗണം ചെയ്യുക, അങ്ങനെ പ്രതിരോധ ജീനുകള്‍ പിതൃഇനത്തിലേക്ക് സന്നിവേശിപ്പിക്കുക. അതുവഴി മുന്തിയ പ്രതിരോധശേഷിയുള്ള സങ്കരയിനങ്ങള്‍ രൂപപ്പെടുത്തുക. അതും ഫലം ചെയ്തു.

പക്ഷേ, പ്രശ്‌നം പിന്നെയും അവശേഷിച്ചു. കൃത്രിമവളങ്ങളുടെ സഹായത്തോടെ കൂടുതല്‍ വിളവുണ്ടാക്കാമെന്ന് വെച്ചാല്‍, ഭാരമേറിയ ധാന്യക്കതിരുകള്‍ താങ്ങാനാവാതെ ചെടി വീണുപോകും. അത് ചെറുക്കാന്‍ തണ്ടിന് ബലമുള്ള പൊക്കം കുറഞ്ഞയിനങ്ങള്‍ വേണം. ഇക്കാര്യത്തിലാണ് ബൊര്‍ലോഗ് മൂന്നാമത്തെ മുന്നേറ്റം നടത്തിയത്; 1953ല്‍. 'ഡ്വാര്‍ഫിനിങ്'(Dwarfing) ആയിരുന്നു സുപ്രധാനമായ ആ മുന്നേറ്റം. അമേരിക്കന്‍ കാര്‍ഷികശാസ്ത്രജ്ഞന്‍ ഓര്‍വില്ലെ വോഗല്‍ രൂപപ്പെടുത്തിയ 'നോറിന്‍ 10' എന്ന ഗോതമ്പിനം തുണയായി. സാധാരണയിലും കുറച്ചു മാത്രം പൊക്കമുള്ളതും, എന്നാല്‍ ഉറപ്പുള്ള തണ്ടോടുകൂടിയതുമായിരുന്നു ആ ഇനം. ഒരു ജപ്പാന്‍ ജീനാണ് ആ കഴിവ് ഗോതമ്പ് ചെടിക്ക് നല്‍കിയത്. ബൊര്‍ലോഗ് ആ ഇനത്തെ താന്‍ രൂപപ്പെടുത്തിയ പ്രതിരോധശേഷി കൂടിയ ഇനവുമായി പരാഗണം ചെയ്യിപ്പിച്ചു. അങ്ങനെ ഉഷ്ണമേഖലാ പ്രദേശത്തിനും അര്‍ധഉഷ്ണമേഖലാ പ്രദേശത്തിനും യോജിച്ച രോഗപ്രതിരോധശേഷി കൂടിയ കുള്ളന്‍ ഗോതമ്പിനം രൂപപ്പെട്ടു.

പിറ്റിക് 62 (Pitic 62), പെന്‍ജാമൊ 62 (Penjamo 62) എന്നിവയാണ് ബൊര്‍ലോഗ് വികസിപ്പിച്ച അത്യുത്പാദനശേഷിയുള്ള സങ്കരയിനം ഗോതമ്പ് വിത്തുകള്‍. പുതിയ വിത്തിനങ്ങള്‍ കൃഷിചെയ്യാന്‍ കര്‍ഷകര്‍ തയ്യാറായതോടെ മെക്‌സിക്കോയിലെ ഗോതമ്പുത്പാദനം പടിപടിയായി വര്‍ധിച്ചു. 1956 ആയപ്പോഴേക്കും ആ രാജ്യത്തെ ധാന്യോത്പാദനം അഞ്ചിരട്ടിയായി, രാജ്യം സ്വയംപര്യാപ്തമായി. വറുതിയുടെയും ക്ഷാമത്തിന്റെയും കാലം പഴങ്കഥയായി. 1964-ല്‍ അത്യുത്പാദന ശേഷിയുള്ള മറ്റ് നാല് ഗോതമ്പിനങ്ങള്‍ കൂടി ബൊര്‍ലോഗിന്റെ മേല്‍നോട്ടത്തില്‍ പുറത്തു വന്നു: ലെര്‍മ റോജോ 64 (Lerma Rojo 64), സിയേറ്റ് സെറൊസ് (Siete Cerros), സൊരോന 64 (Sorona 64), സൂപ്പര്‍ എക്‌സ് (Super X) എന്നിവ.

ഹരിതവിപ്ലവത്തിന്റെ വഴികള്‍

മെക്‌സിക്കോയുടെ മുന്നേറ്റം അവിശ്വസനിയതയോടെയാണ് ലോകം കണ്ടത്. അവിടുത്തെ ദൗത്യം തീര്‍ന്നതോടെ, ലോക ഭക്ഷ്യകാര്‍ഷിക സംഘടനയുടെ (എഫ്.എ.ഒ) പിന്തുണയോടെ റോക്ക്‌ഫെല്ലര്‍ ഫൗണ്ടേഷന്റെ ശ്രദ്ധ ഇന്ത്യയെപ്പോലെ ഭക്ഷ്യപ്രതിസന്ധി നേരിടുന്ന ഏഷ്യന്‍ രാജ്യങ്ങളിലേക്ക് തിരിഞ്ഞു. 1960-കളില്‍ ഇന്ത്യ കടുത്ത വറുതിയിലായി. ഒരു കോടി ടണ്‍ ഗോതമ്പാണ് രാജ്യം ഇറക്കുമതി ചെയ്തിരുന്നത്. അത്യുത്പാദനശേഷി കൂടിയ മെക്‌സിക്കന്‍ വിത്തിനങ്ങള്‍ പരീക്ഷിക്കുകയെന്ന തീരുമാനത്തിലേക്ക് ഇന്ത്യയെത്തുന്നത് ഈ പശ്ചാത്തലത്തിലാണ്. 1962-ല്‍ ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ടിന്റെ (ഐ.എ.ആര്‍.ഐ) ഡല്‍ഹിയിലെ താവളത്തില്‍ മെക്‌സിക്കന്‍ സങ്കരവിത്തിനങ്ങള്‍ പരീക്ഷണാര്‍ഥം കൃഷി ചെയ്തു തുടങ്ങിയിരുന്നു. ബൊര്‍ലോഗിനെ ഇന്ത്യയിലേക്ക് ക്ഷണിക്കാന്‍ ഐ.എ.ആര്‍.ഐ.യിലെ ഗവേഷകനായിരുന്ന ഡോ.എം.എസ്.സ്വാമിനാഥന്‍ അധികാരികളോട് ആവശ്യപ്പെട്ടു. 1963-ല്‍ ബൊര്‍ലോഗ് ഇന്ത്യയിലെത്തി.

വ്യാപകമായ പരിശോധനകള്‍ക്ക് ശേഷം ഇന്ത്യന്‍ മണ്ണിനും കാലാവസ്ഥയ്ക്കും ലെര്‍മ റോജോ, സൊനോര 64 എന്നീ അര്‍ധ-കുള്ളന്‍ സങ്കര ഗോതമ്പിനങ്ങളാണ് യോജിച്ചതെന്ന് ബൊര്‍ലോഗ് ശുപാര്‍ശ ചെയ്തു. പലതരം എതിര്‍പ്പുകളെ അതിജീവിച്ച് 1965-ല്‍ 450 ടണ്‍ മെക്‌സിക്കന്‍ വിത്ത് ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ അനുമതി നല്‍കി. അതേസമയത്ത് തന്നെ പാകിസ്താനിലേക്കും മെക്‌സിക്കന്‍ വിത്ത് ഇറക്കുമതി ചെയ്യാനാരംഭിച്ചു. വിത്ത് ഇന്ത്യയിലും പാകിസ്താനിലും എത്തുന്ന വേളയിലാണ് ഇന്ത്യാ-പാക് യുദ്ധം പൊട്ടിപ്പുറപ്പെടുന്നത്. പീരങ്കിയുണ്ടകള്‍ ചിതറിത്തെറിക്കുന്ന ശബ്ദം ശ്രവിച്ചുകൊണ്ടാണ് ബൊര്‍ലോഗിന്റെ സംഘത്തിന് പാകിസ്താനില്‍ ചില സ്ഥലങ്ങളില്‍ ആ വിത്തിറക്കാനായത്. അത്തവണ ഇന്ത്യയിലും പാകിസ്താനിലുമുണ്ടായ വിള ഏഷ്യയില്‍ അന്നുവരെ ഉണ്ടാകാത്തത്ര ഉയര്‍ന്ന നിരക്കിലുള്ളതായിരുന്നു. 1966-ല്‍ ഇന്ത്യ 18000 ടണ്‍ മെക്‌സിക്കന്‍ വിത്ത് ഇറക്കുമതി ചെയ്തു. ചരിത്രത്തില്‍ അത്രയുമധികം വിത്ത് ഏതെങ്കിലും രാജ്യം ഇറക്കുമതി ചെയ്യുന്നത് ആദ്യമായിട്ടായിരുന്നു. അടുത്തവര്‍ഷം ഇന്ത്യയുടെ റിക്കോര്‍ഡ് തകര്‍ന്നു. 1967-ല്‍ പാകിസ്താന്‍ 42,000 ടണ്‍ ഗോതമ്പ് വിത്ത് ഇറക്കുമതി ചെയ്ത് 15 ലക്ഷം ഏക്കറില്‍ അത് വിതച്ചു. 1968-ഓടെ ഗോതമ്പുത്പാദനത്തില്‍ പാകിസ്താന്‍ സ്വയംപര്യാപ്തമായി.

എന്നാല്‍, ഇന്ത്യയ്ക്കും പാകിസ്താനുംഒരുകാലത്തും ഭക്ഷ്യോത്പാദനത്തില്‍ സ്വയംപര്യാപ്തമാകാനാവില്ല എന്നാണ് പല വിദഗ്ധരും പ്രവചിച്ചിരുന്നത്. 1968-ല്‍ 'ദി പോപ്പുലേഷന്‍ ബോംബ്' എന്ന ഗ്രന്ഥത്തില്‍ പോള്‍ എഹ്‌ലിച്ച് എന്ന ജീവശാസ്ത്രജ്ഞന്‍ പറഞ്ഞു, ഇന്ത്യ എന്നെങ്കിലും സ്വന്തം ആവശ്യത്തിനുള്ള ഭക്ഷ്യോത്പാദനം നടത്തും എന്നത് വെറുമൊരു ഫാന്റസി മാത്രമാണെന്ന്. വെറും ആറ് വര്‍ഷത്തിന് ശേഷം, 1974-ല്‍ ഇന്ത്യ ധാന്യോത്പാദനത്തില്‍ സ്വയംപര്യാപ്തമായി. തന്റെ ഇരുണ്ട പ്രവചനങ്ങള്‍ ആ പുസ്തകത്തിന്റെ പിന്നീടുള്ള പതിപ്പുകളില്‍ നിന്ന് പോള്‍ എഹ്‌ലിച്ചിന് ഒഴിവാക്കേണ്ടി വന്നു. ഗോതമ്പില്‍ സാധ്യമായ മുന്നേറ്റം അധികം താമസിയാതെ നെല്ലിന്റെ കാര്യത്തിലും യാഥാര്‍ഥ്യമായി.

1970 ആയപ്പോഴേക്കും ഇന്ത്യയും പാകിസ്താനും മാത്രമല്ല, അഫ്ഗാനിസ്താന്‍, ഇറാന്‍, കെനിയ, മലയ, മൊറോക്കോ, തായ്‌ലന്‍ഡ്, ടുണീഷ്യ, തുര്‍ക്കി എന്നീ രാജ്യങ്ങളിലും നോര്‍മന്റെ വിത്തിനങ്ങള്‍ സാന്നിധ്യമുറപ്പിച്ചു. അവിടെയൊക്കെ ധാന്യോത്പാദനം കാര്യമായി വര്‍ധിച്ചു തുടങ്ങി. ശരിക്കും അതൊരു വിപ്ലവം തന്നെയായിരുന്നു. യു.എസ്.ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റിന്റെ അഡ്മിനിസ്‌ട്രേറ്ററായിരുന്ന വില്ല്യം എസ്. ഗൗഡ് ആണ് വാഷിങ്ടണില്‍ 1968 മാര്‍ച്ച് എട്ടിന് ഒരു അന്താരാഷ്ട്രസംഘത്തെ അഭിസംബോധന ചെയ്യവെ 'ഗ്രീന്‍ റെവല്യൂഷന്‍' എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്. ഹരിതവിപ്ലവത്തിന്റെ നായകന് 1970-ല്‍ സമാധാന നോബല്‍ നല്‍കപ്പെട്ടു.

എന്നും കര്‍ഷകര്‍ക്കൊപ്പം

മെക്‌സിക്കോയുടെ പട്ടിണി മാറ്റാന്‍ അങ്ങോട്ട് യാത്രയായ ബൊര്‍ലോഗിന് ജീവിതത്തിലെ 62 വര്‍ഷം ആ നാടായിരുന്നു കുടുംബം. 1964-ല്‍ മെക്‌സിക്കോയിലെ ഇന്റര്‍നാഷണല്‍ വീറ്റ് ഇംപ്രൂവ്‌മെന്റ് പ്രോഗ്രാമിന്റെ ഡയറക്ടറായ അദ്ദേഹം 1979 -ല്‍ ഔദ്യോഗികമായി വിരമിച്ചു. എങ്കിലും മെക്‌സിക്കോയിലെ ഇന്റര്‍നാഷണല്‍ മെയ്‌സ് ആന്‍ഡ് വീറ്റ് ഇംപ്രൂവ്‌മെന്റ് സെന്ററി (CIMMYT) ന്റെ ഉപദേശകനായി തുടര്‍ന്നു. 1984 മുതല്‍ മരിക്കുംവരെ ടെക്‌സാസ് എ ആന്‍ഡ് എം യൂണിവേഴ്‌സിറ്റിയില്‍ അധ്യാപകനുമായിരുന്നു. നാലു മാസം ടെക്‌സാസിലും ബാക്കി സമയം മെക്‌സിക്കോയിലും എന്ന കണക്കിനായി ജീവിതം.

ഏഷ്യയില്‍ നടന്ന ഹരിതവിപ്ലവത്തിന്റെ മാതൃകയില്‍ ആഫ്രിക്കയിലെയും ക്ഷാമമകറ്റുകയെന്ന ആശയം ജാപ്പനീസ് ഫിലാന്ത്രോപിസ്റ്റായ റിയോയിച്ചി സസകാവയാണ് 1985-ല്‍ മുന്നോട്ട് വെയ്ക്കുന്നത്. ബൊര്‍ലോഗിനൊപ്പം മുന്‍ യു.എസ്. പ്രസിഡന്റ് ജിമ്മി കാര്‍ട്ടറും സഹകരിച്ചു. 'സസകാവ-ഗ്ലോബല്‍ 2000' കാര്‍ഷിക പദ്ധതി 15 അര്‍ധ സഹാറന്‍ രാജ്യങ്ങളില്‍ നടപ്പാക്കി. ഏഷ്യയിലും തെക്കെയമേരിക്കയിലും കര്‍ഷകര്‍ കാട്ടിയ അതേ സമീപനമായിരുന്നു ആഫ്രിക്കന്‍ കര്‍ഷകരുടേതും എങ്കിലും ഫലം വ്യത്യസ്തമായിരുന്നു. കാര്‍ഷിക വിപ്ലവം നടന്ന സ്ഥലങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളോ രാഷ്ട്രീയ സാഹചര്യങ്ങളോ ആഫ്രിക്കയില്‍ ഇല്ലായിരുന്നു എന്നതാണ് വാസ്തവം. ആഫ്രിക്കയിലെ അനുഭവം ബൊര്‍ലോഗിനെ നിരാശനാക്കി.

ജനറല്‍ ഫുഡ്‌സ് കമ്പനിയുടെ സഹകരണത്തോടെ (പിന്നീട് സ്വാകാര്യ സംരംഭകരുടെ സഹായത്തോടെ) ബൊര്‍ലോഗ് വേള്‍ഡ് ഫുഡ് പ്രൈസ് സ്ഥാപിച്ചത് 1986-ലാണ്. 1987-ല്‍ ആദ്യ സമ്മാനം ഡോ. എം.എസ്.സ്വാമിനാഥന് ലഭിച്ചു. (സമ്മാനത്തുകയായി ലഭിച്ച രണ്ടര ലക്ഷം യു.എസ്.ഡോളര്‍ ഉപയോഗിച്ചാണ്, സുസ്ഥിര വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഗവേഷണത്തിനായി എം.എസ്.സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ രൂപീകരിക്കുന്നത്). ഈ സമ്മാനം നേടിയ രണ്ടാമന്‍ (1988-ല്‍) ഇന്ത്യയുടെ പാല്‍ക്കാരന്‍ എന്നറിയപ്പെടുന്ന ഡോ. വര്‍ഗീസ് കുര്യന്‍ ആയിരുന്നു.

തന്റെ ജീവിതത്തിന്റെ അവസാനത്തെ നാല് പതിറ്റാണ്ടുകള്‍ ബൊര്‍ലോഗ് ചെലവിട്ടത് മുഖ്യമായും, കാര്‍ഷിക ഗവേഷണത്തിന്റെ പ്രാധാന്യം മറ്റുള്ളവരെ മനസിലാക്കാനായിരുന്നു. ആ കാലത്തിനിടെ 250,000 സര്‍വകലാശാല, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളുമായി അദ്ദേഹം നേരിട്ട് ആശയവിനിമയം നടത്തി. 450 സമ്മേളനങ്ങളിലും സിമ്പോസിയങ്ങളിലുമായി രണ്ടു ലക്ഷത്തോളം പ്രൊഫഷണലുകളുമായി അദ്ദേഹം തന്റെ അനുഭവങ്ങള്‍ പങ്കിട്ടു. 60 രാജ്യങ്ങളിലെ നേതാക്കളുടെ നയരൂപീകരണത്തില്‍ സ്വാധീനം ചെലുത്തി. മാധ്യമങ്ങള്‍ക്ക് അഞ്ഞൂറിലേറെ അഭിമുഖങ്ങള്‍ അദ്ദേഹം നല്‍കി. നാല് അമേരിക്കന്‍ പ്രസിഡന്റുമാരുടെ ഉപദേഷ്ടാവായിരുന്നു. 12 രാജ്യങ്ങളെ ശാസ്ത്രഅക്കാദമികളില്‍ വിദേശഅംഗമായി. ഇന്ദിര ഗാന്ധി, അയൂബ് ഖാന്‍ (പാകിസ്താന്‍), ഡെന്‍ ക്‌സിയോപിങ് (ചൈന), റാവുള്‍ അല്‍ഫോണ്‍സിന്‍ (അര്‍ജിന്റീന), മിലെസ് സെനാവി (എത്യോപ്യ) എന്നീ ലോകനേതാക്കള്‍ ബൊര്‍ലോഗിന്റെ വാക്കുകള്‍ നേരിട്ടു ശ്രവിക്കുകയും, അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച് രാജ്യത്തെ നയങ്ങളില്‍ വ്യതിയാനം വരുത്തുകയും ചെയ്തു.

ബൊര്‍ലോഗ് വിമര്‍ശിക്കപ്പെടുന്നു

പരിസ്ഥിതിപ്രസ്ഥാനങ്ങളില്‍ നിന്ന് പില്‍ക്കാലത്ത് പക്ഷെ, ഹരിതവിപ്ലവത്തിന് വന്‍വിമര്‍ശനങ്ങളുണ്ടായി. രാസവളങ്ങളും കീടനാശിനികളും നിര്‍മിക്കുന്ന കുത്തക കമ്പനികളുടെ ഇരയാവാന്‍ കര്‍ഷകരെ വിട്ടുകൊടുക്കുകയാണ് ഹരിതവിപ്ലവം ചെയ്തതെന്ന് വിമര്‍ശനമുണ്ടായി. അതില്‍ കുറയെയൊക്കെ വാസ്തവും ഉണ്ട് എന്ന് സ്വതന്ത്ര നിരീക്ഷകരും വിലയിരുത്തുന്നു. പക്ഷേ, പരിസ്ഥിതിപ്രസ്ഥാനങ്ങളുടെ വാദഗതികള്‍ ഒരു സമ്പന്ന വിഭാഗത്തിന്റെ കാര്യത്തില്‍ മാത്രമേ യാഥാര്‍ഥ്യമാക്കാനാകൂ എന്ന നിലപാടാണ് ബൊര്‍ലോഗ് അവസാനം വരെ സ്വീകരിച്ചത്. ദരിദ്രഭൂരിപക്ഷത്തിന് ജൈവകൃഷി പോലുള്ളവ പ്രയോജനം ചെയ്യില്ല എന്നദ്ദേഹം വാദിച്ചു. പരിസ്ഥിതിവാദികള്‍ ലോകത്തിന്റെ ഭക്ഷ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നു പോലും അദ്ദേഹം വിശ്വസിച്ചു. നിലവില്‍ ലോകത്തുള്ള മുഴുവന്‍ കൃഷിയിടങ്ങളിലും ജൈവകൃഷിയാക്കാന്‍ തീരുമാനിച്ചാല്‍ 400 കോടി ആളുകള്‍ക്ക് വേണ്ട ഭക്ഷ്യവസ്തുക്കളേ ഉത്പാദിപ്പിക്കാനാവൂ. ബാക്കിയുള്ളവര്‍ എന്തുചെയ്യും എന്നതായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

ജൈവസാങ്കേതിക വിദ്യ കാര്‍ഷികരംഗത്തിന്റെ ഭാവിയാണെന്ന് അദ്ദേഹം വാദിച്ചു. മുന്തിയ വിളകള്‍ക്കായി സങ്കരയിനങ്ങള്‍ രൂപപ്പെടുത്താന്‍ നടന്ന ആദ്യകാല ശ്രമങ്ങളുടെ ശരിക്കുള്ള തുടര്‍ച്ചായി ജനിതികപരിഷ്‌കരണത്തെ അദ്ദേഹം കണ്ടു. ജീവശാസ്ത്രത്തില്‍ ജനങ്ങള്‍ക്ക് വേണ്ടത്ത അവബോധം സൃഷ്ടിക്കുന്നതില്‍ വിജയിക്കാത്തതാണ്, ജനിതികപരിഷ്‌കരണ വിളകള്‍ (ജി.എം.വിളകള്‍) എതിര്‍ക്കപ്പെടാന്‍ കാരണം എന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. എന്നാല്‍, ഭാവിയില്‍ രൂപപ്പെടുന്ന കാര്‍ഷിക സാങ്കേതികവിദ്യകള്‍ പരിസ്ഥിതിക്കിണങ്ങുന്നതാകണം എന്ന കാര്യത്തില്‍ അദ്ദേഹത്തിന് തര്‍ക്കമില്ലായിരുന്നു.

ജനസംഖ്യാ വര്‍ധനവിന്റെ തോത് അതിലംഘിക്കാന്‍ കണക്കിന് ഭക്ഷ്യോത്പാദനം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞ 50 വര്‍ഷത്തിനുളളില്‍ ലോകത്തിന് സാധിച്ചു. 1950-ല്‍ ലോകത്ത് പ്രതിവര്‍ഷ ധാന്യോത്പാദനം 65 കോടി ടണ്‍ മാത്രമായിരുന്നു. ലോകജനസംഖ്യ രണ്ടര മടങ്ങായാണ് 1950-2000 കാലത്ത് വര്‍ധിച്ചത്. അതിനനുസരിച്ച് പ്രതിശീര്‍ഷ ഭക്ഷ്യലഭ്യത വര്‍ധിച്ചു. കുറഞ്ഞത് 200 കോടി ആളുകളെങ്കിലും കഠിനമായ വിശപ്പില്‍ നിന്ന് മോചനം നേടി. കൃഷിയിടത്തിന്റെ വിസ്ത്രീര്‍ണം കാര്യമായി വര്‍ധിപ്പിക്കാതെ തന്നെ ചരിത്രത്തിലാദ്യമായി ധാന്യോത്പാദനം കൂട്ടാനായി. ധാന്യോത്പാദനം മൂന്നിരട്ടി വര്‍ധിച്ചപ്പോള്‍, കൃഷിയിടങ്ങളുടെ വിസ്തൃതി വെറും പത്തുശതമാനം മാത്രമേ ഈ കാലത്ത് വര്‍ധിപ്പിക്കേണ്ടി വന്നുള്ളു.

1950-കളിലെ കാര്‍ഷികവിദ്യകളാണ് ഉപയോഗിച്ചിരുന്നതെങ്കില്‍, ഇന്നുത്പാദിപ്പിക്കുന്ന അത്രയും ധാന്യം ഉണ്ടാക്കാന്‍ 300 കോടി ഏക്കര്‍ കൃഷിഭൂമി അധികമായി കണ്ടെത്തേണ്ടി വരുമായിരുന്നു. 'പുല്‍മേടുകള്‍ ഉഴുതുമറിക്കാതെ, കന്യാവനങ്ങള്‍ വെളുപ്പിക്കാതെ അത്രയും കൃഷിയിടം കൂടുതലായി കണ്ടെത്തുക അസാധ്യമാണ്'-അടുത്തകാലത്ത് രചിച്ച ഒരു ലേഖനത്തില്‍ ബൊര്‍ലോഗ് പറഞ്ഞു. ഈ മുന്നേറ്റത്തിന് മറ്റാരെക്കാളും ലോകം കടപ്പെട്ടിരിക്കുന്നത് ബൊര്‍ലോഗിനോടാണ്. 'നോര്‍മന്‍ ബൊര്‍ലോഗ് എന്ന പേര് ഭൂമുഖത്തെ വീടുകളില്‍ മിക്കതിലും പരിചയമുണ്ടാകില്ല. എന്നാല്‍ അദ്ദേഹത്തിന്റെ ജീവിതനേട്ടം എത്താത്ത ഒരു അടുക്കളയും ലോകത്തുണ്ടാവില്ല'-യു.എസ്.സെനറ്റ് ഭൂരിപക്ഷ നേതാവായിരുന്ന ഹാരി റീഡ് പറഞ്ഞത് അല്‍പ്പവും അതിശയോക്തിയല്ല. (മാതൃഭൂമി തൊഴില്‍വാര്‍ത്ത ഹരിശ്രീ, ഒക്ടോബര്‍ 10, 2009 ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പൂര്‍ണരൂപം).

അവലംബം
Leon F. Hesser, The Man Who Fed the World: Nobel Peace Prize laureate Norman Borlaug and His Battle to End World Hunger (Durban House Publishing Company, Dallas, 2006)
Norman Borlaug, The Future of Food, from The Way We will be 50 Years from today: 60 of the World's Greatest Minds share their Vision of the Next Half Century, Editor: Mike Wallace (Thomas Nelson, Nashville, 2008)
Kenneth M.Quinn, Norman E. Borlaug: Twentieth Century Lessons for the Twenty-First Century World, Advances in Agronomy-Volume 100 (Academic Press, 2005)
Billions Served: Norman Borlaug interviewed by Ronald Bailey
http://www.reason.com/news/printer/27665.html
Justine Gillis, Norman Borlaug, Plant Scientist Who Fought Famine, The New York Times, Sept.14, 2009
Christopher Dowswell, Norman Earnest Borlaug (1914-2009), Science, Oct.16, 2009
R. Sujatha, Recalling the Work of a Great hunger-fighter, The Hindu, Sept.14, 2009

5 comments:

Joseph Antony said...

1950-കളിലെ കാര്‍ഷികവിദ്യകളാണ് ഉപയോഗിച്ചിരുന്നതെങ്കില്‍, ഇന്നുത്പാദിപ്പിക്കുന്ന അത്രയും ധാന്യം ഉണ്ടാക്കാന്‍ 300 കോടി ഏക്കര്‍ കൃഷിഭൂമി അധികമായി കണ്ടെത്തേണ്ടി വരുമായിരുന്നു. 'പുല്‍മേടുകള്‍ ഉഴുതുമറിക്കാതെ, കന്യാവനങ്ങള്‍ വെളുപ്പിക്കാതെ അത്രയും കൃഷിയിടം കൂടുതലായി കണ്ടെത്തുക അസാധ്യമാണ്'-അടുത്തകാലത്ത് രചിച്ച ഒരു ലേഖനത്തില്‍ ബൊര്‍ലോഗ് പറഞ്ഞു. ഈ മുന്നേറ്റത്തിന് മറ്റാരെക്കാളും ലോകം കടപ്പെട്ടിരിക്കുന്നത് ബൊര്‍ലോഗിനോടാണ്. 'നോര്‍മന്‍ ബൊര്‍ലോഗ് എന്ന പേര് ഭൂമുഖത്തെ വീടുകളില്‍ മിക്കതിലും പരിചയമുണ്ടാകില്ല. എന്നാല്‍ അദ്ദേഹത്തിന്റെ ജീവിതനേട്ടം എത്താത്ത ഒരു അടുക്കളയും ലോകത്തുണ്ടാവില്ല'-യു.എസ്.സെനറ്റ് ഭൂരിപക്ഷ നേതാവായിരുന്ന ഹാരി റീഡ് പറഞ്ഞത് അല്‍പ്പവും അതിശയോക്തിയല്ല. കുറിഞ്ഞി ഓണ്‍ലൈനിലെ നാനൂറാം പോസ്റ്റ്.

Sudhir KK said...

I am not sure if green revolution was ultimately good or bad. It might take years to tell. We have to wait and see. Critics of green revolution have long argued that it destroyed hundreds of species of food crops which were evolved with humans over thousands of years. This includes dozens of rice verities native to Kerala as well. I do not have authentic knowledge on the subject, but tend to view green revolution and its variants with some suspicion. The next step to make native species extinct is genetic engineering. By itself none of these technologies pose threats but when the plow head is connected to the profit engine, the turnouts are not generally good in long run.

വി. കെ ആദര്‍ശ് said...

ജോ ആ: “1950-കളിലെ കാര്‍ഷികവിദ്യകളാണ് ഉപയോഗിച്ചിരുന്നതെങ്കില്‍, ഇന്നുത്പാദിപ്പിക്കുന്ന അത്രയും ധാന്യം ഉണ്ടാക്കാന്‍ 300 കോടി ഏക്കര്‍ കൃഷിഭൂമി അധികമായി കണ്ടെത്തേണ്ടി വരുമായിരുന്നു. 'പുല്‍മേടുകള്‍ ഉഴുതുമറിക്കാതെ, കന്യാവനങ്ങള്‍ വെളുപ്പിക്കാതെ അത്രയും കൃഷിയിടം കൂടുതലായി കണ്ടെത്തുക അസാധ്യമാണ്'-അടുത്തകാലത്ത് രചിച്ച ഒരു ലേഖനത്തില്‍ ബൊര്‍ലോഗ് പറഞ്ഞു. ഈ മുന്നേറ്റത്തിന് മറ്റാരെക്കാളും ലോകം കടപ്പെട്ടിരിക്കുന്നത് ബൊര്‍ലോഗിനോടാണ്. “ “
സ്വാതന്ത്ര്യം കിട്ടുമ്പോള്‍ നമ്മുടെ (കേരളം) ഭക്ഷ്യോത്പാദനം എത്രയായിരുന്നു. പഞ്ചാബിന്റെത് എത്രയായിരുന്നു. കേരളവും പഞ്ചാബും ഒരേ അളവ് ഭൂ വിസ്തൃതിയാണ്. എന്നാല്‍ ശക്തമായ ഇടപെടലുകളോടെ മൊത്തം ഗോതമ്പ് ഉത്പാദനത്തിന്റെ നാല്പത് ശതമാനത്തോളം കൃഷി ചെയ്ത് ഇന്ന് രാജ്യത്തിന്റെ ധാന്യക്കലവറയായി പഞ്ചാബ് മാറി. നമ്മളോ ?

പ്രസക്തമായ പോസ്റ്റ്. നാണൂറാം അല്ലേ, കുറിഞ്ഞി ഓണ്‍ലൈനില്‍ ആശംസകള്‍

Suraj said...

നാനൂറിന് ആശംസ !

ഘടോല്‍കചന്‍ said...

ബോര്‍ലോഗിനെപ്പറ്റി മാതൃഭൂമി വാരാന്ത്യപ്പതിപ്പില്‍ വായിച്ചിരുന്നു. ഇങ്ങനൊരാളിന്റെ പ്രവര്‍ത്തനങ്ങള്‍ ഇല്ലായിരുന്നെങ്കിലൊരുപക്ഷെ ജനപ്പെരുപ്പത്തിനനുസരിച്ച് ഭക്ഷ്യോല്‍പ്പാദനം നടത്താനവാതെ ഒരു വലിയ വിഭാഗം ജനങ്ങള്‍ ചത്തൊടുങ്ങിയേനെ.

എന്നിട്ടും അദ്ദേഹം മരിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്കതൊരു ചെറിയ വാര്‍ത്തപോലുമല്ലായിരുന്നു. അല്ലെങ്കിലും നമുക്കെന്നും വിവാദങ്ങളോടാണല്ലൊ പ്രിയം.