Friday, November 25, 2016

ക്രിസ്ത്യാനികള്‍ - ക്രിസ്തുമതത്തിനൊരു കൈപ്പുസ്തകം


ഗാര്‍സിയ മാര്‍കേസ് ഒരിക്കല്‍ ബൈബിളിനെകുറിച്ച് പറഞ്ഞു, ഒരു പ്രായം കഴിഞ്ഞാല്‍ പലരും ബൈബിള്‍ വായിക്കാന്‍ തുടങ്ങും, രസകരമായ അമ്പത് അധ്യായങ്ങളായി ബൈബിള്‍ മാറ്റിയെഴുതിയാല്‍ എത്ര നന്നായേനെ എന്ന്. ബോബി തോമസ് രചിച്ച 'ക്രിസ്ത്യാനികള്‍' വായിച്ചപ്പോള്‍ മാര്‍കേസ് പറഞ്ഞ കാര്യം ഓര്‍മ വന്നു. ഒന്നാലോചിച്ചാല്‍, മാര്‍കേസ് പറഞ്ഞത് മറ്റൊരര്‍ഥത്തില്‍ നടപ്പാക്കിയിരിക്കുകയാണ് ബോബി ഈ പുസ്തകത്തില്‍. ബൈബിളല്ല, ബൈബിളില്‍ വിശ്വാസിക്കുന്നവരുടെ -ക്രസ്ത്യാനികളുടെ -ചരിത്രം നാല് ഭാഗങ്ങളില്‍ 74 അധ്യായങ്ങളിലായി അവതരിപ്പിച്ചിരിക്കുകയാണ് 384 പേജുള്ള ഈ പുസ്തകത്തില്‍.

ഇത്തരമൊരു ഗ്രന്ഥം മലയാളത്തില്‍ ഇതിനുമുമ്പ് വന്നിട്ടുണ്ടോ എന്ന് സംശയമാണ്. 'കിസ്തു ജീവിച്ചിരുന്നില്ല' എന്ന വാദംപോല, വിശ്വാസത്തെയും മതത്തെയും നിരസിച്ചുകൊണ്ടുള്ളതല്ല ക്രിസ്താനികള്‍ എന്ന ഈ പുസ്തകം. പകരം ഒരു വിശ്വാസ സമസ്യ എന്ന നിലയ്ക്ക് ക്രിസ്തുമത വിശ്വാസം രൂപപ്പെട്ടതിന്റെ ചുഴികളും ചരിത്രവഴികളും, ഏത് വായനക്കാരനും ആസ്വദിക്കാന്‍ പാകത്തില്‍ ഒരു നോവല്‍ പോലെ ഗ്രന്ഥകാരന്‍ തയ്യാറാക്കിയിരിക്കുന്നു. ചെറിയ വാക്യങ്ങളിലുള്ള ചടുലമായ അവതരണവും നാടകീയമായ കഥാകഥനരീതിയും നര്‍മബോധവും ചേരുമ്പോള്‍, സമീപകാലത്ത് മലയാളത്തിലിറങ്ങിയ ഏറ്റവും വായനാക്ഷമതയേറിയ കൃതികളിലൊന്ന് 'ക്രിസ്താനികള്‍' ആണെന്ന് തീര്‍ച്ചയായും പറയാം. സമയം അനുവദിക്കുമെങ്കില്‍ ഒറ്റയിരുപ്പില്‍ വായിച്ചുതീര്‍ക്കാം.

പുസ്തകത്തിന്റെ ആദ്യഭാഗത്ത് വിവരിക്കുന്നത് പഴയനിയമത്തിന്റെ കാലത്തെ സംഗതികളാണ്. യഹൂദരുടെ ദൈവസങ്കല്‍പ്പം രൂപപ്പെട്ടതിന്റെ ചരിത്രവഴികള്‍ ബൈബിളിനെയും സ്വതന്ത്ര ബൈബില്‍ പഠനഗ്രന്ഥങ്ങളെയും മുന്‍നിര്‍ത്തി പരിശോധിക്കുകയാണ് ഇവിടെ. ക്രിസ്തുശാസ്ത്രത്തിന്റെ പരിണാമവഴികളെ പരിശോധിക്കുന്നതാണ് രണ്ടാംഭാഗം. യഹൂദ മതത്തില്‍ നിന്ന് ക്രിസ്തുവിലൂടെ ക്രിസ്തുമതം പുതിയ വഴി തേടുന്നതിന്റെ കാണാപ്പുറങ്ങളാണ് ഈ രണ്ടാംഭാഗത്ത് അനാവരണം ചെയ്യുന്നത്. തന്നെപ്പോലെ തന്റെ അയല്‍ക്കാരനെ സ്‌നേഹിക്കാന്‍ പറഞ്ഞ, ഒരു കരണത്തടിക്കുന്നയാള്‍ക്ക് മറുകരണം കൂടി കാട്ടിക്കൊടുക്കാന്‍ പറഞ്ഞ ഒരാളുടെ അനുയായികള്‍ക്ക് ചരിത്രത്തിലെ ഏറ്റവും കര്‍ക്കശമായ മതം രൂപപ്പെടുത്താനും, പല ഘട്ടത്തിലും ക്രൂരതയുടെയും മനുഷ്യത്വമില്ലായ്മയുടെയും പര്യായമായി മാറാനും കഴിഞ്ഞതെങ്ങനെ എന്നാണ് മൂന്നാംഭാഗം വിശദീകരിക്കുന്നത്. ഏഷ്യക്കാരനായ ക്രിസ്തു എങ്ങനെ യൂറോപ്പിന്റെ ദൈവമായി പരിണമിച്ചു എന്നും ഈ ഭാഗത്ത് എഴുത്തുകാരന്‍ പരിശോധിക്കുന്നു. 'നസ്രാണികളുടെ ലോകം' എന്ന നാലാംഭാഗമായിരിക്കും ഒരുപക്ഷേ, മലയാളികളെ കൂടുതല്‍ ആകര്‍ഷിക്കുക. കേരളത്തിലെ ക്രിസ്തുമത ചരിത്രത്തെ പിന്തുടരുന്ന ഭാഗമാണിത്.

മിത്തുകളും വിശ്വാസങ്ങളും ചരിത്രവുമെല്ലാം കൂടിക്കുഴഞ്ഞു കിടക്കുന്ന ഒന്നാണ് ക്രിസ്തുമതചരിത്രം. വിശ്വാസമാണ് എല്ലാറ്റിന്റെയും അടിസ്ഥാനം. ഇക്കാര്യം പൂര്‍ണമായി അംഗീകരിച്ചുകൊണ്ടാണ് ഗ്രന്ഥകാരന്‍ തന്റെ വിഷയത്തെ സമീപിക്കുന്നത്. മതചരിത്രം വിവരിക്കാന്‍ യുക്തിവാദികളുടെ സമീപനമല്ല ഗ്രന്ഥകര്‍ത്താവ് സ്വീകരിച്ചിട്ടുള്ളത്. പകരം വിമോചനദൈവശാസ്ത്രവുമായി ചേര്‍ന്നു നില്‍ക്കുന്ന പ്രതിപാദനരീതിയാണ് അവലംബിച്ചിട്ടുള്ളത്. പുസ്തകത്തില്‍ നിന്ന് ചെറിയൊരു ഭാഗം ഉദ്ധരിക്കട്ടെ: 'ബൈബിളിലുള്ളത് മാത്രമാണോ ക്രിസ്തീയ ദൈവശാസ്ത്രത്തിലുള്ളത്? വിശുദ്ധരെയും കന്യാമറിയത്തെയും സംബന്ധിച്ച കത്തോലിക്കരുടെയും മറ്റ് സഭാവിഭാഗക്കാരുടെയും സങ്കല്‍പ്പങ്ങളും അതുമായി ബന്ധപ്പെട്ട ആചാരങ്ങളുമുണ്ടായത് ബൈബിളിന് പുറത്തുള്ള ധാരണകളുടെ അടിസ്ഥാനത്തിലല്ലേ? ആദ്യനൂറ്റാണ്ട് മുതല്‍ തന്നെ ഇത്തരം ദൈവശാസ്ത്രപരമായ കൂട്ടിച്ചേര്‍ക്കലുകള്‍ സഭാപിതാക്കന്മാര്‍ നടത്തിയിരുന്നു. അതില്‍ നാലാം നൂറ്റാണ്ടിലെ നിഖ്യാസൂനഹദോസ് തീരുമാനങ്ങള്‍ വരെയാണ് പ്രൊട്ടസ്റ്റന്റുമാര്‍ അംഗീകരിക്കുന്നത്. ഈ സൂനഹദോസിന്റെ പ്രധാന കണ്ടെത്തലായിരുന്നു പിതാവും പുത്രനും പരിശുദ്ധാത്മാവും ഒന്നായിരിക്കുന്ന ദൈവമെന്ന ത്രിത്വസങ്കല്‍പ്പം. ഈ ത്രിത്വസങ്കല്‍പ്പം ബൈബിളില്‍ എവിടെയാണുള്ളത്? ബൈബിളിലെ കാര്യങ്ങള്‍ വ്യാഖ്യാനിച്ച് കണ്ടെത്തിയ ഒരു ദൈവശാസ്ത്ര ധാരണയാണത്' (പേജ് 336).

പഴയ നിയമകാലത്തെ വിശ്വാസചരിത്രത്തില്‍ ഏറ്റവും വിപ്ലവകരായ ഒന്ന് സാത്താന്റെ കണ്ടെത്തലായിരുന്നു എന്ന് ഗ്രന്ഥകാരന്‍ പറയുന്നു. അത്രകാലവും എല്ലാക്കാര്യങ്ങളും, അത് നല്ലതാണെങ്കിലും ചീത്തയാണെങ്കിലും, യഹോവയായ ദൈവം തന്നെ ചെയ്യണമായിരുന്നു. ഒരു വശത്ത് രക്ഷകനായ ദൈവം, മറുവശത്ത് പാര പണിയുന്ന ദൈവം! ഇതില്‍ നിന്നുള്ള മോചനം ദൈവത്തിന് കിട്ടിയത് സാത്താനെ കണ്ടുപിടിച്ചതോടെയാണ്. തിന്മചെയ്യലില്‍ നിന്ന് ദൈവത്തിന് മോചനമായി. ആ പണി സാത്താനെ ഏല്‍പ്പിച്ചു!

ഇതുപോലെ പുതിയ നിയമകാലത്തെ ഏറ്റവും പ്രധാനപ്പെട്ട ദൈവശാസ്ത്രപരമായ കണ്ടെത്തല്‍ ജന്മപാപത്തിന്റേതായിരുന്നു. ലൈംഗീകതയ്ക്ക് പാപത്തിന്റെ മേലാപ്പ് ചാര്‍ത്തിക്കിട്ടിയത് അങ്ങനെയാണ്. 'യൂറോപ്പിന്റെ ക്രൈസ്തവബോധത്തെ രൂപപ്പെടുത്തിയവരില്‍, പൗലോസ് കഴിഞ്ഞാല്‍ പിന്നെ രണ്ടാമനായി പരിഗണിക്കാവുന്ന വിശുദ്ധ അഗസ്തിനോസാണ് (സി.ഇ.354-430) ലൈംഗീകതയെ പാപചിന്തയുടെ കേന്ദ്രസ്ഥാനത്തേക്ക് ആനയിക്കുന്നത്. ജന്മപാപം എന്ന ആശയത്തെ അദ്ദേഹം വിശദീകരിച്ചു. വിവാഹത്തെ അദ്ദേഹം പൂര്‍ണമായി നിഷേധിച്ചിരുന്നില്ലെങ്കിലും, ആദിപാപവും ലൈംഗീകവേഴ്ചയും തമ്മിലുള്ള ബന്ധത്തില്‍ അദ്ദേഹത്തിന് സംശയമൊന്നുമുണ്ടായിരുന്നില്ല' (പേജ് 226).

പല ക്രിസ്ത്യന്‍ വിഭാഗങ്ങളുടെയും വിശ്വാസ സംഹിതയില്‍ പ്രമുഖസ്ഥാനമാണ് കന്യകാ മറിയത്തിനുള്ളത്. യേശുവിന്റെ മാതാവായ കന്യകാമറിയം ജന്മപാപം ഇല്ലാത്തവളാണെന്നും, ഉടലോടെ സ്വര്‍ഗ്ഗത്തിലേക്ക് സംവഹിക്കപ്പെട്ടു എന്നുമാണ് വിശ്വാസം. അങ്ങനെ കന്യകാമറിയം സ്വര്‍ഗ്ഗത്തിന്റെ രാജ്ഞിയായി. ആധുനിക കാലത്ത് ഈ വിശ്വാസം ഉറപ്പിക്കപ്പെട്ടിരിക്കുന്നത് വത്തിക്കാന്‍ നടത്തിയ രണ്ട് പ്രഖ്യാപനങ്ങള്‍ക്ക് മുകളിലാണെന്ന കാര്യം ഗ്രന്ഥകര്‍ത്താവ് ചൂണ്ടിക്കാട്ടുന്നു. മറിയം ജന്മപാപം ഇല്ലാത്തവളാണെന്ന് 1854 ഡിസംബര്‍ 8 ന് വത്തിക്കാന്‍ പ്രഖ്യാപിച്ചു. അതിനുള്ള രേഖയില്‍ പീയൂസ് ഒമ്പതാമന്‍ മാര്‍പാപ്പ ഒപ്പുവെച്ചു. ഇതാണ് ആദ്യ പ്രഖ്യാപനം. രണ്ടാമത്തെ പ്രഖ്യാപനം, 1950 നവംബര്‍ ഒന്നിനാണ് ഉണ്ടായത്. മറിയം ജീവിതാന്ത്യത്തില്‍ ഉടലോടെ സ്വര്‍ഗത്തിലേക്ക് പോവുകയായിരുന്നു എന്ന് പീയൂസ് പന്ത്രണ്ടാമന്‍ മാര്‍പാപ്പ പ്രഖ്യാപിച്ചു.

ഒരുപക്ഷവും ചേരാതെയാണ് ഗ്രന്ഥകാരന്‍ ക്രിസ്തുചരിത്രത്തെ മുന്നോട്ട് നയിക്കുന്നത്. പക്ഷേ, നാലംഭാഗമായ കേരളത്തിലെ നസ്രാണികളുടെ ചരിത്രത്തിലെത്തുമ്പോള്‍ ചിലയിടങ്ങളില്‍ പിടിവിട്ടുപോകുന്നില്ലേ എന്ന് വായനക്കാരന് സംശയം തോന്നാം. നസ്രാണികളുടെ പൂര്‍വ്വചരിത്രത്തെ വളരെ സമഗ്രമായി തന്നെ ഗ്രന്ഥകര്‍ത്താവ് വിവരിക്കുന്നുണ്ട്. കേരളത്തില്‍ ആദ്യനൂറ്റാണ്ട് മുതല്‍ നിലനിന്ന പ്രാചീനസഭയ്ക്ക് മേല്‍ പറങ്കികളുടെ വരവോടെയാണ് പാശ്ചാത്യമേല്‍ക്കോയ്മ ആരംഭിക്കുന്നത്. പാശ്ചാത്യശക്തികളുടെ വരവ് മൂലം കേരള നസ്രാണികളുടെ തനത് വിശ്വാസങ്ങളെല്ലാം തകര്‍ന്നടിഞ്ഞു. ഇത് ലോകത്ത് അധിനിവേശത്തിനിരയായ എല്ലാ നാടുകളിലും സംഭവിച്ച സംഗതിയാണ്. മുമ്പിവിടെ വളരെ കേമമായ സംഗതിയായിരുന്നു നിലനിന്നിരുന്നത്, പാശ്ചാത്യര്‍ വന്നതോടെ അതെല്ലാം നഷ്ടമായി എന്ന മട്ടിലുള്ള വിവരണം പക്ഷേ യാഥാര്‍ഥ്യത്തിന് നിരക്കുന്നതല്ല. മുമ്പിവിടെ നിലനിന്നിരുന്ന വിശ്വാസരീതികള്‍ അത്ര കേമമായിരുന്നില്ല എന്ന് ഗ്രന്ഥകര്‍ത്താവ് തന്നെ പല സ്ഥലങ്ങളിലും പറയുന്നുമുണ്ട്.

ചെറിയ ചെറിയ അധ്യായങ്ങളായാണ് വിവിധ സംഗതികളെ ഗ്രന്ഥകാരന്‍ അവതരിപ്പിച്ചിരിക്കുന്നത്. അത് ഈ പുസ്തകത്തിന്റെ ശക്തിയും അതേസമയം ദൈര്‍ബല്യവുമാണ്. ചില അധ്യായങ്ങള്‍ കുറച്ചുകൂടി വിശദാംശങ്ങളോടെ വിവരിക്കപ്പെട്ടെങ്കില്‍ എന്ന് വായനക്കാരന്‍ ആഗ്രഹിച്ചുപോകും. പുസ്തകത്തിന്റെ ഘടനയിലെ പ്രകടമായ ന്യൂനത അതിന് പദസൂചി ഇല്ല എന്നതാണ്. ചരിത്രപരവും മതപരവുമായ വൈപുല്യമേറിയ വിവരങ്ങളുടെ ശേഖരമായി കണക്കാക്കാവുന്ന ഒരു ഗ്രന്ഥത്തില്‍ പദസൂചി ഇല്ലാതെ വരുന്നത് തീര്‍ച്ചയായും പോരായ്മയാണ്. ഡിസി ബുക്‌സ് കഴിഞ്ഞ ഫിബ്രവരിയില്‍ പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥം ഇതിനകം മൂന്ന് പതിപ്പ്്ഇറങ്ങിക്കഴിഞ്ഞു. വില: 295 രൂപ.

(പുസ്തകത്തില്‍ കൂനന്‍കുരിശ് സത്യത്തെക്കുറിച്ച് പറയുന്ന ഭാഗത്തുള്ളതാണ് ഇതോടൊപ്പം ചേര്‍ത്തിരിക്കുന്നു ചിത്രം)


#FBpost

ഫാരഡെ - സ്‌കൂള്‍വിദ്യാഭ്യാസം ലഭിക്കാത്ത ശാസ്ത്രജ്ഞന്‍


ക്ലാസിക്കല്‍ ഭൗതികത്തിന്റെ ചരിത്രം പറയുന്നവര്‍ അതിന്റെ അങ്ങേയറ്റത്ത് പ്രതിഷ്ഠിക്കുക ഗലീലിയോ, ന്യൂട്ടണ്‍ എന്നിവരെയാണ്. ഇങ്ങേയറ്റത്ത് മൈക്കല്‍ ഫാരഡെയെയും ജയിംസ് ക്ലാര്‍ക്ക് മാക്‌സ്‌വെലിനെയും. 

ഇതില്‍ മൈക്കല്‍ ഫാരഡെ (1791-1867) കൂടുതല്‍ അറിയപ്പെടുന്നത് വൈദ്യുതിയുടെ പേരിലാണ്. ആധുനിക നാഗരികതയുടെ എല്ലാ അഹങ്കാരത്തിനും മനുഷ്യനെ പ്രാപ്തനാക്കിയ മുന്നേറ്റമാണ് വൈദ്യുതിയുടെ കണ്ടുപിടുത്തം. അതിന് അടിസ്ഥാനമായ ഇലക്ട്രിക് ഡൈനാമോ വികസിപ്പിച്ചത് ഫാരഡെയാണ്. വൈദ്യുതിയും കാന്തികതയും തമ്മിലുള്ള ഉറ്റബന്ധത്തെക്കുറിച്ച് ഫാരഡെ നടത്തിയ കണ്ടെത്തലുകള്‍ ഇല്ലായിരുന്നെങ്കില്‍, വൈദ്യുതകാന്തികമണ്ഡലങ്ങളെക്കുറിച്ചുള്ള മാക്‌സ്‌വെലിന്റെ മുന്നേറ്റം ഒരുപക്ഷേ സാധ്യമാകുമായിരുന്നില്ല. 

തെക്കന്‍ ലണ്ടനില്‍ ഒരു ദരിദ്രകുടുംബത്തിലാണ് ഫാരഡെ ജനിച്ചത്. പതിനാലാം വയസ്സില്‍ ഒരു ബുക്ക് ബൈന്‍ഡിങ് ഷോപ്പില്‍ സഹായിയായി ചേര്‍ന്നു. അവിടെ ബയന്റ് ചെയ്യാന്‍ എത്തുന്ന ശാസ്ത്രപുസ്തകങ്ങള്‍ ആര്‍ത്തിയോടെ വായിക്കുകയും നോട്ടുകള്‍ കുറിച്ചെടുക്കുകയും ചെയ്യുന്ന ആ ബാലന്‍ കടയുടമയുടെ കൗതുകവും അനുതാപവും ഒരേസമയം പിടിച്ചുപറ്റി.


ബുക്കുകളുമായി വരുന്ന മാന്യന്മാരോട് ആ പയ്യന്‍ ഭയങ്കര മിടുക്കനാണെന്ന് കടയുടമ പറയുമായിരുന്നു. അതുകേട്ട ഒരാള്‍ പ്രസിദ്ധ രസതന്ത്ര ഗവേഷകനായ സര്‍ ഹംഫ്രി ഡേവിയുടെ പ്രഭാഷണത്തിനുള്ള പ്രവേശന പാസ് അവന് നല്‍കി. ആ പ്രഭാഷണം കേട്ടതാണ് ഫാരഡെയുടെ ജീവിതം മാറ്റിമറിച്ചത്. 


പ്രഭാഷണത്തിന്റെ നോട്ട് സസൂക്ഷ്മം കുറിച്ചെടുത്ത ഫാരഡെ അത് ഹംഫ്രി ഡേവിക്ക് അയച്ചുകൊടുക്കുകയും, അദ്ദേഹത്തിന്റെ ലാബില്‍ ഒരു അസിസ്റ്റന്റിന്റെ ജോലി അഭ്യര്‍ഥിക്കുകയും ചെയ്തു. അധികം വൈകാതെ ഹംഫ്രി ഡേവിയുടെ സഹായിയായ ഫാരഡെ ആ ലാബില്‍വെച്ചാണ്, ലോകത്തെ മാറ്റിമറിച്ച ശാസ്ത്രമുന്നേറ്റങ്ങള്‍ നടത്താന്‍ തുടങ്ങിയത്.
ഈ കഥ ഇപ്പോള്‍ പറയാനൊരു കാരണമുണ്ട്. ഫാരഡെ സ്‌കൂളില്‍ പോയിട്ടുള്ള ആളല്ല!


(ഫാരഡെ മാത്രമല്ല ഇത്തരം ആളുകള്‍ വേറെയുമുണ്ട്. താത്പര്യമുള്ളവര്‍ക്ക്, Abdul Rasheed ന്റെ ഈ പോസ്റ്റില്‍ ( https://goo.gl/d6jlHD) കൂടുതല്‍ ആളുകളെ പരിചയപ്പെടാം)


- FB post : പുതിയ മന്ത്രി എം എം മണി സ്‌കൂള്‍ വിദ്യാഭ്യാമില്ലാത്തായള്‍ എന്ന പേരില്‍ ആക്ഷേപത്തിനിരയായപ്പോള്‍ ഇട്ട പോസ്റ്റ്‌

Tuesday, November 22, 2016

സയന്‍സ് ജേര്‍ണലിസം - തള്ളലും കൊള്ളലും

ചിത്രത്തിലുള്ളത് രാമര്‍ പിള്ളയുടെ ഒരു പച്ചിലപെട്രോള്‍ പ്രദര്‍ശനത്തിന്റെ ദൃശ്യം (PTI)

1. പൊട്ടുന്ന വ്യജമുട്ടകള്‍

വ്യാജശാസ്ത്രവുമായി ബന്ധപ്പെട്ട രണ്ട് സംഗതികള്‍ അടുത്തയിടെ മാധ്യമങ്ങളില്‍ ഇടംപിടിച്ചു. 'ചൈനീസ് മുട്ട'കളെന്ന് പേരിലുള്ള വ്യജമുട്ടകള്‍ കേരളത്തില്‍ പല സ്ഥലങ്ങളിലും വ്യാപകമായി വില്‍ക്കപ്പെടുന്നു എന്നതായിരുന്നു അതിലൊന്ന്. 'ചൈനീസ് മുട്ടകള്‍' എന്നത് ഒരു സങ്കല്‍പ്പം മാത്രമായതിനാല്‍, അതൊരു വ്യാജശാസ്ത്രവാര്‍ത്തയായിരുന്നു. മറ്റൊന്ന് സമീപകാല ഇന്ത്യ കണ്ട ഏറ്റവും വലിയ ശാസ്ത്രഉഡായിപ്പുകളിലൊന്നായ 'പച്ചില പെട്രോളി'ന്റെ 'ഉപജ്ഞാതാവ്' രാമര്‍ പിള്ളെയ്ക്കും കൂട്ടാളികള്‍ക്കും കോടതി തടവ് ശിക്ഷ വിധിച്ച സംഭവം (https://goo.gl/46o3UF).

'ചൈനീസ് മുട്ട' വാര്‍ത്ത വന്നതിന്റെ പേരില്‍ മുഖ്യധാരാ മാധ്യമങ്ങളെ വിമര്‍ശിച്ചും പരിഹസിച്ചും ഏറെപ്പേര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടു. വ്യാജമുട്ട വാര്‍ത്തയെ കളിയാക്കാന്‍ മുരളി തുമ്മാരുകുടി ഫെയ്‌സ്ബുക്കില്‍ കൊടുത്ത വ്യാജവീഡിയോ സത്യമാണെന്ന് കരുതി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ദുസ്ഥിതി പോലുമുണ്ടായി. സത്യമേത്, വ്യാജമേത് എന്ന് തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ കൈവിട്ട് പോകുന്ന സ്ഥിതി!

ശാസ്ത്രവിഷയങ്ങളില്‍ താത്പര്യമുള്ള ആളാണ് ഞാന്‍. ഇടയ്‌ക്കൊക്കെ ശാസ്ത്രമെഴുതുന്ന ജേര്‍ണലിസ്റ്റ് എന്ന നിലയ്ക്ക് ഇക്കാര്യത്തില്‍ എന്റെ അഭിപ്രായം ചില സുഹൃത്തുക്കള്‍ ആരായുകയുണ്ടായി. ഇക്കാര്യത്തിലുള്ള എന്റെ അഭിപ്രായങ്ങളും ചിന്തകളും ഏതാനും പോസ്റ്റുകളായി ഫെയ്‌സ്ബുക്കില്‍ ഇട്ടിരുന്നു. അത് സമാഹരിച്ചതാണ് ഇത്.

'ചൈനീസ് മുട്ട' പോലുള്ള വ്യാജശാസ്ത്രവാര്‍ത്തകളുടെ കാര്യത്തില്‍ തീര്‍ച്ചയായും പ്രതിസ്ഥാനത്തുള്ളത് ഞാനടക്കമുള്ള മാധ്യമപ്രവര്‍ത്തകരാണ്. ഞങ്ങളുടെ ജാഗ്രതക്കുറവും അറിവില്ലായ്മയുമാണ് ഇത്തരം വ്യാജശാസ്ത്രവാര്‍ത്തകള്‍ക്ക് കാരണമെന്ന കാര്യം അംഗീകരിക്കാനും എനിക്ക് ബുദ്ധിമുട്ടില്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം കാര്യങ്ങള്‍ തീര്‍ച്ചയായും ചര്‍ച്ചചെയ്യപ്പെടണം. അത് ഗുണമേ ചെയ്യൂ.

അതേസമയം, അടുത്തകാലത്തായി മാധ്യമങ്ങള്‍ തെറ്റായ ശാസ്ത്രവിവരങ്ങള്‍ മാത്രമേ നല്‍കുന്നുള്ളൂ എന്ന മട്ടില്‍ ചിലര്‍ വാദിക്കുന്നത് കാണ്ടു. അത് പക്ഷേ, അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണ്. കാരണം, മാധ്യമപ്രവര്‍ത്തനമെന്നത് മറ്റേത് തൊഴിലും പോലെ മനുഷ്യര്‍ ചെയ്യുന്ന പണിയാണ്. കുറ്റങ്ങളും കുറവുകളും സ്വാഭാവികം. മുമ്പും വാര്‍ത്തകളില്‍ തെറ്റുകള്‍ വന്നിട്ടുണ്ട്, ഇനിയും വരും. മുമ്പ് പക്ഷേ, സോഷ്യല്‍ മീഡിയ ഇത്ര ശക്തമല്ലാതിരുന്നു, തെറ്റുകള്‍ ഇന്നത്തെ മാതിരി ചര്‍ച്ചചെയ്യപ്പെട്ടിരുന്നില്ല. ഇന്ന് കഥ മാറിയിരിക്കുന്നു.

മനുഷ്യരാണ്, തെറ്റുകള്‍ സംഭവിക്കും. സംഭവിക്കട്ടെ. ആ തെറ്റുകളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് അത് ആവര്‍ത്തിക്കാതിരിക്കാന്‍ കഴിയുന്നുണ്ടോ എന്നതാണ് പ്രധാനം. എന്റെ നിരീക്ഷണത്തില്‍ ഇത് പലപ്പോഴും സാധിക്കുന്നില്ല എന്നതാണ് മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന പ്രധാന വെല്ലുവിളി. സമയപരിമിധി മുതല്‍ അറിവില്ലായ്മ വരെയുള്ള ഒട്ടനവധി ഘടകങ്ങളും, മാധ്യമങ്ങള്‍ തമ്മിലുള്ള കിടമത്സരവും ഈ വെല്ലുവിളിക്ക് പിന്നിലുണ്ടെന്ന് കാണാം.

ഈ വെല്ലുവിളിയുടെ ആഴം മനസിലാക്കാന്‍, ഈ പോസ്റ്റിന്റെ തുടക്കത്തില്‍ സൂചിപ്പിച്ച രണ്ട് വ്യാജസംഗതികളും മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട കാര്യം നോക്കിയാല്‍ മതി. 1990 കളുടെ രണ്ടാംപകുതിയില്‍ മാധ്യമങ്ങള്‍ ആഘോഷിച്ച സംഗതിയായിരുന്നു രാമര്‍ പിള്ളയുടെ 'പച്ചില പെട്രോള്‍'. അത് ശുദ്ധതട്ടിപ്പാണെന്നു കണ്ട് രാമര്‍ പിള്ളക്ക് കോടതി ശിക്ഷ വിധിക്കുന്ന സമയത്ത് തന്നെ, 'വ്യാജമുട്ട' സ്‌റ്റോറികള്‍ മലയാള മാധ്യമങ്ങളില്‍ വരുന്നത് തെറ്റുകളില്‍ നിന്ന് പാഠം പഠിക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയുന്നില്ല എന്നതിന് തെളിവല്ലേ!

മാധ്യമങ്ങളുടെ കിടമത്സരത്തില്‍ ശാസ്ത്രവസ്തുതകള്‍ ബലികഴിക്കപ്പെട്ട ചരിത്രമാണ് 'പച്ചില പെട്രോളി'നുള്ളത്. ഓരോ പത്രവും രാമറിന്റെ കണ്ടുപിടിത്തവും അണിയറകഥകളും കൊടുക്കാന്‍ മത്സരിച്ചു. സ്‌കൂള്‍ നിലവാരത്തിലെ കെമിസ്ട്രി അറിയാവുന്നവര്‍ക്ക് പോലും മനസിലാക്കാവുന്ന കാര്യമേയുള്ളൂ, വെള്ളത്തില്‍ ഒരു പിടി പച്ചിലയിട്ടിളക്കിയാല്‍ വെള്ളം പെട്രോളാകില്ല എന്ന്. യേശുക്രിസ്തു വെള്ളം വീഞ്ഞാക്കിയ കഥ പോലെ, രാമര്‍ പിള്ള വെള്ളം പെട്രോളാക്കുന്ന കഥ പക്ഷേ, മാധ്യമങ്ങള്‍ വെട്ടിവിഴുങ്ങി. ഫുള്‍പേജ് പച്ചിലപെട്രോള്‍ സപ്ലിമെന്റിറക്കിയ പത്രങ്ങള്‍ പോലുമുണ്ട്.

അതിനിടയില്‍ ഹിന്ദു പത്രം മാത്രം രാമറിന്റെ ഒരു വീരവാദവും വാര്‍ത്തയാക്കാന്‍ കൂട്ടാക്കിയില്ല. എന്തുകൊണ്ട് അവര്‍ക്കത് വാര്‍ത്തയല്ല എന്ന് പലരും അത്ഭുതംകൂറി. പച്ചില പെട്രോള്‍ വാര്‍ത്തകള്‍ ഒന്നടങ്ങിക്കഴിഞ്ഞപ്പോള്‍, ഹിന്ദുവിന്റെ ന്യൂസ് മാഗസിനായ 'ഫ്രണ്ട്‌ലൈനി'ല്‍ ശാസ്ത്രലേഖകന്‍, രാമചന്ദ്രന്‍ എന്നാണെന്റെ ഓര്‍മ, ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. മദ്രാസ് ഐഐടിയിലെ പ്രൊഫസര്‍മാര്‍ക്ക് മുന്നില്‍ രാമര്‍ പിള്ള വെള്ളം പെട്രോളാക്കുന്നത് കാട്ടിക്കൊടുത്ത സംഭവമായിരുന്നു ആ റിപ്പോര്‍ട്ടില്‍. ആ ലേഖകന്‍ മാത്രമാണ് ജേര്‍ണലിസ്റ്റായി ആ ഡമന്‍സ്‌ട്രേഷന്‍ വേളയില്‍ അവിടെ ഉണ്ടായിരുന്നത്.

രാമര്‍ പിള്ള ഒരു വലിയ പാത്രത്തില്‍ വെള്ളം സ്റ്റൗവില്‍ വെച്ച് ചൂടാക്കാന്‍ തുടങ്ങി. കുറച്ചുകഴിഞ്ഞപ്പോള്‍ തന്റെ പക്കലുള്ള 'അത്ഭുത ഇല' ഉണക്കിയത് ഒരുപിടി വെള്ളത്തിലിട്ട് ഇളക്കാനാരംഭിച്ചു. വണ്ണമുള്ള ഒരു ലോഹദണ്ഡുകൊണ്ടായിരുന്നു ഇളക്കല്‍. വെള്ളം ചൂടായി വന്നു. ഒരു ഘട്ടമെട്ടിയപ്പോള്‍ പെട്ടന്ന് പാത്രത്തിലെ വെള്ളം ഉയരുകയും അത് പെട്രോളാവുകയും ചെയ്തു!

പ്രൊഫസര്‍മാരിലൊരാള്‍ പൊടുന്നനെയെത്തി രാമറിന്റെ പക്കല്‍ നിന്ന് ആ ലോഹദണ്ഡ് ബലമായി പിടിച്ചുവാങ്ങി. നോക്കുമ്പോള്‍ അത് പൊള്ളയായ ദണ്ഡാണ്. അതിനുള്ളില്‍ പെട്രോള്‍ നിറച്ചിരിക്കുന്നു. ദണ്ഡിന്റെ അടിഭാഗത്ത് ഒരു സുക്ഷിരം. അത് കാരീയം വെച്ചടച്ചത്, വെള്ളം ചൂടായപ്പോള്‍ ഉരുകുകയും ഉള്ളിലുള്ള പെട്രോള്‍ വെള്ളത്തില്‍ കലരുകയും ചെയ്തതാണ് അവിടെ കണ്ടത്!. പെട്രോള്‍ വെള്ളത്തിന് മുകളില്‍ പൊങ്ങിക്കിടക്കുമെന്നതിനാല്‍, വെള്ളമെല്ലാം പെട്രോളായി മാറിയ പ്രതീതിയുണ്ടാകുന്നു.

എന്നുവെച്ചാല്‍ രാമറിന്റെ കണ്ടുപിടിത്തം ശുദ്ധതട്ടിപ്പാണെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് ഹിന്ദു അത് റിപ്പോര്‍ട്ട് ചെയ്യാത്തത്. പക്ഷേ, അപ്പോഴും ഒരു ചോദ്യം അവശേഷിക്കുന്നു. ഈ പറഞ്ഞ കാര്യം ലേഖകന്‍ അന്നേ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കില്‍, രാമറിന് തന്റെ തട്ടിപ്പുമായി മുന്നോട്ട് പോകാന്‍ കഴിയുമായിരുന്നോ! എന്തുകൊണ്ട് ഹിന്ദു അത് റിപ്പോര്‍ട്ട് ചെയ്തില്ല? അതിപ്പോഴും എനിക്ക് അത്ഭുതമായി തോന്നുന്നു.

വ്യാജവാര്‍ത്തകളുടെ ഇത്തരം എത്ര കഥകള്‍ വേണമെങ്കിലും നിരത്താന്‍ കഴിയും. നമ്മുടെ നാട്ടിലെ മാധ്യമങ്ങളില്‍ മാത്രമല്ല ഇതുപോലുള്ള വ്യാജശാസ്ത്രവാര്‍ത്തകള്‍ വരാറുള്ളത്. വലിയ ജേര്‍ണലിസ്റ്റിക് മാനദണ്ഡങ്ങള്‍ കാത്തുസൂക്ഷിക്കുന്നവ എന്ന് കരുതാറുള്ള പാശ്ചാത്യമാധ്യമങ്ങളില്‍ വന്നിട്ടുള്ള ചില വ്യാജശാസ്ത്രവാര്‍ത്തകളുമായി താരതമ്യം ചെയ്താല്‍ ഇവിടെ വരുന്നതൊന്നും ഒന്നുമല്ല എന്നതാണ് വാസ്തവം.

2. വ്യാജദിനോസര്‍ പറന്നപ്പോള്‍ 
 
1999 നവംബര്‍ ലക്കം 'നാഷണല്‍ ജ്യോഗ്രഫിക്' മാഗസിന്റെ കവര്‍സ്‌റ്റോറി 'Feathers of T.Rex?' എന്ന ഫീച്ചറായിരുന്നു. ക്രിസ്റ്റഫര്‍ പി. സ്ലോവാന്‍ എഴുതിയ ലേഖനം ചിത്രങ്ങളും ദൃശ്യങ്ങളുമുള്‍പ്പടെ ഏതാണ്ട് 19 പേജ് നീണ്ടുകിടുന്നു.

ലോകത്തെ ഏറ്റവും ആഭിജാത്യമേറിയ പ്രസിദ്ധീകരണങ്ങളിലൊന്നാണ് നാഷണല്‍ ജ്യോഗ്രഫിക് മാഗസിന്‍. ഒരു നൂറ്റാണ്ടിലേറെ പ്രസിദ്ധീകരണ ചരിത്രമുള്ള മാഗസിന്‍. വസ്തുതകള്‍ കുറ്റമറ്റതാക്കാനും, തെറ്റുകള്‍ കടന്നുകൂടാതെ നോക്കാനും എത്ര കഠിനമായ ത്യാഗം സഹിക്കാനും തയ്യാറുള്ളവരാണ് നാഷണല്‍ ജ്യോഗ്രഫിക്കുകാര്‍.

ലോകത്തെ biodiversity hotspot പരമ്പരയുടെ ഭാഗമായി പശ്ചിമഘട്ടത്തെപ്പറ്റി നാഷണല്‍ ജ്യോഗ്രഫിക് പ്രസിദ്ധീകരിച്ച ലേഖനത്തില്‍, അന്നത്തെ തേക്കടി ഇക്കോടൂറിസം ഓഫീസര്‍ അബ്ദുള്‍ ബഷീറിനെയും ഇന്റര്‍വ്യൂ ചെയ്തിരുന്നു. ബഷീര്‍ സാറിന്റെ ഒന്നോ രണ്ടോ ക്വോട്ട് ആണ് ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. പക്ഷേ, മാഗസിന്റെ പ്രവര്‍ത്തകര്‍ വാഷിങ്ടണില്‍ നിന്ന് അഞ്ചുതവണ തന്നെ വിളിച്ച് വിവരങ്ങള്‍ ആവര്‍ത്തിച്ചു സ്ഥിരീകരിച്ച കാര്യം ഒരിക്കല്‍ ബഷീര്‍ സാര്‍ പറഞ്ഞതോര്‍ക്കുന്നു.

അത്രയ്ക്ക് കണിശതയും സൂക്ഷ്മതയും പാലിക്കുന്ന നാഷണല്‍ ജ്യോഗ്രഫിക്ക് പ്രസിദ്ധീകരിച്ച ഒരു കവര്‍സ്‌റ്റോറി പൂര്‍ണമായും വ്യാജമായിരുന്നു എന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ? അതെ, സംഭവം സത്യമാണ്. മേല്‍സൂചിപ്പിച്ച 1999 നവംബര്‍ ലക്കം കവര്‍‌സ്റ്റോറി ഒരു കുറ്റമറ്റ വ്യാജലേഖനമായിരുന്നു. പൂര്‍ണമായും ഒരു വ്യാജഫോസില്‍ അടിസ്ഥാനമാക്കി തയ്യാറാക്കിയ ലേഖനം! പ്രസിദ്ധീകരിച്ചു കഴിഞ്ഞാണ് പക്ഷേ, സംഭവം വ്യാജമാണെന്ന് വ്യക്തമായത്.

സംഭവത്തിന്റെ തുടക്കം 1997ല്‍ ചൈനയിലെ ഷിയാസാന്‍ജിയാസി മേഖലയില്‍ നിന്നാണ്. അവിടെ നിന്ന് കണ്ടെത്തിയ Archaeoraptor liaoningensis എന്ന ഫോസില്‍, കര്‍ഷകരാണ് ഗവേഷകര്‍ക്ക് നല്‍കിയത്. പ്രാചീന പക്ഷിയുടെ ശരീരവും ചെറിയൊരു ദിനോസറിന്റേതു മാതിരിയുള്ള വാലും പല്ലുകളും ചേര്‍ന്നതായിരുന്നു ഫോസില്‍. ശാസ്ത്രലോകം ഏറെക്കാലമായി തേടിക്കൊണ്ടിരുന്ന, പക്ഷികള്‍ക്കും കരയിലെ ചെറുദിനോസറുകള്‍ക്കുമിടയിലെ, പരിണാമത്തിലെ കണ്ണിയാണ് അതെന്ന് ചില ഗവേഷകര്‍ അവകാശപ്പെട്ടു.


 Archaeoraptor ദിനോസര്‍, ചിത്രകാരന്റെ ഭാവന

അതായിരുന്നു നാഷണല്‍ ജ്യോഗ്രഫിക്കിന്റെ ലേഖനവിഷയം. ഒരു പക്ഷിയുടെ ഫോസിലില്‍ ദിനാസറിന്റെ വാല്‍ ചേര്‍ത്തുണ്ടാക്കിയ വ്യാജഫോസിലായിരുന്നു അതെന്ന് ലേഖനം പ്രസിദ്ധീകരിച്ച ശേഷം അമ്പരപ്പോടെ നാഷണല്‍ ജ്യോഗ്രഫിക് തിരിച്ചറിഞ്ഞു. ലേഖനം പിന്‍വലിച്ച് മാഗസിന്‍ മാപ്പുപറഞ്ഞു. മാത്രമല്ല, അത്ര ഗുരുതരമായ ഒരു തെറ്റ് എങ്ങനെ വന്നു എന്നകാര്യം അന്വേഷിക്കാന്‍ അമേരിക്കയിലെ പ്രസിദ്ധ ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റായ ലൂയിസ് എം.സിമോണ്‍സിനെ ചുമതലപ്പെടുത്തുകയും ചെയ്തു.

ഇത്തരമൊരു വ്യാജസ്റ്റോറി വരാനിടയായ സാഹചര്യത്തെക്കുറിച്ച് സിമോണ്‍സ് നടത്തിയ അന്വേഷണത്തിന്റെ അഞ്ചുപേജ് വരുന്ന റിപ്പോര്‍ട്ട് അതേപടി 2000 ഒക്ടോബര്‍ ലക്കം നാഷണല്‍ ജ്യോഗ്രഫിക്കില്‍ പ്രസിദ്ധീകരിച്ച് മാഗസിന്‍ അധികൃതര്‍ ആ ഊരാക്കുടുക്കില്‍നിന്ന് ഏകദേശം തലയൂരി.

ചൈനയിലെ ഒരു കൃഷിയിടത്തില്‍ വെച്ച് കര്‍ഷകര്‍ പശവെച്ച് ഒട്ടിച്ചുണ്ടാക്കിയ ഫോസിലായിരുന്നു അതെന്ന് സിമോണ്‍സിന്റെ അന്വേഷണത്തില്‍ തെളിഞ്ഞു. ആ ഫോസിലിന്റെ കണ്ടെത്തല്‍ ഒരു പിയര്‍ റിവ്യൂഡ് ജേര്‍ണലില്‍ പ്രസിദ്ധീകരിക്കാതെ, നാഷണല്‍ ജ്യോഗ്രഫിക്കില്‍ കൂടി വരണമെന്ന എഡിറ്റര്‍മാരുടെ കടുംപിടുത്തമാണ് ഒടുവില്‍ അത്ര വലിയി ഒരു അബദ്ധത്തിലേക്ക് നയിച്ചത് എന്നാണ് സിമോണ്‍സിന്റെ അന്വേഷണത്തില്‍ വ്യക്തമായത്.

ജേര്‍ണലിസത്തിന്റെ ഏറ്റവും ആഭിജാത്യം അവകാശപ്പെടുന്ന പാശ്ചാത്യമാധ്യമങ്ങളില്‍ വന്നിട്ടുള്ള വ്യാജറിപ്പോര്‍ട്ടുകള്‍ക്ക് ഒരു ഉദാഹരണമാണ് മേല്‍സൂചിപ്പിച്ചത്. ഇതുപോലെ എത്ര കഥകള്‍ വേണമെങ്കിലും കണ്ടെത്താന്‍ ബുദ്ധിമുട്ടില്ല.

ഇതിവിടെ വ്യാജമുട്ടക്കഥളുണ്ടാക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ആശ്വസിക്കാനുള്ള വകയെന്ന നിലയ്ക്ക് പറഞ്ഞതല്ല. ഈ നാഷണല്‍ ജ്യോഗ്രഫിക് സ്റ്റോറിയില്‍ ഒരു ഗുണപാഠമുണ്ട്. മാധ്യമപ്രവര്‍ത്തകര്‍, പ്രത്യേകിച്ചും ശാസ്ത്രവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍, മനസിന്റെ ഭിത്തിയില്‍ ഫ്രെയിം ചെയ്ത് സൂക്ഷിക്കേണ്ട ഒരു പാഠം. അതാണ് സയന്‍സ് ജേര്‍ണലിസത്തിലെ ഒന്നാമത്തെ പാഠം.

ആ പാഠം ഒന്ന് ഇതാണ് - 'വലിയ അവകാശവാദങ്ങള്‍ക്ക് വലിയ തെളിവുകളുടെ പിന്‍ബലം വേണം'. 

നാഷണല്‍ ജ്യോഗ്രഫിക് എഡിറ്റര്‍മാര്‍ ഈ പാഠം മറന്നതാണ്, ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടില്‍ അവര്‍ അകപ്പെടാന്‍ ഇടയാക്കിയത്. മാധ്യമപ്രവര്‍ത്തകരെന്ന നിലയ്ക്ക് പലതരം ആളുകളും പ്രശ്‌നങ്ങളും നമ്മളെ സമീപിച്ചെന്നിരിക്കും. പലതരം അവകാശവാദങ്ങളും നമ്മുടെ മുന്നിലെത്തും. അവയൊക്കെ മേല്‍സൂചിച്ച ഉരകല്ലില്‍ ഒന്ന് ഉരസിയാല്‍, 'വലിയ തെളിവുകളുടെ പിന്‍ബലമുണ്ടോ' എന്ന് നോക്കാന്‍ ശ്രമിച്ചാല്‍, വ്യാജമുട്ടക്കഥയൊന്നും പത്രങ്ങളിലോ ചാനലുകളിലോ വരില്ല. കേള്‍ക്കുന്നിടത്ത് വെച്ച് തന്നെ അക്കഥ പൊട്ടും, ഉറപ്പ്!

'ഞാന്‍ ദൈവമാണ്' എന്ന് അവകാശപ്പെട്ട് കോഴിക്കോട്ടെ ന്യൂസ് ബ്യൂറോകളില്‍ കയറിവരുന്ന ഒരു വള്ളിക്കുന്ന് സ്വദേശിയുണ്ടായിരുന്നു. മൂപ്പരുടെ നിശ്ചയപ്രകാരമാണ് എല്ലാം നടക്കുന്നതെന്ന് അദ്ദേഹം പറയും. ഭാഗ്യത്തിന്, 'ദൈവം വള്ളിക്കുന്നുകാരനാണ്' എന്ന തലക്കെട്ടില്‍ ഒരു വാര്‍ത്ത ഇതുവരെ പത്രങ്ങളിലോ ചാനലുകളിലോ വന്നിട്ടില്ല!

മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ശാസ്ത്രറിപ്പോര്‍ട്ടുകള്‍ വിശ്വസിക്കുന്ന വലിയൊരു ജനവിഭാഗമുണ്ടെന്ന കാര്യം മാധ്യമപ്രവര്‍ത്തകര്‍ മറന്നുകൂടാ. ആ വിശ്വാസംകൊണ്ടാണ് കോണി ബയോ പോലുള്ള വ്യാജഉത്പന്നങ്ങളുടെ പടര്‍ന്നു പന്തലിച്ച വിപണി ഒറ്റ ദിവസംകൊണ്ട് കേരളത്തില്‍ പൂട്ടിപ്പോവുക പോലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടിട്ടുള്ളത്. വ്യാജവാര്‍ത്തകള്‍ ആ വിശ്വാസത്തെയാണ് തകര്‍ക്കുന്നത് എന്നോര്‍ക്കുക.

3. കോണി ബയോയുടെ കളസം കീറിയ കഥ 


മൂത്തമകള്‍ ചെറുതായിരിക്കുമ്പോഴത്തെ സംഭവമാണ്. ക്ലാസില്‍ ടീച്ചര്‍ പറഞ്ഞ കാര്യം അവള്‍ വീട്ടില്‍ വന്ന് വിവരിച്ചു. ശാസ്ത്രവുമായി ബന്ധപ്പെട്ട് തെറ്റായ വിവരമായിരുന്നു അത്. ഞാനത് തിരുത്താന്‍ നോക്കിയിട്ട് മകള്‍ അംഗീകരിച്ചില്ല. 'ടീച്ചര്‍ പറഞ്ഞത് അങ്ങനെയല്ലല്ലോ പപ്പ'-ഇതായിരുന്നു അവളുടെ കടുംപിടിത്തം. ആ ഉറച്ച നിലപാടിന് മുന്നില്‍ ഞാന്‍ അയഞ്ഞു. ടീച്ചര്‍മാര്‍ക്ക് കുട്ടികളിലുള്ള സ്വാധീനം എത്ര വലുതാണെന്ന് മനസിലോര്‍ക്കുകയും ചെയ്തു.

കഥ അവിടെ അവസാനിച്ചില്ല. കുറച്ചുനാള്‍ കഴിഞ്ഞ് പത്രത്തില്‍ അക്കാര്യം അച്ചടിച്ചുവന്നു. അതില്‍ ശരിയായിട്ടാണ് കാര്യങ്ങള്‍ കൊടുത്തിരുന്നത്. ഞാനാ റിപ്പോര്‍ട്ട് മോളെ വായിച്ച് കേള്‍പ്പിച്ചു. 'ഇന്നിത് ടീച്ചറോട് ചോദിക്കണം', വാര്‍ത്ത കേട്ട ശേഷം മകള്‍ ഉറപ്പിച്ച് പറഞ്ഞു. അത് സംഭവിക്കുകയും ചെയ്തു. ടീച്ചര്‍ ആ തെറ്റ് സമ്മതിച്ചു.

ഞാന്‍ എത്ര പറഞ്ഞിട്ടും വിശ്വസിക്കാത്ത കാര്യം, പത്രത്തില്‍ വന്നപ്പോള്‍ മകള്‍ പുഷ്പംപോലെ വിശ്വസിച്ചു. ഇതാണ് മാധ്യമങ്ങളുടെ ശക്തി. ഇതുകൊണ്ടാണ് മാധ്യമങ്ങള്‍ തെറ്റുവരുത്തുമ്പോള്‍ ആളുകള്‍ കഠിനമായി പ്രതികരിക്കുന്നത്, അത് വിശ്വാസവഞ്ചനയായി വായനക്കാര്‍ക്ക് തോന്നുന്നത്.

മാധ്യമപ്രവര്‍ത്തകരുടെ ഉത്തരവാദിത്വം എത്ര വലുതാണെന്ന് ബോധ്യപ്പെടുത്തുന്നു മേല്‍വിവരിച്ച സംഭവം. എന്തെഴുതുമ്പോഴും നമ്മള്‍ ആലോചിക്കണം അതിലെന്തെങ്കിലും തെറ്റ് കടന്നുകൂടിയിട്ടുണ്ടോ എന്ന്. സാധാരണക്കാരിലേക്ക് തെറ്റായ വിവരങ്ങള്‍ എത്താന്‍ നമ്മള്‍ കാരണമായിക്കൂടാ. ശാസ്ത്രവിഷയങ്ങളെഴുതുമ്പോള്‍ ഈ ഉത്തരവാദിത്വം വര്‍ധിക്കുന്നു. കാരണം തെറ്റായ ശാസ്ത്രവസ്തുതകള്‍ സമൂഹത്തിന്റെ മൊത്തത്തിലുള്ള മുന്നോട്ടുപോക്കിനെ ബാധിച്ചേക്കാം. ഇതാണ് നമ്മുടെ അടുത്ത പാഠം.

പാഠം രണ്ട് - 'നമ്മളെഴുതുന്നത് വിശ്വസിക്കുന്നവര്‍ ധാരാളമുണ്ട്, ആ ഉത്തരവാദിത്വം മറക്കരുത്'. 

പത്രങ്ങളിലും മറ്റ് മാധ്യമങ്ങളിലും വരുന്ന ശാസ്ത്രവാര്‍ത്തകള്‍ വായനക്കാര്‍ എത്രമാത്രം വിശ്വാസത്തിലെടുക്കുന്നു എന്നകാര്യം വ്യക്തമാക്കാന്‍ 'കോണിബയോ' സംഭവം പറയാം. പുതിയ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കേരളത്തില്‍ കാട്ടുതീ പോലെ പടര്‍ന്ന ഒരു സംഗതിയായിരുന്നു കോണിബയോ. നെഗറ്റീവ് അയോണുകള്‍' ആയിരുന്നു കോണിബയോയുടെ തുറുപ്പുശീട്ട്. ബയോ സെറാമിക്‌സും നെഗറ്റീവ് അയോണുകളും കട്ടയ്ക്ക്കട്ട ചേര്‍ത്ത് സ്‌റ്റേറ്റ് ഓഫ് ആര്‍ട്ട് 'നാനോ ടെക്‌നോളജി'യാല്‍ നിര്‍മിക്കുന്ന സോക്‌സുകള്‍ അടിവസ്ത്രങ്ങള്‍ ബനിയനുകള്‍ ഒക്കെയായിരുന്നു കോണിബയോ നാട്ടുകാര്‍ക്കിടയിലെത്തിച്ച ഉത്പന്നങ്ങള്‍!

സര്‍വ്വരോഗസംഹാരികളായ വസ്ത്രങ്ങള്‍ എന്നായിരുന്നു അവകാശവാദം. കോണിബയോയുടെ അത്ഭുത ടീഷര്‍ട്ട് ധരിച്ചാല്‍ നിങ്ങള്‍ക്ക് ഹൃദ്രോഗം വരില്ല, ശ്വാസകോശാര്‍ബുദം വരില്ല, ആത്മപോലും മാറും! കോണിബയോയുടെ ജട്ടിയിട്ടാല്‍ സംഭവം നല്ല ഉഷാറാകും. ലൈംഗികശേഷി കൂടും, രോഗങ്ങള്‍ അകലും. കോണിബയോയുടെ ബ്രാ ധരിച്ചാല്‍ മതി സ്തനാര്‍ബുദം പഴങ്കഥയാകും!


കോണിബയോ ഉത്പന്നങ്ങള്‍

കേരളമാണ്. ഇത്തരം ഉഡായിപ്പുകള്‍ ചെലവാകാന്‍ പറ്റിയ സ്ഥലം വേറെയുണ്ടോ. കോണിബയോക്കാര്‍ക്ക് അത് നല്ല നിശ്ചയമുണ്ടായിരുന്നു. 'എങ്ങാനും ബിരിയാണി കിട്ടിയാലോ' എന്ന ചിന്തയാല്‍ ജനം കൂട്ടത്തോടെ കോണിബയോക്ക് മേല്‍ നാലുകാലില്‍ വീണു. നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിങ് ആയിരുന്നു അവരുടെ ബിസിനസ് മാതൃക. അച്ചടി മാധ്യമങ്ങളിലെ പരസ്യങ്ങള്‍ വഴി വന്‍തോതില്‍ പബ്ലിസിറ്റിയും നല്‍കി. കോണിബയോയുടെ അത്ഭുതജട്ടിയും അത്ഭുതബ്രായും വാങ്ങിയവര്‍ അതിന്റെ കച്ചവടക്കണ്ണികളായി. മാസങ്ങള്‍ക്കകം കേരളം മുഴുവന്‍ വ്യാപിച്ച വന്‍കച്ചവടശൃംഖലയായി അത് മാറി.

അങ്ങനെ 'സര്‍വ്വം കോണിബയോ മയ'മായി നില്‍ക്കുന്ന സമയത്താണ്, ഇത് തട്ടിപ്പാണെന്നും ഈ പറയുന്ന അത്ഭുതസിദ്ധികളൊന്നും തെളിയിക്കപ്പെട്ടവ അല്ലെന്നും കാണിച്ച് മാതൃഭൂമി പത്രം ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത്. 2003 ഡിസംബര്‍ 28, 29 തിയതികളില്‍ പത്രത്തിന്റെ ഒന്നാംപേജില്‍  'കേരളം മോഹമരുന്നുകളുടെ പിടിയില്‍', 'തട്ടിപ്പിന്റെ 'ശാസ്ത്രീയ' മാര്‍ഗങ്ങള്‍' എന്നീ തലക്കെട്ടുകളില്‍ വി. ജയകുമാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് വന്നു. ഇപ്പോള്‍ മാതൃഭൂമിയുടെ കൊച്ചി യൂണിറ്റില്‍ സീനിയര്‍ ന്യൂസ് എഡിറ്ററായ ജയകുമാര്‍ അന്ന് ആരോഗ്യമാസികയുടെ ചുമതലക്കാരനാണ്. തുടര്‍ന്ന് 'ആരോഗ്യരംഗത്തെ ചൂഷണം തടയണം' എന്ന തലക്കെട്ടില്‍ ശക്തമായ ഒരു എഡിറ്റോറിയലും പത്രം പ്രസിദ്ധീകരിച്ചു.

ഊതിവീര്‍പ്പിച്ച ഒരു കുമിളയില്‍ സൂചികൊണ്ട് കുത്തുന്നതുപോലുള്ള അനുഭവമാണ് പിന്നീടുണ്ടായത്. 'കോണിബയോ കുമിള' ആ ഒറ്റക്കുത്തില്‍ പൊട്ടിത്തകര്‍ന്നു. പിന്നീട് ആ പ്രസ്ഥാനം കേരളത്തില്‍ വേരുപിടിച്ചിട്ടില്ല!

ഇതുപോലെ തന്നെയാണ് വണ്ണംകുറയ്ക്കുമെന്ന വ്യാജഅവകാശവാദവുമായി വന്‍പബ്ലിസിറ്റിയുടെ ബലത്തില്‍ കേരളത്തില്‍ മാര്‍ക്കറ്റ് പിടിച്ച ലവണതൈലനത്തിന്റെ കഥയും. ആയുര്‍വേദരംഗത്തെ പ്രഗത്ഭരുടെ അഭിപ്രായങ്ങള്‍ സഹിതം മാതൃഭൂമി ആരോഗ്യമാസിക പ്രസിദ്ധീകരിച്ച ഒറ്റ ഫീച്ചറോടെ ലവണതൈലം എന്ന തട്ടിപ്പ് കേരളത്തില്‍ അസ്തമിച്ചു.

വായനക്കാര്‍ ആ റിപ്പോര്‍ട്ടുകള്‍ വിശ്വാസത്തിലെടുത്തിരുന്നില്ല എങ്കിലോ. കോണിബയോ, ലവണതൈലം മുതലായ തട്ടിപ്പുകള്‍ ഇപ്പോഴും കേരളത്തില്‍ തുടരുമായിരുന്നു.

മാധ്യമപ്രവര്‍ത്തകരെ ജനങ്ങള്‍ വിശ്വാസത്തിലെടുക്കുന്നു. അതുകൊണ്ടാണ് തെറ്റു വരുത്തുമ്പോള്‍ അവര്‍ വലിയ പ്രതികരണം നടത്തുന്നതെന്ന് ഇതിനകം സൂചിപ്പിച്ചല്ലോ. ഇതിനൊരു മറുവശമുണ്ട്. എന്നുവെച്ചാല്‍, ജനങ്ങളെ മാധ്യമപ്രവര്‍ത്തകര്‍ അത്രയ്ക്കങ്ങ് വിശ്വാസത്തിലെടുക്കാമോ എന്ന്. പ്രത്യേകിച്ചും ചില അവകാശവാദങ്ങളോടെ വാര്‍ത്തകളില്‍ ഇടംനേടാനെത്തുന്നവരെ. പാടില്ല എന്നാണ് ഉത്തരം.

മാധ്യമപ്രവര്‍ത്തകര്‍ എന്തുകൊണ്ട് അവിശ്വാസികളാകണം, സംശയിക്കാന്‍ പഠിക്കണം എന്നത് സയന്‍സ് ജേര്‍ണലിസത്തിലെ വലിയ പാഠമാണ്. ആ പാഠം മറന്നുപോയാല്‍, ചിലപ്പോള്‍ ഐന്‍സ്‌റ്റൈന്റെ സിദ്ധാന്തം തിരുത്തുന്ന ഹനാന്‍മാര്‍ സൃഷ്ടിക്കപ്പെടും, മലപ്പുറത്തും പാലക്കാട്ടും വരെ കണികാപരീക്ഷണം നടക്കും.

4. കണികാപരീക്ഷണം-ആദ്യം പാലക്കാട്ട്, പിന്നെ മലപ്പുറത്തും 

നടുവട്ടം രായിരനെല്ലൂര്‍ക്കാരനായ ഒരു ബിഎസ്‌സി ഫിസിക്‌സ് രണ്ടാംവര്‍ഷ വിദ്യാര്‍ഥി, ജനീവയിലെ യൂറോപ്യന്‍ കണികാപരീക്ഷണശാലയായ സേണില്‍ നടക്കുന്ന കണികാപരീക്ഷണത്തില്‍ പങ്കെടുക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട കഥയാണിത്.

ആറുവര്‍ഷം മുമ്പാണ് സംഭവം. പാലക്കാട്ടെ സഹപ്രവര്‍ത്തകന്‍ വി. ഹരിഗോവിന്ദന്‍ കോഴിക്കോട്ടുള്ള എന്നെ ഫോണ്‍ചെയ്ത് ഇങ്ങനെ പറഞ്ഞു:  'ജോസഫേട്ടാ, ജനീവയില്‍ നടക്കുന്ന കണികാപരീക്ഷണത്തില്‍ പങ്കെടുക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടു എന്ന് കാണിച്ച് ഒരു കോളേജ് വിദ്യാര്‍ഥിയുടെ വാര്‍ത്ത ഇവിടെ കിട്ടിയിരിക്കുന്നു. ഇതില്‍ എന്തെങ്കിലും വാസ്തവമുണ്ടാകുമോ?'

ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറി ( LHC ) ലെ കണികാപരീക്ഷണത്തില്‍ തമോഗര്‍ത്തങ്ങള്‍ ഉണ്ടാകില്ല എന്ന് തെളിയിക്കുന്ന സിദ്ധാന്തം സ്വന്തമായി രൂപീകരിച്ചിരിക്കുകയാണ് അവന്‍. സേണി'ന് സിദ്ധാന്തം അവന്‍ വെബ്ബിലൂടെ അയച്ചുകൊടുത്തു. അവര്‍ അത് അംഗീകരിക്കുകയും, അവനെ കണികാപരീക്ഷണത്തില്‍ പങ്കാളിയാക്കുകയും ചെയ്തു. ഇന്റര്‍നെറ്റ് വഴി അവന്‍ കണികാപരീക്ഷണത്തില്‍ പങ്കെടുക്കാന്‍ പോവുകയാണ്.

ഇത് കേട്ട് സ്വാഭാവികമായും ഞാന്‍ അന്ധാളിച്ചു. കാരണം, ഇത്തരം കാര്യങ്ങളില്‍ ലോകത്തെ ഏറ്റവും പ്രഗത്ഭമതികളായ വിദഗ്ധരെ അംഗങ്ങളാക്കി സേണ്‍ രണ്ട് തവണ സുരക്ഷാ അവലോകനം നടത്തിക്കഴിഞ്ഞു. രണ്ട് സുരക്ഷാസമിതികളും തമോഗര്‍ത്തം സംബന്ധിച്ച ഭീതികള്‍ക്ക് അടിസ്ഥാനമില്ല എന്ന് വിധിയെഴുതുകയും ചെയ്തു. രണ്ടാമത്തെ സമിതിയുടെ റിപ്പോര്‍ട്ട് പുറത്തു വന്നത് 2008 ജൂണിലാണ്. അതിന് ശേഷമാണ് കണികാപരീക്ഷണം ഔദ്യോഗികമായി ആരംഭിച്ചത്.

ഉണ്ടാകില്ല എന്ന് ലോകത്തെ ഏറ്റവും വലിയ ശാസ്ത്രജ്ഞന്‍മാര്‍ക്ക് ബോധ്യമായ കാര്യം, ഒരു കോളേജ് വിദ്യാര്‍ഥി വീണ്ടും തെളിയിക്കുകയും (അതും സേണിന്റെ റിപ്പോര്‍ട്ട് വന്ന് രണ്ട് വര്‍ഷം കഴിഞ്ഞ്), സേണ്‍ അത് അംഗീകരിക്കുകയും ചെയ്യുക എന്നു പറഞ്ഞാല്‍?

എന്തുചെയ്യണം എന്ന ഹരിഗോവിന്ദന്റെ ചോദ്യത്തിന്, സേണിന്റെ ഈമെയില്‍ വിലാസത്തില്‍ നേരിട്ട് ഇക്കാര്യം തിരക്കാനും, അവര്‍ സ്ഥിരീകരിച്ചാല്‍ മാത്രമേ വാര്‍ത്ത കൊടുക്കാവൂ എന്നും ഉപദേശിച്ചു. ഹരിഗോവിന്ദന് എന്റെ വാക്ക് വിലയ്‌ക്കെടുക്കാന്‍ തോന്നിയതുകൊണ്ട് മാതൃഭൂമിയില്‍ ആ വാര്‍ത്ത വന്നില്ല. എന്നാല്‍, മറ്റ് ചില പത്രങ്ങളുടെ പാലക്കാട് എഡിഷനില്‍ ഈ 'കണികാപരീക്ഷണം' പ്രാധാന്യത്തോടെ പ്രത്യക്ഷപ്പെട്ടു.

അതോട സംഗതി അവസാനിച്ചു എന്നാണ് കരുതിയത്. പക്ഷേ ഒരു മാസം കഴിഞ്ഞ്, ശരിക്കുപറഞ്ഞാല്‍ 2010 മാര്‍ച്ച് 2ന് വൈകുന്നേരം 6.45 ആയപ്പോള്‍ മലപ്പുറം ബ്യൂറോയില്‍ നിന്ന് ബിനുവിന്റെ (Binu Phalgunan) ഫോണ്‍: 'മലപ്പുറം മജ്‌ലിസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ ഒരു ഡിഗ്രി ഫിസിക്‌സ് വിദ്യാര്‍ഥി കണികാപരീക്ഷണത്തില്‍ പങ്കെടുക്കുന്നു എന്ന വാര്‍ത്ത കിട്ടിയിരിക്കുന്നു, എന്തുചെയ്യണം' (അതിനകം എല്‍എച്ച്‌സിയിലെ കണികാപരീക്ഷണവുമായി ബന്ധപ്പെട്ട് ഞാന്‍ ചില റിപ്പോര്‍ട്ടുകള്‍ എഴുതിയിരുന്നു. അതാണ്, ഹരിഗോവിന്ദനും ബിനുവും ഇക്കാര്യം എന്നോട് അന്വേഷിക്കാന്‍ കാരണം).

കണികാപരീക്ഷണവേളയില്‍ പ്രോട്ടോണുകള്‍ കൂട്ടിമുട്ടുമ്പോള്‍ തമോഗര്‍ത്തങ്ങള്‍ ഉണ്ടാകില്ല എന്നു തെളിയിക്കുന്ന സിദ്ധാന്തം തന്നെയാണ് പ്രശ്‌നം. ഒരുമാസം മുമ്പ് പാലക്കാട്ട് നടന്ന 'കണികാപരീക്ഷണ'മാണ് ഇപ്പോള്‍ മലപ്പുറത്തും എത്തിയിരിക്കുന്നതെന്ന കാര്യം വ്യക്തമായി. ഇത്തവണ കുറച്ചുകൂടി ആയുധങ്ങള്‍ സമാഹരിച്ചാണ് മൂപ്പരുടെ വരവ്.

* താന്‍ കണ്ടെത്തിയ സിദ്ധാന്തത്തിന് ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സയന്‍സ് അംഗീകാരം നല്‍കി.

* സേണിന് അയച്ചുകൊടുത്ത സിദ്ധാന്തം അവരും അംഗീകരിച്ചു.

* തന്റെ സിദ്ധാന്തം സേണിന്റെ വെബ്ബ്‌സൈറ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

* അങ്ങനെയാണ് കണികാപരീക്ഷണത്തില്‍ പങ്കെടുക്കാന്‍ അനുവാദം കിട്ടിയത്.

* ഈ നേട്ടത്തിന്റെ പേരില്‍ കേളേജില്‍ അവന് സ്വീകരണം നല്‍കുന്നുണ്ട്.

* ജില്ലാപഞ്ചായത്ത് പ്രസിഡന്റും കോഴിക്കോട് എന്‍ഐടി മേധാവിയുമൊക്കെ സ്വീകരണത്തില്‍ പങ്കെടുക്കുന്നു.

പാലക്കാട്ട് പത്രങ്ങളില്‍ തന്റെ പരീക്ഷണത്തെപ്പറ്റി വന്ന വാര്‍ത്തകളുടെ ക്ലിപ്പിങ്‌സും അവന്‍ ബിനുവിനെ കാട്ടി. ബിനു മുമ്പ് ഏഷ്യാനെറ്റില്‍ കുറച്ചുനാള്‍ ഉണ്ടായിരുന്നപ്പോഴാണ് സേണിലെ കണികാപരീക്ഷണം ആരംഭിക്കുന്നതും, അത് വലിയ വാര്‍ത്തയാകുന്നതും. അവിടെ ഡെസ്‌കില്‍ ആ വാര്‍ത്ത കൈകാര്യം ചെയ്തിരുന്നതുകൊണ്ട് സംഭവത്തിന്റെ ഒരു ബാക്ക്ഗ്രൗണ്ട് ബിനുവിനുണ്ട്.


എല്‍എച്ച്‌സിയിലെ കണികാപരീക്ഷണം. ചിത്രം കടപ്പാട്: CERN

അതിനാല്‍, അവന്റെ സിദ്ധാന്തം പ്രസിദ്ധീകരിച്ച വെബ്‌സൈറ്റ് കാണമെന്ന് ബിനു ആവശ്യപ്പെട്ടു. Home - Taking a Closer Loo at LHC (http://www.lhc-closer.es/taking_a_closer_look_at_lhc/1.home) എന്ന ആ വെബ്‌സൈറ്റിന് സേണുമായി നേരിട്ട് ഒരു ബന്ധവും ഉണ്ടെന്ന് തോന്നിയില്ല. അതുകൊണ്ടാണ് ബിനു സംശയിച്ചതും എന്നെ വിളിച്ച് ചോദിച്ചതും.

പാലക്കാട്ട് ഇത് കൊടുത്ത് അബദ്ധം പറ്റിയവര്‍ ബിനുവിനെ വിളിച്ച് 'ഞങ്ങള്‍ കൊടുക്കാന്‍ തീരുമാനിച്ചു, മാതൃഭൂമിയും കൊടുക്കില്ലേ' എന്ന് ചോദിക്കാനും തുടങ്ങി. 'മറ്റ് പത്രങ്ങളിലെല്ലാം നാളെ വാര്‍ത്ത വരും. എന്തുചെയ്യണം'-ബിനു എന്നോട് തിരക്കി.

ഹരിഗോവിന്ദന് ഒരുമാസം മുമ്പ് നല്‍കിയ ഉപദേശം ഞാന്‍ ബിനുവിനോടും ആവര്‍ത്തിച്ചു. സ്വാഭാവികമായും മാതൃഭൂമി ഒഴികെ മറ്റ് പത്രങ്ങളിലൊക്കെ പിറ്റേന്ന് ആ വാര്‍ത്ത വന്നു.

ആ വിദ്യാര്‍ഥിയുടെ സിദ്ധാന്തം പ്രസിദ്ധീകരിച്ച വെബ്‌സൈറ്റിന്റെ ലിങ്ക് ബിനു എനിക്ക് അയച്ചുതന്നു. അതിന്റെ നോട്ടീസില്‍ സൈറ്റിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ അവര്‍ വിവരിക്കുന്നുണ്ട്. എല്‍എച്ച്‌സി പോലുള്ള കണികാത്വരകങ്ങളില്‍ നടക്കുന്ന പരീക്ഷണങ്ങളെപ്പറ്റിയും അതിലെ ഭൗതികശാസ്ത്ര പ്രതിഭാസങ്ങളെക്കുറിച്ചും 'സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ജിജ്ഞാസയുണര്‍ത്താന്‍' ഉദ്ദേശിച്ചുള്ളതാണ് ആ സൈറ്റെന്ന്!

ഈ സംഭവം നല്‍കുന്നതാണ് സയന്‍സ് ജേര്‍ണലിസത്തിലെ അടുത്ത പാഠം.

പാഠം മൂന്ന്: 'അവിശ്വാസിയാവുക, സംശയിക്കാന്‍ പഠിക്കുക'. 

ഹരിഗോവിന്ദനും ബിനുവിനും 'ഇത് ശരിയാണോ' എന്ന സംശയം തോന്നിയതുകൊണ്ട്, ലോക്കല്‍ പേജിലെങ്കിലും വരുമായിരുന്ന ആ വ്യാജവാര്‍ത്ത വായനക്കാരുടെ തലയില്‍ നിന്ന് രണ്ടുതവണ ഒഴിവായിപ്പോയി.

മറ്റൊരു പാഠം കൂടി ഈ സംഭവം നമുക്ക് നല്‍കുന്നുണ്ട്. വക്കീലന്‍മാരുടെ മസില്‍ പവറൊന്നും വേണ്ട, വെറുമൊരു വിദ്യാര്‍ഥി വിചാരിച്ചാലും മതി, ജഗജില്ലികളായ ജേര്‍ണലിസ്റ്റുകളെ കുഴിയില്‍ചാടിക്കാം. അതിന് ഏറ്റവും നല്ല ഉദാഹരണം ഉണ്ടായതും മാതൃഭൂമിയില്‍ തന്നെയാണ്. ഐന്‍സ്റ്റൈന്റെ സിദ്ധാന്തം തിരുത്തിയെന്ന് അവകാശപ്പെട്ട ഹനാന്‍ എന്ന ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിനിയുടെ കഥ മികച്ച വ്യാജവാര്‍ത്തയ്ക്ക് ഉദാഹരണമായിരുന്നു. നാസയില്‍ ഉന്നതപദവി നേടിയെന്ന് അവകാശപ്പെട്ട് വീട്ടുകാരെയും നാട്ടുകാരെയും മാധ്യമങ്ങളെയും പറ്റിച്ച വിദ്വാന്റെത് മറ്റൊരു ഉദാഹരണം.

ശാസ്ത്രമെന്നത് കുട്ടിക്കളിയല്ലെന്ന് നമ്മള്‍ മാധ്യമപ്രവര്‍ത്തകര്‍ മനസിലാക്കുകയും, കരുതലും ജാഗ്രതയും പാലിക്കുകയും ചെയ്യുക എന്നതേ ഇക്കാര്യത്തില്‍ ചെയ്യാനുള്ളൂ. സംശയിക്കുക, സംശയിക്കുക, സംശയിക്കുക.....ശാസ്ത്രസത്യങ്ങളെയല്ല നമ്മള്‍ സംശയിക്കേണ്ടത്, ശാസ്ത്രഉഡായിപ്പുകളെയാണ്. 'ശാസ്ത്രീയം എന്താണെന്ന് അറിയില്ലെങ്കിലും, അശാസ്ത്രീയം എന്താണെന്ന് പത്രപ്രവര്‍ത്തകര്‍ക്ക് നല്ല ധാരണയാണെ'ന്ന്, എന്റെയീ പരമ്പരയോട് പ്രതികരിച്ചുകൊണ്ടെഴുതിയ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പ്രിയസുഹൃത്ത് പി എസ് ജയന്‍ പറയുന്നു. ഈ പരിഹാസം നമ്മള്‍ അര്‍ഹിക്കുന്നുണ്ട്. ശരിക്കുപറഞ്ഞാല്‍, ശാസ്ത്രീയവും നമുക്കറിയില്ല അശാസ്ത്രീയവും അറിയില്ല. അതാണ് വാസ്തവം!

അതുകൊണ്ടാണ് ഇന്ന സ്ഥാപനത്തിന്റെ അല്ലെങ്കില്‍ ഇന്ന വിദഗ്ധന്റെ അംഗീകാരം തന്റെ കണ്ടുപിടിത്തത്തിന് കിട്ടി എന്നുപറഞ്ഞ്, ഉഡായിപ്പുകളുമായി വരുന്നവരൊക്കെ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. മുകളില്‍ സൂചിപ്പിച്ച പാലക്കാട്ടുകാരന്‍ പയ്യന്റെ കഥയില്‍ തന്നെ അവന്റെ അവകാശവാദം, ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സയന്‍സ് അവന്റെ സിദ്ധാന്തം അംഗീകരിച്ചു എന്നതാണ്. അതൊരു വിദ്യാഭ്യാസസ്ഥാപനമാണ്. ഒട്ടേറെ ഡിസിപ്ലിനുകള്‍ ചേര്‍ന്ന സ്ഥാപനം. ആരെങ്കിലും അയയ്ക്കുന്ന സിദ്ധാന്തങ്ങള്‍ക്ക് അംഗീകാരം നല്‍കല്‍ ഇത്തരം സ്ഥാപനങ്ങളുടെ പണിയല്ല. അത് ഹാര്‍വാഡ് യൂണിവേഴ്‌സിറ്റിയായാലും ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ആയാലും. ഇക്കാര്യം മനസിലാക്കാന്‍ നമ്മള്‍ മാധ്യമപ്രവര്‍ത്തകര്‍ ബാധ്യസ്ഥരാണ്. ഇത്തരം അംഗീകാരം ലഭിച്ചു എന്നുപറഞ്ഞ് ആരെങ്കിലും സമീപിച്ചാല്‍, ആ ഒറ്റക്കാരണംകൊണ്ടു തന്നെ നമ്മള്‍ ആ അവകാശവാദത്തെ സംശയിക്കണം.

5. വെള്ളപ്പാണ്ട് മാറ്റാന്‍ 'ചിരട്ടക്കരി!' 

നൂറുകണക്കിനാളുകളുടെ മനോവിഷമത്തിന് പരിഹാരമാകാവുന്ന കണ്ടുപിടുത്തമാണിത്. ആധുനിക വൈദ്യശാസ്ത്രത്തില്‍ ഒരു ചികിത്സയുമില്ലാത്ത വെള്ളപ്പാണ്ടിനാണ് താന്‍ സിദ്ധൗഷധം കണ്ടുപിടിച്ചിരിക്കുന്നത്. പതിറ്റാണ്ടുകള്‍ നീണ്ട ശ്രമത്തിന്റെ ഫലമാണിത്. ഒരു കെമിക്കലും ചേര്‍ത്തിട്ടില്ല, പൂര്‍ണമായും പ്രകൃതിദത്തം. അതുകൊണ്ട് സൈഡ് എഫക്ടില്ല.......മണിപ്പാല്‍ മെഡിക്കല്‍ കോളേജ് തന്റെ കണ്ടുപിടുത്തം അംഗീകരിച്ചു കഴിഞ്ഞു.

എഴുപതിന് മേല്‍ പ്രായമുള്ള ആ വൈദ്യര്‍ ഇതെല്ലാം 'ആധികാരികമായി' വിവരിക്കുന്നത് ക്ഷമയോടെ ഞാന്‍ കേട്ടു.

തന്റെ കണ്ടുപിടുത്തത്തെപ്പറ്റി മാതൃഭൂമി വാരന്തപ്പതിപ്പില്‍ കവര്‍‌സ്റ്റോറി പ്രസിദ്ധീകരിക്കണം എന്ന ആവശ്യവുമായി നേരെ പത്രാധിപരെ വന്നു കാണുകയായിരുന്നു വൈദ്യര്‍. പത്രാധിപരാണ് മൂപ്പരെ എന്റെ പക്കലേല്‍പ്പിച്ചത്. ഡെസ്‌കില്‍ നിന്ന് എന്നെ വിളിപ്പിച്ചിട്ട് പത്രാധിപര്‍ പറഞ്ഞു: 'മിസ്റ്റര്‍ ആന്റണി, ഇദ്ദേഹം വെള്ളപാണ്ടിന് ഒരു മെഡിസിന്‍ കണ്ടെത്തി എന്ന് പറയുന്നു. അത് നമുക്ക് കൊടുക്കാന്‍ പറ്റിയ സംഗതിയാണോ എന്ന് പരിശോധിക്കൂ'.

പത്രാധിപര്‍ ഇത് പറയുമ്പോള്‍ എന്റെ ശ്രദ്ധ വൈദ്യരുടെ ശരീരത്തിലായിരുന്നു. അദ്ദേഹത്തിന്റെ ശരീരത്തില്‍ വെള്ളപാണ്ടുണ്ട്. ശരിക്ക് വെള്ളനിറമല്ല, ലേശം ഇരുണ്ട നിറത്തിലുള്ള പാണ്ട്.

അങ്ങനെ, വൈദ്യരെ കൂട്ടിക്കൊണ്ടുപോയി സംസാരിക്കുമ്പോഴാണ് തന്റെ കണ്ടുപിടുത്തത്തിന്റെ വിവരങ്ങള്‍ അദ്ദേഹം വിവരിച്ചത്.

എല്ലാം കേട്ടുകഴിഞ്ഞ് ഞാന്‍ ചോദിച്ചു: 'വൈദ്യരുടെ ഈ കണ്ടുപിടുത്തം എവിടെയെങ്കിലും പ്രസിദ്ധീകരിച്ചിട്ടുണ്ടോ...ഏതെങ്കിലും ആധികാരിക പ്രസിദ്ധീകരണത്തില്‍?'

'പ്രസിദ്ധീകരിച്ചിട്ടുണ്ടല്ലോ, ഇതാ നോക്കൂ', ഫയല്‍ചെയ്ത ഒരു കെട്ട് വൈദ്യര്‍ എനിക്ക് തന്നു. എല്ലാം പത്രക്കട്ടിങുകളാണ്. 'വെള്ളപ്പാണ്ടിന് ചികിത്സ കണ്ടെത്തി -----വൈദ്യര്‍' എന്നാണ് മിക്ക ക്ലിപ്പിങുകളിലെയും തലവാചകം. വൈദ്യരുടെ പടവുമുണ്ട്. വാര്‍ത്ത വന്നിരിക്കുന്നതെല്ലാം സായാഹ്നപത്രങ്ങളില്‍. മലബാറിലെ മിക്ക സായാഹ്നപത്രങ്ങളിലും വൈദ്യര്‍ വാര്‍ത്ത വരുത്തീട്ടുണ്ടെന്ന് ഫയല്‍ നോക്കിയ എനിക്ക് പിടികിട്ടി.

'വൈദ്യരെ, പത്രങ്ങളില്‍ വന്നതല്ല ഞാന്‍ ചോദിച്ചത്. ഏതെങ്കിലും ശാസ്ത്രജേര്‍ണലില്‍ വന്നിട്ടുണ്ടോ......ആരോഗ്യ, ചര്‍മരോഗ ജേര്‍ണലുകളില്‍'.

'അതില്ല', വൈദ്യര്‍ പറഞ്ഞു. 'പക്ഷേ, മണിപ്പാല്‍ മെഡിക്കല്‍ കോളേജ് എന്റെ കണ്ടുപിടിത്തം അംഗീകരിച്ചു. അതിന്റെ പേപ്പര്‍ ഇതാ'. മണിപ്പാല്‍ മെഡിക്കല്‍ കോളേജിലെ ഡെര്‍മറ്റോളി വിഭാഗത്തിന് വൈദ്യര്‍ അയച്ച കത്തിനുള്ള മറുപടിയായിരുന്നു അത്. വൈദ്യരോട് മരുന്നുമായി നേരിട്ടെത്തി അവിടുത്തെ വിദഗ്ധരെ കാണാനാണ് കത്തില്‍ എഴുതിയിരുന്നത്.....!

ഇത്രയുമായപ്പോള്‍ എന്റെ ക്ഷമ നശിച്ചു. വൈദ്യരെ കണ്ടപ്പോഴേ മനസില്‍ നുരയിട്ട ചോദ്യം എന്റെ നാവില്‍നിന്ന് പുറത്തുവന്നു: 'ഇത്രേയും ഫലമുള്ള മരുന്ന് വെള്ളപാണ്ടിന് കണ്ടുപിടിച്ച വൈദ്യരുടെ ദേഹത്ത് പക്ഷേ, വെള്ളപാണ്ടുണ്ടല്ലോ!'



'അതോ.......പാണ്ട് അങ്ങനെ പോവില്ല. ഈ മരുന്ന് ഒരുതരം കേമഫ്‌ളേഗ് (camouflage) ആണ്' -വൈദ്യര്‍ വളരെ കൂളായി പറയുന്നത് അത്ഭുതത്തോടെ ഞാന്‍ കേട്ടു.

'എന്നുവെച്ചാല്‍, ചിരട്ടക്കരി എണ്ണയില്‍ ചാലിച്ച് പാണ്ടിന് മേല്‍ പുരട്ടുന്നത് പോലെ...കുളി കഴിഞ്ഞാല്‍ വീണ്ടും പഴയ അവസ്ഥയിലെത്തും, അല്ലേ'-ഞാന്‍ ചോദിച്ചു.

'അല്ല അങ്ങനെയല്ല..എന്റെ മരുന്ന് ദേഹത്ത് പുരട്ടിയാല്‍ വെയിലുകൊണ്ട് വിയര്‍ക്കാന്‍ പാടില്ല'

'കുളി കഴിഞ്ഞാല്‍ പഴയതുപോലെ ആകും'.

'അതെ, ആകും......എപ്പഴാ ഇത് വാരാന്തപ്പതിപ്പില്‍ വരുക' -വൈദ്യര്‍ വിടാന്‍ ഭാവമില്ല!

ഏതെങ്കിലും അംഗീകൃത മെഡിക്കല്‍ ജേര്‍ണലില്‍ ആ കണ്ടുപിടുത്തം പ്രസിദ്ധീകരിച്ച് അതിന്റെ കോപ്പിയുമായി വരൂ, അല്ലാതെ രക്ഷയില്ല എന്നു പറഞ്ഞ് വൈദ്യരെ ഒരുവിധത്തില്‍ പറഞ്ഞുവിട്ടു. ഇപ്പോള്‍ പത്തുവര്‍ഷമാകുന്നു, ഇതുവരെ വൈദ്യര്‍ തിരിച്ചുവന്നിട്ടില്ല.

ഈ ഉദാഹരണത്തിലുണ്ട് നമ്മുടെ അടുത്ത പാഠം.

പാഠം നാല് - 'ആരെങ്കിലും അംഗീകരിച്ചു എന്ന അവകാശവാദവുമായി എത്തുന്നവരെ സൂക്ഷിക്കുക'.

ഇത്തരം കണ്ടുപിടുത്തക്കാരെല്ലാം പറഞ്ഞിരുന്ന ഒരു വാക്യമുണ്ടായിരുന്നു, 'ഡോ.അബ്ദുള്‍ കലാം അംഗീകരിച്ച കണ്ടുപിടുത്തം' എന്ന്! അദ്ദേഹം മരിച്ചതില്‍ പിന്നെ ഒരു പകരക്കാരന് വേണ്ടിയുള്ള അന്വേഷണത്തിലാവണം നമ്മുടെ ഉഡായിപ്പുകാര്‍!

എന്റെ കണ്ടുപിടുത്തം/സിദ്ധാന്തം

* ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി അംഗീകരിച്ചു

* കേംബ്രിഡ്ജ് അംഗീകരിച്ചു

* ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് അംഗീകരിച്ചു

* മണിപ്പാല്‍ മെഡിക്കല്‍ കോളേജ് അംഗീകരിച്ചു

* തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജ് അംഗീകരിച്ചു

* ബാംഗ്ലൂരിലെ ഇന്‍ഹാന്‍സ് അംഗീകരിച്ചു

ഇങ്ങനെയൊക്കെ അവകാശപ്പെടുന്നവരെ, ഈ അവകാശവാദം കൊണ്ടുതന്നെ ഉഡായിപ്പാണെന്ന് നമ്മള്‍ തിരിച്ചറിയണം. ഒരു സിദ്ധാന്തമോ കണ്ടുപിടുത്തമോ അംഗീകരിക്കുക എന്നത് ഇത്തരം സ്ഥാപനങ്ങളുടെ പണിയല്ല എന്നോര്‍ക്കണം.

ഗുരുത്വബലം പൂജ്യമാകുന്ന ഒരു ഗണിതസ്ഥാനം (എന്തരോ എന്തോ!) താന്‍ കണ്ടെത്തി എന്നുപറഞ്ഞ് ഒരു ആശാരി തൃശ്ശൂരില്‍ നിന്ന് എന്നെ കാണാന്‍ എത്തിയിരുന്നു. എന്റെയടുത്തേക്ക് ആരോ പറഞ്ഞുവിട്ടതാണ് മൂപ്പരെ. ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ടിലെ ശാസ്ത്രജ്ഞര്‍ അംഗീകരിച്ചു എന്നായിരുന്നു പുള്ളിക്കാരന്റെ വാദം. ഗുരുത്വബലമാണ് വിഷയം. ആ മേഖലയിലുള്ള വിദഗ്ധരാണ് അക്കാര്യം പരിശോധിക്കേണ്ടത്. അതിന് ഏതെങ്കിലും പിയര്‍ റിവ്യൂഡ് ജേര്‍ണലില്‍ വരണം. അത്തരം ഏതെങ്കിലും അംഗീകൃത ജേര്‍ണലുകളില്‍ വരാതെ ഇത്തരം അവകാശവാദങ്ങള്‍ കൊടുക്കാന്‍ പത്രപ്രവര്‍ത്തകര്‍ തയ്യാറാകാതിരുന്നാല്‍, മാധ്യമങ്ങളില്‍ വരുന്ന എത്രയോ ഉഡായിപ്പുകള്‍ നൈസായി ഒഴിവാക്കാന്‍ കഴിയും.

അവകാശവാദം വരുന്ന മറ്റൊരു വഴി പേറ്റന്റിന്റേതാണ്. കണ്ടുപിടുത്തത്തിന് പേറ്റന്റ് കിട്ടി എന്ന് പറഞ്ഞാല്‍, ആ കണ്ടുപിടുത്തം അംഗീകരിക്കപ്പെട്ടു എന്നാണ് പലരും കരുതുന്നത്. ഇത് തികച്ചും തെറ്റായ സംഗതിയാണ്. ഒരാളുടെ ഒരു ആശയം അല്ലെങ്കില്‍ ഉത്പന്നം അത് മറ്റുള്ളവര്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ കൊടുക്കുന്ന ഒരു ഉറപ്പ് മാത്രമാണ് പേറ്റന്റ്. അല്ലാതെ, പേറ്റന്റ് നല്‍കപ്പെട്ട ആശയം അല്ലെങ്കില്‍ കണ്ടുപിടുത്തം ശരിയാണ് എന്നതിന്റെ സാക്ഷ്യപത്രമല്ല. അമേരിക്കയില്‍ വേലികെട്ടാനുപയോഗിക്കുന്ന മുള്ളുകമ്പികള്‍ക്ക് മാത്രം നൂറുകണക്കിന് പേറ്റന്റുകള്‍ അനുവദിച്ചിട്ടുണ്ട്. അത്രേയുള്ളൂ പേറ്റന്റിന്റെ പ്രാധാന്യം.

പേറ്റന്റ് കിട്ടി എന്ന് കേട്ടാല്‍ പക്ഷേ, നമ്മള്‍ മാധ്യമപ്രവര്‍ത്തകര്‍ എല്ലാം മറക്കും. മഹത്തായ കണ്ടുപിടുത്തം എന്ന രീതിയില്‍ വലിയ വാര്‍ത്തയാക്കും. വിവരമുള്ളവര്‍ അത് കണ്ട് നമ്മളെ പരഹസിച്ച് ചിരിക്കും!

ചുരുങ്ങിയ ചെലവില്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സാഹായിക്കുന്ന യന്ത്രം കണ്ടുപിടിച്ചതിന് അമേരിക്കന്‍ പേറ്റന്റ് കിട്ടിയ കാര്യം വാര്‍ത്തയായത് അങ്ങനെയാണ്. ഉയരത്തില്‍ നിന്ന് താഴേയ്ക്ക് പതിക്കുന്ന ഭാരമുള്ള കല്ലുകള്‍ ഡൈനാമോ പ്രവര്‍ത്തിപ്പിക്കുകയും വൈദ്യതി ഉത്പാദിപ്പിക്കുകയും ചെയ്യും. കല്ല് താഴേയ്ക്ക് പതിക്കുന്ന ശക്തിയില്‍ അടുത്ത് വീഴേണ്ട കല്ല് മുകളിലേക്ക് പറക്കും. ഇങ്ങനെ പ്രവര്‍ത്തിക്കുന്ന യന്ത്രത്തിന് ഇന്ത്യന്‍ പേറ്റന്റ് നിരസിക്കപ്പെട്ടപ്പോഴാണ്, കണ്ടുപിടിച്ചയാള്‍ അമേരിക്കന്‍ പേറ്റന്റിന് ശ്രമിച്ചത്. മുള്ളുകമ്പികള്‍ക്ക് കിട്ടിയത് പോലെ ഒരു പേറ്റന്റ് ഈ യന്ത്രത്തിനും കിട്ടി! 'അമേരിക്കന്‍ പേറ്റന്റ് കിട്ടിയതല്ലേ, അപ്പോള്‍ ഭയങ്കരസംഭവം തന്നെ'യെന്ന രീതിയില്‍ വാര്‍ത്തയായി! 'യന്ത്രം നിര്‍മിച്ച ചങ്ങാതി അടുത്ത കല്ല് മുകളിലേക്ക് പോകാന്‍ ഇപ്പോള്‍ കാത്തിരിക്കുകയാകും' എന്ന്, വ്യാജശാസ്ത്രവാര്‍ത്തകളെപ്പറ്റി എഴുതിയ ലേഖനത്തില്‍ (https://goo.gl/kJq3vD) ദിലിപ് മാമ്പള്ളില്‍ കളിയാക്കുന്നു.

ഇതുപോലെയാണ് പേവിഷബാധയ്ക്കുള്ള മരുന്നിന് പേറ്റന്റ് നേടിയ കോഴിക്കോട്ടുകാരന്‍ വൈദ്യരുടെ കഥയും വാര്‍ത്തയായത് (വൈദ്യരെ നേരില്‍ കണ്ടശേഷം ഞാനിട്ട എഫ്ബി പേസ്റ്റ് ഇവിടെ: https://goo.gl/ecRLMT). ചില പത്രങ്ങള്‍ അത് വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. ചാനലുകളും വാര്‍ത്തയാക്കി. ആനക്കൈതയുടെ ഇല ഉണക്കി പെടിച്ച് തേനില്‍ ചേര്‍ത്ത് നല്‍കുന്നതാണ് വൈദ്യര്‍ കണ്ടെത്തി എന്ന് അവകാശപ്പെടുന്ന മരുന്നെന്ന്, ആ പേറ്റന്റില്‍ നിന്ന് വ്യക്തമാകുന്നു. ആ മരുന്നിന് പേബാധിച്ചയാളെ രക്ഷിക്കാനാകുമോ എന്ന് ഇനിയും തെളിയിക്കപ്പെട്ടിട്ടില്ല. പക്ഷേ, പേറ്റന്റ് കിട്ടിയതുകൊണ്ട് അത് ഫലപ്രദമാണെന്ന് പലരും കരുതി.

കാര്യങ്ങളെപ്പറ്റി ധാരണയുണ്ടാക്കുക, സ്വയം നവീകരിക്കാന്‍ ബോധപൂര്‍വം ശ്രമിക്കുക. അല്ലെങ്കില്‍, കാണുന്നതെല്ലാം അത്ഭുതമെന്ന ദുരവസ്ഥയുണ്ടാകും. ഈ അവസ്ഥ മറികടക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, ഇത്തരം ഉഡായിപ്പ് വാര്‍ത്തകള്‍ വരുന്നത് തുടരും, നമ്മള്‍ അപഹാസ്യരാകുന്നതും.

6. അത്ഭുതലോകത്തെ ആലീസുമാര്‍ 

നമ്മുടെ ലോകത്ത് ചിത്രശലഭങ്ങളുമുണ്ട്, നിശാശലഭങ്ങളുമുണ്ട്. ചിത്രശലഭത്തെ ബട്ടര്‍ഫ്‌ലൈ എന്നും നിശാശലഭത്തെ മോത്ത് ( moth ) എന്നും വിളിക്കും. ചിത്രശലഭങ്ങള്‍ പകല്‍നേരത്താണ് ചുറ്റിക്കളിക്ക് ഇറങ്ങുക, നിശാശലഭങ്ങള്‍ പേര് സൂചിപ്പിക്കുംപോലെ രാത്രിയിലും. പകലായതുകൊണ്ട് ചിത്രശലഭങ്ങളുടെ ചുറ്റിക്കളി നമുക്ക് പരിചയമുണ്ട്. പക്ഷേ, നൈറ്റ് ഡ്യൂട്ടിക്കിറങ്ങുന്ന മോത്തുകളെ അത്ര പരിചയം പോരാ.

നമ്മുടെ നാട്ടില്‍ സാധാരണ കാണപ്പെടുന്ന രണ്ട് മോത്തുകളെ പരിചയപ്പെടാം. അറ്റ്‌ലസ് മോത്ത് എന്ന് ഇംഗ്ലീഷില്‍ വിളിക്കുന്ന 'നാഗശലഭം' ആദ്യത്തേത് (ശാസ്ത്രീയനാമം: Attacus atlas ). ലൂണ മോത്ത് എന്ന് ഇംഗ്ലീഷ് പേരുള്ള 'അമ്പിളിക്കണ്ണന്‍ ശലഭം' ( Actias luna ) രണ്ടാമത്തേത്. ഈ കക്ഷികളുടെ ചിത്രങ്ങളാണ് ഈ പോസ്റ്റിനൊപ്പമുള്ളത് (ഇതൊന്നും എനിക്കും അത്ര പിടിയുള്ള സംഗതിയല്ല. ഈ പോസ്‌റ്റെഴുതാന്‍ വേണ്ടി സുവോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയിലെ ഡോ. ജാഫര്‍ പാലോട്ടിനോട് വിളിച്ചു ചോദിച്ചും വിക്കിപീഡിയ നോക്കിയും മനസിലാക്കിയതാണ്!).

നമ്മുടെ നാട്ടില്‍ കാണപ്പെടുന്ന രണ്ട് സാധാരണ നിശാശലഭങ്ങളാണിവ. എങ്കിലും, എത്രയോ തവണ മലയാള പത്രങ്ങളില്‍ 'അപൂര്‍വശലഭത്തെ കണ്ടെത്തി' എന്ന തലക്കെട്ടില്‍ അച്ചടിച്ചുവരാന്‍ ഇവര്‍ക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്! പകല്‍ ഇവരെ കാണാത്തതുകൊണ്ട്, രാത്രി അടിച്ചു ഫിറ്റായി നേരംവെളുത്തത് അറിയാതെയെങ്ങാനും കിടന്നുപോയാല്‍ കുടുങ്ങി! പിറ്റേന്ന് പത്രത്തില്‍ 'അപൂര്‍വ്വശലഭ'മെന്ന പേരില്‍ വന്നത് തന്നെ! 'ഞാന്‍ അപൂര്‍വ്വമല്ല എന്ന് ഈ മറുതകളോട് ആരെങ്കിലും പറഞ്ഞുകൊടുക്കോ.....' എന്ന് പറയാന്‍ ശലഭങ്ങള്‍ക്ക് പറ്റില്ലല്ലോ!


അറ്റ്‌ലസ് മോത്തും ലൂണ മോത്തും. കടപ്പാട്: Wikimedia Commons

ഇത്തരമൊരു ശലഭത്തെ ആരെങ്കിലും കണ്ട് ഫോട്ടോയെടുത്ത്, മിക്കവാറും പ്രദേശികലേഖകന്‍ വഴിയോ അല്ലെങ്കില്‍ നേരിട്ടോ ബ്യൂറോകളിലെത്തിച്ചാല്‍, 'അപൂര്‍വ'മെന്ന കുടുക്കില്‍ കുടുങ്ങാതിരിക്കാന്‍ ജേര്‍ണലിസ്റ്റുകള്‍ക്ക് പറ്റണം. ആ കുടുക്കില്‍ ജേര്‍ണലിസ്റ്റുകള്‍ ഈസിയായ കുടുങ്ങുന്നതുകൊണ്ടാണ് ഇത്തരം വിഡ്ഡിത്തങ്ങള്‍ പത്രങ്ങളില്‍ തുടര്‍ച്ചയായി പ്രത്യക്ഷപ്പെടുന്നത്.

അടുത്തയിടെയായി ഇതിലല്‍പ്പം മാറ്റം വന്നിട്ടുണ്ട്. എല്ലാവരുടെയും കൈയില്‍ സ്മാര്‍ട്ട്‌ഫോണെത്തുകയും, ഫെയ്‌സ്ബുക്ക് ഉള്‍പ്പടെ സോഷ്യല്‍മീഡിയ ശക്തിപ്പെടുകയും ചെയ്തതോടെ...അപൂര്‍വ ശലഭങ്ങള്‍ പത്രങ്ങളില്‍ വരുന്നതിലും കൂടുതല്‍ ഫെയ്‌സ്ബുക്കില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയിരിക്കുന്നു.

ഞാനിതിവിടെ വിവരിച്ചത്, ശാസ്ത്രപത്രപ്രവര്‍ത്തനത്തിലെ അടുത്ത പാഠത്തെക്കുറിച്ച് പറയാനാണ്.

പാഠം അഞ്ച്: 'ജേര്‍ണലിസ്റ്റുകള്‍ അത്ഭുതലോകത്തെ ആലീസുമാര്‍ ആകരുത്'. 

ശാസ്ത്രലേഖകര്‍ എപ്പോഴും ചെന്നുവീഴുന്ന ഒരു കുടുക്കാണിത്. ശാസ്ത്രറിപ്പോര്‍ട്ടുകളെഴുതിയിരുന്ന എന്റെ സുഹൃത്ത് പി.എസ്. ജയന്‍, എന്റെ ഈ പരമ്പരയോട് പ്രതികരിച്ചുകൊണ്ടിട്ട ഫെയ്‌സ്ബുക്ക് പോസ്റ്റിലെ (https://goo.gl/oYIRV9) ഒരു ഭാഗം ഉദ്ധരിച്ചോട്ടെ:

'സയന്‍സ് പഠിക്കാത്തവര്‍ സയന്‍സിനെ കൈകാര്യം ചെയ്യുമ്പോള്‍ എല്ലാം അത്ഭുതമായിത്തോന്നും (സയന്‍സ് പഠിക്കാതെ നന്നായി ശാസ്ത്രമെഴുതുന്നവരെ മറക്കുന്നില്ല). സ്വയം അത്ഭുതപ്പെട്ടാല്‍ എത്രയും വേഗം ബൈലൈന്‍ സംഘടിപ്പിക്കുക തന്നെ. ബ്രിട്ടന്റെ തീരത്തെ മത്സ്യകന്യക, ചൊവ്വയിലെ പച്ചബ്ലൗസ്സിട്ട കന്യക, പതിന്നാലുകാരിയുടെ ഗ്യാലക്‌സി കണ്ടുപിടിത്തം, ചെറായി ബീച്ചിലെ പറക്കുംതളിക എന്നിങ്ങനെ പല വാര്‍ത്തകളിലും നോണ്‍ സയന്‍സുകാരുടെ അത്ഭുതകൃത്യങ്ങളുണ്ട്'.

ഈ വിമര്‍ശനം അക്ഷരംപ്രതി ശരിയല്ലേ. റേഡിയേഷനും റേഡിയോ ആക്ടീവതയും എന്താണെന്ന് തിരിച്ചറിയാതെ, മൊബൈല്‍ ടവറുകര്‍ ആണവവികിരണം പുറത്തുവിടുന്നു എന്ന മട്ടില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ കുറിച്ചും ജയന്‍ തന്റെ പോസ്റ്റില്‍ സൂചിപ്പിക്കുന്നു!

പ്രകൃതിയെക്കുറിച്ച് കാര്യമായൊന്നും അറിയാത്ത ഒരു ഭൂതകാലം മനുഷ്യനുണ്ട്. അന്ന് തീയും ഇടിമിന്നലുമൊക്കെ അവന് അത്ഭുതമായിരുന്നു. കാലം മാറി, മനുഷ്യന്റെ വിജ്ഞാനമണ്ഡലം വികസിച്ചു. ഇതൊന്നും അത്ഭുതമല്ലാതായി.

കേള്‍ക്കുന്നതെല്ലാം അത്ഭുതമായി തോന്നാതിരിക്കാന്‍ വേണ്ടത് വിജ്ഞാനമാണ്, അറിവാണ്. അറിവ് വികസിപ്പിക്കുക എന്നതാണ് 'അത്ഭുതലോകത്തെ ആലീസുമാരാ'കാതിരിക്കാനുള്ള ആദ്യപടി. അതിന് വായിക്കണം, വിവരമുള്ളവരോട് ചോദിച്ച് അറിയാത്ത കാര്യങ്ങള്‍ മനസിലാക്കണം. വായനയെന്നാല്‍, വെറും വായനയല്ല..നല്ല പുസ്തകങ്ങള്‍ വായിക്കണം. കാര്യങ്ങളെക്കുറിച്ച് വ്യക്തതയുണ്ടാക്കണം. തുടക്കക്കാര്‍ക്ക് വേണമെങ്കില്‍ ബില്‍ ബ്രൈസന്റെ 'A Short History of Nearly Everything', ബെന്‍ ഗോള്‍ഡാക്കറിന്റെ 'Bad Science' എന്നിവയില്‍ നിന്ന് ആരംഭിക്കാം. ശാസ്ത്രമെഴുതാന്‍ താത്പര്യമുള്ളവര്‍ക്ക് ഞാന്‍ ശുപാര്‍ശചെയ്യുന്ന മറ്റൊന്ന് ഷെര്‍ലക് ഹോംസ് സമ്പൂര്‍ണകൃതികളാണ്. കാണുന്നതെല്ലാം വിശ്വസിക്കാതിരിക്കാനും, സംശയാലുക്കളാകാനും, യുക്തിയുപയോഗിക്കാനും നമ്മളെ പ്രേരിപ്പിക്കുന്ന ഒന്നാന്തരം ടോണിക്കാണ് ഷെര്‍ലക് ഹോംസ്.

'പൊട്ടുന്ന വ്യാജമുട്ടകള്‍' എന്ന ഈ പരമ്പരയുടെ ആദ്യലക്കത്തിലിട്ട കമന്റില്‍ Viz Dom ഇങ്ങനെ കുറിച്ചു: '.....This post-modern approach, that there is no absolute truth, may work well in politics and other areas, but not in science. Journalists should be worried about losing their credibility, now that information is just a press of a button away'.

തര്‍ക്കിച്ചും വാദിച്ചും സ്ഥാപിക്കാവുന്ന ഒന്നല്ല ശാസ്ത്രതത്വങ്ങള്‍. അത് നിരീക്ഷണങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയുമാണ് സ്ഥാപിക്കപ്പെടുന്നത്. അതുകൊണ്ട് കേവലസത്യം എന്നൊന്നില്ല എന്ന പോസ്റ്റ്‌മോഡേണ്‍ സമീപനം ശാസ്ത്രത്തിന്റെ കാര്യത്തില്‍ പ്രയോഗിക്കാന്‍ നില്‍ക്കരുത്-ഇതാണ് മേല്‍സൂചിപ്പിച്ചത്. അതിന് ശ്രമിച്ചാല്‍ അത് തിരിഞ്ഞുകുത്തും. നിങ്ങളെത്ര തര്‍ക്കിച്ചാലും ഭൂമി ഉരുണ്ടു തന്നെയേ ഇരിക്കൂ, ശൂന്യതയില്‍ പ്രകാശത്തിന്റെ വേഗം സെക്കന്‍ഡില്‍ മൂന്നുലക്ഷം കിലോമീറ്റര്‍ തന്നെയായിരിക്കും, ഹൃദയം തന്നെയാകും ശരീരത്തില്‍ രക്തം പമ്പുചെയ്യുക, കിഡ്‌നി തന്നെയാകും രക്തം ശുദ്ധീകരിക്കുക. അല്ല എന്ന് നിങ്ങള്‍ സ്ഥാപിക്കാന്‍ നിന്നാല്‍ സ്വയം വിഡ്ഡിയാവുകയേ ഉള്ളൂ!

മറ്റൊരു ഉദാഹരണം നോക്കാം. ആധുനിക നരവംശത്തിന്റെ ഉത്ഭവം ആഫ്രിക്കയില്‍ നിന്നാണെന്ന കാര്യം ഏതാണ്ട് അസന്നിഗ്ധമായി ഇതിനകം ശാസ്ത്രം തെളിയിച്ചുകഴിഞ്ഞതാണ്. അതിന് മുഖ്യകാരണം, 10 ലക്ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഒരു നരവംശ ഫോസിലും ആഫ്രിക്കയ്ക്ക് പുറത്തുനിന്ന് ഇതുവരെ കിട്ടിയിട്ടില്ല എന്നതാണ് (അങ്ങനെയൊന്ന് കിട്ടിയാല്‍ തീര്‍ച്ചയായും ഈ നിഗമനം ശാസ്ത്രത്തിന് പുനപ്പരിശോധിക്കേണ്ടി വരും).

'ആഫ്രിക്കയ്ക്ക് പുറത്തും ആധുനിക നരവംശം ഉത്ഭവിച്ചിരുന്നു' എന്നൊരു റിപ്പോര്‍ട്ട് നിങ്ങളുടെ പക്കലെത്തിയാല്‍, മേല്‍സൂചിപ്പിച്ചത് പ്രകാരം തീര്‍ച്ചയായും ആ വിവരത്തെ സംശയിക്കണം. എവിടെയോ തകരാറുണ്ടെന്ന് മനസിലാക്കണം. പക്ഷേ, 10 ലക്ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഒരു നരവംശ ഫോസിലും ആഫ്രിക്കയ്ക്ക് പുറത്തുനിന്ന് കിട്ടിയിട്ടില്ല എന്ന വിവരം നമുക്ക് അറിയില്ലെങ്കിലോ. എങ്കില്‍ ഈ വ്യാജറിപ്പോര്‍ട്ട് സുഖമായി പത്രത്തില്‍ വരും, നാട്ടുകാരുടെ ചീത്ത നമ്മള്‍ കേള്‍ക്കുകയും ചെയ്യും!

ജേര്‍ണലിസ്റ്റുകള്‍ക്ക് മാത്രമല്ല, ഈ പറയുന്ന സംഗതികള്‍ ബാധകം. ഉഡായിപ്പുകള്‍ ഷെയര്‍ചെയ്യാനും ലൈക്ക് ചെയ്യാനും സോഷ്യല്‍മീഡിയയില്‍ മത്സരിക്കുന്നവര്‍ക്കും ഇതൊക്കെ ബാധകമാണ്. നിങ്ങളും ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ്, സമൂഹത്തിന്റെ മുന്നോട്ടുള്ള പോക്കിനെ തടയുകയാണ്.

ഈ പരമ്പരയ്ക്ക് വന്ന മറ്റൊരു കമന്റില്‍ Madhava Bhadran Ramachandran എഴുതിയത് ഇങ്ങനെ: 'ആരാണ് ആദ്യം വാര്‍ത്ത പുറത്തു വിട്ടത് എന്ന ചിന്ത വെടിഞ്ഞ് ആരാണ് സത്യം പുറത്തു കൊണ്ടുവന്നത് എന്നാവണം ചിന്ത. അവസാനം ആണെങ്കില്‍ക്കൂടി. അതുണ്ടവാത്തിടത്തോളം കാലം വ്യാജവാര്‍ത്ത എന്ന പ്രതിഭാസം തുടരുക തന്നെ ചെയ്യും'.

ഇത് വലിയൊരു മുന്നറിയിപ്പാണ്. പക്ഷേ, മത്സരത്തിന്റെ ലോകത്ത് ചിലപ്പോള്‍ കാത്തിരിക്കാന്‍ ജേര്‍ണലിസ്റ്റുകള്‍ക്ക് കഴിഞ്ഞെന്ന് വരില്ല. സ്വാഭാവികമായും അബദ്ധങ്ങള്‍ സംഭവിക്കും. പക്ഷേ, അപ്പോഴും ഒരു വഴി നമുക്ക് മുന്നിലുണ്ട്. തെറ്റ് സമയബന്ധിതമായി തിരുത്തുക എന്നത്. ഇക്കാര്യത്തില്‍ നമ്മുടെ പത്രങ്ങളും ചാനലുകളും പലപ്പോഴും പരാജയപ്പെടുന്നു എന്നതാണ് വാസ്തവം.

തെറ്റുകള്‍ പറ്റാതെ പരമാവധി നോക്കുക, അബദ്ധം പിണഞ്ഞാല്‍ അത് തുറന്ന് സമ്മതിച്ച് തിരുത്തുക - ഇതേയുള്ളൂ വഴി. വേറെ കുറുക്കുവഴിയൊന്നും ഇക്കാര്യത്തിലില്ല.

by ജോസഫ് ആന്റണി