Sunday, June 08, 2014

നെഗറ്റീവ് എനര്‍ജി - ചില പോസിറ്റീവ് ചിന്തകള്‍ (Video)

'മനുഷ്യന് മാത്രമേ നെഗറ്റീവ് എനര്‍ജി അനുഭവപ്പെടൂ എന്നുണ്ടോ. വടക്കുഭാഗത്തേക്ക് തലവെച്ച് കിടന്നാല്‍ കുട്ടികളുണ്ടാകാന്‍ സാധ്യത കുറവാണെന്ന് നെഗറ്റീവ് എനര്‍ജിയുടെ വക്താക്കള്‍ പറയുന്നു. 14 കുട്ടികള്‍ വരെയുള്ള പട്ടികളെ കണ്ടിട്ടുണ്ട്. പട്ടികള്‍ക്കറിയാമോ വടക്കുഭാഗത്തേക്ക് തലവെച്ച് കിടക്കരുത് എന്ന്' - വൈശാഖന്‍ തമ്പി........ തീര്‍ച്ചയായും കണ്ടിരിക്കേണ്ട വീഡിയോ. 


Saturday, June 07, 2014

മുംബൈ - ഒരു വ്യത്യസ്ത ചിത്രം


മുംബൈയിലേക്കുള്ള ആദ്യ യാത്ര ഒരു സമരത്തില്‍ പങ്കെടുക്കാനായിരുന്നു; 1992 ജൂണ്‍ ആദ്യം. നര്‍മദ നദിയിലെ സര്‍ദാര്‍ സരോവര്‍ ഡാമിന്റെ ഷട്ടറടയ്ക്കുമ്പോള്‍ ആദ്യം വെള്ളത്തില്‍ മുങ്ങുന്ന മണിബേലിയിലെ ഗ്രാമീണര്‍ക്കൊപ്പം ജലസമധിക്ക് മേഥാ പാദ്ക്കര്‍ ഒരുങ്ങി. സര്‍ക്കാര്‍ അവിടെ 144 പ്രഖ്യാപിച്ചു. മേഥയും കൂട്ടരും മുംബൈയില്‍ ചര്‍ച്ച്‌ഗേറ്റിലേക്ക് സത്യഗ്രഹം മാറ്റി. ആ സത്യഗ്രഹത്തില്‍ പങ്കെടുക്കാന്‍ പോയ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആറംഗസംഘത്തില്‍ തിരുവനന്തപുരം ജില്ലയുടെ പ്രതിനിധിയായിരുന്നു ഞാന്‍.

മുംബൈയെന്നാല്‍ വെറും അംബരചുംബികളും ചേരികളും ചേര്‍ന്ന കോണ്‍ക്രീറ്റ് വനം മാത്രമാണെന്ന മുന്‍വിധി മറ്റ് പലരെയുംപോലെ എന്നെയും പിടികൂടിയിരുന്നു. കോണ്‍ക്രീറ്റ് വനം തന്നെ. പക്ഷേ, പശ്ചിമഘട്ടത്തിന്റെ ചെരുവുകളിലൂടെ വളരുന്ന, അറബിക്കടലിന്റെ തീരത്തെ ഈ മഹാനഗരം നേരില്‍ കണ്ടപ്പോള്‍ അത്ഭുതമാണ് തോന്നിയത്.

രണ്ടുവര്‍ഷംമുമ്പ് ഔദ്യോഗിക ഡ്യൂട്ടിയുടെ ഭാഗമായി മുംബൈയില്‍ വരികയുണ്ടായി. അന്ന് താമസിച്ച കിഴക്കന്‍ അന്ധേരിയിലെ അതേ ഹോട്ടലിലായിരുന്നു ഇത്തവണയും താമസം. എത്തിയതിന്റെ പിറ്റേന്ന് രാവിലെ നടക്കാനിറങ്ങി. തിരക്കുപിടിച്ച മാര്‍ക്കറ്റ് കവലയില്‍നിന്ന് പൊടി നിറഞ്ഞ മരോള്‍ മരോഷി റോഡിലൂടെ നടക്കുമ്പോള്‍, പ്രഭാത നടത്തവും വ്യായാമവും കഴിഞ്ഞുവരുന്ന ഒട്ടേറെപ്പേരെ കണ്ടു. എല്ലാ പ്രായക്കാരുമുണ്ട് അക്കൂട്ടത്തില്‍. ആണും പെണ്ണും. കാതില്‍ പാട്ട് വെച്ച് നടക്കുന്നവര്‍, തിന്നാവുന്ന മുഴുവന്‍ തിന്നിട്ട് അത് കിതപ്പോടെ ഓടിത്തീര്‍ക്കുന്നവര്‍, നടത്തയ്‌ക്കൊപ്പം അമ്പലദര്‍ശനം നടത്തുന്നവര്‍. കലോറിക്കെതിരെ പടവെട്ടി ജയിച്ചും പരാജയപ്പെട്ടും വരുന്നവര്‍.

'പാവങ്ങള്‍, ഈ പൊടിയേറ്റാണല്ലോ നടക്കേണ്ടത്' - മനസിലോര്‍ത്തു. മൊബൈലിലെ കാലാവസ്ഥാ വിവരം അനുസരിച്ച്, രാവിലെ 7 മണിയ്ക്ക് തന്നെ ചൂട് 32 ഡിഗ്രി സെല്‍സ്യസ്, അന്തരീക്ഷത്തിലെ ഈര്‍പ്പം 76 ശതമാനം. മൂടിക്കെട്ടിക്കിടക്കുകയാണ് ആകാശം. ജൂണ്‍ 2 ന് മണ്‍സൂണിന്റെ ഓര്‍മപ്പെടുത്തല്‍ പോലെ. അന്തരീക്ഷത്തിലെ വീര്‍പ്പുമുട്ടല്‍ നടത്തിനിറങ്ങിയവരുടെ മുഖത്ത് വിയര്‍പ്പായി ഒഴുകുന്നുണ്ട്.


കുറച്ചുദൂരം പോയി ഒരു വളവ് കഴിഞ്ഞപ്പോള്‍, ഏതോ മഹാത്ഭുതത്താലെന്നവണ്ണം റോഡ് ഒരു കാട്ടിന് നടുവിലേക്ക് പ്രവേശിച്ചു! മുംബൈ നഗരത്തിലായിരുന്ന ഞാന്‍ ഒറ്റയടിക്ക് വയനാട്ടിലെ മുത്തങ്ങ വനത്തിലെത്തിയ പ്രതീതി! ഇരുവശത്തും കാടാണെങ്കിലും, റോഡില്‍ തിരക്ക് തന്നെയാണ്. ഫാക്ടറികളില്‍ ജോലിക്ക് പോകുന്നവരാണ് നിരത്ത് കൈയടക്കിയിരിക്കുന്നത്. അരേയ് മില്‍ എന്ന സ്ഥലത്തേക്കുള്ളതാണ് ആ റോഡെന്ന് ഒരു ചെറുപ്പക്കാരന്‍ പറഞ്ഞു.

സാന്ദര്‍ഭികവശാല്‍ പറയട്ടെ, പുതിയ പുസ്തകത്തില്‍ ഡോ.സാലിം അലിയെക്കുറിച്ചുള്ള ഭാഗത്തിന്റെ രചനയിലാണ് ഞാനിപ്പോള്‍. അതിന്റെ ഭാഗമായി കുറച്ചു മാസങ്ങളായി സാലിം അലിയെക്കുറിച്ച് വായിക്കുകയും ചെയ്യുന്നുണ്ട്. മഹാനായ ആ ശാസ്ത്രജ്ഞന്റെ കാര്യത്തില്‍ ഏറ്റവും വിചിത്രമായി തോന്നാവുന്ന സംഗതി മുംബൈയാണ് അദ്ദേഹത്തെ പക്ഷിനിരീക്ഷകനാക്കിയത് എന്നതാണ്. തീര്‍ച്ചയായും ഒരാള്‍ക്ക് അങ്ങനെ അല്ലാതാകാന്‍ ഏറ്റവും പറ്റിയ സ്ഥലമാണ് മുംബൈയെന്ന് തോന്നാം.

ആ സംശയത്തിനുള്ള ഉത്തരമായിരുന്നു എന്റെ ജൂണ്‍ രണ്ടിലെ പ്രഭാതനടത്തം. ഇതോടൊപ്പമുള്ള ചിത്രം കാണൂ. നടത്തത്തിനിടെ മൊബൈലില്‍ പകര്‍ത്തിയതാണ്. മുംബൈയില്‍ ഇന്നും ഇതുപോലുള്ള പച്ചപ്പും കാടുമുണ്ടെങ്കില്‍, ഒരു നൂറ്റാണ്ടുമുമ്പ് സാലിം അലി നിരീക്ഷണം ആരംഭിക്കുന്ന കാലത്തെ മുംബൈ എന്തായിരുന്നിരിക്കണം. തന്റെ ആത്മകഥയില്‍ അദ്ദേഹം അത് വിവരിക്കുന്നുണ്ട്. മുംബൈ എത്ര മാറിയെന്നതിന്റെ മികച്ച വിവരണമുള്ളത് ആ ഗ്രന്ഥത്തിലാണ്.

രാവിലെ കാട്ടിന് നടുവിലൂടെ പോയ കാര്യം പറഞ്ഞപ്പോള്‍ മാതൃഭൂമി മുംബൈ മാനേജര്‍ ജോര്‍ജ് സെബാസ്റ്റിയന്‍ ആശ്വസിപ്പിച്ചു. 'പോട്ടെ, ഇത്രയുമല്ലേ സംഭവിച്ചുള്ളൂ. പുലി പിടിക്കാത്തത് ഭാഗ്യമെന്ന് കരുതൂ'.

(വാല്‍ക്കഷണം: നടത്തം കഴിഞ്ഞ് ഹോട്ടലില്‍ തിരിച്ചെത്തി ആ ദിവസത്തെ Mumbai Mirror ല്‍ വായിച്ച പ്രധാന വാര്‍ത്തകളിലൊന്ന് - Leopard makes Powai hill its favourite spot).

അഞ്ചുവര്‍ഷം മുമ്പ് മുംബൈ സന്ദര്‍ശിച്ചപ്പോഴത്തെ അനുഭവങ്ങള്‍ ചുവടെ -