Thursday, June 25, 2009

35,000 വര്‍ഷം പഴക്കമുള്ള 'പുല്ലാങ്കുഴല്‍'

സംഗീതത്തെ മനുഷ്യന്‍ പ്രണയിച്ച്‌ തുടങ്ങിയത്‌ എന്നാണ്‌. കൃത്യമായ ഉത്തരം പറയാനാകില്ല. കാറ്റിലുലഞ്ഞ മുളംതണ്ടില്‍ നിന്നൊരു പുല്ലാങ്കഴലുണ്ടാക്കി പണ്ടെന്നോ അവന്‍ സംഗീതത്തെ കൂടെ കൂട്ടിയിരിക്കാം എന്നാണ്‌ കാവ്യഭാവന. പക്ഷേ, ഭാവനയ്‌ക്കും അപ്പുറത്താണ്‌ കാര്യങ്ങളെന്ന്‌ പുരാവസ്‌തു ഗവേഷകര്‍ പറയുന്നു. 35,000 വര്‍ഷംമുമ്പ്‌ മനുഷ്യന്‍ ഉപയോഗിച്ചിരുന്ന സംഗീതോപകരണങ്ങള്‍ കണ്ടെത്തിയിരിക്കുകയാണ്‌ അവര്‍.

അതിപ്രാചീനകാലത്ത്‌ നിര്‍മിക്കപ്പെട്ട മൂന്ന്‌ ഫ്‌ളൂട്ടുകളാണ്‌ തെക്കുപടിഞ്ഞാറന്‍ ജര്‍മനിയിലെ ഹോഹ്‌ലെ ഫെല്‍സില്‍ നിന്ന്‌ ലഭിച്ചത്‌. മനുഷ്യവര്‍ഗം യൂറോപ്പില്‍ താമസമുറപ്പിക്കുന്ന കാലത്തേതാണ്‌ സംഗീതോപകരണങ്ങള്‍. മൂന്ന്‌ ഫ്‌ളൂട്ടുകളാണ്‌ ലഭിച്ചത്‌. അതില്‍ ഏറ്റവും നന്നായി സൂക്ഷിക്കപ്പെട്ടിരുന്ന ഉപകരണത്തിന്‌ 20 സെന്റീമീറ്റര്‍ നീളമുണ്ട്‌. കഴുകന്റെ ചിറകെല്ലില്‍നിന്നുണ്ടാക്കിയ അതില്‍ അഞ്ച്‌ സുക്ഷിരങ്ങളുണ്ട്‌. ആനക്കൊമ്പുകളുപയോഗിച്ച്‌ നിര്‍മിച്ചതാണ്‌ (മാമൊത്തുകളുടെ കൊമ്പാണെന്ന്‌ കരുതുന്നു) മറ്റ്‌ രണ്ടെണ്ണം. ആ പ്രാചീന ഉപകരണങ്ങളെ മലയാളത്തില്‍ 'പുല്ലാങ്കുഴല്‍' എന്നാണോ 'എല്ലാങ്കുഴല്‍' എന്നാണോ വിളിക്കേണ്ടത്‌.

ജര്‍മനിയില്‍ ടുബിന്‍ഗന്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ കണ്ടെത്തലിന്റെ റിപ്പോര്‍ട്ട്‌ 'നേച്ചര്‍' മാഗസിനിലാണ്‌ പ്രസിദ്ധീകരിച്ചിട്ടുള്ളത്‌. അതിപ്രാചീനകാലത്ത്‌ തന്നെ മനുഷ്യന്‍ ശരിക്കുമൊരു സംഗീതപ്രേമിയായിരുന്നു എന്ന്‌ വ്യക്തമാക്കുന്നതാണ്‌ കണ്ടെത്തല്‍. ജര്‍മനിയിലെ ഇതേ മേഖലയില്‍നിന്ന്‌ കണ്ടെത്തുന്ന ഫ്‌ളൂട്ടുകളുടെ എണ്ണം, ഇപ്പോഴത്തെ കണ്ടെത്തലോടെ എട്ടായി. അതില്‍ നാലെണ്ണം മാമൊത്തുകളുടെ കൊമ്പുകൊണ്ടും നാലെണ്ണം പക്ഷികളുടെ എല്ലുകൊണ്ടുമാണ്‌ നിര്‍മിച്ചിട്ടുള്ളത്‌.

ആഫ്രിക്കയില്‍നിന്ന്‌ കുടിയേറിയ പ്രാചീന മനുഷ്യന്‍, യൂറോപ്പിലാകെ വ്യാപിക്കാന്‍ ആരംഭിക്കുന്നത്‌ 40,000 വര്‍ഷം മുമ്പാണ്‌. ആ കാലത്ത്‌ തന്നെ സംഗീതം പ്രചാരത്തിലുണ്ടായിരുന്നു എന്നാണ്‌ മനസിലാക്കേണ്ടത്‌ എന്ന്‌ ടുബിന്‍ഗന്‍ സര്‍വകലാശാലയിലെ പ്രൊഫ. നിക്കോളാസ്‌ കോണ്‍റാഡ്‌ പറയുന്നു. "അന്നേ സംഗീതം മനുഷ്യന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരുന്നു എന്നത്‌ വ്യകതമാണ്‌". ഇന്ന്‌ നമ്മള്‍ ഉപയോഗിക്കുന്ന സാധാരണ സാഹചര്യങ്ങളില്‍ -മതപരമായ കാര്യങ്ങള്‍ക്കും വിനോദോപാധിയായും- അന്നേ മനുഷ്യന്‍ സംഗീതം ഉപയോഗിച്ചിരുന്നു എന്നുവേണം അനുമാനിക്കാന്‍.

അതിപുരാതന കാലത്തേ സംഗീതം എത്ര പ്രചാരത്തില്‍ എത്തിയിരുന്നു എന്ന്‌ മാത്രമല്ല പുതിയ കണ്ടെത്തല്‍ തെളിയിക്കുന്നത്‌, മനുഷ്യന്റെ ക്രിയാത്മക സത്ത അന്നേ എത്ര ശക്തമായിരുന്നു എന്നും ഇത്‌ വ്യക്തമാക്കുന്നു. ചിത്രകലയുടെ പ്രാചീനരൂപങ്ങളും അക്കാലത്ത്‌ മനുഷ്യന്‍ സൃഷ്ടിച്ചിരുന്നു എന്നും തെളിവ്‌ ലഭിച്ചിട്ടുണ്ട്‌. പലതരം ആഭരണങ്ങളും അന്ന്‌ രൂപപ്പെടുത്തിയിരുന്നു. മനുഷ്യന്റെ ക്രിയാത്മകതയ്‌ക്ക്‌ ശക്തമായ അടിത്തറ അക്കാലത്ത്‌ തന്നെ രൂപപ്പെടാന്‍ തുടങ്ങിയിരുന്നു എന്നാണ്‌ ഇതൊക്കെ സൂചിപ്പിക്കുന്നത്‌.

നിയാണ്ടെര്‍ത്തല്‍ മനുഷ്യരില്‍ നിന്ന്‌ ആധുനിക മനുഷ്യനെ വേര്‍തിരിക്കുന്ന ഒന്നായി വേണമെങ്കില്‍ സംഗീതത്തിന്റെ പ്രചാരത്തെ കാണാമെന്ന്‌ ഗവേഷകര്‍ പറയുന്നു. സാംസ്‌കാരികമായി വളരെ യാഥാസ്ഥിതികസ്വഭാവം പുലര്‍ത്തിയിരുന്ന, ഒറ്റപ്പെട്ട സമൂഹങ്ങളായി കഴിഞ്ഞിരുന്ന, വര്‍ഗമാണ്‌ നിയാണ്ടെര്‍ത്തല്‍ മനുഷ്യന്‍. അതേസമയം, സാമൂഹികബന്ധം ശക്തിപ്പെടുത്താനും അതുവഴി ഒരുപക്ഷേ കൂടുതലിടങ്ങളിലേക്ക്‌ വ്യാപിക്കാനും ആധുനിക മനുഷ്യനെ സംഗീതം സഹായിച്ചിരിക്കാം എന്ന്‌ റിപ്പോര്‍ട്ട്‌ പറയുന്നു.

ലണ്ടനില്‍ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ ഗവേഷകനും, മനുഷ്യവര്‍ഗത്തിന്റെ ഉത്ഭവം സംബന്ധിച്ച വിഷയത്തില്‍ വിദഗ്‌ധനുമായ പ്രൊഫ. ക്രിസ്‌ സ്‌ട്രിങറും ഈ അനുമാനം ശരിവെയ്‌ക്കുന്നു. ഇത്തരം ഫ്‌ളൂട്ടുകള്‍ രൂപപ്പെടുത്താന്‍ പോന്ന ഇന്ദ്രിയഗോചരമായ മേന്‍മകള്‍ 40,000 വര്‍ഷംമുമ്പ്‌ തന്നെ മനുഷ്യന്‍ സ്വായത്തമാക്കിയിരുന്നു എന്നു പറഞ്ഞാല്‍ അതിനര്‍ഥം, ആധുനിക മനുഷ്യന്റെ പരിണാമചരിത്രം അതിനും എത്രയോ പിന്നോട്ട്‌ പോയേക്കം എന്നാണ്‌-അദ്ദേഹം പറയുന്നു. 50,000 വര്‍ഷം മുമ്പ്‌ ആഫ്രിക്കയിലേക്കാണ്‌ ആ ചരിത്രം നീളുന്നത്‌. "പക്ഷേ അതിന്റെ തെളിവുകള്‍ നമുക്ക്‌ ഇനിയും കിട്ടിയിട്ടല്ല എന്നുമാത്രം".(അവലംബം: നേച്ചര്‍ ഗവേഷണവാരിക).

Friday, June 19, 2009

ഹിമയുഗത്തിന്‌ കാരണം CO2 കുറഞ്ഞതല്ല-പഠനം

ഭൗമാന്തരീക്ഷത്തില്‍ 21 ലക്ഷം വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന കാര്‍ബണ്‍ഡയോക്‌സയിഡ്‌ സാന്ദ്രത ഇപ്പോള്‍. ആഗോളതാപനവും ഹരിതഗൃഹവാതകങ്ങളുടെ വര്‍ധനയും നേരിട്ട്‌ ബന്ധപ്പെട്ടിരിക്കുന്നു.

ഹിമയുഗങ്ങള്‍ക്ക്‌ വഴിതെളിച്ച ഘടകങ്ങള്‍
തേടുന്നതിനിടെയാണ്‌ ഗവേഷകര്‍ ആഗോളതാപനമെന്ന വിപത്ത്‌ തിരിച്ചറിഞ്ഞത്‌. പ്രാചീനകാലത്ത്‌ അപ്രതീക്ഷിതമായ കാരണങ്ങളാല്‍ അന്തരീക്ഷത്തില്‍ കാര്‍ബണ്‍ഡയോക്‌സയിഡ്‌ (CO2) കുറഞ്ഞതാകാം, അന്തരീക്ഷ താപനില താഴാനും ഹിമയുഗങ്ങള്‍ക്ക്‌ വഴിതെളിച്ചതും എന്നാണ്‌ പലരും കരുതിയിരുന്നത്‌. എന്നാല്‍, എട്ടരലക്ഷം വര്‍ഷംമുമ്പ്‌ കഠിനമായ ഹിമയുഗത്തിന്‌ കാരണമായത്‌ കാര്‍ബണ്‍ഡയോക്‌സയിഡിന്റെ കുറവല്ലെന്ന്‌ പുതിയൊരു പഠനം പറയുന്നു. കടലിന്നടിയിലെ പ്ലാങ്‌ടണ്‍ അവശിഷ്ടങ്ങളെ വിശകലനംചെയ്‌ത്‌ 21 ലക്ഷം വര്‍ഷത്തെ അന്തരീക്ഷനില പരിശോധിച്ച ഗവേഷകരാണ്‌ ഈ നിഗമനത്തിലെത്തിയത്‌-പുതിയ ലക്കം 'സയന്‍സ്‌' ഗവേഷണവാരിക റിപ്പോര്‍ട്ടു ചെയ്യുന്നു.

പ്ലാങ്‌ടണുകളുടെ സഹായത്തോടെ അന്തരീക്ഷത്തിലെ CO2-ന്റെ സാന്ദ്രത നിര്‍ണയിക്കുകയാണ്‌, ലമൊന്റ്‌-ഡോഹെര്‍ത്തി എര്‍ത്ത്‌ ഒബ്‌സര്‍വേറ്ററിയിലെ ജിയോകെമിസ്‌റ്റായ ബാര്‍ബെല്‍ ഹോനിഷും സംഘവും ചെയ്‌തത്‌. പരിശോധനയ്‌ക്ക്‌ വിധേയമായ കാലഘട്ടത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഹിമയുഗം പ്രത്യക്ഷപ്പെട്ടപ്പോള്‍ പ്രതീക്ഷിച്ചതുപോലെ അന്തരീക്ഷത്തില്‍ CO2 -ന്റെ സാന്ദ്രത താണില്ല. അതിനാല്‍, എ്‌ട്ടരലക്ഷം വര്‍ഷംമുമ്പ്‌ ഭൂമിയെ ഗ്രസിച്ച കഠിന ഹിമയുഗത്തിന്‌ കാരണം, ഭൂമിയുടെ ഭ്രമണപഥത്തില്‍ ചാക്രികമായി സംഭവിക്കുന്ന ഭ്രംശം ആകണം എന്നേ കരുതാനാകൂ എന്ന്‌ പഠനറിപ്പോര്‍ട്ട്‌ പറയുന്നു.

അതേസയമം, 21 ലക്ഷം വര്‍ഷത്തിനിടെ താപനില ഉയര്‍ന്ന വേളയിലെല്ലാം അന്തരീക്ഷത്തില്‍ CO2-ന്റെ സാന്ദ്രത വര്‍ധിച്ചിരുന്നു എന്ന്‌ പഠനം പറയുന്നു. നിലവിലുള്ള സ്ഥിതി മാറ്റി നിര്‍ത്തിയാല്‍, ഈ കാലത്തിനിടെ ഏറ്റവും ഉയര്‍ന്ന CO2 സാന്ദ്രത 280 പി.പി.എം. (പാര്‍ട്‌സ്‌ പെര്‍ മില്യണ്‍) ആയിരുന്നു. ഇപ്പോള്‍, പക്ഷേ അത്‌ 385 പി.പി.എം. ആണ്‌; 38 ശതമാനം കൂടുതല്‍. ഹരിതഗൃഹവാതകങ്ങള്‍ക്കും അന്തരീക്ഷതാപനിലയിലെ വര്‍ധയ്‌ക്കും നേരിട്ട്‌ ബന്ധമുണ്ടെന്ന്‌ മാത്രമല്ല, കഴിഞ്ഞ 21 ലക്ഷം വര്‍ഷത്തിനിടെ ഏറ്റവും വലിയ താപനത്തിനാണ്‌ ഭൂമി ഇപ്പോള്‍ ഇരയാകുന്നതെന്നും ഈ പഠനം വ്യക്തമാക്കുന്നു.

ആഫ്രിക്കന്‍ തീരത്ത്‌ അറ്റ്‌ലാന്റിക്‌ സമുദ്രത്തില്‍ ഏകകോശ പ്ലാങ്‌ടണുകളുടെ തോടില്‍ അടങ്ങിയിട്ടുള്ള ബോറോണ്‍ (boron) ഐസോടോപ്പുകളുടെ അനുപാതം കണക്കാക്കി, ആ ജീവി നിലനിന്ന കാലത്ത്‌ അന്തരീക്ഷത്തില്‍ CO2 -ന്റെ സാന്ദ്രത എത്രയായിരുന്നു എന്ന്‌ മനസിലാക്കാന്‍ കഴിയും. ലമൊന്റ്‌-ഡോഹെര്‍ത്തി എര്‍ത്ത്‌ ഒബ്‌സര്‍വേറ്ററിയിലെയും ക്വീന്‍സ്‌ കോളേജിലെയും ഗവേഷകനായ ഗാരി ഹെമ്മിങ്‌ കഴിഞ്ഞ പതിറ്റാണ്ടില്‍ വികസിപ്പിച്ച ഈ 'ബോറാണ്‍ ഐസോടോപ്പ്‌ സങ്കേതം' ഉപയോഗിച്ചാണ്‌, ലക്ഷക്കണക്കിന്‌ വര്‍ഷങ്ങളിലെ കാലാവസ്ഥയെക്കുറിച്ച്‌ കൃത്യമായ വിവരങ്ങള്‍ ഗവേഷകര്‍ ഇപ്പോള്‍ കണ്ടെത്തിയത്‌. ധ്രുവപ്രദേശത്തെ മഞ്ഞുപാളികള്‍ തുരക്കുമ്പോള്‍ ലഭിക്കുന്ന സാമ്പിളുകളാണ്‌ അന്തരീക്ഷത്തില്‍ CO2 സാന്ദ്രത എത്രയായിരുന്നു എന്ന്‌ കണ്ടെത്താന്‍ സഹായിക്കുന്ന മറ്റൊരു മാര്‍ഗം. പക്ഷേ, അതുവഴി എട്ടുലക്ഷം വര്‍ഷത്തെ ചരിത്രമേ ഇതുവരെ കണ്ടെത്താനായിട്ടുള്ളു. അതിലും വളരെ പിന്നിലേക്ക്‌ പോകാന്‍ പുതിയ പഠനം വഴി ഗവേഷകര്‍ക്കായി.

ചാക്രികമായി പ്രത്യക്ഷപ്പെടുന്ന ഹിമയുഗങ്ങള്‍ മുമ്പ്‌ പലതവണ ഭൂമിയെ ഗ്രസിച്ചിട്ടുണ്ട്‌. ഏതാണ്ട്‌ എട്ടര ലക്ഷം വര്‍ഷംമുമ്പ്‌ പ്രത്യക്ഷപ്പെട്ട ഹിമയുഗത്തിന്റെ ദൈര്‍ഘ്യവും തീവ്രതയും വളരെ കൂടുതലായിരുന്നു. അന്തരീക്ഷത്തിലെ CO2 അസാധാരണമായി കുറഞ്ഞതാണ്‌ ആ ഹിമയുഗത്തിന്‌ കാരണമെന്ന്‌ ഗവേഷകര്‍ കരുതി. എന്നാല്‍, ആ സമയത്തെല്ലാം CO2 നില ഏതാണ്ട്‌ സ്ഥിരമായിരുന്നുവെന്നും, അതിനാല്‍ ഹിമയുഗത്തിന്‌ കാരണം ഹരിതഗൃഹവാതകവ്യാപനം കുറഞ്ഞതാണ്‌ എന്ന്‌ കരുതാനാകില്ലെന്നും റിപ്പോര്‍ട്ട്‌ പറയുന്നു. "കഴിഞ്ഞ 200 ലക്ഷം വര്‍ഷത്തിനിടെ അന്തരീക്ഷത്തില്‍ CO2 സാന്ദ്രത കാര്യമായി വ്യത്യാസപ്പെട്ടിട്ടില്ലെന്ന്‌ മുന്‍പഠനങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്‌"-ബാര്‍ബെല്‍ ഹോനിഷ്‌ പറയുന്നു. "ഹിമയുഗത്തിന്‌ മുഖ്യകാരണം CO2 ആയിരുന്നില്ലെന്നാണ്‌ ഈ പഠനവും പറയുന്നത്‌. എന്നാല്‍ ഹരിതഗൃഹവാതകങ്ങളും ആഗോളകാലാവസ്ഥയും തമ്മില്‍ വളരെ അടുത്ത്‌ ബന്ധപ്പെട്ടിരിക്കുന്നുവെന്ന്‌ ഞങ്ങളുടെ ഡേറ്റ വ്യക്തമാക്കുന്നു".

ഭൂമിയും സൂര്യനും തമ്മില്‍

സാധാരണഗതില്‍ 41000 വര്‍ഷങ്ങള്‍ കൂടുമ്പോഴാണ്‌ ഭൂമി ഓരോ ഹിമയുഗങ്ങള്‍ക്ക്‌ വിധേയമാവുക. എന്നാല്‍, ഏതാണ്ട്‌ എട്ടരലക്ഷം വര്‍ഷം മുമ്പ്‌ പ്രത്യക്ഷപ്പെട്ട ഹിമയുഗം അങ്ങനെ അവസാനിച്ചില്ല. അത്‌ ഒരുലക്ഷം വര്‍ഷം നീണ്ടുനിന്നു. ആ പെരുംഹിമയുഗത്തിന്‌ കാരണം അന്തരീക്ഷത്തില്‍ CO2 കുറഞ്ഞതല്ലെങ്കില്‍, പിന്നെ ഗവേഷകര്‍ക്ക്‌ ആശ്രയം മിലുറ്റിന്‍ മിലാന്‍കോവിച്ച്‌ എന്ന സെര്‍ബിയന്‍ വംശജനായ എന്‍ജിനിയര്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ അവതരിപ്പിച്ച കണക്കുകളാണ്‌. ഹിമയുഗങ്ങള്‍ക്ക്‌ കാരണം തിരയുന്നതിലായിരുന്നു അദ്ദേഹത്തിനും താത്‌പര്യം. അതിനായി, ഭൗമകാലാവസ്ഥയെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിയന്ത്രിക്കുന്ന മൂന്ന്‌ ചാക്രികഘടകങ്ങള്‍ (Milankovich's cycles) അദ്ദേഹം നിര്‍ണയിച്ചു.

അതില്‍ ഏറ്റവും ദൈര്‍ഘ്യമേറിയത്‌ സൂര്യന്‌ ചുറ്റുമുള്ള ഭൂമിയുടെ ഭ്രമണപഥവുമായി ബന്ധപ്പെട്ടതാണ്‌. ഭൗമഭ്രമണപഥത്തിന്‌ വാര്‍ത്തുളാകൃതിയാണുള്ളത്‌. ഒരുലക്ഷം വര്‍ഷം വരുന്ന കാലയളവില്‍ ഭ്രമണപഥത്തിന്റെ ആകൃതിയില്‍ ചെറിയ വ്യതിയാനമുണ്ടാകും. സൂര്യനില്‍നിന്ന്‌ ഭൂമിയിലെത്തുന്ന ഊര്‍ജത്തിന്റെ അളവ്‌ വ്യത്യാസപ്പെടും, ഒപ്പം കാലാവസ്ഥയിലും. നിലവില്‍ ഭൂമിയുടെ ഭ്രമണപഥം അത്ര അധികം വാര്‍ത്തുളമല്ല. അതിനാല്‍, ഭൂമിയിലെത്തുന്ന വികിരണോര്‍ജത്തില്‍, ജനവരിയ്‌ക്കും ജൂലായ്‌ക്കുമിടയ്‌ക്ക്‌ വെറും ആറ്‌ ശതമാനത്തിന്റെ വ്യത്യാസമേയുള്ളു. വാര്‍ത്തുളാകൃതി വര്‍ധിക്കുമ്പോള്‍ പക്ഷേ, ഈ വ്യത്യാസം 20 മുതല്‍ 30 ശതമാനം വരെയെത്തും. ഭൂമിയിലെത്തുന്ന സൗരോര്‍ജത്തിന്റെ അളവ്‌ വ്യത്യപ്പെടാന്‍ ഇടയാക്കുന്ന ഏക ചാക്രികഘടകം ഇതാണ്‌.

മിലാന്‍കോവിച്ച്‌ നിര്‍ണയിച്ച രണ്ടാമത്തെ ഘടകം 42,000 വര്‍ഷങ്ങള്‍ കൂടുമ്പോള്‍ ഭൂമിയുടെ അച്ചുതണ്ടിന്റെ ചെരിവിലുണ്ടാകുന്ന നേരിയ വ്യതിയാനം അടിസ്ഥാനമാക്കിയുള്ളതാണ്‌. അച്ചുതണ്ടിന്റെ ചെരിവ്‌ 21.8 ഡിഗ്രിയില്‍ നിന്ന്‌ 24.4 ഡിഗ്രിയാകുന്നു. സൂര്യപ്രകാശം ഭൂമിയില്‍ ഏത്‌ ഭാഗത്ത്‌ വീഴുന്നു എന്നതിലാണ്‌ ഈ ചാക്രികഘടകം മാറ്റമുണ്ടാക്കുക. നിലവില്‍ ഭൗമഅച്ചുതണ്ടിന്റെ ചെരിവ്‌ ഏതാണ്ട്‌ അതിന്റെ മധ്യത്തിലാണ്‌. മൂന്നാമത്തെ ഘടകമാണ്‌ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞത്‌. 22,000 വര്‍ഷം കൂടുമ്പോള്‍, ഭൂമിയുടെ അച്ചുതണ്ടിന്‌ സംഭവിക്കുന്ന ചെറിയൊരു ആന്തോളനമാണ്‌ അതിന്‌ കാരണം. ഭൂമിയുടെ അച്ചുതണ്ട്‌ ധ്രുവനക്ഷത്രത്തിന്‌ നേരെ തിരിഞ്ഞിരിക്കുന്നതിന്‌ പകരം, വേഗ നക്ഷത്രത്തിന്‌ നേരെയാകുന്നു. ഭൂമിയില്‍ ധ്രുതുക്കളുടെ താളംതെറ്റാന്‍ ഇതിടയാക്കുന്നു. മഞ്ഞുകാലവും വേനലും കഠിനമാകുന്നു.

ഭൂപ്രതലത്തിലെ ഫലകങ്ങളിലുണ്ടായ ചലനം മൂലം ഭൂഖണ്ഡങ്ങള്‍ ധ്രുവങ്ങള്‍ക്ക്‌ അരികിലേക്ക്‌ നീങ്ങിയപ്പോഴാണ്‌, മിലോന്‍കോവിച്ച്‌ പ്രവചിച്ച ചാക്രികഘടകങ്ങള്‍ ഭൂമിയില്‍ ഹിമയുഗങ്ങള്‍ കൊണ്ടുവന്നത്‌. എട്ടരലക്ഷം വര്‍ഷം മുമ്പ്‌ ദൈര്‍ഘ്യമേറിയ ഹിമയുഗം സമ്മാനിച്ചതിന്‌ കാരണം, ഭൂമിയുടെ ഭ്രമണപഥത്തില്‍ വന്ന വ്യതിയാനവും അതുവഴി സൂര്യനില്‍നിന്നുള്ള ഊര്‍ജം കുറഞ്ഞതുമാണ്‌ എന്നുവേണം കരുതാന്‍. 1941-ല്‍ മിലോന്‍കോവിച്ച്‌ പ്രസിദ്ധീകരിച്ച പഠനം ശരിയാണെന്ന്‌ വീണ്ടും തെളിയുന്നു എന്നുസാരം.
(അവലംബം: 'സയന്‍സ്‌' ഗവേഷണവാരിക, കൊളംബിയ സര്‍വകലാശാലയ്‌ക്കു കീഴിലെ എര്‍ത്ത്‌ ഇന്‍സ്‌റ്റിട്ട്യൂട്ടിന്റെ വാര്‍ത്താക്കുറിപ്പ്‌, The Weather Makers, by Tim Flannery).

Sunday, June 14, 2009

കാലവര്‍ഷം എല്‍നിനോയുടെ പിടിയിലായോ

ഭൂഗോളത്തിന്റെ മറുവശത്ത്‌ ശാന്തസമുദ്രത്തില്‍ എല്‍നിനോ സാഹചര്യം ശക്തിപ്പെടുന്നത്‌ കേരളത്തെ എന്തിന്‌ ആശങ്കപ്പെടുത്തണം. കിഴക്കന്‍ ശാന്തസമുദ്ര മേഖലയില്‍ ഉപരിതല ഊഷ്‌മാവ്‌ ഇപ്പോള്‍ പതിവിലും അരഡിഗ്രി കൂടുതലാണെന്ന റിപ്പോര്‍ട്ടും, നമ്മുടെ ഇടവപ്പാതിക്ക്‌ ഇതുവരെ അതിന്റെ യഥാര്‍ഥ സ്വഭാവം കൈവന്നിട്ടില്ല എന്നകാര്യവും ചേര്‍ത്തു വായിക്കുമ്പോള്‍, നമ്മള്‍ എന്തിന്‌ ആശങ്കപ്പെടണം എന്ന്‌ വ്യക്തമാകും.

ഇന്ത്യന്‍ മണ്‍സൂണിന്റെ താളം തെറ്റിക്കാന്‍ ശേഷിയുള്ള കാലാവസ്ഥാ പ്രതിഭാസമാണ്‌ എല്‍നിനോ. ജൂലായില്‍ ഉണ്ടാകുമെന്ന്‌ കരുതിയ എല്‍നിനോ സാഹചര്യം ജൂണില്‍ തന്നെ പ്രത്യക്ഷപ്പെട്ടതാണ്‌ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ താളംതെറ്റിച്ചിരിക്കുന്നതെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. ആരംഭിച്ച്‌ 22 ദിവസമായിട്ടും കേരളത്തില്‍ ഇതുവരെ ഇടവപ്പാതി യഥാര്‍ഥ രൂപത്തില്‍ ശക്തിപ്പെട്ടിട്ടില്ല. മാത്രവുമല്ല, രാജ്യത്തിന്റെ വടക്കോട്ടുള്ള കാലവര്‍ഷത്തിന്റെ ഗതി തടസ്സപ്പെട്ടിരിക്കുകയുമാണ്‌.

കേരളത്തില്‍ ഈ വര്‍ഷം വേനല്‍മഴ സാധാരണയിലും 25 ശതമാനം കുറവായിരുന്നു. ആ നിലയ്‌ക്ക്‌ ഇടവപ്പാതി കൂടി ശരിക്ക്‌ ലഭിച്ചില്ലെങ്കില്‍ കഠിനമായ വരള്‍ച്ചയും ജലക്ഷാമവുമാകും ഫലം. കാര്‍ഷിക മേഖലയ്‌ക്കും അത്‌ വന്‍ തിരിച്ചടിയാകും. 2008-ല്‍ സംസ്ഥാനത്ത്‌ ലഭിച്ച മഴ സാധാരണയിലും 22 ശതമാനം കുറവായിരുന്നു. അതേ ഗതിയാണോ ഈ വര്‍ഷവുമെന്ന ആശങ്ക, പുതിയ സാഹചര്യത്തില്‍ വര്‍ധിക്കുകയാണ്‌. എന്നാല്‍, ജൂണ്‍ 16-ഓടെ ആന്‍ഡമാന്‍-നിക്കോബാര്‍ പ്രദേശത്ത്‌ രൂപംകൊള്ളുന്ന ന്യൂനമര്‍ദം ഇടവപ്പാതിക്ക്‌ അതിന്റെ കരുത്ത്‌ തിരിച്ചു നല്‍കുമെന്നും, അതിനാല്‍ ഭയപ്പെടാനില്ലെന്നും തിരുവനന്തപുരം കാലാവസ്ഥാനിരീക്ഷണകേന്ദ്രം മേധാവി ഡോ.എം.ഡി.രാമചന്ദ്രന്‍ പറയുന്നു.

ശാന്തസമുദ്രത്തില്‍ ഭൂമധ്യരേഖാപ്രദേശത്ത്‌ സമുദ്രോപരിതലത്തെ അകാരണമായി ചൂട്‌ പിടിപ്പിക്കുന്ന പ്രതിഭാസമാണ്‌ എല്‍നിനോ (El Nino). രൂപംകൊള്ളുന്നത്‌ ശാന്തസമുദ്രത്തിലാണെങ്കിലും, ഇന്ത്യന്‍ മണ്‍സൂണ്‍ അടക്കം ലോകത്താകമാനം കാലാവസ്ഥ തകിടം മറിക്കാന്‍ ശേഷിയുള്ള പ്രതിഭാസമാണത്‌. ആഗോളതലത്തില്‍ അത്‌ പ്രകൃതിദുരന്തങ്ങള്‍ സൃഷ്ടിക്കും. സാധാരണഗതിയില്‍ മഴ ലഭിക്കുന്ന രാജ്യങ്ങള്‍ കൊടുംവരള്‍ച്ചയുടെ വറുതിയിലാകും. ചൂടുള്ള കാലാവസ്ഥ അനുഭവിക്കുന്ന മേഖലകള്‍ ശൈത്യത്തിന്റെയും പേമാരിയുടെയും പിടിയിലാകും.

ഇന്ത്യയില്‍ കഴിഞ്ഞ 132 വര്‍ഷത്തിനിടെയുണ്ടായ രൂക്ഷമായ വരള്‍ച്ചക്കാലത്തെല്ലാം എല്‍നിനോ ശക്തിപ്പെട്ടിരുന്നു എന്ന്‌ 2006 സപ്‌തംബര്‍ എട്ടിന്‌ 'സയന്‍സ്‌' ഗവേഷണവാരിക പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു. പൂണെയില്‍ 'ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട്‌ ഓഫ്‌ ട്രോപ്പിക്കല്‍ മിറ്റിയോരോളജി'യിലെ ഡോ.കെ.കൃഷ്‌ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ പഠനം നടത്തിയത്‌. 2002-ല്‍ പ്രത്യക്ഷപ്പെട്ട ശക്തികുറഞ്ഞ എല്‍നിനോ ഇന്ത്യയില്‍ കൊടുംവരള്‍ച്ചയാണ്‌ ഉണ്ടാക്കിയത്‌. 2006-2007 കാലത്താണ്‌ ഏറ്റവുമൊടുവില്‍ എല്‍നിനോ പ്രത്യക്ഷപ്പെട്ടത്‌.

കിഴക്കന്‍ ശാന്തസമുദ്രത്തില്‍ സമുദ്രോപരിതല ഊഷ്‌്‌മാവ്‌ ഇപ്പോള്‍ സാധാരണയിലും അര ഡിഗ്രി സെല്‍സിയസ്‌ കൂടുതലാണെന്ന വിവരം യു.എസ്‌. 'ക്ലൈമറ്റ്‌ പ്രെഡിക്ഷന്‍ സെന്റര്‍' (CPC) പുറത്തുവിട്ടത്‌. ജൂലായ്‌-ആഗസ്‌തോടെ സാമാന്യം ശക്തമായ എല്‍നിനോ രൂപപ്പെടാന്‍ എല്ലാ സാധ്യതയുമുണ്ടെന്ന്‌ ഓസ്‌ട്രേലിയന്‍ കാലാവസ്ഥാ ബ്യൂറോ മുന്നറിയിപ്പ്‌ നല്‍കി. അമേരിക്കയിലെ 'നാഷണല്‍ ഓഷ്യാനിക്‌ ആന്‍ഡ്‌ അറ്റ്‌മോസ്‌ഫറിക്‌ അഡ്‌മിനിസ്‌ട്രേഷന്‍'(NOAA) ഇക്കാര്യം ശരിവെച്ചിട്ടുമുണ്ട്‌.

ജൂലായോടുകൂടിയേ എല്‍നിനോ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടൂ എന്നായിരുന്നു കണക്കുകൂട്ടല്‍. അതിനാല്‍ മണ്‍സൂണിന്റെ ആദ്യഘട്ടം പ്രവചനത്തില്‍ എല്‍നിനോയുടെ കാര്യം ഇന്ത്യന്‍ കാലാവസ്ഥാവകുപ്പ്‌ പരിഗണിച്ചില്ല. എന്നാല്‍, അത്‌ ജൂണില്‍ തന്നെ പ്രത്യക്ഷപ്പെട്ട സ്ഥിതിക്ക്‌ അടുത്തഘട്ടം പ്രവചനത്തില്‍ അക്കാര്യംകൂടി കണക്കിലെടുക്കുമെന്ന്‌ ഡോ. എം.ഡി.രാമചന്ദ്രന്‍ അറിയിച്ചു.

ജൂണ്‍ 23-ന്‌ ഇത്തവണ കാലവര്‍ഷം ആരംഭിച്ചെങ്കിലും, മഴ ശക്തപ്രാപിക്കുന്നതിന്‌ തടസ്സമായത്‌ ബംഗാളില്‍ ആഞ്ഞടിച്ച 'ഐല' ചുഴലിക്കൊടുങ്കാറ്റാണ്‌്‌. തെക്കന്‍ പ്രദേശത്തുനിന്ന്‌ ഈര്‍പ്പവും നീരാവിയും ആ ചുഴലിക്കാറ്റ്‌ കൊണ്ടുപോയതിനാല്‍ കാലവര്‍ഷം പിന്‍വാങ്ങി. പിന്നീട്‌ ജൂണ്‍ അഞ്ചോടെ ശക്തിപ്പെട്ട കാലവര്‍ഷം രണ്ടുദിവസത്തിന്‌ ശേഷം ദുര്‍ബലമായി. അതിന്‌ ശേഷം ജൂണ്‍ 12-ഓടെ വീണ്ടും ശക്തിപ്രാപിക്കുമെന്നായിരുന്നു പ്രവചനം. പക്ഷേ, ന്യൂനമര്‍ദത്തിന്‌ പകരം അന്തരീക്ഷത്തില്‍ രണ്ട്‌ കിലോമീറ്റര്‍ മുകളിലൂടെയുള്ള വായൂപ്രവാഹമാണ്‌ പ്രത്യക്ഷപ്പെട്ടത്‌. അത്‌ കാലവര്‍ഷത്തിന്റെ മുന്നോട്ടുള്ള ഗതിയ്‌ക്ക്‌ തടസ്സമായി. ഇനി ജൂണ്‍ 16-ഓടെ ന്യൂനമര്‍ദം പ്രത്യക്ഷപ്പെടുമെന്നും അതോടെ കാലവര്‍ഷം ശക്തിപ്രാപിക്കുമെന്നാണ്‌ പ്രതീക്ഷ.

ജൂണില്‍ ആദ്യത്തെ പത്തു ദിവസം സാധാരണയിലും ഒന്‍പത്‌ ശതമാനം കുറച്ച്‌ മഴയാണ്‌ കേരളത്തില്‍ ലഭിച്ചത്‌. 20 സെന്റിമീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത്‌ 18.2 ശതമാനം ലഭിച്ചതായി ഡോ. രാമചന്ദ്രന്‍ അറിയിക്കുന്നു. എന്നാല്‍, ദേശീയ തലത്തില്‍ ജൂണ്‍ ആദ്യവാരം ലഭിച്ച മഴ സാധാരണയിലും 35 ശതമാനം കുറവാണെന്ന്‌ കാലാവസ്ഥാ വകുപ്പ്‌ കഴിഞ്ഞ ദിവസം അറിയിക്കുകയുണ്ടായി.

ഇത്തവണ കാലവര്‍ഷം മെയ്‌ 23-ന്‌ ആരംഭിച്ച സ്ഥിതിക്ക്‌ ഇതിനകം തന്നെ രാജ്യത്തിന്റെ മധ്യമേഖലയിലേക്ക്‌ ഇതിനകം കാലവര്‍ഷം മുന്നേറേണ്ടതായിരുന്നു. എന്നാല്‍, ശക്തമായ ന്യൂനമര്‍ദത്തിന്റെ അഭാവത്തില്‍ മുന്നേറ്റം നിലച്ചിരിക്കുകയാണെന്ന്‌ കാലാവസ്ഥാ വകുപ്പ്‌ അറിയിക്കുന്നു. ജൂണ്‍ ഏഴിന്‌ ശേഷം മണ്‍സൂണ്‍ പുരോഗമിച്ചിട്ടില്ല. ഇതുമൂലം മധ്യപ്രദേശ്‌, മഹാരാഷ്ട്ര, ഗുജറാത്ത്‌ തുടങ്ങിയ സംസ്ഥാനങ്ങളില്‍ സൊയാബീന്‍, പരുത്തി, കരിമ്പ്‌, പയര്‍വര്‍ഗങ്ങള്‍, നിലക്കടല തുടങ്ങിയവ സമയത്ത്‌ കൃഷി ചെയ്യാനാവാതെ വന്നിരിക്കുകയാണ്‌.

കാണുക:
കാലവര്‍ഷത്തിന്റെ കാലിടറുന്നു
ഉറുമ്പുകള്‍ കാലാവസ്ഥ പ്രവചിക്കുമ്പോള്‍
ലാനിനായും ആനകളുടെ മദംപൊട്ടലും
എല്‍നിനോ വീണ്ടും ശക്തിപ്രാപിക്കുമ്പോള്‍

Saturday, June 13, 2009

ഉറക്കം കെടുത്തന്ന പകര്‍ച്ചവ്യാധികള്‍

പന്നിപ്പനിയെ മഹാമാരിയായി ജൂണ്‍ 11-ന്‌ ലോകാരോഗ്യസംഘടന (WHO) പ്രഖ്യാപിച്ചു. 1968-ല്‍ ഹോങ്കോങ്‌ ഫ്‌ളൂവിന്‌ ശേഷം ഒരു പകര്‍ച്ചവ്യാധിയെ മഹാമാരി (pandemic) ആയി പ്രഖ്യാപിക്കുന്നത്‌ ആദ്യമായാണ്‌. ഭൂമുഖത്ത്‌ രണ്ട്‌ പ്രദേശങ്ങളിലെങ്കിലും വ്യാപിക്കുകയും, മനുഷ്യരില്‍നിന്ന്‌ മനുഷ്യരിലേക്ക്‌ ഒരു രോഗം വേഗം പകരുകയും ചെയ്യുന്ന സാഹചര്യം സംജാതമാവുകയും ചെയ്യുമ്പോഴാണ്‌ അതിനെ മഹാമാരിയായി പ്രഖ്യാപിക്കുക. മഹാമാരിയായി പ്രഖ്യാപിക്കുന്ന വേളയില്‍ പന്നിപ്പനിയെന്ന എച്ച്‌1എന്‍1 പനി, ലോകത്ത്‌ 74 രാജ്യങ്ങളിലായി 27,737 പേരെ ബാധിച്ചിട്ടുണ്ട്‌. 141 പേര്‍ രോഗബാധയാല്‍ മരിച്ചു. ഓസ്‌ട്രേലിയ പോലുള്ള രാജ്യങ്ങളില്‍ രോഗം വേഗം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്‌.

പന്നിപ്പനി പോലുള്ള പകര്‍ച്ചവ്യാധികള്‍ മനുഷ്യന്‌ എന്നും വെല്ലുവിളി സൃഷ്ടിച്ചിട്ടുണ്ട്‌. ആയിരങ്ങളെ കൊന്നൊടുക്കിയ വൈറസുകളും മറ്റ്‌ രോഗാണുക്കളും പൊട്ടിപ്പുറപ്പെട്ട എത്രയോ ഉദാഹരണങ്ങള്‍ ചരിത്രത്തില്‍ എടുത്തുകാട്ടാനാകും. കറുത്ത മരണമെന്നറിയപ്പെടുന്ന പ്ലേഗും, ലക്ഷങ്ങളെ കൊന്നൊടുക്കിയ വസൂരിയും, സ്‌പാനിഷ്‌ ഫ്‌ളൂവും എയ്‌ഡ്‌സുമെല്ലാം പകര്‍ച്ചവ്യാധികളുടെ പട്ടികയില്‍ മരണത്തിന്റെ ഭീകരമുഖം വരച്ചുകാട്ടിയവയാണ്‌. ആ പട്ടികയിലെ ഏറ്റവും ഒടുവിലത്തെ പേരാണ്‌ പന്നിപ്പനി അഥവാ 'എച്ച്‌1എന്‍1 പനി'. പന്നികളില്‍ കാണപ്പെടുന്ന സാധാരണ ഫ്‌ളുവൈറസിന്‌ മാരകമാംവിധം ജനിതികവ്യതിയാനം സംഭവിച്ച്‌ മനുഷ്യരിലേക്ക്‌ പകര്‍ന്നതാണ്‌ പുതിയ ഭീഷണിയായിരിക്കുന്നത്‌.

ഏതാണ്ട്‌ 11000 വര്‍ഷം മുമ്പ്‌ മനുഷ്യന്‍ കാര്‍ഷികവൃത്തിയിലേക്ക്‌ തിരിയുകയും കൂട്ടമായി ജീവിക്കാന്‍ ആരംഭിക്കുകയും ചെയ്‌ത ശേഷമാണ്‌ ഇന്ന്‌ അറിയപ്പെടുന്ന പല പകര്‍ച്ചവ്യാധികളും പ്രത്യക്ഷപ്പെട്ടതെന്ന്‌ ഈ രംഗത്തെ വിദഗ്‌ധര്‍ വിശ്വസിക്കുന്നു. അതില്‍ തന്നെ 60 ശതമാനം രോഗങ്ങളും മറ്റ്‌ ജീവികളില്‍നിന്ന്‌ മനുഷ്യരിലേക്ക്‌ പകര്‍ന്നതാണെന്ന്‌, 'ഗ്ലോബല്‍ വൈറല്‍ ഫോര്‍കാസ്‌റ്റിങ്‌ ഇനിഷ്യേറ്റീവി'ന്റെ സാരഥിയും സ്‌റ്റാന്‍ഫഡ്‌ സര്‍വകലാശാലയിലെ വിദഗ്‌ധനുമായ ഡോ. നാഥാന്‍ വൂള്‍ഫും സംഘവും അഭിപ്രായപ്പെടുന്നു. മറ്റ്‌ ജീവികളില്‍നിന്ന്‌ മനുഷ്യരിലേക്ക്‌ മാത്രമല്ല, മനുഷ്യനില്‍നിന്ന്‌ മറ്റ്‌ ജീവികളിലേക്കും രോഗാണുക്കള്‍ പകരാറുണ്ട്‌-മഞ്ഞപ്പനി ഉദാഹരണം. മനുഷ്യരെയും മൃഗങ്ങളെയും ഒരുപോലെ ബാധിക്കുന്ന 868 രോഗാണുക്കളുണ്ടെന്നാണ്‌, സ്‌കോട്ട്‌ലന്‍ഡില്‍ എഡിന്‍ബറോ സര്‍വകലാശാലയിലെ വിദഗ്‌ധനായ പ്രൊഫ. മാര്‍ക്ക്‌ വൂള്‍ഹൗസ്‌ അടുത്തയിടെ നടത്തിയ പഠനത്തില്‍ തെളിഞ്ഞത്‌. മനുഷ്യന്‌ ഭീഷണി സൃഷ്ടിച്ച പ്രധാന പകര്‍ച്ചവ്യാധികളിലൂടെ ഒരു ഓട്ടപ്രദക്ഷിണമാണ്‌ ചുവടെ:

1. വസൂരി (small pox)

ആയിരക്കണക്കിന്‌ വര്‍ഷങ്ങളായി മനുഷ്യനെ വേട്ടയാടിയ മഹാമാരിയാണ്‌ വസൂരി. ഒരുപക്ഷേ, മനുഷ്യവര്‍ഗം നേരിട്ട ഏറ്റവും വലിയ ആരോഗ്യഭീഷണികളിലൊന്ന്‌. കാട്ടുതീ പോലെ പടര്‍ന്ന്‌ മനുഷ്യരെ കൊന്നൊടുക്കുന്ന രോഗമായിരുന്നു വസൂരി. 3000 വര്‍ഷം മുമ്പ്‌ ഇന്ത്യയില്‍ അല്ലെങ്കില്‍ ഈജിപ്‌തിലാണ്‌ വസൂരി ആദ്യം പൊട്ടിപ്പുറപ്പെട്ടതെന്ന്‌ കരുതുന്നു. രണ്ട്‌ വൈറസ്‌ വകഭേദങ്ങള്‍ (വാരിയോള മേജര്‍, വൈരിയോള മൈനര്‍) ആണ്‌ ഈ മഹാമാരിക്ക്‌ കാരണം. ഒട്ടകങ്ങളില്‍ നിന്നാവാം മനുഷ്യരിലേക്ക്‌ വസൂരി വൈറസ്‌ കടന്നതെന്ന്‌ കരുതുന്ന വിദഗ്‌ധരുണ്ട്‌.

വസൂരി ബാധിച്ച്‌ മരിച്ച ഒട്ടേറെ രാജാക്കന്‍മാരും ചക്രവര്‍ത്തിമാരുമുണ്ട്‌. ഇംഗ്ലണ്ടിലെ മേരി രണ്ടാം രാജ്ഞി, ഓസ്‌ട്രിയയിലെ ജോസഫ്‌ ഒന്നാമന്‍ ചക്രവര്‍ത്തി, സ്‌പെയിനിലെ ലൂയിസ്‌ ഒന്നാമന്‍ രാജാവ്‌, റഷ്യയിലെ സര്‍ പീറ്റര്‍ രണ്ടാമന്‍, സ്വീഡനിലെ യുല്‍റിക്ക ഇലേനോറ രാജ്ഞി, ഫ്രാന്‍സിലെ ലൂയി പതിനഞ്ചാമന്‍ രാജാവ്‌ ഒക്കെ വസൂരി ബാധിച്ച്‌ മരിച്ചവരാണ്‌. വസൂരി ബാധിക്കുന്നതില്‍ 30 ശതമാനം പേര്‍ മരിക്കുമായിരുന്നു. പതിനെട്ടാം നൂറ്റാണ്ടില്‍ യൂറോപ്പിനെ കണക്കനുസരിച്ച്‌ വര്‍ഷം തോറും നാലുലക്ഷം പേര്‍ വസൂരി ബാധിച്ച്‌ മരിച്ചിരുന്നു. മാത്രമല്ല, അന്ധതയ്‌ക്ക്‌ മുഖ്യകാരണവും വസൂരി ബാധയായിരുന്നു. 20-ാം നൂറ്റാണ്ടില്‍ ഏതാണ്ട്‌ 30-50 കോടി ആളുകള്‍ വസൂരി മൂലം മരിച്ചുവെന്നാണ്‌ കണക്ക്‌.

എന്നാല്‍, മനുഷ്യരാശിയുടെ ഏറ്റവും വലിയ ഭീഷണി, മനുഷ്യന്റെ ഏറ്റവും വലിയ വിജയഗാഥകളിലൊന്നായി പരിണമിക്കുന്നതാണ്‌ ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാംപകുതിയില്‍ കണ്ടത്‌. ലോകമാകെ നടത്തിയ പ്രതിരോധകുത്തിവെപ്പുകളുടെയും നടപടികളുടെയും ഫലമായി വസൂരിയെ ഭൂമുഖത്ത്‌ നിന്ന്‌ ഉന്‍മൂലനം ചെയ്യാന്‍ നമുക്കായി. ലോകം വസൂരി മുക്തമായതായി 1980 മെയ്‌ ആറിന്‌ ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചു. 1977 ഒക്ടോബറില്‍, സൊമാലിയയിലെ ഒരു ഗ്രാമത്തില്‍ അലിമാവോ മാലിന്‍ എന്നയാള്‍ക്കാണ്‌ സ്വാഭാവികമായ രീതിയില്‍ വസൂരി അവസാനമായി ബാധിച്ചത്‌. എന്നാല്‍, ജൈവയുദ്ധത്തിന്റെ ഭാഗമായി വസൂരി വീണ്ടും പ്രത്യക്ഷപ്പെട്ടാക്കാമെന്ന ഭീതി ഇന്ന്‌ ശക്തമാണ്‌.

2. മഞ്ഞപ്പനി (yellow fever)

വൈദ്യശാസ്‌ത്രത്തിന്‌ നൂറ്റാണ്ടുകളായി വെല്ലുവിളി ഉയര്‍ത്തിയ ഈ വൈറസ്‌ രോഗം, ഇന്നും തെക്കെയമേരിക്കന്‍ രാജ്യങ്ങളിലും ആഫ്രിക്കയിലും ഭീഷണിയാണ്‌. പോയ നൂറ്റാണ്ടുകളില്‍ യൂറോപ്പിലും അമേരിക്കയിലും ലക്ഷങ്ങളെ കൊന്നൊടുക്കിയ രോഗമാണിത്‌. ഫ്‌ളേവിവൈറിഡേ (Flaviviridae) കുടുംബത്തില്‍പെട്ട 'മഞ്ഞപ്പനി വൈറസാ'ണ്‌ രോഗകാരണം. ലോകാരോഗ്യസംഘടനയുടെ 2001-ലെ കണക്ക്‌ പ്രകാരം, വര്‍ഷംതോറും രണ്ടുലക്ഷം പേരെ ബാധിക്കുന്ന ഈ രോഗം, മുപ്പതിനായിരം പേരെ കൊല്ലുന്നു. രോഗം ബാധിച്ചവര്‍ക്ക്‌ രക്തസ്രവമുണ്ടാകുന്നതാണ്‌ പലപ്പോഴും മരണ കാരണം.

ആഫ്രിക്കയില്‍ കുരങ്ങുകളില്‍ നിന്നാണ്‌ വൈറസുകള്‍ കൊതുകുകള്‍ വഴി മനുഷ്യനെ ബാധിച്ചതെന്ന്‌ കരുതുന്നു. നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ അടിമവ്യാപാരത്തിന്റെ ഭാഗമായി മഞ്ഞപ്പനി വൈറസ്‌ ആഫ്രിക്കയില്‍ നിന്ന്‌ തെക്കെയമേരിക്കയിലെത്തി. അവിടെ വെച്ച്‌ മനുഷ്യനില്‍നിന്ന്‌ കൊതുകുകള്‍ വഴി തെക്കയമേരിക്കന്‍ കുരങ്ങുകളിലെത്തി. ആ കുരങ്ങുകളില്‍നിന്ന്‌ കൊതുകള്‍ വഴി വീണ്ടും രോഗം മനുഷ്യരിലെത്തി. വെനസ്വേല പോലുള്ള തെക്കെയമേരിക്കന്‍ രാജ്യങ്ങളില്‍ ഇപ്പോള്‍ കുരങ്ങുകള്‍ കൂട്ടത്തോടെ ചാവുന്നത്‌ ശ്രദ്ധയില്‍ പെട്ടാല്‍, മഞ്ഞപ്പനിബാധ പേടിച്ച്‌ ആരോഗ്യമന്ത്രാലയം ആ പ്രദേശത്ത്‌ ജനങ്ങള്‍ക്ക്‌ പ്രതിരോധകുത്തിവെപ്പ്‌ നടത്താറുണ്ട്‌.

3. പ്ലേഗ്‌ (plague)

ചരിത്രത്തില്‍ മനുഷ്യന്‌ ഏറ്റവും വലിയ ഭീതി സമ്മാനിച്ച രോഗങ്ങളിലൊന്നാണ്‌ ബുബോണിക്‌ പ്ലേഗ്‌. 'യെര്‍സിനിയ പെസ്റ്റിസ്‌' (Yersinia pestis) എന്ന ബാക്ടീരിയമാണ്‌ രോഗകാരി. രോഗം ബാധിക്കുന്നതില്‍ 50 ശതമാനം പേരും മൂന്ന്‌ മുതല്‍ ഏഴ്‌ ദിവസത്തിനകം മരണമടയും. 1340-കളില്‍ യൂറോപ്പില്‍ ലക്ഷങ്ങളെ കൊന്നൊടുക്കിയ 'കറുത്തമരണ'ത്തിന്‌ കാരണം ബുബോണിക്‌ പ്ലേഗ്‌ ആയിരുന്നു. ഇതുവരെ 20 കോടി പേരെ കൊന്നൊടുക്കിയ രോഗമാണിതെന്ന്‌ കരുതുന്നു. അറിയപ്പെടുന്ന ആദ്യ പ്ലേഗ്‌ മഹാമാരി ക്രിസ്‌തുവിന്‌ ശേഷം ആറാംനൂറ്റാണ്ടിലാണ്‌ പ്രത്യക്ഷപ്പെട്ടത്‌; ബൈസാന്റിന്‍ ചക്രവര്‍ത്തിയുടെ കാലത്ത്‌.

എലിച്ചെള്ളുകളാണ്‌ രോഗാണു വാഹകര്‍. എലികള്‍ അകാരണമായി ചത്തടിയുന്നത്‌ പലപ്പോഴും പ്ലേഗിന്റെ വരവിനെ കുറിക്കുന്ന സൂചനയായി കണക്കാക്കിയിരുന്നു. ഇപ്പോഴും ഒറ്റപ്പെട്ട രീതിയില്‍ പ്ലേഗ്‌ പ്രത്യക്ഷപ്പെടാറുണ്ട്‌. മഹാമാരിയായിത്തീരാറില്ലെന്ന്‌ മാത്രം. 1992-ല്‍ ബ്രസീല്‍, ചൈന തുടങ്ങി ഒന്‍പത്‌ രാജ്യങ്ങളില്‍ ഒറ്റപ്പെട്ട പ്ലേഗ്‌ബാധ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഏറ്റവുമൊടുവില്‍ പ്ലേഗ്‌ ഭീതിവിതച്ചത്‌ ഇന്ത്യയിലാണ്‌; 1994 സപ്‌തംബറില്‍. സൂറത്തില്‍ നൂറുകണക്കിനാളുകളെ അന്ന്‌ പ്ലേഗ്‌ ബാധിച്ചു, 50 പേര്‍ മരിച്ചു. ആയിരങ്ങളാണ്‌ അന്ന്‌ സൂറത്തില്‍നിന്ന്‌ പലായനം ചെയ്‌തത്‌.

4. കോളറ (Cholera)

മാരകമായ വയറിളക്കരോഗമാണ്‌ കോളറ. വിബ്രിയോ കോളറെ (Vibrio cholerae) എന്ന ബാക്ടീരിയമാണ്‌ രോഗകാരി. രോഗാണു ജലത്തിലൂടെയാണ്‌ പകരുന്നത്‌. നൂറ്റാണ്ടുകളായി ആയിരങ്ങളെ കൊന്നൊടുക്കിയ ഈ പകര്‍ച്ചവ്യാധി, ദരിദ്രരാജ്യങ്ങള്‍ക്ക്‌ ഇന്നും ഭീഷണിയാണ്‌. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ആദ്യം പ്രത്യക്ഷപ്പെട്ട കോളറ, പ്രാചീനകാലത്ത്‌ വ്യാപാരത്തിനെത്തിയവരിലൂടെ മറ്റ്‌ രാജ്യങ്ങളിലെത്തി എന്നാണ്‌ കരുതുന്നത്‌. ഒറ്റപ്പെട്ട നിലയ്‌ക്ക്‌ പ്രത്യക്ഷപ്പെട്ടിരുന്ന കോളറ ഒരു മഹാമാരിയായി ആദ്യം പടര്‍ന്ന സംഭവം 1816-1826 കാലത്താണ്‌ ഉണ്ടായത്‌. ബംഗാളില്‍ അന്ന്‌ പതിനായിരം ബ്രിട്ടീഷ്‌ സൈനികരും മറ്റുള്ളവരും കോളറ മൂലം മരിച്ചു.

5. മലമ്പനി (Malaria)

ആധുനിക വൈദ്യശാസ്‌ത്രത്തിന്‌ വെല്ലുവിളി സൃഷ്ടിച്ചുകൊണ്ട്‌ ഇന്നും പടരുന്ന രോഗമാണ്‌ മലമ്പനി. കൊതുകുകള്‍ പരത്തുന്ന ഈ രോഗത്തിന്‌ കാരണം പ്രധാനമായും പ്ലാസ്‌മോഡിയം ഫാല്‍സിപാറം (Plasmodium falciparum) എന്ന പരാദം (parasite) ആണ്‌. ആഫ്രിക്കയിലെയും ഏഷ്യയിലെയും ഉഷ്‌ണമേഖലാപ്രദേശത്താണ്‌ രോഗം ദുരിതം വിതയ്‌ക്കുന്നത്‌. ഓരോ വര്‍ഷവും 50 കോടിയോളം പേരെ മലമ്പനി ബാധിക്കുന്നു എന്നാണ്‌ കണക്ക്‌. അതില്‍ പത്തു ലക്ഷം മുതല്‍ 30 ലക്ഷംവരെ രോഗികള്‍ മരിക്കുന്നു.

നിലനില്‍ക്കുന്ന ഏറ്റവും പുരാതനരോഗങ്ങളിലൊന്നാണ്‌ മലമ്പനി. അമ്പതിനായിരം വര്‍ഷത്തിലേറെയായി മനുഷ്യവര്‍ഗത്തെ ഈ രോഗം ബാധിക്കുന്നു. ശരിക്കു പറഞ്ഞാല്‍, മനുഷ്യവര്‍ഗത്തിന്റെ ചരിത്രത്തിലുടനീളം ഈ രോഗവും ഉണ്ടായിരുന്നു എന്നുവേണം കരുതാന്‍. 2700 ബി.സി.യില്‍ ചൈനയില്‍ ഈ രോഗം ബാധിച്ച കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്‌. അതാകണം ആദ്യം ലിഖിത ചരിത്രം. 1898-ല്‍ കൊല്‍ക്കത്തയിലെ പ്രസിഡന്‍സി ജനറല്‍ ഹോസ്‌പിറ്റലില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത്‌ ബ്രിട്ടീഷുകാരനായ സര്‍ റൊണാള്‍ഡ്‌ റോസ്‌ ആണ്‌, മലമ്പനി പരത്തുന്നത്‌ കൊതുകുകളാണെന്ന്‌ തെളിയിച്ചത്‌.

6. ക്ഷയം(Tuberculosis)

ഓരോ സെക്കന്‍ഡിലും പുതിയതായി ഒരാളെ വീതം ബാധിച്ചുകൊണ്ടിരിക്കുന്ന രോഗമാണ്‌ ക്ഷയം. ലോകജനസംഖ്യയില്‍ മൂന്നിലൊന്ന്‌ ഭാഗത്തെ ക്ഷയരോഗാണുക്കള്‍ ബാധിച്ചിട്ടുണ്ട്‌ എന്നാണ്‌ ലോകാരോഗ്യസംഘടനയുടെ കണക്ക്‌. വര്‍ഷംതോറും 80 ലക്ഷം പേര്‍ വീതം രോഗബാധിതരാകുന്നു. ലോകത്താകമാനം ഏതാണ്ട്‌ 20 ലക്ഷംപേര്‍ വര്‍ഷംതോറും ക്ഷയരോഗം മൂലം മരിക്കുന്നു.

മൈക്കോബാക്ടീരിയ കുടുംബത്തില്‍പെട്ട അഞ്ച്‌ വ്യത്യസ്‌ത വകഭേദങ്ങള്‍ ക്ഷയരോഗം വരുത്താറുണ്ടെങ്കിലും 'മൈക്കോബാക്ടീരിയം ട്യൂബര്‍കുലോസിസ്‌്‌'(Mycobacterium tuberculosis) ആണ്‌ മുഖ്യഹേതു. ക്ഷയരോഗത്തിനെതിരെ ബി.സി.ജി. വാക്‌സിന്‍ ലഭ്യമാണ്‌. ആന്റിബയോട്ടിക്കുകള്‍ക്കെതിരെ ക്ഷയരോഗാണു പ്രതിരോധശേഷി നേടുന്നത്‌, രോഗപ്രതിരോധരംഗം നേരിടുന്ന വലിയ വെല്ലുവിളിയാണ്‌. ആയിരക്കണക്കിന്‌ വര്‍ഷങ്ങളായി പരിണാമവഴിയില്‍ മനുഷ്യനൊപ്പം സഞ്ചരിച്ച രോഗാണുവാണ്‌ ക്ഷയരോഗത്തിന്റേത്‌. 9000 വര്‍ഷം മുമ്പ്‌ മനുഷ്യനെ ക്ഷയരോഗം ബാധിച്ചതിന്‌ തെളിവ്‌ ലഭിച്ചിട്ടുണ്ട്‌.

7. സ്‌പാനിഷ്‌ ഫ്‌ളൂ (Spanish flu)

1918-19 കാലത്ത്‌ ലോകജനസംഖ്യയുടെ 40 ശതമാനം പേരെ ബാധിച്ച മഹാമാരിയാണിത്‌. 500 ലക്ഷത്തോളം പേര്‍ മരിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ മഹാമാരികളിലൊന്നായി കണക്കാക്കപ്പെടുന്നു. ഒന്നാംലോകമഹായുദ്ധകാലത്ത്‌ അമേരിക്കയിലെ കാന്‍സാസിലാണ്‌ രോഗം പൊട്ടിപ്പുറപ്പെട്ടതെന്ന്‌ കരുതുന്നു. പന്നികളില്‍വെച്ച്‌ ജനിതകവ്യതിയാനം സംഭവിച്ച ഫ്‌ളുവൈറസ്‌ മനുഷ്യരിലേക്ക്‌ പകര്‍ന്നാണ്‌ രോഗം പൊട്ടിപ്പുറപ്പെട്ടതെന്ന്‌ കരുതുന്നു. യൂറോപ്പിലെത്തിയ അമേരിക്കന്‍ സൈനികരിലൂടെയാണ്‌ വൈറസ്‌ ലോകത്താകമാനം എത്തിയത്‌. മരിച്ചവരില്‍ ഏറെയും ചെറുപ്പക്കാരായിരുന്നു. ഇപ്പോള്‍ പടര്‍ന്നിട്ടുള്ള പന്നിപ്പനിക്ക്‌ സ്‌പാനിഷ്‌ ഫ്‌ളുവുമായി ചില സാമ്യങ്ങളുണ്ടെന്ന്‌ വിദഗ്‌ധര്‍ പറയുന്നു. പ്രത്യേകിച്ചും, രോഗം ബാധിച്ച്‌ മരിക്കുന്നതില്‍ കൂടുതലും ചെറുപ്പക്കാരാണ്‌ എന്ന കാര്യത്തില്‍.

8. ചിക്കുന്‍ഗുനിയ (Chikungunya)

ഡങ്കിപ്പനിയുടെ ലക്ഷണങ്ങളോടുകൂടിയ ഈ രോഗം ആഫ്രിക്കയിലാണ്‌ ഉടലെടുത്തത്‌. പ്രാണികളില്‍ കാണപ്പെടുന്ന ആല്‍ഫവൈറസായ 'ചിക്കുന്‍ഗുനിയ വൈറസി'നെ ഈഡിസ്‌ കൊതുകുകളാണ്‌ പരത്തുന്നത്‌. മകോന്‍ഡെ ഭാഷയില്‍ 'വളഞ്ഞുനില്‍ക്കുക'യെന്നാണ്‌ ചിക്കുന്‍ഗുനിയ എന്ന വാക്കിന്‌ അര്‍ഥം (സ്വാഹിലി ഭാഷയില്‍നിന്നാണ്‌ ഈ പദം വന്നതെന്നും വാദമുണ്ട്‌). രോഗബാധിതര്‍ സന്ധികളുടെ കഠനവേദന മൂലം വളഞ്ഞിരിക്കുന്നതാണ്‌ ഈ പേര്‌ വരാന്‍ കാരണം. ടാന്‍സാനിയ, മൊസാമ്പിക്‌ അതിര്‍ത്തിയില്‍ 1952-ല്‍ ചിക്കുന്‍ഗുനിയ പടര്‍ന്നുപിടിച്ചതിനെ തുര്‍ന്ന്‌ നടത്തിയ പഠനത്തില്‍, മാരിയോണ്‍ റോബിന്‍സണ്‍, ഡബ്യു.എച്ച്‌.ആര്‍. ലുംസ്‌ഡെന്‍ എന്നിവര്‍ ചേര്‍ന്നാണ്‌ ആദ്യമായി വിശദീകരിച്ചത്‌. പില്‍ക്കാലത്ത്‌ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ രോഗം പടര്‍ന്നു. രണ്ടുവര്‍ഷം മുമ്പ്‌ തെക്കന്‍കേരളത്തിലും തമിഴ്‌നാടിന്റെ തെക്കന്‍ഭാഗത്തും രോഗം പടരുകയുണ്ടായി. ആയിരങ്ങളെ രോഗം ബാധിച്ചു. കാലാവസ്ഥാമാറ്റമാണ്‌ പുതിയ സ്ഥലങ്ങളിലേക്ക്‌ കൊതുകുകള്‍ പരത്തുന്ന ഇത്തരം രോഗങ്ങള്‍ കൂടുതലായി വ്യാപിക്കാന്‍ കാരണം എന്ന്‌ വിദഗ്‌ധര്‍ കരുതുന്നു.

9. ഏഷ്യന്‍ ഫ്‌ളൂ (Asian flu)

തെക്കന്‍ ചൈനയില്‍ താറാവുകളില്‍ മാരകമല്ലാതെ കഴിഞ്ഞിരുന്ന H2N2 വൈറസ്‌, പന്നികളുടെ ശരീരത്തില്‍ കടക്കുകയും, അവിടെവെച്ച്‌ ജനിതക വ്യതികരണം സംഭവിച്ച്‌ മനുഷ്യരിലേക്ക്‌ പകരുകയും ചെയ്‌തതിന്റെ ഫലമാണ്‌ ഏഷ്യന്‍ ഫ്‌ളു. 1957-58 കാലത്ത്‌ ഈ വൈറസ്‌ മൂലമുള്ള പകര്‍ച്ചപ്പനി ബാധിച്ച്‌ ലോകമാകെ പത്തുലക്ഷം പേര്‍ മരിച്ചു. പ്രായമേറിയവരെയാണ്‌ രോഗം ഏറ്റവുമധികം കൊന്നൊടുക്കിയത്‌. 1956-ല്‍ ചൈനയിലാണ്‌ രോഗം പൊട്ടിപ്പുറപ്പെട്ടത്‌. അത്‌ പിന്നീട്‌ ഏഷ്യയുടെ ഇതര ഭാഗങ്ങളിലേക്കും മറ്റ്‌ രാജ്യങ്ങളിലേക്കും പടരുകയായിരുന്നു.

10. ഹോങ്കോങ്‌ ഫ്‌ളൂ (Hong Kong Flu)

1968-69 കാലത്ത്‌ ഹോങ്കോങില്‍ ആദ്യം മനുഷ്യരെ ബാധിച്ച H3N2 വൈറസ്‌ വകഭേദം, ലോകമാകെ ഏഴ്‌ ലക്ഷം പേരുടെ മരണത്തിനിടയാക്കി. 65 വയസിന്‌ മേല്‍ പ്രായമുള്ളവരെയാണ്‌ വൈറസ്‌ ഏറ്റവും മാരകമായി പിടികൂടിയത്‌. പന്നികളെയും പക്ഷികളെയും മനുഷ്യനെയും ബാധിക്കുന്ന വൈറസാണ്‌ ഹോങ്കോങ്‌ ഫ്‌ളുവിന്റേത്‌. ലോകാരോഗ്യസംഘടന ഈ പകര്‍ച്ചവ്യാധിയെ മഹാമാരിയായി പ്രഖ്യാപിച്ചിരുന്നു.

11. എബോള (Ebola)

ആഫ്രിക്കയില്‍ സയറിലാണ്‌ 1976-ല്‍ എബോള വൈറസ്‌ മനുഷ്യരിലേക്ക്‌ ആദ്യം മനുഷ്യരില്‍ പകര്‍ന്നത്‌. എബോള നദിയുടെ തീരപ്രദേശത്ത്‌ കുരങ്ങില്‍ നിന്നാണ്‌ എബോള വൈറസ്‌ മനുഷ്യരിലേക്ക്‌ പകര്‍ന്നതെന്ന്‌ കരുതുന്നു. മറ്റ്‌ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക്‌ പകര്‍ന്ന രോഗം ബാധിച്ച്‌ ഇതിനകം ആയിരത്തോളം പേര്‍ മരിച്ചു. ശരീരത്തില്‍ രോമകൂപങ്ങളിലൂടെ രക്തം വാര്‍ന്നാണ്‌ എബോള രോഗികള്‍ മരിക്കുക. ഫിലോവിരിഡെ കുടുംബത്തില്‍ പെട്ടതാണ്‌ എബോള വൈറസ്‌.

12. എച്ച്‌. ഐ. വി (HIV)

1981-ല്‍ അമേരിക്കയില്‍ മനുഷ്യരില്‍ പ്രത്യക്ഷപ്പെട്ട ഈ മാരകവൈറസ്‌ ഇതുവരെ 330 ലക്ഷത്തിലേറെപ്പേരെ ബാധിച്ചു. എയ്‌ഡ്‌സ്‌ മൂലം 2007 വരെ 21 ലക്ഷം പേര്‍ മരിച്ചു. എച്ച്‌. ഐ. വി. ബാധിച്ച ആദ്യരോഗിയെ തിരിച്ചറിഞ്ഞ്‌ കാല്‍നൂറ്റാണ്ട്‌ കഴിഞ്ഞിട്ടും, ഈ വൈറസിന്റെ ഉത്ഭവം സംബന്ധിച്ച തര്‍ക്കം നിലനില്‍ക്കുകയാണ്‌. ആഫ്രിക്കയില്‍ വെച്ച്‌ ചിമ്പാന്‍സികളില്‍നിന്ന്‌ മനുഷ്യരിലെത്തിയതാണ്‌ എച്ച്‌.ഐ.വി.എന്നാണ്‌ നിഗമനം. ഇനിയും മരുന്നു കണ്ടെത്താത്ത ഈ വൈറസ്‌ രോഗം വൈദ്യശാസ്‌ത്രത്തിന്‌ കടുത്ത വെല്ലുവിളിയാണ്‌ ഉയര്‍ത്തുന്നത്‌. റിട്രോവൈറസ്‌ കുടുംബത്തില്‍ പെട്ടതാണ്‌ 'ഹ്യുമണ്‍ ഇമ്മ്യൂണോഡിഫിഷ്യന്‍സി വൈറസ്‌' (എച്ച്‌.ഐ.വി.). സുരക്ഷിതമല്ലാത്ത ലൈംഗീകബന്ധം, രക്തദാനം, മയക്കുമരുന്ന്‌ ഉപയോഗം വഴിയൊക്കെ വൈറസ്‌ മറ്റുള്ളവരിലേക്ക്‌ പകരാം.

13. പക്ഷിപ്പനി (Avian flu)

പന്നിപ്പനി, ഏഷ്യന്‍ ഫ്‌ളു തുടങ്ങിയവയ്‌ക്കൊക്കെ കാരണമായ ഇന്‍ഫ്‌ളുവന്‍സ എ വൈറസിന്റെ വകഭേദം തന്നെയാണ്‌ പക്ഷിപ്പനിക്കും കാരണമാകുന്നത്‌. H5N1 എന്ന വൈറസ്‌ വകഭേദമാണ്‌ ഈ പകര്‍ച്ചവ്യാധി വരുത്തുന്നത്‌. പക്ഷികളില്‍ നിന്ന്‌ ഒരു വൈറസ്‌ മനുഷ്യനെ മാരകമായി ബാധിക്കുന്ന ആദ്യ ഉദാഹരണമാണ്‌ പക്ഷിപ്പനിയുടേത്‌. 1997-ലാണ്‌ ഈ വൈറസ്‌ വകഭേദം ആദ്യം മനുഷ്യനെ ബാധിച്ചത്‌. പിന്നീട്‌ പല തവണ ഈ രോഗം ഏഷ്യന്‍ മേഖലയില്‍ പൊട്ടിപ്പുറപ്പെടുകയുണ്ടായി. വിവിധ രാജ്യങ്ങളിലായി 257 പേര്‍ ഈ വൈറസ്‌ ബാധിച്ചു മരിച്ചു. മനുഷ്യരില്‍നിന്ന്‌ മനുഷ്യരിലേക്ക്‌ വൈറസ്‌ നേരിട്ട്‌ ബാധിച്ചതായി വ്യക്തമായ തെളിവ്‌ ഇതുവരെ കിട്ടിയിട്ടില്ല. പക്ഷിപ്പനി ചെറുക്കാന്‍ വിവിധ രാജ്യങ്ങളില്‍ ലക്ഷക്കണക്കിന്‌ കോഴികളെയും താറാവുകളെയും വാത്തകളെയുമാണ്‌ പോയ വര്‍ഷങ്ങളില്‍ കൊന്നൊടുക്കിയത്‌.

14. നിപാ വൈറസ്‌ (Nipah virus)

ജീവലോകത്തുനിന്ന്‌ സമീപകാലത്ത്‌ മനുഷ്യരെ തേടിയെത്തിയ വൈറസാണ്‌ നിപാ. 1999-ലാണ്‌ ഇത്‌ മനുഷ്യരെ ആദ്യം ബാധിച്ചത്‌. മലേഷ്യയില്‍ ഈ വൈറസ്‌ ആദ്യം പ്രത്യക്ഷപ്പെട്ട സ്ഥലത്തിന്റെ പേരാണ്‌ ഇതിന്‌ നല്‍കിയിരിക്കുന്നത്‌. 1994-ല്‍ ഓസ്‌ട്രേലിയയില്‍ പ്രത്യക്ഷപ്പെട്ട ഹെന്‍ഡ്ര വൈറസുമായി നിപായ്‌ക്ക്‌ ഏറെ സാമ്യമുണ്ട്‌. (ഹെന്‍ഡ്ര പട്ടണത്തിലാണ്‌ വൈറസ്‌ ആദ്യം പ്രത്യക്ഷപ്പെട്ടത്‌). രണ്ട്‌ വൈറസുകളും 'പാരമൈക്‌സോവിരിഡേ'(Paramyxoviridae) കുടുംബത്തില്‍പെട്ടവയാണ്‌. വവ്വാലുകളാണ്‌ ഇവയുടെ പ്രകൃതിയിലെ സംഭരണകേന്ദ്രങ്ങള്‍. വവ്വാലുകളില്‍നിന്ന്‌ പന്നികളിലെത്തുകയും, അവിടെ വെച്ച്‌ ജനിതകവ്യതിയാനം സംഭവിച്ച്‌ മനുഷ്യരെ മാരകമായി ബാധിക്കുകയും ചെയ്‌ത വൈറസാണ്‌ നിപാ. മലേഷ്യയില്‍ പ്രത്യക്ഷപ്പെട്ട നിപാവൈറസ്‌ പിന്നീട്‌ സിങ്കപ്പൂരിലേക്ക്‌ രോഗം വ്യാപിച്ചു. നൂറിലേറെപ്പേര്‍ വൈറസ്‌ ബാധിച്ച്‌ മരിച്ചു. പന്നികൃഷിക്കാരും തൊഴിലാളികളുമായിരുന്നു മരിച്ചവരിലേറെയും. എന്നാല്‍, മനുഷ്യരില്‍ നിന്ന്‌ മനുഷ്യരിലേക്ക്‌ നേരിട്ട്‌ നിപാ വൈറസ്‌ പകരുന്നതായി ഇതുവരെ തെളിഞ്ഞിട്ടില്ല.

15. സാര്‍സ്‌ (SARS)

'സിവിയര്‍ അക്യൂട്ട്‌ റെസ്‌പിറേറ്ററി സിന്‍ഡ്രോം' (സാര്‍സ്‌) ദക്ഷിണകിഴക്കന്‍ ഏഷ്യയില്‍ 800-ഓളം പേരുടെ മരണത്തിനിടയാക്കി. 2002 നവംബറില്‍ ദക്ഷിണ ചൈനയിലെ ഗ്വാങ്‌ദോങ്‌ മേഖലയില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടെങ്കിലും പുറംലോകമറിയുന്നത്‌ 2003-ല്‍. ജലദോഷപ്പനിക്ക്‌ കാരണമായ കൊറോണ വൈറസിന്റെ മാരക വകഭേദമാണ്‌ രോഗം വരുത്തുന്നത്‌. വെരുകുകളില്‍ നിന്ന്‌ വൈറസ്‌ മനുഷ്യരിലേക്ക്‌ കടന്നു എന്നാണ്‌ കരുതുന്നത്‌. 30 ലേറെ രാജ്യങ്ങളില്‍ ലോകം പകര്‍ന്നു. ലോകവ്യാപകമായി മുന്‍കരുതലുകളെടുത്തു. ഹോങ്കോങ്‌ പോലുള്ള രാജ്യങ്ങളുടെ സാമ്പത്തികരംഗത്തിന്‌ കനത്ത ആഘാതമേകി.

16. ഭ്രാന്തിപ്പശുരോഗം (Mad cow disease)

മാംസാവശിഷ്ടങ്ങളടങ്ങിയ കാലിത്തീറ്റ വഴി ബ്രിട്ടനിലെ മാടുകളെ പിടികൂടിയ മാരകരോഗമാണ്‌ ഭ്രാന്തിപ്പശുരോഗം. 'ബൊവൈന്‍ സ്‌പോഞ്ചിഫോം എന്‍സെഫലോപതി' (BSE) എന്നറിയപ്പെടുന്ന ഈ രോഗം ബാധിക്കുന്ന മാടുകളുടെ തലച്ചോര്‍ തുളവീണ്‌ ദ്രവിച്ച്‌, മാടുകള്‍ വെകിളിയെടുത്ത്‌ ചാവുകയാണ്‌ ചെയ്യുക. 1986-നും 2002-നും മധ്യേ ബ്രിട്ടനില്‍ 1.81 ലക്ഷം ബി.എസ്‌.ഇ. കേസുകള്‍ സ്ഥിരീകരിക്കുകയുണ്ടായി. ബ്രിട്ടന്‌ പുറത്ത്‌ ഏതാനും രാജ്യങ്ങളിലും പരിമിതമായ തോതില്‍ ഭ്രാന്തിപ്പശുരോഗം കണ്ടത്തിയിട്ടുണ്ട്‌.

മാടുകളെ മാത്രം ബാധിക്കുന്ന രോഗമായി ബി.എസ്‌.ഇ. അവസാനിച്ചെങ്കില്‍ അത്‌ വലിയ പ്രശ്‌നമാകില്ലായിരുന്നു. ഭ്രാന്തിപ്പശുരോഗത്തിന്റെ മനുഷ്യവകഭേദമാണ്‌ 'ക്രൂസ്‌ഫെല്‍റ്റ്‌-ജേക്കബ്ബ്‌ രോഗം' (CJD). ജനിതകവൈകല്യം മൂലം ലക്ഷങ്ങളിലൊരാളെ മാത്രം ബാധിക്കുന്ന ഈ മാരകരോഗത്തിന്റെ പുതിയൊരു ജനിതകവകഭേദം, ഭ്രാന്തിപ്പശുരോഗം ബാധിച്ച മാടുകളുടെ മാംസം കഴിക്കുക വഴി മനുഷ്യനെ ബാധിക്കാനാരംഭിച്ചതാണ്‌ പുതിയൊരു പകര്‍ച്ചവ്യാധിയായി മാറിയത്‌. 'വേരിയന്റ്‌ സി.ജെ.ഡി' (vCJD) എന്ന്‌ പേര്‌ നല്‍കിയിട്ടുള്ള ആ മാരകരോഗം ആദ്യമായി ബ്രിട്ടനില്‍ പ്രത്യക്ഷപ്പെട്ടത്‌ 1996-ലാണ്‌. തലച്ചോര്‍ ദ്രവിച്ച്‌ തുളവീണ്‌ രോഗി മരിക്കാനിടയാക്കുന്ന ഈ രോഗം, വൈദ്യശാസ്‌ത്രത്തിന്‌ ഇപ്പോഴും വെല്ലുവിളിയാണ്‌. 1996-2002 കാലത്ത്‌ 129 vCJD കേസുകള്‍ ബ്രിട്ടനില്‍ സ്ഥിരീകരിച്ചിട്ടുണ്ട്‌. രോഗാണുക്കളല്ല രോഗകാരിയെന്നതാണ്‌ ഈ ആരോഗ്യപ്രശ്‌നത്തിന്റെ പ്രത്യേകത. പ്രയോണുകള്‍ എന്നറിയപ്പെടുന്ന വികലപ്രോട്ടീനുകളാണ്‌ രോഗം പകരാനിടയാക്കുന്നത്‌. അതിനാല്‍, മാംസം വേവിച്ചു കഴിച്ചാലും രോഗബാധ തടയാനാകില്ല.

17. ഡെങ്കിപ്പനി (dengue fever)

കൊതുകുകള്‍ പരത്തുന്ന ഒരു വൈറസ്‌ രോഗമാണ്‌ ഡെങ്കിപ്പനി. ഫ്‌ളുവിന്റെ ലക്ഷണങ്ങള്‍ കാട്ടുന്ന രോഗം, ചിലയവസരങ്ങളില്‍ ഡെങ്കി ഹിമറിക്‌ ഫീവറായി രൂപപ്പെടുകയും മാരകമാവുകയും ചെയ്യാം. ഉഷ്‌ണമേഖല, ഉപഉഷ്‌ണമേഖലാ പ്രദേശങ്ങളിലാണ്‌ ഈ രോഗം ഭീഷണിയാകുന്നത്‌. 1994-ന്‌ ശേഷം ഈ പകര്‍ച്ചവ്യാധിയുടെ വ്യാപനം നാലുമടങ്ങായി വര്‍ധിച്ചുവെന്നാണ്‌ കണക്ക്‌. ഇപ്പോള്‍ പ്രതിവര്‍ഷം ഏതാണ്ട്‌ അഞ്ചുകോടി പേരെ ഡെങ്കിപ്പനി ബാധിക്കുന്നു. ഇന്ത്യയുള്‍പ്പടെ നൂറോളം രാജ്യങ്ങള്‍ ഡെങ്കിപ്പനിയുടെ ഭീഷണിയിലാണ്‌. 1970-ന്‌ മുമ്പ്‌ വെറും ഒന്‍പത്‌ രാജ്യങ്ങളില്‍ മാത്രം കാണപ്പെട്ട രോഗമായിരുന്നു ഇത്‌. കേരളത്തിലും ഡെങ്കിപ്പനി ഇപ്പോള്‍ വലിയൊരു ആരോഗ്യപ്രശ്‌നമാണ്‌. ഈ വര്‍ഷം മെയ്‌ മാസംവരെ അഞ്ഞൂറിലേറെ പേര്‍ ഡെങ്കിപ്പനി ബാധിച്ച്‌ കേരളത്തില്‍ ചികിത്സ തേടിയിട്ടുണ്ടെന്നാണ്‌ സംസ്ഥാന ആരോഗ്യവകുപ്പിന്റെ കണക്ക്‌. ഈഡിസ്‌ വര്‍ഗത്തില്‍ പെട്ട പെണ്‍കൊതുകുകള്‍ വഴിയാണ്‌ ഡെങ്കിപ്പനി വൈറസ്‌ പകരുന്നത്‌. കൊതുക്‌ നശീകരണമാണ്‌ രോഗ നിയന്ത്രണത്തിനുള്ള മാര്‍ഗം.

18. കുഷ്‌ഠരോഗം (Leprosy)

ചൈന, ഈജിപ്‌ത്‌, ഇന്ത്യ തുടങ്ങിയ പ്രദേശങ്ങളിലെ പ്രാചീന സംസ്‌കാരങ്ങളെപ്പോലും ബാധിച്ചിരുന്ന പകര്‍ച്ചവ്യാധിയാണ്‌ കുഷ്‌ഠരോഗം. 600 ബി.സി.യില്‍ ഈ രോഗത്തെക്കുറിച്ച്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. ബാസിലസ്‌ വര്‍ഗത്തില്‍ പെടുന്ന 'മൈക്കോബാക്ടീരിയം ലെപ്രെ' (Mycobacterium leprae) ആണ്‌ രോഗകാരി. രോഗിയുടെ മൂക്ക്‌, വായ മുതലായ ഭാഗത്തുനിന്നുള്ള ദ്രാവകങ്ങളിലൂടെയാണ്‌ രോഗം പകരുക. രോഗാണു പകര്‍ന്നാല്‍ ചിലപ്പോള്‍ അഞ്ചുവര്‍ഷം കഴിഞ്ഞാവും രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുക. ത്വക്ക്‌, കൈകാലുകള്‍, നാഡികള്‍ മുതലായവയ്‌ക്കൊക്കെ സ്ഥിരമായ വൈകല്യം വരുത്തുന്ന ഈ രോഗം, ചരിത്രത്തില്‍ വന്‍തോതില്‍ വിവേചനത്തിന്‌ ഇടയാക്കിയിട്ടുള്ള ഒന്നാണ്‌.

പൂര്‍ണമായും ചികിത്സിച്ച്‌ ഭേദമാക്കാവുന്ന ഒരു പകര്‍ച്ചവ്യാധിയാണ്‌ ഇന്ന്‌ കുഷ്‌ഠരോഗം. കഴിഞ്ഞ പതിറ്റാണ്ടുകളില്‍ ലോകത്താകമാനം രോഗബാധ വന്‍തോതില്‍ കുറഞ്ഞിട്ടുണ്ട്‌. 1985-ല്‍ ഒരു പൊതുജനാരോഗ്യപ്രശ്‌നമായി കുഷ്‌ഠം കരുതിയിരുന്ന 122 രാജ്യങ്ങളില്‍, 113 ഇടങ്ങളില്‍നിന്നും ഇന്ന്‌ രോഗം നിര്‍മാര്‍ജനം ചെയ്‌തു കഴിഞ്ഞു. 2001-ന്‌ ശേഷം ആഗോളതലത്തില്‍ രോഗബാധയില്‍ 20 ശതമാനം കുറവാണ്‌ രേഖപ്പെടുത്തുന്നത്‌. ആഫ്രിക്ക, ഏഷ്യ, ലാറ്റിന്‍ അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളിലെ ഒന്‍പത്‌ രാജ്യങ്ങളില്‍ മാത്രമാണ്‌ ഈ രോഗം ഇന്നൊരു പൊതുജനാരോഗ്യപ്രശ്‌നമായി പരിഗണിക്കുന്നത്‌.

19. ജപ്പാന്‍ ജ്വരം (Japanese encephalitis)

ഫ്‌ളേവിവൈറിഡേ കുടുംബത്തില്‍പെട്ട 'ജാപ്പനീസ്‌ എന്‍സെഫലൈറ്റിസ്‌ വൈറസ്‌' ആണ്‌ രോഗം പരത്തുന്നത്‌. പക്ഷികളിലും വളര്‍ത്തുപന്നികളിലും കഴിയുന്ന വൈറസാണ്‌, കൊതുകുകള്‍ വഴി മനുഷ്യരെ ബാധിക്കുന്നത്‌. മുഖ്യമായും ഏഷ്യന്‍രാജ്യങ്ങളില്‍ ഭീഷണി സൃഷ്ടിക്കുന്ന പകര്‍ച്ചവ്യാധിയാണിത്‌. ഏഷ്യയില്‍ വര്‍ഷം തോറും 50000 കേസുകള്‍ വരെ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടാറുണ്ട്‌. ശക്തമായ വൈറല്‍ പനിയുടെ ലക്ഷണങ്ങളാണ്‌ രോഗത്തിനുള്ളത്‌. ചിലയവസരങ്ങളില്‍ രോഗം മൂര്‍ഛിച്ച്‌ രോഗി അബോധാവസ്ഥയില്‍ ആയിപ്പോകാറുണ്ട്‌, മരണവും സംഭവിക്കാം. ശ്രീലങ്ക, തമിഴ്‌നാട്‌ തുടങ്ങിയ പ്രദേശങ്ങളില്‍ ഈ രോഗം വന്‍ ഭീഷണി സൃഷ്ടിച്ചിട്ടുണ്ട്‌. കേരളത്തില്‍ കുട്ടനാട്‌ പോലുള്ള സ്ഥലങ്ങളിലും രോഗം പടരാറുണ്ട്‌.

20. എലിപ്പനി (leptospirosis)

എലിമൂത്രം വഴി പകരുന്ന രോഗമാണിത്‌. 'ലെപ്‌റ്റോസ്‌പൈറെ' ( Leptospira) വിഭാഗത്തില്‍പെടുന്ന ബാക്ടീരിയ ബാധിച്ചുണ്ടാകുന്ന ഈ രോഗം ഗുരുതരമായ ഒട്ടേറെ ലക്ഷണങ്ങള്‍ രോഗിയില്‍ ഉണ്ടാക്കും. ശക്തമായ പനി, തലവേദന, കുളിര്‌, കണ്ണിന്‌ ചുവപ്പ്‌, മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങള്‍, വൃക്കതകരാര്‍, കരള്‍ തകരാര്‍, മെനിഞ്ചൈറ്റിസ്‌, ശ്വാസതടസ്സം എന്നിങ്ങനെ രോഗലക്ഷണങ്ങള്‍ നീളും. മറ്റ്‌ രോഗങ്ങളായി ഈ ലക്ഷണങ്ങള്‍ തെറ്റിദ്ധരിക്കപ്പെടാം. എലികളില്‍ മാത്രമല്ല, മറ്റ്‌ പല മൃഗങ്ങളിലും രോഗാണു കാണപ്പെടാം. ഇവയുടെ മൂത്രം വെള്ളത്തില്‍ കലര്‍ന്ന്‌, ആ വെള്ളം കാലിലോ മറ്റോയുള്ള മുറിവില്‍ പറ്റുമ്പോഴാണ്‌ രോഗം ബാധിക്കുക. ലോകത്ത്‌ മിക്ക രാജ്യങ്ങളിലും ഈ രോഗം വരാമെങ്കിലും, കേരളം പോലുള്ള ഉഷ്‌ണമേഖലാ പ്രദേശങ്ങളിലാണ്‌ രോഗം കൂടുതല്‍ പടരുന്നത്‌.

21. പോളിയോ (polio)

അഞ്ചുവയസ്സിന്‌ താഴെ പ്രായമുള്ള കുട്ടികളെ ബാധിക്കുന്ന വൈറസ്‌ പകര്‍ച്ചവ്യാധിയാണ്‌ പോളിയോ. വെള്ളവും ഭക്ഷണവും വഴി പകരുന്ന വൈറസ്‌ കുട്ടികളുടെ കാലുകള്‍ തളര്‍ത്തി അവരെ അംഗവൈകല്യമുള്ളവരാക്കുന്നു. രോഗം ബാധിക്കുന്നതില്‍ അഞ്ചു മുതല്‍ പത്ത്‌ ശതമാനം വരെ കുട്ടികള്‍, ശ്വാസപേശികള്‍ പ്രവര്‍ത്തിക്കാതായി മരിക്കാറുണ്ട്‌. വസൂരിക്ക്‌ ശേഷം ഭൂമുഖത്ത്‌ നിന്ന്‌ ഉന്‍മൂലനം ചെയ്യേണ്ട പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച്‌, ലോകമെങ്ങും പോളിയോയ്‌ക്കെതിരെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടന്നു. അതിന്റെ ഫലമായി 2008-ല്‍ പോളിയോ വെറും നാല്‌ രാജ്യങ്ങളില്‍-അഫ്‌ഗാനിസ്‌താന്‍, പാകിസ്‌താന്‍, ഇന്ത്യ, നൈജീരിയ- മാത്രമായി ഒതുങ്ങി. 1988-ല്‍ 125 രാജ്യങ്ങളില്‍ ദുരിതം വിതച്ചിരുന്ന രോഗമായിരുന്നു ഇത്‌. 1988-ല്‍ ലോകത്ത്‌ മൂന്നരലക്ഷം പോളിയോ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിടത്ത്‌ 2006-ല്‍ വെറും 1997 ആയി ചുരുങ്ങി. വ്യാപകമായി നടന്ന പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഫലമായിരുന്നു ഈ മുന്നേറ്റം.

22. പേവിഷബാധ (rabies)

മൃഗങ്ങളില്‍നിന്ന്‌ മനുഷ്യരിലേക്ക്‌ പകരുന്ന മറ്റൊരു വൈറസ്‌ രോഗമാണ്‌ പേവിഷബാധ. രോഗംബാധിച്ച നായകളില്‍നിന്നാണ്‌ പ്രധാനമായും മനുഷ്യനെ രോഗം ബാധിക്കുന്നത്‌. ലോകത്ത്‌ വര്‍ഷംതോറും 55000 പേര്‍ പേവിഷബാധയേറ്റ്‌ മരിക്കുന്നുവെന്നാണ്‌ കണക്ക്‌. അതില്‍ 95 ശതമാനവും ഏഷ്യയിലും ആഫ്രിക്കയിലുമാണ്‌. നായയുടെ കടിയേറ്റാലുടന്‍ മുറിവ്‌ വെള്ളവും സോപ്പുമുപയോഗിച്ച്‌ കഴുകുകയും, പ്രതിരോധ കുത്തിവെപ്പ്‌ എടുക്കുകയുമാണ്‌ രോഗബാധ മാരകമാകാതിരിക്കാന്‍ ചെയ്യേണ്ടത്‌. (കടപ്പാട്‌: WHO, വിക്കിപീഡിയ).

കാണുക:

Tuesday, June 09, 2009

തിളങ്ങുന്ന ജീവികള്‍

'ഹരിത ഫ്‌ളൂറസെന്റ്‌ പ്രോട്ടിന്‍' അഥവാ ജി.എഫ്‌.പി. എന്നറിയപ്പെടുന്ന പ്രകൃതിദത്തമായ ജൈവതന്മാത്രയില്‍ നിന്നാരംഭിച്ച ശാസ്‌ത്രവിപ്ലവത്തിന്റെ സന്തതികളാണ്‌ ഈ പോസ്‌റ്റിലെ തിളങ്ങുന്ന ജീവികള്‍. ഒസാമു ഷിമോമുറയെന്ന ഗവേഷകന്‍ 1961-ല്‍ ജല്ലിഫിഷില്‍ നിന്നാണ്‌, അള്‍ട്രവയലറ്റ്‌ രശ്‌മികള്‍ പതിക്കുമ്പോള്‍ പച്ചനിറത്തില്‍ തിളങ്ങുന്ന ആ വിചിത്രജീന്‍ കണ്ടെത്തിയത്‌. അതുവരെ അദൃശ്യമായിരുന്ന അസംഖ്യം ജൈവപ്രക്രിയകള്‍ നേരിട്ട്‌ ദര്‍ശിക്കാന്‍ ശാസ്‌ത്രലോകത്തിന്‌ അതോടെ കഴിയുമെന്നായി. അര്‍ബുദം മുതല്‍ ശിരാകോശങ്ങളുടെ രൂപപ്പെടല്‍ വരെ നേരിട്ട്‌ നിരീക്ഷിച്ച്‌ മനസിലാക്കാന്‍ അത്‌ ഗവേഷകര്‍ക്ക്‌ അവസരം നല്‍കി. (കാണുക: ശാസ്‌ത്രവിപ്ലവം സൃഷ്ടിച്ച 'പച്ചവെളിച്ചം').

ചെറുവിരയുടെ കോശങ്ങള്‍ മാപ്പ്‌ ചെയ്യാന്‍ ജി.എഫ്‌.പി. സഹായിക്കുമെന്ന്‌ കണ്ടെത്തിയ മാര്‍ട്ടിന്‍ കാല്‍ഫീയും, പച്ചനിറത്തില്‍ മാത്രമല്ല മറ്റ്‌ വര്‍ണങ്ങളില്‍ തിളങ്ങാന്‍ പാകത്തിലും ജി.എഫ്‌.പി.യുടെ വകഭേദങ്ങള്‍ രൂപപ്പെടുത്താനാകുമെന്ന്‌ തെളിയിച്ച റോജര്‍ ടിസീനുമാണ്‌ ഷിമോമുറയുടെ കണ്ടുപിടിത്തം മുന്നോട്ട്‌ നയിച്ചത്‌. ഈ നേട്ടത്തിന്‌ 2008-ലെ രസതന്ത്രത്തിനുള്ള നോബല്‍ പുരസ്‌കാരം മൂവരും പങ്കിട്ടു. ജി.എഫ്‌.പി. സന്നിവേശിപ്പിച്ച്‌ വിവിധ വര്‍ണങ്ങളില്‍ തിളങ്ങുന്ന ഒട്ടേറെ വിചിത്ര ജീവികള്‍ക്ക്‌ ഗവേഷകര്‍ പില്‍ക്കാലത്ത്‌ രൂപം നല്‍കി. ജൈവപഠനരംഗത്ത്‌ ഏറ്റവും വലിയ ഉപാധിയായി ജി.എഫ്‌.പി. മാറിയിരിക്കുകയാണ്‌.

1.
ക്രിസ്റ്റല്‍ ജെല്ലി (Crystal Jelly): മുകളില്‍ കാണിച്ചിട്ടുള്ള ജെല്ലിഫിഷുകളുടെ വര്‍ഗത്തില്‍ നിന്നാണ്‌ ഹരിത ഫ്‌ളൂറസെന്റ്‌ പ്രോട്ടീനെ കണ്ടെത്തിയത്‌. ഇതുപയോഗിച്ച്‌ തിളങ്ങുന്ന ജീവികളുടെ ഒരു നിര തന്നെ ഗവേഷകര്‍ സൃഷ്ടിച്ചു. (ചിത്രം കടപ്പാട്‌: ഒസാമു ഷിമോമുറ).

2. റീസസ്‌ കുരങ്ങ്‌ (Rhesus Monkey): വൈറസിന്റെ സഹായത്തോടെ ഭ്രൂണകോശത്തില്‍ ജി.എഫ്‌.പി. സന്നിവേശിപ്പിച്ചാണ്‌ (2008-ല്‍) തിളങ്ങുന്ന ഈ റീസസ്‌ കുരങ്ങിന്‌ രൂപം നല്‍കിയത്‌. അറ്റ്‌ലാന്റയിലെ 'യെര്‍ക്‌സ്‌ നാഷണല്‍ പ്രൈമേറ്റ്‌ റിസര്‍ച്ച്‌ സെന്ററി'ലെ ഗവേഷകര്‍ ജി.എഫ്‌.പി.യുടെ സഹായത്തോടെ ഹണ്ടിങ്‌ടണ്‍സ്‌ രോഗത്തെക്കുറിച്ച്‌ പഠിക്കാനാണ്‌ ഇത്തരം കുരങ്ങിനെ ഉപയോഗിക്കുന്നത്‌. സിരാകോശങ്ങളെ നശിപ്പിക്കുന്ന രോഗമാണത്‌. അള്‍ട്രോവയലറ്റ്‌ കിരണങ്ങള്‍ പതിക്കുമ്പോള്‍ പച്ച നിറത്തില്‍ തിളങ്ങുന്ന റീസസ്‌ കുരങ്ങുകളുടെ മസ്‌തിഷ്‌കത്തിലെ വ്യതിയാനങ്ങള്‍ പഠിക്കാനും ജി.എഫ്‌.പി. ഗവേഷകരെ സഹായിക്കുന്നു.(ചിത്രം കടപ്പാട്‌: അന്തോണി ചാന്‍, എമറി സര്‍വകലാശാല).

3.
തിളങ്ങുന്ന പന്നി: ഭ്രൂണങ്ങളില്‍ ജി.എഫ്‌.പി. സന്നിവേശിപ്പിച്ചാണ്‌, തിളങ്ങുന്ന പന്നിക്ക്‌ നാഷണല്‍ തയ്‌വാന്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ 2006-ല്‍ രൂപം നല്‍കിയത്‌. സാധാരണ വെളിച്ചത്തില്‍ മഞ്ഞനിറം കലര്‍ന്നതായി തോന്നുന്ന പന്നിയിലാണ്‌ ജി.എഫ്‌.പിയുള്ളത്‌. ഇരുട്ടത്ത്‌ അള്‍ട്രോവയലറ്റ്‌ വെളിച്ചത്തില്‍ അത്‌ പച്ചനിറത്തില്‍ തിളങ്ങും. പന്നികളില്‍ വിത്തുകോശങ്ങള്‍ രൂപപ്പെടുന്നത്‌ പഠിക്കാന്‍ ജി.എഫ്‌.പി.സഹായിക്കുമെന്ന്‌ ഗവേഷകര്‍ പറയുന്നു. (ചിത്രം കടപ്പാട്‌: സിമോണ്‍ ലിന്‍/ എ.പി.).

4.
തിളങ്ങുന്ന പൂച്ച: ക്ലോണ്‍ ചെയ്‌ത്‌ ഡി.എന്‍.എ.യിലേക്ക്‌ വൈറസിന്റെ സഹായത്തോടെ ജി.എഫ്‌.പി. സന്നിവേശിപ്പിച്ച ശേഷം, അത്‌ അണ്ഡത്തില്‍ സ്ഥാപിച്ച്‌ വാടക ഗര്‍ഭപാത്രത്തില്‍ പച്ചതിളക്കമുള്ള പൂച്ചയെ സൃഷ്ടിക്കുകയായിരുന്നു. ദക്ഷിണകൊറിയയില്‍ ഗ്യോങ്‌സാങ്‌ നാഷണല്‍ സര്‍വകലാശാലിയിലെ ഗവേഷകര്‍ 2007-ലാണ്‌ ഈ മുന്നേറ്റം നടത്തിയത്‌. മുമ്പും ഗവേഷകര്‍ ഫ്‌ളൂറസെന്റ്‌ പൂച്ചയ്‌ക്ക്‌ രൂപം നല്‍കിയിട്ടുണ്ട്‌. ഇരുണ്ട മുറിയില്‍ വെച്ച്‌ ഫോട്ടോയെടുത്തപ്പോള്‍ ചുവപ്പ്‌ നിറത്തില്‍ തിളങ്ങുന്ന പൂച്ചയിലാണ്‌ ജി.എഫ്‌.പി.യുള്ളത്‌. ഈ സാഹചര്യത്തില്‍ ജി.എഫ്‌.പി.യില്ലാത്ത പൂച്ച പച്ചനിറത്തില്‍ കാണപ്പെടുന്നു. ജനിതക തകരാറുകളെക്കുറിച്ച്‌ പഠിക്കാന്‍ ഇത്തരം പൂച്ചകള്‍ തുണയാകും എന്നാണ്‌ പ്രതീക്ഷ. (ചിത്രം കടപ്പാട്‌: ചോയി ബ്യൂങ്‌-കില്‍/യോന്‍ഹാപ്‌).

5. എലി: 2004-ല്‍ പെനിസില്‍വാനിയ സര്‍വകലാശാലയിലെ ഗവേഷകര്‍ ജി.എഫ്‌.പി. യുടെ സഹായത്തോടെ രൂപപ്പെടുത്തിയ തിളങ്ങുന്ന എലികളാണിവ. ബീജകോശത്തിലെ ഡി.എന്‍.എ.യില്‍ ജി.എഫ്‌.പി. സന്നിവേശിപ്പിച്ച്‌ രൂപം നല്‍കിയ എലിയുടെ സന്തതികാളാണ്‌ ചിത്രത്തിലുള്ളത്‌. ഒരു തലമുറയില്‍ നിന്ന്‌ തിളക്കം അടുത്ത തലമുറയിലേക്ക്‌ എത്തിക്കാനുള്ള ശ്രമമാണ്‌ ഇതിലൂടെ വിജയിച്ചത്‌ (ചിത്രം കടപ്പാട്‌: പെന്‍സില്‍വാനിയ സര്‍വകലാശാല).

6.
പുകയിലച്ചെടി: മിന്നാമിനിങ്ങിന്റെ തിളക്കത്തിന്‌ കാരണമായ ജീന്‍ പ്രത്യേക വൈറസിന്റെ സഹായത്തോടെ പുകയിലയുടെ ഡി.എന്‍.എ.യില്‍ സന്നിവേശിപ്പിച്ച്‌, ഇയോവ സ്‌റ്റേറ്റ്‌ സര്‍വകലാശാലയിലെ ഗവേഷകരാണ്‌ 1986-ല്‍ ഇത്തരം പുകയിലച്ചെടി ആദ്യമായി രൂപപ്പെടുത്തിയത്‌. ഇത്‌ തിളങ്ങാന്‍ അള്‍ട്രാവയലറ്റ്‌ രശ്‌്‌മികള്‍ വേണ്ട, ഇരുട്ട്‌ മതി (ചിത്രം കടപ്പാട്‌: ഇയോവ സ്‌റ്റേറ്റ്‌ സര്‍വകലാശാല).

7.
തേള്‍: പ്രകൃതിദത്തമായ രീതിയില്‍ തേളുകളില്‍ തന്നെയുള്ള ബീറ്റാകാര്‍ബോളിന്‍ (Beta-carboline) ആണ്‌ തിളക്കത്തിന്‌ പിന്നില്‍. അള്‍ട്രാവയലറ്റ്‌ കിരണങ്ങളേല്‍ക്കുമ്പോള്‍, ചിലയിനം തേളുകള്‍ ഇരുട്ടത്ത്‌ തിളങ്ങുന്നത്‌ 1954-ലാണ്‌ കണ്ടുപിടിച്ചത്‌. 'സ്‌കോര്‍പ്പിയോണ്‍ ഡിറ്റെക്ടറുകള്‍' വികസിപ്പിക്കാന്‍ ഇത്‌ സഹായിച്ചു. തേളുകളെ ശല്യപ്പെടുത്താതെ തന്നെ പ്രകൃതിയില്‍ അവയെപ്പറ്റി പഠിക്കാനും, തേളുകളുടെ ഭീഷണിയുള്ള സ്ഥലങ്ങളില്‍ ഇരുട്ടത്ത്‌ അവയുടെ സാന്നിധ്യം അറിയാനും ഇത്‌ സഹായിച്ചു. കുഞ്ഞുതേളുകള്‍ പക്ഷേ, തിളങ്ങാറില്ല. അവയുടെ ശരീരത്തില്‍ തിളക്കമുണ്ടാക്കുന്ന രാസവസ്‌തു രൂപപ്പെടാത്തതാണ്‌ കാരണമെന്ന്‌ വിദഗ്‌ധര്‍ പറയുന്നു. (ചിത്രം കടപ്പാട്‌: സാം യേഹ്‌/എ.എഫ്‌.പി).

8. നെമറ്റോഡ്‌ വിര (Nematode Worm): വിരയുടെ ഡി.എന്‍.എ.യില്‍ ജി.എഫ്‌.പി. സന്നിവേശിപ്പിച്ചാണ്‌ അവയെ തിളക്കമുള്ളതാക്കുന്നത്‌. 2005-ല്‍ യുത്താ സര്‍വകലാശാലയിലെ ഗവേഷകര്‍ രൂപപ്പെടുത്തിയ വിരയാണ്‌ ചിത്രത്തില്‍. വിരയുടെ ശരീരത്തിലെ ജൈവചക്രം നിയന്ത്രിക്കുന്ന ജീനുമായാണ്‌ ജി.എഫ്‌.പി.യെ കൂട്ടിവിളക്കിയിരിക്കുന്നത്‌. അതുവഴി ആ ജീവിയുടെ സുപ്രധാനമായ ജൈവപ്രക്രിയകള്‍ അടുത്തറിയാന്‍ കഴിയുമെന്ന്‌ ഗവേഷകര്‍ കരുതുന്നു. (ചിത്രം കടപ്പാട്‌: കെന്‍ നോര്‍മന്‍, യുത്താ സര്‍വകലാശാല).

9. നായ: ചുവപ്പ്‌ ഫ്‌ളൂറസെന്റ്‌ പ്രോട്ടീന്‍, ക്ലോണ്‍ ചെയ്‌ത ഡി.എന്‍.എ.യില്‍ വൈറസുകളുടെ സഹായത്തോടെ സന്നിവേശിപ്പിച്ചാണ്‌ ചിത്രത്തില്‍ കാണുന്ന തിളങ്ങുന്ന നായയെ സൃഷ്ടിച്ചത്‌. സോള്‍ നാഷണല്‍ സര്‍വകലാശാലയിലെ ഗവേഷകരാണ്‌ 2009 ഏപ്രില്‍ 26-ന്‌ ലോകത്തെ ആദ്യത്തെ ക്ലോണ്‍ ചെയ്‌ത ചുവപ്പ്‌ ഫ്‌ളൂറസെന്റ്‌ നായയെ രൂപപ്പെടുത്തിയത്‌. 'റുപ്പി' (Ruppy) യെന്നാണ്‌ നായയുടെ പേര്‌. ജനിതകപരിഷ്‌കരണം നടത്തിയ നായയുടെ ക്ലോണ്‍ നിര്‍മിക്കുന്നതിലെ ആദ്യവിജയമാണിത്‌. നായയെ ജനിതകപരിഷ്‌കരണം നടത്തിയെന്നതിന്റെ തെളിവാണ്‌ അതിന്റെ ചുവന്ന തിളക്കം. മനുഷ്യരെ ബാധിക്കുന്ന ജനിതക പ്രശ്‌നങ്ങള്‍ നായകളെ ഉപയോഗിച്ച്‌ പഠിക്കാന്‍ വഴിതുറക്കുന്നതാണ്‌ പുതിയ മുന്നേറ്റമെന്ന്‌ ഗവേഷകര്‍ പറയുന്നു. (ചിത്രം കടപ്പാട്‌: സോള്‍ നാഷണല്‍ സര്‍വകലാശാല).

10. തിളങ്ങുന്ന മീനുകള്‍ (Zebrafish): ഡി.എന്‍.എ.യില്‍ പച്ച, മഞ്ഞ, ചുവപ്പ്‌ ഫ്‌്‌ളൂറസെന്റ്‌ പ്രോട്ടീനുകള്‍ സന്നിവേശിപ്പിച്ചാണ്‌ വര്‍ണശബളമായ തിളങ്ങുന്ന മീനുകളെ സൃഷ്ടിച്ചത്‌. വിഷവസ്‌തുക്കളുടെ സാന്നിധ്യത്തില്‍ തിളങ്ങാന്‍ ശേഷിയുള്ള തിളങ്ങുന്ന മീനുകളെ സൃഷ്ടിക്കാന്‍ 1999-ല്‍ സിങ്കപ്പൂര്‍ നാഷണല്‍ സര്‍വകലാശാലിയിലെ ഗവേഷകരാണ്‌ ശ്രമമാരംഭിച്ചത്‌. ആ ശ്രമത്തിനിടെ, സദാസമയവും വിവിധ വര്‍ണങ്ങളില്‍ തിളങ്ങുന്ന ജീവികളെ സൃഷ്ടിക്കാന്‍ കഴിഞ്ഞു. അത്‌ അലങ്കാരമത്സ്യ വിപണിയെ ആകര്‍ഷിച്ചു. ജനിതകപരിഷ്‌ക്കരണം നടത്തിയ ഇത്തരം മത്സ്യങ്ങളെ വില്‍ക്കാന്‍ 2003-ല്‍ ആദ്യമായി സിങ്കപ്പൂര്‍ അനുമതി നല്‍കി. ചിത്രത്തില്‍ കാണുന്ന 'ഗ്ലോഫിഷ്‌' (GloFish) അമേരിക്കന്‍ വിപണിയിലുള്ളവയാണ്‌. അഞ്ചുമുതല്‍ പത്ത്‌ ഡോളര്‍ വരെ വിലയ്‌ക്കാണ്‌ തിളങ്ങുന്ന മീനിനെ അമേരിക്കയില്‍ വില്‍ക്കുന്നത്‌.

11. ബാക്ടീരിയ: ബഹുവര്‍ണ ഫ്‌ളൂറസെന്റ്‌ പ്രോട്ടീനുകള്‍ ഡി.എന്‍.എ.യില്‍ സന്നിവേശിപ്പിച്ച്‌ 2008-ല്‍ രൂപപ്പെടുത്തിയ ബാക്ടീരയകളാണ്‌ ചിത്രത്തിലേത്‌. വൈദ്യശാസ്‌ത്രം, ജീവശാസ്‌ത്രം, രസതന്ത്രം തുടങ്ങിയ പഠനശാഖകളില്‍ വിപ്ലവം സൃഷ്ടിച്ച ഫ്‌ളൂറസെന്റ്‌ പ്രോട്ടീനുകള്‍ക്ക്‌ കലാമൂല്യമുണ്ടാക്കാം എന്നതിന്‌ തെളിവാണ്‌ ഈ ചിത്രം. (ചിത്രം കടപ്പാട്‌: യു.സി. സാന്‍ ഡിയോഗ).

Friday, June 05, 2009

കാലവര്‍ഷത്തിന്റെ കാലിടറുന്നു

ഭൂമിയുടെ ചൂട്‌ വര്‍ധിക്കുന്നത്‌ നമ്മുടെ കാലവര്‍ഷത്തിന്റെയും താളംതെറ്റിക്കുന്നതായി സൂചന. സംസ്ഥാനത്ത്‌ സമീപകാലത്ത്‌ കാലവര്‍ഷം പരാജയപ്പെടുന്നതിന്റെ തോത്‌ ആശങ്കയുണര്‍ത്തും വിധം വര്‍ധിക്കുകയാണ്‌.

കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ സംസ്ഥാനത്ത്‌ മഴ 20 ശതമാനത്തിലും കുറഞ്ഞത്‌ അഞ്ച്‌ തവണ മാത്രമാണ്‌. അതേസമയം, കഴിഞ്ഞ വെറും പത്ത്‌ വര്‍ഷത്തിനിടെ അഞ്ചു തവണ കേരളത്തില്‍ കാലവര്‍ഷം 20 ശതമാനത്തിലും കുറഞ്ഞു. മുമ്പ്‌ അമ്പത്‌ വര്‍ഷംകൊണ്ട്‌ സംഭവിച്ച കാര്യം ഇപ്പോള്‍ ഒരു പതിറ്റാണ്ടിനിടെ ഉണ്ടാകുന്നു എന്നാണ്‌ ഇത്‌ വ്യക്തമാക്കുന്നത്‌. ലോക കാലാവസ്ഥാ അസോസിയേഷന്റെ പഠനം അനുസരിച്ച്‌, രേഖപ്പെടുത്തിയതില്‍ ഏറ്റവും ചൂടേറിയ പതിറ്റാണ്ട്‌ 1998-2007 ആയിരുന്നു എന്നകാര്യം കൂടി ചേര്‍ത്ത്‌ വായിക്കുമ്പോള്‍, കാലാവസ്ഥാവ്യതിയാനത്തിന്റെ പിടിയിലാണ്‌ കേരളവുമെന്ന്‌ കാണാം.

ഇത്തവണ സാധാരണ മഴ ലഭിക്കും എന്നാണ്‌ പ്രവചനമെങ്കിലും, കേരളത്തില്‍ വേനല്‍മഴയില്‍ 25 ശതമാനം കുറവാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. 428 മില്ലിമീറ്റര്‍ ലഭിക്കേണ്ടിടത്ത്‌ കിട്ടിയത്‌ 398 മി.മീ. വേനല്‍മഴ മാത്രം. ഇടവപ്പാതി (തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം) ഇത്തവണ മെയ്‌ 23-ന്‌ ആരംഭിച്ചത്‌ പ്രതീക്ഷയുണര്‍ത്തിയെങ്കിലും, ബംഗാളില്‍ നാശംവിതച്ച ഐല ചുഴലിക്കൊടുങ്കാറ്റ്‌ കാര്യങ്ങളെയാകെ തകിടം മറിച്ചു. തെക്കന്‍ മേഖലയില്‍നിന്ന്‌ അന്തരീക്ഷത്തിലെ ബാഷ്‌പവും നീരാവിയും ഐല അകറ്റിയതിനാല്‍ കാലവര്‍ഷം ആശങ്കയുണര്‍ത്തിക്കൊണ്ട്‌ പിന്‍വാങ്ങിയിരിക്കുകയാണ്‌. ദേശീയതലത്തില്‍ കാലവര്‍ഷത്തിന്റെ മുന്നേറ്റം തടയപ്പെട്ടു. ജൂണ്‍ ആദ്യവാരം രാജ്യത്ത്‌ 35 ശതമാനം മഴ കുറഞ്ഞതായി കാലാവസ്ഥ വകുപ്പ്‌ പറയുന്നു. ഐല പോലെ സംഹാരശേഷിയേറിയ ചുഴലിക്കൊടുങ്കാറ്റുകളുടെ വരവും കാലാവസ്ഥാമാറ്റത്തിന്റെ തെളിവാണ്‌.

കാലാവസ്ഥയുടെ തകിടംമറിയല്‍ ആണ്‌ ആഗോളതാപനത്തിന്റെ ദുരന്തഫലങ്ങളില്‍ പ്രധാനപ്പെട്ടതായി പറയപ്പെടുന്നത്‌. ചുഴലിക്കൊടുങ്കാറ്റുകളുടെ പ്രഹരശേഷി വര്‍ധിക്കുക, മഴ പെയ്യേണ്ടിടത്ത്‌ അത്‌ കുറയുക, വരള്‍ച്ച അനുഭവപ്പെടേണ്ട മേഖലയില്‍ പേമാരി നാശം വിതയ്‌ക്കുക എന്നിങ്ങനെ. കേരളത്തില്‍ കാലവര്‍ഷവും അത്തരമൊരു ദുരന്തഫലത്തിന്റെ ഇരയാവുകയാവുയാണോ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ 50 വര്‍ഷത്തിനിടെ കേരളത്തിലെ താപനില 0.8 ഡിഗ്രി സെല്‍സിയസ്‌ വര്‍ധിച്ചതായി 2005-ല്‍ പുറത്തുവന്ന ഒരു പഠനം വ്യക്തമാക്കുകയുണ്ടായി. ലോകത്താകെ 1880-ന്‌ ശേഷമുണ്ടായ ശരാശരി താപവര്‍ധനയ്‌ക്ക്‌ തുല്യമാണിത്‌.

പുതിയ കണക്കുകള്‍ പ്രകാരം പ്രതിവര്‍ഷം കേരളത്തിലെ ശരാശരി വര്‍ഷപാതം 3108 മില്ലിമീറ്ററാണ്‌. അതില്‍ 70 ശതമാനം ഇടവപ്പാതിയിലാണ്‌ ലഭിക്കേണ്ടത്‌. തുലാവര്‍ഷം (വടക്കുകിഴക്കന്‍ കാലവര്‍ഷം), വേനല്‍മഴ എന്നിവ വഴിയാണ്‌ ബാക്കി മഴ കിട്ടുക. 1901 മുതല്‍ ഇതുവരെ 18 തവണ കേരളത്തില്‍ മഴ 20 ശതമാനത്തിലേറെ കുറഞ്ഞു. ഏറ്റവും വലിയ കുറവ്‌ 1918-ലാണ്‌ രേഖപ്പെടുത്തിയത്‌; 47 ശതമാനം. ഈ കാലയളവില്‍ ഏറ്റവുമധികം മഴ ലഭിച്ചത്‌ 1924-ലാണ്‌; 64 ശതമാനം കൂടുതല്‍.

കാലാവസ്ഥാവകുപ്പിന്റെ കണക്കുകള്‍ പ്രകാരം, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ മഴയുടെ അളവ്‌ 20 ശതമാനത്തിലും കുറഞ്ഞത്‌ 1918 (47 ശതമാനം കുറവ്‌), 1928 (22 ശതമാനം), 1934 (21 ശതമാനം), 1935 (20 ശതമാനം), 1944 (29 ശതമാനം) എന്നീ അഞ്ച്‌ വര്‍ഷങ്ങളില്‍ മാത്രമാണ്‌. നൂറ്റാണ്ടിന്റെ രണ്ടാംപകുതിയില്‍ 1951 (35 ശതമാനം), 1952 (32 ശതമാനം), 1965 (27 ശതമാനം), 1966 (26 ശതമാനം), 1976 (33 ശതമാനം), 1986 (23 ശതമാനം), 1987 (31 ശതമാനം), 1990 (25 ശതമാനം), 1999 (25 ശതമാനം) എന്നിങ്ങനെ ഒന്‍പത്‌ തവണ കാലവര്‍ഷം കാര്യമായി കുറഞ്ഞു. കാലവര്‍ഷം കുറയുന്നതിന്റെ തോത്‌ കാലം പുരോഗമിക്കുന്തോറും വര്‍ധിക്കുന്നതായി ഈ കണക്ക്‌ വ്യക്തമാക്കുന്നു. മനുഷ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആഗോളതാപനം രൂക്ഷമാകാന്‍ തുടങ്ങിയത്‌ കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാംപകുതിയിലാണെന്ന വസ്‌തുതകൂടി ഓര്‍ക്കുക.

അതേസമയം, ഇരുപത്തിയൊന്നാം നൂറ്റാണ്ട്‌ പിറന്ന്‌ ഒരു പതിറ്റാണ്ട്‌ തികയും മുമ്പ്‌ നാല്‌ തവണ സംസ്ഥാനത്ത്‌ കാലവര്‍ഷം പരാജയപ്പെട്ടു- 2002 (35 ശതമാനം കുറവ്‌), 2003 (27 ശതമാനം), 2004 (22 ശതമാനം), 2008 (22 ശതമാനം). കഴിഞ്ഞ ഒരു പതിറ്റാണ്ടിന്റെ കാര്യം പരിഗണിച്ചാല്‍ 1999-ലെ കണക്കുകൂടി കൂട്ടേണ്ടി വരും. കഴിഞ്ഞ പതിറ്റാണ്ടില്‍ അഞ്ചു തവണ കേരളത്തില്‍ കാലവര്‍ഷം സാരമായി കുറഞ്ഞെന്ന്‌ കാണാം. യഥാര്‍ഥത്തില്‍ 2000 (18 ശതമാനം കുറവ്‌), 2001 (13 ശതമാനം കുറവ്‌) വര്‍ഷങ്ങളിലും മഴ ലഭ്യത കുറഞ്ഞിരുന്നു, കുറവ്‌ അത്ര സാരമായ തോതില്‍ അല്ലായിരുന്നു എന്നുമാത്രം. അതുകൂടി ചേര്‍ത്താല്‍, കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ സംസ്ഥാനത്ത്‌ ശരാശരിയിലും താഴെ മഴ ലഭിച്ച വര്‍ഷങ്ങളുടെ എണ്ണം ഏഴാകും. മഴ കൂടുതല്‍ ലഭിച്ചത്‌ 2007-ല്‍ മാത്രം; 30 ശതമാനം കൂടുതല്‍.

ഇരുപതാം നൂറ്റാണ്ടിലെ കാര്യം പരിഗണിച്ചാല്‍ തുടര്‍ച്ചയായി രണ്ട്‌ വര്‍ഷം മഴ കുറയുന്ന സംഭവം നാല്‌ തവണ ആവര്‍ത്തിച്ചതായി കാണാം; 1934-1935, 1951-1952, 1965-1966, 1986-1987 എന്നീ സമയങ്ങളില്‍. മൂന്ന്‌ വര്‍ഷം തുടര്‍ച്ചയായി കാലവര്‍ഷം പരാജയപ്പെട്ട ഒരു സംഭവവും പോയ നൂറ്റാണ്ടിലില്ല. എന്നാല്‍, പുതിയ നൂറ്റാണ്ടില്‍ അതും സംഭവിച്ചു-2002, 2003, 2004 വര്‍ഷങ്ങളില്‍. ചരിത്രത്തില്‍ ഇതുവരെ കാണാത്ത തരത്തിലാണ്‌, കേരളത്തില്‍ കാലം ചെല്ലുന്തോറും കാലവര്‍ഷത്തിന്റെ താളംതെറ്റുന്നതെന്ന്‌ ഈ കണക്കുകള്‍ വ്യക്തമാക്കുന്നു. ആഗോളതാപനത്തിന്റെ പിടി മുറുകുന്നത്‌ കാലവര്‍ഷത്തെയും കുഴപ്പത്തിലാക്കുന്നു എന്നുവേണം അനുമാനിക്കാന്‍.

ഭൗമാന്തരീക്ഷത്തില്‍ ചൂട്‌ വര്‍ധിക്കാന്‍ കാരണം കാര്‍ബണ്‍ഡയോക്‌സയിഡ്‌ പോലുള്ള ഹരിതഗൃഹവാതകങ്ങളുടെ (green house gases) ആധിക്യം ഏറുന്നതാണ്‌. ഊര്‍ജോത്‌പാദനം, വ്യവസായവത്‌ക്കരണം, ഗതാഗതം, കൃഷി തുടങ്ങിയ മേഖലകളൊക്കെ കാര്‍ബണ്‍ വ്യാപനത്തിന്‌ ആക്കംകൂട്ടുന്നു. വ്യവസായവിപ്ലവം തുടങ്ങുന്ന കാലത്ത്‌ അന്തരീക്ഷത്തില്‍ കാര്‍ബണ്‍ഡയോക്‌സയിഡിന്റെ സാന്ദ്രത 280 പി.പി.എം. (പാര്‍ട്‌സ്‌ പെര്‍ മില്യണ്‍) ആയിരുന്നത്‌, ഇപ്പോള്‍ 384 പി.പി.എം.ആയി എന്നാണ്‌ കണക്ക്‌. പോയ നൂറ്റാണ്ടില്‍ അന്തരീക്ഷത്തില്‍ കാര്‍ബണ്‍ വ്യാപനത്തിന്റെ പ്രതിവര്‍ഷ വര്‍ധന 1.8 ശതമാനമായിരുന്നെങ്കില്‍, 2002, 2003 കാലത്ത്‌ അത്‌ 2.54 ശതമാനമായതായി ഓസ്‌ട്രേലിയന്‍ ഗവേഷകര്‍ നടത്തിയ സമീപകാല പഠനം മുന്നറിയിപ്പ്‌ നല്‍കുകയുണ്ടായി. ആഗോളതാപനത്തിന്റെ അനന്തരഫലങ്ങള്‍ക്ക്‌ പുതിയ നൂറ്റാണ്ടില്‍ ആക്കംകൂടിയത്‌ എന്തുകൊണ്ടെന്ന്‌ ഇക്കാര്യം സൂചന നല്‍കുന്നു. (കടപ്പാട്‌: IMD)

കാണുക:

Monday, June 01, 2009

'മലയാളം വിക്കി'ക്ക്‌ പതിനായിരത്തിന്റെ നിറവ്‌

സൗജന്യ ഓണ്‍ലൈന്‍ വിജ്ഞാനകോശമായ വിക്കിപീഡിയയുടെ മലയാളം പതിപ്പില്‍ പതിനായിരം ലേഖനങ്ങള്‍ തികഞ്ഞു. കേരളത്തിനകത്തും പുറത്തും പ്രവര്‍ത്തിക്കുന്ന സേവനതത്‌പരരായ ഒരുപിടി ആളുകളുടെ ശ്രമഫലമായി ആറര വര്‍ഷം കൊണ്ടാണ്‌ 'മലയാളം വിക്കി' ഈ നേട്ടം കൈവരിച്ചത്‌.

ആര്‍ക്കും എഴുതാവുന്ന, എഡിറ്റ്‌ ചെയ്യാവുന്ന, സൗജന്യമായി ഉപയോഗിക്കാവുന്ന സ്വതന്ത്രവിജ്ഞാനകോശമാണ്‌ വിക്കിപീഡിയ. കല, ചരിത്രം, ഭൂമിശാസ്‌ത്രം, ശാസ്‌ത്രം, സാങ്കേതികം, സാമൂഹികം എന്നീ വിഭാഗങ്ങളും വാര്‍ത്തകളുമാണ്‌ മലയാളം വിക്കിയിലുള്ളത്‌. ജൂണ്‍ ഒന്നിന്‌ മലയാളം വിക്കിയില്‍ 10,007 ലേഖനങ്ങളുണ്ട്‌.

ജിമ്മി വെയ്‌ല്‍സും ലാറി ലേസഞ്ചറും ചേര്‍ന്ന്‌ 2001 ജനവരി 15-ന്‌ ആരംഭിച്ച ഇംഗ്ലീഷ്‌ എഡിഷനാണ്‌ വിക്കിപീഡിയയുടെ മാതൃസംരംഭം. വിക്കിപീഡിയയുടെ ഇംഗ്ലീഷ്‌ പതിപ്പില്‍ ഇപ്പോള്‍ മുപ്പത്‌ ലക്ഷത്തോളം ലേഖനങ്ങളുണ്ട്‌. ഇന്റര്‍നെറ്റില്‍ വിവരങ്ങള്‍ തേടുന്നവരുടെ ഏറ്റവും വലിയ ആശ്രമയമായി വിക്കിപീഡിയ ഇന്ന്‌ മാറിയിരിക്കുന്നു.

ലോകത്തെ ഇരുന്നൂറ്റി മുപ്പതോളം ഭാഷകളില്‍ വിക്കി പതിപ്പുകളുണ്ട്‌. അതിലൊന്നാണ്‌ 'മലയാളം വിക്കിപീഡിയ'. ഇംഗ്ലീഷ്‌ വിക്കിപീഡിയ ആരംഭിച്ച്‌ ഏതാണ്ട്‌ രണ്ടുവര്‍ഷം കഴിഞ്ഞ്‌, 2002 ഡിസംബര്‍ 21-നാണ്‌ മലയാളം വിക്കിയുടെ തുടക്കം. അമേരിക്കന്‍ സര്‍വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ഥിയായിരുന്ന തിരുവനന്തപുരം സ്വദേശി വിനോദ്‌ മേനോന്‍ എം.പി.യാണ്‌ മലയാളം വിക്കിയുടെ തുടക്കക്കാരന്‍.

തുടക്കത്തില്‍ ഭാഷാകമ്പ്യൂട്ടിങിന്റെയും മറ്റും ഗൗരവമേറിയ പ്രശ്‌നങ്ങള്‍ നേരിട്ട മലയാളം വിക്കിസംരംഭത്തിന്‌ 2004 വരെ കാര്യമായ പുരോഗതി സാധ്യമായില്ല. രണ്ടുവര്‍ഷമെടുത്തു മലയാളം വിക്കിയില്‍ ആദ്യ നൂറ്‌ ലേഖനങ്ങള്‍ തികയാന്‍.

എന്നാല്‍, 2004 മധ്യത്തോടെ മലയാളം കമ്പ്യൂട്ടിങ്‌ രംഗത്തുണ്ടായ മുന്നേറ്റം വിക്കി സംരംഭത്തിനും തുണയായി. മലയാളഭാഷയില്‍ യുണീകോഡ്‌ എഴുത്ത്‌ സാമിഗ്രികളും കമ്പ്യൂട്ടര്‍ ലിപിവ്യവസ്ഥകളും സജീവമായത്‌ ഇക്കാലത്താണ്‌. മലയാളം ബ്ലോഗുകളും ഇക്കാലത്ത്‌ ഇന്റര്‍നെറ്റില്‍ സജീവമായി. ബ്ലോഗിങിലെ താത്‌പര്യം മൂലം കമ്പ്യൂട്ടറില്‍ മലയാളം എഴുതാന്‍ പഠിച്ചവരില്‍ പലരും മലയാളം വിക്കിയിലേക്കും സംഭാവന നല്‍കിത്തുടങ്ങി.

2006 മുതലാണ്‌ ശരിക്ക്‌ പറഞ്ഞാല്‍ മലയാളം വിക്കിക്ക്‌ പ്രകടമായ പുരോഗതി സാധ്യമായത്‌. ആ വര്‍ഷം ഏപ്രിലില്‍ അഞ്ഞൂറാമത്തെ ലേഖനം പിറന്നു. അതേ സപ്‌തംബറില്‍ ലേഖനങ്ങളുടെ എണ്ണം ആയിരം കടന്നു. 2007 സപ്‌തംബറില്‍ ലേഖനങ്ങളുടെ എണ്ണം 3500 ആയി. അതാണ്‌ വീണ്ടും രണ്ടുവര്‍ഷം കഴിയുമ്പോള്‍ പതിനായിരം കടക്കുന്നത്‌. 10,564 ഉപഭോക്താക്കള്‍ നിലവില്‍ മലയാളം വിക്കിയില്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്‌.

കേരളത്തിന്‌ വെളിയില്‍ സ്വദേശത്തും വിദേശത്തും ജോലി ചെയ്യുന്ന വിജ്ഞാനകുതുകികളാണ്‌ മലയാളം വിക്കിക്ക്‌ സംഭാവന നടത്തുന്നവരില്‍ ഏറെയും. കേരളത്തില്‍ നിന്നുതന്നെ കാര്യമായ സംഭാവന ഉണ്ടായാലേ, മലയാളത്തില്‍ സമഗ്രമായ ഒരു ഓണ്‍ലൈന്‍ വിജ്ഞാനകോശമായി വിക്കിയെ മാറ്റാനാകൂ എന്ന്‌ ഈ രംഗത്തെ വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നു.