Sunday, April 29, 2007
വൈദ്യുതികൊണ്ട് പകരം വയ്‌ക്കാന്‍ കഴിയാത്തത്
"എന്താണ് പാത്രക്കടവ് വന്നാല്‍ സൈലന്റ് വാലിക്ക് സംഭവിക്കുക? പാത്രക്കടവില്‍ വെറും എഴുപത് മെഗാവാട്ട് വൈദ്യുതിക്കു വേണ്ടി ഒരു അണക്കെട്ടുണ്ടാക്കിയാല്‍, ആ പ്രവര്‍ത്തിയുടെ നേരിട്ടുള്ളതും അല്ലാത്തതുമായ ആഘാതം സൈലന്റ് വാലി ഇക്കോവ്യൂഹത്തിന് ഏല്‍ക്കേണ്ടി വരും. ഇത് ഒരു വെളിപാടല്ല. ശാസ്‌ത്രത്തിന്റെ അടിസ്ഥാനത്തില്‍ ലോകമെമ്പാടും നടന്നിട്ടുള്ള പഠനങ്ങള്‍ സൂചിപ്പിക്കുന്നത് അതാണ്. ഒരു ഇക്കോവ്യൂഹത്തിന്റെ അതിരുകള്‍ക്കുള്ളില്‍ ഉണ്ടാകുന്ന ഒരു ചെറിയ പരിക്കുപോലും ആ ഇക്കോവ്യൂഹത്തിന്റെ ഘടനയില്‍ മാറ്റമുണ്ടാക്കും. അത് ഒരു വന്‍കിട ആഘാതത്തിന് വഴിയൊരുക്കും"-പ്രൊഫ. എം.കെ. പ്രസാദ് പറയുന്നു (മാതൃഭൂമി 28 ഏപ്രില്‍ 2007).
കേരളത്തിലെ ഒരു പുഴയെപ്പോലും വെറുതെവിടരുതെന്നാണോ നമ്മള്‍ വാദിക്കുന്നത്. എല്ലാ പുഴയും തീരുമ്പോള്‍ പിന്നെയെന്തുചെയ്യും. ഏതായാലും ഒരു കാര്യം വ്യക്തം, പാത്രക്കടവ് പദ്ധതിയില്‍ നിന്ന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന എഴുപത് മെഗാവാട്ട് വൈദ്യുതിയല്ല, ഈ പദ്ധതിയുമായി മുന്നോട്ടുപോകുന്നവരെ ആകര്‍ഷിക്കുന്നത്. പദ്ധതിച്ചെലവ് 420 കോടി വരുമെന്ന കാര്യമാണ് പലരുടെയും വായില്‍ വെള്ളമൂറാന്‍ കാരണം. "കേരളത്തില്‍ 66 ലക്ഷം ബള്‍ബുകള്‍ മാറ്റി സി.എഫ്.എല്‍. ഉപയോഗിച്ചാല്‍ 13 പാത്രക്കടവ് പ്രോജക്ടുകള്‍ ഉത്‌പാദിപ്പിക്കുന്ന വൈദ്യുതി ലാഭിക്കാം"-എന്ന പ്രൊഫ.പ്രസാദിന്റെ വാക്കുകളുടെ യഥാര്‍ത്ഥ അര്‍ത്ഥം മനസിലാക്കാന്‍ പാകത്തില്‍ എന്നാണ് നമ്മള്‍ എത്തുക.
എത്ര മെഗാവാട്ട് വൈദ്യുതി കൊണ്ട് താഴെ കാണുന്ന ദൃശ്യങ്ങളിലെ ജൈവസമ്പന്നതയ്‌ക്ക് കണക്കു തീര്‍ക്കാനാകും. സൈലന്റ് വാലിയും അതുള്‍പ്പെടുന്ന ഇക്കോവ്യൂഹവും സഹസ്രാബ്ദങ്ങളായി പരിപാലിക്കുന്ന ജൈവവൈവിധ്യത്തിന്റെ അമൂല്യതയിലേക്ക് ഒരു എത്തിനോട്ടം മാത്രമാണ് സൈലന്റ് വാലിയില്‍ നിന്ന് പകര്‍ത്തിയ ഈ ദൃശ്യങ്ങള്‍. ഇതിലും എത്രയോ കൂടുതല്‍ അത്ഭുതങ്ങള്‍ അവിടെ കണ്ടെത്താനിരിക്കുന്നു. ഇതൊക്കെ വരുംതലമുറകള്‍ക്ക് നിഷേധിച്ചിട്ട് ഏതു വികസന സ്വര്‍ഗ്ഗത്തിലാണ് നമ്മള്‍ എത്താന്‍ ശ്രമിക്കുന്നത്.
എച്ച്.ഐ.വിക്ക് രക്തത്തില്‍നിന്ന് മരുന്ന്
എയിഡ്‌സ് പൂര്‍ണമായി ഭേദമാക്കാന്‍ ഇതുവരെ ഒരു മാര്‍ഗ്ഗവും തെളിഞ്ഞിട്ടില്ല. രക്തത്തില്‍ പുതിയതായി കണ്ടെത്തിയ ഘടകത്തിനും ആ കഴിവില്ല. എന്നാല്‍, ശരീരത്തില്‍ എയിഡ്‌സിന്റെ ആവിര്‍ഭാവം വൈകിക്കാനും എച്ച്.ഐ.വി.ബാധിച്ചവര്‍ക്ക് സാധാരണ ജീവിതം നീട്ടിക്കിട്ടാനും സഹായിക്കുന്ന ചില വൈറസ്‌പ്രതിരോധ മരുന്നുകളുണ്ട്. ആ ഗണത്തിലാണ് രക്തഘടകവും പെടുകയെന്ന് ഗവേഷകര്‍ പറയുന്നു.
നിലവിലുള്ള വൈറസ്‌പ്രതിരോധ ഔഷധങ്ങളില്‍ നിന്ന് വ്യത്യസ്‌തമായ രീതിയിലാണ് ഈ രക്തഘടകം പ്രവര്‍ത്തിക്കുക. ഇപ്പോള്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ക്കെതിരെ എയിഡ്‌സ് വൈറസ് വളരെ വേഗം പ്രതിരോധശേഷി നേടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, ഫലപ്രദമായ പുതിയൊരു വിഭാഗം മുന്നുകളുടെ വികസനത്തിന് രക്തഘടകത്തിന്റെ കണ്ടെത്തല്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ.
രക്തത്തിലെ ചില ഘടകങ്ങള്‍ക്ക് എച്ച്.ഐ.വി തടയാന്‍ കഴിയുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. ആ ഘടകങ്ങളെ തിരിച്ചറിയാനായിരുന്നു, ജര്‍മനിയില്‍ യും സര്‍വകലാശാല (University of Ulm) യിലെ ഗവേഷകരുടെ ശ്രമം. സ്വന്തംനിലയ്‌ക്കു വികസിപ്പിച്ച മാര്‍ഗ്ഗമുപയോഗിച്ച് അവര്‍ രക്തത്തിലെ പത്തുലക്ഷത്തോളം പ്രോട്ടീനുകളുടെ എച്ച്.ഐ.വി പ്രതിരോധഗുണങ്ങള്‍ പരിശോധിച്ചുവെന്ന്, 'സെല്‍' ഗവേഷണവാരികയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.
'വൈറസ് ഇന്‍ഹിബിറ്ററി പെപ്‌റ്റൈഡ്'(VIRIP) എന്ന പ്രോട്ടീന്‍ഘടകം രക്തത്തില്‍ താരതമ്യേന സുലഭമാണെന്ന് ഗവേഷകര്‍ കണ്ടു. ഈ പെപ്‌റ്റൈഡിലെ അമിനോആസിഡ് ശൃംഗലകളില്‍ (പ്രോട്ടീനുകളുടെ അടിസ്ഥാന ഘടകം അമിനോആസിഡുകളാണ്) നേരിയ വ്യത്യാസം വരുത്തിയപ്പോള്‍ അതിന്റെ എച്ച്.ഐ.വി.പ്രതിരോധശേഷി വര്‍ധിച്ചു. രക്തത്തിലെ പ്ലാസ്‌മയില്‍ ഈ തന്മാത്രകളുടെ ചില വകഭേദങ്ങള്‍ സുസ്ഥിരമാണെന്നും, അവയുടെ സാന്ദ്രത എത്ര വര്‍ധിപ്പിച്ചാലും അത് വിഷമയമാകുന്നില്ലെന്നുമുള്ള കാര്യമാണ് പ്രതീക്ഷയുണര്‍ത്തുന്നത്.
മനുഷ്യകോശങ്ങളിലേക്ക് കടന്നു കയറാന്‍ എച്ച്.ഐ.വി.ഉപയോഗിക്കുന്ന ഒരു പ്രത്യേകയിനം പഞ്ചസാരതന്മാത്രകളെയാണ്, പുതിയതായി കണ്ടെത്തിയ രക്തഘടകം ലക്ഷ്യംവെയ്‌ക്കുന്നത്.
ഭൂമുഖത്ത് നിലവില്‍ 400 ലക്ഷം എച്ച്.ഐ.വി.ബാധിതരുണ്ടെന്നാണ് ലോകാരോഗ്യസംഘടന(WHO)യുടെ കണക്ക്. അവരില്‍ ഒരു വിഭാഗത്തിന് നിലവിലുള്ള വൈറല്‍പ്രതിരോധ മരുന്നുകള്‍ ഫലപ്രദമാകാത്ത സ്ഥിതിയെത്തിക്കഴിഞ്ഞു. മരുന്നുകള്‍ക്കെതിരെ എയിഡ്‌സ് വൈറസ് വളരെ വേഗം പ്രതിരോധശേഷി ആര്‍ജിക്കുന്നതാണ് കാരണം. അത്തരക്കാര്‍ക്ക് അനുഗ്രഹമാകും പുതിയ കണ്ടെത്തല്‍ എന്ന് വിലയിരുത്തുപ്പെടുന്നു (അവലംബം: 'Cell' ഗവേഷണവാരിക).
Thursday, April 26, 2007
ഭാരതീയശാസ്‌ത്രജ്ഞര്‍-15: ശ്രീനിവാസ രാമാനുജന്
Wednesday, April 25, 2007
സൗരയൂഥത്തിന് വെളിയില്‍ ഒരു 'സൂപ്പര്‍ ഭൂമി'
Monday, April 23, 2007
പടിഞ്ഞാറ്റയിലെ മണാട്ടികള്‍
സന്ധ്യയ്ക്ക് രാമനാമം ചൊല്ലിയാലേ രാത്രിയാകും മുമ്പ് ചോറ് കിട്ടൂ. 'നാമം ചൊല്ലാത്തവര്‍ക്ക് ചോറില്ല'-വലിയമ്മയുടെ ശാസന വരുന്നതിന് മുമ്പുതന്നെ ഞങ്ങള്‍ കുട്ടികള്‍ കിഴക്കേ വരാന്തയില്‍ പായയിട്ട് നാമം ചൊല്ലാനിരിക്കും.
പക്ഷേ പടിഞ്ഞാറ്റയില്‍ നിന്ന് പുറത്തേക്കു വരുന്ന വഴിയോടുചേര്‍ന്ന് ഇരിക്കാന്‍ പേടിയാണ്. സന്ധ്യയാകുന്നതോടെ മണാട്ടി തവളകള്‍ പുറത്തേക്കു നിരനിരയായി ഇറങ്ങുന്ന വഴിയാണ്. എന്തായാലും അറ്റത്ത് ഇരിക്കുന്ന ഒരാള്‍ക്ക് മണാട്ടിയെ പേടിച്ചിരിക്കേണ്ടിവരും.
എന്റെ കുട്ടിക്കാലത്ത് മണാട്ടി തവളകളുടെ 'വീടാ'യിരുന്നു ഞങ്ങളുടെ തൃക്കരിപ്പൂര്‍ കൊയോങ്കരയിലെ മങ്കത്തില്‍ തറവാട്. പടിഞ്ഞാറ്റ, കൊട്ടില്‍, കോമ്പിരി, അകത്തിറയം എന്നിങ്ങനെ മുറികളിലെ മൂലയിലെല്ലാം മണാട്ടികള്‍ ഒളിച്ചിരിക്കും.
പടിഞ്ഞാറ്റയില്‍ തൂക്കുവിളക്കിന് താഴെ ഗുരുവായൂരപ്പന്റെയും മറ്റും ചിത്രങ്ങള്‍ വെച്ച സ്ഥലത്ത് കിണ്ടി, കവളിക തുടങ്ങി കുറെ ഓട്ടുപാത്രങ്ങള്‍ വെള്ളം നിറച്ചുവെച്ചിരിക്കും. പകല്‍ അതിനകത്തും കാണും മണാട്ടികള്‍. തണുത്തവെള്ളത്തില്‍ സുഖകരമായ 'പൊങ്ങിക്കിടപ്പ്'.
വീട്ടിലുള്ളവര്‍ മണാട്ടികളെ കാര്യമാക്കാറില്ല. പക്ഷേ ഞങ്ങള്‍ കുട്ടികള്‍ക്ക് ഇവയൊരു തലവേദനയായിരുന്നു. പടിഞ്ഞാറ്റയിലേക്കും കൊട്ടിലിലേക്കും പോകാന്‍ തന്നെ പേടിയാണ്.
പടിഞ്ഞാറ്റയുടെ പടിക്ക് താഴെ മണാട്ടിയുണ്ടാകും. ബൈക്കില്‍ പോകുമ്പോള്‍ ഇടുന്ന ജാക്കറ്റ് ധരിച്ചതുപോലെ, മുകള്‍ഭാഗത്ത് ഓടിന്റെ നിറം. ഇരുഭാഗത്തും കാലും കൈയും കറുപ്പ്. നോക്കുമ്പോള്‍ അനങ്ങാതെ അങ്ങനെ ഇരിക്കും. കണ്ണുരുട്ടി കീഴ്‌ത്താടിയുടെ താഴെഭാഗം ചലിപ്പിച്ചുകൊണ്ടേയിരിക്കും.
ചിലപ്പോള്‍ ഒറ്റച്ചാട്ടമാണ്. ചാട്ടം മിക്കവാറും നമ്മുടെ ദേഹത്തേക്കായിരിക്കും.
വീട്ടില്‍ അതിഥികള്‍ വന്നാല്‍, മറ്റ് സ്‌ത്രീകള്‍ക്ക് പടിഞ്ഞാറ്റയില്‍ കിടക്കാന്‍ പറ്റാത്ത സമയത്ത് വലിയമ്മയാണ് പടിഞ്ഞാറ്റയില്‍ കിടക്കുക. അപ്പോള്‍ കുട്ടികളെ ആരെയെങ്കിലും വലിയമ്മ ഒപ്പം കിടത്തും. അന്ന് രാത്രി ഉറക്കം വരില്ല. തലയറ്റം പുതപ്പുമൂടിയാണ് രാത്രി കഴിച്ചുകൂട്ടുക.
'വേഗം ഉറങ്ങിക്കോ മണാട്ടി വരും' എന്ന് ചെറിയ കുട്ടികളെ വലിയമ്മ പറഞ്ഞ് പേടിപ്പിക്കുകയും ചെയ്യും.
മണവാട്ടിത്തവള എന്നാണ് പേരെങ്കിലും നാട്ടില്‍ ഇവ 'മണാട്ടി'യാണ്. എല്ലാ വീടുകളിലും മണാട്ടികളുണ്ടാകും. ഇവ ചിലപ്പോള്‍ തോന്നുന്ന സമയത്ത് പുറത്തേക്കും അകത്തേക്കും പോകും. ആരും ചോദിക്കാനും പറയാനുമില്ല.
പടിഞ്ഞാറ്റയില്‍ എന്റെ പാര്‍തി വല്യമ്മ (പാര്‍വ്വതി എന്ന് യഥാര്‍ത്ഥ പേര്) മോര് കലത്തിലാക്കി ഒരു മൂലയില്‍ വെച്ചിട്ടുണ്ടാകും. രാവിലെ പത്തുമണിയോടെയാണ് വരാന്തയില്‍ നിന്ന് തൈര് കടഞ്ഞ് മോര് പടിഞ്ഞാറ്റയില്‍ കൊണ്ടുവെക്കുന്നത്.
ഉച്ചക്ക് കളി കഴിഞ്ഞുവന്ന് ദാഹിച്ച് മോര് എടുത്ത് ഞങ്ങള്‍ സംഭാരം ഉണ്ടാക്കാന്‍ വട്ടംകൂട്ടും. പക്ഷേ പടിഞ്ഞാറ്റയിലേക്ക് പോകാന്‍ പേടിയാണ്. എങ്ങനെയെങ്കിലും കയറി മോര് എടുക്കുമ്പോള്‍ ഏതെങ്കിലും മൂലയില്‍ നിന്ന് മണാട്ടി ചാടിവീഴുമെന്ന് ഉറപ്പാണ്. ചിലപ്പോള്‍ കലം കൈയില്‍ നിന്ന് വീണ് പൊളിയും.
കൊട്ടിലിലെ പത്തായത്തിലാണ് ശര്‍ക്കരയും അവലും മറ്റും സൂക്ഷിക്കുന്നത്. ആരും കാണാതെ അത് ഞങ്ങള്‍ അടിച്ചുമാറ്റാന്‍ ശ്രമിക്കും. പകല്‍ സമയത്തും ഇരുട്ടുള്ള കൊട്ടിലില്‍ കയറി ശ്വാസമടക്കി പിടിച്ചാണ് പത്തായത്തിലെ പലക തുറക്കുക. ചിലപ്പോള്‍ മണാട്ടികള്‍ ചാടിവീണ് ഞങ്ങളുടെ 'ശര്‍ക്കര മോഷണം' കുളമാക്കും. വലിയമ്മ സംഗതി അറിയുകയും ചെയ്യും. പിറ്റെ ദിവസം മുതല്‍ ശര്‍ക്കരയുടെ സ്ഥാനം മാറും.
മോര് കലത്തിന്റെ മുകളില്‍ സ്ഥാനംപിടിക്കുന്ന മണാട്ടിയെ വലിയമ്മയെ സോപ്പിട്ട് അടിച്ചിറക്കാന്‍ ഞങ്ങള്‍ ശ്രമിക്കും. വലിയമ്മ ഇവയെ മുറ്റത്തേക്ക് ആക്കിയാല്‍ തത്‌ക്കാലം സമാധാനമാണ്. പക്ഷേ വൈകുന്നേരമാകുന്നതോടെ ഈ പോയ കക്ഷികള്‍ പടിഞ്ഞാറ്റയില്‍ അതേ സ്ഥാനത്ത് ഇരിപ്പുണ്ടാകും.
സന്ധ്യയ്‌ക്കു നാമം ചൊല്ലുന്ന സമയത്ത്, അതായത് ആറര ആറേമുക്കാലിന്, മണാട്ടികള്‍ ഒന്നിനുപിറകെ ഒന്നായി മുറ്റത്തേക്ക് പോകും.
രാവിലെ വാതില്‍ തുറക്കാന്‍ നേരത്ത് ഇവ പടിക്കുതാഴെ കാത്തിരിക്കുന്നുണ്ടാകും-അകത്തു കയറാന്‍. 'രാത്രി ഡ്യൂട്ടി' കഴിഞ്ഞ് എല്ലാവരും പടിക്കു താഴെ ഇരിക്കുന്ന അന്നത്തെ കാഴ്‌ച കൗതുകകരമായിരുന്നു.
പകല്‍ ആകാശം ഇടിഞ്ഞുവീഴുമെന്ന് പേടിച്ചാണ് തവളകള്‍ വീട്ടിനുള്ളില്‍ കഴിയുന്നതെന്ന് നാട്ടിലൊരു കഥയുണ്ട്.രാവിലെ വാതില്‍ തുറന്നാല്‍ പടിഞ്ഞാറ്റയിലെ മണാട്ടികള്‍ പടിഞ്ഞാറ്റയിലേക്കും കൊട്ടിലിലേത് കൊട്ടിലിലേക്കും വഴിതെറ്റാതെ പോകുന്ന കാഴ്‌ച എന്നെ അതിശയപ്പെടുത്തിയിട്ടുണ്ട്.
മണാട്ടികളുടെ കാലാവസ്ഥാ പ്രവചനം ഇന്നാലോചിച്ചു നോക്കുമ്പോള്‍ അത്ഭുതമായി തോന്നുന്നു. കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തെപ്പോലും തോല്‍പ്പിക്കുന്നതായിരുന്നു മണാട്ടികളുടെ 'പെര്‍ഫോമന്‍സ്'.
ചില ദിവസങ്ങളില്‍ മണാട്ടികള്‍ രാവിലെ തന്നെ കരയാന്‍ തുടങ്ങും. ക്രൂത്ത്......, ക്രൂത്ത്......., ക്രൂത്ത്...... ഇതിനെതിരായി ഞങ്ങളും ക്രൂത്ത്, ക്രൂത്ത്, ക്രൂത്ത് ശബ്ദം ഉണ്ടാക്കും. മണാട്ടികള്‍ കരയുമ്പോള്‍ വലിയമ്മ പറയും 'ഇന്ന് രാത്രി എന്തായാലും മഴയുണ്ടാകും'.
സംഗതി റെഡി.
അന്ന് രാത്രി കനത്ത മഴ.
ആകാശം മേഘാവൃതമായിരിക്കും മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന റേഡിയോയിലെ കാലാവസ്ഥയൊന്നും നാട്ടുകാര്‍ക്ക് വേണ്ട, മണാട്ടികള്‍ മതി.മണാട്ടികള്‍ക്ക് കര്‍ഷകരുടെ വീടുകളിലെ പിടഞ്ഞാറ്റയില്‍ സ്ഥാനം കിട്ടിയത് ഇവ കാലാവസ്ഥാ പ്രവാചകരായതുകൊണ്ടാണോ എന്ന് ഞാന്‍ ചിലപ്പോള്‍ ചിന്തിച്ചിട്ടുണ്ട്.
അക്കാലത്ത് ഒരു മാസികയില്‍ വന്ന കാര്‍ട്ടൂണ്‍ ഓര്‍ക്കുന്നു. കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തില്‍ ഡയറക്ടറോട് ജോലിക്കാരന്റെ ചോദ്യം-"സാര്‍, ഇന്ന് എന്താണ് അറിയിപ്പ് കൊടുക്കേണ്ടത്". മുറിയുടെ മൂലയില്‍ നിന്ന് മണാട്ടികള്‍ കരയുന്നത് കേട്ട ഡയറക്ടര്‍-"മഴയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കൊടുത്തേക്ക്"!
തറവാടുകളിലെ അംഗങ്ങളായിരുന്ന മണാട്ടികള്‍ക്ക് വീടുകളില്‍ അന്ന് വേണ്ടത്ര സംരക്ഷണവും കിട്ടിയിരുന്നു. ആരും ഒന്നിനെപ്പോലും കൊന്നതായി പറയുന്നത് കേട്ടിട്ടില്ല.
രാത്രി പെട്രോമാക്‌സുമായി കുണിയന്‍ പുഴ കടന്നു വരുന്ന തവളപിടുത്തക്കാരന്‍ രാഘവനും മണാട്ടിയെ പിടിക്കാറില്ല-കൈയും കാലും നേര്‍ത്തതുകൊണ്ടാകാം. അവര്‍ക്ക് വേണ്ടത് വലിയ 'പോക്കന്‍ തവള'യെയാണ്.
ദൈവസങ്കേതങ്ങളായ പടിഞ്ഞാറ്റയിലും കൊട്ടിലിലും യഥേഷ്ടം വിഹരിക്കുന്ന ഈ തവളകള്‍ 'വിശുദ്ധ മണവാട്ടികള്‍' തന്നെയാണ്. ഇന്ന് പല തറവാടുകളിലും മണാട്ടികള്‍ കുറവാണ്. ഈ വംശനാശം എന്നെ വേദനിപ്പിക്കുന്നു.(കാണുക: വിഷുത്തവള)
- കാസര്‍കോട് ജില്ലയില്‍ കാഞ്ഞങ്ങാടിനടുത്ത് വെള്ളിക്കോത്ത് സ്വദേശിയായ ശശിധരന്‍ മങ്കത്തില്‍, 'മാതൃഭൂമി' കോഴിക്കോട് യൂണിറ്റില്‍ സബ്‌എഡിറ്ററാണ്
Saturday, April 21, 2007
ആഗോളതാപനം: ഒളിച്ചോട്ടത്തിന് പഴുതില്ല
Wednesday, April 18, 2007
പഴയ ഭൂമി; പുതിയ കണ്ടെത്തല്‍
എത്ര ഫലകങ്ങള്‍ ലിഥോസ്‌ഫിയറിലുണ്ട് എന്ന കാര്യം ഇപ്പോഴും തര്‍ക്കവിഷയമാണ്. എട്ടു മുതല്‍ 12 വരെ ഭീമന്‍ ഫലകങ്ങളും ഇരുപതോളം ചെറുഫലകങ്ങളുമുണ്ടെന്ന് സാമാന്യമായി പറയാം. ജലപ്പരപ്പില്‍ ഇലകള്‍ ഒഴുകി നീങ്ങുംപോലെ, ഈ ഫലകങ്ങള്‍ അസ്‌ഥെനോസ്‌ഫിയറിന് മുകളില്‍ ഒഴുകി നീങ്ങുന്നു. പല ദിക്കുകളിലേക്ക് പല വേഗത്തില്‍ സമ്മര്‍ദ്ദം ചെലുത്തി ഈ ഫലകങ്ങള്‍ തെന്നി നീങ്ങുന്നതിന്റെ ഫലമാണ്, ഭൂമുഖത്ത് നമ്മള്‍ കാണുന്ന മിക്ക ഭൗമപ്രവര്‍ത്തനങ്ങളും. ഭൂകമ്പങ്ങള്‍, അഗ്നിപര്‍വത സ്‌ഫോടനങ്ങള്‍ എന്നിവ ഫലകചലന പ്രക്രിയയുടെ നിത്യവും കാണുന്ന ഫലങ്ങളാണ്. സമുദ്രങ്ങളുടെ ജനനം, ഭൂഖണ്ഡങ്ങളുടയും പര്‍വതങ്ങളുടെയുമൊക്കെ രൂപപ്പെടല്‍ തുടങ്ങിയവ ഈ പ്രക്രിയയുടെ ദീര്‍ഘകാല ഫലങ്ങളും.
ഫലകചലന പ്രക്രിയ എന്നാണ് ആരംഭിച്ചത്? വ്യക്തമായ ഉത്തരം ഇപ്പോഴും ലഭ്യമല്ല. 460 കോടി വര്‍ഷമാണ് ഭൂമിയുടെ പ്രായം. ഭൂമിക്കു ചെറുപ്പമായിരുന്നപ്പോള്‍ പുറന്തോടില്‍ ഫലകങ്ങള്‍ രൂപപ്പെട്ടിരുന്നില്ല എന്നായിരുന്നു പൊതുവെയുള്ള നിഗമനം. പക്ഷേ, ആ ധാരണ തിരുത്താന്‍ സമയമായെന്ന് പുതിയൊരു കണ്ടെത്തല്‍ പറയുന്നു. ഭൂപ്രതലത്തില്‍, അറിയപ്പെടുന്നതില്‍ ഏറ്റവും പഴക്കമേറിയ ഭാഗം ഗ്രീന്‍ലന്‍ഡില്‍ ഗവേഷകര്‍ തിരിച്ചറിഞ്ഞു. ഗ്രീന്‍ലന്‍ഡില്‍ ഇസുവ ബെല്‍റ്റ് (Isua Belt) എന്നറിയപ്പെടുന്ന പ്രദേശത്തുള്ള ശിലാമേഖലയ്‌ക്ക് 380 കോടി വര്‍ഷം പഴക്കമുണ്ടെന്ന കണ്ടെത്തല്‍ ഭൗമഗവേഷകരെ അത്ഭുതപ്പെടുത്തുന്നു. ഫലകചലനം ഇപ്പോള്‍ കരുതുന്നതിലും മുമ്പ് ഭൂമിയില്‍ ആരംഭിച്ചിരുന്നു എന്നതിന്റെ തെളിവാണ് ഈ കണ്ടെത്തലെന്ന്, 'സയന്‍സ്' ഗവേഷണവാരിക പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. "ഫലകചലന പ്രക്രിയയെന്ന പരിപ്രേക്ഷ്യത്തിലാണ് ആധുനിക ഭൗമശാസ്‌ത്രമെന്ന് നാം വ്യവഹരിക്കുന്ന മൊത്തം ചട്ടക്കൂടും പ്രവര്‍ത്തിക്കുന്നത്. ആ നിലയ്‌ക്ക് ഫലകചലനം തുടങ്ങിയിട്ട് എത്ര കാലമായി എന്നറിയുന്നത് തീര്‍ച്ചയായും പ്രധാനപ്പെട്ട സംഗതിയാണ്"-ഗവേഷണസംഘത്തില്‍ അംഗമായിരുന്ന, കോപ്പന്‍ഹേഗന്‍ സര്‍വകലാശാലയിലെ പ്രൊഫ. മിനിക് റോസിങ് അഭിപ്രായപ്പെടുന്നു. "ആവേശഭരിതം"-വിസ്‌കോന്‍സിന്‍ സര്‍വകലാശാലയിലെ ഭൗമശാസ്‌ത്രജ്ഞന്‍ പ്രൊഫ. ജോണ്‍ വാലി പുതിയ കണ്ടെത്തലിനോട് പ്രതികരിച്ചത് ഇങ്ങനെയാണ്. "ഈ കണ്ടെത്തല്‍ വ്യക്തമാക്കുന്നത് 380 വര്‍ഷം മുമ്പു തന്നെ ഫലകചലനം ആരംഭിച്ചിരുന്നു എന്നാണ്"- പ്രൊഫ.ജോണ്‍ വാലി പറഞ്ഞു. ഭൂമിയുണ്ടായി വെറും 80 കോടി വര്‍ഷം കഴിഞ്ഞുള്ള ഭൗമപ്രതലമാണ് ഗ്രീന്‍ലന്‍ഡില്‍ കണ്ടുപിടിച്ചിരിക്കുന്നത്.
ഭൂമിയുടെ യഥാര്‍ത്ഥ പ്രായവുമായി താരതമ്യം ചെയ്‌താല്‍, പുറന്തോട് വളരെ ചെറുപ്പമാണ്. സമുദ്രങ്ങള്‍ക്കും പര്‍വതങ്ങള്‍ക്കുമെല്ലാം ചെറുപ്പമാണ്. വെറു പത്തോ പതിനഞ്ചോ കോടി വര്‍ഷം മുമ്പ് ഇന്നു കാണുന്ന മഹാസമുദ്രങ്ങളോ ഭൂഖണ്ഡങ്ങളോ ഭൂമുഖത്ത് ഇല്ലായിരുന്നു. ഫലകചലന സിദ്ധാന്തപ്രകാരം ഭൗമചരിത്രത്തിന്റെ ഒരു ശതമാനത്തില്‍ വെറും പത്തിലൊന്ന് മാത്രമേ നമ്മള്‍ ഇപ്പോള്‍ കാണുന്ന ഭൂഖണ്ഡങ്ങളുടെ സ്ഥിതി വെളിപ്പെടുത്തുന്നുള്ളൂ (കാണുക: സമുദ്രജനനം). ഭൂമിയുടെ പഴക്കം ഗണിക്കാന്‍ നടന്ന ശ്രമങ്ങള്‍ക്കെല്ലാം പലപ്പോഴും തടസ്സമായത്, ഭൂമിയുടെ യഥാര്‍ത്ഥ പ്രായം പ്രതിഫലിപ്പിക്കുന്ന ഒരു മാതൃകയും ഭൂമിയിലില്ല എന്നതായിരുന്നു. ഭൂമിയുടെ ബാഹ്യപാളി ഇങ്ങനെ 'ചെറുപ്പമായി' നിലനില്‍ക്കുന്നത് ഫലകചലന പ്രക്രിയ മൂലമാണ്. ഭൂപ്രതലത്തെ അത് നിരന്തരം പുനര്‍ജനിപ്പിച്ചുക്കൊണ്ടിരിക്കുന്നു.
'നടുക്കടല്‍ വിള്ളലുകള്‍' (mid-ocean ridges) എന്നറിയപ്പെടുന്ന ഫലകഅതിര്‍ത്തികളിലാണ് സമുദ്രപ്രതലങ്ങള്‍ (sea floors) പുതിയതായി രൂപപ്പെടുന്നത്. അസ്‌ഥെനോസ്‌ഫിയറില്‍ നിന്ന് ഇത്തരം വിള്ളലുകളിലൂട പുറത്തേക്കു വരുന്ന ലാവ (മാഗ്‌മ) തണുത്ത് പരക്കുന്നു. ഫലകാതിര്‍ത്തികളുടെ മധ്യഭാഗത്തു നിന്ന് അവ സമുദ്രങ്ങളുടെ അരികുകളിലേക്ക് നീങ്ങുന്നതോടെ, കൂടുതല്‍ തണുത്ത് സാന്ദ്രതയേറി പുറംപാളിക്കടിയിലേക്ക് താഴാനാരംഭിക്കും; പുനര്‍സൃഷ്ടിക്കപ്പെടാനായി. ഇങ്ങനെ പുതിയ സമുദ്രപ്രതലം അപ്രത്യക്ഷമാകുന്ന സ്ഥലം ഒരു സമ്മര്‍ദമേഖലയായി മാറും. "സാധാരണഗതിയില്‍ സമുദ്രപ്രതലങ്ങള്‍ 20 കോടി വര്‍ഷത്തില്‍ കൂടുതല്‍ നിലനില്‍ക്കാറില്ല"-പ്രൊഫ. റോസിങ് അറിയിക്കുന്നു. ഏറിയ പങ്കും സമ്മര്‍ദമേഖലകളില്‍ നശിക്കുന്നു.
എന്നാല്‍, ചില സവിശേഷ സാഹചര്യങ്ങളില്‍ സമുദ്രപ്രതലത്തിന്റെ ചെറുതുണ്ടുകള്‍ നശിക്കാതെ നിലനില്‍ക്കും. അവ കാലാന്തരത്തില്‍ കരയുടെ ഭാഗമായി മാറും. ഇത്തരം തുണ്ടുഭൂമിയെ 'ഒഫിയോലൈറ്റുകള്‍'(ophiolites) എന്നാണ് വിളിക്കുക. ഇത്തരമൊരു തുണ്ടു ഭൂമിയാണ് ഗ്രീന്‍ലന്‍ഡില്‍ ഗവേഷകര്‍ തിരിച്ചറിഞ്ഞത്. സൈപ്രസിലും ഒമാനിലും മുമ്പ് 'ഒഫിയോലൈറ്റുകളെ' തിരിച്ചറിഞ്ഞിട്ടുണ്ട്. പക്ഷേ, പഴക്കത്തിന്റെ കാര്യത്തില്‍ അവയെ കടത്തി വെട്ടുന്നു ഗ്രീന്‍ലന്‍ഡിലെ പഴയഭൂമി. എന്നുവെച്ചാല്‍, ഭൂമുഖത്ത് മനുഷ്യന്‍ ഇന്നുവരെ തിരിച്ചറിഞ്ഞിട്ടുള്ളതില്‍ ഏറ്റവും പഴക്കമേറിയ ഭാഗമാണ് ഗ്രീന്‍ലന്‍ഡിലേത് എന്നു സാരം.
ഗ്രീന്‍ലന്‍ഡിലെ ഇസുവ ബെല്‍റ്റില്‍ ഗവേഷകര്‍ പഠന വിധേയമാക്കിയത് അഞ്ചുകിലോമീറ്ററോളം ദൂരത്തെ തുണ്ടുഭൂമിയാണ്. അടിത്തട്ടില്‍ പരലീകരിക്കപ്പെട്ട ശിലാഖണ്ഡങ്ങളും അതിനുമുകളില്‍ ഉറഞ്ഞു കട്ടിയായി 'ഫോസിലീകരിക്കപ്പെട്ട' മാഗ്‌മ അറകളും ഉള്‍പ്പടെ, ഒഫിയോലൈറ്റുകളുടെ സ്വഭാവഗുണങ്ങളെല്ലാം ആ പ്രദേശത്തിനുള്ളതായി ഗവേഷകര്‍ കണ്ടു. "380 കോടി വര്‍ഷം മുമ്പ്, സമുദ്രപ്രതലത്തില്‍ ഏതാനും മിനുറ്റുകൊണ്ട് ലാവ ഉറഞ്ഞുണ്ടായ ഘടനയാണ് അതെന്ന് തിരിച്ചറിയാനാകും"-പ്രൊഫ. റോസിങ് അറിയിക്കുന്നു. അത്ര പ്രാചീനകാലത്തു തന്നെ, ഇന്നു നമ്മള്‍ കാണുന്ന 'നടുക്കടല്‍ വിള്ളല്‍' പ്രക്രിയ നടന്നിരുന്നു എന്നാണ് ഇത് അസന്നിഗ്‌ധമായി തെളിയിക്കുന്നത്. ഫലകചലന പ്രക്രിയയുടെ ചരിത്രത്തെ കുറഞ്ഞത് 130 കോടി വര്‍ഷം പിന്നോട്ടു നയിക്കുന്നു കണ്ടെത്തലാണിതെന്ന് ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു (അവലംബം: സയന്‍സ് ഗവേഷണ വാരിക, ബിബിസി ന്യൂസ്)
Saturday, April 14, 2007
വിഷുത്തവള
Friday, April 13, 2007
അപൂര്‍വ വയല്‍ക്കുരുവി ഇന്ത്യയില്‍ വീണ്ടും
ഭാരതീയശാസ്‌ത്രജ്ഞര്‍-14: പുതുമന ചോമാതിരി
ഭൗതീകശാസ്‌ത്രത്തിലെ തന്റെ കണ്ടെത്തലുകള്‍ക്ക് ഗണിതശാസ്‌ത്രത്തിന്റെ അടിത്തറ നല്‍കാനാണ് ഐസക് ന്യൂട്ടണ്‍ (1642-1727) കലിതം (കാല്‍ക്കുലസ്) രൂപപ്പെടുത്തിയത്. മറ്റൊരു മാര്‍ഗ്ഗത്തിലൂടെ ലെബ്‌നിറ്റ്‌സും കലിതം കണ്ടെത്തി. ഈ പശ്ചാത്യപ്രതിഭകളുടെ സമകാലികനായിരുന്നു പുതുമന ചോമാതിരിയെന്ന കേളരീയ ഗണിതജ്ഞന്‍. ത്രികോണമിതി, കലനം തുടങ്ങിയ ഗണിതശാസ്‌ത്രശാഖകള്‍ പാശ്ചാത്യലോകത്ത് വികാസം പ്രാപിക്കുന്നതിനും മുമ്പ് കേരളത്തിലെ പ്രതിഭകള്‍ അവ കണ്ടെത്തിയിരുന്നു എന്ന് തെളിയിക്കുന്ന ഒട്ടേറെ കൃതികളുണ്ട്. ആ ഗ്രന്ഥപരമ്പരയില്‍ സുപ്രധാന സ്ഥാനം അര്‍ഹിക്കുന്ന കൃതിയാണ് 'കരണപദ്ധതി'. അതിന്റെ കര്‍ത്താവാണ് പുതുമന ചോമാതിരി. ത്രികോണമിതി, അനന്തശ്രേണികളുടെ ഉപയോഗം, `പൈ'യുടെ കൃത്യമായ മൂല്യനിര്‍ണയം ഒക്കെ കരണപദ്ധതിയിലുണ്ട്.
പുതാതന ഭാരതത്തില്‍ ജ്യോതിശാസ്‌ത്രവും ഗണിതശാസ്‌ത്രവും ജോതിഷവും കൂടിക്കുഴഞ്ഞാണ് കിടന്നത്. അതിനാല്‍ ഇവ ഒറ്റശാസ്‌ത്രമായി കണക്കാക്കപ്പെട്ടു. നമ്മുടെ പല ജ്യോതിശാസ്‌ത്രഗ്രന്ഥങ്ങളും ഗണിതശാസ്‌ത്രഗ്രന്ഥങ്ങളും ജ്യോതിഷഗ്രന്ഥങ്ങളായും ശാസ്‌ത്രജ്ഞര്‍ വെറും ജ്യോതിഷികളായും ഇന്നും തെറ്റിദ്ധരിക്കപ്പെടുന്നു. ഇത്തരത്തില്‍ വേണ്ടത്ര അറിയപ്പെടാതെ പോയ കേരളീയ ഗണിതപ്രതിഭകളില്‍ പുതുമന ചോമാതിരിയും പെടുന്നു. ചോമാതിരിയുടെ ജീവിതകാലത്തെക്കുറിച്ച് പണ്ഡിതര്‍ വ്യത്യസ്‌ത അഭിപ്രായങ്ങള്‍ പ്രകടിപ്പിട്ടുണ്ട്. 'ദൃഗ്ഗണിതം' എന്ന മഹാഗണിതഗ്രന്ഥം രചിച്ച വടശ്ശേരി പരമേശ്വരന്റെ(1360-1455) കാലത്താണ് ചോമാതിരിയും ജീവിച്ചിരുന്നതെന്ന്, വടക്കുംകൂര്‍ രാജരാജവര്‍മ, മഹാകവി ഉള്ളൂര്‍ തുടങ്ങിയവര്‍ നേരത്തെ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, പ്രശസ്‌ത പണ്ഡിതനായ കെ.വി.ശര്‍മയാണ് ചോമാതിരിയുടെ കാലം കണ്ടെത്തിയത്.
കെ.വി.ശര്‍മ നടത്തിയ കണക്കുകൂട്ടല്‍ പ്രകാരം, 1660-ല്‍ തൃശൂരില്‍ പുതുമന ഇല്ലത്താണ് ചോമാതിരി (സോമയാജി) ജനിച്ചത്. 1732-ല്‍ അദ്ദേഹം കരണപദ്ധതി രചിച്ചു. 1740-ല്‍ അന്തരിച്ചു. കേരളത്തില്‍ നിലവിലുണ്ടായിരുന്ന രണ്ട് ഗണിതപദ്ധതികളാണ് പരഹിതവും ദൃക്കും. എ.ഡി.683-ല്‍ ഹരിദത്തന്‍ ആവിഷ്‌ക്കരിച്ച സമ്പ്രദായമാണ് പരഹിതം. 1430-ല്‍ വടശ്ശേരി പരമേശ്വരന്‍ ആണ് ദൃക് സമ്പ്രദായം ആവിഷ്‌ക്കരിച്ചത്. പരഹിത സമ്പ്രദായമനുസരിച്ച് കേരളത്തില്‍ ജ്യോത്സ്യന്‍മാര്‍ മുഹൂര്‍ത്തം ഗണിക്കുന്നത് ഇപ്പോഴും പതിവാണ്; ഗ്രഹണം മുതലായവ ഗണിക്കുന്നത് ദൃക് സമ്പ്രദായം അനുസരിച്ചും. ഈ രണ്ട് ഗണിതപദ്ധതികളും ചോമാതിരി 'കരണപദ്ധതി'യില്‍ ഉപയോഗിച്ചിട്ടുണ്ട്. കരണപദ്ധതിയുടെ പഴയ കൈയെഴുത്തു പ്രതികള്‍ തമിഴ്‌നാട്ടിലും ആന്ധ്രയിലും നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന് ആ പ്രദേശങ്ങളില്‍ പ്രചാരം സിദ്ധിച്ചിരുന്നു എന്നതിന് തെളിവാണിത്.
കേരളത്തിലെ ഗണിത-ജ്യോതിശ്ശാസ്‌ത്രപാരമ്പര്യത്തിന് രണ്ടു ഭാഗങ്ങളുണ്ട്-ഗണിതഭാഗവും ഫലഭാഗവും. ആദ്യത്തേത് ശുദ്ധശാസ്‌ത്രമാണ്. ജാതകഗണനം ഫലപ്രവചനം എന്നിവ ഉള്‍പ്പെടുന്ന ജ്യോതിഷമാണ് രണ്ടാംഭാഗം. ഇവ സംബന്ധിച്ച കൃതികള്‍ക്കു പുറമേ, നമ്പൂതിരിമാരുടെ ആചാരങ്ങള്‍ വിവരിക്കുന്ന ഒട്ടേറെ കൃതികള്‍ ചോമാതിരി രചിച്ചു. ജാതകാദേശമാര്‍ഗം, ആശൗചം, ബഹ്വലച സ്‌മാര്‍ത്തപ്രായശ്ചിത്തം, വേണ്വാരോഹാഷ്‌ടകം, പഞ്ചബോധം, ന്യായരത്‌നം, ഗ്രഹണഗണിതം തുടങ്ങിയവയൊക്കെ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളില്‍ പെടുന്നു. ജാതകാദേശം എന്നത് ചോമാതിരി രചിച്ച പ്രശസ്‌ത ജ്യോതിഷകൃതിയാണ്. മാനസഗണിതം എന്നൊരു കൃതി രചിച്ചിട്ടുള്ളതായി സൂചനയുണ്ടെങ്കിലും അത് കണ്ടുകിട്ടിയിട്ടില്ല.
പ്രശസ്‌ത ഗണിതശാസ്‌ത്രജ്ഞനായ സംഗമഗ്രാമ മാധവന്‍ രചിച്ച വേണ്വാരോഹം എന്ന കൃതിയുടെ ചുവടുപിടിച്ച് ചോമാതിരി രചിച്ച ഗ്രന്ഥമാണ് വേണ്വാരോഹാഷ്ടകം. ചന്ദ്രന് ഓരോ കാലങ്ങളിലുള്ള സ്ഥാനവ്യതിയാനം കൃത്യമായി ഗണിക്കാന്‍ സഹായിക്കുന്നു ഈ ഗ്രന്ഥം. ഗ്രഹചലനത്തെക്കുറിച്ചുള്ള ആധികാരിക പഠനം അവതരിപ്പിക്കുന്ന എട്ട് അധ്യായങ്ങളുള്ള കൃതിയാണ് ന്യായരത്‌നം. കാവ്യരൂപത്തില്‍ എഴുതപ്പെട്ട ഗ്രന്ഥമാണിത്. ആശൗചം, ബഹ്വലച സ്‌മാര്‍ത്തപ്രായശ്ചിത്തം എന്നീ കൃതികള്‍ ധര്‍മശാസ്‌ത്രം എന്ന വിഭാഗത്തില്‍ പെടുത്താവുന്നവയാണ്. നമ്പൂതിരിമാരുടെ മരണസമയത്ത് ആചരിക്കേണ്ട കാര്യങ്ങളുടെ വിശദീകരണമാണ്, മലയാളത്തില്‍ രചിക്കപ്പെട്ട ആശൗചം എന്ന കൃതിയുടെ ഉള്ളടക്കം. അതില്‍ 18 ശ്ലോകങ്ങളുണ്ട്. 173 ശ്ലോകങ്ങളില്‍ രചിക്കപ്പെട്ട സംസ്‌കൃതകൃതിയാണ് ബഹ്വലച സ്‌മാര്‍ത്തപ്രായശ്ചിത്തം. ഉപനയനം, വിവാഹം തുടങ്ങിയവയ്‌ക്ക് ലോപം സംഭവിച്ചാല്‍ നമ്പൂതിരിമാര്‍ അനുഷ്‌ഠിക്കേണ്ട കാര്യങ്ങളാണ് ഈ ഗ്രന്ഥത്തിലുള്ളത്.
Thursday, April 12, 2007
വിദൂരഗ്രഹത്തില്‍ ജലസാന്നിധ്യം
'പെഗാസസ്'(Pegasus) നക്ഷത്രഗണത്തില്‍ സ്ഥിതിചെയ്യുന്ന നക്ഷത്രത്തിന്റെ ഗ്രഹത്തിലാണ് ജലാംശമുള്ളതായി തെളിവ് ലഭിച്ചത്. 'എച്ച് ഡി 209458ബി' (HD 209458b) എന്നാണ് ഗ്രഹത്തിന് നല്‍കിയിട്ടുള്ള നാമം. നമ്മുടെ വ്യാഴത്തിന്റെ അത്ര വലിപ്പമുള്ള വാതകഭീമനാണത്. മാതൃനക്ഷത്രത്തോട് വളരെ അടുത്തു സ്ഥിതിചെയ്യുന്ന 'ചൂടന്‍ വ്യാഴങ്ങള്‍'("hot Jupiters") എന്ന വിഭാഗത്തില്‍ ഇത് പെടുന്നതായി 'അസ്‌ട്രോഫിസിക്കല്‍ ജേര്‍ണലി'ന്റെ പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പറയുന്നു. ഇക്കാരണത്താല്‍ അവിടെ ജീവനുണ്ടാകാനുള്ള സാധ്യത തീരെയില്ല.
കഴിഞ്ഞ ഫിബ്രവരിയില്‍ ഈ ഗ്രഹത്തിനു സമാനമായ മറ്റൊന്നിന്റെ അന്തരീക്ഷം വിശകലനം ചെയ്‌ത ഗവേഷകസംഘം, അവിടെ ജലസാന്നിധ്യമില്ല എന്ന നിഗമനത്തിലാണെത്തിയത്. 'നാസ'യുടെ സ്‌പിറ്റ്‌സര്‍ സ്‌പേസ് ടെലസ്‌കോപ്പ് ഉപയോഗിച്ചാണ് സൂര്യസമാനമായ ഒരു നക്ഷത്രത്തെ ചുറ്റുന്ന HD 20858b എന്ന ഗ്രഹത്തിന്റെ അന്തരീക്ഷം ജെറമി റിച്ചാര്‍ഡ്‌സണും സംഘവും വിശകലനം ചെയ്യാന്‍ ശ്രമിച്ചത്. 'ഒസിരിസ്'എന്നറിയപ്പെടുന്ന ആ ഗ്രഹത്തില്‍ ജലസാന്നിധ്യം തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്ന് 'നേച്ചര്‍' വാരികയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഗവേഷകര്‍ പറഞ്ഞിരുന്നു. HD 209458b എന്ന ഗ്രഹത്തിന്റെ അന്തരീക്ഷത്തിലും ജലസാന്നിധ്യം തിരിച്ചറിയാന്‍ ആ സംഘത്തിന് കഴിഞ്ഞില്ല.
മാതൃനക്ഷത്രവും HD 209458b എന്ന ഗ്രഹവും തമ്മിലുള്ള അകലം, സൂര്യനും ബുധനും തമ്മിലുള്ള അകലത്തേക്കാള്‍ കുറവാണ്. അതിനാല്‍ 700 ഡിഗ്രിസെല്‍സിയസിന് മുകളിലാണ് ഗ്രഹാന്തരീക്ഷത്തിലെ താപനില. മൂന്നര ദിവസം കൂടുമ്പോള്‍ ഗ്രഹം അതിന്റെ മാതൃനക്ഷത്രത്തെ ഒരു തവണ വലംവെക്കുന്നു. മൂന്നര ദിവസം കൂടുമ്പോള്‍ ഗ്രഹം നക്ഷത്രത്തിന് മുന്നിലൂടെ കടന്നു പോകുന്നത് (സംതരണം എന്നാണിതിന് പേര്) ഭൂമിയില്‍ നിന്ന് നിരീക്ഷിക്കാം. ഇത്തരത്തില്‍ നക്ഷത്രത്തിന് മുന്നില്‍ ഗ്രഹമെത്തുമ്പോള്‍, നക്ഷത്രത്തില്‍ നിന്നുള്ള പ്രകാശത്തില്‍ ചെറിയൊരു പങ്ക് ഗ്രഹാന്തരീക്ഷം ആഗിരണം ചെയ്യും.
അങ്ങനെ ആഗിരണം ചെയ്യപ്പെടുന്ന പ്രകാശത്തിന്റെ സ്വഭാവം നോക്കി ഗ്രഹാന്തരീക്ഷത്തിന്റെ രാസഉള്ളടക്കം മനസിലാക്കാന്‍ കഴിയും. ഹബ്ബിള്‍ സ്‌പേസ് ടെലസ്‌കോപ്പിന്റെ സഹായത്തോടെ, അമേരിക്കയില്‍ ഫ്‌ളാഗ്‌സ്റ്റാഫിലുള്ള ലോവല്‍ ഒബ്‌സര്‍വേറ്ററിയിലെ ട്രാവിസ് ബാര്‍മാനാണ്, വിദൂരഗ്രഹത്തില്‍ ജലസാന്നിധ്യമുള്ളതായി തിരിച്ചറിഞ്ഞത്. ഒരു പ്രത്യേക ഇന്‍ഫ്രാറെഡ് സ്‌പെക്ട്രത്തിന്റെ ഭാഗത്ത്, ദൃശ്യപ്രകാശത്തിന്റെ വര്‍ണരാജി (സ്‌പെക്ട്രം) വഴി കാണുമ്പോഴുള്ളതിലും വലുതായി ഗ്രഹം പ്രത്യക്ഷപ്പെടുന്നത്, ഗ്രഹാന്തരീക്ഷത്തില്‍ ജലസാന്നിധ്യമുള്ളതിന്റെ സൂചനയാണെന്ന് ഡോ.ബാര്‍മാന്‍ പറയുന്നു.
സൗരയൂഥത്തിന് വെളിയിലുള്ള പല ഗ്രഹങ്ങളിലും ജലസാന്നിധ്യം തിരിച്ചറിയാന്‍ താന്‍ വികസിപ്പിച്ച മാതൃക സഹായിക്കുമെന്ന് ഡോ.ബാര്‍മാന്‍ പറയുന്നു. 200-ലേറെ ഗ്രഹങ്ങളെ സൗരയൂഥത്തിന് വെളിയില്‍ കണ്ടിട്ടുണ്ടെങ്കിലും അവയുടെ അന്തരീക്ഷത്തില്‍ എന്താണുള്ളതെന്ന് മനസിലാക്കാന്‍ ഇതുവരെ കഴിഞ്ഞിരുന്നില്ല (കടപ്പാട്: ബിബിസി ന്യൂസ്).
Wednesday, April 11, 2007
ആഗോളതാപനം ചൊവ്വാഗ്രഹത്തിലും
Sunday, April 08, 2007
ഗണിതശാസ്‌ത്രത്തിലെ 'എവറസ്റ്റ്' കീഴടങ്ങി
പര്‍വതാരോഹകര്‍ക്ക് എവറസ്റ്റ് കൊടുമുടി എങ്ങനെയാണോ, അങ്ങനെയാണ് ഗണിതശാസ്‌ത്രജ്ഞര്‍ക്കു E8. അറിയപ്പെടുന്നതില്‍ ഏറ്റവും സങ്കീര്‍ണമായ രൂപഘടനയാണിത്. കഴിഞ്ഞ നൂറ്റിയിരുപതു വര്‍ഷമായി ലോകമെമ്പാടുമുള്ള ഗണിതശാസ്‌ത്രജ്ഞരെ പ്രലോഭിപ്പിക്കുകയും അതേസമയം അമ്പരിപ്പിക്കുകയും ചെയ്‌ത ഈ ഗണിതപ്രശ്‌നം ഒടുവില്‍ കീഴടങ്ങിയിരിക്കുന്നു. ഗണിതശാസ്‌ത്രജ്ഞര്‍ അവരുടെ 'എവറസ്‌റ്റ്' കീഴടക്കിയിരിക്കുകയാണ്. ഒരുപക്ഷേ, 2007-ലെ ഏറ്റവും വലിയ ശാസ്‌ത്രനേട്ടമായിരിക്കുമിത്. ഹ്യുമണ്‍ ജിനോം പ്രോജക്ടിന്റെ വിജയത്തിന് ശേഷം ഒരു അന്താരാഷ്ട്രശാസ്‌ത്രസംഘം കൈവരിക്കുന്ന മറ്റൊരു നിര്‍ണായക മുന്നേറ്റം. പ്രപഞ്ചത്തിന്റെ അടിസ്ഥാനഘടനയെന്തെന്നു കണ്ടെത്താനുള്ള ശ്രമങ്ങളില്‍ പുതിയൊരു നാഴികക്കല്ലായി ഇത് വിലയിരുത്തപ്പെടുന്നു.
E8 എന്താണെന്നു വിശദീകരിക്കാന്‍ സാധാരണഗതിയില്‍ ഗണിതശാസ്‌ത്രജ്ഞര്‍ക്കു പോലും ബുദ്ധിമുട്ടാണ്. 248 വിധത്തില്‍ ചുറ്റിച്ചാലും കാഴ്‌ചയില്‍ അല്‍പ്പം പോലും വ്യത്യാസം തോന്നത്ത തരത്തിലുള്ള, 57 മാനങ്ങളുള്ള (മാനം=dimension) ഒരു ജ്യാമിതീയരൂപത്തിന്റെ സമതുലനാവസ്ഥകളെയാണ് (symmetries) E8 എന്നു പറയാം. പ്രകൃതിയുടെ അടിസ്ഥാനതത്വമാണ് സമതുലനാവസ്ഥ. ഒരു ഗോളത്തിന്റെ കാര്യമെടുക്കുക. അത് ഏത് വശത്തേക്കു ചുറ്റിച്ചാലും എത്ര അകലെനിന്നു നോക്കിയാലും രൂപത്തിന് മാറ്റമുള്ളതായി തോന്നില്ല. നീളം, വീതി, പൊക്കം എന്നിങ്ങനെ മുന്നു മാനങ്ങളേ ഗോളത്തിനുള്ളൂ. അതിനാല്‍ അതൊരു ത്രിമാനരൂപമാണ്. ഒരു മാനം കൂടിയേ നമുക്ക് പരിചയമുള്ളൂ. അത് സമയമാണ് (time). എന്നാല്‍, 57 മാനങ്ങളുള്ള ഒരു രൂപഘടന എങ്ങനെയിരിക്കും...സങ്കല്‍പ്പിക്കാന്‍ കഴിയാത്തത്ര സങ്കീര്‍ണമായിരിക്കുമത്. അതാണ് E8.
മാരിയസ് സോഫസ് ലീ
ജ്യാമിതീയരൂപങ്ങളുടെ (അത് ത്രിമാന രൂപമാകട്ടെ അതില്‍ കൂടുതല്‍ മാനങ്ങളുള്ളവയാകട്ടെ) സമതുലനാവസ്ഥകള്‍ വിശദീകരിക്കാന്‍ ഉപയോഗിക്കുന്ന ഗണിതസമീകരണങ്ങളാണ് 'ലീ ഗ്രൂപ്പുകള്‍'(Lie groups). ജ്യാമിതീയ സമതുലനാവസ്ഥകള്‍ കൈകാര്യം ചെയ്യുന്ന 'ടോപ്പോളജി'(topology)യെന്ന ഗണിതശാസ്‌ത്രശാഖയുടെ വളര്‍ച്ചയ്‌ക്ക് അടിത്തറ പാകിയത് 'ലീ ഗ്രൂപ്പുകളു'ടെ കണ്ടെത്തലാണ്. നോര്‍വീജിയന്‍ ഗണിതശാസ്‌ത്രജ്ഞനായ മാരിയസ് സോഫസ് ലീ ആയിരുന്നു ആ കണ്ടെത്തലിന് പിന്നില്‍. 1842-ലാണ് ലീ ജനിച്ചത്. ജര്‍മന്‍ ചാരനായി അറസ്റ്റുചെയ്യപ്പെടുകയും, ഭ്രാന്തിന് ചികിത്സതേടുകയും ചെയ്‌തിട്ടുള്ള ലീ 1873-ലാണ് 'ലീ ഗ്രൂപ്പുകള്‍' കണ്ടെത്തുന്നത്. പിന്നീട് ഗണിതശാസ്‌ത്രജ്ഞര്‍ നടത്തിയ അന്വേഷണങ്ങളില്‍, നാല് ക്ലാസുകളിലുള്ള ലീ ഗ്രൂപ്പുകളില്‍ അഞ്ച് വേര്‍തിരിവുകള്‍ ഉള്ളതായി കണ്ടു. ആ വേര്‍തിരിവുകളില്‍ ഏറ്റവും സങ്കീര്‍ണമായതാണ് 'എക്‌സെപ്‌ഷണല്‍ സിംപിള്‍ ലീ ഗ്രൂപ്പ്‌സ്'(''exceptional simple Lie groups''). 1887-ല്‍ കണ്ടുപിടിക്കപ്പെട്ട ആ ലീ ഗ്രൂപ്പാണ് E8.
E8-നെ നിര്‍ധാരണം ചെയ്യുക മനുഷ്യസാധ്യമല്ലെന്നാണ് ഇക്കാലമത്രയും കരുതിയിരുന്നത്. എന്നാല്‍, അമേരിക്കയിലും യൂറോപ്പിലുമുള്ള 19 പ്രമുഖ ഗണിതശാസ്‌ത്രജ്ഞര്‍ നാലുവര്‍ഷം കഠിനാധ്വാനം ചെയ്‌തപ്പോള്‍ അസാധ്യമെന്നു കരുതിയത് സാധ്യമായി. E8 പിടിയിലൊതുങ്ങി. പുതിയ കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളും പുതിയ ഗണിതസങ്കേതങ്ങളും പക്ഷേ, അതിനായി അവര്‍ക്ക് ആവിഷ്‌ക്കരിക്കേണ്ടി വന്നു. ഹ്യുമണ്‍ ജിനോം പദ്ധതി വഴി 320 കോടി രാസബന്ധങ്ങളുള്ള മനുഷ്യ ഡി.എന്‍.എ യെ അപകോഡീകരിച്ചപ്പോള്‍ കിട്ടിയതിലും കൂടുതല്‍ ഡേറ്റ, E8 ന്റെ നിര്‍ധാരണ വേളയിലുണ്ടായി.
60 ഗിഗാബൈറ്റ്‌സ്(GB) സ്ഥലത്തേ ഈ രൂപഘടനയുടെ ഗണിതരൂപം ഉള്‍ക്കൊള്ളിക്കാനാവൂ (മാനവജിനോമിലെ മുഴുവന്‍ വിവരങ്ങളും ഒരു ഗിഗാബൈറ്റ്‌സില്‍ കുറവേ വരൂ എന്നറിയുക). 'സേജ്'(Sage) സൂപ്പര്‍കമ്പ്യൂട്ടറില്‍ 77 മണിക്കൂര്‍ നേരത്തെ കണക്കൂട്ടല്‍ വേണ്ടിവന്നു E8-നെ മെരുക്കാന്‍. ഒടുവില്‍, 2007 ജനവരി എട്ടിന് സേജില്‍ നിന്ന് ഉത്തരം കിട്ടി. 'അമേരിക്കന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മാത്തമാറ്റിക്‌സി'ന്റെ മേല്‍നോട്ടത്തിലാണ് E8-നെ നിര്‍ധാരണം ചെയ്യുന്ന പ്രവര്‍ത്തനം നടന്നത്. 'അത്‌ലസ് ഓഫ് ലീ ഗ്രൂപ്പ്‌സ് ആന്‍ഡ് റെപ്രസന്റേഷന്‍സ്' എന്നറിയപ്പെടുന്ന ബൃഹദ്‌പദ്ധതിയുടെ ഭാഗമായിരുന്നു E8-ന്റെ നിര്‍ധാരണം.
E8-നെ അതിന്റെ എല്ലാ സാധ്യതകളും മനസിലാക്കാന്‍ 20000 കോടിയിലേറെ സംഖ്യകളുപയോഗിച്ചുള്ള കണക്കുകൂട്ടലുകള്‍ നടത്തേണ്ടതുണ്ടായിരുന്നു. അതാണ്, മേരിലാന്‍ഡ് സര്‍വകലാശാലയിലെ ഗണിതശാസ്‌ത്ര പ്രൊഫസര്‍ ജെഫ്രി ഡി. ആദംസിന്റെ നേതൃത്വത്തിലുള്ള സംഘം ചെയ്‌തത്. ഗണിതത്തില്‍ 'പ്രതിപാദനങ്ങള്‍'(representations) എന്നറിയപ്പെടുന്ന സമതുലനാവസ്ഥാഗ്രൂപ്പ് (symmetry group) ആയാണ് E8 പ്രകടമാക്കപ്പെടുന്നത്. E8 -ന്റെ സാധ്യമായ എല്ലാ പ്രതിപാദനങ്ങളെയും വിശദമാക്കുകയെന്നതായിരുന്നു E8 നിര്‍ധാരണത്തിന്റെ കാതല്‍.
E8-നെ മെരുക്കിയ സംഘം.
E8-ന്റെ ഭാഗമായ പ്രതിപാദനങ്ങളോരോന്നും അത്യധികം സങ്കീര്‍ണമായവയാണ് (പോളിനോമിയലുകളായാണ് ഈ പ്രതിപാദനങ്ങളെ എഴുതുക. രണ്ടില്‍ കൂടുതല്‍ ബീജഗണിതപദങ്ങളുള്ള ഗണിതവാചകമാണ് പോളിനോമില്‍). ഈ പ്രതിപാദനങ്ങളെ അടിസ്ഥാന നിര്‍മാണശിലകള്‍ (basic building blocks) ആയി ഗണിതശാസ്‌ത്രജ്ഞര്‍ പരിഗണിക്കുന്നു. E8-ന്റെ നിര്‍ധാരണം കൊണ്ട് ഗവേഷകര്‍ ചെയ്‌തത,് ആ രൂപഘടനയിലെ ഇത്തരം അടിസ്ഥാനശിലകളുടെ പട്ടിക മുഴുവന്‍ തയ്യാറാക്കുകയും അവ തമ്മിലുള്ള പരസ്‌പരബന്ധം വിവരിക്കുകയുമാണ്. ആ പട്ടികയിലെ മൊത്തം അംഗസംഖ്യയെത്രയെന്നോ? 205,263,363,600(20526 കോടി).
E8-ന്റെ നിര്‍ധാരണഫലം മുഴുവന്‍ 'ചതുരഗണ'(matrix or grid) മായി വിന്യസിക്കുകയാണ് ഗവേഷകര്‍ ചെയ്‌തത്. ആ ചതുരഗണത്തിന്റെ വലിപ്പം 453,060 ആണ്. എന്നുവെച്ചാല്‍ 453,060 വരിയും അത്ര തന്നെ നിരയും! ചതുരഗണത്തിലെ ഓരോ അംഗത്തെയും ഒരു ചതുരശ്ര ഇഞ്ച് സ്ഥലത്ത് എഴുതിയാല്‍, ആ ചതുരഗണത്തിന്റെ ഓരോ വശത്തിനും 11.2 കിലോമീറ്റര്‍ നീളമുണ്ടാകും. ചതുരഗണത്തിലെ അംഗങ്ങളായ വ്യത്യസ്‌ത പോളിനോമിയലുകളുടെ സംഖ്യ 1,181,642,979 വരും. വ്യത്യസ്‌ത പോളിനോമിയലുകളിലെ ഗുണാങ്ക (coefficient)ങ്ങളുടെ എണ്ണം 13,721,641,221 ആണ്. 11,808,808 ആണ് ഏറ്റവും വലിയ ഗുണാങ്കം. E8-നെ നിര്‍ധാരണം ചെയ്‌തപ്പോള്‍ ലഭിച്ച പ്രതിപാദനങ്ങളില്‍ ഏറ്റവും വലുതിനെ കുറിക്കുന്ന പോളിനോമിയല്‍
ലീ ഗ്രൂപ്പുകളുടെ നിര്‍ധാരണത്തിനു വേണ്ടി ഒരു സംഘം ഗണിതശാസ്‌ത്രജ്ഞര്‍ ആല്‍ഗരിതങ്ങളും സോഫ്‌ട്‌വേറുകളും രൂപപ്പെടുത്താനാരംഭിക്കുന്നത് 2002-ലാണ്. ഫൊക്കോ ഡു ക്ലൗക്‌സ് എന്ന ഗവേഷകന്‍ ഇതിനാവശ്യമായ സോഫ്‌ട്‌വേര്‍ രചിക്കുകയെന്ന ശ്രമകരമായ ദൗത്യം ഏറ്റെടുത്തു. 2005-ഓടെ സോഫ്‌ട്‌വേര്‍ ഏതാണ്ട് തയ്യാറായി. E8-ന്റെ ഭാഗമായ പോളിനോമിയലുകള്‍ മുഴുവന്‍ കമ്പ്യൂട്ടറില്‍ ലോഡ് ചെയ്യുകയായിരുന്നു അടുത്ത പടി. പക്ഷേ, E8-ന്റെ അസാധാരണ വലിപ്പം സാധാരണ കമ്പ്യൂട്ടറുകള്‍ക്ക് താങ്ങാന്‍ കഴിയുന്നതിനും അപ്പുറത്താണ്. ലോഡ് ചെയ്‌ത ഡേറ്റ മുഴുവന്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് പ്രോഗ്രാം പ്രവര്‍ത്തിക്കണമെങ്കില്‍ കുറഞ്ഞത് 200 ഗിഗാബൈറ്റ്‌സ് മെമ്മറി(RAM) ആവശ്യമാണെന്നു വന്നു. അതിനാല്‍, 2006-ലെ വേനല്‍ക്കാലത്ത് ഡു ക്ലൗക്‌സ്, ഡേവിഡ് വോഗന്‍, മാര്‍ക് വാന്‍ ലീയുവെന്‍ എന്നിവര്‍ ചേര്‍ന്ന് ചെറിയ കമ്പ്യൂട്ടറില്‍ പ്രവര്‍ത്തിക്കാന്‍ പാകത്തില്‍ പ്രോഗ്രം പുനക്രമീകരിച്ചു. വാഷിങ്‌ടണ്‍ സര്‍വകലാശാല 'സേജ്' സൂപ്പര്‍കമ്പ്യൂട്ടര്‍ E8 നിര്‍ധാരണത്തിനായി വിട്ടുകിട്ടി. 'സേജി'ന് 64 ഗിഗാബൈറ്റ്‌സ് റാമും 16 പ്രോസസറുകളുമുണ്ട്. കമ്പ്യൂട്ടറില്‍ 77 മണിക്കൂറെടുത്തു E8 എന്ന അഗാധസങ്കീര്‍ണതയുടെ ഉത്തരം ലഭിക്കാന്‍.
ഗണിതശാസ്‌ത്രത്തില്‍ മാത്രമല്ല, പ്രപഞ്ചപഠനശാഖ (cosmology)യിലും രസതന്ത്രം പോലുള്ള ഇതര ശാസ്‌ത്രമേഖലകളിലും വന്‍സ്വാധീനം ചെലുത്താന്‍ പോകുന്ന മുന്നേറ്റമാണ് E8-ന്റെ നിര്‍ധാരണം. ഭൗതീകശാസ്‌ത്രത്തില്‍ സൂക്ഷ്‌മപ്രപഞ്ചത്തെ വിവരിക്കുന്ന ക്വാണ്ടംമെക്കാനിക്‌സും, സ്ഥൂലപ്രപഞ്ചത്തെ നിര്‍ണയിക്കുന്ന പൊതുആപേക്ഷികതാസിദ്ധാന്തവും കൂട്ടിയിണക്കി ഒരു ഏകീകൃതസിദ്ധാന്തം (unified theory) രൂപപ്പെടുത്താനുള്ള ശ്രമങ്ങള്‍ വിജയിക്കാന്‍ E8-ന്റെ നിര്‍ധാരണം സഹായിക്കുമെന്നാണ് പ്രതീക്ഷ. പ്രപഞ്ചത്തിന്റെ അടിസ്ഥാനഘടന നിര്‍ണയിക്കാന്‍ സഹായിക്കുമെന്നു പ്രതീക്ഷിക്കുന്ന 'സ്‌ട്രിങ്‌തിയറി' (String Theory)യുടെ യഥാര്‍ത്ഥ അര്‍ത്ഥങ്ങള്‍ കുടികൊള്ളുന്നത് E8-ന്റെ നിര്‍ധാരണഫലങ്ങള്‍ക്കുള്ളിലാണെന്ന് പലരും വിശ്വസിക്കുന്നു. അറിവിന്റെ നവചക്രവാളങ്ങള്‍ വികസിക്കാനുള്ള ഒരു വന്‍മുന്നേറ്റമാണ് സംഭവിച്ചിരിക്കുന്നതെന്നു ചുരുക്കം. E8 ന്റെ നാനാര്‍ത്ഥങ്ങള്‍ മനസിലാക്കാനിരിക്കുന്നതേയുള്ളു (കടപ്പാട്: അമേരിക്കന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മാത്തമാറ്റിക്‌സ്, ദി കേംബ്രിഡ്‌ജ് ഡിക്ഷ്‌ണറി ഓഫ് സയന്റിസ്റ്റ്‌സ്). (2007 ഏപ്രില്‍ എട്ടിലെ 'മാതൃഭൂമി വാരാന്തപ്പതിപ്പി'ല്‍ പ്രസിദ്ധീകരിച്ചത്)
Friday, April 06, 2007
ഭാരതീയശാസ്‌ത്രജ്ഞര്‍-13: വടശ്ശേരി പരമേശ്വരന്‍
കേരളത്തില്‍ പതിനാലാം നൂറ്റാണ്ടില്‍ ഗ്രഹങ്ങളെയും നക്ഷത്രങ്ങളെയും നിരീക്ഷിക്കാനുള്ള നിയോഗം ഒരാള്‍ സ്വയം ഏറ്റെടുത്തു. ഭാരതപ്പുഴയുടെ തീരത്ത് 55 വര്‍ഷക്കാലം അയാള്‍ അതിനായി സമയം ചെലവിട്ടു. ടെലസ്‌കോപ്പുകളോ മറ്റ് നിരീക്ഷണ സംവിധാനങ്ങളോ ഇല്ലാത്ത കാലം. എന്നിട്ടും ആ നിരീക്ഷകന്റെ തപസ്യ നിഷ്‌ഫലമായില്ല. താന്‍ നടത്തിയ സൂക്ഷ്‌മനിരീക്ഷണങ്ങളില്‍ നിന്ന് ലഭിച്ച ഉള്‍ക്കാഴ്‌ച അയാള്‍ താളിയോലകളില്‍ സംസ്‌കൃതത്തില്‍ കുറിച്ചു വെച്ചു. കേരളീയ ഗണിതശാസ്‌ത്രത്തിലെ ഏറ്റവും പ്രമുഖമായ ആധാരഗ്രന്ഥമായി ആ കുറിപ്പുകള്‍ മാറി. 'ദൃഗ്ഗണിതം' എന്നാണ് ആ ഗ്രന്ഥത്തിന്റെ പേര്. ഗ്രന്ഥകര്‍ത്താവ് വടശ്ശേരി പരമേശ്വരന്‍. പക്ഷേ, ഈ മഹാഗ്രന്ഥത്തെക്കുറിച്ചോ അത് രചിച്ച വടശ്ശേരി പരമേശ്വരനെപ്പറ്റിയോ അറിയുന്ന മലയാളികള്‍ കുറവാണ്.
കേരളം സംഭാവന ചെയ്‌ത ഏറ്റവും പ്രതിഭാശാലിയായ ഗണിതജ്ഞരിലൊരാളാണ് വടശ്ശേരി പരമേശ്വരന്‍. 'ദൃഗ്ഗണിതം' എന്നത് വെറുമൊരു ഗ്രന്ഥം മാത്രമല്ല, ഒരു ഗണിതപദ്ധതി കൂടിയാണ്. ജ്യോതിശാസ്‌ത്രത്തില്‍ കൃത്യമായ ഗ്രഹനക്ഷത്ര ഗണനയ്‌ക്ക് ഈ പദ്ധതി സഹായിക്കുന്നു. ഭാരതീയജ്യോതിശാസ്‌ത്രത്തിന് കേരളം സംഭാവന ചെയ്‌ത രണ്ട് പ്രമുഖ ഗണിതരീതികളില്‍ ഒന്നാണ് 'ദൃക്'. 'പരഹിതം' വേറൊന്ന്. ആര്യഭടന്റെ ഗണിതരീതി ആസ്‌പദമാക്കി, ഗണനഫലങ്ങള്‍ക്കു കൃത്യതയുണ്ടാക്കാന്‍ വേണ്ടി സൂക്ഷ്‌മായി നവീകരിച്ച പദ്ധതികളാണ് 'പരഹിത'വും 'ദൃക്കും'.
തിരുനാവായ സ്വദേശിയായ ഹരിദത്തന്‍ (എഡി 650 - 700) എന്ന ഗണിതജ്ഞന്‍ എഡി. 683-ല്‍ ആവിഷ്‌ക്കരിച്ചതാണ് 'പരഹിത' പദ്ധതി. ആര്യഭടന്റെ ഗണിതരീതികളിലെ പോരായ്‌മകള്‍ തിരുത്തി സൂക്ഷ്‌മമാക്കിയതാണ് ഇത്. 'മഹാമാര്‍ഗനിബന്ധനം', 'ഗ്രഹാചാരനിബന്ധനം' എന്നീ സംസ്‌കൃതകൃതികള്‍ വഴി ഹരിദത്തന്‍ പരഹിതസമ്പ്രദായം അവതരിപ്പിച്ചു. ഇതില്‍ 'മാഹാമാര്‍ഗനിബന്ധനം' ഇതുവരെ കണ്ടെത്താന്‍ ചരിത്രകാരന്‍മാര്‍ക്കായിട്ടില്ല. കേരളത്തില്‍ ജ്യോതിശാസ്‌ത്രപഠനവും നക്ഷത്രനിരീക്ഷണവും വ്യാപകമാക്കാന്‍ ഹരിദത്തന്റെ സംഭാവന സഹായിച്ചു. തമിഴ്‌നാട്ടിലും ആന്ധ്രപ്രദേശിലും പ്രചാരം ലഭിച്ച പരഹിതസമ്പ്രദായം, അറുന്നൂറ് വര്‍ഷത്തോളം കേരളത്തിലെ ജ്യോതിശാസ്‌ത്രപഠനമേഖലയില്‍ ചോദ്യംചെയ്യപ്പെടാതെ തുടര്‍ന്നു.
പക്ഷേ, പരഹിതസമ്പ്രദായത്തിലും പിഴവുകളുണ്ടായിരുന്നു. അവ പരിഹരിക്കാനാണ് വടശ്ശേരി പരമേശ്വരന്‍ 1430-ല്‍ ദൃക് സമ്പ്രദായത്തിന് രൂപം നല്‍കിയത്. നിലവിലുണ്ടായിരുന്ന ഗണിതക്രിയകളുടെ വീഴ്‌ചകളും അവയ്‌ക്കുള്ള കാരണങ്ങളും വര്‍ഷങ്ങളോളമെടുത്ത് പഠിക്കുകയും, അരനൂറ്റാണ്ടിലേറെ വാനനിരീക്ഷണം നടത്തുകയും, ഗ്രഹണം, ഗ്രഹയോഗം തുടങ്ങിയവയുമായി ബന്ധപ്പെടുത്തി തന്റെ നിഗമനങ്ങള്‍ പരീക്ഷിക്കുകയും ചെയ്‌താണ് അദ്ദേഹം ദൃഗ്ഗണിതം രചിച്ചതെന്ന്, നീലകണ്‌ഠ സോമയാജി തന്റെ 'ആര്യഭടീയഭാഷ്യ'ത്തില്‍ സാക്ഷ്യപ്പെടുത്തുന്നു. ഓരോ ഗ്രഹത്തിന്റെയും വിവിധ കാലങ്ങളിലെ സ്ഥാനം കൃത്യമായി നിര്‍ണയിക്കാനുള്ള ഗണിതരീതി പരമേശ്വരന്‍ ഈ ഗ്രന്ഥത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. നഷ്ടപ്പെട്ടുവെന്നു കരുതിയിരുന്ന ദൃഗ്ഗണിതത്തിന്റെ താളിയോലകള്‍ കണ്ടെത്തിയത് പ്രശസ്‌ത പണ്ഡിതന്‍ കെ.വി.ശര്‍മയാണ്.
പാലക്കാട്ട് ആലത്തൂരിലെ വടശ്ശേരി ഇല്ലത്തില്‍ 1360-ലാണ് പില്‍ക്കാലത്ത് വടശ്ശേരി പരമേശ്വരന്‍ എന്നറിയപ്പെട്ട പരമേശ്വരന്‍ നമ്പൂതിരിയുടെ ജനനം. ഗണിതപഠന പാരമ്പര്യമുള്ളതായിരുന്നു വടശ്ശേരി ഇല്ലം. 'മുഹൂര്‍ത്തരത്‌നം', 'മുഹൂര്‍ത്ത പദവി' എന്നീ ഗ്രന്ഥങ്ങളുടെ കര്‍ത്താവായ തലക്കുളത്തു ഗോവിന്ദഭട്ടതിരി (1237-1295)യുടെ ശിഷ്യനായിരുന്നു പരമേശ്വരന്റെ മുത്തച്ഛന്‍. അപൂര്‍വ്വ പ്രതിഭാശാലിയായിരുന്ന സംഗമഗ്രാമ മാധവന്‍, രുദ്രന്‍ തുടങ്ങിയവരായിരുന്നു പരമേശ്വരന്റെ അധ്യാപകര്‍. പരമേശ്വരന്റെ മകന്‍ വടശ്ശേരി ദാമോദരനും (1410-1545) ഗണിതജ്ഞനായിരുന്നു. നീലകണ്‌ഠ സോമയാജിയെന്ന മഹാഗണിതജ്ഞന്റെ ഗുരു വടശ്ശേരി ദാമോദരനായിരുന്നു.
ഗണിതത്തിലും ജ്യോതിശാസ്‌ത്രത്തിലുമായി മുപ്പതിലധികം ഗ്രന്ഥങ്ങള്‍ വടശ്ശേരി പരമേശ്വരന്‍ രചിച്ചു എന്നാണ് കരുതുന്നത്. 'ദൃഗ്ഗണിതം'(1430), മൂന്നുകൃതികള്‍ ഉള്‍പ്പെട്ട 'ഗോളദീപിക'(1443), 'ഗ്രഹണാഷ്ടകം', 'ഗ്രഹണമണ്ഡനം', 'ഗ്രഹണന്യായദീപിക', 'ചന്ദ്രഛായാഗണിതം', 'വാക്യകാരണം' എന്നിവ പരമേശ്വരന്‍ രചിച്ച മൗലീക കൃതികളാണ്. 'ആര്യഭടീയം', 'മഹാഭാസ്‌കരീയം', 'മഹാഭാസ്‌കരീയഭാഷ്യം', 'ലഘുഭാസ്‌കരീയം', 'സൂര്യസിദ്ധാന്തം', 'ലഘുമാനസം', 'ലീലാവതി' തുടങ്ങിയ കൃതികളുടെ വ്യാഖ്യാനവും അദ്ദേഹം തയ്യാറാക്കി. പരമേശ്വരന്‍ രചിച്ച 'വാക്യദീപിക', 'ഭാ ദീപിക' എന്നീ കൃതികള്‍ ഇതുവരെ കണ്ടുകിട്ടിയിട്ടില്ല. 'ആചാരസംഗ്രഹം', 'ജാതകപദ്ധതി', 'സദ്‌വര്‍ഗഫലം' തുടങ്ങി ഒട്ടേറെ കൃതികള്‍ വേറെയും അദ്ദേഹത്തിന്റേതായിട്ടുണ്ട്. 1455-ല്‍ തൊണ്ണൂറ്റയഞ്ചാം വയസ്സില്‍ അദ്ദേഹം അന്തരിച്ചു.