Saturday, October 11, 2014

റൊണാള്‍ഡ് റോസ് - ഇന്ത്യയിലെ ആദ്യ നൊബേല്‍ ജേതാവ്


കുട്ടികളുടെ അവകാശത്തിന് വേണ്ടി വിട്ടുവീഴ്ചയില്ലാതെ പോരാടുന്ന കൈലാഷ് സത്യാര്‍ഥിക്ക്, പാകിസ്താനിലെ മലാല യൂസഫ്‌സായിക്കൊപ്പം 2014 ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചപ്പോള്‍, നമ്മളില്‍ പലര്‍ക്കുമുണ്ടായ അമ്പരപ്പ് ആരാണ് ഈ സത്യാര്‍ഥി എന്നാണ്! ഇന്ത്യക്കാരനായ ഒരാള്‍ നൊബേല്‍ പുരസ്‌കാരം നേടിയതിന്റെ ആഹ്ലാദംപോലും ഈ അമ്പരപ്പിന്റെ പരിവേഷത്തോടെയാണ് പ്രത്യക്ഷപ്പെട്ടത്.....സ്വാഭാവികമായും പത്രങ്ങളിലെല്ലാം നൊബേല്‍ വാര്‍ത്ത വന്നു. ഒപ്പം വിവിധ മേഖലകളില്‍ മുമ്പ് നൊബേല്‍ പുരസ്‌ക്കാരത്തിന് അര്‍ഹരായ, ഇന്ത്യയുമായി ബന്ധമുള്ളവരുടെ വിവരങ്ങളും മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചു. പക്ഷേ ആ പട്ടികയിലൊരിടത്തും ഡോ.റൊണാള്‍ഡ് റോസ് എന്ന പേര് കണ്ടില്ല. ബ്രിട്ടീഷ് വംശജനെങ്കിലും, ഇന്ത്യയില്‍ ജനിച്ച് ഇന്ത്യന്‍ മെഡിക്കല്‍ സര്‍വീസില്‍ പ്രവര്‍ത്തിച്ച് ഇന്ത്യയില്‍തന്നെ നടത്തിയ ഗവേഷണത്തിലൂടെ നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹനായ വ്യക്തിയാണ് അദ്ദേഹം. അനോഫിലിസ് കൊതുകുകള്‍ മനുഷ്യന്റെ ചോരകുടിക്കുമ്പോഴാണ് മലേറിയ പകരുന്നതെന്ന് കണ്ടെത്തുകയും, രോഗനിവാരണ മാര്‍ഗങ്ങള്‍ ആവിഷ്‌ക്കരിക്കുകയും ചെയ്തതിന് 1902 ല്‍ വൈദ്യശാസ്ത്രത്തിനുള്ള നോബല്‍ പുരസ്‌കാരം അദ്ദേഹം നേടി. സര്‍ സി.വി.രാമനും മദര്‍ തെരേസയും എത്രമാത്രം ഇന്ത്യക്കാരാണോ അത്രതന്നെ ഇന്ത്യക്കാരനാണ് റൊണാള്‍ഡ് റോസും! ശരിക്കുപറഞ്ഞാല്‍ ഇന്ത്യയിലെ ആദ്യ നൊബേല്‍ ജേതാവ്...അദ്ദേഹത്തെ പരിചയപ്പെടുത്തുകയാണിടെ.
---------------
കൊതുകുകടി കൊള്ളുക; ഓരോ കടിക്കും ഒരണ വീതം കൂലി വാങ്ങുക! സെക്കന്‍ഡരാബാദില്‍ ബീഗംപേട്ടിന് പരിസരത്തെ ഹുസൈന്‍ ഖാന് 1897 ആഗസ്ത് 16 ന് കിട്ടിയ ആകെ കൂലി പത്തണ. ചരിത്രത്തിലൊരിടത്തും കൊതുകുകടിയേറ്റ് കാശുണ്ടാക്കാന്‍ കഴിയുന്ന തരത്തിലൊരു തൊഴില്‍ കണ്ടെത്താനായെന്നു വരില്ല. റൊണാള്‍ഡ് റോസ് എന്ന ഇംഗ്ലീഷ് ഡോക്ടറാണ്, അന്ന് മലേറിയ രോഗിയായിരുന്ന ഹുസൈന്‍ ഖാന് ആ പുതിയ തൊഴില്‍മേഖല തുറന്നു കൊടുത്തത്!

കാശ് കിട്ടുമെങ്കിലും അധികമാരും കടികൊള്ളാന്‍ തയ്യാറായില്ല. ഹുസൈന്‍ ഖാനെ പരീക്ഷിക്കാന്‍ കിട്ടിയത് ഭാഗ്യമെന്നേ പറയേണ്ടൂ. കൊതുകുകളും മലേറിയയും തമ്മിലുള്ള ബന്ധമെന്തെന്ന് മനസിലാക്കാന്‍ കഠിനാധ്വാനം ചെയ്തിരുന്ന ഡോ. റോസ് ഇത്തരമൊരു ഉപായം പരീക്ഷിക്കുകയായിരുന്നു. കാതുകുവലയ്ക്കുള്ളില്‍ രോഗിയെ കിടത്തുക. എന്നിട്ട് ഉള്ളിലേക്ക് കൊതുകുകളെ വിടുക. രോഗിയെ കടിച്ചു കഴിഞ്ഞ് കൊതുകുകളെ പിടിച്ച് ജാറില്‍ സൂക്ഷിച്ചു വെയ്ക്കുക. ദിവസങ്ങളോളം ജീവനോടെ സൂക്ഷിച്ച ശേഷം, മലേറിയ രോഗാണു കൊതുകിന്റെ ശരീരത്തില്‍ കടന്നിട്ടുണ്ടോ എന്ന് മനസിലാക്കാന്‍ അവയെ കീറിമുറിച്ച് സൂക്ഷ്മദര്‍ശനിയുടെ സഹായത്തോടെ പരിശോധിക്കുക-ഇതാണ് 40 കാരനായ റോസ് അനുവര്‍ത്തിച്ചുവന്നത്.

പരിമിതസൗകര്യങ്ങളുള്ള ഓഫീസില്‍വെച്ച് കൊതുകുകളെ കീറിമുറിച്ച് പരിശോധിക്കുകയെന്നത് ദുര്‍ഘടമായ ഒന്നായിരുന്നു. സെക്കന്‍ഡറാബാദിലെ വെറുപ്പിക്കുന്ന ഉഷ്ണത്തില്‍ നിന്ന് ആശ്വാസം തേടാന്‍ പങ്ക കറക്കാന്‍ പോലും കഴിയാത്ത അവസ്ഥ. പങ്കയുടെ കാറ്റില്‍ കൊതുകു സാമ്പിള്‍ പറന്നുപോയാലോ. നെറ്റിയില്‍നിന്ന് ഒഴുകിയെത്തുന്ന വിയര്‍പ്പുചാലുകള്‍ കാഴ്ച മറയ്ക്കും. വിയര്‍പ്പ് വീണ് സൂക്ഷ്മദര്‍ശനിയുടെ ഐപീസ് പോലും കേടായിട്ടുണ്ട്. ലാര്‍വകളെ ശേഖരിച്ച് വളര്‍ത്തി കൊതുകുകളാക്കിയാണ് പരീക്ഷണത്തിന് ഉപയോഗിച്ചിരുന്നത്. അതിനാല്‍, രോഗിയെ കടിക്കുംമുമ്പ് കൊതുകുകളുടെ ശരീരത്തില്‍ രോഗാണു കടക്കാനുള്ള സാധ്യതയില്ല.

ഹുസൈന്‍ ഖാനെ കടിച്ച കൊതുകുകളില്‍ രണ്ടെണ്ണത്തെ ആഗസ്ത് 17 ഡോ.റോസ് പരിശോധിച്ചു. വിശേഷിച്ച് ഒന്നും കണ്ടില്ല. അവശേഷിച്ചതില്‍ ഒരു കൊതുകിനെ രണ്ടു ദിവസം കഴിഞ്ഞ് കൊന്ന് പരിശോധിച്ചു. പത്തു മൈക്രോണ്‍ മാത്രം വലിപ്പമുള്ള പ്രത്യേകയിനം കോശങ്ങള്‍ അതിന്റെ വയറ്റിലെ ഭിത്തിയില്‍ രൂപപ്പെടുന്നതായി കണ്ടു, പക്ഷേ എന്താണെന്ന് മനസിലായില്ല.

ആഗസ്ത് 20 വിരസമായ ഒരു ദിവസമായാണ് ഡോ.റോസിന് രാവിലെ തന്നെ അനുഭവപ്പെട്ടത്. കഠിനമായ ഉഷ്ണം. പതിവുപോലെ പുലര്‍ച്ചെ ഏഴുമണിക്ക് ഹോസ്പിറ്റലിലെത്തി രോഗികളെ പരിശോധിച്ചു. അതിനു ശേഷം കത്തുകള്‍ക്ക് മറുപടിയെഴുതി. ഹുസൈന്‍ ഖാനെ ആഗസ്ത് 16 ന് കടിച്ച കൊതുകുകളില്‍ ഒരെണ്ണം ചത്തിരിക്കുന്നു. രണ്ടെണ്ണം കൂടി അവശേഷിച്ചിട്ടുണ്ട്. അവയിലൊന്നിനെ കൊന്ന് പരിശോധിക്കുന്ന ജോലി ഉച്ചയ്ക്ക് ഒരു മണിക്കാണ് ആരംഭിച്ചത്. സൂക്ഷ്മദര്‍ശനിയിലൂടെ കൊതുകിന്റെ ഓരോ കോശങ്ങളായുള്ള പരിശോധന. വയറ്റിലെത്തിയപ്പോള്‍ അത്ഭുതമുളവാക്കുന്ന കാഴ്ച, കൊതുകുകളുടേതില്‍ നിന്ന് വ്യത്യസ്തമായ ഒരിനം കോശങ്ങളുടെ സാന്നിധ്യം ആമാശയഭിത്തിയില്‍. അതിനകം നൂറോളം കൊതുകുകളെ കീറിമുറിച്ച് പരിശോധിച്ച് പരിചയമുള്ള അദ്ദേഹത്തിന് കൊതുകിന്റെ കോശങ്ങളെല്ലാം ഹൃദിസ്ഥമാണ്, വ്യത്യസ്തമായ എന്തെങ്കിലും കണ്ടാല്‍ അത് തീര്‍ച്ചയായും തിരിച്ചറിയപ്പെടും.

പരിശോധന പുരോഗമിക്കുന്തോറും കൂടുതല്‍ അന്യകോശങ്ങള്‍...അവയുടെ കരട് രൂപം നോട്ട്ബുക്കില്‍ വരച്ചു. ആ കൊതുകു സാമ്പിള്‍ സീലുവെച്ച് സൂക്ഷിച്ചു. അതിനുശേഷം വീട്ടിലെത്തി അല്‍പ്പസമയം വിശ്രമിച്ചു.

പക്ഷേ, അന്ന് രാത്രി അദ്ദേഹത്തിന് ഉറക്കം കിട്ടിയില്ല. താന്‍ എന്താണ് കണ്ടെത്തിയതെന്നുള്ള പ്രശ്‌നത്തിന് ഉത്തരം ലഭിക്കാന്‍, അവശേഷിച്ച കൊതുകിനെ പരിശോധിക്കേണ്ടിയിരുന്നു. പിറ്റേന്ന് അതു നടത്തി. ആ പരിശോധനയില്‍ കൂടുതല്‍ വളര്‍ന്ന അന്യകോശങ്ങള്‍ കൊതുകിന്റെ വയറ്റിന്റെ ഭിത്തിയില്‍ ഡോ.റോസ് നിരീക്ഷിച്ചു, ആകെ 21 എണ്ണം. മാത്രമല്ല, മലേറിയയ്ക്ക് കാരണമായ പ്ലാസ്‌മോഡിയം എന്ന പരാദത്തിന്റെ ലക്ഷണങ്ങളും ആ കോശങ്ങള്‍ക്കുണ്ടെന്ന് അദ്ദേഹം മനസിലാക്കി.

തലേദിവസം തന്റെ ഉറക്കം നഷ്ടപ്പെടുത്തിയ, വര്‍ഷങ്ങളായി താന്‍ തേടിക്കൊണ്ടിരിക്കുന്ന ചോദ്യത്തിനുള്ള ഉത്തരം അദ്ദേഹം കണ്ടെത്തുകയായിരുന്നു. വിയര്‍പ്പൊഴുക്കിയുള്ള ആ ഡോക്ടറുടെ കഠിനാധ്വാനം വഴി രണ്ട് കാര്യങ്ങള്‍ ലോകത്തിന് ഒറ്റയടിക്ക് ലഭിച്ചു : ഒന്ന് മലേറിയ പകരുന്നതിന്റെ രഹസ്യം, രണ്ട്-ആഗസ്ത് 20 എന്ന 'ലോക കൊതുകുദിനം'!

ആധുനിക ചരിത്രത്തിലുടനീളം ദുരിതം വിതച്ച മാരക പകര്‍ച്ചവ്യാധിയാണ് മലേറിയ അഥവാ മലമ്പനി. പ്ലാസ്‌മോഡിയം എന്ന പരാദമാണ് രോഗകാരിയെന്ന് 1880 ല്‍ കണ്ടുപിടിക്കപ്പെട്ടെങ്കിലും, രോഗം പകരുന്നതെങ്ങനെ എന്നതിന് കൃത്യമായ വിശദീകരണം ആരുടെ പക്കലും ഇല്ലായിരുന്നു. കൊതുകുകടിയിലൂടെയാണ് മലേറിയ പകരുന്നതെന്ന് സ്ഥിരീകരിക്കപ്പെട്ടത് അന്ന് ഇന്ത്യന്‍ മെഡിക്കല്‍ സര്‍വീസില്‍ പ്രവര്‍ത്തിച്ചിരുന്ന ഡോ.റോസിന്റെ അര്‍പ്പണബുദ്ധിയോടെയുള്ള അന്വേഷണം വഴിയാണ്. ആ കണ്ടെത്തലിന്റെ ആദ്യദിനമായിരുന്നു 1897 ആഗസ്ത് 20.

കൊതുകളും മലേറിയയും തമ്മിലുള്ള ബന്ധത്തിന്റെ പ്രധാന്യം എന്തെന്നു ചോദിച്ചാല്‍, മലേറിയ നിയന്ത്രണത്തിനുള്ള എല്ലാ പ്രവര്‍ത്തനങ്ങളുടെയും അടിസ്ഥാനം അതാണ് എന്നതാണ്. കൊതുകുനശീകരണവും ശുചീകരണവുമാണ് മലേറിയ പകരുന്നത് തടാനുള്ള മാര്‍ഗമെന്ന് ലോകത്തോട് ആദ്യം വിളിച്ചു പറയാന്‍ തന്റെ കണ്ടെത്തലിലൂടെ ഡോ. റോസിന് കഴിഞ്ഞു. ഡോ.റോസിന്റെ കണ്ടെത്തലിന്റെ പ്രധാന്യം ലോകം അനുഭവിച്ചറിയാന്‍ തുടങ്ങിയതിന്റെ തെളിവായിരുന്നു 1902 ല്‍ അദ്ദേഹത്തെ തേടിയെത്തിയ നോബല്‍ പുരസ്‌കാരം.

പത്തൊന്‍പതാം നൂറ്റാണ്ട് അവസാനിക്കുമ്പോള്‍ ഇന്ത്യയിലെ ബ്രിട്ടീഷ് ആര്‍മിയില്‍ 1,78,000 അംഗങ്ങളുണ്ടായിരുന്നു. ഡോ.റോസ് തന്റെ നിര്‍ണായക കണ്ടെത്തല്‍ നടത്തുന്ന 1897 ല്‍ അതിലെ 76,000 സൈനികരെ മലേറിയ ബാധിച്ച് ആസ്പത്രികളില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. ആ ഒറ്റവര്‍ഷംകൊണ്ടു മാത്രം 50 ലക്ഷത്തിലേറെ ഇന്ത്യക്കാര്‍ മലമ്പനി ബാധിച്ചു മരിച്ചു.

ഇത്ര രൂക്ഷവും അടിയന്ത്രപ്രാധാന്യവും അര്‍ഹിക്കുന്ന പ്രശ്‌നത്തെയാണ് ഏകാംഗ സൈന്യത്തെപ്പോലെ ഡോ.റോസ് നേരിടേണ്ടിയിരുന്നത്. എല്ലാത്തരം കടമ്പകളും അദ്ദേഹത്തിന് മുന്നിലുണ്ടായിരുന്നു. തന്നെ തുടരെ പിടികൂടുന്ന നിരാശയെ മറികടക്കേണ്ടതുണ്ടായിരുന്നു, പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യദശകത്തില്‍ ഇന്ത്യയെപ്പോലൊരു ബ്രിട്ടീഷ് കോളനിയിലെ പരിമിത സൗകര്യങ്ങളോട് പടവെട്ടി മുന്നേറേണ്ടതുണ്ടായിരുന്നു, തന്റെ ഗവേഷണത്തിന് മേലധികാരികള്‍ സൃഷ്ടിക്കുന്ന തടസ്സങ്ങള്‍ മറികടക്കേണ്ടതുണ്ടായിരുന്നു. മാത്രമല്ല, സ്വന്തം പോക്കറ്റില്‍ നിന്ന് ശമ്പളം നല്‍കിയാണ് സഹായികളപ്പോലും ഡോ.റോസ് നിയമിച്ചിരുന്നത്.

ഒടുവില്‍ മലേറിയഗവേഷണം അവസാനിപ്പിക്കാന്‍ അധികാരികളില്‍ നിന്ന് ഉത്തരവുണ്ടായപ്പോഴാണ് ഇന്ത്യന്‍ മെഡിക്കല്‍ സര്‍വീസില്‍ നിന്ന് അദ്ദേഹത്തിന് രാജിവെയ്‌ക്കേണ്ടി വന്നത്!

കുമയൂണ്‍ കുന്നുകളുടെ സന്തതി
ഹിമാലയന്‍ താഴ്‌വരയിലെ കുമയൂണ്‍ കുന്നുകളില്‍ പെട്ട പ്രകൃതിരമണീയമായ അല്‍മോറയില്‍ 1857 മെയ് 13 നായിരുന്നു റൊണാള്‍ഡ് റോസിന്റെ ജനനം. ഇന്ത്യയില്‍ ശിപായി ലഹള ആരംഭിച്ച് മൂന്നുദിവസം കഴിഞ്ഞിട്ടേയുള്ളു അന്ന്. ബ്രിട്ടീഷ് ഇന്ത്യന്‍ ആര്‍മിയിലെ സ്‌കോട്ടിഷ് ഓഫീസറായ സര്‍ കാംപ്ബല്‍ ക്ലേയി ഗ്രാന്റ് റോസിന്റെയും മാറ്റില്‍ഡ ചാര്‍ലോറ്റി എല്‍ഡര്‍ട്ടന്റെയും പത്തു മക്കളില്‍ ആദ്യത്തെയാളായിരുന്നു റോസ്.

എട്ടു വയസ്സുള്ളപ്പോള്‍ റോസിനെ വിദ്യാഭ്യാസത്തിനായി ഇംഗ്ലണ്ടിലേക്കയച്ചു. ചിത്രരചന, കവിത തുടങ്ങിയ സര്‍ഗാത്മക പ്രവര്‍ത്തനങ്ങളിലായിരുന്നു ചെറുപ്പത്തില്‍ ഏറെ താത്പര്യം. ഗണിതത്തിലും ആ ബാലന്‍ പ്രാഗത്ഭ്യം കാട്ടി (ഗണിതത്തിലുള്ള താത്പര്യം റോസ് ഒരിക്കലും ഉപേക്ഷിച്ചില്ല. സ്വയം അഭ്യസിച്ച ഗണിതവിദ്യകളാണ് പില്‍ക്കാലത്ത് മലമ്പനിയെന്ന പകര്‍ച്ചവ്യാധിയുടെ സാമൂഹിക-സാമ്പത്തിക മാനങ്ങള്‍ കണക്കുകൂട്ടാന്‍ അദ്ദേഹത്തെ സഹായിച്ചത്). എഴുത്തുകാരനാകാനാണ് താത്പര്യമെന്ന് പതിനേഴാമത്തെ വയസില്‍ റോസ് പ്രഖ്യാപിച്ചെങ്കിലും പിതാവ് അക്കാര്യം അനുവദിച്ചില്ല.

എഴുത്തുകാരനാകാന്‍ പറ്റുന്നില്ലെങ്കില്‍ പിതാവിനെപ്പോലെ സൈന്യത്തില്‍ ചേരാനായി താത്പര്യം. പക്ഷേ, റോസ് മെഡിക്കല്‍ രംഗം തിരഞ്ഞെടുക്കണമെന്നും 'ഇന്ത്യന്‍ മെഡിക്കല്‍ സര്‍വീസി'ല്‍ ചേരണമെന്നും പിതാവ് കര്‍ക്കശ നിലപാടെടുത്തു. അങ്ങനെയാണ് വൈദ്യശാസ്ത്രപഠനത്തിനായി 1875-ല്‍ ലണ്ടനിലെ സെന്റ് ബെര്‍ത്തലോമ്യ ഹോസ്പിറ്റലില്‍ ചേരുന്നത്.

'താത്പര്യമില്ലാത്ത ബൗദ്ധികവ്യായാമത്തിന് തയ്യാറില്ലാത്ത സ്വപ്‌നാടകനായ ഒരു വിദ്യാര്‍ഥിയായിരുന്നു' താനെന്ന് റോസ് പില്‍ക്കാലത്ത് സാക്ഷ്യപ്പെടുത്തി. മെഡിക്കല്‍ സ്‌കൂളിലെ സമയത്തില്‍ നല്ലൊരു പങ്കും റോസ് ചെലവിട്ടത് സംഗീതം ചിട്ടപ്പെടുത്താനും കവിതയും നാടകവും എഴുതാനുമായിരുന്നു. സ്വാഭാവികമായും വൈദ്യശാസ്ത്രപഠനത്തില്‍ ശ്രദ്ധേയമായ വിജയം ആ ചെറുപ്പക്കാരനെ തേടിയെത്തിയില്ല. മാത്രമല്ല, ഇന്ത്യന്‍ മെഡിക്കല്‍ സര്‍വീസിലേക്കുള്ള യോഗ്യതാ പരീക്ഷയില്‍ പരാജയപ്പെടുകയും ചെയ്തു.

അലവന്‍സ് റദ്ദാക്കുമെന്ന് ക്ഷുഭിതനായ പിതാവ് ഭീഷണി മുഴക്കിയപ്പോള്‍, ലണ്ടനും ന്യൂയോര്‍ക്കിനുമിടയ്ക്ക് സര്‍വീസ് നടത്തുന്ന ഒരു കപ്പലില്‍ സര്‍ജനായി റോസ് ചേര്‍ന്നു. ഏതായാലും വീണ്ടും പരീക്ഷയെഴുതി 1881 ല്‍ ഇന്ത്യന്‍ മെഡിക്കല്‍ സര്‍വീസില്‍ ചേര്‍ന്ന് പിതാവിന്റെ അഭിലാഷം ആ യുവാവ് സഫലമാക്കി. അത്ര മികച്ചതല്ലാത്ത അക്കാദമിക് റിക്കോര്‍ഡിന്റെ അടിസ്ഥാനത്തില്‍ മദ്രാസ് സര്‍വീസിലാണ് റോസിന് നിയമനം ലഭിച്ചത്. (ബ്രിട്ടീഷ് ഇന്ത്യന്‍ പ്രസിഡന്‍സികളില്‍ ഏറ്റവും അഭിഗാമ്യമായി മിക്കവരും പരിഗണിച്ചിരുന്നത് ബംഗാളും ബോംബെയുമായിരുന്നു). മദ്രാസ്, മൈസൂര്‍, ആന്‍ഡമാന്‍ ദ്വീപുകള്‍ എന്നിങ്ങനെ മദ്രാസ് പ്രസിഡന്‍സിക്ക് കീഴിലെ വിവിധ സ്ഥലങ്ങളില്‍ അദ്ദേഹം ജോലി ചെയ്തു. ബര്‍മ യുദ്ധത്തിലും സേവനമനുഷ്ഠിച്ചു.

മദ്രാസിലായിരിക്കുമ്പോള്‍ റോസിന് കൈകാര്യം ചെയ്യേണ്ടിവന്ന രോഗികളിലേറെയും മലേറിയ ബാധിച്ച സൈനികരായിരുന്നു. സിങ്കോണ മരത്തിന്റെ തൊലിയില്‍ നിന്നുള്ള ക്വിനീന്‍ ആയിരുന്നു മലേറിയ ചികിത്സയ്ക്ക് ഉപയോഗിച്ചിരുന്നത്. മലേറിയ ബാധിച്ചവരില്‍ ഒട്ടേറെപ്പേര്‍ ചികിത്സ കിട്ടാതെ മരിക്കുന്നത് പതിവായിരുന്നു.

കൊതുകുമായുള്ള ബന്ധം
'കൊതുകു റോസ്' എന്ന് അടുപ്പമുള്ളവര്‍ പില്‍ക്കാലത്ത് സ്‌നേഹപൂര്‍വം വിളിക്കാന്‍ മാത്രം, കൊതുകുകളുമായി ഡോ.റോസിന് 'ബന്ധം' ആരംഭിക്കുന്നത് 1883 ലാണ്. ബാംഗ്ലൂരിലെ ആക്ടിങ് ഗാരിസണ്‍ സര്‍ജന്‍ ആയി നിയമനം കിട്ടുന്നതോടെയായിരുന്നു അതിന്റെ തുടക്കം. സന്തോഷകരമായി ജീവിക്കന്‍ പാകത്തിലൊരു ബംഗ്ലാവ് അദ്ദേഹത്തിന് അനുവദിച്ചു കിട്ടിയെങ്കിലും, കടുത്ത കൊതുകുശല്യം അദ്ദേഹത്തെ വല്ലാതെ അലോസരപ്പെടുത്തി.

സമീപത്തെ കെട്ടിടങ്ങളിലൊന്നുമില്ലാത്തത്ര കൊതുകു ശല്യം ആ ബംഗ്ലാവിലെങ്ങനെ വന്നു എന്നു പരിശോധിച്ച അദ്ദേഹം, ബംഗ്ലാവിന് സമീപം വെള്ളമുള്ള വീപ്പകള്‍ നിരത്തി വെച്ചിരിക്കുന്നത് കണ്ടു. വീപ്പകളിലെ വെള്ളത്തില്‍ കണ്ട ലാര്‍വകള്‍ കൊതുകിന്റേതാണെന്ന് മനസിലാക്കിയ അദ്ദേഹം, ആ വീപ്പകളിലെ വെള്ളം മുഴുവന്‍ ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കി. അതോടെ കൊതുകുശല്യം കാര്യമായി കുറഞ്ഞു. ഈ സംഭവം സുപ്രധാനമായ ഒരു വസ്തുത അദ്ദേഹത്തിന് വെളിവാക്കിക്കൊടുത്തു. കൊതുകുകള്‍ക്ക് മുട്ടയിട്ട് പെരുകാന്‍ പാകത്തില്‍ വെള്ളം കെട്ടി നില്‍ക്കുന്നത് ഒഴിവാക്കിയാല്‍ കൊതുകുശല്യം നിയന്ത്രിക്കാം!

ഇന്നിത് വായിക്കുമ്പോള്‍ നിങ്ങള്‍ക്ക് ചിരി വരുന്നുണ്ടാകാം. എന്നാല്‍, ഒരു നൂറ്റാണ്ടുമുമ്പ് ഇക്കാര്യം പറഞ്ഞ ഡോ.റോസിന് ശരിക്കും പരിഹാസമാണ് ഏല്‍ക്കേണ്ടി വന്നത്. കൊതുകുകളും പ്രകൃതിയുടെ ഭാഗമാണ് അവയെ നമ്മള്‍ സഹിച്ചേ തീരൂ എന്നുപോലും ചില സഹപ്രവര്‍ത്തകര്‍ ഉപദേശിച്ചു.

അന്ന് കൊതുകുകളില്‍ ഇതിലപ്പുറം ഒരു താത്പര്യം റോസിന് ഉണ്ടായില്ല. ഒഴിവു സമയത്ത് ഗണിതശാസ്ത്രം കൂടുതല്‍ പഠിച്ചു. കവിതയും നാടകങ്ങളും നിലവാരം കുറഞ്ഞ നോവലുകളും എഴുതുക മാത്രമല്ല, സ്വന്തം പോക്കറ്റില്‍ നിന്ന് കാശുമുടക്കി അവ പ്രസിദ്ധീകരിക്കുകയും ചെയ്തു.

ഉഷ്ണമേഖലാപ്രദേശത്തെ രോഗങ്ങളെപ്പറ്റി, പ്രത്യേകിച്ചും മലേറിയയില്‍ താത്പര്യം ജനിക്കുന്നത് അക്കാലത്താണ്. ലണ്ടനിലെ മെഡിക്കല്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് എസക്‌സ് ചതുപ്പ് പ്രദേശത്തുനിന്ന് പനിയുമായെത്തിയ സ്ത്രീയെ പരിശോധിച്ച് അത് മലമ്പനിയാണെന്ന് വിധിയെഴുതിയ അനുഭവം ഡോ.റോസിനുണ്ട്. ആ സ്ത്രീ ഭയപ്പെട്ട് സ്ഥലം വിട്ടു. മാത്രമല്ല, ഉഷ്ണമേഖലാപ്രദേശത്ത് കാണപ്പെടുന്ന രോഗം ബ്രിട്ടനില്‍ താമസിക്കുന്ന സ്ത്രീക്ക് വന്നുവെന്ന് ആരും വിശ്വസിച്ചുമില്ല. തന്റെ രോഗനിര്‍ണയം ശരിയാണെന്ന് തെളിയിക്കാന്‍ വിദ്യാര്‍ഥിയായിരുന്ന റോസിന് സാധിച്ചില്ല.

ഈ അനുഭവം ഒരുപക്ഷേ, പില്‍ക്കാലത്ത് ആ രോഗത്തെക്കുറിച്ച് കൂടുതലറിയാന്‍ പ്രേരണയായിട്ടുണ്ടാകാം. ഏതായാലും ഇന്ത്യയില്‍ വര്‍ഷംതോറും ആയിരങ്ങളുടെ ജീവനപഹരിക്കുന്ന ആ മാരകരോഗത്തെക്കുറിച്ചുള്ള താത്പര്യം ആദ്യം കവിതയുടെ രൂപത്തിലാണ് ഡോ.റോസില്‍ നിന്ന് പുറത്തുവന്നത്!

ഇന്ത്യയില്‍ ഏഴുവര്‍ഷം ജോലി ചെയ്തപ്പോഴേക്കും മടുത്തു തുടങ്ങി. ഒപ്പം തന്റെ സാഹിത്യജീവിതം അത്ര വിജയകരമല്ലെന്ന് അപ്പോഴേക്കും ഡോ.റോസിന് ബോധ്യമാകാനും തുടങ്ങി. ഒരുതരം സ്വത്വപ്രതിസന്ധി. മടുപ്പില്‍ നിന്ന് രക്ഷനേടാനെന്നോണം, 1888 ല്‍ ലണ്ടനിലേക്ക് പോയി. അവിടെ പബ്ലിക് ഹെല്‍ത്തില്‍ ഡിപ്ലോമായ്ക്ക് ചേര്‍ന്നു. സൂക്ഷ്മദര്‍ശനി ഉപയോഗിച്ചുള്ള നിരീക്ഷണങ്ങളിലും ലബോറട്ടറി സങ്കേതങ്ങളിലും വൈദഗ്ധ്യം നേടുന്നത് ആ ഡിപ്ലോമ കോഴ്‌സിനിടെയാണ്.

ലണ്ടനില്‍ വെച്ചാണ് റോസ ബെസ്സീ ബ്ലോക്‌സം എന്ന യുവതിയെ പരിചയപ്പെടുന്നതും അടുപ്പത്തിലാകുന്നതും.1889 ഏപ്രിലില്‍ ഇരുവരും വിവാഹിതരായി. ആ ബന്ധത്തില്‍ രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളും പിറന്നു.

മലേറിയ ഗവേഷണം
1880 ല്‍ അള്‍ജീരിയയില്‍ വെച്ചാണ് ഫ്രഞ്ച് സൈനിക ഡോക്ടറായിരുന്ന ചാള്‍സ് ലൂയിസ് അല്‍ഫോണ്‍സ് ലാവെറന്‍ (1845-1922) പ്ലാസ്‌മോഡിയമെന്ന മലേറിയ രോഗാണുവിനെ തിരിച്ചറിഞ്ഞത്. രോഗബാധിതരുടെ ചുവപ്പ് രക്താണുക്കളില്‍ ചന്ദ്രക്കലയുടെ ആകൃതിയുള്ള പ്ലാസ്‌മോഡിയത്തിന്റെ സാന്നിധ്യം അദ്ദേഹം നിരീക്ഷിച്ചു. ആദ്യം അക്കാര്യം ആരും അംഗീകരിച്ചില്ലെങ്കിലും, അക്കാലത്ത് മലേറിയ ഗവേഷണത്തില്‍ മുന്‍നിരയിലുണ്ടായിരുന്ന ഇറ്റാലിയന്‍ ഗവേഷകര്‍ 1886 ല്‍ ലാവെറന്റെ കണ്ടെത്തല്‍ സ്ഥിരീകരിച്ചു. പ്ലാസ്‌മോഡിയം ഉള്‍പ്പടെയുള്ള പ്രോട്ടോസോവകള്‍ മനുഷ്യര്‍ക്ക് രോഗമുണ്ടാക്കുന്നു എന്നു കണ്ടെത്തിയതിന് 1907 ല്‍ ലാവെറന്‍ വൈദ്യശാസ്ത്രനോബലിന് അര്‍ഹനായി.

എന്നാല്‍, എങ്ങനെയാണ് മനുഷ്യരില്‍ മലേറിയ പകരുന്നതെന്ന് വ്യക്തമല്ലായിരുന്നു. ദുഷിച്ച വായുവും മലിനജലവും വഴി രോഗം പകരുന്നുവെന്നായിരുന്നു വിശ്വാസം.

കൊതുകുകളാണ് മലേറിയ പരത്തുന്നതെന്ന ആശയം ആദ്യം അവതരിപ്പിക്കപ്പെട്ടത് 1883 ലാണ്; എ.എഫ്.എ.കിങ് എന്ന ഗവേഷകനായിരുന്നു അതിന് പിന്നില്‍. ഇക്കാര്യം തെളിയിക്കാനുള്ള ശ്രമങ്ങള്‍ ഇറ്റലിയില്‍ നടന്നു. ഗുണകരമായ ചില ഫലങ്ങള്‍ ലഭിക്കുകയും ചെയ്തു. ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ അക്കാലത്ത് ശ്രമിച്ച മറ്റൊരാള്‍ പ്രശസ്ത ഇംഗ്ലീഷ് ഗവേഷകന്‍ പാട്രിക് മാന്‍സന്‍ ആയിരുന്നു. ഉഷ്ണമേഖലാരോഗങ്ങള്‍ സംബന്ധിച്ച പഠനശാഖയുടെ പിതാവെന്ന് തന്നെ പലരും വിശേഷിപ്പിക്കുന്ന അദ്ദേഹം മന്തുരോഗ ഗവേഷണത്തില്‍ വളരെ മുന്നേറിയിരുന്നു. (മനുഷ്യന് രോഗം വരുത്തുന്ന ഒരു പരാദം കൊതുകുകള്‍ വഴി പകരാമെന്ന് ആദ്യം തെളിയിച്ചത് മാന്‍സന്‍ ആണ്-1878 ല്‍ മന്തുരോഗത്തിന്റെ കാര്യത്തിലായിരുന്നു അത്). മന്തുപോലെ മലമ്പനിയും ചില പ്രത്യേകയിനം കൊതുകുകളാണ് പരത്തുന്നതെന്ന് അദ്ദേഹം അനുമാനിച്ചു.

പക്ഷേ, മലേറിയ ഗവേഷണത്തിന്റെ പ്രശ്‌നം, ബ്രിട്ടനെപ്പോലെ മലമ്പനി പടരാത്ത ഒരു സ്ഥലത്തിരുന്നുള്ള ഗവേഷണം വിജയമാകില്ല എന്നതാണ്. അതായിരുന്നു ഡോ.മാന്‍സന്‍ നേരിട്ട പരിമിതി. ആ പരിമിതിക്കുള്ള മറുമരുന്ന് ഇന്ത്യയില്‍ നിന്നാണെത്തിയത്; ഡോ.റോസിന്റെ രൂപത്തില്‍!

പബ്ലിക്ക് ഹെല്‍ത്തില്‍ ഡിപ്ലോമ നേടി ഇന്ത്യയില്‍ തിരിച്ചെത്തിയ ഡോ.റോസിന് ബാംഗ്ലൂരിലെ ചെറിയൊരു സൈനിക ഹോസ്പിറ്റലിലാണ് നിയമനം കിട്ടിയത്. വയറ്റിലുണ്ടാകുന്ന ഒരിനം വിഷബാധയാലാണ്  മലേറിയ ഉണ്ടാകുന്നതെന്ന നിഗമനത്തിലെത്തിയ അദ്ദേഹം അതെപ്പറ്റി ഒരു പ്രബന്ധം പ്രസിദ്ധീകരിക്കുകയും ചെയ്തു. അതായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രബന്ധം! ലാവെറന്‍ നടത്തിയ കണ്ടെത്തലിനെപ്പറ്റി ഡോ.റോസ് അന്ന് അറിഞ്ഞിരുന്നില്ല. എന്നാല്‍, 1892 ആയപ്പോഴേക്കും ആ കണ്ടെത്തലിനെപ്പറ്റി ഒട്ടേറെ ശാസ്ത്ര ജേര്‍ണലുകളില്‍ ഡോ.റോസ് വായിച്ചു. എന്നാല്‍, ലാവെറന്റെ കണ്ടെത്തല്‍ അദ്ദേഹത്തിന് ബോധ്യമായില്ല. പനിയുമായി തന്റെയടുത്തെത്തുന്ന ഏത് രോഗിയുടെയും രക്തസാമ്പിളെടുത്ത് സൂക്ഷ്മദര്‍ശനിയില്‍ പരിശോധിക്കാന്‍ അദ്ദേഹം സമയം കണ്ടെത്തി. ചുവപ്പ് രക്താണുക്കളിലെവിടെയെങ്കിലും ചന്ദ്രക്കലപോലുള്ള പ്ലാസ്‌മോഡിയത്തിന്റെ സാന്നിധ്യം കണ്ടെത്താനാകുമോ എന്നറിയാനായിരുന്നു ശ്രമം. പക്ഷേ, ഒന്നും കണ്ടില്ല. ലാവെറന്റെ അവകാശവാദം തട്ടിപ്പാണെന്ന നിഗമനത്തില്‍ ഡോ.റോസ് അങ്ങനെയാണെത്തിയത്. (അക്കാലത്തെ മൈക്രോസ്‌കോപ്പുകളുടെ ദയനീയ സ്ഥിതി അദ്ദേഹത്തെപ്പോലെ ഒട്ടേറെ ഗവേഷകരെ ഇത്തരം അമ്പരിപ്പിക്കുന്ന ധാരണകളില്‍ എത്തിച്ചിരുന്നു).

ലാവെറന്റെ കണ്ടെത്തല്‍ ശരിയല്ല എന്നതിന് ആവശ്യത്തിലേറെ തെളിവ് തന്റെ പക്കലുണ്ടെന്ന്, 1894-ല്‍ വീണ്ടും ലണ്ടനിലെത്തിയപ്പോള്‍ ഡോ.റോസ് സുഹൃത്തുക്കളോട് പറഞ്ഞു. പക്ഷേ, അവര്‍ അദ്ദേഹത്തെ നിരുത്സാഹപ്പെടുത്തി. പ്ലാസ്‌മോഡിയം പരാദങ്ങള്‍ യാഥാര്‍ഥ്യമാണെന്ന് അവര്‍ അറിയിച്ചു. മാത്രമല്ല, ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണങ്ങള്‍ക്കായി അദ്ദേഹത്തെ ഡോ.മാന്‍സന്റെ അടുത്തേക്ക് അയയ്ക്കുകയും ചെയ്തു.

അതായിരുന്നു ഡോ. റോസിന്റെ ജീവിതത്തിലെ യഥാര്‍ഥ വഴിത്തിരിവ്. 1894 ഏപ്രില്‍ പത്തിനായിരുന്നു ഇരുവരും തമ്മിലുള്ള ആദ്യകൂടിക്കാഴ്ച, സുദീര്‍ഘമായ ഒരു ബന്ധത്തിന്റെ തുടക്കമായിരുന്നു അത്. മാന്‍സന്‍ ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ ഡോ.റോസിന് പ്ലാസ്‌മോഡിയം അണുക്കളെ മലേറിയ രക്തത്തില്‍  കാണിച്ചുകൊടുത്തു. സംശയം മാറിയെന്നു മാത്രമല്ല, കൂടുതല്‍ കാര്യങ്ങളറിയാന്‍ അത്യാകാംക്ഷയോടെ മാന്‍സനെ ഡോ.റോസ് പിന്തുടര്‍ന്നു.


ഡോ.റോസില്‍ ശരിക്കുമൊരു അപ്പസ്‌തോലനെ മാന്‍സന്‍ കണ്ടു. കൊതുകുകളാണ് മലേറിയ പരത്തുന്നത് എന്ന സിദ്ധാന്തം പരീക്ഷിച്ചറിയാന്‍ പറ്റിയ വ്യക്തി ഡോ.റോസ് അല്ലാതെ മറ്റാരുമല്ലെന്ന് അദ്ദേഹം മനസിലുറപ്പിച്ചു. മലേറിയ രോഗിയുടെ രക്തം കുടിക്കുമ്പോള്‍ രോഗാണു കൊതുകിന്റെ വയറ്റിലെത്തും. അവിടെ നിന്ന് അത് കൊതുകിന്റെ കോശങ്ങളില്‍ പ്രവേശിക്കും. കൊതുകു മുട്ടയിടുമ്പോള്‍ അതിലൂടെ പുറത്തുവരുന്ന രോഗാണുക്കള്‍ ലാര്‍വ വളരുന്ന വെള്ളത്തില്‍ കലരും. ആ വെള്ളം കുടിക്കുമ്പോഴാണ് രോഗം പകരുന്നത്-ഇതായിരുന്ന ഡോ.മാന്‍സന്റെ നിഗമനം.

എഴുത്തിലൂടെ തനിക്ക് കരഗതമാക്കാന്‍ കഴിയാത്ത പ്രശസ്തി, കൊതുകുകള്‍ വഴി നേടാമെന്ന് ഡോ.റോസ് ഉത്സാഹത്തോടെ മനസിലാക്കി. ഡോ.മാന്‍സന്റെ നിഗമനം തെളിയിക്കാനുറച്ചാണ് 1895 മാര്‍ച്ചില്‍ അദ്ദേഹം തിരികെ ഇന്ത്യയിലെത്തിയത്. തനിക്ക് നിയമനം ലഭിച്ച സെക്കന്‍ഡറാബാദില്‍ തന്നെ മലേറിയ ഗവേഷണം തുടങ്ങി.

പനിയുമായെത്തുന്ന ഏവരുടെയും വിരലില്‍ നിന്ന് ചോര കുത്തിയെടുത്തു പരിശോധിച്ചു. ആളുകള്‍ ഡോ.റോസിനെ കണ്ടാല്‍ ഓടുന്ന സ്ഥിതിയായി. സുഹൃത്തുക്കളില്‍ പലരും തനിക്ക് മലമ്പനിയാണെന്ന കാര്യം അദ്ദേഹത്തില്‍ നിന്ന് മറച്ചുവെച്ചു! രോഗികളില്‍നിന്ന് കൊതുക് ഊറ്റിയെടുത്ത ചോരയില്‍ പ്ലാസ്‌മോഡിയത്തിന്റെ സാന്നിധ്യം കണ്ടത്, താന്‍ തെളിയിക്കാന്‍ ശ്രമിക്കുന്ന സിദ്ധാന്തം ശരിയാണെന്ന തോന്നലുണ്ടാക്കി. ഓരോ ചെറിയ വിവരങ്ങളും സംശയങ്ങളും അപ്പപ്പോള്‍ ഡോ.മാന്‍സന് എഴുതി. അദ്ദേഹം ഡോ.റോസിന് ആവശ്യമായ നിര്‍ദ്ദേശവും പ്രോത്സാഹനവും കത്തുകളിലൂടെ തിരിച്ചും നല്‍കി.

1895-1899 കാലത്ത് ഇരുവരും പരസ്പരം അയച്ചത് 173 കത്തുകളാണ്. മലമ്പനി ഗേവഷണത്തിന്റെ എല്ലാ വഴിത്തിരിവുകളും മുഹൂര്‍ത്തങ്ങളും ആ കത്തുകളിലുണ്ട്.

പ്ലാസ്‌മോഡിയത്തിന്റെ ജീവചക്രം
രോഗികളെ കടിച്ച കൊതുകുകള്‍ മുട്ടയിട്ട് ലാര്‍വയായി വിരിഞ്ഞ വെള്ളം ആളുകള്‍ക്ക് കുടിക്കാന്‍ കൊടുത്തത് ഡോ.മന്‍സന്റെ നിര്‍ദേശപ്രകാരമായിരുന്നു. ആദ്യം മൂന്നുപേര്‍ ആ പരീക്ഷണത്തില്‍ ഉള്‍പ്പെട്ടു. പക്ഷേ, വെള്ളം കുടിച്ചവര്‍ക്കാര്‍ക്കും മലമ്പനി വന്നില്ല. സിദ്ധാന്തത്തിന് എവിടെയോ പിശകുണ്ടെന്ന് ഡോ.റോസിന് തോന്നി. നിരാശയോടെ ഗവേഷണം ഉപേക്ഷിക്കാന്‍ വരെ അദ്ദേഹം തയ്യാറായി, കവിതയെഴുത്ത് പുനരാരംഭിച്ചു. പക്ഷേ, മുന്നോട്ടു പോകാന്‍ മാന്‍സന്‍ പ്രേരിപ്പിച്ചുകൊണ്ടിരുന്നു.

1895 സപ്തംബറില്‍ ബാംഗ്ലൂരില്‍ കോളറ ബാധിതരെ ചികിത്സിക്കാന്‍ ഡോ.റോസ് നിയമിക്കപ്പെട്ടു. ആ തിരക്കിനിടയിലും മലേറിയ ഗവേഷണം പരിമിതമായ തോതില്‍ അദ്ദേഹം മുന്നോട്ടു കൊണ്ടുപോയി. 'കൊതുകുവെള്ളം' കൂടുതല്‍ ആള്‍ക്കാര്‍ക്ക് നല്‍കി പരീക്ഷണം ആവര്‍ത്തിച്ചെങ്കിലും അതുവഴി മലേറിയ പകരുന്നതായി കണ്ടില്ല. ആ സമയത്താണ് മറ്റൊരു സംശയം അദ്ദേഹത്തെ പിടികൂടുന്നത്; കൊതുകുകള്‍ കടിക്കുമ്പോഴല്ലേ രോഗം പകരുന്നത്!

1896 മെയ് മാസത്തില്‍ ഡോ. മാന്‍സന് എഴുതിയ കത്തില്‍ ഈ സംശയം അദ്ദേഹം ഉന്നയിച്ചു. മാത്രമല്ല, അക്കാര്യം പരീക്ഷിക്കാന്‍ അദ്ദേഹം ഉറച്ചു. രോഗമില്ലാത്തവരെ കൊതുകുകളെക്കൊണ്ട് കടിപ്പിച്ചായിരുന്നു ആദ്യ പരീക്ഷണം. പക്ഷേ, ആ പ്രക്രിയ പലതവണ ആവര്‍ത്തിച്ചിട്ടും ഫലമുണ്ടായില്ല, രോഗം പകരുന്നതായി കണ്ടില്ല. എവിടെയാണ് തെറ്റിയതെന്ന് പിന്നീട് മനസിലാക്കി. പ്രത്യേകയിനം കൊതുകുളില്‍ക്കൂടിയേ മലേറിയ പകരൂ എന്ന ഡോ.മാന്‍സന്റെ നിഗമനമാണ് അതിന് സഹായിച്ചത്. പരീക്ഷണത്തിന് ഡോ.റോസ് ഉപയോഗിച്ചത് ക്യൂലക്‌സ് കൊതുകുകളെയായിരുന്നു! അനോഫിലിസ് കൊതുകുകളാണ് മലേറിയ പരത്തുന്നതെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഗവേഷണം യഥാര്‍ഥ വഴിയിലായത്.

1897 ജൂണില്‍ അദ്ദേഹം സെക്കന്‍ഡരാബാദില്‍ മടങ്ങിയെത്തി. കൊതുകുകളെ കീറിമുറിച്ച് പരിശോധിക്കുന്ന പ്രവര്‍ത്തനം തുടര്‍ന്നു. കൊതുകുവലയ്ക്കുള്ളില്‍ വിട്ട് രോഗികളെ കടിപ്പിച്ച കൊതുകുകളെ ദിവസങ്ങളോളം  ജാറില്‍ ജീവനോടെ സൂക്ഷിച്ച ശേഷമായിരുന്നു പരിശോധന. അതിന്റെ ഭാഗമായാണ് മലേറിയ രോഗിയായ ഹുസൈന്‍ ഖാന്‍ ആ ആഗസ്ത് 16-ന് പത്തു തവണ കൊതുകുകടി കൊള്ളുകയും പത്തണ കൂലിയായി കൈപ്പറ്റുകയും ചെയ്യുന്നത്. ആഗസ്ത് 20 എന്ന നിര്‍ണായക ദിനത്തില്‍ ഡോ.റോസ് കൊതുകിന്റെ ആമാശയഭിത്തിയില്‍ കണ്ട അന്യകോശങ്ങള്‍ തന്നെയാണ്, 1880-ല്‍ ഫ്രഞ്ച് ഗവേഷകന്‍ ലാവെറന്‍ മലേറിയ രോഗികളുടെ രക്തകോശങ്ങളില്‍ കണ്ടതെന്ന് പിന്നീട് വ്യക്തമായി. പത്തു ദിവസം ലീവെടുത്ത് വീട്ടിലെത്തി തന്റെ കണ്ടെത്തലിനെക്കുറിച്ച് പ്രബന്ധം തയ്യാറാക്കി. 1897 ഡിസംബര്‍ 18 ന്റെ 'ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലി'ല്‍ അത് പ്രസിദ്ധീകരിച്ചു.

അതേസമയം, ഡോ.റോസിന്റെ ഗവേഷണപ്രവര്‍ത്തനങ്ങളെ മേലധികാരികള്‍ അത്ര സന്തുഷ്ടിയോടെയല്ല കണ്ടത്. അതിന്റെ തെളിവായിരുന്നു ആ വിജയനാളുകളില്‍ തന്നെ അദ്ദേഹത്തിന് രാജസ്ഥാനിലെ വിദൂരമായ ഖെര്‍വാരയിലേക്ക് സ്ഥലംമാറ്റം ലഭിച്ചത്. മലേറിയബാധയുള്ള  പ്രദേശമായിരുന്നില്ല അത്. അതിനാല്‍, അതുവരെ ചെയ്തുകൊണ്ടിരുന്ന ഗവേഷണം അതേരൂപത്തില്‍ തുടരുക അസാധ്യമായി. പക്ഷേ, ഡോ.റോസ് മറ്റൊന്നു ചെയ്തു. പക്ഷികളില്‍ മലേറിയ ബാധിക്കുമോ എന്ന് പരിശോധിക്കാനാരംഭിച്ചു. പക്ഷികളെ കൊതുക കടിക്കില്ല എന്നാണ് അക്കാലത്ത് ഗവേഷകര്‍ കരുതിയിരുന്നത്. എന്നാല്‍, പക്ഷികളെ കൊതുകുകള്‍ കടിക്കുമെന്ന് ഡോ.റോസ് സ്ഥിരീകരിച്ചു.

ഏതായാലും അതിനിടെ, ഡോ.മാന്‍സനും മറ്റുള്ളവരും അധികാരികളില്‍ ചെലുത്തിയ സമ്മര്‍ദത്തിന്റെ ഫലമായി 1898 ജനവരി 29 ന് ഡോ.റോസിന് കൊല്‍ക്കത്തയിലേക്ക് മാറ്റം കിട്ടി.

അടുത്തയിടെ റിട്ടയര്‍ ചെയ്ത ഒരു ഡോക്ടറുടെ ലബോറട്ടറി പരീക്ഷണങ്ങള്‍ക്ക് അവിടെ കണ്ടെത്തി. സ്വന്തം പോക്കറ്റില്‍ നിന്ന് കാശുമുടക്കി സഹായിയെയും നിയമിച്ചു (ഇക്കാര്യത്തിന് മെഡിക്കല്‍ സര്‍വീസ് അധികൃതരോട് റോസ് ആവശ്യപ്പെട്ടെങ്കിലും അക്കാര്യം നിരസിക്കപ്പെടുകയാണുണ്ടായത്). മൊഹമ്മദ് ബ്യുക്‌സ് ആയിരുന്നു സഹായി. പക്ഷികളെ മലേറിയ ബാധിക്കുന്നതിന് കാരണം ക്യൂലക്‌സ് കൊതുകളുടെ കടിയാണെന്ന് കല്‍ക്കത്തയില്‍ വെച്ച് അദ്ദേഹം തെളിയിച്ചു. മാത്രമല്ല, കൊതുകുകളുടെ ഉമിനീര്‍ഗ്രന്ഥിയില്‍ വളരുന്ന മലേറിയ രോഗാണു, കൊതുകു കടിക്കുമ്പോള്‍ പക്ഷികളിലേക്ക് എത്തുകയാണെന്നും അദ്ദേഹം കണ്ടെത്തി. എന്നുവെച്ചാല്‍, രോഗിയുടെ ശരീരത്തില്‍ നിന്ന് രക്തം കുടിക്കുമ്പോള്‍ കൊതുകിന്റെ ശരീരത്തിലേക്ക് രോഗാണു എത്തും. അതവിടെ നിന്ന് കൊതുകിന്റെ ഉമിനീര്‍ഗ്രന്ഥിയിലെത്തി താവളമുറപ്പിക്കും, അടുത്ത ശരീരത്തിലേക്ക് പ്രവേശിക്കാന്‍. മലേറിയ രോഗാണുവിന്റെ ജീവചക്രം അങ്ങനെ വെളിപ്പെടുകയായിരുന്നു.

1898 ജൂലായ് രണ്ട്, നാല് തിയതികളില്‍ നടത്തിയ പരീക്ഷണത്തിലായിരുന്നു നിര്‍ണായകമായ ഈ കണ്ടെത്തല്‍. വീണ്ടും സ്ഥലംമാറ്റിയാലോ എന്നു ഭയന്ന് തിടുക്കത്തിലായിരുന്നു ഡോ.റോസിന്റെ ഗവേഷണം.

പ്ലാസ്‌മോഡിയത്തിന്റെ ജീവചക്രം കണ്ടെത്തിയെന്ന വാര്‍ത്ത ഡോ.മാന്‍സനെ തേടിയെത്തുമ്പോള്‍, എഡിന്‍ബറോയില്‍ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്റെ യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. കൊല്‍ക്കത്തയില്‍നിന്ന് ടെലഗ്രാഫ് വഴിയാണ് ഡോ.റോസ് ആ വാര്‍ത്ത എഡിന്‍ബറോയില്‍ എത്തിച്ചത്. സമ്മേളനപ്രതിനിധികള്‍ക്ക് മുന്നില്‍ ഡോ.മാന്‍സന്‍ ആ റിപ്പോര്‍ട്ട് വായിച്ചു. എണീറ്റ് നിന്ന് നീണ്ട കരഘോഷത്തോടെയാണ് ആ വിവരം അവിടെ കൂടിയിരുന്ന വിദഗ്ധര്‍ സ്വീകരിച്ചത്.

'നിങ്ങളെന്നോട് യോജിക്കുമെന്ന് എനിക്ക് ഉറപ്പാണ്', ഡോ.മാന്‍സന്‍ പറഞ്ഞു. 'സര്‍ജന്‍ മേജര്‍ റോസ് ഇതിനകം നിര്‍വഹിച്ച പ്രവര്‍ത്തനങ്ങളുടെ പേരില്‍ വൈദ്യശാസ്ത്ര സമൂഹം മാത്രമല്ല, മനുഷ്യവര്‍ഗം മുഴുവന്‍ അദ്ദേഹത്തോട് അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു'. മാത്രമല്ല, കഠിനാധ്വാനിയും ബുദ്ധിമാനുമായ ആ ഗവേഷകന് പ്രവര്‍ത്തനം തുടരാന്‍ എല്ലാ പ്രോത്സാഹനവും സഹായവും നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

എന്നാല്‍, തങ്ങള്‍ ഡോ.റോസിനൊപ്പമില്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ സര്‍വീസിലെ ഉന്നതര്‍ വീണ്ടും തെളിയിച്ചു. മലേറിയ ഗവേഷണം അവസാനിപ്പിക്കാന്‍ അദ്ദേഹത്തോട് മേലധികാരികള്‍ ഉത്തവിട്ടു. അസമിലെ പുതിയൊരു തസ്തികയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അദ്ദേഹത്തിന് നിര്‍ദേശം ലഭിച്ചു. ഭാവിയില്‍ ഏറ്റവുമധികം മനുഷ്യജീവന്‍ രക്ഷിക്കാനുതകുന്ന കണ്ടുപിടിത്തത്തിന് ലഭിച്ച പ്രതികരണമാണിത്!

അധികാരികളുടെ ഈ നിഷേധ നിലപാടും കഠിനാധ്വാനം സമ്മാനിച്ച ക്ഷീണവും അസഹ്യമായ ചൂടും, ജോലി രാജിവെയ്ക്കാന്‍ ഡോ.റോസിനെ പ്രേരിപ്പിച്ചു. 1898 ആഗസ്ത് 13 ന് അദ്ദേഹം തന്റെ പരീക്ഷണശാല അടച്ചുപൂട്ടി കൊല്‍ക്കത്ത വിട്ടു. എന്നാല്‍, തന്റെ കണ്ടുപിടിത്തങ്ങളുടെ വെളിച്ചത്തില്‍ മലേറിയ നിയന്ത്രണത്തിന് കര്‍ക്കശമായ നടപടികളെടുക്കാന്‍ ഗവണ്‍മെന്റിനോട് അഭ്യര്‍ഥിക്കാന്‍ അദ്ദേഹം മറന്നില്ല.

കൊതുകുവല ഉപയോഗിക്കുന്നതിനൊപ്പം പട്ടണങ്ങളിലും നാട്ടിന്‍പുറങ്ങളിലും കൊതുകു പെരുകുന്നത് തടയാനുള്ള തീവ്രയത്‌നത്തിനും അദ്ദേഹം ആഹ്വാനം ചെയ്തു. പ്രത്യേകിച്ചും അനോഫിലിസ് കൊതുകുകള്‍ പെരുകാതെ നോക്കാന്‍ അതിജാഗ്രത വേണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

ഇന്ത്യയോട് വിട
മലേറിയ വാഹികളായ കൊതുകുകളെയും അവയുടെ ആവാസവ്യവസ്ഥകളും പഠിക്കുന്നത് ഡോ.റോസ് അവസാനിപ്പിച്ചില്ല. കൊതുകു പെരുകുന്നത് തടയുക വഴി ലക്ഷക്കണക്കിനാളുകളുടെ ജീവന്‍ രക്ഷിക്കാനുള്ള സാധ്യത അദ്ദേഹത്തെ ആവേശഭരിതനാക്കി. പിന്നീടുള്ള വര്‍ഷങ്ങളില്‍ ഇത്തരം പകര്‍ച്ചവ്യാധികളുടെ വ്യാപ്തിയും ഭീഷണിയും അതുണ്ടാക്കുന്ന സാമൂഹിക സാമ്പത്തിക പ്രത്യാഘാതങ്ങളും മനസിലാക്കാനുള്ള ഗണിതസങ്കേതങ്ങളും അദ്ദേഹം ആവിഷ്‌ക്കരിച്ചു.

1899 ല്‍ ഇന്ത്യ വിട്ട ഡോ.റോസ്, ലിവര്‍പൂളില്‍ പുതിയതായി തുടങ്ങിയ സ്‌കൂള്‍ ഓഫ് ട്രോപ്പിക്കല്‍ മെഡിസിനില്‍ അധ്യാപകനായി ചേര്‍ന്നു. അവിടുത്തെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി, മലേറിയയെക്കുറിച്ച് പഠിക്കാനും അത് തടയാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി ആഫ്രിക്കയുടെ പശ്ചിമതീരത്തും ഗ്രീസ്, മൗറീഷ്യസ് പോലുള്ള രാജ്യങ്ങളിലും അദ്ദേഹം യാത്ര ചെയ്തു. 13 വര്‍ഷം അദ്ദേഹം ലിവര്‍പൂളില്‍ ഉണ്ടായിരുന്നു.

ഒന്നാംലോകമഹായുദ്ധകാലത്ത് സൈന്യത്തിലെ ട്രോപ്പിക്കല്‍ ഡിസീസസ് വിഭാഗം ഉപദേഷ്ടാവായി കേണല്‍ പദവിയില്‍ ഡോ.റോസിനെ നിയമിച്ചു. 1926-ല്‍ പുട്‌നി ഹീത്തില്‍ 'റോസ് ഇന്‍സ്റ്റിട്ട്യൂട്ട് ഫോര്‍ ട്രോപ്പിക്കല്‍ ഡിസീസസ്' സ്ഥാപിതമായി. ഡോ.റോസായിരുന്നു അതിന്റെ മേധാവി.

ഇന്ത്യ വിട്ട ശേഷം ഒട്ടേറെ ബഹുമതികള്‍ അദ്ദേഹത്തെ തേടിയെത്തി. 1901 ല്‍ ലണ്ടന്‍ റോയല്‍ സൊസൈറ്റിയിലും ഇംഗ്ലണ്ടിലെ റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സിലും അദ്ദേഹത്തിന് ഫെലോഷിപ്പ് ലഭിച്ചു. മലമ്പനി പകരുന്നതെങ്ങനെയെന്ന് തെളിയിച്ചതിന് 1902 ല്‍ വൈദ്യശാസ്ത്രനോബേല്‍. വൈദ്യശാസ്ത്രത്തിന് നല്‍കപ്പെടുന്ന രണ്ടാമത്തെ നോബല്‍ പുരസ്‌കാരമായിരുന്നു അത്. 1911 ല്‍ സര്‍ സ്ഥാനം. യൂണിവേഴ്‌സിറ്റികളും ഗവേഷണസ്ഥാപനങ്ങളും അദ്ദേഹത്തിന് ഹോണററി ബിരുദങ്ങള്‍ നല്‍കാന്‍ മത്സരിച്ചു.

ഈ ബഹുമതികളൊന്നും മലേറിയ തടയുന്നതിനുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ആക്കം കുറച്ചില്ല. എന്നാല്‍, ഒന്നാംലോകമഹായുദ്ധത്തിന് ശേഷം അദ്ദേഹത്തിന്റെ ആരോഗ്യം ക്ഷയിച്ചു. 1931 ല്‍ അദ്ദേഹത്തിന്റെ ഭാര്യ അന്തരിച്ചു. കഠിനാധ്വാനവും അര്‍പ്പണബോധവും മാത്രമേ മനുഷ്യന്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കൂ എന്ന വിലപ്പെട്ട പാഠം സ്വജീവിതത്തിലൂടെ നല്‍കിയ ആ മനുഷ്യസ്‌നേഹി, 1932 സപ്തംബര്‍ 16 ന് വിടവാങ്ങി.

അനുബന്ധം - മലേറിയ ഇന്നും ഭീഷണി
മലേറിയയ്ക്ക് കാരണമായ പരാദത്തെക്കുറിച്ചും രോഗം പകരുന്ന രീതിയെപ്പറ്റിയും ഒരു നൂറ്റാണ്ട് മുമ്പുതന്നെ മനസിലാക്കാന്‍ കഴിഞ്ഞെങ്കിലും,  മലേറിയ ഇന്നും ലോകത്തിന് ഭീഷണിയായി തുടരുന്നു. ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ)യുടെ കണക്കു പ്രകാരം ലോകജനസംഖ്യയില്‍ പകുതിയിലേറെയും ജീവിക്കുന്നത് മലേറിയ ഭീഷണിയിലാണ്. വര്‍ഷംതോറും 25 കോടി പേരെ ബാധിക്കുന്ന രോഗം, പ്രതിവര്‍ഷം പത്തുലക്ഷത്തോളം പേരുടെ ജീവനപഹരിക്കുന്നു.

രണ്ടു ആതിഥേയജീവികളിലായി സങ്കീര്‍ദശകളിലാണ് മലേറിയ രോഗാണുവായ പ്ലാസ്‌മോഡിയം അതിന്റെ ജീവചക്രം പൂര്‍ത്തിയാക്കുന്നത്. പ്ലാസ്‌മോഡിയം നൂറിലേറെ സ്പീഷിസ് ഉണ്ടെങ്കിലും അവയില്‍ നാലിനങ്ങളാണ് മനുഷ്യരെ ബാധിക്കുന്നത്. പ്ലാസ്‌മോഡിയം വിവാക്‌സ്, പ്ലാസ്‌മോഡിയം ഒവലി, പ്ലാസ്‌മോഡിയം മലേറിയേ, പ്ലാസ്‌മോഡിയം ഫാള്‍സിപാറം എന്നിവ. ഇതില്‍ പ്ലാസ്‌മോഡിയം ഫാള്‍സിപാറമാണ് ഇന്ത്യയില്‍ വ്യാപകമായി കണ്ടുവരുന്നത്. പെണ്‍വര്‍ഗത്തില്‍പെട്ട അനോഫിലിസ് കൊതുകുകളാണ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗാണുവിനെ എത്തിക്കുന്നത്.

റൊണാള്‍ഡ് റോസ്, അല്‍ഫോണ്‍സ് ലാവെറന്‍ എന്നിവരടക്കം ആകെ നാലു ഗവേഷകര്‍ക്ക് ഇതുവരെ മലേറിയ ഗവേഷണവുമായി ബന്ധപ്പെട്ട് നോബേല്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ജൂലിയസ് വേഗണര്‍-ജൗരെഗ്ഗ് (1927), പോള്‍ ഹെര്‍മന്‍ മുള്ളര്‍ (1948) എന്നിവരാണ് മറ്റ് രണ്ടുപേര്‍.

അവലംബം -
1.Ronald Ross: Malaria-The Mosquito Connection, Dr.V.B. Kamble, Vigyan Prasar Science Portal
2. Ronald Ross: The Nobel Prize in Physiology or Medicine 1902, Biography
3. Ronald Ross and the transmission of malaria, Mary E Gibson
4. Malaria, mosquitoes and the legacy of Ronald Ross, Robert E Sinden, Bulletin of the World Health Organization, Volume 85, Nov. 2007
5. Sir Ronald Ross (1857-1932), Malaria Site
6. കോഴിക്കോട് മെഡിക്കല്‍ കോളേജ് മുന്‍പ്രിന്‍സിപ്പാല്‍ ഡോ.കെ.മാധവന്‍കുട്ടി 'മാതൃഭൂമി' പത്രത്തിലെഴുതിയ കത്ത്, ഒക്ടോബര്‍ 14, 2009

by ജോസഫ് ആന്റണി 

Thursday, August 14, 2014

ഹോര്‍ത്തൂസിന്റെ രണ്ടാംപിറവിയും ഡോ.കെ.എസ്.മണിലാലും ഏഷ്യാനെറ്റ് ന്യൂസിന്റെ 'യാത്ര'യില്‍



മലയാളം ലിപി ആദ്യമായി അച്ചടിക്കപ്പെട്ടത് പതിനേഴാം നൂറ്റാണ്ടില്‍ ആംസ്റ്റര്‍ഡാമില്‍നിന്ന് 12 വോള്യങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ട 'ഹോര്‍ത്തൂസ് മലബാറിക്കൂസ്' എന്ന സസ്യശാസ്ത്ര ഗ്രന്ഥത്തിലാണ്. മലബാറിലെ (കേരളത്തിലെ) സസ്യസമ്പത്തിനെക്കുറിച്ചും സസ്യങ്ങളുടെ ഔഷധഗുണങ്ങളെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്ന ആ ലാറ്റിന്‍ ഗ്രന്ഥം, ഇട്ടി അച്യുതന്‍ എന്ന മഹാവൈദ്യനെ മുഖ്യസഹായിയായി വെച്ചുകൊണ്ട് അന്നത്തെ കൊച്ചിയിലെ ഡച്ച് ഗവര്‍ണറായിരുന്ന ഹെന്‍ഡ്രിക് ആഡ്രിയാന്‍ വാന്‍ റീഡാണ് തയ്യാറാക്കിയത്. ഏതെങ്കിലും ഒരു ഉഷ്ണമേഖലാപ്രദേശത്തെ സസ്യസമ്പത്തിനെക്കുറിച്ച് ലോകത്താദ്യമായി പുറത്തുവരുന്ന ബൃഹത്ഗ്രന്ഥമായിരുന്നു അത്.

എണ്ണിയാലൊടുങ്ങാത്ത പ്രതിബന്ധങ്ങള്‍ തരണം ചെയ്ത്, രണ്ട് ഭൂഖണ്ഡങ്ങളിലായി നൂറുകണക്കിനാളുകളെ സഹകരിപ്പിച്ചാണ് വാന്‍ റീഡ് ഹോര്‍ത്തൂസ് പദ്ധതി പൂര്‍ത്തിയാക്കിയത്. 1678-1693 കാലത്താണ് ആ ഗ്രന്ഥത്തിന്റെ 12 വോള്യങ്ങളും പുറത്തുവന്നത്. അവസാന വോള്യം പുറത്തുവരുന്നതിന് ഒരുവര്‍ഷം മുമ്പ് വാന്‍ റീഡ് അന്തരിച്ചതിനാല്‍, ആ ഗ്രന്ഥം പൂര്‍ണരൂപത്തില്‍ അച്ചടിച്ച് കാണാനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായില്ല.

ഹോര്‍ത്തൂസ് പുറത്തുവന്ന് 300 വര്‍ഷക്കാലം അതിനെ ലാറ്റിനില്‍നിന്ന് വിവര്‍ത്തനം ചെയ്യാനോ സമഗ്രമായി മനസിലാക്കാനോ ആര്‍ക്കും കഴിഞ്ഞില്ല. നൂറിലേറെ പാശ്ചാത്യഗവേഷകര്‍ അതിനായി മല്ലിട്ടെങ്കിലും പ്രയോജനമുണ്ടായില്ല. ഒടുവില്‍ അതില്‍ വിജയംവരിച്ചത് ഡോ.കെ.എസ്.മണിലാല്‍ എന്ന സസ്യശാസ്ത്രജ്ഞനാണ്. 1958 മുതല്‍ 2008 വരെയുള്ള 50 വര്‍ഷക്കാലം അതിനായി ആ ഗവേഷകന് സമര്‍പ്പിക്കേണ്ടിവന്നു. അതിനിടെ ലാറ്റിന്‍ പഠിച്ച് ഹോര്‍ത്തൂസ് ഇംഗ്ലീഷിലേക്കും മലയാളത്തിലേക്കും വിവര്‍ത്തനം ചെയ്യുക മാത്രമല്ല, ഹോര്‍ത്തൂസില്‍ പരാമര്‍ശിക്കപ്പെടുന്ന എഴുന്നൂറോളം സസ്യങ്ങളില്‍ ഒന്നൊഴികെ മറ്റെല്ലാറ്റിനെയും കണ്ടെത്തുകയും വീണ്ടും വിശദീകരിക്കുകയും ചെയ്തു അദ്ദേഹം. അരനൂറ്റാണ്ടുകാലം തന്റെ ആയുസും സമയവും സമ്പത്തും ബുദ്ധിയും അറിവും അധ്വാനവും അദ്ദേഹം ആ ഒറ്റ ഗ്രന്ഥത്തിന്റെ പുനര്‍സൃഷ്ടിക്കായി ചെലവിട്ടു. അതിലൂടെ കേരളചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും വിലപ്പെട്ട ഒരു അധ്യായമാണ് മണിലാല്‍ നമുക്ക് വീണ്ടെടുത്ത് നല്‍കിയത്.

ആ സമര്‍പ്പണത്തിന്റെ കഥ അടുത്തയിടെ മാങ്ങാട് രത്‌നാകരന്‍ അദ്ദേഹത്തിന്റെ 'യാത്ര' എന്ന പരിപാടിയിലൂടെ ഏഷ്യാനെറ്റ് ന്യൂസില്‍ കാട്ടി. ഹോര്‍ത്തൂസിന്റെ രണ്ടാംപിറവിയെക്കുറിച്ചും, അതിനായുള്ള ഡോ.മണിലാലിന്റെ അസാധാരണമായ ജീവിതസമര്‍പ്പണത്തെക്കുറിച്ചും, ആ സമര്‍പ്പണത്തെ ഒരു സമൂഹമെന്ന നിലയ്ക്ക് മലയാളികള്‍ ക്രൂരമായി അവഗണിച്ചതിനെക്കുറിച്ചുമുള്ള ആ പ്രോഗ്രാമിന്റെ വിഡിയോ ആണ് ഇതോടൊപ്പം
(ഈ വിഷയത്തില്‍ ഞാന്‍ എഴുതിയ 'ഹരിതഭൂപടം' എന്ന ഗ്രന്ഥവും പരാമര്‍ശിക്കപ്പെടുന്നു ഈ പ്രോഗ്രാമില്‍).

ഇ.സി.ജി.സുദര്‍ശന്‍ ഐന്‍സ്‌റ്റൈനെ തിരുത്തിയോ?

'ഇന്ന് കണ്ടുപിടിച്ചതൊക്കെ നാളെ തെറ്റാണെന്ന് തെളിയിക്കുക'യാണ് ശാസ്ത്രത്തിന്റെ രീതിയെന്ന് പലരും പറയാറുണ്ട്. ഒരു തെറ്റ് കണ്ടുപിടിക്കുക, അത് തെറ്റാണെന്ന് പിന്നീട് കണ്ടുപിടിക്കുക. രണ്ടാമത് കണ്ടുപിടിച്ച കാര്യം തെറ്റാണെന്ന് വീണ്ടും തെളിയിക്കുക. എന്നുവെച്ചാല്‍, ഒരു കണ്ടുപിടിത്തം തെറ്റാണെന്ന് തെളിയിക്കാന്‍ മറ്റൊരു തെറ്റായ കണ്ടുപിടിത്തം നടത്തുക! 'ന്യൂട്ടണ്‍ തെറ്റാണ്ടെന്ന് ഐന്‍സ്റ്റൈന്‍ തെളിയിച്ചു' തുടങ്ങിയ പ്രസ്താവനകള്‍ അങ്ങനെയാണ് വരുന്നത്.

യഥാര്‍ഥത്തില്‍ 'തെറ്റില്‍നിന്ന് തെറ്റിലേക്കുള്ള യാത്രയായി' ശാസ്ത്രത്തെ കാണുന്നത് ശരിയാണോ? ശാസ്ത്രത്തെ സംബന്ധിച്ച് അങ്ങേയറ്റം അബദ്ധജടിലമാണ് ഈ സമീപനമെന്ന് വ്യക്തമാക്കുകയാണ് Vaisakhan Thampi അദ്ദേഹത്തിന്റെ ബ്ലോഗില്‍ ('കോലാഹലം' എന്ന ഈ ബ്ലോഗ് കാണാത്തവര്‍ക്ക് അത് ഞാന്‍ ശുപാര്‍ശ ചെയ്യുന്നു. നിങ്ങള്‍ ശാസ്ത്രതത്പരനല്ലെങ്കില്‍ തീര്‍ച്ചയായും ആ ബ്ലോഗിലെ പോസ്റ്റുകള്‍ വായിച്ചിരിക്കണം!). ബ്ലോഗ് ലിങ്ക്: http://kolaahalam.com/science-changes-opinions/

വൈശാഖന്‍ തമ്പിയുടെ പോസ്റ്റ് വായിച്ചപ്പോഴാണ്, ഇ.സി.ജി.സുദര്‍ശന്‍ എന്ന കോട്ടയംകാരന്‍ 'ടാക്യോണുകള്‍' എന്ന സൈദ്ധാന്തിക കണങ്ങളെ പ്രവചിച്ച സംഗതിയെക്കുറിച്ച് ഇന്ത്യന്‍ മാധ്യമങ്ങള്‍ സ്ഥിരമായി ഉപയോഗിക്കാറുള്ള ഒരു ക്ലീഷേയെക്കുറിച്ച് ഓര്‍മവന്നത്. 'പ്രകാശവേഗത്തിന്റെ കാര്യത്തില്‍ ഐന്‍സ്‌റ്റൈന്‍ പറഞ്ഞത് തെറ്റാണെന്ന് ടാക്യോണുകളിലൂടെ സുദര്‍ശന്‍ തെളിയിച്ചു' - ഇതാണ് ആ ക്ലീഷേ. യഥാര്‍ഥത്തില്‍ സുദര്‍ശന്‍ ചെയ്തത് ഐന്‍സ്‌റ്റൈന്‍ തെറ്റാണെന്ന് തെളിയിക്കുകയായിരുന്നോ. അല്ല. ഐന്‍സ്‌റ്റൈന്‍ അവതരിപ്പിച്ച വിശിഷ്ട ആപേക്ഷികതാ സിദ്ധാന്തത്തിന്റെ സാധ്യതയെ പ്രകാശവേഗമെന്ന അതിര്‍ത്തിക്കപ്പുറത്തേക്ക് ആദ്യമായി കൈപിടിച്ചു നടത്തുകയും, അതുവഴി ടാക്യോണുകള്‍ എന്ന സൈദ്ധാന്തിക കണങ്ങളെ പ്രവചിക്കുകയും ചെയ്യുകയാണ് 1960 കളില്‍ സുദര്‍ശന്‍ ചെയ്തത്.

ആധുനിക ഇന്ത്യന്‍ ശാസ്ത്രജ്ഞരെക്കുറിച്ച് ഈ ലേഖകന്‍ തയ്യാറാക്കുന്ന പുസ്തകത്തില്‍ ടാക്യോണുകളുമായി ബന്ധപ്പെട്ട സുദര്‍ശന്റെ പഠനം വിവരിക്കുന്ന ഭാഗം ഇവിടെ ചേര്‍ക്കട്ടെ-

'1905 ല്‍ ഐന്‍സ്‌റ്റൈന്‍ അവതരിപ്പിച്ച വിശിഷ്ട ആപേക്ഷികതാ സിദ്ധാന്തം അങ്ങേയറ്റം ലളിതമായ ഒരു സങ്കല്‍പ്പത്തിന് മേലാണ് കെട്ടിയുയര്‍ത്തിയിരിക്കുന്നത്. നിങ്ങള്‍ ഏത് ചലനാവസ്ഥയിലാണെങ്കിലും ശരി, ഭൗതികശാസ്ത്രത്തിലെ മൗലിക നിയമങ്ങള്‍ക്ക് മാറ്റമുണ്ടാകില്ല - ഇതാണ് ആ സിദ്ധാന്തത്തിന്റെ കാതല്‍. ആ സിദ്ധാന്തത്തിലെ ഏറ്റവും ശ്രദ്ധേയമായ സംഗതികളിലൊന്ന് പ്രകാശവേഗവുമായി ബന്ധപ്പെട്ട ആശയങ്ങളാണ്. സെക്കന്‍ഡില്‍ 2,99,792 കിലോമീറ്റര്‍ ആണ് ശൂന്യതയില്‍ പ്രകാശത്തിന്റെ പ്രവേഗം. ഇതൊരു പ്രാപഞ്ചിക സ്ഥിരാങ്കമാണ്. മാത്രമല്ല, പ്രപഞ്ചത്തില്‍ ഏത് വസ്തുവിനും സാധ്യമായ പരമാവധി വേഗവും ഇതുതന്നെയെന്ന് ഐന്‍സ്റ്റൈന്‍ പ്രഖ്യാപിച്ചു.

വേഗം കൂടുന്നതിനനുസരിച്ച് ഒരു വസ്തുവിന്റെ ദ്രവ്യമാനം (പിണ്ഡം) വര്‍ധിക്കുമെന്ന് ഡച്ച് ഭൗതികശാസ്ത്രജ്ഞന്‍ ഹെന്‍ട്രിക് എ.ലോറന്‍സ് (1853-1928) നടത്തിയ കണ്ടെത്തലാണ്, പ്രകാശത്തെക്കാള്‍ വേഗത്തില്‍ ഒന്നിനും സഞ്ചരിക്കാന്‍ സാധ്യമല്ലെന്ന തിരിച്ചറിവിലേക്ക് ഐന്‍സ്‌റ്റൈനെ നയിച്ചത്. കാരണം, 'ലോറന്‍സ് സമവാക്യം' അനുസരിച്ച് പ്രകാശവേഗത്തോടടുക്കുമ്പോള്‍ ഒരു വസ്തുവിന്റെ ദ്രവ്യമാനം അനന്തമാകും. അതിനാല്‍, പ്രകാശവേഗം ഒരു 'അതിര്‍ത്തി'യാണ്; പ്രപഞ്ചത്തില്‍ സാധ്യമായ വേഗത്തിന്റെ 'അതിര്‍ത്തി'. ആ 'അതിര്‍ത്തി' ലംഘിക്കാന്‍ ഒന്നിനും സാധിക്കില്ല -വിശിഷ്ട ആപേക്ഷികതാ സിദ്ധാന്തം അടിവരയിട്ടുറപ്പിച്ചു.

പ്രപഞ്ചത്തില്‍ വേഗത്തിന്റെ അതിര്‍ത്തി നിശ്ചയിക്കുക മാത്രമായിരുന്നില്ല ഐന്‍സ്റ്റൈന്‍ ചെയ്തത്, ഒരര്‍ഥത്തില്‍ ആ ദിശയിലുള്ള അന്വേഷണങ്ങള്‍ക്ക് അറുതി വരുത്തുകയുമായിരുന്നു. പിന്നീട് അരനൂറ്റാണ്ട് കാലത്തേക്ക് അതെക്കുറിച്ച് തലപുകയ്ക്കാന്‍ അധികമാരും മെനക്കെട്ടില്ല. ഭൂതകാലത്തേക്ക് വിവരങ്ങളയയ്ക്കാന്‍ പ്രകാശത്തിലും കൂടുതല്‍ വേഗത്തില്‍ സഞ്ചരിക്കുന്ന കണങ്ങള്‍ സഹായിച്ചേക്കുമെന്ന് 1917 ല്‍ യു.എസ്.ശാസ്ത്രജ്ഞന്‍ റിച്ചാര്‍ഡ് സി. ടോള്‍മാന്‍ അഭിപ്രായപ്പെട്ടതും, പ്രകാശാതീതവേഗത്തെക്കുറിച്ച് 1922 ല്‍ ഇറ്റാലിയന്‍ ഗണിതശാസ്ത്രജ്ഞന്‍ ജി. സോമിന്‍ഗ്ലിയാന ഒരു പ്രബന്ധം പ്രസിദ്ധീകരിച്ചതും മാത്രമാണ് ഇതിന് അപവാദം.

പ്രകാശവേഗമെന്ന പരിമിതിയില്‍ നമ്മള്‍ കുടുങ്ങിക്കിടക്കേണ്ടതുണ്ടോ എന്ന് ചിന്തിക്കാന്‍ ആര്‍ക്കും തോന്നിയില്ല. അത്ര ശക്തമായിരുന്നു ഐന്‍സ്റ്റൈന്റെ സ്വാധീനം.

അവിടെയാണ് സുദര്‍ശന്റെ രംഗപ്രവേശം. ഐന്‍സ്റ്റൈന്റെ സിദ്ധാന്തം അനുസരിച്ച് രണ്ടു വിഭാഗം കണങ്ങളാണ് പ്രപഞ്ചത്തിലുള്ളത്. ഒന്ന് പ്രകാശവേഗം പ്രാപിക്കാന്‍ സാധിക്കാത്തവ. ഇലക്ട്രോണും പ്രോട്ടോണും അടക്കം പദാര്‍ഥത്തിന്റെ ഘടകങ്ങളെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ഇത്തരം കണങ്ങളുടെ വിരാമദ്രവ്യമാനം (rest mass) പൂജ്യത്തെക്കാള്‍ കൂടുതലായിരിക്കും. വേഗം കൂടുമ്പോള്‍ ദ്രവ്യമാനം വര്‍ധിക്കും എന്നതിനാല്‍ ഇവയ്ക്ക് പ്രകാശവേഗം പ്രാപിക്കുക അസാധ്യം. പ്രകാശവേഗമുള്ള കണങ്ങളാണ് രണ്ടാമത്തെ വിഭാഗം. പ്രകാശകണമായ ഫോട്ടോണ്‍, ന്യൂട്രിനോ എന്നിവ അതില്‍ ഉള്‍പ്പെടുന്നു. ഇവയുടെ വിരാമദ്രവ്യമാനം പൂജ്യമാണ്. മാത്രമല്ല, പ്രകാശവേഗത്തേടെ പിറക്കുന്നവയാണ് ഇത്തരം കണങ്ങള്‍. നിശ്ചലാവസ്ഥ എന്നൊന്ന് ഇവയ്ക്കില്ല (പരോക്ഷ മാര്‍ഗങ്ങളിലൂടെയേ വിരാമദ്രവ്യമാനം ഗണിച്ചെടുക്കാനാകൂ).

ഇതുരണ്ടും കൂടാതെ, മൂന്നാമതൊരു വിഭാഗം കണങ്ങള്‍കൂടി പ്രപഞ്ചത്തില്‍ ഉണ്ടായിക്കൂടെ? പ്രകാശത്തെക്കാളും വേഗത്തില്‍ സഞ്ചരിക്കുന്നവ. ഇക്കാര്യമാണ് സുദര്‍ശന്‍ പരിശോധിച്ചത്.

പ്രകാശവേഗത്തെ മറികടക്കുന്ന വസ്തുവിന് അല്ലെങ്കില്‍ കണത്തിന് ലോറന്‍സ് സമവാക്യം അനുസരിച്ച് എന്തുസംഭവിക്കും? മേല്‍പ്പറഞ്ഞ പ്രശ്‌നം പരിശോധിക്കാന്‍ സുദര്‍ശന്‍ അവലംബിച്ച മാര്‍ഗം അതാണ്. യഥാര്‍ഥത്തില്‍ ലോറന്‍സ് സമവാക്യത്തെ സാമാന്യവത്ക്കരിക്കുകയാണ് സുദര്‍ശന്‍ ചെയ്തത്്.

പ്രകാശാതീതവേഗം (superluminal velocities) കൈവരിക്കുന്ന കണങ്ങള്‍ക്ക് ലോറന്‍സ് സമവാക്യം അനുസരിച്ച് 'അവാസ്തവിക ദ്രവ്യമാനം' (imaginary mass) ആണുള്ളതെന്ന് സുദര്‍ശന്റെ അന്വേഷണത്തില്‍ വെളിവായി (സാധാരണ ദ്രവ്യമാനത്തെ 'മൈനസ് ഒന്നിന്റെ വര്‍ഗമൂലം' കൊണ്ട് ഗുണിക്കുമ്പോള്‍ കിട്ടുന്നതാണ് അവാസ്തവിക ദ്രവ്യമാനം). നമുക്ക് പരിചിതമായ പ്രപഞ്ചത്തിലെ കാര്യങ്ങള്‍ക്ക് വിപരീതമാകും പ്രകാശാതീതവേഗമുള്ള വസ്തുക്കളുടെ കാര്യത്തില്‍ സംഭവിക്കുക. ഉദാഹരണത്തിന്, വേഗംകൂടുന്നതിനനുസരിച്ച് ദ്രവ്യമാനം വര്‍ധിക്കുകയാണ് നമുക്ക് പരിചയമുള്ള സംഗതി. പ്രകാശാതീതവേഗത്തിന്റെ കാര്യത്തില്‍ വേഗം കൂടുന്നതിനനുസരിച്ച് ദ്രവ്യമാനം കുറയും. പ്രകാശാതീത കണങ്ങള്‍ക്ക് വേഗം കുറയുമ്പോഴാണ് ദ്രവ്യമാനം വര്‍ധിക്കുക. വേഗം കുറഞ്ഞ് ഒടുവില്‍ പ്രകാശത്തിന്റേതിന് തുല്യമാകുന്ന അവസ്ഥയില്‍ ദ്രവ്യമാനം അനന്തമാകും!

ഈ വിഷയത്തില്‍ 1959 ല്‍ ഒരു ചെറുപ്രബന്ധം തയ്യാറാക്കി ഫിസിക്കല്‍ റിവ്യൂ ജേര്‍ണലിന് സുദര്‍ശന്‍ അയച്ചുകൊടുത്തു. റഫറികള്‍ വിരുദ്ധ അഭിപ്രായം പറഞ്ഞതുകൊണ്ട് അവരത് പ്രസിദ്ധീകരിക്കാന്‍ കൂട്ടാക്കിയില്ല. പ്രകാശാതീതവേഗമെന്ന സമസ്യയെ കൂടുതല്‍ പരിചിന്തനം ചെയ്ത്, ഒലെക്‌സ-മിറോണ്‍ ബിലാനിയൂക് (1926-2009), വി.കെ.ദേശ്പാണ്ഡെ എന്നിവരുമായി ചേര്‍ന്ന് 1962 ല്‍ 'മെറ്റാ റിലേറ്റിവിറ്റി' എന്ന പ്രബന്ധം അമേരിക്കന്‍ ജേര്‍ണല്‍ ഓഫ് ഫിസിക്‌സില്‍ സുദര്‍ശന്‍ പ്രസിദ്ധീകരിച്ചു. പ്രകാശാതീത വേഗമുള്ള കണങ്ങളെ അവര്‍ വിശേഷിപ്പിച്ചത് 'മെറ്റാ കണങ്ങള്‍' (meta particles) എന്നായിരുന്നു. ഇത്തരം കണങ്ങള്‍ക്ക് 'ടാക്യോണുകള്‍' (Tachyons) എന്ന് നാമകരണം ചെയ്യുന്നത് യു.എസ്.ഗവേഷകനായ ജെറാള്‍ഡ് ഫീന്‍ബര്‍ഗ് ആണ്; 1967 ല്‍ അദ്ദേഹം പ്രസിദ്ധീകരിച്ച പ്രബന്ധത്തില്‍. ഗ്രീക്കില്‍ 'വേഗ'മെന്ന അര്‍ഥം വരുന്ന പദമാണ് 'ടാക്യോണ്‍'.

ടാക്യോണുകളെ സംബന്ധിച്ച് 1962 ല്‍ ആദ്യ പ്രബന്ധം പ്രസിദ്ധീകരിച്ച ശേഷം, ബിലാനിയൂക് ഉള്‍പ്പടെ വിവിധ ഗവേഷകരുമായി സഹകരിച്ച് എട്ട് പഠനപ്രബന്ധങ്ങള്‍ രണ്ട് പതിറ്റാണ്ടിനിടെ സുദര്‍ശന്‍ പ്രസിദ്ധീകരിച്ചു. ടാക്യോണുകള്‍ക്ക് നിലനില്‍ക്കാന്‍ സൈദ്ധാന്തികമായി പ്രശ്‌നമൊന്നുമില്ലെന്നും, ഭൗതികശാസ്ത്രത്തിലെ മൗലിക സങ്കല്‍പ്പങ്ങള്‍ക്ക് ടാക്യോണുകളുടെ കാര്യത്തില്‍ പരിക്കേല്‍ക്കുന്നില്ലെന്നും ആ പ്രബന്ധങ്ങളിലൂടെ അവര്‍ സമര്‍ഥിച്ചു. 'കാര്യകാരണ ബന്ധം' ടാക്യോണുകളുടെ കാര്യത്തില്‍ തകരില്ല. പരിചിത പ്രപഞ്ചത്തില്‍ 'കാര്യം' എന്ന് നമ്മള്‍ വിലയിരുത്തുന്ന സംഗതി 'കാരണ'മാവുകയും, നേരെ തിരിച്ചും പരിഗണിച്ചാല്‍ പ്രശ്‌നം കുഴപ്പമില്ലാതെ അവസാനിക്കുമെന്ന് സുദര്‍ശനും കൂട്ടരും ചൂണ്ടിക്കാട്ടി. ഉദാഹരണത്തിന്, പരിചിത അവസ്ഥയില്‍ ഒരു കണം ആഗിരണം ചെയ്യപ്പെടുന്നത്, ടാക്യോണ്‍ ലോകത്ത് കണം പുറത്തുവരുന്നതായി കാണപ്പെടും.

ടാക്യോണ്‍ സിദ്ധാന്തം അനുസരിച്ച് 'അവാസ്തവിക വിരാമദ്രവ്യമാനം' ഉണ്ടെന്ന് വന്നാല്‍, ടാക്യോണുകള്‍ക്ക് ചേരുംവിധം വിശിഷ്ട ആപേക്ഷികതാസിദ്ധാന്തത്തിലെ എല്ലാ സമവാക്യങ്ങളും പരിഷ്‌ക്കരിക്കാനാകുമെന്ന് സുദര്‍ശനും കൂട്ടരും തെളിയിച്ചു. വേഗം കൂടുമ്പോള്‍ അത്തരം കണങ്ങളുടെ ഊര്‍ജം കുറയുകയും, വേഗം കുറയുമ്പോള്‍ ഊര്‍ജം കൂടുകയും ചെയ്യുമെന്ന് മുകളില്‍ സൂചിപ്പിച്ചല്ലോ. ഇതുപ്രകാരം രണ്ടുതരം പ്രപഞ്ചങ്ങളുണ്ടെന്ന് വരുന്നു. ആദ്യത്തേത് നമുക്ക് പരിചിതമായത്. അതിനെ 'ടാര്‍ഡ്യോണ്‍-പ്രപഞ്ചം' (tardyon-universe) എന്ന് വിളിക്കുന്നു. രണ്ടാമത്തേത് നിത്യജീവിതത്തില്‍ നമുക്ക് പരിചയമില്ലാത്ത 'ടാക്യോണ്‍-പ്രപഞ്ചം' (tachyon-universe). ടാക്യോണ്‍-പ്രപഞ്ചത്തില്‍ കണങ്ങള്‍ പ്രകാശത്തെക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുകയും, ഊര്‍ജം കൂടുമ്പോള്‍ വേഗം കുറഞ്ഞ് അവ പ്രകാശവേഗത്തോട് അടുക്കുകയും ചെയ്യുന്നു. ഇരുപ്രപഞ്ചത്തെയും വേര്‍തിരിക്കുന്നത്് പ്രകാശവേഗത്തോടടുത്ത 'ലക്‌സണ്‍ മതില്‍' (lixon wall) ആണെന്ന് ടാക്യോണ്‍ സിദ്ധാന്തം പറയുന്നു.

ടാക്യോണുകള്‍ക്ക് മതിയായ ഊര്‍ജമുണ്ടെങ്കില്‍ അവ പ്രകാശവേഗത്തോട് അടുക്കുമെന്ന് കണ്ടല്ലോ. ഉന്നത ഊര്‍ജത്തില്‍ അവ ലക്‌സണ്‍ മതില്‍ മേഖലയില്‍ നിലനില്‍ക്കുകയും, അനുയോജ്യമായ സാഹചര്യത്തില്‍ ഫോട്ടോണുകളുടെ കൂട്ടമായി പൊട്ടിത്തെറിക്കുകയും ചെയ്യും. അങ്ങനെയുള്ള ഫോട്ടോണ്‍ ഉല്‍സര്‍ജനം തിരിച്ചറിയാനായാല്‍, അത് ടാക്യോണുകളുടെ അസ്തിത്വം തെളിയിക്കാന്‍ സാഹായിക്കുമെന്ന് പല ഗവേഷകരും കരുതുന്നു. പക്ഷേ, ടാക്യോണുകളുടെ സാന്നിധ്യം വ്യക്തമായി തെളിയിക്കാന്‍ ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല.

'ദൈവകണം' എന്ന വിളിപ്പേരിലറിയപ്പെടുന്ന 'ഹിഗ്ഗ്‌സ് ബോസോണുകളു'ടെ സാന്നിധ്യവും പ്രവചിക്കപ്പെടുന്നത്, സുദര്‍ശനും കൂട്ടരും ടാക്യോണുകള്‍ പ്രവചിക്കുന്ന 1960 കളിലാണ്. 40 വര്‍ഷത്തെ ശ്രമഫലമായി 2012 ലാണ് യൂറോപ്യന്‍ കണികാപരീക്ഷണശാലയായ 'സേണി'ലെ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറില്‍ ഹിഗ്ഗ്‌സ് ബോസോണുകളുടെ സാന്നിധ്യം ആദ്യമായി സ്ഥിരീകരിച്ചത്. ടാക്യോണുകളും ഇതുപോലെ നാളെയൊരു പരീക്ഷണത്തില്‍ കണ്ടെത്തിക്കൂടെന്നില്ല. ശാസ്ത്രലോകത്ത് ഇന്നും ആകാംക്ഷ സൃഷ്ടിക്കുന്ന മുന്നേറ്റമാണ് ടാക്യോണുകളുടെ കാര്യത്തില്‍ അരനൂറ്റാണ്ടുമുമ്പ് സുദര്‍ശന്‍ നടത്തിയതെന്ന് സാരം'.

Note - ശ്രദ്ധിക്കുക, ഐന്‍സ്റ്റൈനെ തെറ്റെന്ന് തെളിയിക്കുകയല്ല സുദര്‍ശന്‍ ചെയ്തത്. വിശിഷ്ട ആപേക്ഷികതാ സിദ്ധാന്തത്തിന്റെ വിപുലീകരണമാണ് അദ്ദേഹം നടത്തിയത്.

Sunday, June 08, 2014

നെഗറ്റീവ് എനര്‍ജി - ചില പോസിറ്റീവ് ചിന്തകള്‍ (Video)

'മനുഷ്യന് മാത്രമേ നെഗറ്റീവ് എനര്‍ജി അനുഭവപ്പെടൂ എന്നുണ്ടോ. വടക്കുഭാഗത്തേക്ക് തലവെച്ച് കിടന്നാല്‍ കുട്ടികളുണ്ടാകാന്‍ സാധ്യത കുറവാണെന്ന് നെഗറ്റീവ് എനര്‍ജിയുടെ വക്താക്കള്‍ പറയുന്നു. 14 കുട്ടികള്‍ വരെയുള്ള പട്ടികളെ കണ്ടിട്ടുണ്ട്. പട്ടികള്‍ക്കറിയാമോ വടക്കുഭാഗത്തേക്ക് തലവെച്ച് കിടക്കരുത് എന്ന്' - വൈശാഖന്‍ തമ്പി........ തീര്‍ച്ചയായും കണ്ടിരിക്കേണ്ട വീഡിയോ. 


Saturday, June 07, 2014

മുംബൈ - ഒരു വ്യത്യസ്ത ചിത്രം


മുംബൈയിലേക്കുള്ള ആദ്യ യാത്ര ഒരു സമരത്തില്‍ പങ്കെടുക്കാനായിരുന്നു; 1992 ജൂണ്‍ ആദ്യം. നര്‍മദ നദിയിലെ സര്‍ദാര്‍ സരോവര്‍ ഡാമിന്റെ ഷട്ടറടയ്ക്കുമ്പോള്‍ ആദ്യം വെള്ളത്തില്‍ മുങ്ങുന്ന മണിബേലിയിലെ ഗ്രാമീണര്‍ക്കൊപ്പം ജലസമധിക്ക് മേഥാ പാദ്ക്കര്‍ ഒരുങ്ങി. സര്‍ക്കാര്‍ അവിടെ 144 പ്രഖ്യാപിച്ചു. മേഥയും കൂട്ടരും മുംബൈയില്‍ ചര്‍ച്ച്‌ഗേറ്റിലേക്ക് സത്യഗ്രഹം മാറ്റി. ആ സത്യഗ്രഹത്തില്‍ പങ്കെടുക്കാന്‍ പോയ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആറംഗസംഘത്തില്‍ തിരുവനന്തപുരം ജില്ലയുടെ പ്രതിനിധിയായിരുന്നു ഞാന്‍.

മുംബൈയെന്നാല്‍ വെറും അംബരചുംബികളും ചേരികളും ചേര്‍ന്ന കോണ്‍ക്രീറ്റ് വനം മാത്രമാണെന്ന മുന്‍വിധി മറ്റ് പലരെയുംപോലെ എന്നെയും പിടികൂടിയിരുന്നു. കോണ്‍ക്രീറ്റ് വനം തന്നെ. പക്ഷേ, പശ്ചിമഘട്ടത്തിന്റെ ചെരുവുകളിലൂടെ വളരുന്ന, അറബിക്കടലിന്റെ തീരത്തെ ഈ മഹാനഗരം നേരില്‍ കണ്ടപ്പോള്‍ അത്ഭുതമാണ് തോന്നിയത്.

രണ്ടുവര്‍ഷംമുമ്പ് ഔദ്യോഗിക ഡ്യൂട്ടിയുടെ ഭാഗമായി മുംബൈയില്‍ വരികയുണ്ടായി. അന്ന് താമസിച്ച കിഴക്കന്‍ അന്ധേരിയിലെ അതേ ഹോട്ടലിലായിരുന്നു ഇത്തവണയും താമസം. എത്തിയതിന്റെ പിറ്റേന്ന് രാവിലെ നടക്കാനിറങ്ങി. തിരക്കുപിടിച്ച മാര്‍ക്കറ്റ് കവലയില്‍നിന്ന് പൊടി നിറഞ്ഞ മരോള്‍ മരോഷി റോഡിലൂടെ നടക്കുമ്പോള്‍, പ്രഭാത നടത്തവും വ്യായാമവും കഴിഞ്ഞുവരുന്ന ഒട്ടേറെപ്പേരെ കണ്ടു. എല്ലാ പ്രായക്കാരുമുണ്ട് അക്കൂട്ടത്തില്‍. ആണും പെണ്ണും. കാതില്‍ പാട്ട് വെച്ച് നടക്കുന്നവര്‍, തിന്നാവുന്ന മുഴുവന്‍ തിന്നിട്ട് അത് കിതപ്പോടെ ഓടിത്തീര്‍ക്കുന്നവര്‍, നടത്തയ്‌ക്കൊപ്പം അമ്പലദര്‍ശനം നടത്തുന്നവര്‍. കലോറിക്കെതിരെ പടവെട്ടി ജയിച്ചും പരാജയപ്പെട്ടും വരുന്നവര്‍.

'പാവങ്ങള്‍, ഈ പൊടിയേറ്റാണല്ലോ നടക്കേണ്ടത്' - മനസിലോര്‍ത്തു. മൊബൈലിലെ കാലാവസ്ഥാ വിവരം അനുസരിച്ച്, രാവിലെ 7 മണിയ്ക്ക് തന്നെ ചൂട് 32 ഡിഗ്രി സെല്‍സ്യസ്, അന്തരീക്ഷത്തിലെ ഈര്‍പ്പം 76 ശതമാനം. മൂടിക്കെട്ടിക്കിടക്കുകയാണ് ആകാശം. ജൂണ്‍ 2 ന് മണ്‍സൂണിന്റെ ഓര്‍മപ്പെടുത്തല്‍ പോലെ. അന്തരീക്ഷത്തിലെ വീര്‍പ്പുമുട്ടല്‍ നടത്തിനിറങ്ങിയവരുടെ മുഖത്ത് വിയര്‍പ്പായി ഒഴുകുന്നുണ്ട്.


കുറച്ചുദൂരം പോയി ഒരു വളവ് കഴിഞ്ഞപ്പോള്‍, ഏതോ മഹാത്ഭുതത്താലെന്നവണ്ണം റോഡ് ഒരു കാട്ടിന് നടുവിലേക്ക് പ്രവേശിച്ചു! മുംബൈ നഗരത്തിലായിരുന്ന ഞാന്‍ ഒറ്റയടിക്ക് വയനാട്ടിലെ മുത്തങ്ങ വനത്തിലെത്തിയ പ്രതീതി! ഇരുവശത്തും കാടാണെങ്കിലും, റോഡില്‍ തിരക്ക് തന്നെയാണ്. ഫാക്ടറികളില്‍ ജോലിക്ക് പോകുന്നവരാണ് നിരത്ത് കൈയടക്കിയിരിക്കുന്നത്. അരേയ് മില്‍ എന്ന സ്ഥലത്തേക്കുള്ളതാണ് ആ റോഡെന്ന് ഒരു ചെറുപ്പക്കാരന്‍ പറഞ്ഞു.

സാന്ദര്‍ഭികവശാല്‍ പറയട്ടെ, പുതിയ പുസ്തകത്തില്‍ ഡോ.സാലിം അലിയെക്കുറിച്ചുള്ള ഭാഗത്തിന്റെ രചനയിലാണ് ഞാനിപ്പോള്‍. അതിന്റെ ഭാഗമായി കുറച്ചു മാസങ്ങളായി സാലിം അലിയെക്കുറിച്ച് വായിക്കുകയും ചെയ്യുന്നുണ്ട്. മഹാനായ ആ ശാസ്ത്രജ്ഞന്റെ കാര്യത്തില്‍ ഏറ്റവും വിചിത്രമായി തോന്നാവുന്ന സംഗതി മുംബൈയാണ് അദ്ദേഹത്തെ പക്ഷിനിരീക്ഷകനാക്കിയത് എന്നതാണ്. തീര്‍ച്ചയായും ഒരാള്‍ക്ക് അങ്ങനെ അല്ലാതാകാന്‍ ഏറ്റവും പറ്റിയ സ്ഥലമാണ് മുംബൈയെന്ന് തോന്നാം.

ആ സംശയത്തിനുള്ള ഉത്തരമായിരുന്നു എന്റെ ജൂണ്‍ രണ്ടിലെ പ്രഭാതനടത്തം. ഇതോടൊപ്പമുള്ള ചിത്രം കാണൂ. നടത്തത്തിനിടെ മൊബൈലില്‍ പകര്‍ത്തിയതാണ്. മുംബൈയില്‍ ഇന്നും ഇതുപോലുള്ള പച്ചപ്പും കാടുമുണ്ടെങ്കില്‍, ഒരു നൂറ്റാണ്ടുമുമ്പ് സാലിം അലി നിരീക്ഷണം ആരംഭിക്കുന്ന കാലത്തെ മുംബൈ എന്തായിരുന്നിരിക്കണം. തന്റെ ആത്മകഥയില്‍ അദ്ദേഹം അത് വിവരിക്കുന്നുണ്ട്. മുംബൈ എത്ര മാറിയെന്നതിന്റെ മികച്ച വിവരണമുള്ളത് ആ ഗ്രന്ഥത്തിലാണ്.

രാവിലെ കാട്ടിന് നടുവിലൂടെ പോയ കാര്യം പറഞ്ഞപ്പോള്‍ മാതൃഭൂമി മുംബൈ മാനേജര്‍ ജോര്‍ജ് സെബാസ്റ്റിയന്‍ ആശ്വസിപ്പിച്ചു. 'പോട്ടെ, ഇത്രയുമല്ലേ സംഭവിച്ചുള്ളൂ. പുലി പിടിക്കാത്തത് ഭാഗ്യമെന്ന് കരുതൂ'.

(വാല്‍ക്കഷണം: നടത്തം കഴിഞ്ഞ് ഹോട്ടലില്‍ തിരിച്ചെത്തി ആ ദിവസത്തെ Mumbai Mirror ല്‍ വായിച്ച പ്രധാന വാര്‍ത്തകളിലൊന്ന് - Leopard makes Powai hill its favourite spot).

അഞ്ചുവര്‍ഷം മുമ്പ് മുംബൈ സന്ദര്‍ശിച്ചപ്പോഴത്തെ അനുഭവങ്ങള്‍ ചുവടെ - 

Saturday, May 31, 2014

'നിശബ്ദരായ' ചീവീടുകള്‍ !!

ഹാവായിയിലെ രണ്ട് ദ്വീപുകളില്‍ ചീവീടുകള്‍ ചിലപ്പ് നിര്‍ത്തി നിശബ്ദരായിരിക്കുന്നു. ഒരിനം കൊലയാളി ഈച്ചയുടെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെടാനാണത്രേ ചീവീടുകള്‍ ശബ്ദം ഉപേക്ഷിച്ചത്. 2003 മുതല്‍ 20 തലമുറ ചീവീടുകളെ നിരീക്ഷിച്ച ഗവേഷകരെത്തിയ നിഗമനമാണിത്. അതിജീവനത്തിന് ചേര്‍ന്ന വിധത്തില്‍ പരിണാമം സംഭവിക്കുന്നതിന് മികച്ച ഉദാഹരണമാണിതെന്ന് 'ജേര്‍ണല്‍ ഓഫ് കറണ്ട് ബയോളജി'യില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പറയുന്നു.

ആണ്‍ ചീവീടുകള്‍ അവയുടെ ചിറകുകള്‍ വേഗത്തില്‍ ചലിപ്പിച്ച് ശബ്ദമുണ്ടാക്കിയാണ് ഇണകളെ ആകര്‍ഷിക്കാറ്. ഹാവായിയില്‍ 100 കിലോമീറ്റര്‍ അകലത്തിലുള്ള Kaual, Oahu എന്നീ ദ്വീപുകളില്‍ ചീവീടുകളുടെ ചിറകുകള്‍ക്ക് ശബ്ദമുണ്ടാക്കാന്‍ കഴിയാത്ത വിധം മാറ്റം സംഭവിക്കുന്നത് ഗവേഷകര്‍ നിരീക്ഷിച്ചു. (Kauai ദ്വീപില്‍ 2003 ലാണ് ആദ്യം ഇക്കാര്യം ഗവേഷകരുടെ ശ്രദ്ധയാകര്‍ഷിച്ചത്).

അതിന്റെ കാരണം തേടിയപ്പോഴാണ് കൊലയാളി ഈച്ചകളുടെ സാന്നിധ്യം കണ്ടത്. ശബ്ദം തിരിച്ചറിഞ്ഞെത്താന്‍ വിരുതരാണ് ആ ഈച്ചകള്‍. ഗര്‍ഭിണിയായ ഈച്ച പറന്നെത്തി ചീവീടിന് മേല്‍ ലാര്‍വകളെ സ്‌പ്രേ ചെയ്യും. ഒരാഴ്ച കൊണ്ട് ലാര്‍വകള്‍ ചീവീടിനെ ഭക്ഷണമാക്കും! ഗുരുതരമായ ഈ ഭീഷണി നേരിടാന്‍ ചീവീടുകള്‍ക്ക് പരിണാമം വഴി മാറ്റം സംഭവിക്കുകയായിരുന്നു.

ശബ്ദമില്ലാത്ത ചീവീടുകള്‍ ഒരു ദ്വീപില്‍നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള രണ്ടാമത്തെ ദ്വീപിലേക്ക് എങ്ങനെയോ എത്തി എന്നാണ് ആദ്യം ഗവേഷകര്‍ കരുതിയത്. എന്നാല്‍, ഇരുദ്വീപിലെയും ചീവീടുകളെ സൂക്ഷ്മമായി നിരീക്ഷിച്ചപ്പോള്‍ അവയുടെ ചിറകുകളിലെ മാറ്റം ഒരേ തരത്തിലല്ല എന്നുകണ്ടു. മാത്രമല്ല, ഇരുദ്വീപിലും ഏതാണ്ട് ഒരേ സമയത്താണ് മാറ്റം സംഭവിച്ചിരിക്കുന്നതും.

മാറ്റംസംഭവിച്ച (മ്യൂട്ടന്റ്) ചീവീടുകളെ ജനിതകവിശകലനത്തിന് വിധേയമാക്കിയപ്പോള്‍, ഗവേഷകര്‍ക്ക് ഒരു സംഗതി വ്യക്തമായി- അവയുടെ എക്‌സ് ക്രോമസൊമിലെ ഒരു ജീനില്‍ സംഭവിച്ച മാറ്റമാണ്, ഇരു വിഭാഗം ചീവീടുകളെയും 'നിശബ്ദരാക്കിയ'ത്!
(ചിത്രം കടപ്പാട് : David G Forbes / BBC ). ഇതെപ്പറ്റി ബിബിസി ന്യൂസിന്റെ റിപ്പോര്‍ട്ട് കാണുക :  http://goo.gl/aR2XOK

Friday, May 02, 2014

മാര്‍കേസ് - പ്രണയം, മരണം, മാന്ത്രികത

 
കോഴിക്കോട്ടുള്ള ഒരു മാര്‍കേസ് വായനക്കാരനെക്കുറിച്ച് എന്റെയൊരു സുഹൃത്താണ് പറഞ്ഞത്. മലബാര്‍ പാലസില്‍ ഇടയ്ക്ക് സ്മാളടിക്കാന്‍ പോകാറുള്ളയാളാണ്  സുഹൃത്ത്. ബാറിലെത്തി ഒരു പെഗ്ഗ് സിഗ്നേച്ചറില്‍ വെള്ളമോ സോഡയോ ചേര്‍ക്കാതെ ഐസിട്ട് അലിഞ്ഞുവരുംവരെ കാക്കുന്നതിനിടെ ഒരിക്കല്‍ സഹൃദയനായ ബാര്‍ ജീവനക്കാരനെ പരിചയപ്പെട്ടു. അത്യാവശ്യം വായനയുടെ അസുഖമുള്ള അയാളോട് മാര്‍കേസ് ആരാധകനായ സുഹൃത്ത് 'ഏകാന്തതയുടെ നൂറുവര്‍ഷങ്ങളെ'ക്കുറിച്ച് സംസാരിച്ചു. അടുത്ത തവണ സുഹൃത്ത് ബാറിലെത്തുമ്പോഴേക്കും, ആ ഗ്രന്ഥത്തിന്റെ മലയാളം പതിപ്പ് ബാര്‍ജീവനക്കാരന്‍ വാങ്ങിക്കഴിഞ്ഞിരുന്നു.

അക്കാര്യമറിഞ്ഞപ്പോള്‍, 'ഏകാന്തതയുടെ നൂറുവര്‍ഷങ്ങളുടെ ഇംഗ്ലീഷ് പതിപ്പാണ് കേമം. മാര്‍കേസ് തന്നെ പറഞ്ഞിട്ടുള്ളത്, ഗ്രിഗറി റബാസ്സയുടെ വിവര്‍ത്തനം തന്റെ സ്പാനിഷ് മൂലകൃതിയെ കടത്തിവെട്ടുമെന്നാണ്'' - സുഹൃത്ത് പറഞ്ഞു.

അക്കാര്യം പറഞ്ഞ നിമിഷം, അടുത്തൊരു സീറ്റില്‍നിന്ന് ഇങ്ങനെയൊരു പ്രതികരണം വന്നു : 'അത് ശരിയല്ല, സ്പാനിഷ് തന്നെയാണ് നല്ലത്''

അമ്പരപ്പോടെ സുഹൃത്ത് ആ പ്രതികരണത്തിന്റെ ഉടമയോട് തിരക്കി : 'സാര്‍, മാര്‍കേസിനെ സ്പാനിഷില്‍ വായിച്ചിട്ടുണ്ടോ'.

ഗ്ലാസില്‍നിന്ന് ഒരു സിപ്പ് കൂടി എടുത്തിട്ട്, ക്ഷണിക്കാതെ സംഭാഷണത്തിനെത്തിയ അദ്ദേഹം അറിയിച്ചു : 'ഞാന്‍ സ്പാനിഷ് പഠിച്ചത് മാര്‍കേസിനെ വായിക്കാനാണ്'.

കൂടുതല്‍ പരിചയപ്പെട്ടപ്പോള്‍ മനസിലായി, മധ്യവയസ്‌ക്കനായ ആ മനുഷ്യന്‍ മാര്‍കേസ് ആരാധകന്‍ മാത്രമല്ല, ഒരു എന്‍ജിനിയറിങ് പ്രൊഫസറാണ്; കര്‍ണാടക സംഗീതത്തില്‍ സാമന്യം ധാരണയുള്ള സഹൃദയനാണ്, അങ്ങനെ പലതുമാണ്!

-------

ആ മാര്‍കേസ് വായനക്കാരനെക്കുറിച്ച് കേട്ടപ്പോഴാണ്, കെണിയിലകപ്പെടുന്നതുപോലെ ഈയുള്ളവന്‍ എങ്ങനെ മാര്‍കേസിന്റെ പിടിയില്‍പെട്ടുവെന്ന് ആലോചിച്ചത്.

ഇപ്പോഴുമോര്‍ക്കുന്നു. 26 വര്‍ഷംമുമ്പായിരുന്നു അത്. തിരുവനന്തപുരം ജില്ലയില്‍ പൂഴനാട് എന്ന സ്ഥലത്തെ ഒരു പാരലല്‍ കോളേജ് മുറിയില്‍വെച്ച്, ഉച്ചച്ചൂടിന്റെ വറുതി വകവെയ്ക്കാതെ നടന്ന സംഭാഷണത്തില്‍ നിന്നായിരുന്നു തുടക്കം. വായിച്ചുകൊണ്ടിരിക്കുന്ന ഗ്രന്ഥം തന്റെ അന്ത്യവിധിയാണെന്നും, അത് വായിച്ചുതീരുന്നതോടെ താനിരിക്കുന്ന സ്ഥലവും ആ ഗ്രന്ഥത്തില്‍ പരാമര്‍ശിക്കപ്പെടുന്ന നഗരവും നിലംപൊത്തുമെന്നും, ആ മുറിവിട്ട് താന്‍ പുറത്തുപോകില്ലെന്നുമുള്ള ഭ്രമാത്മകമായ തിരിച്ചറിവോടെ തിടുക്കത്തില്‍ വായിച്ചുതീര്‍ക്കേണ്ടിവരുന്ന 'ഹതഭാഗ്യരാ'ണ് മാര്‍കേസിന്റെ വായനക്കാരെന്ന്, എന്നോട് അവിടെവെച്ചാണ് അനില്‍കുമാര്‍ എന്ന ചങ്ങാതി പറയുന്നത്.

എന്നോടത് പറയുമ്പോഴും, തലേന്ന് വായിച്ചുതീര്‍ത്ത 'ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍' ചുഴലിക്കാറ്റിലകപ്പെടുത്തിയ അയാളുടെ ഹൃദയത്തിന് ശാന്തത തിരിച്ചുകിട്ടിയിരുന്നില്ല. 'വീട് മുഴുവന്‍ ഒരു പെരുങ്കാറ്റിലകപ്പെട്ടതുപോലെ തോന്നി. അവസാന പേജുകളെത്തിയപ്പോള്‍ എന്റെ തന്നെ വിധിയാണതെന്ന് അനുഭവപ്പെട്ടു'-അയാള്‍ ഭീതിയോടെ സാക്ഷ്യപ്പെടുത്തി.

പ്രൊഫ.എം.കൃഷ്ണന്‍ നായരുടെ 'സാഹിത്യവാരഫല'ത്തില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ടിരുന്ന മാര്‍കേസും, 'ഏകാന്തതയുടെ നൂറുവര്‍ഷങ്ങളും', അതിലെ മഞ്ഞപ്പൂക്കളുടെ മഴയും, ബെഡ്ഷീറ്റില്‍ കയറിയുള്ള റമഡിയോസ് സുന്ദരിയുടെ സ്വര്‍ഗാരോഹണവും, മഞ്ഞ ശലഭങ്ങള്‍ അകമ്പടി സേവിക്കുന്ന ഇലക്ട്രീഷ്യനും, മെല്‍ക്വിഡിയാസിന്റെ സംസകൃതത്തിലുള്ള കൈയഴുത്ത് രേഖയും അങ്ങനെയാണ് എന്നെയും പിടികൂടുന്നത്. പിന്നീട് ആഹ്ലാദത്തോടെ ഞാന്‍ തിരിച്ചറിഞ്ഞു: എന്റെ പ്രായമാണ് 'ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍'ക്കെന്ന്. ആ നോവല്‍ മാര്‍കേസ് പൂര്‍ത്തിയാക്കിയ 1966 ല്‍ തന്നെയാണ് ഞാനും പിറന്നത്.

യഥാര്‍ഥത്തില്‍ എന്ത് ആഭിചാരക്രിയകൊണ്ടാണ് മാര്‍കേസ് തന്റെ വായനക്കാരെ ഒരിക്കലും വിടാതെ പിന്തുടരുന്നത് എന്നകാര്യം 'ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍' പുറത്തുവന്ന 1967 മെയ് 30 മുതല്‍ നിരൂപകരും പുസ്തകപ്രേമികളും ഒരേപോലെ അന്വേഷിക്കുന്ന സംഗതിയാണ്. കൃത്യമായി അതിനൊരു ഉത്തരം ആര്‍ക്കും കണ്ടെത്താനായിട്ടില്ല. ഒരുകാര്യം വ്യക്തമാണ്. അദ്ദേഹം പ്രണയത്തെയും മരണത്തെയും ഏകാന്തതയെയും അധികാരത്തെയും വാര്‍ധക്യത്തെയും സ്മൃതിനാശത്തെയുമൊക്കെ കുറിച്ച് അതീവ ഹൃദ്യവും രസകരവുമായി എഴുതി. മറ്റാര്‍ക്കും കഴിയാത്ത ഒരു സവിശേഷ ഭാവുകത്വം അദ്ദേഹം വായനക്കാരന് സമ്മാനിച്ചു. മാര്‍കേസ് എഴുതിയതിലും ഭംഗിയായി എങ്ങനെ എഴുതുമെന്നത്, ഭാവി എഴുത്തുകാര്‍ക്കെല്ലാം വെല്ലുവിളിയായി.

'ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍' വായനക്കാരിലുളവാക്കിയ അമ്പരപ്പും അതിശയവും മാര്‍കേസിന്റെ കാര്യത്തില്‍ ഒരിക്കലും അവസാനിച്ചില്ല എന്നിടത്താണ് ആ മാന്ത്രികന്റെ വിജയം. അദ്ദേഹത്തിന്റെ ഓരോ ഗ്രന്ഥവും പുറത്തുവരുന്നത് ലോകമെങ്ങും ആരാധകര്‍ ആകാംക്ഷയോടെ കാത്തു. പുസ്തകത്തിന്റെ കെട്ടുകള്‍ കയറ്റിയ ലോറികള്‍ കൊളംബിയയുടെ പര്‍വ്വതമേഖലകളില്‍ കൊള്ളയടിക്കപ്പെട്ടു. പുതിയ പുസ്തകം എത്തുന്നതും കാത്ത് അമേരിക്കയിലും യൂറോപ്പിലും കടകള്‍ക്ക് മുമ്പില്‍ വായനക്കാര്‍ തലേന്നെത്തി ക്യൂ നിന്നു. മറ്റൊരു മാന്ത്രികനായ സ്റ്റീവ് ജോബ്‌സിന്റെ കാര്‍മികതത്വത്തില്‍ രൂപപ്പെടുത്തിയ ആപ്പിളിന്റെ ഐഫോണുകള്‍ സ്‌റ്റോറിലെത്തുന്നതും കാത്തായിരിക്കണം ആരാധകര്‍ പില്‍ക്കാലത്ത് ഇതുപോലെ സ്‌റ്റോറുകള്‍ക്ക് മുമ്പില്‍ ക്യൂ നിന്നിട്ടുള്ളത്.

സാധാരണഗതിയില്‍ ഒരു നോവലിസ്റ്റിന്റെ അക്കൗണ്ടില്‍ ഒരു മാസ്റ്റര്‍പീസ് മാത്രമേ കാണാറുള്ളൂ. എന്നാല്‍, മാര്‍കേസിന്റെ അക്കൗണ്ടില്‍ ഒന്നിലേറെ മാസ്റ്റര്‍പീസുകളുണ്ട്. 1982 ല്‍ 'ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍'ക്ക് നൊബേല്‍ പുരസ്‌കാരം ലഭിച്ചു. വര്‍ഷങ്ങള്‍ കഴിഞ്ഞാണ് 'കോളറാക്കാലത്തെ പ്രണയം' അദ്ദേഹം പ്രസിദ്ധീകരിക്കുന്നത്. 1990 കളില്‍ 'ഏകാന്തതയുടെ നൂറുവര്‍ഷങ്ങളു'ടെ പുതിയ പതിപ്പിന്റെ കവര്‍പേജില്‍, 'കോളറാക്കാലത്തെ പ്രണയ'ത്തിന്റെ കര്‍ത്താവ് എന്ന് ഗ്രന്ഥകാരനെ പരിചയപ്പെടുത്തിയത് കണ്ട മാര്‍കേസ് പറഞ്ഞു: 'ഇതാണ് എന്റെ ജീവിതത്തിലെ ഏറ്റവും ആഹ്ലാദകരമായ നിമിഷം'.

സര്‍ഗാത്മകത മാത്രമല്ല, കഠിനാധ്വാനവും പൂര്‍ണമായ സര്‍മപ്പണവും കൂടിയാണ് മാര്‍കേസിന്റെ വിജയം നിശ്ചയിച്ചത്. ഓരോ ഗ്രന്ഥത്തിന്റെയും പ്രമേയത്തിന് മുകളില്‍ അദ്ദേഹം പതിറ്റാണ്ടുകളോളം അടയിരുന്നു. എഴുതാനുള്ള സമയമായി എന്ന് തോന്നിയപ്പോള്‍ മാത്രം എഴുതി. വെറുതെ എഴുതുകയായിരുന്നില്ല, കറുത്ത ഹാസ്യത്തിന്റെ മേമ്പൊടിയോടെ, അതീവഹൃദ്യമായി എഴുതി. എഴുതിയത് തൃപ്തമായി എന്ന് ബോധ്യമായപ്പോള്‍ മാത്രം പ്രസിദ്ധീകരിച്ചു. ഹെമിംങ്‌വേ ആകണം ഇക്കാര്യത്തില്‍ മാര്‍കേസിന്റെ ഗുരു.

മാര്‍കേസിന് ലോകമെങ്ങും ആരാധകരെ നേടിക്കൊടുത്ത 'ഏകാന്തതയുടെ നൂറുവര്‍ഷ'ങ്ങളുടെ കാര്യമെടുക്കാം. 'Many years later, as he faced the firing squad, Colonel Aureliano Buendia was to remember that distant afternoon when his father took him to discover ice' എന്ന സ്ഥലകാലഭ്രമം സൃഷ്ടിക്കുന്ന തുടക്കവാചകം മാര്‍കേസിന്റെ തലയിലേക്ക് ഡൗണ്‍ലോഡ് ചെയ്‌തെത്തിയത് 1965 മധ്യത്തില്‍ അകാപുല്‍കോ എന്ന മെക്‌സിക്കന്‍ വിനോദസഞ്ചാരകേന്ദ്രത്തിലേക്ക് കുടുംബത്തോടൊപ്പം കാറില്‍ സഞ്ചരിക്കുമ്പോഴാണ്. 'ദി ഹൗസ്' എന്ന പേരില്‍ ചെറുപ്പത്തില്‍ ആരംഭിച്ച ഒരു രചനാപദ്ധതിയാണ്, 18 വര്‍ഷങ്ങള്‍ക്ക് ശേഷം പുതിയൊരു തുടക്കത്തോടെ തലയിലേക്കെത്തിയത്. 18 വര്‍ഷമായി ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ക്കായുള്ള യാതനകളിലായിരുന്നു ആ എഴുത്തുകാരന്‍ എന്നര്‍ഥം. ആദ്യവാചകം തലയിലേക്കെത്തിയ ശേഷം തിരിച്ച് മെക്‌സിക്കോ സിറ്റിയിലെ വാടകവീട്ടിലെത്തിയ താന്‍ 18 മാസം പുറത്തിറങ്ങാതെയിരുന്ന് 'നൂറുവര്‍ഷങ്ങള്‍' പൂര്‍ത്തിയാക്കിയെന്നാണ് മാര്‍കേസ് പില്‍ക്കാലത്ത് പറഞ്ഞിട്ടുള്ളത്. എന്നാല്‍, 1965 ജൂലായില്‍ ആരംഭിച്ച നോവല്‍ രചന, 1966 ജൂലായിലോ ആഗസ്ത് ആദ്യമോ പൂര്‍ത്തിയായിയെന്ന് മാര്‍കേസിന്റെ ജീവചരിത്രകാരനായ ജെറാള്‍ഡ് മാര്‍ട്ടിന്‍ സാക്ഷ്യപ്പെടുത്തുന്നു.

ഏതായാലും ആ കാലത്ത് മാര്‍കേസ് കുടുംബം കടുത്ത വറുതിയിലായിരുന്നു. ബുവേണ്ടിയ കുടുംബത്തിന്റെ നാലുതലമുറകളുടെ അത്ഭുതകഥയിലൂടെ മക്കാണ്ടോയുടെ മാന്ത്രികചരിത്രം രേഖപ്പെടുത്താന്‍ ഗൃഹനാഥന്‍ മുറിക്കുള്ളില്‍ അടച്ചിരിക്കുമ്പോള്‍, വീട്ടുച്ചെലവിന് പണംകണ്ടെത്താന്‍ പെടാപ്പാട് പെടുകയായിരുന്നു വീട്ടമ്മയായ മേഴ്‌സിഡസ്. നിത്യവൃത്തിക്കായി കാറടക്കം ഓരോന്നായി വില്‍ക്കേണ്ടി വന്നു. ഇറച്ചിക്കടക്കാരനോടും വാടകയുടെ കാര്യത്തില്‍ വീട്ടുടമയോടും തുടര്‍ച്ചയായി എക്‌സ്‌ക്യൂസ് പറയേണ്ടിവന്നു. 'ഗ്രന്ഥരചനയെന്നത് ആത്മഹത്യാപരമായ തൊഴിലാണെ'ന്ന്, 'ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍' പൂര്‍ത്തിയാക്കിയ ശേഷം ആദ്യമെഴുതിയ ലേഖനത്തില്‍ മാര്‍കേസ് പ്രഖ്യാപിച്ചു. 'ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ക്കാ'യി 1300 പേജ് താനെഴുതിയെന്നും, അതില്‍ 490 പേജ് നിലനിര്‍ത്തിയെന്നും, ആ 'ആത്മഹത്യാശ്രമ'ത്തിനിടെ 30,000 സിഗരറ്റുകള്‍ വലിച്ചുതീര്‍ത്തെന്നും, 120,000 പെസോയുടെ ബാധ്യത വരുത്തിയെന്നും ഗ്രന്ഥകര്‍ത്താവ് പില്‍ക്കാലത്ത് വെളിപ്പെടുത്തി.

ബ്യൂണസ് അയേഴ്‌സിലെ Sudamericana യായിരുന്നു 'ഏകാന്തതയുടെ നൂറുവര്‍ഷങ്ങളു'ടെ പ്രസാധകര്‍. 1966 ആഗസ്തില്‍ മേഴ്‌സിഡസിനെയും കൂട്ടി മാര്‍കേസ് പോസ്‌റ്റോഫിസിലെത്തി. 'ഒരു ദുരന്തത്തില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട രണ്ട് ആത്മാക്കളെപ്പോലെ ഇരുവരും കാണപ്പെട്ടു' (ജെറാള്‍ഡ് മാര്‍ട്ടിന്‍). ടൈപ്പ് ചെയ്ത 490 പേജാണ് നോവലിന്റെ മനുസ്‌ക്രിപ്റ്റിലുണ്ടായിരുന്നത്. ബ്യൂണസ് അയേഴ്‌സിലേക്ക് അതയയ്ക്കാന്‍ 82 പെസോ വേണമെന്ന് പോസ്‌റ്റോഫീസില്‍ നിന്നറിയിച്ചു. മെഴ്‌സിഡസിന്റെ പേഴ്‌സില്‍ അവശേഷിച്ചിരുന്നത് 50 പെസോ മാത്രം. മാര്‍കേസ് ആ കൈയെഴുത്തുപ്രതിയുടെ അവസാനത്തെ പകുതി ചീന്തിയെടുത്തു. കൈയിലുള്ള കാശിന് ആദ്യപകുതി പോസ്റ്റ് ചെയ്തു. ഇതുവരും തിരിച്ച് വീട്ടിലെത്തി ഹെയര്‍ഡ്രൈയര്‍ അടക്കമുള്ള ഉപകരണങ്ങള്‍ വിറ്റ് ബാക്കി നോവല്‍ഭാഗം പ്രസാധകന് അയച്ചു!

പ്രസാധകരുടെ പക്കല്‍ നോവലിന്റെ കൈയെഴുത്തുപ്രതിയെത്തി എന്ന് ഉറപ്പാക്കിയപ്പോള്‍ മാര്‍കേസും മേഴ്‌സിഡസും ആദ്യം ചെയ്ത പണി, 'ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍'ക്കായി തയ്യാറാക്കിയ കുറിപ്പുകളും ചാര്‍ട്ടുകളും റഫറന്‍സ് നോട്ടുകളുമടങ്ങുന്ന 40 കോളേജ് നോട്ട്ബുക്കുകള്‍ മുറ്റത്തിട്ട് കത്തിച്ച്, ആ ഗ്രന്ഥത്തിന്റെ രചനാവഴികളുടെ സര്‍വ്വതെളിവും നശിപ്പിക്കുകയെന്ന കര്‍മമാണ്. കുറ്റകൃത്യം ചെയ്തിട്ട് അതിന്റെ തെളിവുകള്‍ ഇല്ലാതാക്കുന്നതുപോലൊരു സംഗതിയായിരുന്നു അത്. അതിന്റെ കാരണം മാര്‍കേസ് തന്നെ പിന്നീട് പറഞ്ഞിട്ടുണ്ട്- 'എന്റെ അണ്ടര്‍വെയറിനുള്ളില്‍ മറ്റുള്ളവര്‍ പരതുന്നത് ഇഷ്ടമുള്ള കാര്യമല്ല'.

ഒട്ടും അനായാസമായിരുന്നില്ല ആ നോവലിന്റെ രചനയെന്ന്, കത്തിച്ചുകളഞ്ഞ 40 കോളേജ് നോട്ട്ബുക്കുകള്‍ വ്യക്തമാക്കുന്നു. അത്രമാത്രം ഗൃഹപാഠം അതിന് വേണ്ടിവന്നിട്ടുണ്ട്. മാര്‍കേസിന്റെ വിജയത്തിന്റെ രഹസ്യത്തിലേക്കുള്ള താക്കോല്‍ തന്നെയാണ് ഈ സമര്‍പ്പണം.

'ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍' എഴുതാന്‍ നടത്തിയ സമര്‍പ്പണത്തിന്റെ ഫലം എന്തായിരുന്നുവെന്ന് ആ നോവല്‍ പ്രസിദ്ധീകരിക്കപ്പെട്ട് മൂന്നാഴ്ചയാകുമ്പോള്‍, 1967 ജൂണ്‍ 19 ന് ബ്യൂണസ് അയേഴ്‌സില്‍ എത്തിയ മാര്‍കേസും മേഴ്‌സിഡസും അനുഭവിച്ചറിഞ്ഞു. അര്‍ജന്റീനന്‍ സാംസ്‌കാരിക ജീവിതത്തിന്റെ ചാലകകേന്ദ്രമെന്ന് കരുതാവുന്ന Instituto Di Tella യിലെ തിയേറ്ററില്‍ ഇരുവരും വൈകുന്നേരം എത്തുമ്പോള്‍, താന്‍ മുന്‍കൂട്ടിയെഴുതിയ ഒരു കഥയില കഥാപാത്രമായി മാര്‍കേസ് സ്വയം മാറിയിരുന്നു. അന്നവിടെ ഉണ്ടായിരുന്ന ടോമസ് ഇലോയി മാര്‍ട്ടിനെസ് അത് വിവരിച്ചത് ജെറാള്‍ഡ് മാര്‍ട്ടിന്‍ ഉദ്ധരിച്ചിട്ടുണ്ട്. ഓഡിറ്റോറിയം മുഴുവന്‍ നിഴലിലായിരുന്നു. മാര്‍കേസും മെഴ്‌സിഡസും സ്‌റ്റേജിന് നേരെ നീങ്ങുമ്പോള്‍, എന്തോ കാരണത്താല്‍ സ്‌പോട്ട്‌ലൈറ്റ് അവര്‍ക്ക് പിന്നാലെ ചലിച്ചു. ഇരുവരും തങ്ങളുടെ ഇരിപ്പിടത്തില്‍ ഇരിക്കാന്‍ തുടങ്ങുമ്പോള്‍, ആരോ ഉച്ചത്തില്‍ വിളിച്ചുകൂവി - 'ബ്രേവോ'. തുടര്‍ന്ന് ഉച്ചത്തിലുള്ള കൈയടി. ഒരു സ്ത്രീശബ്ദം വിളിച്ചുപറഞ്ഞു : 'നിങ്ങളുടെ നോവലിന് വേണ്ടി'. തീയേറ്ററിലെ മുഴുവന്‍ പേരും ആദരപൂര്‍വ്വം എണീറ്റുനിന്നു. 'ആ നിമിഷത്തില്‍ റമഡിയോസ് സുന്ദരിയെപ്പോലെ, ബെഡ്ഷീറ്റില്‍ ആകാശത്തുനിന്ന് പ്രശസ്തി താഴേക്കിറങ്ങി ഗബ്രിയേല്‍ മാര്‍കേസിനെ വിലയം ചെയ്യുന്നത് കാണാമായിരുന്നു' - മാര്‍ട്ടിനെസ് രേഖപ്പെടുത്തി. 40 വര്‍ഷം ഇല്ലായ്മയിലും അലച്ചിലിലും കഴിയാന്‍ വിധിക്കപ്പെട്ട ആ ദമ്പതിമാരുടെ ജീവിതം, അവര്‍ അപ്പോള്‍ മനസിലാക്കിയതിലും എത്രയോ അധികം മാറിക്കഴിഞ്ഞിരുന്നു ആ നോവല്‍ പ്രസിദ്ധീകരിച്ച് വെറും മൂന്നാഴ്ച ആകുമ്പോഴേക്കും!

എല്ലാ വിശദാംശങ്ങളും അതിന്റെ പൂര്‍ണതയില്‍, അധികമാര്‍ക്കും സാധിക്കാത്ത വിധത്തില്‍ സമ്മേളിപ്പിക്കാനുള്ള ശ്രമമാണ് മാര്‍കേസിന്റെ രചനയിലാകെ കാണാന്‍ കഴിയുക. വിശദാംശങ്ങള്‍ക്ക് വേണ്ടിയുള്ള ഈ വ്യഗ്രത മാര്‍കേസിന് സമ്മാനിച്ചത് അദ്ദേഹത്തിനുള്ളിലെ പത്രപ്രവര്‍ത്തകനാകണം. സാധാരണഗതിയില്‍ ഒരാള്‍ പത്രപ്രവര്‍ത്തനം ആരംഭിക്കുന്നതോടെ, സര്‍ഗ്ഗരചനയ്ക്കുള്ള വഴികള്‍ അടയുന്നതായാണ് കാണാറ്. മാര്‍കേസിന്റെ കാര്യത്തില്‍ അദ്ദേഹം അവസാനം വരെയും പത്രപ്രവര്‍ത്തകനായിരുന്നു. മയക്കുമരുന്ന് മാഫിയ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയവരുടെ സാക്ഷ്യപത്രം 'News of a Kidnapping' എന്ന പേരില്‍ പുസ്തകമാക്കുമ്പോള്‍ മാര്‍ക്വേസിന്റെ പ്രായം 68 വയസ്സ്. റിപ്പോര്‍ട്ടിങിന്റെ എക്കാലത്തേക്കുമുള്ള സാക്ഷ്യപത്രമായാണ് ആ ഗ്രന്ഥം 1996 ല്‍ പുറത്തുവന്നതും വായനക്കാരെ വിസ്മയിപ്പിച്ചതും.

സാഹിത്യരചനയില്‍ പത്രപ്രവര്‍ത്തനത്തെ മാര്‍ക്വേസ് രണ്ട് തരത്തില്‍ പ്രയോജനപ്പെടുത്തി. മുകളില്‍ സൂചിപ്പിച്ച തരത്തില്‍ സൂക്ഷ്മവിശദാംശങ്ങള്‍ തേടാനും, വായനക്കാരനെ ആകര്‍ഷിക്കുന്ന സംഗതികള്‍ ഹൈലൈറ്റ് ചെയ്യാനും അത് അവസരം സൃഷ്ടിച്ചതാണ് ഒന്നാമത്തെ സംഗതി. 'ഗേറ്റ് കീപ്പിങ്' എന്ന് പത്രപ്രവര്‍ത്തനത്തില്‍ പറയാറുള്ള, ഏറെ വിവരങ്ങളില്‍നിന്ന് വായനക്കാരന്‍ അറിയേണ്ടതെന്താണെന്ന് നിശ്ചയിക്കുന്ന, ആ പ്രക്രിയ മാര്‍കേസിന്റെ രചനാതന്ത്രത്തിലുടനീളം കാണാനാകും. കുറഞ്ഞ സ്ഥലത്ത് പരമാവധി വിവരങ്ങള്‍ ആകര്‍ഷകമായി ഒരുക്കിവെയ്ക്കുകയെന്നതാണല്ലോ ജേര്‍ണലിസത്തിന്റെ ഒരു വിദ്യ. അത് മാര്‍ക്വേസിന്റെ രചനയിലുടനീളം കാണാം. ഒരുപക്ഷേ, മറ്റൊരു സാഹിത്യകാരനും കിട്ടാത്തത്ര സ്വീകാര്യതയും പ്രശസ്തിയും അദ്ദേഹത്തിന് നേടിക്കൊടുക്കുന്നതില്‍ ഈ സംഗതി ഏറെ നിര്‍ണായകമായി. മാര്‍കേസിന് ഇക്കാര്യം നല്ല ബോധ്യമുണ്ടായിരുന്നു എന്നുവേണം കരുതാന്‍. സര്‍ഗശേഷിയുടെയും സാഹിത്യമൂല്യത്തിന്റെയും കാര്യത്തില്‍ ഏറെ ഉയരെയാണെങ്കിലും എന്തുകൊണ്ട് മിലാന്‍ കുന്ദേര മാര്‍കേസിനോളം പ്രശസ്തനാകുന്നില്ല എന്ന് ഒരിക്കല്‍ വാര്‍ത്താലേഖകര്‍ ചോദിച്ചപ്പോള്‍ മാര്‍കേസ് നല്‍കിയ ഉത്തരം ശ്രദ്ധേയമാണ്: 'ദൈര്‍ഭാഗ്യവശാല്‍ അദ്ദേഹമൊരു പത്രപ്രവര്‍ത്തകനല്ല!'

കൊളംബിയന്‍ പത്രങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അവസരം ചില സംഭവങ്ങളാണ് പില്‍ക്കാലത്ത് തന്റെ നോവലുകളുടെ പ്രമേയമായി മാര്‍കേസ് രൂപപ്പെടുത്തിയത് എന്നതാണ് രണ്ടാമത്തെ സംഗതി. 'Chronicle of a Death Foretold' (1981), 'Of Love and Other Demons' (1994) എന്നിവ ഉദാഹരണം.

കൊളംബിയന്‍ പട്ടണമായ ബാരന്‍ക്വിയയിലെ 'എല്‍ ഹിരാള്‍ഡോ' പത്രത്തില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് 1951 ജനവരിയിലാണ്, കായെറ്റാനോ ജെന്റില്‍ എന്ന തങ്ങളുടെ നാട്ടുകാരനായ സുഹൃത്തിനെ അവന്റെ കാമുകിയുടെ സഹോദരങ്ങള്‍ കുത്തിക്കൊന്ന വിവരം മാര്‍കേസ് അറിയുന്നത്. തന്റെ ഭാവി വധു മെഴ്‌സിഡെസ് ആണ് അക്കാര്യം കുറിപ്പുവഴി മാര്‍കേസിനെ അറിയിച്ചത്. അക്കാലത്ത് സുക്രെ എന്ന ചെറുപട്ടണത്തിലാണ് മാര്‍കേസിന്റെ കുടുംബം താമസിച്ചിരുന്നത്. സമ്പന്നനും സുഭഗനും സ്ത്രീലമ്പടനുമായ കായെറ്റാനോ ഒരു ദിവസം സുന്ദരിയായ അധ്യാപികയെ മുന്നിലിരുത്തി പട്ടണഹൃദയത്തിലൂടെ കുതിരപ്പുറത്ത് പോകുന്നത് കണ്ട മാര്‍കേസും കൂട്ടരും അപകടം മണത്തിരുന്നു. കാരണം, മറ്റൊരു സാമൂഹിക ശ്രേണിയില്‍പെട്ട കുടുംബമായിരുന്നു ആ അധ്യാപകയുടേത്.

കായെറ്റാനോയെ അവര്‍ കൊല്ലാന്‍ കത്തിയുമായി എത്തിയ ദിവസം, അക്കാര്യമറിഞ്ഞ് പരിഭ്രമിച്ച അവന്റെ അമ്മ ഡോണ ജൂലീറ്റ ചിമെന്റോ, മകന്‍ വീട്ടിനുള്ളില്‍ സുരക്ഷിതമായി എത്തിയെന്നു കരുതി തിടുക്കപ്പെട്ടെത്തി ഗേറ്റ് പൂട്ടുകയും, കായെറ്റാനോയ്ക്ക് അകത്ത് കടക്കാനാകാതെ വരികയും, കത്തിക്കിരയാവുകയും ചെയ്തു. ഈ സംഭവം മാര്‍കേസിലെ എഴുത്തുകാരനെ അസാധാരണമായി സ്പര്‍ശിച്ചു. അത് തന്റെ പത്രത്തിന് വേണ്ടി റിപ്പോര്‍ട്ട് ചെയ്യാന്‍ അദ്ദേഹം ഒരുങ്ങി. പക്ഷേ, അമ്മ ലൂയിസ സാന്റിയാഗ അതിന് മകനെ അനുവദിച്ചില്ല. മാര്‍കേസിന്റെ എട്ടാമത്തെ സഹോദരന്‍ ഹെര്‍നാന്‍ഡോയുടെ തലതൊട്ടമ്മ (ഗോഡ്മദര്‍) ആയിരുന്നു ഡോണ ജൂലീറ്റ. അവര്‍ ജീവിച്ചിരിക്കുമ്പോള്‍ കായെറ്റാനോയെക്കുറിച്ച് എഴുതുന്നത്, ആ അമ്മയ്ക്ക് മനോവേദനയുണ്ടാക്കുമെന്നാണ് ലൂയിസ വാദിച്ചത്. ആ വാദം അവഗണിച്ച് എഴുതുന്നത്, അമ്മയെ അവമതിക്കുന്നതാകുമെന്ന് മാര്‍കേസ് മനസിലാക്കി. എഴുതാനുള്ള അഭിവാഞ്ച മനസിലൊതുക്കി. എങ്കിലും, 'ആ കഥയെഴുതാനുള്ള പ്രേരണയാല്‍ വേട്ടയാടപ്പെടാത്ത ഒരു ദിവസം പോലും പിന്നീട് ജീവിതത്തിലുണ്ടായിട്ടില്ല'-ആത്മകഥയായ 'Living to Tell the Tale' ല്‍ അദ്ദേഹം കുമ്പസാരിച്ചു.

ഏതാണ്ട് മൂന്ന് പതിറ്റാണ്ടിന് ശേഷം, അപ്പോള്‍ സ്‌പെയിനിലെ ബാഴ്‌സലോണയിലുള്ള മകനെ ലൂയിസ ഫോണ്‍ ചെയ്തു. ഡോണ ജൂലീറ്റ അന്തരിച്ച സങ്കടവാര്‍ത്ത അറിയിച്ചതിനൊപ്പം അവര്‍ മാര്‍കേസിനോട് ഇങ്ങനെ പറഞ്ഞു: 'എന്റെ സ്വന്തം മകനെപ്പോലെ കായെറ്റാനോയെ പരിഗണിക്കുക!'

രണ്ടുവര്‍ഷം കഴിഞ്ഞ് പ്രസിദ്ധീകരിച്ച 'Chronicle of a Death Foretold' വായിക്കുന്ന ആര്‍ക്കും, അതില്‍ സാന്റിയാഗോ നാസര്‍ ആയി മാറിയിരിക്കുന്ന കായെറ്റാനോയെ എത്ര ആദരവോടെയാണ് മാര്‍കേസ് കൈകാര്യം ചെയ്തിരിക്കുന്നുവെന്നും, അമ്മയുടെ വാക്കിനെ അദ്ദേഹം എങ്ങനെ ശിരസ്സാവഹിച്ചുവെന്നും മനസിലാക്കാവുന്നതേയുള്ളൂ. നിലവിലുള്ള എല്ലാ കഥപറച്ചില്‍ രീതികളെയും അപ്രസക്തമാക്കുന്ന തരത്തിലായിരുന്ന ആ നോവലിന്റെ ക്രാഫ്റ്റ്. ഇതിലും നാടകീയമായി ഒരു കഥ പറയാനാകില്ലെന്ന അത്ഭുതമാണ് വായനക്കാരില്‍ മാന്ത്രികാനുഭവമായി മാറിയത്. സാന്റിയാഗോ നാസറിനെ അവര്‍ കൊല്ലാന്‍ പോകുന്ന കാര്യം ആദ്യവാചകത്തില്‍ തന്നെ എഴുത്തുകാരന്‍ പ്രഖ്യാപിക്കുന്നു. മുഴുവന്‍ പട്ടണത്തിനും, എന്തിന് അവന്റെ അമ്മയ്ക്ക് പോലുമറിയാം അക്കാര്യം. പക്ഷേ, സാന്റിയാഗോ നാസര്‍ മാത്രം അതറിഞ്ഞില്ല! സ്വന്തം കുടല്‍മാലയും കൈയിലെടുത്തുകൊണ്ട്, വീടിന് ചുറ്റും നടന്ന അവന്റെ ദയനീയത വായനക്കാരെ എക്കാലത്തേക്കും വേട്ടയാടാന്‍ പോവുകയായിരുന്നു!

ഒറ്റയടിക്ക് ഇത്രയേറെ വിറ്റുപോയ മറ്റൊരു നോവല്‍ ഒരുപക്ഷേ, ലോകസാഹിത്യത്തില്‍ തന്നെ വേറെയുണ്ടാകില്ല. സ്ഥിതിവിവരക്കണക്കുകള്‍ നോക്കുക: സ്‌പെയിന്‍, കൊളംബിയ, അര്‍ജന്റീന, മെക്‌സിക്കോ എന്നീ നാല് രാജ്യങ്ങളില്‍ 'Chronicle of a Death Foretold' ഒരേസമയം പ്രസിദ്ധീകരിച്ചു. 1981 ജനവരി 23 നായിരുന്നു അത്. ലാറ്റിനമേരിക്കന്‍ സാഹിത്യചരിത്രത്തില്‍ ആദ്യപതിപ്പില്‍ ഏറ്റവുമധികം കോപ്പികള്‍ അച്ചടിച്ച ഗ്രന്ഥമാണത്. നാല് രാജ്യങ്ങളിലും കൂടി 20 ലക്ഷം കോപ്പി! പുസ്തകത്തിന്റെ അത്രയും കോപ്പികള്‍ അച്ചടിക്കാന്‍ വേണ്ടിയിരുന്നത് 200 ടണ്‍ പേപ്പറും 1600 കിലോ മഷിയുമാണ്. 45 ബോയിങ് 7278 വിമാനങ്ങള്‍ വേണ്ടിയിരുന്നു അത് വഹിച്ചുകൊണ്ടുപോകാന്‍!

1947 ല്‍ ബാരന്‍ക്വിയയില്‍വെച്ച് പത്രപ്രവര്‍ത്തകനെന്ന നിലയ്ക്ക് മാര്‍കേസ് റിപ്പോര്‍ട്ട് ചെയ്ത ഒരു സംഭവമാണ്,  47 വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തുവന്ന 'Of Love and Other Demons' എന്ന നോവലിന് ആധാരമായത്. ഒരു പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മിക്കാനായി, പില്‍ക്കാലത്ത് ആസ്പത്രിയായി പരിണമിച്ച സാന്റാ ക്ലാര കോണ്‍വെന്റും ബിഷപ്പുമാരുള്‍പ്പടെയുള്ളവരെ അടക്കിയിട്ടുള്ള പള്ളിയും പൊളിച്ചുനീക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയതായിരുന്നു മാര്‍കേസ്. അവിടെ ഒരു കല്ലറയില്‍ 200 വര്‍ഷംമുമ്പ് അടക്കം ചെയ്തതെന്ന് കരുതുന്ന ഒരു 12 കാരിയുടെ, ചെമ്പിന്റെ നിറവും 22 മീറ്റര്‍ 11 സെന്റീമീറ്റര്‍ നീളവുമുള്ള അഴകാര്‍ന്ന കൂന്തലും, അത് വളര്‍ന്നുകൊണ്ടിരുന്ന തലയോട്ടിയുടെ ഭാഗവും മാര്‍കേസ് കണ്ടു. പേപ്പട്ടി കടിച്ച് രോഗബാധിതയാവുകയും പിശാചുബാധയെന്ന് കരുതി ഒരു കോണ്‍വെന്റിന്റെ തടവറയിലകപ്പെടുകയും ചെയ്യുന്ന 12 കാരിയും, അവളുടെ ബാധയൊഴിപ്പിക്കാനെത്തുന്ന ചെറുപ്പക്കാരനായ വൈദികനും തമ്മിലുള്ള അസാധാരണ പ്രണയകഥയായി മാര്‍കേസ് ആ പ്രമേയം വികസിപ്പിച്ചു. സാന്റിയാഗോ നാസര്‍ എന്ന കഥാപാത്രത്തിന് ആധാരമായ കായെറ്റാനോയുടെ പേരാണ്, ഈ നോവലില്‍ ചെറുപ്പക്കാരനായ വൈദികന് നോവലിസ്റ്റ് നല്‍കിയത്!

തന്റെ കഥാപാത്രങ്ങളുടെ പേരുകള്‍ നിശ്ചയിക്കുന്ന കാര്യത്തില്‍ ഈ കുസൃതി  മാര്‍കേസ് പലയിടത്തും ആവര്‍ത്തിച്ചിട്ടുണ്ട്. കൊളംബിയയില്‍ റിയോഹച്ചയ്ക്ക് സമീപമുള്ള തന്റെ പൂര്‍വികദേശങ്ങളില്‍ ഒരു പുസ്തക കമ്പനിയുടെ പ്രതിനിധിയായി 1950 കളുടെ അവസാനം നടത്തിയ പര്യടനം ആത്മകഥയില്‍ മാര്‍കേസ് വിവരിച്ചിട്ടുണ്ട്. അവിടെ മനോര്‍ എന്ന ചെറുപട്ടണത്തില്‍വെച്ചാണ് 'മരം പോലുള്ള' ആ ചെറുപ്പക്കാരന്‍ മാര്‍കേസിനെ പരിചയപ്പെടാനെത്തിയത്. ബെല്‍ട്ടില്‍ മിലിറ്ററി റിവോള്‍വര്‍ തൂങ്ങിയാടുന്നത് കാണാമായിരുന്നു. പട്ടണത്തിലെ ഏക ബിയര്‍ പാര്‍ലറില്‍ തണുത്ത ബിയര്‍ നുണയുകയായിരുന്നു മാര്‍കേസും സുഹൃത്തും.

വന്നപാടെ, അയാള്‍ കരംകൊടുത്തിട്ട് കൈയില്‍നിന്ന് വിടാതെ മാര്‍കേസിന്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കിക്കൊണ്ട് ചോദിച്ചു : 'കേണല്‍ നിക്കോളാസ് മാര്‍കേസുമായി താങ്കള്‍ക്ക് എന്തെങ്കിലും ബന്ധമുണ്ടോ'.

'ഞാന്‍ അദ്ദേഹത്തിന്റെ പേരക്കുട്ടിയാണ്' -മാര്‍കേസ് മറുപടി നല്‍കി.

'അപ്പോള്‍', അയാള്‍ പറഞ്ഞു, 'നിങ്ങളുടെ മുത്തച്ഛനാണ് എന്റെ മുത്തച്ഛനെ കൊന്നത്'.

ആരകാറ്റക്കയെന്ന ചെറുപട്ടണത്തിലേക്ക് മാര്‍കേസിന്റെ അമ്മയുടെ പിതാവ് കേണല്‍ നിക്കോളാസ് സംഘവും കുടിയേറുന്നത്, ദിന്ദ്വയുദ്ധത്തില്‍ ഒരാളെ വധിച്ച ശേഷമാണ്. കൊല്ലപ്പെട്ടയാളുടെ പേര് മെദാര്‍ഡോ പച്ചേക്കോ എന്നായിരുന്നു. പച്ചേക്കോയുടെ ചെറുമകന്‍ ജോസ് പ്രൂഡെന്‍ഷ്യോ അഗ്വിലാര്‍ ആയാരുന്നു മാര്‍ക്വേസിന് മുന്നിലെത്തിയ ആ ചെറുപ്പക്കാരന്‍. ഒന്ന് പരിഭ്രമിക്കാന്‍ പോലും അവസരം കൊടുക്കാതെ, ഒരു മുത്തച്ഛന്‍ മറ്റേയാളെ വധിച്ചവഴിക്ക് തങ്ങള്‍ രക്തബന്ധമുള്ളവരാണെന്ന മട്ടില്‍ പ്രുഡെന്‍ഷ്യോ മാര്‍കേസിനെ സ്വീകരിച്ചു. കള്ളക്കടത്ത് തൊഴിലാക്കിയ അയാളുടെ ട്രക്കില്‍ ബ്രാന്‍ഡി കുടിച്ച്, ആട്ടിറച്ചിയും തിന്ന് മൂന്നുദിവസം സഞ്ചരിച്ച കാര്യം ആഹ്ലാദപൂര്‍വമാണ് മാര്‍കേസ് വിവരിക്കുന്നത്. അതിനുള്ള നന്ദി സൂചനയായി പത്തുവര്‍ഷം കഴിഞ്ഞ് 'ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍' രചിച്ച വേളയില്‍, മക്കാണ്ടോ പട്ടണത്തിന്റെ സ്ഥാപകന്‍ ജോസ് അക്കാര്‍ഡിയോ ബുവേണ്ടയ കുന്തം കഴുത്തില്‍ പ്രയോഗിച്ച് കൊല്ലുകയും, പിന്നീട് ആ മുറിവ് കഴുകിക്കൊണ്ട് ജോസ് അക്കാര്‍ഡിയോയുടെ മുന്നില്‍ തുടര്‍ച്ചയായി പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന കഥാപാത്രത്തിന് പ്രൂഡെന്‍ഷ്യോയുടെ പേര് മാര്‍കേസ് നല്‍കി!

മാര്‍കേസിന്റെ ഏറ്റവും പ്രശസ്ത കൃതി 'ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍' ആയിരിക്കാം. ആ എഴുത്തുകാരന്റെ ഏറ്റവും മികച്ച കൃതി പക്ഷേ, അതല്ല. 'ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍' എഴുതി ഏതാണ്ട് 20 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രസിദ്ധീകരിച്ച 'കോളറാക്കലത്തെ പ്രണയ'മാണത്. മാര്‍കേസിന് മാത്രം എഴുതാന്‍ കഴിയുന്ന നോവലെന്ന് അതിനെ വിശേഷിപ്പിച്ചാലും അതിശയോക്തിയാവില്ല. 'പ്രണയത്തിന്റെ അവസാന വാക്കെ'ന്ന് നിരൂപകര്‍ വാഴ്ത്തിയ ആ ഗ്രന്ഥം, കൗമാരം വാര്‍ധക്യം യവ്വനം എന്നിങ്ങനെ വിവിധ മനുഷ്യാവസ്ഥകളിലൂടെ പരിണമിക്കുന്ന പ്രണയത്തിന്റെ മാന്ത്രികാനുഭവമാണ് വായനക്കാരന് സമ്മാനിക്കുന്നത്. 'The Autumn of the Patriarch' പോലെ അധികാരത്തിന്റെ അവസ്ഥാന്തരങ്ങള്‍ക്ക് പകരം, പ്രണയത്തിന്റെ അവസ്ഥാന്തരങ്ങളെക്കുറിച്ചെഴുതുന്ന പുതിയ മാര്‍കേസിനെ വായനക്കാര്‍ പുതിയ നോവലില്‍ കണ്ടു. നൊബേല്‍ പുരസ്‌കാരം ഒരു എഴുത്തുകാരന്റെ സര്‍ഗശേഷി വറ്റിയ ശേഷമാണ് നല്‍കപ്പെടാറുള്ളതെന്ന ധാരണ, 'കോളറാക്കാലത്തെ പ്രണയ'ത്തിലൂടെ തിരുത്താനും മാര്‍കേസിനായി. നൊബേല്‍ ലഭിച്ച് മുന്നുവര്‍ഷം കഴിഞ്ഞ്, 1985 ലാണ് ആ നോവല്‍ പ്രസിദ്ധീകരിക്കപ്പെട്ടത്.

 'ആരകാറ്റക്കയിലെ ദരിദ്ര ടെലഗ്രാഫ് ഓപ്പറേറ്ററുടെ 16 മക്കളിലൊരാള്‍ മാത്ര'മെന്ന് തന്നെ സ്വയം വിശേഷിപ്പിച്ചിരുന്ന മാര്‍കേസ്, തന്റെ പിതാവ് ഗബ്രിയേല്‍ എലിജിയോയുടെയും മാതാവ് ലൂയിസ് സാന്റിയാഗയുടെയും പ്രണയകഥയാണ് 'കോളറാക്കാലത്തെ പ്രണയ'ത്തിന്റെ അസംസ്‌കൃതവസ്തുവായി സ്വീകരിച്ചത്. ഡോക്ടര്‍ ജുവനല്‍ ഉര്‍ബിനോ, ഷിപ്പിങ് കമ്പനി ക്ലാര്‍ക്ക് ഫ്‌ളോറെന്റിനോ അരിസ, ഫെര്‍മിന ഡാസ എന്നിവരാണ് നോവലിലെ മുഖ്യകഥാപാത്രങ്ങള്‍. കൗമാരത്തില്‍ തന്റെ ഹൃദയം കവര്‍ന്ന ഫെര്‍മിനയെ ഡോക്ടര്‍ ഉര്‍ബിനോ വിവാഹം കഴിച്ചെങ്കിലും, ഫെര്‍മിനയോടുള്ള പ്രണയവുമായി ജീവിതം മുഴുവന്‍ കാത്തിരിക്കുന്ന ഫ്‌ളോറെന്റിനോയാണ് കഥയിലെ നായകന്‍. ഒടുവില്‍ വാര്‍ധക്യത്തില്‍ ഡോക്ടര്‍ ഉര്‍ബിനോയുടെ മരണത്തിന് ശേഷമാണ് ആ കമിതാക്കള്‍ വീണ്ടും ഒന്നിക്കുന്നത്.

'കോളറാക്കാലത്തെ പ്രണയം' പ്രസിദ്ധീകരിക്കുന്നതിന്റെ തലേവര്‍ഷം, 1984 ലാണ് എണ്‍പത്തിനാലാ വയസ്സില്‍ മാര്‍കേസിന്റെ പിതാവ് ഗബ്രിയേല്‍ എലിജിയോ അന്തരിക്കുന്നത്. മകനെപ്പോലെ താങ്കള്‍ക്ക് ഒരു നോവലെഴുതിക്കൂടേ എന്ന്, മരിക്കുന്നതിന് കുറച്ചുനാള്‍ മുമ്പ് ഗബ്രിയേല്‍ എലിജിയോയോട് ഒരു പത്രപ്രവര്‍ത്തകന്‍ ചോദിച്ചു. അദ്ദേഹം പറഞ്ഞ മറുപടി ശ്രദ്ധേയമായിരുന്നു. 'ഞാനൊരു നോവലിന് പദ്ധതിയിട്ടിരുന്നു. ഒരു ദിവസം മകന്‍ എന്നെ ഫോണ്‍ചെയ്ത്, പെട്ടന്ന് സന്ദേശങ്ങളെത്തിക്കാന്‍ പണ്ട് ടെലഗ്രാഫ് ഓപ്പറേറ്റര്‍മാര്‍ ഉപയോഗിച്ചിരുന്ന സൂത്രവിദ്യയ്ക്ക് പറഞ്ഞിരുന്ന പേര് എന്താണെന്ന് ചോദിച്ചു. 'പെഗ്ഗിങ്' എന്ന് ഞാനവനോട് പറഞ്ഞ നിമിഷം എനിക്കുറപ്പായി, ഞാന്‍ പദ്ധതിയിട്ട നോവല്‍ മകന്‍ എഴുതിക്കൊണ്ടിരിക്കുകയാണെന്ന്!' പക്ഷേ, മകന്‍ ആ നോവല്‍ പുറത്തിറക്കുംമുമ്പ് ഗബ്രിയേല്‍ എലിജിയോ യാത്രയായി (ലൂയിസ് സാന്റിയാഗോയുമായി ചെറുപ്പത്തില്‍ കൊടിയ പ്രണയത്തിലായിരുന്ന സമയത്ത്, ഗബ്രിയേല്‍ എലിജിയോ ആരകാറ്റക്കയില്‍ ടെലഗ്രാഫ് ഓപ്പറേറ്ററായി പ്രവര്‍ത്തിക്കുകയാണ്. ആ പ്രണയം പൊളിക്കാന്‍ ലൂയിസിനെ വിദൂരപട്ടണങ്ങളില്‍ അവളുടെ മാതാവ് പര്യടനത്തിന് കൊണ്ടുപോയ വേളയില്‍, ഈ ടെലഗ്രാഫ് സങ്കേതമുപയോഗിച്ചാണ് ആ കാമുകന്‍ അവള്‍ക്ക് രഹസ്യസന്ദേശങ്ങള്‍ എത്തിച്ചിരുന്നത്!).

സാഹിത്യേതരമായ മറ്റൊരു സവിശേഷത കൂടി 'കോളറാക്കാലത്തെ പ്രണയ'ത്തിനുണ്ട്. 1980 കളില്‍ പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍ വിപണിയിലെത്തിത്തുടങ്ങിയ കാലത്താണ് മാര്‍കേസ് ആ കൃതി രചിക്കുന്നത്. ആദ്യത്തെ കുറെഭാഗം പഴയതുപോലെ ടൈപ്പ്‌റൈറ്ററില്‍ തയ്യാറാക്കുകയാണുണ്ടായത്. അപ്പോഴേക്കും കമ്പ്യൂട്ടര്‍ വന്നു. അതുവരെ എഴുതിയത് മുഴുവന്‍ ഒരു കമ്പോസിറ്ററെ വെച്ച് കമ്പ്യൂട്ടറില്‍ എഴുതിച്ചേര്‍ത്തു. നോവലിന്റെ ബാക്കഭാഗം മുഴുവന്‍ കമ്പ്യൂട്ടറിലാണ് മാര്‍കേസ് എഴുതിയത്. ഒരു ചെറിയ തിരുത്തല്‍ വന്നാല്‍ പോലും എഴുതിയത് മുഴുവന്‍ ഉപേക്ഷിക്കുന്ന മാര്‍കേസിനെപ്പോലൊരു എഴുത്തുകാരന് കമ്പ്യൂട്ടര്‍ നല്‍കിയ ആശ്വാസവും ആവേശവും ചില്ലറയല്ല. മാത്രമല്ല, താന്‍ എങ്ങനെയാണ് നോവല്‍ രചിച്ചതെന്നതിന്റെ ഒരു അവശേഷിപ്പും ഉണ്ടാകാതെ നോക്കാനും കമ്പ്യൂട്ടര്‍ സഹായിക്കുമെന്നതും അദ്ദേഹത്തെ ആകര്‍ഷിച്ചു. കുറിപ്പുകള്‍ തയ്യാറാക്കാനും പിന്നീട് തീയിട്ട് നശിപ്പിക്കാനും നോട്ട്ബുക്കുകളുടെ ആവശ്യവുമില്ല! ഒരുപക്ഷേ, കമ്പ്യൂട്ടറില്‍ എഴുതപ്പെട്ട ആദ്യ പ്രമുഖ നോവലാണ് 'കോളറക്കാലത്തെ പ്രണയം'.

എഴുതിയത് തൃപ്തിയായില്ലെങ്കില്‍ അത് ഉപേക്ഷിക്കുകയായിരുന്നു മാര്‍കേസിന്റെ പതിവ്. മാര്‍കേസിന്റെ ചില പ്രശസ്തമായ കഥകള്‍, സ്വയം തൃപ്തിവരാതെ അദ്ദേഹം ചുരുട്ടിക്കൂട്ടി ചവറ്റുകുട്ടയില്‍ ഉപേക്ഷിച്ചവയാണ്. സുഹൃത്തുക്കള്‍ അവിടെനിന്ന് കണ്ടെടുത്ത് അവ പ്രസിദ്ധീകരിക്കുകയായിരുന്നു. ഇത്തരത്തില്‍ തൃപ്തിവരാത്തതിനാല്‍ പ്രസിദ്ധീകരിക്കാത്ത ഒരു നോവല്‍ ബാക്കിവെച്ചിട്ടാണ് മാര്‍കേസ് യാത്രയായതെന്ന സംഗതിയാണ് ഏറ്റവും ഒടുവിലത്തെ വാര്‍ത്ത. 2014 ഏപ്രില്‍ 17 ന്, എണ്‍പത്തിഏഴാം വയസ്സില്‍ അദ്ദേഹം അന്തരിച്ചതിന് പിന്നാലെയാണ് ഈ വിവരം പുറത്തുവന്നത്. മാത്രമല്ല, സ്‌പെയിനിലെ La Vanguardia പത്രം ആ കൈയെഴുത്തുപ്രതിയുടെ ഒരു ഭാഗം പ്രസിദ്ധീകരിക്കുകയും ചെയ്തു.

ഒരു കരീബിയന്‍ ദ്വീപില്‍ സ്വന്തം മാതാവിന്റെ ശവക്കല്ലറയില്‍ പുഷ്പങ്ങള്‍ അര്‍പ്പിക്കാനെത്തുന്ന അന്ന മഗ്ദലേനയെന്ന 52-കാരിയുടെ അനുഭവമാണ് പ്രസിദ്ധീകരിക്കപ്പെട്ട ആ ഭാഗത്ത് പറയുന്നത്. ഭര്‍തൃമതിയായ ആ സ്ത്രീ കഴിഞ്ഞ 20 വര്‍ഷമായി അവിടെ ഏകയായി എത്തുന്നു. എല്ലാ ആഗസ്ത് 16 നും ഒരേ കടത്തുബോട്ടില്‍ എത്തുകയും ഒരേ ടാക്‌സിയില്‍ സഞ്ചരിക്കുകയും ഒരേ ഹോട്ടല്‍ മുറിയില്‍ കഴിയുകയും ചെയ്യുന്ന അവര്‍ക്ക്, ഇരുപതാമത്തെ വര്‍ഷം ഹോട്ടലില്‍വെച്ചുണ്ടാകുന്ന ബന്ധമാണ്, ഊഷ്മളവും പ്രണയാതുരവുമായ ഭാഷയില്‍ മാര്‍കേസ് വിവരിക്കുന്നത്. പരപുരുഷഗമനവും രതിയുമെല്ലാം വിഷയമാകുന്നതാണ് അധ്യായം. എന്നാല്‍, 'We'll See Each Other in August' (En Agosto Nos Vemos) എന്ന് താത്ക്കാലിക നാമം നല്‍കിയിട്ടുള്ള ആ ഗ്രന്ഥം പ്രസിദ്ധീകരിക്കണോ വേണ്ടയോ എന്നകാര്യം മാര്‍കേസിന്റെ കുടുംബമാണ് തീരുമാനിക്കേണ്ടത്.

ആ ഗ്രന്ഥം പ്രസിദ്ധീകരിച്ചില്ലെങ്കിലും കുഴപ്പമില്ല,. കാരണം എത്രയോ തലമുറകളിലേക്ക് പടര്‍ന്നുകയറാന്‍ പാകത്തിലുള്ള ഇന്ദ്രജാലം ഒരുക്കിവെട്ടിട്ടാണ് മാര്‍കേസ് എന്ന മാന്ത്രികന്‍ വിടവാങ്ങിയത്.

* * * * *

ചിത്രവിവരണം: The Autum of the Patriarch എന്ന നോവലിന്റെ രചനാവേളയില്‍ മാര്‍കേസ്-1970 കളില്‍ മകന്‍ റോഡ്രിഗോ പകര്‍ത്തിയത്. ചിത്രം ജെറാള്‍ഡ് മാര്‍ട്ടിന്റെ ഗ്രന്ഥത്തില്‍നിന്നുള്ളത്.

(കടപ്പാട്, അവലംബം: മാര്‍കേസിന്റെ അത്മകഥാഭാഗമായ Living To Tell the Tale (2003); ജെറാള്‍ഡ് മാര്‍ട്ടിന്‍ രചിച്ച മാര്‍കേസിന്റെ ജീവചരിത്രം Gabriel García Márquez: A Life (2008); മാര്‍കേസിന്റെ നോവലുകളായ One Hundred Years of Solitude (1970); Chronicle of a Death Foretold (1082); Of Love and Other Demons (1994) തുടങ്ങിയവയും മാര്‍കേസിനെപ്പറ്റി വായിച്ചിട്ടുള്ള ഒട്ടെറെ ലേഖനങ്ങളും ഇതെഴുതാന്‍ സഹായകമായിട്ടുണ്ട്)

by ജോസഫ് ആന്റണി 

Sunday, April 13, 2014

'മാഹീത്തെ പെമ്പിള്ളേരും' വാട്ട്‌സ്ആപ്പും


2013 ല്‍ സോഷ്യല്‍ മീഡിയ താരമാക്കിയ മലയാളിയെ മിക്കവര്‍ക്കുമറിയാം. പത്തനംതിട്ട ജില്ലയില്‍ വടശ്ശേരിക്കരയ്ക്കടുത്തുള്ള കുമ്പളാംപൊയ്കയിലെ പറങ്കിമാമൂട്ടില്‍ ചന്ദ്രലേഖ. 'ചമയം' എന്ന സിനിമയില്‍ ചിത്ര പാടിയ 'രാജഹംസമേ....' എന്ന് തുടങ്ങുന്ന പ്രശസ്തഗാനം, മകന്‍ ശ്രീറാമിനെയും ഒക്കത്തുവെച്ച് അനായാസമായി പാടുമ്പോള്‍, ദരിദ്രയായ ആ വീട്ടമ്മയോ, അത് മൊബൈലില്‍ റിക്കോര്‍ഡുചെയ്ത ഭര്‍ത്തൃസഹോദരന്‍ ദര്‍ശനോ ഓര്‍ത്തിരിക്കില്ല, ലോകമെങ്ങുമുള്ള മലയാളികള്‍ നിറഞ്ഞ മനസോടെ ഏറ്റെടുക്കാന്‍ പോകുന്ന ഗാനമായിരിക്കുമതെന്ന്.

വടശ്ശേരിക്കരയിലെ തേച്ചുമിനുക്കാത്ത അടുക്കള ചുമരിനുള്ളില്‍ അവസാനിക്കേണ്ടിയിരുന്ന ചന്ദ്രലേഖയുടെ ഗാനം 2012 ല്‍ ദര്‍ശന്‍ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്‌തെങ്കിലും, 2013 ലെ മലയാളികളുടെ സോഷ്യല്‍ മീഡിയ ആഘോഷത്തിനായി കാലം കരുതിവെച്ച ഒന്നായി അത് പരിണമിക്കുകയായിരുന്നു.

ഫെയ്‌സ്ബുക്കില്‍ ആരോ അത് ഷെയര്‍ ചെയ്യുന്നതോടെയാണ്, ആ യൂട്യൂബ് വീഡിയോയുടെ നിയോഗം മാറ്റിയെഴുതപ്പെടുന്നത്. ചന്ദ്രലേഖയുടെ ഗാനം കാട്ടുതീ പോലെ ഫെയ്‌സ്ബുക്കില്‍ പടര്‍ന്നു. നിര്‍ധനയായ ആ വീട്ടമ്മ ഏവരുടെയും വേദനയും പ്രാര്‍ഥനയുമായി മാറി. സാക്ഷാല്‍ ചിത്ര തന്നെ അവരെ തേടിയെത്തി. ചലച്ചിത്ര പിന്നണിഗാന രംഗത്ത് ചന്ദ്രലേഖയെത്തേടി അവസരങ്ങളെത്തി.

ഫെയ്‌സ്ബുക്കും അജ്ഞാതരായ ആയിരക്കണക്കിന് ഫെയ്‌സ്ബുക്ക് മലയാളികളും ചേര്‍ന്ന് ചന്ദ്രലേഖയെന്ന വീട്ടമ്മയുടെ ശിരോലിഖിതം മാറ്റിയെഴുതുകയായിരുന്നു. മിലന്‍ ജലീല്‍ നിര്‍മിച്ച് എം. പ്രശാന്ത് സംവിധാനം ചെയ്യുന്ന 'ലൗ സ്‌റ്റോറി' എന്ന ചിത്രത്തിനായി ചന്ദ്രലേഖ ആലപിച്ച 'കണ്‍കളാലൊരു...' എന്ന് തുടങ്ങുന്ന ഗാനം യൂട്യൂബില്‍ വന്‍ഹിറ്റാകുന്നു എന്നതാണ് ഏറ്റവും ഒടുവിലത്തെ വാര്‍ത്ത.

തീര്‍ച്ചയായും 2013 ല്‍ സോഷ്യല്‍ മീഡിയയിലെ മലയാളി ചന്ദ്രലേഖ തന്നെയായിരുന്നു. അങ്ങനെയെങ്കില്‍, 2014 ല്‍ സോഷ്യല്‍ മീഡിയയിലെ മലയാളിതാരം ആരായിരിക്കും!

അതിന് 2014 തുടങ്ങിയിട്ടല്ലേ ഉള്ളൂ എന്ന് തോന്നാം. ശരിയാണ്, തുടങ്ങിയിട്ടേയുള്ളൂ. പക്ഷേ, ഈ ലേഖകന്റെ അഭിപ്രായത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഈ വര്‍ഷത്തെ മലയാളി താരം അല്ലെങ്കില്‍ താരങ്ങള്‍ ഇതിനകം പിറന്നുകഴിഞ്ഞു. 'മാഹീത്തെ പെമ്പിള്ളേരാ'ണത്!!

വടക്കന്‍ മലബാര്‍ ശൈലിയില്‍ ആരോ പാടിയ പാട്ട്, പാലയാട് ക്യാമ്പസിലെ എല്‍ എല്‍ ബി സെക്കന്‍ഡ് ഇയര്‍ വിദ്യാര്‍ഥികളായ അസ്‌നി, റംലത്ത്, റാഷ എന്നീ മൂവര്‍സംഘം 'മാഹീത്തെ പെമ്പിള്ളേരെ കണ്ട്ക്കാ' എന്ന് റീമേക്ക് ചെയ്ത് വാട്ട്‌സ്ആപ്പ് വഴി പുറത്തിറക്കിയത് ആഷിക്ക് അബുവിന്റെ പുതിയ സിനിമയ്ക്കുള്ള വിഷയം വരെ ആയിരിക്കുന്നു.

വാട്ട്‌സ്ആപ്പിലൂടെ നൂറുകണക്കിനാളുകള്‍ ഷെയര്‍ ചെയ്തതോടെയാണ് 'മാഹീത്തെ പെമ്പിള്ളേര്‍' താരമായത്. ഇവിടെ ശ്രദ്ധിക്കുക, 2013 പോലെ പാട്ട് പാടിയ ആളല്ല താരമായത്, പകരം പാട്ടില്‍ പ്രതിഫലിക്കുന്ന പെണ്‍കരുത്താണ് താരപദവി നേടിയത്! 'മാഹീത്തെ പെമ്പിള്ളേരു'ടെ ഡസണ്‍ കണക്കിന് പാരഡികള്‍ യുട്യൂബിലും ഫെയ്‌സ്ബുക്കിലും ദിവസങ്ങള്‍ക്കകം നിറഞ്ഞത്, ആ പാട്ടിന് ലഭിച്ച വമ്പിച്ച പ്രതികരണത്തിന്റെ തെളിവായി.

ഇത്രകാലവും 'നാവില്ലാത്തവരുടെ ശബ്ദ'മെന്നാണ് മാധ്യമങ്ങള്‍ അറിയപ്പെട്ടിരുന്നതെങ്കില്‍, ആരാലുമറിയപ്പെടാതെ കിടക്കുന്ന തീപ്പൊരികള്‍ ആളിക്കത്തിക്കുന്ന അപ്രതീക്ഷിത ഊര്‍ജപ്രവാഹമായി നവമാധ്യമങ്ങള്‍ മാറുന്ന കാഴ്ചയാണ് ഇവിടെ കാണുന്നത്.

2013 ല്‍ നിന്ന് 2014 ലേക്കെത്തുമ്പോള്‍, മേല്‍പ്പറഞ്ഞ ഉദാഹരണങ്ങളില്‍ കാണാവുന്ന ഒരു പ്രധാന മാറ്റം, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വന്ന വ്യത്യാസമാണ്. 2013 ല്‍ ഫെയ്‌സ്ബുക്കാണ് ചന്ദ്രലേഖയെ താരമാക്കിയതെങ്കില്‍, 'മാഹീത്തെ പെമ്പിള്ളേര്‍' താരമായത് വാട്ട്‌സ്ആപ്പിലൂടെയാണ്.

ഒരര്‍ഥത്തില്‍ 2014 ല്‍ താരമായി മാറിയത് 'മാഹീത്തെ പെമ്പിള്ളേര്‍' മാത്രമല്ല; വാട്ട്‌സ്ആപ്പും (WhatsApp) കൂടിയാണ്. വാട്ട്‌സ്ആപ്പ് താരമായത് തികച്ചും വ്യത്യസ്തമായ മറ്റൊരു കാരണത്താലാണെന്ന് മാത്രം. ടെക്ചരിത്രത്തില്‍ ഇതുവരെ നടന്നിട്ടുള്ളതില്‍ ഏറ്റവും വലിയ ഏറ്റെടുക്കലിലൂടെ വാട്ട്‌സ്ആപ്പിനെ ഫെയ്‌സ്ബുക്ക് സ്വന്തമാക്കി. അങ്ങനെയാണ് വാട്ട്‌സ്ആപ്പിന് താരപദവി ലഭിച്ചത്.

കേള്‍ക്കുമ്പോള്‍ തലചുറ്റലുണ്ടാക്കാന്‍ പോന്നത്ര ഭീമമായൊരു തുക (1900 കോടി ഡോളര്‍, എന്നുവെച്ചാല്‍ 117800 കോടി രൂപ) നല്‍കി സ്വന്തമാക്കാന്‍ പോന്നത്ര വലിയ പ്രലോഭനമായി ഫെയ്‌സ്ബുക്കിന് വാട്ട്‌സ്ആപ്പ് മാറിയത് എന്തുകൊണ്ടെന്ന ചോദ്യത്തിന് ഒരുത്തരം 'മാഹീത്തെ പെമ്പിള്ളേര്‍' നല്‍കും!

1992 ല്‍ ആരംഭിച്ച മൊബൈല്‍ 'ഷോര്‍ട്ട് മെസേജ് സര്‍വീസ്' അഥവാ എസ് എം എസിന്റെ പിന്‍ഗാമിയെന്ന് വിശേഷിപ്പിക്കാവുന്ന വാട്ട്‌സ്ആപ്പ്, സോഷ്യല്‍ മെസേജിങ് രംഗത്ത് നടത്തുന്ന മുന്നേറ്റമാണ് ടെക്‌ലോകത്തെ പുതിയ താരമാക്കി അതിനെ മാറ്റിയത്.

2014 ജനവരിയില്‍ പുറത്തുവന്ന കണക്ക് പ്രകാരം, 45 കോടി അംഗങ്ങളുള്ള വാട്ട്‌സ്ആപ്പിലൂടെ ഒരു ദിവസം വിനിമയം ചെയ്യപ്പെടുന്നത് ശരാശരി 5000 കോടി സന്ദേശങ്ങളാണ്! ടെക്‌സ്റ്റും ഫോട്ടോയും വീഡിയോയും ഗ്രാഫിക്‌സുമൊക്കെ ഇതില്‍ പെടുന്നു. മാത്രമല്ല, ഓരോ മാസവും പത്തുലക്ഷം യൂസര്‍മാര്‍ വീതം വാട്ട്‌സ്ആപ്പില്‍ കൂടുതലായി ചേരുന്നു.

'സീക്രട്ട്' (Secret), 'കിക്' (Kik), 'വി ചാറ്റ്' (WeChat), 'ലൈന്‍' (Line), 'കകാവൊടോക്ക്' (KakaoTalk), 'സ്‌നേപ്പ്ചാറ്റ്' (Snapchat) എന്നിങ്ങനെ പാശ്ചാത്യലോകത്ത് സ്വാധീനമുള്ള സന്ദേശസര്‍വീസുകള്‍ പലതുമുണ്ടെങ്കിലും, അവയ്‌ക്കൊന്നും ജനപ്രീതിയുടെ കാര്യത്തില്‍ വാട്ട്‌സ്ആപ്പിന്റെ ഏഴയലത്ത് എത്താനായിട്ടില്ല. എന്തിന്, ഫെയ്‌സ്ബുക്കിന്റെ മെസേജ് സര്‍വീസായ മെസഞ്ചറിന് പോലും സോഷ്യല്‍ മെസേജിങ് രംഗത്ത് വാട്ട്‌സ്ആപ്പിന് വെല്ലുവിളിയാകാന്‍ സാധിച്ചില്ല.

യാഹൂവിലെ രണ്ട് മുന്‍ജീവനക്കാരായ ജാന്‍ കൗണ്‍, ബ്രിയാന്‍ ആക്ടണ്‍ എന്നിവര്‍ ചേര്‍ന്ന് 2009 ല്‍ സ്ഥാപിച്ച വാട്ട്‌സ്ആപ്പ്, ആഗോളതലത്തില്‍ ഇത്രവലിയ സൂപ്പര്‍ഹിറ്റാകുമെന്ന് അവര്‍ പ്രതീക്ഷിച്ചിട്ടേ ഉണ്ടാകില്ല.

ശരിക്കു പറഞ്ഞാല്‍, 2009 ജനവരിയില്‍ ജാന്‍ കൗണിന്റെ പക്കലെത്തിയ പുതിയ ഐഫോണില്‍നിന്നാണ് വാട്ട്‌സ്ആപ്പിന്റെ കഥ തുടങ്ങേണ്ടത്. അതിന് ഒന്‍പത് മാസംമുമ്പ് ആപ്പിള്‍ ആരംഭിച്ച ആപ്പ് സ്റ്റോര്‍, പുതിയൊരു തൊഴില്‍മേഖല സൃഷ്ടിക്കാന്‍ പോകുന്നുവെന്ന് അദ്ദേഹത്തിന് തിരിച്ചറിയാന്‍ കഴിഞ്ഞതാണ് ആ വിജയഗാഥയിലെ ആദ്യ മുന്നേറ്റ നിമിഷം. അതുപ്രകാരം പുതിയൊരു ആപ്പ് സൃഷ്ടിക്കാനും കമ്പനി സ്ഥാപിക്കാനും ബ്രിയാന്‍ ആക്ടണിനൊപ്പം ജാന്‍ കൗണ്‍ നടത്തിയ നീക്കം, ടെക്ചരിത്രത്തിലെ ഏറ്റവും വലിയ വിജയഗാഥകളിലൊന്നായി പരിണമിക്കുകയായിരുന്നു.

'എക്സ്റ്റന്‍സിബിള്‍ മെസേജിങ് ആന്‍ഡ് പ്രെസന്‍സ് പ്രോട്ടോക്കോളി' (XMPP) ന്റെ ഒരു കസ്റ്റമറൈസ് ചെയ്ത വേര്‍ഷനാണ് വാട്ട്‌സ്ആപ്പില്‍ ഉപയോഗിച്ചിട്ടുള്ളത്. യൂസര്‍നാമമായി നമ്മുടെ ഫോണ്‍ നമ്പറാണ് വാട്ട്‌സ്ആപ്പ് ഉപയോഗിക്കുക. ഐഫോണ്‍ ആപ്പ് ആയിട്ടാണ് ആദ്യം വാട്ട്‌സ്ആപ്പ് തുടങ്ങിയതെങ്കിലും, ആന്‍ഡ്രോയ്ഡ്, ബ്ലാക്ക്ബറി, സിമ്പിയന്‍, വിന്‍ഡോസ് ഫോണ്‍ തുടങ്ങി എല്ലാ പ്രമുഖ മൊബൈല്‍ പ്ലാറ്റ്‌ഫോമിലും വാട്ട്‌സ്ആപ്പ് പ്രവര്‍ത്തിക്കും.

25 എഞ്ചിനിയര്‍മാര്‍ ഉള്‍പ്പടെ വെറും 55 ജീവനക്കാരുള്ള വാട്ട്‌സ്ആപ്പ് അഞ്ചുവര്‍ഷംകൊണ്ട് കൈവരിച്ച നേട്ടം ഏതര്‍ഥത്തിലും അതിശയിപ്പിക്കുന്നതാണ്. 1900 കോടി ഡോളര്‍ നല്‍കി വാട്ട്‌സ്ആപ്പിനെ ഏറ്റെടുക്കുന്നതായി 2014 ഫെബ്രുവരി 19 ന് ഫെയ്‌സ്ബുക്ക് പ്രഖ്യാപിച്ചത് ആ അതിശയത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു.

ഒരു രാത്രി ഇരുണ്ട് വെളുത്തപ്പോള്‍, വാട്ട്‌സ്ആപ്പ് സിഇഒ ജാന്‍ കൗണ്‍ 680 കോടി ഡോളറും, സഹസ്ഥാപകന്‍ ബ്രിയാന്‍ ആക്ടണ്‍ 300 കോടി ഡോളറും സമ്പാദ്യമുള്ളവരായി മാറി. മുമ്പ് ജോലി നല്‍കാതെ ഫെയ്‌സ്ബുക്ക് തിരസ്‌ക്കരിച്ച വ്യക്തികൂടിയാണ് ആക്ടണ്‍. ആ നിലയ്ക്ക് വാട്ട്‌സ്ആപ്പ് ഫെയ്‌സ്ബുക്ക് ഏറ്റെടുത്തപ്പോള്‍ ഒരു മധുരപ്രതികാരം കൂടിയാണ് നിറവേറ്റപ്പെട്ടത്.

ടെക് ചരിത്രത്തില്‍ ഇതിന് മുമ്പ് ഏറ്റവും വലിയ തുകയ്ക്കുള്ള രണ്ട് ഏറ്റെടുക്കലുകള്‍ നടത്തിയത് ഗൂഗിളും മൈക്രോസോഫ്റ്റുമാണ്. രണ്ടുവര്‍ഷംമുമ്പ് മോട്ടറോള മൊബിലിറ്റിയെ ഗൂഗിള്‍ ഏറ്റെടുത്തത് 1250 കോടി ഡോളര്‍ മുടക്കിയാണ് (അടുത്തയിടെ മോട്ടറോളയെ 291 കോടി ഡോളറിന് ചൈനീസ് കമ്പനിയായ ലെനോവയ്ക്ക് ഗൂഗിള്‍ വിറ്റു). ഇന്റര്‍നെറ്റ് ടെലിഫോണി കമ്പനിയായ സ്‌കൈപ്പിനെ 850 കോടി ഡോളറിനാണ് മൈക്രോസോഫ്റ്റ് സ്വന്തം ചിറകിന്‍ കീഴിലാക്കിയത്.

അതിനെയൊക്കെ കടത്തിവെട്ടി വന്‍തുക മുടക്കി വാട്ട്‌സ്ആപ്പിനെ എന്തുകൊണ്ട് ഫെയ്‌സ്ബുക്ക് ഏറ്റെടുത്തു എന്ന ചോദ്യം പ്രസക്തമാണ്. അതിനോട് ചേര്‍ത്തുവായിക്കേണ്ട കാര്യമാണ്, ഫെയ്‌സ്ബുക്കും ട്വിറ്ററും ഗൂഗിള്‍ പ്ലസ്സും ഇന്‍സ്റ്റഗ്രാമും യൂട്യൂബും പോലുള്ള സോഷ്യല്‍ മീഡിയ സര്‍വീസുകള്‍ക്കിടയ്ക്ക് വാട്ട്‌സ്ആപ്പ് പോലൊരു സ്വകാര്യ സന്ദേശ സര്‍വീസിന് എങ്ങനെ ഇത്രവലിയ വിജയമാകാന്‍ സാധിച്ചു എന്നകാര്യം.

അവിടെയാണ് വ്യക്തിപരമായ ആശയവിനിമയത്തിന് ഓരോരുത്തരുടെയും ജീവിതത്തിലുള്ള പ്രസക്തിയും പ്രാധാന്യവും കടന്നുവരുന്നത്. നിങ്ങള്‍ പുരപ്പുറത്തുകയറി വിളിച്ചുപറയുന്നതും, ഒരാളോട് നേരിട്ട് സംസാരിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. ഫെയ്‌സ്ബുക്കിലെ പോസ്റ്റിങ് ശരിക്കും പുരപ്പുറത്തു കയറിയുള്ള അലമുറയിടീലാണ്. അതേസമയം, വാട്ട്‌സ്ആപ്പിലൂടെയുള്ളത് നേര്‍ക്കുനേരെയുള്ള കമ്മ്യൂണിക്കേഷനും.

ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സര്‍വീസുകളുടെ അടിസ്ഥാന ദൗത്യം ആളുകളെ തമ്മില്‍ കണക്ട് ചെയ്യുകയെന്നതാണ്. ഫെയ്‌സ്ബുക്കില്‍ 500 സുഹൃത്തുക്കളുള്ള ഒരാള്‍ ഒരു പോസ്റ്റിടുമ്പോള്‍, ആ 500 പേര്‍ക്ക് മുന്നിലേക്കാണ് അതെത്തുന്നത്. അതില്‍ എത്രപേര്‍ എങ്ങനെയൊക്കെ അത് സ്വീകരിക്കുമെന്ന് പോസ്റ്റിടുന്നയാള്‍ക്ക് ഉറപ്പില്ല.

 'ഡിജിറ്റല്‍ യുഗത്തിലെ ഇത്തരം കമ്മ്യൂണിക്കേഷന്‍ ഒരര്‍ഥത്തില്‍ തിരക്കേറിയ ഒരു തീയേറ്ററില്‍നിന്ന് വിളിച്ചുകൂവുന്ന അവസ്ഥയിലേക്ക് അധപതിച്ചിരിക്കുകയാണ്'-ഒരു വട്ട്‌സ്ആപ്പ് യൂസര്‍ പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങനെ. എന്നാല്‍, വാട്ട്‌സ്ആപ്പില്‍ അങ്ങനെയല്ല കാര്യങ്ങള്‍.

ബന്ധങ്ങളുടെ ദൃഢത ഊട്ടിയുറപ്പിക്കുംവിധമുള്ള വ്യക്തിപരമായ ആശയവിനിമയത്തിന്റെ ഭാവിസാധ്യത ശരിവെയ്ക്കുകയാണ്, വന്‍തുക മുടക്കി വാട്ട്‌സ്ആപ്പ് ഏറ്റെടുക്കുക വഴി ഫെയ്‌സ്ബുക്ക് ചെയ്തത്. (കടപ്പാട് : വിവിധ വാര്‍ത്താറിപ്പോര്‍ട്ടുകള്‍, വിക്കിപീഡിയ)

- കേരള പ്രസ്സ് അക്കാദമി പ്രസിദ്ധീകരണമായ 'മീഡിയ' 2014 ഏപ്രില്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം

ഭാവി കണ്ടുപിടിക്കാനുള്ള വഴികള്‍

 
ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഫെയ്‌സ്ബുക്കിന് പത്തുവയസ്സ് തികഞ്ഞതും, ഭൂമുഖത്തെ ഏറ്റവും വലിയ സോഫ്റ്റ്‌വേര്‍ കമ്പനിയായ മൈക്രോസോഫ്റ്റിന്റെ പുതിയ മേധാവിയായി ഇന്ത്യക്കാരനായ സത്യ നാദെല്ല തിരഞ്ഞെടുക്കപ്പെട്ടതും ഒരേ ദിവസമാണ് - 2014 ഫെബ്രുവരി നാലിന്.

ഫെയ്‌സ്ബുക്കിന്റെ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗും, മൈക്രോസോഫ്റ്റിന്റെ പുതിയ മേധാവി നാദെല്ലയും അന്ന് ഓരോ കത്തുകള്‍ പ്രസിദ്ധീകരിച്ചു. സക്കര്‍ബര്‍ഗിന്റെ കത്ത് ഫെയ്‌സ്ബുക്ക് അംഗങ്ങളെ അംഭിസംബോധന ചെയ്തുകൊണ്ടുള്ളതായിരുന്നുവെങ്കില്‍, മൈക്രോസോഫ്റ്റ് ജീവനക്കാര്‍ക്കായി തയ്യാറാക്കിയതായിരുന്നു നാദെല്ലയുടെ കത്ത്.

വ്യത്യസ്ത സാഹചര്യങ്ങളില്‍, വ്യത്യസ്ത ടാര്‍ജറ്റ് ഗ്രൂപ്പിന് പോസ്റ്റ് ചെയ്യപ്പെട്ട ആ രണ്ട് കത്തിലും പൊതുവായിട്ടുള്ള ഒരു സംഗതിയുണ്ടായിരുന്നു. അത് അടുത്ത പത്തുവര്‍ഷത്തേക്ക് നേരിടാന്‍ പോകുന്ന വെല്ലുവിളികളെക്കുറിച്ചുള്ളതായിരുന്നു.

ഇന്ത്യയിലെ മൊത്തം ജനസംഖ്യയ്ക്ക് തുല്യമാണ് ഇപ്പോള്‍ ഫെയ്‌സ്ബുക്ക് അംഗങ്ങളുടെ സംഖ്യ - 123 കോടി! പത്തുവര്‍ഷംമുമ്പ്, ഹാര്‍വാഡിലെ ഹോസ്റ്റല്‍മുറിയില്‍വെച്ച് നാല് സഹപാഠികള്‍ക്കൊപ്പം ഫെയ്‌സ്ബുക്കിന് തുടക്കമിടുമ്പോള്‍, ഈ നിലയ്ക്ക് ലോകംകീഴടക്കുന്ന പ്രതിഭാസമായി അത് മാറുമെന്ന് സക്കര്‍ബര്‍ഗ് കരുതിയിട്ടുണ്ടാകുമോ?

കഴിഞ്ഞ ഫിബ്രുവരി നാലിന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റുചെയ്ത കത്തില്‍ സക്കര്‍ബര്‍ഗ് അതിന് മറുപടി പറയുന്നത് ഇങ്ങനെ: 'ഇല്ല. ഫെയ്‌സ്ബുക്ക് തുറന്ന ശേഷം സുഹൃത്തുക്കള്‍ക്കൊപ്പം കോളേജില്‍ പിസ കഴിക്കാന്‍ പോയത് ഞാനോര്‍ക്കുന്നു. കോളേജ് വിദ്യാര്‍ഥികളെ പരസ്പരം ബന്ധിപ്പിക്കുന്ന കാര്യം ആവേശമുണര്‍ത്തുന്നതാണെന്ന് ഞാന്‍ അവരോട് പറഞ്ഞു'.

എന്നുവെച്ചാല്‍, സക്കര്‍ബര്‍ഗിന്റെ പോലും പ്രതീക്ഷയ്ക്കപ്പുറത്തേക്കാണ് ഫെയ്‌സ്ബുക്ക് വളര്‍ന്നത്. കഴിഞ്ഞ പത്തുവര്‍ഷത്തെക്കാളും തന്നെ ആവേശംകൊള്ളിക്കുന്നത് വരുന്ന പത്തുവര്‍ഷങ്ങളാണെന്ന് സക്കര്‍ബര്‍ഗ് കത്തില്‍ പറഞ്ഞു. തീര്‍ച്ചയായും അത് വെല്ലുവിളികള്‍ നിറഞ്ഞതാകുമെന്നുറപ്പ്.

'നെറ്റ്‌വര്‍ക്കിനെ ചുവടുപ്പിക്കുന്നതിനുള്ളതായിരുന്നു ആദ്യപത്തുവര്‍ഷങ്ങള്‍'. പ്രാധാന്യമേറിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശേഷി ഇപ്പോള്‍ നമുക്കുണ്ട്. 'പങ്കുവെയ്ക്കലിനാണ് ഇപ്പോള്‍ സോഷ്യല്‍നെറ്റ്‌വര്‍ക്കുകള്‍ ഉപയോഗിക്കുന്നതെങ്കില്‍, ചോദ്യങ്ങള്‍ക്ക് ഉത്തരം തേടാനും, സങ്കീര്‍ണപ്രശ്‌നങ്ങള്‍ പരിഹരിക്കാനുമാകും അടുത്ത ദശകത്തില്‍ സോഷ്യല്‍നെറ്റ്‌വര്‍ക്കുകള്‍ ശ്രമിക്കുക'.

നിലവില്‍ അനുഭവങ്ങള്‍ പങ്കിടാന്‍ നമുക്ക് മുന്നില്‍ പരിമിതമായ ഏതാനും മാര്‍ഗങ്ങളേയുള്ളൂ. എന്നാല്‍, വരുംദശകത്തില്‍ പുതിയ അനുഭവങ്ങള്‍ സോഷ്യല്‍നെറ്റ്‌വര്‍ക്കുകളില്‍ പങ്കിടാന്‍ സാങ്കേതികവിദ്യ നവീന വഴികള്‍ തുറക്കുമെന്നും സക്കര്‍ബര്‍ഗ് പ്രത്യാശിക്കുന്നു.

ഫെയ്‌സ്ബുക്കല്ല മൈക്രോസോഫ്റ്റ്. അതിനാല്‍, ഫെയ്‌സ്ബുക്ക് മേധാവിയുടെ ആശങ്കകളല്ല മൈക്രോസോഫ്റ്റ് മേധാവി നാദെല്ല പങ്കിടുന്നത്. ഭാവിയിലെ കമ്പ്യൂട്ടിങിനെക്കുറിച്ചുള്ളതാണ് അദ്ദേഹത്തിന്റെ ചിന്തകള്‍. ഒരോ വീട്ടിലും ഓരോ ഡെസ്‌കിലും പേഴ്‌സണല്‍ കമ്പ്യൂട്ടറുകളെത്തിക്കുകയെന്ന മഹത്തായ ലക്ഷ്യമാണ് മൈക്രോസോഫ്റ്റിന് തുടക്കത്തിലുണ്ടായിരുന്നതെന്ന കാര്യം നാദെല്ല തന്റെ കത്തില്‍ ഓര്‍മിപ്പിക്കുന്നു.

ഇന്ന് കഥ മാറിയിരിക്കുന്നു. വ്യത്യസ്തമായ ഒട്ടേറെ ഉപകരണങ്ങളി്ല്‍ നമ്മുടെ ശ്രദ്ധ തിരിയേണ്ടിയിരിക്കുന്നുവെന്ന് മൈക്രോസോഫ്റ്റ് മേധാവി പറയുന്നു. പേഴ്‌സണല്‍ കമ്പ്യൂട്ടിങിന് സംഭവിക്കുന്ന രൂപപരിണാമം വഴി, ഡെസ്‌ക്‌ടോപ്പുകളും ലാപ്‌ടോപ്പുകളും ടാബ്‌ലറ്റുകള്‍ക്കും സ്മാര്‍ട്ട്‌ഫോണുകള്‍ക്കും, സ്മാര്‍ട്ട്‌വാച്ച് പോലെ ശരീരത്തിലണിയാവുന്ന ഉപകരണങ്ങള്‍ക്കും വഴിമാറുന്നതിനാണ് കഴിഞ്ഞ ദശകം സാക്ഷ്യംവഹിച്ചത്.

സ്വാഭാവികമായും അതിന്റെ പ്രതിധ്വനി ഭാവിയെക്കുറിച്ചുള്ള നാദെല്ലയുടെ ആശങ്കകളില്‍ പ്രതിധ്വനിക്കുക സ്വാഭാവികം. അടുത്ത ദശകത്തില്‍ കമ്പ്യൂട്ടിങ് സര്‍വ്വവ്യാപിയാകും. നിര്‍മിതബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പ്യൂട്ടിങിനും നെറ്റ്‌വര്‍ക്കിങിനും ശക്തിപകരും -നാദെല്ല ചൂണ്ടിക്കാട്ടുന്നു.

'സോഫ്റ്റ്‌വേറിന്റെയും ഹാര്‍ഡ്‌വേറിന്റെയും സഹപരിണാമം വഴി, ബിസിനസിലും ജീവിതത്തിലും നമ്മുടെ ലോകത്തും ഇതുവരെ സാധ്യമാകാതിരുന്ന ഒട്ടേറെ സംഗതികള്‍ ഡിജിറ്റല്‍രൂപത്തിലാക്കാന്‍ സാധിക്കും' - കത്തില്‍ നാദെല്ല പറയുന്നു. പരസ്പരബന്ധിത ഉപകരണങ്ങളുടെയും ക്ലൗഡ് വഴി വര്‍ധിച്ചുവരുന്ന കമ്പ്യൂട്ടിങ് ശേഷിയുടെയും വന്‍തോതിലുള്ള ഡേറ്റായില്‍നിന്ന് ലഭിക്കുന്ന ഉള്‍ക്കാഴ്ച്ചയുടെയും മെഷീന്‍ ലേണിങ്ങിന്റെയും സഹായത്തോടെയാകും ഇത് സാധ്യമാവുകയെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു.

സോഫ്റ്റ്‌വേറിന്റെ ശക്തിയില്‍ പ്രവര്‍ത്തിക്കുന്ന ലോകമാകും നാളെത്തേത്. നമ്മുടെ ലോകത്തെ ഇതുവരെ സാധ്യമാകാത്ത വിധം കാണാനും പ്രകടിപ്പിക്കാനും പങ്കിടാനും കഴിയുന്ന വിധം, സുഹൃത്തുക്കളും കൂടുംബാംഗങ്ങളുമായി നമ്മള്‍ ബന്ധിപ്പിക്കപ്പെടുന്ന കാലമാണ് വരുന്നത്. ബിസിനസ് രംഗത്ത് ഉപയോക്താക്കളുമായി കൂടുതല്‍ അര്‍ഥവത്തായ വിധം ഇടപെടാന്‍ വഴി തെളിയും-നാദെല്ല പറയുന്നു.

-----

ടെക്‌ലോകത്തെ നിയന്ത്രിക്കുന്ന രണ്ട് വന്‍കിട കമ്പനികളുടെ മേധാവികള്‍ ഒരേ ദിവസം പുറത്തുവിട്ട കത്തുകളില്‍, ഭാവിയെക്കുറിച്ച് ഏതാണ്ട് സമാനമായ സംഗതികളാണ് കടന്നുവരുന്നതെന്നത് കൗതുമുണര്‍ത്തുന്നു.

യഥാര്‍ഥത്തില്‍ സക്കര്‍ബര്‍ഗും നാദെല്ലയും പ്രവചിക്കുന്നതുപോലെയാകുമോ അടുത്ത പത്തുവര്‍ഷങ്ങള്‍. 2025 ആകുമ്പോഴേക്കും ലോകം ഇവര്‍ ഉദ്ദേശിക്കുന്ന രീതിയില്‍ പരിണമിക്കുമോ. ഉറപ്പില്ല. കാരണം, ഭാവി പ്രവചിക്കുകയെന്നത് വളരെ റിസ്‌ക്കുള്ള ഏര്‍പ്പാടാണ്. നിലവിലെ സൂചനകള്‍ പ്രകാരം ലോകം ഭാവിയില്‍ എങ്ങനെയാകുമെന്ന് ഏതാണ്ട് കൃത്യമായി പ്രവചിക്കാന്‍ വളരെ ചുരുക്കംപേര്‍ക്കേ കഴിഞ്ഞിട്ടുള്ളൂ.

ഭാവി പ്രവചിക്കുന്നതിന് പകരം 'ഭാവി കണ്ടുപിടിക്കാന്‍' ആപ്പിളിന്റെ സഹസ്ഥാപകനും മുന്‍മേധാവിയുമായിരുന്ന സ്റ്റീവ് ജോബ്‌സിനെപ്പോലുള്ളവര്‍ ശ്രമിച്ചത് അതുകൊണ്ടാണ് !

പത്തുവര്‍ഷംമുമ്പ്, അന്നത്ത സ്ഥിതിഗതികള്‍ക്കനുസരിച്ച് ഭാവി പ്രവചിക്കാന്‍ സ്റ്റീവ് ജോബ്‌സ് ശ്രമിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ, ഐഫോണോ ഐപാഡോ ആപ്പിള്‍ പുറത്തിറക്കില്ലായിരുന്നു. അത്തരം ഉപകരണങ്ങള്‍ ലോകംകീഴടക്കാന്‍ പോകുന്നുവെന്ന കാര്യമായ സൂചനകളൊന്നും 2004 ല്‍ ഉണ്ടായിരുന്നില്ല. അന്നത്തെ സൂചനകള്‍ക്കനുസരിച്ചാണെങ്കില്‍, ഐപോഡ് എന്ന മ്യൂസിക് ഉപകരണം കൂടുതല്‍ കൂടുതല്‍ പരിഷ്‌ക്കരിച്ച് ആപ്പിള്‍ ഇന്നും കഴിച്ചുകൂട്ടിയേനെ!

മൊബൈല്‍ കമ്പ്യൂട്ടിങില്‍ ടാബ്‌ലറ്റ് യുഗം ആരംഭിച്ചത് 2010 ല്‍ ആപ്പിളിന്റെ ഐപാഡ് രംഗത്തെത്തിയതോടെയാണ്. ലോകത്തെ സ്മാര്‍ട്ട്‌ഫോണ്‍ യുഗത്തിലേക്ക് തള്ളിയിട്ടുകൊണ്ട്, 2007 ല്‍ ഐഫോണ്‍ അവതരിപ്പിച്ച ശേഷമാണ് ആപ്പിളും സ്റ്റീവും ഐപാഡിലേക്ക് തിരിഞ്ഞത് എന്നാണ് പലരും കരുതുന്നത്. പക്ഷേ, അത് തെറ്റാണെന്ന് സ്റ്റീവിന്റെ ജീവചരിത്രകാരന്‍ വാള്‍ട്ടര്‍ ഇസാക്‌സണ്‍ സാക്ഷ്യപ്പെടുത്തുന്നു.

ഐഫോണ്‍ എന്ന ആശയം വരുന്നതിന് വളരെ മുമ്പേ, 2002 ല്‍ ഐപാഡ് പ്രോജക്ട് ആപ്പിള്‍ ആരംഭിച്ചിരുന്നുവത്രേ. സ്റ്റൈലസില്ലാതെ ഉപയോഗിക്കാവുന്ന ഒരു ടാബ്‌ലറ്റ് വേണമെന്നാണ് സ്റ്റീവ് തന്റെ വിശ്വസ്തരെ 2002 ല്‍ അറിയിച്ചത്. ഉപകരണത്തിന്റെ സ്‌പെസിഫിക്കേഷന്‍ സ്റ്റീവ് നല്‍കിയത് എങ്ങനെയായിരുന്നുവെന്ന്, അന്ന് ആ പ്രോജക്ടില്‍ ഉള്‍പ്പെട്ട ആപ്പിള്‍ എഞ്ചിനിയറെ ഉദ്ധരിച്ച് ഫ്രെഡ് വൊഗല്‍സ്റ്റീന്‍ ('Dogfight'(2013) എന്ന ഗ്രന്ഥത്തില്‍) റിപ്പോര്‍ട്ട് ചെയ്യുന്നത് ഇങ്ങനെ: 'കക്കൂസിലിരിക്കുമ്പോഴും ഈമെയില്‍ നോക്കാന്‍ കഴിയണം'!

ഇടയ്ക്ക് ഐഫോണ്‍ പ്രോജക്ടിന് അടിയന്തര പ്രാധാന്യം ലഭിച്ചതിനാല്‍, ഐപാഡ് പദ്ധതി ആപ്പിള്‍ നിര്‍ത്തിവെച്ചു. ഐപാഡിനായി അതിനകം രൂപപ്പെടുത്തിയ പല സങ്കേതങ്ങളും (മള്‍ട്ടിടച്ച് പോലുള്ളവ) ഐഫോണിനായി ഉപയോഗിക്കപ്പെട്ടു. 2007 ല്‍ ഐഫോണ്‍ പുറത്തിറങ്ങി. അതിന് ശേഷം സ്റ്റീവും ആപ്പിളും ഐപാഡിലേക്ക് പൂര്‍ണശ്രദ്ധ തിരിച്ചു.

ഒരു സ്‌ക്രീന്‍ മാത്രമുള്ള കമ്പ്യൂട്ടറെന്ന് ഐപാഡിനെ വിശേഷിപ്പിക്കാം. അത്തരമൊരു കമ്പ്യൂട്ടര്‍ ലോകത്തിന് ആവശ്യമുണ്ടെന്നും, ലോകമെമ്പാടും ആളുകള്‍ ഡെസ്‌ക്‌ടോപ്പിനും ലാപ്‌ടോപ്പിനും പകരം ടാബുകളെ നെഞ്ചിലേറ്റുമെന്നും ഒരു സൂചനയും സ്റ്റീവിനോ ഐപാഡ് സൃഷ്ടിക്കാന്‍ അധ്വാനിച്ചവര്‍ക്കോ അന്ന് ലഭിച്ചിരുന്നില്ല.

അതേസമയം, ആളുകള്‍ അതിഷ്ടപ്പെടും എന്ന കാര്യത്തില്‍ സ്റ്റീവിന് സംശയമുണ്ടായിരുന്നില്ല. ആളുകള്‍ക്ക് അത് അനായാസം ഉപയോഗിക്കാന്‍ കഴിയണം എന്നകാര്യത്തിലും തര്‍ക്കവുമുണ്ടായിരുന്നില്ല. ഈ കാഴ്ചപ്പാടോടെ സ്റ്റീവ് യഥാര്‍ഥത്തില്‍ ഭാവിയെ കണ്ടുപിടിക്കുകയായിരുന്നു. വരുംകാലം മൊബൈല്‍ കമ്പ്യൂട്ടിങ്ങിന്റേതായിരിക്കുമെന്ന് പറയുമ്പോള്‍, ലോകം അതിലേക്കെത്തിയതില്‍ വലിയ തോതില്‍ കടപ്പെട്ടിരിക്കുന്നത് 'ഭാവി കണ്ടുപിടിച്ച' സ്റ്റീവിനോടാണ്.

യഥാര്‍ഥത്തില്‍ അടുത്ത ദശകം എങ്ങനെയായിരിക്കുമെന്ന് ആലോചിക്കുമ്പോള്‍ ആദ്യം മനസിലെത്തുന്ന ചോദ്യം, അടുത്ത ദശകത്തിലെ സ്റ്റീവ് ജോബ്‌സ് ആരായിരിക്കുമെന്നാണ്. അത്തരത്തില്‍ ഭാവി കണ്ടുപിടിക്കാന്‍ ശേഷിയുള്ള പ്രതിഭകള്‍ രംഗത്തെത്തിയാല്‍, ഫെയ്‌സ്ബുക്കിന്റെയോ മൈക്രോസോഫ്റ്റിന്റെയോ മേധാവികള്‍ കരുതുന്നതുപോലെ ആയിക്കൊള്ളണം കാര്യങ്ങള്‍ എന്നില്ല.

പ്രശസ്ത അമേരിക്കന്‍ ബിസിനസ് ജേര്‍ണലിസ്റ്റ് കെന്‍ ഔലേറ്റ ('Googled' (2009) എന്ന ഗ്രന്ഥത്തില്‍) വിവരിച്ചിട്ടുള്ള സംഗതി പറഞ്ഞുകൊണ്ട് ഈ ലേഖനം അവസാനിപ്പിക്കാം. 1998 ല്‍ വാഷിങ്ടണില്‍ റെഡ്‌മോണ്ടിലുള്ള മൈക്രോസോഫ്റ്റ് ക്യാമ്പസില്‍വെച്ച് അന്നത്തെ മൈക്രോസോഫ്റ്റ് മേധാവി ബില്‍ ഗേറ്റ്‌സുമായി നടത്തിയ കൂടിക്കാഴ്ച്ചയാണത്.

കൂടിക്കാഴ്ച്ചയ്ക്കിടെ ഔലേറ്റ ചോദിച്ചു : 'താങ്കള്‍ ഏറ്റവുമധികം ഭയപ്പെടുന്ന വെല്ലുവിളി എന്താണ്?'

അല്‍പ്പസമയത്തെ ആലോചന വേണ്ടിവന്നു ബില്‍ ഗേറ്റ്‌സിന് മറുപടി നല്‍കാന്‍. ഐടി രംഗത്ത് അന്ന് മൈക്രോസോഫ്റ്റിന്റെ മുഖ്യഎതിരാളികളായിരുന്ന നെറ്റ്‌സ്‌കഫെ, ഒറാക്കിള്‍, ആപ്പിള്‍ തുടങ്ങിയ കമ്പനികളുടെയൊന്നും പേര് അദ്ദേഹം പറഞ്ഞില്ല. പകരം അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ് : 'ഏതോ ഒരു ഗ്യാരേജില്‍ തികച്ചും പുതുമയാര്‍ന്ന ഒന്ന് ആരോ വാര്‍ത്തെടുക്കുന്നത്!' ഇന്നവേഷനാണ് ഏത് വ്യവസ്ഥാപിത ബിസിനസിന്റെയും ശത്രുവെന്ന് ബില്‍ ഗേറ്റ്‌സിന് നന്നായി അറിയാമായിരുന്നു. അതായിരുന്നു അദ്ദേഹത്തിന്റെ പേടിസ്വപ്നം.

ആ അഭിമുഖത്തിന്റെ സമയത്ത് സിലിക്കണ്‍ വാലിയിലെ ഒരു ഗ്യാരേജില്‍ ലാറി പേജും സെര്‍ജി ബ്രിന്നും ചേര്‍ന്ന്, ബില്‍ ഗേറ്റ്‌സിന്റെ പേടിസ്വപ്‌നത്തിന് 'ഗൂഗിള്‍' എന്നപേരില്‍ മൂര്‍ത്തീഭാവം നല്‍കുകയായിരുന്നുവെന്ന കാര്യം ഔലേറ്റ ചൂണ്ടിക്കാട്ടുന്നു.

ഇപ്പോള്‍ ഫെയ്‌സ്ബുക്കും മൈക്രോസോഫ്റ്റും ഭാവിയെക്കുറിച്ച് ആശങ്കയോടെയുള്ള പ്രവചനങ്ങള്‍ നടത്തുമ്പോള്‍, ആ പ്രവചനങ്ങള്‍ക്കിടെ 16 വര്‍ഷംമുമ്പ് ബില്‍ ഗേറ്റ്‌സ് സൂചിപ്പിച്ച പെടിസ്വപ്‌നത്തെ നമുക്ക് വായിച്ചെടുക്കാനാകും (ചിത്രങ്ങള്‍ കടപ്പാട് : വിവിധ വാര്‍ത്താഏജന്‍സികള്‍) 

- കേരള പ്രസ്സ് അക്കാദമി പ്രസിദ്ധീകരണമായ 'മീഡിയ' 2014 മാര്‍ച്ച് ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം