Sunday, September 02, 2007

മലയാളംവിക്കി ഡോട്ട്‌ കോം

ആര്‍ക്കും എഴുതാവുന്ന, ആര്‍ക്കും തിരുത്താവുന്ന ഓണ്‍ലൈന്‍ വിജ്ഞാനകോശമാണ്‌ 'വിക്കിപീഡിയ'. അതിന്റെ മലയാളം പതിപ്പില്‍ 3500 ലേഖനങ്ങള്‍ തികഞ്ഞിരിക്കുന്നു. കേരളത്തില്‍ അധികമാരും അറിയാത്ത 'മലയാളംവിക്കി' സംരംഭത്തെ മുന്നോട്ടു നയിക്കുന്നതില്‍ മുഖ്യപങ്കു വഹിക്കുന്നത്‌ പ്രവാസികളായ അല്ലെങ്കില്‍ അന്യസംസ്ഥാനത്ത്‌ കഴിയുന്ന മലയാളികളാണ്‌. കേരളത്തില്‍ മലയാളഭാഷ തികഞ്ഞ അവഗണന നേരിടുന്ന വേളയിലാണ്‌, മലയാളത്തിന്റെ ഓണ്‍ലൈന്‍ അടിത്തറ കെട്ടിപ്പൊക്കാനുള്ള ഈ ആഗോളശ്രമം ശക്തിപ്രാപിക്കുന്നത്‌.

യനാട്ടിലെ മാനന്തവാടിക്കടുത്ത്‌ വിന്‍സന്റ്‌ഗിരിയില്‍ 'കാവേരി' ഹോട്ടല്‍ നടത്തുന്ന പി.എന്‍.ചന്ദ്രന്റെ മകള്‍ ശാലിനി, ഇടയ്‌ക്കിടെ തന്റെ അഭ്യുദയകാംക്ഷികളുടെ സഹതാപത്തിന്‌ ഇരയാകാറുണ്ട്‌. ബി.എ.യ്‌ക്ക്‌ മുഖ്യവിഷയമായി മലയാളഭാഷ പഠിക്കുന്നു എന്നതാണ്‌ അവള്‍ നേരിടുന്ന സഹതാപ പ്രകടനങ്ങള്‍ക്ക്‌ അടിസ്ഥാനം. "കഷ്ടം, വേറെ ഒരു വിഷയവും കിട്ടിയില്ലേ പഠിക്കാന്‍", "മലയാളം പഠിച്ചിട്ട്‌ ഇന്നത്തെ കാലത്ത്‌ എന്തുചെയ്യാന്‍" എന്നിങ്ങനെയുള്ള ചോദ്യങ്ങളെ ആ പെണ്‍കുട്ടി നിറഞ്ഞ ചിരിയോടെ അവഗണിക്കും.

"പഠിക്കാന്‍ കൊള്ളാവുന്ന ഒന്നാണ്‌, അല്ലെങ്കില്‍ പഠിച്ചിട്ട്‌ എന്തെങ്കിലും പ്രയോജനമുള്ളതാണ്‌ മലയാളം എന്ന ചിന്ത ആളുകളില്‍ നിന്ന്‌ എങ്ങനെയോ പോയിരിക്കുന്നു"-ശാലിനി പറയുന്നു. മലയാളഭാഷ പഠിക്കാന്‍ മുന്നോട്ടു വരുന്നവരുടെ എണ്ണത്തിലും ഈ മനോഭാവം പ്രതിഫലിക്കുന്നുണ്ട്‌. കാലിക്കറ്റ്‌ സര്‍വകലാശാലയുടെ വയനാട്ടിലെ വിദൂര പഠനകേന്ദ്രത്തില്‍ ബി.എ.മലയാളം ഫൈനല്‍ ഇയര്‍ ബാച്ചില്‍ മാനന്തവാടിയില്‍ നിന്ന്‌ ഇത്തവണ ആകെയുള്ളത്‌ രണ്ടുപേരാണ്‌; അതിലൊരാളാണ്‌ ശാലിനി. മാതൃഭാഷക്ക്‌ കേരളത്തില്‍ ലഭിക്കുന്ന 'സ്വീകാര്യത'യുടെ ഒരു നേര്‍ചിത്രമാണ്‌ ശാലിനിയുടെ അനുഭവം.

ഇനി മറ്റൊരു ഉദാഹരണം നോക്കുക. പാലക്കാട്‌ പനയംപാടം സ്വദേശിയാണ്‌ ഷിജു അലക്‌സ്‌. പുണെയില്‍ 'സൈബേജ്‌' കമ്പനിയില്‍ ടെക്‌നിക്കല്‍ റൈറ്റര്‍. വൈകിട്ട്‌ ജോലി കഴിഞ്ഞ്‌ വാടകവീട്ടിലെത്തിയാല്‍ കമ്പ്യൂട്ടറിന്‌ മുന്നില്‍ തപസ്സ്‌ തുടങ്ങുകയായി. 'മലയാളം വിക്കിപീഡിയ'യെന്ന ഓണ്‍ലൈന്‍ വിജ്ഞാനകോശത്തില്‍ ലേഖനങ്ങള്‍ എഴുതുകയാണ്‌ ഉദ്ദേശം. ഇഷ്ടവിഷയമായ ജ്യോതിശാസ്‌ത്രമാകും മിക്കപ്പോഴും വിഷയം. നക്ഷത്രങ്ങളുടെ പിറവി, സൂപ്പര്‍നോവകളുടെ അനന്തമജ്ഞാത രഹസ്യങ്ങള്‍. ചിലപ്പോള്‍ നേരത്തെ പൂര്‍ത്തിയാക്കാതെ വിട്ട ലേഖനത്തിന്റെ കുറവു തീര്‍ക്കാനുണ്ടാകും, അല്ലെങ്കില്‍ മറ്റാരെങ്കിലുമെഴുതിയ വിക്കി ലേഖനത്തില്‍ അല്‍പ്പം എഡിറ്റിങ്‌.

അപ്പോഴേക്കും ലോകത്തിന്റെ വേറെയേതെങ്കിലും കോണില്‍ നിന്ന്‌ ഷിജുവിനെ തേടി 'ജിമെയില്‍ ടോക്കി'ല്‍ മറ്റൊരു വിക്കി പ്രവര്‍ത്തകന്റെ അന്വേഷണം വരും. സംശയം തീര്‍ക്കല്‍, അല്ലെങ്കില്‍ ചെറിയൊരു തര്‍ക്കം. ഏതെങ്കിലും ഇംഗ്ലീഷ്‌ വാക്കിനു തുല്യമായ മലയാളം വാക്ക്‌ ഏതാകാമെന്ന അന്വേഷണം. മലയാളംവിക്കിയെ എങ്ങനെ കൂടുതല്‍ മികച്ചതാക്കാം എന്ന ഒരു ഓണ്‍ലൈന്‍ ചര്‍ച്ച. അതങ്ങനെ നീളും, രാത്രി വൈകും വരെ. ഇതിപ്പോള്‍ ഷിജുവിന്റെ ദിനചര്യയുടെ ഭാഗമാണ്‌.

ഷിജു മാത്രമല്ല, 'മലയാളംവിക്കി'ക്കു വേണ്ടിയുള്ള പ്രവര്‍ത്തനം ജീവിതത്തിന്റെ ഭാഗമാക്കിയ വേറെയും ചിലരുണ്ട്‌. അമേരിക്കയില്‍ ഫിലാഡല്‍ഫിയയിലെ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിലെ തിരക്കുകള്‍ക്കിടയില്‍ മന്‍ജിത്‌ കൈനിക്കരയും, ന്യൂഡല്‍ഹിയില്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗത്തിന്റെ ദൈനംദിന വീര്‍പ്പുമുട്ടലുകള്‍ക്കിടെ ചാലക്കുടി സ്വദേശി സുനില്‍ വി.എസും, യു.എ.ഇ.യില്‍ 'ഗള്‍ഫ്‌ ബിസിനസ്‌ മെഷീന്‍സ്‌' കമ്പനിയില്‍ ടെക്‌നിക്കല്‍ സെയില്‍സ്‌ സ്‌പെഷ്യലിസ്റ്റിന്റെ ഉത്തരവാദിത്വത്തിനിടയില്‍ കൊല്ലം തങ്കശ്ശേരി സ്വദേശി ഫ്രാന്‍സിസ്‌ സിമി നസ്രേത്തും, ചാലക്കുടിയില്‍ ഓര്‍ത്തോഡന്റിസ്‌റ്റായ ഡോ.സി.പി.വിപിനും, മാഹി എം.ജി.ഗവണ്‍മെന്റ്‌ ആര്‍ട്‌സ്‌ കോളേജില്‍ അധ്യാപകനായ ഡോ.മഹേഷ്‌ മംഗലാട്ടും ഉള്‍പ്പടെ ഒട്ടേറെപ്പേര്‍. തങ്ങളുടെ ദിവസത്തിന്റെ ഒരുഭാഗം ഇവര്‍ 'മലയാളംവിക്കി'ക്കു വേണ്ടി സമര്‍പ്പിച്ചിരിക്കുന്നു.

ശരിക്കു പറഞ്ഞാല്‍ ഈ സമര്‍പ്പണം മലയാളഭാഷയ്‌ക്കു വേണ്ടി കൂടിയുള്ളതാണ്‌. വിജ്ഞാനവും വിവരങ്ങളും ഓണ്‍ലൈനില്‍ മലയാളത്തില്‍ എഴുതി സൂക്ഷിക്കാനുള്ള ഒരു ബൃഹത്‌സംരംഭത്തിന്റെ ഭാഗമാവുകയാണ്‌ ഇവര്‍; ലാഭേച്ഛയില്ലാതെ, തികഞ്ഞ നിസ്വാര്‍ത്ഥതയോടെ. വിവരവിനിമയത്തിന്റെ നട്ടെല്ലായി ഇന്റര്‍നെറ്റ്‌ മാറിയിരിക്കുന്നു എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. ഇന്റര്‍നെറ്റില്‍ മലയാളഭാഷ പിന്തള്ളപ്പെട്ടു പോകരുതെന്ന്‌ ആഗ്രഹിക്കുന്നവരുടെ യഥാര്‍ത്ഥ പ്രതിനിധികളാണ്‌ ഇവര്‍. നാളെ ഇന്റര്‍നെറ്റില്‍ നിന്ന്‌ മലയാളത്തിലും വിവരങ്ങള്‍ കിട്ടണമെങ്കില്‍, അതിന്റെ കേന്ദ്രസ്ഥാനത്ത്‌ മലയാളംവിക്കി പോലൊരു സംരംഭം ഉണ്ടെങ്കിലേ കഴിയൂ എന്ന തിരിച്ചറിവാണ്‌ ഇവരെ നയിക്കുന്നത്‌.

ഒരു ഭാഷ ജീവനോടെ നിലനില്‍ക്കണമെങ്കില്‍ അതിലൂടെ വിവരങ്ങളും വിജ്ഞാനവും വിനിമയം ചെയ്യപ്പെടണം. അതിനുള്ള അവസരം ഭാഷയ്‌ക്കു ലഭിക്കുന്നില്ലെങ്കില്‍, 'മൃതഭാഷ'യെന്ന വിധിയാകും അതിനെ കാത്തിരിക്കുക. സ്വാഭാവികമായും ഇന്റര്‍നെറ്റിലൂടെ (ഓണ്‍ലൈനിലൂടെ) ഏതെങ്കിലുമൊരു ഭാഷയില്‍ വിവരങ്ങള്‍ തേടാന്‍ കഴിയുന്നില്ലെങ്കില്‍ ഇന്നത്തെ സ്ഥിതിയില്‍ ആ ഭാഷയ്‌ക്ക്‌ ഭാവിയില്ല എന്ന്‌ നിശ്ചയിക്കാം. ആ നിലയ്‌ക്ക്‌ മലയാളവും നാളെ ഉപയോഗിക്കപ്പെടണമെങ്കില്‍ ഓണ്‍ലൈനിലൂടെ മലയാളത്തില്‍ വിവരങ്ങളും വിജ്ഞാനവും ലഭ്യമാക്കാന്‍ സാധിക്കണം. അതിനുള്ള ബലമുള്ള അടിത്തറയാണ്‌ 'മലയാളംവിക്കി'. ശാലിനിയുടെ അനുഭവം പോലെ കേരളത്തില്‍ മാതൃഭാഷ അവഗണിക്കപ്പെടുന്ന വേളയിലാണ്‌, സംസ്ഥാനത്തിന്‌ പുറത്തിരുന്ന്‌ ഷിജുവിനെപ്പോലുള്ളവര്‍ ഗൃഹാതുരത്വത്തോടെ മലയാളത്തിന്‌ ഓണ്‍ലൈന്‍ അടിത്തറ കെട്ടിപ്പൊക്കുന്നത്‌.

ആര്‍ക്കും എഴുതാവുന്ന, ആര്‍ക്കും എഡിറ്റു ചെയ്യാവുന്ന, ആര്‍ക്കും സൗജന്യമായി ഉപയോഗിക്കാവുന്ന, എല്ലാവര്‍ക്കും സ്വന്തമായ സ്വതന്ത്രവിജ്ഞാനകോശമാണ്‌ 'വിക്കിപീഡിയ'. ഇംഗ്ലീഷ്‌ വിക്കിപീഡിയയാണ്‌ ഇന്ന്‌ ഏറ്റവും വലിയ ഓണ്‍ലൈന്‍ വിജ്ഞാനകോശം. അതിന്റെ മലയാളം പതിപ്പാണ്‌ 'മലയാളംവിക്കി'(http://ml.wikipedia.org/). ഇന്റര്‍നെറ്റില്‍ ആര്‍ക്കു വേണമെങ്കിലും എവിടെയിരുന്നും മലയാളത്തില്‍ വിവരങ്ങള്‍ തേടാനും, മലയാളത്തില്‍ ലേഖനം എഴുതാനും, തിരുത്താനും 'മലയാളം വിക്കിപീഡിയ'അവസരം നല്‍കുന്നു. "വിവരങ്ങള്‍ ആര്‍ക്കും സ്വന്തമല്ലെന്ന കാഴ്‌ചപ്പാടാണ്‌ വിക്കിപീഡിയയെ നയിക്കുന്നത്‌"-ഷിജു അലക്‌സ്‌ പറയുന്നു. ശരിക്കു പറഞ്ഞാല്‍ വിവരശേഖരണത്തിന്റെയും വിതരണത്തിന്റെയും യഥാര്‍ത്ഥ ജനാധിപത്യവത്‌ക്കരണമാണിത്‌. 'ജി.എന്‍.യു. ഫ്രീ ഡോക്യുമെന്റേഷന്‍ ലൈസന്‍സി'നാല്‍ വിക്കിപീഡിയ നിയന്ത്രിക്കപ്പെടുന്നു. അതിനാല്‍ അതിന്റെ ഉള്ളടക്കം എക്കാലവും സ്വതന്ത്രവും സൗജന്യവുമായിരിക്കും.

അഞ്ചുവര്‍ഷമായി 'മലയാളംവിക്കി' ആരംഭിച്ചിട്ട്‌. മലയാളത്തില്‍ ഇത്തരമൊരു ഓണ്‍ലൈന്‍ സംരംഭം പുരോഗമിക്കുന്നു എന്നറിയാവുന്നവര്‍ കേരളത്തില്‍ കുറവായിരിക്കും. വിക്കിയുടെ കാര്യമവിടെ നില്‍ക്കട്ടെ, ഇന്റര്‍നെറ്റില്‍ മലയാളം എഴുതാന്‍ കഴിയും എന്നകാര്യം പോലും പലര്‍ക്കും അജ്ഞാതമാണ്‌. മലയാളംവിക്കിയിലെ സജീവ പ്രവര്‍ത്തകനായ ചാലക്കുടി സ്വദേശി ഡോ. സി.പി.വിപിനിന്റെ അനുഭവം ഇതിന്‌ അടിവരയിടുന്നു. കമ്പ്യൂട്ടറുമായി 1992 മുതല്‍ ബന്ധമുള്ളയാളാണ്‌ അദ്ദേഹം. "പക്ഷേ, കമ്പ്യൂട്ടറില്‍ മലയാളം എഴുതാന്‍ കഴിയും എന്ന്‌ മനസിലാകുന്നത്‌ 2006 സപ്‌തംബറില്‍ മാത്രമാണ്‌; ആ അറിവ്‌ ഒരു ആവേശമായിരുന്നു"-അദ്ദേഹം പറയുന്നു. ഏതാണ്ട്‌ അതേ സമയത്താണ്‌ 'മലയാളംവിക്കി'യെന്ന സംരംഭവും ഡോക്ടറുടെ ശ്രദ്ധയില്‍ വരുന്നത്‌. മലയാളം കമ്പ്യൂട്ടിങിനോടുള്ള ആവേശം വിക്കിയിലേക്കും പടര്‍ന്നു.

വിക്കിപീഡിയ എന്ന ഇന്റര്‍നെറ്റ്‌ സംരംഭത്തിന്റെ തുടക്കം 2001 ജനവരി 15-നായിരുന്നു. ഇംഗ്ലീഷ്‌ വിക്കിപീഡിയയാണ്‌ അന്ന്‌ തുടങ്ങിയത്‌. ഇപ്പോള്‍ 229 ലോകഭാഷകളില്‍ വിക്കിപീഡിയയ്‌ക്ക്‌ പതിപ്പുകളുണ്ട്‌ (മൃതമായിക്കൊണ്ടിരുന്ന പല ഭാഷകളും വിക്കിയിലൂടെ പുനര്‍ജനിക്കുന്നു). ആ പതിപ്പുകളില്‍ ഒന്നാണ്‌ 'മലയാളംവിക്കി'. മാതൃസംരംഭം ഉദ്‌ഘാടനം ചെയ്യപ്പെട്ട്‌ ഏതാണ്ട്‌ രണ്ടുവര്‍ഷം കഴിഞ്ഞ്‌, 2002 ഡിസംബര്‍ 21-ന്‌ മലയാളംവിക്കി ആരംഭിച്ചു. അമേരിക്കന്‍ സര്‍വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്ന തിരുവനന്തപുരം സ്വദേശി വിനോദ് പ്രഭാകരന്‍
എം.പി.യായിരുന്നു അതിനു പിന്നില്‍.

രണ്ടുവര്‍ഷത്തോളം മലയാളം വിക്കി നിലനിര്‍ത്താന്‍ യത്‌നിച്ചതും അദ്ദേഹം തന്നെയായിരുന്നു. ബാലാരിഷ്ടതയുടെ ആദ്യവര്‍ഷങ്ങള്‍. വിനോദ് പ്രഭാകരന്‍ മാത്രം ആദ്യം കുറെ നാള്‍ മലയാളംവിക്കി കൊണ്ടു നടന്നു. പിന്നീട്‌ ചില വിദേശ മലയാളികള്‍ ഒപ്പം കൂടി (ഇപ്പോഴും മലയാളംവിക്കിയുടെ മുഖ്യപ്രവര്‍ത്തകരെല്ലാം കേരളത്തിന്‌ വെളിയില്‍ ജോലി ചെയ്യുന്ന മലയാളികളാണ്‌). എങ്കിലും 2004 വരെ കാര്യമായ പുരോഗതിയുണ്ടായില്ല. മലയാളംവിക്കിയില്‍ നൂറു ലേഖനങ്ങള്‍ തികയാന്‍ രണ്ടുവര്‍ഷമെടുത്തു (2004 ഡിസംബറില്‍) എന്നു പറഞ്ഞാല്‍ കാര്യങ്ങളുടെ മന്ദഗതി മനസിലാക്കാമല്ലോ.

എന്നാല്‍, 2004 മധ്യത്തോടെ മലയാളം കമ്പ്യൂട്ടിങ്‌ രംഗത്തുണ്ടായ മുന്നേറ്റം വിക്കിക്കും അനുഗ്രഹമായി. ഇക്കാലത്താണ്‌ മലയാളഭാഷയില്‍ യുണീകോഡ്‌ എഴുത്തുസാമിഗ്രികളും കമ്പ്യൂട്ടര്‍ ലിപിവ്യവസ്ഥകളും സജീവമായിത്തുടങ്ങിയത്‌. ഒപ്പം മലയാളം ബ്ലോഗുകളും ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ബ്ലോഗിങ്ങിലെ താത്‌പര്യം മൂലം കമ്പ്യൂട്ടറില്‍ മലയാളം എഴുതാന്‍ പഠിച്ച കുറെപ്പേര്‍ മലയാളം വിക്കിയ്‌ക്കും സംഭാവന ചെയ്യാന്‍ തയ്യാറായി രംഗത്തെത്തി.

ഇപ്പോള്‍ കാലിഫോര്‍ണിയയില്‍ ഗൂഗിളില്‍ എഞ്ചിനിയറായി ജോലി ചെയ്യുന്ന തൃശൂര്‍ തലോര്‌ സ്വദേശി സിബു ജോണി രൂപപ്പെടുത്തിയ 'വരമൊഴി'യെന്ന പ്രോഗ്രാമാണ്‌ പലരും ആദ്യകാലത്ത്‌ മലയാളം എഴുതാന്‍ ആശ്രയിച്ചിരുന്നത്‌. എഴുതേണ്ട മലയാളവാക്കുകള്‍ക്ക്‌ സമാനമായ ഇംഗ്ലീഷ്‌ അക്ഷരങ്ങള്‍ ടൈപ്പു ചെയ്യുന്ന ലിപിമാറ്റ (transliteration)രീതിയാണ്‌ വരമൊഴി അവലംബിച്ചിട്ടുള്ളത്‌. മൊഴിസ്‌കീം തന്നെ പിന്തുടരുന്ന 'കീമാന്‍' എന്ന പ്രഗ്രാം പിന്നീട്‌ രംഗത്തെത്തി. യു.എ.ഇ.യില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമറായ പാലക്കാട്‌ പെരിങ്ങോട്‌ സ്വദേശി രാജ്‌ നായര്‍ ചിട്ടപ്പെടുത്തിയ ഈ പ്രോഗ്രാമിന്റെ പ്രത്യേകത, അതുപയോഗിച്ച്‌ ഇന്റര്‍നെറ്റ്‌ ബ്രൗസറിലേക്ക്‌ നേരിട്ടു മലയാളം ടൈപ്പു ചെയ്യാം എന്നതാണ്‌. ഇന്ന്‌ ഭൂരിപക്ഷം മലയാളം ബ്ലോഗര്‍മാരും ആശ്രയിക്കുന്നത്‌ കീമാന്‍ ആണ്‌. ഒരു ഇന്‍ബില്‍റ്റ്‌ ടൂള്‍ മലയാളംവിക്കിയില്‍ അടുത്തയിടെ ചേര്‍ക്കപ്പെട്ടു (രാജ്‌ നായര്‍ തന്നെയാണ്‌ അതും രൂപപ്പെടുത്തിയത്‌). അതിന്റെ സഹായത്തോടെ മലയാളംവിക്കിയില്‍ ഇപ്പോള്‍ നേരിട്ട്‌ എഴുതാം.

കമ്പ്യൂട്ടറിന്‌ മലയാളവും വഴങ്ങുമെന്ന സ്ഥിതിയുണ്ടായ ആ സമയത്ത്‌, മലാളംവിക്കിയുടെ കാര്യത്തില്‍ മറ്റൊരു സംഗതി കൂടി സംഭവിച്ചു. കേരളത്തില്‍ പത്രപ്രവര്‍ത്തകനായിരുന്ന മന്‍ജിത്‌ കൈനിക്കര അമേരിക്കയിലെത്തി. അദ്ദേഹം സജീവമാകുന്നതോടെയാണ്‌ മലയാളംവിക്കിയുടെ പുതിയ ഘട്ടത്തിന്റെ തുടക്കം. മുഖ്യതാള്‍ അണിയിച്ചൊരുക്കുന്നതിനും കൂടുതല്‍ പ്രവര്‍ത്തകരെ മലയാളംവിക്കിയിലേക്ക്‌ ആകര്‍ഷിക്കുന്നതിനുമൊക്കെ മന്‍ജിത്‌ നടത്തിയ ശ്രമം ഒരു പരിധിവരെ ഫലം കണ്ടു. 2005 സപ്‌തംബറില്‍ മന്‍ജിത്‌ മലയാളംവിക്കിയുടെ ആദ്യ സിസോപ്പ്‌ ആയി ചുമതലയേറ്റു. ഒരു മാസത്തിന്‌ ശേഷം അദ്ദേഹം ഈ സംരംഭത്തിന്റെ ആദ്യ ബ്യൂറോക്രാറ്റും ആയി. സാങ്കേതിക കാര്യങ്ങളില്‍ മലയാളംവിക്കി ഏതാണ്ട്‌ സ്വയംപര്യാപ്‌തത നേടുന്നത്‌ ഈ സമയത്താണ്‌.

മലയാളം കമ്പ്യൂട്ടിങ്ങിലുണ്ടായ മുന്നേറ്റം ബ്ലോഗിങിലും മലയാളംവിക്കിയിലും ശരിക്കൊരു കുതിച്ചുചാട്ടമുണ്ടാക്കുന്നത്‌ 2006 മുതലാണ്‌. ബ്ലോഗിങിലൂടെ മലയാളം ടൈപ്പിങ്‌ അനായാസം പഠിച്ചെടുത്ത പലരുടെയും സജീവശ്രദ്ധ വിക്കിയിലേക്കും തിരിഞ്ഞു. മലയാളംവിക്കിയിലെ ഉള്ളടക്കത്തിന്റെ വൈവിധ്യവും ലേഖനങ്ങളുടെ എണ്ണവും വര്‍ധിച്ചു. 2006 ഏപ്രില്‍ പത്തിന്‌ അഞ്ഞൂറാമത്തെ ലേഖനം പിറന്നു. അതേ സപ്‌തംബറില്‍ ലേഖനങ്ങളുടെ എണ്ണം 1000-വും നവംബറില്‍ 1500-ഉം ആയി. ഈ മുന്നേറ്റം ഇപ്പോഴും തുടരുന്നു; നിലവില്‍ 3500 ലേഖനങ്ങള്‍ മലയാളംവിക്കിയിലുണ്ട്‌. ഇപ്പോഴത്തെ കണക്കു പ്രകാരം ഓരോ മാസവും മുന്നൂറോളം പുതിയ ലേഖനങ്ങള്‍ പുതിയതായി ചേര്‍ക്കപ്പെടുന്നു.

ലേഖനങ്ങള്‍ മാത്രമല്ല ഫോട്ടോകളും മറ്റു രേഖകളും വിക്കിക്ക്‌ സംഭാവന ചെയ്യുന്നവരുമുണ്ട്‌. "പണ്ടൊക്കെ കൈയിലുള്ള ക്യാമറയുടെ ഉപയോഗം എന്തെന്നു തന്നെ നിശ്ചയമില്ലായിരുന്നു"-ഡോ.വിപിന്‍ പറയുന്നു. ഇപ്പോള്‍ സ്ഥിതി മാറി. "എവിടെ പോകുമ്പോഴും ഒരു ഡിജിറ്റല്‍ ക്യാമറ എന്റെ പക്കലുണ്ടാകും, വിക്കിയില്‍ ചേര്‍ക്കാന്‍ പറ്റിയ ഒരു ചിത്രം എപ്പോഴാണ്‌ കിട്ടുക എന്നറിയില്ലല്ലോ"-അദ്ദേഹം പറയുന്നു. ഡോ.വിപിനിന്റെ അനുഭവം ഒറ്റപ്പെട്ടതല്ല.

കൂട്ടായ്‌മയുടെ ഉത്തമ ഉദാഹരണമാണ്‌ വിക്കിയിലെ വിവരശേഖരണം. ആര്‍ക്കും എഴുതുകയും ആര്‍ക്കും തിരുത്തുകയും ചെയ്യാവുന്ന കൂട്ടായ്‌മ. ഇത്തരം കൂട്ടായ്‌മയില്‍ നിന്ന്‌ ഒരു വിജ്ഞാനകോശം എങ്ങനെയുണ്ടാകും എന്ന്‌ പലര്‍ക്കും സംശയമുണ്ടാകും. തെറ്റു വരില്ലേ, അബദ്ധങ്ങള്‍ കടന്നു കൂടില്ലേ; ഒരു വിജ്ഞാനകോശത്തില്‍ അത്‌ പാടുണ്ടോ. ഒരാള്‍ തെറ്റുവരുത്തിയാല്‍ വേറെയാരെങ്കിലും അത്‌ കണ്ടെത്തി തിരുത്തും എന്നതാണ്‌ വിക്കിയുടെ അനുഭവം. ഇംഗ്ലീഷ്‌വിക്കിയില്‍ വരുന്ന തെറ്റുകള്‍ക്ക്‌ എന്തു സംഭവിക്കുന്നു എന്നൊരു പരിശോധന വിക്കി മീഡിയ ഫൗണ്ടേഷന്‍ നടത്തുകയുണ്ടായി. അഞ്ചുമിനിറ്റിനകം തെറ്റുകള്‍ തിരുത്തപ്പെടുന്നു എന്നാണ്‌ തെളിഞ്ഞത്‌. കൂടുതല്‍ പേര്‍ കാണുകയും തിരുത്തുകയും ചെയ്യുമ്പോള്‍ ലേഖനങ്ങളുടെ ഗുണനിലവാരം ഉയരും എന്നതാണ്‌ വിക്കി അനുഭവം. ഉദാഹരണത്തിന്‌ മലയാളംവിക്കിയില്‍ ഒറ്റവരിയില്‍ തുടങ്ങിയ 'ചാലക്കുടി' ലേഖനത്തിന്റെ കാര്യമെടുക്കാം. പത്തോളം പേര്‍ ചേര്‍ന്ന്‌ മുന്നൂറിലേറെ പ്രാവശ്യം വെട്ടിയും തിരുത്തിയും അതിന്ന്‌ മലയാളംവിക്കിയിലെ ഏറ്റവും മികച്ച ലേഖനങ്ങളില്‍ ഒന്നായി മാറിയിരിക്കുന്നു. ആന, ലോറി ബേക്കര്‍, ഇന്ത്യന്‍ റെയില്‍വെ, പറയിപെറ്റ പന്തീരുകുലം തുടങ്ങിയവയൊക്കെ ഇത്തരത്തില്‍ ഉന്നത നിലവാരം നേടിയ മലയാളംവിക്കി ലേഖനങ്ങളാണ്‌.

വിക്കിയില്‍ സംഭാവന ചെയ്യുന്നവരെ നയിക്കുന്നത്‌ ഖ്യാതിയോ മറ്റെന്തെങ്കിലും നേട്ടമോ അല്ല. സ്വന്തം പേരുപയോഗിച്ച്‌ വിക്കിയില്‍ എഴുതുന്നവരുടെ എണ്ണം പോലും വളരെ കുറവാണ്‌. മിക്കവരും ഓരോ തൂലികാനാമങ്ങള്‍ക്ക്‌ പിന്നിലാണ്‌. എഴുതുന്നവര്‍ മാത്രമല്ല, ലേഖനങ്ങള്‍ തിരുത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നവരിലും അദൃശ്യരുണ്ട്‌. അറിവ്‌ മറ്റുള്ളവരുമായി പങ്കുവെക്കുന്നതൊടൊപ്പം, സ്വന്തം അറിവ്‌ വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യം കൂടി വിക്കിയില്‍ സംഭാവന ചെയ്യുന്ന മിക്കവര്‍ക്കുമുണ്ട്‌. ഡോ. വിപിന്‍ അത്തരക്കാരിലൊരാളാണ്‌. കേരളചരിത്രമാണ്‌ അദ്ദേഹം വിക്കിയില്‍ കൂടുതലായി എഴുതാറ്‌. "എഴുതുമ്പോള്‍ നമ്മുടെ അറിവു വര്‍ധിക്കും. മാത്രമല്ല, പഠിച്ച കാര്യം പിന്നീട്‌ നോക്കണമെങ്കില്‍ കൂടെ കൊണ്ടുനടക്കേണ്ടതില്ല. വിക്കിയിലെഴുതിയത്‌ ഓണ്‍ലൈനിലുണ്ടാകും, ലോകത്തെവിടെയിരുന്നും നോക്കാം"-ഡോ.വിപിന്‍ പറയുന്നു. മലയാളം യുണീകോഡാണ്‌ വിക്കിയില്‍ ഉപയോഗിക്കുന്നത്‌. അതിനാല്‍, ഗൂഗിള്‍ പോലുള്ള സെര്‍ച്ച്‌ എഞ്ചിനുകള്‍ അതിനെ പിന്തുണയ്‌ക്കുന്നു. മലയാളം യുണീകോഡ്‌ ഉപയോഗിച്ച്‌ ഗൂഗിളില്‍ തിരച്ചില്‍ നടത്തിയാല്‍ മലയാളംവിക്കിയിലെ വിവരങ്ങള്‍ മുന്നിലെത്തും.

ഗുണനിലവാരം അളക്കാനുള്ള വിക്കി ഏകകമായ 'പേജ്‌ഡെപ്‌ത്‌' പ്രകാരം ഇന്ത്യന്‍ഭാഷകളിലെ മറ്റ്‌ വിക്കികളെ അപേക്ഷിച്ച്‌ മലയാളംവിക്കി ഏറെ മുന്നിലാണ്‌. വിക്കിയിലെ ലേഖനങ്ങളുടെ എണ്ണം, ലേഖനങ്ങളില്‍ എത്ര തിരുത്തലുകള്‍ നടന്നു, എത്ര അനുബന്ധ ലേഖനങ്ങള്‍ നിലവിലുണ്ട്‌ എന്നിങ്ങനെയുള്ള വിവരങ്ങള്‍ സമീകരിച്ചുണ്ടാക്കിയതാണ്‌ 'പേജ്‌ഡെപ്‌ത്‌' എന്ന ഏകകം. ഇംഗ്ലീഷ്‌ വിക്കിക്ക്‌ ഇത്‌ 320 ആണ്‌; മലയാളംവിക്കിയുടേത്‌ 70-ന്‌ മുകളിലും. 33,000 ലേഖനങ്ങളുള്ള തെലുഗുവിക്കിയുടേ പേജ്‌ ഡെപ്‌ത്‌ വെറും രണ്ടാണെന്നു കൂടി അറിയുക. ഇക്കാര്യത്തില്‍ ഇന്ത്യന്‍ ഭാഷകളില്‍ മലയാളത്തിന്‌ തൊട്ടുപിന്നിലുള്ളത്‌ ബംഗാളിവിക്കിയാണ്‌. അതിന്റെ പേജ്‌ഡെപ്‌ത്‌ പക്ഷേ മലയാളത്തിന്റെ പകുതിയേ ഉള്ളു. പേജ്‌ഡെപ്‌ത്‌ വര്‍ധിച്ചതുകൊണ്ടു മാത്രം പക്ഷേ, ഗുണനിലവാരം ഒരു പരിധിയ്‌ക്കു മേല്‍ ഉയരില്ല. അതിന്‌ നല്ല മലയാളം എഴുത്തുകാരും തിരുത്തലുകാരും വിക്കിയില്‍ വന്നേ തീരൂ.

കേരളത്തെക്കുറിച്ചും കേരളീയരെക്കുറിച്ചും കേരളീയതയെക്കുറിച്ചുമുള്ള ലേഖനങ്ങളാണ്‌ മലയാളംവിക്കിയില്‍ കൂടുതല്‍ വരേണ്ടതെന്ന കാര്യത്തില്‍ മിക്ക വിക്കിപ്രവര്‍ത്തകരും യോജിക്കുന്നു. ഇംഗ്ലീഷ്‌വിക്കിയില്‍ ഇല്ലാത്ത വിഷയങ്ങള്‍ക്കാണ്‌ മലയാളംവിക്കിയില്‍ കൂടുതല്‍ സന്ദര്‍ശകരുള്ളത്‌. അത്തരം ലേഖനങ്ങള്‍ പക്ഷേ, മലയാളംവിക്കിയില്‍ കുറവാണ്‌. ഉള്ളവയുടെ തന്നെ (ചിലത്‌ മാറ്റി നിര്‍ത്തിയാല്‍) നിലവാരം വളരെ ശോചനീയമാണെന്ന്‌ ഡോ.മഹേഷ്‌ മംഗലാട്ട്‌ വിലയിരുത്തുന്നു. ലേഖനങ്ങളുടെ എണ്ണം ഇത്രയുണ്ടെന്നു പറഞ്ഞ്‌ ഊറ്റം കൊള്ളുന്നതിനേക്കാള്‍, ഉള്ള ലേഖനങ്ങളുടെ നിലവാരം വര്‍ധിപ്പിക്കലാണ്‌ പ്രധാനമെന്ന നിലപാടാണ്‌ അദ്ദേഹത്തിന്റേത്‌. "തുറന്ന മനോഭാവവും അറിവു പങ്കുവെക്കാനുള്ള സന്നദ്ധതയും നമ്മുടെ പല ബുദ്ധിജീവികള്‍ക്കുമില്ല; അതും വിക്കി പോലുള്ള സംരംഭങ്ങള്‍ക്ക്‌ പ്രതിബന്ധമാണ്‌"-അദ്ദേഹം വിലയിരുത്തുന്നു. കേരളത്തില്‍ കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഉപയോഗിക്കുന്നവര്‍ക്കിടയില്‍ തന്നെ മലയാളഭാഷ എങ്ങനെ കമ്പ്യൂട്ടറില്‍ ഉപയോഗിക്കാം എന്നൊരു ചിന്താഗതി ഉണ്ടാകുന്നില്ല. മലയാളത്തിന്‌ കേരളത്തില്‍ നേരിടുന്ന അവഗണന ഇവിടെയും രൂക്ഷമായി പ്രതിഫലിക്കുന്നു.

"മലയാളംവിക്കിയ്‌ക്ക്‌ പുരോഗതി വേണമെങ്കില്‍ കേരളത്തില്‍ നിന്നു തന്നെ കഴിവും സന്നദ്ധതയുമുള്ള കൂടുതല്‍ പേര്‍ അതിലേക്കു വരണം"-മന്‍ജിത്‌ കൈനിക്കര അഭിപ്രായപ്പെടുന്നു. തീര്‍ച്ചയായും അടുത്തകാലം വരെ കേരളത്തിലെ ഭൗതീക സാഹചര്യം ഇത്തരമൊരു ഓണ്‍ലൈന്‍ സംരംഭത്തിന്‌ അനുകൂലമായിരുന്നില്ല. കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വേറുകളുടെ വന്‍ചെലവ്‌, ഇന്റര്‍നെറ്റിന്റെ ലഭ്യതക്കുറവ്‌, ഇത്തരം സംഗതികളിലുള്ള ആളുകളുടെ ധാരണക്കുറവ്‌. ഇപ്പോള്‍ പക്ഷേ, കാര്യങ്ങള്‍ മാറിയിരിക്കുന്നു. ഇടത്തരക്കാര്‍ക്കു താങ്ങാന്‍ പറ്റുന്ന നിലയ്‌ക്ക്‌ കമ്പ്യൂട്ടറുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും വില കുറഞ്ഞിരിക്കുന്നു, പ്രധാന നഗരങ്ങളിലെല്ലാം ഇന്റര്‍നെറ്റ്‌ ബ്രോഡ്‌ബാന്‍ഡ്‌ ലഭ്യമായിരിക്കുന്നു, അക്ഷയ പോലുള്ള സംരംഭങ്ങള്‍, കേരളത്തിലെ സ്‌കൂളുകള്‍ പോലും സ്വന്തം ബ്ലോഗും സൈറ്റുമൊക്കെ നിര്‍മിച്ച്‌ രംഗത്തെത്തി തുടങ്ങിയിരിക്കുന്നു. ഇതൊരു അനുകൂല സാഹചര്യമാണ്‌. ഈ സാഹചര്യം മലയാളംവിക്കിക്കും ഗുണകരമാക്കാന്‍ കഴിയണം. അല്ലാതെ, മലയാളമെന്നത്‌ ഭാവിയില്‍ വെറുമൊരു ഗൃഹാതുരത്വം മാത്രമായാല്‍ പോര.

അല്‍പ്പം ചരിത്രം

അസാധാരണമാം വിധം ലളിതമായ ഒരു സോഫ്‌ട്‌വേറാണ്‌ 'വിക്കി'(Wiki). വെറും അഞ്ചുവരിയുള്ള ഒരു കമ്പ്യൂട്ടര്‍ കോഡ്‌. ആര്‍ക്കും സൗജന്യമായി ഡൗണ്‍ലോഡ്‌ ചെയ്‌തെടുത്ത്‌ വെബ്‌സൈറ്റ്‌ ഉണ്ടാക്കുകയും അനുവദിക്കപ്പെടുന്ന ആര്‍ക്കും എഡിറ്റു ചെയ്യാന്‍ അവസരമൊരുക്കുകയും ചെയ്യുന്ന ഒന്നാണത്‌. വാര്‍ഡ്‌ കന്നിങ്‌ഹാം എന്ന കമ്പ്യൂട്ടര്‍ പ്രോഗ്രാമറാണ്‌ 'വിക്കി'യുടെ പിതാവ്‌. 1995-ല്‍ മധുവിധുവിന്‌ ഹാവായിയിലെത്തിപ്പോഴാണ്‌ വിക്കിയെന്ന പേര്‌ കന്നിങ്‌ഹാമിന്‌ ലഭിച്ചത്‌; ഹോണോലുലു ദ്വീപിലെ വിമാനത്താവള ടെര്‍മിനലുകളെ ബന്ധിപ്പിച്ച്‌ ഓടിയിരുന്ന വിക്കിവിക്കി ചാന്‍സ്‌ ആര്‍.ടി 52 ബസ്സിന്റെ പേരില്‍ നിന്ന്‌. ഹാവായിയന്‍ ഭാഷയില്‍ വിക്കിയെന്നാല്‍ 'വേഗത്തില്‍' എന്നാണര്‍ത്ഥം. 1995 മാര്‍ച്ച്‌ 25-ന്‌ കന്നിങ്‌ഹാം ഈ സോഫ്‌ട്‌വേറിനെ www.c2.com എന്ന സൈറ്റില്‍ കുടിയിരിത്തി. ഇന്ന്‌ എത്രയോ വന്‍കിട സ്ഥാപനങ്ങള്‍ അവരുടെ പദ്ധതികളുടെ വിജയത്തിന്‌ വിക്കിമാര്‍ഗ്ഗം തേടുന്നു.

വിക്കി സോഫ്‌ട്‌വേര്‍ ഉപയോഗിച്ച്‌ ജിമ്മി വേയ്‌ല്‍സ്‌ ആണ്‌ 'വിക്കിപീഡിയ'(www.wikipedia.org) യെന്ന സംരംഭത്തിന്‌ തുടക്കം കുറിക്കുന്നത്‌; 2001 ജനുവരി 15-ന്‌. ഇംഗ്ലീഷ്‌ വിക്കിപീഡിയയിരുന്നു അന്ന്‌ ആരംഭിച്ചത്‌. ലക്ഷക്കണക്കിന്‌ ഉപഭോക്താക്കള്‍ തന്നെയാണ്‌ വിക്കിപീഡിയയില്‍ സൗജന്യമായി എഴുതുന്നത്‌. ആദ്യവര്‍ഷം തന്നെ ഇംഗ്ലീഷ്‌ വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം ഇരുപതിനായിരം കവിഞ്ഞു. ഇന്നത്‌ ഇരുപതു ലക്ഷത്തോളമാണ്‌. എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കയിലെ ലേഖനങ്ങളുടെ എണ്ണം ഇതിലും എത്രയോ കുറവാണ്‌. ഗുണനിലവാരത്തിന്റെ കാര്യത്തില്‍ ബ്രിട്ടാണിക്കയ്‌ക്കൊപ്പം തന്നെയാണ്‌ വിക്കിപീഡിയയുടേയും സ്ഥാനമെന്ന്‌, പ്രശസ്‌ത ഗവേഷണ വാരികയായ 'നേച്ചര്‍' ഒരുവര്‍ഷം മുമ്പ്‌ തെളിയിക്കുകയുണ്ടായി. ഇപ്പോള്‍ ദിനംപ്രതി ആറുലക്ഷത്തിലേറെപ്പേര്‍ ഇംഗ്ലീഷ്‌ വിക്കിപീഡിയ സന്ദര്‍ശിക്കുന്നു. (വിക്കി സോഫ്‌ട്‌വേര്‍ സംബന്ധിച്ച്‌ ഇവിടെ ചേര്‍ത്തിട്ടുള്ള വിവരങ്ങള്‍, 2005 ജൂണ്‍ ആറിന്റെ 'ടൈം മാഗസിനി'ല്‍ വന്ന Wiki, Wiki, World എന്ന ലേഖനത്തില്‍ നിന്ന്‌ കടംകൊണ്ടതാണ്‌)
മറ്റ്‌ വിക്കി സംരംഭങ്ങള്‍

‍വിക്കിപീഡിയയ്‌ക്കുണ്ടായത്‌ അഭൂതപൂര്‍വമായ വളര്‍ച്ചയാണ്‌. അതിന്റെ ചുവടുപിടിച്ച്‌, വിക്കിമീഡിയ ഫൗണ്ടേഷന്‍ മറ്റ്‌ വിവരശേഖരണ മേഖലയിലേക്കും ശ്രദ്ധ തിരിച്ചു. സ്വതന്ത്ര ബഹുഭാഷാ നിഘണ്ടുവായ 'വിക്ഷ്‌ണറി', പഠനസഹായികളും മറ്റും ഉള്‍പ്പെടുന്ന 'വിക്കിബുക്‌സ്‌', പൗരവാര്‍ത്തകളുടെ സഹായത്തോടെയുള്ള 'വിക്കിന്യൂസ്‌', പകര്‍പ്പവകാശ കാലയളവു കഴിഞ്ഞ ഗ്രന്ഥങ്ങള്‍ ശേഖരിച്ചുവെയ്‌കുന്ന 'വിക്കിസോഴ്‌സ്‌', സൗജന്യ ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്ന 'വിക്കിവാഴ്‌സിറ്റി', ഉദ്ധരണികള്‍ ചേര്‍ത്തുവെക്കുന്ന 'വിക്കിക്വോട്‌സ്‌' എന്നിവയൊക്കെ വിക്കിപീഡിയയുടെ സഹസംരംഭങ്ങളാണ്‌.

വിക്കിസോഴ്‌സ്‌ മലയാളത്തില്‍ 'വിക്കിവായനശാല'(http://ml.wikisource.org/) എന്ന പേരില്‍ അറിയപ്പെടുന്നു. യുണീകോഡിലാകുന്ന ആദ്യമലയാള ഗ്രന്ഥമായ 'സത്യവേദപുസ്‌തകം (ബൈബിള്‍)' ഈ ആഗസ്‌തിലാണ്‌ വിക്കിവായനശാലയില്‍ ഇടംനേടിയത്‌. ഇവിടെയെത്തുന്ന ആദ്യഗ്രന്ഥമാണത്‌. താമസിയാതെ രാമയണവും എത്തും. വിക്ഷ്‌ണറി 'വിക്കിനിഘണ്ടു' (http://ml.wiktionary.org/) എന്നപേരിലാണ്‌ മലയാളത്തില്‍; വിക്കിബുക്‌സ്‌ 'വിക്കിപുസ്‌തകശാല' (http://ml.wikibooks.org/) എന്ന പേരിലും. പക്ഷേ ഈ പദ്ധതികളെല്ലാം അതിന്റെ പ്രാരംഭഘട്ടത്തിലാണ്‌. സന്നദ്ധരായ മലയാളികള്‍ കൂടുതലായി ഈ രംഗത്തെത്തിയാലേ ഇവയൊക്കെ അര്‍ത്ഥവത്തായ നിലയില്‍ പുരോഗമിക്കൂ.

വിക്കി പദാവലി

വിക്കിപീഡിയര്‍ - സേവന സന്നദ്ധരായി വിക്കിപീഡിയയില്‍ സഹകരിക്കുന്നവര്‍. ഇവരുടെ സമൂഹമാണ്‌ വിക്കിസമൂഹം. മലയാളംവിക്കിയില്‍ രജിസ്‌റ്റര്‍ ചെയ്‌ത രണ്ടായിരത്തോളം വിക്കിപീഡിയറുണ്ട്‌. രജിസ്റ്റര്‍ ചെയ്യാത്തവരുമുണ്ട്‌. വിക്കിപീഡിയരില്‍ ചിലര്‍ വിക്കിയില്‍ ലേഖനങ്ങള്‍ എഴുതുന്നു, ചിലര്‍ തെറ്റുകള്‍ തിരുത്തുന്നു, മറ്റു ചിലര്‍ ചിത്രങ്ങള്‍ ചേര്‍ക്കുന്നു, ചിലര്‍ ലേഖനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നു, വേറെ ചിലര്‍ പുതിയതായി വിക്കസമൂഹത്തില്‍ ചെരുന്നവരെ സ്വാഗതം ചെയ്യുന്നു. വിജ്ഞാനതൃഷ്‌ണയും സന്നദ്ധതയുമാണ്‌ വിക്കിപീഡിയരെ നയിക്കുന്നത്‌.

സിസോപ്പുകള്‍ - വിക്കിപീഡിയയിലെ കാര്യനിര്‍വാഹകരാണ്‌ ഇവര്‍. വിക്കിപീഡിയയില്‍ സൃഷ്ടിക്കപ്പെടുന്ന ചപ്പും ചവറും മാറ്റുന്നതും, തങ്ങള്‍ക്കിടയിലേക്ക്‌ നുഴഞ്ഞു കയറിയേക്കാവുന്ന വിക്കിവിരുദ്ധരെ നിയന്ത്രിക്കുന്നതും സിസോപ്പുകളാണ്‌. ഒരേസമയം വിക്കിസമൂഹത്തിലെ തൂപ്പുകാരും പടയാളികളുമാണ്‌ ഇവരെന്നു പറയാം. സിസോപ്പുകളെ വിക്കിപീഡിയര്‍ തിരഞ്ഞെടുക്കുന്നു. മലയാളംവിക്കിയില്‍ ഏഴ്‌ സിസോപ്പുകളാണുള്ളത്‌.

ബ്യൂറോക്രാറ്റുകള്‍ - മുകളില്‍ സൂചിപ്പിച്ച രണ്ടു വിഭാഗങ്ങളെയും അപേക്ഷിച്ച്‌ ജോലിഭാരം കൂടിയ വിഭാഗമാണ്‌ ബ്യൂറോക്രാറ്റുകള്‍. ഇവരെയും വിക്കപീഡിയര്‍ തിരഞ്ഞെടുക്കുകയാണ്‌ ചെയ്യുക. വൃത്തിയാക്കല്‍, സംരക്ഷണം തുടങ്ങിയ ജോലികള്‍ക്കു പുറമെ, പുതിയതായെത്തുന്ന സിസോപ്പുകളെയും മറ്റും പരിശീലിപ്പിച്ചെടുക്കുകയെന്നതും ബ്യൂറോക്രാറ്റുകളുടെ ജോലിയാണ്‌. മലയാളംവിക്കിയില്‍ ഒരു ബ്യൂറോക്രാറ്റാണുള്ളത്‌.

നിങ്ങള്‍ക്കും പങ്കുചേരാം

വിക്കിപീഡിയയുടെ ഏറ്റവും വലിയ സവിശേഷത എത്ര കൂടുതല്‍ ആളുകള്‍ അതില്‍ പങ്കു ചേരുന്നുവോ അത്രയും ഗുണനിലവാരം വര്‍ധിക്കുമെന്നതാണ്‌. മലയാളംവിക്കിയുടെ കാര്യവും വ്യത്യസ്‌തമല്ല. മലയാളംവിക്കിയില്‍ ഇപ്പോള്‍ രജിസ്‌റ്റര്‍ ചെയ്‌ത രണ്ടായിരത്തോളം അംഗങ്ങളുണ്ടെങ്കിലും, ലേഖനങ്ങള്‍ രചിച്ചും ചിത്രങ്ങള്‍ ചേര്‍ത്തും വിക്കിയെ പരിപോഷിക്കുന്നവരുടെ സംഖ്യ ഇരുപതില്‍ താഴെ മാത്രമാണ്‌. ഈ അവസ്ഥയ്‌ക്കു മാറ്റമുണ്ടാകണം. എല്ലാ തരത്തിലും പെട്ട കേരളീയര്‍ മലയാളംവിക്കിയുടെ ഭാഗമാകണം.

ഇന്‍ര്‍നെറ്റ്‌ ഉപയോഗിക്കുന്ന മലയാളിയെ സംബന്ധിച്ച്‌ വിക്കിയില്‍ സഹകരിക്കുക ഇന്നൊരു പ്രശ്‌നമേയല്ല. അതില്‍ എങ്ങനെ ലേഖനങ്ങള്‍ എഴുതാം, തിരുത്താം എന്നൊക്കെയുള്ള വിവരങ്ങള്‍ വിക്കിയില്‍ തന്നെയുണ്ട്‌. അല്‍പ്പം സമയവും സന്നദ്ധതയും കാട്ടണമെന്നു മാത്രം. ഒരുപക്ഷേ, അക്ഷരത്തെറ്റു മാറ്റിയാകാം ഒരു വിക്കിലേഖനത്തെ നിങ്ങള്‍ക്ക്‌ നന്നാക്കാന്‍ കഴിയുക. അല്ലെങ്കില്‍ ഒരു പിശക്‌ തിരുത്തി, അതുമല്ലെങ്കില്‍ നിങ്ങള്‍ക്ക്‌ താത്‌പര്യമുള്ള ഒരു ലേഖനം തുടങ്ങി. അതേ താത്‌പര്യമുള്ള മറ്റാരെങ്കിലുമൊക്കെ ചേര്‍ന്ന്‌ അത്‌ പൂര്‍ത്തിയാക്കിക്കൊള്ളും. ഇതൊന്നുമല്ലെങ്കില്‍ ഒരു ചിത്രം സംഭാവന ചെയ്‌ത്‌, ഒരു രേഖാചിത്രം വരച്ചു കൊടുത്ത്‌. അങ്ങനെ, അങ്ങനെ, മലയാളത്തെ ഈ കൂട്ടായ്‌മയിലൂടെ ഭാവിക്കായി നിലനിര്‍ത്താന്‍ ഓരോ മലയാളിക്കും കഴിയും.
(2007 സപ്‌തംബര്‍ രണ്ടിന്റെ 'മാതൃഭൂമി വാരാന്തപ്പതിപ്പി'ല്‍ പ്രസിദ്ധീകരിച്ചത്‌. വിവരങ്ങള്‍ക്ക്‌ കടപ്പാട്‌: ഷിജു അലക്‌സ്‌, മന്‍ജിത്‌ കൈനിക്കര, ഫ്രാന്‍സിസ്‌ സിമി നസ്രേത്ത്‌. ചിത്രീകരണം: സജീവന്‍ എന്‍.എന്‍,കടപ്പാട്‌: മാതൃഭൂമി).

20 comments:

Joseph Antony said...

മലയാളത്തിന്റെ ഒണ്‍ലൈന്‍ അടിത്തറ കെട്ടിപ്പെടുക്കാനുള്ള ഒരു ആഗോളശ്രമമാണ്‌ മലയാളം വിക്കിപീഡിയ. കേരളത്തില്‍ അധികമാരും അറിയാത്ത ഈ സംരംഭം നിശബ്ദം മുന്നേറുകയാണ്‌; സന്നദ്ധരായ ഒരുപിടിയാളുകളുടെ ശ്രമഫലമായി. നാളെ ഇന്റര്‍നെറ്റില്‍ നിന്ന്‌ മലയാളത്തിലും വിവരങ്ങള്‍ കിട്ടണമെങ്കില്‍, അതിന്റെ കേന്ദ്രസ്ഥാനത്ത്‌ മലയാളംവിക്കി പോലൊരു സംരംഭം ഉണ്ടെങ്കിലേ കഴിയൂ എന്ന തിരിച്ചറിവാണ്‌ അവരെ നയിക്കുന്നത്‌.

myexperimentsandme said...

നല്ല ലേഖനം. ധാരാളം കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

മൂര്‍ത്തി said...

വിക്കിക്ക് നല്ലതു വരട്ടെ..

ഇനി വിക്കിയില്‍ കുറേപ്പേര്‍ വരും..കുറേക്കാലം മുന്‍പ് പത്രത്തില്‍ ബ്ലോഗിങ്ങിനെക്കുറിച്ച് വന്ന റിപ്പോര്‍ട്ടുകള്‍ മലയാളം ബ്ലൊഗിങ്ങിനെ സഹായിച്ചതുപോലെ ഇതും..
നന്ദി മാഷേ..

അപ്പു ആദ്യാക്ഷരി said...

ജോസഫ് മാഷേ.. നല്ല ലേഖനം. വിക്കി സംരംഭത്തെപ്പറ്റി കുറേ കാര്യങ്ങള്‍ മനസ്സിലായി. വിക്കി പ്രവര്‍ത്തകരുടെ പ്രേരണയാല്‍ ഞാന്‍ ബ്ലോഗില്‍ എഴുതിയ രണ്ടു പോസ്റ്റുകള്‍ മലയാളം വിക്കിയില്‍ ചേര്‍ക്കുകയുണ്ടായി ഒന്ന്. ദുബായ് ക്രീക്കിനെ പറ്റിയുള്ള ലേഖനം, രണ്ട്. ഈന്തപ്പനയെപ്പറ്റിയുള്ള ലേഖനം. ഇനിയും ഇത് തുടരണമെന്നുണ്ട്.

myexperimentsandme said...

ഒരു വിജ്ഞാനകോശമെന്ന നിലയില്‍ മലയാളികളായ അദ്ധ്യാപകരും പണ്ഡിതരും ചരിത്രകാരന്മാരും ശാസ്ത്രജ്ഞരും ഡോക്ടര്‍മാരുമെല്ലാം ഇപ്പോളുള്ളതില്‍ കൂടുതല്‍ ഇതില്‍ പങ്കാളികളാവുകയാണെങ്കില്‍ വളരെ നന്നായിരുന്നു. അങ്ങിനെയുള്ളവരുടെ സജീവസാന്നിദ്ധ്യവും മലയാളം വിക്കിക്ക് ഭാവിയില്‍ ഉണ്ടാവട്ടെ എന്നാശംസിക്കുന്നു.

വി. കെ ആദര്‍ശ് said...

excellent article, it ll give a new momentum to malayalam wikipedia efforts

Unknown said...

കിടിലന്‍ ലേഖനം മാഷേ.

ശ്രീ said...

ഉപകാര പ്രദമായ ലേഖനം മാഷെ...
മലയാളം വിക്കി യ്ക്ക് എല്ലാ ഭാവുകങ്ങളും
:)

Joseph Antony said...

കുതിരവട്ടന്‍, വക്കാരി, അപ്പു, ആദര്‍ശ്‌, ദില്‍ബാസുരന്‍, ശ്രീ,
പറഞ്ഞ നല്ലവാക്കുകള്‍ക്ക്‌ സ്വാഗതം. ദൈര്‍ഘ്യമുള്ള കഥ പോലും വായിക്കാന്‍ ആളുകള്‍ രണ്ടാമതൊന്ന്‌ ആലോചിക്കുന്ന കാലമാണ്‌. ആ സമയത്താണ്‌ ഇത്തരമൊരു നെടുങ്കന്‍ ലേഖനം വായിച്ച്‌ അഭിപ്രായം പ്രകടിപ്പിക്കാനുള്ള സന്മനോഭാവം നിങ്ങള്‍ കാട്ടിയിരിക്കുന്നത്‌.

[ nardnahc hsemus ] said...

ഗംഭീരം...
പോസ്റ്റിനു നന്ദി.

ഓണ്‍ലൈന്‍ മലയാളത്തിന്റെ ബ്രഹത് ചരിതം! മുഴുവന്‍ വായിച്ചുതീര്‍ത്തപ്പോള്‍ എന്തെന്നില്ലാത്ത ഒരനുഭവം.
അത്ഭുതാവഹമായ കൂട്ടായ്മ.
ഇന്നുമുതല്‍ മലയാളം വിക്കിയിലേയ്ക്ക് ഒരു ലിങ്ക് എന്റെ ബ്ലോഗ്ഗിലും ഉണ്ടാകും (ആരും ക്ലിക്കിയില്ലേലും എന്റെ സ്വന്തം ക്ലിക്ക് റേറ്റ് ഉറപ്പുള്ള ലിങ്ക് :))

ഇടിവാള്‍ said...

ഈ ലേഖനം ഇന്നലെ പത്രത്തില്‍ കണ്ടിരുന്നു. ഷിജുവിനെ വിളിച്ചു അഭിനന്ദിക്കയും ചെയ്തു.

ഇതിനു പുറകിലെ കരങ്ങള്‍ക്ക് ആശംസകള്‍..

ഷിജു/മന്‍‌ജിത്/വിനോദ്, സുനില്‍ തുടങ്ങിയവര്‍ക്കും, പെരിങ്ങ്സിനും.

ഈ ലേഖനത്തിനിടയിലും ബ്ലോഗന്മാരെയും ബ്ലോഗിനേയും തള്ളിക്കേറ്റിയതു കണ്ടു . വന്നു വന്നു ബ്ലോഗിനെപ്പറ്റി പറയാതെ എന്തോന്നു ലേഖനം എന്നായോ?? ;)

krish | കൃഷ് said...

നല്ല ലേഖനം. മലയാളം വിക്കിയെകുറിച്ച് അറിയാത്തവര്‍ക്ക് ഇത് തീര്‍ച്ചയായും പ്രയോജനം ചെയ്യും.
ഈ സംരഭം വിജയിക്കട്ടെ.

ഇടിവാള്‍ said...

ഓഹ്ഹ്! ജോസഫ് ആന്റണി മാഷിനു നന്ദി പറയാന്‍ വിട്ടു. ശ്രദ്ദേയമായിരുന്നു ലേഖനം. താങ്കളാണീ കുറിഞ്ഞി ഓണ്‍ലൈന്‍ ബ്ലോഗ് അധിപര്‍ എന്നു ഇപ്പഴാ മനസ്സിലായത് .

ആശംസകള്‍

Umesh::ഉമേഷ് said...

കാണാന്‍ വൈകി. നല്ല ലേഖനം.

മാതൃഭൂമിയില്‍ പണ്ടു ബ്ലോഗുകളെപ്പറ്റി വന്ന ലേഖനം ബ്ലോഗിലേക്കു വരാന്‍ ഒരുപാടു് ആളുകള്‍ക്കു പ്രചോദനമായതു പോലെ, ഈ ലേഖനം ഒരുപാടു പേരെ വിക്കിപീഡിയയിലേക്കു കൊണ്ടുവരും എന്നു പ്രതീക്ഷിക്കുന്നു.

ജോസഫിനും മാതൃഭൂമിക്കും നന്ദി.

മഴത്തുള്ളി said...

ഈ ലേഖനത്തിന്റെ ലിങ്ക് ഇന്ന് സുനിലില്‍ നിന്നുമാണ് കിട്ടിയത്.

ലേഖനം എഴുതിയ ജോസഫ് ആന്റണി മാഷിനും വിക്കി സംരംഭത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന‍ ഷിജു, മഞ്ജിത്, വിനോദ്, സുനില്‍, പെരിങ്ങോടന്‍ എന്നിവര്‍ക്കും മറ്റെല്ലാ വിവര്‍ത്തകര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍.

ഞാനും ചില ചില്ലറ വിവര്‍ത്തനങ്ങള്‍ നടത്തിയിരുന്നെങ്കിലും സമയക്കുറവുമൂലം കൂടുതല്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല.

B.S BIMInith.. said...

ഈ ലേഖനത്തിന്റെ പരസ്യം തലേദിവസത്തെ മാതൃഭൂമിയില്‍ കണ്ടപ്പോ ശരിക്കും ഞെട്ടി. കാരണം ഇതു പ്രസിദ്ധീകരിച്ചതിന്റെ തൊട്ടു പിറ്റെദിവസം ഇറങ്ങിയ മലയാളം വാരികയില്‍ ഇന്റര്‍നെറ്റിലെ മലയാളത്തെക്കുറിച്ച്‌ എന്റെ ലേഖനവും പ്രസിദ്ധീകരിക്കുന്നുണ്ടായിരുന്നു. രണ്ടും ഒരേ ടോപ്പിക്ക്‌. പരസ്യം കണ്ടപ്പോ അതിനോടടുത്തു നില്‍ക്കുന്നതായി തോന്നി. വായിച്ചപ്പോ പകുതി ആശ്വാസമായി.....വിക്കിയാണ്‌ താരമെന്ന്‌....
ലേഖനം ഇഷ്ടപ്പെട്ടു.... കുറിഞ്ഞി ആരാണെന്ന്‌ ഇപ്പോഴാണ്‌ മനസ്സിലായത്‌.

oru blogger said...

ഗൂഗിളില്‍ നിന്നുയര്‍ന്നുവന്ന പൂമരം (കുറിഞ്ഞി)
ബ്ലോഗില്‍ നൂറു നൂറു പൂക്കളായ് പൊലിക്കവെ
നോക്കുവിന്‍ സുഹ്രുത്തുകളെ നമ്മള്‍ വന്ന വീധിയില്‍
ജോസഫ്ആന്റണി കീമാനും കൊണ്ടെഴുതിവെച്ച വാക്കുകള്‍ !!!!!


btw JA,
“കൂടുതല്‍ പേര്‍ കാണുകയും തിരുത്തുകയും ചെയ്യുമ്പോള്‍ ലേഖനങ്ങളുടെ ഗുണനിലവാരം ഉയരും എന്നതാണ്‌ വിക്കി അനുഭവം“ ഇ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക്കാന്‍ വയ്യ. vandalism നടത്തി എന്നു തോന്നിയാല്‍ IP address പബ്ലിക് ആക്കും എന്ന കാര്യമാണ് വിക്കിപീഡിയായെ ശരിയായ വഴിയില്‍ കൊണ്ടുപോകുന്നതെന്നാണെനിക്കു തോന്നുന്നത്. ഒരു തിരുത്തല്‍ vandalism ആണോ അല്ലയോ എന്നാരു തീരുമാനിക്കും മലയാളം വിക്കിയില്‍?

വി. കെ ആദര്‍ശ് said...

this week's mathrubhumi carries my article. thats interview with jimmy wales. its also available on blog
http://blogbhoomi.blogspot.com/2007/07/blog-post.html

പി വി ആര്‍ said...

മലയാളം വിക്കിയെ കുറിച്ചുള്ള സാറിന്റെ ലേഖനം വായിച്ചു. ലേഖനം അപൂര്‍ണ്ണമാണെന്ന്‌ തോന്നുന്നു. വിക്കിയുയെ ചരിത്രം വായിച്ചപ്പോള്‍ അതില്‍ മറ്റൊരാളുടെ പേരു കൂടി തെളിഞ്ഞു വന്നു. ലാറി ലേസഞ്ചര്‍. ആ പേര്‌ ലേഖനത്തില്‍ കണ്ടില്ല. ജിമ്മി വെയ്‌ല്‍സും ലാറി സേഞ്ചറും ഒരുമിച്ചാണ്‌ അഞ്ച്‌ വര്‍ഷം മുമ്പ്‌ വിക്കി പീഡിയക്ക്‌ തുടക്കമിട്ടത്‌.
കൂട്ടായ്‌മയുടെ ഉത്തമോദാഹരണമാണ്‌ വിക്കിയിലെ വിവര ശേഖരണമെന്ന്‌ സമ്മതിക്കുന്നു. വിക്കിയില്‍ അബദ്ധങ്ങളഅ# കടന്നു കൂടാം എന്ന്‌ സംശയിക്കുന്ന ലേഖകന്‍ തന്നെ തെറ്റ്‌ വേറെയാരെങ്കിലും തിരുത്തുമെന്നും വളരെ വ്യക്തമായി എഴുതിയിരുക്കുന്നു.
സര്‍വ്വ സ്വതന്ത്രമായ സര്‍വ്വ വിജ്ഞാന കോശം. അതുതന്നെയാണ്‌ അതിന്റെ ഏറ്റവും വലിയ ദൗര്‍ലഭ്യമെന്ന്‌ ലാറി ലേസഞ്ചര്‍ പറയുന്നു. ഒട്ടും നിയന്ത്രിക്കാത്ത സ്വാതന്ത്ര്യം വിക്കിയെ കുത്തഴിഞ്ഞതാക്കിയെന്നാണ്‌ അദ്ദേഹത്തിന്റെ അഭിപ്രായം.
അതുകൊണ്ടു തന്നെയാണ്‌ വിക്കി പീഡിയക്ക്‌ ബദലായി പുതിയൊരു സൗജന്യ ഓണ്‍ലൈന്‍ എന്‍സൈക്ലോപീഡിയക്ക്‌- സിറ്റിസണ്‍ഡിയം- ഇപ്പോള്‍ ലാറി സേഞ്ചര്‍ ലക്ഷ്യമിടുന്നതും. ലേഖനങ്ങള്‍ നല്‍കുന്നവര്‍പോലും ശരിയായ മേല്‍വിലാസം നല്‍കി രജിസ്‌റ്റര്‍ ചെയ്യണെ എന്നത്‌്‌ ഇതിലെ ഒരു നിബന്ധന മാത്രമാണ്‌.
നിയന്ത്രണങ്ങള്‍ ഈ ഘട്ടത്തിലെങ്കിലും നടപ്പാക്കിയില്ലെങ്കില്‍ സൗജന്യ ഓണ്‍ലൈന്‍ എന്‍സൈക്ലോപീഡിയ എന്ന സങ്കല്‍പ്പവും അതില്‍ വിശ്വസിക്കുന്നവരുടെ പങ്കും ഇല്ലാതാവുമെന്നാണ്‌ സേഞ്ചര്‍ അവകാശപ്പെടുന്നത്‌.

പി വി ആര്‍ said...
This comment has been removed by the author.