Showing posts with label Future Technology. Show all posts
Showing posts with label Future Technology. Show all posts

Thursday, June 06, 2013

പ്രിന്റ് ചെയ്‌തെടുക്കാവുന്ന തോക്കുകള്‍

കേരള പ്രസ്സ് അക്കാദമി പ്രസിദ്ധീകരണമായ 'മീഡിയ'യുടെ ജൂണ്‍ 2013 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്

'ഒരു തോക്ക് അച്ചടിച്ചുണ്ടാക്കാന്‍ പോകുന്നു'വെന്ന് 'ഡിഫന്‍സ് ഡിസ്ട്രിബ്യൂട്ടഡ്' എന്ന യു.എസ്.കമ്പനി മാസങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിക്കുമ്പോള്‍, പലരും അതിനെ ഒരു കറുത്ത തമാശയായേ കണ്ടുള്ളൂ. ഇതിനകം പല കാരണങ്ങളാല്‍ വിവാദം സൃഷ്ടിച്ച് ശ്രദ്ധയാകര്‍ഷിക്കാന്‍ ശ്രമിച്ചിട്ടുള്ള ഒരു കമ്പനിയുടെയും അതിന്റെ 25-കാരനായ മേധാവിയുടെയും വാര്‍ത്തയിലിടം നേടാനുള്ള മറ്റൊരു വിഫലശ്രമമായി അത് വിലയിരുത്തപ്പെട്ടു.

എന്നാല്‍, കഴിഞ്ഞ മെയ് ആദ്യവാരം ടെക്‌സാസില്‍ ഓസ്റ്റിനിലെ ഊഷര പ്രദേശത്ത് വെച്ച് വെളുത്ത പ്ലാസ്റ്റിക് കളിപ്പാട്ടം പോലൊരു തോക്കില്‍നിന്ന് ഡിഫന്‍സ് ഡിസ്ട്രിബ്യൂട്ടഡ് മേധാവി കോഡി വില്‍സണ്‍ വെടിയുതിര്‍ത്തപ്പോള്‍, തോക്കുസംസ്‌ക്കാരം കൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന അമേരിക്കക്കാരുടെ ഉത്ക്കണ്ഠകള്‍ക്ക് നേരെയുള്ള മറ്റൊരു നിറയൊഴിക്കലായി അത്.

താന്‍ വെടിവെയ്ക്കാനുപയോഗിച്ച തോക്കിലെ ('ലിബറേറ്റര്‍' എന്നാണ് തോക്കിന്റെ പേര്) തിരയൊഴികെ ബാക്കിയെല്ലാം ഒരു ത്രീഡി പ്രിന്ററിന്റെ സഹായത്തോടെ 'അച്ചടിച്ചെടുത്തതാ'ണെന്ന് കോഡി വില്‍സണ്‍ പറഞ്ഞു. 'ഈബേ' വഴി 8000 ഡോളറിന് വാങ്ങിയ ത്രീഡി പ്രിന്ററാണ്, തോക്കിന്റെ വിവിധ ഭാഗങ്ങള്‍ രൂപപ്പെടുത്താന്‍ ഉപയോഗിച്ചത്. മാത്രമല്ല, തോക്ക് നിര്‍മിക്കാനുപയോഗിച്ച കമ്പ്യൂട്ടര്‍ രൂപരേഖ ആര്‍ക്ക് വേണമെങ്കിലും ഡൗണ്‍ലോഡ് ചെയ്യാന്‍ പാകത്തില്‍ ഓണ്‍ലൈനില്‍ സൗജന്യമായി നല്‍കുന്നതായും വില്‍സണ്‍ പ്രഖ്യാപിച്ചു.

ആര്‍ക്ക് വേണമെങ്കിലും ലോകത്തെവിടെയിരുന്നും ഇന്റര്‍നെറ്റില്‍നിന്ന് ആ ഡിസൈന്‍ ഡൗണ്‍ലോഡ് ചെയ്ത് ത്രീഡി പ്രിന്ററുപയോഗിച്ച് തോക്ക് നിര്‍മിക്കാം!

അമേരിക്കക്കാരുടെ ഉത്ക്കണ്ഠകള്‍ക്ക് കടുംനിറം ചാര്‍ത്തിക്കൊണ്ട്, വെറും അഞ്ചുദിവസംകൊണ്ട് തോക്കിന്റെ രൂപരേഖ ഒരുലക്ഷം തവണ ഇന്റര്‍നെറ്റ് വഴി ഡൗണ്‍ലോഡ് ചെയ്യപ്പെട്ട കാര്യം ബി.ബി.സി.റിപ്പോര്‍ട്ട് ചെയ്തു. സ്വാഭാവികമായും യു.എസ്.ഭരണകൂടം ഇടപെട്ടു. തോക്കിന്റെ ഡിസൈന്‍ ഇന്റര്‍നെറ്റില്‍നിന്ന് നീക്കംചെയ്യാന്‍ ഡിഫന്‍സ് ഡിസ്ട്രിബ്യൂട്ടഡിനോട് അധികൃതര്‍ ആവശ്യപ്പെട്ടു.


തോക്കുകളുമായി ബന്ധപ്പെട്ട് അമേരിക്കന്‍ സമൂഹവും സര്‍ക്കാരും പുലര്‍ത്തുന്ന ആശങ്കകള്‍ അവിടെ നില്‍ക്കട്ടെ. ഈ സംഭവത്തില്‍ അടങ്ങിയിരിക്കുന്ന മറ്റൊരു സംഗതിയിലേക്ക് വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കാനാണ് ഇതിവിടെ വിവരിച്ചത്.

ഇതില്‍ ഏറ്റവും ശ്രദ്ധേയമായ സംഗതി തോക്ക് 'പ്രിന്റ് ചെയ്‌തെടുക്കാന്‍' കഴിഞ്ഞു എന്നതാണ്. രണ്ടാമത്തെ കാര്യം വിപണിയില്‍ വാങ്ങാന്‍ കിട്ടുന്ന ഒരു ത്രീഡി പ്രിന്റര്‍ ആണ് തോക്ക് നിര്‍മാണത്തിന് ഉപയോഗിച്ചത്. ഓണ്‍ലൈനില്‍ ലഭ്യമായ രൂപരേഖ ഡൗണ്‍ലോഡ് ചെയ്ത് ഒരുപകരണം നിര്‍മിക്കാന്‍ (ത്രീഡി പ്രിന്റര്‍ ഉണ്ടെങ്കില്‍) ആര്‍ക്ക് വേണമെങ്കിലും കഴിയും എന്നതാണ് മൂന്നാമത്തെ സംഗതി.

തോക്കായതുകൊണ്ട് ഡിഫന്‍സ് ഡിസ്ട്രിബ്യൂട്ടഡിന്റെ നീക്കം സ്വാഭാവികമായും വിവാദവും ഉത്ക്കണ്ഠയും സൃഷ്ടിച്ചു. എന്നാല്‍, നിങ്ങളുടെ പാദത്തിന് യോജിക്കുന്ന ഷൂസാണ് ഇത്തരത്തില്‍ നിര്‍മിക്കാന്‍ കഴിയുന്നതെങ്കിലോ, അല്ലെങ്കില്‍ അടുക്കളയിലെ ഒരു ഉപകരണം, അതുമല്ലെങ്കില്‍ സൈക്കിളിന്റെ കേടായ സീറ്റ്.......എത്ര അമ്പരപ്പിക്കുന്ന സംഗതിയാകും അതല്ലേ!

ചിലര്‍ക്കെങ്കിലും ഇത് കേള്‍ക്കുമ്പോള്‍ അമ്പരപ്പുണ്ടാകും എന്നത് വാസ്തവമാണ്. പക്ഷേ, സംഭവം സത്യമാണ്. കമ്പ്യൂട്ടര്‍, ഓണ്‍ലൈന്‍ സാങ്കേതികവിദ്യകളുടെ പിന്തുണയോടെ പാശ്ചാത്യലോകത്ത് പുതിയൊരു നിര്‍മാണപ്രക്രിയ പ്രചാരത്തില്‍ വന്നുകൊണ്ടിരിക്കുകയാണ്. ആവശ്യമുള്ള ഉപകരണത്തിന്റെ രൂപരേഖ കാശുകൊടുത്തോ, അതല്ലെങ്കില്‍ സൗജന്യമായോ ഓണ്‍ലൈന്‍ വഴി ഡൗണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറില്‍ ലോഡ് ചെയ്യുക. എന്നിട്ട് ആ രൂപരേഖയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തുക (ആവശ്യമെങ്കില്‍). അതിന് ശേഷം കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ചിരിക്കുന്ന ത്രീഡി പ്രിന്ററുപയോഗിച്ച് ഉപകരണം 'പ്രിന്റ് ചെയ്‌തെടുക്കുക'.

ഇതൊക്കെ നടക്കുന്ന കാര്യമാണോ എന്ന് ചിലരെങ്കിലും ചോദിച്ചേക്കാം. എങ്കില്‍ല്‍, കേള്‍ക്കുക : നിലവില്‍ ആയിരത്തിലേറെ ഉപകരണങ്ങളുടെയും വസ്തുക്കളുടെയും ത്രീഡി രൂപരേഖകള്‍ ലഭ്യമാണ്. ത്രീഡി പ്രിന്ററുപയോഗിച്ച് അവ നിര്‍മിക്കുകയുമാകാം. ആഭരണങ്ങളും പാദരക്ഷകളും അടുക്കള സാധനങ്ങളും വാഹനങ്ങളുടെ പരീക്ഷണ മാതൃകകളും കെട്ടിടങ്ങളുടെയും മറ്റ് അടിസ്ഥാനസൗകര്യ സംവിധാനങ്ങളുടെയും മാതൃകകള്‍ ഒക്കെ അതില്‍ പെടുന്നു.

പുതിയ നിര്‍മാണവിദ്യ

'ഒരു ഡിജിറ്റല്‍ മാതൃകയെ അടിസ്ഥാനമാക്കി ഏത് ആകൃതിയിലുള്ള ത്രീമാന രൂപവും ഉപകരണവും നിര്‍മിക്കാനുള്ള പ്രക്രിയ'യെന്നാണ് ത്രീഡി പ്രിന്റിങിനെ വിക്കിപീഡിയ വിശദീകരിക്കുന്നത്.

കമ്പ്യൂട്ടറില്‍ ശേഖരിച്ചിട്ടുള്ള, അല്ലെങ്കില്‍ ഓണ്‍ലൈനില്‍ ഡൗണ്‍ലോഡ് ചെയ്‌തെടുത്ത ടെക്‌സ്റ്റ് ഫയലുകളും ചിത്രങ്ങളും സാധാരണ ടെസ്‌ക് ടോപ്പ് പ്രിന്ററുകള്‍ ഉപയോഗിച്ച് അച്ചടിക്കുന്ന രീതിയുണ്ടല്ലോ. അതിന് ഏതാണ്ട് സമാനമാണ് ത്രീഡി പ്രിന്റിങ്. ഇവിടെ ഡൗണ്‍ലോഡ് ചെയ്‌തെടുക്കുന്ന ഡിജിറ്റല്‍ രൂപരേഖ ഉപയോഗിച്ച് ത്രിമാനരൂപങ്ങളെ സൃഷ്ടിക്കുകയാണ് ചെയ്യുക എന്ന വ്യത്യാസമേയുള്ളൂ.


നിര്‍മിക്കേണ്ട ഉപകരണത്തിന്റെ അല്ലെങ്കില്‍ മാതൃകയുടെ രൂപരേഖ കമ്പ്യൂട്ടറില്‍ ലോഡ് ചെയ്യുക എന്നതാണ് ത്രിമാന പ്രിന്റിങിന്റെ ആദ്യപടി. എന്നിട്ട്, ത്രീഡി പ്രിന്ററിലെ 'പ്രിന്റ്' ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ നിര്‍മാണം തുടങ്ങുകയായി. പ്ലാസ്റ്റിക്ക്, ലോഹങ്ങള്‍ തുടങ്ങിയവയുടെ പൗഡറാണ് ത്രീഡി പ്രിന്റിങിലെ 'മഷി'. ആ മഷിയുപയോഗിച്ച് ഒരു സമയത്ത് ഒരു പാളി (layer) എന്ന തോതിലാണ് നിര്‍മാണം പുരോഗമിക്കുക. ഇങ്ങനെ പാളികള്‍ പാളികളായി കൂട്ടിച്ചേര്‍ക്കപ്പെടുന്ന പ്രക്രിയയായതിനാല്‍, 'അഡിറ്റീവ് മാനുഫാക്ച്ചറിങ്' (Additive manufacturing) എന്ന് ത്രീഡി പ്രിന്റിങ് അറിയപ്പെടുന്നു (ഓരോ പാളികളായി കൂട്ടിച്ചേര്‍ക്കപ്പെടുന്നതിനാല്‍ പെട്ടന്ന് നിര്‍മാണം പൂര്‍ത്തിയാകില്ല എന്നതാണ് ത്രീഡി പ്രിന്റിങിന്റെ ഒരു പ്രധാന പോരായ്മയായി വിലയിരുത്തപ്പെടുന്നത്).

മഷിയായി ഉപയോഗിക്കുന്ന പൗഡറിനെ ലേസറിന്റെ സഹായത്തോടെ ചൂടാക്കി ഉരുക്കി ഘനീഭവിപ്പിച്ച്, അതിസൂക്ഷ്മമായ രീതിയില്‍ രൂപരേഖയിലെ അതേ ത്രിമാന ആകൃതി സൃഷ്ടിക്കാന്‍ സാധിക്കുന്നു. പ്രായോഗികമായി ത്രിമാനരൂപമാക്കാന്‍ ബുദ്ധിമുട്ടുള്ള ഏത് ആകൃതിയും ത്രിമാന പ്രിന്റിങിന്റെ സഹായത്തോടെ സൃഷ്ടിക്കാന്‍ കഴിയും.

ഉപകരണമോ മാതൃകയോ വ്യത്യാസപ്പെടുന്നതുകൊണ്ട് ഉത്പാദന പ്രക്രിയ അപ്പാടെ മാറ്റേണ്ട സ്ഥിതി ഇല്ല. ഇതില്‍ പ്രിന്റര്‍ ഒന്നു മതി, ഡിജിറ്റല്‍ രൂപരേഖ മാത്രം മാറിയാല്‍ മതി!

ഉപകരണങ്ങളുടെ നിര്‍മാണം (മാനുഫ്ക്ച്ചറിങ്) എന്നത് നിലവില്‍ വലിയ മുതല്‍ മുടക്കുള്ള ഒന്നാണ്; ഫാക്ടറികള്‍ വേണം, മാനവവിഭവശേഷി കാര്യമായി വേണം, ഏറെ ഘടകവസ്തുക്കള്‍ പാഴാവുകയും ചെയ്യും. ഭാവിയില്‍ അത്തരം ഫാക്ടറികള്‍ ചിലപ്പോള്‍ വേണ്ടി വരില്ല. കാരണം, നിങ്ങള്‍ക്കാവശ്യമായ ഉപകരണത്തിന്റെ രൂപരേഖ ഓണ്‍ലൈന്‍ വഴി സംഘടിപ്പിച്ച് (കാശുകൊടുത്തോ അല്ലാതെയോ) അതുമായി അടുത്തുള്ള ത്രീഡി പ്രിന്റിങ് കേന്ദ്രത്തിലെത്തി സാധനം പ്രിന്റ് ചെയ്‌തെടുക്കാം. അല്ലെങ്കില്‍, സ്വന്തം വീട്ടിലെ ത്രീഡി പ്രിന്ററില്‍ അത് നിര്‍മിക്കാം. ഘടകവസ്തുക്കള്‍ തീരെ പാഴാകില്ല എന്നതാണ് ഈ ഉത്പാദനത്തിന്റെ പ്രത്യേകത. അതുകൊണ്ട് മലിനീകരണവും വളരെ കുറവായിരിക്കും.

ഉത്പാദനരംഗത്തെ പ്രതാപം അമേരിക്കയ്ക്ക് വീണ്ടെടുക്കാന്‍ സഹായിക്കുന്നതെന്ന് പ്രസിഡന്റ് ബാരക് ഒബാമ വിശേഷിപ്പിച്ച സങ്കേതമാണ് ത്രീഡി പ്രിന്റിങ്. അമേരിക്കയിലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലുമാണ് ത്രീഡി പ്രിന്റിങ് വ്യാപകമായിക്കൊണ്ടിരിക്കുന്നത്. ഈ സങ്കേതത്തിന്റെ സാധ്യത ആദ്യം മനസിലാക്കിയ കിഴക്കന്‍ രാജ്യം ചൈനയാകണം. ചൈനയില്‍ ത്രീഡി പ്രിന്ററുകള്‍ മാത്രമുള്ള ഫാക്ടറികള്‍ വരെ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു. ചൈനീസ് നിര്‍മിത കളിപ്പാട്ടങ്ങളില്‍ ഒരു ചെറിയ പങ്കെങ്കിലും ഇപ്പോള്‍ ത്രീഡി പ്രിന്റിങിന്റെ സാഹായത്തോടെ നിര്‍മിക്കുന്നവയാണ്.

പഴയ വിദ്യ; പുതിയ സാധ്യത

മൊബൈല്‍ ഫോണുകളുടെ ചരിത്രം തുടങ്ങുന്നത് 1970 കളിലാണ്. എന്നാല്‍, ലോകമൊരു മൊബൈല്‍ വിപ്ലവത്തിന്റെ പിടിയില്‍ പെടുന്നത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിലും. ഇതിന് ഏറെക്കുറെ സമമാണ് ത്രീഡി പ്രിന്റിങ് സങ്കേതത്തിന്റെ ചരിത്രവും.

1970 കള്‍ മുതല്‍ ത്രീഡി പ്രിന്റിങ് രംഗത്തുണ്ട്. യന്ത്രങ്ങളുടെയും വാഹനങ്ങളുടെയുമൊക്കെ ത്രിമാന മാതൃകകള്‍ നിര്‍മിക്കാനാണ് ഇത് ആദ്യകാലത്ത് ഉപയോഗിച്ചിരുന്നത്. വന്‍കിട കമ്പനികള്‍ക്കും സംഘടനകള്‍ക്കുമൊക്കെ മാത്രമേ ത്രിമാന പ്രിന്റിങ് സങ്കേതം ഉപയോഗിക്കാനുള്ള ത്രാണി ഉണ്ടായിരുന്നുള്ളൂ. ത്രീഡി പ്രിന്ററുകള്‍ക്ക് അത്ര ഭീമമായ ചെലവ് വേണ്ടിയിരുന്നു. അതുകൊണ്ട് ത്രിമാന പ്രിന്റിങ് അധികമാരുടെയും ശ്രദ്ധയാകര്‍ഷിച്ചില്ല.

എന്നാല്‍, ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ വരവോടെ കാര്യങ്ങള്‍ മാറാന്‍ തുടങ്ങി. ചെലവു കുറഞ്ഞ ത്രീഡി പ്രിന്ററുകള്‍ നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി. മാത്രമല്ല, ത്രിമാന ഉപകരണങ്ങളുടെ ഡിജിറ്റല്‍ മാതൃകകള്‍ ഉണ്ടാക്കാന്‍ സഹായിക്കുന്ന മികച്ച സോഫ്റ്റ്‌വേറുകളും രംഗത്തെത്തി. ഓണ്‍ലൈന്‍ വഴി അത്തരം ഡിജിറ്റല്‍ ഡിസൈന്‍ കൈമാറുന്നതും എളുപ്പമായി.

പാശ്ചാത്യലോകത്ത് വ്യാപകമായി വിപണനം ചെയ്യപ്പെട്ട ആദ്യ ത്രീഡി പ്രിന്റര്‍ 2012 ഒക്ടോബറിലാണ് വിപണിയിലെത്തിയത്. 'മേക്കര്‍ബോട്ട് റിപ്ലിക്കേറ്റര്‍ 2' (MakerBot Replicator 2) എന്ന ആ പ്രിന്ററിന്റെ വില 2,200 ഡോളര്‍ (1.18 ലക്ഷം രൂപ) ആയിരുന്നു. ഇതത്ര വലിയ വിലയാണെന്ന് കരുതുന്നവര്‍ ഓര്‍ക്കുക : 1983 ല്‍ എച്ച് പി വിപണിയിലെത്തിച്ച ആദ്യ ഡെസ്‌ക് ടോപ്പ് പ്രിന്ററിന്റെ വില 12,800 ഡോളര്‍ ആയിരുന്നു!


എങ്കിലും സാധാരണക്കാര്‍ക്ക് ഇപ്പോഴും ത്രീഡി പ്രിന്റര്‍ താങ്ങാന്‍ പറ്റുന്നതിലും വിലയേറിയതാണ്. ഭാവിയില്‍ ഈ സ്ഥിതി മാറിക്കൂടെന്നില്ല. ഡിജിറ്റല്‍ രംഗത്തെ ഏത് ഉപകരണത്തിന്റെ കഥയെടുത്താലും ചരിത്രം അതാണ് പറയുന്നത്. പത്തുവര്‍ഷം മുമ്പ് വലിയ വില കൊടുത്ത് വാങ്ങേണ്ടിയിരുന്ന ഡിജിറ്റല്‍ ക്യാമറകളുടെ വില ഇപ്പോള്‍ എത്ര താണിരിക്കുന്നുവെന്ന കാര്യം ഉദാഹരണം.

വാഹനങ്ങളുടെ എഞ്ചിനുകള്‍, വിമാനത്തിന്റെ ചിറകുകള്‍ തുടങ്ങിയവ സങ്കീര്‍ണ ത്രീമാനരൂപങ്ങളാണ്. ഇതുപോലുള്ളവയുടെ പരീക്ഷണ മാതൃകകള്‍ സൃഷ്ടിക്കാനാണ് ഇപ്പോള്‍ ത്രീഡി പ്രിന്റിങ് പ്രധാനമായും ഉപയോഗിക്കുന്നത്. സാധാരണഗതിയില്‍ മാസങ്ങളെടുക്കുന്ന വലിയ പണച്ചെലവുള്ള ഇത്തരം മാതൃകാ നിര്‍മാണങ്ങള്‍ ആഴ്ചകള്‍ക്കൊണ്ട്, അധികം ചെലവില്ലാതെ പൂര്‍ത്തിയാക്കാന്‍ ത്രീഡി പ്രിന്റിങ് വഴി കഴിയും.

മാതൃകകള്‍ മാത്രമല്ല, പൂര്‍ണതോതിലുള്ള ഒട്ടേറെ ഉത്പന്നങ്ങളും ത്രീഡി പ്രിന്റിങ് വഴി നിര്‍മിക്കപ്പെടുന്നുണ്ട്. നിലവില്‍ ത്രീഡി പ്രിന്റിങിലൂടെ ഉണ്ടാക്കുന്നവയില്‍ 20 ശതമാനം മാത്രമാണ് പൂര്‍ണതോതിലുള്ള ഉത്പന്നങ്ങള്‍. 2020 ആകുമ്പോഴേക്കും അത് 50 ശതമാനമാകുമെന്ന്, ഈ രംഗത്തെക്കുറിച്ച് പഠിക്കുന്ന ടെറി വോലേഴ്‌സ് കുറച്ചുനാള്‍ മുമ്പ് 'ദി എക്കണോമിസ്റ്റി'നോട് പറയുകയുണ്ടായി.

ആഭരണവ്യവസായം, വിദ്യാഭ്യാസം, മെഡിക്കല്‍, ഡെന്റല്‍ വ്യവസായങ്ങള്‍, സിവില്‍ എന്‍ജിനിയറിങ് തുടങ്ങി, ഫോസിലുകളുടെ മാതൃക നിര്‍മാണം തുടങ്ങി അസംഖ്യം മേഖലകളില്‍ ത്രിമാന പ്രിന്റിങിന്റെ സാധ്യതകള്‍ ഉപയോഗിക്കാന്‍ കഴിയുമെന്ന് വിലയിരുത്തപ്പെടുന്നു. ഈ വിദ്യ ഉപയോഗിച്ച് കൃത്രിമ അവയവങ്ങളും ശരീരഭാഗങ്ങളും വരെ നിര്‍മിക്കാന്‍ ശ്രമം നടന്നു വരുന്നു.

ത്രീഡി പ്രിന്റിങിന്റെ സാധ്യതകളെക്കുറിച്ച് 'ദി എക്കണോമിസ്റ്റ്' നടത്തിയ നിരീക്ഷണം ശ്രദ്ധേയമാണ്. 1750 ല്‍ ആവിയന്ത്രം ആദ്യം പ്രത്യക്ഷപ്പെട്ടപ്പോള്‍, അല്ലെങ്കില്‍ 1450 ല്‍ അച്ചടിയന്ത്രം രംഗത്തെത്തിയപ്പോള്‍, അതുമല്ലെങ്കില്‍ 1950 ല്‍ ട്രാന്‍സിസ്റ്റര്‍ വന്നപ്പോള്‍ - അവയുടെ ഭാവി സാധ്യതകള്‍ വേണ്ടവിധം മനസിലാക്കാന്‍ അധികമാര്‍ക്കും കഴിഞ്ഞിട്ടുണ്ടാകില്ല. അതുപോലെയാണ് ത്രിമാന പ്രിന്റിങിന്റെ കാര്യവും. ഭാവിയുടെ വിദ്യയാണത്, ഭാവിയെ അടിമുടി മാറ്റാന്‍ സഹായിച്ചേക്കാവുന്ന സാങ്കേതികവിദ്യ.

(അവലംബം, കടപ്പാട് : 1. BBC News; 2. Wikipedia; 3. The Printed World, The Economist, Feb 10, 2011; 4. A new brick in the Great Wall, The Economist, April 27, 2013; 5. A 3-D Printed Gun, MIT Technology Review, May 3, 2013)

Tuesday, May 28, 2013

ഗൂഗിളിന്റെ മായക്കണ്ണട


 
ഗോര്‍ഡന്‍ ചൈല്‍ഡിന്റെ 'മാന്‍ മേക്ക്‌സ് ഹിംസെല്‍ഫ്' എന്ന പ്രശസ്ത ഗ്രന്ഥത്തില്‍, സാങ്കേതികവിദ്യയുടെ വികാസവുമായി ബന്ധപ്പെട്ട ഒരു നിരീക്ഷണമുണ്ട്. പരിണാമത്തിന്റെ ദീര്‍ഘപഥങ്ങളില്‍ മനുഷ്യന് നഷ്ടമായ കഴിവുകളുമായി ബന്ധപ്പെടുത്തിയാണ് ആ നിരീക്ഷണം. അത്തരം കഴിവുകള്‍ ഏതെങ്കിലും വിധത്തില്‍ വീണ്ടെടുക്കാനുള്ള ത്വര മനുഷ്യന്‍ എന്നും പ്രകടിപ്പിച്ചിട്ടുണ്ട്. അതാണ് പലതരത്തിലുള്ള സാങ്കേതികവിദ്യകളായി അതാത് കാലത്ത് പ്രത്യക്ഷപ്പെടുന്നത്.

കാഴ്ചയുടെ കാര്യം ഉദാഹരണമായെടുക്കാം. ഒരു ജീവിവര്‍ഗമെന്ന നിലയ്ക്ക്, കാഴ്ചശക്തിയുടെ കാര്യത്തില്‍ പ്രാപ്പിടിയനെക്കാള്‍ എത്രയോ മോശമാണ് മനുഷ്യന്റെ സ്ഥിതി. എന്നാല്‍, ഒരു പ്രാപ്പിടിയനും ഇന്നുവരെ നോക്കാന്‍ സാധിക്കാത്തത്ര അകലത്തേക്കും ആഴത്തിലേക്കും സൂക്ഷ്മതയിലേക്കും ദൃഷ്ടിപായിക്കാന്‍ ഇന്ന് മനുഷ്യന് കഴിയും. നിരവധി ഉപകരണങ്ങളും സങ്കേതങ്ങളും മനുഷ്യനെ അതിന് പ്രാപ്തനാക്കുന്നു.

ഒരു ചീറ്റപ്പുലിയുടെ വേഗം മനുഷ്യനില്ല. അല്ലെങ്കില്‍ ഒരു പക്ഷിയെപ്പോലെ ആകാശത്ത് പറന്ന് നടക്കാനും നമുക്കാവില്ല. ഇത്തരം പരിമിതികളെ അതിജീവിലോ, കഴിവുകളുടെ വീണ്ടെടുക്കലോ ആണ് സാങ്കേതികവിദ്യയുടെ വികാസത്തിലൂടെ മനുഷ്യന്‍ നടത്തുന്നതെന്ന് ഗോര്‍ഡന്‍ ചൈല്‍ഡ് നിരീക്ഷിക്കുന്നു.

ഈ ആശയത്തോട് വിയോജിക്കുന്നവരുണ്ടാകാം. പക്ഷേ, അത്തരക്കാര്‍ പോലും ഒരുകാര്യം സമ്മതിക്കും. സാങ്കേതികവിദ്യകള്‍ മനുഷ്യന്റെ കഴിവുകളെ ഏറെ പുഷ്ടിപ്പെടുത്തിയിരിക്കുന്നു.

ഓരോ സാങ്കേതികവിദ്യയും മനുഷ്യന്റെ ഒരോ കഴിവുകളുടെ വിപുലീകരണമാണ്. ദൂരെയുള്ളവ കാണാന്‍ കഴിയാത്ത മനുഷ്യന്, ദൂരദര്‍ശനികള്‍ ഏത് ജീവിയെക്കാളും കൂടുതല്‍ ദൂരക്കാഴ്ച നല്‍കി. കേള്‍ക്കാന്‍ കഴിയാത്ത അത്ര അകലെ നിന്ന് കേള്‍ക്കാന്‍ ഫോണുണ്ടായി, റേഡിയോ വന്നു. പറക്കാന്‍ കഴിയില്ലെന്ന പരിമിതിയെ വിമാനവും റോക്കറ്റുകളും വഴി മനുഷ്യന്‍ മറികടന്നു.

ഇന്ദ്രിയഗോചരമോ അല്ലാത്തതോ ആയ ഏതെങ്കിലും കഴിവുകളുടെ വിപുലീകരണമായിരുന്നു അടുത്തകാലം വരെ സാങ്കേതിക മുന്നേറ്റങ്ങള്‍. ഇപ്പോള്‍ ഇന്ദ്രീയങ്ങളുടെ നിയന്ത്രണം കൈയാളുന്ന തലച്ചോറിന്റെ തന്നെ വിപുലീകരണമെന്ന നിലയ്ക്ക് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നു. കമ്പ്യൂട്ടറും അതിന്റെ പുതിയ വകഭേദവുമായ സ്മാര്‍ട്ട്‌ഫോണുകളും അതാണ് വ്യക്തമാക്കുന്നത്.

പക്ഷേ, അതുകൊണ്ടും അവസാനിക്കുന്നില്ല കാര്യങ്ങള്‍. സ്മാര്‍ട്ട്‌ഫോണുകളുടെ യുഗവും കടന്ന് പുതിയൊരു കാലത്തിലേക്ക് കമ്പ്യൂട്ടിങ് പ്രവേശിക്കുന്ന കാഴ്ചയാണിപ്പോള്‍. അതിന് വഴിയൊരുക്കുന്നതോ, ലോകത്തെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് കമ്പനിയായ ഗൂഗിളും, ഗൂഗിള്‍ വികസിപ്പിച്ച 'ഗൂഗിള്‍ ഗ്ലാസ്' (Google Glass) എന്ന 'മായക്കണ്ണട'യും!

കമ്പ്യൂട്ടറുകള്‍ യാഥാര്‍ഥ്യത്തെ 'പ്രതീതിയാഥാര്‍ഥ്യം' അഥവാ വെര്‍ച്വല്‍ റിയാലിറ്റിയാക്കി. മൊബൈല്‍ സങ്കേതങ്ങളുടെ വരവ് പ്രതീതി യാഥാര്‍ഥ്യത്തെത്തെ 'സമീപയാഥാര്‍ഥ്യം' അഥവാ ഓഗ്മെന്റഡ് റിയാലിറ്റിയിലേക്ക് പരിവര്‍ത്തനം ചെയ്തു. ഓഗ്മെന്റഡ് റിയാലിറ്റിയെ നമ്മുടെ ജീവിതത്തിന്റെ നടുത്തളത്തിലേക്ക് കുടിയിരുത്തുകയാണ് ഗൂഗിള്‍ ഗ്ലാസ്.

ഒരേസമയം പല ലോകങ്ങളില്‍ ജീവിക്കാന്‍ അവസരമൊരുക്കുന്ന വിദ്യ. അതാണ് ഗൂഗിള്‍ ഗ്ലാസ്. അതെത്ര സുഖകരമായ അനുഭവമാകും എന്നിപ്പോള്‍ പറയാനാകില്ല. പക്ഷേ, ഒരുകാര്യം വ്യക്തം. ബാഹ്യലോകവുമായുള്ള നമ്മുടെ ഇടപെടലുകള്‍ മാറ്റിമറിക്കാന്‍ ഗൂഗിള്‍ ഗ്ലാസ് വഴിയൊരുക്കും. സാന്നിധ്യം, പരിചയപ്പെടലുകള്‍ എന്നിങ്ങനെയുള്ള അനുഭവ തലങ്ങളെപ്പോലും വ്യത്യസ്തമാക്കാന്‍ പോന്ന ഒന്നാണ് ഗൂഗിള്‍ ഗ്ലാസ്.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ ഗോര്‍ഡന്‍ ചൈല്‍ഡ് നിരീക്ഷിച്ച ആ വസ്തുത ഗൂഗിള്‍ ഗ്ലാസുമായി എങ്ങനെയാണ് ബന്ധിപ്പിക്കാനാവുക. മനുഷ്യന്റെ ഏത് കഴിവിന്റെ വിപുലീകരണമാണ് ഗൂഗിള്‍ ഗ്ലാസ്...ബുദ്ധിയുടേതോ, അനുഭവത്തിന്റെയോ, ഇടപഴകലുകളുടേയോ ! അതോ, ഇവ എല്ലാറ്റിന്റേയുമോ!

സ്മാര്‍ട്ട്‌ഫോണ്‍ യുഗം മനുഷ്യനെ തലകുമ്പിട്ടിരിക്കുന്നവനാക്കി! ഐഫോണിന്റെയും മറ്റ് സ്മാര്‍ട്ട്‌ഫോണുകളുടെയും വരവോടെ, സദാസമയം കൈയിലുള്ള ആ നാലിഞ്ച് പ്രപഞ്ചത്തിലേക്കായി മനുഷ്യന്റെ ശ്രദ്ധ. അതിലൂടെ മെസേജുകളായും സോഷ്യല്‍മീഡിയ അപ്‌ഡേറ്റുകളായും ഇഷ്ട വീഡിയോകളായും ഫോട്ടോകളായും, അനുഭവത്തിന്റെ നിരന്തരം തുടരുന്ന സ്വകാര്യ നിമിഷങ്ങളിലേക്ക് ഊളിയിടുന്നവരായി നമ്മള്‍ മാറി. ശരിക്കുപറഞ്ഞാല്‍, തല ഉയര്‍ത്താന്‍ കഴിയാത്ത സ്ഥിതി!

ആ സ്ഥിതിയില്‍നിന്ന് മുക്തനാക്കി, മനുഷ്യനെ തല ഉയര്‍ത്തിപ്പിടിച്ച് നടത്താന്‍ പ്രാപ്തനാക്കുകയാണ് ഗൂഗിള്‍ ഗ്ലാസ് ചെയ്യുന്നതെന്ന്, ഗൂഗിളിലെ പ്രോഡക്ട് ഡയറക്ടര്‍ സ്റ്റീവ് ലീ അടുത്തയിടെ ഒരു അഭിമുഖത്തില്‍ സൂചിപ്പിച്ചു.

ഒരു ദിവസം ഗൂഗിള്‍ ആസ്ഥാനത്തേക്ക് ബസ്സ് കാത്ത് താന്‍ നില്‍ക്കുമ്പോള്‍, ചുറ്റുമുണ്ടായിരുന്ന പതിനഞ്ചു പേരും ഒരേ സമയം തങ്ങളുടെ കൈയിലെ സ്മാര്‍ട്ട്‌ഫോണിലേക്ക് നോക്കി തലകുമ്പിട്ടിരിക്കുന്ന ദൃശ്യം ഗൂഗിളിലെ ഇന്‍ഡസ്ട്രിയല്‍ ഡിസൈനര്‍ ഇസബെല്ല ഓള്‍സണ്‍ കണ്ടു. ആ ദൃശ്യമാണ് ഗൂഗിള്‍ ഗ്ലാസ് ഇപ്പോഴത്തെ നിലയ്ക്ക് രൂപപ്പെടുത്താന്‍ നിമിത്തമായതെന്ന് അവര്‍ പറയുന്നു.

വെറും മൂന്നുവര്‍ഷം മുമ്പ് ആരംഭിച്ച ഒരു പരീക്ഷണ പദ്ധതിയാണ് 'ഗൂഗിള്‍ ഗ്ലാസ്' എന്ന പേരില്‍ ഇപ്പോള്‍ ടെക് ലോകത്താകെ ചര്‍ച്ചചെയ്യപ്പെടുന്നത്. ഡ്രൈവര്‍ കൂടാതെ കാറുകളെ സ്വയം ഡ്രൈവ് ചെയ്യാന്‍ പ്രാപ്തമാക്കുന്ന സങ്കേതത്തിനും, ന്യൂറല്‍ നെറ്റ്‌വര്‍ക്കുകള്‍ക്കുമൊക്കെ രൂപംനല്‍കുന്ന ഗൂഗിള്‍ എക്‌സ് ലാബിലാണ് ഗൂഗിള്‍ ഗ്ലാസിന്റെയും പിറവി. ആ ലാബിലെ എന്‍ജിനീയര്‍ ബബാക് പര്‍വിസ് ആണ് മൂന്നുവര്‍ഷം മുമ്പ് ഗ്ലാസ് പദ്ധതി ആരംഭിക്കുന്നത്. പദ്ധതിയുടെ മേല്‍നോട്ടം ഗൂഗിള്‍ സഹസ്ഥാപകന്‍ സെര്‍ജി ബ്രിന്നിനും.

ആരും പ്രതീക്ഷിച്ചതിലും വേഗത്തില്‍ ഗൂഗിള്‍ ഗ്ലാസ് യാഥാര്‍ഥ്യമാവുകയാണ് എന്നകാര്യം, കഴിഞ്ഞ വര്‍ഷം ഡെവലപ്പര്‍മാര്‍ക്കായി ആ ഉപകരണത്തിന്റെ ആദ്യരൂപം ഗൂഗിള്‍ വിറ്റു തുടങ്ങിയപ്പോഴേ ലോകത്തിന് മനസിലായി. ഈ വര്‍ഷം തന്നെ ഗൂഗിള്‍ ഗ്ലാസ് ഉപഭോക്താക്കളുടെ പക്കലെത്തുമെന്നാണ് സൂചന.

അസാധാരണമാം വിധം ലളിതമായ ഒരു ഉപകരണമാണ് ഗൂഗിള്‍ ഗ്ലാസ്. കണ്ണട പോലെ തലയില്‍ ധരിക്കാം. ഫ്രെയിമിന്റെ വലതുവശത്തെ കാല്‍ അല്‍പ്പം തടിച്ചതാണ്, പ്ലാസ്റ്റിക്കിനാല്‍ നിര്‍മിച്ചത്. അതിന്റെ അഗ്രം ഒരു ഗ്ലാസായി വലതുകണ്ണിന് മുന്നിലെത്തുന്നു.

വലതുകണ്ണിന്റെ ദൃഷ്ടിപഥത്തില്‍ മുകളിലായി ഒരു സുതാര്യ ചതുര വിന്‍ഡോ ആയാണ് യൂസര്‍ക്ക് ഗൂഗിള്‍ ഗ്ലാസ് അനുഭവപ്പെടുക. കണ്ണിന്റെ സാധാരണ കാഴ്ചയെ തടസ്സപ്പെടാതെ തന്നെ, നിങ്ങള്‍ക്ക് ആവശ്യമുള്ള കാര്യങ്ങളെല്ലാം ആ സുതാര്യ വിന്‍ഡോയില്‍ പ്രത്യക്ഷപ്പെട്ടുകൊള്ളും.


കാഴ്ചയില്‍ വളരെ ലളിതമായ ഉപകണമാണെങ്കിലും, ഒരു സ്മാര്‍ട്ട്‌ഫോണിന് സാധിക്കുന്നതില്‍ കൂടുതല്‍ കാര്യങ്ങള്‍ ഗൂഗിള്‍ ഗ്ലാസിന് ചെയ്യാന്‍ കഴിയും. ഒരേ സമയം അതൊരു പ്രോജക്ടറായും, ക്യാമറയായും, ഇന്റര്‍നെറ്റ് കമ്മ്യൂണിക്കേറ്ററായും, ശബ്ദനിര്‍ദേശമനുസരിക്കുന്ന ഡിജിറ്റല്‍ സഹായിയും ഒക്കെയായി പ്രവര്‍ത്തിക്കും.

മൊബൈല്‍, വയര്‍ലെസ് സങ്കേതങ്ങളെ, ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സ് എന്ന നിര്‍മിതബുദ്ധിയുടെ മൂശയിലേക്ക് വാര്‍ത്തിണക്കിയിരിക്കുകയാണ് ഗൂഗിള്‍ ഗ്ലാസില്‍. വൈഫൈ, അല്ലെങ്കില്‍ കീശയിലുള്ള സ്മാര്‍ട്ട്‌ഫോണില്‍ നിന്ന് ബ്ലൂടൂത്ത് വഴിയുള്ള കണക്ടിവിറ്റിയാണ് ഗൂഗിള്‍ ഗ്ലാസില്‍ ഇപ്പോഴുള്ളത്.

കണ്ണടപോലെ തലയിലണിയുന്ന ഉപകരണത്തിന്റെ വലത് വശത്തെ പ്ലാസ്റ്റിക് പ്രതലം ശരിക്കുപറഞ്ഞാല്‍ ഒരു ടച്ച്പാഡാണ്. അതില്‍ വിരല്‍ ചലിപ്പിച്ച് ഗൂഗിള്‍ ഗ്ലാസിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കാം. അതല്ലെങ്കില്‍, ശബ്ദനിര്‍ദേശങ്ങള്‍ മനസിലാക്കി അതിനനുസരിച്ച് പ്രവര്‍ത്തിച്ചുകൊള്ളും.

ആപ്പിള്‍ ഐഫോണിലെ സിരിയെപ്പോലെ, 'നാച്ചുറല്‍ ലാംഗ്വേജ് യൂസര്‍ ഇന്റഫേസ്' ഉപയോഗിച്ച് ബുദ്ധിപൂര്‍വം പ്രവര്‍ത്തിക്കുന്ന 'ഗൂഗിള്‍ നൗ' ആണ് ഗൂഗിള്‍ ഗ്ലാസിന് തുണയാവുന്നത്. ഒപ്പം ഗൂഗിളിന്റെ തന്നെ 'നോളജ് ഗ്രാഫു'മുണ്ട്.

ഗൂഗിള്‍ ഗ്ലാസ് ധരിക്കുന്നയാളുടെ അനുഭവം എങ്ങനെയായിരിക്കും എന്ന് വ്യക്തമാക്കിത്തരുന്ന വീഡിയോകള്‍ ഗൂഗിള്‍ ഇതിനകം പുറത്തിറക്കിയിട്ടുണ്ട്. മാത്രമല്ല, പ്രശസ്തരായ ഒരുപിടി അമേരിക്കന്‍ ടെക് ജേര്‍ണലിസ്റ്റുകളെ അത് ഉപയോഗിച്ച് നോക്കാന്‍ ഗൂഗിള്‍ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ഗൂഗിള്‍ നല്‍കുന്ന വിവരങ്ങളും, ആ ഉപകരണം ധരിച്ച ജേര്‍ണലിസ്റ്റുകളുടെ അനുഭവ വിവരണങ്ങളും നമുക്ക് ലഭ്യമാണ്.

നിങ്ങള്‍ ഗൂഗിള്‍ ഗ്ലാസ് അണിഞ്ഞ് നിരത്തിലിറങ്ങുന്നതോടെ, അദൃശ്യനായ ഒരു സഹായി നിങ്ങളുടെ കൂടെ കൂടുകയാണ് ചെയ്യുക. നിങ്ങള്‍ക്ക് പോകേണ്ട് സ്ഥലത്തേക്കുള്ള വഴ, വലതുകണ്ണിന്റെ ദൃഷ്ടിപഥത്തിലെ സുതാര്യചതുരത്തില്‍ തെളിയുന്നു. തത്സമയ കാലാവസ്ഥാ വിവരങ്ങള്‍ മുന്നിലെത്തുന്നു. സുഹൃത്തുക്കളുടെ സന്ദേശങ്ങളും മുന്നില്‍ വരുന്നു. മറുപടി പറഞ്ഞാല്‍ മതി, അത് ടെക്സ്റ്റ് മെസേജായി അയയ്ക്കപ്പെടും.

സുഹൃത്തുക്കളുമായി വീഡിയോ ചാറ്റിങോ വീഡിയോ കോണ്‍ഫറന്‍സിങോ നടത്താനും അനായാസം സാധിക്കും. റോഡിന്റെ വശത്തുള്ള റസ്‌റ്റോറന്റിലേക്ക് നോക്കുമ്പോള്‍, ആ ഹോട്ടലിലെ അന്നത്തെ വിശേഷ വിഭവങ്ങളും വിലയും കണ്ണിന് മുന്നില്‍ എത്തുന്നു......!

മുന്നില്‍ ഒരു സര്‍ക്കസ് അഭ്യാസി. അയാളുടെ ഫോട്ടോയെടുക്കണമെങ്കില്‍ ഒന്നു പറയുകയേ വേണ്ടൂ, ദൃഷ്ടിപഥത്തില്‍ ക്യാമറ ഫ്രെയിം പ്രത്യക്ഷപ്പെടുന്നു, ചിത്രമെടുക്കുന്നു, സേവ് ചെയ്യപ്പെടുന്നു. വീഡിയോ പിടിക്കണമെങ്കിലും ഇങ്ങനെ തന്നെ. ഗൂഗിള്‍ ഗ്ലാസ് ധരിച്ചിട്ടുള്ളയാള്‍ ഫോട്ടോയോ വീഡിയോയോ പിടിക്കുകയാണെന്ന് ആരും അറിയുക പോലുമില്ല.

മുന്നിലൊരാള്‍ വരുന്നു. അയാളെ എവിടെയോ കണ്ട പരിചയം. ആളാരാണെന്ന് തപ്പാന്‍ പറഞ്ഞാല്‍ മതി, അയാളുടെ മുഖസാമ്യമുള്ള ഫോട്ടോകള്‍ക്ക് സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍ പരതി നിമിഷങ്ങള്‍ക്കകം മറുപടിയെത്തും -'ഓ, ഇത് നമ്മുടേ വടക്കേടത്തെ ചെല്ലനല്ലയോ'!

മാത്രമല്ല, ഉപയോഗിക്കുന്തോറും യൂസറുടെ ഇഷ്ടാനിഷ്ടങ്ങളും അഭിരുചികളും ഗൂഗിള്‍ ഗ്ലാസ് കൂടുതല്‍ കൂടുതല്‍ മനസിലാക്കി തുടങ്ങും. അത് ഓര്‍മയില്‍ വെയ്ക്കുകയും ചെയ്യും. അതുകൊണ്ട്, നിങ്ങള്‍ മനസില്‍ കാണുന്ന കാര്യം ആവശ്യപ്പെടും മുമ്പുതന്നെ മുന്നിലെത്തിക്കാന്‍ ഗൂഗിള്‍ ഗ്ലാസിന് സാധിക്കും.

സാധാരണ ദൃഷ്ടിപഥത്തിന് മേല്‍ എഴുത്തോ ചിത്രങ്ങളോ പതിപ്പിക്കുന്ന ഏര്‍പ്പാടാണ് ഓഗ്മെന്റഡ് റിയാലിറ്റി അഥവാ സമീപയാഥാര്‍ഥ്യം. അതാണ് ഗൂഗിള്‍ ഗ്ലാസിലൂടെ സാധ്യമാകുന്നത്. ഗൂഗിള്‍ ഗ്ലാസ് ധരിക്കുന്നവരുടെ ജീവിതത്തിന്റെ നടുത്തളത്തിലേക്ക് സമീപയാഥാര്‍ഥ്യം കുടിയേറും.

ഗൂഗിള്‍ ഗ്ലാസും ആശങ്കകളും

കാഴ്ചയില്‍ വളരെ ലളിതമായ ഉപകരണം എന്ന് തോന്നാമെങ്കിലും, ഇതുവരെ മനുഷ്യന്‍ ഉപയോഗിച്ചിട്ടുള്ള കമ്പ്യൂട്ടിങ് ഉപകരണങ്ങളില്‍ നിന്ന് വ്യത്യസ്തമായ ചില പ്രശ്‌നങ്ങള്‍ക്ക് ഗൂഗിള്‍ ഗ്ലാസ് കാരണമായേക്കാം എന്ന ആശങ്ക ഉയരുന്നുണ്ട്. അതില്‍ ആദ്യത്തേത് StoptheCyborgs.com എന്ന സൈറ്റ് ഉന്നയിച്ച 'സര്‍വവ്യാപിയാകുന്ന ഒളിക്യാമറകളുടെ പ്രശ്‌ന'മാണ്.

'ദി വെര്‍ജി'ന്റെ ലേഖകന്‍ ജോഷ്വാ ടോപോള്‍സ്‌കി ഗൂഗിള്‍ ഗ്ലാസ് ഉപയോഗിച്ച അനുഭവത്തെക്കുറിച്ച് വിവരിക്കുന്നിടത്ത് ശ്രദ്ധേയമായ ഒരു സംഭവം പറയുന്നുണ്ട്. ന്യൂയോര്‍ക്ക് നഗരത്തിലായിരുന്നു പരീക്ഷണം. ഗൂഗിള്‍ ഗ്ലാസും അണിഞ്ഞ് നീങ്ങുന്ന ടോപോള്‍സ്‌കിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ വീഡോയോ ക്യാമറകളുമുണ്ടായിരുന്നു ഒപ്പം. ഗൂഗിള്‍ ഗ്ലാസ് ആദ്യമുപയോഗിക്കുന്നതിന്റെ കൗതുകത്തില്‍, ആ ഉപകരണമുപയോഗിച്ച് മുന്നില്‍ കാണുന്ന സംഗതികളുടെ വീഡിയോ ടോപോള്‍സ്‌കിയും പകര്‍ത്തുന്നുണ്ടായിരുന്നു.


ഒരു സ്‌റ്റോറില്‍ കയറിയപ്പോള്‍, അവിടുത്തെ ചുമതലക്കാരന്‍ വീഡിയോ പിടിത്തം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടു. വീഡിയോ ക്യാമറകളെല്ലാം നിര്‍ത്തി. പക്ഷേ, ടോപോള്‍സ്‌കിയോട് ഗൂഗിള്‍ ഗ്ലാസ് ഉപയോഗിച്ച് വീഡിയോ പിടിക്കുന്നത് നിര്‍ത്താന്‍ അയാള്‍ പറഞ്ഞില്ല. കാരണം, അങ്ങനെയൊരു വീഡിയോ ഷൂട്ടിങ് നടക്കുന്ന കാര്യം അയാള്‍ക്ക് അറിയാന്‍ കഴിഞ്ഞില്ല.

ഗൂഗിള്‍ ഗ്ലാസുപയോഗിച്ചുള്ള വീഡിയോ പിടിത്തം വലിയ തോതിലുള്ള സ്വകാര്യതാ ലംഘനങ്ങള്‍ക്ക് വഴിതെളിച്ചേക്കാം എന്ന ആശങ്കയെ ഗൂഗിള്‍ ഗൗരവമായി കാണേണ്ടി വരുമെന്ന് സാരം. ഗൂഗിള്‍ ഗ്ലാസ് ഒരര്‍ഥത്തില്‍ ഒളിക്യാമറയുടെ ഫലംചെയ്യുമെന്ന വാദത്തില്‍ കഴമ്പുണ്ട്.  ഒളിക്യാമറകള്‍ സൃഷ്ടിക്കുന്ന ഭീഷണി പതിന്‍മടങ്ങായി വര്‍ധിക്കാന്‍ ഗൂഗിള്‍ ഗ്ലാസ് വഴിയൊരുക്കുമെന്നാണ് വാദം.

ഗൂഗിള്‍ ഗ്ലാസ് വരുത്താവുന്ന പ്രശ്‌നങ്ങളെപ്പറ്റി ഗൗരവതരമായ ചില ചിന്തകള്‍ പങ്കുവെച്ചിട്ടുള്ളത്, യു.എസില്‍ മസാച്യൂസെറ്റ്‌സ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നളജി (എം.ഐ.ടി) യിലെ സ്റ്റീവ് മാന്‍ ആണ്. തലയിലണിയാവുന്ന കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ വികസിപ്പിക്കുന്നതിലും, ഓഗ്മെന്റഡ് റിയാലിറ്റിയെ ആഴത്തില്‍ മനസിലാക്കുന്നതിലും മൂന്നര പതിറ്റാണ്ടിന്റെ ഗവേഷണ പരിചയമുള്ള വ്യക്തിയാണ് സ്റ്റീവ് മാന്‍.

ഇത്രകാലവും രംഗത്തെത്തിയ കമ്പ്യൂട്ടറുകളോ കമ്പ്യട്ടിങ് ഉപകരണങ്ങളോ ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനത്തില്‍ നേരിട്ട് ഇടപെടുന്നവ ആയിരുന്നില്ല. എന്നാല്‍, ഗൂഗിള്‍ ഗ്ലാസ് അതില്‍ നിന്ന് വ്യത്യസ്തമാണെന്ന് 'ഐഇഇഇ സ്‌പെക്ട്ര'ത്തില്‍ (2013 മാര്‍ച്ച് ലക്കം) സ്റ്റീവ് മാന്‍ എഴുതി. ഓഗ്മെന്റഡ് റിയാലിറ്റി അഥവാ സമീപയാഥാര്‍ഥ്യത്തെക്കുറിച്ചുള്ള പഠനങ്ങള്‍ നല്‍കിയ 'ചില പ്രധാനപ്പെട്ട പാഠങ്ങള്‍ ഗൂഗിളും മറ്റ് കമ്പനികളും അവഗണിക്കുന്നതില്‍ ഞാന്‍ ആശങ്കപ്പെടുന്നു'വെന്ന് അദ്ദേഹം പറയുന്നു.

1890 കളില്‍ അമേരിക്കന്‍ മനശ്ശാസ്ത്രജ്ഞനായ ജോര്‍ജ് സ്ട്രാറ്റണ്‍ നടത്തിയ കണ്ണട പരീക്ഷണത്തിന്റെ കാര്യം സ്റ്റീവ് മാന്‍ ചൂണ്ടിക്കാട്ടുന്നു. ലോകം തലകീഴായി കാണാന്‍ പാകത്തിലുള്ള സ്‌പെഷ്യല്‍ കണ്ണടകള്‍ സൃഷ്ടിച്ചായിരുന്നു പരീക്ഷണം. പക്ഷേ, ഏതാനും ദിവസംകൊണ്ട് സ്ട്രാറ്റന്റെ കാഴ്ച തലച്ചോര്‍ നേരെയാക്കി. ഗ്ലാസ് ധരിച്ചു തുടങ്ങിയപ്പോഴത്തെ കീഴ്‌മേല്‍ ലോകം, നേരെയായി. അങ്ങനെയെങ്കില്‍, കണ്ണട മാറ്റുമ്പോള്‍ ലോകം കീഴ്‌മേലായി കാണുമോ. അതുമുണ്ടായില്ല.

തലച്ചോര്‍ നടത്തിയ ചില ക്രമീകരണമാണ് സ്ട്രാറ്റന്റെ കാഴ്ചയെ ശരിപ്പെടുത്തിയത്. മാത്രമല്ല, വിചാരിച്ചതിലും കുറച്ച് സമയം കൊണ്ട് തലച്ചോര്‍ ആ ക്രമീകരണം വരുത്തുകയും ചെയ്തു.

കണ്ണുകളിലൂടെ ലഭിക്കുന്ന പ്രകാശീയ വിവരങ്ങള്‍ക്ക് മേല്‍ മസ്തിഷ്‌ക്കം ചില സംഗതികള്‍ കൂട്ടിച്ചേര്‍ക്കുമ്പോഴാണ് കാഴ്ച അനുഭവേദ്യമാകുക. അപ്പോള്‍ സ്ട്രാറ്റന്റെ പരീക്ഷണത്തില്‍ കണ്ടതെന്താണ്. ശരിയായ കാഴ്ച (ഇന്ദ്രിയഗോചര അനുഭവം) ഉണ്ടാകതക്ക വിധം, ലഭിക്കുന്ന വിവരങ്ങളെ മസ്തിഷ്‌ക്കം പരിവര്‍ത്തനം ചെയ്തതാണ്. മസ്തിഷ്‌ക്കത്തിന്റെ ഈ 'ക്രമീകരണം' ഒരാള്‍ക്ക് അനുഭവപ്പെടുന്നത് പോലെ ആകണമെന്നില്ല മറ്റൊരാളുടെ കാര്യത്തില്‍. അത് പ്രവചനാതീതമാണ്.

ഗൂഗിള്‍ ഗ്ലാസ് ഉപയോഗിക്കുന്നയാളുടെ വലതു കണ്ണിന് മുന്നില്‍ ദൃഷ്ടിപഥത്തിന് മുകളിലായാണ് വീഡിയോ ദൃശ്യങ്ങളും ഫോട്ടോകളുമൊക്കെ പ്രത്യക്ഷപ്പെടുക. ഒരു കണ്ണിലൂടെ ലൈവ് വീഡിയോ ഏറെ നേരം കാണുന്നത്, യൂസറുടെ കാഴ്ചയെന്ന ഇന്ദ്രീയഗോചര അനുഭവം പ്രദാനം ചെയ്യുന്ന നാഡീവ്യവസ്ഥയെ ബാധിച്ചേക്കാം. ദീര്‍ഘനേരം ഇത്തരത്തില്‍ കാഴ്ചയെ പരീക്ഷിക്കുന്നത് സ്ഥിരമായ ചില നാഡീവൈകല്യങ്ങള്‍ക്ക് - പ്രത്യേകിച്ചും കുട്ടികളില്‍ - കാരണമായേക്കാം.

സാങ്കേതികവിദ്യകള്‍ മനുഷ്യന്റെ കഴിവുകളെ പരിപോഷിക്കുന്നതിന് പകരം, മനുഷ്യന്റെ ഇന്ദ്രിയഗോചരമായ കഴിവുകളെ ആ വിദ്യയ്ക്കനുസരിച്ച് വികലമാക്കാന്‍ ഇടയാകുമോ എന്ന ഗൗരവമേറിയ ചോദ്യമാണ്, സ്റ്റീവ് മാന്‍ മുന്നോട്ട് വെയ്ക്കുന്നത്. ഗൂഗിളിന് ഈ പ്രശ്‌നം അവഗണിക്കാന്‍ കഴിയില്ല, തീര്‍ച്ച.

(അവലംബം, കടപ്പാട് : 1. ഗൂഗിള്‍;  2. I used Google Glass : the future, but with monthly updates - by Joshua Topolsky (The Verge , Feb 22, 2013); 3. 1. My 'Augmediated' Life - by Steve Mann (IEEE Spectrum, March 2013) )

Monday, January 14, 2013

ഡിജിറ്റല്‍ സഹായികളുടെ കാലം

 
 കേരള പ്രസ്സ് അക്കാദമി പ്രസിദ്ധീകരണമായ 'മീഡിയ' ഡിസംബര്‍ 2012 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്

കഴിഞ്ഞ ഒളിംപിക്‌സ് റിപ്പോര്‍ട്ട് ചെയ്തുവന്ന കോഴിക്കോട്ടുകാരനായ സുഹൃത്ത്, ലണ്ടന്‍ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നതിനിടെ ഒരു അത്ഭുതസംഭവം വിവരിച്ചു. ലണ്ടനില്‍ പലരും സ്വന്തം ഐഫോണിനോട് സംസാരിക്കുന്നുവത്രേ!

'അതിലെന്താ ഇത്ര അത്ഭുതം, സംസാരിക്കാനുള്ളതല്ലേ ഫോണ്‍' - ഞാന്‍ തിരക്കി.

'ഫോണിലൂടെ സംസാരിക്കുന്നതും, ഫോണിനോട് സംസാരിക്കുന്നതും വ്യത്യാസമില്ലേ'-സുഹൃത്ത് ചോദിച്ചു. 'മാത്രമല്ല, ഫോണ്‍ തിരിച്ചും സംസാരിക്കുന്നു. ചോദിക്കുന്ന കാര്യങ്ങള്‍ക്ക് ഫോണ്‍ മറുപടിയും നല്‍കുന്നു!'.

പെട്ടന്ന് എന്റെ തലയ്ക്കുള്ളില്‍ ബള്‍ബ് കത്തി, 'ഓ, സിരി. അതാണല്ലേ സംഭവം.'

'അതുതന്നെ'-ചെറുചിരിയോടെ സുഹൃത്ത് തുടര്‍ന്നു. 'എല്ലാക്കാര്യവും അവരിപ്പോള്‍ ഫോണിനെ പറഞ്ഞ് ഏല്‍പ്പിക്കുകയാണ് ചെയ്യുക. നാളെ ചെയ്യേണ്ട എന്തൊക്കെ കാര്യങ്ങള്‍ എപ്പോഴൊക്കെ ഓര്‍മിപ്പിക്കണം. ആര്‍ക്കൊക്കെ ഈമെയിലയയ്ക്കണം, എന്താണ് അയയ്‌ക്കേണ്ടത് തുടങ്ങി മിക്ക സംഗതികളും. സംശയമുള്ളത് ഫോണ്‍ ചോദിച്ച് മനസിലാക്കും.....പിന്നെയെല്ലാം ഫോണ്‍ ചെയ്തുകൊള്ളും.'.

ഇനി മറ്റൊരു സംഭവം. 'ടെക്‌നോളജി റിവ്യൂ' റിപ്പോര്‍ട്ട് ചെയ്തത്.

ലോസ് ആഞ്ചലിസ് സ്വദേശിയായ 14-കാരി കിര്‍സ്റ്റന്‍ ഗോള്‍ഡന്‍ബര്‍ഗിന് ഏറ്റവും ഇഷ്ടം തന്റെ 'അമേരിക്കന്‍ ഗേള്‍സ്' പാവകളുടെ ശേഖരമായിരുന്നു. സ്വന്തം ഇഷ്ടംപോലും ബലികഴിച്ച് ആ പാവശേഖരം 'ഈബേ' ലേലസൈറ്റ് വഴി അവള്‍ വിറ്റു. എന്തിനെന്നോ, പുതിയ ഐഫോണ്‍ വാങ്ങാന്‍!

ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായ കിര്‍സ്റ്റന് ഹോംവര്‍ക്ക് ചെയ്യുമ്പോള്‍ വിവരങ്ങള്‍ തേടി ഇപ്പോള്‍ ഗൂഗിളിന്റെ സെര്‍ച്ച് ബോക്‌സില്‍ കയറിയിറങ്ങേണ്ട. പകരം, ഐഫോണിനോട് പറഞ്ഞാല്‍ മതി. അവളുടെ ആവശ്യം മനസിലാക്കി ഐഫോണിലെ സിരി വേണ്ടുന്ന വിവരങ്ങള്‍ നെറ്റില്‍നിന്ന് തിരഞ്ഞുപെറുക്കി നൊടിയിടയില്‍ അവള്‍ക്ക് പറഞ്ഞുകൊടുക്കും!

ആപ്പിളിന്റെ ഐഫോണിനെക്കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും അറിയാവുന്നവര്‍ക്ക് ഇതിലത്ര അത്ഭുതം തോന്നണമെന്നില്ല. കാരണം, ആപ്പിള്‍ 'സിരി' (Siri) എന്ന ഡിജിറ്റല്‍ പേഴ്‌സണല്‍ അസിസ്റ്റന്റിനെ ഐഫോണില്‍ കുടിയിരുത്തി അവതരിപ്പിച്ചിട്ട് ഒരുവര്‍ഷം കഴിഞ്ഞു. ടെക്‌നോളജിയുടെ സമീപകാല ചരിത്രത്തില്‍ സിരിയോളം സെന്‍സേഷനുണ്ടാക്കിയ മൊബൈല്‍ സര്‍വീസുകള്‍ അധികമില്ല. സെര്‍ച്ചില്‍ മുടിചൂടാമന്നന്‍മാരായ ഗൂഗിളിനെതിരെ ആപ്പിളിറക്കിയ വജ്രായുധമായി സിരി വിലയിരുത്തപ്പെടുക പോലും ചെയ്തു.

നിങ്ങള്‍ക്ക് അറിയേണ്ട കാര്യം ഐഫോണിലെ സിരിയോട് ചോദിച്ചറിയാമെങ്കില്‍, ആ ഫോണ്‍ കൈയിലുള്ളവര്‍ പിന്നെന്തിന് ഗൂഗിള്‍ സെര്‍ച്ചിനെ ആശ്രയിക്കണം!

പലരും കരുതി വോയ്‌സ് സെര്‍ച്ച് പോലൊരു ഏര്‍പ്പാടാണ് സിരി എന്ന്. അതിനാല്‍, 'സിരിക്ക് ബദല്‍' എന്നപേരില്‍ ഒട്ടേറെ അപ്ലിക്കേഷനുകള്‍ കൂണുപോലെ മുളച്ചുപൊന്തി. എന്നാല്‍, അധികം വൈകാതെ മിക്കവര്‍ക്കും കാര്യം മനസിലായി. സിരിക്ക് ബദലാകാന്‍ ചൊട്ടുവിദ്യകള്‍ക്കൊന്നും ആവില്ല. സിരിക്ക് സമം സിരി മാത്രം!

ഇക്കാര്യം ഏറ്റവും ബോധ്യമുണ്ടായിരുന്നത് ഗൂഗിളിനാണ്. അതുകൊണ്ട് 'സിരിക്ക് ബദല്‍' എന്ന് തങ്ങളുടെ വോയ്‌സ് സേര്‍ച്ചിനെ വിശേഷിപ്പിക്കാതിരിക്കാന്‍ ഗൂഗിള്‍ പ്രത്യേകം ശ്രദ്ധിച്ചു.

അധികകാലം സിരിയെ മാത്രം വാഴാന്‍ ഗൂഗിള്‍ അനുവദിക്കുമോ എന്നതായി ടെക്‌നോളജി രംഗത്ത് നിന്നുയരുന്ന ചോദ്യം. ആദ്യമൊന്നും വ്യക്തമായ ഉത്തരം ലഭിച്ചില്ല. സിരി രംഗത്തെത്തി ഏതാണ്ട് ഒരു വര്‍ഷമാകുമ്പോള്‍, അതിന് ബദലാകാനുള്ള ഗൂഗിളിന്റെ ആയുധമെത്തി-ഗൂഗിള്‍ നൗ (Google Now). ഗൂഗിള്‍ നൗവിനെ ആന്‍ഡ്രോയിഡിന്റെ ഭാഗമായാണ് ഗൂഗിള്‍ അവതരിപ്പിച്ചത്.

സിരിയെപ്പോലെ 'നാച്ചുറല്‍ ലാംഗ്വേജ് യൂസര്‍ ഇന്റര്‍ഫേസ്' ഉപയോഗിക്കുന്ന 'ബുദ്ധിയുള്ള' സര്‍വീസാണ് ഗൂഗിള്‍ നൗവും. ഉപയോഗിക്കുന്ന ആളുടെ നിര്‍ദേശങ്ങള്‍ അനുസരിക്കാനും ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും ശുപാര്‍ശകള്‍ നടത്താനുമൊക്കെ ഗൂഗിള്‍ നൗവിനും കഴിയും. നിലവില്‍ ആന്‍ഡ്രോയിഡ് ജെല്ലിബീന്‍ പതിപ്പില്‍ മാത്രമാണ് ഗൂഗിള്‍ നൗ ലഭ്യമായിട്ടുള്ളത്. താമസിയാതെ ആന്‍ഡ്രോയിഡിന്റെ മറ്റ് പതിപ്പുകളിലേക്കും അതെത്തിക്കാനാണ് ഗൂഗിളിന്റെ നീക്കം.

ലോകത്തെ ഏറ്റവും സ്വാധീനമുള്ള രണ്ട് മൊബൈല്‍ പ്ലാറ്റ്‌ഫോമുകളാണ് ആപ്പിളിന്റെ ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റവും (ഐ.ഒ.എസ്), ഗൂഗിളിന്റെ ആന്‍ഡ്രോയിഡും. ഐ.ഡി.സി.പുറത്തുവിട്ട ഏറ്റവുമൊടുവിലത്തെ കണക്ക് പ്രകാരം സ്മാര്‍ട്ട്‌ഫോണ്‍ മാര്‍ക്കറ്റില്‍ ആന്‍ഡ്രോയിഡിന്റെ വിഹിതം 75 ശതമാനവും, ഐ.ഒ.എസിന്റേത് ഏതാണ്ട് 15 ശതമാനവുമാണ്.

സിരിക്ക് സമാനമായ ഒരു സര്‍വീസ് അല്ലെങ്കില്‍ ആപ്ലിക്കേഷന്‍ ആന്‍ഡ്രിയിഡിലും പ്രധാന്യം നേടുന്നു എന്നു പറഞ്ഞാല്‍, ലോക സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് 90 ശതമാനം കൈയാളുന്ന രണ്ട് പ്ലാറ്റ്‌ഫോമുകളില്‍ ഡിജിറ്റല്‍ പേഴ്‌സണല്‍ അസിസ്റ്റന്റുകളുടെ സാന്നിധ്യം ഉണ്ടാകുന്നു എന്നാണര്‍ഥം.

മൈക്രോസോഫ്റ്റും ഇതേ പാതയില്‍ തന്നെയാണ്. 2007 ല്‍ മൈക്രോസോഫ്റ്റ് സ്വന്തമാക്കിയ 'ടെല്‍മി'യും ഭാവിയില്‍ ഒരു ഡിജിറ്റല്‍ സഹായിയുടെ രൂപംപ്രാപിച്ചുകൂടാ എന്നില്ല.

പുതിയ യുഗം ഡിജിറ്റല്‍ പേഴ്‌സണല്‍ സഹായികളുടേതാകുമെന്ന് ഉറപ്പിക്കാം.

വിജയത്തിലേക്ക് നയിക്കുന്ന സുന്ദരി

ആപ്പിളാണ് ആധുനിക സ്മാര്‍ട്ട്‌ഫോണ്‍ യുഗത്തിന് തുടക്കമിട്ടത്. 2007 ല്‍ ഐഫോണ്‍ രംഗത്തെത്തിയതോടെ അതാരംഭിച്ചു. ഡിജിറ്റല്‍ സഹായികളുടെ പുതിയ കാലത്തിന് നാന്ദി കുറിച്ചതും ആപ്പിള്‍ തന്നെ; 2011 ഒക്ടോബറില്‍ ഐഫോണ്‍ 4 എസില്‍ സിരിയെ അവതരിപ്പിച്ചതിലൂടെ.

'നിങ്ങളെ വിജയത്തിലേക്ക് നയിക്കുന്ന സുന്ദരി'യെന്നതിന്റെ നോര്‍വീജിയനിലുള്ള ചുരുക്കവാക്കാണ് 'സിരി'. അമേരിക്കന്‍ പ്രതിരോധ ഏജന്‍സിയായ പെന്റഗണ്‍ കുടുംബത്തില്‍ പിറന്നവള്‍.

'നിര്‍മിതബുദ്ധി' (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്)യുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്നു എന്നതാണ് സിരിയെ മറ്റ് മൊബൈല്‍ സര്‍വീസുകളില്‍നിന്ന് വ്യത്യസ്തമാക്കുന്നത്. സിരിയുടെ വിശേഷബുദ്ധിയുടെ രഹസ്യം കുടികൊള്ളുന്നത് നിര്‍മിതബുദ്ധിയിലാണെന്ന് സാരം.

സിരിയുടെ ചരിത്രം തേടിപ്പോയാല്‍ നമ്മളെത്തുക പെന്റഗണിന് കീഴിലുള്ള 'ഡിഫന്‍സ് അഡ്വാന്‍സ്ഡ് റിസര്‍ച്ച് പ്രോജക്ട്‌സ് ഏജന്‍സി (ഡി.എ.ആര്‍.പി.എ) യില്‍ ആയിരിക്കും. ഓര്‍ക്കുക, 1958 ല്‍ സ്ഥാപിതമായ ഈ ഏജന്‍സിയാണ് 'അര്‍പാനെറ്റി' (ARPANET)ന് രൂപംനല്‍കിയത്. ഇന്ന് നമ്മള്‍ കാണുന്ന ഇന്റര്‍നെറ്റിന്റെ തുടക്കം അതായിരുന്നു.

ഇന്റര്‍നെറ്റിന് പിറവി നല്‍കിയ അതേ ഏജന്‍സിയിലേയ്ക്കാണ് സിരിയുടെ തുടക്കം തേടുമ്പോഴും നമ്മളെത്തുകയെന്ന് സാരം. .

യുദ്ധമേഖലകളില്‍, നിര്‍മിതബുദ്ധിയുടെ സഹായത്തോടെ വിവിധ ഭീഷണികള്‍ സ്വയംമനസിലാക്കി പ്രതികരിക്കാന്‍ ശേഷിയുള്ള ഒരു സോഫ്ട്‌വേര്‍ എന്ന നിലയ്ക്കാണ് 2003 ല്‍ സിരി ആവിര്‍ഭവിച്ചത്. ശ്രീ ഇന്റര്‍നാഷണല്‍ (SRI International) വഴിയാണ് ആ പദ്ധിതിക്ക് ഡി.എ.ആര്‍.പി.എ.ഫണ്ട് അനുവദിച്ചത്.

'പേഴ്‌സണലൈസ്ഡ് അസിസ്റ്റന്റ് ദാറ്റ് ലേണ്‍സ്' (പി.എ.എല്‍) എന്ന പേരിലാരംഭിച്ച ആ പദ്ധതി 2009 വരെ തുടര്‍ന്നു. അതിന് കീഴില്‍ നടന്ന 'കോഗ്നെറ്റീവ് അസിസ്റ്റന്റ് ലേണ്‍സ് ആന്‍ഡ് ഓര്‍ഗനൈസസ്' (CALO) സംരംഭത്തില്‍ മുന്നൂറിലേറെ ശാസ്ത്രജ്ഞരും 25 യു.എസ്. സര്‍വകലാശാലകളും ഗവേഷണസ്ഥാപനങ്ങളും കൈകോര്‍ത്തു.

ആ സോഫ്ട്‌വേറിന്റെ സാധ്യതകള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാനായി 2007 ല്‍ 'സിരി' എന്ന പേരില്‍ ശ്രീ ഇന്റര്‍നാഷണല്‍ ഒരു കണ്‍സ്യൂമല്‍ ടെക്‌നോളജി കമ്പനിക്ക് രൂപംനല്‍കി. 2010 ഫിബ്രവരിയില്‍ ആപ്പിളിന്റെ ഐഫോണ്‍ 3ജിഎസിന് സിരി എന്ന പേരില്‍ ഒരു ആപ് പുറത്തിറക്കിക്കൊണ്ടായിരുന്നു, സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തേക്കുള്ള സിരിയുടെ രംഗപ്രവേശം.

അന്നത്തെ ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്‌സിന്റെ ശ്രദ്ധയില്‍ സിരി പെട്ടു. ഐഫോണിനെപ്പോലെ ആന്‍ഡ്രോയിഡിനും ആപ്ലിക്കേഷന്‍ നിര്‍മിക്കുമെന്നൊക്കെ സിരി പ്രഖ്യാപിച്ചെങ്കിലും അതിന് സമയം കിട്ടിയില്ല. കാരണം 2010 ഏപ്രിലില്‍ ഇരുചെവിയറിയാതെ സ്റ്റീവ് ജോബ്‌സ് സിരി കമ്പനിയെ ആപ്പളിന്റെ ഭാഗമാക്കി. ആ ഏറ്റെടുക്കലിന് എത്ര പണം നല്‍കിയെന്ന കാര്യം ഇപ്പോഴും രഹസ്യം.

'ഒന്നും കാണാതെ തൊമ്മന്‍ കിണറ്റില്‍ ചാടില്ല' എന്നു പറയുംപോലെ, ഒന്നും കാണാതെ സ്റ്റീവ് ജോബ്‌സിനെപ്പോലൊരാള്‍ അത്ര ധൃതിയില്‍ ഒരു കമ്പനിയെ സ്വന്തമാക്കില്ല. പലരും അത്ഭുതപ്പെട്ടു, സിരിയെക്കൊണ്ട് ആപ്പിള്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന്!

ഒന്നര വര്‍ഷം കഴിഞ്ഞു. സ്റ്റീവ് ജോബ്‌സ് അന്തരിച്ച ശേഷം പുറത്തുവന്ന ഐഫോണ്‍ 4എസ് വെറുമൊരു സ്മാര്‍ട്ട്‌ഫോണായിരുന്നില്ല. അത് 'ആത്മാവുള്ള' ഫോണായിരുന്നു! ചോദിക്കുന്നതിന് ഉത്തരം നല്‍കുന്ന, സംശയങ്ങള്‍ തിരിച്ച് ചോദിച്ചു മനസിലാക്കുന്ന, സിരിയെ ആ ഫോണിന്റെ ആത്മാവായി കുടിയിരുത്തിയിട്ടുണ്ടായിരുന്നു.

ഐഫോണ്‍ ഒറ്റയടിക്ക് മറ്റെല്ലാ ഫോണുകളെയും വര്‍ഷങ്ങളോളം പിന്നിലാക്കിയതായി എതിരാളികള്‍ക്ക് പോലും സമ്മിതിച്ചു!

ഗൂഗിളിന്റെ മറുപടി

സിരിക്ക് പിന്നില്‍ നൂറുകണക്കിന് ഗവേഷകരുടെ വര്‍ഷങ്ങള്‍ നീണ്ട അധ്വാനമുണ്ട്. അത്രയെളുപ്പം അനുകരിക്കാന്‍ കഴിയുന്ന ഒന്നല്ല അത്. അതുകൊണ്ടാണ്, 'സിരിക്ക് ബദല്‍' എന്നപേരിലെത്തിയ കോപ്പിയടി ആപ്ലിക്കേഷനുകളെല്ലാം ചായക്കോപ്പയിലെ കൊടുങ്കാറ്റായി ഒടുങ്ങിയത്. അതേസമയം, സിരി കൂടുതല്‍ കരുത്തുനേടുകയും ചെയ്തു.

ഒരു സാധാരണ മൊബൈല്‍ സര്‍വീസല്ല സിരിയെന്ന് തുടക്കത്തിലേ വ്യക്തമായിരുന്നു. ഗൂഗിള്‍ സെര്‍ച്ച് കുത്തകയാകുന്നുവെന്ന് ചില കോണുകളില്‍ നിന്നുയര്‍ന്ന ആരോപണത്തെ ചെറുക്കാന്‍, ഗൂഗിള്‍ ചെയര്‍മാന്‍ എറിക് ഷിമിഡ്ത് ചൂണ്ടിക്കാട്ടിയത് സിരിയെയാണ്. ഗൂഗിള്‍ സെര്‍ച്ചിന് ഭാവിയില്‍ വെല്ലുവിളിയാകാവുന്ന സങ്കേതങ്ങള്‍ രംഗത്തെത്തുന്നുണ്ടെന്നും, അതിന് ഏറ്റവും നല്ല ഉദാഹരണം സിരിയെന്നുമാണ് അദ്ദേഹം പറഞ്ഞത്.

ഗൂഗിളിന്റെ പ്രധാന വരുമാനമാര്‍ഗം ഡിസ്‌പ്ലെ പരസ്യങ്ങളാണ്. കമ്പ്യൂട്ടര്‍ സ്‌ക്രീനിലോ മൊബൈലിലോ കാര്യങ്ങള്‍ കാണുമ്പോഴേ ഡിസ്‌പ്ലെ പരസ്യത്തിന് സാധ്യതയുള്ളൂ. കേള്‍ക്കുന്നിടത്ത് എന്ത് ഡിസ്‌പ്ലെ. അറിയേണ്ട കാര്യങ്ങള്‍ പറഞ്ഞു തരുന്ന സങ്കേതമെന്ന നിലയ്ക്ക് ഗൂഗിളിന്റെ വരുമാനത്തിനും സിരി ക്ഷതമേല്‍പ്പിക്കുമെന്ന് വിലയിരുത്തലുണ്ടായി.

ആപ്പിളിന്റെ ഡേറ്റാബേസ് തന്നെയാണ് സിരി പ്രധാനമായും ഉപയോഗിക്കുന്നത്. നെറ്റില്‍ നിന്ന് വിവരങ്ങള്‍ തപ്പാന്‍ ഗൂഗിള്‍ സെര്‍ച്ചിനെക്കാളും, 'യെല്‍പ്' (Yelp), 'വൂള്‍ഫ്രേം ആല്‍ഫ' (Wolfram Alpha) തുടങ്ങിയ തേര്‍ഡ്പാര്‍ട്ടി സര്‍വീസുകളെ സിരി നേരിട്ടാശ്രയിക്കുന്നു.

ഇവിടെയാണ് സിരിക്ക് സമാനമായ ഒരു സഹായിയെ രൂപപ്പെടുത്തുമ്പോള്‍, ഗൂഗിളിന് ശക്തി തെളിയിക്കാനാവുക. കാരണം, വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഗൂഗിളിന് ഒരു തേര്‍ഡ്പാര്‍ട്ടിയെയും ആശ്രയിക്കേണ്ട ആവശ്യമില്ല. അതിന് ഗൂഗിള്‍ സെര്‍ച്ചിന്റെയും അനുബന്ധ സര്‍വീസുകളുടെയും സഹായം മാത്രം മതി. 'ഗൂഗിള്‍ നൗ'വിനെ ഗൂഗിള്‍ വാര്‍ത്തെടുക്കുന്നതും അങ്ങനെ തന്നെ.

പതിനാല് വര്‍ഷത്തെ സെര്‍ച്ച് പാരമ്പര്യമുള്ള കമ്പനിയാണ് ഗൂഗിള്‍. സെര്‍ച്ച് മാത്രമല്ല, ഗൂഗിള്‍ മാപ്‌സ് പോലെ ഒട്ടേറെ അനുബന്ധ സര്‍വീസുകളുടെ അനുഭവവും കമ്പനിക്കുണ്ട്. അത്രയും കാലത്തെ കണ്‍സ്യൂമര്‍ ഡേറ്റാബേസ് എന്നത് ആര്‍ക്കും എളുപ്പത്തില്‍ അവഗണിക്കാവുന്ന ഒന്നല്ല.


2012 ജൂണ്‍ 27 ന് ആന്‍ഡ്രോയിഡ് 4.1 ജെല്ലി ബീന്‍ പതിപ്പിന്റെ ഭാഗമായി 'ഗൂഗിള്‍ നൗ' അവതരിപ്പിക്കപ്പെട്ടു. സിരിയെപ്പോലെ തേര്‍ഡ് പാര്‍ട്ടി സര്‍വീസുകളെ ആശ്രയിക്കുന്നതിന് പകരം, സ്വന്തം കഴിവുകള്‍ തന്നെയാണ് ഗൂഗിള്‍ ഉപയോഗിക്കുന്നത്. ആ ഡേറ്റാബേസിനെ സൗകര്യപ്രദമായ വിധത്തില്‍ അവതരിപ്പിക്കുന്ന 'നോളജ് ഗ്രാഫ്' (Knowledge Graph) ഗൂഗിളിന്റെ ഡിജിറ്റല്‍ സഹായിക്ക് കരുത്തു പകരുന്നു.

മാത്രമല്ല, മറ്റൊരു തന്ത്രവും ഗൂഗിള്‍ നൗവിനായി ഗൂഗിള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. സ്മാര്‍ട്ട്‌ഫോണ്‍ അതിന്റെ ഉടമസ്ഥനെ സംബന്ധിച്ച് ശേഖരിക്കുന്ന - അയാളുടെ വ്യകിതപരമായ ആവശ്യങ്ങള്‍, സഞ്ചാരപഥങ്ങള്‍, സര്‍വീസുകള്‍ എന്നിങ്ങനെയുള്ള -വിവരങ്ങള്‍ക്കൂടി ഗൂഗിള്‍ നൗവിനായി പ്രയോജനപ്പെടുത്തുന്നു.

അടുത്ത് എന്തുവേണം എന്ന് നിര്‍ദേശിക്കാനുള്ള കഴിവാണ് അതുവഴി ഗൂഗിള്‍ നൗവിന് ലഭിക്കുന്നത്. സിരിയെപ്പോലുള്ള ഡിജിറ്റല്‍ സഹായിയുടെ റോളില്‍ നിന്ന്, ഡിജിറ്റല്‍ ഉപദേഷ്ടാവിന്റെ റോളിലേക്ക് ഗൂഗിള്‍ നൗ മാറുന്നു എന്നാണിതിനര്‍ഥം! സിരിക്കപ്പുറത്തേക്ക് നീളുന്നതാണ് ഗൂഗിള്‍ നൗവിന്റെ സാധ്യതകളെന്ന് സാരം.

സിരിയെപ്പോലെ, ഒരു 'വ്യക്തിത്വ'മെന്ന നാട്യമൊന്നും ഗൂഗിള്‍ നൗവിനില്ല. പകരം പരിചിതമായ ഒരു സെര്‍ച്ച് ബോക്‌സാണ് ഗൂഗിള്‍ നൗ ഉപയോഗിക്കുമ്പോള്‍ പ്രത്യക്ഷപ്പെടുക. ശബ്ദനിര്‍ദേശങ്ങള്‍ അനുസരിച്ച് സാധാരണ ഫോണ്‍ ഫങ്ഷനുകളായ മെസേജുകള്‍ അയയ്ക്കുക, റിമൈന്‍ഡറുകള്‍ സെറ്റ് ചെയ്യുക, 'ഈഫല്‍ ടവറിന് എത്ര പ്രായമുണ്ട്'?, 'നല്ലൊരു ഇറ്റാലിയന്‍ റസ്റ്റൊറണ്ട് അടുത്തെവിടെയുണ്ട്?' എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാന്‍ ഗൂഗിള്‍ നൗവിനും പ്രാപ്തിയുണ്ട്.

മാത്രമല്ല, സിരിയെപ്പോലെ ശബ്ദപ്രതികരണങ്ങള്‍ നടത്താനും ഗൂഗിള്‍ നൗവിനാകും.

ആന്‍ഡ്രോയിഡ് ജെല്ലി ബീന്‍ പതിപ്പുപയോഗിക്കുന്ന ഫോണുകള്‍ക്കായാണ് ഗൂഗിള്‍ നൗ അവതരിപ്പിക്കപ്പെട്ടതെങ്കിലും, അതിനെ അത്തരത്തില്‍ പരിമിതപ്പെടുത്താനല്ല ഗൂഗിളിന്റെ ഉദ്ദേശമെന്ന് വിലയിരുത്തപ്പെടുന്നു.

ഗൂഗിള്‍ അടുത്തയിടെ അവതരിപ്പിച്ച 'പ്രോജക്ട് ഗ്ലാസ്' പദ്ധതി, സമീപയാഥാര്‍ഥ്യം (ഓഗ്മെന്റഡ് റിയാലിറ്റി) ഭാവിയില്‍ എങ്ങനെ സാധാരണ ജീവിതത്തിന്റെ ഭാഗമാകും എന്നാണ് കാട്ടിത്തരുന്നത്. കണ്ണടപോലെ ഉപയോഗിക്കാവുന്ന ഒരു ഉപകരണം വഴി, വയര്‍ലെസായി തന്റെ ചുറ്റുപാടുകളോടും ചങ്ങാതിമാരോടും ശബ്ദനിര്‍ദേശങ്ങള്‍ വഴി പ്രതികരിക്കാന്‍ സാധിക്കുമെന്നാണ് ഗൂഗിള്‍ കാട്ടിത്തന്നത്.

ശബ്ദനിര്‍ദേശങ്ങളെ ബുദ്ധിപൂര്‍വം മനസിലാക്കി പ്രതികരിക്കാന്‍ കഴിയുന്ന ഗൂഗിള്‍ നൗവിലും പ്രോജക്ട് ഗ്ലാസിന്റെ ചില സവിശേഷതകള്‍ കാണാം. ഭാവിയെ സംബന്ധിച്ച് ഗൂഗിളിന്റെ വിലയൊരു പദ്ധതിയുടെ ഭാഗമാണ് ഗൂഗിള്‍ നൗവും എന്ന് അനുമാനിക്കാം.

ഇന്ത്യക്കാരെ സംബന്ധിച്ച് ഒരുപക്ഷേ, കൂടുതല്‍ പ്രതീക്ഷ നല്‍കുന്നത് ആപ്പളിന്റെ സിരിയെക്കാള്‍ ഗൂഗിള്‍ നൗ ആയിരിക്കും. കാരണം, ആപ്പിള്‍ ഐഫോണിന് അത്രയധികം ഉപയോക്താക്കളുള്ള രാജ്യമല്ല ഇന്ത്യ. ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഫോണുകള്‍ വളരെ വേഗം ഇവിടെ ജനപ്രിയമാവുകയും ചെയ്യുന്നു.

ആപ്പിളിന്റെ ഐട്യൂണ്‍സ് സ്റ്റോര്‍ പോലും, പാശ്ചാത്യലോകത്ത് പ്രവര്‍ത്തനം തുടങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞ് ഇപ്പോഴാണ് ഇന്ത്യയിലെതത്തുന്നത്. സിരിയുടെ സേവനം ഇന്ത്യക്കാര്‍ക്ക് കിട്ടാന്‍ എത്രകാലമെടുക്കുമെന്ന് പറയാനാവില്ല. ഇന്ത്യന്‍ ഇംഗ്ലീഷ് സിരിക്ക് അത്ര പിടിയില്ല എന്നതാണ് പ്രധാന കാരണം. അങ്ങനെയെങ്കില്‍, മറ്റ് ഇന്ത്യന്‍ ഭാഷകളുടെ കാര്യം പറയാനുണ്ടോ!

അതേസമയം, ഗൂഗിളിന്റെ ലോക്കല്‍ സെര്‍ച്ച് അടക്കമുള്ള സംവിധാനങ്ങള്‍ ഇന്ത്യയില്‍ ഇതിനകം പ്രവര്‍ത്തനം വ്യാപിപ്പിച്ചു കഴിഞ്ഞു. അതിനാല്‍ ഇവിടെ സ്വാധീനമുറപ്പിക്കാവുന്ന ഡിജിറ്റല്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് ഗൂഗിള്‍ നൗ ആകാനാണ് സാധ്യത.

(അവലംബം, കടപ്പാട്: 1. Google's Answer to Siri Thinks Ahead - by Tom Simonite, Technology Review, Sept,28, 2012; 2. സിരി - ഗൂഗിളിനെതിരെ ആപ്പിളിന്റെ വിജ്രായുധം - MB4Tech, മാതൃഭൂമി ഓണ്‍ലൈന്‍, ഒക്ടോബര്‍ 31, 2011; 3. Does Apple's Siri Threaten Google's Search Monopoly? - by William M.Bulkeley, Technology Review, Dec 8, 2011; 4. Wikipedia.org)

Wednesday, August 01, 2012

പരിഷ്‌ക്കരിക്കപ്പെടുന്ന യാഥാര്‍ഥ്യം


കേരള പ്രസ്സ് അക്കാദമി പ്രസിദ്ധീകരണമായ 'മീഡിയ'യുടെ ജൂലായ് 2012 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്
കഴിഞ്ഞ ഏപ്രില്‍ നാലിന് പോസ്റ്റ് ചെയ്യപ്പെട്ട ആ വീഡിയോ ഇതെഴുതുന്ന സമയംവരെ 1.6 കോടിയിലേറെ തവണ യുട്യൂബില്‍ പ്ലേ ചെയ്തുകഴിഞ്ഞു. 'പ്രോജക്ട് ഗ്ലാസ്' എന്ന് പേരിട്ട ഗൂഗിളിന്റെ പുതിയ പദ്ധതിയെക്കുറിച്ചുള്ള അറിയിപ്പിന്റെ ഭാഗമായിരുന്നു ആ വീഡിയോ. ഗൂഗിളിന്റെ രഹസ്യലാബായ 'ഗൂഗിള്‍ എക്‌സി'ലാണ് ആ പദ്ധതി ചുരുളഴിയുന്നതെന്നും അറിയിപ്പിലുണ്ടായിരുന്നു.

'പ്രോജക്ട് ഗ്ലാസ്: വണ്‍ ഡേ....' എന്ന തലവാചകത്തോടെ ഗൂഗിള്‍ അവതരിപ്പിച്ച വീഡിയോയുടെ രണ്ടര മിനിറ്റ് നീളുന്ന ഉള്ളടക്കം താരതമ്യേന ലളിതമാണ്. സമീപഭാവിയില്‍ ഒരാളുടെ ദിവസം എങ്ങനെയാകാം എന്ന് കാട്ടിത്തരുന്ന അതിലെ നായകന്‍ വീഡിയോയില്‍ നേരിട്ട് പ്രത്യക്ഷപ്പെടുന്നില്ല. പകരം, അയാള്‍ കാണുന്ന ലോകമാണ് വീഡിയോയിലുള്ളത്.

വീഡിയോ തുടങ്ങുന്നു..............രാവിലെ കട്ടിലില്‍നിന്ന് മൂരിനിവര്‍ന്നെഴുന്നേല്‍ക്കുന്ന നായകന് മുന്നില്‍, സ്മാര്‍ട്ട്‌ഫോണിലെ ആപ്ലിക്കേഷനുകള്‍ പോലെ അന്തരീക്ഷത്തില്‍ തെളിയുന്ന ഐക്കണുകള്‍. അവ സുതാര്യമാണ്, മുന്നിലുള്ള ഒന്നിനെയും മറയ്ക്കുന്നില്ല. അധികം വൈകാതെ അവ ദൃഷ്ടിപഥത്തില്‍നിന്ന് മായുന്നു.

ജഗ്ഗില്‍നിന്ന് കാപ്പി പകര്‍ന്ന് കുടിക്കാന്‍ തുടങ്ങുമ്പോഴേക്കും, ക്ലോക്കിന്റെ ഐക്കണും അതിനോട് ചേര്‍ന്ന് 'see Jess Tonight' എന്ന ഓര്‍മപ്പെടുത്തലും പ്രത്യക്ഷപ്പെടുന്നു. കാപ്പികുടി കഴിഞ്ഞ് ജനാലയിലൂടെ പുറത്ത് നഗരത്തിലേക്ക് നോക്കുമ്പോള്‍, കാലാവസ്ഥാ വിവരം മുന്നില്‍ പ്രത്യക്ഷപ്പെടുന്നു-പുറത്ത് താപനില 58 ഡിഗ്രി, സൂര്യപ്രകാശമുള്ള ദിനം, മഴയ്ക്ക് സാധ്യത പത്തുശതമാനം.

പ്രാതല്‍ കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ 'Wanna meet up today?' എന്ന അന്വേഷണവുമായി ഒരു സുഹൃത്തിന്റെ മുഖം ഐക്കണായി ദൃഷ്ടിപഥത്തിന്റെ ഒരു കോണില്‍ പ്രത്യക്ഷപ്പെടുന്നു. 'ശരി, സ്ട്രാന്‍ഡ് ബുക്‌സിന് മുന്നില്‍ രണ്ടുമണിക്ക് കാണാം' എന്ന് നായകന്‍ പറയുന്നു. അത് മറുപടിയായി അയയ്ക്കപ്പെട്ടു എന്ന അറിയിപ്പ് നൊടിയിടയില്‍ മുന്നില്‍ തെളിഞ്ഞുമാഞ്ഞു.

ബാഗും താക്കോലുമെടുത്ത് പുറത്ത് റോഡിലെത്തി സബ്‌വേയിലേക്ക് തിരിഞ്ഞപ്പോള്‍ അറിയിപ്പ് മുന്നില്‍ തെളിയുന്നു: 'Subway service Suspended'. പകരം നടക്കേണ്ട വഴി ഒരു മാപ്പിന്റെ രൂപത്തില്‍ ദൃഷ്ടിപഥത്തിലെത്തുന്നു. ഒരു ബുക്ക്‌ഷോപ്പിലേക്ക് കടക്കുമ്പോള്‍ 'Strand Books' എന്ന് മുന്നിലെത്തി. മ്യൂസിക് വിഭാഗം എവിടെയാണെന്ന് നായകന്‍ ചോദിക്കുമ്പോള്‍ അത് വ്യക്തമാക്കുന്ന കടയുടെ മാപ്പ് പ്രത്യക്ഷപ്പെടുന്നു.

പുസ്തകങ്ങള്‍ പരതുന്നതിനിടെ പോള്‍ എന്ന സുഹൃത്തിന്റെ ഐക്കണ്‍ ചിത്രത്തോടൊപ്പം. അയാള്‍ സ്ട്രാന്‍ഡ് ബുക്‌സില്‍ നിന്ന് 402 അടി അകലെയുണ്ട് എന്ന അറിയിപ്പ് എത്തി. നായകന്‍ പുറത്തിറങ്ങി സുഹൃത്തുമായി കൂടിക്കാഴ്ച നടത്തുന്നു.

സുഹൃത്ത് പിരിഞ്ഞ ശേഷം നടത്തം തുടരുമ്പോള്‍, റോഡരികില്‍ കണ്ട ഒരു ദൃശ്യം നല്ലൊരു ഫോട്ടോയ്ക്കുള്ള വിഷയമാണല്ലോ എന്ന് നായകന് തോന്നുന്നു. ഇതിന്റെ ഫോട്ടോയെടുക്കാം എന്ന് പറയുമ്പോള്‍  മുന്നിലുള്ള ദൃശ്യം ഫ്രെയിമിലാവുകയും, എടുത്ത ഫോട്ടോ നൊടിയിടയില്‍ ഗൂഗിള്‍ പ്ലസിലെ സര്‍ക്കിളുകളില്‍ ഷെയര്‍ ചെയ്യപ്പെടുകയും ചെയ്യുന്നു.

കെട്ടിടത്തിന്റെ പടികള്‍ കയറി മുകളിലെത്തുമ്പോഴാണ് ജെസീക്കയെന്നൊരു സുഹൃത്ത് സംസാരിക്കാനാഗ്രഹിക്കുന്നു എന്ന അറിയിപ്പ് മുന്നിലെത്തുന്നത്. അനുവാദം കൊടുത്തയുടന്‍, ജസീക്കയുടെ മുഖം ദൃഷ്ടിപഥത്തിന്റെ താഴെഭാഗത്തായി ചെറിയൊരു ചതുരത്തില്‍ പ്രത്യക്ഷപ്പെടുകയും സംസാരം തുടങ്ങുകയും ചെയ്യുന്നു.....ജസീക്കയെ ആഹ്ലാദിപ്പിക്കാന്‍ നായകന്‍ ഒരു വാദ്യോപകരണം മീട്ടിത്തുടങ്ങുമ്പോള്‍ വീഡിയോ അവസാനിക്കുന്നു.

...........ഭാവിയിലെ ഒരു ദിനം ഇങ്ങനെയാണ് അവതരിപ്പിക്കപ്പെടുന്നത്.

ഭൗതികലോകത്തിന് മേല്‍ വെര്‍ച്വല്‍റിയാലിറ്റി പതിപ്പിച്ചുവെച്ചുള്ള ഈ പുതിയ ലോകം എങ്ങനെയാണ് സൃഷ്ടിക്കപ്പെടുന്നതെന്ന് വീഡിയോയിലില്ല. എന്നാല്‍, ഗൂഗിളിന്റെ അറിയിപ്പില്‍ കണ്ണടപോലെ തലയില്‍ ധരിക്കാവുന്ന ഒരുപകരണത്തിന്റെ വിവിധ ദൃശ്യങ്ങള്‍ നല്‍കിയിട്ടുണ്ട്. പുതിയൊരിനം കണ്ണടയാണ് ഗൂഗിള്‍ ഉദ്ദേശിക്കുന്നതെന്ന് ഇതില്‍നിന്ന് സൂചന ലഭിക്കുന്നു. 'പ്രോജക്ട് ഗ്ലാസ്' എന്ന പേര് യാദൃശ്ചികമല്ലെന്ന് സാരം.
                                                                         ------
വെര്‍ച്വല്‍ റിയാലിറ്റി അഥവാ പ്രതീതിയാഥാര്‍ഥ്യത്തിന്റെ ലോകമായിരുന്നു ഇതുവരെ നമുക്ക് പരിചിതം. കമ്പ്യൂട്ടര്‍ സ്‌ക്രീനുകളിലൂടെയും ടെലിവിഷനിലൂടെയും മൊബൈല്‍സ്‌ക്രീനിലൂടെയുമൊക്കെ വെര്‍ച്വല്‍ ലോകത്തേക്ക് നമ്മള്‍ പ്രവേശിക്കുന്നു. ആ അപരലോകവുമായി ഇടപഴകാന്‍ സഹായിക്കുന്ന സങ്കേതങ്ങളെ ഇന്റര്‍ഫേസ് അഥവാ സമ്പര്‍ക്കമുഖം എന്ന് നമ്മള്‍ പേരിട്ടുവിളിച്ചു.

ഡിജിറ്റല്‍ലോകത്ത് നമുക്ക് പരിചിതമായ ആ യാഥാര്‍ഥ്യം പരിവര്‍ത്തനം ചെയ്യപ്പെടാന്‍ പോകുന്നു എന്ന പ്രഖ്യാപനമായിരുന്നു'പ്രോജക്ട് ഗ്ലാസ്'  എന്ന പദ്ധതിയെക്കുറിച്ചുള്ള അറിയിപ്പ്. ഇന്റര്‍നെറ്റും കമ്പ്യൂട്ടറും സ്മാര്‍ട്ട്‌ഫോണും ടെലിവിഷനുമൊക്കെ മുന്നോട്ടുവെയ്ക്കുന്ന സാധ്യതകളത്രയും ഭൗതികലോകത്തേക്ക് പ്രതിഷ്ഠിക്കുംവിധം പുതിയൊരു യാഥാര്‍ഥ്യം ഭാവിയെ ഉറ്റുനോക്കുകയാണ്. 'ഓഗ്മെന്റഡ് റിയാലിറ്റി' (Augmented reality) എന്നാണതിന്റെ പേര്.

പ്രതീതിയാഥാര്‍ഥ്യത്തിന്റെ കാര്യത്തില്‍ നിങ്ങളുടെ ലോകം നിങ്ങളുടേതും, കമ്പ്യൂട്ടറിലെ ഡിജിറ്റല്‍ലോകം അതിന്റേയുമാണ്. ഭൗതികലോകത്തിനും ഡിജിറ്റല്‍ലോകത്തിനും കൃത്യമായ അതിര്‍വരമ്പുണ്ട്. സമ്പര്‍ക്കമുഖത്തിലൂടെ ആ അതിര്‍ത്തി ഭേദിക്കാന്‍ നമുക്ക് സാധിക്കുന്നു എന്നുമാത്രം.

ഓഗ്മെന്റഡ് റിയാലിറ്റിയുടെ കാര്യത്തില്‍ ഇത് വ്യത്യസ്തമാണ്. ഇവിടെ ഭൗതികലോകത്തിന്റെയും ഡിജിറ്റല്‍ലോകത്തിന്റെയും അതിര്‍ത്തി കണ്ടുപിടിക്കുക ബുദ്ധിമുട്ടാണ്. ഭൗതികലോകത്തിന്റെ അതിര്‍ത്തിക്കുള്ളിലേക്ക് ഡിജിറ്റല്‍ലോകം കടുന്നുകയറുന്നുവെന്നോ, ഡിജിറ്റല്‍ലോകത്തിനുള്ളിലേക്ക് ഭൗതികലോകത്തെ പ്രതിഷ്ഠിക്കുന്നുവെന്നോ പറയാവുന്ന അവസ്ഥ.

യാഥാര്‍ഥ്യത്തെ പരിഷ്‌ക്കരിക്കുകയാണ് ഓഗ്മെന്റഡ് റിയാലിറ്റി ചെയ്യുന്നത്. കമ്പ്യൂട്ടറിന് മുന്നിലോ സ്മാര്‍ട്ട്‌ഫോണിലോ മാത്രം ഇത്രകാലവും സാധ്യമായിരുന്ന കാര്യങ്ങളത്രയും, അല്ലെങ്കില്‍ അതില്‍ കൂടുതലും, അവയില്ലാതെ ശബ്ദനിര്‍ദേശങ്ങള്‍ക്കൊണ്ടോ, അംഗവിക്ഷേപങ്ങള്‍കൊണ്ടോ, നേത്രചലനങ്ങള്‍ക്കൊണ്ടോ, ഒരുപക്ഷേ വെറും മനോവ്യാപാരങ്ങള്‍ക്കൊണ്ടോ സാധ്യമാകുന്ന അവസ്ഥ.

ഏതായാലും ഒന്നു വ്യക്തം. യാഥാര്‍ഥ്യവുമായി കൂടുതല്‍ അടുത്തുനില്‍ക്കുന്ന ഒന്നാണ് ഓഗ്മെന്റഡ് റിയാലിറ്റി. അതിനാല്‍ നമുക്കതിനെ 'സമീപയാഥാര്‍ഥ്യം' എന്ന് വിളിക്കാം. 'പ്രതീതിയാഥാര്‍ഥ്യ'ത്തില്‍ നിന്ന് ലോകം 'സമീപയാഥാര്‍ഥ്യ'ത്തിലേക്ക് ചുവടുവെച്ചുകൊണ്ടിരിക്കുകയാണെന്ന് സാരം.

ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ കണ്ണട


രണ്ടര മാസം മുമ്പ് ഇപ്‌സണ്‍ (Epson) കമ്പനി ഇറക്കിയ കണ്ണടയുടെ പ്രത്യേക, കണ്ണട എന്തിനാണോ ഉപയോഗിക്കാറ് അതിനുള്ളതല്ല ആ ഉപകരണം എന്നതായിരുന്നു. കണ്ണിനെ സംരക്ഷിക്കാനോ കാഴ്ചശക്തി വര്‍ധിപ്പിക്കാനോ ഉള്ളതല്ല 'മൂവിറിയോ ബിടി-100' (Movierio BT-100) എന്ന കണ്ണട. ഗൂഗിളിന്റെ മൊബൈല്‍ പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന ഒരു മള്‍ട്ടിമീഡിയ കണ്ണടയാണത്. അതുപയോഗിച്ച് വീഡിയോ കാണാം, ത്രീഡി ദൃശ്യങ്ങള്‍ ആസ്വദിക്കാം, വേണമെങ്കില്‍ വെബ്ബ് ബ്രൗസിങും നടത്താം!

ഇത്രകാലവും നമ്മള്‍ വീഡിയോ കണ്ടിരുന്നത് ടെലിവിഷന്‍ സ്‌ക്രീനിലോ കമ്പ്യൂട്ടറിലോ മൊബൈലിലോ ഒക്കെയാണ്. ഏതാണ്ട് 700 ഡോളര്‍ വിലയ്ക്ക് അമേരിക്കന്‍ വിപണിയില്‍ ലഭ്യമായ മൂവിറോയോ കണ്ണട ധരിച്ചാല്‍, അത്തരം പൊല്ലാപ്പൊന്നുമില്ലാതെ വീഡിയോ ആസ്വദിക്കാം.

ഈ കണ്ണടയിലെ 'പികോ പ്രൊജക്ടറുകള്‍' അഥവാ മൊബൈല്‍ പ്രൊജക്ടറുകള്‍, 16 അടി അകലത്തില്‍ 80 ഇഞ്ച് വലിപ്പത്തിലുള്ള വെര്‍ച്വല്‍ ഡിസ്‌പ്ലേയാണ് കണ്ണിന് മുന്നില്‍ സൃഷ്ടിക്കുക. സുതാര്യമായ ആ ഡിസ്‌പ്ലെ മുന്നിലുള്ള മറ്റു കാഴ്ച്ചകളെ മറയ്ക്കുന്നില്ല. വൈഫൈ കണക്ടിവിറ്റിയുമുണ്ട് ഈ മള്‍ട്ടിമീഡിയ കണ്ണടയില്‍. വീഡിയോ ഇതില്‍ ശേഖരിച്ച് സൂക്ഷിക്കാനും തടസ്സമില്ല. ആറുമണിക്കൂര്‍ ഉപയോഗിക്കാന്‍ കഴിയുന്ന റീച്ചാര്‍ജ് ചെയ്യാവുന്ന ബാറ്ററിയുമുണ്ട്. ഇയര്‍ബഡുകള്‍ ഡോള്‍ബി ശബ്ദസംവിധാനം കൂടി ഒരുക്കുന്നതോടെ, ദൃശ്യാനുഭവത്തിന്റെ ആസ്വാദ്യത പതിന്മടങ്ങ് വര്‍ധിക്കുന്നു.

പത്തുവര്‍ഷംമുമ്പ് ആപ്പിള്‍ അവതരിപ്പിച്ച ഐപോഡ് എന്ന മ്യൂസിക് പ്ലെയര്‍ എങ്ങനെയാണോ സംഗീതാസ്വാദനത്തിന്റെ ശിരോലിഖിതം മാറ്റിയെഴുതിയത്, അതിന് സമാനമായ രീതിയില്‍ വീഡിയോ ആസ്വാദനത്തിന്റെ ചരിത്രം തിരുത്തിയെഴുതാന്‍ ഇത്തരം ഉപകരണങ്ങള്‍ക്ക് കഴിഞ്ഞേക്കും.

'സമീപയാഥാര്‍ഥ്യ'ത്തിന്റെ സാധ്യതയാണ് ഈ മള്‍ട്ടിമീഡിയ കണ്ണടയില്‍ ഉപയോഗിച്ചിരിക്കുന്നത്. അത് സാധ്യമാക്കാന്‍ മൊബൈല്‍ പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയിഡ് തുണയ്‌ക്കെത്തുന്നു എന്നുമാത്രം.

ഇത്തരം സാധ്യകളുപയോഗിക്കുന്ന ആദ്യ മള്‍ട്ടിമീഡിയ കണ്ണടയല്ല ഇപ്‌സണ്‍ കമ്പനിയുടേത്. ഇതിന് സമാനമായ (ആന്‍ഡ്രോയിഡ് ഉപയോഗിക്കുന്നില്ല എങ്കിലും) അരഡസണിലേറെ ഉപകരണങ്ങള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. ത്രിമാനദൃശ്യങ്ങളുടെ മാസ്മരലോകം കണ്‍മുന്നിലൊരുക്കാന്‍ സഹായിക്കുന്ന 'സോണി എച്ച്എംഇസഡ് ടി1' (Sony HMZ T1), ഹൈഡെഫിനിഷന്‍ വീഡിയോ ആസ്വദിക്കാന്‍ അവസരമൊരുക്കുന്ന 'സിലിക്കണ്‍ മൈക്രോ ഡിസ്‌പ്ലെ എസ്ടി 1080' (Silicon Micro Display ST 1080), ഗെയിം കണിക്കാന്‍ ഉപയോഗിക്കാവുന്ന 'വുസിക്‌സ് സ്റ്റാര്‍ 1200' (Vuzix Star 1200) തുടങ്ങിയവ ഉദാഹരണം.

ഇത്തരം ഉപകരണങ്ങള്‍ക്കെല്ലാം അവയുടേതായ പരിമിതികളുണ്ട്. ചിലത് വീഡിയോ കാണാന്‍ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ, മറ്റ് ചിലത് ഗെയിം കളിക്കാന്‍ മാത്രമുള്ളതാണ്....മാത്രമല്ല, ഇത് ധരിച്ച് നടക്കാന്‍ സാധിക്കില്ല. എവിടെയെങ്കിലും ഇരുന്നു മാത്രമേ 'സമീപയാഥാര്‍ഥ്യ'ത്തിന്റെ ലോകത്തേക്ക് പ്രവേശിക്കാനാകൂ. ഇത്തരം പരിമിതികളെല്ലാം ഒഴിവാക്കി, മനുഷ്യജീവിതത്തെ സമീപയാഥാര്‍ഥ്യത്തിലേക്ക് പറിച്ചുനടാനാണ് ഗൂഗിള്‍ അതിന്റെ പ്രോജക്ട് ഗ്ലാസ് പദ്ധതി വഴി ശ്രമിക്കുന്നത്.

തിരിഞ്ഞുനോക്കുമ്പോള്‍

'വെര്‍ച്വല്‍ റിയാലിറ്റി' എന്ന് കമ്പ്യൂട്ടര്‍നിര്‍മിതലോകം അറിയപ്പെടാന്‍ തുടങ്ങിയിട്ട് അധികമായിട്ടില്ല. അമേരിക്കന്‍ കമ്പ്യൂട്ടര്‍ ആര്‍ട്ടിസ്റ്റ് മിരോന്‍ ക്രൂഗെര്‍
1970 കളില്‍ 'ആര്‍ട്ടിഫിഷ്യല്‍ റിയാലിറ്റി' (artificial reality) എന്ന് പേരിട്ടുവിളിച്ച  'കൃത്രിമ യാഥാര്‍ഥ്യ'ത്തിന് പുതിയ പേര് വീണത് 1980 കളുടെ അവസാനമാണ്. 'വെര്‍ച്വല്‍ കമ്മ്യൂണി' എന്ന പ്രയോഗത്തെ അടിസ്ഥാനമാക്കി യു.എസ്.കമ്പ്യൂട്ടര്‍ സയന്റിസ്റ്റായ ജാറോണ്‍ ലാനിയറാണ് 1989 ല്‍ 'വെര്‍ച്വല്‍ റിയാലിറ്റി' എന്ന പ്രയോഗം നടത്തുന്നത്.

1990 കളില്‍ വേല്‍ഡ് വൈഡ് വെബ്ബ് (www) പുതിയ വിജ്ഞാനവിപ്ലവം സൃഷ്ടിക്കാനാരംഭിച്ചതോടെ, ലോകം ശരിക്കും വെര്‍ച്വല്‍ റിയാലിറ്റി അഥവാ പ്രതീതിയാഥാര്‍ഥ്യത്തിന്റെ സാധ്യതകളിലേക്ക് പ്രവേശിച്ചു.

പ്രതീതിയാഥാര്‍ഥ്യത്തിന്റെ ലോകത്തുനിന്ന് ലോകമിപ്പോള്‍ സമീപയാഥാര്‍ഥ്യ (ഓഗ്മെന്റഡ് റിയാലിറ്റി)ത്തിന്റെ ലോകത്തേക്ക് ചുവടുവെയ്ക്കുന്നു എന്ന് നിരീക്ഷിക്കുമ്പോള്‍ ഉണ്ടാകാവുന്ന ഒരു തെറ്റിദ്ധാരണ, പുതിയ സങ്കല്‍പ്പമാണ് സമീപയാഥാര്‍ഥ്യം എന്നതാണ്. അത് ശരിയല്ല. 'ദി വണ്ടര്‍ഫുള്‍ വിസാര്‍ഡ് ഓസ്' മുതലായ ബാലസാഹിത്യകൃതികളിലൂടെ ശ്രദ്ധേയനായ അമേരിക്കന്‍ എഴുത്തുകാരന്‍ ഫ്രാന്‍ക് ബാവും 1901 ല്‍ തന്നെ ഇത്തരമൊരു സങ്കല്‍പ്പം അവതരിപ്പിച്ചതായി, ഇതുസംബന്ധിച്ച വിക്കിപീഡിയ ലേഖനം സൂചിപ്പിക്കുന്നു.

ടെലിവിഷന്‍, ലാപ്‌ടോപ്പുകള്‍, വയര്‍ലെസ്സ് ടെലിഫോണ്‍ തുടങ്ങി, അന്നത്തെ ലോകത്ത് അപരിചിതമായിരുന്ന ഒട്ടേറെ സംഗതികളെക്കുറിച്ച് സങ്കല്‍പ്പങ്ങള്‍ മുന്നോട്ടുവെച്ച ആ എഴുത്തുകാരന്‍, യഥാര്‍ഥ ജീവിതത്തിന് മേല്‍ ഇലക്ട്രോണിക് ഡിസ്‌പ്ലേ വഴി ഡേറ്റ സന്നിവേശിപ്പിക്കുന്ന സംവിധാനത്തെക്കുറിച്ചുള്ള ആശയവും അവതരിപ്പിക്കുകയുണ്ടായി.

തലയില്‍ ധരിക്കാവുന്ന (head-mounted) ഡിസ്‌പ്ലെ വഴി വെര്‍ച്വല്‍ ലോകത്തേക്കൊരു വാതായനം തുറക്കാനുള്ള വിദ്യ 1966 ല്‍ രൂപപ്പെടുത്താന്‍ കഴിഞ്ഞതാണ് സമീപയാഥാര്‍ഥ്യത്തിന്റെ നാള്‍വഴിയിലെ ശ്രദ്ധേയമായ ഒരു മുന്നേറ്റം. അമേരിക്കന്‍ കമ്പ്യൂട്ടര്‍ വിദഗ്ധനും ഇന്റര്‍നെറ്റിന്റെ ആവിര്‍ഭാവത്തില്‍ പങ്കുവഹിച്ചയാളുമായ ഇവാന്‍ സുതര്‍ലന്‍ഡ് ആയിരുന്നു ആ മുന്നേറ്റത്തിന് പിന്നില്‍.

ഈ രംഗത്ത് 1975 ല്‍ മറ്റൊരു വഴിത്തിരിവുണ്ടായി. വെര്‍ച്വല്‍ വസ്തുക്കളുമായി ഇടപഴകാന്‍ യൂസര്‍മാര്‍ക്ക് ആദ്യമായി സാധിച്ചു. വെര്‍ച്ചല്‍ ലോകത്തിന് 'ആര്‍ട്ടിഫിഷ്യല്‍ റിയാലിറ്റി' എന്ന് പേരിട്ടുവിളിച്ച മിരോന്‍ ക്രൂഗെര്‍ രൂപപ്പെടുത്തിയ 'Videoplace' ആണ് അതിനവസരം സൃഷ്ടിച്ചത്.

എന്നാല്‍, സമീപയാഥാര്‍ഥ്യത്തിന് 'ഓഗ്മെന്റഡ് റിയാലിറ്റി' പേര് ലഭിക്കുന്നത് 1990 ലാണ്. ബോയിങ് കമ്പനി അതിന്റെ ജീവനക്കാര്‍ക്ക് വിമാനത്തിലെ കേബിളുകള്‍ ഘടിപ്പിക്കാന്‍ വെര്‍ച്വല്‍ സംവിധാനമുണ്ടാക്കുന്ന വേളയില്‍ തോമസ് പ്രിസ്റ്റണ്‍ കോഡലാണ് ഓഗ്മെന്റഡ് റിയാലിറ്റി എന്ന പേര് ആദ്യമായി ഉപയോഗിച്ചത്. വെര്‍ച്വല്‍ റിയാലിറ്റി എന്ന പ്രയോഗം സൃഷ്ടിക്കപ്പെട്ടതിന്റെ പിറ്റേവര്‍ഷം ഓഗ്മെന്റഡ് റിയാലിറ്റി എന്ന പേരും രംഗത്തെത്തിയെന്ന് ഇതില്‍നിന്ന് മനിസിലാക്കാം. എന്നാല്‍, ആ പുതിയ യാഥാര്‍ഥ്യത്തിലേക്ക് ലോകം ചുവടുവെയ്ക്കാന്‍ തുടങ്ങുന്നത് ഇപ്പോഴാണെന്ന് മാത്രം.

കരുത്തേറിയ സ്മാര്‍ട്ട്‌ഫോണുകളും കാര്യക്ഷമതകൂടിയ പ്രോജക്ടറുകളും മികവുറ്റ വീഡിയോഗ്രാഫിക് സങ്കേതങ്ങളും തടസ്സമില്ലാത്ത വയര്‍ലെസ്സ് കണക്ടിവിറ്റിയും ജിപിഎസ് സങ്കേതങ്ങളും മാപ്പിങ് സര്‍വീസുകളുമൊക്കെ പുതിയ യാഥാര്‍ഥ്യത്തിലേക്ക് പ്രവേശിക്കാന്‍ നമ്മളെ സഹായിക്കുന്നു.

'ആറാമിന്ദ്രിയം' കാട്ടിത്തന്ന അത്ഭുതം

'സമീപയാഥാര്‍ഥ്യ'ത്തിന്റെ യഥാര്‍ഥ സാധ്യതകള്‍ എത്രയാണെന്ന് ലോകം അമ്പരപ്പോടെയും ആകാംക്ഷയോടെയും അറിഞ്ഞ ചില നിമിഷങ്ങളുണ്ട്. അതിലൊന്നായിരുന്നു കാനഡയില്‍ 'യൂണിവേഴ്‌സിറ്റി ഓഫ് കാള്‍ഗരി ഫാക്കല്‍റ്റി ഓഫ് മെഡിസി'ന് കീഴിലുള്ള 'സണ്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ വിഷ്വല്‍ ജിനോമിക്‌സി'ലെ ഗവേഷകര്‍ രൂപപ്പെടുത്തിയ മനുഷ്യശരീരത്തിന്റെ ദൃശ്യസംവിധാനം. 2007 ജൂണില്‍ ഇതുസംബന്ധിച്ച വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നു.

രോഗിയുടെ ശരീരത്തിലേക്ക് ഊളിയിട്ട് രോഗബാധിതഭാഗങ്ങള്‍ അടുത്തു പരിശോധിക്കാനും, 'ട്രയല്‍' ചെയ്തു നോക്കിയ ശേഷം ശസ്ത്രക്രിയ പിഴവു കൂടാതെ നടത്താനും ഡോക്ടര്‍മാര്‍ക്ക് അവസരമൊരുക്കുന്ന തരത്തില്‍, മനുഷ്യശരീരത്തിന്റെ ചതുര്‍മാന (4ഡി) ദൃശ്യസംവിധാനമാണ് ക്രിസ്റ്റോഫ് സെന്‍സറിന്റെ നേതൃത്വത്തിലുള്ള ഗവേഷകസംഘം സൃഷ്ടിച്ചത്. ശരീരഭാഗങ്ങളുടെ ആയിരക്കണക്കിന് വിശദാംശങ്ങള്‍ സന്നിവേശിപ്പിച്ചാണ്, 'ഗുഹാമനുഷ്യന്‍'(CAVEman) എന്നു പേരിട്ട ആ ചതുര്‍മാനചിത്രത്തിന് രൂപംനല്‍കിയത്. ഒരു ബൂത്തില്‍ ത്രിഡി കണ്ണടയുപയോഗിച്ച് 'ഗുഹാമനുഷ്യനെ' നിരീക്ഷിക്കാം. ഓരോ ശരീരഭാഗവും യഥാര്‍ത്ഥ പൊക്കത്തിലും നീളത്തിലും വീതിയിലും മുന്നില്‍ തെളിഞ്ഞു കാണും.

മാഗ്‌നറ്റിക് റെസണന്‍സ് ഇമേജുകള്‍, സിഎടി സ്‌കാനുകള്‍, എക്‌സ്‌റേകള്‍ തുടങ്ങി വിവിധ രോഗനിര്‍ണയ ഉപാധികള്‍ വഴി ലഭിക്കുന്ന രോഗിയുടെ ആന്തരശരീരഭാഗത്തിന്റെ വ്യത്യസ്ത ദൃശ്യങ്ങള്‍ ദൃശ്യപാളികളാക്കി സന്നിവേശിപ്പിച്ച്, ശരീരത്തിനുള്ളിലെ കാഴ്ചകളുടെ പ്രതീതിയാഥാര്‍ത്ഥ്യം സൃഷ്ടിക്കുകയാണ് 'ഗുഹാമനുഷ്യനി'ല്‍ ചെയ്തത്. ആന്തരാവയവങ്ങളുടെ ഉയര്‍ന്ന റസല്യൂഷനിലുള്ള ദൃശ്യങ്ങള്‍ ശരീരത്തിന്റെ സമഗ്രതയില്‍ അനായാസം ഡോക്ടര്‍മാരുടെ കണ്‍മുന്നിലെത്തിക്കാന്‍ ഈ മാര്‍ഗ്ഗം സഹായിക്കുന്നു. രോഗനിര്‍ണയത്തിലും ചികിത്സയിലും ശസ്ത്രക്രിയയിലും വിപ്ലവം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ട പദ്ധതിയാണിത്.

ഭൗതികലോകത്തിന്റെയും ഡിജിറ്റല്‍ലോകത്തിന്റെയും അതിരുകള്‍ മായ്ക്കാന്‍ പുതിയ കാലത്തിന് കഴിയുമെന്നതിന്റെ വ്യക്തമായ സൂചനയായിരുന്നു 'ഗുഹാമനുഷ്യന്‍'. എന്നാല്‍, ആ അതിര്‍ത്തിലംഘനം ഏതറ്റംവരെയാകാം എന്ന് ലോകത്തിന് കാട്ടിത്തന്നത് ഗുജറാത്ത് സ്വദേശിയും അമേരിക്കയില്‍ മസാച്യൂസെറ്റ്‌സ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജി (എം.ഐ.ടി)യിലെ യുവഗവേഷകനുമായ പ്രണവ് മിസ്ട്രിയാണ്. 2009 ല്‍ കാലിഫോര്‍ണിയയിലെ മോന്റെറിയില്‍ നടന്ന TED (Technology, Entertainment and Design) കോണ്‍ഫറന്‍സില്‍ താന്‍ രൂപംനല്‍കിയ 'സമീപയഥാര്‍ഥ്യ'സങ്കേതമായ 'സിക്‌സ്ത് സെന്‍സ്' ('ആറാമിന്ദ്രിയം') പ്രണവ് മിസ്ട്രി ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചു.

ശരീരത്തില്‍ ധരിക്കാവുന്ന, ധരിക്കുന്നയാളുടെ അംഗവിക്ഷേപങ്ങളെ പിന്തുടര്‍ന്ന് അതിനനുസരിച്ച് പ്രവര്‍ത്തിക്കുന്ന, കമ്പ്യൂട്ടിങ് പ്ലാറ്റ്‌ഫോമാണ് സിക്‌സ്ത്‌സെന്‍സ്. ചുറ്റുമുള്ള സംഗതികള്‍ ഡിജിറ്റല്‍വിവരങ്ങളായി തുടര്‍ച്ചയായി പരിവര്‍ത്തനം ചെയ്തുകൊണ്ടാണ് അതിന്റെ പ്രവര്‍ത്തനം.

വെറുമൊരു @ ചിഹ്നം വിരല്‍കൊണ്ട് വായുവില്‍ വരയ്ക്കുക, അതോടെ യാത്രചെയ്യുന്ന തീവണ്ടിയുടെ വശത്തോ, അല്ലെങ്കില്‍ ഇരിക്കുന്ന മുറിയുടെ ഭിത്തിയിലോ ഇമെയില്‍ പരിശോധിക്കാന്‍ കഴിയുന്ന കാര്യം ചിന്തിച്ചുനോക്കൂ. വിരല്‍കൊണ്ട് കൈത്തണ്ടിയില്‍ വെറുമൊരു വൃത്തം വരയ്ക്കുക വഴി, അവിടെ സമയം നോക്കാവുന്ന വിര്‍ച്വല്‍ വാച്ച് തെളിയുന്നത് എത്ര അത്ഭുതകരമായിരിക്കും. ചൂണ്ടുവിരലുകളും തള്ളവിരലുകളും ചേര്‍ത്ത് കണ്ണിന് മുന്നില്‍ വെറുമൊരു ചതുരഫ്രെയിം ഉണ്ടാക്കിയാല്‍ മതി, മുന്നിലുള്ള ദൃശ്യത്തിന്റെ ഡിജിറ്റല്‍ ഫോട്ടോ പകര്‍ത്താം എന്ന് വന്നാലോ. നിങ്ങളുടെ ഫ്‌ളൈറ്റ് വൈകുന്നതിന്റെ കാരണം, കൈയിലുള്ള ബോര്‍ഡിങ് പാസില്‍ തന്നെ തെളിഞ്ഞുവരുമെങ്കിലോ!

ഇത്തരം സാധ്യതകളാണ് സിക്‌സ്ത് സെന്‍സ് മുന്നോട്ടുവെയ്ക്കുന്നത്.ചെറുക്യാമറയും പ്രൊജക്ടറും ചെര്‍ന്ന ചെറിയൊരു ഉപകരണമാണ് ഈ സങ്കേതത്തിലുള്‍പ്പെട്ടിട്ടുള്ളത്. കഴുത്തില്‍ അണിയാവുന്ന അതിന് ഒരു സിഗരറ്റ് പാക്കറ്റിന്റെ വലിപ്പമേയുള്ളു. ക്യാമറ ശരിക്കുമൊരു ഡിജിറ്റല്‍ നേത്രമായി പ്രവര്‍ത്തിക്കും. ഉപയോഗിക്കുന്നയാള്‍ കാണുന്നതെല്ലാം ക്യാമറയും കാണും. ഉപയോഗിക്കുന്നയാളുടെ കൈകളിലെ പെരുവിരലിന്റെയും ചൂണ്ടുവിരലിന്റെയും ചലനം ക്യാമറ സൂക്ഷ്മായി പിന്തുടരും.

ഒരാള്‍ എന്തുമായി ഇടപഴകുന്നു എന്നുമാത്രമല്ല, എങ്ങനെ ഇടപഴകുന്നു എന്നു മനസിലാക്കുകയാണ് സിക്‌സ്ത്‌സെന്‍സ് ചെയ്യുക. ഒരു പ്രത്യേക സാഹചര്യത്തില്‍, അതിന് അനുയോജ്യമായ വിവരങ്ങള്‍ ലഭിക്കാന്‍ സിക്‌സ്ത്‌സെന്‍സിലെ സോഫ്ട്‌വേര്‍ ഇന്റര്‍നെറ്റില്‍ പരതും. അപ്പോഴാണ് ഉപകരണത്തിലെ പ്രൊജക്ടര്‍ കാര്യങ്ങള്‍ ഏറ്റെടുക്കുക. 'നിങ്ങള്‍ക്ക് മുന്നിലെ ഏത് പ്രതലവും ഇടപഴകാന്‍ പാകത്തിലുള്ളതാക്കി (interactive) മാറ്റാന്‍ കഴിയും', ഇതെപ്പറ്റി പ്രണവ് മിസ്ട്രി പറഞ്ഞതിങ്ങനെയാണ്.

സ്മാര്‍ട്ട്‌ഫോണ്‍ വരുത്തുന്ന വിപ്ലവം

ഗ്രാഫിക്കുകളും ശബ്ദങ്ങളും പ്രതികരണങ്ങളുമെല്ലാം യഥാര്‍ഥ ചുറ്റുപാടിലേക്ക് തത്സമയം സന്നിവേശിപ്പിച്ചാണ് സമീപയാഥാര്‍ഥ്യം സൃഷ്ടിക്കപ്പെടുന്നത്. ഒരു സ്‌ക്രീനിന്റെ അല്ലെങ്കില്‍ പ്രത്യേക ചട്ടക്കൂടുള്ള സമ്പര്‍ക്കമുഖത്തിന്റെ ആവശ്യം ഇതിലില്ല. ദൃശ്യപഥത്തില്‍ തന്നെ കമ്പ്യൂട്ടര്‍സൃഷ്ടികളായ ഘടകങ്ങള്‍ പ്രത്യക്ഷപ്പെടുന്നു.

സ്മാര്‍ട്ട്‌ഫോണുകളുടെ വരവോടെയാണ് 'സമീപയാഥാര്‍ഥ്യ' സങ്കേതങ്ങളുടെ ആവിര്‍ഭാവത്തിന് ആവേഗം വര്‍ധിച്ചത്. ഐഫോണും ആന്‍ഡ്രോയിഡ് ഫോണുകളും രംഗം കൈയടക്കിയതോടെ, സമീപയാഥാര്‍ഥ്യം ഭാവിയില്‍ സംഭവിക്കാന്‍ പോകുന്ന സംഗതി എന്ന നില മാറി. അത് യാഥാര്‍ഥ്യമാകാന്‍ തുടങ്ങി. സമീപയാഥാര്‍ഥ്യത്തിന്റെ സാധ്യതകളുപയോഗിക്കുന്ന എത്രയോ ആപ്ലിക്കേഷനുകള്‍ (apps) ഇപ്പോള്‍ മൊബൈല്‍ പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാണ്.

നെതര്‍ലന്‍ഡ്‌സില്‍ ഐഫോണും ആന്‍ഡ്രോയിഡ് ഫോണും ഉപയോഗിക്കുന്നവര്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാവുന്ന ഒരു ആപ്ലിക്കേഷനാണ് 'ലായര്‍' (Layar). ഫോണിലെ ക്യാമറയും ജിപിഎസ് സാധ്യതകളും ഉപയോഗിച്ച് ചുറ്റുപാടുമുള്ള വിവരങ്ങള്‍ മനസിലാക്കാനും, സമീപപ്രദേശത്തെ റെസ്റ്റോറണ്ടുകളെയും മറ്റ് സ്ഥാപനങ്ങളെയും കുറിച്ച് വിവരങ്ങള്‍ ഫോണില്‍ കാണിക്കാനും ലായര്‍ ആപ്ലിക്കേഷന് സാധിക്കും.

ഒരു കെട്ടിടത്തിന് നേരെ ഫോണ്‍ പിടിച്ചാല്‍, ആ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകളെക്കുറിച്ചുള്ള വിവങ്ങള്‍ ലായര്‍ മുന്നിലെത്തിക്കും. ഫ് ളിക്കര്‍ പോലുള്ള സര്‍വീസുകളില്‍ നിന്ന് ഫോട്ടോകള്‍ കണ്ടെത്താനും, വിക്കിപീഡിയയില്‍ നിന്ന് ചരിത്രം മനസിലാക്കി സ്‌ക്രീനിലെത്തിക്കാനും അതിന് സാധിക്കും.

2009 ആഗസ്തില്‍ ഐഫോണ്‍ ഉപയോക്താക്കള്‍ യെല്‍പ് (Yelp) ആപ്ലിക്കേഷനുള്ളില്‍ ഒരു 'ഈസ്റ്റര്‍ മുട്ട' മറഞ്ഞിരിക്കുന്നത് കണ്ട് അത്ഭുതപ്പെട്ടു. റെസ്റ്റോറണ്ടുകളും മറ്റ് ബിസിനസുകളെയും സംബന്ധിച്ച യൂസര്‍ റിവ്യൂകളുടെ പേരിലാണ് യെല്‍പ് അറിയപ്പെട്ടിരുന്നത്. 'മൊണോക്കിള്‍' (Monocle) എന്ന 'സമീപയാഥാര്‍ഥ്യ' ഘടകമാണ് യെല്‍പില്‍ കണ്ടത്.

യെല്‍പ് ആപ്ലിക്കേഷന്‍ ഓണ്‍ ചെയ്ത ശേഷം ഐഫോണ്‍ ത്രിജിഎസ് മൂന്നു തവണ കുലുക്കിയാല്‍ 'മോണോക്കിള്‍' പ്രവര്‍ത്തനക്ഷമമാകും. ഫോണിലെ ജിപിഎസും കോംപസും ഉപയോഗിച്ച് സമീപപ്രദേശത്തെ റെസ്റ്റോറണ്ടുകളുടെ വിവരങ്ങളും അവയുടെ റേറ്റിങുകളും വിലയിരുത്തലുകളുമെല്ലാം സ്‌ക്രീനിലെത്തിക്കാന്‍ മോണോക്കിള്‍ സഹായിക്കും.

റീട്ടെയില്‍ വ്യാപാരത്തെ 'സമീപയാഥാര്‍ഥ്യ' സങ്കേതങ്ങള്‍ എങ്ങനെ സമീപഭാവിയില്‍ തന്നെ അടിമുടി മാറ്റാന്‍ പോകുന്നു എന്നകാര്യം അടുത്തയിടെയാണ് സോഷ്യല്‍മീഡിയ സൈറ്റായ 'മാഷബിള്‍' റിപ്പോര്‍ട്ട് ചെയ്തത്. കടയില്‍ പോയി വസ്ത്രം തിരഞ്ഞെടുത്ത് ശരീരത്തിന് പാകമാണോ എന്നറിയാന്‍ ധരിച്ചുനോക്കുന്ന രീതി അവസാനിക്കാന്‍ പോകുന്നു. പകരം, വീട്ടിലിരുന്നു തന്നെ ഉത്പന്നം 'ധരിച്ചുനോക്കി' പാകമറിയാനാണത്രെ സങ്കേതം വരുന്നത്. ബ്രിട്ടനിലും മറ്റും ഇപ്പോള്‍ തന്നെ പുതിയ സാധ്യത പരീക്ഷിക്കപ്പെട്ടു തുടങ്ങിയതായും റിപ്പോര്‍ട്ട് പറയുന്നു.

ഇത്തരം പുതിയ സാധ്യതകള്‍ ദിനംപ്രതിയെന്നോണം പ്രത്യക്ഷപ്പെടുകയാണ്. അറിയാതെ പുതിയ ലോകത്തേക്ക് നമ്മള്‍ ചുവടുവെച്ചുകൊണ്ടിരിക്കുകയാണെന്ന് സാരം.

(ചിത്രങ്ങള്‍ കടപ്പാട് : പ്രണബ് മിസ്ട്രി, ഗൂഗിള്‍. അവലംബം: 1. How Augmented Reality Works; 2. A Survey of Augmented Reality, by Ronald T. Azuma; 3. How Augmented Reality Is Shaping the Future of Retail; 4. Sixthsense; 5. Augmented reality: it's like real life, but better)