Thursday, February 28, 2008

ലോകാവസാനം 760 കോടി വര്‍ഷമരികെ!

ചുമപ്പ്‌ കുള്ളനായി മാറുമ്പോള്‍ സൂര്യന്‌ ഇപ്പോഴത്തേതിന്റെ ആയിരം ഇരട്ടിയാകും വലിപ്പം. അഞ്ഞൂറ്‌ കോടിവര്‍ഷം കഴിയുമ്പോള്‍ അത്‌ സംഭവിക്കും. ഭൂമിയുള്‍പ്പടെയുള്ള സമീപ ഗ്രഹങ്ങളുടെ ഭ്രമണപഥവും കടന്ന്‌ സൂര്യന്‍ വളര്‍ന്നിട്ടുണ്ടാകും. എങ്കിലും 760 കോടി വര്‍ഷം കൂടി ഭൂമി നിലനില്‍ക്കും. പക്ഷേ, അന്നിവിടെ ജീവനുണ്ടാകില്ല-പുതിയൊരു ഗവേഷണം പറയുന്നു.

1650-ലാണ്‌, ഭൂമിയുടെ പ്രായം കണക്കാക്കാന്‍ ചര്‍ച്ച്‌ ഓഫ്‌ അയര്‍ലന്‍ഡിലെ ആര്‍ച്ച്‌ ബിഷപ്പ്‌ ജയിംസ്‌ ഉഷര്‍ കാര്യമായി ശ്രമിച്ചു. പഴയനിയമവും മറ്റ്‌ ചരിത്രരേഖകളും വിശദമായി പരിശോധിച്ച അദ്ദേഹം എത്തിച്ചേര്‍ന്ന നിഗമനം ഇതാണ്‌: 4004 ബി.സി. ഒക്ടോബര്‍ 23 ഉച്ചയ്‌ക്ക്‌ ഭൂമി സൃഷ്ടിക്കപ്പെട്ടു! എങ്ങനെ ഈ തീയതിയില്‍ അദ്ദേഹമെത്തി എന്നത്‌ ഇന്നും ഒരു പ്രഹേളികയാണ്‌. ഭൂമിയുടെ യഥാര്‍ഥ പ്രായം എത്രയെന്ന്‌ അറിയാന്‍ പിന്നെയും നൂറ്റാണ്ടുകള്‍ പിന്നിടേണ്ടി വന്നു; ശാസ്‌ത്രം വളരെയേറെ പുരോഗമിക്കുകയും വേണ്ടിയിരുന്നു. ഷിക്കാഗോ സര്‍വകലാശാലയിലെ ക്ലേര്‍ പാറ്റേഴ്‌സണ്‍ എന്ന ഗവേഷകന്‍ 1953-ല്‍ കൃത്യമായി കണക്കാക്കി; ഭൂമി 455 കോടി വര്‍ഷത്തിന്റെ ചെറുപ്പത്തിലാണെന്ന്‌.

അങ്ങനെയെങ്കില്‍ഇനി എത്രകാലം കൂടി നമ്മുടെ ഗ്രഹം നിലനില്‍ക്കും. ഭൂമിയുടെ അന്ത്യവിധി എന്നാണ്‌, എന്താണ്‌. അതാണ്‌ ലോകാവസാനമെങ്കില്‍ എന്നാകും അത്‌ സംഭവിക്കുക. ഈ ചോദ്യത്തിന്‌ ഉത്തരവുമായി എത്തിയിരിക്കുകയാണ്‌ ഇംഗ്ലണ്ടില്‍ സസ്സെക്‌സ്‌ സര്‍വകലാശാലയിലെ വാനശാസ്‌ത്രജ്ഞനായ റോബര്‍ട്ട്‌ സ്‌മിത്ത്‌. മെക്‌സിക്കോയില്‍ ഗ്വാനജുവറ്റൊ സര്‍വകലാശാലയിലെ കൗസ്‌-പീറ്റര്‍ ഷ്രോഡറുമായി ചേര്‍ന്ന്‌ റോബര്‍ട്ട്‌ നടത്തിയ കണക്കുകൂട്ടലിന്റെ ഫലം ഇതാണ്‌-760 കോടി വര്‍ഷം കൂടിയേ ഭൂമി ഉണ്ടാകൂ. അതുകഴിഞ്ഞാല്‍, അപ്പോഴേക്കും ഒരു 'ചുമപ്പ്‌ഭീമന്‍' ആയി മാറിക്കഴിഞ്ഞിട്ടുള്ള സൂര്യനില്‍ ഭൂമി വിലയം പ്രാപിക്കും-'അസ്‌ട്രോഫിസിക്‌സ്‌' ജേര്‍ണല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു.

സൂര്യനിപ്പോള്‍ യൗവനമാണ്‌, പ്രായം വെറും 500 കോടി വര്‍ഷം മാത്രം. ഇനിയൊരു 500 കോടി വര്‍ഷം കൂടി എരിയാനുള്ള ഹൈഡ്രജന്‍ ഇന്ധനം സൂര്യനിലുണ്ട്‌. അത്‌ എരിഞ്ഞു തീരാറാകുമ്പോള്‍ സൂര്യന്റെ ആന്തരികഭാഗം ഗുരുത്വാകര്‍ഷണത്താല്‍ അതീവ സമ്മര്‍ദത്തിലാകും. അണുസംയോജന പ്രവര്‍ത്തനം ബാഹ്യപാളിയിലാകും നടക്കുക. അതിന്റെ ഫലമായി ബാഹ്യഭാഗം വികസിക്കാനാരംഭിക്കും. വലിപ്പം അതിഭീമമാകും. ഭൂമിയുള്‍പ്പടെ, സൂര്യന്റെ സമീപത്തുള്ള ഗ്രഹങ്ങളുടെ ഭ്രമണപഥവും കടന്ന്‌ സൂര്യന്‍ വികസിക്കും. ഇന്ധനം തീരാറാകുമ്പോള്‍, സൂര്യന്റെ പകുതി മുതല്‍ ആറിരട്ടി വരെ പിണ്ഡമുള്ള നക്ഷത്രങ്ങളെല്ലാം കാത്തിരിക്കുന്നത്‌ ചുമപ്പ്‌ഭീമന്‍ എന്ന വിധിയാണ്‌. ഇപ്പോഴത്തെ സൂര്യന്റെ ആയിരം ഇരട്ടിയാണ്‌ ചുമപ്പ്‌ഭീമന്റെ വലിപ്പം.

ചുമപ്പ്‌ഭീമനായി മാറുന്ന സൂര്യന്റെ ബാഹ്യാന്തരീക്ഷമാണ്‌ ആദ്യം വലുതാവുക. വളരെ സാന്ദ്രത കുറഞ്ഞ ആ വാതകലോകത്ത്‌ ഭൂമി സൂര്യനെ പ്രദക്ഷിണം ചെയ്യുന്നത്‌ തുടരും. സാന്ദ്രതകുറഞ്ഞ വാതകത്തിന്റെ ഘര്‍ഷണം മൂലം ഭൂമിയുടെ ഭ്രമണപഥം ഉള്ളിലേക്ക്‌ ക്രമേണ നീങ്ങും. 760 കോടി വര്‍ഷം കഴിയുമ്പോള്‍ നമ്മുടെ ജന്മഗ്രഹം സൂര്യനില്‍ വിലയം പ്രാപിക്കും-സ്‌മിത്ത്‌ അറിയിക്കുന്നു. എന്നാല്‍, ഭൂമിയുടെ അന്ത്യത്തിന്‌ വളരെ മുമ്പു തന്നെ ഇവിടുത്തെ ജീവന്‌ അന്ത്യമാകുമെന്ന്‌ അദ്ദേഹം പറയുന്നു. ഇനിയൊരു നൂറുകോടി വര്‍ഷം കഴിയുമ്പോള്‍ തന്നെ സൂര്യന്‍ ചെറിയ തോതില്‍ വികസിക്കാനാരംഭിക്കും. ഭൂമിയില്‍ അത്യുഷ്‌ണമാകും, സമുദ്രങ്ങള്‍ വറ്റിത്തീരും. അതുവഴി അന്തരീക്ഷത്തില്‍ വ്യാപിക്കുന്ന നീരാവി (ശക്തമായ ഹരിതഗൃഹവാതകമാണ്‌ നീരാവി), ഭൂമിയെ ചൂടുപിടിപ്പിക്കും. അതിമാരകമായ ആഗോളതാപനത്തിന്റെ കാലമാകും പിന്നീട്‌. സ്വാഭാവികമായും ജീവന്റെ നിലനില്‍പ്പ്‌ അസാധ്യമാകും.

അന്ത്യവിധിയില്‍നിന്ന്‌ രക്ഷപ്പെടാന്‍ ഭൂമിക്ക്‌ കഴിയുമോ. അതിന്‌ രണ്ട്‌ മാര്‍ഗങ്ങളാണ്‌ സ്‌മിത്ത്‌ മുന്നോട്ടു വെയ്‌ക്കുന്നത്‌. രണ്ടും ശാസ്‌ത്രകല്‍പ്പിതകഥകളെന്ന്‌ തോന്നിപ്പിക്കുന്നവ. ഭൂമിക്കരികിലൂടെ കടന്നു പോകുന്ന ഏതെങ്കിലും ക്ഷുദ്രഗ്രഹത്തിന്റെ ഗുരുത്വാകര്‍ണബലം പ്രയോജനപ്പെടുത്തി ഭൂമിയെ അപകടമേഖലയില്‍നിന്ന്‌ കുറച്ച്‌ അകലേക്ക്‌ മാറ്റുക-ഇതാണ്‌ ഒരു മാര്‍ഗം. 6000 വര്‍ഷത്തിലൊരിക്കല്‍ ചെറിയ ദൂരത്തില്‍ സൂര്യനില്‍നിന്ന്‌ അകലാന്‍ കഴിഞ്ഞാല്‍ തന്നെ, 500 കോടി വര്‍ഷം കൂടി ഭൂമി നിലനില്‍ക്കുമെന്ന്‌ സ്‌മിത്ത്‌ പറയുന്നു. ഗ്രഹാന്തര 'ജിവന്‍രക്ഷാ ചങ്ങാടങ്ങള്‍' രൂപപ്പെടുത്തി അവയെ സൂര്യന്റെ പിടിയില്‍ പെടാത്ത അകലത്തില്‍ എപ്പോഴും നിലനിര്‍ത്തുകയാണ്‌ സ്‌മിത്ത്‌ മുന്നോട്ടു വെക്കുന്ന രണ്ടാമത്തെ മാര്‍ഗം. പക്ഷേ, അതുകൊണ്ട്‌ ഭൂമി രക്ഷപ്പെടില്ല. അത്‌ വന്നിടത്തേക്കു തന്നെ തിരികെ പോകും.(അവലംബം: അസ്‌ട്രോഫിസിക്‌സ്‌).

Monday, February 25, 2008

ഇനി 'കണ്ണീര്‍ഫ്രീ' ഉള്ളി

ഉള്ളി അരിയുമ്പോള്‍ കണ്ണീര്‍ വീഴ്‌ത്തിയിരുന്നു എന്നു പറഞ്ഞാല്‍ ആളുകള്‍ വിശ്വസിക്കാത്ത കാലം വരുന്നു. പാചകക്കാര്‍ക്കും വീട്ടമ്മമാര്‍ക്കും ഒരു സന്തോഷവാര്‍ത്ത. കണ്ണീര്‍ വാര്‍ക്കാതെ ഇനി ഉള്ളി അരിയാം. ജനിതക സാങ്കേതികവിദ്യയുടെ സഹായത്തോടെ, 'കണ്ണീര്‍രഹിത ഉള്ളി' തയ്യാറാക്കിയിരിക്കുകയാണ്‌ ന്യൂസിലന്‍ഡിലെ ഗവേഷകര്‍. ഉള്ളിയില്‍ നമ്മളെ കരയാന്‍ പ്രേരിപ്പിക്കുന്ന രാസാഗ്നിക്കു(എന്‍സൈം) പിന്നിലെ ജീനിനെ അണച്ചുകളഞ്ഞാണ്‌ ഗവേഷകര്‍ ഈ കടമ്പ പിന്നിട്ടത്‌. മറ്റേത്‌ പച്ചക്കറിയും പോലെ 'സന്തോഷത്തോടെ' ഉള്ളിയെയും കൈകാര്യം ചെയ്യാന്‍ ഇതോടെ വഴി തെളിഞ്ഞിരിക്കുകയാണ്‌. ഏതാനും വര്‍ഷത്തിനുള്ളില്‍ 'കണ്ണീര്‍ ഫ്രീ' ഉള്ളി കമ്പോളത്തിലെത്തും.

പാചകരംഗത്തെ ഏറ്റവും വലിയ കടംങ്കഥയ്‌ക്ക്‌ വിരാമമിടുകയാണ്‌ പുതിയ ഗവേഷണം. ഉള്ളിയില്‍ കണ്ണീരിന്‌ കാരണമായ ജീന്‍ ജപ്പാന്‍ ഗവേഷകര്‍ തിരിച്ചറിഞ്ഞതിന്‌ ശേഷം, 2002-ലാണ്‌ ന്യൂസിലന്‍ഡിലെ 'ക്രോപ്പ്‌ ആന്‍ഡ്‌ ഫുഡ്‌' ഇന്‍സ്റ്റിട്ട്യൂട്ടിലെ ഗവേഷകര്‍ 'കണ്ണീര്‍ഫ്രീ' ഉള്ളി വികസിപ്പിക്കാന്‍ ശ്രമം തുടങ്ങിയത്‌. ഓസ്‌ട്രേലിയന്‍ ശാസ്‌ത്രജ്ഞര്‍ വികസിപ്പിച്ച 'ജീന്‍നിശബ്ദമാക്കല്‍' (gene-silencing) സങ്കേതമാണ്‌ ഗവേഷകര്‍ അവലംബിച്ചത്‌.

`ഉള്ളി അരിയുമ്പോള്‍ കണ്ണീരിന്‌ കാരണമായ രാസഘടകം സ്വയം ഉണ്ടാകുന്നു എന്നാണ്‌ ഇത്രകാലവും കരുതിയിരുന്നത്‌. എന്നാല്‍, കണ്ണീരിന്‌ കാരണമായ രാസവസ്‌തുവിനെ നിയന്ത്രിക്കുന്നത്‌ ഒരു എന്‍സൈം ആണെന്ന്‌ ഗവേഷണത്തില്‍ വ്യക്തമായി'-ക്രോപ്പ്‌ ആന്‍ഡ്‌ ഫുഡ്‌ ഇന്‍സ്റ്റിട്ട്യൂട്ടിലെ മുതിര്‍ന്ന ഗവേഷകനായ കോളിന്‍ ഏഡി അറിയിക്കുന്നു. ആ എന്‍സൈമിന്‌ പിന്നിലെ ജീനിനെ അണച്ചതോടെ കണ്ണീരിന്റെ പിടിയില്‍നിന്ന്‌ ഉള്ളി മോചിപ്പിക്കപ്പെട്ടു.

കണ്ണീര്‍ ഏജന്റായി ഉള്ളയിലെ സള്‍ഫര്‍ സംയുക്തങ്ങള്‍ മാറുന്നത്‌ തടയാന്‍ കഴിഞ്ഞതോടെയാണ്‌ ഗവേഷകര്‍ വിജയം കണ്ടത്‌. അതുവഴി സള്‍ഫര്‍ സംയുക്തങ്ങളെ ഉള്ളിയുടെ മണവും ഗുണവും വര്‍ധിപ്പിക്കാന്‍ പാകത്തില്‍ വഴിതിരിച്ചു വിടാനും കഴിഞ്ഞു. അതിനാല്‍ പുതിയ ഉള്ളിക്ക്‌ രുചി വര്‍ധിക്കുമെന്ന്‌ കോളിന്‍ ഏഡി പറഞ്ഞു. (കടപ്പാട്‌: എ.എഫ്‌.പി)

Sunday, February 24, 2008

പല്ലിയുടെ സഞ്ചാരരീതി ബാന്‍ഡേജിന്‌ തുണ

മനുഷ്യന്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക്‌ പ്രകൃതിയില്‍നിന്ന്‌ പരിഹാരം ലഭിക്കുന്നത്‌ പുതുമയല്ല. ഇന്ന്‌ പ്രചാരത്തിലുള്ള പല സാങ്കേതികവിദ്യക്കും ആശയം പ്രകൃതിയില്‍ നിന്നാണ്‌ ലഭിച്ചത്‌. ആ ഗണത്തിലേക്ക്‌ പുതിയൊരെണ്ണം കൂടി എത്തുന്നു.

മേല്‍ഭിത്തികളില്‍ അനായാസം നടക്കാന്‍ ഗെക്കോപല്ലികള്‍ ഉപയോഗിക്കുന്ന മാര്‍ഗം കടമെടുത്ത്‌, പുതിയൊരിനം വാട്ടര്‍പ്രൂഫ്‌ ബാന്‍ഡേജിന്‌ രൂപംനല്‍കിയിരിക്കുകയാണ്‌ അമേരിക്കന്‍ ഗവേഷകര്‍. ആന്തരാവയവങ്ങളില്‍ ശസ്‌ത്രക്രിയ നടത്തുമ്പോഴും, ശരീരത്തിനുള്ളിലെ മുറിവുകളുടെ ചികിത്സയിലും പുതിയ ബാന്‍ഡേജ്‌ വലിയ അനുഗ്രഹമാകുമെന്ന്‌ വിലയിരുത്തപ്പെടുന്നു.

പാദത്തിനടിയില്‍ കാണപ്പെടുന്ന അതിസൂക്ഷ്‌മ നാരുകളുടെ സങ്കീര്‍ണഘടനയാണ്‌ പല്ലികളെ ഭിത്തികളില്‍ സുഖമായി നടക്കാന്‍ പ്രാപ്‌തമാക്കുന്നത്‌. മനുഷ്യന്റെ തലമുടിനാരിന്റെ നൂറിലൊന്ന്‌ മാത്രം വ്യാസം വരുന്ന അഞ്ചുലക്ഷത്തോളം സൂക്ഷ്‌മനാരുകള്‍ ഗെക്കോപല്ലിയുടെ പാദത്തിനടിയിലുണ്ട്‌. ആ ഓരോ നാരിനും ആയിരക്കണക്കിന്‌ അതിസൂക്ഷ്‌മ കവരങ്ങളുമുണ്ട്‌. അവയാണ്‌ പല്ലിയെ ഭിത്തിയില്‍ പറ്റിപ്പിടിച്ചിരിക്കാന്‍ സഹായിക്കുന്നത്‌. പല്ലിയുടെ പാദത്തിലെ സങ്കീര്‍ണഘടന ജൈവറബ്ബര്‍പാളിയില്‍ പുനരാവിഷ്‌ക്കരിക്കുകയാണ്‌ ഗവേഷകര്‍ ചെയ്‌തത്‌. റബ്ബര്‍പാളിയുടെ പ്രതലത്തില്‍ നാനോതോതിലുള്ള നിമ്‌നോന്‍മതകളുണ്ടാക്കാനായി, കമ്പ്യൂട്ടര്‍ചിപ്പുകളുടെ നിര്‍മാണരീതി അവര്‍ അവലംബിച്ചു.

വാട്ടര്‍പ്രൂഫ്‌ ആണെന്നു മാത്രമല്ല, ജൈവവിഘടനത്തിന്‌ വിധേയമാകുകയും ചെയ്യും പുതിയ ബാന്‍ഡേജ്‌. അതിനാല്‍ ഉപയോഗിച്ചു കഴിഞ്ഞ്‌ നീക്കംചെയ്യേണ്ടി വരില്ല. എത്ര ഉറപ്പില്‍ മുറിവില്‍ പറ്റിയിരിക്കണം, എത്രനാള്‍കൊണ്ട്‌ വിഘടിച്ചു തീരണം എന്നൊക്കെ മുന്‍കൂട്ടി തീരുമാനിച്ച്‌ അതിനനുസരിച്ച്‌ ബാന്‍ഡേജ്‌ രൂപപ്പെടുത്താം. അതിനാല്‍ വ്യത്യസ്‌ത സാഹചര്യങ്ങളില്‍ ഇത്‌ പ്രയോജനം ചെയ്യും. ഹൃദയശസ്‌ത്രക്രിയ പോലുള്ള ഘട്ടങ്ങളില്‍ ബാന്‍ഡേജിന്റെ വാട്ടര്‍പ്രൂഫ്‌ സ്വഭാവമാണ്‌ തുണയാകുക. മടക്കുകയോ ചുരുട്ടുകയോ ഒക്കെ ചെയ്യാം എന്നതിനാല്‍ അള്‍സര്‍ മൂലമുണ്ടാകുന്ന മുറിവുകളിലും ബാന്‍ഡേജ്‌ ഫലപ്രദമായി ഉപയോഗിക്കാനാകും. തുന്നാന്‍ പറ്റാത്ത മുറിവുകളുടെ കാര്യത്തിലാണ്‌ ഇത്‌ ഏറെ സഹായം ചെയ്യുക. ഉദാഹരണത്തിന്‌ കുടലിന്റെയും മറ്റും കേടുവന്ന ഭാഗം ശസ്‌ത്രക്രിയ വഴി ഒഴിവാക്കുമ്പോള്‍, അവശേഷിക്കുന്ന ഭാഗത്തെ മുറിവുണക്കാന്‍ ഈ ബാന്‍ഡേജ്‌ പ്രയോജനപ്പെടും.

മസാച്യൂസെറ്റ്‌സ്‌ ഇന്‍സ്‌റ്റിട്ട്യൂട്ട്‌ ഓഫ്‌ ടെക്‌നോളജി (എം.ഐ.ടി)യിലെ റോബര്‍ട്ട്‌ ലാന്‍ഗറും ഹാര്‍വാഡ്‌ മെഡിക്കല്‍സ്‌കൂളിലെ ജെഫ്‌ കാര്‍പ്പും നേതൃത്വം നല്‍കിയ സംഘമാണ്‌, പല്ലിയുടെ രീതി കടമെടുത്ത്‌ പുതിയ ബാന്‍ഡേജിന്‌ രൂപംനല്‍കിയത്‌. സാധാരണ ബാന്‍ഡേജുകളെക്കാളും ഇരട്ടി ബലത്തില്‍ ഒട്ടിയിരിക്കാന്‍ പുതിയതിന്‌ കഴിയുമെന്ന്‌ 'പ്രൊസീഡിങ്‌സ്‌ ഓഫ്‌ നാഷണല്‍ അക്കാദമി ഓഫ്‌ സയന്‍സസി'ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു. ബാന്‍ഡേജിന്റെ പ്രതലത്തിലെ സങ്കീര്‍ണഘടനയ്‌ക്കിടയില്‍ പഞ്ചസാര അടിസ്ഥാനമായുള്ള ഒരിനം പശയുടെ നേരിയ പാളി സൃഷ്ടിച്ചപ്പോള്‍, അതിന്‌ ശരീരകലകളില്‍ പറ്റിയിരിക്കാനുള്ള ശേഷി നൂറ്‌ ശതമാനം വര്‍ധിച്ചതായി ഗവേഷകര്‍ കണ്ടു.

ഗെക്കോപല്ലിയുടെ പാദത്തിലെ ഘടനയില്‍നിന്ന്‌ പ്രചോദനമുള്‍ക്കൊണ്ട്‌ 'ഗെക്കല്‍' (geckel) എന്നൊരു 'സൂപ്പര്‍പശ' നിര്‍മിച്ചതായി കഴിഞ്ഞ വര്‍ഷം ഗവേഷകര്‍ വെളിപ്പെടുത്തിയിരുന്നു. 'ഫൈബ്രോസ്‌ സിലിക്കണ്‍ അടരി'(fibrous silicone coating)ല്‍, പല്ലിയുടെ പാദത്തിലെ സങ്കീര്‍ണഘടനയുണ്ടാക്കുകയാണ്‌ സൂപ്പര്‍പശയുടെ കാര്യത്തില്‍ ചെയ്‌തത്‌. ചികിത്സാരംഗത്ത്‌ ആ പശക്ക്‌ കാര്യമായ ഉപയോഗമുണ്ടാകുമെന്ന്‌ റിപ്പോര്‍ട്ടുമുണ്ടായിരുന്നു. ആ ദിശയില്‍ ശരിക്കുള്ള മുന്നേറ്റമാണ്‌ പുതിയ ബാന്‍ഡേജിന്റെ രൂപപ്പെടുത്തലിലൂടെ സംഭവിച്ചിരിക്കുന്നത്‌.(അവലംബം: പ്രൊസീഡീങ്‌സ്‌ ഓഫ്‌ നാഷണല്‍ അക്കാദമി ഓഫ്‌ സയന്‍സസ്‌, കടപ്പാട്‌: മാതൃഭൂമി).
കാണുക: തുമ്പികൈയും മാന്‍കൊമ്പും തുണയാകുമ്പോള്‍

Friday, February 22, 2008

മരിച്ച ഹൃദയം സ്‌പന്ദിക്കുന്നു

കൃത്രിമ അവയവനിര്‍മാണ രംഗത്ത്‌ വന്‍മുന്നേറ്റം. ആദ്യ ഹൃദയംമാറ്റിവെക്കലിന്‌ തുല്യമായ നാഴികക്കല്ല്‌

മൂശാരിമാരുടെ ജോലി ശ്രദ്ധിച്ചാല്‍ അറിയാം, അച്ചുണ്ടാക്കലാണ്‌ മുഖ്യം. അത്‌ ശരിയാക്കി കഴിഞ്ഞാല്‍ ബാക്കിയെല്ലാം താരതമ്യേന എളുപ്പമാണ്‌. ലോഹം ഉരുക്കി അച്ചിലൊഴിച്ച്‌ തണുപ്പിച്ച്‌ പാത്രങ്ങള്‍ നിര്‍മിച്ചാല്‍ മതി. ശരീരത്തിലെ അവയവങ്ങള്‍ ഇത്തരത്തില്‍ രൂപപ്പെടുത്താന്‍ കഴിയുമെന്ന്‌ വന്നാലോ. അസംഭാവ്യം എന്ന്‌ തോന്നാം. എന്നാല്‍, ശാസ്‌ത്രത്തിന്റെ വിശാല ഭൂമികയില്‍ ഒന്നും അസംഭാവ്യമല്ല എന്നതാണ്‌ വാസ്‌തവം. മൂശാരിമാരുടെ ജോലിയെ അനുസ്‌മരിപ്പിക്കുന്ന തരത്തില്‍ എലിയുടെ ഹൃദയം രൂപപ്പെടുത്തിയിരിക്കുകയാണ്‌ ഒരുസംഘം അമേരിക്കന്‍ ഗവേഷകര്‍. പക്ഷേ, ഇവിടെ അച്ചായി ഉപയോഗിച്ചത്‌ മരിച്ച ഹൃദയമാണ്‌; ലോഹത്തിന്റെ സ്ഥാനത്ത്‌ ജീവനുള്ള എലിയുടെ ഹൃദയകോശങ്ങളും. അങ്ങനെ മരിച്ച ഹൃദയം വീണ്ടും ജീവന്‍വെച്ച്‌ സ്‌പന്ദിച്ചു.

മിന്നസോട്ട സര്‍വകലാശാലയിലെ ഡോ.ഡൊറിസ്‌ എ.ടെയ്‌ലറും സംഘവുമാണ്‌ ഈ മുന്നേറ്റത്തിന്‌ പിന്നില്‍. ഈ വിദ്യ മനുഷ്യരുടെ കാര്യത്തില്‍ പ്രവര്‍ത്തികമാക്കാന്‍ കഴിഞ്ഞാല്‍, അവയവം മാറ്റിവെക്കല്‍രംഗത്ത്‌ അത്‌ വിപ്ലവം തന്നെ സൃഷ്ടിക്കും. 1968 ഡിസംബര്‍ മൂന്നിനാണ്‌ ശസ്‌ത്രക്രിയാരംഗത്ത്‌ ഒരു സുപ്രധാന നാഴികക്കല്ല്‌ പിറന്നത്‌. ക്രിസ്‌ത്യന്‍ ബര്‍ണാഡ്‌ എന്ന ദക്ഷിണാഫ്രിക്കന്‍ സര്‍ജന്‍ ഹൃദയം മാറ്റിവെക്കല്‍ ശസ്‌ത്രക്രിയ വിജയകരമായി നടത്തിയത്‌ അന്നാണ്‌. അതിന്‌ സമാനമായ മറ്റൊരു നാഴികക്കല്ലാണ്‌, ഡോ. ടെയ്‌ലറും സംഘവും കൈവരിച്ചിരിക്കുന്നതെന്ന്‌ വിലയിരുത്തപ്പെടുന്നു.

മരിച്ച ഹൃദയത്തില്‍നിന്ന്‌ കോശങ്ങള്‍ നീക്കം ചെയ്യുകയായിരുന്നു ഗവേഷകസംഘം ആദ്യപടിയായി ചെയ്‌തത്‌. ഹൃദയവാല്‍വുകളും പുറംഭിത്തിയും ധമനികളും നിലനിര്‍ത്തി. ഹൃദയത്തിന്റെ അച്ച്‌ തയ്യാറാക്കിയത്‌ അങ്ങനെയാണ്‌. അതിനുശേഷം ആ അച്ചിനുള്ളിലേക്ക്‌ നവജാതഎലികളുടെ ഹൃദയകോശങ്ങള്‍ കുത്തിവെച്ചു. രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ കോശങ്ങള്‍ ഒന്നുചേര്‍ന്ന്‌ പുതിയ ഹൃദയമായി സ്‌പന്ദിക്കാനാരംഭിച്ചു. സാധാരണഹൃദയത്തില്‍ നിന്നെന്നപോലെ അത്‌ വൈദ്യുതസ്‌പന്ദനങ്ങള്‍ പുറപ്പെടുവിക്കാനാരംഭിച്ചു. ചെറിയ തോതില്‍ രക്തം പമ്പുചെയ്യാനും തുടങ്ങി. `പ്രകൃതിക്ക്‌ ആവശ്യമായ ഘടകപദാര്‍ഥങ്ങള്‍ നല്‍കുക. എന്നിട്ട്‌ നമ്മള്‍ മാറിനില്‍ക്കുക', ഇതാണ്‌ തങ്ങള്‍ സ്വീകരിച്ച സമീപനമെന്ന്‌ ഡോ.ടെയ്‌ലര്‍ അറിയിക്കുന്നു.

ഇത്രയും ആയതുകൊണ്ട്‌ നാളെത്തന്നെ മനുഷ്യര്‍ക്ക്‌ ഈ വിദ്യ സഹായത്തിനെത്തും എന്ന്‌ കരുതരുത്‌. ഗവേഷണം പ്രാരംഭഘട്ടത്തിലാണെന്ന്‌ ഓര്‍ക്കുക. പുതിയൊരു സാധ്യത തെളിഞ്ഞുവരിക മാത്രമാണ്‌ ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്‌. ഇത്‌ മനുഷ്യരില്‍ പ്രാവര്‍ത്തികമാകുമോ എന്ന്‌ ഇനിയും അറിയില്ല. കുറഞ്ഞത്‌ പത്തുവര്‍ഷമെങ്കിലും കഴിയാതെ ഇത്തരം കൃത്രിമ അവയവങ്ങള്‍ മനുഷ്യര്‍ക്ക്‌ ലഭ്യമാകുമെന്ന്‌ കരുതാനാകില്ലെന്ന്‌ ഗവേഷകര്‍ ഓര്‍മിപ്പിക്കുന്നു.

പക്ഷേ, മനുഷ്യരില്‍ ഇത്‌ പ്രാവര്‍ത്തികമാകാന്‍ നല്ല സാധ്യതയുണ്ടെന്നാണ്‌ വിദഗ്‌ധര്‍ കരുതുന്നത്‌. ഹൃദയവിത്തുകോശങ്ങള്‍ മനുഷ്യഹൃദയത്തിന്റെ 'അച്ചി'ലേക്ക്‌ സന്നിവേശിപ്പിച്ച്‌ പുതിയ ഹൃദയം രൂപപ്പെടുത്താന്‍ കഴിഞ്ഞേക്കും. ഹൃദയം മാത്രമല്ല, മനുഷ്യശരീരത്തിലെ ഏത്‌ അവയവവും-അത്‌ വൃക്കയാകട്ടെ, കരളാകട്ടെ, ശ്വാസകോശമാകട്ടെ, പാന്‍ക്രിയാസാകട്ടെ-പരീക്ഷണശാലയില്‍ കൃത്രിമമായി നിര്‍മിക്കാനുള്ള സാധ്യതയാണ്‌ പുതിയ ഗവേഷണം മുന്നോട്ടുവെക്കുന്നതെന്ന്‌ ഡോ.ടെയ്‌ലര്‍ പറയുന്നു.

ശരീരത്തിലെത്തുന്ന ഏത്‌ അന്യവസ്‌തുവിനെയും ശരീരം തിരസ്‌ക്കരിക്കും. ശസ്‌ത്രക്രിയാരംഗം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇതാണ്‌. അത്‌ മറികടക്കാനുള്ള മികച്ച മാര്‍ഗം, രോഗിയുടെ വിത്തുകോശങ്ങള്‍ ഉപയോഗിച്ച്‌ മാറ്റിവെയ്‌ക്കേണ്ട അവയവങ്ങള്‍ നിര്‍മിക്കുക എന്നതാണ്‌. വിത്തുകോശ ഗവേഷണവും ടിഷ്യൂഎന്‍ജിനിയറിങും സമ്മേളിപ്പിച്ചാല്‍, കൃത്രിമ അവയവനിര്‍മാണരംഗത്ത്‌ വന്‍കുതിച്ചുചാട്ടം പ്രതീക്ഷിക്കാമെന്ന്‌ ഗവേഷകര്‍ കരുതുന്നു. ആ ദിശയില്‍ ചില പ്രാഥമിക വിജയങ്ങള്‍ ഇതിനകം നേടുകയും ചെയ്‌തിട്ടുണ്ട്‌. കൃത്രിമമായി വളര്‍ത്തിയെടുത്ത ചര്‍മം ഇപ്പോള്‍ പൊള്ളലേറ്റവരെ ചികിത്സിക്കാന്‍ ഉപയോഗിക്കുന്നുണ്ട്‌. രോഗിയുടെ തന്നെ കോശങ്ങളുപയോഗിച്ച്‌ മൂത്രസഞ്ചി രൂപപ്പെടുത്തിയത്‌ കഴിഞ്ഞവര്‍ഷം വലിയ വാര്‍ത്തയായിരുന്നു. ഈ പശ്ചാത്തലത്തിലാണ്‌, ടിഷ്യുഎന്‍ജിനിയറിങിന്റെ മേഖലയില്‍ നവാഗതയായ ഡോ. ടെയ്‌ലര്‍ നടത്തിയ മുന്നേറ്റം പ്രാധാന്യമര്‍ഹിക്കുന്നത്‌.(അവലംബം: നേച്ചര്‍ മെഡിസിന്‍)

Tuesday, February 19, 2008

കറുപ്പിന്റെ ഏഴഴക്‌

നാനോടെക്‌നോളജിരംഗത്ത്‌ പുത്തന്‍ മുന്നേറ്റം റുപ്പിന്‌ ഏഴഴകുണ്ടെന്നാണ്‌ ചൊല്ല്‌. 'മിന്നുന്നതെല്ലാം പൊന്നല്ല' എന്നു പറയുംപോലെ, കറുപ്പെന്ന്‌ നാം വിശ്വസിക്കുന്നതെല്ലാം കറുപ്പല്ല എന്നതാണ്‌ വാസ്‌തവം. കറുപ്പെന്ന്‌ കരുതിയതെല്ലാം എത്ര വെളുപ്പായിരുന്നുവെന്ന്‌ ബോധ്യമാക്കിത്തരികയാണ്‌ ഒരു മലയാളി ഗവേഷകന്റെ കണ്ടുപിടിത്തം. നിലവില്‍ ഏറ്റവും ഇരുണ്ടതെന്ന്‌ അമേരിക്കന്‍ സ്‌റ്റാന്‍ഡേര്‍ഡ്‌ അസോസിയേഷന്‍ സാക്ഷ്യപ്പെടുത്തിയിട്ടുള്ളതിലും 30 മടങ്ങ്‌ ഇരുണ്ട വസ്‌തു രൂപപ്പെടുത്തിക്കൊണ്ട്‌ ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്‌, അമേരിക്കയിലെ ഹൂസ്റ്റണില്‍ റൈസ്‌ സര്‍വകലാശാലയിലെ നാനോടെക്‌നോളജി വിദഗ്‌ധനായ ഡോ. പുളിക്കല്‍ എം. അജയനാണ്‌. നാനോടെക്‌നോളജിയുടെ സഹായത്തോടെ സാധ്യമായ ഈ മുന്നേറ്റം, ഇലക്ട്രോണിക്‌സ്‌ രംഗത്തും സൗരോര്‍ജപാനലുകളുടെ നിര്‍മാണത്തിലും വിപ്ലവം തന്നെ സൃഷ്ടിച്ചേക്കാം.

പ്രകാശവര്‍ണരാജിയിലെ എല്ലാ നിറങ്ങളും ആഗിരണം ചെയ്യുന്ന, എന്നാല്‍ അല്‍പ്പവും പ്രകാശം പ്രതിഫലിപ്പിക്കാത്ത വസ്‌തുക്കളെയാണ്‌ 'ഇരുണ്ടവസ്‌തുക്കള്‍' എന്ന്‌ വിളിക്കുന്നത്‌. എത്ര ഇരുണ്ടതെന്ന്‌ കരുതിയാലും വസ്‌തുക്കളെല്ലാം കുറെ പ്രകാശം പ്രതിഫലിപ്പിക്കും. അതിനാല്‍, ശരിക്കും ഇരുണ്ടവസ്‌തു എന്നത്‌ ഇതുവരെ സൈദ്ധാന്തികതലത്തില്‍ മാത്രമേ സാധ്യമായിരുന്നുള്ളു. ആ സ്ഥിതിക്കാണ്‌ ഡോ. അജയന്റെ കണ്ടെത്തലോടെ മാറ്റമുണ്ടാകുന്നത്‌. 99.9 ശതമാനം പ്രകാശവും ആഗിരണം ചെയ്യാന്‍ ശേഷിയുള്ള വസ്‌തുവിനാണ്‌ ഡോ.അജയനും കൂട്ടരും രൂപംനല്‍കിയിരിക്കുന്നത്‌. മനുഷ്യനിര്‍മിതമായ ഏറ്റവും ഇരുണ്ടവസ്‌തുവാണ്‌ അതെന്നു സാരം.

ഒറ്റ ആറ്റത്തിന്റെയത്ര മാത്രം വണ്ണമുള്ള കാര്‍ബണ്‍നാനോട്യൂകളുടെ നിരകളെ കുറഞ്ഞ സാന്ദ്രതയില്‍ കുത്തനെ ക്രമീകരിച്ചാണ്‌, ഇരുണ്ടവസ്‌തു രൂപപ്പെടുത്തിയത്‌. ഏത്‌ ദിശയില്‍നിന്നെത്തിയാലും ഏത്‌ തരംഗദൈര്‍ഘ്യത്തിലുള്ള പ്രകാശവും ആഗിരണം ചെയ്യാന്‍ ആ നാനോസംവിധാനത്തിന്‌ കഴിയുമെന്ന്‌, 'നാനോ ലറ്റേഴ്‌സ്‌' ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണപ്രബന്ധം പറയുന്നു. റൈസ്‌ സര്‍വകലാശാലയില്‍ പ്രവര്‍ത്തിക്കുന്ന ഡോ.അജയന്‍, ന്യൂയോര്‍ക്കിലെ ട്രോയില്‍ താന്‍ മുമ്പ്‌ ജോലിചെയ്‌തിരുന്ന റെന്‍സ്സലേര്‍ പോളിടെക്‌നിക്‌ ഇന്‍സ്‌റ്റിട്ട്യൂട്ടിലെ സഹപ്രവര്‍ത്തകര്‍ക്കൊപ്പമാണ്‌ പുതിയ കണ്ടുപിടിത്തം നടത്തിയത്‌.


കാര്‍ബണ്‍നാനോട്യൂബുകളെ പ്രത്യേകരീതിയില്‍ ക്രമീകരിച്ച്‌ കൂടുതല്‍ ഇരുണ്ടവസ്‌തുക്കള്‍ സൃഷ്ടിക്കാമെന്ന്‌ മുമ്പ്‌ തന്നെ പ്രവചിക്കപ്പെട്ടിരുന്നു. എന്നാല്‍, പ്രായോഗികതലത്തില്‍ ഇക്കാര്യം സാധ്യമാകുന്നത്‌ ഇപ്പോഴാണ്‌. ഇരുണ്ടവസ്‌തു നിര്‍മിക്കാനുള്ള നാനോസാധ്യത ആദ്യം പ്രവചിച്ച ലണ്ടന്‍ ഇംപീരിയല്‍ കോളേജിലെ സൈദ്ധാന്തിക ഭൗതീകശാസ്‌ത്രജ്ഞന്‍ പ്രൊഫ.സര്‍ ജോണ്‍ പെന്‍ട്രി, ഇപ്പോഴത്തെ മുന്നേറ്റത്തോട്‌ പ്രതികരിച്ചത്‌ 'പ്രതീക്ഷ നല്‍കുന്ന കണ്ടുപിടിത്തം' എന്നാണ്‌. കൂടുതല്‍ മെച്ചപ്പെട്ട സോളാര്‍സെല്ലുകള്‍, സൗരപാനലുകള്‍ തുടങ്ങി 'പ്രകാശക്കൊയ്‌ത്ത്‌' ലക്ഷ്യമിടുന്ന ഏത്‌ രംഗത്തും പുതിയ കണ്ടുപിടിത്തം പുത്തന്‍ സാധ്യതയാണെന്ന്‌ അദ്ദേഹം പറയുന്നു.

'മനുഷ്യനിര്‍മിതമായ ഏറ്റവും ഇരുണ്ടവസ്‌തു' എന്ന നിലയ്‌ക്ക്‌ പുതിയ കണ്ടുപിടിത്തം ഗിന്നസ്‌ബുക്കില്‍ ഉള്‍പ്പെടുത്താന്‍ അപേക്ഷ നല്‍കിയതായി, പ്രൊഫ. അജയന്റെ സഹപ്രവര്‍ത്തകന്‍ കണ്ണൂര്‍ നടുവില്‍ സ്വദേശി ഡോ. ഷൈജുമോന്‍ എം. മാണിക്കോത്ത്‌ അറിയിക്കുന്നു. കടലാസില്‍ വൈദ്യുതി സംഭരിച്ചു സൂക്ഷിക്കാന്‍ മാര്‍ഗം കണ്ടെത്തുക വഴി ഡോ.അജയനും ഡോ.ഷൈജുമോനും അടുത്തയിടെ വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചിരുന്നു. ഊര്‍ജരംഗത്ത്‌ വന്‍സ്വാധീനം ചെലുത്താന്‍ പോന്ന ഒന്നായി ആ കണ്ടുപിടിത്തം വിശേഷിപ്പിക്കപ്പെടുകയുണ്ടായി. കൊടുങ്ങല്ലൂരില്‍ പുളിക്കല്‍ കുടുംബത്തില്‍ അന്തരിച്ച കെ. മാധവപണിക്കരുടെയും റിട്ടയേര്‍ഡ്‌ അധ്യാപിക രാധ പുളിക്കലിന്റെയും മകനാണ്‌ ഡോ. അജയന്‍. ബനാറസ്‌ ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ ബി.ടെക്‌ നേടിയ അദ്ദേഹം റെന്‍സ്സലേര്‍ പോളിടെക്‌നികില്‍ മെറ്റീരിയല്‍ സയന്‍സ്‌ അന്‍ഡ്‌ എഞ്ചിനിയറിങ്ങില്‍ ഹെന്‍ട്രി ബുര്‍ലേജ്‌ പ്രൊഫസറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. (അവലംബം: നാനോ ലറ്റേഴ്‌സ്‌).
കാണുക: കടലാസില്‍ വൈദ്യുതി സംഭരിക്കാം
നാനോകോണ്‍ക്രീറ്റുമായി മലയാളി ശാസ്‌ത്രജ്ഞന്‍

Saturday, February 16, 2008

ദിനോസറുകളെ കൊന്നത്‌ കീടങ്ങള്‍!

ഒരുകാലത്ത്‌ ഭൂമി അടക്കിവാണിരുന്ന സര്‍വപ്രമാണികളായ കൂറ്റന്‍ ദിനോസറുകളെ ഉന്‍മൂലനം ചെയ്‌തത്‌ പ്രാണികളും കീടങ്ങളുമെന്ന്‌ പുതിയ സിദ്ധാന്തം.

റരക്കോടി വര്‍ഷം മുമ്പുവരെ ഭൂമുഖം അടക്കി വാണിരുന്നത്‌ ദിനോസറുകളായിരുന്നു. ക്രിറ്റേഷ്യസ്‌ യുഗത്തോടെ അവ അന്യംനിന്നു. ഇന്ന്‌ ഫോസിലുകളിലൂടെ മാത്രമാണ്‌ മനുഷ്യന്‍ ദിനോസറുകളെപ്പറ്റി അറിയുന്നത്‌. കരുത്തും കഴിവും വലിപ്പവുമുണ്ടായിരുന്ന ദിനോസര്‍ വര്‍ഗങ്ങള്‍ എങ്ങനെയാണ്‌ തീര്‍ത്തും ഇല്ലാതായത്‌? പൂര്‍ണമായി ഉത്തരമില്ലാത്ത ചോദ്യമാണിത്‌. അഗ്നിപര്‍വ്വത സ്‌ഫോടനങ്ങള്‍ മൂലം ക്രമേണയുണ്ടായ നാശം എന്നായിരുന്നു ഈ പ്രശ്‌നത്തെക്കുറിച്ച്‌ നിലനിന്നിരുന്ന പ്രബല വാദഗതി. അതിന്‌ പക്ഷേ, വേണ്ടത്ര തെളിവുകളുടെ പിന്‍ബലം ലഭിച്ചില്ല. പുരവസ്‌തു ശാസ്‌ത്രജ്ഞനായ വാള്‍ട്ടര്‍ അല്‍വാരസും, നോബല്‍ സമ്മാനജേതാവും ആണവശാസ്‌ത്രജ്ഞനുമായ പിതാവ്‌ ലൂയിസ്‌ അല്‍വാരസും ചേര്‍ന്ന്‌ 1970-കളുടെ അവസാനം മറ്റൊരു സിദ്ധാന്തം അവതരിപ്പിച്ചു. ആറരക്കോടി വര്‍ഷം മുമ്പ്‌ ഒരു ഭീമന്‍ ക്ഷുദ്രഗ്രഹമോ വാല്‍നക്ഷത്രമോ ഭൂമിയില്‍ വന്നിടിച്ചതിന്റെ അനന്തരഫലമാണ്‌ ദിനോസറുകളുടെ ഉന്‍മൂലനം എന്നാണ്‌ അവര്‍ സ്ഥാപിച്ചത്‌. അതിന്‌ ശാസ്‌ത്രീയ തെളിവുകളും അവര്‍ ഹാജരാക്കി.

എന്നാല്‍, ഇതില്‍നിന്നൊക്കെ വ്യത്യസ്‌തമായ സിദ്ധാന്തവുമായി രംഗത്തെത്തിയിരിക്കുകയാണ്‌ അമേരിക്കയില്‍ ഒറിഗോണ്‍ സ്‌റ്റേറ്റ്‌ സര്‍വകലാശാലയിലെ ജന്തുശാസ്‌ത്ര പ്രൊഫസറായ ജോര്‍ജ്‌ പോയിനാര്‍ ജൂനിയര്‍. ദിനോസറുകള്‍ അപ്രത്യക്ഷമായ കാലത്ത്‌ ഒരുപക്ഷേ, ക്ഷുദ്രഗ്രഹ പതനമോ കൂറ്റന്‍ ലാവാപ്രവാഹമോ ഒക്കെ സംഭവിച്ചിരിക്കാം. എന്നാല്‍, അതുകൊണ്ടല്ല ദിനോസറുകള്‍ അന്യംനിന്നത്‌. രോഗവാഹികളായ പ്രാണികളും കീടങ്ങളുമാണ്‌ ആ ഭീമന്‍മാരുടെ ഉന്‍മൂലനത്തിന്‌ കാരണമായത്‌ എന്ന്‌ പുതിയ സിദ്ധാന്തം പറയുന്നു. രോഗാണുക്കളെ വഹിക്കാന്‍ പാകത്തില്‍ കീടങ്ങള്‍ പരിണമിച്ചതാണ്‌ ദിനോസറുകളുടെ പതനം ഉറപ്പുവരുത്തിയതത്രേ. ദിനോസറുകള്‍ അപ്രത്യക്ഷമായ കാലത്തുള്ള ഒട്ടേറെ പ്രാണികളെ ആമ്പര്‍പശയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെടുത്തിട്ടുണ്ട്‌. അവയെ പഠിച്ചതില്‍നിന്നാണ്‌ പുതിയ നിഗമനത്തില്‍ എത്തിയതെന്ന്‌ പോയിനാര്‍ അറിയിക്കുന്നു.

ദിനോസറുകള്‍ പെട്ടന്ന്‌ അപ്രത്യക്ഷമാകുകയായിരുന്നില്ലെന്ന്‌ പോയിനാര്‍ വാദിക്കുന്നു. ദിനോസര്‍ വര്‍ഗങ്ങള്‍ ആയിരക്കണക്കിന്‌ (ഒരുപക്ഷേ, ലക്ഷക്കണക്കിന്‌) വര്‍ഷങ്ങള്‍കൊണ്ട്‌ ക്രമേണ ക്ഷയിച്ച്‌ ഇല്ലാതാകുകയായിരുന്നു. ക്ഷുദ്രഗ്രഹ പതനമാണ്‌ കാരണമെങ്കില്‍ അങ്ങനെ സംഭവിക്കുകില്ലായിരുന്നു. എന്നാല്‍, പ്രാണികളും കീടങ്ങളുമായുള്ള മത്സരവും പുതിയ രോഗങ്ങളുടെ ആവിര്‍ഭാവവും രോഗം പരത്താനുള്ള പ്രാണികളുടെ കഴിവും പ്രാണികള്‍ക്കും കീടങ്ങള്‍ക്കും പെരുകാന്‍ അനുകൂലമാകും വിധം പുഷ്‌പിക്കുന്ന സസ്യയിനങ്ങളുടെ വംശവര്‍ധനയും എല്ലാം ഉണ്ടായ കാലത്താണ്‌ ദിനോസര്‍വര്‍ഗങ്ങള്‍ ക്ഷയിച്ചതെന്ന കാര്യം പരിഗണിച്ചാല്‍, കാര്യങ്ങള്‍ വ്യക്തമാകും-അദ്ദേഹം പറയുന്നു. പ്രിന്‍സെറ്റണ്‍ യൂണിവേഴ്‌സിറ്റി പ്രസ്സ്‌ പ്രസിദ്ധീകരിച്ച 'വാട്ട്‌ ബഗ്ഗ്‌ഡ്‌ ദിനോസോര്‍സ്‌? ഇന്‍സെക്ട്‌സ്‌, ഡിസീസ്‌ ആന്‍ഡ്‌ ഡെത്ത്‌ ഇന്‍ ദി ക്രിറ്റേഷ്യസ്‌' (What Bugged the Dinosaurs? Insects, Disease and Death in the Cretaceous) എന്ന ഗ്രന്ഥത്തിലാണ്‌ ഈ വാദഗതിയുള്ളത്‌. ജോര്‍ജ്‌ പൊയിനാറും അദ്ദേഹത്തിന്റെ ഭാര്യ റോബര്‍ട്ട പൊയിനാറും ചേര്‍ന്നാണ്‌ ഗ്രന്ഥം രചിച്ചിരിക്കുന്നത്‌.

ആറരക്കോടി വാര്‍ഷം മുമ്പ്‌ ക്രിറ്റേഷ്യസ്‌ യുഗത്തിനും ടെര്‍ഷ്യറി യുഗത്തിനും മധ്യേ, 'കെ-ടി ബൗണ്ടറി' (K-T Boundary) എന്നറിയപ്പെടുന്ന കാലത്താണ്‌ ദിനോസറുകളുടെ ഉന്‍മൂലനം സംഭവിച്ചത്‌. ആ കാലത്ത്‌ ലാവാപ്രവാഹവും ക്ഷുദ്രഗ്രഹപതനവും സംഭവിച്ചതിന്‌ തെളിവുണ്ട്‌. എന്നാല്‍, ദിനോസറുകള്‍ ക്രമേണ ക്ഷയിച്ച്‌ ഇല്ലാതായതിന്‌ ഇത്‌ പൂര്‍ണമായി വിശദീകരണം നല്‍കുന്നില്ല. കെ-ടി ബൗണ്ടറിക്ക്‌ ഇപ്പുറത്ത്‌ ആയിരക്കണക്കിന്‌ വര്‍ഷങ്ങളോളം ചിലയിനം ദിനോസറുകള്‍ നിലനിന്നിരുന്നു എന്നതിനും വിശദീകരണമില്ല. കീടങ്ങളും രോഗബാധയുമാണ്‌ ദിനോസറുകളെ ക്ഷയിപ്പിച്ചതെന്ന നിഗമനം അംഗീകരിച്ചാല്‍ ഇത്തരം വസ്‌തുതകള്‍ക്കെല്ലാം വിശദീകരണമാകുമെന്ന്‌ പുതിയ പുസ്‌തകം പറയുന്നു. എന്നാല്‍, കീടങ്ങളുടെ കടിയും രോഗബാധയും മാത്രമാണ്‌ ദിനോസറുകളുടെ അന്ത്യംകുറിച്ചതെന്നും തങ്ങള്‍ പറയുന്നില്ലെന്ന്‌ പൊയിനാര്‍ അറിയിക്കുന്നു, മറ്റ്‌ ദുരന്തങ്ങളും കാരണമായിരുന്നിരിക്കാം.

ആമ്പര്‍-ഭൂതകാലത്തെ സൂക്ഷിച്ചു വെയ്‌ക്കുന്ന ഇടം

ആമ്പര്‍ വൃക്ഷത്തില്‍നിന്നു പുറത്തുവരുന്ന കറയ്‌ക്ക്‌ ചെറുപ്രാണികളെയും മറ്റ്‌ ജൈവവസ്‌തുക്കളെയും കുടുക്കി സൂക്ഷിച്ചുവെയ്‌ക്കാനുള്ള അസാധാരണമായ കഴിവുണ്ട്‌. കറ ഉറച്ച്‌ കട്ടിയാകുന്നതോടെ അതിനുള്ളില്‍ കുടുങ്ങിയ വസ്‌തു ശരിക്കുള്ള ഫോസിലായി ലക്ഷക്കണക്കിന്‌ വര്‍ഷങ്ങള്‍ സൂക്ഷിക്കപ്പെടും. 'ജുറാസിക്ക്‌ പാര്‍ക്ക്‌' എന്ന സിനിമയുടെ പ്രമേയം തന്നെ, ആമ്പറില്‍ സൂക്ഷിക്കപ്പെട്ട കൊതുകില്‍നിന്ന്‌ ദിനോസറിന്റെ ഡി.എന്‍.എ.വേര്‍തിരിച്ചെടുത്ത്‌ ദിനോസറുകളെ പുനസൃഷ്ടിക്കുന്നതാണെന്ന്‌ ഓര്‍ക്കുക. ആമ്പറില്‍ സൂക്ഷിക്കപ്പെട്ട പ്രാണികളെയും സസ്യങ്ങളെയും കുറിച്ച്‌ ആഴത്തില്‍ ഗവേഷണം നടത്തിയിട്ടുള്ള ദമ്പതിമാരാണ്‌ പൊയിനാറും റോബര്‍ട്ടയും. 'ദ ആമ്പര്‍ ഫോറസ്‌റ്റ്‌: എ റികണ്‍സ്‌ട്രക്ഷന്‍ ഓഫ്‌ എ വാനിഷ്‌ഡ്‌ വേള്‍ഡ്‌' (The Amber Forest: A Reconstruction of a Vanished World) എന്നൊരു ഗ്രന്ഥവും ഇവരുടേതായിട്ടുണ്ട്‌.

ലക്ഷക്കണക്കിന്‌ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഭൂമിയിലെ പരിസ്ഥിതിയും ആവാസവ്യവസ്ഥകളും എങ്ങനെയായിരുന്നു എന്നതിനെക്കുറിച്ച്‌ വിലപ്പെട്ട വിവരങ്ങള്‍ ആമ്പര്‍ സാമ്പിളുകള്‍ നല്‍കുമെന്ന്‌ പൊയിനാര്‍ അറിയിക്കുന്നു. ക്രിറ്റേഷ്യസ്‌ യുഗത്തിന്റെ അവസാനകാലത്ത്‌ (late Cretaceous Period) ആണ്‌ പ്രാണികളും രോഗാണുക്കളും തമ്മിലുള്ള സഹകരണം തുടങ്ങുന്നതും, പ്രാണികള്‍ വഴി രോഗങ്ങള്‍ പടരാനാരംഭിക്കുന്നതും. അക്കാലത്ത്‌ ആമ്പറില്‍ സൂക്ഷിക്കപ്പെട്ട പല പ്രാണികളിലും 'ലെയ്‌ഷ്‌മാനിയ'(leishmania) പോലുള്ള രോഗങ്ങളുടെ അണുക്കളെ കണ്ടെത്താന്‍ കഴിഞ്ഞതായി പൊയ്‌നാര്‍ പറഞ്ഞു. ഇന്നും ഭീഷണി സൃഷ്ടിക്കുന്ന രോഗമാണ്‌ ലെയ്‌ഷ്‌മാനിയ. ഉരഗങ്ങളെയും മനുഷ്യരെയും ഒരുപോലെ ബാധിക്കുന്ന രോഗമാണിത്‌. പക്ഷികളെയും പല്ലികളെയും ബാധിക്കുന്ന മലേറിയ വകഭേദത്തിന്റെ അണുക്കളെയും അന്നത്തെ പ്രാണികളുടെ തൊണ്ടയില്‍ കണ്ടെത്തിയിട്ടുണ്ട്‌.

ദിനോസര്‍ ഫോസിലുകളിലെ വിസര്‍ജത്തില്‍ നെമറ്റോഡ്‌ വിരകളും ട്രെമറ്റോഡുകളും പ്രോട്ടോസോവയുമൊക്കെ കണ്ടെത്തിയിട്ടുണ്ട്‌. വയറിളക്കം പോലുള്ള പ്രശ്‌നങ്ങള്‍ക്കിടയാക്കുന്ന സൂക്ഷ്‌മജീവികളാണിവ. ഇത്തരത്തിലുള്ള സൂക്ഷ്‌മജീവികളെ പകര്‍ത്താന്‍ കഴിവുള്ള രക്തദാഹികളായ കീടങ്ങള്‍ക്ക്‌ വളരാന്‍ പാകത്തില്‍ ചൂടുള്ള കാലാവസ്ഥയായിരുന്നു ലേറ്റ്‌ ക്രിറ്റേഷ്യസ്‌ യുഗത്തില്‍ ഭൂമിയിലുണ്ടായിരുന്നത്‌. മാത്രമല്ല, ഭൂമിയിലെ സസ്യലോകത്തിന്റെ സ്വഭാവം മാറ്റിമറിക്കാനും പ്രാണികളും കീടങ്ങളും കാരണമായെന്നും പൊയിനാര്‍ പറയുന്നു. പരാഗണത്തിന്‌ കീടങ്ങള്‍ സഹായിച്ചതോടെ പുഷ്‌പിക്കുന്ന സസ്യങ്ങള്‍ ആവാസവ്യവസ്ഥകള്‍ കീഴടക്കി. പരമ്പരാഗതമായി ദിനോസറുകളുടെ മുഖ്യഭക്ഷണമായിരുന്ന പലയിനം സസ്യങ്ങളും (seed ferns, cycads, gingkoes and other gymnosp-serm) അതോടെ ശോഷിക്കാനാരംഭിച്ചു. ഇതും ദിനോസറുകളുടെ ഉന്‍മൂലനത്തിന്‌ ഊര്‍ജം പകര്‍ന്നിരിക്കാം. ഏതായാലും, ദിനോസറുകളുടെ അന്ത്യത്തെക്കുറിച്ച്‌ പുതിയൊരു പരിപ്രേക്ഷ്യമാണ്‌ പൊയ്‌നാര്‍ മുന്നോട്ടുവെക്കുന്നത്‌. (കടപ്പാട്‌: ദി എക്കണോമിസ്‌റ്റ്‌).

കാണുക: ദിനോസറുകള്‍ക്ക്‌ സംഭവിച്ചത്‌

ചിറകുള്ള ദിനോസര്‍ ഭീമന്‍

അര്‍ജന്റീനയില്‍നിന്ന്‌ ഒരു അപൂര്‍വ കണ്ടെത്തല്‍

Thursday, February 14, 2008

പരിണാമ സമ്മര്‍ദങ്ങള്‍

മനുഷ്യപരിണാമം കൂടുതല്‍ വേഗത്തിലായെന്ന്‌ കണ്ടെത്തല്‍

രിണാമമെന്ന ശാസ്‌ത്രവസ്‌തുത എന്നും വിവാദ വിഷയമാണ്‌. തന്റെ വിഖ്യാത സിദ്ധാന്തം ചാള്‍സ്‌ ഡാര്‍വിന്‍ അവതരിപ്പിച്ച അന്നു തുടങ്ങിയതാണ്‌ പരിണാമവിവാദവും. ഇന്നും അത്‌ കെട്ടടങ്ങിയിട്ടില്ല. ഭൂമിയില്‍ ജീവന്റെ പരിണാമത്തിന്‌ അനുകൂലമായി തെളിവുകളുടെ കൂമ്പാരം തന്നെ ഒരു വശത്ത്‌ ഉണ്ടാകുമ്പോഴും, മറുവശത്ത്‌ അതൊന്നും പരിഗണിക്കാതെ സന്ദേഹങ്ങളും ബാലിശമായ വാദഗതികളും നിരന്തരം ഉയരുന്നു. എന്തുകൊണ്ട്‌ മനുഷ്യന്‌ ഇപ്പോള്‍ പരിണാമം സംഭവിക്കുന്നില്ല എന്നതാണ്‌ അത്തരം വാദഗതികളില്‍ ഏറ്റവും ബാലിശം എന്നു കരുതാവുന്ന ഒന്ന്‌. ലക്ഷക്കണക്കിന്‌ വര്‍ഷങ്ങളായി ഒരു ജീവിയില്‍ സംഭവിക്കുകയും സഞ്‌ജയിക്കുകയും ചെയ്യുന്ന മാറ്റങ്ങളുടെ ആകെത്തുകയാണ്‌ പരിണാമെന്ന കാര്യം മറന്നുകൊണ്ടുള്ളതാണ്‌ ഈ ചോദ്യം.

മനുഷ്യപരിണാമത്തെക്കുറിച്ച്‌ പുറത്തുവന്നിരിക്കുന്ന പുതിയ ഗവേഷണഫലം പക്ഷേ, ഈ ചോദ്യത്തിനുള്ള ഉത്തരമാണ്‌ തേടുന്നത്‌. മനുഷ്യന്‌ പരിണാമം ഏത്‌ വിധത്തിലാണ്‌ ഇപ്പോള്‍ സംഭവിക്കുന്നത്‌. തന്റെ ആദിമവാസഗേഹമായ ആഫ്രിക്കയില്‍നിന്ന്‌ മനുഷ്യന്‍ പുറത്തുകടന്ന ശേഷം എന്തുതരം മാറ്റങ്ങളാണ്‌ ഈ വര്‍ഗത്തിന്‌ സംഭവിച്ചത്‌, എന്നിങ്ങനെയുള്ള കാതലായ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം തേടുന്ന പഠനമാണ്‌ ഇര്‍വിനില്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകനായ റോബര്‍ട്ട്‌ മോയ്‌സിസും സംഘവും നടത്തിയത്‌. ഒരുപക്ഷേ, പരിണാമവിവാദങ്ങള്‍ക്ക്‌ ആക്കം കൂട്ടിയേക്കാവുന്ന കണ്ടെത്തലാണ്‌ ഇവരുടേത്‌. മനുഷ്യപരിണാമത്തിന്റെ ആക്കം കൂടിയിരിക്കുന്നുവത്രേ. കഴിഞ്ഞ 80,000 വര്‍ഷത്തിനിടെ മനുഷ്യവര്‍ഗം പ്രകൃതിനിര്‍ധാരണത്തിന്‌ വളരെ വേഗം വിധേയമാകുന്നു എന്നാണ്‌ കണ്ടെത്തല്‍.

വംശങ്ങള്‍ക്കിടയിലെ വ്യത്യാസങ്ങളെക്കുറിച്ച്‌ ഡോ.ജെയിംസ്‌ വാട്‌സണ്‍ നടത്തിയ പ്രസ്‌താവന ലോകമെങ്ങും വന്‍വിവാദം സൃഷ്ടിച്ചത്‌ അടുത്തയിടെയാണ്‌. വംശവ്യത്യാസം പരിണാമപ്രക്രിയയിലെ അനിവാര്യമായ ഘടകങ്ങളിലൊന്നാണെന്ന്‌ പരോക്ഷമായെങ്കിലും സൂചിപ്പിക്കുന്നതാണ്‌ ഡോ.മോയ്‌സിസും സംഘവും നടത്തിയ പഠനം. മാവനജിനോമില്‍ സമീപ തലമുറകളില്‍ വന്ന ജനിതക വ്യതികരണം (mutation) ആണ്‌ സംഘം പഠനവിധേമാക്കിയത്‌. ജിനോംപഠനത്തെ സഹായിക്കുന്ന പുതിയ സങ്കേതങ്ങള്‍ അതിന്‌ തുണയായി.

കോശമര്‍മത്തിലെ (cell nucleus) 23 ജോഡി ക്രോമസോമുകളിലായാണ്‌ ഡി.എന്‍.എ.തന്മാത്ര സ്ഥിതിചെയ്യുന്നത്‌. ഓരോ പുതിയ തലമുറയിലും പിതാവില്‍നിന്നും മാതാവില്‍നിന്നും ലഭിക്കുന്ന ക്രോമസോമുകള്‍ ജോഡികളായി സന്തതിയില്‍ സ്ഥിതിചെയ്യുന്നു. ഇത്തരത്തില്‍ പുതിയ ഡി.എന്‍.എ. ഉണ്ടാകുമ്പോള്‍ അവയിലെ ജീനുകള്‍ മാതാവിന്റെയോ പിതാവിന്റെയോ ഡി.എന്‍.എ.യില്‍ കാണപ്പെടുന്നതിന്റെ തനിപ്പകര്‍പ്പാകില്ല. പുതിയ വകഭേദമായിരിക്കും. തലമുറകളായി ജീനുകള്‍ ഇത്തരത്തില്‍ സങ്കലിക്കപ്പെടുന്നതിന്‌ ഒരു സമതുലനാവസ്ഥ (equilibrium) രൂപപ്പെടും.

എന്നാല്‍, ഈ സങ്കലനപ്രക്രിയയ്‌ക്കിടയില്‍ ഏതെങ്കിലും ജീനിന്‌ വ്യതികരണം സംഭവിച്ചാല്‍ അത്‌ ആ സമതുലനാവസ്ഥയുമായി സമരസപ്പെടാന്‍ കുറച്ചു സമയമെടുക്കും. അതിനാല്‍, ഏത്‌ ജീനുകള്‍ക്കാണ്‌ അടുത്തകാലത്ത്‌ വ്യതികരണം സംഭവിച്ചതെന്ന്‌ മനസിലാക്കാന്‍ കഴിയും. മാത്രമല്ല, ഏത്രകാലം മുമ്പാണ്‌ ഇത്തരത്തിലൊരു ജനിതകമാറ്റം സംഭവിച്ചതെന്ന്‌ മനസിലാക്കാനും പുതിയ സങ്കേതങ്ങളുടെ സഹായത്തോടെ കഴിയും.

മനുഷ്യ ഡി.എന്‍.എ.യില്‍ ഏതാണ്ട്‌ 1800 ജീനുകള്‍ കഴിഞ്ഞ 80,000 വര്‍ഷത്തിനിടെ, പരിണാമത്തിന്റെ അടിസ്ഥാനപ്രമാണമായ പ്രകൃതിനിര്‍ധാരണത്തിന്‌ വിധേയമായതായി ഡോ. മോയ്‌സിസും സംഘവും കണ്ടെത്തി. മനുഷ്യരിലെ മൊത്തം ജീനുകളുടെ ഏഴ്‌ ശതമാനം വരുമിത്‌. ഈ കാലയളവില്‍ ജനിതകതലത്തില്‍ ഇത്രയേറെ മാറ്റങ്ങള്‍ക്ക്‌ മനുഷ്യവര്‍ഗം വിധേയമായതിന്‌ മുഖ്യമായും രണ്ട്‌ കാരണങ്ങളാണ്‌ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്‌. ജനസംഖ്യയിലുണ്ടായ വന്‍വര്‍ധനയാണ്‌ അതിലൊന്ന്‌. വ്യതികരണം സംഭവിക്കാന്‍ പാകത്തില്‍ ജീന്‍പൂള്‍ വലുതാകാന്‍ ഇത്‌ കാരണമായി. പുതിയ പുതിയ സ്ഥലങ്ങളിലേക്കും പരിസ്ഥിതികളിലേക്കും മനുഷ്യര്‍ താമസം മാറ്റി. പുത്തന്‍ സാഹചര്യങ്ങള്‍ക്ക്‌ അനുഗുണമായ മാറ്റങ്ങള്‍ മനുഷ്യഡി.എന്‍.എ.യില്‍ പ്രത്യക്ഷപ്പെട്ടത്‌ സ്വാഭാവികം മാത്രമെന്ന്‌ ഗവേഷകര്‍ കരുതുന്നു.

കഴിഞ്ഞ എണ്‍പതിനായിരം വര്‍ഷത്തിനിടെയാണ്‌ മനുഷ്യവര്‍ഗം ആഫ്രിക്കയില്‍നിന്ന്‌ പുറത്തുകടന്ന്‌ പുതിയ പാര്‍പ്പിട മേഖലകളിലേക്ക്‌ വ്യാപിച്ചത്‌. സ്വാഭാവികമായും ഓരോ പുതിയ സ്ഥലങ്ങളും പുതിയ വെല്ലുവിളികള്‍ മുന്നോട്ടുവെച്ചു. അവയെ നേരിടാന്‍ ജനിതകതലത്തില്‍ മാറ്റങ്ങള്‍ ഉണ്ടായി. മാത്രമല്ല, ഒരു ജീവിവര്‍ഗമെന്ന നിലയില്‍ സാംസ്‌ക്കാരികമായി വന്‍പരിവര്‍ത്തനങ്ങള്‍ക്ക്‌ മനുഷ്യന്‍ വിധേയമായതും ഈ കാലഘട്ടത്തിലാണ്‌. അതും വന്‍തോതിലുള്ള പരിണാമസമ്മര്‍ദങ്ങള്‍ക്ക്‌ ഇടവരുത്തി. ഈ പശ്ചാത്തലം മുന്നില്‍വെച്ചുകൊണ്ടാണ്‌ ഭൂമുഖത്തെ നാല്‌ വിഭാഗങ്ങള്‍ക്കിടയില്‍ നടന്ന സമീപകാല പരിണാമസൂചനകള്‍ ഗവേഷകര്‍ വിശകലനം ചെയ്‌തത്‌. ആഫ്രിക്കയിലെ 'യോരുബ' (Yoruba), ഏഷ്യയില്‍ ചൈനയിലെയും ജപ്പാനിലെയും 'ഹാന്‍' വര്‍ഗങ്ങള്‍, യൂറോപ്യന്‍മാര്‍ എന്നീ ജനവിഭാഗങ്ങളിലെ ജനിതകമാറ്റങ്ങള്‍ വളരെ അര്‍ഥവത്തായ വിവരങ്ങളാണ്‌ നല്‍കിയത്‌.

ഈ കാലയളവില്‍ വിവിധ വര്‍ഗങ്ങള്‍ക്കിടയില്‍ സംഭവിച്ച ജനിതക പരിണാമം മുഖ്യമായും രോഗങ്ങളെ നേരിടുന്നതുമായി ബന്ധപ്പെട്ടാണ്‌. പകര്‍ച്ചവ്യാധികള്‍ കൂടുതലായി മനുഷ്യനെ വേട്ടയാടാന്‍ ആരംഭിച്ചപ്പോള്‍ അതിനെ അതിജീവിക്കാനുള്ള ചില സൂത്രവിദ്യകള്‍ ജനതകതലത്തില്‍ പരിണമിച്ചുണ്ടായി എന്നാണ്‌ കരുതേണ്ടത്‌. ഉദാഹരണത്തിന്‌, 'G6PD' എന്ന ജീനിന്‌ സംഭവിച്ച വ്യതികരണത്തിന്റെ കാര്യം പരിഗണിക്കുക. മലമ്പനിക്കെതിരെ സംരക്ഷണം നല്‍കാനായിരുന്നു ഈ വ്യതികരണം എന്നാണ്‌ ഗവേഷകരുടെ നിഗമനം. പോയ സഹസ്രാബ്ദങ്ങളില്‍ കൃഷിയുടെയും കാലിവളര്‍ത്തലിന്റെയും ഫലമായി മനുഷ്യന്റെ ഭക്ഷ്യശീലങ്ങളില്‍ കാതലായ മാറ്റമുണ്ടായി. ആ മാറ്റത്തിന്‌ അനുഗുണമായ വ്യതികരണവും ജനിതകതലത്തില്‍ സംഭവിച്ചതായി ഗവേഷകര്‍ കണ്ടു. പാലിലെ പഞ്ചസാരകളിലൊന്നായ ലാക്ടോസ്‌ (lactose) ദഹിപ്പിക്കാന്‍ കുട്ടികളെ സഹായിക്കുന്ന 'LCT' ജീനിന്റെ പരിണാമമാണ്‌ ഗവേഷകര്‍ പരിശോധിച്ച മറ്റൊന്ന്‌. നാലായിരം വര്‍ഷം മുമ്പ്‌ ഇന്തോ-യൂറോപ്യന്‍ ഗ്രൂപ്പിന്റെ (Indo-European group) പെട്ടന്നുള്ള വളര്‍ച്ചയാണ്‌ ഈ ജീനിന്റെ പരിഷ്‌ക്കരണത്തിന്‌ ഇടയാക്കിയതെന്നാണ്‌ ഗവേഷകരുടെ അഭിപ്രായം.

ഏതായാലും പരിണാമത്തിന്റെ അടിസ്ഥാനതത്ത്വമെന്ന്‌ ഡാര്‍വിന്‍ പറഞ്ഞുവെച്ച പ്രകൃതിനിര്‍ധാരണം (natural selection) പ്രകൃതിനിയമം തന്നെയെന്ന്‌ ഒന്നുകൂടി അടിവരയിട്ടുറപ്പിക്കുന്നതാണ്‌ ഈ പഠനം. സൃഷ്ടിവാദക്കാര്‍ക്കും ബൗദ്ധീകരൂപകല്‍പ്പനാവാദികള്‍ക്കും ഇതുകൊണ്ടൊന്നും പക്ഷേ, തൃപ്‌തി വരില്ലായിരിക്കാം. അതുകൊണ്ട്‌ തന്നെ പുതിയ വിവാദങ്ങള്‍ക്ക്‌ ഈ പഠനഫലം വഴിവെച്ചേക്കും. (അവലംബം: പ്രൊസീഡിങ്‌സ്‌ ഓഫ്‌ നാഷണല്‍ അക്കാഡമി ഓഫ്‌ സയന്‍സസ്‌)

കാണുക: പരിണാമകഥയ്‌ക്ക്‌ പുത്തന്‍ ഭേദഗതി
ഭാവിയില്‍ മനുഷ്യവര്‍ഗം രണ്ടാകും
മനുഷ്യബന്ധുവിന്റെ ജനിതക രഹസ്യം
ഡാര്‍വിന്‍ ഭയപ്പെട്ടില്ല, വൈകി അത്രമാത്രം

Wednesday, February 06, 2008

ജീവന്റെ തന്മാത്ര പരീക്ഷണശാലയില്‍ പിറന്നു


കൃത്രിമജീവനിലേക്ക്‌ ഒരു ചുവടുമാത്രം

പരീക്ഷണശാലയില്‍ കൃത്രിമജീവിക്ക്‌ രൂപം നല്‍കാന്‍ ശ്രമം തുടരുന്ന പ്രശസ്‌ത ജനിതകശാസ്‌ത്രജ്ഞന്‍ ക്രെയ്‌ഗ്‌ വെന്ററും കൂട്ടരുമാണ്‌, രാസമാര്‍ഗത്തിലൂടെ തുന്നിച്ചേര്‍ത്ത്‌ ഒരു ജീവിയുടെ ഡി.എന്‍.എ.ആദ്യമായി പൂര്‍ണരൂപത്തില്‍ സൃഷ്ടിച്ചിരിക്കുന്നത്‌. കൃത്രിമജീവന്റെ സൃഷ്ടി ഈ വര്‍ഷം തന്നെ നടന്നേക്കുമെന്നും, അതിലേക്കുള്ള അവസാനത്തെ കടമ്പയാണ്‌ ഗവേഷകര്‍ കടന്നിരിക്കുന്നതെന്നുമാണ്‌ റിപ്പോര്‍ട്ടുകള്‍. ജീവന്റെ പരമമായ രഹസ്യം എന്തെന്നു കണ്ടെത്താന്‍കൂടിയുള്ള ശ്രമത്തിന്റെ ഭാഗമാണ്‌ ഈ ഗവേഷണം.
പ്രഗത്ഭനായ ഒരു മജീഷ്യനെപ്പോലെയാണ്‌ ക്രെയ്‌ഗ്‌ വെന്റര്‍ എന്ന ജനിതകശാസ്‌ത്രജ്ഞന്‍. ആദ്യം ചെറിയ ചെറിയ വിദ്യകളും ഉപായങ്ങളും പുറത്തെടുക്കുന്നു. അങ്ങനെ കാണികളെ കൈയിലെടുത്തിട്ട്‌, അസാധ്യമെന്നു തോന്നിക്കുന്ന അവസാന ട്രിക്കിലേക്ക്‌ കടക്കുന്നതാണല്ലോ മജീഷ്യന്‍മാരുടെ അംഗീകൃത രീതി. 'മൈക്കോപ്ലാസ്‌മ ലബോറട്ടോറിയം' (Mycoplasma laboratorium) എന്നു മുന്‍കൂര്‍ പേര്‌ നല്‍കിയിട്ടുള്ള സൂക്ഷ്‌മജീവിയെ പരീക്ഷണശാലയില്‍ സൃഷ്ടിക്കുകയെന്ന ലക്ഷ്യവുമായി നീങ്ങുന്ന ക്രെയ്‌ഗ്‌ വെന്ററും ഇത്തരത്തിലൊരു രീതിയാണ്‌ സ്വീകരിച്ചിട്ടുള്ളത്‌.

അവസാന നേട്ടത്തിന്‌ മുന്നോടിയായി, കൃത്രിമമായി ക്രൊമസോം നിര്‍മിക്കാന്‍ കഴിയുമെന്നും, ഒരു ജീവിയുടെ ജിനോം മറ്റൊരു ജീവിയിലേക്ക്‌ മറ്റിവെയ്‌ക്കാനാകുമെന്നും, അതുവഴി രണ്ടാമത്തെ ജീവിയെ ആദ്യജിവിയുടെ ജീവഗുണങ്ങളുള്ളതാക്കി മാറ്റാമെന്നുമൊക്കെ ക്രെയ്‌ഗ്‌ വെന്ററും കൂട്ടരും ഇതിനകം തെളിയിച്ചു കഴിഞ്ഞു. അന്തിമ ലക്ഷ്യത്തിന്‌ മുന്നോടിയായുള്ള അവസാനത്തെ ചുവടുവെയ്‌പ്പ്‌ - ഒരു ജിവിയുടെ ഡി.എന്‍.എ.രാസമാര്‍ഗത്തില്‍ സൃഷ്ടിക്കുക - വിജയകരമായി നടത്തിക്കഴിഞ്ഞു എന്നതാണ്‌ ഇതുസംബന്ധിച്ച ഏറ്റവും ഒടുവിലത്തെ വാര്‍ത്ത.

'മൈക്കോപ്ലാസ്‌മ ജനിറ്റാലിയം' (Mycoplasma genitalium) എന്ന ബാക്ടീരിയത്തിന്റെ ഡി.എന്‍.എ.യാണ്‌ കൃത്രിമമാര്‍ഗത്തില്‍ സൃഷ്ടിച്ചത്‌. അറിയപ്പെടുന്നതില്‍ ഏറ്റവും ചെറിയ ജിനോമുള്ള ജീവിയാണ്‌ അത്‌. ഒറ്റ ക്രോമസോമേ അതിന്റെ ഡി.എന്‍.എ.യ്‌ക്കുള്ളു; 582,970 രാസാക്ഷരങ്ങളിലായി പ്രോട്ടീന്‍ നിര്‍മാണനിര്‍ദ്ദേശങ്ങളടങ്ങിയ 485 ജീനുകളും. ബാക്ടീരിയ ജീനോമിനെ 101 യൂണിറ്റുകളാക്കി ഗവേഷകര്‍ തിരിച്ചു. ഓരോ യൂണിറ്റിലും നാല്‌ അല്ലെങ്കില്‍ അഞ്ച്‌ ജീനുകള്‍ ഉള്‍പ്പെടത്തക്ക വിധമായിരുന്നു ആ തരംതിരിക്കല്‍. മനുഷ്യകോശത്തില്‍ പറ്റിപ്പിടിക്കാന്‍ ബാക്ടീരിയയെ സഹായിക്കുന്ന ജീന്‍ ഗവേഷകര്‍ ഒഴിവാക്കി. അതുവഴി, കൃത്രിമ ഡി.എന്‍.എ.ഉപയോഗിച്ചു സൃഷ്ടിക്കുന്നത്‌ രോഗാണു ആകാനുള്ള സാധ്യത ഒഴിവാക്കി.

അമേരിക്കയില്‍ മേരിലന്‍ഡിലെ റോക്ക്‌വില്ലെയില്‍ പ്രവര്‍ത്തിക്കുന്ന ജെ.ക്രെയ്‌ഗ്‌ വെന്റര്‍ ഇന്‍സ്‌റ്റിട്ട്യൂട്ടാണ്‌, ഗവേഷകലോകത്തെയാകെ അമ്പരപ്പിച്ച പുതിയ മുന്നേറ്റം നടത്തിയത്‌. ഇന്‍സ്റ്റിട്ട്യൂട്ടിലെ ഡോ.ഡാനിയല്‍ ഗിബ്‌സണ്‍ ഗവേഷണത്തിന്‌ നേതൃത്വം നല്‍കി. ക്രെയ്‌ഗ്‌ വെന്ററിന്റെ അതിസമര്‍ഥരായ 17-അംഗ ടീം കൃത്രിമമായി ബാക്ടീരിയജിനോം നിര്‍മിക്കുന്നതിന്‌ പിന്നിലുണ്ടായിരുന്നു. ഡി.എന്‍.എ.തന്മാത്രയിലെ രാസാക്ഷരങ്ങള്‍ എന്ന്‌ കരുതാവുന്ന 'ന്യൂക്ലയോടൈഡുകള്‍' അല്ല ക്രെയ്‌ഗ്‌ വെന്ററും കൂട്ടരും ജിനോമിന്റെ സൃഷ്ടിക്ക്‌ ഉപയോഗിച്ചത്‌. പകരം, കൃത്രിമ ഡി.എന്‍.എ.തുണ്ടുകള്‍ ഗവേഷണ ആവശ്യങ്ങള്‍ക്ക്‌ നല്‍കുന്ന കമ്പനികളില്‍നിന്ന്‌ വരുത്തി ഉപയോഗിക്കുകയായിരുന്നു.

വാഷിങ്‌ടണിലെ ബോത്ത്‌വെലില്‍ പ്രവര്‍ത്തിക്കുന്ന 'ബ്ലു ഹിറോണ്‍ ബയോടെക്‌നോളജി', കാലിഫോര്‍ണിയയില്‍ മെന്‍ലോ പാര്‍ക്കിലെ 'DNA2.0', ടൊറോന്റൊയിലെ 'ജീന്‍ആര്‍ട്ട്‌' (GENEART) എന്നീ കമ്പനികളില്‍ നിന്നാണ്‌ ഡി.എന്‍.എ.തുണ്ടുകള്‍ ഓര്‍ഡര്‍ നല്‍കി വരുത്തിയത്‌. ആ തുണ്ടുകളെ കൂട്ടിയിണക്കി വലിയ രണ്ട്‌ ഡി.എന്‍.എ.ഭാഗങ്ങളാക്കുകയും അവയെ കൃത്രിമ ക്രോമസോമില്‍ സന്നിവേശിപ്പിച്ച്‌ യീസ്റ്റ്‌ കോശങ്ങളുടെ സഹായത്തോടെ ബാക്ടീരിയാ ജിനോമാക്കി മാറ്റുകയും ചെയ്യുകയാണുണ്ടായത്‌.

ജീവന്റെ തന്‍മാത്രയെന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന ഡി.എന്‍.എ.യെ കൂടുതല്‍ വലിയ രൂപത്തില്‍ സൃഷ്ടിക്കാനുള്ള മാര്‍ഗമാണ്‌ ഇതൊടെ ശാസ്‌ത്രത്തിന്‌ തുറന്നുകിട്ടിയിരിക്കുന്നതെന്ന്‌ 'സയന്‍സ്‌' ഗവേഷണവാരിക പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു. ആവശ്യമായ രീതിയില്‍ പരുവപ്പെടുത്തിയ ഡി.എന്‍.എ.കൊണ്ട്‌ രൂപപ്പെടുത്തുന്ന സൂക്ഷ്‌മജീവികള്‍ക്ക്‌ ജൈവഇന്ധനങ്ങള്‍ ഉത്‌പാദിപ്പിക്കാന്‍ ശേഷിയുണ്ടാകുമെന്ന്‌ ക്രെയ്‌ഗ്‌ വെന്റര്‍ നേരത്തെ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. അത്തരം ജീവികളെ വിഷമാലിന്യങ്ങള്‍ വിഘടിപ്പിക്കാനും, ആഗോളതാപനം ചെറുക്കാനായി അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡയോക്‌സൈഡ്‌ ആഗിരണം ചെയ്യാനും ഉപയോഗിക്കാന്‍ കഴിയുമെന്നും അദ്ദേഹം വിശ്വസിക്കുന്നു.

1995-ല്‍ ഒരു ജീവിയുടെ പൂര്‍ണജനിതകസാരം (ജിനോം) ആദ്യമായി കണ്ടെത്തി ചരിത്രം സൃഷ്ടിച്ച ഗവേഷകനാണ്‌ ക്രെയ്‌ഗ്‌ വെന്റര്‍. പൊതുമേഖലാ സംരംഭമായിരുന്ന ഹ്യുമന്‍ജിനോം പദ്ധതിക്ക്‌ വെല്ലുവിളിയുയര്‍ത്തി, തൊണ്ണൂറുകളുടെ അവസാനം സ്വന്തം നിലയ്‌ക്ക്‌ മാനവജിനോം കണ്ടെത്തിയ 'സെലേറ ജിനോമിക്‌സ്‌' എന്ന കമ്പനിയുടെ സ്ഥാപകനും അദ്ദേഹമാണ്‌. ലോകത്തെ ഏറ്റവും കുശാഗ്രബുദ്ധിയായ ജനിതകശാസ്‌ത്രജ്ഞന്‍ എന്നാണ്‌ അദ്ദേഹത്തെ പലരും വിശേഷിപ്പിക്കാറ്‌. വിവാദങ്ങള്‍ ഒരിക്കലും ക്രെയ്‌ഗ്‌ വെന്ററെ വിട്ടൊഴിഞ്ഞിട്ടില്ല. വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും അദ്ദേഹം കാര്യമായി ചെവികൊടുക്കാറുമില്ല.

പുതിയ നീക്കവും തീര്‍ച്ചയായും വിവാദമായിക്കഴിഞ്ഞു. എന്നാല്‍, ഒരു സൂക്ഷ്‌മജീവിയെ കൃത്രിമമായി സൃഷ്ടിക്കുക എന്നതിനൊപ്പം മറ്റൊരു ലക്ഷ്യം കൂടി ക്രെയ്‌ഗ്‌ വെന്ററിന്റെ നീക്കത്തിന്‌ പിന്നിലുണ്ടെന്ന്‌ പലരും കരുതുന്നു. ജീവന്റെ പരമായ രഹസ്യം എന്തെന്ന്‌ മനസിലാക്കുകയാണ്‌ അത്‌. ഒരു ഉപകരണത്തിന്റെ രഹസ്യമറിയാന്‍ ഏറ്റവും നല്ല മാര്‍ഗം അത്തരമൊന്ന്‌ നിര്‍മിച്ചുനോക്കുകയാണല്ലോ. ജീവന്റെ നിലനില്‍പ്പിന്‌ കുറഞ്ഞത്‌ എത്ര ജീനുകള്‍ വേണം എന്ന്‌ മനസിലാക്കുകയും അദ്ദേഹത്തിന്റെ ലക്ഷ്യമാണ്‌. മൈക്കോപ്ലാസ്‌മ ജനിറ്റാലിയം ബാക്ടീരിയത്തില്‍ 485 ജീനുകള്‍ ഉണ്ടെങ്കിലും, അതില്‍ നൂറെണ്ണം ആവശ്യമില്ലാത്തതാണെന്ന്‌ ക്രെയ്‌ഗ്‌ വെന്ററും കൂട്ടരും വിശ്വസിക്കുന്നു. എന്നാല്‍, ആ നൂറ്‌ ജീനുകള്‍ ഏതാണെന്ന്‌ അറിയില്ല. അവിടെയാണ്‌ പ്രശ്‌നം. ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള ഉത്തരം തേടല്‍ കൂടിയാണ്‌ ക്രെയ്‌ഗ്‌ വെന്ററിന്റെ വിവാദ ഗവേഷണം.(അവലംബം: സയന്‍സ്‌).