Thursday, June 08, 2017

രണ്ടായിരം വര്‍ഷം പഴക്കമുള്ള കമ്പ്യൂട്ടര്‍

 മനുഷ്യചരിത്രത്തെ കുറിച്ചുള്ള കാഴ്ചപ്പാടില്‍ തന്നെ മാറ്റം വരുത്തിയ കണ്ടുപിടുത്തമാണ് ആന്റിക്യത്തേറ മെക്കാനിസം എന്ന പ്രാചീന ഗ്രീക്ക് ഉപകരണത്തിന്റേത്. 1600 കളില്‍ യൂറോപ്പ് ആര്‍ജിച്ച സാങ്കേതിക മുന്നേറ്റം, അതിനും ഒന്നര സഹസ്രാബ്ധം മുമ്പ് ഗ്രീക്കുകാര്‍ കൈവരിച്ചിരുന്നു എന്നാണ് അത് തെളിയിക്കുന്നത്

Pic1. ആന്റിക്യത്തേറ മെക്കാനിസം. ചിത്രം കടപ്പാട്: വിക്കിപീഡിയ

പുരാവസ്തുശാസ്ത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കണ്ടുപിടുത്തങ്ങളിലൊന്ന് രണ്ടായിരം വര്‍ഷം പഴക്കമുള്ള ഒരു കമ്പ്യൂട്ടറാണ്. ഗ്രീക്കുകാരുടെ സംഭാവനയായ ആ ഉപകരണം കടലിന്നടിയില്‍ നിന്ന് കണ്ടെത്തിയിട്ട് കഴിഞ്ഞയാഴ്ച 115 വര്‍ഷം തികഞ്ഞു. അതു പ്രമാണിച്ച് ഗൂഗിള്‍ അവതരിപ്പിച്ച ഡൂഡിലാണ് 'ആന്റിക്യത്തേറ മെക്കാനിസം' എന്ന ആ പ്രാചീന നിര്‍മിതിയെ വീണ്ടും ചര്‍ച്ചകളില്‍ കൊണ്ടുവന്നത്. സൂര്യചന്ദ്രന്‍മാരും ഗ്രഹങ്ങളുമുള്‍പ്പെട്ട ആകാശഗോളങ്ങളുടെ ചലനം അന്നത്തെ അറിവനുസരിച്ച് കൃത്യമായി പ്രവചിക്കാനും ഗ്രഹണസമയങ്ങള്‍ നിര്‍ണയിക്കാനും ഒളിംപിക്‌സ് പോലുള്ള ആഘോഷങ്ങളുടെ സമയമറിയാനും ഉപയോഗിച്ചിരുന്ന ആ പുരാതന ഉപകരണം ഇന്നും ശാസ്ത്രലോകത്തെ അമ്പരിപ്പിക്കുകയാണ്. 

ഡോക്യുമെന്ററി നിര്‍മാതാവും ഗണിതവിദഗ്ധനുമായ ടോണി ഫ്രീത്ത് 'സയന്റിഫിക് അമേരിക്കനി'ല്‍ എഴുതിയ ലേഖനത്തില്‍ (ഡിസം.2009) പറഞ്ഞു: 'മെഡിറ്റനേറിയന്‍ സമുദ്രത്തിന്റെ ഒരു പ്രത്യേകഭാഗത്ത് വീശിയ രണ്ട് കൊടുങ്കാറ്റുകളാണ് ആന്റിക്യത്തേറ മെക്കാനിസമെന്ന പുരാതനവിസ്മയത്തെ ലോകത്തിന് നല്‍കിയത്'. ശരിയാണ്. പക്ഷേ, ആ കൊടുങ്കാറ്റുകള്‍ക്കിടയിലെ സമയദൂരം രണ്ടായിരം വര്‍ഷങ്ങളായിരുന്നു എന്നുമാത്രം! ആള്‍പ്പാര്‍പ്പില്ലാത്ത ഗ്രീക്ക് ദ്വീപായ ആന്റിക്യത്തേറയിലെ ഉള്‍ക്കടലിലാണ് രണ്ടു കൊടുങ്കാറ്റുകളും വീശിയത്. 

Pic2. ഗ്രീക്ക് വന്‍കരയ്ക്കും ക്രീറ്റ് ദ്വീപിനും ഇടയിലാണ് ആന്റിക്യത്തേറ ദ്വീപ്

ബി.സി.ഒന്നാം നൂറ്റാണ്ടിലടിച്ച ആദ്യകൊടുങ്കാറ്റില്‍ ഗ്രീക്കില്‍ നിന്നുള്ള റോമന്‍ കച്ചവടക്കപ്പല്‍ അവിടെ മുങ്ങി. രണ്ടാമത്തെ കൊടുങ്കാറ്റടിച്ചത് 1900 ലെ ഈസ്റ്റര്‍ വേളയിലാണ്. കൊടുങ്കാറ്റില്‍ നിന്ന് രക്ഷനേടാന്‍ ഒരുകൂട്ടം ഗ്രീക്ക് മുക്കുവര്‍ ആന്റിക്യത്തേറ ദ്വീപില്‍ അഭയം തേടി. കടലില്‍ മുങ്ങി സ്‌പോഞ്ച് ശേഖരിച്ചിരുന്ന അവര്‍, കാറ്റൊടുങ്ങിയപ്പോള്‍ സമീപത്തെ ഉള്‍ക്കടലില്‍ ഭാഗ്യം പരീക്ഷിക്കാന്‍ ഇറങ്ങി. ഒരു കപ്പലിന്റെ അവശിഷങ്ങളാണ് കടലിന്നടിയില്‍ അവര്‍ കണ്ടത്. അക്കാര്യം അവര്‍ അധികൃതരെ അറിയിച്ചു. 

ഏതാനും മാസങ്ങള്‍ക്ക് ശേഷം അധികൃതരുടെ അകമ്പടിയോടെ ആ മുക്കുവര്‍ ആന്റിക്യത്തേറയില്‍ തിരിച്ചെത്തി കടലിന്നടിയില്‍ നിന്ന് പുരാതന അവശിഷ്ടങ്ങള്‍ വീണ്ടെടുക്കാന്‍ തുടങ്ങി. ആ ദൗത്യം ഒന്‍പത് മാസം നീണ്ടു. വെങ്കലത്തിലും ഗ്ലാസിലുമുള്ള അപൂര്‍വ്വ നിര്‍മിതികളും കളിമണ്‍ പാത്രങ്ങളും ആഭരണങ്ങളുമൊക്കെയായിരുന്നു അതില്‍ കൂടുതലും. 

അക്കൂട്ടത്തില്‍ ബുക്കിന്റെ വലുപ്പമുള്ള ഒരു വെങ്കല നിര്‍മിതിയുണ്ടായിരുന്നു. ചുണ്ണാമ്പ് അവശിഷ്ടങ്ങള്‍ കൊണ്ട് പൊതിഞ്ഞ്, എന്താണെന്ന് തിരിച്ചറിയാന്‍ പറ്റാത്ത ആ വസ്തു തുടക്കത്തില്‍ അധികമാരുടെയും ശ്രദ്ധയാകര്‍ഷിച്ചില്ല. ഏതാനും മാസങ്ങള്‍ക്ക് ശേഷം അത് പൊട്ടിയടര്‍ന്നു. അതിനുള്ളിലെ സംഗതികള്‍ കണ്ടവര്‍ അമ്പരന്നു. ദ്രവിച്ചുതുടങ്ങിയ അസംഖ്യം പല്‍ച്ചക്രങ്ങളും ശാസ്ത്രീയമായി അടയാളപ്പെടുത്തിയ ഫലകവും ഗ്രീക്ക്ഭാഷയിലുള്ള ആലേഖനങ്ങളും! പല്‍ച്ചക്രങ്ങളുപയോഗിച്ച് പ്രാകൃതമായ ചില വസ്തുക്കള്‍ ഉണ്ടാക്കിയിരുന്നു എന്നല്ലാതെ, ഇത്ര സങ്കീര്‍ണമായ ഒരു ശാസ്ത്രീയോപകരണം പ്രാചീന ഗ്രീക്കുകാര്‍ നിര്‍മിച്ചു എന്നത് പുരാവസ്തുശാസ്ത്രജ്ഞരെ അമ്പരപ്പിച്ചു. ആ യന്ത്രത്തിന് അവര്‍ 'ആന്റിക്യത്തേറ മെക്കാനിസം' (Antikythera mechanism) എന്ന് പേരിട്ടു. അതിന്റെ മൂന്ന് പ്രധാനഭാഗങ്ങള്‍ ഇപ്പോള്‍ ഏഥന്‍സില്‍ ഗ്രീക്ക് നാഷണല്‍ ആര്‍ക്കയോളജിക്കല്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

Pic3. ആന്റിക്യത്തേറ മെക്കാനിസത്തിന്റെ പിന്‍ഭാഗം. കടപ്പാട്: വിക്കപീഡിയ

കപ്പലിന്റെ ഗതിനിയന്ത്രിക്കാനുള്ള നാവിക ഉപകരണമെന്നാണ് അതെന്ന് തുടക്കത്തില്‍ ഏവരും കരുതി. ആന്റിക്യത്തേറ മെക്കാനിസത്തിന്റെ പ്രധാന്യം ആദ്യം തിരിച്ചറിഞ്ഞ വ്യക്തി ജര്‍മന്‍കാരനായ ആല്‍ബര്‍ട്ട് റേഹം ആണ്. അതൊരു ജ്യോതിശാസ്ത്ര കാല്‍ക്കുലേറ്ററാണെന്ന് 1905ല്‍ അദ്ദേഹം അഭിപ്രായപ്പെട്ടു. എങ്കിലും ആ ഉപകരണത്തെപ്പറ്റിയുള്ള ആദ്യധാരണകള്‍ കിട്ടാന്‍ പിന്നെയും കാലമെടുത്തു. 1959ല്‍ പ്രിന്‍സ്റ്റണ്‍ സര്‍വ്വകാലാശാലയിലെ സയന്‍സ് ഹിസ്റ്റോറിയന്‍ ഡെറിക് ഡി സോള പ്രൈസ് ആണ് വിശദമായ ഗവേഷണത്തിനൊടുവില്‍ അക്കാര്യം കണ്ടെത്തിയത്. സങ്കീര്‍ണമായ ഒരു ജ്യോതിശാസ്ത്രഘടികാരമാണ് ആന്റിക്യത്തേറ മെക്കാനിസമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചു. 

പ്രാചീനകാലത്ത് അറിവുണ്ടായിരുന്ന അഞ്ച് ഗ്രഹങ്ങളായ ബുധന്‍, ശുക്രന്‍, ചൊവ്വ, വ്യാഴം, ശനി എന്നിവയുടെയും സൂര്യന്റെയും ചന്ദ്രന്റെയുംചലനങ്ങള്‍ പിന്തുടരാനും, നക്ഷത്രങ്ങളുടെ സ്ഥാനം നിര്‍ണിയിക്കാനും ഉപയോഗിച്ചിരുന്ന ഉപകരണമായിരുന്നു ആ ഉപകരണം. അതിന് മുന്നിലും പിന്നിലും രണ്ട് ഡയലുകളുള്ള കാര്യം പ്രൈസ് മനസിലാക്കി. പലക ചട്ടക്കൂടിനുള്ളില്‍ സ്ഥാപിച്ച പരസ്പരബന്ധിതമായി കൃത്യമായി തിരിയുന്ന ഡസണ്‍കണക്കിന് പല്‍ച്ചക്രങ്ങളാണ് യന്ത്രത്തിന്റെ പ്രവര്‍ത്തനത്തിന്റെ കാതല്‍. വശത്ത് സ്ഥാപിച്ചിട്ടുള്ള പിടി തിരിക്കുമ്പോള്‍, പല്‍ച്ചക്രങ്ങള്‍ കറങ്ങുകയും, ഡയലുകളില്‍ സ്ഥാപിച്ചിട്ടുള്ള സൂചികള്‍ ചലിക്കുകയും ചെയ്യും. മുന്‍ഭാഗത്തുള്ള ഡയല്‍ വാര്‍ഷിക കലണ്ടറിനെയാണ് പ്രതിനിധാനം ചെയ്യുന്നത്. പിടി തിരിച്ച് മുന്‍വശത്തെ സൂചി ഡയലിലെ 365 ദിവസത്തില്‍ ഏതില്‍ വേണമെങ്കിലും കൊണ്ടുനിര്‍ത്താം. അങ്ങനെ ക്രമീകരിക്കുമ്പോള്‍, മറ്റ് പല്‍ച്ചക്രങ്ങളെല്ലാം അതിനനുസരിച്ച് കറങ്ങി ആ ദിവസവുമായി ബന്ധപ്പെട്ട പരമാവധി വിവരങ്ങള്‍ സൂചിപ്പിക്കും. മുന്‍ഭാഗത്ത് തന്നെ രണ്ടാമതൊരു ഡയലും പ്രൈസ് കണ്ടെത്തി. രാശിചക്രത്തിലെ 12 നക്ഷത്രരാശികളും ചേര്‍ന്ന് 360 ഡിഗ്രി അടയാളപ്പെടുത്തിയതായിരുന്നു അത്. 

ശ്രമകരമായ കണക്കുകൂട്ടലുകള്‍ നടത്താനുപയോഗിക്കുന്ന ആധുനിക അനലോഗ് കമ്പ്യൂട്ടര്‍ പോലൊരു ഉപകരണമായിരുന്നു ആന്റിക്യത്തേറ മെക്കാനിസമെന്ന് റൈസ് എഴുതി. ആധുനിക കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളില്‍ ഒന്നുകളും പൂജ്യങ്ങളുമുള്ള ഡിജിറ്റല്‍ കോഡുകളായാണ് എഴുതാറ്. എന്നാല്‍, ആന്റിക്യത്തേറ മെക്കാനിസത്തില്‍ കോഡുകള്‍ എഴുതപ്പെട്ടിരിക്കുന്നത് ഗണിത അനുപാതങ്ങളില്‍ അതിലെ പല്‍ച്ചക്രങ്ങളിലാണ്. 

Pic4. ഗ്രീക്ക് ദ്വീപായ ആന്റിക്യത്തേറ

റൈസിന്റെ കണ്ടെത്തല്‍ പൂര്‍ണമായിരുന്നില്ല. വിവിധ രാജ്യങ്ങളിലെ ഗവേഷകര്‍ ആ പുരാതന ഗ്രീക്ക് യന്ത്രത്തിന്റെ രഹസ്യങ്ങള്‍ തേടി ഗവേഷണം തുടര്‍ന്നു. അതിനിടെ, അത് അന്യഗ്രഹജീവികളുടെ വാഹനത്തില്‍ നിന്ന് ഭൂമിയില്‍ വീണ യന്ത്രമാണെന്ന്  എറിക് വോണ്‍ ദാനികനെപ്പോലുള്ള എഴുത്തുകാര്‍ അഭിപ്രായപ്പെട്ടെങ്കിലും, മുഖ്യധാരാ ശാസ്ത്രസമൂഹം അത്തരം വാദങ്ങള്‍ തള്ളിക്കളഞ്ഞു. എക്‌സ്‌റേ സങ്കേതങ്ങളുടെ സഹായത്തോടെ പില്‍ക്കാലത്ത് നടന്ന പഠനങ്ങള്‍ ആന്റിക്യത്തേറ മെക്കാനിസത്തിന്റെ കൂടുതല്‍ രഹസ്യങ്ങള്‍ പുറത്തുകൊണ്ടുവന്നു. 

Pic5. ഡെറിക് ഡി സോള പ്രൈസ്. ചിത്രം: വിക്കിമീഡിയ കോമണ്‍സ്


ആ ഉപകരണം പ്രവര്‍ത്തിപ്പിക്കേണ്ടതെങ്ങനെ എന്ന് അതില്‍ തന്നെ പ്രാചീനഗ്രീക്ക് ഭാഷയില്‍ രേഖപ്പെടുത്തിയിട്ടുള്ള കാര്യം 2000 ന് ശേഷം നടന്ന ആധുനിക കമ്പ്യൂട്ടര്‍ ടോമോഗ്രാഫിക് പഠനങ്ങളില്‍ തെളിഞ്ഞു. 2006ല്‍ വെയ്ല്‍സില്‍ കാര്‍ഡിഫ് യൂണിവേഴ്‌സിറ്റിയിലെ മൈക്ക് എഡ്മണ്ട്‌സും സംഘവും ആ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചപ്പോള്‍ ആന്റിക്യത്തേറ മെക്കാനിസത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലോകമറിഞ്ഞു. ഏറ്റവും പുതിയ ഗവേഷണങ്ങള്‍ പറയുന്നത് ഗ്രീക്കുകാര്‍ ഭാവി പ്രവചിക്കാനുപയോഗിച്ചിരുന്ന യന്ത്രമാണ് അതെന്നാണ്. ഏതായാലും ഒരു സംഗതി എല്ലാ ഗവേഷകരും സമ്മതിക്കുന്നു, 1600 കളില്‍ യൂറോപ്പ് ആര്‍ജിച്ച സാങ്കേതിക മുന്നേറ്റം, അതിനും ഒന്നര സഹസ്രാബ്ധം മുമ്പ് ഗ്രീക്കുകാര്‍ കൈവരിച്ചിരുന്നു എന്നാണ് ആന്റിക്യത്തേറ മെക്കാനിസം തെളിയിക്കുന്നത് എന്നകാര്യം! മനുഷ്യചരിത്രത്തെ സംബന്ധിച്ച കാഴ്ചപ്പാടില്‍ തന്നെ ഇത് മാറ്റം വരുത്തി. 

Pic6. ജ്യോതിശാസ്ത്ര ഘടികാരമായാണ് ആന്റിക്യത്തേറ മെക്കാനിസം പ്രാചീനഗ്രീക്കുകാര്‍ ഉപയോഗിച്ചിരുന്നത്. കടപ്പാട്: സയന്റിഫിക് അമേരിക്കന്‍

ആര്, എവിടെയാണീ യന്ത്രം നിര്‍മിച്ചത്. ഇതിന് ഇപ്പോഴും വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല. പല ചരിത്രകാരന്‍മാരും കരുതുന്നത് പ്രാചീനഗ്രീല്‍ സിസിലിയിലെ സിറാക്യൂസ് പട്ടണത്തിലാണ് ആന്റിക്യത്തേറ മെക്കാനിസത്തിന്റെ പിറവി എന്നാണ്. 'യുറീക്കാ' ഫെയിം ആര്‍ക്കിമെഡീസിന്റെ നാടാണത്. 

Pic7. ആര്‍ക്കിമെഡീസ്
റോമന്‍ സൈന്യം സിറാക്യൂസ് പട്ടണം ആക്രമിച്ചപ്പോള്‍ ആര്‍ക്കിമെഡീസ് കൊല്ലപ്പെട്ട കാര്യവും, അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്ന ജ്യോതിശ്ശാസ്ത്ര ഉപകരണം റോമന്‍ ജനറല്‍ മാര്‍സിലസ്സ് കൈക്കലാക്കിയതും ചിലര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അതായിരുന്നോ ആന്റിക്യത്തേറ മെക്കാനിസം? ഉറപ്പില്ല. ആര്‍ക്കിമെഡീസ് മരിച്ച് പതിറ്റാണ്ടുകള്‍ക്ക് ശേഷം നിര്‍മിക്കപ്പെട്ടതാണ് കടലില്‍ നിന്ന് കണ്ടുകിട്ടിയ യന്ത്രമെന്ന് ഗവേഷകര്‍ അനുമാനിക്കുന്നു. എന്നിരുന്നാലും, 'യുറീക്കാ മനുഷ്യന്‍' നിര്‍മിച്ച ഉപകരണത്തിന്റെ വഴി പിന്തുടര്‍ന്ന് രൂപംനല്‍കിയതാകാം അതെന്നാണ് ചരിത്രകാരന്‍മാരുടെ അനുമാനം.

'ഇത്തരമൊരു ഉപകരണം വേറൊരിടത്തും സൂക്ഷിക്കപ്പെട്ടിട്ടില്ല. പ്രാചീന ശാസ്ത്രരേഖകളിലൊന്നും ഇതുമായി താരതമ്യം ചെയ്യാവുന്ന ഒന്നിനെക്കുറിച്ച് കേട്ടുകേള്‍വി പോലുമില്ല', 1959ല്‍ പ്രൈസ് എഴുതി: 'പ്രാചീന ഗ്രീക്കുകാര്‍ അവരുടെ മഹത്തായ സംസ്‌ക്കാരത്തിന്റെ പതനത്തിന് തൊട്ടുമുമ്പ്, ചിന്തകളില്‍ മാത്രമല്ല, ശാസ്ത്രസാങ്കേതികവിദ്യകളുടെ കാര്യത്തിലും നമ്മുടെ കാലത്തിന് തൊട്ടടുത്ത് എത്തിയിരുന്നു എന്നകാര്യം ഒരുപക്ഷേ നമുക്കല്‍പ്പം പരിഭ്രാന്തിയുളവാക്കുന്ന സംഗതിയാകാം'. പ്രൈസിന്റെ ചിന്തയെ അല്‍പ്പം വലിച്ചുനീട്ടിയാലോ. 2000 വര്‍ഷം മുമ്പ് ഗ്രീക്ക് സംസ്‌ക്കാരം തകരാതിരുന്നെങ്കില്‍, ആയിരം വര്‍ഷം മുമ്പ് ചിലപ്പോഴവര്‍ വിമാനം പറത്തില്ലായിരുന്നോ! ഇത്തരം കാര്യങ്ങള്‍ നമ്മുടെ വന്യഭാവനയ്ക്ക് വിടാം, അല്ലാതെ നിവൃത്തിയില്ല. 

അവലംബം -
1. 'The Antikythera mechanism is a 2,000-year-old computer', by  Brian Resnick. vox.com, May 17, 2017
2. 'Decoding the Antikythera Mechanism, the First Computer', by  Jo Marchant. SMITHSONIAN MAGAZINE, FEBRUARY 2015
3. 'Decoding an Ancient Computer', by Tony Freeth. Scientific American, December 2009
- ജോസഫ് ആന്റണി 

* 2017 മെയ് 23ന് മാതൃഭൂമി കോഴിക്കോട് നഗരം പേജില്‍ പ്രസിദ്ധീകരിച്ചത്

Wednesday, June 07, 2017

ഗൂബെക്ലി തെപിയിലെ വാല്‍നക്ഷത്ര വിവരണം

പതിമൂവായിരം വര്‍ഷം മുമ്പ് ഭൂമിയില്‍ പതിച്ച വാല്‍നക്ഷത്രത്തിന്റെ വിവരം പ്രചീനമനുഷ്യന്‍ രേഖപ്പെടുത്തി സൂക്ഷിച്ചതായി കണ്ടെത്തല്‍. മനുഷ്യനെ കൃഷിയിലേക്ക് തള്ളിവിട്ട ചെറുഹിമയുഗത്തിന് കാരണം ആ വാല്‍നക്ഷത്ര പതനമാകാമെന്ന നിഗമനത്തിലാണ് ഗവേഷകര്‍
Pic1. ഗൂബെക്ലി തെപി. ചിത്രം കടപ്പാട്: വിന്‍സെന്റ് ജെ.മുസി, നാഷണല്‍ ജ്യോഗ്രഫിക് 

ക്ലോസ് ഷ്മിറ്റ് എന്ന ജര്‍മന്‍ പുരാവസ്തു ഗവേഷകന്‍ 1994ല്‍ കണ്ടെത്തിയ നാള്‍ മുതല്‍ തുര്‍ക്കിയിലെ ഗൂബെക്ലി തെപി എന്ന പ്രാചീനസ്മാരകം ഗവേഷകരെ അമ്പരപ്പിച്ചിട്ടുള്ളത് കുറച്ചൊന്നുമല്ല. മനുഷ്യചരിത്രത്തിലെ ഒരു നിര്‍ണായകഘട്ടത്തെക്കുറിച്ചുള്ള ധാരണകളെയാകെ പുനപ്പരിശോധിക്കാന്‍ ആ സ്മാരകം കാരണമായി. 

ഇപ്പോഴിതാ ഗൂബെക്ലി തെപിയിലെ ഒരു ശിലാലിഖിതം വായിച്ചെടുത്ത ഗവേഷകര്‍ അതിന്റെ അര്‍ഥമറിഞ്ഞ് വീണ്ടും അമ്പരക്കുന്നു. ഏതാണ്ട് പതിമൂവായിരം വര്‍ഷംമുമ്പ് ഭൂമിയില്‍ പതിച്ച് വന്‍നാശം വിതച്ച വാല്‍നക്ഷത്രത്തെക്കുറിച്ചുള്ള വിവരമാണത്രേ ആ ശിലാലിഖിതത്തില്‍! 'കഴുകന്‍ കല്ല്' (vulture stone) എന്ന് വിളിക്കുന്ന ആള്‍രൂപത്തിലുള്ള ശിലാസ്തൂപത്തിലാണ് ഇക്കാര്യം പ്രതീകാത്മകമായി രേഖപ്പെടുത്തിയിരിക്കുന്നത്. ഭൂമിയില്‍ ആയിരം വര്‍ഷം നീണ്ട ചെറുഹിമയുഗത്തിന് കാരണം ആ ധുമകേതു പതനമാകാമെന്ന സാധ്യതയാണ് ഇതോടെ ശക്തിപ്പെടുന്നത്. വൂളി മാമത്തുകള്‍ അപ്രത്യക്ഷമായതും, വെട്ടയാടി അലഞ്ഞുതിരിഞ്ഞ് നാടോടികളായി കഴിഞ്ഞിരുന്ന നമ്മുടെ പൂര്‍വ്വികര്‍ കൃഷി തുടങ്ങി സ്ഥിരതാമസം ആരംഭിക്കുന്നതും ആ കാലത്താണ്.
Pic2. വാല്‍നക്ഷത്രവിവരണമുള്ള കഴുകന്‍ കല്ല്. ചിത്രം: അലിസ്റ്റെയര്‍ കൂമ്പ്‌സ് / PA Wire
 ഗൂബെക്ലി തെപി (Gobekli Tepe) നല്‍കുന്ന ചരിത്രവെളിപാടുകള്‍ അവസാനിക്കുന്നില്ല എന്നര്‍ഥം. തെക്കുകിഴക്കന്‍ തുര്‍ക്കിയില്‍ ഒരു കുന്നിന്‍ ചെരുവില്‍ 22 ഏക്കര്‍ സ്ഥലത്ത് വൃത്താകൃതിയില്‍ വ്യാപിച്ചുകിടക്കുന്ന സ്മാരകമാണ് ഗൂബെക്ലി തെപി (ഗൂബെക്ലി തെപി എന്നാല്‍ തുര്‍ക്കിയില്‍ 'കുടവയറന്‍ കുന്ന്' എന്നര്‍ഥം). ഭീമന്‍ ചുണ്ണാമ്പുകല്‍സ്തൂപങ്ങളാലാണ് ഇത് നിര്‍മിക്കപ്പെട്ടിരിക്കുന്നത്. അഞ്ച് മീറ്റര്‍ ഉയരവും ഏഴ് ടണ്ണോളം ഭാരവുമുള്ള ആ ശിലാസ്തൂപങ്ങളില്‍ ചിലതില്‍ സിംഹങ്ങള്‍, തേളുകള്‍, കഴുകന്‍, ചെന്നായ് തുടങ്ങിയവയുടെ രൂപങ്ങള്‍ വരഞ്ഞ് വെച്ചിട്ടുമുണ്ട്. 

മക്കയും വത്തിക്കാനും ബോധ് ഗയയും ജറുസലേമും പോലെ, ലോകത്തെ ആദ്യ വിശുദ്ധസ്ഥലമാണ് ഗൂബെക്ലി തെപി എന്ന് പുരാവസ്തു ഗവേഷകര്‍ കരുതുന്നു. അതൊരു ജ്യോതിശാസ്ത്ര നിരീക്ഷണാലയം കൂടിയായിരുന്നു എന്നാണ്, ഇപ്പോള്‍ ശിലാലിഖിതം വായിച്ചെടുത്ത എഡിന്‍ബറോ സര്‍വകലാശാലയിലെ മാര്‍ട്ടിന്‍ സ്വീറ്റ്മാനും സംഘവും എത്തിയ നിഗമനം.
Pic3. ഗൂബെക്ലി തെപിയുടെ ആകാശദൃശ്യം. ചിത്രം കടപ്പാട്: ALAMY 

ഓസ്‌ട്രേലിയന്‍ വംശജനും മാക്‌സിസ്റ്റ് ചിന്തകനമായ വി. ഗോര്‍ഡന്‍ ചൈല്‍ഡ് ആണ് 1920കളില്‍  'നവീനശിലായുഗ വിപ്ലവം' (Neolithic Revolution) എന്ന സങ്കല്‍പ്പം മുന്നോട്ടുവെച്ചത്. ഏതാണ്ട് പതിനായിരം വര്‍ഷം മുമ്പ്, നവീനശിലായുഗത്തിന്റെ തുടക്കത്തില്‍ മനുഷ്യന്‍ അലച്ചില്‍ നിര്‍ത്തി കൃഷിയും സ്ഥിരതാമസവും ആരംഭിച്ചു എന്നാണ് ശാസ്ത്രലോകത്തിന്റെ നിഗമനം. ചെറുഹിമയുഗം അവസാനിച്ചപ്പോള്‍, പശ്ചിമേഷ്യന്‍ മേഖലയില്‍ അന്തരീക്ഷതാപനില ഏറുകയും മഴലഭ്യത വര്‍ധിക്കുകയും ചെയ്തത് ഗോതമ്പും മറ്റ് ധാന്യങ്ങളും വലിയതോതില്‍ കൃഷിചെയ്യാന്‍ അനുകൂല സാഹചര്യമൊരുക്കിയെന്ന് കരുതുന്നു. 

നാഗരികത സൃഷ്ടിക്കാന്‍ മനുഷ്യന്‍ ആരംഭിച്ചത് അക്കാലത്താണ്. ഒരു രാത്രി ഇരുട്ടിവെളുത്തപ്പോള്‍ സംഭവിച്ചതല്ല അത്. തലമുറ തലമുറകളിലായി സംഭവിച്ച ചെറിയചെറിയ പുരോഗതികള്‍ നൂറ്റാണ്ടുകളും സഹസ്രാബ്ദങ്ങളും കൊണ്ട് നാഗരികതയുടെ നറുവെട്ടത്തിലേക്ക് മനുഷ്യകുലത്തെ നയിച്ചു. 
Pic4. ഗൂബെക്ലി തെപി. ചിത്രം കടപ്പാട്: വിക്കിപീഡിയ

ആദ്യം കൃഷി, പിന്നെ ഗ്രാമങ്ങളും പട്ടണങ്ങളും, അതുകഴിഞ്ഞ് ക്ഷേത്രവും ആരാധനാലയവും എന്ന പാറ്റേണ്‍ ആണ് മേല്‍വിവരിച്ച സംഗതിയില്‍ കാണാനാകുക. ഈ സംഭവഗതിയെ തിരുത്തിയെഴുതാന്‍ പുരാവസ്തുഗവേഷകരെ പ്രേരിപ്പിക്കുന്നു എന്നതാണ് ഗൂബെക്ലി തെപിയുടെ പ്രധാന്യം. കാര്‍ഷികവൃത്തിയിലേക്ക് മനുഷ്യന്‍ തിരിയുംമുമ്പുള്ള കാലത്താണ് ഈ സമുച്ചയം നിര്‍മിച്ചത്. വ്യത്യസ്ത വലയങ്ങളായി കാണപ്പെടുന്ന ഈ സ്മാരകത്തിലെ ആദ്യവലയം 11,600 വര്‍ഷം മുമ്പാണ് പൂര്‍ത്തിയാക്കിയത്. വേട്ടയാടിയും തിരഞ്ഞും അലഞ്ഞുനടന്ന നൂറുകണക്കിനാളുകള്‍ ഒരു പൊതുലക്ഷ്യത്തോടെ സഹകരിച്ചല്ലാതെ ഗൂബെക്ലി തെപി പോലൊരു സ്മാരകം നിര്‍മിക്കാന്‍ പറ്റില്ല. ഒന്നുംരണ്ടും വര്‍ഷമല്ല, നൂറ്റാണ്ടുകളോളം ആ സഹകരണവും അധ്വാനവും തുടര്‍ന്നു എന്നാണ് സ്മാരകത്തിലെ വ്യത്യസ്ത കാലങ്ങളിലെ ശിലാവലയങ്ങള്‍ വ്യക്തമാക്കുന്നത്. ഏറെപ്പേര്‍ക്ക് അത്രകാലം സ്ഥിരമായി ഭക്ഷണമെത്തിക്കുക അത്ര എളുപ്പമല്ല. അന്ന് കൃഷിയോ ധാന്യപ്പുരകളോ ഇല്ലെന്നോര്‍ക്കണം. മക്കവരും വേട്ടയാടിയും തിരഞ്ഞുപെറുക്കിയും നടക്കുകയാണ്. 
Pic5. ഗൂബെക്ലി തെപിയുടെ നിര്‍മാണം, ചിത്രകാരന്റെ ഭാവന

ഈ പശ്ചാത്തലത്തിലാണ്, ഏതാണ്ട് 9800 വര്‍ഷം മുമ്പ് മനുഷ്യന്‍ ഗോതമ്പ് കൃഷി ആദ്യമായി തുടങ്ങിയെന്ന് കണ്ടെത്തിയിട്ടുള്ള സ്ഥലങ്ങളിലൊന്ന് ഗൂബെക്ലി തെപിക്ക് 30 കിലോമീറ്റര്‍ മാത്രം അകലെയാണെന്ന വസ്തുതയ്ക്ക് പ്രാധാന്യമേറുന്നത്. വന്യഗോതമ്പിനമായ 'eikorn wheat' ഇപ്പോഴും തുര്‍ക്കിയിലെ ആ പ്രദേശത്ത് വളരുന്നു. ഗൂബെക്ലി തെപിയുടെ നിര്‍മാണത്തിലേര്‍പ്പെട്ടിരുന്നവരെ തീറ്റിപ്പോറ്റാനായി വന്യഗോതമ്പിനം വന്‍തോതില്‍ കൃഷിചെയ്യാന്‍ നിര്‍ബന്ധിതരായിരിക്കണം. അതിലൂടെ പ്രാചീനമനുഷ്യര്‍ കാര്‍ഷികവൃത്തിയിലേക്ക് എത്തിയിരിക്കാം എന്നാണ് നിഗമനം.

നവീനശിലായുഗ വിപ്ലവം ആരംഭിക്കാനുള്ള പുതിയൊരു സാധ്യത ഗൂബെക്ലി തെപി മുന്നോട്ടുവെയ്ക്കുന്നു എന്നര്‍ഥം. ആദ്യം ക്ഷേത്രം, പിന്നെ കൃഷി, തുടര്‍ന്ന് ഗ്രാമങ്ങളും പട്ടണങ്ങളും എന്ന രീതിയില്‍ ചരിത്രഗതിയെ പുനര്‍നിര്‍വ്വചിക്കുകയാണ് ഗൂബെക്ലി തെപി ചെയ്യുന്നത്. മാത്രമല്ല, നായാടിയും തിരഞ്ഞും കഴിഞ്ഞ കാലത്തും മനുഷ്യന്‍ ആകാശവിസ്മയങ്ങള്‍ നിരീക്ഷിക്കാനും രേഖപ്പെടുത്താനും തുനിഞ്ഞിരുന്നു എന്നതിന് തെളിവാകുകയാണ് ഗൂബെക്ലി തെപിയില്‍ ഇപ്പോള്‍ വായിച്ചെടുത്ത വാല്‍നക്ഷത്ര വിവരണം! (കടപ്പാട്: ന്യൂസയന്റിസ്റ്റ്, ഏപ്രില്‍ 22, 2017; നാഷണല്‍ ജ്യോഗ്രഫിക്, ജൂണ്‍ 2011). 
- ജോസഫ് ആന്റണി 

* 2017 മെയ് 9ന് മാതൃഭൂമി കോഴിക്കോട് നഗരം പേജില്‍ പ്രസിദ്ധീകരിച്ചത്

സ്വര്‍ണ്ണംപൂശിയ ആകാശക്കണ്ണ്

ഹബ്ബിള്‍ ടെലിസ്‌കോപ്പിന്റെ പിന്‍ഗാമിയായ ജെയിംസ് വെബ്ബ് സ്‌പേസ് ടെലിസ്‌കോപ്പ് വിക്ഷേപിക്കാനുള്ള അവസാന തയ്യാറെടുപ്പിലാണ് നാസ. ജ്യോതിശ്ശാസ്ത്രത്തെയും പ്രപഞ്ചപഠനത്തെയും പുതിയ ഉയരങ്ങളിലെത്തിക്കാന്‍ പോന്ന ആ സൂപ്പര്‍ ടെലിസ്‌കോപ്പിന് വരുംമാസങ്ങളില്‍ പാസാകാനുള്ളത് കഠിനപരീക്ഷകളാണ്


 Pic1. ജെയിംസ് വെബ്ബ് സ്‌പേസ് ടെലിസ്‌കോപ്പ്-ചിത്രകാരന്റെ ഭാവന. ചിത്രം കടപ്പാട്: നാസ 

ഇന്നത്തെ നിലവാരം വെച്ചുനോക്കിയാല്‍ കളിപ്പാട്ടമെന്ന് കരുതാവുന്ന ഒന്നായിരുന്നു ആ ഉപകരണം. ഒരു കുഴല്‍, ഉള്ളില്‍ രണ്ടു ലെന്‍സുകള്‍, അത്രമാത്രം. അക്കാലത്ത് 'ചാരഗ്ലാസ്' എന്ന് അറിയപ്പെട്ടിരുന്ന ആ ദൂരദര്‍ശനി ഉപയോഗിച്ച് 1609 നവംബര്‍ അവസാനം ഗലിലിയോ ഗലീലി ആകാശത്ത് നോക്കിയതോടെ ലോകം അടിമുടി മാറി. ആകാശത്ത് അന്നുവരെ മനുഷ്യന്‍ കാണാത്ത പലതും ഗലിലിയോയ്ക്ക് മുന്നില്‍ തെളിഞ്ഞുവന്നു. ഒരു പുത്തന്‍ യുഗപ്പിറവിയായിരുന്നു അത്. 

380 വര്‍ഷങ്ങള്‍ക്ക് ശേഷം, 1990 ഏപ്രില്‍ 24 ന് ഹബ്ബിള്‍ സ്‌പേസ് ടെലിസ്‌കോപ്പ് നാസ വിക്ഷേപിച്ചു. ഭൗമാന്തരീക്ഷത്തിലെ പൊടിയുടെയും പുകയുടെയും തടസ്സമില്ലാതെ പ്രപഞ്ചത്തെ നിരീക്ഷിക്കാന്‍ ശാസ്ത്രത്തിന് അവസരമുണ്ടായി. ഗലിലിയോ തുടക്കം കുറിച്ച വിജ്ഞാനവിപ്ലവത്തില്‍ പുതിയ അധ്യായം ഹബ്ബിള്‍ എഴുതിച്ചേര്‍ത്തു. ശാസ്ത്രചരിത്രത്തിലെ ഏറ്റവും വലിയ വിജയഗാഥകളിലൊന്നായി മാറി കഴിഞ്ഞ 25 വര്‍ഷത്തെ ഹബ്ബിളിന്റെ പ്രവര്‍ത്തനം. 

ഇപ്പോഴിതാ ഹബ്ബിളിന്റെ പിന്‍ഗാമി ബഹിരാകാശത്ത് എത്താന്‍ തയ്യാറാകുന്നു. 2018 ഒക്ടോബറില്‍ നാസ വിക്ഷേപിക്കുന്ന 'ജെയിംസ് വെബ്ബ് സ്‌പേസ് ടെലിസ്‌കോപ്പ്' ആണത്. മഹാവിസ്‌ഫോടനത്തെ തുടര്‍ന്ന് ആദിമപ്രപഞ്ചത്തില്‍ സംഭവിച്ച കാര്യങ്ങള്‍ നിരീക്ഷിക്കുകയാണ് 'വെബ്ബ് ടെലിസ്‌കോപ്പ്' പ്രധാനമായും ചെയ്യുക. ആ നിരീക്ഷണത്തില്‍ ആദ്യനക്ഷത്രങ്ങളുടെ പിറവിയും ആദ്യ ഗാലക്‌സികളുമൊക്കെ പെടും. സൗരയൂഥത്തില്‍ കിയ്പ്പര്‍ ബെല്‍റ്റ് പോലുള്ള തണുത്തിരുണ്ട മേഖലകള്‍ പരിശോധിക്കാനും ജീവന്റെ ഉത്ഭവത്തെക്കുറിച്ച് പഠിക്കാനുമൊക്കെ ടെലിസ്‌കോപ്പ് സഹായിക്കും. 


Pic2. ജെയിംസ് വെബ്ബ് സ്‌പേസ് ടെലിസ്‌കോപ്പിന്റെ ഭാഗങ്ങള്‍

ഏതര്‍ഥത്തിലും ഒരു സൂപ്പര്‍ ടെലിസ്‌കോപ്പാണ് വെബ്ബ് ടെലിസ്‌കോപ്പ്. ഹബ്ബിളിന്റെ മുഖ്യദര്‍പ്പണത്തെ (പ്രൈമറി മിറര്‍) അപേക്ഷിച്ച് മൂന്നുമടങ്ങ് വിസ്താരമേറിയതാണ് വെബ്ബ് ടെലിസ്‌കോപ്പിലെ മുഖ്യദര്‍പ്പണം. ഹബ്ബിളിലേത് 2.4 മീറ്റര്‍ വിസ്താരമുള്ളതാണെങ്കില്‍, വെബ്ബിലേത് 6.5 മീറ്റര്‍ വിസ്തൃതിയുള്ളതാണ്. സ്വര്‍ണ്ണംപൂശിയ 18 ബെരിലിയം ഭാഗങ്ങള്‍ ചേര്‍ന്നതാണ് വെബ്ബ് ടെലിസ്‌കോപ്പിലെ മുഖ്യദര്‍പ്പണം. പതിനെട്ട് ഭാഗങ്ങളും കൂട്ടുചേര്‍ന്നാണ് വിദൂരവസ്തുക്കളെ ഒറ്റ ദൃശ്യമായി ഫോക്കസ് ചെയ്യുക. 

1996ല്‍ വെബ്ബ് ടെലിസ്‌കോപ്പ് പദ്ധതിക്ക് നാസ തുടക്കമിട്ടു. പദ്ധതിച്ചെലവ് 160 കോടി ഡോളര്‍. 2011ല്‍ വിക്ഷേപിക്കാനായിരുന്നു പദ്ധതി. 'നെക്സ്റ്റ് ജനറേഷന്‍ സ്‌പേസ് ടെലിസ്‌കോപ്പ്' എന്നായിരുന്നു ആദ്യ പേര്. നാസ മേധാവിയായിരുന്ന ജെയിംസ് വെബ്ബിന്റെ പേരില്‍ 2002ലാണ് പുനര്‍നാമകരണം നടന്നത്. നിശ്ചയിച്ച ലക്ഷ്യം നേടാന്‍ കഴിയാതെ വരുകയും പദ്ധതിച്ചെലവ് കുതിച്ചുയരുകയും ചെയ്തപ്പോള്‍ യു.എസ്.പ്രതിനിധിസഭ 2011ല്‍ ടെലിസ്‌കോപ്പ് പദ്ധതി തന്നെ റദ്ദാക്കി. പക്ഷേ, ആ വര്‍ഷം തീരുമാനം പുനപ്പരിശോധിച്ചു. ഒടുവില്‍ 2018ല്‍ വിക്ഷേപിക്കാന്‍ തീരുമാനിക്കുകയും, പദ്ധതിച്ചെലവ് 880 കോടി ഡോളര്‍ (ഏതാണ്ട് 57,000 കോടി രൂപ) എന്ന് പുനര്‍നിശ്ചയിക്കുകയും ചെയ്തു. 

ഫ്രഞ്ച് ഗ്വിയാനയില്‍ നിന്ന് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ ആരിയാന്‍ 5 റോക്കറ്റിലാണ് 2018ല്‍ വെബ്ബ് ടെലിസ്‌കോപ്പ് വിക്ഷേപിക്കുക. വിക്ഷേപണവേളയിലെ അതിശക്തമായ പ്രകമ്പനം ടെലിസ്‌കോപ്പിലെ ഉപകരണങ്ങള്‍ അതിജീവിക്കുമോ എന്നറിയാനുള്ള പരീക്ഷണം (വൈബ്രേഷന്‍ ടെസ്റ്റിങ്) യു.എസിലെ മാരിലന്‍ഡില്‍ ഗ്രീന്‍ബല്‍റ്റിലുള്ള നാസയുടെ ഗോദ്ദാര്‍ദ് സ്‌പേസ് ഫ്‌ലൈറ്റ് സെന്ററില്‍ പുരോഗമിക്കുകയാണ്. 


Pic3. ഹബ്ബിള്‍ ടെലിസ്‌കോപ്പിന്റെയും വെബ്ബ് ടെലിസ്‌കോപ്പിന്റെയും മുഖ്യദര്‍പ്പണങ്ങള്‍ തമ്മിലുള്ള താരതമ്യം 

വെബ്ബ് ടെലിസ്‌കോപ്പില്‍ മുഖ്യമായും നാല് ഉപകരണങ്ങളാണുള്ളത്: 1. നിയര്‍-ഇന്‍ഫ്രാറെഡ് ക്യാമറ (NIRCam), 2. നിയര്‍-ഇന്‍ഫ്രാറെഡ് സ്‌പെക്ട്രോഗ്രാഫ് (NIRSpec), 3. മിഡ്-ഇന്‍ഫ്രാറേഡ് ഇന്‍സ്ട്രുമെന്റ് (MIRI), 4. ഫൈന്‍ ഗൈഡന്‍സ് സെന്‍സര്‍/നിയര്‍ ഇന്‍ഫ്രാറെഡ് ഇമേജര്‍ ആന്‍ഡ് സ്ലിറ്റ്‌ലെസ്സ് സ്‌പെക്ട്രോഗ്രാഫ് (FGS/NIRISS). ഇതില്‍ ആദ്യത്തേതാണ് ടെലിസ്‌കോപ്പിന്റെ പ്രൈമറി ഇമേജര്‍. ടെലിസ്‌കോപ്പിലെ ഈ ഭാഗങ്ങള്‍ കൂട്ടിയോജിപ്പിക്കുന്ന പ്രവര്‍ത്തനത്തിന് കഴിഞ്ഞ ഒരുവര്‍ഷം ഗോദ്ദാര്‍ദ് സ്‌പേസ് സെന്റര്‍ സാക്ഷ്യംവഹിച്ചു. അതിന് ശേഷമാണ് വൈബ്രേഷന്‍ ടെസ്റ്റിങ് തുടങ്ങിയത്. 

ഭൂമിയില്‍നിന്ന് 575 കിലോമീറ്റര്‍ അകലെ 'ലോ എര്‍ത്ത് ഓര്‍ബിറ്റിലാ'ണ് ഹബ്ബിള്‍ സ്‌പേസ് ടെലിസ്‌കോപ്പ് ഭൂമിയെ ചുറ്റുന്നതെങ്കില്‍, ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെ 'എല്‍2' (Lagrangian 2 point) സ്ഥാനത്തുള്ള ഹാലോ ഓര്‍ബിറ്റിലാണ് വെബ്ബ് ടെലിസ്‌കോപ്പ് സ്ഥിതിചെയ്യുക. അങ്ങേയറ്റം താഴ്ന്ന താപനിലയാണ് അവിടെ. അത്രയും കുറഞ്ഞ താപനിലയിലെത്തുമ്പോഴാണ് ടെലിസ്‌കോപ്പിലെ ഘടകങ്ങളെല്ലാം അവയുടെ യഥാര്‍ഥ സ്ഥിതിയിലെത്തേണ്ടത്. ഇക്കാര്യം വിക്ഷേപണത്തിന് മുമ്പ് പരീക്ഷിച്ച് ഉറപ്പാക്കേണ്ടതുണ്ട്. അതിനുള്ള ക്രയോജനിക് ടെസ്റ്റിങ് ആണ് അടുത്ത് നടക്കുക.


Pic4. ടെലിസ്‌കോപ്പിന്റെ പരീക്ഷണം നടക്കുന്ന ചേംബര്‍ എ. ചിത്രം കടപ്പാട്: നാസ 

അതിനായി ടെലിസ്‌കോപ്പിനെ ഏപ്രില്‍ അവസാനത്തോടെ ഹൂസ്റ്റണില്‍ ജോണ്‍സണ്‍ സ്‌പേസ് സെന്ററിലെത്തിക്കും. അവിടെ, അപ്പോളോ പേടകങ്ങളെ ടെസ്റ്റ് ചെയ്ത 'ചേംബര്‍ എ' എന്നറിയപ്പെടുന്ന അതേ തെര്‍മല്‍ വാക്വംചേംബറില്‍ വെബ്ബ് ടെലിസ്‌കോപ്പിന്റെയും ക്രയോജനിക് ടെസ്റ്റിങ് നടക്കും. ചേംബര്‍ എ എന്നത് 16.8 മീറ്റര്‍ വ്യാസവും 27.4 മീറ്റര്‍ ഉയരവുമുള്ള തെര്‍മല്‍ വാക്വം ടെസ്റ്റ് ചേംബറാണ്. ഈ മേഖലയില്‍ ലോകത്തെ ഏറ്റവും വലിയ ടെസ്റ്റിങ് സംവിധാനം. 

ടെലിസ്‌കോപ്പും അനുബന്ധ ഉപകരണങ്ങളും കേവലപൂജ്യത്തിന് ഏതാണ്ട് 40 ഡിഗ്രി മുകളിലുള്ള താപനില (മൈനസ് 388 ഡിഗ്രി ഫാരെന്‍ഹെയ്റ്റ്) വരെ തണുപ്പിക്കുകയാണ് ചേംബര്‍ എ-യില്‍ ചെയ്യുക. ഭ്രമണപഥത്തിലെ അതേ ശീതാവസ്ഥയിലും ശൂന്യതയിലും 90 ദിവസം വെബ്ബ് ടെലിസ്‌കോപ്പ് കഴിയും. അപ്പോള്‍ ടെലിസ്‌കോപ്പ് നിശ്ചയിക്കപ്പെട്ടതുപോലെ പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. അതിനിടെ ഗൗരവതരമായ എന്തെങ്കിലും സാങ്കേതികപ്രശ്‌നം കണ്ടെത്തിയാല്‍, വിക്ഷേപണം നീളാനിടയാകും. എന്നുവെച്ചാല്‍, രണ്ട് പതിറ്റാണ്ട് നീളുന്ന വെബ്ബ് ടെലിസ്‌കോപ്പിന്റെ ചരിത്രത്തില്‍ വളരെ നിര്‍ണായകമാണ് ഇനി വരുന്ന മാസങ്ങള്‍. ശരിക്കും ആകാംക്ഷയിലാണ് ശാസ്ത്രലോകം (വിവരങ്ങള്‍ക്ക് കടപ്പാട്: നാസ). 
- ജോസഫ് ആന്റണി 

* 2017 ഏപ്രില്‍ 25ന് മാതൃഭൂമി കോഴിക്കോട് നഗരം പേജില്‍ പ്രസിദ്ധീകരിച്ചത്

Monday, June 05, 2017

ജീന്‍ എഡിറ്റിങ് സിംപിളാണ്, പവര്‍ഫുളും!

കാര്‍ഷികഗവേഷണം മുതല്‍ ബയോമെഡിക്കല്‍ രംഗം വരെയുള്ള മേഖലകളില്‍ അപാര സാധ്യതകളാണ് 'ക്രിസ്‌പെര്‍ ജീന്‍ എഡിറ്റിങ് വിദ്യ' മുന്നോട്ടുവെയ്ക്കുന്നത്. ഒപ്പം അത് വിവാദങ്ങളുമുയര്‍ത്തുന്നു
Pic1 - ഡി.എന്‍.എ.ഭാഗങ്ങള്‍ കൃത്യമായി മുറിച്ചുമാറ്റാനും കൂട്ടിയോജിപ്പിക്കാനും ക്രിസ്‌പെര്‍ വിദ്യ വഴി കഴിയും

ജീന്‍ എഡിറ്റിങ് എന്ന് കേള്‍ക്കുമ്പോള്‍ ചിലരെങ്കിലും നെറ്റിചുളിച്ചേക്കാം. മനുഷ്യശരീരത്തില്‍ ഏതാണ്ട് നൂറുലക്ഷം കോടി കോശങ്ങളുണ്ടെന്നാണ് കണക്ക്. നേരിട്ട് കാണാന്‍ കഴിയാത്തത്ര ചെറുതാണവ. അങ്ങനെയുള്ള കോശങ്ങളുടെ കേന്ദ്രത്തിലാണ്, ജീവന്റെ തന്മാത്രയായ ഡി.എന്‍.എ.ഉള്ളത്. ജീവല്‍പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ രാസനിര്‍ദേശങ്ങള്‍ അടങ്ങിയ ഡി.എന്‍.എ. ശ്രേണീഭാഗങ്ങളാണ് ജീനുകള്‍. അപ്പോള്‍ ജീനുകള്‍ എത്ര ചെറുതായിരിക്കും. അവയെ എഡിറ്റ് ചെയ്യുകയെന്ന് പറഞ്ഞാല്‍, കുട്ടിക്കളിയോ!

ജീന്‍ എഡിറ്റിങ് തീര്‍ച്ചയായും കുട്ടിക്കളിയല്ല. ലോകത്ത് ഏറ്റവും ഊര്‍ജിതമായി ഗവേഷണം നടക്കുന്ന മേഖലയാണത്, ഏറെ സാധ്യത കല്‍പ്പിക്കപ്പെടുന്ന പഠനമേഖല. കോടിക്കണക്കിന് ഡോളര്‍ ഈ രംഗത്ത് മുതല്‍ മുടക്കാന്‍ സ്ഥാപനങ്ങളും വ്യക്തികളും മത്സരിക്കുന്നു. ലോകമെങ്ങും നൂറുകണക്കിന് പരീക്ഷണശാലകളില്‍ ജീന്‍ എഡിറ്റിങ് ഗവേഷണം പുരോഗമിക്കുന്നു.

ഈ ആവേശത്തിന്റെയൊക്കെ അടിസ്ഥാനം നാലുവര്‍ഷം മുമ്പ് കണ്ടെത്തിയ ഒരു ജീന്‍ എഡിറ്റിങ് വിദ്യയാണെന്നറിയുക. ജിനോം എഞ്ചിനിയറിങിന്റെ തലക്കുറി മാറ്റാന്‍ ശേഷിയുള്ള ആ വിദ്യയുടെ പേര്  'ക്രിസ്‌പെര്‍-കാസ്9 (CRISPR-Cas9) ടെക്‌നോളജി' എന്നാണ്. പേര് വായില്‍കൊള്ളില്ലഎന്നേ ഉള്ളൂ. സംഭവം സിംപിളാണ്, അതുപോലെ പവര്‍ഫുളുമാണെന്ന് വിദഗ്ധര്‍ പറയുന്നു. നമുക്കിതിനെ 'ക്രിസ്‌പെര്‍ വിദ്യ'യെന്ന് ചുരുക്കി വിളിക്കാം. 

നിലവിലുണ്ടായിരുന്ന ജീന്‍ എഡിറ്റിങ് വിദ്യകളെ അപേക്ഷിച്ച് ഏറെ ലളിതവും ചെലവ് കുറഞ്ഞതുമാണ് ക്രിസ്‌പെര്‍ വിദ്യ. എന്നാല്‍, കൃത്യത വളരെ കൂടുതലും!

സാധ്യതകളുടെ അപാരത

കാര്‍ഷികഗവേഷണം മുതല്‍ ബയോമെഡിക്കല്‍ രംഗം വരെയുള്ള മേഖലകളില്‍ അപാര സാധ്യതകളാണ് ഈ ജീന്‍ എഡിറ്റിങ് വിദ്യയ്ക്ക് കല്‍പ്പിക്കപ്പെടുന്നത്. മനുഷ്യരുടേതടക്കം ഏത് ജിനോമില്‍ നിന്നു വേണമെങ്കിലും നിശ്ചിത ഡി.എന്‍.എ.ശ്രേണീഭാഗങ്ങളെ അങ്ങേയറ്റം കൃത്യതയോടെ എഡിറ്റ് ചെയ്ത് നീക്കാനും കൂട്ടിച്ചേര്‍ക്കാനും തിരുത്തല്‍ വരുത്താനും ക്രിസ്‌പെര്‍ വിദ്യ സഹായിക്കുന്നു. ഉദാഹരണത്തിന് നിലക്കടലയുടെ കാര്യമെടുക്കാം. അത് ചിലര്‍ക്ക് അലര്‍ജിയുണ്ടാക്കാറുണ്ട്. അതിന് കാരണമായ അലര്‍ജനുണ്ടാക്കുന്ന ജീനിനെ നീക്കംചെയ്ത് നിലക്കടല ഉത്പാദിപ്പിച്ചാല്‍ അലര്‍ജിയെ പിന്നെ പേടിക്കേണ്ട. ക്രിസ്‌പെര്‍ വിദ്യയുപയോഗിച്ച് ഇതിനുള്ള നീക്കം നടക്കുകയാണ്. 

സുരക്ഷിതമായ കൂണുകള്‍ രൂപപ്പെടുത്തുക, മലമ്പനി പടര്‍ത്താനുള്ള ശേഷി എടുത്തുകളയാന്‍ പാകത്തില്‍ കൊതുകുകളെ ജനിതകപരിഷ്‌ക്കരണം വരുത്തുക, കാന്‍സര്‍ കോശങ്ങളെ ആക്രമിച്ച് നശിപ്പിക്കാന്‍ പാകത്തില്‍ ശരീരത്തിലെ ടി കോശങ്ങളെ പരിഷ്‌ക്കരിക്കുക - എന്നിങ്ങനെ ക്രിസ്‌പെര്‍ വിദ്യയുടെ സാധ്യതകളിലേക്ക് വിരല്‍ചൂണ്ടുന്ന ഗവേഷണങ്ങള്‍ ലോകത്ത് പുരോഗമിക്കുകയാണ്. വംശനാശം സംഭവിച്ച വൂളി മാമത്തുകളെ തിരികെ കൊണ്ടുവരാനുള്ള പദ്ധതിക്ക് പോലും സാധ്യത നല്‍കുകയാണ് ഈ ജീന്‍ എഡിറ്റിങ് വിദ്യ! 


Pic 2 - കാന്‍സര്‍ കോശങ്ങളെ (പിങ്ക് നിറത്തിലുള്ളത്) തിരഞ്ഞുപിടിച്ച് ആക്രമിക്കാന്‍ പാകത്തില്‍ ഹ്യുമണ്‍ ടി കോശങ്ങളെ (നീലനിറത്തിലുള്ളത്) ക്രിസ്‌പെര്‍ വിദ്യ വഴി പരിഷ്‌ക്കരിക്കാനുള്ള ശ്രമത്തിലാണ് ഗവേഷകര്‍. ചിത്രം കടപ്പാട്: Steve Gschmeissner/SPL 

പന്നിയുടെ ഡി.എന്‍.എ.എഡിറ്റ് ചെയ്യുക വഴി, അവയുടെ അവയവങ്ങള്‍ മനുഷ്യരില്‍ മാറ്റിവെയ്ക്കാന്‍ പാകത്തില്‍ യോഗ്യമാക്കാന്‍ ക്രിസ്‌പെര്‍ വിദ്യ വഴിതുറന്നു കഴിഞ്ഞു. ക്രിസ്‌പെര്‍ ഉപയോഗിച്ച് ജീന്‍എഡിറ്റിങിന് വിധേയമാക്കിയ മനുഷ്യകോശങ്ങള്‍ കാന്‍സര്‍ രോഗികളില്‍ കുത്തിവെച്ച് ചൈനയില്‍ കഴിഞ്ഞ വര്‍ഷം പരീക്ഷണ ചികിത്സ തുടങ്ങുകയുണ്ടായി. ചൈനയില്‍ സിച്ചുവാന്‍ സര്‍വ്വകലാശാലയിലെ ക്യാന്‍സര്‍വിദഗ്ധന്‍ ലു യുവിന്റെ നേതൃത്വത്തില്‍ 2016 ഒക്ടോബര്‍ 28 നാണ് ശ്വാാസകോശാര്‍ബുദം ബാധിച്ച രോഗിയില്‍ ഈ ചികിത്സ ആരംഭിച്ചത്. ക്രിസ്‌പെര്‍ വിദ്യ മനുഷ്യരില്‍ പരീക്ഷിക്കുന്ന ആദ്യ സംഭവമായി അത്. 

യു.എസില്‍ പിറ്റ്‌സ്ബര്‍ഗ്, ടെംപിള്‍ സര്‍വ്വകലാശാലകളിലെ ഗവേഷകര്‍ എച്ച്.ഐ.വി.ബാധിച്ച എലികളില്‍ ജീന്‍ എഡിറ്റിങ് നടത്തിയപ്പോള്‍, ആ വൈറസിന് പെരുകാനുള്ള ശേഷി നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ്. എച്ച്.ഐ.വി.വൈറസിന് കോശങ്ങളില്‍ പെരുകാനുള്ള ജനിതകശേഷി അണച്ചുകളയാന്‍ (ഓഫ് ചെയ്യാന്‍) ക്രിസ്‌പെര്‍ വിദ്യ കൊണ്ട് കഴിഞ്ഞത് ഗവേഷകരെ ആവേശഭരിതരാക്കിയിരിക്കുകയാണ്. താമസിയാതെ മനുഷ്യരില്‍ ഈ പരീക്ഷണം ആരംഭിക്കാമെന്ന പ്രതീക്ഷയിലാണ് അവര്‍. 


Pic 3 - എലികളില്‍ എച്ച്.ഐ.വി.പെരുകുന്നത് തടയാന്‍ ക്രിസ്‌പെര്‍ വിദ്യയുടെ സഹായത്തോടെ ഗവേഷകര്‍ക്കായി

ബാക്ടീരിയകളുടെ സൂത്രവിദ്യ

പല ആശയങ്ങളും പ്രകൃതിയില്‍ നിന്നാണ് ശാസ്ത്രലോകം കടംകൊള്ളാറുള്ളത്. ക്രിസ്‌പെര്‍ വിദ്യയുടെ കാര്യവും വ്യത്യസ്തമല്ല. ബാക്ടീരിയ പോലുള്ള സൂക്ഷ്മജീവികള്‍ വൈറസ് ആക്രമണത്തെ പ്രതിരോധിക്കാന്‍ സ്വീകരിക്കുന്ന ഒരു ജനിതക സൂത്രവിദ്യയാണ് ക്രിസ്‌പെര്‍ വിദ്യയ്ക്ക് അടിസ്ഥാനം. അതിക്രമിച്ച് കയറുന്ന വൈറസുകളുടെ ഡി.എന്‍.എ.ഭാഗം കവര്‍ന്നെടുത്ത് 'കാസ്' (Cas) രാസാഗ്നിയുടെ സഹായത്തോടെ സ്വന്തം ഡി.എന്‍.എ.യില്‍ വെച്ചുപിടിപ്പിക്കുകയാണ് ബാക്ടീരിയ ചെയ്യുക. ഇങ്ങനെ ആവര്‍ത്തിച്ചു വരുന്ന ഡി.എന്‍.എ.ശ്രേണീഭാഗങ്ങള്‍ 'ക്രിസ്‌പെര്‍' എന്നറിയപ്പെടുന്നു. ക്രിസ്‌പെര്‍ ശ്രേണികളുടെ ആര്‍.എന്‍.എ.കോപ്പികള്‍ സൃഷ്ടിക്കുന്ന ബാക്ടീരിയ, അവ ഉപയോഗിച്ച് വൈറസ് ഡി.എന്‍.എ.യെ തിരിച്ചറിയുകയും അത്തരം വൈറസുകളുടെ ആക്രമണങ്ങള്‍ ഭാവിയില്‍ ചെറുക്കുകയും ചെയ്യുന്നു. 


Pic 4 - മൂന്ന് ഘടകങ്ങള്‍ ചേര്‍ന്ന ക്രിസ്‌പെര്‍ സംവിധാനം

ബാക്ടീരിയയുടെ 'ക്രിസ്‌പെര്‍' സൂത്രവിദ്യയെ മൂര്‍ച്ചയേറിയ ഒരു ജീന്‍ എഡിറ്റിങ് ആയുധമായി 2012ല്‍ ഗവേഷകര്‍ രൂപപ്പെടുത്തി. അന്ന് നിലവിലുണ്ടായിരുന്ന പോട്ടീന്‍ അധിഷ്ഠിത ജീന്‍ എഡിറ്റിങ് സങ്കേതങ്ങളായ 'ടാലിന്‍' (TALEN), 'സിങ്ക് ഫിംഗര്‍' (Zinc Finger) തുടങ്ങിയ ദുര്‍ഘട ടെക്‌നോളജികളെ അപേക്ഷിച്ച്, താരതമ്യേന ലളിതവും ചെലവുകുറഞ്ഞതുമായി 'ക്രിസ്‌പെര്‍-കാസ്9' വിദ്യ. 

ക്രിസ്‌പെര്‍ എന്ന ഡി.എന്‍.എ.ശ്രേണീഭാഗം, ഒരു ഗൈഡ് ആര്‍.എന്‍.എ, 'കാസ്9' രാസാഗ്നി - ഇത്രയുമാണ് ക്രിസ്‌പെര്‍ വിദ്യയുടെ കാതല്‍. ക്രിസ്‌പെര്‍ സൃഷ്ടിക്കുന്ന ഗൈഡ് ആര്‍.എന്‍.എയ്ക്ക് മനുഷ്യന്റേത് ഉള്‍പ്പടെ ഏത് ജിനോമിലെയും നിശ്ചിത ശ്രേണീഭാഗം സേര്‍ച്ചുചെയ്ത് കണ്ടെത്താന്‍ സാധിക്കും. ആ ഡി.എന്‍.എ.ശ്രേണീഭാഗം കിറുകൃത്യമായി മുറിച്ചുമാറ്റാന്‍ 'കാസ്9' രാസാഗ്നിക്കും കഴിയും. ഇവിടെ ഗൈഡ് ആര്‍.എന്‍.എ.വഴികാട്ടിയും, 'കാസ്9' രാസാഗ്നി കത്രികയുമാണ്! 

Video 1 ക്രിസ്‌പെര്‍ വിദ്യ എന്തെന്ന് അതിന്റെ ഉപജ്ഞാതാക്കളിലൊരാളായ ജെന്നിഫര്‍ ദൗഡ്‌ന വിവരിക്കുന്നത് കാണുക

ഒരു കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വേറിനെ പോലെ കൃത്യമായി പ്രോഗ്രാം ചെയ്ത് വ്യത്യസ്ത എഡിറ്റിങ് കൃത്യങ്ങള്‍ക്ക് ഉപയോഗിക്കാം എന്നതാണ് ക്രിസ്‌പെര്‍ സംവിധാനത്തിന്റെ പ്രത്യേകത. ജിനോമിലെ ഏത് ശ്രേണീഭാഗം മുറിച്ചുമാറ്റാന്‍ അല്ലെങ്കില്‍ കൂട്ടിച്ചേര്‍ക്കാന്‍ ആണോ പ്രോഗ്രാം ചെയ്യുന്നത്, അത് കൃത്യമായി നിര്‍വ്വഹിക്കാന്‍ ക്രിസ്‌പെര്‍ സംവിധാനത്തിന് കഴിയും. ഒരു ജീവിയുടെ അല്ലെങ്കില്‍ സസ്യത്തിന്റെ ഡി.എന്‍.എ.യില്‍ വളരെ കൃത്യവും സൂക്ഷ്മവുമായ മാറ്റങ്ങള്‍ വരുത്താന്‍ പാകത്തില്‍ ജിനോം എഞ്ചിനിയറിങിനെ ഈ സംവിധാനം മാറ്റുന്നു. 

20 വര്‍ഷത്തെ ചരിത്രം

മനുഷ്യരിലും മറ്റ് സസ്തനികളിലും ഉപയോഗിക്കാന്‍ പാകത്തില്‍ ക്രിസ്‌പെര്‍ വിദ്യ രൂപപ്പെട്ടത് 2012 ലാണെങ്കിലും, രണ്ട് പതിറ്റാണ്ട് കാലത്തെ ഗവേഷണത്തിന്റെ പിന്‍ബലം അതിനുണ്ട്. ക്രിസ്‌പെറിന്റെ രഹസ്യം അനാവരണം ചെയ്യാന്‍ വര്‍ഷങ്ങളോളം വിയര്‍പ്പൊഴുക്കിയ ഗവേഷകരുണ്ട്. ശാസ്ത്രസാങ്കേതികരംഗം മുന്നോട്ടുനീങ്ങുന്നത് എങ്ങനെ എന്നതിന് മികച്ച ഉദാഹരണമായി ക്രിസ്‌പെറിന്റെ ചരിത്രത്തെ കാണാം.  


Pic 5 - സാന്റ പോളയിലെ ചതുപ്പുകള്‍- ഈ മേഖലയില്‍ നിന്നാണ് ക്രിസ്‌പെര്‍ ചരിത്രം തുടങ്ങുന്നത്. ചിത്രം: Spain Info 

കഥ തുടങ്ങേണ്ടത് സ്‌പെയിനിലെ മെഡിറ്റനേറിയന്‍ തുറമുഖമായ സാന്റ പോളയില്‍ നിന്നാണ്. മനോഹരമായ കടല്‍ത്തീരവും വിശാലമായ ഉപ്പളങ്ങളും നിറഞ്ഞ പ്രദേശം. ആ പരിസരത്ത് ജനിച്ച് വളരുകയും സമീപത്തുള്ള അലികാന്റെ സര്‍വകലാശാലയില്‍ ഗവേഷണവിദ്യാര്‍ഥിയായി 1989ല്‍ ചേരുകയും ചെയ്ത ഫ്രാന്‍സിസ്‌കോ മൊജിക, പഠനവിഷയമായി എടുത്തത് അവിടുത്തെ ചതുപ്പുകളില്‍ കാണപ്പെടുന്ന ഒരിനം ബാക്ടീരിയത്തെയാണ് ( Haloferax mediterranei ). സാന്ദ്രതയേറിയ ലവണജലത്തിലും വളരാന്‍ ശേഷിയുള്ളതാണ് ആ ബാക്ടീരിയം.

ലവണസാന്ദ്രതയുടെ ഫലം ചെറുക്കാനുള്ള രാസാഗ്നികളുടെ ശ്രമഫലമാകാം, ആ ബാക്ടീരിയത്തില്‍ ഒരിനം ഡി.എന്‍.എ.ശ്രേണീഭാഗങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതായി മൊജിക നിരീക്ഷിച്ചു. കുറ്റമറ്റ രീതിയില്‍  30 ബേസുകളോടെ ആ ഡി.എന്‍.എ.തുണ്ടുകള്‍ ആവര്‍ത്തിക്കുന്നു എന്നകാര്യം ആ യുവഗവേഷകന്റെ ജിജ്ഞാസയുണര്‍ത്തി. 1993 ലാണ് ഈ കണ്ടെത്തല്‍ നടത്തുന്നത്. അന്ന് 28 വയസ്സുള്ള മൊജിക അടുത്ത ഒരു പതിറ്റാണ്ട് കാലം തന്റെ ജിജ്ഞാസയ്ക്ക് ഉത്തരം തേടാന്‍ ചെലവിട്ടു. താന്‍ ആദ്യം പഠനവിധേയമാക്കിയ ബാക്ടീരിയത്തില്‍ മാത്രമല്ല, അവയുടെ അകന്ന ബന്ധുക്കളിലും ഒരേപോലെ ആവര്‍ത്തിക്കുന്ന ഡി.എന്‍.എ.ശ്രേണീഭാഗങ്ങള്‍ കണ്ടു. 

ആവര്‍ത്തിക്കുന്ന അത്തരം ഡി.എന്‍.എ.ശ്രേണിക്ക് 'Clustered Regularly Interspaced Short Palindromic Repeats' അഥവാ CRISPR എന്ന പിന്നീടാണ് പേര് നല്‍കപ്പെടുന്നത്. 


Pic 6 - ഫെങ് ഷാങ് - ക്രിസ്‌പെര്‍ രംഗത്തെ സൂപ്പര്‍സ്റ്റാര്‍. ചിത്രം കടപ്പാട്: കാതറിന്‍ ടൈയ്‌ലര്‍

മൊജികയ്ക്ക് മാത്രമല്ല, മറ്റ് രാജ്യങ്ങളിലെ ഗവേഷകര്‍ക്കും ക്രിസ്‌പെര്‍ ശ്രേണികളില്‍ താത്പര്യമുണ്ടായി. സദ്ദാം ഹുസൈന്റെ ജൈവായുധങ്ങളെ ചെറുക്കാന്‍ ഫ്രാന്‍സില്‍ നടന്ന ഗവേഷണം പോലും യാദൃശ്ചികമായി ക്രിസ്‌പെര്‍ ശ്രേണികളുടെ പഠനത്തിന് മുതല്‍ക്കൂട്ടായി. കണ്ടെത്തി പത്തുവര്‍ഷം തികയുമ്പോള്‍, 2003ലാണ് 'ക്രിസ്‌പെര്‍' എന്നത് പ്രതിരോധസംവിധാനം ശക്തിപ്പെടുത്താന്‍ സൂക്ഷ്മജീവികള്‍ രൂപപ്പെടുന്ന സൂത്രവിദ്യയാണെന്ന് മനസിലാകുന്നത്. ക്രിസ്‌പെര്‍ സംവിധാനത്തിന്റെ ഭാഗമായ 'കാസ്' (Cas) രാസാഗ്നികളെയും ഗവേഷകര്‍ ഇതിനിടെ തിരിച്ചറിഞ്ഞു. 

നിശ്ചിത ഡി.എന്‍.എ ഭാഗങ്ങളെ ലക്ഷ്യംവെച്ച് 'ക്രിസ്‌പെര്‍ സംവിധാനം' പ്രോഗ്രാംചെയ്യാം എന്ന കണ്ടെത്തലായിരുന്നു ഈ രംഗത്തെ ഒരു സുപ്രധാന മുന്നേറ്റം. 2008ല്‍ ലൂസിയാനോ മാരാഫിനി, എറിക് സോന്തീമര്‍ എന്നീ ഗവേഷകരാണ് ഈ ദിശയിലുള്ള ആദ്യമുന്നേറ്റം നടത്തിയത്. 
നിര്‍ണായക മുന്നേറ്റം 

ക്രിസ്‌പെര്‍ സംവിധാനത്തില്‍ 'കാസ്9' രാസാഗ്നിക്ക് വഴികാട്ടുന്ന ഗൈഡ് ആര്‍.എന്‍.എ.രൂപപ്പെടുത്തുന്നതും, ടെസ്റ്റ്ട്യൂബിനുള്ളില്‍ ജീന്‍ എഡിറ്റിങ് ആദ്യമായി വിജയകരമായി നടത്തുന്നതും രണ്ട് വനിതാഗവേഷകരാണ്-ഇമ്മാനുവേല്‍ കാര്‍പ്പെന്റിയര്‍, ജെന്നിഫര്‍ ദൗഡ്‌ന എന്നിവര്‍. ഇന്ന് നിലവിലുള്ള ക്രിസ്‌പെര്‍ ജീന്‍ എഡിറ്റിങ് വിദ്യയുടെ ഉപജ്ഞേതാക്കളുടെ കൂട്ടത്തില്‍ ഇവരും ഉള്‍പ്പെടുന്നു (2012 ഓഗസ്തില്‍ സയന്‍സ് ജേര്‍ണലില്‍ ഇവരുടെ പഠനം പ്രസിദ്ധീകരിച്ചു). 


Pic 7 - ഇമ്മാനുവേല്‍ കാര്‍പ്പെന്റിയര്‍-ക്രിസ്‌പെര്‍ എഡിറ്റിങ് വിദ്യ രൂപപ്പെടുത്തിയവരില്‍ ഒരാള്‍. ചിത്രം കടപ്പാട്: യുമിയ യൂണിവേഴ്‌സിറ്റി, സ്വീഡന്‍ 

കാര്‍പ്പെന്റിയറും ദൗഡ്‌നയും തങ്ങളുടെ ഗവേഷണം തുടരുന്ന ഏതാണ്ട് അതേ വേളയില്‍ ചൈനീസ് വംശജനായ അമേരിക്കന്‍ ഗവേഷകന്‍ ഫെങ് ഷാങ്, മനുഷ്യരുടെയും എലികളുടെയും കോശങ്ങളില്‍ ജീന്‍ എഡിറ്റിങ് നടത്താന്‍ പാകത്തില്‍ ക്രിസ്‌പെര്‍ സംവിധാനം രൂപപ്പെടുത്താനുള്ള കഠിനശ്രമത്തിലായിരുന്നു. ചെറുപ്പത്തില്‍ 'ജുറാസിക് പാര്‍ക്ക്' എന്ന ഹോളിവുഡ് ചിത്രം കണ്ട് ജനിതകശാസ്ത്രം തലയ്ക്കുപിടിച്ച വ്യക്തിയാണ് ഷാങ്. വെറും 16 വയസ്സുള്ളപ്പോള്‍ ജീന്‍ തെറാപ്പി ലാബില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ ആള്‍! 

മസ്തിഷ്‌ക്കപഠനത്തിനുള്ള നൂതനസങ്കേതമായ 'ഓപ്‌റ്റോജനറ്റിക്‌സ്' (optogenetics) വികസിപ്പിച്ചവരില്‍ പ്രമുഖ അംഗമായ ഷാങ്, അന്ന് നിലവിലുണ്ടായിരുന്ന ജീന്‍ എഡിറ്റിങ് വിദ്യകളെല്ലാം പ്രയോഗിച്ച് ഗുണദോഷങ്ങള്‍ മനസിലാക്കിയ ശേഷമാണ് ക്രിസ്‌പെര്‍ സങ്കേതത്തിലേക്ക് എത്തുന്നത്. മനുഷ്യന്‍ ഉള്‍പ്പടെയുള്ള സസ്തനികളില്‍ ജീന്‍ എഡിറ്റിങ് നടത്താന്‍ പാകത്തില്‍ ക്രിസ്‌പെര്‍ വിദ്യ വികസിപ്പിക്കുന്നതില്‍ 2012ല്‍ ഷാങ് വിജയിച്ചു. 2013 ജനുവരി മൂന്നിന് 'സയന്‍സ് ജേര്‍ണലി'ല്‍ ഷാങിന്റെ സുപ്രധാന പ്രബന്ധം പ്രസിദ്ധീകരിച്ചു. ക്രിസ്‌പെര്‍ ചരിത്രത്തില്‍ ഏറ്റവുമധികം സൈറ്റേഷന്‍ ലഭിച്ച പ്രബന്ധമാണത്. സീനിയര്‍ ഹാര്‍വാഡ് പ്രൊഫസര്‍ ജോര്‍ജ് ചര്‍ച്ച് 2012 ല്‍ തന്നെ ക്രിസ്‌പെര്‍ സംവിധാനം മനുഷ്യകോശങ്ങളില്‍ ജീന്‍ എഡിറ്റിങിന് ഉപയോഗിക്കാമെന്ന് തെളിയിച്ചു. അദ്ദേഹത്തിന്റെ പേപ്പറും ഷാങിന്റെ പ്രബന്ധത്തിനൊപ്പം സയന്‍സ് ജേര്‍ണല്‍ പ്രസിദ്ധീകരിച്ചു


Pic 8 - ജെന്നിഫര്‍ ദൗഡ്‌ന-ക്രസ്‌പെര്‍ വിദ്യയുടെ ഉപജ്ഞാതാക്കളിലൊരാള്‍. ചിത്രം കടപ്പാട്: സാം വില്ലാര്‍ഡ് 

ക്രിസ്‌പെര്‍-കാസ്9 വിദ്യയുടെ കണ്ടെത്തല്‍ ഷാങിനെ ജീവതന്മാത്രരംഗത്ത് താരപദവിയിലേക്കുയര്‍ത്തി. ക്രിസ്‌പെര്‍ വിദ്യയുടെ പേറ്റന്റ് ഷാങിന്റെ മാതൃസ്ഥാപനമായ മസാച്യൂസെറ്റ്‌സ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജി (എം.ഐ.ടി) ആണ് കരസ്ഥമാക്കിയത്. 2014 ഏപ്രിലില്‍ നല്‍കപ്പെട്ട പേറ്റന്റില്‍ ആ വിദ്യയുടെ കണ്ടെത്തിയവരില്‍ മുഖ്യസ്ഥാനം ഷാങിനാണ് നല്‍കിയിരിക്കുന്നത്. 

2013 ആദ്യം ഷാങിന്റെയും ചര്‍ച്ചിന്റെയും പഠനറിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ, ജീവതന്മാത്രാരംഗത്തെ ഏറ്റവും ആവേശമുണര്‍ത്തുന്ന സംഗതിയായി ക്രിസ്‌പെര്‍-കാസ്9 മാറി. ഏറെക്കാലമായി പ്രതീക്ഷിച്ചിരുന്നു സുപ്രധാന മുന്നേറ്റം എന്നനിലയ്ക്ക് ഇരുകൈയും നീട്ടി ഈ വിദ്യയെ ശാസ്ത്രലോകം ഏറ്റെടുത്തു. ഗൂഗിളില്‍ ഏറ്റവുമധികം സെര്‍ച്ച് ചെയ്യപ്പെടുന്ന ഒന്നായി ക്രിസ്‌പെര്‍ മാറി. ബയോകെമിസ്ട്രിയില്‍ ഏറ്റവും കൂടുതല്‍ ഗവേഷണം നടക്കുന്ന രംഗമായി ക്രിസ്‌പെര്‍ പരിണമിച്ചു. നൂറുകണക്കിന് പരീക്ഷണശാലകളും യൂണിവേഴ്‌സിറ്റികളും ക്രിസ്‌പെര്‍ ഗവേഷണത്തിന്റെ ഊര്‍ജിത മേഖലകളായി പരിണമിച്ചു. 


Pic 9 - ജോര്‍ജ് ചര്‍ച്ച്-ചിത്രം കടപ്പാട്: സ്റ്റീവ് ജുര്‍വെറ്റ്‌സണ്‍/വിക്കിമീഡിയ

പക്ഷേ, ക്രിസ്‌പെര്‍ വിദ്യ അതിന്റെ ബാല്യത്തിലാണെന്ന കാര്യം ഗവേഷകര്‍ക്കറിയാം. പരിഹരിക്കപ്പെടേണ്ട ഒട്ടേറെ ശാസ്ത്ര, നൈതിക പ്രശ്‌നങ്ങള്‍ ക്രിസ്‌പെര്‍ വിദ്യയുമായി ബന്ധപ്പെട്ട് അവശേഷിക്കുന്നു. 

ബാക്ടീരിയയുടെ പ്രതിരോധസംവിധാനത്തില്‍ നിന്നുള്ളതാണ് ക്രിസ്‌പെര്‍ എന്നതിനാല്‍, അതുപയോഗിച്ച് മനുഷ്യരില്‍ ജീന്‍ എഡിറ്റിങ് നടത്തിയാല്‍ ശരീരപ്രതിരോധ സംവിധാനത്തെ അത് സ്വാധീനിക്കില്ലേ എന്ന ചോദ്യം പ്രസക്തമാണ്. കോശങ്ങളെ ക്രിസ്‌പെര്‍ ഫാക്ടറികളാക്കാന്‍ ഇത് ഇടയാക്കില്ലേ എന്ന സന്ദേഹവും ശക്തമാണ്. 

Video 2 ക്രിസ്‌പെര്‍ വിദ്യ ലളിതമാണ് ചെലവുകുറഞ്ഞതാണ് എന്ന് പറയുമ്പോള്‍ അര്‍ഥമാക്കുന്നതെന്ത്-ഈ വീഡിയോ കാണുക

നൈതിക പ്രശ്‌നങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് സ്വാര്‍ഥതാത്പര്യങ്ങള്‍ക്കായി ക്രിസ്‌പെര്‍ വിദ്യ ദുരുപയോഗം ചെയ്യപ്പെടില്ലേ എന്നതാണ്. ഡിസൈനര്‍ കുഞ്ഞുങ്ങളെ സൃഷ്ടിക്കാനും, അതുവഴി മുന്തിയ ഗുണങ്ങള്‍ മാത്രമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാനും ഈ വിദ്യ വഴിയൊരുക്കില്ലേ എന്നതാണ് ഉയരുന്ന ചോദ്യം. 

ഇതൊക്കെ ശാസ്ത്രീയമായും രാഷ്ട്രീയമായും പരിഹരിക്കപ്പെടേണ്ട പ്രശ്‌നങ്ങളാണ്. ശൈശാവസ്ഥയിലുള്ള ഒരു സംവിധാനത്തില്‍ ഇത്തരം പ്രശ്‌നങ്ങള്‍ സാധാരണമാണെന്നും, ആവശ്യമായ സമയത്ത് അവ പരിഹരിക്കപ്പെടുമെന്നുമുള്ള ആത്മവിശ്വാസത്തിലാണ് ഗവേഷകര്‍. 

References -
1. 'The Heroes of CRISPR', by Eric S. Lander. Cell, 14 January 2016.
2. 'The new frontier of genome engineering with CRISPR-Cas9', by Jennifer Doudna And Emmanuelle Charpentier. Science:346,6213, 28 Nov 2014.
3.'Meet one of the world's most groundbreaking scientists. He is 34', by Sharon Begley. statnews.com, 6 Nov 2015.
4. 'Genetically-modified humans: what is CRISPR and how does it work?', by Abigail Beall. wired.co.uk, 5 Feb 2017
- ജോസഫ് ആന്റണി 

* മാതൃഭൂമി ഓണ്‍ലൈനില്‍ (2017 മെയ് 16) പ്രസിദ്ധീകരിച്ചത്

ദക്ഷിണധ്രുവത്തില്‍ മഞ്ഞുരുകിയാല്‍ കാലവര്‍ഷത്തിന് സംഭവിക്കുന്നത്

 തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം മെയ് 30ന് കേരളത്തിലെത്തുമെന്നായിരുന്നു
കാലാവസ്ഥാപ്രവചനം. കഠിനമായ ചൂടില്‍ തപിക്കുന്ന ഭൂമിക്ക് കുളിര്‍ പകര്‍ന്നെത്തുന്ന കാലവര്‍ഷം യഥാര്‍ഥത്തില്‍ രണ്ട് ഹിമഭൂമികളുടെ സൃഷ്ടിയാണ്-ഹിമാലയത്തിന്റെയും അന്റാര്‍ട്ടിക്കയുടെയും! 


Pic 1 - രാജ്യത്തെ 130 കോടി ജനങ്ങളും ഒരുപോലെ കാക്കുന്ന പ്രതിഭാസമാണ് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം. ചിത്രം: പിടിഐ

രണ്ട് ഹിമപ്രദേശങ്ങളാണ് നമ്മുടെ കാലവര്‍ഷത്തെ സൃഷ്ടിക്കുന്നതെന്നറിയാമോ? അതെങ്ങനെ, കടല്‍വെള്ളം നീരാവിയായി പൊങ്ങി മേഘങ്ങളായി മാറിയല്ലേ മഴയുണ്ടാകുന്നതെന്ന് സംശയം തോന്നാം. സംഭവം ശരിയാണ്. പക്ഷേ, നമ്മള്‍ കാലവര്‍ഷമെന്ന് വിളിക്കുന്ന മണ്‍സൂണ്‍* യഥാര്‍ഥത്തില്‍ ഹിമാലയത്തിന്റെയും ദക്ഷിണധ്രുവമായ അന്റാര്‍ട്ടിക്കയുടെയും സൃഷ്ടിയാണ്. ഈ രണ്ട് ഹിമഭൂമികളും ഇല്ലായിരുന്നെങ്കില്‍ ഇന്നത്തെ നിലയ്ക്ക് മണ്‍സൂണ്‍ ഉണ്ടാകുമായിരുന്നില്ല എന്ന് ഗവേഷകര്‍ പറയുന്നു.

കഠിനമായ ചൂടില്‍ മാസങ്ങളായി ഉരുകുകയാണ് മണ്ണും മനുഷ്യനും മറ്റ് ജീവികളും, കേളത്തില്‍ മാത്രമല്ല രാജ്യത്താകെ. അതുകൊണ്ട് തന്നെ ജാതിമത രാഷ്ട്രീയ ഭേദമന്യേ 130 കോടി ഇന്ത്യക്കാരും ആകാംക്ഷയോടെ എന്തിനെയെങ്കിലും കാക്കുന്നുവെങ്കില്‍, അത് കേരളീയര്‍ ഇടവപ്പാതി എന്ന് വിളിക്കുന്ന തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തെയാണ്. ഇന്ത്യയുടെ കാര്‍ഷിക സമ്പദ്‌വ്യവസ്ഥയെ താങ്ങിനിര്‍ത്തിയിരിക്കുന്ന നെടുംതൂണാണ് കാലവര്‍ഷം. മണ്‍സൂണ്‍ ദുര്‍ബലമായാല്‍ കൃഷി പാളും, വരള്‍ച്ചയും പട്ടിണിയുമാകും ഫലം. അതുകൊണ്ട് ഇന്ത്യന്‍ കാര്‍ഷികരംഗത്തെ 'മണ്‍സൂണുമായുള്ള ചൂതാട്ട'മെന്ന് വിശേഷിപ്പിക്കാറുണ്ട്.

കേരളത്തില്‍ ജനിച്ചുവളര്‍ന്ന ആര്‍ക്കും അറിയാവുന്ന ഒരു സംഗതി, ജൂണ്‍ ആദ്യം സ്‌കൂള്‍ തുറക്കുന്ന സമയത്ത് ഇടവപ്പാതി ആരംഭിക്കും എന്നതാണ്. മഴ നനഞ്ഞുള്ള ആദ്യസ്‌കൂള്‍ ദിനങ്ങള്‍ മിക്കവരുടെയും ഗൃഹാതുരത്വമാര്‍ന്ന ഓര്‍മകളുടെ ഭാഗമാണ്. എന്നാല്‍, 80 ലക്ഷം വര്‍ഷം മുമ്പാണ് നിങ്ങള്‍ സ്‌കൂളില്‍ പോയിരുന്നതെന്ന് കരുതുക. എങ്കില്‍ മഴനനഞ്ഞ ആദ്യസ്‌കൂള്‍ ദിനങ്ങളുടെയോ ഗൃഹാതുരത്വത്തിന്റെയോ പ്രശ്‌നം ഉദിക്കുമായിരുന്നില്ല. കാരണം, അന്ന് മണ്‍സൂണ്‍ ഉണ്ടായിരുന്നില്ല! 

ഇന്നത്തെ നിലയ്ക്ക് മണ്‍സൂണ്‍ രൂപപ്പെട്ടിട്ട് 80 ലക്ഷം വര്‍ഷമേ ആയിട്ടുള്ളൂ എന്നാണ് ഭൗമശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുള്ളത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ വടക്കുകിഴക്കന്‍ അതിരില്‍ കോട്ടമതില്‍ പോലെ ഹിമാലയം ഉയര്‍ന്ന് വന്നതിന് ശേഷമാണ്, ജൂണ്‍ ആദ്യം കേരളത്തിലെത്തുന്ന തരത്തില്‍ മണ്‍സൂണ്‍ രൂപപ്പെട്ടത്. 


Pic 2 - ഹിമാലയം ഒരു കോട്ടപോലെ ഉയര്‍ന്നതിന് ശേഷമാണ് ഇന്നത്തെ മണ്‍സൂണ്‍ രൂപപ്പെട്ടത്

അഞ്ചുകോടി വര്‍ഷംമുമ്പ് ഹിമാലയം ഇല്ലായിരുന്നു. ഗോണ്ട്വാന എന്ന മഹാഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്ന ഇന്ത്യന്‍ പ്രദേശം അവിടുന്ന് അടര്‍ന്നുമാറി നീങ്ങി യൂറേഷ്യന്‍ ഭൂഫലകവുമായി കൂട്ടിയിടിച്ചതിന്റെ ഫലമായാണ് ഹിമാലയം ഉയര്‍ന്നുവന്നത്. ഹിമാലയത്തിന്റെയും ടിബറ്റന്‍ പീഢഭൂമിയുടെയും രൂപപ്പെടലാണ് ഏഷ്യന്‍ മണ്‍സൂണിനെ സൃഷ്ടിച്ചത്. മുമ്പ് ദുര്‍ബലമായ ഒരു കാലാവസ്ഥാ പ്രതിഭാസം മാത്രമായിരുന്ന മണ്‍സൂണിന്റെ സ്വാധീനവും ശക്തിയും ഹിമാലയത്തിന്റെ രൂപപ്പെടലോടെ വര്‍ധിച്ചു. 

ടിബറ്റില്‍ നിന്നും ആര്‍ട്ടിക് പ്രദേശത്തുനിന്നും മുമ്പ് തണുത്ത കാറ്റ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിയിരുന്നു. കോട്ട പോലെ ഹിമാലയം സ്ഥാനമുറപ്പിച്ചതോടെ, അത് നിലച്ചു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ചൂട് വര്‍ധിച്ചു. ചൂടുകൂടുമ്പോള്‍ വായു വികസിച്ച് അന്തരീക്ഷമര്‍ദ്ദം കുറയും. ഇന്ത്യയ്ക്ക് 4000 കിലോമീറ്റര്‍ തെക്ക് ഇന്ത്യന്‍മഹാസമുദ്രത്തില്‍ രൂപപ്പെടുന്ന മണ്‍സൂണ്‍, അന്തരീക്ഷമര്‍ദ്ദം കുറഞ്ഞ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്ക് എത്താന്‍ അത് വഴിയൊരുക്കുന്നു. ഒരര്‍ഥത്തില്‍ ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെ നിന്ന് ഒരു വാക്വംക്ലീനര്‍ എന്ന മാതിരി മണ്‍സൂണിനെ ഇങ്ങോട്ട് വലിച്ചടുപ്പിക്കുകയാണ് ചെയ്യുന്നത് (മണ്‍സൂണ്‍ എന്നത് മഴയല്ല, മഴയെ കൊണ്ടുവരുന്ന കാറ്റാണ്). ജൂണ്‍ ആദ്യം കേരളത്തിലെത്തുന്ന മണ്‍സൂണ്‍, വടക്കോട്ട് നീങ്ങി ജൂലായ് പകുതിയോടെ ഹിമാലയന്‍ മേഖലയില്‍ എത്തുന്നു. 

ഹിമാലയം പോലെ തന്നെ മണ്‍സൂണില്‍ സ്വാധീനം ചെലുത്തുന്ന മറ്റൊരു ഹിമപ്രദേശം അന്റാര്‍ട്ടിക്കയാണെന്ന് ഇപ്പോള്‍ ശാസ്ത്രലോകത്തിനറിയാം. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെപ്പോലെ അന്റാര്‍ട്ടിക്കയും ഒരുകാലത്ത് ഗോണ്ട്വാനയുടെ ഭാഗമായിരുന്നു. അതില്‍ നിന്ന് വേര്‍പെട്ട് നീങ്ങി 2.5 കോടി വര്‍ഷം മുമ്പാണ് അത് നിലവിലുള്ള സ്ഥാനമുറപ്പിച്ചത്.


Pic 3 - അന്റാര്‍ട്ടിക്കയിലെ മഞ്ഞുരുക്കമാണ് മണ്‍സൂണിനെ സ്വാധീനിക്കുന്ന ഘടകം. ചിത്രം കടപ്പാട്: ദി ടെലഗ്രാഫ് 

മാര്‍ച്ച് പകുതി മുതല്‍ സെപ്റ്റംബര്‍ പകുതി വരെ അന്റാര്‍ട്ടിക്കയില്‍ ശൈത്യകാലമാണ്. വര്‍ഷം മുഴുക്കെ മഞ്ഞുറഞ്ഞ പ്രദേശമാണെങ്കിലും, ശൈത്യകാലത്ത് അതിരുകളിലെ മഞ്ഞിന്റെ വിസ്തൃതി വര്‍ധിക്കും. 30 ശതമാനം കൂടുതല്‍ മഞ്ഞ് ആ സമയത്തുണ്ടാകുമെന്നാണ് കണക്ക്. കഠിനമായ ശൈത്യത്തില്‍ ചുറ്റുമുള്ള സമുദ്രഭാഗങ്ങള്‍ തണുത്തുറയുമ്പോള്‍, മഞ്ഞുകട്ടകളായി മാറുന്ന വെള്ളത്തില്‍ നിന്ന് ലവണം വേര്‍തിരിയപ്പെടും (ഉപ്പില്ലാത്ത ശുദ്ധജലമേ തണുത്തുറഞ്ഞ് മഞ്ഞുകട്ടയാകൂ). മഞ്ഞുകട്ടകള്‍ വെള്ളത്തിന് മീതെ പൊങ്ങിക്കിടക്കും, ലവണാംശം മുഴുവന്‍ കടലിന്നടിയിലെ വെളത്തില്‍ കലരും. അങ്ങനെ, ലോകത്തേറ്റവും ലവണാംശമുള്ള സമുദ്രഭാഗമാകും അന്റാര്‍ട്ടിക്കയ്ക്ക് ചുറ്റും. ലവണാംശം അധികമായതിനാല്‍ ജലത്തിന് സാന്ദ്രതയും കൂടിയിരിക്കും. അങ്ങനെ, സാന്ദ്രതയും ലവണാംശവും കൂടിയ ജലനം കടലിന്റെ അടിത്തട്ടിലൂടെ ഭൂമധ്യരേഖാപ്രദേശത്തേക്ക് പ്രവഹിക്കാന്‍ തുടങ്ങും. ഭൂമധ്യരേഖാപ്രദേശത്തുനിന്ന് ചൂടുള്ള സാന്ദ്രതകുറഞ്ഞ സമുദ്രജലം മുകള്‍ഭാഗത്തൂകൂടി ദക്ഷിണധ്രുവത്തിലേക്കും നീങ്ങും. ഇതൊരു 'ഗ്ലോബല്‍ കണ്‍വേയര്‍ ബല്‍റ്റ്' പോലെ പ്രവര്‍ത്തിക്കുമെന്ന്, 'ഇന്‍ഡിക്ക' എന്ന ഗ്രന്ഥത്തില്‍ പ്രണയ് ലാല്‍ എഴുതുന്നു. തണുത്ത ജലപ്രവാഹവും ഉഷ്ണജലപ്രവാഹവും സംഗമിക്കുന്ന പ്രദേശങ്ങളില്‍ അന്തരീക്ഷത്തില്‍ രൂക്ഷമായ വാതകച്ചുഴികളും മറ്റും രൂപപ്പെടും. പ്രക്ഷുബ്ധമായ സമുദ്രമേഖലയായി അവിടം രൂപപ്പെടും. 

അന്റാര്‍ട്ടിക്കയില്‍ ശൈത്യം കഠിനമാണെങ്കില്‍ പിറ്റേവര്‍ഷം ഇന്ത്യന്‍ മണ്‍സൂണിന്റെ ശക്തിക്ഷയിക്കാനാണ് സാധ്യത. അന്റാര്‍ട്ടിക്കയിലെ മഞ്ഞിന്റെ വിസ്തൃതിക്കും ഇന്ത്യന്‍ മണ്‍സൂണിന്റെ ശക്തിക്കും തമ്മില്‍ വിപരീതാനുപാതമാണുള്ളതെന്ന് ഗവേഷകര്‍ പറയുന്നു. കാരണം, ശൈത്യകാലം കഠിനമായാല്‍, കൂടുതല്‍ സമുദ്രഭാഗം മഞ്ഞുമൂടിയിരിക്കും. കടല്‍ജലം തപിച്ച് നീരാവിയായായി മാറുന്ന സമുദ്രഭാഗത്തിന്റെ വിസ്തൃതി കുറയും. അന്തരീക്ഷത്തിലെത്തുന്ന നീരാവിയുടെ അളവ് കുറയും. മാത്രമല്ല, മഞ്ഞിന്റെ തോത് വര്‍ധിക്കുന്നത് പ്രകാരം തെക്കുനിന്നുള്ള വെള്ളത്തില്‍ ലവണസാന്ദ്രത കൂടുതലായിരിക്കും. ജലം നീരാവിയാകുന്നത് തടയുന്ന ഘടകമാണിത്. 


Pic 4 - മണ്‍സൂണ്‍ വഴി ഇന്ത്യയില്‍ ഒരുലക്ഷം കോടി ടണ്‍ മഴ ലഭിക്കും. ചിത്രം: രാമനാഥ് പൈ

അതേസമയം, അന്റാര്‍ട്ടിക്കയില്‍ മഞ്ഞ് കുറവാണെങ്കില്‍ (ശൈത്യകാലം അത്ര കഠിനമല്ലെങ്കില്‍) കൂടുതല്‍ സമുദ്രജലം നീരാവിയാകാനും ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്കന്‍ പ്രദേശത്തേക്ക് കൂടുതല്‍ നീരാവിയെത്താനും സാധ്യത കൂടുന്നു. കൂടുതല്‍ മഞ്ഞ് ഉരുകിയിട്ടുണ്ടെങ്കില്‍, സമുദ്രജലത്തിലെ ലവണസാന്ദ്രത കുറയും. ജലം നീരാവിയാകാന്‍ സാധ്യത കൂടും. ഇത് ഇന്ത്യന്‍ മണ്‍സൂണിന്റെ ശേഷി വര്‍ധിപ്പിക്കും. 

ഇന്ത്യന്‍ മണ്‍സൂണിനെ സ്വാധീനിക്കുന്നതായി കണ്ടിട്ടുള്ള മറ്റൊരു സംഗതി, പെസഫിക്് സമുദ്രത്തില്‍ രൂപപ്പെടുന്ന 'എല്‍നിനോ' (El Nino) പ്രതിഭാസമാണ്. സ്പാനിഷ് ഭാഷയില്‍ 'ഉണ്ണിയേശു' എന്നര്‍ഥം വരുന്ന ഇത് പെസഫിക് സമുദ്രോപരിതലത്തെ അകാരണമായി ചൂടുപിടിപ്പിക്കുന്ന കാലാവസ്ഥാ പ്രതിഭാസമാണ്. പോയ വര്‍ഷം ശക്തമായ എല്‍നിനോയുടെ പിടിയിലായിരുന്നു ലോകം. നമ്മുടെ നാട്ടില്‍ ശരാശരിയിലും താഴെ മാത്രം മണ്‍സൂണ്‍ മഴയേ ലഭിച്ചുള്ളൂ. ഇന്ത്യയില്‍ 132 വര്‍ഷത്തിനിടെയുണ്ടായ രൂക്ഷമായ വരള്‍ച്ചക്കാലത്തെല്ലാം എല്‍നിനോ ശക്തിപ്പെട്ടിരുന്നു എന്ന് 2006 സപ്തംബര്‍ എട്ടിന് 'സയന്‍സ്' ജേര്‍ണലിലെ പഠനറിപ്പോര്‍ട്ട് പറയുകയുണ്ടായി. പൂണെയില്‍ 'ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മിറ്റിയോരോളജി'യിലെ ഡോ.കെ.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാമായിരുന്നു പഠനം നടത്തിയത്. 

മേല്‍സൂചിപ്പിച്ച പല ഘടകങ്ങളെ അനുകൂലമായി മാറുമ്പോഴാണ് സാധാരണഗതിയിലുള്ള മണ്‍സൂണ്‍ മഴ ലഭിക്കുക. അങ്ങനെയായാല്‍ ഇന്ത്യയില്‍ ഒരുലക്ഷം കോടി ടണ്‍ മഴ ലഭിക്കും! 

(അവലംബം: 1.ഇന്‍ഡിക്ക (2016), പ്രണയ് ലാല്‍; 2. ദി മണ്‍സൂണ്‍സ് (1998), പി.കെ.ദാസ്). 

* അറബിയിലും ഉര്‍ദുവിലും സീസണ്‍ എന്നര്‍ഥം വരുന്ന വാക്കാണ് 'mausum'. അതില്‍ നിന്നാണ് മണ്‍സൂണ്‍ എന്ന വാക്കുണ്ടായത്. 
- ജോസഫ് ആന്റണി 

* മാതൃഭൂമി നഗരം പേജില്‍ 2017 മെയ് 30ന് പ്രസിദ്ധീകരിച്ചത് 

കരിമീനേ, നിനക്കും ഗോണ്ട്വാനയ്ക്കും തമ്മിലെന്ത്

പര്‍വ്വതങ്ങളിലൂടെയും പാറകളിലൂടെയും മണ്ണിലൂടെയും നദികളിലൂടെയും ഫോസിലുകളിലൂടെയും ജീവജാതികളിലൂടെയും ഇതുവരെ ആരും പറയാത്ത ഒരു ഇന്ത്യാചരിത്രം രചിക്കുകയാണ് പ്രണയ് ലാല്‍ എന്ന എഴുത്തുകാരന്‍ 


Pic 1 - 'ഗോണ്ട്വാനാ ജംഗ്ഷന്‍' അഥവാ കന്യാകുമാരി മുനമ്പ്. ചിത്രം: ലേഖകന്‍

കുട്ടനാട്ടിലെ കരിമീന്‍ പൊള്ളിച്ചത് സ്വാദോടെ കഴിക്കുന്നവരില്‍ ചിലര്‍ക്കെങ്കിലും ഓര്‍മ കാണും 2010ല്‍ കേരളത്തിന്റെ ഔദ്യോഗിക മത്സ്യമായി പ്രഖ്യാപിക്കപ്പെട്ട കക്ഷിയാണ് തന്റെ മുന്നിലുള്ളതെന്ന്. മാത്രമല്ല, 'കരിമീന്‍ വര്‍ഷ'മായി 2010 ആചരിക്കുകയും ചെയ്തിരുന്നു. 

പ്രണയ് ലാല്‍ രചിച്ച 'ഇന്‍ഡിക്ക' എന്ന ഗ്രന്ഥം വായിച്ച ശേഷമാണ് കരിമീന്‍ കഴിക്കാനിരിക്കുന്നതെങ്കില്‍ നിങ്ങളുടെ ചിന്തകള്‍ ഇതില്‍ മാത്രം ഒതുങ്ങില്ല. കോടിക്കണക്കിന് വര്‍ഷം മുമ്പ് ഗോണ്ട്വാന എന്ന മഹാഭൂഖണ്ഡത്തിലെ കായലുകളില്‍ കഴിഞ്ഞിരുന്ന 'സിക്‌ലിഡ്‌സ്' ( cichlids ) മത്സ്യയിനങ്ങളുടെ പിന്‍ഗാമിയാണ് മുന്നിലിരിക്കുന്നതെന്ന ചിന്ത നിങ്ങളെ ഭ്രമിപ്പിക്കും. ഇന്ത്യയും ആ മഹാഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്നു എന്നതിന്റെ ജീവിക്കുന്ന തെളിവാണ് മുന്നില്‍. 

ഗോണ്ട്വാനാലാന്‍ഡിന്റെ ഭാഗമായിരുന്നു ഇന്ത്യ എന്നതിന് വേറെയും തെളിവുകള്‍ പ്രണയ് ലാല്‍ നിരത്തുന്നു. 1999ല്‍ കോട്ടയത്ത് കിണര്‍ കുഴിക്കുന്ന സ്ഥലത്തുനിന്ന്, ഇപ്പോള്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനായ ഡോ.സത്യഭാമദാസ് ബിജു ആദ്യമായി കണ്ടെത്തിയ 'പന്നിമൂക്കന്‍ തവള' ( Nasikabatrachus sahyadrensis ) ആണ് മറ്റൊരു തെളിവ്. 

'ജീവിക്കുന്ന ഫോസില്‍' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആ ജീവി ലോകത്ത് അറിയപ്പെടുന്ന ഒരു തവളകുടുംബത്തിലും ഉള്‍പ്പെടുന്നതായിരുന്നില്ല. അതിന്റെ കണ്ടെത്തല്‍ 2003ല്‍ നേച്ചറില്‍ പ്രസിദ്ധീകരിക്കുമ്പോള്‍ ഒരു നൂറ്റാണ്ടിനിടെ ആദ്യമായി പുതിയൊരു തവളകുടുംബത്തെ കണ്ടെത്തിയെന്ന് ശാസ്ത്രലോകം ഉദ്‌ഘോഷിച്ചു. ജീനുകളില്‍ 13 കോടി വര്‍ഷത്തെ പരിണാമചരിത്രം പേറുന്ന ആ വിചിത്രജീവിയുടെ അടുത്ത ബന്ധുക്കള്‍ ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെ സേയ്‌ഷെല്‍സ് ദ്വീപുകളാണുള്ളത്. ഒരുകാലത്ത് ഇന്ത്യയും സേയ്‌ഷെല്‍സും മഡഗാസ്‌കറും ആഫ്രിക്കയുമൊക്കെ ഗോണ്ട്വാനയുടെ ഭാഗമായിരുന്നു എന്നതിന് വ്യക്തമായ തെളിവായി പന്നിമൂക്കന്‍ തവള. 


Pic 2- കരിമീന്‍-ഈ ജീവിയുടെ ജനിതകവേരുകള്‍ ഗോണ്ട്വാനയിലാണ്. ചിത്രം: ഫ്രാന്‍സിസ് ഡേ/വിക്കിമീഡിയ കോമണ്‍സ് 

ഇത്രയും കൊണ്ട് വിശ്വാസം വരാത്തവരെ ഗ്രന്ഥകാരന്‍ നേരെ കൊണ്ടുനിര്‍ത്തുന്നത് കന്യാകുമാരി മുനമ്പിലാണ്. മൂന്ന് സമുദ്രങ്ങളുടെ സംഗമസ്ഥാനം. അവിടെ കടലില്‍ തിരുവള്ളുവര്‍ സ്മാരകവും വിവേകാനന്ദ പാറയും. ആ ശിലാമേഖയ്ക്ക് ഭൗമശാസ്ത്രജ്ഞര്‍ വിളിക്കുന്ന പേര് 'ഗോണ്ട്വാനാ ജംഗ്ഷന്‍' എന്നാണെന്നറിയുമ്പോള്‍ നമ്മള്‍ അമ്പരക്കും. ഭൂഖണ്ഡങ്ങള്‍ അടര്‍ന്ന് വേര്‍പെടുകയെന്ന ഭൗമചരിത്രത്തിലെ മഹാനാടകം അരങ്ങേറിയ വേദിയാണത്. ഒരുകാലത്ത് ഗോണ്ട്വാനയുടെ ഭാഗമായി ഇന്ത്യയും മഡഗാസ്‌കറും ശ്രീലങ്കയും കിഴക്കന്‍ അന്റാര്‍ട്ടിക്കയും ഓസ്‌ട്രേലിയയും ചേര്‍ന്നിരുന്ന സ്ഥാനം! ഇതറിഞ്ഞു കഴിഞ്ഞാല്‍ കന്യാകുമാരി ആര്‍ക്കും പഴയ കന്യാകുമാരി ആയിരിക്കില്ല. 

ഏതാണ്ട് 1600 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പശ്ചിമഘട്ടം മുറിഞ്ഞ് കാണപ്പെടുന്നത് പ്രധാനമായും ഒരിടത്താണ്, പാലക്കാട് ചുരത്തില്‍. ശരാശരി 30 കിലോമീറ്റര്‍ വിസ്താരമുണ്ട് പാലക്കാടന്‍ ചുരത്തിന്. മഡഗാസ്‌കറിന്റെ ഭൂപടം നമ്മുടേതുമായി ചേര്‍ത്തുവെച്ചാല്‍, പാലക്കാടന്‍ ചുരം മധ്യമഡഗാസ്‌കറിലെ പര്‍വ്വതമേഖലയിലൂടെ തുടരുന്ന അത്ഭുതം കാണാം! 8.8 കോടി വര്‍ഷം മുമ്പ് ഒരു അഗ്നിപര്‍വ്വതസ്‌ഫോടനം വേര്‍പെടുത്തും മുമ്പ് ഇന്ത്യയും മഡഗാസ്‌കറും ചേര്‍ന്ന് നിലകൊണ്ടു എന്നതിത് തെളിവാണിത്. ഒരുകാലത്ത് പാലക്കാടന്‍ ചുരത്തിലൂടെ നടക്കുന്നയാള്‍ എത്തിച്ചേരുക മഡഗാസ്‌കറിലായിരുന്നു എന്നര്‍ഥം! 

18 കോടി വര്‍ഷം മുമ്പ് മുതല്‍ 8 കോടി വര്‍ഷം മുമ്പു വരെയുള്ള കാലത്ത് സമുദ്രാന്തര്‍ഭാഗത്തുണ്ടായ മൂന്ന് ഭീമന്‍ ലാവാപ്രവാഹങ്ങളും ഭൗമപ്രവര്‍ത്തനങ്ങളുമാണ് ഗോണ്ട്വാനയെ പിളര്‍ത്തി വ്യത്യസ്ത ഭൂഖണ്ഡങ്ങളാക്കി മാറ്റിയത്. ഗോണ്ട്വാനാലാന്‍ഡ് പിളര്‍ന്ന് വേര്‍പെടും വരെ ഇന്ത്യയുടെ ബംഗാള്‍-തമിഴ്‌നാട് തീരം അന്റാര്‍ട്ടിക്കയുമായി ചേര്‍ന്ന് സ്ഥിതിചെയ്തു. ചെന്നൈയില്‍ നിന്ന് ഒരു ദിനോസറിന് അനായാസം കിഴക്കന്‍ അന്റാര്‍ട്ടിക്കയിലേക്ക് കടക്കാമായിരുന്നു. ഷില്ലോങ്, ഗുവാഹതി തുടങ്ങിയ വടക്കുകിഴക്കന്‍ മേഖലയിലേക്ക് പശ്ചിമ ഓസ്‌ട്രേലിയയിലെ പെര്‍ത്ത് നഗരത്തില്‍ നിന്ന് ഒരു കല്ലേറ് ദൂരമേ ഉണ്ടായിരുന്നുള്ളൂ! 


Pic 3 - 8.8 കോടി വര്‍ഷം മുമ്പ് ഭൂഖണ്ഡങ്ങളുടെ സ്ഥിതി. മഞ്ഞ അടയാളമുള്ള ഭാഗമാണ് ഇന്ത്യ. ചിത്രം കടപ്പാട്: ക്രിസ്റ്റഫര്‍ സ്‌കോട്ടീസ്   

ഇങ്ങനെ ഇന്ത്യയുടെ ഭൗമചരിത്രത്തെക്കുറിച്ചും ഇവിടുത്തെ ജീവജാതികളുടെ ഉത്ഭവത്തെക്കുറിച്ചുമുള്ള കഥകള്‍ സമഗ്രമായി വിവരിക്കുകയാണ് പ്രണയ് ലാല്‍ തന്റെ ഗ്രന്ഥത്തില്‍. മേല്‍സൂചിപ്പിച്ച ഗോണ്ട്വാനയുടെ കഥ അതില്‍ ഒരധ്യായം മാത്രം. അതിലും എത്രയോ വിശാലമായ ക്യാന്‍വാസാണ് ഗ്രന്ഥകാരന്‍ നമുക്ക് മുന്നില്‍ നിവര്‍ത്തിവെയ്ക്കുന്നത്. ശരിക്കുപറഞ്ഞാല്‍, 450 കോടി വര്‍ഷത്തെ ഭൗചരിത്രത്തില്‍ സംഭവിച്ച സംഗതികളെയാകെ ഇന്ത്യയിലെ പര്‍വ്വതങ്ങളിലൂടെയും പാറകളിലൂടെയും മണ്ണിലൂടെയും നദികളിലൂടെയും ഫോസിലുകളിലൂടെയും ജീവജാതികളിലൂടെയും വിവരിക്കുകയാണ് ഈ ഗ്രന്ഥത്തില്‍. ഇതുവരെ ആരും പറയാത്ത ഇന്ത്യാചരിത്രമാണിത്.

20 വര്‍ഷത്തെ തന്റെ അധ്വാനം ഈ ഗ്രന്ഥത്തിന് പിന്നിലുണ്ടെന്ന് ഗ്രന്ഥകാരന്‍ സാക്ഷ്യപ്പെടുത്തുന്നു. 'മൂന്നാംധ്രുവം' എന്നാണ് ഹിമലയവും ടിബറ്റും ചേര്‍ന്ന പ്രദേശത്തെ ഭൗമശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്നത്. ഗോണ്ട്വാനാ ജംഗ്ഷന്‍ മുതല്‍ മൂന്നാംധ്രുവം വരെ കാലത്തിലൂടെ നടത്തുന്ന ഒരു ദീര്‍ഘയാത്രയെന്ന് 'ഇന്‍ഡിക്ക'യെ വിശേഷിപ്പിക്കാം. ഭൂമി രൂപപ്പെട്ടതു മുതല്‍ ഏതാണ്ട് അറുപതിനായിരം വര്‍ഷം മുമ്പ് പ്രാചീന മനുഷ്യന്‍ ഇന്ത്യയില്‍ കുടിയേറിയതുവരെയുള്ള ചരിത്രമാണ് ഈ യാത്രയില്‍ ചുരുളഴിയുന്നത്. 

ബാംഗ്ലൂരില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെ നന്ദി ഹില്‍സിലുള്ള പാറപ്പരപ്പുകള്‍ ഭൂമുഖത്തെ ഏറ്റവും പഴക്കമേറിയ ശിലകളാണെന്ന് പലര്‍ക്കും അറിയില്ല. 350 കോടി വര്‍ഷം പഴക്കമുള്ള അത്തരം പാറകള്‍ ഭൂമുഖത്ത് തന്നെ അപൂര്‍വ്വമാണ്. ആ പാറ രൂപപ്പെടുന്ന കാലത്ത് അന്തരീക്ഷത്തില്‍ ജീവവായുവായ ഓക്‌സിജന്റെ തോത് നാമമാത്രമായിരുന്നു. മാത്രമല്ല, ഭൂമിയുടെ ഭ്രമണം ഇന്നത്തേതിലും വേഗത്തിലുമായിരുന്നു. അന്ന് ഒരുദിവസമെന്നത് ആറു മണിക്കൂര്‍ മാത്രം! 

നന്ദി ഹില്‍സില്‍ നിന്ന് 2700 കിലോമീറ്റര്‍ വടക്ക് ജമ്മുവിലേക്ക് ഗ്രന്ഥകാരന്‍ നമ്മളെ നയിക്കുന്നു. ജമ്മുവിലെ പാറകള്‍ താരതമ്യേന ചെറുപ്പമാണ്. നന്ദി ഹില്‍സിലെ പാറപ്പരപ്പില്‍ നിന്ന് ജമ്മുവിലെ പാറകളിലേക്കെത്തുമ്പോള്‍ ഭൗമചരിത്രത്തിലെ 300 കോടി വര്‍ഷങ്ങളാണ് ഒരര്‍ഥത്തില്‍ നമ്മള്‍ തരണംചെയ്യുന്നത്!


Pic 4 - 'ഇന്‍ഡിക്ക'-ഭൂമിയുടെ ചരിത്രം, ഇന്ത്യയുടേയും

പാറ മാത്രമല്ല, ലോകത്തെ ഏറ്റവും പഴക്കമേറിയ മണ്ണും കണ്ടെത്തിയിട്ടുള്ള സ്ഥലങ്ങളിലൊന്ന് ഇന്ത്യയാണ്. ഒഡീഷയിലെ കിയോഞ്ജാര്‍ പട്ടണത്തിന് ആറു കിലോമീറ്റര്‍ വടക്ക് മദ്രാംഗിജോറി ഗ്രാമത്തില്‍ നിന്ന് 2014ല്‍ ഇന്ത്യന്‍, ഐറിഷ് ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞ മണ്ണിന്റെ പഴക്കം 300 കോടി വര്‍ഷമാണ്. പ്രാചീനഭൂമിയില്‍ ഓക്‌സിജന്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയ കാലം അടുത്തറിയാനുള്ള മാന്ത്രിക താക്കോലായി ഈ കണ്ടെത്തല്‍ വിലയിരുത്തപ്പെടുന്നു (ഭൂമുഖത്തെ ഏറ്റവും പഴക്കമേറിയ സസ്യഫോസില്‍ അടുത്തയിടെ ഇന്ത്യയില്‍ നിന്ന് ഗവേഷകര്‍ തിരിച്ചറിഞ്ഞിരുന്നു). 

ഏഷ്യയിലെ ഏറ്റവും പഴക്കമേറിയ (ലോകത്തെ മൂന്നാമത്തെ) ഉല്‍ക്കാപതനത്തിന്റെ ശേഷിപ്പ് സ്ഥിതിചെയ്യുന്ന മധ്യപ്രദേശില്‍ ശിവപുരി ജില്ലയിലെ ചെറുഗ്രാമമായ ദലായിലേക്ക് വായനക്കാരെ ഗ്രന്ഥകാരന്‍ കൂട്ടിക്കൊണ്ട് പോകുന്നു. 11 കിലോമീറ്റര്‍ വിസ്താരമുള്ള 'ദലാഗര്‍ത്തം' യഥാര്‍ഥത്തില്‍ ഗര്‍ത്തമല്ലെന്നും, 250-160 കോടി വര്‍ഷം മുമ്പുണ്ടായ അതിശക്തമായ ഉത്ക്കാപതനത്തിന്റെ തീഷ്ണതയില്‍ തിളച്ചുപൊങ്ങിയ മണ്ണുപാറയും തറനിരപ്പില്‍ നിന്ന് ഉയര്‍ന്ന് ഒരു കടുവയുടെ കാല്‍പ്പാദത്തിന്റെ ആകൃതി പൂണ്ടതാണെന്നുമുള്ള അറിവ് നമ്മളെ അത്ഭുതപ്പെടുത്തും.

ഗോണ്ട്വാന പൊട്ടിയടര്‍ന്ന് വേര്‍പെടാനാരംഭിക്കുന്ന വേളയില്‍ കാലാവസ്ഥയില്‍ വലിയ മാറ്റം വന്നു. പത്തുലക്ഷം വര്‍ഷം നീണ്ടുനിന്ന പേമാരി ഇന്ത്യയുള്‍പ്പടെയുള്ള പ്രദേശങ്ങളെ സ്ഥിരം പ്രളയത്തിലാഴ്ത്തി. അതിന്റെ ഭാഗമായി വന്‍തോതില്‍ ജൈവാവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടി അവശിഷ്ടപാളികളായി മാറി. ജൈവരാസമാറ്റങ്ങള്‍ ആ അവശിഷ്ടപാളികളെ കല്‍ക്കരിശേഖരമാക്കി രൂപപ്പെടുത്തി. 30-27 കോടി വര്‍ഷംമുമ്പ് ഇന്നത്തെ ബിഹാര്‍, ജാര്‍ക്കണ്ഡ്, കിഴക്കന്‍ ഒഡിഷ, പശ്ചിമബംഗാള്‍ മേഖല നദീശൃംഖലകളും ചതുപ്പുകളും ഡല്‍റ്റകളും വനങ്ങളും നിറഞ്ഞതായിരുന്നുവെന്ന് ഭൗമശാസ്ത്രജ്ഞര്‍ പറയുന്നു. ആ മേഖലയാണ് 'ഈസ്റ്റേണ്‍ കോള്‍ഫീല്‍ഡിസ്' എന്ന് ഇപ്പോള്‍ അറിയപ്പെടുന്നത്. നാല് കിലോമീറ്റര്‍ താഴ്ച വരെ ഏതാണ്ട് 4000 ചതുരശ്ര കിലോമീറ്ററില്‍ ആ കല്‍ക്കരിപ്പാടം വ്യാപിച്ചുകിടക്കുന്നു. 6100 കോടി ടണ്‍ കല്‍ക്കരി ശേഖരം ഇന്ത്യയിലുണ്ടെന്നാണ് കണക്ക്. ഗ്ലോസോപ്റ്ററിസ് ( Glossopteris ) മഴക്കാടുകള്‍ അടിഞ്ഞുകൂടിയുണ്ടായ ഇത്രയും കല്‍ക്കരി ശേഖരമുണ്ടാകാന്‍, ഇപ്പോള്‍ ലോകത്തുള്ള മുഴുവന്‍ വനത്തിന്റെയും 200 മടങ്ങ് വേണം!

മത്സ്യങ്ങളും ഉഭയജീവികളും ലോകത്തെ ഭരിച്ചിരുന്ന കാലത്താണ് കല്‍ക്കരി പാടങ്ങള്‍ ഭൂമിയില്‍ രൂപപ്പെട്ടത്. ഇന്ന് അതേ കല്‍ക്കരിയുടെ ഉപയോഗം വഴിയുണ്ടാകുന്ന ആഗോളതാപനം മത്സ്യങ്ങളുടെയും ഉഭയജീവികളുടെയും നിലനില്‍പ്പിന് ഭീഷണിയുയര്‍ത്തുന്ന കാര്യം ഗ്രന്ഥകാരന്‍ ഓര്‍മിപ്പിക്കുന്നു. 


Pic 5 - പന്നിമൂക്കന്‍ തവള എന്ന 'ജീവിക്കുന്ന ഫോസില്‍'. ചിത്രം കടപ്പാട്: സത്യഭാമദാസ് ബിജു

കടലുപേക്ഷിച്ച് കരയില്‍ ജീവിതമാരംഭിച്ച ആദ്യജീവിവര്‍ഗങ്ങളിലൊന്നിനെ പരിചയപ്പെടുത്താന്‍ ഗ്രന്ഥകാരന്‍ നമ്മളെ നയിക്കുന്നത് മൈസൂരിലെ വനപ്രദേശത്തേക്കാണ്. 'ദ്രാവിഡ ഗ്രാന്‍ഡിസ്' ( Drawida grandis ) എന്ന ആ മണ്ണിര 50 സെന്റീമീറ്റര്‍ നീളത്തില്‍ വളരുന്ന ജീവിയാണ്. 

ഇന്ത്യയിലെ ഏറ്റവും വലിയ ദിനോസറിന്റെ ഫോസില്‍ തെലുങ്കാനയിലെ അഡിലാബാദ് ജില്ലയില്‍ നിന്നാണ് കണ്ടെടുത്തതെന്നും, 16 കോടി വര്‍ഷം മുമ്പ് ജീവിച്ചിരുന്ന സസ്യഭുക്കായ അവയ്ക്ക് 18 മീറ്റര്‍ നീളവും ഏഴ് ടണ്‍ ഭാരവുമായിരുന്നു എന്നും അറിയുക. ആ ഭീമന് മഹാകവി രവീന്ദ്രനാഥ് ടാഗോറിന്റെ പേരാണ് ശാസ്ത്രജ്ഞര്‍ നല്‍കിയത്-'ബാരപ്പസോറസ് ടാഗോറി' ( Barapasaurus tagorei ). ജീവിച്ചിരുന്നതില്‍ ഏറ്റവും ഭീകരമായ ജീവിയെന്ന് 'ജുറാസിക് പാര്‍ക്കി'ലൂടെ കുപ്രസിദ്ധി നേടിയ ടി.റെക്‌സിനോളം ഭയങ്കരനായ മറ്റൊരു ദിനോസര്‍ ഇന്ത്യയിലും വാണിരുന്നു-'രാജസോറസ്' ( Rajasaurus ). 

ജോദ്പൂര്‍-ജെയ്‌സല്‍മാര്‍ ഹൈവെയില്‍ രാജസ്ഥാനിലെ തായിയാട്ട് എന്ന് സ്ഥലത്തിനടുത്തുകൂടി 16 കോടി വര്‍ഷം മുമ്പ് നിങ്ങള്‍ യാത്രചെയ്തിരുന്നെങ്കില്‍, ദിനോസറുകള്‍ പാത മുറിച്ച് കടന്ന് പോകുന്നത് കാണാമായിരുന്നുവെന്ന് ഗ്രന്ഥകാരന്‍ പറയുന്നു. ഇന്ത്യയിലെ ഒരു യഥാര്‍ഥ 'ജുറാസിക് പാര്‍ക്കാ'യിരുന്നു ആ പ്രദേശം. ദിനോസറുകളുടെ ഭൂമുഖത്തെ പ്രധാന പ്രജനനകേന്ദ്രങ്ങളില്‍ ചിലത് കണ്ടെത്തിയിട്ടുള്ളതും ഇന്ത്യയില്‍ തന്നെയാണ്. ഗുജറാത്തില്‍ ബറോഡയ്ക്ക് 70 കിലോമീറ്റര്‍ വടക്ക് ഖേദ ജില്ലയിലെ റെയ്‌ഹോലി ഗ്രാമം ഉദാഹരണം. ദിനോസര്‍ മുട്ടകളുടെ വലിയ ശേഖരം തന്നെ അവിടെ നിന്ന് ഗവേഷകര്‍ കണ്ടെടുത്തിട്ടുണ്ട്. 


Pic 6 - ഇന്ത്യയില്‍ ഒരുകാലത്ത് ഭീതി വിതച്ചിരുന്ന ദിനോസര്‍ രാജസോറസ്. ചിത്രം കടപ്പാട്: റൊഡോള്‍ഫോ നൊഗീറോ

ദിനോസറുകളുടെ യുഗം അവസാനിച്ച് സസ്തനികള്‍ ഭൂമി കീഴടക്കി. ഗുജറാത്തിലെ കച്ച് മുതല്‍ ജമ്മു വരെ നീളുന്ന ഇന്ത്യാ-പാക് അതിര്‍ത്തി മേഖലയില്‍ നിന്ന് 1975 ന് ശേഷം 18 വ്യത്യസ്തയിനം തിമിംഗലങ്ങളുടെ ഫോസിലുകള്‍ കണ്ടെടുത്തിട്ടുണ്ടെന്ന് പറയുമ്പോള്‍ ഇന്ത്യ ഇക്കാര്യത്തില്‍ എത്ര വൈവിധ്യം പുലര്‍ത്തിയിരുന്നു എന്ന് വ്യക്തമാകും. 

ഇന്ത്യാ ഉപഭൂഖണ്ഡം മഡഗാസ്‌കറില്‍ നിന്ന് വേര്‍പെട്ട് പ്രാചീന സമുദ്രത്തിലൂടെ ഇന്നത്തെ സ്ഥാനത്തേക്ക് നീങ്ങുന്ന കാലത്താണ്, ഭൂമിയിലെ ഏറ്റവും വലിയ ലാവാപ്രവാഹം ഇവിടെയുണ്ടായത്. 6.5-5.3 കോടി വര്‍ഷങ്ങള്‍ക്കിടയ്ക്ക് മൂന്നുഘട്ടങ്ങളായുണ്ടായ ആ ലാവാപ്രവാഹമാണ് ഡക്കാന്‍ പീഢഭൂമിയെ ഇന്നത്തെ നിലയ്ക്ക് രൂപപ്പെടുത്തിയത്. അതിന്റെ അസംഖ്യം തെളിവുകള്‍ ഗ്രന്ഥകാരന്‍ നിരത്തുന്നു. 

ഇന്ത്യയുടെ ഭൗമചരിത്രത്തിലെ മറ്റൊരു പ്രധാന നാടകീയ സംഭവം ഹിമാലയത്തിന്റെയും ടിബറ്റിന്റെയും രൂപപ്പെടലായിരുന്നു. ഗോണ്ട്വാനാ മേഖലയില്‍ കടലിന്നടിയിലുണ്ടായ ലക്ഷക്കണക്കിന് വര്‍ഷം നീണ്ട ലാവാപ്രവാഹമാണ് പരസ്പരം പൊട്ടിയടര്‍ന്ന് ഭൂഖണ്ഡങ്ങളെ ഇന്നത്തെ സ്ഥാനങ്ങളിലേക്ക് എത്താന്‍ പ്രേരിപ്പിച്ചത്. അതില്‍ അവസാനത്തെ ഘട്ടമായിരുന്നു ഇന്ത്യയുടെ സ്ഥാനചലനം. മഡഗാസ്‌കറില്‍ നിന്ന് വേര്‍പെട്ട് നീങ്ങിയ ഇന്ത്യന്‍ ഉപഭൂഖണ്ഡം യൂറേഷ്യന്‍ ഭൂഫലകത്തില്‍ വന്നിടിച്ചതിന്റെ ഫലമായാണ് ടിബറ്റും ഹിമാലയവും രൂപപ്പെട്ടത്. 4.1 കോടി വര്‍ഷം മുമ്പ് മുതല്‍ 40 ലക്ഷം വര്‍ഷം മുമ്പ് വരെയുള്ള കാലത്ത് മൂന്ന് മുഖ്യഘട്ടങ്ങളിലായാണ് ഹിമാലയം ഇന്നത്തെ നിലയ്ക്ക് ഉയര്‍ന്നുവന്നതെന്ന് ഗ്രന്ഥകാരന്‍ തെളിവുകള്‍ നിരത്തി വിവരിക്കുന്നു. ഹിമാലയത്തില്‍ നിന്നുള്ള നദികളും അതിന് ശേഷമാണ് ഒഴുകാന്‍ തുടങ്ങിയത്.


Pic 7 - ബാംഗ്ലൂരിന് സമീപം സമുദ്രനിരപ്പില്‍ നിന്ന് 1226 മീറ്റര്‍ ഉയരമുള്ള സവനദുര്‍ഗ മല. ഏഷ്യയിലെ ഏറ്റവും വലിയ ഒറ്റക്കല്‍ ഘടനയാണിത്. ചിത്രം കടപ്പാട്: നിരഞ്ജ് വൈദ്യനാഥന്‍

നദികള്‍ ഉണ്ടാവുക മാത്രമല്ല കാലാവസ്ഥയിലും വലിയ മാറ്റം സംഭവിച്ചു. ഏഷ്യന്‍ മണ്‍സൂണ്‍ പോലും ഹിമാലയത്തിന്റെ സൃഷ്ടിയാണെന്നോര്‍ക്കുക. അത്രകാലവും, എന്നുവെച്ചാല്‍ ഏതാണ്ട് 1.3 കോടി വര്‍ഷം മുമ്പുവരെ ഏഷ്യന്‍ മണ്‍സൂണ്‍ എന്നത് ദുര്‍ബലമായ ഒരു കാലാവസ്ഥാ പ്രതിഭാസമായിരുന്നു. ഹിമാലയം വന്നതോടെ മണ്‍സൂണിന്റെ ശക്തിയും സ്വാധീനവും വര്‍ധിച്ചു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് ജലബാഷ്പത്തെ ആവാഹിച്ച് 400 കിലോമീറ്റര്‍ വടക്ക് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ന്യൂനമര്‍ദ്ദ മേഖലയിലേക്ക് എത്തിക്കുകയാണ് മണ്‍സൂണ്‍ ചെയ്യുന്നത്. ഏതാണ്ട് ഒരുലക്ഷംകോടി ടണ്‍ മഴ മണ്‍സൂണിന്റെ ഭാഗമായി ഇന്ത്യയില്‍ പെയ്യുന്നു! കഴിഞ്ഞ 80 ലക്ഷം വര്‍ഷമായി ഇത് തുടരുന്നു. 

40 ലക്ഷം വര്‍ഷംമുമ്പ് ഹിമാലയം കൂടുതല്‍ ഉയര്‍ന്നപ്പോള്‍, മണ്‍സൂണിന്റെ ശക്തി വര്‍ധിച്ചു. അതിന്റെ ഫലമായി കിഴക്കന്‍ ആഫ്രിക്കയിലെ കാലാവസ്ഥയും മാറി. അത് മനുഷ്യന്റെ പൂര്‍വികവര്‍ഗ്ഗങ്ങളുടെ പരിണാമത്തിന് പശ്ചാത്തലമൊരുക്കി. 20 ലക്ഷം വര്‍ഷം മുമ്പ് ആഫ്രിക്കയില്‍ രൂപമെടുത്ത് ലോകമെങ്ങുമെത്തി പാര്‍പ്പുറപ്പിച്ച 'ഹോമോ ഇറക്ടസ്' വര്‍ഗമാണ് നരവംശങ്ങളിലെ ഏറ്റവും വിജയിച്ച വിഭാഗം. ഭൂമിയില്‍ 19 ലക്ഷം വര്‍ഷം ജീവിച്ച ഇറക്ടസിന്റെ പാര്‍പ്പിട മേഖലകള്‍ ഇന്ത്യയില്‍ ശിവാലിക് കുന്നുകള്‍ മുതല്‍ തെക്കന്‍ തമിഴ്‌നാട് വരെ നീളുന്നതായി നരവംശശാസ്ത്രജ്ഞര്‍ പറയുന്നു. ഏതാണ്ട് 70,000 വര്‍ഷം മുമ്പ് ആ നരവംശം ഭൂമുഖത്തുനിന്ന് ഉന്‍മൂലനം ചെയ്യപ്പെട്ടു. 

ഇന്നത്തെ മനുഷ്യവംശമായ ഹോമോ സാപ്പിയന്‍സ് 60,000 വര്‍ഷം മുമ്പാണ് ഇന്ത്യയിലെത്തിയത്. കേരളത്തിലും തമിഴ്‌നാട്ടിലുമുള്ള കുറുമ്പ, ഇരുള പോലുള്ള ആദിമവിഭാഗക്കാര്‍ അന്നെത്തിയ സാപ്പിയന്‍സിന്റെ നേര്‍പിന്‍ഗാമികളാണെന്ന് ജനിതകപഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.


Pic 8 - മഞ്ഞിന്റെ മൂടിയില്ലാതെ എവറസ്റ്റ് കൊടുമുടി. സമുദ്രനിരപ്പില്‍ നിന്ന് 8848 മീറ്റര്‍ പൊക്കമുള്ളതാണ് എവറസ്റ്റ്. കൊടുമുടിയുടെ മുകള്‍ഭാഗത്തെ മഞ്ഞനിറമുള്ള ഭാഗം ഈ ചിത്രത്തില്‍ വ്യക്തമാണ്. ആ ഭാഗത്തെ ശിലാപാളികളില്‍ പ്രാചീന സമുദ്രജീവികളുടെ ഫോസിലുകള്‍ സുലഭമാണ്. എന്നാല്‍, കൊടുമുടിയുടെ ചുവട്ടിലെ ശിലാപാളികളില്‍ ഫോസിലുകള്‍ ഇല്ല. ഹിമാലയത്തിന്റെ ഉത്ഭവചരിത്രത്തെക്കുറിച്ച് ഇത് വ്യക്തമായ സൂചന നല്‍കുന്നു. ചിത്രം കടപ്പാട്: Uwe Gille/Wikipedia 

സമ്പന്നമായ ഒരു ദീര്‍ഘയാത്ര പൂര്‍ത്തിയാക്കിയ അനുഭവമാണ് 'ഇന്‍ഡിക്ക' വായിച്ചുകഴിയുമ്പോള്‍ ഉണ്ടാവുക. ഒപ്പം ചില തിരിച്ചറിവുകളും കിട്ടും. 450 കോടി വര്‍ഷത്തെ ഭൗമചരിത്രത്തില്‍ നമ്മളിന്ന് കാണുന്ന തരത്തില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡം സ്ഥാനമുറപ്പിച്ചിട്ട് അധികകാലമായിട്ടില്ല. അഞ്ചുകോടി വര്‍ഷം മുമ്പ് ഇന്ത്യയ്ക്ക് വടക്ക് ഹിമാലയം പോലും ഉണ്ടായിരുന്നില്ല, സിന്ധു നദിയോ ഗംഗയോ ബ്രഹ്മപുത്രയോ ഉണ്ടായിരുന്നില്ല. എന്തിന് നമ്മളിന്ന് കാണുന്ന രൂപത്തിലുള്ള മണ്‍സൂണ്‍ പോലും ഇന്ത്യയില്‍ പെയ്തിരുന്നില്ല. ഏതാണ്ട് 75000 വര്‍ഷംമുമ്പ് ആഫ്രിക്കയില്‍ നിന്ന് പുറത്തുകടന്ന ആയിരത്തില്‍ താഴെ ഹോമോ സാപ്പിയന്‍സാണ് ഇന്ത്യയടക്കം ഇന്ന് ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള ജനതകളുടെയെല്ലാം നേര്‍പൂര്‍വ്വികര്‍. മനുഷ്യന്റെ സങ്കുചിതമായ ദേശീയതയ്ക്കും ജാതിയുടെയും മതത്തിന്റെയുമൊക്കെ പേരുപറഞ്ഞുള്ള അഹങ്കാരത്തിനും യാതൊരു അര്‍ഥമില്ലെന്ന് അര്‍ഥശങ്കയ്ക്കിടയില്ലാത്ത വിധം പ്രഖ്യാപിക്കുകയാണ് ഈ ഗ്രന്ഥം. 

ഒരുകാര്യം കൂടി: ഈ ഗ്രന്ഥത്തിന്റെ എടുത്തുപറയേണ്ട ഒരു സവിശേഷത, അതിലെ ചിത്രങ്ങളാണ്. ഗ്രന്ഥകാരന്‍ വിവരിക്കുന്ന എല്ലാം പ്രധാന സംഗതികളെയും സാധൂകരിക്കുന്ന ചിത്രങ്ങളും വിവരണവും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 54 പേജുകള്‍ വരുന്ന വിശദമായ കുറിപ്പുകളും വിജ്ഞാനദാഹികളായ വായനക്കാര്‍ക്ക് ഏറെ പ്രയോജനം ചെയ്യും. 

(Indica: A Deep Natural History of the Indian Subcontinent, by Pranay Lal. Allen Lane. Page: 468. Rs. 999)
- ജോസഫ് ആന്റണി 

* മാതൃഭൂമി ഓണ്‍ലൈനില്‍ (2017 ഏപ്രില്‍ 11) പ്രസിദ്ധീകരിച്ചത് 

ജീവന്റെ പ്രാചീന അടയാളങ്ങള്‍

ഭൂമിയില്‍ ജീവന്റെ ഉത്ഭവം സംബന്ധിച്ച കണക്കുകളെയാകെ തെറ്റിക്കുകയാണ് പുതിയ ഫോസില്‍ തെളിവുകള്‍ 



ഭൂമി രൂപപ്പെട്ടിട്ട് 450 കോടി വര്‍ഷമായെന്ന് ഭൗമശാസ്ത്രജ്ഞര്‍ക്കറിയാം. എന്നാല്‍, ഭൂമിയില്‍ ജീവന്‍ ഉത്ഭവിച്ചിട്ട് എത്രകാലമായി? കൃത്യമായ ഉത്തരം ഇനിയും കിട്ടാത്ത ചോദ്യമാണിത്. ഏതാനും ആഴ്ച മുമ്പുവരെ ഈ ചോദ്യത്തിന്റെ ഉത്തരം 370 കോടി വര്‍ഷം എന്നായിരുന്നു. കാരണം, ഗ്രീന്‍ലന്‍ഡില്‍ നിന്ന് കണ്ടെത്തിയ സൂക്ഷ്മജിവികളടങ്ങിയ സ്‌ട്രോമറ്റോലൈറ്റ് ഫോസിലുകളുടെ പ്രായം അതായിരുന്നു. 

അടുത്തയിടെ കാനഡയില്‍ നിന്നും ഇന്ത്യയില്‍ നിന്നും കണ്ടെത്തിയ രണ്ട് ജൈവഫോസിലുകള്‍, ഭൂമിയില്‍ ജീവന്‍ ഉത്ഭവിച്ചിട്ട് എത്രകാലമായി, ഇവിടെ സസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത് എന്ന് മുതലാണ് എന്നീ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ പുതുക്കിയിരിക്കുന്നു. 

യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടനിലെ ഗവേഷകന്‍ മാത്യു ഡോഡും സംഘവും കാനഡയില്‍ വടക്കന്‍ ക്യുബക്കിലെ ഹഡ്‌സണ്‍ ബേ തീരത്തെ ശിലാഅടരുകളില്‍ നിന്ന് കണ്ടെത്തിയ സൂക്ഷ്മജീവികളുടെ ഫോസിലാണ് പുതിയ ഉത്തരം നല്‍കുന്നത്. ആ ജൈവഫോസിലിന്റെ പഴക്കം ഏതാണ്ട് 430 കോടി വര്‍ഷമാണെന്ന് 'നേച്ചര്‍' ജേര്‍ണലില്‍  പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. എന്നുവെച്ചാല്‍, ഭൂമിക്ക് വെറും 20 കോടി വര്‍ഷം മാത്രം പഴക്കമുള്ള സയമത്ത് സൂക്ഷ്മരൂപത്തിലാണെങ്കിലും ഇവിടെ ജീവന്‍ നിലനിന്നിരുന്നു എന്നര്‍ഥം. 

സമുദ്രാന്തര്‍ഭാഗത്ത് ചൂടുറവകള്‍ പ്രത്യക്ഷപ്പെടുന്ന വിള്ളലുകളില്‍ ജീവിക്കുന്ന സൂക്ഷ്മജീവികളുണ്ട്. അവയുമായി സാമ്യമുള്ളതാണ് കാനഡയിലെ ഫോസിലുകളില്‍ ഉള്ളവ. ഭൂമിയുണ്ടായി അധികം വൈകാതെ സമുദ്രാന്തര്‍ഭാഗത്തെ അത്തരം വിള്ളലുകളില്‍ ജീവന്റെ ആദ്യരൂപങ്ങള്‍ പ്രത്യക്ഷപ്പെട്ടു എന്ന വാദത്തെ പിന്തുണയ്ക്കുന്നതാണ് പുതിയ കണ്ടെത്തല്‍. 

അതേസമയം, മധ്യഇന്ത്യയില്‍ ചിത്രകൂട് പട്ടണത്തിന് സമീപത്തെ ശിലാപാളികളില്‍ നിന്നാണ് സ്വീഡിഷ് ഗവേഷക വിദ്യാര്‍ഥി തെരേസ്സ് സാള്‍സ്‌ടെഡ്ത് പ്രാചീന ആല്‍ഗെ ഫോസില്‍ തിരിച്ചറിഞ്ഞത്. ആ ഫോസിലിന്റെ പഴക്കം 160 കോടിയാണെന്ന് 'പ്ലോസ്' (PLOS) ജേര്‍ണലില്‍ കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. ഭൂമിയില്‍ ഇതുവരെ കണ്ടെത്തിയ സസ്യഫോസിലുകളില്‍ ഏറ്റവും പഴക്കമേറിയതാണിത്. കരുതിയതിലും 40 കോടി വര്‍ഷം മുമ്പ് ഇത്തരം ജീവരൂപങ്ങള്‍ ഭൂമുഖത്ത് നിലനിന്നിരുന്നു എന്നാണ് പുതിയ കണ്ടുപിടുത്തം സൂചിപ്പിക്കുന്നത്. 



ഇത്രയും വായിക്കുമ്പോള്‍ ചിലര്‍ക്കെങ്കിലും തോന്നാം, ഇതുപോലുള്ള പ്രാചീന ജീവരൂപങ്ങള്‍ ഇപ്പോഴും എവിടെയെങ്കിലും ഉണ്ടെങ്കില്‍ അത് കാണുന്നത് കോടിക്കണക്കിന് വര്‍ഷം പിന്നിലേക്ക് സഞ്ചരിക്കുംപോലുള്ള അനുഭവമാകില്ലേ എന്ന്!  

ഈ ആഗ്രഹമുള്ളവരോട് പറയാനുള്ളത് ഇതാണ്: നിരാശ വേണ്ട, പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ വിജനതീരമായ ഷാര്‍ക്ക് ബേ വരെ പോകാന്‍ കഴിഞ്ഞാല്‍ മേല്‍സൂചിച്ച ടൈം ട്രാവല്‍ നിങ്ങള്‍ക്ക് നടത്താം. പ്രാചീനജീവരൂപങ്ങളെ ജീവനോടെ കാണാം. ഷാര്‍ക്ക് ബേയില്‍ ജീവനോടെയുള്ള സ്‌ട്രോമറ്റോലൈറ്റുകളുടെ (Stromatolites) പ്രായം 350 കോടി വര്‍ഷമാണ്. അവ രൂപപ്പെടുമ്പോള്‍ ഭൂമിക്ക് പ്രായം വെറും 100 കോടി വര്‍ഷം മാത്രമായിരുന്നു! 

ഷാര്‍ക്ക് ബേ തീരത്ത് അമൂല്യമായ ഈ ജീവരൂപങ്ങള്‍ നിലനില്‍ക്കുന്ന കാര്യം പുറംലോകമറിഞ്ഞിട്ട് അധികകാലമായിട്ടില്ല. വടക്കുപടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ പില്‍ബാര എന്ന വിശാല വിജനമരുഭൂവില്‍ പര്യവേക്ഷണം നടത്തുന്നതിനിടെ സ്‌ട്രോമറ്റോലൈറ്റുകളുടെ വലിയൊരു ഫോസില്‍ ശേഖരം ഭൗമശാസ്ത്രജ്ഞന്‍ സ്റ്റാന്‍ ഔരാമിക് കണ്ടെത്തുകയുണ്ടായി. 350 കോടി വര്‍ഷം പഴക്കമുള്ള അവ ഭൂമുഖത്ത് അക്കാലത്ത് കണ്ടെത്തിയിട്ടുള്ള ഏറ്റവും പഴക്കമുള്ള ജൈവഫോസിലുകളായിരുന്നു. കൂടുതല്‍ അന്വേഷണത്തിന് തിരികെ എത്താനായി കുറച്ച് ഫോസില്‍ സാമ്പിളുമെടുത്ത് ഔരാമിക് മടങ്ങി. തുടരന്വേഷണത്തിന് വീണ്ടും പില്‍ബാരയിലെത്തിയ ഔരാമികിനും സംഘത്തിനും പക്ഷേ, ആ ഫോസില്‍ ശേഖരം എത്ര അന്വേഷിച്ചിട്ടും കണ്ടെത്താനായില്ല. ഇന്നും ഓസ്‌ട്രേലിയയുടെ വിജനവിശാലതയില്‍ അവ വീണ്ടും കണ്ടെത്തപ്പെടാനായി കാത്തുകിടപ്പാണ്!



എന്നാല്‍, 1954 ല്‍ പില്‍ബാരയ്ക്ക് സമീപ പ്രദേശത്ത് അത്ഭുതകരമായ മറ്റൊരു കണ്ടെത്തല്‍ ഗവേഷകര്‍ നടത്തി. ഷാര്‍ക്ക് ബേയില്‍ സ്‌ട്രോമറ്റോലൈറ്റുകള്‍ ഇപ്പോഴും ജീവനോടെയുണ്ട് എന്നായിരുന്നു ആ കണ്ടെത്തല്‍! പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ 12,500 കിലോമീറ്റര്‍ വരുന്ന കടല്‍ത്തീരത്തിന്റെ ഒരു കോണില്‍ ആരും ശ്രദ്ധിക്കാതെ ജീവനുള്ള സ്‌ട്രോമറ്റോലൈറ്റുകള്‍ അത്രകാലവും കഴിയുകയായിരുന്നു!

ഭൂമിയിലെ ജീവന്റെ പ്രാരംഭദശയിലുണ്ടായിരുന്ന ഏകകോശജീവികളായ 'സയനോബാക്ടീരിയ' (Cyanobacteria) ആണ് സ്‌ട്രോമറ്റോലൈറ്റുകളിലുള്ളത്. സ്‌ട്രോമറ്റോലൈറ്റുകളെ വിവരിക്കുക എളുപ്പമല്ലെന്ന് പ്രശസ്ത എഴുത്തുകാരന്‍ ബില്‍ ബ്രൈസണ്‍ തന്റെ ഓസ്‌ട്രേലിയന്‍ യാത്രാവിവരണത്തില്‍ ('Down Under') കുറിക്കുന്നു. അവ 'വളരെ പ്രാചീനസ്വഭാവമുള്ളവയാണ്. പരലുകള്‍ പോലെ ക്രമമായ ആകൃതി അവയ്ക്കില്ല....തീരത്തിനടുത്തുള്ള സ്‌ട്രോമറ്റോലൈറ്റ് കൂട്ടങ്ങള്‍ ഏതോ പ്രാചീന അക്ഷരമാലകളെ ഓര്‍മിപ്പിക്കും. അതിനപ്പുറം വലിയ ചാണകക്കൂട്ടങ്ങള്‍ പോലെ, അല്ലെങ്കില്‍ ആശയക്കുഴപ്പം ബാധിച്ച ഒരു ആനയുടെ പിണ്ടംപോലെ കാണപ്പെടും. മിക്ക പുസ്തകങ്ങളും അവയെ ക്വാളിഫഌവര്‍ പോലുള്ള ഘടനകളെന്നാണ് വിവരിക്കുന്നത്. യഥാര്‍ഥത്തില്‍ അവ ആകൃതിയില്ലാത്ത കറുത്ത ഘടനകളാണ്, സവിശേഷ സ്വഭാവമോ ആകര്‍ഷണീയതയോ ഇല്ല'-ബ്രൈസണ്‍ വിവരിക്കുന്നു. 

പവിഴപ്പുറ്റുകള്‍ പോലെയാണ് സ്‌ട്രോമറ്റോലൈറ്റുകളും. ജീവനുള്ളത് അവയുടെ ബാഹ്യപ്രതലത്തിലാണ്. പോയ തലമുറകളുടെ ജഢശേഖരമാണ് ബാക്കി മുഴുവനും. ഏകകോശജീവികളായ സയനോബാക്ടീരിയയാണ് ബാഹ്യപ്രതലത്തില്‍ ജീവിക്കുന്നത്. ഓരോ സയനോബാക്ടീരിയയും ഒരു കാര്‍ബണ്‍ഡയോക്‌സയിഡ് തന്മാത്രയും സൂര്യനില്‍ നിന്ന് ചെറിയൊരളവ് ഊര്‍ജവും സ്വീകരിച്ചാണ് നിലനില്‍ക്കുന്നത്. ഈ പ്രക്രിയയുടെ ഭാഗമായി വളരെ ചെറിയൊരളവ് ഓക്‌സിജന്‍ അവ പുറത്തുവിടും.

ഇതെത്ര നിസ്സാരമെന്ന് തോന്നാം. പക്ഷേ, നിസ്സാരമായ സ്‌ട്രോമറ്റോലൈറ്റുകള്‍ക്കും ലോകത്തെ മാറ്റാനാകും, ആവശ്യത്തിന് എണ്ണവും വേണ്ടത്ര സമയവും ഉണ്ടെങ്കില്‍. ഭൗമചരിത്രത്തില്‍ ഏതാണ്ട് 200 കോടിവര്‍ഷത്തോളം ഇവിടെയുണ്ടായിരുന്ന മുഖ്യജീവരൂപം ഇവയായിരുന്നു. ആ സമയംകൊണ്ട് അന്തരീക്ഷത്തിലെ ഓക്‌സിജന്റെ അളവ് 20 ശതമാനം വര്‍ധിപ്പിക്കാന്‍ സ്‌ട്രോമറ്റോലൈറ്റുകള്‍ക്ക് കഴിഞ്ഞു! ഭൂമിയില്‍ മറ്റ് സങ്കീര്‍ണ ജീവരൂപങ്ങള്‍ ഉടലെടുക്കാന്‍ വഴിയൊരുക്കിയത് അതാണ്. 

ഒന്നോര്‍ത്താല്‍, സ്‌ട്രോമറ്റോലൈറ്റുകളോട് നമ്മള്‍ ശരിക്കും കടപ്പെട്ടിരിക്കുന്നു! 

ചിത്രവിവരണം: 1.കാനഡയില്‍ നിന്ന് കണ്ടെത്തിയ സൂക്ഷ്മജീവിയുടെ ഫോസിലിന് പഴക്കം ഏതാണ്ട് 430 കോടി വര്‍ഷമാണ്. ചിത്രം: റോയിട്ടേഴ്‌സ്; 2. ഇന്ത്യയില്‍ ചിത്രകൂടിന് സമീപത്തെ ശിലാഅടരുകളില്‍ കണ്ടെത്തിയ 160 കോടി വര്‍ഷം പഴക്കമുള്ള സസ്യഫോസില്‍. ചിത്രം കടപ്പാട്: സ്റ്റീഫന്‍ ബെന്‍ഗ്സ്റ്റണ്‍; 3.ഓസ്‌ട്രേലിയയില്‍ ഷാര്‍ക്ക് ബേയിലെ ജീവനുള്ള സ്‌ട്രോമറ്റോലൈറ്റുകള്‍. 350 കോടി വര്‍ഷം പഴക്കമുള്ള ജീവരൂപമാണിത്. ചിത്രം കടപ്പാട്: പോള്‍ ഹാരിസണ്‍/ വിക്കി കോമണ്‍സ്. 

- ജോസഫ് ആന്റണി

* മാതൃഭൂമി നഗരം പേജില്‍ 2017 മാര്‍ച്ച് 21ന് പ്രസിദ്ധീകരിച്ചത്