Sunday, November 25, 2007

വരവായി, വായനയുടെ ഇ-വസന്തം

നൂറുകണക്കിന്‌ പുസ്‌തകങ്ങള്‍ വെറും മുന്നൂറു ഗ്രാം ഭാരമുള്ള 'കിന്‍ഡില്‍' ഇ-ബുക്ക്‌ റീഡറില്‍ കൊണ്ടുനടക്കാം. പുസ്‌തകങ്ങള്‍ വയര്‍ലെസ്സായി ഡൗണ്‍ലോഡ്‌ ചെയ്യാം, പത്രങ്ങളും ബ്ലോഗുകളും ഓട്ടോമാറ്റിക്കായി റീഡറിലെത്തും. വായനയുടെ ലോകത്ത്‌ വിപ്ലവം സൃഷ്ടിച്ചേക്കാവുന്ന നീക്കമാണ്‌ ആമസോണിന്റേതെന്ന്‌ വിലയിരുത്തല്‍.

പുസ്‌തക വില്‍പ്പനയുടെ ശിരോലിഖിതം മാറ്റിവരച്ച ഓണ്‍ലൈന്‍ സംരംഭമാണ്‌ 'ആമസോണ്‍'. ഉപഭോക്താവ്‌ ലോകത്തിന്റെ ഏത്‌ കോണിലായാലും ഇന്റര്‍നെറ്റിലൂടെ ആവശ്യപ്പെട്ടാല്‍ പുസ്‌തകം ആമസോണ്‍ പടിക്കലെത്തിക്കും. പുസ്‌തകം മാത്രമല്ല, മിക്ക കണ്‍സ്യൂമര്‍ ഉത്‌പന്നവും ഇന്ന്‌ ആമസോണ്‍ വഴി വാങ്ങാം. ഇത്രകാലവും ഒരു ഇ-ബിസിനസ്‌ കമ്പനി മാത്രമായിരുന്ന ആമസോണ്‍ ഇപ്പോഴിതാ, ഹാര്‍ഡ്‌വേര്‍ രംഗത്തേക്കും കടന്നിരിക്കുന്നു. 'കിന്‍ഡില്‍'(Kindle) എന്ന വയര്‍ലെസ്സ്‌ 'ഇലക്ട്രോണിക്‌ ബുക്ക്‌ റീഡറു'മായാണ്‌ കമ്പനിയുടെ രംഗപ്രവേശം. പുസ്‌തക വില്‍പ്പനയുടെ കാര്യത്തിലെന്ന പോലെ, വായനയുടെ രീതിശാസ്‌ത്രവും ആമസോണ്‍ 'കിന്‍ഡിലി'ലൂടെ മാറ്റിമറിക്കാന്‍ പോവുകയാണെന്ന്‌ നിരീക്ഷകര്‍ വിലയിരുത്തുന്നു.

ആദ്യമായല്ല ഒരു കമ്പനി ഇ-ബുക്ക്‌ റീഡര്‍ പുറത്തിറക്കുന്നത്‌. പക്ഷേ, വിപണിയില്‍ ഇതുവരെ വിജയിക്കാന്‍ ഒരു ഇ-ബുക്ക്‌ റിഡറിനും കഴിഞ്ഞിട്ടില്ല. കിന്‍ഡിലിന്റെ കഥ പക്ഷേ, മറ്റൊന്നാണെന്ന്‌ വിപണിയില്‍ നിന്നുള്ള പ്രാരംഭ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സ്റ്റോറുകളിലെത്തിയ കിന്‍ഡിലുകള്‍ മുഴുവന്‍ ഒറ്റയടിക്ക്‌ വിറ്റു പോയതിനാല്‍, ഡിസംബര്‍ ഏഴ്‌ വരെ ആമസോണ്‍ ഇപ്പോള്‍ വില്‍പ്പന നിര്‍ത്തിവെച്ചിരിക്കുകയാണ്‌. ആവശ്യക്കാര്‍ക്ക്‌ ആമസോണ്‍ ഡോട്ട്‌ കോം വഴി ബുക്കുചെയ്യാം, മുന്‍ഗണന ഉറപ്പാക്കാം. 'ആപ്പിള്‍' കമ്പനിയുടെ എം.പി-3 പ്ലെയറായ 'ഐപ്പോഡി' (iPod) നെ എങ്ങനെയാണോ സംഗീതാസ്വാദകര്‍ സ്വാഗതം ചെയ്‌തത്‌, അതേ പോലെ പുസ്‌തകപ്രേമികള്‍ 'കിന്‍ഡിലി'നെ സ്വാഗതം ചെയ്യുന്നുവെന്നാണ്‌ സൂചന.

"ഡിജിറ്റലീകരണത്തെ ഏറ്റവുമധികം പ്രതിരോധിച്ചിട്ടുള്ള ഉത്‌പന്നം പുസ്‌തകമാണ്‌. അത്യുജ്ജലമായി പരിണമിച്ച ഉത്‌പന്നമാണത്‌. അതിന്‌ പകരം ഒന്ന്‌ മുന്നോട്ടുവെയ്‌ക്കുക അത്യന്തം ദുഷ്‌ക്കരം"-ആമസോണിന്റെ സ്ഥാപകനും മേധാവിയുമായ ജെഫ്‌ ബെസോസ്‌ പറയുന്നു. വായിക്കുന്നതോടെ 'അപ്രത്യക്ഷമാകുന്നു' എന്നതാണ്‌ ബുക്കുകളുടെ ഏറ്റവും വലിയ പ്രത്യേകത. അവശേഷിക്കുന്നത്‌ എഴുത്തുകാരന്റെ ആശയങ്ങളും വാക്കുകളും മാത്രം. പുസ്‌തകങ്ങളുടെ ഈ പ്രത്യേകത കൊണ്ടാണ്‌ വായന നിങ്ങള്‍ക്ക്‌ ആസ്വദിക്കാന്‍ കഴിയുന്നത്‌-അദ്ദേഹം അഭിപ്രായപ്പെടുന്നു. പുസ്‌തകങ്ങളും വായനയും വായനാരീതികളുമൊക്കെ സൂക്ഷ്‌മമായി പഠനവിധേയമാക്കിയിട്ടാണ്‌, ആമസോണ്‍ അതിന്റെ പുതിയ ഉത്‌പന്നം രംഗത്തിറക്കിയിരിക്കുന്നത്‌.

ആഗോള കണ്‍സ്യൂമര്‍ ഭീമനായ 'സോണി' കമ്പനി അതിന്റെ ഇ-ബുക്ക്‌ റീഡറായ 'സോണി റീഡര്‍ഏര്‍ലിയര്‍' (Sony Readerearlier) ഈ വര്‍ഷം തന്നെയാണ്‌ പുറത്തിറക്കിയത്‌. എന്നാല്‍, 350 ഡോളര്‍ (14,000 രൂപ) വിലയുള്ള ആ ഇ-റീഡറിന്‌ വിപണിയില്‍ വലിയ ചലനമുണ്ടാക്കാന്‍ കഴിഞ്ഞില്ല. ആ സമയത്താണ്‌ 399 ഡോളര്‍ (16,000 രൂപ) വിലയുള്ള 'കിന്‍ഡിലു'മായി ആമസോണ്‍ രംഗത്തെത്തിയിരിക്കുന്നത്‌. വെറും മുന്നൂറ്‌ ഗ്രാം ഭാരമേയുള്ളൂ ആമസോണിന്റെ ഇ-ബുക്ക്‌ റീഡറിന്‌. കീബോര്‍ഡും ഇലക്ട്രോണിക്‌ ഇന്‍ക്‌ ഡിസ്‌പ്ലെയുമുള്ള കിന്‍ഡിലില്‍ 200 പുസ്‌തകങ്ങള്‍ കൊള്ളും. ഇ-റീഡറില്‍ ഉപയോഗിക്കാന്‍ പാകത്തില്‍ 90,000 ഗ്രന്ഥങ്ങളെ ആമസോണ്‍ ഇതിനകം ഡിജിറ്റലീകരണം നടത്തിയിട്ടുണ്ട്‌. ആ ഗ്രന്ഥങ്ങളും ആനുകാലികങ്ങളും പത്രങ്ങളും ബ്ലോഗുകളുമെല്ലാം വയര്‍ലെസ്സായി കിന്‍ഡിലിലേക്ക്‌ ഡൗണ്‍ലോഡ്‌ ചെയ്യാനാകും.പേഴ്‌സണല്‍ കമ്പ്യൂട്ടറുമായി ഘടിപ്പിക്കേണ്ടതില്ല എന്നതാണ്‌ കിന്‍ഡിലിന്റെ സവിശേഷത.

അമേരിക്കയിലുള്ളവര്‍ക്ക്‌ ആമസോണിന്റെ 'വിസ്‌പെര്‍നെറ്റ്‌'(Whispernet) സര്‍വീസ്‌ വഴി, കിന്‍ഡിലിലുള്ള EvDO റേഡിയോ കണക്ഷന്‍ ഉപയോഗിച്ച്‌ പുസ്‌തകങ്ങളും മാസികകളും ഡൗണ്‍ലോഡ്‌ ചെയ്യാം; ഒരു ബാഹ്യഉപകരണത്തിന്റെയും സഹായം വേണ്ട. ഒരു ഡിജിറ്റല്‍ ഗ്രന്ഥം ഡൗണ്‍ലോഡ്‌ ചെയ്യാന്‍ ഒരു മിനിറ്റ്‌ സമയമേ വേണ്ടൂ. 'ന്യൂയോര്‍ക്ക്‌ ടൈംസി'ന്റെ ബെസ്‌റ്റ്‌ സെല്ലര്‍ പട്ടികയിലുള്ള ഒരു പുസ്‌തകം ഡൗണ്‍ലോഡ്‌ ചെയ്യാന്‍ 9.99 ഡോളര്‍ (400 രൂപ) ചെലവ്‌ വരും. ആപ്പിളിന്റെ 'ഐഫോണി' (iPhone)ന്റെ കാര്യത്തിലെന്നതു പോലെ, EvDO നെറ്റ്‌വര്‍ക്ക്‌ സര്‍വീസിന്‌ എന്തെങ്കിലും സര്‍വീസ്‌ ചാര്‍ജോ കോണ്‍ട്രാക്ട്‌ ഫീസോ ഇല്ല.

പത്രങ്ങളും ബ്ലോഗുകളും കിന്‍ഡിലില്‍ തനിയോ ഡൗണ്‍ലോഡ്‌ ആയിക്കൊള്ളും.'ന്യൂയോര്‍ക്ക്‌ ടൈംസ്‌' ഉള്‍പ്പടെയുള്ള പത്രങ്ങളും, ഏറ്റവും ജനപ്രീതിയാര്‍ജിച്ച 300 ബ്ലോഗുകളിലെ മുഴുവന്‍ ഉള്ളടക്കവും ഇത്തരത്തില്‍ ലഭ്യമാണ്‌. മാത്രമല്ല, അനായാസം ഉപയോഗിക്കാന്‍ പാകത്തിലൊരു നിഘണ്ഡുവും കിന്‍ഡലിലുണ്ട്‌. വിക്കിപീഡിയ ഉപയോഗിക്കാനും അതിലുള്ള ബ്രൗസര്‍ അവസരമൊരുക്കുന്നു. ഇ-റീഡറിലെ ഇലക്ട്രോണിക്‌ ഇന്‍ക്‌ ഡിസ്‌പ്ലേയ്‌ക്ക്‌ ബാക്ക്‌ലൈറ്റ്‌ ഇല്ല. അതിനാല്‍ ബാറ്ററിയുടെ ആയുസ്സ്‌ കൂടുതലാണ്‌. വയര്‍ലെസ്സ്‌ കണക്ഷനുള്ളപ്പോള്‍ രണ്ടുദിവസം ബാറ്ററിചാര്‍ജ്‌ ഉണ്ടാകും; കണക്ഷനില്ലെങ്കില്‍ ഒരാഴ്‌ചയും.

കിന്‍ഡിലിന്റെ മെമ്മറി 256 MB യാണ്‌. അതിലുള്ള എസ്‌.ഡി.കാര്‍ഡിലും പുസ്‌തകങ്ങള്‍ സൂക്ഷിക്കാനാകും. മാത്രമല്ല, കാര്‍ഡില്‍ എം.പി-3 ഫയലുകളും ഓഡിയോ ബുക്കുകളും സംഭരിച്ചുവെയ്‌ക്കാം. സാധാരണഗതിയില്‍ ഒരു കിന്‍ഡില്‍ ഗ്രന്ഥത്തിന്‌ 500 KB മുതല്‍ 700 KB വരെയാണ്‌ വലിപ്പം. പുസ്‌തകത്തിന്റെ വായിച്ചു വെച്ച അവസാന പേജാണ്‌, കിന്‍ഡിലില്‍ പിന്നീട്‌ ആ പുസ്‌തകം വായനയ്‌ക്കെടുക്കുമ്പോള്‍ ആദ്യം മുന്നിലെത്തുക. വായിക്കുന്ന പേജില്‍ ഒരു ഭാഗം ഹൈലൈറ്റ്‌ ചെയ്യണമെങ്കില്‍ അതിനും കഴിയും. ആ ഭാഗം സുഹൃത്തിന്‌ ഇ-മെയില്‍ ചെയ്യാനും കിന്‍ഡിലില്‍ സംവിധാനമുണ്ട്‌.

വായിക്കുന്ന പുസ്‌തകത്തില്‍ നിന്ന്‌ കുറിപ്പുകള്‍ തയ്യാറാക്കണമെങ്കിലും പ്രശ്‌നമില്ല. ടെക്‌സ്റ്റ്‌ ഫയലായിത്തെന്ന അത്‌ സൂക്ഷിക്കാനാകും. കിന്‍ഡില്‍ സ്‌റ്റോറില്‍ നിന്ന്‌ പുതിയൊരു പുസ്‌തകം വാങ്ങാനും വളരെ എളുപ്പമാണ്‌. ആമസോണ്‍ ഡോട്ട്‌ കോമില്‍ നിന്ന്‌ എങ്ങനെ ഓണ്‍ലൈനില്‍ പുസ്‌തകം വാങ്ങുന്നുവോ അതേമാതിരി, കിന്‍ഡില്‍ പുസ്‌തകങ്ങളും വാങ്ങാം. കാശുകൊടുത്തു വില്‍പ്പന നടത്തിക്കഴിഞ്ഞാല്‍, പുസ്‌തകം ഓട്ടോമാറ്റിക്കായി കിന്‍ഡിലില്‍ ഡൗണ്‍ലോഡ്‌ ആയിക്കൊള്ളും. പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ വഴി വേണമെങ്കിലും കിന്‍ഡിലിലേക്ക്‌ പുസ്‌തകം വാങ്ങാം. കിന്‍ഡില്‍ കൈയിലുണ്ടെങ്കില്‍, നിങ്ങളുടെ ഇഷ്ടഗ്രന്ഥങ്ങള്‍ അടങ്ങിയ ചെറു ലൈബ്രറി എപ്പോഴും ഒപ്പമുണ്ടെന്ന്‌ ഓര്‍ക്കാം.(അവലംബം: വാഷിങ്‌ടണ്‍ പോസ്‌റ്റ്‌, ദി എക്കണോമിസ്‌റ്റ്‌).

Wednesday, November 21, 2007

ഭ്രൂണമില്ലാതെ ഭ്രൂണവിത്തുകോശങ്ങള്‍

ചര്‍മത്തില്‍ നിന്ന്‌ ഭ്രൂണവിത്തുകോശങ്ങള്‍. 'ജീവന്‍വെച്ചുള്ള കളി'യെന്ന പഴിയേല്‍ക്കാതെ ഇനി വിത്തുകോശ ഗവേഷണം സാധ്യം.

ണ്ഡങ്ങളോ ഭ്രൂണങ്ങളോ നശിപ്പിക്കാതെ, ജീവന്‍ വെച്ചുള്ള കളിയെന്ന പഴിയേല്‍ക്കാതെ, 'ഭ്രൂണവിത്തുകോശങ്ങള്‍' (embryonic stem cells) സൃഷ്ടിക്കാമെന്ന്‌ തെളിഞ്ഞിരിക്കുന്നു. മനുഷ്യരുടെ സാധാരണ ചര്‍മകോശത്തില്‍ നിന്ന്‌ ഭ്രൂണവിത്തുകോശങ്ങള്‍ സൃഷ്ടിക്കാമെന്നാണ്‌ കണ്ടെത്തല്‍. വിത്തുകോശ ഗവേഷണരംഗത്തും തെറാപ്യൂട്ടിക്‌ ക്ലോണിങിലും മുതല്‍ക്കൂട്ടായേക്കാവുന്ന ഈ കണ്ടെത്തലിന്‌ പിന്നില്‍ അമേരിക്കയിലെയും ജപ്പാനിലെയും ഗവേഷകരാണ്‌. വിത്തുകോശ ഗവേഷണത്തില്‍ വന്‍മുന്നേറ്റം എന്ന്‌ ശാസ്‌ത്രലോകവും മാധ്യമലോകവും ഇതിനെ വിശേഷിപ്പിക്കുന്നു. ധാര്‍മികതമൂല്യങ്ങളുടെ പേരില്‍ ഇത്തരം ഗവേഷണ പ്രവര്‍ത്തനങ്ങളെ നഖശിഖാന്തം എതിര്‍ക്കുന്നവരും, പുതിയ ഗവേഷണത്തെ സ്വാഗതം ചെയ്യുന്നു എന്നതാണ്‌ പ്രത്യേകത.

ജപ്പാനില്‍ ക്യോട്ടോ സര്‍വകലാശാലയിലെ പ്രൊഫ. ഷിനിയ യമനക നേതൃത്വം നല്‍കിയ സംഘവും, അമേരിക്കയില്‍ വിസ്‌കോസിന്‍ സര്‍വകലാശാലയിലെ ഡോ.ജയിംസ്‌ തോംസന്റെ കീഴിലുള്ള സംഘവുമാണ്‌ വെവ്വേറെ നിലകളില്‍ വിത്തുകോശ മുന്നേറ്റം നടത്തിയത്‌. (മനുഷ്യരിലെ ഭ്രൂണവിത്തുകോശങ്ങള്‍ വേര്‍തിരിച്ചെടുക്കുന്നതില്‍ ആദ്യമായി വിജയിച്ച ശാസ്‌ത്രജ്ഞനാണ്‌ ഡോ.തോംസണ്‍). ജാപ്പനീസ്‌ സംഘം അവരുടെ കണ്ടെത്തല്‍ 'സെല്‍' ഗവേഷണ വാരികയിലും, യു.എസ്‌.സംഘം 'സയന്‍സ്‌' വാരികയിലും പ്രിസിദ്ധീകരിച്ചു. ചര്‍മകോശങ്ങളിലേക്ക്‌ നാല്‌ ജീനുകള്‍ വീതം സന്നിവേശിപ്പിക്കുകയാണ്‌ ഗവേഷകര്‍ ചെയ്‌തത്‌. ആ ജീനുകള്‍ ചര്‍മകോശങ്ങളില്‍ നടത്തിയ പുനര്‍പ്രോഗ്രാമിങിന്റെ ഫലമായി, അവ വിത്തുകോശങ്ങളായി പരിണമിച്ചു. മനുഷ്യ ശരീരത്തില്‍ ആകെയുള്ള 220 ഇനം കോശങ്ങളായും വളര്‍ന്നു വരാന്‍ കെല്‍പ്പുള്ള അടിസ്ഥാനകോശങ്ങള്‍ക്കാണ്‌ വിത്തുകോശങ്ങള്‍ എന്നു പറയുന്നത്‌.

സങ്കലനം നടന്ന്‌ ദിവസങ്ങള്‍ മാത്രം പ്രായമുള്ള ഭ്രൂണത്തില്‍ നിന്നാണ്‌ വിത്തുകോശം എടുത്തിരുന്നത്‌. അതിന്റെ ഫലമായി ഭ്രൂണങ്ങള്‍ നശിക്കും. ഭ്രൂണത്തെ നശിപ്പിക്കുന്നത്‌, മനുഷ്യജീവന്‍ നശിപ്പിക്കുന്നതിന്‌ തുല്യമാണെന്നാണ്‌ വാദം. വിവിധ മതവിഭാഗങ്ങള്‍, പ്രത്യേകിച്ചും ക്രിസ്‌ത്യന്‍സഭകള്‍ വിത്തുകോശ ഗവേഷണത്തെ ശക്തമായി എതിര്‍ക്കുന്നത്‌ അതുകൊണ്ടാണ്‌. മനുഷ്യാവകാശ പ്രവര്‍ത്തകരും മനുഷ്യജീവന്‍ നശിപ്പിക്കുന്ന വിത്തുകോശ ഗവേഷണത്തെ വിമര്‍ശിക്കുന്നു. ഇവാഞ്ചലിസ്‌റ്റുകളുടെ സമ്മര്‍ദഫലമായി യു.എസ്‌.പ്രസിഡന്റ്‌ ജോര്‍ജ്‌ ബുഷ്‌ വിത്തുകോശ ഗവേഷണബില്‍ വീറ്റോ ചെയ്യുകയും ചെയ്‌തിരുന്നു. അതിനാല്‍, അമേരിക്കയില്‍ വിത്തുകോശ ഗവേഷണത്തിന്‌ ഫെഡറല്‍ ഫണ്ട്‌ ലഭിക്കുന്നില്ല. അത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പുതിയ സങ്കേതം വിരാമമിടുന്നു. പുതിയ ഗവേഷണത്തെ പ്രകീര്‍ത്തിക്കുന്നവരില്‍ 'യുണൈറ്റഡ്‌ സ്റ്റേറ്റ്‌സ്‌ കോണ്‍ഫറന്‍സ്‌ ഓഫ്‌ കാത്തലിക്ക്‌ ബിഷപ്പ്‌സി'ന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ റിച്ചാര്‍ഡ്‌ ഡോര്‍ഫ്‌ളിംഗറും ഉണ്ട്‌. "ശാസ്‌ത്രത്തിന്റെയും ധാര്‍മികതയുടെയും വിജയമാണ്‌ ഇതെന്ന്‌" അദ്ദേഹം അഭിപ്രായപ്പെട്ടു.

എന്നാല്‍, ഭ്രൂണങ്ങളില്‍ നിന്ന്‌ നേരിട്ട്‌ വിത്തുകോശങ്ങള്‍ ശേഖരിക്കും പോലെ സുരക്ഷിതമല്ല പുതിയ സങ്കേതം. കാന്‍സര്‍ ജീന്‍ പോലും കോശങ്ങളെ പുനര്‍പ്രോഗ്രാമിങ്‌ നടത്താനായി ഗവേഷകര്‍ ഉപയോഗിച്ചു. എന്നാല്‍, ഇത്‌ പുതിയൊരു ചുവടുവെപ്പ്‌ മാത്രമാണെന്നും, ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ സങ്കേതം കുറ്റമറ്റതാക്കാന്‍ കഴിയുമെന്നും ഗവേഷകര്‍ വിശ്വസിക്കുന്നു. ജാപ്പനീസ്‌ ഗ്രൂപ്പ്‌ ഉപയോഗിച്ച നാലു ജീനുകളില്‍ രണ്ടെണ്ണം, അമേരിക്കന്‍ സംഘം ഉപയോഗിച്ചതില്‍ നിന്ന്‌ വ്യത്യസ്‌തമായിരുന്നു. ചര്‍മകോശങ്ങളിലെ ചില ജീനുകളെ കെടുത്തുകയും തെളിക്കുകയും ചെയ്യുകയെന്ന പൊതുധര്‍മമാണ്‌ രണ്ട്‌ ഗ്രൂപ്പുകളും ഉപയോഗിച്ച ജീനുകള്‍ നിര്‍വഹിച്ചത്‌. അത്തരത്തില്‍ പുനര്‍പ്രോഗ്രാമിങ്‌ നടത്തി ലഭിച്ചവ ശരിക്കും ഭ്രൂണവിത്തുകോശങ്ങളുടെ തനിപ്പകര്‍പ്പായിരുന്നുവെന്ന്‌ ഡോ.തോംസണ്‍ അറിയിക്കുന്നു.

പാന്‍ക്രിയാസിലെ ഇന്‍സുലിന്‍ കോശങ്ങള്‍ക്ക്‌ അപചയം സംഭവിക്കുമ്പോഴാണ്‌ ഒരാള്‍ പ്രമേഹരോഗിയായി മാറുന്നത്‌. മസ്‌തിഷ്‌ക കോശങ്ങള്‍ക്ക്‌ സംഭവിക്കുന്ന നാശം ഒരാളെ പാര്‍ക്കിന്‍സണ്‍സ്‌ രോഗിയോ, അല്‍ഷൈമേഴ്‌സ്‌ രോഗിയോ ആക്കിമാറ്റാം. ഹൃദയപേശീകോശങ്ങള്‍ നശിക്കുകയാണ്‌ ഹൃദയാഘാത വേളയില്‍ സംഭവിക്കുന്നത്‌. ഇത്തരത്തില്‍ നാശം നേരിട്ട കോശഭാഗങ്ങള്‍ പുനസൃഷ്ടിക്കാനായാല്‍, മേല്‍പ്പറഞ്ഞ മാരകരോഗങ്ങള്‍ ഫലപ്രദമായി തടയാന്‍ കഴിയും. ഇത്തരം കോശഭാഗങ്ങള്‍ മാറ്റിവെയ്‌ക്കാന്‍ കഴിയാത്തത്‌, രോഗിയുടെ ശരീരം അന്യകോശഭാഗങ്ങള്‍ തിരസ്‌കരിക്കും എന്നതിനാലാണ്‌. എന്നാല്‍, രോഗിയുടെ വിത്തുകോശം തന്നെ ഉപയോഗിച്ച്‌ അയാളുടെ ശരീരത്തിലെ കോശഭാഗങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞാല്‍, തിരസ്‌കരണം എന്ന പ്രശ്‌നം ഉദിക്കുന്നില്ല. വൈദ്യശാസ്‌ത്രത്തിന്‌ ഇനിയും മെരുങ്ങാത്ത ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാകുമത്‌. ആ നിലയ്‌ക്ക്‌ വന്‍പ്രധാന്യം അര്‍ഹിക്കുന്നതാണ്‌ പുതിയ ഗവേഷണം.

ഭ്രൂണവിത്തുകോശം സൃഷ്ടിക്കാന്‍ ഇത്രകാലവും അനുവര്‍ത്തിച്ചു വന്ന മാര്‍ഗ്ഗം, 'ഡോളി'യെന്ന ചെമ്മരിയാടിനെ സൃഷ്ടിക്കാന്‍ ബ്രിട്ടീഷ്‌ ഗവേഷകനായ ഇയാല്‍ വില്‍മുട്ടും സംഘവും വികസിപ്പിച്ച മാര്‍ഗ്ഗമാണ്‌. ബീജസങ്കലനം നടക്കാത്ത അണ്ഡത്തില്‍ നിന്ന്‌ ജനിതകദ്രവ്യം നീക്കം ചെയ്‌ത ശേഷം അതിലേക്ക്‌ പ്രായപൂര്‍ത്തിയായ ജീവിയുടെ ഡി.എന്‍.എ. സന്നിവേശിപ്പിച്ച്‌, അതൊരു വൈദ്യുത സ്‌പന്ദനത്തിന്റെ സഹായത്തോടെ കൂട്ടിയിണക്കി ഭ്രൂണമായി വളര്‍ത്തിയെടുക്കുകയാണ്‌ ചെയ്യുന്നത്‌. 1996-ല്‍ 'ഡോളി'യെന്ന ചെമ്മരിയാടിനെ സൃഷ്ടിച്ച ഈ രീതിക്ക്‌ 'സൊമാറ്റിക്‌ സെല്‍ ന്യൂക്ലിയര്‍ ട്രാന്‍സ്‌ഫര്‍' (എസ്‌.സി.എന്‍.ടി) എന്നാണ്‌ പേര്‌. ഇത്തരത്തില്‍ സൃഷ്ടിക്കുന്ന ഭ്രൂണത്തില്‍ നിന്ന്‌ വിത്തുകോശങ്ങള്‍ ശേഖരിക്കുകയായിരുന്നു പതിവ്‌. എന്നാല്‍, പ്രൊഫ. ഷിനിയ യമനക കണ്ടെത്തിയ സങ്കേതം താന്‍ രൂപപ്പെടുത്തിയതിലും മികച്ചതാണെന്നും, അതിനാല്‍ ഭ്രൂണവിത്തുകോശ ഗവേഷണം താന്‍ ഉപേക്ഷിക്കുകയാണെന്നും ഡോളിയുടെ സൃഷ്ടാവ്‌ കഴിഞ്ഞയാഴ്‌ച പ്രഖ്യാപിക്കുകയുണ്ടായി. (കാണുക: കുരങ്ങിന്റെ ഭ്രൂണം ക്ലോണിങിലൂടെ. അവലംബം: സെല്‍, സയന്‍സ്‌).

Monday, November 19, 2007

ആകാശവാണി, രോഗങ്ങള്‍ വായിക്കുന്നത്‌....

ശരീരത്തില്‍ കുത്തിവെയ്‌ക്കാം. രോഗങ്ങള്‍ പ്രക്ഷേപണം ചെയ്യും. ലോകത്തെ ഏറ്റവും ചെറിയ റേഡിയോ കാണമെങ്കില്‍ മൈക്രോസ്‌കോപ്പ്‌ തന്നെ വേണം.

ഗ്ലൂഗ്ലിയെല്‍മോ മാര്‍കോണി ഈ റേഡിയോ കണ്ടിരുന്നെങ്കില്‍ മോഹാലസ്യപ്പെട്ടു വീഴുമായിരുന്നു, തീര്‍ച്ച. അത്രയ്‌ക്കുണ്ട്‌ അമേരിക്കന്‍ ഗവേഷകനായ അലെക്‌സ്‌ സെറ്റ്‌ലും സംഘവും രൂപപ്പെടുത്തിയ റേഡിയോയുടെ വലിപ്പക്കുറവ്‌. വെറുമൊരു 'കാര്‍ബണ്‍ നാനോട്യൂബ്‌' അവര്‍ റേഡിയോ ആക്കി മാറ്റിയിരിക്കുന്നു. നാനോട്യൂബിന്‌ ഒരു നാനോമീറ്ററാണ്‌ കനം. എന്നുവെച്ചാല്‍, ഒരു മില്ലിമീറ്ററിന്റെ പത്തുലക്ഷത്തിലൊന്ന്‌! അത്‌ കാണാന്‍ സൂക്ഷ്‌മദര്‍ശിനി തന്നെ വേണം. ലോകത്തെ ഏറ്റവും ചെറിയ റേഡിയോയാണ്‌ രൂപകല്‍പ്പന ചെയ്‌തിരിക്കുന്നതെന്ന്‌ സാരം.

രണ്ട്‌ ഇലക്ട്രോഡുകള്‍ക്കു നടുവില്‍ കാര്‍ബണ്‍ നാനോട്യൂബ്‌ സ്ഥാപിച്ചാണ്‌ ആ സൂക്ഷ്‌മ റേഡിയോ നിര്‍മിച്ചിരിക്കുന്നത്‌. ട്യൂണര്‍, ആംപ്ലിഫയര്‍ എന്നിവ ഉള്‍പ്പടെ റേഡിയോയിലെ എല്ലാം ഘടകങ്ങളും ഈ സംവിധാനത്തിനകത്ത്‌ സജ്ജമാക്കാന്‍, ബെര്‍ക്കിലിയില്‍ കാലിഫോര്‍ണിയാ സര്‍വകലാശാലയിലെ അലെക്‌സ്‌ സെറ്റ്‌ലിനും സംഘത്തിലും കഴിഞ്ഞു. സൂക്ഷ്‌മ റേഡിയോയെ ട്യൂണ്‍ ചെയ്‌ത്‌, ബാഹ്യസ്‌പീക്കര്‍ വഴി ശബ്ദം കേള്‍പ്പിക്കാനും അവര്‍ക്കായി.

സാധാരണഗതിയില്‍ റേഡിയോ ആയി ഈ കണ്ടുപിടിത്തം ഉപയോഗിക്കുക പ്രായോഗികമാവില്ല. എന്നാല്‍, ചികിത്സാരംഗത്തും പരിസ്ഥിതി പഠനത്തിലും ഇത്തരം നാനോട്യൂബ്‌ റേഡിയോകള്‍ സെന്‍സറുകളായി ഉപയോഗിക്കാനാകുമെന്ന്‌ കരുതുന്നു. ശരീരത്തില്‍ രക്തത്തിലെ പഞ്ചസാരയുടെ നില വ്യത്യാസപ്പെടുന്നത്‌ മനസിലാക്കാനും, അര്‍ബുദബാധയ്‌ക്കു കാരണമായ ജൈവസൂചകങ്ങള്‍ മുന്‍കൂട്ടി കണ്ടെത്താനും സഹായിക്കുന്ന 'മൈക്രോഇലക്ട്രോമെക്കാനിക്കല്‍ സെന്‍സറുകള്‍' (MEMS) രൂപപ്പെടുത്താന്‍ ഗവേഷകര്‍ ശ്രമിച്ചു വരികയാണ്‌. ആ രംഗത്ത്‌ നാനോട്യൂബ്‌ റേഡിയുടെ കണ്ടുപിടിത്തം സഹായകമാകും.

സ്‌റ്റാമ്പിന്റെ വലിപ്പമുള്ള 'റേഡിയോ-ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ ടാഗ്‌' ആണ്‌, MEMS-ല്‍ നിന്നുള്ള സിഗ്നലുകള്‍ പിടിച്ചെടുക്കാന്‍ നിലവില്‍ ഉപയോഗിക്കുന്നത്‌. അതിന്‌ പകരം, MEMS അടിസ്ഥാനമാക്കിയുള്ള സെന്‍സര്‍ ഒരു നാനോട്യൂബ്‌ റേഡിയോയുമായി സമ്മേളിപ്പിച്ച്‌, അത്‌ രക്തത്തിലേക്ക്‌ നേരിട്ട്‌ കുത്തിവെയ്‌ക്കാനാകുമെന്ന്‌ അലക്‌സ്‌ സെറ്റ്‌ല്‍ പറയുന്നു. ശരീരത്തിനുള്ളിലെത്തുന്ന സെന്‍സര്‍, നാനോട്യൂബ്‌ റേഡിയോയുമായി വയര്‍ലെസ്സായി നേരിട്ട്‌ വിവരങ്ങള്‍ കൈമാറുന്നു. അങ്ങനെ ലഭിക്കുന്ന സിഗ്നലുകള്‍ നാനോട്യൂബ്‌ റേഡിയോയ്‌ക്ക്‌ പുറത്തുള്ള മോണിറ്ററിലേക്ക്‌ വിനിമയം ചെയ്യാനാകും. ആകാശവാണിയുടെ സ്‌റ്റൈലില്‍ ചിന്തിച്ചാല്‍, ഇങ്ങനെയാകും പ്രേക്ഷേപണം: "ആകാശവാണി, രോഗങ്ങള്‍ വായിക്കുന്നത്‌....!"

നാനോട്യൂബ്‌ റേഡിയോയുടെ പ്രവര്‍ത്തനം

ഒരു പരമ്പരാഗത റേഡിയോ എങ്ങനെയാണോ പ്രവര്‍ത്തിക്കുന്നത്‌, അതിന്‌ സമാനമായ രീതിയിലാണ്‌ നാനോട്യൂബ്‌ റേഡിയോയുടെയും പ്രവര്‍ത്തനം. സാധാരണ റേഡിയോയില്‍ നാലു മുഖ്യഭാഗങ്ങളാണുള്ളത്‌: ആന്റിന, ട്യൂണര്‍, ആംപ്ലിഫയര്‍, ഡിമോഡുലേറ്റര്‍. വിവിധ സ്റ്റേഷനുകള്‍ പ്രക്ഷേപണം ചെയ്യുന്ന വ്യത്യസ്‌ത ആവര്‍ത്തി (frequency)യിലുള്ള റേഡിയോ സിഗ്നലുകള്‍ ആന്റിന സ്വീകരിക്കുന്നു. ട്യൂണര്‍ അതില്‍ നിന്ന്‌ ഏതെങ്കിലും ഒരു ആവര്‍ത്തിയിലുള്ള സിഗ്നലുകള്‍ മാത്രം അരിച്ചെടുക്കുന്നു. ആംപ്ലിഫയറിലെ ട്രാന്‍സിസ്റ്ററുകള്‍ ആ വൈദ്യുതകാന്തിക തരംഗങ്ങളുടെ ശക്തി വര്‍ധിപ്പിക്കുന്നു. സിഗ്നലിലെ വാഹക തരംഗത്തില്‍ (carrier wave) നിന്ന്‌ യഥാര്‍ഥ ഡേറ്റ അഴിച്ചെടുക്കേണ്ട ജോലി ഡിമോഡുലേറ്ററിന്റേതാണ്‌. അങ്ങനെ വേര്‍തിരിച്ചെടുക്കുന്ന പാട്ടും, സംഭാഷണവുമെല്ലാം ബാഹ്യസ്‌പീക്കര്‍ ഉപയോഗിച്ച്‌ ശ്രോതാക്കള്‍ക്ക്‌ ആസ്വദിക്കുകയുമാവാം.

ഈ ജോലികളെല്ലാം ഒറ്റ കാര്‍ബണ്‍ നാനോട്യൂബില്‍ സാധ്യമാക്കുകയാണ്‌ സെറ്റ്‌ലും സംഘവും ചെയ്‌തത്‌. സവിശേഷമായ ചില ഇലക്ട്രിക്കല്‍ ഗുണങ്ങളുള്ളതിനാല്‍, നാനോട്യൂബുകളെ ഡയോഡുകള്‍, ട്രാന്‍സിസ്‌റ്ററുകള്‍, റെക്ടിഫയറുകള്‍ തുടങ്ങിയ ഇലക്ട്രോണിക്‌ ഘടകങ്ങളാക്കി മാറ്റാന്‍ ഇതിനകം തന്നെ ഗവേഷകര്‍ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. "എന്നാല്‍, ഈ ഘടകങ്ങളെല്ലാം ഒറ്റ നാനോട്യൂബില്‍ സൃഷ്ടിക്കാമെന്നത്‌ പുതിയൊരു അറിവാണ്‌"-സെറ്റ്‌ല്‍ പറയുന്നു.

ടങ്‌സ്‌റ്റണ്‍ പ്രതലത്തില്‍ പറ്റിയിരിക്കുന്ന രൂപത്തിലാണ്‌ കാര്‍ബണ്‍ നാനോട്യൂബിനെ വളര്‍ത്തിയെടുത്തത്‌. ടങ്‌സ്‌റ്റണ്‍ പ്രതലം നെഗറ്റീവ്‌ (ഋണ) ഇലക്ട്രോഡായി പ്രവര്‍ത്തിക്കും. നാനോട്യൂബിന്റെ അഗ്രവും നെഗറ്റീവ്‌ ചാര്‍ജുള്ളതായിരിക്കും. പോസിറ്റീവ്‌ (ധന) ചെമ്പ്‌ ഇലക്ട്രോഡും നാനോട്യൂബും ശൂന്യസ്ഥലം (vacuum) കൊണ്ട്‌ വേര്‍തിരിക്കപ്പെട്ടിരിക്കും. നാനോട്യൂബിന്റെ നെഗറ്റീവ്‌ അഗ്രത്ത്‌ നിന്ന്‌ ഇലക്ട്രോണുകള്‍ പോസിറ്റീവ്‌ ഇലക്ട്രോഡിലേക്ക്‌ പതിക്കുക വഴി ഒരു 'ഫീല്‍ഡ്‌ എമിഷന്‍ കറണ്ട്‌' (field emission current) രൂപപ്പെടുന്നു.

എന്നാല്‍, പരമ്പരാഗത രീതിയിലുള്ള ഒരു ആന്റിനയായി നാനോട്യൂബ്‌ പ്രവര്‍ത്തിക്കില്ലെന്ന്‌ സെറ്റ്‌ല്‍ അറിയിക്കുന്നു. വൈദ്യുതകാന്തിക തരംഗങ്ങളെ വൈദ്യുതപരമായി സ്വീകരിക്കുന്നതിന്‌ പകരം, യാന്ത്രികമായാണ്‌ നാനോട്യൂബ്‌ സ്വീകരിക്കുക. നാനോട്യൂബിന്റെ സ്വാഭാവിക അനുനാദ ആവര്‍ത്തി (resonance frequency) യാണ്‌ ഇവിടെ തുണയ്‌ക്കെത്തുക. നാനോട്യൂബിന്റെ സ്വാഭാവിക ആവര്‍ത്തിയോട്‌ യോജിക്കുന്ന വൈദ്യുതകാന്തിക തരംഗത്തില്‍ പെടുമ്പോള്‍ അത്‌ കമ്പനം ചെയ്യാനാരംഭിക്കും. അങ്ങനെ ആ റേഡിയോ സിഗ്നലിന്‌ പാകത്തില്‍ നാനോട്യൂബ്‌ ട്യൂണ്‍ ചെയ്യപ്പെടും.

നാനോട്യൂബിന്റെ കമ്പനം അനുസരിച്ച്‌ ഫീല്‍ഡ്‌ എമിഷന്‍ കറണ്ടിന്‌ വ്യതിയാനമുണ്ടാകും. അതുകൊണ്ട്‌, നാനോട്യൂബിന്റെ യാന്ത്രിക കമ്പനം വൈദ്യുത സിഗ്നലുകളായി പരിവര്‍ത്തനം ചെയ്യപ്പെടുന്നു. ഫീല്‍ഡ്‌ എമിഷന്‍ കറണ്ട്‌ നിലനിര്‍ത്തുന്നത്‌ ബാഹ്യബാറ്ററിയാണ്‌. നാനോട്യൂബ്‌ കമ്പനത്തില്‍ നിന്നുണ്ടാകുന്ന വൈദ്യുത സിഗ്നലുകളെ ആ ബാഹ്യബാറ്ററിയില്‍ നിന്നുള്ള വൈദ്യുത പ്രവാഹം ശക്തിപ്പെടുത്തും (ആംപ്ലിഫൈ ചെയ്യും). അതുവഴിയുണ്ടാകുന്ന വൈദ്യുത സിഗ്നലുകള്‍ സമതുലനാവസ്ഥയില്‍ ഉള്ളവയാകില്ല. അതിനാല്‍, ഒരേ ദിശയിലേക്കേ സിഗ്നലുകള്‍ പ്രവഹിക്കൂ. നാനോട്യൂബ്‌ ഡിമോഡുലേറ്ററായി പ്രവര്‍ത്തിക്കുന്നത്‌ അങ്ങനെയാണ്‌. വാഹകതരംഗം ഒഴിവാക്കപ്പെടുകയും ഡേറ്റാ വേര്‍തിരിച്ചെടുക്കുകയും ചെയ്യുന്നു.

നാനോട്യൂബിന്റെ അനുനാദ ആവര്‍ത്തിയില്‍ വ്യത്യാസം വരുത്തിയാണ്‌, വ്യത്യസ്‌ത റേഡിയോ സ്‌റ്റേഷനുകള്‍ ട്യൂണ്‍ ചെയ്യുന്നത്‌. ഇലക്ട്രോഡുകള്‍ക്കിടയിലെ വോള്‍ട്ടേജില്‍ വ്യതിയാനം വരുത്തി ഇത്‌ സാധിക്കാനാവും. "ഒരു ഗിത്താര്‍ ട്യൂണ്‍ ചെയ്യും പോലെയാണത്‌"-സെറ്റ്‌ല്‍ അറിയിക്കുന്നു. വൈദ്യുതമണ്ഡലം വിത്യാസപ്പെടുത്തി നാനോട്യൂബിനെ വലിച്ചടുപ്പിച്ച്‌, അതിന്റെ അനുനാദ ആവര്‍ത്തിയില്‍ വ്യത്യാസം വരുത്താന്‍ കഴിയും. ഇത്തരത്തില്‍, ഒരു എഫ്‌.എം.റേഡിയോ ബാന്‍ഡ്‌ മുഴുവന്‍ നാനോട്യൂബ്‌ റേഡിയോയില്‍ ട്യൂണ്‍ ചെയ്യാന്‍ ഗവേഷകര്‍ക്കായി. (അവലംബം: ടെക്‌നോളജി റിവ്യു).

Sunday, November 18, 2007

മീനെണ്ണ ഇനി കൃഷിയിടത്തില്‍ വിളയും

ജനിതക സങ്കേതം തുണയ്‌ക്കെത്തുന്നു. ഓമേഗ-3 കൊഴുപ്പുകള്‍ അടങ്ങിയ സസ്യയെണ്ണകള്‍ രംഗത്തെത്തും. കടലിലെ മത്സ്യസമ്പത്ത്‌ ക്ഷയിക്കുന്നതിന്‌ ഒരു ബദല്‍

ത്സ്യം കഴിക്കാതെ തന്നെ മീനെണ്ണയുടെ ഗുണം ലഭിക്കാന്‍ വഴി തെളിയുന്നു. ജനിതകമാറ്റത്തിലൂടെ മീനെണ്ണ ഉത്‌പാദിപ്പിക്കുന്ന വിളകള്‍ക്ക്‌ രൂപംനല്‍കാമെന്ന്‌ തെളിയിച്ചിരിക്കുകയാണ്‌ ഒരുസംഘം ബ്രിട്ടീഷ്‌ ഗവേഷകര്‍. ഭക്ഷ്യവസ്‌തുക്കളുടെ പോഷക നിലവാരവും ആരോഗ്യദായകത്വവും പതിന്മടങ്ങ്‌ വര്‍ധിപ്പിക്കാന്‍ പുതിയ ഗവേഷണം സഹായിക്കുമെന്നാണ്‌ വിലയിരുത്തല്‍; കടലില്‍ മത്സ്യസമ്പത്ത്‌ അതിവേഗം ക്ഷിയിച്ചു വരുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.

സാല്‍മണ്‍, അയല തുടങ്ങിയ മത്സ്യങ്ങളിലാണ്‌ 'ഒമേഗ 3-ഫാറ്റി ആസിഡുകള്‍' എന്ന ആരോഗ്യദായക കൊഴുപ്പുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നത്‌. ഹൃദ്രോഗം, പൊണ്ണത്തടി എന്നിങ്ങനെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ചെറുക്കാനും, ആരോഗ്യം കാത്തുസൂക്ഷിക്കാനും സഹായിക്കുന്ന കൊഴുപ്പാണ്‌ 'ഒമേഗാ-3'. ഈ കൊഴുപ്പ്‌ കാലിത്തീറ്റയിലും കോഴിത്തീറ്റയിലും ഉള്‍പ്പെടുത്തിയാല്‍, ഒമേഗ-3 കൊഴുപ്പടങ്ങിയ പാലും മാംസവും മുട്ടയും ഉത്‌പാദിപ്പിക്കാന്‍ കഴിയും.മത്സ്യങ്ങള്‍ ഒമേഗാ-3 കൊഴുപ്പുകള്‍ ശരീരത്തില്‍ സ്വയം ഉത്‌പാദിപ്പിക്കുകയല്ല ചെയ്യുന്നത്‌, കടലില്‍ അവ ഭക്ഷണമാക്കുന്ന സൂക്ഷ്‌മജീവികളില്‍ നിന്നാണ്‌ ലഭിക്കുന്നത്‌. ഇത്തരം സൂക്ഷ്‌മജീവികളില്‍ ഒമേഗ-3 നിര്‍മിക്കാന്‍ പ്രേരകമായ ജീന്‍ വേര്‍തിരിച്ചെടുത്ത്‌ ചെടികളില്‍ സന്നിവേശിപ്പിക്കുയാണ്‌, ഹെര്‍ട്ട്‌സിലെ ഹാര്‍പെന്‍ഡെനില്‍ 'റോഥാംസ്‌റ്റഡ്‌ റിസര്‍ച്ചി'ലെ പ്രൊഫ. ജോനാതന്‍ നാപ്പിയറുടെ നേതൃത്വത്തിലുള്ള സംഘം ചെയ്‌തത്‌. 'താലാസ്സിയോസിറ സ്യൂഡോനാണ' (Thalassiosira pseudonana) എന്ന ഏകകോശ സമുദ്രആല്‍ഗെയില്‍ നിന്നുള്ള ജീനാണ്‌ ഉപയോഗിച്ചത്‌.

ഭക്ഷ്യയെണ്ണയ്‌ക്കായി കൃഷിചെയ്യുന്ന 'ലിന്‍സീഡ്‌' (linseed) പോലുള്ള ചെടികളില്‍ ഈ 'ഒമേഗ-3 ജീന്‍' സന്നിവേശിപ്പിക്കാന്‍ ഗവേഷകര്‍ക്ക്‌ കഴിഞ്ഞു. അത്തരത്തില്‍ ജനിതകസംക്രമണം നടത്തിയ സസ്യങ്ങളില്‍നിന്ന്‌ ഉത്‌പാദിപ്പിച്ച എണ്ണയില്‍ ഒമേഗ-3 കൊഴുപ്പുകള്‍ ധാരാളം അടങ്ങിയിരുന്നു. എന്നാല്‍, ഗവേഷണത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ മാത്രമാണ്‌ തങ്ങളെന്ന്‌, പ്രൊഫ.നാപ്പിയര്‍ അറിയിക്കുന്നു. കുറഞ്ഞത്‌ മൂന്നോ നാലോ വര്‍ഷം കൂടിയെങ്കിലും ഗവേഷണം തുടര്‍ന്നാലേ ഇത്‌ വ്യാപകമായി പരീക്ഷിക്കാനാകൂ-അദ്ദേഹം പറഞ്ഞു.


മത്സ്യം കഴിക്കാത്തവര്‍ക്കും ഒമേഗ-3 കൊഴുപ്പുകള്‍ ലഭിക്കുമെന്നതാണ്‌ ഈ ഗവേഷണം വഴിയുള്ള ഒരു ഗുണം. അമിതചൂഷണവും സമുദ്രമലിനീകരണവും വഴി ഭൂമുഖത്തെ മത്സ്യസമ്പത്ത്‌ അതിവേഗം ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്‌. ഇപ്പോള്‍ തന്നെ പല മത്സ്യയിനങ്ങളും കടലില്‍നിന്ന്‌ അപ്രത്യക്ഷമായിരിക്കുന്നു. ആ നിലയ്‌ക്ക്‌ നാളെ ഒരുപക്ഷേ, ആവശ്യത്തിന്‌ മത്സ്യം ഭക്ഷിക്കാനുണ്ടാകുമോ എന്നകാര്യം സംശയമാണ്‌. അങ്ങനെയാകുമ്പോള്‍, ആരോഗ്യദായകമായ ഒമേഗ-3 കൊഴുപ്പുകള്‍ക്ക്‌ ഒരു ബദല്‍ മാര്‍ഗ്ഗം നല്ലതാണെന്ന്‌ ഗവേഷകര്‍ പറയുന്നു.

ജനിതകപരിഷ്‌കരണം നടത്തിയ ഭക്ഷ്യവസ്‌തുക്കള്‍ക്കെതിരെ ശക്തമായ എതിര്‍പ്പാണ്‌ ലോകത്ത്‌ നിലനില്‍ക്കുന്നത്‌. 'ഫ്രാന്‍കെന്‍സ്റ്റൈന്‍ ഫുഡ്‌' എന്നാണ്‌ ഇത്തരം ഭക്ഷ്യവസ്‌തുക്കളെ പലരും വിളിക്കുന്നത്‌. എന്നാല്‍, ഒമേഗ-3 കൊഴുപ്പുകള്‍ ലഭിക്കുന്ന ഭക്ഷ്യവസ്‌തുക്കള്‍ ജനിതക പരിഷ്‌കരണംവഴി സൃഷ്ടിച്ചതാണെങ്കില്‍ കൂടി ഗുണം ചെയ്യുമെന്ന്‌, റീഡിങ്‌ സര്‍വകലാശാലയില്‍ 'ന്യുട്രീഷ്യണല്‍ സയന്‍സസ്‌ റിസര്‍ച്ച്‌ യൂണിറ്റി'ലെ പ്രൊഫ. ഇയാന്‍ ഗിവണ്‍സ്‌ അഭിപ്രായപ്പെടുന്നു.(കടപ്പാട്‌: ബി.ബി.സി.ന്യൂസ്‌, മാതൃഭൂമി)

Thursday, November 15, 2007

കുരങ്ങിന്റെ ഭ്രൂണം ആദ്യമായി ക്ലോണിങിലൂടെ


മനുഷ്യക്ലോണിങിലേക്ക്‌ ശാസ്‌ത്രലോകം ഒരുപടി കൂടി അടുത്തു എന്ന്‌ വിലയിരുത്തല്‍

പ്രായപൂര്‍ത്തിയായ കുരങ്ങന്റെ ഭ്രൂണം ക്ലോണിങിലൂടെ സൃഷ്ടിക്കുന്നതില്‍ ഗവേഷകര്‍ ആദ്യമായി വിജയിച്ചു. മനുഷ്യക്ലേണിങ്‌ യാഥാര്‍ഥമാകുന്നതിലേക്ക്‌ ശാസ്‌ത്രലോകത്തെ ഒരുപടി കൂടി അടുപ്പിക്കുന്ന സുപ്രധാന മുന്നേറ്റമായി ഇത്‌ വിലയിരുത്തപ്പെടുന്നു. അമേരിക്കന്‍ ഗവേഷകര്‍ നടത്തിയ ഈ മുന്നേറ്റം 'നേച്ചര്‍' ഗവേഷണവാരികയാണ്‌ റിപ്പോര്‍ട്ടു ചെയ്‌തത്‌.

ബീജസങ്കലനം നടക്കാത്ത അണ്ഡത്തില്‍ നിന്ന്‌ ജനിതകദ്രവ്യം നീക്കം ചെയ്‌ത ശേഷം അതിലേക്ക്‌ പ്രായപൂര്‍ത്തിയായ ജീവിയുടെ ഡി.എന്‍.എ. സന്നിവേശിപ്പിച്ച്‌, അതൊരു വൈദ്യുത സ്‌പന്ദനത്തിന്റെ സഹായത്തോടെ കൂട്ടിയിണക്കി ഭ്രൂണമായി വളര്‍ത്തിയെടുക്കുകയാണ്‌ ക്ലോണിങില്‍ ചെയ്യുന്നത്‌. ബ്രിട്ടീഷ്‌ ഗവേഷകനായ ഇയാന്‍ വില്‍മുട്ടും സംഘവും 1996-ല്‍ 'ഡോളി'യെന്ന ചെമ്മരിയാടിനെ സൃഷ്ടിച്ച ഈ രീതിക്ക്‌ 'സൊമാറ്റിക്‌ സെല്‍ ന്യൂക്ലിയര്‍ ട്രാന്‍സ്‌ഫര്‍' (എസ്‌.സി.എന്‍.ടി) എന്നാണ്‌ പേര്‌.

ബീവര്‍ട്ടോണിലെ ഒറിഗോണ്‍ ഹെല്‍ത്ത്‌ ആന്‍ഡ്‌ സയന്‍സ്‌ സര്‍വകലാശാലിയിലെ ഡോ.ഷൗക്രറ്റ്‌ മിറ്റാലിപ്പോവും സംഘവും പത്തുവര്‍ഷം പ്രായമുള്ള, റീസസ്‌ മകാക്‌ വര്‍ഗത്തില്‍പെട്ട ആണ്‍കുരങ്ങിന്റെ ഭ്രൂണം, അലൈംഗിക രീതിയില്‍ സൃഷ്ടിച്ചത്‌ മേല്‍പ്പറഞ്ഞ രീതി ഉപയോഗിച്ചാണ്‌. നിലവിലുള്ള സങ്കേതങ്ങളിലൂടെ ജനിതകദ്രവ്യം നീക്കം ചെയ്യുമ്പോള്‍, അണ്ഡകോശത്തിന്‌ തകരാര്‍ പറ്റാറുണ്ട്‌. അതിനാല്‍, മനുഷ്യന്‍ ഉള്‍പ്പെടുന്ന ജീവിവര്‍ഗങ്ങളുടെ (primates) ക്ലോണിങ്‌ വൈഷമ്യമേറിയതായി കണക്കാക്കുന്നു.

എന്നാല്‍, അണ്ഡത്തില്‍ നിന്ന്‌ ജനിതകദ്രവ്യം നീക്കം ചെയ്യാന്‍ നൂതനമായ ഒരു സങ്കേതം ഉപയോഗിച്ചിടത്താണ്‌ ഡോ. മിറ്റാലിപ്പോവിന്റെ വിജയം. ധ്രുവീകൃത (polarised) പ്രകാശത്തിന്റെ സഹായത്തോടെ കോശങ്ങളെ തത്സമയം ദൃശ്യവത്‌ക്കരിക്കാന്‍ സഹായിക്കുന്ന 'ഊസൈറ്റ്‌' (Oosight) എന്ന സങ്കേതമാണ്‌ കുരങ്ങിന്റെ ഭ്രൂണം ക്ലോണ്‍ ചെയ്യാന്‍ ഉപയോഗിച്ചത്‌. കൂടുതല്‍ മികച്ച ഫലം നല്‍കാന്‍ അത്‌ സഹായിച്ചു.

14 പെണ്‍കുരങ്ങുകളില്‍ നിന്നായി ശേഖരിച്ച 304 അണ്ഡങ്ങള്‍ ഗവേഷകര്‍ ഉപയോഗിച്ചു. ക്ലോണിങിനുള്ള ഡി.എന്‍.എ.ശേഖരിച്ചത്‌ ഒറിഗോണ്‍ നാഷണല്‍ പ്രൈമേറ്റ്‌ റിസര്‍ച്ച്‌ സെന്ററിലുള്ള ആണ്‍കുരങ്ങിന്റെ തൊലിയില്‍ നിന്നാണ്‌. അവയുപയോഗിച്ച്‌ എസ്‌.സി.എന്‍.ടി. വിദ്യയിലൂടെ 35 'ബ്ലോസ്‌റ്റോസിസ്‌റ്റുകള്‍' (blastosysts-പ്രാഥമികാവസ്ഥയിലുള്ള ഭ്രൂണങ്ങള്‍) സൃഷ്ടിക്കാന്‍ ഡോ.മിറ്റാലിപ്പോവിനും സംഘത്തിനും കഴിഞ്ഞു. ഉപയോഗിച്ച അണ്ഡങ്ങളുടെ സംഖ്യയുമായി തരതമ്യം ചെയ്‌താല്‍ വിജയത്തിന്റെ അനുപാതം വെറും 0.7 ശതമാനം മാത്രം.

അവയില്‍ നിന്ന്‌ ഭ്രൂണവിത്തുകോശങ്ങളുടെ രണ്ട്‌ തായ്‌വഴികള്‍ രൂപപ്പെടുത്താനുമായി. ശരീരത്തിലെ ഏതിനം കോശങ്ങളായും വളര്‍ത്തിയെടുക്കാന്‍ കഴിയുന്ന അടിസ്ഥാന കേശങ്ങളാണ്‌ വിത്തുകോശങ്ങള്‍ (stem cells). കേടുവന്ന ഹൃദയപേശിയോ, നാഢീകോശങ്ങളോ, പാന്‍ക്രിയാസ്‌ കോശങ്ങളോ ഒക്കെയായി ഇവയെ വളര്‍ത്തിയെടുക്കാന്‍ കഴിയും. വിത്തുകോശങ്ങള്‍ ഉപയോഗിച്ച്‌ ഒരാളുടെ കോശഭാഗങ്ങള്‍ നിര്‍മിക്കുമ്പോള്‍, ശരീരം അത്‌ തിരസ്‌ക്കരിക്കില്ല. മനുഷ്യരുടെ കാര്യത്തില്‍ ഇത്‌ യാഥാര്‍ഥ്യമായാല്‍, പ്രമേഹം, ഹൃദ്രോഗം തുടങ്ങി ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരമുണ്ടാക്കാന്‍ കഴിയും.

മനുഷ്യഭ്രൂണം ക്ലോണ്‍ ചെയ്‌തതായും അതില്‍നിന്ന്‌ വിത്തുകോശങ്ങള്‍ വേര്‍തിരിച്ചെടുത്തതായും 2004-ല്‍ ദക്ഷിണകൊറിയന്‍ ശാസ്‌ത്രജ്ഞന്‍ ഡോ.ഹ്വാങ്‌ വൂ സുക്കും സംഘവും അവകാശപ്പെട്ടെങ്കിലും, ആ ഗവേഷണം തട്ടിപ്പായിരുന്നുവെന്ന്‌ പിന്നീട്‌ തെളിഞ്ഞു. മനുഷ്യഭ്രൂണം ക്ലോണ്‍ ചെയ്യുന്നതില്‍ പരിമിതമായ തോതിലെങ്കിലും വിജയം അവകാശപ്പെടാവുന്നത്‌ ബ്രിട്ടനില്‍ ന്യൂകാസില്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ക്കാണ്‌. അവര്‍ ക്ലോണിങിലൂടെ സൃഷ്ടിച്ച മനുഷ്യഭ്രൂണം ഏതാനും ദിവസമേ ജീവിച്ചുള്ളു. അതില്‍നിന്ന്‌ വിത്തുകോശങ്ങള്‍ സൃഷ്ടിക്കാന്‍ പക്ഷേ, കഴിഞ്ഞില്ല.

ഇപ്പോള്‍, കുരങ്ങിന്റെ ഭ്രൂണം ക്ലോണ്‍ ചെയ്യുന്നതില്‍ വിജയിച്ചതിനെ അത്ര ഉത്സാഹത്തോടെ വീക്ഷിക്കാത്തവരും ഉണ്ട്‌. മനുഷ്യക്ലോണിങിലേക്കു നയിക്കുന്ന ഏത്‌ ഗവേഷണവും ധാര്‍മികതയ്‌ക്കു നിരക്കാത്തതാണെന്ന്‌ അത്തരക്കാര്‍ വാദിക്കുന്നു. ഡോ.മിറ്റാലിപ്പോവും സംഘവും നടത്തിയ മുന്നേറ്റം ശരിക്കും 'അസ്വസ്ഥതയുളവാക്കുന്നതാണെ'ന്ന്‌, ക്ലോണിങ്‌ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്ന ബ്രിട്ടീഷ്‌ ഗ്രൂപ്പായ 'ഗ്രീന്‍വാച്ച്‌ യു.കെ'യിലെ ഹെലെന്‍ വാലസ്‌ അഭിപ്രായപ്പെട്ടു. ക്ലോണ്‍ ചെയ്‌ത മനുഷ്യക്കുഞ്ഞിനെ സൃഷ്ടിക്കുന്നതിലേക്ക്‌ ഇത്‌ നയിച്ചേക്കാമെന്ന്‌ അവര്‍ മുന്നറിയിപ്പു നല്‍കുന്നു.

എന്നാല്‍, 'മനുഷ്യക്ലോണിങി'നെ രണ്ടായി കാണണം എന്ന്‌ വാദിക്കുന്ന വിദഗ്‌ധരാണ്‌ അധികവും. മനുഷ്യനെ ക്ലോണിങിലൂടെ സൃഷ്ടിക്കാനുള്ള നീക്കമാണ്‌ അതിലൊന്ന്‌. മനുഷ്യശരീരത്തിലെ കേടായ ഭാഗങ്ങള്‍ മാറ്റി വെയ്‌ക്കാനും ചികിത്സിക്കാനും സഹായിക്കുന്ന 'തെറാപ്യൂട്ടിക്‌ ക്ലോണിങ്‌' (therapeutic cloning) ആണ്‌ മറ്റൊരു വിഭാഗം. ഇതില്‍ ആദ്യത്തേത്‌ എതിര്‍ക്കപ്പെടുക തന്നെ വേണം. എന്നാല്‍, പ്രമേഹവും ഹൃദ്രോഗവും അല്‍ഷൈമേഴ്‌സും പോലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണാന്‍ സഹായിച്ചേക്കുമെന്ന്‌ കരുതുന്ന തെറാപ്യൂട്ടിക്‌ ക്ലോണിങിന്റെ കാര്യം അങ്ങനെയാകരുതെന്ന്‌ അവര്‍ പറയുന്നു.(അവലംബം: നേച്ചര്‍)

Tuesday, November 13, 2007

എലിയാണെങ്കിലും, ഇവന്‍ പുലി!

ജനിതക പരിഷ്‌ക്കരണം വഴി ഒരു 'സൂപ്പര്‍ എലി'യെ സൃഷ്ടിച്ചിരിക്കുകയാണ്‌ ഗവേഷകര്‍

സാധാരണ എലിയുടെ പകുതി ഭാരമേയുള്ളൂ, പക്ഷേ അവയെക്കാള്‍ ഇരട്ടി ദൂരം ഒറ്റയടിക്ക്‌ ഇവന്‍ ഓടും. കൂടുതല്‍ തിന്നും, ആയുസ്സും അധികം. ജനിതക പരിഷ്‌ക്കരണം നടത്തി പരീക്ഷണശാലയില്‍ നിര്‍മിച്ച 'സൂപ്പര്‍ എലി'യുടേതാണ്‌ ഈ സവിശേഷകള്‍. സ്വഭാവഗുണം കൊണ്ട്‌ വേണമങ്കില്‍ ഇവനെ 'എലികള്‍ക്കിടയിലെ പുലി'യെന്നു വിളിക്കാം.

അമേരിക്കയിലെ ക്ലീവ്‌ലന്‍ഡില്‍ കേസ്‌ വെസ്‌റ്റേണ്‍ റിസര്‍വ്‌ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ്‌ ഈ സൂപ്പര്‍ എലിയെ ജനിതക വിദ്യ വഴി സൃഷ്ടിച്ചത്‌. ഉപാപചയ പ്രവര്‍ത്തനങ്ങളുടെ ജൈവരസതന്ത്രം മനസിലാക്കി, മനുഷ്യരുടെ ആരോഗ്യത്തെക്കുറിച്ചും രോഗങ്ങളെക്കുറിച്ചും വ്യക്തതയുണ്ടാക്കാനാണ്‌ ജനിതക പരിഷ്‌ക്കരണം (genetic modification) വഴി ഇത്തരം എലികളെ സൃഷ്ടിച്ചത്‌.

സൂപ്പര്‍ എലികള്‍ക്ക്‌ മിനിറ്റില്‍ ശരാശരി 20 മീറ്റര്‍ എന്ന തോതില്‍ അഞ്ചു മുതല്‍ ആറ്‌ കിലോമീറ്റര്‍ വരെ (ആറു മണിക്കൂര്‍ നേരം) തുടര്‍ച്ചയായി ഓടാന്‍ കഴിയും. ട്രെഡ്‌ മില്ലിലാണ്‌ ഇവയെ ഓടിച്ചു പരീക്ഷിച്ചത്‌. 'ഫോസ്‌ഫോഇനോലിപൈറുവേറ്റ്‌ കാര്‍ബോക്‌സികിനേസസ്‌' (phosphoenolypyruvate carboxykinases -PEPCK-C) എന്ന രാസാഗ്നിക്ക്‌ കാരണമായ ജീനിന്റെ അമിത പ്രകടനം (over expression) സാധ്യമാകും വിധം ജനിതക പരിഷ്‌കരണം വരുത്തിയപ്പോള്‍, എലി 'സൂപ്പര്‍ എലി'യായി മാറിയത്‌ ഗവേഷകരെ അമ്പരപ്പിച്ചു.

സൂപ്പര്‍ എലികളുടെ പേശികളില്‍ മൈറ്റോകോണ്‍ഡ്രിയയുടെ തോത്‌ കൂടുതലാണെന്ന്‌, 'ജേര്‍ണല്‍ ഓഫ്‌ ബയോളജിക്കല്‍ കെമിസ്‌ട്രി'യില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിന്റെ മുഖ്യരചയിതാവായ പ്രൊഫ.റിച്ചാര്‍ഡ്‌ ഹാന്‍സന്‍ അറിയിക്കുന്നു. കോശങ്ങളില്‍ ഊര്‍ജം ഉത്‌പാദിപ്പിക്കുന്ന 'യന്ത്രങ്ങള്‍' എന്നാണ്‌ മൈറ്റോകോണ്‍ഡ്രിയകള്‍ വിശേഷിപ്പിക്കപ്പെടുന്നത്‌. സാധാരണ എലികളുടെ പേശീകോശങ്ങളിലേതിലും പത്തുമടങ്ങ്‌ അധികം മൈറ്റോകോണ്‍ഡ്രിയ സൂപ്പര്‍ എലികളില്‍ പ്രത്യക്ഷപ്പെടുന്നു.

കോശങ്ങളിലെ മൈറ്റോകോണ്‍ഡ്രിയയുടെ തോത്‌ കുറയുന്നത്‌ വാര്‍ധക്യത്തിന്റെ വരവിനെ സൂചിപ്പിക്കുന്നതായി ഇതിനകം കണ്ടെത്തിയിട്ടുണ്ട്‌. ഭക്ഷണം കുറച്ച്‌ ശരീരത്തിലെത്തുന്ന കലോറിയുടെ അളവ്‌ പരിമിതപ്പെടുത്തുമ്പോള്‍, മൈറ്റോകോണ്‍ഡ്രിയയുടെ എണ്ണം വര്‍ധിക്കുന്നതായും, ജീവി കൂടുതല്‍ കാലം ജീവിച്ചിരിക്കുന്നതായും കണ്ടിട്ടുണ്ട്‌. എന്നാല്‍, ഭക്ഷണം കുറയ്‌ക്കാതെ തന്നെ കോശങ്ങളിലെ പവര്‍ഹൗസുകളായ മൈറ്റോകോണ്‍ഡ്രിയയുടെ തോത്‌ വര്‍ധിപ്പിച്ച്‌ ആയുസ്സ്‌ കൂട്ടാനും, യവ്വനം നിലനിര്‍ത്താനും പുതിയൊരു മാര്‍ഗ്ഗം തുറന്നു തരികയാണ്‌ പ്രൊഫ. ഹാന്‍സന്റെ ഗവേഷണം.

സാധാരണ എലികളെ അപേക്ഷിച്ച്‌ ഇരട്ടി ഭക്ഷണം കഴിക്കുന്നവയാണ്‌ സൂപ്പര്‍ എലികള്‍. പക്ഷേ, ശരീരഭാരം പകുതിയേ വരൂ. മാത്രമല്ല, സാധാരണ എലികള്‍ നേരത്തെ പ്രസവിക്കുമ്പോള്‍ സൂപ്പര്‍ എലികള്‍ മൂന്നു വര്‍ഷം പ്രായമാകുമ്പോഴാണ്‌ സന്താനോത്‌പാദനം നടത്തുന്നത്‌. (മനുഷ്യരുമായി താരതമ്യം ചെയ്‌താല്‍ 80 വയസ്സായ സ്‌ത്രീ പ്രസവിക്കും പോലാണിത്‌). യവ്വനം അത്ര വൈകിയാണ്‌ സൂപ്പര്‍ എലിയില്‍ പ്രത്യക്ഷപ്പെടുന്നതെന്ന്‌ സാരം.

പക്ഷേ, ഇത്തരം ഗവേഷണങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാം എന്ന്‌ വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. കായികതാരങ്ങള്‍ ഈ മാര്‍ഗം ദുരുപയോഗം ചെയ്‌തേക്കാമെന്നാണ്‌ ആക്ഷേപം. എന്നാല്‍, ഇത്‌ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ പഠിക്കാനുള്ള ഒരു പരീക്ഷണം മാത്രമാണെന്നും, മനുഷ്യരില്‍ ഇത്തരം ജനിതക പരിവര്‍ത്തനം വരുത്താന്‍ സാധ്യത കുറവാണെന്നും ഗവേഷകര്‍ പറയുന്നു. (അവലംബം: ജേര്‍ണല്‍ ഓഫ്‌ ബയോളജിക്കല്‍ കെമിസ്‌ട്രി).

Sunday, November 11, 2007

വെയിലേറ്റാല്‍ ആയുസ്സ്‌ കൂടും

സൂര്യപ്രകാശത്തില്‍ നിന്നു ലഭിക്കുന്ന ഡി ജീവകം ശരീരം പ്രായമാകുന്ന പ്രക്രിയ മെല്ലെയാക്കുമെന്ന്‌ കണ്ടെത്തല്‍

കൂടുതല്‍ക്കാലം ജീവിച്ചിരിക്കണം എന്ന്‌ ആഗ്രഹിക്കാത്തവരുണ്ടാകില്ല. അതിനൊരു എളുപ്പ മാര്‍ഗം ഇളവെയിലേല്‍ക്കുകയാണെന്ന്‌ ഒരു സംഘം ബ്രിട്ടീഷ്‌ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു. സൂര്യപ്രകാശത്തില്‍ നിന്ന്‌ ലഭിക്കുന്ന 'ജീവകം ഡി', ശരീരത്തെ പ്രായം ബാധിക്കുന്നത്‌ മെല്ലയാക്കുമെന്നും ആയുസ്സ്‌ വര്‍ധിപ്പിക്കുമെന്നും അവര്‍ പറയുന്നു. എല്ലിന്റെ ബലം കൂട്ടുന്നതു പോലുള്ള ഗുണഫലങ്ങള്‍ നല്‍കുമെന്ന്‌ ഇതിനകം തന്നെ തെളിഞ്ഞിട്ടുള്ള ഡി ജീവകത്തിന്‌ ആയുസ്സ്‌ വര്‍ധിപ്പിക്കാനും കഴിവുണ്ടെന്ന്‌ കണ്ടെത്തുന്നത്‌ ആദ്യമായാണ്‌.

ലണ്ടനില്‍ കിങ്‌സ്‌ കോളേജിലെ പ്രൊഫ. ബ്രന്റ്‌ റിച്ചാര്‍ഡ്‌സിന്റെ നേതൃത്വത്തിലുള്ള സംഘം, രണ്ടായിരത്തിലേറെ സ്‌ത്രീകളെ പഠനവിധേയമാക്കിയാണ്‌ ഇങ്ങനെയൊരു നിഗമനത്തില്‍ എത്തിയത്‌. 18 മുതല്‍ 79 വയസ്സുവരെ പ്രായമുള്ള സ്‌ത്രീകള്‍ പഠനത്തില്‍ ഉള്‍പ്പെട്ടിരുന്നു. ശരീരത്തില്‍ ഡി ജീവകത്തിന്റെ സാന്നിധ്യം ഏറെയുള്ള സ്‌ത്രീകളുടെ ഡി.എന്‍.എ.യില്‍ പ്രായവുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ കുറച്ചേ പ്രത്യക്ഷപ്പെടുന്നുള്ളു എന്ന്‌ 'അമേരിക്കന്‍ ജേര്‍ണല്‍ ഓഫ്‌ ക്ലിനിക്കല്‍ ന്യുട്രീഷ്യനി'ല്‍ പ്രത്യക്ഷപ്പെട്ട പഠന റിപ്പോര്‍ട്ട്‌ പറയുന്നു. ജീവകം ഡി കുറവുള്ളവരില്‍ ഹൃദ്രോഗം, ആമവാതം (rheumatoid arthritis) തുടങ്ങിയ പ്രശ്‌നങ്ങള്‍ കൂടുതലായി പ്രത്യക്ഷപ്പെടുന്നതായും കണ്ടു.

ശരീരത്തിലെ ജനികദ്രവ്യം കോശമര്‍മത്തിലെ ഡി.എന്‍.എ.യിലാണ്‌ സ്ഥിതിചെയ്യുന്നത്‌. പ്രായമാകുന്നത്‌ അറിയാനുള്ള 'ജൈവഘടികാരം' ജനിതകദ്രവ്യത്തിലുണ്ട്‌. കോശങ്ങള്‍ ഓരോ തവണ വിഭജിച്ച്‌ പുനരുത്‌പാദനം നടക്കുമ്പോഴും അതിന്റെ കണക്ക്‌ ആ ഘടികാരത്തില്‍ രേഖപ്പെടുത്തും. 'ടെലോമെറിസ്‌' (telomeres) എന്ന ഡി.എന്‍.എ.ഭാഗങ്ങളുടെ ദൈര്‍ഘ്യം കുറയുന്നത്‌, പ്രായാധിക്യത്തിന്റെ തോത്‌ അറിയാനുള്ള മാര്‍ഗങ്ങളിലൊന്നാണ്‌. ശരീരത്തില്‍ പ്രായാധിക്യം ആദ്യം പ്രത്യക്ഷപ്പെടുന്ന കോശവിഭാഗങ്ങളായ ശ്വേതരക്താണുക്കളെ (white blood cells) യാണ്‌ കിങ്‌സ്‌ കോളേജ്‌ സംഘം പഠനവിധേയമാക്കിയത്‌.

ശരീരത്തില്‍ ഡി ജീവകം കൂടുതലുള്ള സ്‌ത്രീകളുടെയും, കുറവുള്ള സ്‌ത്രീകളുടെയും ശ്വേതരക്താണുക്കളുടെ ഡി.എന്‍.എയിലെ ടെലോമെറിസുകളുടെ ദൈര്‍ഘ്യം താരതമ്യം ചെയ്യുകയാണ്‌ ഗവേഷകര്‍ ചെയ്‌തത്‌. ഓരോരുത്തരുടെയും പ്രായവുമായി ബന്ധപ്പെടുത്തിയായിരുന്നു താരതമ്യം. ഡി ജീവകം കൂടുതലുള്ള സ്‌ത്രീകളില്‍ ടെലോമെറിസുകളുടെ നീളം കൂടുതലും, ഡി കുറവുള്ളവരുടെ കാര്യത്തില്‍ അതു കുറവുമാണെന്നു കണ്ടു. അങ്ങനെയാണ്‌ ഡി ജീവകം പ്രായത്തെ ചെറുക്കുമെന്ന നിഗമനത്തില്‍ ഗവേഷകര്‍ എത്തിയത്‌.

പ്രായാധിക്യവുമായി ബന്ധപ്പെട്ട്‌ പ്രത്യക്ഷപ്പെടുന്ന പലതരം രോഗങ്ങളുണ്ട്‌; ഹൃദ്രോഗം, അര്‍ബുദം തുടങ്ങിയവ ഉദാഹരണം. അത്തരം അസുഖങ്ങള്‍ പ്രതിരോധിക്കാനും ഡി ജീവകം സഹായിക്കുമെന്നാണ്‌ പുതിയ പഠനം സൂചിപ്പിക്കുന്നത്‌-പ്രൊഫ. റിച്ചാര്‍ഡ്‌സ്‌ പറയുന്നു. സൂര്യപ്രകാശമേല്‍ക്കുന്നത്‌ ചിലയിനം ചര്‍മാര്‍ബുദങ്ങള്‍ക്ക്‌ കാരണമാകാറുണ്ട്‌. പക്ഷേ, അത്തരം അപകടസാധ്യതയും സൂര്യപ്രകാശം നല്‍കുന്ന ഗുണഫലങ്ങളും താരതമ്യം ചെയ്യുമ്പോള്‍ ഗുണഫലങ്ങള്‍ക്കാണ്‌ മുന്‍തൂക്കമെന്ന്‌, ഗവേഷക സംഘത്തില്‍ അംഗമായിരുന്ന പ്രൊഫ. ടിം സ്‌പെക്ടര്‍ അഭിപ്രായപ്പെടുന്നു. (അവലംബം: അമേരിക്കന്‍ ജേര്‍ണല്‍ ഓഫ്‌ ക്ലിനിക്കല്‍ ന്യുട്രീഷ്യന്‍, കടപ്പാട്‌: മാതൃഭൂമി)

Saturday, November 10, 2007

ദേശാടനപക്ഷികളെ അറിയാന്‍ ജനകീയശ്രമം

ജനപങ്കാളിത്തത്തോടെ ഇത്തരമൊരു ശ്രമം ഇന്ത്യയില്‍ ആദ്യമായാണ്‌

ദേശാടനപക്ഷികളെ നിരീക്ഷിക്കാനും കാലാവസ്ഥയിലും പരിസ്ഥിതിയിലും വരുന്ന മാറ്റം ജൈവവൈവിധ്യത്തിനുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ പഠിക്കാനും ദേശീയതലത്തില്‍ ജനകീയശ്രമം ആരംഭിക്കുന്നു. ശൈത്യകാലത്ത്‌ ഇന്ത്യയില്‍ ദേശാടനം നടത്തുന്ന ഒന്‍പത്‌ ഇനം പക്ഷികളെക്കുറിച്ച്‌ ജനപങ്കാളിത്തത്തോടെ മനസിലാക്കാനാണ്‌ ശ്രമം. ഇന്ത്യന്‍ ബേര്‍ഡ്‌സ്‌ ജേര്‍ണലും, ബാംഗ്ലൂരിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ബയോളജിക്കല്‍ സയന്‍സും ചേര്‍ന്ന്‌ ആസൂത്രണം ചെയ്‌ത ഈ ഉദ്യമത്തില്‍ പക്ഷിനിരീക്ഷണത്തില്‍ താത്‌പര്യമുള്ള ആര്‍ക്കും പങ്കുചേരാം.

ഹിമാലയത്തില്‍ നിന്നും അതിനപ്പുറത്തു നിന്നും തെക്കന്‍ മേഖലയിലേക്കു ദേശാടനം നടത്തുന്ന പക്ഷികളെക്കുറിച്ച്‌ ജനപങ്കാളിത്തത്തോടെ പഠിക്കാന്‍ ശ്രമം നടക്കുന്നത്‌ ആദ്യമായാണ്‌. നോര്‍ത്തേണ്‍ ഷാവോലെര്‍ (താറാവ്‌), മാര്‍ഷ്‌ ഹാരിയര്‍ (പരുന്ത്‌), ഗ്രേ വാഗ്‌ടെയില്‍ (വാല്‌കുലുക്കി), റോസി സ്‌റ്റാര്‍ലിംഗ്‌ (മൈന), വുഡ്‌ സാന്‍ഡ്‌പിപ്പര്‍ (മണലൂതി), ബ്രൗണ്‍ ഷൈക്ക്‌, ബ്ലാക്ക്‌ റെഡ്‌സ്റ്റാര്‍ട്ട്‌, ഗ്രീനിഷ്‌ വാര്‍ബ്ലര്‍, കോമണ്‍ സ്വാളോ എന്നീ പക്ഷിയിനങ്ങളുടെ ദേശാടനം പഠിക്കാനാണ്‌ ഈ പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്‌.

ദക്ഷിണേന്ത്യയില്‍ താത്‌പര്യമുള്ള ആര്‍ക്കും ഈ പരിപാടിയില്‍ പങ്കുചേരാം. പക്ഷിനിരീക്ഷണം നടത്താന്‍ പ്രത്യേക സ്ഥലമൊന്നും സന്ദര്‍ശിക്കണമെന്നില്ല. ഈ ഒന്‍പത്‌ പക്ഷികളില്‍ ഏതിനെയെങ്കിലും എപ്പോള്‍ എവിടെ ആദ്യം കണ്ടെത്തി എന്ന്‌ രേഖപ്പെടുത്തുകയാണ്‌ തുടക്കത്തില്‍ ചെയ്യേണ്ടത്‌. പരിപാടിയില്‍ പങ്കുചേരുന്നതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും വിവരശേഖരണ ഫോറവും http://www.ncbs.res.in/citsci/ എന്ന വെബ്ബ്‌സൈറ്റിലുണ്ട്‌. കേരളത്തില്‍ ഈ പദ്ധതിയുടെ വിവരങ്ങള്‍ അറിയാന്‍ വയനാട്ടിലെ പക്ഷിനിരീക്ഷകനായ സി.കെ.വിഷ്‌ണുദാസുമായി ബന്ധപ്പെടാവുന്നതാണ്‌ (ഫോണ്‍: 04936 284325, 9447544603). (കടപ്പാട്‌: മാതൃഭൂമി)

Sunday, November 04, 2007

ചൂരേ-നിനക്കും കോഴിക്കോടിനും തമ്മിലെന്ത്‌

'കുറിഞ്ഞി ഓണ്‍ലൈനി'ല്‍ പോസ്‌റ്റിങ്‌ ആരംഭിച്ചിട്ട്‌ വര്‍ഷം തികയുന്നു. വാര്‍ഷികത്തിന്‌ ചൂരയാണ്‌ സ്‌പെഷ്യല്‍. എല്ലാ മത്സ്യഭുക്കുകള്‍ക്കും സ്വാഗതം, പച്ചക്കറിഭുക്കുകള്‍ പിണങ്ങരുത്‌.

ചൂര തിന്നാണ്‌ ഞങ്ങള്‍ വളര്‍ന്നത്‌. കൊടംപുളിയിട്ടു ചൂര വറ്റിക്കുന്നതിന്റെ മണമില്ലായിരുന്നെങ്കില്‍ ജീവിതം തന്നെ എത്ര വ്യര്‍ഥമായേനെ. മുളകുപൊടിയും പുളിയും ആവശ്യത്തിന്‌ ഉപ്പും ചേര്‍ത്ത്‌, ഒരു പിടി കറിവേപ്പിലയുമിട്ട്‌, അല്‍പ്പം വെളിച്ചെണ്ണ ചേര്‍ത്ത്‌ മണ്‍ചട്ടിയില്‍ വറ്റിച്ചു ഭദ്രമായി അടച്ചുവെച്ച്‌, പിറ്റേന്ന്‌ കഴിക്കുന്ന ചൂരക്കറിയുടെ സ്വാദിന്‌ തുല്യം നില്‍ക്കാന്‍ ലോകത്ത്‌ മറ്റൊന്നിനുമാകില്ല. കപ്പപ്പുഴുക്കും ചൂരക്കറിയും ചേര്‍ന്ന കോമ്പിനേഷന്‌ പകരം വെയ്‌ക്കാനൊരു ഭക്ഷ്യവിഭവം മനുഷ്യന്‍ ഇനി കണ്ടുപിടിക്കാന്‍ ഇരിക്കുന്നതേയുള്ളു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ തെക്കേയറ്റത്ത്‌ എത്തുന്നതിന്‌ അല്‍പ്പം മുമ്പ്‌, തിരുവനന്തപുരം ജില്ലയുടെ തെക്കുകിഴക്കേയറ്റത്ത്‌ സ്ഥിതിചെയ്യുന്ന ഞങ്ങളുടെ അമ്പൂരി ഗ്രാമത്തിന്റെ പ്രത്യേകതകളില്‍ ഒന്ന്‌, മൂന്നു സമുദ്രങ്ങളില്‍ നിന്നുള്ള ചൂരകള്‍ അവിടെ അന്തിച്ചന്തയില്‍ എത്തിയിരുന്നു എന്നതാണ്‌; അറബിക്കടലില്‍ നിന്നും, ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്നും, ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും. മൂവന്തിക്ക്‌ മൂന്നു സമുദ്രത്തില്‍ നിന്നുള്ള ചൂരകള്‍!

ചൂരയെ അന്നൊന്നും പക്ഷേ, അത്ര വകയില്ലായിരുന്നു. 'തിന്ന ചൂരയ്‌ക്ക്‌ നന്ദിയില്ലാത്തവരാ'യായി ഞങ്ങള്‍ ജീവിച്ചു പോന്നു. ചൂരയ്‌ക്ക്‌ ജീവിതത്തില്‍ എന്തെങ്കിലും സ്വാധീനമുണ്ടെന്ന്‌, പത്തുവര്‍ഷം മുമ്പ്‌ കോഴിക്കോട്ടേയ്‌ക്ക്‌ കുടിയേറും വരെ കളിയായി പോലും കരുതിയതുമില്ല. കോഴിക്കോട്ട്‌ ഞങ്ങളുടെ കോളനിയിലൂടെ പ്ലാസ്റ്റിക്‌പെട്ടിയില്‍ വിവിധ തരം മത്സ്യങ്ങളുമായി രാവിലെ പത്തിനും പത്തരയ്‌ക്കും മധ്യേ ഖാദര്‍ ചേട്ടന്‍ വരുന്ന കാര്യം, താമസം തുടങ്ങി മൂന്നാം ദിവസം മത്സ്യപ്രേമിയായ എന്റെ ഭാര്യ കണ്ടുപിടിച്ചു. ആ സമയത്ത്‌ ഖാദര്‍ ചേട്ടന്റെ 'ഓയ്‌' വിളി കാക്കുന്ന രണ്ട്‌ വര്‍ഗങ്ങള്‍ കോളനിയിലുണ്ട്‌; വീട്ടമ്മമാരും പൂച്ചകളും. ഗേറ്റ്‌ കടന്ന്‌ സൈക്കിള്‍ ഉന്തി വരുന്ന ഖാദര്‍ചേട്ടന്റെ പിന്നാലെ കാണും പൂച്ചപ്പറ്റം. "ചൂരയില്ലേ" എന്ന എന്റെ ഭാര്യയുടെ ചോദ്യത്തിന്‌ "ഐക്കൂറ"യുണ്ടെന്ന്‌ ഖാദര്‍ ചേട്ടന്‍ മറുപടി പറഞ്ഞു. ഐക്കൂറയുടെ വില കേട്ടപ്പോള്‍, സ്വതേ പിശുക്കിയായ അവള്‍ മത്തി വാങ്ങിവന്ന്‌ ചൂരയാണെന്ന ഭാവത്തില്‍ പൊരിച്ചു തന്നു.

ഒരാഴ്‌ച ചൂരയില്ലാതെ കടന്നുപോയി. "മാന്ത വേണ്ടേ, ആവോലി വിലക്കുറവാണ്‌, ചെമ്മീന്‍ പുതിയതാണ്‌, ഞണ്ട്‌ വാങ്ങിക്കോ നന്നാവും", എന്നിങ്ങനെയുള്ള ഖാദര്‍ ചേട്ടന്റെ എല്ലാ ഉപദേശങ്ങളും അതിജീവിച്ച്‌, ഒരു ദിവസം മത്തി, പിറ്റെ ദിവസം അയല, അതിന്റെ പിറ്റേന്ന്‌ വീണ്ടും മത്തി.....എന്നിങ്ങനെ ജീവിതം ചൂരരഹിതമായി നീങ്ങുന്നതിനിടെ, ക്ഷമകെട്ട്‌ ഒരുദിവസം ഞാന്‍ കേള്‍ക്കെ ഭാര്യ ഉറക്കെ ചോദിച്ചു: "കോഴിക്കോട്ടെന്താ ചൂര കിട്ടില്ലേ, ഈ നാട്ടിലാരും ചൂര തിന്നില്ലേ". അറബിക്കടല്‍ മാത്രമുള്ളതാണോ കോഴിക്കോട്ടെ പ്രശ്‌നം, ഞാന്‍ ഗാഢമായി ആലോചിച്ചു. ഇവിടെ ഭൂമിയുടെ കിടപ്പ്‌ അങ്ങനെയാണ്‌, എന്തുചെയ്യാം. ചൂരയുടെ വില ജീവിതത്തില്‍ ആദ്യമായി അറിയുകയായിരുന്നു. അയല മുളകിട്ടത്‌ ചൂരയ്‌ക്കു പകരം നില്‍ക്കുമെന്ന്‌ ഞാന്‍ ഭാര്യയെ സമാധാനിപ്പിച്ചു. 'പാരഗണ്‍' ഹോട്ടലില്‍ നിന്ന്‌ കിട്ടുന്ന ഫിഷ്‌ കുമരകത്തിന്റെ മാതൃകയില്‍ 'അയല കുമരകവും', 'മത്തി കൂത്താട്ടുകുളവും', 'നത്തോലി വാരാപ്പുഴയും', 'മുള്ളന്‍ ചേര്‍ത്തല'യുമൊക്കെ പരീക്ഷിച്ചു. വ്യര്‍ഥശ്രമങ്ങള്‍ക്കെല്ലാം ഒടുവില്‍ ആ അനശ്വരസത്യം ഞങ്ങള്‍ മനസിലാക്കി; ചൂരയ്‌ക്ക്‌ സമം ചൂര മാത്രം.

എന്തിനും വേണമല്ലോ ഒരു അവസാനം. കോഴിക്കോട്ടെ ചൂരരാഹിത്യത്തിന്റെ കാര്യത്തിലും അത്‌ സംഭവിച്ചു. ക്ഷമകെട്ട ഞാന്‍ ഒരു ദിവസം രാവിലെ വലിയങ്ങാടിയിലെ മീന്‍മാര്‍ക്കറ്റില്‍ നില്‍ക്കുന്നതായി കാണപ്പെട്ടു. ഏഴുമണി സമയം. ടണ്‍ കണക്കിന്‌ മത്സ്യം ലോറികളില്‍ കയറ്റുന്നതിന്റെ തിരക്ക്‌. ഐസ്‌കട്ടകള്‍ക്കിടയിലൂടെ കടുത്ത മത്സ്യഗന്ധമേറ്റ്‌ മാര്‍ക്കറ്റിനുള്ളിലെത്തി, തിരച്ചില്‍ തുടങ്ങി. എവിടെയെങ്കിലും ചൂര കാണാതിരിക്കില്ലെന്ന്‌ മനസ്സ്‌ പറഞ്ഞു. എല്ലായിടത്തും ഐക്കൂറയുണ്ട്‌; വിലക്കുറവാണ്‌, കിലോയ്‌ക്ക്‌ 230 രൂപയേ ഉള്ളു സാര്‍ എന്ന്‌ മീന്‍കച്ചവടക്കാര്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. ആവോലി കിലോയ്‌ക്ക്‌ ഇരുന്നൂറിന്‌ തരാം, ഇതുനോക്കൂ സാര്‍ പിടയ്‌ക്കുന്ന സ്രാവ്‌....ഞാന്‍ ഭയപ്പാടോടെ നടന്നു. ഒടുവില്‍ ഒരു കുട്ടയ്‌ക്കരികില്‍ എത്തിയപ്പോള്‍ സ്വിച്ചട്ടതു പോലെ നിന്നു. ജീവിതം ധന്യമായതുപോലെ; അതാ ചൂരകള്‍ അടുക്കി വെച്ചിരിക്കുന്നു. ഞാന്‍ ചൂരകളെ നോക്കി, അവ എന്നെയും.

ആകെ ഒരു കുട്ടയില്‍ മാത്രമാണ്‌ ചൂരയുള്ളത്‌. എനിക്കു സങ്കടം വന്നു. നാട്ടിലാണെങ്കില്‍ മാര്‍ക്കറ്റില്‍ മുഴുവന്‍ കുട്ടകളിലും ചൂരയായിരിക്കും. "എന്താ സാര്‍, സൂത വേണോ?"-ചോദ്യം കേട്ട്‌ ഞാന്‍ അല്‍പ്പമൊന്നു പരുങ്ങി. സൂതയോ, അതെന്താണ്‌ സാധനം. മീന്‍കാരന്‍ ചോദ്യം ആവര്‍ത്തിക്കുകയും, കുനിഞ്ഞ്‌ കുട്ടയില്‍ നിന്ന്‌ സാമാന്യം വലിപ്പമുള്ള ചൂരയൊന്നിനെ പൊക്കിയെടുത്ത്‌ എന്റെ കണ്ണിന്‌ ലവലായി പിടിക്കുകയും ചെയ്‌തപ്പോള്‍ കാര്യം പിടികിട്ടി. "ഇത്‌ ചൂരയല്ലേ", ഞാന്‍ ചോദിച്ചു. ''അല്ല സാര്‍, ഇത്‌ സൂത. കിലോയ്‌ക്കു 30 രൂപായ്‌ക്കു തരാം"-അയാള്‍ അറിയിച്ചു. നിന്ന നിലയ്‌ക്ക്‌ ഞാന്‍ കണക്കുകൂട്ടി, 'കിങ്‌ഫിഷ്‌' (King Fish) എന്ന്‌ ഇംഗ്ലീഷില്‍ പറയുന്ന ഐക്കൂറ ഒരു കിലോ വാങ്ങുന്ന കാശുണ്ടെങ്കില്‍, ഏതാണ്ട്‌ എട്ടുകിലോ ചൂര വാങ്ങാം. ഒരു കിലോ ഐക്കൂറ മൈനസ്‌ ഒരു കിലോ ചൂര സമം 200 രൂപ. എനിക്ക്‌ സന്തോഷം അടക്കാനായില്ല. മീന്‍കാരന്‍ കൈയിലെടുത്ത ചൂരയെത്തന്നെ കച്ചവടമാക്കി. രണ്ടു കിലോ എണ്ണൂറ്‌ ഗ്രാം. 84 രൂപ. അന്നെന്റെ വീട്ടില്‍ സമൃദ്ധിയും സമാധാനവും കളിയാടി.

ഏതായാലും ആ ചൂരാന്വേഷണം നിര്‍ണായകമായ അറിവാണ്‌ നല്‍കിയത്‌. ഞാലിപ്പൂവന്‍ പഴത്തിന്‌ 'ആണി'യെന്നും 'ആണിപ്പൂവനെ'ന്നും പറയും പോലെ, അമ്പതിനെ 'അയ്‌ന്‍പതാ'ക്കും പോലെ, ചൂരയെ കോഴിക്കോട്ടുകാര്‍ സൂതയാക്കിയിരിക്കുന്നു. ഏതാനും ദിവസം കഴിഞ്ഞ്‌ ഖാദര്‍ ചേട്ടന്റെ പക്കല്‍നിന്ന്‌ മീന്‍ വാങ്ങാന്‍ ചെന്നപ്പോള്‍ എന്റെ സഹധര്‍മിണി അല്‍പ്പം ഗമയില്‍ അന്വേഷിച്ചു, "ചെട്ടനെന്താ സൂത കൊണ്ടുവരാത്തത്‌"? അതുകേട്ട്‌ വിശ്വാസം വരാത്ത മട്ടില്‍ ഖാദര്‍ ചെട്ടന്‍ ചോദിച്ചു, "സൂതയോ, നിങ്ങളത്‌ വാങ്ങുമോ". ഞങ്ങള്‍ തിരുവനന്തപുരംകാരാണ്‌, ചൂരയില്ലാത്ത ജീവിതത്തെക്കുറിച്ച്‌ സങ്കല്‍പ്പിക്കാന്‍ പോലുമാവില്ല, എന്നൊക്കെ ഖാദര്‍ ചേട്ടനോട്‌ എങ്ങനെ പറയും. ഏതായാലും, ശല്യം സഹിക്കാതെ ഒരു ദിവസം ഖാദര്‍ ചേട്ടന്‍ ചൂരയെ, സോറി സൂതയെ കൊണ്ടുവന്നു. ഞങ്ങള്‍ അത്‌ സസന്തോഷം വാങ്ങുകയും ചെയ്‌തു. മുകളിലത്തെ ഫ്‌ളാറ്റില്‍ താമസിക്കുന്ന മിനി ആ സൂതവ്യാപാരം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. വൈകുന്നേരം പെണ്ണുങ്ങളുടെ സഭയില്‍ ചേരാന്‍ ടെറസ്സിലെത്തിയ എന്റെ ഭാര്യയോട്‌ അവര്‍ ചോദിച്ചു, "നിങ്ങളാ മീന്‍ കറിവെച്ചോ, എന്നിട്ട്‌ അതിന്‌ എന്തെങ്കിലും രുചിയുണ്ടായിരുന്നോ"?

അവജ്ഞ, അവഗണന-കോഴിക്കോട്ട്‌ ചൂര നേരിടുന്ന അവസ്ഥ ഇതാണെന്ന്‌ ഈ സംഭവ പരമ്പരകള്‍ ബോധ്യമാക്കിത്തന്നു. അവഗണിക്കപ്പെടുന്നവര്‍ക്കൊപ്പം വേണമല്ലോ നമ്മള്‍ നിലയുറപ്പിക്കാന്‍. അങ്ങനെയാണ്‌ ചൂരയെക്കുറിച്ച്‌ കൂടുതലറിയാന്‍ ശ്രമമാരംഭിച്ചത്‌. കോഴിക്കോട്ടെ സുഹൃത്തുക്കളോട്‌ സംസാരിക്കുമ്പോള്‍ ചൂരയെ പ്രതികാരബുദ്ധ്യാ സംഭാഷണത്തിലേക്ക്‌ വലിച്ചിഴച്ചു. പലരെയും ചൂര വാങ്ങാന്‍ പ്രേരിപ്പിച്ചു. കോഴിക്കോട്‌ പ്രസ്സ്‌ക്ലബ്ബില്‍ ജേര്‍ണലിസം ഇന്‍സ്റ്റിട്ട്യൂട്ടിലെ കുട്ടികള്‍ക്ക്‌, തിരുവനന്തപുരം പര്യടനത്തിനിടെ ദൂരദര്‍ശന്‍ കേന്ദ്രം കണ്ടു മടങ്ങുമ്പോള്‍, കുടപ്പനക്കുന്നിലെ ചെറുഹോട്ടലില്‍ നിന്ന്‌ ചോറിനൊപ്പം, സൂതയാണെന്നു പറയാതെ, ചൂര ഫ്രൈ വാങ്ങിനല്‍കി അതിന്റെ സ്വാദ്‌ മനസിലാക്കിക്കൊടുത്തു. സമയം കിട്ടുമ്പോഴെല്ലാം വലിയങ്ങാടിയിലെ മത്സ്യമാര്‍ക്കറ്റില്‍ പോയി ചൂരവില്‍പ്പനക്കാരെ പ്രോത്സാഹിപ്പിച്ചു. അടുത്തു നില്‍ക്കുന്ന മീന്‍കച്ചവടക്കാര്‍ കേള്‍ക്കെ ചൂരയുടെ ഗുണഗണങ്ങള്‍ വിവരിച്ചു. മരച്ചീനിയ്‌ക്കൊപ്പം മാത്രമല്ല, വെള്ളയപ്പം, ചപ്പാത്തി, പെറോട്ട, ബ്രഡ്‌, പത്തിരി തുടങ്ങി ഏതിന്റെ കൂടെയും ചൂര അതുല്യമായ പങ്കാളിയാകും എന്ന്‌ പരീക്ഷണ-നിരീക്ഷണങ്ങളിലൂടെ തെളിയിച്ചു. അങ്ങനെ ചൂരയെക്കുറിച്ചുള്ള പൊതുവിജ്ഞാനം, ഓഹരി വിപണി കുതിച്ചുകയറും പോലെ, പോയന്റുകളായി വര്‍ധിച്ചു.

അതില്‍ ചില പൊയന്റുകള്‍ ചുവടെ:

1. ചില ഹോട്ടലുകള്‍ എങ്കിലും ഐക്കൂറയ്‌ക്കു മായം ചേര്‍ക്കാന്‍ ചൂര ഉപയോഗിക്കും എന്ന്‌ കോഴിക്കോട്ടുകാര്‍ ബലമായി വിശ്വസിക്കുന്നു. കഷണം കണ്ടാല്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്‌ എന്നതാണ്‌ കാരണം. ഈ വിഷ്വല്‍ ഇംപാക്ടിന്‌ മുകളില്‍ അവര്‍ ഉറച്ച തീരുമാനത്തിലെത്തിയിരിക്കുന്നു-സൂത കൊള്ളില്ല!

2. നമ്മുടെ മാര്‍ക്കറ്റുകളില്‍ കിട്ടുന്ന ചൂര മുഖ്യമായും രണ്ടിനമുണ്ട്‌; മാംസത്തിന്‌ കറുത്ത നിറമുള്ളതും വെളുത്ത നിറമുള്ളതും. കറുത്തത്‌ സൂതയെന്നും വെളുത്തത്‌ 'കേദര്‍' എന്നും കോഴിക്കോട്ട്‌ അറിയപ്പെടുന്നു. വെളുത്ത ചൂരയ്‌ക്ക്‌ അല്‍പ്പം വില കൂടുതലായിരിക്കും. കാരണം അതിനാണ്‌ സ്വാദ്‌ കൂടുതല്‍. ഈയിനത്തിന്‌ തിരുവനന്തപുരം ഭാഗത്ത്‌ 'നെയ്‌മീന്‍ചൂര'യെന്നാണ്‌ പേര്‌.

3. ചൂരയുടെ തൊലിയിലുള്ള ഡിസൈന്‍ നോക്കി അത്‌ സൂതയാണോ, കേദറാണോ എന്ന്‌ നിശ്ചയിക്കാം. കുറുകെ വരയുള്ളവ സൂതയും, നെടുകെ വരയുള്ളവ കേദറുമായിരിക്കും. ഈ വിവരം അറിയാമെന്നു കണ്ടാല്‍, മാര്‍ക്കറ്റിലെ ഒരു മീന്‍കച്ചവടക്കാരനും ചൂരയുടെ കാര്യത്തില്‍ നമ്മളോട്‌ തര്‍ക്കിക്കാന്‍ വരില്ല. അവര്‍ നമ്മളെ ബഹുമാനിക്കും, ആദരിക്കും...സൗകര്യം കിട്ടിയാല്‍ പൊന്നാട പോലും അണിയിച്ചെന്നിരിക്കും.

4. ചൂരയ്‌ക്ക്‌ ആലപ്പുഴ, കോട്ടയം പ്രദേശങ്ങളില്‍ 'കുടുക്ക'യെന്നും പേരുണ്ട്‌. കുടുക്കയുടെ ആകൃതിയാവണം ഈ പേര്‌ വരാന്‍ കാരണം. ഇതുകേട്ട ഒരു മലബാറുകാരന്‍ പറഞ്ഞു: "ഇവിടെ മീന്‍ കറിവെയ്‌ക്കുന്ന പാത്രമാണ്‌ കുടുക്ക". ഏതായാലും തിരുവനന്തപുരംകാരനായ ഈയുള്ളവന്‍ ഈ തര്‍ക്കത്തില്‍ ഒരു ചേരിചേരാപ്രസ്ഥാനമാണ്‌.

5. മിക്ക മത്സ്യങ്ങളുടെയും മാംസം വെളുത്ത നിറമുള്ളതാണ്‌. എന്നാല്‍, ചൂരയുടേത്‌ മാട്ടിറച്ചി പോലെ ഇരുണ്ട്‌ ചുവന്നാണിരിക്കുന്നത്‌. 'മയോഗ്ലോബിന്‍' (myoglobin) എന്ന പേരുള്ള തന്മാത്രകളുടെ ആധിക്യം ചൂരയുടെ മാംസത്തില്‍ ഉള്ളതു കൊണ്ടാണിത്‌. എന്തെല്ലാം അറിഞ്ഞാല്‍ ജീവിക്കാനൊക്കും അല്ലേ.

6. കേരളത്തില്‍ ലഭ്യമായ സാധാരണ ചൂരയുടെ ശാസ്‌ത്രീയ നാമം കിടിലമാണ്‌: 'ഓക്‌സിസ്‌ തസാര്‍ഡ്‌' (Auxiz thazard).

ഈ ശാസ്‌ത്രീയ നാമം പഠിച്ചതിന്റെ കേടും എനിക്കു സംഭവിച്ചു. ഒരു ദിവസം ചൂരക്കറിയുടെ ആനന്ദത്തില്‍ നിയന്ത്രണം വിട്ടു. നാലാംതരത്തിലും യു.കെ.ജി.യിലും പഠിക്കുന്ന മക്കള്‍ രണ്ടാളോടും ചൂരയുടെ ശാസ്‌ത്രീയനാമം 'ഓക്‌സിസ്‌ തസാര്‍ഡ്‌' ആണെന്നറിയാമോ എന്ന്‌ അബദ്ധത്തില്‍ ചോദിച്ചു പോയി. രണ്ടാളും ഉടന്‍ തീറ്റ നിര്‍ത്തി; ഇത്ര വൃത്തികെട്ട പേരുള്ള ഒരു സാധനമാണോ തങ്ങള്‍ തിന്നുന്നത്‌ എന്ന ഭാവത്തില്‍! ഭാര്യ കലിതുള്ളി. ഭൂമി ഓറഞ്ച്‌ പോലെ ഉരുണ്ടാണിരിക്കുന്നതെന്ന്‌ കണ്ടുപിടിച്ച്‌ അക്കാര്യം കുട്ടികളോടു പറയാന്‍ പോയ ജോസ്‌ അക്കാര്‍ഡിയോ ബുവേണ്ടിയയുടെ അവസ്ഥയിലായി ഞാന്‍ (മാര്‍കേസിന്റെ 'ഏകാന്തതയുടെ നൂറുവര്‍ഷങ്ങളി'ലെ രംഗം ഓര്‍ക്കുക). ഇക്കണക്കിന്‌ മത്തിയുടെ ശാസ്‌ത്രീയനാമം 'സാര്‍ഡിനെല്ല ലോങ്കിസെപ്‌സ്‌' (Sardinella longiceps) ആണെന്നും, അയലയുടേത്‌ 'രാഷ്ട്രെല്ലിജര്‍ കനാഗുര്‍റ്റ' (Rastrelliger kanagurta)യാണെന്നും, നത്തോലിയുടേത്‌ 'ആന്‍കോവിയെല്ല കൊമര്‍സോണി' (Anchoviella commersonii) എന്നും, ഐക്കൂറയുടേത്‌ 'സ്‌കോമ്പെറോമൊനാസ്‌ ഗുട്ടാക്കസ്‌' (Scomberomonas guttacus) എന്നും, മാന്തളിന്റേത്‌ 'സൈനോഗ്ലോസസ്‌ ബിലിനീറ്റസ്‌' (Cynoglossus bilineatus) ആണെന്നും പറഞ്ഞിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി. ആലോചിക്കാന്‍ തന്നെ പേടിയാകുന്നു.

ഇത്തരം ഗവേഷണങ്ങള്‍ക്കിടെ ഒരുകാര്യം കൂടി ബോധ്യമായി. മത്സ്യത്തിന്റെ കാര്യത്തില്‍ കോഴിക്കോട്ടുകാര്‍ക്കിടയില്‍ രൂഢമൂലമായിരിക്കുന്ന ചില മുന്‍വിധികളാണത്‌. എന്നും കാണുന്ന, എന്നും കഴിക്കുന്ന, ചില പരിചിത മത്സ്യങ്ങളല്ലാതെ വേറെയൊന്നും നന്നല്ല എന്ന വിശ്വാസം വെച്ചുപുലര്‍ത്തുന്നവരാണ്‌ മിക്ക കോഴിക്കോട്ടുകാരും. അതിനാല്‍ അത്തരം മത്സ്യങ്ങളേ അവര്‍ വാങ്ങൂ. അപരിചിതരെ അടുപ്പിക്കില്ല. അയല, മത്തി, ഐക്കൂറ, ആവോലി, സ്രാവ്‌, ചെമ്മീന്‍, മാന്തള്‍, കടുക്ക (കല്ലിന്‍മേല്‍ കായ), ഞണ്ട്‌...കഴിഞ്ഞു. ഇത്രയും ഇനങ്ങളേ കോഴിക്കോട്ട്‌ ചെലവാകൂ. മറ്റ്‌ ഏതിനം മത്സ്യം കൊണ്ടുവെച്ചാലും കാലണയ്‌ക്ക്‌ വില്‍പ്പനയുണ്ടാവില്ല. ഈ മനശാസ്‌ത്രം പിടികിട്ടിയതോടെ, ഞാനെന്റെ മത്സ്യം വാങ്ങല്‍തന്ത്രത്തിന്‌ അല്‍പ്പം ഭേദഗതി വരുത്തി. മാര്‍ക്കറ്റില്‍ ചൂര കിട്ടാതെ വരുന്ന സീസണ്‍ ഉണ്ടാകും. അത്തരം സന്നിഗ്‌ധഘട്ടത്തില്‍ മുകളില്‍ പറഞ്ഞ ലിസ്റ്റില്‍ പെടാത്ത ഏതെങ്കിലും മത്സ്യം വില്‍പ്പനയ്‌ക്കുണ്ടോ എന്ന്‌ നോക്കും. ആരും വാങ്ങാനില്ലാത്തതിനാല്‍, അത്തരം മത്സ്യങ്ങള്‍ക്ക്‌ വിലക്കുറവായിരിക്കുമെന്ന്‌ ഉറപ്പാണ്‌. മീന്‍ വ്യാപാരത്തില്‍ പോക്കറ്റ്‌ കാലിയാകാതിരിക്കാനുള്ള ഒരു മാര്‍ഗം ആ നിരീക്ഷണം എനിക്കു തുറന്നു തന്നു.

പത്തുവര്‍ഷം മുമ്പത്തെ അവസ്ഥയ്‌ക്ക്‌ കൊഴിക്കോട്ട്‌ മാറ്റം വന്നിട്ടുണ്ട്‌. സൂതയ്‌ക്ക്‌ ആവശ്യക്കാര്‍ വര്‍ധിച്ചിരിക്കുന്നു. അതിനനുസരിച്ച്‌ മാര്‍ക്കറ്റില്‍ സൂത വില്‍ക്കുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്‌. ഈ ബ്ലോഗ്‌പോസ്‌റ്റ്‌ എഴുതാന്‍ തീരുമാനിച്ച ശേഷം, ചൂരയുടെ ഒരു ചിത്രപോസ്‌റ്റുകൂടി ആയിക്കൂടേ എന്ന തോന്നലുണ്ടാവുകയും, ക്യാമറയുമായി കഴിഞ്ഞ മാസം ഒരു പ്രഭാതത്തില്‍ വലിയങ്ങാടി മാര്‍ക്കറ്റിലെത്തുകയും ചെയ്‌ത എന്നെ അതിശയിപ്പിക്കാന്‍ പോന്ന ഒരു സംഭവമുണ്ടായി. ഒരു ലോഡ്‌ ചൂര ലോറിയില്‍നിന്ന്‌ മാര്‍ക്കറ്റിലിറക്കുന്നു. 'സഹാറാ മരുഭൂമിയിലേക്ക്‌ മണല്‍ കയറ്റി അയയ്‌ക്കുന്നു' എന്ന പ്രയോഗത്തെ തലതിരിച്ചിടുംപോലൊരു അവസ്ഥ. അത്‌ തിരുവനന്തപുരത്തു നിന്നുള്ള ലോഡാണെന്ന്‌, കച്ചവടക്കാരനായ ഷംസുദ്ദീന്‍ അറിയിച്ചപ്പോള്‍ എനിക്ക്‌ ആഹ്ലാദം അടക്കാനായില്ല. തിരുവനന്തപുരത്തുനിന്ന്‌ ചൂര ഞങ്ങളെ തേടി കോഴിക്കോട്ട്‌ എത്തി തുടങ്ങിയിരിക്കുന്നു. ഫോട്ടോ സെഷന്‍ കഴിഞ്ഞ്‌, തിരുവനന്തപുരത്തു നിന്നുള്ള ഒരു 'കേദറെ' വാങ്ങി മടങ്ങി.

ചൂര സുലഭമാണെങ്കില്‍ പിന്നെ എന്തുകൊണ്ട്‌ കോഴിക്കോട്ട്‌ സ്ഥിരതാമസമാക്കിക്കൂടാ എന്ന്‌ ഞാനും സഹധര്‍മിണിയും ഗൗരവമായി കൂടിയാലോചന തുടങ്ങി. പ്രശ്‌നത്തില്‍ തീരുമാനമെടുക്കാന്‍ ഓരോരുത്തരും ഓരോ സബ്‌കമ്മറ്റിയായി പ്രവര്‍ത്തിക്കാനും തിരുമാനിച്ചു. അങ്ങനെയിരിക്കെ, കഴിഞ്ഞ ഒക്ടോബര്‍ എട്ടിന്റെ 'മാതൃഭൂമി ധനകാര്യ'ത്തില്‍ ഒരു വാര്‍ത്ത പ്രത്യക്ഷപ്പെട്ടു. 1500 കോടി രൂപായുടെ ചൂര ഈ വര്‍ഷം കയറ്റിയയ്‌ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നു എന്നായിരുന്നു അത്‌. അത്‌ലാന്റിക്‌ സമുദ്രത്തിലും ശാന്തസമുദ്രത്തിലും ഉണ്ടായിരുന്ന ചൂരകളെ മുഴുവന്‍ സായ്‌വന്‍മാര്‍ ശാപ്പിട്ടു കഴിഞ്ഞുവത്രേ. ലോകത്തിപ്പോള്‍ ചൂര അവശേഷിക്കുന്ന അപൂര്‍വം സ്ഥലങ്ങളിലൊന്ന്‌ അറബിക്കടലാണ്‌. അതിനാല്‍, അമേരിക്ക, ജപ്പാന്‍ തുടങ്ങിയ ചൂരചൂഷകര്‍ അറബിക്കടല്‍ ലക്ഷ്യമിടുകയാണത്രേ. ഈയവസരം മുതലാക്കാനാണ്‌ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്‌. കേരളത്തിന്റെ അതിര്‍ത്തി കടലില്‍ ഒരുലക്ഷം ടണ്‍ ചൂരയുണ്ടെന്ന്‌ വാര്‍ത്തയില്‍ പറയുന്നു. ഇവിടുത്തെ ചൂരയും സായ്‌വന്‍മാര്‍ തിന്നു തീര്‍ത്താല്‍ നമ്മള്‍ എന്തുചെയ്യും. കടലില്‍നിന്ന്‌ മുഴുവന്‍ ചൂരയും പിടിച്ചു തീര്‍ത്താല്‍ പിന്നെ ചൂരയ്‌ക്ക്‌ എങ്ങോട്ടു പോകും.

(മത്സ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കി സഹായിച്ച ഫിഷറീസ്‌ വകുപ്പ്‌ ഉദ്യോഗസ്ഥയായ എന്റെ അനുജത്തി ഷീജ, ചിത്രീകരണം നിര്‍വഹിച്ച പ്രിയസുഹൃത്ത്‌ സജീവന്‍.എന്‍.എന്‍, ചൂരക്കഥ മുഴുവന്‍ ശ്രദ്ധയോടെ വായിച്ച ശേഷം 'അമ്മയെ പപ്പാ പിശുക്കിയെന്നാ എഴുതിയിരിക്കുന്നത്‌' എന്നു പറഞ്ഞ്‌ കുടുംബം കലക്കാന്‍ നോക്കിയെങ്കിലും, ഇത്‌ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതില്‍ കുഴപ്പമില്ല എന്ന്‌ നിരൂപണം ചെയ്‌തു തന്ന അനുപമ കുട്ടി എന്നിവരോടുള്ള കടപ്പാട്‌ ഇവിടെ രേഖപ്പെടുത്തുന്നു. ചൂരയുടെ ദൃശ്യവിവരണത്തിന്‌ 'നല്ലഭൂമി'യിലെ ഈ പോസ്‌റ്റ്‌ കാണുക).

Saturday, November 03, 2007

തടി കുറച്ചാല്‍ അര്‍ബുദം തടയാം-പഠനം

ശരീരത്തില്‍ കൊഴുപ്പ്‌ അടിഞ്ഞുകൂടുന്നത്‌ ഒഴവാക്കുക. അതിനുള്ള മാര്‍ഗം അല്‍പ്പം മെലിഞ്ഞിരിക്കലാണ്‌. അതുവഴി അര്‍ബുധ സാധ്യത കുറയ്‌ക്കാമെന്ന്‌ പുതിയൊരു പഠന റിപ്പോര്‍ട്ട്‌ പറയുന്നു.

രീരം അല്‍പ്പം മെലിഞ്ഞിരിക്കുന്നത്‌ അര്‍ബുദ സാധ്യത കുറയ്‌ക്കുമെന്ന്‌ കണ്ടെത്തല്‍. മധുരപാനീയങ്ങള്‍, മദ്യം, മാട്ടിറച്ചി എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തിയും, ശരീര ഭാരം അനുവദനീയമായതിലും അല്‍പ്പം കുറച്ചു നിര്‍ത്തിയും അര്‍ബുദം വരുന്നത്‌ ഒഴിവാക്കാമെന്നാണ്‌ ഒരു അന്താരാഷ്ട്ര പഠനം വ്യക്തമാക്കിയത്‌. ആവശ്യത്തിന്‌ മുലപ്പാല്‍ കുടിച്ച കുട്ടികള്‍ വളര്‍ന്നു വരുമ്പോള്‍ അവര്‍ക്ക്‌ അര്‍ബുദബാധയ്‌ക്ക്‌ സാധ്യത കുറവാണെന്നും പഠനഫലം പറയുന്നു.

പൊണ്ണത്തടിയാണ്‌ പ്രശ്‌നമെന്നാണ്‌ പൊതുവെ കരുതപ്പെടുന്നത്‌. എന്നാല്‍, സാധാരണ ശരീരഭാരം തന്നെ അല്‍പ്പം കുറഞ്ഞിരിക്കുന്നതാണ്‌ നന്നെന്ന്‌ 'വേള്‍ഡ്‌ കാന്‍സര്‍ റിസര്‍ച്ച്‌ ഫണ്ട്‌' നടത്തിയ പഠനം പറയുന്നു. ശരീരത്തില്‍ കൊഴുപ്പ്‌ അടിഞ്ഞുകൂടുന്നതാണത്രേ പ്രശ്‌നം. അല്‍പ്പം മെലിഞ്ഞിരുന്നാല്‍ ഇത്‌ ഒഴിവാക്കാനാകും. ഭക്ഷണശീലം ഉള്‍പ്പടെയുള്ള ജീവിതശൈലികള്‍ എങ്ങനെ അര്‍ബുധ സാധ്യത വര്‍ധിപ്പിക്കുന്നു എന്നാണ്‌ ഗവേഷകര്‍ അന്വേഷിച്ചത്‌.

ശരീരഭാരവും ഉയരവും തമ്മിലുള്ള അനുപാതത്തെ 'ബോഡി മാസ്‌ ഇന്‍ഡെക്‌സ്‌' (ബി.എം.ഐ) എന്നാണ്‌ പറയുക. ബി.എം.ഐ. 18.5 മുതല്‍ 25 വരെ ആയിരിക്കുന്നതാണ്‌ ശരീരഭാരം സംബന്ധിച്ച്‌ 'ആരോഗ്യകരമായ' പരിധി. എന്നാല്‍, ഈ സൂചകം 25-നോട്‌ അടുത്തെത്തുമ്പോള്‍ അര്‍ബുധ സാധ്യത വര്‍ധിക്കുന്നതായി പഠനം പറയുന്നു. അതിനാല്‍, അത്‌ 18.5 -നടുത്തേക്ക്‌ നീങ്ങുന്നതാണ്‌ നല്ലത്‌. കാന്‍സര്‍ റിസര്‍ച്ച്‌ ഫണ്ടിലെ പ്രൊഫ. മാര്‍ട്ടിന്‍ വീസ്‌മാനും സംഘവും, കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ പുറത്തു വന്ന ഏഴായിരത്തോളം പഠനഫലങ്ങളെ അവലോകനം ചെയ്‌താണ്‌ ഈ നിഗമനത്തില്‍ എത്തിയത്‌.

അര്‍ബുദ സാധ്യത, ജീവിതശൈലി എന്നിവയെ ബന്ധപ്പെടുത്തി ഇതുവരെ നടന്നിട്ടുള്ളതില്‍ ഏറ്റവും സമഗ്രമായ പഠനമാണിതെന്ന്‌ ഗവേഷകര്‍ അവകാശപ്പെടുന്നു. പഠനത്തിന്റെ അടിസ്ഥാനത്തില്‍ അര്‍ബുദം ഒഴിവാക്കാനുള്ള ശുപാര്‍ശകള്‍ ഇവയാണ്‌: മാട്ടിറച്ചിയുടെയും മദ്യത്തിന്റെയും ഉപയോഗം പരിമിതപ്പെടുത്തുക, ഉപ്പിട്ട ഇറച്ചി ഉത്‌പന്നങ്ങളും സംസ്‌കരിച്ച ഇറച്ചിയും മധുരമുള്ള ശീതളപാനീയങ്ങളും ഒഴിവാക്കുക, കുട്ടികളെ മുലയൂട്ടി വളര്‍ത്തുക, 21 വയസ്സിന്‌ ശേഷം ശരീരഭാരം വര്‍ധിക്കാതെ നോക്കുക, ദിവസവും വ്യായാമത്തിലേര്‍പ്പെടുക. ശരീരത്തില്‍ കൊഴുപ്പ്‌ അടിഞ്ഞു കൂടുന്നതും അര്‍ബുദവും തമ്മിലുള്ള ബന്ധം കരുതിയിരുന്നതിലും വളരെ കൂടുതലാണെന്ന്‌ പഠനറിപ്പോര്‍ട്ട്‌ പറയുന്നു.

പക്ഷേ, മൂന്നില്‍ രണ്ടു ഭാഗം അര്‍ബുദബാധയും ഉണ്ടാകുന്നത്‌ ജീവിതശൈലി കൊണ്ടല്ല. ജനിതകവും പാരിസ്ഥിതികവുമായ ഒട്ടേറെ ഘടകങ്ങള്‍ അതില്‍ പ്രതിയാണ്‌. ലോകത്ത്‌ ഓരോവര്‍ഷവും കുറഞ്ഞത്‌ ഒരുകോടി പേര്‍ക്ക്‌ അര്‍ബുദം ബാധിക്കുന്നുവെന്നാണ്‌ കണക്ക്‌. അതില്‍ പക്ഷേ, മൂന്നിലൊന്ന്‌ (30 ലക്ഷത്തിലേറെ) രോഗബാധ ജീവിതശൈലിയിലെ ഗുണകരമായ മാറ്റങ്ങള്‍കൊണ്ട്‌ ചെറുക്കാനാകും-പ്രൊഫ വീസ്‌മാന്‍ പറയുന്നു. മാട്ടിറച്ചി പോലുള്ളവയുടെ ഉപയോഗം തീര്‍ത്തും ഉപേക്ഷിക്കണമെന്ന്‌ തങ്ങളുടെ ശുപാര്‍ശ അര്‍ഥമാക്കുന്നില്ലെന്നും അദ്ദേഹം അറിയിക്കുന്നു, മിതമായ തോതില്‍ ഉപയോഗിക്കുന്നത്‌ കുഴപ്പം ചെയ്യില്ല. അമിതമായാലാണല്ലോ എന്തും ആപത്താകുന്നത്‌.

ഏത്‌ രൂപത്തിലുള്ള മധുരപാനീയങ്ങള്‍ ഉപയോഗിക്കുമ്പോഴും, സംഭവിക്കുന്നത്‌ ശരീരത്തിലെത്തുന്ന കലോറിയുടെ തോത്‌ വര്‍ധിക്കുകയാണ്‌. പഞ്ചസാരയിട്ട ജ്യൂസുകള്‍ ഉപയോഗിക്കുമ്പോഴും അതു തന്നെയാണ്‌ നടക്കുന്നത്‌. കൂടുതല്‍ കലോറി ഉള്ളിലെത്തിയാല്‍, അത്‌ കൊഴുപ്പായി ശരീരത്തില്‍ അടിഞ്ഞു കൂടും, അര്‍ബുധ സാധ്യത വര്‍ധിക്കും. മധുരത്തിന്റെ ഉപയോഗം പരിമിതപ്പെടുത്തിയാല്‍ ആയുസ്സു വര്‍ധിപ്പിക്കാമെന്ന്‌ അടുത്തയിടെ പുറത്തുവന്ന മറ്റൊരു പഠനവുമായി ഇക്കാര്യം ചേര്‍ത്ത്‌ വായിക്കാവുന്നതാണ്‌. ശരീരത്തിലെത്തുന്ന മൊത്തം കലോറിയുടെ തോത്‌ കുറച്ചാല്‍ ആയുസ്സ്‌ വര്‍ധിക്കുമെന്ന മുന്‍പഠനങ്ങളെ സാധൂകരിക്കുന്നതാണ്‌ പുതിയ കണ്ടെത്തലുകള്‍.

കുഞ്ഞിന്‌ മുലയൂട്ടുമ്പോള്‍ ഒരേസമയം കുഞ്ഞിനും അമ്മയ്‌ക്കും അത്‌ പ്രയോജനം ചെയ്യുന്നുണ്ട്‌. മുലയൂട്ടുന്ന അമ്മമാര്‍ക്ക്‌ സ്‌തനാര്‍ബുദ സാധ്യത കുറവാണെന്ന്‌ ഇതിനകം തെളിയിക്കപ്പട്ടിട്ടുണ്ട്‌. ആവശ്യത്തിന്‌ മുലപ്പാല്‍ കുടിച്ചു വളരുന്ന കുഞ്ഞുങ്ങള്‍ക്ക്‌ ഭാവിയില്‍ പൊണ്ണത്തടിയുണ്ടാകാനും സാധ്യത കുറവാണ്‌. ഏതായാലും, മുലയൂട്ടല്‍, ആരോഗ്യകരമായ ഭക്ഷണശീലം, വ്യായാമം തുടങ്ങിയ ജീവിതശൈലികള്‍ മാരകമായ ആരോഗ്യപ്രശ്‌നങ്ങളെ ചെറുക്കുന്നതില്‍ വലിയ പങ്കു വഹിക്കുന്നുവെന്നാണ്‌ പുതിയ പഠനഫലം അടിവരയിടുന്ന വസ്‌തുത.(കടപ്പാട്‌: ബി.ബി.സി.ന്യൂസ്‌, മാതൃഭൂമി)

Friday, November 02, 2007

പ്രായമേറിയ ജീവി, ആര്‍ട്ടിക്കില്‍ നിന്ന്‌

ലോകത്തെ ഏറ്റവും പ്രായമേറിയ ജീവിക്ക്‌ പ്രായം 405 വര്‍ഷം. ഷേക്‌സ്‌പിയര്‍ തന്റെ വിഖ്യാത കൃതികള്‍ രചിക്കുന്ന സമയത്ത്‌ ആ ജീവി അതിന്റെ ബാല്യത്തിലായിരുന്നു

റിയപ്പെടുന്നതില്‍ ഏറ്റവും പ്രായമേറിയ ജീവിയെ ആര്‍ട്ടിക്കില്‍നിന്ന്‌ ഗവേഷകര്‍ കണ്ടെടുത്തു. 405 വര്‍ഷം പ്രായമുള്ള ആ ജിവി, നമ്മുടെ നാട്ടില്‍ ഞവണിക്ക, നത്തയ്‌ക്ക എന്നൊക്കെ വിളിക്കുന്ന ചിപ്പി വര്‍ഗത്തില്‍ പെട്ട 'ക്വാഹോഗ്‌ ക്ലാം' (quahog clam) ആണ്‌. ചിപ്പിയുടെ പുറന്തോടിലെ വാര്‍ഷിക വളര്‍ച്ചാവലയങ്ങള്‍ (growth rings) എണ്ണിയാണ്‌ ഗവേഷകര്‍ അതിന്റെ പ്രായം കണക്കാക്കിയത്‌.

വടക്കുകിഴക്കന്‍ ഐസ്‌ലന്‍ഡിന്റെ തീരക്കടലില്‍ 262 അടി (80 മീറ്റര്‍ ) ആഴത്തില്‍ നിന്നു കണ്ടെത്തിയ ആ ജീവിയുടെ പുറന്തോടിലെ ആദ്യ വലയങ്ങള്‍ രൂപപ്പെടുന്ന സമയത്ത്‌ ഷേക്‌സ്‌പിയര്‍ തന്റെ മഹത്തായ സൃഷ്ടികള്‍ രചിക്കുകയായിരുന്നിരിക്കണം. അമേരിക്കയില്‍ ആദ്യകുടിയേറ്റക്കാര്‍ എത്തിത്തുടങ്ങുന്നതേയുള്ളു അപ്പോള്‍. ചൈനയില്‍ നാനൂറ്‌ വര്‍ഷം മുമ്പ്‌ ആധിപത്യം സ്ഥാപിച്ചിരുന്ന രാജവംശത്തിന്റെ പേരാണ്‌ ജീവിക്ക്‌ നല്‍കിയിട്ടുള്ളത്‌; 'മിങ്‌'.

ബ്രിട്ടനില്‍ ബാന്‍ഗൊര്‍ സവര്‍കലാശാലയില്‍ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചു പഠിക്കുന്ന അല്‍ വാനാമേക്കറും സംഘവുമാണ്‌, 'മിങി'നെ കണ്ടെത്തിയത്‌. പോയ നൂറ്റാണ്ടുകളില്‍ കാലാവസ്ഥയ്‌ക്ക്‌ സംഭവിച്ച വ്യതിയാനത്തെക്കുറിച്ചു മനസിലാക്കാനാണ്‌, ഇത്തരം ചിപ്പികളുടെ പുറന്തോടിലെ വാര്‍ഷിക വലയങ്ങള്‍ പഠനവിധേയമാക്കുന്നത്‌. അതിനിയിയില്‍ ബോണസ്‌ പോലെയാണ്‌ പ്രായമേറിയ ജിവിയെ കണ്ടെത്തിയതെന്ന്‌ വാനാമേക്കര്‍ പറയുന്നു.

ആയുസ്സിന്റെ കാര്യത്തില്‍ 'ക്വാഹോഗ്‌ ക്ലാമു'കള്‍ മുമ്പു തന്നെ പേരെടുത്തിട്ടുള്ളവയാണ്‌. അമേരിക്കന്‍ തീരത്തുനിന്ന്‌ 1982-ല്‍ കണ്ടെത്തിയ 220 വര്‍ഷം പ്രായമുള്ള ഇത്തരമൊരു ചിപ്പിയാണ്‌, ലോകത്തേറ്റവും പ്രായമുള്ള ജീവിയെന്ന ഗിന്നസ്‌ റിക്കോര്‍ഡിനുടമ. എന്നാല്‍, ഐസ്‌ലന്‍ഡില്‍ നിന്ന്‌ കണ്ടെടുത്ത്‌ ജര്‍മന്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുള്ള ഒരു 'ക്ലാമി'ന്റെ പ്രായം 374 വര്‍ഷമെന്ന്‌ കണക്കാക്കിയിട്ടുണ്ട്‌. അനൗദ്യോഗിക കണക്കു പ്രകാരം ഏറ്റവും പ്രായമേറിയ ജീവി അതായിരുന്നു. അതിലും 31 വര്‍ഷം പ്രായം കൂടുതലാണ്‌ വാനാമേക്കറും സംഘവും കണ്ടെത്തിയ ചിപ്പിക്ക്‌.

ഗവേഷകര്‍ തോടിലെ വലയങ്ങള്‍ തിട്ടപ്പെടുത്തുന്നതിനിടെ മിങ്‌ ചത്തു. "ഇതിലും പ്രായമുള്ളവ തീര്‍ച്ചയായും ഉണ്ടാകും, നമ്മള്‍ അവയെ കണ്ടെത്തിയിട്ടില്ലെന്ന്‌ മാത്രമേയുള്ളു"-വാനാമേക്കര്‍ പറയുന്നു. ആയുസ്സിന്റെ രഹസ്യം മനസിലാക്കാന്‍ ഇത്തരം ജീവികളുടെ ശരീരകലകള്‍ പഠിക്കുക വഴി കഴിയുമെന്ന്‌ ഗവേഷകര്‍ കരുതുന്നു. ജീവനുള്ള 'ക്വാഹോഗ്‌ ക്ലാമു'കളെ ഇക്കാര്യത്തില്‍ പഠനവിധേയമാക്കാന്‍ ഒട്ടേറെ ഗവേഷകര്‍ താത്‌പര്യത്തോടെ മുന്നോട്ടു വന്നിട്ടുണ്ട്‌.

പോയ നൂറ്റാണ്ടുകളില്‍ ഭൂമുഖത്തു സംഭവിച്ച പരിസ്ഥിതി മാറ്റങ്ങള്‍ മനസിലാക്കാന്‍, ക്ലോമുകളുടെ പുറന്തോടിനെക്കുറിച്ചുള്ള പഠനം സഹായിക്കുമെന്നാണ്‌ ഗവേഷകരുടെ പ്രതീക്ഷ. പരിസ്ഥിതിക്കനുസരിച്ച്‌ വളര്‍ച്ചാ വലയങ്ങള്‍ക്ക്‌ വ്യത്യാസമുണ്ടാകും-വാനാമേക്കര്‍ അറിയിക്കുന്നു. സമുദ്രജലത്തിന്റെ താപനില, ലവണത, ഭക്ഷ്യലഭ്യത തുടങ്ങി ഒട്ടേറെ ഘടകങ്ങള്‍ക്കനുസരിച്ച്‌, ചിപ്പികളുടെ തോടിന്റെ വളര്‍ച്ചയില്‍ വ്യത്യാസമുണ്ടാകും. കഴിഞ്ഞ അരനൂറ്റാണ്ടിലെ കാലാവസ്ഥ, പോയ ആയിരം വര്‍ഷത്തില്‍ നിന്ന്‌ എത്ര വ്യത്യസ്‌തമാണ്‌ എന്ന്‌ മനസിലാക്കാനാണ്‌ വാനാമേക്കറും സംഘവും ശ്രമിക്കുന്നത്‌.(അവലംബം: നാഷണല്‍ ജ്യോഗ്രഫിക്‌ ന്യൂസ്‌)

Thursday, November 01, 2007

തമോഗര്‍ത്ത ഭീമന്‍

നക്ഷത്രത്തില്‍ നിന്ന്‌ രൂപപ്പെടുന്ന തമോഗര്‍ത്തങ്ങളില്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ ഏറ്റവും വലുത്‌, 18 ലക്ഷം പ്രകാശവര്‍ഷമകലെ.
തുവരെ തിരിച്ചറിഞ്ഞിട്ടുള്ളതില്‍ ഏറ്റവും വലിയ 'ചെറുതമോഗര്‍ത്തം' ഗവേഷകര്‍ കണ്ടെത്തി. സൂര്യനെക്കാള്‍ 24 മുതല്‍ 33 വരെ മടങ്ങ്‌ പിണ്ഡമുള്ള ആ തമോഗര്‍ത്തം, ഭൂമിയില്‍ നിന്ന്‌ 18 ലക്ഷം പ്രകാശവര്‍ഷം അകലെയാണ്‌ സ്ഥിതിചെയ്യുന്നത്‌. ഇന്ധനം എരിഞ്ഞു തീര്‍ന്ന നക്ഷത്രങ്ങളില്‍ നിന്ന്‌ രൂപപ്പെടുമെന്ന്‌ കരുതുന്ന, എല്ലാ പരിധികളെയും ലംഘിക്കുന്നതാണ്‌ പുതിയ തമോഗര്‍ത്തം.

മുഖ്യമായും രണ്ടുതരം തമോഗര്‍ത്തങ്ങളെ പ്രപഞ്ചത്തില്‍ കണ്ടെത്തിയിട്ടുണ്ട്‌. ഗാലക്‌സികളുടെ കേന്ദ്രങ്ങളില്‍ സ്ഥിതിചെയ്യുന്ന അതിഭീമന്‍മാരാണ്‌ ഒരിനം. അവയ്‌ക്ക്‌ സൂര്യനെക്കാള്‍ ലക്ഷക്കണക്കിന്‌ മടങ്ങ്‌ പിണ്ഡമുണ്ടാകും. നമ്മുടെ മാതൃഗാലക്‌സിയായ ആകാശഗംഗയുടെ (ക്ഷീരപഥം) കേന്ദ്രത്തിലും ഇത്തരമൊരു തമോഗര്‍ത്തമുണ്ട്‌. ഇവ എങ്ങനെയാണ്‌ രൂപപ്പെടുന്നതെന്ന്‌ വ്യക്തമല്ല.

സൂര്യനെക്കാള്‍ ഇരുപത്‌ മടങ്ങോ അതിലധികമോ പിണ്ഡമുള്ള നക്ഷത്രങ്ങള്‍ അന്ത്യത്തില്‍ സൂപ്പര്‍നോവ സ്‌ഫോടനത്തിന്‌ വിധേയമാകുമ്പോള്‍, അവയുടെ അകക്കാമ്പ്‌ അതിഭീമമായ ഗുരുത്വാകര്‍ഷണത്താല്‍ തകര്‍ന്നടിഞ്ഞുണ്ടാകുന്ന തമോഗര്‍ത്തങ്ങളാണ്‌ രണ്ടാമത്തെ ഇനം. അവയെ ചെറുതമോഗര്‍ത്തങ്ങള്‍ ('stellar-mass' black holes) എന്നു വിളിക്കുന്നു. സൂര്യനെക്കാള്‍ ശരാശരി പത്തുമടങ്ങ്‌ പിണ്ഡമുള്ളവയാണ്‌ ഈ ഗണത്തില്‍ പെടുന്നവ.

'എം33' (M33) എന്നു പേരുള്ള ഗാലക്‌സിയില്‍ സൂര്യനെക്കാള്‍ 16 മടങ്ങ്‌ പിണ്ഡമുള്ള ഒരു തമോഗര്‍ത്തത്തെ തിരിച്ചറിഞ്ഞ വാര്‍ത്ത കഴിഞ്ഞ ഒക്ടോബര്‍ 17-ന്‌ ലോകമറിഞ്ഞു. അന്നുവരെ കണ്ടെത്തിയതില്‍ ഏറ്റവും വലിയ ചെറുതമോഗര്‍ത്തമായിരുന്നു അത്‌. ആ കണ്ടെത്തലിന്റെ അമ്പരപ്പ്‌ നീങ്ങുംമുമ്പാണ്‌, അതിലും വലിയ ചെറുതമോഗര്‍ത്തത്തെ കണ്ടെത്തിയ വിവരം പുറത്തുവന്നിരിക്കുന്നത്‌.

ഇത്രയും വലിയ ഒന്നിനെ കണ്ടെത്തുമെന്ന്‌ കരുതിയില്ലെന്ന്‌, ഗവേഷണത്തിന്‌ നേതൃത്വം നല്‍കിയ ആന്‍ഡ്രിയ പ്രസ്റ്റ്‌വിക്‌ അറിയിക്കുന്നു. മസാച്യൂസെറ്റ്‌സില്‍ ഹാര്‍വാഡ്‌-സ്‌മിത്‌സോണിയന്‍ സെന്റര്‍ ഫോര്‍ അസ്‌ട്രോഫിസിക്‌സിലെ ഗവേഷകയാണ്‌ ആന്‍ഡ്രിയ. "നാശമടയുന്ന നക്ഷത്രങ്ങളില്‍ നിന്ന്‌ ഉണ്ടാകുമെന്ന്‌ കരുതുന്നതിലും വലിയ തമോഗര്‍ത്തങ്ങള്‍ രൂപപ്പെടാമെന്നാണ്‌ പുതിയ കണ്ടെത്തല്‍ വ്യക്തമാക്കുന്നത്‌"-അവര്‍ പറയുന്നു.

കാസിയോപ്പിയ നക്ഷത്രഗണത്തില്‍ (Cassiopeia constellation) പെടുന്ന 'ഐ.സി-10' (IC 10) എന്ന കുള്ളന്‍ ഗാലക്‌സിയിലാണ്‌, തമോഗര്‍ത്തഭീമന്‍ സ്ഥിതിചെയ്യുന്നത്‌. പ്രകാശത്തിന്‌ പോലും രക്ഷപ്പെടാനാകാത്തത്ര ഗുരുത്വാകര്‍ഷണബലമുള്ള പ്രാപഞ്ചിക കെണികളാണ്‌ തമോഗര്‍ത്തങ്ങള്‍. അതിനാല്‍, അവയെ നേരിട്ടു നിരീക്ഷിക്കാന്‍ കഴിയില്ല. പുതിയതായി തിരിച്ചറിഞ്ഞ തമോഗര്‍ത്തഭീമന്റെ സഹനക്ഷത്രത്തിന്റെ ചലനവും പ്രത്യേകതകളും കണക്കാക്കിയാണ്‌, ആന്‍ഡ്രിയയും സംഘവും അതിന്റെ പിണ്ഡം മനസിലാക്കിയത്‌.

2006 നവംബറില്‍ നാസയുടെ ചന്ദ്ര എക്‌സ്‌റേ ഒബ്‌സര്‍വേറ്ററി ഉപയോഗിച്ച്‌ ഐ.സി-10 എന്ന കുള്ളന്‍ ഗാലക്‌സിയെ നിരീക്ഷിച്ച ഗവേഷകര്‍, അവിടെ ശക്തമായ ഒരു എക്‌സ്‌റേ സ്രോതസ്സ്‌ ഉള്ളതായി തിരിച്ചറിഞ്ഞു. ഇടയ്‌ക്കിടെ എക്‌സ്‌റേ പ്രവാഹം തടയപ്പെടുന്നതായും കണ്ടു. ഒരു തമോഗര്‍ത്തത്തിന്‌ മുന്നിലൂടെ, അതിന്റെ സഹനക്ഷത്രം കടന്നു പോകുമ്പോള്‍, തമോഗര്‍ത്തത്തില്‍ നിന്നുള്ള എക്‌സ്‌റേ പ്രവാഹം തടയപ്പെടുന്നതാണ്‌ കാരണമെന്ന്‌ ഗവേഷകര്‍ അനുമാനിച്ചു.

2006 നവംബറില്‍ തന്നെ നാസയുടെ സ്വിഫ്‌ട്‌ ഉപഗ്രഹം ഇക്കാര്യം സ്ഥിരീകരിച്ചു. മാത്രമല്ല, തമോഗര്‍ത്തിന്റെയും സഹനക്ഷത്രത്തിന്റെയും ഭ്രമണപഥങ്ങളുടെ വിശദാംശങ്ങള്‍ മനസിലാക്കാനും സ്വിഫ്‌ട്‌ സഹായിച്ചു. ഹാവായിയിലുള്ള ജമിനി ടെലിസ്‌കോപ്പ്‌ ഉപയോഗിച്ചു നടത്തിയ തുടര്‍ നിരീക്ഷണങ്ങള്‍ തമോഗര്‍ത്തത്തിന്റെ കൂടുതല്‍ പ്രത്യേകതകള്‍ മനസിലാക്കാന്‍ സഹായിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ കണക്കുകൂട്ടലാണ്‌, സൂര്യനെക്കാള്‍ കുറഞ്ഞത്‌ 24 മടങ്ങ്‌ പിണ്ഡമുള്ളതാണ്‌ ആ തമോഗര്‍ത്തമെന്ന കാര്യം വെളിപ്പെടുത്തിയത്‌.

തമോഗര്‍ത്തത്തിന്റെ വലിപ്പം അമ്പരപ്പുളവാക്കുന്നതാണെന്ന്‌ ആന്‍ഡ്രിയ പറയുന്നു. സാധാരണഗതിയില്‍ ഭീമന്‍ നക്ഷത്രങ്ങള്‍ അതിശക്തമായ വാതകപ്രവാഹം സൃഷ്ടിക്കുകയും, പൊട്ടിത്തെറിക്കും മുമ്പ്‌ നക്ഷത്രത്തില്‍നിന്ന്‌ വന്‍തോതില്‍ പിണ്ഡം നഷ്ടപ്പെടുകയും ചെയ്യും. അതിനാല്‍, ചെറുതമോഗര്‍ത്തങ്ങള്‍ക്ക്‌ ഇത്രയും പിണ്ഡം കൈവരിക ദുഷ്‌ക്കരമാണ്‌.

സഹനക്ഷത്രത്തില്‍ നിന്ന്‌ പിണ്ഡം വലിച്ചെടുത്ത്‌ ചില തമോഗര്‍ത്തങ്ങള്‍ വലുതാകാറുണ്ട്‌. എന്നാല്‍, പുതിയതായി തിരിച്ചറിഞ്ഞ തമോഗര്‍ത്ത ഭീമന്‍ അതിന്റെ സഹനക്ഷത്രത്തില്‍ നിന്ന്‌ താരതമ്യേന കുറഞ്ഞ തോതിലേ ദ്രവ്യം ആകര്‍ഷിച്ചെടുക്കുന്നുള്ളു. അതിന്റെ ആയുസ്സിനിടയ്‌ക്ക്‌ സൂര്യന്റെ ഒന്നോ രണ്ടോ മടങ്ങ്‌ പിണ്ഡമേ സഹനക്ഷത്രത്തിന്റെ പക്കല്‍ നിന്ന്‌ സ്വീകരിച്ചിട്ടുള്ളു എന്ന്‌ ഗവേഷകര്‍ കരുതുന്നു. അങ്ങനെയെങ്കില്‍, ആ തമോഗര്‍ത്തം ജനിച്ചിട്ട്‌ ഭീമനായി വളര്‍ന്നതല്ല, ജനിച്ചതു തന്നെ ഭീമനായിട്ടാണെന്ന്‌, നാസയുടെ ഗോദ്ദാര്‍ഡ്‌ സ്‌പേസ്‌ ഫ്‌ളൈറ്റ്‌ സെന്ററിലെ റിച്ചാര്‍ഡ്‌ മുഷോറ്റ്‌സ്‌കി അഭിപ്രായപ്പെടുന്നു.

തമോഗര്‍ത്തമായി മാറിയ നക്ഷത്രം സൂര്യനെ അപേക്ഷിച്ച്‌ 60 മടങ്ങ്‌ പിണ്ഡമങ്കിലും ഉള്ളത്‌ ആയിരുന്നിരിക്കണം. അതില്‍ നിന്നായിരിക്കണം, സൂര്യന്റെ 24 മടങ്ങ്‌ പിണ്ഡമുള്ള തമോഗര്‍ത്തഭീമന്‍ രൂപപ്പെട്ടിട്ടുണ്ടാകുക. നിഗൂഢതയുടെ പരിവേഷത്തിനുള്ളില്‍ ഇപ്പോഴും തുടരുന്ന തമോഗര്‍ത്തങ്ങളെക്കുറിച്ച്‌ മനുഷ്യന്‍ ഇനിയും എന്തെല്ലാം അറിയാന്‍ ബാക്കിയുണ്ടെന്ന്‌ പുതിയ കണ്ടെത്തല്‍ വ്യക്തമാക്കുന്നു. 'അസ്‌ട്രോഫിസിക്കല്‍ ജേര്‍ണല്‍ ലറ്റേഴ്‌സി'ന്റെ പുതിയ ലക്കത്തിലാണ്‌ തമോഗര്‍ത്തഭീമനെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്‌. (അവലംബം: നാസ/ഗോദ്ദാര്‍ദ്‌ സ്‌പേസ്‌ ഫ്‌ളൈറ്റ്‌ സെന്ററിന്റെ വാര്‍ത്താക്കുറിപ്പ്‌).