Monday, November 05, 2012

ജപ്തിചെയ്യപ്പെടുന്ന കൈരളീയ പൈതൃകം


മലയാളംഭാഷ ആദ്യമായി അച്ചടിരൂപം പൂണ്ടത് 1678 ലാണ്, ഡച്ച് തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍നിന്ന് പ്രസിദ്ധീകരിക്കപ്പെട്ട 'ഹോര്‍ത്തൂസ് മലബാറിക്കൂസ്' എന്ന സസ്യശാസ്ത്രഗ്രന്ഥത്തില്‍. കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ചുള്ള 12 വാല്യങ്ങളുള്ള ആ ഗ്രന്ഥം രചിച്ചതില്‍ പ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് ചേര്‍ത്തല സ്വദേശിയും പ്രശസ്ത പാരമ്പര്യ വൈദ്യനുമായ ഇട്ടി അച്യുതന്‍.

അന്ന് കൊച്ചിയിലെ ഡച്ച് ഗവര്‍ണറായിരുന്ന ഹെന്‍ട്രിക് ആഡ്രിയാന്‍ വാന്‍ റീഡ് ഇട്ടി അച്യുതനെ കൊച്ചികോട്ടയിലേക്ക് ക്ഷണിച്ചു വരുത്തി, ഹോര്‍ത്തൂസ് നിര്‍മിതിയുടെ മുഖ്യചുമതല ഏല്‍പ്പിക്കുകയായിരുന്നു. മലയാളഭാഷയുടെയും കേരളീയ പൈതൃകത്തിന്റെയും കാര്യത്തില്‍ ഏറെ പ്രധാന്യമുള്ള രേഖയായി മാറി ഹോര്‍ത്തൂസ്.

ഇത്തരമൊരു സാഹചര്യത്തില്‍ ഇട്ടി അച്യുതന്‍ പിറന്നതെന്ന് കരുതുന്ന തറവാട്, അദ്ദേഹത്തിന്റെ പേരിലുള്ള ബലിപ്പുര (കുര്യാല)യും, അദ്ദേഹം പരിപാലിച്ച ഔഷധത്തോട്ടത്തിന്റെ അവശിഷ്ടം സ്ഥിതി ചെയ്യുന്ന സ്ഥലം, ജപ്തിഭീഷണി നേരിടുന്നു എന്നറിയുന്നത് തീര്‍ച്ചയായും സങ്കടകരമാണ്. ഒരു വിശ്വമലയാള മഹോത്സവത്തിന്റെ ഹാങോവറില്‍ നിന്ന് നമ്മള്‍ കരകയറിയിട്ടില്ല ഇനിയും. മലയാളഭാഷയ്ക്ക് മാത്രമായി ഒരു സര്‍വകലാശാല ഉത്ഘാടനംചെയ്യപ്പെട്ടതിന്റെ അഭിമാനത്തിലുമാണ് കേരളീയര്‍. തീര്‍ച്ചയാം ആ സമയത്ത് കേള്‍ക്കേണ്ട വാര്‍ത്ത തന്നെയാണിത്!

ചേര്‍ത്തലയില്‍നിന്നുള്ള വാര്‍ത്ത വായിക്കുക-
ഇട്ടി അച്യുതന്റെ ജന്മസ്ഥലം ജപ്തിഭീഷണിയില്‍
http://bit.ly/UbLMf3

ചേര്‍ത്തല: മലയാളത്തിന്റെ യശസ്സ് ഉയര്‍ത്തിയ സസ്യശാസ്ത്രഗ്രന്ഥമായ ഹോര്‍ത്തൂസ് മലബാറിക്കൂസിന്റെ രചയിതാക്കളിലെ പ്രധാനി ഇട്ടി അച്യുതന്‍ വൈദ്യരുടെ ജന്മസ്ഥലം ഉള്‍പ്പെടുന്ന കൊല്ലാട്ട് പുരയിടം ജപ്തിഭീഷണിയില്‍. പുരയിടം സംരക്ഷിക്കാന്‍ വഴിയില്ലാതെ ഇട്ടി അച്യുതന്റെ നാലാം തലമുറയില്‍പ്പെട്ടവര്‍ നിസ്സഹായാവസ്ഥയില്‍.

കുര്യാലയും ഔഷധക്കാവും ഉള്‍പ്പെടുന്ന കൊല്ലാട് പറമ്പ് സര്‍ക്കാര്‍ ഏറ്റെടുത്ത് സംരക്ഷിക്കാന്‍ വര്‍ഷങ്ങള്‍ക്കുമുമ്പേ തീരുമാനമായെങ്കിലും നടപടികള്‍ ഉണ്ടായില്ല.

വെട്ടയ്ക്കല്‍, തങ്കി സര്‍വീസ് സഹകരണ ബാങ്കുകളില്‍നിന്ന് ഈ വസ്തു ഈടാക്കി എടുത്ത വായ്പകള്‍ തിരിച്ചടയ്ക്കാതെ വന്നതോടെയാണ് ബാങ്കുകള്‍ നിയമനടപടികളുമായി നീങ്ങിയത്. കടക്കരപ്പള്ളി പഞ്ചായത്ത് അതിര്‍ത്തിയിലുള്‍പ്പെട്ട കൊല്ലാട്ട് പുരയിടത്തില്‍ താമസിച്ചിരുന്ന ഇട്ടി അച്യതന്റെ നാലാം തലമുറക്കാരനായ പുഷ്‌കരനായിരുന്നു സഹകരണ ബാങ്കുകളില്‍നിന്ന് വായ്പയെടുത്തത്. മുതലും പലിശയും പെരുകി കടം 10 ലക്ഷം കവിഞ്ഞു. കടബാധ്യതയും രോഗങ്ങളുംമൂലം പുഷ്‌കരന്‍ (61) ഏതാനുംമാസം മുമ്പ് ആത്മഹത്യ ചെയ്തു.

ഇപ്പോള്‍ ബാധ്യതയെല്ലാം പുഷ്‌കരന്റെ ഭാര്യ ഉമയമ്മയുടെയും വിദ്യാര്‍ഥികളായ ഹരികൃഷ്ണന്റെയും ഐശ്വര്യയുടെയും ചുമലിലായി. പാരമ്പര്യത്തിന്റെ പെരുമയുണ്ടെങ്കിലും നിത്യജീവിതത്തിനുപോലും വഴിയില്ലാതെ ഇവര്‍ വിഷമിക്കുകയാണ്.

കുര്യാല നില്‍ക്കുന്ന 66 സെന്റ് സ്ഥലം ഉമയുടെയും ഔഷധക്കാവ് നില്‍ക്കുന്ന 26 സെന്റ് മരിച്ചുപോയ പുഷ്‌കരന്റെയും പേരിലാണ്. ഈ സ്ഥലങ്ങള്‍ ഈടുവച്ച് തങ്കി സര്‍വീസ് സഹകരണ ബാങ്കില്‍നിന്ന് ഏഴുവര്‍ഷം മുമ്പെടുത്ത രണ്ടുലക്ഷം തിരിച്ചടവുകളില്ലാതെ പെരുകി നാലരലക്ഷമായി. വെട്ടയ്ക്കല്‍ ബാങ്കില്‍നിന്നെടുത്ത മൂന്നരലക്ഷം അഞ്ചരയും കടന്നു.

കേരളത്തിന്റെ ആയുര്‍വേദപാരമ്പര്യം ലോകത്തിനുമുന്നില്‍ തെളിയിച്ച ഇട്ടി അച്യുതന്റെ ജന്മസ്ഥലം സംരക്ഷിക്കാന്‍ ചരിത്രസ്‌നേഹികളും നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്.
(മാതൃഭൂമി)

---------

അര്‍ഥമില്ലാത്ത ആഘോഷങ്ങള്‍ക്കും വിവാദങ്ങള്‍ക്കും മാത്രമായി ഭാഷാസ്‌നേഹം അധപ്പതിക്കപ്പെടുന്നിടത്ത്, കേരളീയപൈതൃകം ജപ്തിഭീഷണി നേരിട്ടില്ലെങ്കിലേ അത്ഭുതമുള്ളൂ.

മേല്‍കൊടുത്ത വാര്‍ത്തയിലെ ഒരു വാചകം ശ്രദ്ധിക്കുക - 'കുര്യാലയും ഔഷധക്കാവും ഉള്‍പ്പെടുന്ന കൊല്ലാട് പറമ്പ് സര്‍ക്കാര്‍ ഏറ്റെടുത്ത് സംരക്ഷിക്കാന്‍ വര്‍ഷങ്ങള്‍ക്കുമുമ്പേ തീരുമാനമായെങ്കിലും നടപടികള്‍ ഉണ്ടായില്ല'.

ഇത്തരം സ്മാരകങ്ങള്‍ സംരക്ഷിക്കലും കേരളത്തിലെ സാംസ്‌കാരിക വകുപ്പിന്റെയും ചുമതലയുള്ള മന്ത്രിയുടെയും  ഉത്തരവാദിത്വമാണ്. അല്ലാതെ നാടുനീളെ നടന്ന് മാപ്പുപറയല്‍ മാത്രമല്ല സാംസ്‌കാരികമന്ത്രിയുടെ ജോലി.

(ഹോര്‍ത്തൂസ് മലബാറിക്കൂസിനെയും ഇട്ടി അച്യുതനെയുംപറ്റി കൂടുതലറിയാന്‍ കാണുക - ഹരിതഭൂപടം)

Saturday, November 03, 2012

വെള്ളത്തിന് മുകളിലോടിയ തീവണ്ടി!


വെള്ളത്തിന് മുകളിലൂടെ തീവണ്ടി ഓടുക, അസംഭാവ്യമെന്ന് തോന്നാം. ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തില്‍ വെള്ളത്തിനുമേല്‍ റഷ്യക്കാര്‍ തീവണ്ടിയോടിച്ചിരുന്നു. മധ്യസൈബീരിയയിലെ ബെയ്ക്കല്‍ തടാകത്തിന് മുകളിലൂടെ, ശൈത്യകാലത്ത്!

1901-1904 കാലത്ത് ശൈത്യമാസങ്ങളില്‍ തടാകത്തിലെ മഞ്ഞുപാളികള്‍ക്ക് മുകളിലൂടെ റയില്‍പാളം സ്ഥാപിച്ച് റഷ്യന്‍ സൈന്യമാണ് തീവണ്ടിയോടിച്ചിരുന്നത്.1904 ല്‍ ജാപ്പനീസ് ഒളിപ്പോരാളികള്‍ നടത്തിയ ആക്രമണത്തില്‍ മഞ്ഞുപാളികള്‍ തകര്‍ന്ന് ഒരു തീവണ്ടി വെള്ളത്തില്‍ മുങ്ങിയതോടെ, തടാകത്തിന് മുകളിലെ തീവണ്ടിയോട്ടം നിലച്ചു.

ശാസ്ത്രമെഴുത്തുകാരനായ അനില്‍ അനന്തസ്വാമി രചിച്ച 'The Edge of Reason' എന്ന പുസ്തകത്തില്‍, ബെയ്ക്കല്‍ തടാകത്തിന്റെ മറുകരയില്‍ തീവണ്ടി എത്തിച്ചിരുന്നതിനെക്കുറിച്ച് വിവരണമുണ്ട്. ആധുനിക ഭൗതികശാസ്ത്രം മുന്നോട്ടുവെച്ച ശ്യാമദ്രവ്യവും ശ്യാമോര്‍ജവും പോലുള്ള പ്രഹേളികകളുടെ രഹസ്യംതേടി ലോകമെമ്പാടും നടക്കുന്ന വിചിത്ര പരീക്ഷണങ്ങളെ പരിചയപ്പെടുത്തുന്ന ഗ്രന്ഥമാണത്.

ലോകത്തെ ഏറ്റവും വലിയ ശുദ്ധജലതടാകമായ ബെയ്ക്കലി (Baikal) ലും ഒരു പരീക്ഷണം നടക്കുന്നുണ്ട്. ആകാശഗംഗയുടെ മധ്യഭാഗത്തുനിന്നെത്തുന്ന ന്യൂട്രിനോകണങ്ങളെ പിടിച്ചെടുക്കാനും, അതുവഴി തമോദ്രവ്യത്തിന്റെ രഹസ്യം കണ്ടെത്താനുമുള്ള പരീക്ഷണം. ഒന്നര കിലോമീറ്റര്‍ ആഴമുള്ള ആ തടാകത്തിനടിയില്‍ അതിനായി സങ്കീര്‍ണമായ ഒരു ന്യൂട്രിനോ ടെലസ്‌കോപ്പ് സ്ഥാപിച്ചിരിക്കുന്നു.

640 കിലോമീറ്റര്‍ നീളമുള്ള ആ തടാകം ശൈത്യകാലത്ത് നാലുമാസം തണുത്തുറഞ്ഞ് കിടക്കും. അതിന് മുകളിലൂടെ വാഹനങ്ങളോടിക്കാം. ന്യൂട്രിനോ ടെലസ്‌കോപ്പിന്റെ അറ്റകുറ്റ പണി നടത്താന്‍ ശാസ്ത്രസംഘം തമ്പടിക്കുന്നത് ആ സമയത്താണ്. അത് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയപ്പോഴാണ്, ആ തടാകത്തിലൂടെ തീവണ്ടി കടത്തിയിരുന്നതിനെക്കുറിച്ച് ഗ്രന്ഥകാരന്‍ സൂചിപ്പിക്കുന്നത്.

ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തില്‍ ട്രാന്‍സ്-സൈബീരിയന്‍ റെയില്‍പാത ഇന്നത്തെ നിലയില്‍ പൂര്‍ണമായിരുന്നില്ല. ബെയ്ക്കല്‍ തടാകത്തിന്റെ പടിഞ്ഞാറെ തീരത്ത് റെയില്‍പാത അവസാനിക്കും, കിഴക്കേതീരത്തുനിന്ന് വീണ്ടും ആരംഭിക്കും. 50 കിലോമീറ്റര്‍ ദൂരം തടാകം.

തീവണ്ടി എങ്ങനെ തടാകം കടക്കും. അതാണ് കൗതുകകരം. കാറുകളും ബസ്സുകളുമൊക്കെ ജങ്കാറുകളില്‍ പുഴകടത്തുന്നതുപോലെ, തീവണ്ടിയെ തടാകം കടത്താനും റഷ്യക്കാര്‍ ഒരു മാര്‍ഗം കണ്ടെത്തിയിരുന്നു. പടിഞ്ഞാറെ തീരത്തെത്തുന്ന തീവണ്ടിയുടെ ക്യാരേജുകളും എഞ്ചിനും കാര്‍ഗോയും യാത്രക്കാരും ഉള്‍പ്പടെ തീവണ്ടിയെ മുഴുവനായി തന്നെ, പ്രത്യേകം നിര്‍മിച്ച ഐസ്‌ബ്രേക്കറില്‍ തടാകം കടത്തുക!

അതിന് ഒരു 'ഐസ്‌ബ്രോക്കിങ് ട്രെയിന്‍ ഫെറി' നിര്‍മിക്കുന്നത് 1897 ലാണ്. 'എസ്.എസ്.ബെയ്ക്കല്‍' എന്നായിരുന്നു അതിന്റെ പേര്. ചെറിയ ഒരു ഫെറി -എസ്.എസ്.അന്‍ഗാര-1900 ലും നിര്‍മിച്ചു. പര്യവേക്ഷകനായിരുന്നു റഷ്യന്‍ അഡ്മിറല്‍ സ്റ്റീപാന്‍ മകരോവ് (1849-1904) ആണ് രണ്ടു ഐസ്‌ബ്രേക്കറുകളും രൂപകല്‍പ്പന ചെയ്തത്.

കപ്പലുകളുടെ നിര്‍മാണം മുഖ്യമായും ഇംഗ്ലണ്ടിലാണ് നടന്നത്. ഒരോ ഭാഗങ്ങളായി പ്രത്യേകം അടയാളപ്പെടുത്തി റഷ്യയിലെത്തിച്ച് വീണ്ടും കൂട്ടിയോജിപ്പിക്കുകയായിരുന്നു. കപ്പലുകളുടെ ചില ഭാഗങ്ങള്‍ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ നിര്‍മിച്ചു. 64 മീറ്റര്‍ നീളമുണ്ടായിരുന്ന എസ്.എസ്.ബേക്കലിന് 24 തീവണ്ടി കോച്ചുകളും ഒരു എഞ്ചിനും വഹിക്കാനുള്ള ശേഷിയുണ്ടായിരുന്നു.

ബെയ്ക്കല്‍ തടാകത്തിന്റെ പടിഞ്ഞാറെ തീരത്തുനിന്ന് തീവണ്ടിയെ നാലു മണിക്കൂര്‍കൊണ്ട് മറുകരയെത്തിക്കാന്‍ ഐസ്‌ബ്രേക്കറുകള്‍ക്ക് കഴിഞ്ഞിരുന്നു. റഷ്യയും ജപ്പാനും തമ്മിലുള്ള യുദ്ധം മുറുകിയ കാലമാണത്. ശൈത്യമാസങ്ങളില്‍ സൈന്യത്തെയും സാധനങ്ങളെയും തടാകത്തിന്റെ മറുകരയില്‍ വേഗം എത്തിക്കാന്‍ വേണ്ടിയാണ് തടാകത്തിന് മുകളിലെ മഞ്ഞുപാളിയിലൂടെ സൈന്യം റെയില്‍പാത സ്ഥാപിച്ചത്.

യുദ്ധം മൂലം ബെയ്ക്കല്‍ തടാകത്തിന്റെ കരയിലെ പര്‍വച്ചെരുവിലൂടെയുള്ള തീവണ്ടിപ്പാത റഷ്യ തിടുക്കത്തില്‍ പൂര്‍ത്തിയാക്കി. അതിനാല്‍, 1905 ഓടെ ബെയ്ക്കല്‍ തടാകം വഴിയുള്ള തീവണ്ടി കടത്ത് അവസാനിച്ചു.

(അവലംബം: 1. The Edge of Reason(2010), by Anil Ananthaswamy, Penguin Books; 2. Wikipedia.org; 3.Slavorum Forum; 4.Cityofart)