Saturday, July 01, 2017

ഓടുന്ന ഇലക്ട്രിക് കാറില്‍ വയര്‍ലസ്സ് ചാര്‍ജിങ് സാധ്യമോ

1. ഷാന്‍ഹുയി ഫാനും (ഇടത്ത്) ഗവേഷണസംഘത്തിലെ സിദ് അസ്സാവവൊരാരിറ്റും. ചിത്രം കടപ്പാട്: സ്റ്റാന്‍ഫഡ് സര്‍വ്വകലാശാല

കോഴിക്കോട്ട് ഞങ്ങളുടെ കോളനിക്കടുത്തുള്ള റോഡിലൂടെ മിക്കവാറും ദിവസങ്ങളില്‍ ഒരു മഹിന്ദ്ര റീവ ഇലക്ട്രിക് കാര്‍ പോകുന്നതു കാണാം. രണ്ടുപേര്‍ക്കിരിക്കാവുന്ന ആ വാഹനം കുറെക്കാലമായി ഇതിലേ ഓടുന്നു. ഓരോ തവണ കാണുമ്പോഴും അത്തരം കൂടുതല്‍ കാറുകള്‍ നിരത്തിലെത്തുന്ന കാര്യം ഞാന്‍ സങ്കല്‍പ്പിക്കാറുണ്ട്. ഇതുവരെ പക്ഷേ, നിരാശയാണ് ഫലം. 

ഇലക്ട്രിക് കാറുകള്‍ക്ക് പെട്രോളോ ഡീസലോ വേണ്ട, അവ വായുവിനെ മലിനീകരിക്കില്ല, ആഗോളതാപനം വര്‍ധിപ്പിക്കില്ല. എങ്കിലും, ഇലക്ട്രിക് വാഹനങ്ങള്‍ പെരുകുന്നില്ല. ഇതിന് കാരണം അന്വേഷിച്ചാല്‍ എത്തുക പ്രധാനമായും അതിന്റെ ബാറ്ററിലിയേക്കും ചാര്‍ജിങ് എന്ന തൊന്തരവിലേക്കുമായിരിക്കും. റീവ കാറിന്റെ കാര്യത്തില്‍ ഓരോ തവണ ബാറ്ററി തീരുമ്പോഴും റീചാര്‍ജിങിന് അഞ്ചുമണിക്കൂര്‍ വേണം!

അതെസമയം, ഒരു ഇലക്ട്രിക് കാര്‍ ഹൈവേയിലൂടെ ഓടുമ്പോള്‍ തന്നെ വയര്‍ലസ്സായി ചാര്‍ജ്‌ചെയ്യാന്‍ പറ്റുന്ന കാര്യം സങ്കല്‍പ്പിച്ചു നോക്കൂ. മേല്‍പ്പറഞ്ഞ പ്രശ്‌നങ്ങള്‍ ഇല്ലാതാകും. ഈ മേഖലയില്‍ വിപ്ലവമായിരിക്കും ഫലം. ഇതിനുള്ള സാധ്യത കണ്ടെത്തിയിരിക്കുകയാണ് അമേരിക്കയില്‍ സ്റ്റാന്‍ഫഡ് സര്‍വകലാശാലയിലെ ഗവേഷകര്‍. 

ഇലക്ട്രിക് കാറുകളുടെ കാര്യത്തില്‍ മാത്രമല്ല, വയര്‍ലസ്സ് ചാര്‍ജിങ് രംഗത്തും വലിയ മുന്നേറ്റം സാധ്യമാക്കുന്ന കണ്ടെത്തലാണ്, സ്റ്റാന്‍ഫഡിലെ ഇലക്ട്രിക്കല്‍ എഞ്ചിനിയര്‍ ഷാന്‍ഹുയി ഫാനും കൂട്ടരും നടത്തിയിരിക്കുന്നത്. കാറുകള്‍ കൂടാതെ, ശരീരത്തിനുള്ളല്‍ സ്ഥാപിക്കുന്ന മെഡിക്കല്‍ ഉപകരണങ്ങളും ഫാക്ടറി റോബോട്ടുകളും ചലിക്കുന്ന ഗാഡ്ജറ്റുകളുമൊക്കെ വയറില്ലാതെ ചാര്‍ജ് ചെയ്യാന്‍ പുതിയ കണ്ടുപിടുത്തം സഹായിക്കും. 


2. സാധാരണ വയര്‍ലെസ്സ് ചാര്‍ജിങും പുതിയ രീതിയിലുള്ള വയര്‍ലെസ്സ് ചാര്‍ജിങും

വയറുകളുടെ സഹായമില്ലാതെ ലക്ഷ്യസ്ഥാനത്തേക്ക് വൈദ്യുതി പ്രവഹിപ്പിക്കാനുള്ള ശ്രമങ്ങള്‍ ശാസ്ത്രലോകം ആരംഭിച്ചിട്ട് ഒരുനൂറ്റാണ്ടിലേറെയായി. 'വൈദ്യുതിയുഗ'ത്തിന്റെ ശില്പിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന നിക്കോളെ ടെസ്ല പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനം ഈ രംഗത്ത് ചില ശ്രമങ്ങള്‍ നടത്തിയെങ്കിലും, അപകടകരമായ ആ പരീക്ഷണങ്ങള്‍ തുടരാനായില്ല. സുരക്ഷിതമായി കുറച്ചുദൂരമെങ്കിലും വയര്‍ലെസ്സായി വൈദ്യുതി എത്തിക്കാനുള്ള ശ്രമങ്ങള്‍ വിജയിച്ചിട്ട് ഇപ്പോള്‍ പത്തുവര്‍ഷമായതേയുള്ളൂ. കാന്തിക പ്രേരണം (magnetic induction) വഴി 2007ല്‍ മസാച്യൂസെറ്റ്‌സ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജിയിലെ (എം.ഐ.ടി) ഗവേഷകരാണ് വയര്‍ലസ്സ് വൈദ്യുതി വിദ്യ വികസിപ്പിച്ചത്. ഇലക്ട്രിക് ടൂത്ത്ബ്രഷുകളും റോബോട്ടിക് വാക്വം ക്ലീനറുകളും ശരീരത്തില്‍ സ്ഥാപിച്ച മെഡിക്കല്‍ ഉപകരണങ്ങളും മറ്റും ചാര്‍ജ് ചെയ്യാന്‍ ഈ വിദ്യ ഇപ്പോള്‍ ഉപയോഗിക്കുന്നു. 

എം.ഐ.ടി.ഗവേഷകര്‍ കണ്ടുപിടിച്ച ടെക്‌നോളജിക്ക് രണ്ട് വൈദ്യുതച്ചുരുളുകള്‍ (ഇലക്ട്രിക് കോയിലുകള്‍) ആവശ്യമാണ്. ആദ്യത്തേത് വൈദ്യുതി പ്രക്ഷേപണം ചെയ്യുന്ന പവര്‍ ട്രാന്‍സ്മിറ്ററായി പ്രവര്‍ത്തിക്കുന്നു, രണ്ടാമത്തേത് വൈദ്യുതി സ്വീകരിക്കുന്ന പവര്‍ റിസീവറായും. ട്രാന്‍സ്മിറ്റര്‍ ചുരുളിനെ ഉത്തേജിപ്പിക്കുമ്പോള്‍ അതൊരു വൈദ്യുതകാന്തിക മണ്ഡലം സൃഷ്ടിക്കുന്നു. ആ മണ്ഡലമാണ് റിസീവര്‍ ചുരുളിലേക്ക് വൈദ്യുതി കൈമാറുക. ഇത്തരത്തില്‍ വയര്‍ലസ്സായി രണ്ടുമീറ്റര്‍ അകലെ സ്ഥാപിച്ചിട്ടുള്ള ബള്‍ബ് കത്തിക്കാമെന്ന് ഗവേഷകര്‍ 2007ല്‍ കാട്ടിത്തന്നു. 



വയര്‍ലസ്സ് വൈദ്യുതിയുടെ സാധ്യകളാണ്, ഓടുന്ന കാര്‍ ചാര്‍ജുചെയ്യാനുള്ള വിദ്യ കണ്ടെത്തുന്നതിലേക്ക് സ്റ്റാന്‍ഫഡ് ഗവേഷകരെ നയിച്ചത്. വയര്‍ലെസ്സ് വൈദ്യുതി കൈമാറ്റം കാര്യക്ഷമമാകാന്‍ പല ഘടകങ്ങള്‍ ശരിയാകേണ്ടതുണ്ട്. ട്രാന്‍സ്മിറ്ററിന്റെയും റിസീവറിന്റെയും വൈദ്യുത സവിശേഷതകള്‍ അനുകൂലമായി ക്രമീകരിക്കണം, അവയുടെ സ്ഥാനം, ചെരിവ് ഒക്കെ കൃത്യമാകണം. അതുകൊണ്ട് ട്രാന്‍സ്മിറ്ററും റിസീവറും നിശ്ചലമായിരിക്കുക പ്രധാനമാണ്. എന്നാല്‍ ഓടുന്ന കാറിന്റെ കാര്യത്തില്‍ ഇത് സാധ്യമല്ല. 'ചലിക്കുന്ന ഉപകരണത്തിലേക്ക് വൈദ്യുതി പ്രവഹിക്കത്തക്കണമെങ്കില്‍ വിവിധ മാനദണ്ഡങ്ങള്‍ നിരന്തരം ക്രമീകരിച്ചുകൊണ്ടിരിക്കണം. അത് ഇത്തരം സംവിധാനത്തെ സങ്കീര്‍ണമാക്കും'-ഷാന്‍ഹുയി ഫാന്‍ പറയുന്നു. 

ഇതായിരുന്നു ഫാനും കൂട്ടരും നേരിട്ട വെല്ലുവിളി. ഈ വൈതരണി മറികടക്കാന്‍ ലളിതമായ ഒരു ഇലക്ട്രോണിക്‌സ് വിദ്യ രൂപപ്പെടുത്താന്‍ അവര്‍ക്കായി. നിലവിലുള്ള വയര്‍ലസ്സ് ചാര്‍ജിങ് സംവിധാനത്തില്‍ ട്രാന്‍സ്മിറ്റര്‍ ചുരുളുകളെ ഉത്തേജിപ്പിക്കാന്‍ റേഡിയോ തരംഗങ്ങളാണ് ഉപയോഗിക്കുന്നത്. അതിന് പകരം ഫാനും കൂട്ടരും ഒരു വോള്‍ട്ടേജ് ആംപ്ലിഫയര്‍ ഉപയോഗിച്ചു. ട്രാന്‍സ്മിറ്റര്‍, റിസീവര്‍ ചുരുളുകള്‍ ഒരേപോലെ ഉള്ളവ (identical) ആണെങ്കില്‍ സംവിധാനം മുഴുവന്‍ ഒറ്റ ഫ്രീക്വന്‍സിയിലേക്ക് മാറുകയും ഊര്‍ജകൈമാറ്റക്ഷമത പരമാവധിയാക്കുകയും ചെയ്യുന്നു, അകലം പ്രശ്‌നമല്ലാതായി മാറും. ക്വാണ്ടംഭൗതികത്തിലെ 'പാരിറ്റി-ടൈം സിമട്രി' (parity-time symmetry) എന്ന സങ്കല്‍പ്പമാണ് ഇവിടെ പ്രയോജനപ്പെടുത്തുന്നതെന്ന് ഗവേഷകര്‍ പറയുന്നു. ചലിക്കുന്ന വേളയില്‍ വൈദ്യുത കൈമാറ്റത്തിന് വേണ്ടിവരുന്ന സങ്കീര്‍ണമായ ട്യൂണിങ് ഒഴിവാക്കാന്‍ ഇത് സഹായിക്കുന്നു. 


3. ഓടുന്ന വേളയില്‍ കാറുകള്‍ക്ക് റോഡില്‍ നിന്നുതന്നെ വയര്‍ലസ്സായി ചാര്‍ജ് സ്വീകരിക്കാന്‍ പുതിയ വിദ്യ സഹായിച്ചേക്കും

ഈ വിദ്യയുപയോഗിച്ച് ഒരു മീറ്റര്‍ അകലെ സ്ഥാപിച്ച ട്രാന്‍സ്മിറ്റര്‍ ചുരുളില്‍ നിന്നുള്ള വൈദ്യുതികൊണ്ട്, ചലിക്കുന്ന റിസീവിങ് വൈദ്യുതച്ചുരുളില്‍ സ്ഥാപിച്ച എല്‍.ഇ.ഡി.ബള്‍ബ് കത്തിക്കാന്‍ ഗവേഷകര്‍ക്കായി. ചലിക്കുമ്പോഴും ബള്‍ബിന് തിളക്കത്തില്‍ ഏറ്റക്കുറച്ചിലുണ്ടായില്ല. 'ചലിക്കുന്ന ഉപകരണങ്ങളെ വയര്‍ലെസ്സായി ചാര്‍ജ് ചെയ്യുന്ന കാര്യത്തില്‍ ഒരു പ്രധാന ചുവടുവെയ്പ്പാണിത്'-ഫാന്‍ പറയുന്നു. എത്ര വേഗത്തില്‍ ചലിക്കുന്ന ഉപകരണത്തെയും പുതിയ വിദ്യയുപയോഗിച്ച് വയര്‍ലെസ്സായി ചാര്‍ജ് ചെയ്യാന്‍ തടസ്സമില്ല. മൈക്രോസെക്കന്‍ഡുകള്‍ കൊണ്ടുതന്നെ ഈ സംവിധാനം പുനക്രമീകരിക്കപ്പെടുകയും ഊര്‍ജകൈമാറ്റം നടക്കുകയും ചെയ്യും. 

'സൈദ്ധാന്തികമായി പറഞ്ഞാല്‍, റിചാര്‍ജ് ചെയ്യാന്‍ നിര്‍ത്തിയിടാതെ എത്രനേരം വേണമെങ്കിലും വാഹനമോടിക്കാം'-ഫാന്‍ പറയുന്നു. 'ഒരു ഹൈവെയിലൂടെ ഡ്രൈവ് ചെയ്യുമ്പോള്‍ തന്നെ നിങ്ങളുടെ കാര്‍ ചാര്‍ജ് ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. കാറിനടിയില്‍ സ്ഥാപിച്ചിട്ടുള്ള കമ്പിചുരുളുകള്‍, റേഡില്‍ പതിപ്പിച്ച വൈദ്യുത കമ്പിച്ചുരുളുകളില്‍ നിന്ന് ഊര്‍ജം സ്വീകരിക്കുന്നു'. ഒരു മില്ലിവാട്ട് വൈദ്യുതോര്‍ജം മാത്രമാണ് ഫാനും കൂട്ടരും പരീക്ഷണത്തില്‍ ഉപയോഗിച്ചത്. എന്നാല്‍ ഇലക്ട്രിക് കാറുകളുടെ കാര്യത്തില്‍ കിലോവാട്ടുകള്‍ തന്നെ വേണം. 

എന്നുവെച്ചാല്‍, റോഡില്‍ നിന്ന് കാര്‍ ചാര്‍ജ് ചെയ്തുകളയാം എന്നു കരുതി പുറപ്പെടാന്‍ സമയമായിട്ടില്ല എന്നര്‍ഥം. ഇതൊരു പുതിയ സാധ്യത മാത്രമാണ്, ഭാവിയെ മാറ്റിമറിക്കാവുന്ന സാധ്യത. അത് പൂര്‍ണതോതില്‍ വികസിപ്പിക്കുന്നതിന് നമുക്ക് കാക്കാം. ഗവേഷണറിപ്പോര്‍ട്ട് 'നേച്ചര്‍ ജേര്‍ണലില്‍' (അവലംബം: സ്റ്റാന്‍ഫഡ് സര്‍വകലാശാലയുടെ വാര്‍ത്താക്കുറിപ്പ്).

- ജോസഫ് ആന്റണി 
*മാതൃഭൂമി നഗരം പേജില്‍ (ജൂണ്‍ 20, 2017) പ്രസിദ്ധീകരിച്ചത്

നോക്കിനിന്നാല്‍ പാല്‍ തിളയ്ക്കാന്‍ വൈകുമോ!

ക്വാണ്ടം കമ്പ്യൂട്ടിങ് പോലുള്ള ഭാവിസാധ്യതകള്‍ക്ക് വലിയ മുതല്‍ക്കൂട്ടായി കരുതുന്ന പ്രതിഭാസമാണ് 'ക്വാണ്ടം സെനോ ഇഫക്ട്'. മലയാളി ഗവേഷകനായ ഇ.സി.ജി.സുദര്‍ശന്‍ കണ്ടുപിടിച്ച ഈ പ്രതിഭാസത്തെപ്പറ്റി 


1. 'പാല്‍ അടുപ്പത്ത് വെച്ചിട്ട് നോക്കിനിന്നാല്‍ അതൊരിക്കലും തിളയ്ക്കില്ലെന്ന് തോന്നും'-ചിത്രം വരച്ചത്: മദനന്‍ 

ടുത്തയിടെ വീട്ടില്‍ നിന്ന് കേട്ട സംഭാഷണം: 'ഹോ, കോളിങ് ബല്ലടിച്ചതാരാന്ന് നോക്കാന്‍ ഒന്ന് തിരിഞ്ഞതേയുള്ളൂ, അപ്പോഴേക്കും പാല്‍ തിളച്ചുതൂവി'

'അതമ്മേ, ഈ പാല്‍ തിളച്ചുതൂവുന്നത് എന്തുകൊണ്ടാണെന്ന് അറിയാമോ?'

'എന്തുകൊണ്ടാ?'

'പല്‍ സ്റ്റൗവില്‍ വെച്ച് തിളയ്ക്കുന്നത് നോക്കി നില്‍ക്കുമ്പോള്‍ അമ്മയെ പാലിന് കാണാം. അമ്മ അവിടുന്ന് മാറുമ്പോ, ആള്‍ എങ്ങോട്ട് പോയി എന്ന് പാവം പാല്‍ ഏന്തിവലിഞ്ഞു നോക്കുന്നതാ...അങ്ങനെയാ തിളച്ചുതൂവുന്നത്!'

പ്ലിംങ്! 

മേല്‍വിവരിച്ച സംഭാഷണത്തെപറ്റി കഴിഞ്ഞ ദിവസം ഒരു ചങ്ങാതിയോട് സംസാരിക്കുമ്പോള്‍ അയാള്‍ പറഞ്ഞു: 'അതു ശരിയാ, പാല്‍ അടുപ്പത്ത് വെച്ചിട്ട് നോക്കിനിന്നാല്‍ അതൊരിക്കലും തിളയ്ക്കില്ലെന്ന് തോന്നും. എന്നാല്‍ ഒരു സ്പൂണ്‍ തറയില്‍ വീണത് എടുക്കാന്‍ കുനിഞ്ഞു നോക്കൂ, അപ്പോഴേയ്ക്കും തിളച്ച് തൂവിയിട്ടുണ്ടാകും!' 

അടുക്കളയില്‍ കയറിയിട്ടുള്ള ആര്‍ക്കും പരിചിതമാണ് ഇക്കാര്യം. എന്നാല്‍, ഇത് ഭൗതികശാസ്ത്രത്തിലെ വിചിത്രമായ ഒരു പ്രതിഭാസത്തിലേക്കുള്ള ചൂണ്ടുപലകയാണെന്നും, ആ പ്രതിഭാസം കണ്ടുപിടിച്ചത് കോട്ടയംകാരനായ ഒരു മലയാളി ശാസ്ത്രജ്ഞനാണെന്നും അറിയാവുന്നവര്‍ ചുരുക്കമായിരിക്കും. 'ക്വാണ്ടം സെനോ ഇഫക്ട്' (The Quantum Zeno Effect) എന്നാണ് ആ പ്രതിഭാസത്തിന്റെ പേര്, കണ്ടുപിടിച്ചയാള്‍ ഇ.സി.ജി. സുദര്‍ശന്‍. 

പ്രകൃതിയിലെ നാല് അടിസ്ഥാനബലങ്ങളില്‍ ഒന്നാണ് ക്ഷീണബലം (വീക്ക് ഫോഴ്‌സ്). അതിന്റെ താക്കോലായ 'വി മൈനസ് എ സിദ്ധാന്തം' കണ്ടൈത്തുകയും, ക്വാണ്ടം പ്രകാശീയത (ക്വാണ്ടം ഓപ്ടിക്‌സ്) എന്ന ആധുനിക പഠനശാഖയ്ക്ക് അടിത്തറയിടുകയും, പ്രകാശത്തെക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്ന കണങ്ങളായ 'ടാക്യോണുകളു'ടെ സാധ്യത ആദ്യമായി അവതരിപ്പിക്കുകയും ചെയ്ത ഗവേഷകനാണ് എണ്ണയ്ക്കല്‍ ചാണ്ടി ജോര്‍ജ് സുദര്‍ശന്‍ എന്ന ഇ.സി.ജി.സുദര്‍ശന്‍. 1970ല്‍ സുദര്‍ശന്‍ അമേരിക്കയിലെ ഓസ്റ്റിനില്‍ ടെക്‌സാസ് സര്‍വകലാശാലയില്‍ ഗവേഷകനായി ചേര്‍ന്ന ശേഷമാണ്, അസ്ഥിരമായ ഒരു ക്വാണ്ടംവ്യൂഹം നിരന്തരം നിരീക്ഷിച്ചാല്‍ എന്തു സംഭവിക്കും എന്നകാര്യം അന്വേഷിക്കുന്നത്. ബൈദ്യനാഥ് മിശ്രയുമായി ചേര്‍ന്ന് നടത്തിയ ആ അന്വേഷണമാണ് 'ക്വാണ്ടം സെനോ ഇഫ്ക്ട്' എന്ന പ്രതിഭാസത്തിന്റെ കണ്ടുപിടിത്തത്തിലേക്ക് നയിച്ചത്. 

എന്താണ് ഈ പ്രതിഭാസമെന്ന് മനസിലാക്കാന്‍ നമുക്കാദ്യം ഈ 'സെനോ ഇഫക്ടി'ലെ 'സെനോ' ആരാണെന്ന് നോക്കാം. ബി.സി.അഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഗ്രീക്ക് ചിന്തകനാണ് 'എലിയയിലെ സെനോ'. തെക്കന്‍ ഇറ്റലിയിലുള്ള എലിയ അക്കാലത്ത് ഗ്രീക്ക് കോളനിയുടെ ഭാഗമായിരുന്നു. 'എലിയാറ്റിക് സ്‌കൂള്‍ ഓഫ് ഫിലോസൊഫേഴ്‌സ്' സ്ഥാപിച്ച പര്‍മെനിഡീസ് എന്ന പ്രസിദ്ധ ചിന്തകന്റെ ഏറ്റവും പ്രധാന അനുയായിയായിരുന്നു സെനോ. ഒരു ആശയത്തെ എതിര്‍ത്തും അനുകൂലിച്ചും രണ്ടുപേര്‍ വാദമുഖങ്ങളുയര്‍ത്തുന്ന 'ഡയലക്ടിക്' ('dialectic') സംവാദരീതി കണ്ടുപിടിച്ചത് സെനോ ആണെന്ന് അരിസ്‌റ്റോട്ടില്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. 


2. എലിയയിലെ സെനോ. 

പില്‍ക്കാലത്ത് സെനോ അറിയപ്പെട്ടത് പക്ഷേ 'ഡയലക്ടികി'ന്റെ പേരിലായിരുന്നില്ല; അദ്ദേഹം ആവിഷ്‌ക്കരിച്ച 'വിഷമപ്രശ്‌നങ്ങളുടെ' (paradoxes) പേരിലായിരുന്നു. സമയം, ചലനം എന്നിവ സംബന്ധിച്ച് നിത്യജീവിതത്തില്‍ നമുക്ക് പരിചിതമായ ആശയങ്ങള്‍ തെറ്റാണെന്ന് സൂചിപ്പിക്കുന്ന വിരോധാഭാസങ്ങളായിരുന്നു അവ. ഉദാഹരണത്തിന്, ഒരു മാനിന് നേരെ എയ്യുന്ന അസ്ത്രത്തിന്റെ കാര്യം പരിഗണിക്കുക. ഒരേസമയം അസ്ത്രത്തിന് രണ്ടിടത്ത് സ്ഥിതിചെയ്യാനാവില്ല എന്നറിയാമല്ലോ. അതിനാല്‍, വില്ലാളിക്കും മാനിനുമിടയ്ക്കുള്ള ഒരു നിശ്ചിത സ്ഥാനത്തായിരിക്കും ഒരോ നിമിഷാര്‍ധത്തിലും അസ്ത്രം. ഒരു നിശ്ചിതസ്ഥാനത്താണ് അസ്ത്രമെങ്കില്‍, അത് മുന്നോട്ടു ചലിക്കുന്നുവെന്ന് പറയാനാകില്ല, സെനോ വാദിച്ചു. അസ്ത്രം മുന്നോട്ട് ചലിക്കുന്നില്ലെങ്കില്‍, അതിനൊരിക്കലും മാനില്‍ കൊള്ളാനാവില്ല! 

ഇത് തെറ്റാണെന്ന് നിത്യജീവിതത്തിലെ അനുഭവംകൊണ്ട് നമുക്കറിയാം. തീര്‍ച്ചയായും സെനോയ്ക്കും ഇതറിയാമായിരുന്നു. പക്ഷേ, അദ്ദേഹം മുന്നോട്ടുവെച്ച പ്രശ്‌നം ഇതാണ്-എന്തുകൊണ്ട് ഇത് തെറ്റാകുന്നു? ഇത്തരം നാല് വിഷമപ്രശ്‌നങ്ങളാണ് സെനോ അവതരിപ്പിച്ചവയില്‍ പ്രധാനം. രണ്ടായിരം വര്‍ഷത്തിന് ശേഷം കലിതം (കാല്‍ക്കുലസ്), അനന്തശ്രേണികള്‍ തുടങ്ങിയ ആധുനിക ഗണിതസങ്കേതങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞാണ് ആ വിഷമപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സാധിക്കുന്നത്. 

ഇരുപതാംനൂറ്റാണ്ടില്‍ ക്വാണ്ടംഭൗതികത്തിന്റെ ആവിര്‍ഭാവത്തോടെ സെനോ ഉന്നയിച്ച പ്രശ്‌നം മറ്റൊരു തരത്തില്‍ വീണ്ടും ശാസ്ത്രശ്രദ്ധയിലെത്തി. ക്വാണ്ടം ആശയം അനുസരിച്ച് അസ്ത്രത്തിന്റെ യഥാര്‍ഥ സ്ഥാനമോ, യഥാര്‍ഥ വേഗമോ ഒരേ സമയം കണ്ടെത്തുക അസാധ്യമാണ്. ക്വാണ്ടംഭൗതികത്തിലെ പ്രസിദ്ധമായ 'അനിശ്ചിതത്വനിയമം' പറയുന്നത് ഇതാണ്. ഇലക്ട്രോണ്‍ പോലൊരു സൂക്ഷ്മകണത്തിന്റെ സ്ഥാനം, വേഗം എന്നിവ ഒരു പരിധിയില്‍ കൂടുതല്‍ കൃത്യതയോടെ ഒരേസമയം നിര്‍ണയിക്കാന്‍ കഴിയില്ല എന്നാണ് അനിശ്ചിതതത്വനിയമം പറയുന്നത്. അങ്ങനെയെങ്കില്‍, നിരീക്ഷിക്കാനാരംഭിച്ചാല്‍ അസ്ത്രം മുന്നോട്ടുപോകുമെന്ന് കരുതാനാകാത്ത അവസ്ഥയുണ്ടാകുമോ? ഈ പ്രശ്‌നമാണ് 1970കളില്‍ സുദര്‍ശനനും കൂട്ടരും പരിഗണനയ്‌ക്കെടുത്തത്. അസ്ഥിരമായ ഒരു ക്വാണ്ടംവ്യൂഹം നിരന്തരം നിരീക്ഷിച്ചാല്‍ എന്തുസംഭവിക്കും?

ലിയോനിഡ് എ. ഖാല്‍ഫിന്‍ എന്ന റഷ്യന്‍ ശാസ്ത്രജ്ഞന്‍ 1960കളില്‍ നടത്തിയ ചില അന്വേഷണങ്ങളാണ് ഇക്കാര്യം ശ്രദ്ധയില്‍ കൊണ്ടുവന്നത്. 1977ല്‍ സുദര്‍ശനനും ബൈദ്യനാഥ് മിശ്രയും ചേര്‍ന്ന് 'ജേര്‍ണല്‍ ഓഫ് മാത്തമാറ്റിക്കല്‍ ഫിസിക്‌സി'ല്‍ പ്രസിദ്ധീകരിച്ച പ്രബന്ധം ('The Zeno's Paradox in Quantum Theory');, 'ക്വാണ്ടം സിനോ ഇഫക്ട്' എന്താണെന്നും അതിന്റെ വിചിത്ര സാധ്യതകള്‍ എന്തൊക്കെയാണെന്നും ആദ്യമായി ലോകത്തിന് കാട്ടിക്കൊടുത്തു. അസ്ഥിരമായ ഒരു ക്വാണ്ടംവ്യൂഹത്തെ തുടര്‍ച്ചയായി നിരീക്ഷിച്ചാല്‍, ആ വ്യൂഹം മാറ്റമില്ലാതെ തുടരുമെന്ന കണ്ടെത്തലാണ് സുദര്‍ശനനും മിശ്രയും നടത്തിയത്. ആ പ്രതിഭാസത്തിന് 'ക്വാണ്ടം സിദ്ധാന്തത്തിലെ സെനോ പാരഡോക്ട്' എന്നവര്‍ പേരിട്ടു. വിവിധങ്ങളായ ക്വാണ്ടം അവസ്ഥകളുടെ ഈ ഫലത്തിന് പില്‍ക്കാലത്ത് 'ക്വാണ്ടം സെനോ ഇഫക്ട്' എന്ന് പേര് ലഭിച്ചു. 

3. ഇ.സി.ജി. സുദര്‍ശന്‍. ഫോട്ടോ: ബിജു വര്‍ഗ്ഗീസ് 

1977ല്‍ സുദര്‍ശനും മിശ്രയും അവതരിപ്പിച്ചെങ്കിലും 'സെനോ ഇഫക്ട്' ശരിയാണെന്ന് തെളിയിക്കപ്പെടാന്‍ പിന്നെയും വര്‍ഷങ്ങളെടുത്തു. യു.എസില്‍ കോളൊറാഡോയിലെ ബൗള്‍ഡറിലുള്ള 'നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സ്റ്റാന്‍ഡേര്‍ഡ്‌സ് ആന്‍ഡ് ടെക്‌നോളജി'യില്‍ 1990ല്‍ നടന്ന പരീക്ഷണമാണ് 'സെനോ ഇഫക്ട്' സ്ഥിരീകരിച്ചത്. വെയ്ന്‍. എം. ഇറ്റാനോയും കൂട്ടരും ബരീലിയം അയോണുകളുപയോഗിച്ച് നടത്തിയ പരീക്ഷണത്തിന്റെ ഫലം 'ഫിസിക്കല്‍ റിവ്യൂ ജേര്‍ണലി'ലില്‍ പ്രസിദ്ധീകരിക്കപ്പെട്ടതോടെ, ഈ പ്രതിഭാസം ശാസ്ത്രലോകത്തിന്റെ സജീവശ്രദ്ധയിലെത്തി. തുടര്‍ന്ന് പല പരീക്ഷണങ്ങളിലും ക്വാണ്ടം സെനോ ഇഫക്ടിന്റെ സാധൂകരണം ലഭിച്ചു. അതിനൊരു വിപരീത പ്രതിഭാസമുണ്ടെന്നും ചില ഗവേഷകര്‍ അനുമാനിച്ചു.

സുദര്‍ശന്റെയും മിശ്രയുടെയും 1977ലെ പ്രബന്ധത്തിന് 2006 ആയപ്പോഴേക്കും 535 സൈറ്റേഷനുകള്‍ ലഭിച്ചുവെന്ന് പറയുമ്പോള്‍, ഗവേഷണരംഗത്ത് അതെത്ര സ്വാധീനം ചെലുത്തിയെന്ന് വ്യക്തമാണല്ലോ. ക്വാണ്ടം കമ്പ്യൂട്ടിങ് പോലുള്ള ഭാവിസാധ്യതകള്‍ക്ക് വലിയ മുതല്‍ക്കൂട്ടാണ് ക്വാണ്ടം സെനോ ഇഫക്ടെന്ന് വിലയിരുത്തപ്പെടുന്നു. 

കൊച്ചിന്‍ ശാസ്ത്രസാങ്കേതിക സര്‍വകലാശാലയില്‍ ഒരിക്കല്‍ പ്രഭാഷണം നടത്തുമ്പോള്‍, ക്വാണ്ടം സെനോ ഇഫക്ട് വിശദീകരിക്കാന്‍ സുദര്‍ശന്‍ നടത്തിയ പ്രസ്താവന ഇങ്ങനെയായിരുന്നു: 'നോക്കിനിന്നാല്‍ വെള്ളം തിളയ്ക്കില്ല'. ശാസ്ത്രചരിത്രകാരനായ ജോണ്‍ ഗ്രിബ്ബിന്‍ പില്‍ക്കാലത്ത് സെനോ ഇഫക്ടിനെ ഇങ്ങനെ വിശദീകരിച്ചു: 'നോക്കിനിന്നാല്‍ 'ക്വാണ്ടംപാത്ര'ത്തിലെ വെള്ളം തിളയ്ക്കില്ല!' 

അവലംബം -
1. 'The Quantum Zeno Effect - Watched Pots in the Quantum World', by Anu Venugopalan. Resonance, April 2007. 
2. 'Perspectives on the quantum Zeno Paradox', by Wayne M. Itano. Journal of Physics, 196. 2009. 
3. Zeno's Paradoxes. Internet Encyclopedia of Philosophy 

- ജോസഫ് ആന്റണി 
* മാതൃഭൂമി നഗരം പേജില്‍ (ജൂണ്‍ 13, 2017) പ്രസിദ്ധീകരിച്ചത്

വെള്ളം ഒഴുക്കരുത്, ഒഴുകി നഷ്ടപ്പെടാന്‍ അനുവദിക്കരുത്

നഗരവത്ക്കരണം വഴി വര്‍ഷംതോറും 1800 ബില്യണ്‍ ഘനമീറ്റര്‍ ശുദ്ധജലം വീതം ലോകത്തിന് നഷ്ടമാകുന്നു. പാടം നികത്തുമ്പോഴും മുറ്റം സിമന്റിടുമ്പോഴും കാടുംമേടും നശിപ്പിച്ച് നഗരവത്ക്കരണം നടത്തുമ്പോഴും ജലചക്രത്തെ ശോഷിപ്പിക്കുകയാണ് നമ്മള്‍ ചെയ്യുന്നത് 

1.ചിത്രത്തിലെ വലിയ നീലത്തുള്ളിയാണ് ഭൂമിയിലുള്ള ആകെ ജലം, ചെറിയ നീലത്തുള്ള ശുദ്ധജലവും, നീലപൊട്ടുപോലെ കാണുന്നത് ജലചക്രത്തിന്റെ ഭാഗമായ ശുദ്ധജലവും. ചിത്രം കടപ്പാട്: ഹൊവാര്‍ഡ് പേള്‍മാന്‍, യു.എസ്.ജി.എസ്.

തീര്‍ത്തും കഠിനമായിരുന്നു ഇത്തവണത്തെ വേനല്‍, മിക്കയിടത്തും രൂക്ഷമായ ജലക്ഷാമം നേരിട്ടു. കോഴിക്കോട് നഗരത്തില്‍ ഞങ്ങള്‍ താമസിക്കുന്ന ബിലാത്തിക്കുളം കേശവമേനോന്‍ നഗറിലെ കിണറുകളില്‍ പക്ഷേ, കഠിനവേനലിലും വെള്ളം വറ്റിയില്ല. ചെറിയ ചില നിയന്ത്രണങ്ങള്‍ വേണ്ടിവന്നു എങ്കിലും, മാസങ്ങള്‍ നീണ്ട വേനലില്‍ ദിവസവും മുന്നൂറോളം കുടുംബങ്ങള്‍ക്കുള്ള ജലംചുരത്താന്‍ കിണറുകള്‍ക്കായി. നാട്ടിന്‍പുറങ്ങള്‍ പോലും രൂക്ഷമായ ജലക്ഷാമത്തിന്റെ പിടിയിലായപ്പോള്‍, വേണമെങ്കില്‍ അസൂയാര്‍ഹമായ സ്ഥിതിയായിരുന്നു ഞങ്ങളുടേതെന്ന് പറയാം!

എന്തുകൊണ്ട് കോളനിയിലെ കിണറുകള്‍ വേനലിലും വറ്റിയില്ല എന്ന ചോദ്യത്തിന് ഉത്തരം തേടിയാല്‍, ശ്രദ്ധേയമായ ഒരു സംഗതിയിലേക്കാണ് നമ്മള്‍ എത്തുക. കോളനിയുടെ എട്ടേക്കര്‍ വരുന്ന ക്യാമ്പസില്‍ ക്വോട്ടേഴ്‌സുകള്‍ ഒഴികെയുള്ള സ്ഥലമൊന്നും സിമന്റിട്ട് ഉറപ്പിച്ചിട്ടില്ല. തെങ്ങുകളും ചെടികളും നിറഞ്ഞ ക്യാമ്പസില്‍ മഴവെള്ളം ഭൂമിയിലേക്ക് കിനിഞ്ഞിറങ്ങും. വേനലിലും കിണറുകളിലെ ഉറവകള്‍ ചുരത്തിയത് വെറുതെയല്ല. 

അമിതമായ നഗരവത്ക്കരണം മൂലം കേരളം നേരിടുന്ന വലിയൊരു പ്രശ്‌നത്തിലേക്കുള്ള ചൂണ്ടുപലകയാണിത്. ശാസ്ത്രീയമല്ലാത്ത ഭൂവിനിയോഗം മൂലം ജലത്തിന് മണ്ണിലേക്കിറങ്ങാനുള്ള സാധ്യത ഒന്നൊന്നായി നമ്മള്‍ അടച്ചുകളയുന്നു. മുറ്റം സിമിന്റിട്ട് ഉറപ്പിക്കുന്നവരും, റിയല്‍ എസ്റ്റേറ്റിനായി ചതുപ്പുകള്‍ നികത്തുന്നുവരും, നെല്‍വയലുകള്‍ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നവരും, വനവും പുല്‍മേടുകളും നശിപ്പിക്കുന്നവരുമെല്ലാം നമ്മുടെ ശുദ്ധജല ലഭ്യതയ്ക്കാണ് ക്ഷതമേല്‍പ്പിക്കുന്നത്. മണ്ണില്‍ താഴാന്‍ അനുവദിക്കാതെ മഴവെള്ളത്തെ വേഗം അറബിക്കടലിലേക്ക് ഒഴുക്കിവിടാന്‍ അവസരമൊരുക്കുകയാണ് ഇതുവഴി.

2. വയലുകളും ചതുപ്പുകളും നികത്തുമ്പോള്‍ 'ജലചക്ര'ത്തെ ശോഷിപ്പിക്കുകയാണ് നമ്മള്‍ ചെയ്യുന്നത്. 

കിണറുകള്‍ വറ്റുക മാത്രമല്ല, ഇതുമൂലം സംഭവിക്കുന്നത്. കടലിലേക്ക് മഴവെവെള്ളം വേഗം ഒഴുക്കിവിടുന്ന ഏത് നടപടപടിയും ഭൂമിയുടെ 'ജലചക്ര'ത്തെ അപകടത്തിലാക്കുകയാണ്. ജൈവവ്യൂഹത്തെ നിലനിര്‍ത്തുന്നത് ജലചക്രമാണ്. മനുഷ്യരും ജൈവവ്യൂഹത്തിന്റെ ഭാഗമാണെന്നോര്‍ക്കുക. 

എന്താണ് ജലചക്രം (water cycle) എന്ന് നോക്കാം. ഭൂമിയിലാകെ ഏതാണ്ട് 139 കോടി ഘനകിലോമീറ്റര്‍ (ക്യുബിക് കിലോമീറ്റര്‍) വെള്ളമാണുള്ളത്. അതില്‍ 3.6 കോടി ഘനകിലോമീറ്റര്‍ മാത്രമാണ് ശുദ്ധജലം (ധ്രുവങ്ങളിലെയും പര്‍വതങ്ങളിലെയും ഹിമപാളികളും ഇതില്‍ ഉള്‍പ്പെടുന്നു). എന്നുവെച്ചാല്‍ ആകെ ജലത്തിന്റെ 2.6 ശതമാനം മാത്രമാണ് ശുദ്ധജലം. ഇതില്‍നിന്ന് മഞ്ഞുപാളികളും ഉപയോഗിക്കാന്‍ കഴിയാത്ത ഭൂഗര്‍ഭജലവും ഒഴിവാക്കിയാല്‍ വെറും 1.1 കോടി ഘനകിലോമീറ്റര്‍ മാത്രമാണ് ജലചക്രത്തിന്റെ ഭാഗമാകുന്നത്. ഇത് മൊത്തം ജലത്തിന്റെ 0.77 ശതമാനമേ വരൂ. മഴയിലൂടെ ലഭിക്കുന്നതാണ് ഇതില്‍ പുനചംക്രമണം ചെയ്യപ്പെടുന്ന ജലം. എന്നുവെച്ചാല്‍, മനുഷ്യന് 'ആശ്രയിക്കാവുന്ന'ത് ലോകംമുഴുക്കെ വര്‍ഷംതോറും മഴപെയ്ത് കിട്ടുന്ന 34,000 ഘനകിലോമീറ്റര്‍ ജലം മാത്രം. മനുഷ്യന്റെ സുസ്ഥിരമായ ഉപയോഗത്തിന് പ്രകൃതി അനുവദിച്ചിട്ടുള്ളത് ഇത്രയും ജലമാണ്!

നഗരവത്ക്കരണം ജലചക്രത്തെ എങ്ങനെ ബാധിക്കുന്നു എന്നതിനെപ്പറ്റി സ്ലൊവാക്യന്‍ ഹൈഡ്രോളജിക്കല്‍ എഞ്ചിനിയര്‍ മൈക്കല്‍ ക്രാവ്‌സിക്കും സംഘവും പോയ നൂറ്റാണ്ടിനൊടുവില്‍ നടത്തിയ പഠനങ്ങള്‍ വ്യക്തമായ ചില മുന്നറിയിപ്പുകള്‍ നല്‍കുന്നു. നിലംനികത്തിലും പുല്‍മേടുകളും കാടുകളും നശിപ്പിച്ചും മുറ്റവും പരിസരങ്ങളും സിമന്റിട്ട് ഉറപ്പിച്ചും വെള്ളത്തിന്റെ 'സ്വാഭാവിക ആവാസവ്യവസ്ഥകളെ' ഇല്ലാതാക്കുമ്പോള്‍ മനുഷ്യര്‍ക്കും മറ്റ് ജീവികള്‍ക്കും ജലലഭ്യത കുറയുന്നു എന്നത് മാത്രമല്ല സംഭവിക്കുന്നതെന്ന് പഠനം പറയുന്നു. ഭൂമിയില്‍ ലഭ്യമായ ഉപയോഗയോഗ്യമായ ശുദ്ധജലത്തിന്റെ അളവ് വലിയ തോതില്‍ കുറയാനും അതിടയാക്കുന്നു. 

ഇക്കാര്യം ക്രാവ്‌സിക്ക് വിശദീകരിക്കുന്നത് ഒരു തുള്ളി വെള്ളത്തിന്റെ സഞ്ചാരകഥയിലൂടെയാണ്. ഭൂമിയിലെവിടെ നിന്നെങ്കിലും ബാഷ്പീകരിക്കപ്പെടുന്ന ആ വെള്ളത്തുള്ളി, മഴയായി വീണ്ടും ഭൂമിയില്‍ പതിക്കുന്ന കാര്യം സങ്കല്‍പ്പിക്കുക. വനത്തിലോ പുല്‍മേട്ടിലോ ചതുപ്പിലോ വയലിലോ തുറസ്സായ പറമ്പിലോ ആണ് പതിക്കുന്നതെങ്കില്‍, സ്വാഭാവികമായും അത് പ്രകൃതിയുമായി ഇണങ്ങിച്ചേര്‍ന്ന് 'ജലചക്ര'ത്തിന്റെ ഭാഗമാകും. അതേസമയം, സിമിന്റിട്ടുറപ്പിച്ച പ്രതലത്തിലോ കെട്ടിടങ്ങള്‍ക്ക് മുകളിലോ ആണ് പതിക്കുന്നതെങ്കില്‍ ആ വെള്ളത്തുള്ളി ഒഴുകി നേരെ കടലിലേക്കാണ് പോവുക. ഇങ്ങനെ സംഭവിക്കുമ്പോള്‍ ആ വെള്ളം ജലചക്രത്തില്‍ നിന്ന് നഷ്ടപ്പെടുന്നു. 

3. കേരളത്തില്‍ പ്രതിവര്‍ഷം ശരാശരി 3107 മില്ലിമീറ്റര്‍ മഴ ലഭിക്കുന്നു

'ജലചക്രത്തിന്റെ സംതുലനാവസ്ഥ നിലനില്‍ക്കണമെങ്കില്‍, കരയില്‍ നിന്ന് നദികളിലൂടെ കടലിലേക്ക് ഒഴുകിയെത്തുന്ന ജലത്തിന്റെ അളവും, കടലില്‍ നിന്ന് നീരാവിയായി ബാഷ്പീകരിച്ച് മേഘങ്ങളായി പെയ്യുന്ന വെള്ളത്തിന്റെ അളവും ഏതാണ്ട് തുല്യമായിരിക്കണം'-ക്രാവ്‌സിക്ക് വിശദീകരിക്കുന്നു. കൂടുതല്‍ വെള്ളം കടലിലേക്ക് ഒഴുകി എന്നുവെച്ച് അതുമുഴുവന്‍ നീരാവിയാകില്ല. നഗരവത്ക്കരണം വഴി നമ്മള്‍ കൂടുതലായി കടലിലേക്ക് ഒഴുക്കിവിടുന്ന ഓരോ തുള്ളി വെള്ളവും ജലചക്രത്തില്‍ നിന്ന് ഒഴിവാക്കപ്പെടുന്നു എന്നര്‍ഥം! 

ക്രാവ്‌സിക്കും സംഘവും എത്തിയ നിഗമനം ഇതാണ്: നഗരവത്ക്കരണം വഴി പ്രതിവര്‍ഷം 1800 ബില്യണ്‍ ഘനമീറ്റര്‍ ശുദ്ധജലം വീതം ലോകത്തിന് നഷ്ടമാകുന്നു. അഞ്ച് മില്ലീമീറ്റര്‍ വീതം സമുദ്രനിരപ്പുയരാനും ഇത് കാരണമാകുന്നു. കെട്ടിടങ്ങളിലെ മഴവെള്ള സംഭരണികളുടെയും, പറമ്പുകളിലെ മഴക്കുഴികളുടെയുമൊക്കെ പ്രധാന്യം ഇവിടെയാണ്. 

കേരളത്തില്‍ ഒരു വര്‍ഷം ഏതാണ്ട് 7000 കോടി ഘനമീറ്റര്‍ ജലം മഴയിലൂടെ ലഭിക്കുന്നു എന്നാണ് കണക്ക്. മഴക്കണക്കനുസരിച്ച് പ്രതിവര്‍ഷം ശരാശരി 3107 മില്ലിമീറ്റര്‍. ദേശീയ ശരാശരിയുടെ ഏതാണ്ട് മൂന്നുമടങ്ങു വരുമിത്. എന്നിട്ടും, കേരളം അനേകമാസങ്ങള്‍ നീളുന്ന കടുത്ത കുടിനീര്‍ക്ഷാമത്തിലാണ് പറയുമ്പോള്‍ ആരെയാണ് നമുക്ക് കുറ്റപ്പെടുത്താനാകുക. തറകെട്ടിയുറപ്പിച്ചും പാടങ്ങള്‍ നികത്തിയും ചതുപ്പുകള്‍ തൂര്‍ത്തും വെള്ളം മുഴുവന്‍ അറബിക്കടലിന് സംഭാവന ചെയ്യുന്ന നാട്ടില്‍ മറ്റെന്താണ് പ്രതീക്ഷിക്കാനാവുക. 

അവലംബം-
1. Blue Gold - The Fight to Stop the Corporate Theft of the World's Water (2002), Maude Brlow and Tony Clarke. LeftWorld Books, New Delhi 
2. How much water is there on, in, and above the Earth? USGS 

- ജോസഫ് ആന്റണി

* മാതൃഭൂമി നഗരം പേജില്‍ (ജൂണ്‍ 6, 2017) പ്രസിദ്ധീകരിച്ചത്


വെറുപ്പിന്റെ കറുത്ത വസന്തം സൃഷ്ടിക്കുന്നവര്‍


സോഷ്യല്‍ മീഡിയയില്‍ മതമൗലികവാദികള്‍ നടത്തുന്ന ഇടപെടലുകള്‍ കാണുമ്പോള്‍ ആദ്യമൊക്കെ ഞാന്‍ അമ്പരന്നിരുന്നു. ഫെയ്‌സ്ബുക്കും ഓണ്‍ലൈന്‍ മാധ്യമങ്ങളും ശക്തിപ്രാപിച്ചതോടെ, ഇത്തരക്കാരുടെ ഇടപെടലുകളും സാന്നിധ്യവും വര്‍ധിച്ചു. അതുകൊണ്ട് തന്നെ മതമൗലികവാദികളുടെ നിലപാടുകള്‍ ഇപ്പോള്‍ എന്നെ അമ്പരിപ്പിക്കാറില്ല. 

സംഘികളും സുഡാപ്പികളും ക്രിസ്ത്യന്‍ മൗലികവാദികളും (ഇക്കൂട്ടര്‍ക്കുള്ള ചുരുക്കപ്പേര് എനിക്കറിയില്ല!) സോഷ്യല്‍ മീഡിയയില്‍ വിദഗ്ധമായി ഇടപെടുന്നു. മതപരമായി വിരുദ്ധ ധ്രുവങ്ങളില്‍ നില്‍ക്കുന്നവരാണ് ഇവരെല്ലാം. എങ്കിലും, അവര്‍ ഉന്നയിക്കുന്ന വാദഗതികള്‍ക്കും ചൂണ്ടിക്കാട്ടുന്ന ഉദാഹരണങ്ങള്‍ക്കും അടിസ്ഥാനപരമായി ഏറെ സാമ്യമുണ്ട് എന്നകാര്യം സൂക്ഷിച്ച് നോക്കിയാല്‍ മനസിലാകും. ഉദാഹരണത്തിന്, വടക്കേയിന്ത്യയില്‍ പശുവിനെ കടത്തി എന്നാരോപിച്ച് ഏതെങ്കിലും ഗോരക്ഷകര്‍ ഒരു ഇതര മതക്കാരനെ തല്ലിക്കൊന്നാല്‍, സംഘികള്‍ ഉടന്‍ അത് ന്യായീകരിക്കുക കശ്മീരി പണ്ഡിറ്റുകളുടെയും അതിര്‍ത്തിയില്‍ കാവല്‍നില്‍ക്കുന്ന പട്ടാളക്കാരുടെയും കാര്യം പറഞ്ഞിട്ടാകും. അതുപോലെ, ഏതെങ്കിലും പാശ്ചാത്യനഗരങ്ങളില്‍ ഇസ്ലാമിസ്റ്റുകള്‍ ചാവേര്‍ ആക്രമണം നടത്തി നിരപരാധികളെ കൂട്ടക്കൊല ചെയ്താല്‍ സുഡിപ്പികള്‍ പലസ്തീനിലും ഇറാഖിലും പാശ്ചാത്യര്‍ നിരപരാധികളായ മുസ്ലീങ്ങളെ വേട്ടയാടുന്നു എന്നുപറഞ്ഞാകും അതിനെ ന്യായീകരിക്കുക. കൂട്ടത്തില്‍ ജൂതന്മാരെയും കുറ്റപ്പെടുത്തും. എന്നുവെച്ചാല്‍, പദാവലികളിലും പ്രമേയത്തിലും വ്യത്യാസങ്ങള്‍ ഉണ്ടാകുമെങ്കിലും മതമൗലികവാദികളുടെ അടിസ്ഥാന സമീപനം ഏതാണ്ട് തുല്യമാണ്. 

തന്റെ മതമൊഴികെ ലോകത്തുള്ള മറ്റ് മതങ്ങളും ആശയസംഹിതകളുമെല്ലാം വിലകുറഞ്ഞതും തെറ്റുമാണെന്ന വികല മനോഭാവമാണ് മതമൗലികവാദികള്‍ വെച്ചുപുലര്‍ത്തുന്നത്. മനുഷ്യന്‍ എന്ന സാര്‍വ്വലൈകികത്വം മതമൗലികവാദിക്ക് അന്യമാണ്. മറ്റുള്ള സര്‍വതിനെയും വെറുക്കാനാണ് അവര്‍ക്ക് ലഭിക്കുന്ന പരിശീലനം. ബഹുസ്വരത അവരെ വല്ലാതെ പ്രകോപിപ്പിക്കും. മതനിരപേക്ഷത പോലുള്ള സങ്കല്‍പ്പങ്ങളെയാണ് അവര്‍ ഏറ്റവുമാദ്യം വെറുക്കുകയും തള്ളിപ്പറയുകയും ചെയ്യുക. തന്റെ മതം, തന്റെ വിശ്വാസം-അതുമാത്രമാണ് സത്യം, ബാക്കിയെല്ലാം അന്ധവിശ്വാസം എന്ന് ഉറച്ച് വിശ്വസിക്കാന്‍ അവര്‍ മടിക്കാറില്ല. തന്റെ വാദങ്ങള്‍ സ്ഥാപിക്കാനും രാഷ്ട്രീയലക്ഷ്യങ്ങള്‍ സഫലീകരിക്കാനും വസ്തുതകളെ എങ്ങനെ വളച്ചൊടിക്കാനും പച്ചക്കള്ളങ്ങള്‍ പടച്ചുവിടാനും മതമൗലികവാദികള്‍ യാതൊരു മടിയും കാട്ടാറില്ല. ഓരോ മതങ്ങളിലുമുള്ളതായി വിലയിരുത്തപ്പെടുന്ന നന്മയുടെയും സാഹോദര്യത്തിന്റെയും ലാഞ്ചനപോലും, ആ മതങ്ങളിലെ തീവ്രവാദികളില്‍ കാണാത്തതെന്തെന്ന് പലരും അത്ഭുതപ്പെടാറുണ്ട്. യുക്തിയുടെയോ മനുഷ്യത്വത്തിന്റെയോ അംശങ്ങളെല്ലാം തലച്ചോറില്‍ നിന്ന് ഊറ്റിക്കളഞ്ഞ അവസ്ഥയാണവരുടേത്. വെറുപ്പിന്റെ കറുത്ത വസന്തം സൃഷ്ടിക്കുന്നവര്‍. 

മേല്‍സൂചിപ്പിച്ച അവസ്ഥയിലേക്ക് ഒരു മതമൗലികവാദി എങ്ങനെ പരിണമിച്ചെത്തുന്നു എന്നറിയണമെങ്കില്‍, Ed Husain രചിച്ച 'The Islamist: Why I Joined Radical Islam in Britain, What I Saw Inside and Why I Left' എന്ന ഗ്രന്ഥം വായിക്കണം. ബ്രിട്ടനിലെ ഇസ്ലാമിക മതമൗലികവാദമാണ് ഈ ഗ്രന്ഥത്തിന്റെ പ്രമേയം. പതിനാറാം വയസ്സില്‍ തീവ്രഇസ്ലാമിക ഗ്രൂപ്പുകളുടെ പ്രവര്‍ത്തകനാവുകയും അഞ്ചുവര്‍ഷത്തിന് ശേഷം തീവ്രനിലപാടുകളോട് വിടവാങ്ങി സാധാരണ മുസ്ലീമായി ജീവിതത്തിലേക്ക് തിരിച്ചെത്തുകയും ചെയ്ത വ്യക്തിയാണ് ഗ്രന്ഥകാരന്‍. ആ അനുഭവമാണ് അങ്ങേയറ്റം ഹൃദയസ്പര്‍ശിയായി ഈ ഗ്രന്ഥത്തില്‍ വിവരിക്കുന്നത്. പെന്‍ഗ്വിന്‍ പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥത്തിന് 288 പേജുണ്ട്. പക്ഷേ ഒറ്റയിരുപ്പിന് വായിച്ച് തീര്‍ക്കാം. അത്രയ്ക്കും വായനാക്ഷമാണ്. 

2007ല്‍ ബ്രിട്ടനിലിറങ്ങിയ ഈ പുസ്തകം ഇപ്പോഴും പ്രസക്തമാണെന്ന് പറയുന്നത് ശരിയാകില്ല.  ഇപ്പോഴത്തെ ലോകസാഹചര്യത്തില്‍ ഇത് കൂടുതല്‍ പ്രസക്തമാണ് എന്നേ പറയാനാകൂ. ബ്രിട്ടനില്‍ ഇപ്പോള്‍ അടിക്കടിയുണ്ടാകുന്ന ഭീകാരാക്രമണത്തിന്റെ യഥാര്‍ഥ കാരണങ്ങളും പശ്ചാത്തലവും ഈ ഗ്രന്ഥം കാട്ടിത്തരും. ബ്രിട്ടനിലെ ഇസ്ലാമിക മൗലികവാദത്തിന്റെ വളര്‍ച്ചയാണ് ഈ ഗ്രന്ഥം വരച്ചിടുന്നതെങ്കിലും, ഇന്ത്യയില്‍ ജീവിക്കുന്ന നമുക്കും ഇത് വളരെ വിലപ്പെട്ട പാഠങ്ങള്‍ നല്‍കുന്നു. കാരണം, മതമൗലികവാദം ആത്യന്തികമായി ഒന്നാണ്...അത് മനുഷ്യവര്‍ഗ്ഗത്തിനെതിരെയുള്ള വെല്ലുവിളിയാണ്. മൗലികവാദം ഹൈന്ദവമായാലും ഇസ്ലാമികമായാലും ക്രൈസ്തവമാണെങ്കിലും, അതിന്റെയല്ലാം പ്രവര്‍ത്തനരീതി ഒന്ന് തന്നെയാണ്. രാഷ്ട്രീയലാഭത്തിനായി മതത്തെ ഉപയോഗിക്കുമ്പോള്‍ സംഭവിക്കുന്ന അപകടമാണ് ഈ ഗ്രന്ഥം വരച്ചുകാട്ടുന്നത്.

തീവ്രവാദിയുടേത് മാത്രമല്ല, തീവ്രവാദം വെടിഞ്ഞ് ദൈവത്തെ അന്വേഷിക്കുന്ന ഒരു യഥാര്‍ഥ മതവിശ്വാസിയുടെ ചിത്രവും ഈ പുസ്തകം കാട്ടിത്തരുന്നു. ഒപ്പം ഇസ്ലാമിനെക്കുറിച്ചും അതിലെ വിവിധ വിഭാഗങ്ങള്‍ ആശയപരമായി എങ്ങനെ വ്യത്യസ്ത കൈവഴികളിലെത്തി എന്നും സാമാന്യമായ വിവരം നല്‍കാന്‍ ഗ്രന്ഥകാരന്‍ ശ്രമിച്ചിട്ടുണ്ട്. ജാമാഅത്തെ ഇസ്ലാമി, മുസ്ലീം ബ്രദര്‍ഹുഡ്, ഹിസ്ബുത് താഹിര്‍, വഹാബിസം, സൂഫിസം എന്നിങ്ങനെയുള്ള മുസ്ലീം വിഭാഗങ്ങള്‍ ആത്മീയതതലത്തിലും രാഷ്ട്രീയതലത്തിലും എത്ര വ്യത്യാസപ്പെട്ടിരിക്കുന്നു എന്നും ഗ്രന്ഥകാരന്‍ വ്യക്തമാക്കുന്നുണ്ട്. 'ഇസ്ലാമിക് സ്റ്റേറ്റ്' എന്ന സങ്കല്‍പ്പം 1990 കളില്‍ ബ്രിട്ടനിലൊക്കെ ശക്തിയാര്‍ജിച്ചതെങ്ങനെ എന്നറിയാനും ഈ ഗ്രന്ഥം വായിച്ചാല്‍ മതി. 

മതമൗലികവാദത്തിന്റെ ശക്തി ലോകത്ത് വര്‍ധിച്ചുവരുന്ന ഒരു കാലഘട്ടത്തില്‍ ശരിക്കും കണ്ണുതുറപ്പിക്കുന്ന ഒന്നാണ് ഈ ഗ്രന്ഥം.

(Muralee Thummarukdy ആണ് ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഈ ഗ്രന്ഥം എല്ലാവരും വായിക്കണമെന്ന് ശുപാര്‍ശ ചെയ്തത്, നന്ദി). 

Thursday, June 08, 2017

രണ്ടായിരം വര്‍ഷം പഴക്കമുള്ള കമ്പ്യൂട്ടര്‍

 മനുഷ്യചരിത്രത്തെ കുറിച്ചുള്ള കാഴ്ചപ്പാടില്‍ തന്നെ മാറ്റം വരുത്തിയ കണ്ടുപിടുത്തമാണ് ആന്റിക്യത്തേറ മെക്കാനിസം എന്ന പ്രാചീന ഗ്രീക്ക് ഉപകരണത്തിന്റേത്. 1600 കളില്‍ യൂറോപ്പ് ആര്‍ജിച്ച സാങ്കേതിക മുന്നേറ്റം, അതിനും ഒന്നര സഹസ്രാബ്ധം മുമ്പ് ഗ്രീക്കുകാര്‍ കൈവരിച്ചിരുന്നു എന്നാണ് അത് തെളിയിക്കുന്നത്

Pic1. ആന്റിക്യത്തേറ മെക്കാനിസം. ചിത്രം കടപ്പാട്: വിക്കിപീഡിയ

പുരാവസ്തുശാസ്ത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കണ്ടുപിടുത്തങ്ങളിലൊന്ന് രണ്ടായിരം വര്‍ഷം പഴക്കമുള്ള ഒരു കമ്പ്യൂട്ടറാണ്. ഗ്രീക്കുകാരുടെ സംഭാവനയായ ആ ഉപകരണം കടലിന്നടിയില്‍ നിന്ന് കണ്ടെത്തിയിട്ട് കഴിഞ്ഞയാഴ്ച 115 വര്‍ഷം തികഞ്ഞു. അതു പ്രമാണിച്ച് ഗൂഗിള്‍ അവതരിപ്പിച്ച ഡൂഡിലാണ് 'ആന്റിക്യത്തേറ മെക്കാനിസം' എന്ന ആ പ്രാചീന നിര്‍മിതിയെ വീണ്ടും ചര്‍ച്ചകളില്‍ കൊണ്ടുവന്നത്. സൂര്യചന്ദ്രന്‍മാരും ഗ്രഹങ്ങളുമുള്‍പ്പെട്ട ആകാശഗോളങ്ങളുടെ ചലനം അന്നത്തെ അറിവനുസരിച്ച് കൃത്യമായി പ്രവചിക്കാനും ഗ്രഹണസമയങ്ങള്‍ നിര്‍ണയിക്കാനും ഒളിംപിക്‌സ് പോലുള്ള ആഘോഷങ്ങളുടെ സമയമറിയാനും ഉപയോഗിച്ചിരുന്ന ആ പുരാതന ഉപകരണം ഇന്നും ശാസ്ത്രലോകത്തെ അമ്പരിപ്പിക്കുകയാണ്. 

ഡോക്യുമെന്ററി നിര്‍മാതാവും ഗണിതവിദഗ്ധനുമായ ടോണി ഫ്രീത്ത് 'സയന്റിഫിക് അമേരിക്കനി'ല്‍ എഴുതിയ ലേഖനത്തില്‍ (ഡിസം.2009) പറഞ്ഞു: 'മെഡിറ്റനേറിയന്‍ സമുദ്രത്തിന്റെ ഒരു പ്രത്യേകഭാഗത്ത് വീശിയ രണ്ട് കൊടുങ്കാറ്റുകളാണ് ആന്റിക്യത്തേറ മെക്കാനിസമെന്ന പുരാതനവിസ്മയത്തെ ലോകത്തിന് നല്‍കിയത്'. ശരിയാണ്. പക്ഷേ, ആ കൊടുങ്കാറ്റുകള്‍ക്കിടയിലെ സമയദൂരം രണ്ടായിരം വര്‍ഷങ്ങളായിരുന്നു എന്നുമാത്രം! ആള്‍പ്പാര്‍പ്പില്ലാത്ത ഗ്രീക്ക് ദ്വീപായ ആന്റിക്യത്തേറയിലെ ഉള്‍ക്കടലിലാണ് രണ്ടു കൊടുങ്കാറ്റുകളും വീശിയത്. 

Pic2. ഗ്രീക്ക് വന്‍കരയ്ക്കും ക്രീറ്റ് ദ്വീപിനും ഇടയിലാണ് ആന്റിക്യത്തേറ ദ്വീപ്

ബി.സി.ഒന്നാം നൂറ്റാണ്ടിലടിച്ച ആദ്യകൊടുങ്കാറ്റില്‍ ഗ്രീക്കില്‍ നിന്നുള്ള റോമന്‍ കച്ചവടക്കപ്പല്‍ അവിടെ മുങ്ങി. രണ്ടാമത്തെ കൊടുങ്കാറ്റടിച്ചത് 1900 ലെ ഈസ്റ്റര്‍ വേളയിലാണ്. കൊടുങ്കാറ്റില്‍ നിന്ന് രക്ഷനേടാന്‍ ഒരുകൂട്ടം ഗ്രീക്ക് മുക്കുവര്‍ ആന്റിക്യത്തേറ ദ്വീപില്‍ അഭയം തേടി. കടലില്‍ മുങ്ങി സ്‌പോഞ്ച് ശേഖരിച്ചിരുന്ന അവര്‍, കാറ്റൊടുങ്ങിയപ്പോള്‍ സമീപത്തെ ഉള്‍ക്കടലില്‍ ഭാഗ്യം പരീക്ഷിക്കാന്‍ ഇറങ്ങി. ഒരു കപ്പലിന്റെ അവശിഷങ്ങളാണ് കടലിന്നടിയില്‍ അവര്‍ കണ്ടത്. അക്കാര്യം അവര്‍ അധികൃതരെ അറിയിച്ചു. 

ഏതാനും മാസങ്ങള്‍ക്ക് ശേഷം അധികൃതരുടെ അകമ്പടിയോടെ ആ മുക്കുവര്‍ ആന്റിക്യത്തേറയില്‍ തിരിച്ചെത്തി കടലിന്നടിയില്‍ നിന്ന് പുരാതന അവശിഷ്ടങ്ങള്‍ വീണ്ടെടുക്കാന്‍ തുടങ്ങി. ആ ദൗത്യം ഒന്‍പത് മാസം നീണ്ടു. വെങ്കലത്തിലും ഗ്ലാസിലുമുള്ള അപൂര്‍വ്വ നിര്‍മിതികളും കളിമണ്‍ പാത്രങ്ങളും ആഭരണങ്ങളുമൊക്കെയായിരുന്നു അതില്‍ കൂടുതലും. 

അക്കൂട്ടത്തില്‍ ബുക്കിന്റെ വലുപ്പമുള്ള ഒരു വെങ്കല നിര്‍മിതിയുണ്ടായിരുന്നു. ചുണ്ണാമ്പ് അവശിഷ്ടങ്ങള്‍ കൊണ്ട് പൊതിഞ്ഞ്, എന്താണെന്ന് തിരിച്ചറിയാന്‍ പറ്റാത്ത ആ വസ്തു തുടക്കത്തില്‍ അധികമാരുടെയും ശ്രദ്ധയാകര്‍ഷിച്ചില്ല. ഏതാനും മാസങ്ങള്‍ക്ക് ശേഷം അത് പൊട്ടിയടര്‍ന്നു. അതിനുള്ളിലെ സംഗതികള്‍ കണ്ടവര്‍ അമ്പരന്നു. ദ്രവിച്ചുതുടങ്ങിയ അസംഖ്യം പല്‍ച്ചക്രങ്ങളും ശാസ്ത്രീയമായി അടയാളപ്പെടുത്തിയ ഫലകവും ഗ്രീക്ക്ഭാഷയിലുള്ള ആലേഖനങ്ങളും! പല്‍ച്ചക്രങ്ങളുപയോഗിച്ച് പ്രാകൃതമായ ചില വസ്തുക്കള്‍ ഉണ്ടാക്കിയിരുന്നു എന്നല്ലാതെ, ഇത്ര സങ്കീര്‍ണമായ ഒരു ശാസ്ത്രീയോപകരണം പ്രാചീന ഗ്രീക്കുകാര്‍ നിര്‍മിച്ചു എന്നത് പുരാവസ്തുശാസ്ത്രജ്ഞരെ അമ്പരപ്പിച്ചു. ആ യന്ത്രത്തിന് അവര്‍ 'ആന്റിക്യത്തേറ മെക്കാനിസം' (Antikythera mechanism) എന്ന് പേരിട്ടു. അതിന്റെ മൂന്ന് പ്രധാനഭാഗങ്ങള്‍ ഇപ്പോള്‍ ഏഥന്‍സില്‍ ഗ്രീക്ക് നാഷണല്‍ ആര്‍ക്കയോളജിക്കല്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

Pic3. ആന്റിക്യത്തേറ മെക്കാനിസത്തിന്റെ പിന്‍ഭാഗം. കടപ്പാട്: വിക്കപീഡിയ

കപ്പലിന്റെ ഗതിനിയന്ത്രിക്കാനുള്ള നാവിക ഉപകരണമെന്നാണ് അതെന്ന് തുടക്കത്തില്‍ ഏവരും കരുതി. ആന്റിക്യത്തേറ മെക്കാനിസത്തിന്റെ പ്രധാന്യം ആദ്യം തിരിച്ചറിഞ്ഞ വ്യക്തി ജര്‍മന്‍കാരനായ ആല്‍ബര്‍ട്ട് റേഹം ആണ്. അതൊരു ജ്യോതിശാസ്ത്ര കാല്‍ക്കുലേറ്ററാണെന്ന് 1905ല്‍ അദ്ദേഹം അഭിപ്രായപ്പെട്ടു. എങ്കിലും ആ ഉപകരണത്തെപ്പറ്റിയുള്ള ആദ്യധാരണകള്‍ കിട്ടാന്‍ പിന്നെയും കാലമെടുത്തു. 1959ല്‍ പ്രിന്‍സ്റ്റണ്‍ സര്‍വ്വകാലാശാലയിലെ സയന്‍സ് ഹിസ്റ്റോറിയന്‍ ഡെറിക് ഡി സോള പ്രൈസ് ആണ് വിശദമായ ഗവേഷണത്തിനൊടുവില്‍ അക്കാര്യം കണ്ടെത്തിയത്. സങ്കീര്‍ണമായ ഒരു ജ്യോതിശാസ്ത്രഘടികാരമാണ് ആന്റിക്യത്തേറ മെക്കാനിസമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചു. 

പ്രാചീനകാലത്ത് അറിവുണ്ടായിരുന്ന അഞ്ച് ഗ്രഹങ്ങളായ ബുധന്‍, ശുക്രന്‍, ചൊവ്വ, വ്യാഴം, ശനി എന്നിവയുടെയും സൂര്യന്റെയും ചന്ദ്രന്റെയുംചലനങ്ങള്‍ പിന്തുടരാനും, നക്ഷത്രങ്ങളുടെ സ്ഥാനം നിര്‍ണിയിക്കാനും ഉപയോഗിച്ചിരുന്ന ഉപകരണമായിരുന്നു ആ ഉപകരണം. അതിന് മുന്നിലും പിന്നിലും രണ്ട് ഡയലുകളുള്ള കാര്യം പ്രൈസ് മനസിലാക്കി. പലക ചട്ടക്കൂടിനുള്ളില്‍ സ്ഥാപിച്ച പരസ്പരബന്ധിതമായി കൃത്യമായി തിരിയുന്ന ഡസണ്‍കണക്കിന് പല്‍ച്ചക്രങ്ങളാണ് യന്ത്രത്തിന്റെ പ്രവര്‍ത്തനത്തിന്റെ കാതല്‍. വശത്ത് സ്ഥാപിച്ചിട്ടുള്ള പിടി തിരിക്കുമ്പോള്‍, പല്‍ച്ചക്രങ്ങള്‍ കറങ്ങുകയും, ഡയലുകളില്‍ സ്ഥാപിച്ചിട്ടുള്ള സൂചികള്‍ ചലിക്കുകയും ചെയ്യും. മുന്‍ഭാഗത്തുള്ള ഡയല്‍ വാര്‍ഷിക കലണ്ടറിനെയാണ് പ്രതിനിധാനം ചെയ്യുന്നത്. പിടി തിരിച്ച് മുന്‍വശത്തെ സൂചി ഡയലിലെ 365 ദിവസത്തില്‍ ഏതില്‍ വേണമെങ്കിലും കൊണ്ടുനിര്‍ത്താം. അങ്ങനെ ക്രമീകരിക്കുമ്പോള്‍, മറ്റ് പല്‍ച്ചക്രങ്ങളെല്ലാം അതിനനുസരിച്ച് കറങ്ങി ആ ദിവസവുമായി ബന്ധപ്പെട്ട പരമാവധി വിവരങ്ങള്‍ സൂചിപ്പിക്കും. മുന്‍ഭാഗത്ത് തന്നെ രണ്ടാമതൊരു ഡയലും പ്രൈസ് കണ്ടെത്തി. രാശിചക്രത്തിലെ 12 നക്ഷത്രരാശികളും ചേര്‍ന്ന് 360 ഡിഗ്രി അടയാളപ്പെടുത്തിയതായിരുന്നു അത്. 

ശ്രമകരമായ കണക്കുകൂട്ടലുകള്‍ നടത്താനുപയോഗിക്കുന്ന ആധുനിക അനലോഗ് കമ്പ്യൂട്ടര്‍ പോലൊരു ഉപകരണമായിരുന്നു ആന്റിക്യത്തേറ മെക്കാനിസമെന്ന് റൈസ് എഴുതി. ആധുനിക കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളില്‍ ഒന്നുകളും പൂജ്യങ്ങളുമുള്ള ഡിജിറ്റല്‍ കോഡുകളായാണ് എഴുതാറ്. എന്നാല്‍, ആന്റിക്യത്തേറ മെക്കാനിസത്തില്‍ കോഡുകള്‍ എഴുതപ്പെട്ടിരിക്കുന്നത് ഗണിത അനുപാതങ്ങളില്‍ അതിലെ പല്‍ച്ചക്രങ്ങളിലാണ്. 

Pic4. ഗ്രീക്ക് ദ്വീപായ ആന്റിക്യത്തേറ

റൈസിന്റെ കണ്ടെത്തല്‍ പൂര്‍ണമായിരുന്നില്ല. വിവിധ രാജ്യങ്ങളിലെ ഗവേഷകര്‍ ആ പുരാതന ഗ്രീക്ക് യന്ത്രത്തിന്റെ രഹസ്യങ്ങള്‍ തേടി ഗവേഷണം തുടര്‍ന്നു. അതിനിടെ, അത് അന്യഗ്രഹജീവികളുടെ വാഹനത്തില്‍ നിന്ന് ഭൂമിയില്‍ വീണ യന്ത്രമാണെന്ന്  എറിക് വോണ്‍ ദാനികനെപ്പോലുള്ള എഴുത്തുകാര്‍ അഭിപ്രായപ്പെട്ടെങ്കിലും, മുഖ്യധാരാ ശാസ്ത്രസമൂഹം അത്തരം വാദങ്ങള്‍ തള്ളിക്കളഞ്ഞു. എക്‌സ്‌റേ സങ്കേതങ്ങളുടെ സഹായത്തോടെ പില്‍ക്കാലത്ത് നടന്ന പഠനങ്ങള്‍ ആന്റിക്യത്തേറ മെക്കാനിസത്തിന്റെ കൂടുതല്‍ രഹസ്യങ്ങള്‍ പുറത്തുകൊണ്ടുവന്നു. 

Pic5. ഡെറിക് ഡി സോള പ്രൈസ്. ചിത്രം: വിക്കിമീഡിയ കോമണ്‍സ്


ആ ഉപകരണം പ്രവര്‍ത്തിപ്പിക്കേണ്ടതെങ്ങനെ എന്ന് അതില്‍ തന്നെ പ്രാചീനഗ്രീക്ക് ഭാഷയില്‍ രേഖപ്പെടുത്തിയിട്ടുള്ള കാര്യം 2000 ന് ശേഷം നടന്ന ആധുനിക കമ്പ്യൂട്ടര്‍ ടോമോഗ്രാഫിക് പഠനങ്ങളില്‍ തെളിഞ്ഞു. 2006ല്‍ വെയ്ല്‍സില്‍ കാര്‍ഡിഫ് യൂണിവേഴ്‌സിറ്റിയിലെ മൈക്ക് എഡ്മണ്ട്‌സും സംഘവും ആ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചപ്പോള്‍ ആന്റിക്യത്തേറ മെക്കാനിസത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലോകമറിഞ്ഞു. ഏറ്റവും പുതിയ ഗവേഷണങ്ങള്‍ പറയുന്നത് ഗ്രീക്കുകാര്‍ ഭാവി പ്രവചിക്കാനുപയോഗിച്ചിരുന്ന യന്ത്രമാണ് അതെന്നാണ്. ഏതായാലും ഒരു സംഗതി എല്ലാ ഗവേഷകരും സമ്മതിക്കുന്നു, 1600 കളില്‍ യൂറോപ്പ് ആര്‍ജിച്ച സാങ്കേതിക മുന്നേറ്റം, അതിനും ഒന്നര സഹസ്രാബ്ധം മുമ്പ് ഗ്രീക്കുകാര്‍ കൈവരിച്ചിരുന്നു എന്നാണ് ആന്റിക്യത്തേറ മെക്കാനിസം തെളിയിക്കുന്നത് എന്നകാര്യം! മനുഷ്യചരിത്രത്തെ സംബന്ധിച്ച കാഴ്ചപ്പാടില്‍ തന്നെ ഇത് മാറ്റം വരുത്തി. 

Pic6. ജ്യോതിശാസ്ത്ര ഘടികാരമായാണ് ആന്റിക്യത്തേറ മെക്കാനിസം പ്രാചീനഗ്രീക്കുകാര്‍ ഉപയോഗിച്ചിരുന്നത്. കടപ്പാട്: സയന്റിഫിക് അമേരിക്കന്‍

ആര്, എവിടെയാണീ യന്ത്രം നിര്‍മിച്ചത്. ഇതിന് ഇപ്പോഴും വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല. പല ചരിത്രകാരന്‍മാരും കരുതുന്നത് പ്രാചീനഗ്രീല്‍ സിസിലിയിലെ സിറാക്യൂസ് പട്ടണത്തിലാണ് ആന്റിക്യത്തേറ മെക്കാനിസത്തിന്റെ പിറവി എന്നാണ്. 'യുറീക്കാ' ഫെയിം ആര്‍ക്കിമെഡീസിന്റെ നാടാണത്. 

Pic7. ആര്‍ക്കിമെഡീസ്
റോമന്‍ സൈന്യം സിറാക്യൂസ് പട്ടണം ആക്രമിച്ചപ്പോള്‍ ആര്‍ക്കിമെഡീസ് കൊല്ലപ്പെട്ട കാര്യവും, അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്ന ജ്യോതിശ്ശാസ്ത്ര ഉപകരണം റോമന്‍ ജനറല്‍ മാര്‍സിലസ്സ് കൈക്കലാക്കിയതും ചിലര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അതായിരുന്നോ ആന്റിക്യത്തേറ മെക്കാനിസം? ഉറപ്പില്ല. ആര്‍ക്കിമെഡീസ് മരിച്ച് പതിറ്റാണ്ടുകള്‍ക്ക് ശേഷം നിര്‍മിക്കപ്പെട്ടതാണ് കടലില്‍ നിന്ന് കണ്ടുകിട്ടിയ യന്ത്രമെന്ന് ഗവേഷകര്‍ അനുമാനിക്കുന്നു. എന്നിരുന്നാലും, 'യുറീക്കാ മനുഷ്യന്‍' നിര്‍മിച്ച ഉപകരണത്തിന്റെ വഴി പിന്തുടര്‍ന്ന് രൂപംനല്‍കിയതാകാം അതെന്നാണ് ചരിത്രകാരന്‍മാരുടെ അനുമാനം.

'ഇത്തരമൊരു ഉപകരണം വേറൊരിടത്തും സൂക്ഷിക്കപ്പെട്ടിട്ടില്ല. പ്രാചീന ശാസ്ത്രരേഖകളിലൊന്നും ഇതുമായി താരതമ്യം ചെയ്യാവുന്ന ഒന്നിനെക്കുറിച്ച് കേട്ടുകേള്‍വി പോലുമില്ല', 1959ല്‍ പ്രൈസ് എഴുതി: 'പ്രാചീന ഗ്രീക്കുകാര്‍ അവരുടെ മഹത്തായ സംസ്‌ക്കാരത്തിന്റെ പതനത്തിന് തൊട്ടുമുമ്പ്, ചിന്തകളില്‍ മാത്രമല്ല, ശാസ്ത്രസാങ്കേതികവിദ്യകളുടെ കാര്യത്തിലും നമ്മുടെ കാലത്തിന് തൊട്ടടുത്ത് എത്തിയിരുന്നു എന്നകാര്യം ഒരുപക്ഷേ നമുക്കല്‍പ്പം പരിഭ്രാന്തിയുളവാക്കുന്ന സംഗതിയാകാം'. പ്രൈസിന്റെ ചിന്തയെ അല്‍പ്പം വലിച്ചുനീട്ടിയാലോ. 2000 വര്‍ഷം മുമ്പ് ഗ്രീക്ക് സംസ്‌ക്കാരം തകരാതിരുന്നെങ്കില്‍, ആയിരം വര്‍ഷം മുമ്പ് ചിലപ്പോഴവര്‍ വിമാനം പറത്തില്ലായിരുന്നോ! ഇത്തരം കാര്യങ്ങള്‍ നമ്മുടെ വന്യഭാവനയ്ക്ക് വിടാം, അല്ലാതെ നിവൃത്തിയില്ല. 

അവലംബം -
1. 'The Antikythera mechanism is a 2,000-year-old computer', by  Brian Resnick. vox.com, May 17, 2017
2. 'Decoding the Antikythera Mechanism, the First Computer', by  Jo Marchant. SMITHSONIAN MAGAZINE, FEBRUARY 2015
3. 'Decoding an Ancient Computer', by Tony Freeth. Scientific American, December 2009
- ജോസഫ് ആന്റണി 

* 2017 മെയ് 23ന് മാതൃഭൂമി കോഴിക്കോട് നഗരം പേജില്‍ പ്രസിദ്ധീകരിച്ചത്

Wednesday, June 07, 2017

ഗൂബെക്ലി തെപിയിലെ വാല്‍നക്ഷത്ര വിവരണം

പതിമൂവായിരം വര്‍ഷം മുമ്പ് ഭൂമിയില്‍ പതിച്ച വാല്‍നക്ഷത്രത്തിന്റെ വിവരം പ്രചീനമനുഷ്യന്‍ രേഖപ്പെടുത്തി സൂക്ഷിച്ചതായി കണ്ടെത്തല്‍. മനുഷ്യനെ കൃഷിയിലേക്ക് തള്ളിവിട്ട ചെറുഹിമയുഗത്തിന് കാരണം ആ വാല്‍നക്ഷത്ര പതനമാകാമെന്ന നിഗമനത്തിലാണ് ഗവേഷകര്‍
Pic1. ഗൂബെക്ലി തെപി. ചിത്രം കടപ്പാട്: വിന്‍സെന്റ് ജെ.മുസി, നാഷണല്‍ ജ്യോഗ്രഫിക് 

ക്ലോസ് ഷ്മിറ്റ് എന്ന ജര്‍മന്‍ പുരാവസ്തു ഗവേഷകന്‍ 1994ല്‍ കണ്ടെത്തിയ നാള്‍ മുതല്‍ തുര്‍ക്കിയിലെ ഗൂബെക്ലി തെപി എന്ന പ്രാചീനസ്മാരകം ഗവേഷകരെ അമ്പരപ്പിച്ചിട്ടുള്ളത് കുറച്ചൊന്നുമല്ല. മനുഷ്യചരിത്രത്തിലെ ഒരു നിര്‍ണായകഘട്ടത്തെക്കുറിച്ചുള്ള ധാരണകളെയാകെ പുനപ്പരിശോധിക്കാന്‍ ആ സ്മാരകം കാരണമായി. 

ഇപ്പോഴിതാ ഗൂബെക്ലി തെപിയിലെ ഒരു ശിലാലിഖിതം വായിച്ചെടുത്ത ഗവേഷകര്‍ അതിന്റെ അര്‍ഥമറിഞ്ഞ് വീണ്ടും അമ്പരക്കുന്നു. ഏതാണ്ട് പതിമൂവായിരം വര്‍ഷംമുമ്പ് ഭൂമിയില്‍ പതിച്ച് വന്‍നാശം വിതച്ച വാല്‍നക്ഷത്രത്തെക്കുറിച്ചുള്ള വിവരമാണത്രേ ആ ശിലാലിഖിതത്തില്‍! 'കഴുകന്‍ കല്ല്' (vulture stone) എന്ന് വിളിക്കുന്ന ആള്‍രൂപത്തിലുള്ള ശിലാസ്തൂപത്തിലാണ് ഇക്കാര്യം പ്രതീകാത്മകമായി രേഖപ്പെടുത്തിയിരിക്കുന്നത്. ഭൂമിയില്‍ ആയിരം വര്‍ഷം നീണ്ട ചെറുഹിമയുഗത്തിന് കാരണം ആ ധുമകേതു പതനമാകാമെന്ന സാധ്യതയാണ് ഇതോടെ ശക്തിപ്പെടുന്നത്. വൂളി മാമത്തുകള്‍ അപ്രത്യക്ഷമായതും, വെട്ടയാടി അലഞ്ഞുതിരിഞ്ഞ് നാടോടികളായി കഴിഞ്ഞിരുന്ന നമ്മുടെ പൂര്‍വ്വികര്‍ കൃഷി തുടങ്ങി സ്ഥിരതാമസം ആരംഭിക്കുന്നതും ആ കാലത്താണ്.
Pic2. വാല്‍നക്ഷത്രവിവരണമുള്ള കഴുകന്‍ കല്ല്. ചിത്രം: അലിസ്റ്റെയര്‍ കൂമ്പ്‌സ് / PA Wire
 ഗൂബെക്ലി തെപി (Gobekli Tepe) നല്‍കുന്ന ചരിത്രവെളിപാടുകള്‍ അവസാനിക്കുന്നില്ല എന്നര്‍ഥം. തെക്കുകിഴക്കന്‍ തുര്‍ക്കിയില്‍ ഒരു കുന്നിന്‍ ചെരുവില്‍ 22 ഏക്കര്‍ സ്ഥലത്ത് വൃത്താകൃതിയില്‍ വ്യാപിച്ചുകിടക്കുന്ന സ്മാരകമാണ് ഗൂബെക്ലി തെപി (ഗൂബെക്ലി തെപി എന്നാല്‍ തുര്‍ക്കിയില്‍ 'കുടവയറന്‍ കുന്ന്' എന്നര്‍ഥം). ഭീമന്‍ ചുണ്ണാമ്പുകല്‍സ്തൂപങ്ങളാലാണ് ഇത് നിര്‍മിക്കപ്പെട്ടിരിക്കുന്നത്. അഞ്ച് മീറ്റര്‍ ഉയരവും ഏഴ് ടണ്ണോളം ഭാരവുമുള്ള ആ ശിലാസ്തൂപങ്ങളില്‍ ചിലതില്‍ സിംഹങ്ങള്‍, തേളുകള്‍, കഴുകന്‍, ചെന്നായ് തുടങ്ങിയവയുടെ രൂപങ്ങള്‍ വരഞ്ഞ് വെച്ചിട്ടുമുണ്ട്. 

മക്കയും വത്തിക്കാനും ബോധ് ഗയയും ജറുസലേമും പോലെ, ലോകത്തെ ആദ്യ വിശുദ്ധസ്ഥലമാണ് ഗൂബെക്ലി തെപി എന്ന് പുരാവസ്തു ഗവേഷകര്‍ കരുതുന്നു. അതൊരു ജ്യോതിശാസ്ത്ര നിരീക്ഷണാലയം കൂടിയായിരുന്നു എന്നാണ്, ഇപ്പോള്‍ ശിലാലിഖിതം വായിച്ചെടുത്ത എഡിന്‍ബറോ സര്‍വകലാശാലയിലെ മാര്‍ട്ടിന്‍ സ്വീറ്റ്മാനും സംഘവും എത്തിയ നിഗമനം.
Pic3. ഗൂബെക്ലി തെപിയുടെ ആകാശദൃശ്യം. ചിത്രം കടപ്പാട്: ALAMY 

ഓസ്‌ട്രേലിയന്‍ വംശജനും മാക്‌സിസ്റ്റ് ചിന്തകനമായ വി. ഗോര്‍ഡന്‍ ചൈല്‍ഡ് ആണ് 1920കളില്‍  'നവീനശിലായുഗ വിപ്ലവം' (Neolithic Revolution) എന്ന സങ്കല്‍പ്പം മുന്നോട്ടുവെച്ചത്. ഏതാണ്ട് പതിനായിരം വര്‍ഷം മുമ്പ്, നവീനശിലായുഗത്തിന്റെ തുടക്കത്തില്‍ മനുഷ്യന്‍ അലച്ചില്‍ നിര്‍ത്തി കൃഷിയും സ്ഥിരതാമസവും ആരംഭിച്ചു എന്നാണ് ശാസ്ത്രലോകത്തിന്റെ നിഗമനം. ചെറുഹിമയുഗം അവസാനിച്ചപ്പോള്‍, പശ്ചിമേഷ്യന്‍ മേഖലയില്‍ അന്തരീക്ഷതാപനില ഏറുകയും മഴലഭ്യത വര്‍ധിക്കുകയും ചെയ്തത് ഗോതമ്പും മറ്റ് ധാന്യങ്ങളും വലിയതോതില്‍ കൃഷിചെയ്യാന്‍ അനുകൂല സാഹചര്യമൊരുക്കിയെന്ന് കരുതുന്നു. 

നാഗരികത സൃഷ്ടിക്കാന്‍ മനുഷ്യന്‍ ആരംഭിച്ചത് അക്കാലത്താണ്. ഒരു രാത്രി ഇരുട്ടിവെളുത്തപ്പോള്‍ സംഭവിച്ചതല്ല അത്. തലമുറ തലമുറകളിലായി സംഭവിച്ച ചെറിയചെറിയ പുരോഗതികള്‍ നൂറ്റാണ്ടുകളും സഹസ്രാബ്ദങ്ങളും കൊണ്ട് നാഗരികതയുടെ നറുവെട്ടത്തിലേക്ക് മനുഷ്യകുലത്തെ നയിച്ചു. 
Pic4. ഗൂബെക്ലി തെപി. ചിത്രം കടപ്പാട്: വിക്കിപീഡിയ

ആദ്യം കൃഷി, പിന്നെ ഗ്രാമങ്ങളും പട്ടണങ്ങളും, അതുകഴിഞ്ഞ് ക്ഷേത്രവും ആരാധനാലയവും എന്ന പാറ്റേണ്‍ ആണ് മേല്‍വിവരിച്ച സംഗതിയില്‍ കാണാനാകുക. ഈ സംഭവഗതിയെ തിരുത്തിയെഴുതാന്‍ പുരാവസ്തുഗവേഷകരെ പ്രേരിപ്പിക്കുന്നു എന്നതാണ് ഗൂബെക്ലി തെപിയുടെ പ്രധാന്യം. കാര്‍ഷികവൃത്തിയിലേക്ക് മനുഷ്യന്‍ തിരിയുംമുമ്പുള്ള കാലത്താണ് ഈ സമുച്ചയം നിര്‍മിച്ചത്. വ്യത്യസ്ത വലയങ്ങളായി കാണപ്പെടുന്ന ഈ സ്മാരകത്തിലെ ആദ്യവലയം 11,600 വര്‍ഷം മുമ്പാണ് പൂര്‍ത്തിയാക്കിയത്. വേട്ടയാടിയും തിരഞ്ഞും അലഞ്ഞുനടന്ന നൂറുകണക്കിനാളുകള്‍ ഒരു പൊതുലക്ഷ്യത്തോടെ സഹകരിച്ചല്ലാതെ ഗൂബെക്ലി തെപി പോലൊരു സ്മാരകം നിര്‍മിക്കാന്‍ പറ്റില്ല. ഒന്നുംരണ്ടും വര്‍ഷമല്ല, നൂറ്റാണ്ടുകളോളം ആ സഹകരണവും അധ്വാനവും തുടര്‍ന്നു എന്നാണ് സ്മാരകത്തിലെ വ്യത്യസ്ത കാലങ്ങളിലെ ശിലാവലയങ്ങള്‍ വ്യക്തമാക്കുന്നത്. ഏറെപ്പേര്‍ക്ക് അത്രകാലം സ്ഥിരമായി ഭക്ഷണമെത്തിക്കുക അത്ര എളുപ്പമല്ല. അന്ന് കൃഷിയോ ധാന്യപ്പുരകളോ ഇല്ലെന്നോര്‍ക്കണം. മക്കവരും വേട്ടയാടിയും തിരഞ്ഞുപെറുക്കിയും നടക്കുകയാണ്. 
Pic5. ഗൂബെക്ലി തെപിയുടെ നിര്‍മാണം, ചിത്രകാരന്റെ ഭാവന

ഈ പശ്ചാത്തലത്തിലാണ്, ഏതാണ്ട് 9800 വര്‍ഷം മുമ്പ് മനുഷ്യന്‍ ഗോതമ്പ് കൃഷി ആദ്യമായി തുടങ്ങിയെന്ന് കണ്ടെത്തിയിട്ടുള്ള സ്ഥലങ്ങളിലൊന്ന് ഗൂബെക്ലി തെപിക്ക് 30 കിലോമീറ്റര്‍ മാത്രം അകലെയാണെന്ന വസ്തുതയ്ക്ക് പ്രാധാന്യമേറുന്നത്. വന്യഗോതമ്പിനമായ 'eikorn wheat' ഇപ്പോഴും തുര്‍ക്കിയിലെ ആ പ്രദേശത്ത് വളരുന്നു. ഗൂബെക്ലി തെപിയുടെ നിര്‍മാണത്തിലേര്‍പ്പെട്ടിരുന്നവരെ തീറ്റിപ്പോറ്റാനായി വന്യഗോതമ്പിനം വന്‍തോതില്‍ കൃഷിചെയ്യാന്‍ നിര്‍ബന്ധിതരായിരിക്കണം. അതിലൂടെ പ്രാചീനമനുഷ്യര്‍ കാര്‍ഷികവൃത്തിയിലേക്ക് എത്തിയിരിക്കാം എന്നാണ് നിഗമനം.

നവീനശിലായുഗ വിപ്ലവം ആരംഭിക്കാനുള്ള പുതിയൊരു സാധ്യത ഗൂബെക്ലി തെപി മുന്നോട്ടുവെയ്ക്കുന്നു എന്നര്‍ഥം. ആദ്യം ക്ഷേത്രം, പിന്നെ കൃഷി, തുടര്‍ന്ന് ഗ്രാമങ്ങളും പട്ടണങ്ങളും എന്ന രീതിയില്‍ ചരിത്രഗതിയെ പുനര്‍നിര്‍വ്വചിക്കുകയാണ് ഗൂബെക്ലി തെപി ചെയ്യുന്നത്. മാത്രമല്ല, നായാടിയും തിരഞ്ഞും കഴിഞ്ഞ കാലത്തും മനുഷ്യന്‍ ആകാശവിസ്മയങ്ങള്‍ നിരീക്ഷിക്കാനും രേഖപ്പെടുത്താനും തുനിഞ്ഞിരുന്നു എന്നതിന് തെളിവാകുകയാണ് ഗൂബെക്ലി തെപിയില്‍ ഇപ്പോള്‍ വായിച്ചെടുത്ത വാല്‍നക്ഷത്ര വിവരണം! (കടപ്പാട്: ന്യൂസയന്റിസ്റ്റ്, ഏപ്രില്‍ 22, 2017; നാഷണല്‍ ജ്യോഗ്രഫിക്, ജൂണ്‍ 2011). 
- ജോസഫ് ആന്റണി 

* 2017 മെയ് 9ന് മാതൃഭൂമി കോഴിക്കോട് നഗരം പേജില്‍ പ്രസിദ്ധീകരിച്ചത്

സ്വര്‍ണ്ണംപൂശിയ ആകാശക്കണ്ണ്

ഹബ്ബിള്‍ ടെലിസ്‌കോപ്പിന്റെ പിന്‍ഗാമിയായ ജെയിംസ് വെബ്ബ് സ്‌പേസ് ടെലിസ്‌കോപ്പ് വിക്ഷേപിക്കാനുള്ള അവസാന തയ്യാറെടുപ്പിലാണ് നാസ. ജ്യോതിശ്ശാസ്ത്രത്തെയും പ്രപഞ്ചപഠനത്തെയും പുതിയ ഉയരങ്ങളിലെത്തിക്കാന്‍ പോന്ന ആ സൂപ്പര്‍ ടെലിസ്‌കോപ്പിന് വരുംമാസങ്ങളില്‍ പാസാകാനുള്ളത് കഠിനപരീക്ഷകളാണ്


 Pic1. ജെയിംസ് വെബ്ബ് സ്‌പേസ് ടെലിസ്‌കോപ്പ്-ചിത്രകാരന്റെ ഭാവന. ചിത്രം കടപ്പാട്: നാസ 

ഇന്നത്തെ നിലവാരം വെച്ചുനോക്കിയാല്‍ കളിപ്പാട്ടമെന്ന് കരുതാവുന്ന ഒന്നായിരുന്നു ആ ഉപകരണം. ഒരു കുഴല്‍, ഉള്ളില്‍ രണ്ടു ലെന്‍സുകള്‍, അത്രമാത്രം. അക്കാലത്ത് 'ചാരഗ്ലാസ്' എന്ന് അറിയപ്പെട്ടിരുന്ന ആ ദൂരദര്‍ശനി ഉപയോഗിച്ച് 1609 നവംബര്‍ അവസാനം ഗലിലിയോ ഗലീലി ആകാശത്ത് നോക്കിയതോടെ ലോകം അടിമുടി മാറി. ആകാശത്ത് അന്നുവരെ മനുഷ്യന്‍ കാണാത്ത പലതും ഗലിലിയോയ്ക്ക് മുന്നില്‍ തെളിഞ്ഞുവന്നു. ഒരു പുത്തന്‍ യുഗപ്പിറവിയായിരുന്നു അത്. 

380 വര്‍ഷങ്ങള്‍ക്ക് ശേഷം, 1990 ഏപ്രില്‍ 24 ന് ഹബ്ബിള്‍ സ്‌പേസ് ടെലിസ്‌കോപ്പ് നാസ വിക്ഷേപിച്ചു. ഭൗമാന്തരീക്ഷത്തിലെ പൊടിയുടെയും പുകയുടെയും തടസ്സമില്ലാതെ പ്രപഞ്ചത്തെ നിരീക്ഷിക്കാന്‍ ശാസ്ത്രത്തിന് അവസരമുണ്ടായി. ഗലിലിയോ തുടക്കം കുറിച്ച വിജ്ഞാനവിപ്ലവത്തില്‍ പുതിയ അധ്യായം ഹബ്ബിള്‍ എഴുതിച്ചേര്‍ത്തു. ശാസ്ത്രചരിത്രത്തിലെ ഏറ്റവും വലിയ വിജയഗാഥകളിലൊന്നായി മാറി കഴിഞ്ഞ 25 വര്‍ഷത്തെ ഹബ്ബിളിന്റെ പ്രവര്‍ത്തനം. 

ഇപ്പോഴിതാ ഹബ്ബിളിന്റെ പിന്‍ഗാമി ബഹിരാകാശത്ത് എത്താന്‍ തയ്യാറാകുന്നു. 2018 ഒക്ടോബറില്‍ നാസ വിക്ഷേപിക്കുന്ന 'ജെയിംസ് വെബ്ബ് സ്‌പേസ് ടെലിസ്‌കോപ്പ്' ആണത്. മഹാവിസ്‌ഫോടനത്തെ തുടര്‍ന്ന് ആദിമപ്രപഞ്ചത്തില്‍ സംഭവിച്ച കാര്യങ്ങള്‍ നിരീക്ഷിക്കുകയാണ് 'വെബ്ബ് ടെലിസ്‌കോപ്പ്' പ്രധാനമായും ചെയ്യുക. ആ നിരീക്ഷണത്തില്‍ ആദ്യനക്ഷത്രങ്ങളുടെ പിറവിയും ആദ്യ ഗാലക്‌സികളുമൊക്കെ പെടും. സൗരയൂഥത്തില്‍ കിയ്പ്പര്‍ ബെല്‍റ്റ് പോലുള്ള തണുത്തിരുണ്ട മേഖലകള്‍ പരിശോധിക്കാനും ജീവന്റെ ഉത്ഭവത്തെക്കുറിച്ച് പഠിക്കാനുമൊക്കെ ടെലിസ്‌കോപ്പ് സഹായിക്കും. 


Pic2. ജെയിംസ് വെബ്ബ് സ്‌പേസ് ടെലിസ്‌കോപ്പിന്റെ ഭാഗങ്ങള്‍

ഏതര്‍ഥത്തിലും ഒരു സൂപ്പര്‍ ടെലിസ്‌കോപ്പാണ് വെബ്ബ് ടെലിസ്‌കോപ്പ്. ഹബ്ബിളിന്റെ മുഖ്യദര്‍പ്പണത്തെ (പ്രൈമറി മിറര്‍) അപേക്ഷിച്ച് മൂന്നുമടങ്ങ് വിസ്താരമേറിയതാണ് വെബ്ബ് ടെലിസ്‌കോപ്പിലെ മുഖ്യദര്‍പ്പണം. ഹബ്ബിളിലേത് 2.4 മീറ്റര്‍ വിസ്താരമുള്ളതാണെങ്കില്‍, വെബ്ബിലേത് 6.5 മീറ്റര്‍ വിസ്തൃതിയുള്ളതാണ്. സ്വര്‍ണ്ണംപൂശിയ 18 ബെരിലിയം ഭാഗങ്ങള്‍ ചേര്‍ന്നതാണ് വെബ്ബ് ടെലിസ്‌കോപ്പിലെ മുഖ്യദര്‍പ്പണം. പതിനെട്ട് ഭാഗങ്ങളും കൂട്ടുചേര്‍ന്നാണ് വിദൂരവസ്തുക്കളെ ഒറ്റ ദൃശ്യമായി ഫോക്കസ് ചെയ്യുക. 

1996ല്‍ വെബ്ബ് ടെലിസ്‌കോപ്പ് പദ്ധതിക്ക് നാസ തുടക്കമിട്ടു. പദ്ധതിച്ചെലവ് 160 കോടി ഡോളര്‍. 2011ല്‍ വിക്ഷേപിക്കാനായിരുന്നു പദ്ധതി. 'നെക്സ്റ്റ് ജനറേഷന്‍ സ്‌പേസ് ടെലിസ്‌കോപ്പ്' എന്നായിരുന്നു ആദ്യ പേര്. നാസ മേധാവിയായിരുന്ന ജെയിംസ് വെബ്ബിന്റെ പേരില്‍ 2002ലാണ് പുനര്‍നാമകരണം നടന്നത്. നിശ്ചയിച്ച ലക്ഷ്യം നേടാന്‍ കഴിയാതെ വരുകയും പദ്ധതിച്ചെലവ് കുതിച്ചുയരുകയും ചെയ്തപ്പോള്‍ യു.എസ്.പ്രതിനിധിസഭ 2011ല്‍ ടെലിസ്‌കോപ്പ് പദ്ധതി തന്നെ റദ്ദാക്കി. പക്ഷേ, ആ വര്‍ഷം തീരുമാനം പുനപ്പരിശോധിച്ചു. ഒടുവില്‍ 2018ല്‍ വിക്ഷേപിക്കാന്‍ തീരുമാനിക്കുകയും, പദ്ധതിച്ചെലവ് 880 കോടി ഡോളര്‍ (ഏതാണ്ട് 57,000 കോടി രൂപ) എന്ന് പുനര്‍നിശ്ചയിക്കുകയും ചെയ്തു. 

ഫ്രഞ്ച് ഗ്വിയാനയില്‍ നിന്ന് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ ആരിയാന്‍ 5 റോക്കറ്റിലാണ് 2018ല്‍ വെബ്ബ് ടെലിസ്‌കോപ്പ് വിക്ഷേപിക്കുക. വിക്ഷേപണവേളയിലെ അതിശക്തമായ പ്രകമ്പനം ടെലിസ്‌കോപ്പിലെ ഉപകരണങ്ങള്‍ അതിജീവിക്കുമോ എന്നറിയാനുള്ള പരീക്ഷണം (വൈബ്രേഷന്‍ ടെസ്റ്റിങ്) യു.എസിലെ മാരിലന്‍ഡില്‍ ഗ്രീന്‍ബല്‍റ്റിലുള്ള നാസയുടെ ഗോദ്ദാര്‍ദ് സ്‌പേസ് ഫ്‌ലൈറ്റ് സെന്ററില്‍ പുരോഗമിക്കുകയാണ്. 


Pic3. ഹബ്ബിള്‍ ടെലിസ്‌കോപ്പിന്റെയും വെബ്ബ് ടെലിസ്‌കോപ്പിന്റെയും മുഖ്യദര്‍പ്പണങ്ങള്‍ തമ്മിലുള്ള താരതമ്യം 

വെബ്ബ് ടെലിസ്‌കോപ്പില്‍ മുഖ്യമായും നാല് ഉപകരണങ്ങളാണുള്ളത്: 1. നിയര്‍-ഇന്‍ഫ്രാറെഡ് ക്യാമറ (NIRCam), 2. നിയര്‍-ഇന്‍ഫ്രാറെഡ് സ്‌പെക്ട്രോഗ്രാഫ് (NIRSpec), 3. മിഡ്-ഇന്‍ഫ്രാറേഡ് ഇന്‍സ്ട്രുമെന്റ് (MIRI), 4. ഫൈന്‍ ഗൈഡന്‍സ് സെന്‍സര്‍/നിയര്‍ ഇന്‍ഫ്രാറെഡ് ഇമേജര്‍ ആന്‍ഡ് സ്ലിറ്റ്‌ലെസ്സ് സ്‌പെക്ട്രോഗ്രാഫ് (FGS/NIRISS). ഇതില്‍ ആദ്യത്തേതാണ് ടെലിസ്‌കോപ്പിന്റെ പ്രൈമറി ഇമേജര്‍. ടെലിസ്‌കോപ്പിലെ ഈ ഭാഗങ്ങള്‍ കൂട്ടിയോജിപ്പിക്കുന്ന പ്രവര്‍ത്തനത്തിന് കഴിഞ്ഞ ഒരുവര്‍ഷം ഗോദ്ദാര്‍ദ് സ്‌പേസ് സെന്റര്‍ സാക്ഷ്യംവഹിച്ചു. അതിന് ശേഷമാണ് വൈബ്രേഷന്‍ ടെസ്റ്റിങ് തുടങ്ങിയത്. 

ഭൂമിയില്‍നിന്ന് 575 കിലോമീറ്റര്‍ അകലെ 'ലോ എര്‍ത്ത് ഓര്‍ബിറ്റിലാ'ണ് ഹബ്ബിള്‍ സ്‌പേസ് ടെലിസ്‌കോപ്പ് ഭൂമിയെ ചുറ്റുന്നതെങ്കില്‍, ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെ 'എല്‍2' (Lagrangian 2 point) സ്ഥാനത്തുള്ള ഹാലോ ഓര്‍ബിറ്റിലാണ് വെബ്ബ് ടെലിസ്‌കോപ്പ് സ്ഥിതിചെയ്യുക. അങ്ങേയറ്റം താഴ്ന്ന താപനിലയാണ് അവിടെ. അത്രയും കുറഞ്ഞ താപനിലയിലെത്തുമ്പോഴാണ് ടെലിസ്‌കോപ്പിലെ ഘടകങ്ങളെല്ലാം അവയുടെ യഥാര്‍ഥ സ്ഥിതിയിലെത്തേണ്ടത്. ഇക്കാര്യം വിക്ഷേപണത്തിന് മുമ്പ് പരീക്ഷിച്ച് ഉറപ്പാക്കേണ്ടതുണ്ട്. അതിനുള്ള ക്രയോജനിക് ടെസ്റ്റിങ് ആണ് അടുത്ത് നടക്കുക.


Pic4. ടെലിസ്‌കോപ്പിന്റെ പരീക്ഷണം നടക്കുന്ന ചേംബര്‍ എ. ചിത്രം കടപ്പാട്: നാസ 

അതിനായി ടെലിസ്‌കോപ്പിനെ ഏപ്രില്‍ അവസാനത്തോടെ ഹൂസ്റ്റണില്‍ ജോണ്‍സണ്‍ സ്‌പേസ് സെന്ററിലെത്തിക്കും. അവിടെ, അപ്പോളോ പേടകങ്ങളെ ടെസ്റ്റ് ചെയ്ത 'ചേംബര്‍ എ' എന്നറിയപ്പെടുന്ന അതേ തെര്‍മല്‍ വാക്വംചേംബറില്‍ വെബ്ബ് ടെലിസ്‌കോപ്പിന്റെയും ക്രയോജനിക് ടെസ്റ്റിങ് നടക്കും. ചേംബര്‍ എ എന്നത് 16.8 മീറ്റര്‍ വ്യാസവും 27.4 മീറ്റര്‍ ഉയരവുമുള്ള തെര്‍മല്‍ വാക്വം ടെസ്റ്റ് ചേംബറാണ്. ഈ മേഖലയില്‍ ലോകത്തെ ഏറ്റവും വലിയ ടെസ്റ്റിങ് സംവിധാനം. 

ടെലിസ്‌കോപ്പും അനുബന്ധ ഉപകരണങ്ങളും കേവലപൂജ്യത്തിന് ഏതാണ്ട് 40 ഡിഗ്രി മുകളിലുള്ള താപനില (മൈനസ് 388 ഡിഗ്രി ഫാരെന്‍ഹെയ്റ്റ്) വരെ തണുപ്പിക്കുകയാണ് ചേംബര്‍ എ-യില്‍ ചെയ്യുക. ഭ്രമണപഥത്തിലെ അതേ ശീതാവസ്ഥയിലും ശൂന്യതയിലും 90 ദിവസം വെബ്ബ് ടെലിസ്‌കോപ്പ് കഴിയും. അപ്പോള്‍ ടെലിസ്‌കോപ്പ് നിശ്ചയിക്കപ്പെട്ടതുപോലെ പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. അതിനിടെ ഗൗരവതരമായ എന്തെങ്കിലും സാങ്കേതികപ്രശ്‌നം കണ്ടെത്തിയാല്‍, വിക്ഷേപണം നീളാനിടയാകും. എന്നുവെച്ചാല്‍, രണ്ട് പതിറ്റാണ്ട് നീളുന്ന വെബ്ബ് ടെലിസ്‌കോപ്പിന്റെ ചരിത്രത്തില്‍ വളരെ നിര്‍ണായകമാണ് ഇനി വരുന്ന മാസങ്ങള്‍. ശരിക്കും ആകാംക്ഷയിലാണ് ശാസ്ത്രലോകം (വിവരങ്ങള്‍ക്ക് കടപ്പാട്: നാസ). 
- ജോസഫ് ആന്റണി 

* 2017 ഏപ്രില്‍ 25ന് മാതൃഭൂമി കോഴിക്കോട് നഗരം പേജില്‍ പ്രസിദ്ധീകരിച്ചത്

Monday, June 05, 2017

ജീന്‍ എഡിറ്റിങ് സിംപിളാണ്, പവര്‍ഫുളും!

കാര്‍ഷികഗവേഷണം മുതല്‍ ബയോമെഡിക്കല്‍ രംഗം വരെയുള്ള മേഖലകളില്‍ അപാര സാധ്യതകളാണ് 'ക്രിസ്‌പെര്‍ ജീന്‍ എഡിറ്റിങ് വിദ്യ' മുന്നോട്ടുവെയ്ക്കുന്നത്. ഒപ്പം അത് വിവാദങ്ങളുമുയര്‍ത്തുന്നു
Pic1 - ഡി.എന്‍.എ.ഭാഗങ്ങള്‍ കൃത്യമായി മുറിച്ചുമാറ്റാനും കൂട്ടിയോജിപ്പിക്കാനും ക്രിസ്‌പെര്‍ വിദ്യ വഴി കഴിയും

ജീന്‍ എഡിറ്റിങ് എന്ന് കേള്‍ക്കുമ്പോള്‍ ചിലരെങ്കിലും നെറ്റിചുളിച്ചേക്കാം. മനുഷ്യശരീരത്തില്‍ ഏതാണ്ട് നൂറുലക്ഷം കോടി കോശങ്ങളുണ്ടെന്നാണ് കണക്ക്. നേരിട്ട് കാണാന്‍ കഴിയാത്തത്ര ചെറുതാണവ. അങ്ങനെയുള്ള കോശങ്ങളുടെ കേന്ദ്രത്തിലാണ്, ജീവന്റെ തന്മാത്രയായ ഡി.എന്‍.എ.ഉള്ളത്. ജീവല്‍പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ രാസനിര്‍ദേശങ്ങള്‍ അടങ്ങിയ ഡി.എന്‍.എ. ശ്രേണീഭാഗങ്ങളാണ് ജീനുകള്‍. അപ്പോള്‍ ജീനുകള്‍ എത്ര ചെറുതായിരിക്കും. അവയെ എഡിറ്റ് ചെയ്യുകയെന്ന് പറഞ്ഞാല്‍, കുട്ടിക്കളിയോ!

ജീന്‍ എഡിറ്റിങ് തീര്‍ച്ചയായും കുട്ടിക്കളിയല്ല. ലോകത്ത് ഏറ്റവും ഊര്‍ജിതമായി ഗവേഷണം നടക്കുന്ന മേഖലയാണത്, ഏറെ സാധ്യത കല്‍പ്പിക്കപ്പെടുന്ന പഠനമേഖല. കോടിക്കണക്കിന് ഡോളര്‍ ഈ രംഗത്ത് മുതല്‍ മുടക്കാന്‍ സ്ഥാപനങ്ങളും വ്യക്തികളും മത്സരിക്കുന്നു. ലോകമെങ്ങും നൂറുകണക്കിന് പരീക്ഷണശാലകളില്‍ ജീന്‍ എഡിറ്റിങ് ഗവേഷണം പുരോഗമിക്കുന്നു.

ഈ ആവേശത്തിന്റെയൊക്കെ അടിസ്ഥാനം നാലുവര്‍ഷം മുമ്പ് കണ്ടെത്തിയ ഒരു ജീന്‍ എഡിറ്റിങ് വിദ്യയാണെന്നറിയുക. ജിനോം എഞ്ചിനിയറിങിന്റെ തലക്കുറി മാറ്റാന്‍ ശേഷിയുള്ള ആ വിദ്യയുടെ പേര്  'ക്രിസ്‌പെര്‍-കാസ്9 (CRISPR-Cas9) ടെക്‌നോളജി' എന്നാണ്. പേര് വായില്‍കൊള്ളില്ലഎന്നേ ഉള്ളൂ. സംഭവം സിംപിളാണ്, അതുപോലെ പവര്‍ഫുളുമാണെന്ന് വിദഗ്ധര്‍ പറയുന്നു. നമുക്കിതിനെ 'ക്രിസ്‌പെര്‍ വിദ്യ'യെന്ന് ചുരുക്കി വിളിക്കാം. 

നിലവിലുണ്ടായിരുന്ന ജീന്‍ എഡിറ്റിങ് വിദ്യകളെ അപേക്ഷിച്ച് ഏറെ ലളിതവും ചെലവ് കുറഞ്ഞതുമാണ് ക്രിസ്‌പെര്‍ വിദ്യ. എന്നാല്‍, കൃത്യത വളരെ കൂടുതലും!

സാധ്യതകളുടെ അപാരത

കാര്‍ഷികഗവേഷണം മുതല്‍ ബയോമെഡിക്കല്‍ രംഗം വരെയുള്ള മേഖലകളില്‍ അപാര സാധ്യതകളാണ് ഈ ജീന്‍ എഡിറ്റിങ് വിദ്യയ്ക്ക് കല്‍പ്പിക്കപ്പെടുന്നത്. മനുഷ്യരുടേതടക്കം ഏത് ജിനോമില്‍ നിന്നു വേണമെങ്കിലും നിശ്ചിത ഡി.എന്‍.എ.ശ്രേണീഭാഗങ്ങളെ അങ്ങേയറ്റം കൃത്യതയോടെ എഡിറ്റ് ചെയ്ത് നീക്കാനും കൂട്ടിച്ചേര്‍ക്കാനും തിരുത്തല്‍ വരുത്താനും ക്രിസ്‌പെര്‍ വിദ്യ സഹായിക്കുന്നു. ഉദാഹരണത്തിന് നിലക്കടലയുടെ കാര്യമെടുക്കാം. അത് ചിലര്‍ക്ക് അലര്‍ജിയുണ്ടാക്കാറുണ്ട്. അതിന് കാരണമായ അലര്‍ജനുണ്ടാക്കുന്ന ജീനിനെ നീക്കംചെയ്ത് നിലക്കടല ഉത്പാദിപ്പിച്ചാല്‍ അലര്‍ജിയെ പിന്നെ പേടിക്കേണ്ട. ക്രിസ്‌പെര്‍ വിദ്യയുപയോഗിച്ച് ഇതിനുള്ള നീക്കം നടക്കുകയാണ്. 

സുരക്ഷിതമായ കൂണുകള്‍ രൂപപ്പെടുത്തുക, മലമ്പനി പടര്‍ത്താനുള്ള ശേഷി എടുത്തുകളയാന്‍ പാകത്തില്‍ കൊതുകുകളെ ജനിതകപരിഷ്‌ക്കരണം വരുത്തുക, കാന്‍സര്‍ കോശങ്ങളെ ആക്രമിച്ച് നശിപ്പിക്കാന്‍ പാകത്തില്‍ ശരീരത്തിലെ ടി കോശങ്ങളെ പരിഷ്‌ക്കരിക്കുക - എന്നിങ്ങനെ ക്രിസ്‌പെര്‍ വിദ്യയുടെ സാധ്യതകളിലേക്ക് വിരല്‍ചൂണ്ടുന്ന ഗവേഷണങ്ങള്‍ ലോകത്ത് പുരോഗമിക്കുകയാണ്. വംശനാശം സംഭവിച്ച വൂളി മാമത്തുകളെ തിരികെ കൊണ്ടുവരാനുള്ള പദ്ധതിക്ക് പോലും സാധ്യത നല്‍കുകയാണ് ഈ ജീന്‍ എഡിറ്റിങ് വിദ്യ! 


Pic 2 - കാന്‍സര്‍ കോശങ്ങളെ (പിങ്ക് നിറത്തിലുള്ളത്) തിരഞ്ഞുപിടിച്ച് ആക്രമിക്കാന്‍ പാകത്തില്‍ ഹ്യുമണ്‍ ടി കോശങ്ങളെ (നീലനിറത്തിലുള്ളത്) ക്രിസ്‌പെര്‍ വിദ്യ വഴി പരിഷ്‌ക്കരിക്കാനുള്ള ശ്രമത്തിലാണ് ഗവേഷകര്‍. ചിത്രം കടപ്പാട്: Steve Gschmeissner/SPL 

പന്നിയുടെ ഡി.എന്‍.എ.എഡിറ്റ് ചെയ്യുക വഴി, അവയുടെ അവയവങ്ങള്‍ മനുഷ്യരില്‍ മാറ്റിവെയ്ക്കാന്‍ പാകത്തില്‍ യോഗ്യമാക്കാന്‍ ക്രിസ്‌പെര്‍ വിദ്യ വഴിതുറന്നു കഴിഞ്ഞു. ക്രിസ്‌പെര്‍ ഉപയോഗിച്ച് ജീന്‍എഡിറ്റിങിന് വിധേയമാക്കിയ മനുഷ്യകോശങ്ങള്‍ കാന്‍സര്‍ രോഗികളില്‍ കുത്തിവെച്ച് ചൈനയില്‍ കഴിഞ്ഞ വര്‍ഷം പരീക്ഷണ ചികിത്സ തുടങ്ങുകയുണ്ടായി. ചൈനയില്‍ സിച്ചുവാന്‍ സര്‍വ്വകലാശാലയിലെ ക്യാന്‍സര്‍വിദഗ്ധന്‍ ലു യുവിന്റെ നേതൃത്വത്തില്‍ 2016 ഒക്ടോബര്‍ 28 നാണ് ശ്വാാസകോശാര്‍ബുദം ബാധിച്ച രോഗിയില്‍ ഈ ചികിത്സ ആരംഭിച്ചത്. ക്രിസ്‌പെര്‍ വിദ്യ മനുഷ്യരില്‍ പരീക്ഷിക്കുന്ന ആദ്യ സംഭവമായി അത്. 

യു.എസില്‍ പിറ്റ്‌സ്ബര്‍ഗ്, ടെംപിള്‍ സര്‍വ്വകലാശാലകളിലെ ഗവേഷകര്‍ എച്ച്.ഐ.വി.ബാധിച്ച എലികളില്‍ ജീന്‍ എഡിറ്റിങ് നടത്തിയപ്പോള്‍, ആ വൈറസിന് പെരുകാനുള്ള ശേഷി നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ്. എച്ച്.ഐ.വി.വൈറസിന് കോശങ്ങളില്‍ പെരുകാനുള്ള ജനിതകശേഷി അണച്ചുകളയാന്‍ (ഓഫ് ചെയ്യാന്‍) ക്രിസ്‌പെര്‍ വിദ്യ കൊണ്ട് കഴിഞ്ഞത് ഗവേഷകരെ ആവേശഭരിതരാക്കിയിരിക്കുകയാണ്. താമസിയാതെ മനുഷ്യരില്‍ ഈ പരീക്ഷണം ആരംഭിക്കാമെന്ന പ്രതീക്ഷയിലാണ് അവര്‍. 


Pic 3 - എലികളില്‍ എച്ച്.ഐ.വി.പെരുകുന്നത് തടയാന്‍ ക്രിസ്‌പെര്‍ വിദ്യയുടെ സഹായത്തോടെ ഗവേഷകര്‍ക്കായി

ബാക്ടീരിയകളുടെ സൂത്രവിദ്യ

പല ആശയങ്ങളും പ്രകൃതിയില്‍ നിന്നാണ് ശാസ്ത്രലോകം കടംകൊള്ളാറുള്ളത്. ക്രിസ്‌പെര്‍ വിദ്യയുടെ കാര്യവും വ്യത്യസ്തമല്ല. ബാക്ടീരിയ പോലുള്ള സൂക്ഷ്മജീവികള്‍ വൈറസ് ആക്രമണത്തെ പ്രതിരോധിക്കാന്‍ സ്വീകരിക്കുന്ന ഒരു ജനിതക സൂത്രവിദ്യയാണ് ക്രിസ്‌പെര്‍ വിദ്യയ്ക്ക് അടിസ്ഥാനം. അതിക്രമിച്ച് കയറുന്ന വൈറസുകളുടെ ഡി.എന്‍.എ.ഭാഗം കവര്‍ന്നെടുത്ത് 'കാസ്' (Cas) രാസാഗ്നിയുടെ സഹായത്തോടെ സ്വന്തം ഡി.എന്‍.എ.യില്‍ വെച്ചുപിടിപ്പിക്കുകയാണ് ബാക്ടീരിയ ചെയ്യുക. ഇങ്ങനെ ആവര്‍ത്തിച്ചു വരുന്ന ഡി.എന്‍.എ.ശ്രേണീഭാഗങ്ങള്‍ 'ക്രിസ്‌പെര്‍' എന്നറിയപ്പെടുന്നു. ക്രിസ്‌പെര്‍ ശ്രേണികളുടെ ആര്‍.എന്‍.എ.കോപ്പികള്‍ സൃഷ്ടിക്കുന്ന ബാക്ടീരിയ, അവ ഉപയോഗിച്ച് വൈറസ് ഡി.എന്‍.എ.യെ തിരിച്ചറിയുകയും അത്തരം വൈറസുകളുടെ ആക്രമണങ്ങള്‍ ഭാവിയില്‍ ചെറുക്കുകയും ചെയ്യുന്നു. 


Pic 4 - മൂന്ന് ഘടകങ്ങള്‍ ചേര്‍ന്ന ക്രിസ്‌പെര്‍ സംവിധാനം

ബാക്ടീരിയയുടെ 'ക്രിസ്‌പെര്‍' സൂത്രവിദ്യയെ മൂര്‍ച്ചയേറിയ ഒരു ജീന്‍ എഡിറ്റിങ് ആയുധമായി 2012ല്‍ ഗവേഷകര്‍ രൂപപ്പെടുത്തി. അന്ന് നിലവിലുണ്ടായിരുന്ന പോട്ടീന്‍ അധിഷ്ഠിത ജീന്‍ എഡിറ്റിങ് സങ്കേതങ്ങളായ 'ടാലിന്‍' (TALEN), 'സിങ്ക് ഫിംഗര്‍' (Zinc Finger) തുടങ്ങിയ ദുര്‍ഘട ടെക്‌നോളജികളെ അപേക്ഷിച്ച്, താരതമ്യേന ലളിതവും ചെലവുകുറഞ്ഞതുമായി 'ക്രിസ്‌പെര്‍-കാസ്9' വിദ്യ. 

ക്രിസ്‌പെര്‍ എന്ന ഡി.എന്‍.എ.ശ്രേണീഭാഗം, ഒരു ഗൈഡ് ആര്‍.എന്‍.എ, 'കാസ്9' രാസാഗ്നി - ഇത്രയുമാണ് ക്രിസ്‌പെര്‍ വിദ്യയുടെ കാതല്‍. ക്രിസ്‌പെര്‍ സൃഷ്ടിക്കുന്ന ഗൈഡ് ആര്‍.എന്‍.എയ്ക്ക് മനുഷ്യന്റേത് ഉള്‍പ്പടെ ഏത് ജിനോമിലെയും നിശ്ചിത ശ്രേണീഭാഗം സേര്‍ച്ചുചെയ്ത് കണ്ടെത്താന്‍ സാധിക്കും. ആ ഡി.എന്‍.എ.ശ്രേണീഭാഗം കിറുകൃത്യമായി മുറിച്ചുമാറ്റാന്‍ 'കാസ്9' രാസാഗ്നിക്കും കഴിയും. ഇവിടെ ഗൈഡ് ആര്‍.എന്‍.എ.വഴികാട്ടിയും, 'കാസ്9' രാസാഗ്നി കത്രികയുമാണ്! 

Video 1 ക്രിസ്‌പെര്‍ വിദ്യ എന്തെന്ന് അതിന്റെ ഉപജ്ഞാതാക്കളിലൊരാളായ ജെന്നിഫര്‍ ദൗഡ്‌ന വിവരിക്കുന്നത് കാണുക

ഒരു കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വേറിനെ പോലെ കൃത്യമായി പ്രോഗ്രാം ചെയ്ത് വ്യത്യസ്ത എഡിറ്റിങ് കൃത്യങ്ങള്‍ക്ക് ഉപയോഗിക്കാം എന്നതാണ് ക്രിസ്‌പെര്‍ സംവിധാനത്തിന്റെ പ്രത്യേകത. ജിനോമിലെ ഏത് ശ്രേണീഭാഗം മുറിച്ചുമാറ്റാന്‍ അല്ലെങ്കില്‍ കൂട്ടിച്ചേര്‍ക്കാന്‍ ആണോ പ്രോഗ്രാം ചെയ്യുന്നത്, അത് കൃത്യമായി നിര്‍വ്വഹിക്കാന്‍ ക്രിസ്‌പെര്‍ സംവിധാനത്തിന് കഴിയും. ഒരു ജീവിയുടെ അല്ലെങ്കില്‍ സസ്യത്തിന്റെ ഡി.എന്‍.എ.യില്‍ വളരെ കൃത്യവും സൂക്ഷ്മവുമായ മാറ്റങ്ങള്‍ വരുത്താന്‍ പാകത്തില്‍ ജിനോം എഞ്ചിനിയറിങിനെ ഈ സംവിധാനം മാറ്റുന്നു. 

20 വര്‍ഷത്തെ ചരിത്രം

മനുഷ്യരിലും മറ്റ് സസ്തനികളിലും ഉപയോഗിക്കാന്‍ പാകത്തില്‍ ക്രിസ്‌പെര്‍ വിദ്യ രൂപപ്പെട്ടത് 2012 ലാണെങ്കിലും, രണ്ട് പതിറ്റാണ്ട് കാലത്തെ ഗവേഷണത്തിന്റെ പിന്‍ബലം അതിനുണ്ട്. ക്രിസ്‌പെറിന്റെ രഹസ്യം അനാവരണം ചെയ്യാന്‍ വര്‍ഷങ്ങളോളം വിയര്‍പ്പൊഴുക്കിയ ഗവേഷകരുണ്ട്. ശാസ്ത്രസാങ്കേതികരംഗം മുന്നോട്ടുനീങ്ങുന്നത് എങ്ങനെ എന്നതിന് മികച്ച ഉദാഹരണമായി ക്രിസ്‌പെറിന്റെ ചരിത്രത്തെ കാണാം.  


Pic 5 - സാന്റ പോളയിലെ ചതുപ്പുകള്‍- ഈ മേഖലയില്‍ നിന്നാണ് ക്രിസ്‌പെര്‍ ചരിത്രം തുടങ്ങുന്നത്. ചിത്രം: Spain Info 

കഥ തുടങ്ങേണ്ടത് സ്‌പെയിനിലെ മെഡിറ്റനേറിയന്‍ തുറമുഖമായ സാന്റ പോളയില്‍ നിന്നാണ്. മനോഹരമായ കടല്‍ത്തീരവും വിശാലമായ ഉപ്പളങ്ങളും നിറഞ്ഞ പ്രദേശം. ആ പരിസരത്ത് ജനിച്ച് വളരുകയും സമീപത്തുള്ള അലികാന്റെ സര്‍വകലാശാലയില്‍ ഗവേഷണവിദ്യാര്‍ഥിയായി 1989ല്‍ ചേരുകയും ചെയ്ത ഫ്രാന്‍സിസ്‌കോ മൊജിക, പഠനവിഷയമായി എടുത്തത് അവിടുത്തെ ചതുപ്പുകളില്‍ കാണപ്പെടുന്ന ഒരിനം ബാക്ടീരിയത്തെയാണ് ( Haloferax mediterranei ). സാന്ദ്രതയേറിയ ലവണജലത്തിലും വളരാന്‍ ശേഷിയുള്ളതാണ് ആ ബാക്ടീരിയം.

ലവണസാന്ദ്രതയുടെ ഫലം ചെറുക്കാനുള്ള രാസാഗ്നികളുടെ ശ്രമഫലമാകാം, ആ ബാക്ടീരിയത്തില്‍ ഒരിനം ഡി.എന്‍.എ.ശ്രേണീഭാഗങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതായി മൊജിക നിരീക്ഷിച്ചു. കുറ്റമറ്റ രീതിയില്‍  30 ബേസുകളോടെ ആ ഡി.എന്‍.എ.തുണ്ടുകള്‍ ആവര്‍ത്തിക്കുന്നു എന്നകാര്യം ആ യുവഗവേഷകന്റെ ജിജ്ഞാസയുണര്‍ത്തി. 1993 ലാണ് ഈ കണ്ടെത്തല്‍ നടത്തുന്നത്. അന്ന് 28 വയസ്സുള്ള മൊജിക അടുത്ത ഒരു പതിറ്റാണ്ട് കാലം തന്റെ ജിജ്ഞാസയ്ക്ക് ഉത്തരം തേടാന്‍ ചെലവിട്ടു. താന്‍ ആദ്യം പഠനവിധേയമാക്കിയ ബാക്ടീരിയത്തില്‍ മാത്രമല്ല, അവയുടെ അകന്ന ബന്ധുക്കളിലും ഒരേപോലെ ആവര്‍ത്തിക്കുന്ന ഡി.എന്‍.എ.ശ്രേണീഭാഗങ്ങള്‍ കണ്ടു. 

ആവര്‍ത്തിക്കുന്ന അത്തരം ഡി.എന്‍.എ.ശ്രേണിക്ക് 'Clustered Regularly Interspaced Short Palindromic Repeats' അഥവാ CRISPR എന്ന പിന്നീടാണ് പേര് നല്‍കപ്പെടുന്നത്. 


Pic 6 - ഫെങ് ഷാങ് - ക്രിസ്‌പെര്‍ രംഗത്തെ സൂപ്പര്‍സ്റ്റാര്‍. ചിത്രം കടപ്പാട്: കാതറിന്‍ ടൈയ്‌ലര്‍

മൊജികയ്ക്ക് മാത്രമല്ല, മറ്റ് രാജ്യങ്ങളിലെ ഗവേഷകര്‍ക്കും ക്രിസ്‌പെര്‍ ശ്രേണികളില്‍ താത്പര്യമുണ്ടായി. സദ്ദാം ഹുസൈന്റെ ജൈവായുധങ്ങളെ ചെറുക്കാന്‍ ഫ്രാന്‍സില്‍ നടന്ന ഗവേഷണം പോലും യാദൃശ്ചികമായി ക്രിസ്‌പെര്‍ ശ്രേണികളുടെ പഠനത്തിന് മുതല്‍ക്കൂട്ടായി. കണ്ടെത്തി പത്തുവര്‍ഷം തികയുമ്പോള്‍, 2003ലാണ് 'ക്രിസ്‌പെര്‍' എന്നത് പ്രതിരോധസംവിധാനം ശക്തിപ്പെടുത്താന്‍ സൂക്ഷ്മജീവികള്‍ രൂപപ്പെടുന്ന സൂത്രവിദ്യയാണെന്ന് മനസിലാകുന്നത്. ക്രിസ്‌പെര്‍ സംവിധാനത്തിന്റെ ഭാഗമായ 'കാസ്' (Cas) രാസാഗ്നികളെയും ഗവേഷകര്‍ ഇതിനിടെ തിരിച്ചറിഞ്ഞു. 

നിശ്ചിത ഡി.എന്‍.എ ഭാഗങ്ങളെ ലക്ഷ്യംവെച്ച് 'ക്രിസ്‌പെര്‍ സംവിധാനം' പ്രോഗ്രാംചെയ്യാം എന്ന കണ്ടെത്തലായിരുന്നു ഈ രംഗത്തെ ഒരു സുപ്രധാന മുന്നേറ്റം. 2008ല്‍ ലൂസിയാനോ മാരാഫിനി, എറിക് സോന്തീമര്‍ എന്നീ ഗവേഷകരാണ് ഈ ദിശയിലുള്ള ആദ്യമുന്നേറ്റം നടത്തിയത്. 
നിര്‍ണായക മുന്നേറ്റം 

ക്രിസ്‌പെര്‍ സംവിധാനത്തില്‍ 'കാസ്9' രാസാഗ്നിക്ക് വഴികാട്ടുന്ന ഗൈഡ് ആര്‍.എന്‍.എ.രൂപപ്പെടുത്തുന്നതും, ടെസ്റ്റ്ട്യൂബിനുള്ളില്‍ ജീന്‍ എഡിറ്റിങ് ആദ്യമായി വിജയകരമായി നടത്തുന്നതും രണ്ട് വനിതാഗവേഷകരാണ്-ഇമ്മാനുവേല്‍ കാര്‍പ്പെന്റിയര്‍, ജെന്നിഫര്‍ ദൗഡ്‌ന എന്നിവര്‍. ഇന്ന് നിലവിലുള്ള ക്രിസ്‌പെര്‍ ജീന്‍ എഡിറ്റിങ് വിദ്യയുടെ ഉപജ്ഞേതാക്കളുടെ കൂട്ടത്തില്‍ ഇവരും ഉള്‍പ്പെടുന്നു (2012 ഓഗസ്തില്‍ സയന്‍സ് ജേര്‍ണലില്‍ ഇവരുടെ പഠനം പ്രസിദ്ധീകരിച്ചു). 


Pic 7 - ഇമ്മാനുവേല്‍ കാര്‍പ്പെന്റിയര്‍-ക്രിസ്‌പെര്‍ എഡിറ്റിങ് വിദ്യ രൂപപ്പെടുത്തിയവരില്‍ ഒരാള്‍. ചിത്രം കടപ്പാട്: യുമിയ യൂണിവേഴ്‌സിറ്റി, സ്വീഡന്‍ 

കാര്‍പ്പെന്റിയറും ദൗഡ്‌നയും തങ്ങളുടെ ഗവേഷണം തുടരുന്ന ഏതാണ്ട് അതേ വേളയില്‍ ചൈനീസ് വംശജനായ അമേരിക്കന്‍ ഗവേഷകന്‍ ഫെങ് ഷാങ്, മനുഷ്യരുടെയും എലികളുടെയും കോശങ്ങളില്‍ ജീന്‍ എഡിറ്റിങ് നടത്താന്‍ പാകത്തില്‍ ക്രിസ്‌പെര്‍ സംവിധാനം രൂപപ്പെടുത്താനുള്ള കഠിനശ്രമത്തിലായിരുന്നു. ചെറുപ്പത്തില്‍ 'ജുറാസിക് പാര്‍ക്ക്' എന്ന ഹോളിവുഡ് ചിത്രം കണ്ട് ജനിതകശാസ്ത്രം തലയ്ക്കുപിടിച്ച വ്യക്തിയാണ് ഷാങ്. വെറും 16 വയസ്സുള്ളപ്പോള്‍ ജീന്‍ തെറാപ്പി ലാബില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ ആള്‍! 

മസ്തിഷ്‌ക്കപഠനത്തിനുള്ള നൂതനസങ്കേതമായ 'ഓപ്‌റ്റോജനറ്റിക്‌സ്' (optogenetics) വികസിപ്പിച്ചവരില്‍ പ്രമുഖ അംഗമായ ഷാങ്, അന്ന് നിലവിലുണ്ടായിരുന്ന ജീന്‍ എഡിറ്റിങ് വിദ്യകളെല്ലാം പ്രയോഗിച്ച് ഗുണദോഷങ്ങള്‍ മനസിലാക്കിയ ശേഷമാണ് ക്രിസ്‌പെര്‍ സങ്കേതത്തിലേക്ക് എത്തുന്നത്. മനുഷ്യന്‍ ഉള്‍പ്പടെയുള്ള സസ്തനികളില്‍ ജീന്‍ എഡിറ്റിങ് നടത്താന്‍ പാകത്തില്‍ ക്രിസ്‌പെര്‍ വിദ്യ വികസിപ്പിക്കുന്നതില്‍ 2012ല്‍ ഷാങ് വിജയിച്ചു. 2013 ജനുവരി മൂന്നിന് 'സയന്‍സ് ജേര്‍ണലി'ല്‍ ഷാങിന്റെ സുപ്രധാന പ്രബന്ധം പ്രസിദ്ധീകരിച്ചു. ക്രിസ്‌പെര്‍ ചരിത്രത്തില്‍ ഏറ്റവുമധികം സൈറ്റേഷന്‍ ലഭിച്ച പ്രബന്ധമാണത്. സീനിയര്‍ ഹാര്‍വാഡ് പ്രൊഫസര്‍ ജോര്‍ജ് ചര്‍ച്ച് 2012 ല്‍ തന്നെ ക്രിസ്‌പെര്‍ സംവിധാനം മനുഷ്യകോശങ്ങളില്‍ ജീന്‍ എഡിറ്റിങിന് ഉപയോഗിക്കാമെന്ന് തെളിയിച്ചു. അദ്ദേഹത്തിന്റെ പേപ്പറും ഷാങിന്റെ പ്രബന്ധത്തിനൊപ്പം സയന്‍സ് ജേര്‍ണല്‍ പ്രസിദ്ധീകരിച്ചു


Pic 8 - ജെന്നിഫര്‍ ദൗഡ്‌ന-ക്രസ്‌പെര്‍ വിദ്യയുടെ ഉപജ്ഞാതാക്കളിലൊരാള്‍. ചിത്രം കടപ്പാട്: സാം വില്ലാര്‍ഡ് 

ക്രിസ്‌പെര്‍-കാസ്9 വിദ്യയുടെ കണ്ടെത്തല്‍ ഷാങിനെ ജീവതന്മാത്രരംഗത്ത് താരപദവിയിലേക്കുയര്‍ത്തി. ക്രിസ്‌പെര്‍ വിദ്യയുടെ പേറ്റന്റ് ഷാങിന്റെ മാതൃസ്ഥാപനമായ മസാച്യൂസെറ്റ്‌സ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജി (എം.ഐ.ടി) ആണ് കരസ്ഥമാക്കിയത്. 2014 ഏപ്രിലില്‍ നല്‍കപ്പെട്ട പേറ്റന്റില്‍ ആ വിദ്യയുടെ കണ്ടെത്തിയവരില്‍ മുഖ്യസ്ഥാനം ഷാങിനാണ് നല്‍കിയിരിക്കുന്നത്. 

2013 ആദ്യം ഷാങിന്റെയും ചര്‍ച്ചിന്റെയും പഠനറിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ, ജീവതന്മാത്രാരംഗത്തെ ഏറ്റവും ആവേശമുണര്‍ത്തുന്ന സംഗതിയായി ക്രിസ്‌പെര്‍-കാസ്9 മാറി. ഏറെക്കാലമായി പ്രതീക്ഷിച്ചിരുന്നു സുപ്രധാന മുന്നേറ്റം എന്നനിലയ്ക്ക് ഇരുകൈയും നീട്ടി ഈ വിദ്യയെ ശാസ്ത്രലോകം ഏറ്റെടുത്തു. ഗൂഗിളില്‍ ഏറ്റവുമധികം സെര്‍ച്ച് ചെയ്യപ്പെടുന്ന ഒന്നായി ക്രിസ്‌പെര്‍ മാറി. ബയോകെമിസ്ട്രിയില്‍ ഏറ്റവും കൂടുതല്‍ ഗവേഷണം നടക്കുന്ന രംഗമായി ക്രിസ്‌പെര്‍ പരിണമിച്ചു. നൂറുകണക്കിന് പരീക്ഷണശാലകളും യൂണിവേഴ്‌സിറ്റികളും ക്രിസ്‌പെര്‍ ഗവേഷണത്തിന്റെ ഊര്‍ജിത മേഖലകളായി പരിണമിച്ചു. 


Pic 9 - ജോര്‍ജ് ചര്‍ച്ച്-ചിത്രം കടപ്പാട്: സ്റ്റീവ് ജുര്‍വെറ്റ്‌സണ്‍/വിക്കിമീഡിയ

പക്ഷേ, ക്രിസ്‌പെര്‍ വിദ്യ അതിന്റെ ബാല്യത്തിലാണെന്ന കാര്യം ഗവേഷകര്‍ക്കറിയാം. പരിഹരിക്കപ്പെടേണ്ട ഒട്ടേറെ ശാസ്ത്ര, നൈതിക പ്രശ്‌നങ്ങള്‍ ക്രിസ്‌പെര്‍ വിദ്യയുമായി ബന്ധപ്പെട്ട് അവശേഷിക്കുന്നു. 

ബാക്ടീരിയയുടെ പ്രതിരോധസംവിധാനത്തില്‍ നിന്നുള്ളതാണ് ക്രിസ്‌പെര്‍ എന്നതിനാല്‍, അതുപയോഗിച്ച് മനുഷ്യരില്‍ ജീന്‍ എഡിറ്റിങ് നടത്തിയാല്‍ ശരീരപ്രതിരോധ സംവിധാനത്തെ അത് സ്വാധീനിക്കില്ലേ എന്ന ചോദ്യം പ്രസക്തമാണ്. കോശങ്ങളെ ക്രിസ്‌പെര്‍ ഫാക്ടറികളാക്കാന്‍ ഇത് ഇടയാക്കില്ലേ എന്ന സന്ദേഹവും ശക്തമാണ്. 

Video 2 ക്രിസ്‌പെര്‍ വിദ്യ ലളിതമാണ് ചെലവുകുറഞ്ഞതാണ് എന്ന് പറയുമ്പോള്‍ അര്‍ഥമാക്കുന്നതെന്ത്-ഈ വീഡിയോ കാണുക

നൈതിക പ്രശ്‌നങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് സ്വാര്‍ഥതാത്പര്യങ്ങള്‍ക്കായി ക്രിസ്‌പെര്‍ വിദ്യ ദുരുപയോഗം ചെയ്യപ്പെടില്ലേ എന്നതാണ്. ഡിസൈനര്‍ കുഞ്ഞുങ്ങളെ സൃഷ്ടിക്കാനും, അതുവഴി മുന്തിയ ഗുണങ്ങള്‍ മാത്രമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാനും ഈ വിദ്യ വഴിയൊരുക്കില്ലേ എന്നതാണ് ഉയരുന്ന ചോദ്യം. 

ഇതൊക്കെ ശാസ്ത്രീയമായും രാഷ്ട്രീയമായും പരിഹരിക്കപ്പെടേണ്ട പ്രശ്‌നങ്ങളാണ്. ശൈശാവസ്ഥയിലുള്ള ഒരു സംവിധാനത്തില്‍ ഇത്തരം പ്രശ്‌നങ്ങള്‍ സാധാരണമാണെന്നും, ആവശ്യമായ സമയത്ത് അവ പരിഹരിക്കപ്പെടുമെന്നുമുള്ള ആത്മവിശ്വാസത്തിലാണ് ഗവേഷകര്‍. 

References -
1. 'The Heroes of CRISPR', by Eric S. Lander. Cell, 14 January 2016.
2. 'The new frontier of genome engineering with CRISPR-Cas9', by Jennifer Doudna And Emmanuelle Charpentier. Science:346,6213, 28 Nov 2014.
3.'Meet one of the world's most groundbreaking scientists. He is 34', by Sharon Begley. statnews.com, 6 Nov 2015.
4. 'Genetically-modified humans: what is CRISPR and how does it work?', by Abigail Beall. wired.co.uk, 5 Feb 2017
- ജോസഫ് ആന്റണി 

* മാതൃഭൂമി ഓണ്‍ലൈനില്‍ (2017 മെയ് 16) പ്രസിദ്ധീകരിച്ചത്

ദക്ഷിണധ്രുവത്തില്‍ മഞ്ഞുരുകിയാല്‍ കാലവര്‍ഷത്തിന് സംഭവിക്കുന്നത്

 തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം മെയ് 30ന് കേരളത്തിലെത്തുമെന്നായിരുന്നു
കാലാവസ്ഥാപ്രവചനം. കഠിനമായ ചൂടില്‍ തപിക്കുന്ന ഭൂമിക്ക് കുളിര്‍ പകര്‍ന്നെത്തുന്ന കാലവര്‍ഷം യഥാര്‍ഥത്തില്‍ രണ്ട് ഹിമഭൂമികളുടെ സൃഷ്ടിയാണ്-ഹിമാലയത്തിന്റെയും അന്റാര്‍ട്ടിക്കയുടെയും! 


Pic 1 - രാജ്യത്തെ 130 കോടി ജനങ്ങളും ഒരുപോലെ കാക്കുന്ന പ്രതിഭാസമാണ് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം. ചിത്രം: പിടിഐ

രണ്ട് ഹിമപ്രദേശങ്ങളാണ് നമ്മുടെ കാലവര്‍ഷത്തെ സൃഷ്ടിക്കുന്നതെന്നറിയാമോ? അതെങ്ങനെ, കടല്‍വെള്ളം നീരാവിയായി പൊങ്ങി മേഘങ്ങളായി മാറിയല്ലേ മഴയുണ്ടാകുന്നതെന്ന് സംശയം തോന്നാം. സംഭവം ശരിയാണ്. പക്ഷേ, നമ്മള്‍ കാലവര്‍ഷമെന്ന് വിളിക്കുന്ന മണ്‍സൂണ്‍* യഥാര്‍ഥത്തില്‍ ഹിമാലയത്തിന്റെയും ദക്ഷിണധ്രുവമായ അന്റാര്‍ട്ടിക്കയുടെയും സൃഷ്ടിയാണ്. ഈ രണ്ട് ഹിമഭൂമികളും ഇല്ലായിരുന്നെങ്കില്‍ ഇന്നത്തെ നിലയ്ക്ക് മണ്‍സൂണ്‍ ഉണ്ടാകുമായിരുന്നില്ല എന്ന് ഗവേഷകര്‍ പറയുന്നു.

കഠിനമായ ചൂടില്‍ മാസങ്ങളായി ഉരുകുകയാണ് മണ്ണും മനുഷ്യനും മറ്റ് ജീവികളും, കേളത്തില്‍ മാത്രമല്ല രാജ്യത്താകെ. അതുകൊണ്ട് തന്നെ ജാതിമത രാഷ്ട്രീയ ഭേദമന്യേ 130 കോടി ഇന്ത്യക്കാരും ആകാംക്ഷയോടെ എന്തിനെയെങ്കിലും കാക്കുന്നുവെങ്കില്‍, അത് കേരളീയര്‍ ഇടവപ്പാതി എന്ന് വിളിക്കുന്ന തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തെയാണ്. ഇന്ത്യയുടെ കാര്‍ഷിക സമ്പദ്‌വ്യവസ്ഥയെ താങ്ങിനിര്‍ത്തിയിരിക്കുന്ന നെടുംതൂണാണ് കാലവര്‍ഷം. മണ്‍സൂണ്‍ ദുര്‍ബലമായാല്‍ കൃഷി പാളും, വരള്‍ച്ചയും പട്ടിണിയുമാകും ഫലം. അതുകൊണ്ട് ഇന്ത്യന്‍ കാര്‍ഷികരംഗത്തെ 'മണ്‍സൂണുമായുള്ള ചൂതാട്ട'മെന്ന് വിശേഷിപ്പിക്കാറുണ്ട്.

കേരളത്തില്‍ ജനിച്ചുവളര്‍ന്ന ആര്‍ക്കും അറിയാവുന്ന ഒരു സംഗതി, ജൂണ്‍ ആദ്യം സ്‌കൂള്‍ തുറക്കുന്ന സമയത്ത് ഇടവപ്പാതി ആരംഭിക്കും എന്നതാണ്. മഴ നനഞ്ഞുള്ള ആദ്യസ്‌കൂള്‍ ദിനങ്ങള്‍ മിക്കവരുടെയും ഗൃഹാതുരത്വമാര്‍ന്ന ഓര്‍മകളുടെ ഭാഗമാണ്. എന്നാല്‍, 80 ലക്ഷം വര്‍ഷം മുമ്പാണ് നിങ്ങള്‍ സ്‌കൂളില്‍ പോയിരുന്നതെന്ന് കരുതുക. എങ്കില്‍ മഴനനഞ്ഞ ആദ്യസ്‌കൂള്‍ ദിനങ്ങളുടെയോ ഗൃഹാതുരത്വത്തിന്റെയോ പ്രശ്‌നം ഉദിക്കുമായിരുന്നില്ല. കാരണം, അന്ന് മണ്‍സൂണ്‍ ഉണ്ടായിരുന്നില്ല! 

ഇന്നത്തെ നിലയ്ക്ക് മണ്‍സൂണ്‍ രൂപപ്പെട്ടിട്ട് 80 ലക്ഷം വര്‍ഷമേ ആയിട്ടുള്ളൂ എന്നാണ് ഭൗമശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുള്ളത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ വടക്കുകിഴക്കന്‍ അതിരില്‍ കോട്ടമതില്‍ പോലെ ഹിമാലയം ഉയര്‍ന്ന് വന്നതിന് ശേഷമാണ്, ജൂണ്‍ ആദ്യം കേരളത്തിലെത്തുന്ന തരത്തില്‍ മണ്‍സൂണ്‍ രൂപപ്പെട്ടത്. 


Pic 2 - ഹിമാലയം ഒരു കോട്ടപോലെ ഉയര്‍ന്നതിന് ശേഷമാണ് ഇന്നത്തെ മണ്‍സൂണ്‍ രൂപപ്പെട്ടത്

അഞ്ചുകോടി വര്‍ഷംമുമ്പ് ഹിമാലയം ഇല്ലായിരുന്നു. ഗോണ്ട്വാന എന്ന മഹാഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്ന ഇന്ത്യന്‍ പ്രദേശം അവിടുന്ന് അടര്‍ന്നുമാറി നീങ്ങി യൂറേഷ്യന്‍ ഭൂഫലകവുമായി കൂട്ടിയിടിച്ചതിന്റെ ഫലമായാണ് ഹിമാലയം ഉയര്‍ന്നുവന്നത്. ഹിമാലയത്തിന്റെയും ടിബറ്റന്‍ പീഢഭൂമിയുടെയും രൂപപ്പെടലാണ് ഏഷ്യന്‍ മണ്‍സൂണിനെ സൃഷ്ടിച്ചത്. മുമ്പ് ദുര്‍ബലമായ ഒരു കാലാവസ്ഥാ പ്രതിഭാസം മാത്രമായിരുന്ന മണ്‍സൂണിന്റെ സ്വാധീനവും ശക്തിയും ഹിമാലയത്തിന്റെ രൂപപ്പെടലോടെ വര്‍ധിച്ചു. 

ടിബറ്റില്‍ നിന്നും ആര്‍ട്ടിക് പ്രദേശത്തുനിന്നും മുമ്പ് തണുത്ത കാറ്റ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിയിരുന്നു. കോട്ട പോലെ ഹിമാലയം സ്ഥാനമുറപ്പിച്ചതോടെ, അത് നിലച്ചു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ചൂട് വര്‍ധിച്ചു. ചൂടുകൂടുമ്പോള്‍ വായു വികസിച്ച് അന്തരീക്ഷമര്‍ദ്ദം കുറയും. ഇന്ത്യയ്ക്ക് 4000 കിലോമീറ്റര്‍ തെക്ക് ഇന്ത്യന്‍മഹാസമുദ്രത്തില്‍ രൂപപ്പെടുന്ന മണ്‍സൂണ്‍, അന്തരീക്ഷമര്‍ദ്ദം കുറഞ്ഞ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്ക് എത്താന്‍ അത് വഴിയൊരുക്കുന്നു. ഒരര്‍ഥത്തില്‍ ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെ നിന്ന് ഒരു വാക്വംക്ലീനര്‍ എന്ന മാതിരി മണ്‍സൂണിനെ ഇങ്ങോട്ട് വലിച്ചടുപ്പിക്കുകയാണ് ചെയ്യുന്നത് (മണ്‍സൂണ്‍ എന്നത് മഴയല്ല, മഴയെ കൊണ്ടുവരുന്ന കാറ്റാണ്). ജൂണ്‍ ആദ്യം കേരളത്തിലെത്തുന്ന മണ്‍സൂണ്‍, വടക്കോട്ട് നീങ്ങി ജൂലായ് പകുതിയോടെ ഹിമാലയന്‍ മേഖലയില്‍ എത്തുന്നു. 

ഹിമാലയം പോലെ തന്നെ മണ്‍സൂണില്‍ സ്വാധീനം ചെലുത്തുന്ന മറ്റൊരു ഹിമപ്രദേശം അന്റാര്‍ട്ടിക്കയാണെന്ന് ഇപ്പോള്‍ ശാസ്ത്രലോകത്തിനറിയാം. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെപ്പോലെ അന്റാര്‍ട്ടിക്കയും ഒരുകാലത്ത് ഗോണ്ട്വാനയുടെ ഭാഗമായിരുന്നു. അതില്‍ നിന്ന് വേര്‍പെട്ട് നീങ്ങി 2.5 കോടി വര്‍ഷം മുമ്പാണ് അത് നിലവിലുള്ള സ്ഥാനമുറപ്പിച്ചത്.


Pic 3 - അന്റാര്‍ട്ടിക്കയിലെ മഞ്ഞുരുക്കമാണ് മണ്‍സൂണിനെ സ്വാധീനിക്കുന്ന ഘടകം. ചിത്രം കടപ്പാട്: ദി ടെലഗ്രാഫ് 

മാര്‍ച്ച് പകുതി മുതല്‍ സെപ്റ്റംബര്‍ പകുതി വരെ അന്റാര്‍ട്ടിക്കയില്‍ ശൈത്യകാലമാണ്. വര്‍ഷം മുഴുക്കെ മഞ്ഞുറഞ്ഞ പ്രദേശമാണെങ്കിലും, ശൈത്യകാലത്ത് അതിരുകളിലെ മഞ്ഞിന്റെ വിസ്തൃതി വര്‍ധിക്കും. 30 ശതമാനം കൂടുതല്‍ മഞ്ഞ് ആ സമയത്തുണ്ടാകുമെന്നാണ് കണക്ക്. കഠിനമായ ശൈത്യത്തില്‍ ചുറ്റുമുള്ള സമുദ്രഭാഗങ്ങള്‍ തണുത്തുറയുമ്പോള്‍, മഞ്ഞുകട്ടകളായി മാറുന്ന വെള്ളത്തില്‍ നിന്ന് ലവണം വേര്‍തിരിയപ്പെടും (ഉപ്പില്ലാത്ത ശുദ്ധജലമേ തണുത്തുറഞ്ഞ് മഞ്ഞുകട്ടയാകൂ). മഞ്ഞുകട്ടകള്‍ വെള്ളത്തിന് മീതെ പൊങ്ങിക്കിടക്കും, ലവണാംശം മുഴുവന്‍ കടലിന്നടിയിലെ വെളത്തില്‍ കലരും. അങ്ങനെ, ലോകത്തേറ്റവും ലവണാംശമുള്ള സമുദ്രഭാഗമാകും അന്റാര്‍ട്ടിക്കയ്ക്ക് ചുറ്റും. ലവണാംശം അധികമായതിനാല്‍ ജലത്തിന് സാന്ദ്രതയും കൂടിയിരിക്കും. അങ്ങനെ, സാന്ദ്രതയും ലവണാംശവും കൂടിയ ജലനം കടലിന്റെ അടിത്തട്ടിലൂടെ ഭൂമധ്യരേഖാപ്രദേശത്തേക്ക് പ്രവഹിക്കാന്‍ തുടങ്ങും. ഭൂമധ്യരേഖാപ്രദേശത്തുനിന്ന് ചൂടുള്ള സാന്ദ്രതകുറഞ്ഞ സമുദ്രജലം മുകള്‍ഭാഗത്തൂകൂടി ദക്ഷിണധ്രുവത്തിലേക്കും നീങ്ങും. ഇതൊരു 'ഗ്ലോബല്‍ കണ്‍വേയര്‍ ബല്‍റ്റ്' പോലെ പ്രവര്‍ത്തിക്കുമെന്ന്, 'ഇന്‍ഡിക്ക' എന്ന ഗ്രന്ഥത്തില്‍ പ്രണയ് ലാല്‍ എഴുതുന്നു. തണുത്ത ജലപ്രവാഹവും ഉഷ്ണജലപ്രവാഹവും സംഗമിക്കുന്ന പ്രദേശങ്ങളില്‍ അന്തരീക്ഷത്തില്‍ രൂക്ഷമായ വാതകച്ചുഴികളും മറ്റും രൂപപ്പെടും. പ്രക്ഷുബ്ധമായ സമുദ്രമേഖലയായി അവിടം രൂപപ്പെടും. 

അന്റാര്‍ട്ടിക്കയില്‍ ശൈത്യം കഠിനമാണെങ്കില്‍ പിറ്റേവര്‍ഷം ഇന്ത്യന്‍ മണ്‍സൂണിന്റെ ശക്തിക്ഷയിക്കാനാണ് സാധ്യത. അന്റാര്‍ട്ടിക്കയിലെ മഞ്ഞിന്റെ വിസ്തൃതിക്കും ഇന്ത്യന്‍ മണ്‍സൂണിന്റെ ശക്തിക്കും തമ്മില്‍ വിപരീതാനുപാതമാണുള്ളതെന്ന് ഗവേഷകര്‍ പറയുന്നു. കാരണം, ശൈത്യകാലം കഠിനമായാല്‍, കൂടുതല്‍ സമുദ്രഭാഗം മഞ്ഞുമൂടിയിരിക്കും. കടല്‍ജലം തപിച്ച് നീരാവിയായായി മാറുന്ന സമുദ്രഭാഗത്തിന്റെ വിസ്തൃതി കുറയും. അന്തരീക്ഷത്തിലെത്തുന്ന നീരാവിയുടെ അളവ് കുറയും. മാത്രമല്ല, മഞ്ഞിന്റെ തോത് വര്‍ധിക്കുന്നത് പ്രകാരം തെക്കുനിന്നുള്ള വെള്ളത്തില്‍ ലവണസാന്ദ്രത കൂടുതലായിരിക്കും. ജലം നീരാവിയാകുന്നത് തടയുന്ന ഘടകമാണിത്. 


Pic 4 - മണ്‍സൂണ്‍ വഴി ഇന്ത്യയില്‍ ഒരുലക്ഷം കോടി ടണ്‍ മഴ ലഭിക്കും. ചിത്രം: രാമനാഥ് പൈ

അതേസമയം, അന്റാര്‍ട്ടിക്കയില്‍ മഞ്ഞ് കുറവാണെങ്കില്‍ (ശൈത്യകാലം അത്ര കഠിനമല്ലെങ്കില്‍) കൂടുതല്‍ സമുദ്രജലം നീരാവിയാകാനും ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്കന്‍ പ്രദേശത്തേക്ക് കൂടുതല്‍ നീരാവിയെത്താനും സാധ്യത കൂടുന്നു. കൂടുതല്‍ മഞ്ഞ് ഉരുകിയിട്ടുണ്ടെങ്കില്‍, സമുദ്രജലത്തിലെ ലവണസാന്ദ്രത കുറയും. ജലം നീരാവിയാകാന്‍ സാധ്യത കൂടും. ഇത് ഇന്ത്യന്‍ മണ്‍സൂണിന്റെ ശേഷി വര്‍ധിപ്പിക്കും. 

ഇന്ത്യന്‍ മണ്‍സൂണിനെ സ്വാധീനിക്കുന്നതായി കണ്ടിട്ടുള്ള മറ്റൊരു സംഗതി, പെസഫിക്് സമുദ്രത്തില്‍ രൂപപ്പെടുന്ന 'എല്‍നിനോ' (El Nino) പ്രതിഭാസമാണ്. സ്പാനിഷ് ഭാഷയില്‍ 'ഉണ്ണിയേശു' എന്നര്‍ഥം വരുന്ന ഇത് പെസഫിക് സമുദ്രോപരിതലത്തെ അകാരണമായി ചൂടുപിടിപ്പിക്കുന്ന കാലാവസ്ഥാ പ്രതിഭാസമാണ്. പോയ വര്‍ഷം ശക്തമായ എല്‍നിനോയുടെ പിടിയിലായിരുന്നു ലോകം. നമ്മുടെ നാട്ടില്‍ ശരാശരിയിലും താഴെ മാത്രം മണ്‍സൂണ്‍ മഴയേ ലഭിച്ചുള്ളൂ. ഇന്ത്യയില്‍ 132 വര്‍ഷത്തിനിടെയുണ്ടായ രൂക്ഷമായ വരള്‍ച്ചക്കാലത്തെല്ലാം എല്‍നിനോ ശക്തിപ്പെട്ടിരുന്നു എന്ന് 2006 സപ്തംബര്‍ എട്ടിന് 'സയന്‍സ്' ജേര്‍ണലിലെ പഠനറിപ്പോര്‍ട്ട് പറയുകയുണ്ടായി. പൂണെയില്‍ 'ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മിറ്റിയോരോളജി'യിലെ ഡോ.കെ.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാമായിരുന്നു പഠനം നടത്തിയത്. 

മേല്‍സൂചിപ്പിച്ച പല ഘടകങ്ങളെ അനുകൂലമായി മാറുമ്പോഴാണ് സാധാരണഗതിയിലുള്ള മണ്‍സൂണ്‍ മഴ ലഭിക്കുക. അങ്ങനെയായാല്‍ ഇന്ത്യയില്‍ ഒരുലക്ഷം കോടി ടണ്‍ മഴ ലഭിക്കും! 

(അവലംബം: 1.ഇന്‍ഡിക്ക (2016), പ്രണയ് ലാല്‍; 2. ദി മണ്‍സൂണ്‍സ് (1998), പി.കെ.ദാസ്). 

* അറബിയിലും ഉര്‍ദുവിലും സീസണ്‍ എന്നര്‍ഥം വരുന്ന വാക്കാണ് 'mausum'. അതില്‍ നിന്നാണ് മണ്‍സൂണ്‍ എന്ന വാക്കുണ്ടായത്. 
- ജോസഫ് ആന്റണി 

* മാതൃഭൂമി നഗരം പേജില്‍ 2017 മെയ് 30ന് പ്രസിദ്ധീകരിച്ചത്