Friday, December 21, 2007

ഹൃദയത്തിന്‌ 'കാതോര്‍ക്കാന്‍'...

രോഗിയുടെ നെഞ്ചിടിപ്പ്‌ എപ്പോഴും ശ്രദ്ധിക്കുക ഡോക്ടറെ സംബന്ധിച്ച്‌ അസാധ്യമാണ്‌. അതിനാല്‍, ഹൃദയത്തിന്‌ താളഭംഗം വരുന്നതിന്റെ സൂചന മുന്‍കൂട്ടി മനസിലാക്കാന്‍ പലപ്പോഴും കഴിയാതെ വരുന്നു. ഈ പ്രശ്‌നം പരിഹരിക്കാന്‍ പുതിയൊരു ഇലക്ട്രോണിക്‌ സങ്കേതത്തിന്‌ രൂപംനല്‍കിയിരിക്കുകയാണ്‌ നെതര്‍ലന്‍ഡ്‌സിലെ ഗവേഷകര്‍.

രോഗിയുടെ നെഞ്ചിടിപ്പിന്‌ തുടര്‍ച്ചയായി കാതോര്‍ക്കാനും, അവിടെനിന്നുള്ള ഇലക്ട്രിക്‌ സിഗ്നലുകള്‍ രേഖപ്പെടുത്തി സൂക്ഷിച്ച്‌ ചികിത്സയില്‍ പ്രയോജനപ്പെടുത്താനും സഹായിക്കുന്ന സങ്കേതമാണത്‌. ചെറിയൊരു ബാന്‍ഡേജ്‌ പോലെ നെഞ്ചില്‍ പതിപ്പിച്ചുവെച്ച്‌ വയര്‍ലസ്സായി പ്രവര്‍ത്തിപ്പിക്കാവുന്നതാണ്‌ പുതിയ ഇലക്ട്രോണിക്‌ ഉപകരണം.

ഹൃയമിടിപ്പ്‌ തുടര്‍ച്ചയായി രേഖപ്പെടുത്തുന്ന പല ഉപകരണങ്ങളും ഇപ്പോള്‍ തന്നെ രംഗത്തുണ്ട്‌. എന്നാല്‍, ഹൃദയത്തില്‍നിന്ന്‌ പുറപ്പെടുന്ന വൈദ്യുതസിഗ്നലുകള്‍ പിടിച്ചെടുത്ത്‌ 'ഇലക്ട്രോകാര്‍ഡിയോഗ്രാമുകളാ' (EKGs) യി പ്രവര്‍ത്തിക്കാന്‍ കഴിയും എന്നതാണ്‌ പുതിയ സങ്കേതത്തിന്റെ മെച്ചം. രോഗിയുടെ ഹൃദയത്തിന്റെ അവസ്ഥയെക്കുറിച്ച്‌ വ്യക്തമായ ധാരണയുണ്ടാക്കാന്‍ ഇതുവഴി ഡോക്ടര്‍ക്ക്‌ കഴിയും. ഈ ഇലക്ട്രോണിക്‌ സങ്കേതം ഭാവിയില്‍ ഹൃദ്രോഗ വിദഗ്‌ധരുടെ ഏറ്റവും വലിയൊരു സഹായിയായി മാറിയേക്കുമെന്ന്‌ 'ടെക്‌നോളജി റിവ്യു' പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു.

നെതര്‍ലന്‍ഡ്‌സിലെ ഇന്‍ഥോവെനില്‍ പ്രവര്‍ത്തിക്കുന്ന നാനോടെക്‌നോളജി ഗവേഷണ സ്ഥാപനമായ 'ഇന്റര്‍യൂണിവേഴ്‌സിറ്റി മൈക്രോ ഇലക്ട്രോണിക്‌ സെന്ററി'(Interuniversity Micro-Electronic Centre) ലെ ഗവേഷകരാണ്‌ പുതിയ ഉപകരണം വികസിപ്പിച്ചത്‌. രോഗികള്‍ക്ക്‌ കൊണ്ടുനടക്കാവുന്ന ഇലക്ട്രോകാര്‍ഡിയോഗ്രാം ഉപകരണമായ 'ഹോള്‍ട്ടര്‍ മോണിറ്ററി' (Holter monitor)ന്റെ വകഭേദമാണ്‌ പുതിയ ഉപകരണമെന്ന്‌ പറയാം. ഹോള്‍ട്ടര്‍ മോണിറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ പക്ഷേ, ഒട്ടേറെ ഇലക്ട്രോഡുകള്‍ ശരീരത്തില്‍ പതിച്ചുവെയ്‌ക്കണം. വയറുകളുടെ ശൃംഗല തന്നെ അതിലുണ്ട്‌. മാത്രമല്ല, വലിപ്പക്കൂടുതല്‍കൊണ്ട്‌ രോഗികള്‍ ഇടുപ്പില്‍ ബെല്‍റ്റ്‌ ഉപയോഗിച്ചാണ്‌ അത്തരം മോണിറ്ററുകള്‍ കൊണ്ടുനടക്കുക.

എന്നാല്‍, പുതിയ ഉപകരണത്തിന്‌ ഇത്തരം പ്രശ്‌നങ്ങളൊന്നുമില്ല. കനംകുറഞ്ഞ ബാന്‍ഡേജ്‌ പോലെ രോഗിയുടെ നെഞ്ചില്‍ അത്‌ പതിപ്പിച്ചുവെയ്‌ക്കാം, വയറുകളില്ല. ആറ്‌ സെന്റീമീറ്റര്‍ നീളവും രണ്ട്‌ സെന്റീമീറ്റര്‍ വീതിയുമുള്ള ഉപകരണത്തില്‍, എല്ലാ ഇലക്ട്രോണിക്‌ സര്‍ക്കീട്ടുകളും സന്നിവേശിപ്പിച്ചിരിക്കും. അയവുള്ള ആ ബോര്‍ഡിന്റെ ആവരണത്തില്‍, ശരീരത്തില്‍ ഒട്ടിയിരിക്കാന്‍ സഹായിക്കുന്ന മൂന്നു സ്ഥാനങ്ങളുണ്ട്‌. ഇലക്ട്രോകാര്‍ഡിയോഗ്രാമിലെ ഇലക്ട്രോഡുകള്‍ പോലെ അവ പ്രവര്‍ത്തിക്കുമെന്ന്‌, ഇന്റര്‍യൂണിവേഴ്‌സിറ്റി സെന്ററിന്റെ ഡയറക്ടര്‍ ബെര്‍ട്ട്‌ ഗൈസലിന്‍ക്‌സ്‌ അറിയിക്കുന്നു.

ഹൃദയത്തില്‍നിന്ന്‌ ലഭിക്കുന്ന സിഗ്നലുകള്‍ പത്തുമീറ്റര്‍ പരിധിക്കുള്ളില്‍ വെച്ചിട്ടുള്ള ക്രെഡിറ്റ്‌ കാര്‍ഡ്‌ വലിപ്പമുള്ള ഒരു സ്വീകരണിയിലേക്ക്‌ വിനിമയം ചെയ്യും. കനംകുറഞ്ഞ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ആ സ്വീകരണി ഒരു സ്‌മാര്‍ട്ട്‌കാര്‍ഡ്‌ പോലെയാണ്‌. ബ്ലൂടൂത്തിന്റെ മാതൃകയിലാണ്‌ അതിന്റെ പ്രവര്‍ത്തനം. രോഗിയില്‍നിന്ന്‌ ലഭിക്കുന്ന സിഗ്നലുകള്‍, ഒന്നുകില്‍ രണ്ട്‌ ജി.ബി.വിവരസംഭരണശേഷിയുള്ള ഉപകണത്തില്‍ സൂക്ഷിച്ചുവെയ്‌ക്കും. അല്ലെങ്കില്‍, സെല്‍ഫോണ്‍ പോലൊരു ഉപകരണത്തിന്റെ സഹായത്തോടെ ക്ലിനിക്കിലേക്ക്‌ ആ സിഗ്നലുകള്‍ വിനിമയം ചെയ്യും. രോഗിയുടെ ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളിലുണ്ടാകുന്ന താളഭംഗങ്ങള്‍ മുന്‍കൂട്ടി മനസിലാക്കാനും പരിഹാരം തേടാനും ഇതുവഴി കഴിയും.

ഹൃയമിടിപ്പ്‌ തുടര്‍ച്ചയായി രേഖപ്പെടുത്താന്‍ സഹായിക്കുന്ന പല ഉപകരണങ്ങളുമുണ്ട്‌. ഹൃദയമിടിപ്പ്‌ രേഖപ്പെടുത്തി അത്‌ വയര്‍ലെസ്സായി വാച്ചിലെ സ്വീകരണിയിലേക്ക്‌ അയയ്‌ക്കുന്നവയും ലഭ്യമാണ്‌. എന്നാല്‍, ഇലക്ട്രോകാര്‍ഡിയോഗ്രാമുകള്‍ തുടര്‍ച്ചയായി രേഖപ്പെടുത്തുന്നത്‌ അതില്‍നിന്ന്‌ തികച്ചും വ്യത്യസ്‌തമാണെന്ന്‌, വെയില്‍സില്‍ സ്വാന്‍സീ സര്‍വകലാശാലയിലെ ഡോ. മൈക്ക്‌ കിംഗ്‌സ്‌ലി അഭിപ്രായപ്പെടുന്നു. കൂടുതല്‍ വിവരങ്ങള്‍ ഹൃദയത്തില്‍നിന്നുള്ള വൈദ്യുതസിഗ്നലുകള്‍ വഴി മനസിലാക്കാനാകും. ഹൃദയത്തിന്റെ പെരുമാറ്റവും ആരോഗ്യവും വ്യക്തമാകാന്‍ അത്തരം വിവരങ്ങള്‍ കാര്‍ഡിയോളജിസ്‌റ്റിനെ സഹായിക്കും. രോഗനിര്‍ണയത്തില്‍ അതിന്‌ വളരെ പ്രാധാന്യമുണ്ട്‌-അദ്ദേഹം പറയുന്നു.

എന്നാല്‍, പുതിയ ഉപകരണത്തിന്‌ അതിന്റേതായ പരിമിതികളുമുണ്ട്‌. ഒരു ക്ലിനിക്കിലെ ഇലക്ട്രോകാര്‍ഡിയോഗ്രാം രേഖപ്പെടുത്തുന്ന അത്ര വലിയ തോതില്‍ ഹൃദയത്തില്‍നിന്നുള്ള വൈദ്യുതസിഗ്നലുകള്‍ പിടിച്ചെടുക്കാന്‍ അവയ്‌ക്കാവില്ല. ഹൃദയത്തിന്റെ പൂര്‍ണമായ അവസ്ഥ അത്‌ നല്‍കില്ല, മുഖ്യസൂചനകള്‍ മാത്രമേ ലഭിക്കൂ-കിംഗ്‌സ്‌ലി പറഞ്ഞു. എങ്കില്‍ പോലും, ഹൃദയസിഗ്നലുകളിലെ ഭ്രംശങ്ങള്‍ മനസിലാക്കാന്‍ സഹായിക്കുന്നതുകൊണ്ട്‌ പുതിയ സങ്കേതം വളരെ ഉപയോഗപ്രദമാണെന്ന്‌, ടെക്‌സാസിലെ ഓസ്‌റ്റിനില്‍ 'മൊനെബോ'യിലെ ചീഫ്‌ മെഡിക്കല്‍ ഓഫീസറായ ഡോ.ഹാന്‍സ്‌ സ്‌ട്രോമെയര്‍ പറയുന്നു.

രോഗപ്രതിരോധം ലക്ഷ്യമാക്കി ടെലിമെഡിസിന്‍ സങ്കേതങ്ങള്‍ വികസിപ്പിക്കാനുള്ള 'ഹ്യുമണ്‍++' (Human++) എന്ന ബ്രഹത്‌പദ്ധതിയുടെ ഭാഗമായാണ്‌ നെതര്‍ലന്‍ഡ്‌സ്‌ സംഘം ഹൃദയനിരീക്ഷണ ഉപകരണം രൂപപ്പെടുത്തിയത്‌. ആരോഗ്യമുണ്ടെന്ന്‌ കരുതുന്നവര്‍ക്ക്‌ പോലും ഈ നിരീക്ഷണ ഉപകരണം സഹായകമായേക്കുമെന്ന്‌ ഗവേഷകര്‍ കരുതുന്നു. ഹൃദയത്തിന്‌ ഭാവിയില്‍ വരാവുന്ന വലിയ പ്രശ്‌നങ്ങളുടെ സൂചനകള്‍ മുമ്പേ മനസിലാക്കാനും, വേണ്ട കരുതല്‍ നടപടികള്‍ കൈക്കൊള്ളാനും കഴിയും എന്നതാണ്‌ നേട്ടം. ഒറ്റയ്‌ക്കു കഴിയുന്ന പ്രായമേറിയവര്‍ക്ക്‌ ഇത്‌ ഏറെ പ്രയോജനം ചെയ്‌തേക്കും. മാത്രമല്ല, ഔഷധ പരീക്ഷണങ്ങള്‍ക്കും ഇത്‌ സഹായം ചെയ്യും. കൂടുതല്‍ ഇലക്ട്രിക്‌ സിഗ്നലുകള്‍ പിടിച്ചെടുക്കാന്‍ പാകത്തില്‍ പുതിയ ഉപകരണം മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ്‌ നെതര്‍ലാന്‍ഡ്‌സ്‌ സംഘമിപ്പോള്‍. (അവലംബം: ടെക്‌നോളജി റിവ്യു).

Sunday, December 16, 2007

ബാലിസമ്മേളനം: മുഖം രക്ഷിക്കാനാകാതെ അമേരിക്ക

ഒന്നാം ഭൗമഉച്ചകോടിയെക്കുറിച്ച്‌ നിഖില്‍ ചക്രവര്‍ത്തി എഴുതി; ആ സമ്മേളനത്തില്‍ അമേരിക്ക നേരിട്ട ഒറ്റപ്പെടലാണ്‌ ലോകത്തിന്‌ മുന്നിലുള്ള ഏക പ്രതീക്ഷ. പതിനഞ്ച്‌ വര്‍ഷത്തിന്‌ ശേഷം ബാലിയില്‍ ഒറ്റപ്പെടലിന്റെ കാഠിന്യം തിരച്ചറിഞ്ഞ അമേരിക്ക, കാലാവസ്ഥാ ഉടമ്പടിക്കായുള്ള സമവായം അംഗീകരിക്കാന്‍ തയ്യാറായിരിക്കുന്നു.
ഒന്നര പതിറ്റാണ്ട്‌ മുമ്പാണ്‌, 1992-ല്‍ ബ്രസ്സീലിലെ റിയോ ഡി ജനീറോയില്‍ ഒന്നാം ഭൗമഉച്ചകോടി കഴിഞ്ഞ സമയം. 'മെയിന്‍സ്‌ട്രീം' വാരികയില്‍ ഭൗമഉച്ചകോടി റിപ്പോര്‍ട്ട്‌ ചെയ്‌തപ്പോള്‍, പത്രാധിപരായ നിഖില്‍ ചക്രവര്‍ത്തി എഴുതി: "റിയോയില്‍ അമേരിക്ക നേരിട്ട ആ ദയനീയമായ ഒറ്റപ്പെടലാണ്‌, ലോകത്തിന്‌ മുന്നിലുള്ള ഒരേയൊരു പ്രതീക്ഷ". യു.എന്നിന്റെ നേതൃത്വത്തില്‍ ഭൂമിയെ രക്ഷിക്കാന്‍ നടന്ന ആ ചരിത്രസമ്മേളനത്തില്‍ കാലാവസ്ഥാഉടമ്പടിയും ജൈവവൈവിധ്യക്കരാറും അംഗീകരിക്കാന്‍ തയ്യാറാകാത്ത അമേരിക്ക തികച്ചും ഒറ്റപ്പെടുകയായിരുന്നു. മറ്റ്‌ ലോകരാഷ്ട്രങ്ങള്‍ അമേരിക്കന്‍ താത്‌പര്യങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുത്തു.

അമേരിക്കയുടെ ആ നിലപാട്‌ യഥാര്‍ഥത്തില്‍ 'ഒറ്റപ്പെടല്‍' ആയിരുന്നില്ല, കാതലായ പ്രശ്‌നങ്ങളോടുള്ള ധിക്കാരപമായ പുറംതിരിഞ്ഞുനില്‍പ്പ്‌ ആയിരുന്നു എന്നകാര്യം പില്‍ക്കാല ചരിത്രം വ്യക്തമാക്കി. ഒന്നാംഭൗമ ഉച്ചകോടിയില്‍ രൂപപ്പെടുത്തിയ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ്‌ 1997-ല്‍ ക്യോട്ടോ സമ്മേളനം നടന്നത്‌. ആഗോളതാപനം നേരിടാന്‍ എന്തൊക്കെ നടപടി വേണം എന്നകാര്യം ചര്‍ച്ചചെയ്യാനായി ലോകരാഷ്ട്രങ്ങള്‍ ജപ്പാനിലെ ക്യോട്ടോയില്‍ സമ്മേളിച്ചു. അന്നത്തെ യു.എസ്‌.വൈസ്‌പ്രസിഡന്റും പ്രമുഖ പരിസ്ഥിതി പോരാളിയുമായ സാക്ഷാല്‍ അല്‍ഗോറായിരുന്നു ക്യോട്ടോയില്‍ യു.എസ്‌.സംഘത്തെ നയിച്ചത്‌. അത്‌ വലിയ പ്രതീക്ഷ ഉണര്‍ത്തി.

പക്ഷേ, മല എലിയെ പ്രസവിച്ചു എന്നു പറഞ്ഞതുപോലെയായി ക്യോട്ടോ ഉടമ്പടി. അമേരിക്കയിലെ വ്യവസായലോബി, പ്രത്യേകിച്ചും എണ്ണ, ഓട്ടോമൊബൈല്‍ ലോബി ജയിച്ചു. അല്‍ ഗോര്‍ എന്ന പരിസ്ഥിതി പോരാളി തോറ്റു. ഹരിതഗൃഹവാതകങ്ങളുടെ വ്യാപനത്തോത്‌ വെച്ചു പറയുകയാണെങ്കില്‍, വെറും തുച്ഛമായ നടപടിക്കാണ്‌ ക്യോട്ടോയില്‍ ധാരണയായതു തന്നെ. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഉള്‍പ്പടെയുള്ള 36 സമ്പന്നരാഷ്ട്രങ്ങള്‍ 2008-2012 കാലയളവില്‍, ഹരിതഗൃഹ വാതകവ്യാപനത്തോത്‌ 1990-ലേതിന്റെ 4.2 ശതമാനം കുറയ്‌ക്കണം-ഇതാണ്‌ ക്യോട്ടോ ഉടമ്പടി വ്യവസ്ഥ ചെയ്യുന്നത്‌. എന്നാല്‍, തുച്ഛമായ ഈ കുറവു പോലും പറ്റില്ല എന്ന നിലപാട്‌ ആമേരിക്ക സ്വീകരിച്ചു. ലോകജനസംഖ്യയുടെ വെറും അഞ്ചുശതമാനം മാത്രമുള്ള അമേരിക്കയാണ്‌, അന്തരീക്ഷത്തിലെത്തുന്ന ഹരിതഗൃഹവാതകങ്ങളില്‍ 25 ശതമാനവും പുറത്തുവിടുന്നത്‌ എന്നകാര്യം പരിഗണിക്കുമ്പോള്‍, ഈ നിലപാട്‌ എത്ര പിന്തിരിപ്പനാണെന്ന്‌ ഊഹിക്കാവുന്നതേയുള്ളു.

ആഗോളതാപനം ഒരു തര്‍ക്കവിഷയമായിരുന്ന കാലത്താണ്‌ ക്യോട്ടോ സമ്മേളനം നടന്നത്‌. ആഗോളതാപനത്തിന്‌ ശാസ്‌ത്രീയ അടിത്തറയില്ലെന്നുവരെ വാദിക്കുന്ന ഗവേഷകരുണ്ടായിരുന്നു. ബുഷ്‌ ഭരണകൂടത്തിന്‌ വേണ്ടി, ആഗോളതാപനം തട്ടിപ്പാണെന്നു പ്രചരിപ്പിക്കാന്‍ എഴുത്തുകാര്‍ പോലും രംഗത്തെത്തി (മൈക്കല്‍ ക്രൈറ്റന്റെ 'ദ സ്‌റ്റേറ്റ്‌ ഓഫ്‌ ഫിയര്‍' ഉദാഹരണം). ഭൂമിക്കു ചൂടുപിടിച്ച്‌ ധ്രുവങ്ങളിലെ മഞ്ഞുരുകി സമുദ്രവിതാനം ഉയരുന്നതിനാല്‍, മുങ്ങല്‍ ഭീഷണി നേരിടുന്ന ഒന്നര ഡസനോളം ചെറുദ്വീപ്‌ രാഷ്ട്രങ്ങളുടെ മൊത്തം ആഭ്യന്തര ഉത്‌പാദനത്തെക്കാള്‍ കൂടുതലാണ്‌ അമേരിക്കന്‍ ഓട്ടോമൊബൈല്‍ ഭീമനായ 'ജനറല്‍ മോട്ടോഴ്‌സി'ന്റെ മാത്രം വാര്‍ഷിക വിറ്റുവരവ്‌. അത്തരം കമ്പനികളുടെ വാണിജ്യതാത്‌പര്യങ്ങള്‍ക്ക്‌ മേലാണ്‌ ബുഷ്‌ ഭരണകൂടം അടയിരിക്കുന്നത്‌. 2000-ല്‍ ജോര്‍ജ്‌ ബുഷ്‌ അധികാരത്തിലെത്തി ആദ്യമെടുത്ത തീരുമാനം തന്നെ ക്യോട്ടോ ഉടമ്പടിയില്‍നിന്ന്‌ അമേരിക്ക പിന്‍മാറുന്നു എന്നതായത്‌ യാദൃശ്ചികമല്ല.

ആഗോളതാപനത്തിന്‌ കാരണം മനുഷ്യന്റെ ചെയ്‌തികളാണെന്ന്‌ പറയുന്നത്‌ ശരിയോ എന്ന ചോദ്യത്തിന്‌ പ്രസക്തിയില്ലാത്ത വിധത്തില്‍, ശാസ്‌ത്രീയമായ തെളിവുകളുടെ അകമ്പടിയുമായാണ്‌ ലോകം ബാലിയില്‍ സമ്മേളിച്ചത്‌. കഴിഞ്ഞ 50 വര്‍ഷത്തിനിടെ ഭൗമാന്തരീക്ഷത്തിലുണ്ടായ താപവര്‍ധനയ്‌ക്ക്‌ 90 ശതമാനവും കാരണം മനുഷ്യന്റെ ചെയ്‌തികളാണെന്ന്‌ വ്യക്തമാക്കുന്ന ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ്‌ ചേഞ്ചി (ഐ.പി.സി.സി) ന്റെ നാലം റിപ്പോര്‍ട്ട്‌ പുറത്തു വന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു ബാലിസമ്മേളനം. ആഗോളതാപന ഭീഷണി യാഥാര്‍ഥ്യം തന്നെയാണെന്ന്‌ നോബല്‍കമ്മറ്റിയും ഈ വര്‍ഷം അംഗീകരിച്ചു; അല്‍ഗോറിനും ഐ.പി.സി.സി.ക്കും സമാധാന നോബല്‍ നല്‍കുക വഴി.

ക്യോട്ടോ ഉടമ്പടിയുടെ കാലാവധി 2012-ല്‍ അവസാനിക്കും. അതിനു ശേഷം എന്തുവേണം എന്നകാര്യം ആലോചിക്കാനാണ്‌ യു.എന്‍.ഫ്രേംവര്‍ക്ക്‌ കണ്‍വെന്‍ഷന്‍ ഓണ്‍ ക്ലൈമറ്റ്‌ ചേഞ്ചിന്‌ കീഴിലുള്ള ചര്‍ച്ചകള്‍ ബാലിയില്‍ നടന്നത്‌. ഡിസംബര്‍ മൂന്നിന്‌ തുടങ്ങിയ സമ്മേളനം 14-ന്‌ അവസാനിക്കേണ്ടതായിരുന്നു. സമവായം ഉണ്ടാകാത്തതിനാല്‍ ഒരുദിവസം കൂടി നീണ്ടു. രാഷ്ട്രത്തലവന്‍മാരും രാഷ്ട്രീയനേതാക്കളും പരിസ്ഥിതി പ്രവര്‍ത്തകരും ഉള്‍പ്പടെ പതിനായിരത്തോളം പേര്‍ പങ്കെടുക്കുന്ന സമ്മേളനത്തിന്റെ മുഖ്യലക്ഷ്യം, അടുത്ത രണ്ടു വര്‍ഷത്തിനകം പുതിയ ഉടമ്പടി ഉണ്ടാകത്തക്കവിധം ഒരു മാര്‍ഗരേഖയ്‌ക്ക്‌ രൂപം നല്‍കുക എന്നതായിരുന്നു.

സമ്പന്നരാഷ്ട്രങ്ങള്‍ 2020 ആകുമ്പോഴേക്കും ഹരിതഗൃഹവാതക വ്യാപനത്തിന്റെ തോത്‌ 1990-ലേതില്‍നിന്ന്‌ 25 മുതല്‍ 40 ശതമാനം വരെ കുറയ്‌ക്കണം എന്നാണ്‌ ബാലിമാര്‍ഗരേഖയുടെ കരടില്‍ പറഞ്ഞിരുന്നത്‌. ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ്‌ചേഞ്ചി (ഐ.പി.സി.സി) ന്റെ ഒടുവിലത്തെ റിപ്പോര്‍ട്ടുകൂടി പരിഗണിച്ചാണ്‌ ഈയൊരു നിര്‍ദ്ദേശം വെച്ചിരുന്നത്‌. യൂറോപ്യന്‍ യൂണിയന്‍ അതിനെ പിന്തുണച്ചപ്പോള്‍, അമേരിക്ക, കാനഡ, ജപ്പാന്‍ എന്നീ രാഷ്ട്രങ്ങള്‍ അതിനെ എതിര്‍ത്തു. ഒടുവില്‍ അമേരിക്കന്‍ സമ്മര്‍ദത്തിന്‌ മുന്നില്‍ മുട്ടുമടക്കി മാര്‍ഗരേഖയുടെ കരടില്‍നിന്ന്‌ ആ കണക്കുകള്‍ നീക്കം ചെയ്യേണ്ടി വന്നു.

എന്നിട്ടും അവസാന സമവായത്തിന്‌ അമേരിക്ക വഴങ്ങിയില്ല. അലസിപ്പിരിയുന്ന ഘട്ടംവരെയെത്തി ബാലിസമ്മേളനം. ബാലിമാര്‍ഗരേഖയുടെ കരട്‌ അമേരിക്ക തള്ളിക്കളയും എന്ന്‌ യു.എസ്‌.പ്രതിനിധി പൗള ഡോബ്രിയാന്‍സ്‌കി സമ്മേളനത്തില്‍ ഭീഷണി മുഴക്കി. സമ്മേളനപ്രതിനിധികള്‍ യു.എസ്‌.നിലപാടിനെതിരെ ഒറ്റക്കെട്ടായി തിരിഞ്ഞു. പാപ്പുവ ന്യൂ ഗിനിയെ പ്രതിനിധീകരിക്കുന്ന ഒരു യു.എസ്‌.പരിസ്ഥിതി പ്രവര്‍ത്തക ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു: "നയിക്കാന്‍ നിങ്ങള്‍ക്കാവുന്നില്ലെങ്കില്‍, വഴി മാറൂ". തികച്ചും ഒറ്റപ്പെട്ട അമേരിക്കന്‍ പ്രതിനിധി അല്‍പ്പസമയം കഴിഞ്ഞ്‌ മൈക്രോഫോണ്‍ കൈയിലെടുത്ത്‌ അറിയിച്ചു; "സമവായത്തില്‍ പങ്കുചേരാന്‍ ഞങ്ങള്‍ തയ്യാര്‍". റിയോയില്‍ അമേരിക്ക നേരിട്ട ഒറ്റപ്പെടലിനെപ്പറ്റി, പതിനഞ്ച്‌ വര്‍ഷം മുമ്പ്‌ നിഖില്‍ ചക്രവര്‍ത്തി കുറിച്ചിട്ട വാക്കുകളുടെ പ്രവചന സ്വഭാവം എത്രത്തോളമുണ്ടെന്ന്‌ ബാലി വെളിവാക്കുകയായിരുന്നു. പുതിയൊരു അധ്യായം തുടങ്ങാനുള്ള സമയമായി എന്ന്‌, ബാലിയിലെ യു.എസ്‌. നിലപാടിനെക്കുറിച്ച്‌ വൈറ്റ്‌ഹൗസ്‌ ഉദ്യോഗസ്ഥന്‍ ജെയിംസ്‌ കൊണാട്ടന്‍ അഭിപ്രായപ്പെട്ടു.

പുതിയ ഉടമ്പടിക്കായുള്ള ആദ്യചുവടുവെപ്പ്‌ എന്നാണ്‌ ബാലിമാര്‍ഗരേഖയെ യു.എന്‍.സെക്രട്ടറി ജനറള്‍ ബാന്‍ കി മൂണ്‍ വിശേഷിപ്പിച്ചത്‌. ആഗോളതാപനത്തിനെതിരെ പോരാടാന്‍ അന്താഷ്ട്രസമൂഹത്തിന്‌ ഒരു യഥാര്‍ഥ അവസരം ബാലിയിലൂടെ ലഭിച്ചിരിക്കുകയാണെന്ന്‌, യു.എന്‍.ഫ്രേംവര്‍ക്ക്‌ കണ്‍വെന്‍ഷന്‍ ഓണ്‍ ക്ലൈമറ്റ്‌ ചേഞ്ചിന്റെ എക്‌സിക്യുട്ടീവ്‌ സെക്രട്ടറി യുവോ ഡി ബോര്‍ അഭിപ്രായപ്പെട്ടു. "ഒരു യഥാര്‍ഥ മുന്നേറ്റമാണിത്‌"-അദ്ദേഹം പറഞ്ഞു. എന്നാല്‍, അമേരിക്കന്‍ സമ്മര്‍ദത്തിന്‌ വഴങ്ങി ആഗോളതാപനത്തിന്റെ ശാസ്‌ത്രീയവശങ്ങള്‍ ബാലിമാര്‍ഗരേഖ തമസ്‌ക്കരിച്ചതായി, പരിസ്ഥിതി സംഘടനയായ ഡബ്ല്യു.ഡബ്ല്യു.എഫിന്റെ പ്രതിനിധി ഹാന്‍സ്‌ വെരോം കുറ്റപ്പെടുത്തി. അതേസമയം, അമേരിക്കയെ തുറന്നു കാട്ടിയാല്‍ ആത്യന്തികമായി അവര്‍ പിന്തിരിയും എന്ന ചരിത്രപാഠം ബാലിസമ്മേളനം നല്‍കുന്നതായും ഹാന്‍സ്‌ വിലയിരുത്തി.

ആഗോളതാപനം ചെറുക്കാന്‍ പുതിയ ഉടമ്പടിക്കു വേണ്ടിയുള്ള ചര്‍ച്ചകള്‍ ഇനി ബാലിമാര്‍ഗരേഖയുടെ അടിസ്ഥാനത്തില്‍ വേണം നടക്കാന്‍. വാതകവ്യാപനം കുറയ്‌ക്കല്‍, വികസ്വര രാഷ്ട്രങ്ങള്‍ക്ക്‌ മാലിന്യമുക്ത സാങ്കേതികവിദ്യകള്‍ കൈമാറുന്നതിനുള്ള നടപടികള്‍ ത്വരപ്പെടുത്തല്‍. വനനശീകരണം തടയല്‍; സമുദ്രവിതാനം ഉയരുക, കാര്‍ഷികവിളകള്‍ നശിക്കുക തുടങ്ങി ആഗോളതാപനത്തിന്റെ തിക്തഫലങ്ങള്‍ ദരിദ്രരാഷ്ട്രങ്ങളിലെ ജനങ്ങളെയും സമ്പദ്‌ഘടനയെയും പ്രതികൂലമായി ബാധിക്കുന്നത്‌ ചെറുക്കാന്‍ സഹായിക്കുക തുടങ്ങിയ കാര്യങ്ങളാണ്‌ ബാലിമാര്‍ഗരേഖയുടെ ഉള്ളടക്കം. 2009-ല്‍ ഡെന്‍മാര്‍ക്കിലെ കോപ്പന്‍ഹേഗനില്‍ നടക്കുന്ന യു.എന്‍.സമ്മേളത്തില്‍ പുതിയ കാലാവസ്ഥാ ഉടമ്പടി അംഗീകരിക്കുകയെന്നതാണ്‌ ബാലിയിലെ സമവായം. (അവലംബം: വിവിധ വാര്‍ത്താഏജന്‍സികള്‍, ചിത്രങ്ങള്‍ കടപ്പാട്‌: അസോസിയേറ്റഡ്‌ പ്രസ്സ്‌).

Friday, December 14, 2007

നാനോകോണ്‍ക്രീറ്റുമായി മലയാളി ശാസ്‌ത്രജ്ഞന്‍

നിര്‍മാണരംഗത്ത്‌ വിപ്ലവം സൃഷ്ടിക്കാന്‍ ഈ മുന്നേറ്റം സഹായിക്കുമെന്ന്‌ വിലയിരുത്തല്‍

നാനോടെക്‌നോളജിയുടെ സഹായത്തോടെ മലയാളി ശാസ്‌ത്രജ്ഞന്‍ രൂപപ്പെടുത്തിയ കോണ്‍ക്രീറ്റ്‌, നിര്‍മാണരംഗത്ത്‌ പുത്തന്‍ കുതിച്ചുചാട്ടത്തിന്‌ വഴിവെച്ചേക്കും. അമേരിക്കയില്‍ ജോലിചെയ്യുന്ന കണ്ണൂര്‍ രാമന്തളി സ്വദേശി ഡോ. വിനോദ്‌ വീടാണ്‌ നാനോടെക്‌നോളജിയെ നിര്‍മാണരംഗവുമായി കൂട്ടിയിണക്കുന്ന പുത്തന്‍ കണ്ടുപിടിത്തം നടത്തിയത്‌. കൂടുതല്‍ ഉറപ്പുള്ള ബഹുനിലകെട്ടിടങ്ങളും പാലങ്ങളും റോഡുകളുമൊക്കെ യാഥാര്‍ഥ്യമാക്കാന്‍ ഇത്‌ സഹായിച്ചേക്കും.

ഹാവായിയിലെ ഹോണൊലുലുവില്‍ പ്രവര്‍ത്തിക്കുന്ന 'ഓഷ്യാനിറ്റ്‌ ലബോറട്ടറീസി'ലെ (Oceanit Laboratories Inc.) സീനിയര്‍ നാനോടെക്‌നോളജി എഞ്ചിനിയറായ ഡോ.വിനോദിന്റെ കണ്ടുപിടിത്തം പേറ്റന്റ്‌ ചെയ്യാനുള്ള നടപടി അമേരിക്കയില്‍ ആരംഭിച്ചു കഴിഞ്ഞു. കാര്‍ബണ്‍ നാനോട്യൂബുകളെ കോണ്‍ക്രീറ്റുമായി സംയോജിപ്പിക്കാന്‍ ലോകമെങ്ങും ശ്രമം നടക്കുന്ന വേളയിലാണ്‌, ഇക്കാര്യം സാധ്യമാക്കാനുള്ള സങ്കേതം 31-കാരനായ ഡോ.വിനോദ്‌ വികസിപ്പിച്ചത്‌.

തലമുടി നാരിഴയെക്കാള്‍ ആയിരക്കണക്കിന്‌ മടങ്ങ്‌ കനം കുറഞ്ഞ നാനോട്യൂബുകള്‍ വളരെ ഉറപ്പുള്ളവ മാത്രമല്ല മികച്ച ചാലകങ്ങളുമാണ്‌. അതിനാല്‍, അവ സന്നിവേശിപ്പിച്ച്‌ രൂപപ്പെടുത്തുന്ന കോണ്‍ക്രീറ്റിന്‌ ഉറപ്പു ഏറുന്നതിനൊപ്പം, അതിനുള്ളിലെ തകരാറുകള്‍ കാര്‍ബണ്‍ നാനോട്യൂബുകളുടെ സാന്നിധ്യം മൂലം മുന്‍കൂട്ടി അറിയാനും പറ്റും. നാനോകോണ്‍ക്രീറ്റ്‌ ഉപയോഗിച്ചു നിര്‍മിക്കുന്ന പാലങ്ങളിലും കെട്ടിടങ്ങളിലും വിള്ളലുകളോ ബലക്ഷയമോ ഉണ്ടായാല്‍, ഒരു നാഡീവ്യൂഹം പോലെ പ്രവര്‍ത്തിക്കുന്ന നാനോട്യൂബുകളിലൂടെ അത്‌ മുന്‍കൂട്ടി മനസിലാക്കി അപകടം ചെറുക്കാനാകും.

ഡോ.വിനോദിന്റെ കണ്ടുപിടിത്തം പ്രായോഗികമായി രംഗത്തെത്താന്‍ ഇനിയും ഏറെ കടമ്പകള്‍ കടക്കേണ്ടതുണ്ട്‌. കാര്‍ബണ്‍ നാനോട്യൂബിന്റെ വന്‍വിലയാണ്‌ അതില്‍ പ്രധാനം. വാണിജ്യപരമായി എങ്ങനെ നാനോകോണ്‍ക്രീറ്റ്‌ നിര്‍മിക്കാം എന്നതാണ്‌ മറ്റൊരു കടമ്പ. എന്നാല്‍, ആറ്റത്തിന്റെ വലിപ്പത്തിലുള്ള അതിസൂക്ഷ്‌മമായ നാനോട്യൂബുകള്‍ സിമന്റ്‌ പോലെ കട്ടികൂടിയ വസ്‌തുക്കളുമായി സംയോജിപ്പിക്കാം എന്ന മുഖ്യപ്രശ്‌നത്തിന്‌ ഡോ.വിനോദ്‌ ഉത്തരം കണ്ടെത്തിയിരിക്കുയാണെന്ന്‌, ഓഷ്യാനിറ്റ്‌ ലബോറട്ടറി അറിയിക്കുന്നു. കോണ്‍ക്രീറ്റില്‍ മാത്രമല്ല, പെയിന്റിങ്‌ പോലുള്ള രംഗത്തും ഈ കണ്ടുപിടിത്തം ഉപയോഗിക്കാനാകും.

പുലുക്കുന്നത്ത്‌ വടക്കേ വീട്ടില്‍ അന്തരിച്ച കെ.വി.നാരായണ പൊതുവാളിന്റെയും പി.വി.രുഗ്‌മിണിയുടെയും മകനായ ഡോ.വിനോദ്‌, രാമന്തളി ഗവണ്‍മെന്റ്‌ ഹൈസ്‌ക്കൂളിലും പയ്യന്നൂര്‍ കോളേജിലുമായി ആദ്യകാല വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം കണ്ണൂര്‍ ഗവണ്‍മെന്റ്‌ എഞ്ചിനിയറിങ്‌ കോളേജില്‍ നിന്നാണ്‌ ബി.ടെക്‌ ബിരുദം നേടുന്നത്‌. സൗദി അറേബ്യയില്‍ എഞ്ചിനിയറിങ്‌ എക്‌സിക്യുട്ടീവായി ഒരു വര്‍ഷം പ്രവര്‍ത്തിച്ച ശേഷം അദ്ദേഹം അമേരിക്കയിലെ ഫ്‌ളോറിഡ സര്‍വകലാശാലയില്‍ നിന്ന്‌ എം.എസ്‌.ഡിഗ്രി നേടി. പിന്നീട്‌ ഹാവായ്‌ സര്‍വകലാശാലയില്‍ ഗവേഷണം നടത്തുമ്പോള്‍, മലയാളിയും പ്രശസ്‌ത നാനോടെക്‌നോജളി വിദഗ്‌ധനുമായ ഡോ. പുളിക്കല്‍ എം. അജയനായിരുന്നു വിനോദിന്റെ ഗവേണ ഉപദേഷ്ടാവ്‌.

2006-ല്‍ ഓഷ്യാനിറ്റില്‍ ചേരുംമുമ്പു തന്നെ ഡോ.വിനോദ്‌ ഉള്‍പ്പെട്ട ഒരു കണ്ടുപിടിത്തം ലോകശ്രദ്ധ നേടിയിരുന്നു. ലോകത്തെ 'ഏറ്റവും ചെറിയ ബ്രഷ്‌' ആയിരുന്നു അത്‌. ഡോ.അജയനൊപ്പമാണ്‌ കാര്‍ബണ്‍ നാനോട്യൂബുകള്‍ ഉപയോഗിച്ചുള്ള ആ അതിസൂക്ഷ്‌മ ബ്രഷ്‌ ഡോ.വിനോദ്‌ രൂപപ്പെടുത്തിയത്‌. 'ഗിന്നസ്‌ബുക്ക്‌ ഓഫ്‌ വേള്‍ഡ്‌ റിക്കോഡ്‌സി'ല്‍ ആ ബ്രഷ്‌ ഇടംനേടുകയും ചെയ്‌തു. കണ്ണൂര്‍ ഗവണ്‍മെന്റ്‌ എഞ്ചിനിയറിങ്‌ കോളേജില്‍ നിന്നു തന്നെ ബി.ടെക്‌ നേടി സൗമ്യയാണ്‌ ഡോ.വിനോദിന്റെ ജീവിതപങ്കാളി. ആദിത്ത്‌ മകനും. (അവലംബം: ഓഷ്യാനിറ്റ്‌ ലബോറട്ടറീസ്‌, കടപ്പാട്‌: മാതൃഭൂമി)

Sunday, December 09, 2007

ഉപ്പ്‌ കുറയ്‌ക്കുക, പുകയില നിയന്ത്രിക്കുക

ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ ലക്ഷങ്ങളുടെ അകാല മരണം ഒഴിവാക്കാം
ക്ഷണത്തില്‍ ഉപ്പിന്റെ അളവ്‌ ചെറിയ തോതില്‍ കുറയ്‌ക്കുകയും പുകയില നിയന്ത്രണത്തിനുള്ള ലോകാരോഗ്യ സംഘടന (WHO) യുടെ മാനദണ്ഡങ്ങള്‍ നടപ്പാക്കുകയും ചെയ്‌താല്‍, ഇന്ത്യയും ചൈനയും പോലുള്ള രാജ്യങ്ങളില്‍ ലക്ഷക്കണക്കിനാളുകള്‍ മാരകരോഗങ്ങള്‍ ബാധിച്ച്‌ മരിക്കുന്നത്‌ ഒഴിവാക്കാന്‍ കഴിയുമെന്ന്‌ പഠന റിപ്പോര്‍ട്ട്‌. 23 രാജ്യങ്ങളില്‍ താഴ്‌ന്ന വരുമാനക്കാരിലും മധ്യവര്‍ഗത്തിലും പെട്ടവരുടെ രോഗാതുരത പഠിച്ച ബ്രിട്ടീഷ്‌ സംഘത്തിന്റേതാണ്‌ ഈ നിഗമനം.

ബോധവത്‌ക്കരണം വഴിയും പ്രചാരണങ്ങളിലൂടെയും ഉപ്പിന്റെ ഉപയോഗം 15 ശതമാനം കുറയ്‌ക്കാനായാല്‍, പഠനവിധേയമാക്കിയ രാജ്യങ്ങളില്‍ മാത്രം ഏതാണ്ട്‌ 85 ലക്ഷം പേരെ മരണത്തില്‍ നിന്ന്‌ രക്ഷിക്കാനാകുമെന്ന്‌ 'കിങ്‌സ്‌ ഫണ്ട്‌ ലണ്ടനി'ലെ ഡോ.പെര്‍വിസ്‌ അസാരിയയും കൂട്ടരും പറയുന്നു. ഉപ്പിലിട്ട മാംസവും മത്സ്യവും പരമാവധി ഒഴിവാക്കുക, തീന്‍മേശയില്‍ വെച്ച്‌ ഭക്ഷണത്തില്‍ കൂടുതല്‍ ഉപ്പ്‌ ചേര്‍ക്കാതിരിക്കുക തുടങ്ങിയ മാറ്റങ്ങളിലൂടെ മാത്രം ഒരാള്‍ ദിവസവും കഴിക്കുന്ന സോഡിയത്തില്‍ 3-4.5 ഗ്രാം കുറയ്‌ക്കാനാകും. പ്രതിദിന ഉപഭോഗത്തിന്റെ ഏതാണ്ട്‌ 30 ശതമാനം വരുമിത്‌. എന്നാല്‍, ഗുണപരമായ ഫലമുണ്ടാകാന്‍ ഉപ്പിന്റെ അളവ്‌ ഇതിന്റെ പകുതി കുറച്ചാല്‍ മതിയെന്ന്‌ 'ലാന്‍സെറ്റി'ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു.

ലോകാരോഗ്യ സംഘടനയുടെ പുകയില നിയന്ത്രണത്ത ഉടമ്പടി (WHO Framework Convention on Tobacco Control) യിലെ നാല്‌ വ്യവസ്ഥകള്‍ നടപ്പാക്കിയാല്‍, പരിശോധനാ വിഷയമായ 23 രാജ്യങ്ങളില്‍ ഹൃദ്രോഗം, ശ്വാസകോശരോഗങ്ങള്‍, അര്‍ബുദങ്ങള്‍ തുടങ്ങിയവയാല്‍ 55 ലക്ഷം പേര്‍ മരിക്കുന്നത്‌ ഒഴിവാക്കാമെന്ന്‌ ഗവേഷകര്‍ പറയുന്നു. പുകയില ഉത്‌പന്നങ്ങള്‍ക്കുമേലുള്ള നികുതി വര്‍ധിപ്പിക്കുക, ജോലിസ്ഥലങ്ങള്‍ പുകവലി മുക്തമാക്കുക, പുകയിലയുത്‌പന്നങ്ങളുടെ പാക്കറ്റുകളില്‍ ആരോഗ്യമുന്നറിയിപ്പുകള്‍ വ്യക്തമായി കാണിക്കുക, പുകയിലയുടെയും സിഗരറ്റിന്റെയും പരസ്യങ്ങള്‍ നിരോധിക്കുക-ഇവയാണ്‌ ഉടമ്പടിയിലെ വ്യവസ്ഥകര്‍.

ഭക്ഷണത്തില്‍ ഉപ്പിന്റെ അളവ്‌ വര്‍ധിക്കുന്നത്‌ രക്തസമ്മര്‍ദം വര്‍ധിപ്പിക്കാന്‍ ഇടയാകും. ഹൃദ്രോഗം പോലെ ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക്‌ രക്താതിസമ്മര്‍ദം കാരണമാകും. ഉപ്പിലിട്ട ഭക്ഷവസ്‌തുക്കളുടെ തുടര്‍ച്ചയായ ഉപയോഗം ആമാശയ അര്‍ബുദം പോലുള്ള മാരകമായ പ്രശ്‌നങ്ങള്‍ക്ക്‌ ഇടയാക്കാമെന്ന്‌ മുമ്പ്‌ തന്നെ ചില പഠനങ്ങള്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്‌. അതിനാല്‍, ഭക്ഷണത്തില്‍ ഉപ്പ്‌ കുറയ്‌ക്കാന്‍ വ്യാപകമായ ബോധവത്‌ക്കരണം തന്നെ വേണമെന്ന്‌ പഠന റിപ്പോര്‍ട്ട്‌ പറയുന്നു.

പഠനത്തില്‍ സൂചിപ്പിച്ച പ്രകാരം ഉപ്പിന്റെ ഉപയോഗം കുറയ്‌ക്കാനും പുകയില ഉപയോഗം നിയന്ത്രിക്കാനും ആവശ്യമായ നടപടികള്‍ക്കും പ്രചാണപ്രവര്‍ത്തനത്തിനും, 23 രാജ്യങ്ങളില്‍ ഒരാള്‍ക്ക്‌ പ്രതിവര്‍ഷം വേണ്ടി വരുന്ന ശരാശരി ചെലവ്‌ 0.36 ഡോളര്‍ (14.4രൂപ) ആണെന്ന്‌ ഗവേഷകര്‍ കണക്കുകൂട്ടുന്നു. ഇത്‌ ഈ രാജ്യങ്ങളില്‍ ആരോഗ്യരംഗത്ത്‌ സര്‍ക്കാര്‍ ഓരോ വ്യക്തിക്കും ചെലവഴിക്കുന്ന പ്രതിവര്‍ഷ ചെലവിന്റെ 0.5 ശതമാനമേ വരൂ. ഇത്രയും തുകകൊണ്ട്‌ ലക്ഷക്കണക്കിനാളുകളെ മരണത്തില്‍ നിന്ന്‌ രക്ഷിക്കാനാകുമെന്നാണ്‌ പഠനറിപ്പോര്‍ട്ട്‌ നല്‍കുന്ന ശുഭസൂചന.(അവലംബം: ലാന്‍സെറ്റ്‌,കടപ്പാട്‌: മാതൃഭൂമി).

Saturday, December 08, 2007

സൗരാന്തരീക്ഷത്തിന്റെ താപരഹസ്യം

സൗരരഹസ്യങ്ങളിലേക്ക്‌ പുതിയൊരു വാതായനം തുറന്നിരിക്കുന്നു, ജപ്പാന്റെ ബഹിരാകാശ പേടകമായ 'ഹിനോഡെ'. സൗരക്കാറ്റുകളുടെ ഉത്ഭവത്തിനും കൊറോണയിലെ അത്യുഷ്‌ണത്തിനും കാരണം എന്തെന്ന്‌ ആ പേടകം നടത്തിയ നിരീക്ഷണങ്ങള്‍ സൂചന നല്‍കുന്നു. സൗരാന്തരീക്ഷത്തിന്‌ സൂര്യന്റെ പ്രതലത്തെക്കാള്‍ ചൂടു കൂടിയിരിക്കുന്നത്‌ എന്തുകൊണ്ട്‌? പതിറ്റാണ്ടുകളായി ശാസ്‌ത്രലോകത്തെ കുഴക്കുന്ന ഈ പ്രശ്‌നത്തിന്‌ ഉത്തരവുമായി എത്തിയിരിക്കുകയാണ്‌ ജപ്പാന്റെ സൗരപഠന പേടകമായ 'ഹിനോഡെ' (Hinode). ശുഭ്രവര്‍ണത്തില്‍ ചുട്ടുപഴുത്തിരിക്കുന്ന സൗരാന്തരീക്ഷത്തിന്റെ രഹസ്യം, ഹിനോഡെ പകര്‍ത്തിയ ചിത്രങ്ങളില്‍ നിന്ന്‌ ഗവേഷകര്‍ ചിഞ്ഞെടുക്കുകയായിരുന്നു. സൗരക്കാറ്റുകള്‍ (solar winds) എങ്ങനെ രൂപപ്പെടുന്നു എന്നതിന്‌ വ്യക്തത ലഭിക്കാനും ഹിനോഡെ നടത്തിയ നിരീക്ഷണങ്ങള്‍ സഹായിച്ചു.

സൂര്യന്റെ ബാഹ്യാന്തരീക്ഷത്തിന്‌ 'കൊറോണ' (corona) എന്നാണ്‌ പേര്‌. സൗരപ്രതലത്തെ അപേക്ഷിച്ച്‌ കൊറോണയുടെ താപനില 200 മുതല്‍ 300 മടങ്ങ്‌ വരെ കൂടുതല്‍ ആകാറുണ്ട്‌. അത്‌ ലക്ഷക്കണക്കിന്‌ ഡിഗ്രി സെല്‍സിയസ്‌ വരും. അരനൂറ്റാണ്ടായി വാനശാസ്‌ത്രജ്ഞരെ കുഴക്കിയിരുന്ന പ്രശ്‌നമാണ്‌ ഈ താപവ്യത്യാസം. അതിനെപ്പറ്റി രണ്ട്‌ പ്രബല വാദഗതികള്‍ നിലവിലുണ്ട്‌. സൗരപ്രതലത്തിലെ ചെറിയ ജ്വാലകളാണ്‌ കൊറോണയെ ചുട്ടുപഴുപ്പിക്കുന്നത്‌ എന്നതാണ്‌ ഒരു വാദം. സൗരകാന്തിക മണ്ഡലത്തില്‍ നിരന്തരം വ്യതിയാനങ്ങള്‍ സൃഷ്ടിക്കുന്ന 'ആല്‍ഫ്‌വെന്‍ തരംഗങ്ങള്‍' (Alfven waves) ആകാം ഇതിന്‌ കാരണമെന്നത്‌ മറ്റൊരു വാദഗതി.

സൗരമണ്ഡലത്തിലെ കാന്തിക ബലരേഖകളിലൂടെ പുറത്തേക്ക്‌ സഞ്ചരിക്കുന്ന ആല്‍ഫ്‌വെന്‍ തരംഗങ്ങളാണ്‌ കൊറോണയെ അസാധാരണമായി ചൂടുപിടിപ്പിക്കുന്നതെന്ന്‌ മുമ്പ്‌ പല ഗവേഷകസംഘങ്ങളും റിപ്പോര്‍ട്ടു ചെയ്‌തിരുന്നു. എന്നാല്‍, അതിന്‌ വ്യക്തമായ തെളിവ്‌ ഹാജരാക്കാന്‍ ഇതുവരെ കഴിഞ്ഞിരുന്നില്ല. നിരീക്ഷണ സംവിധാനങ്ങള്‍ വേണ്ടത്ര ഇല്ലായിരുന്നു എന്നതാണ്‌ വാസ്‌തവം.

എന്നാല്‍, 2006 സപ്‌തംബറില്‍ വിക്ഷേപിച്ച ഹിനോഡെ പേടകത്തിന്‌ സൂര്യന്റെ കാന്തികമണ്ഡലത്തിലെ ചെറു ചലനങ്ങള്‍ പോലും സൂക്ഷ്‌മതയോടെ തിട്ടപ്പെടുത്താന്‍ ശേഷിയുണ്ട്‌. സൂര്യനില്‍ കൊറോണയ്‌ക്കും സൗരപ്രതലത്തിനുമിടയ്‌ക്ക്‌ ഒരു അടരുണ്ട്‌; ക്രോമോസ്‌ഫിയര്‍ (chromosphere). ആ പ്രദേശം ആല്‍ഫ്‌വെന്‍ തരംഗങ്ങളുടെ കേളീനിലമാണെന്ന്‌ ഹിനോഡയിലെ 'സോളാര്‍ ഓപ്‌ടിക്കല്‍ ടെലസ്‌ക്കോപ്പ്‌' പകര്‍ത്തിയ ചിത്രങ്ങള്‍ വ്യക്തമാക്കി. തരംഗങ്ങള്‍ അവിടെ സെക്കന്‍ഡില്‍ 10 മുതല്‍ 25 കിലോമീറ്റര്‍ വരെ വേഗത്തില്‍ ആന്ദോളനം (oscillate) ചെയ്യുന്നതായി ഹിനോഡയുടെ നിരീക്ഷണം തെളിയിച്ചു.

ആല്‍ഫ്‌വെന്‍ തരംഗങ്ങളുടെ ആന്ദോളനത്തിന്റെ ഫലമായി പുറത്തുവരുന്ന ഊര്‍ജം കൊറോണയെ അതിഭീമമായി ചൂടാക്കാന്‍ പോന്നതാണെന്ന്‌ 'സയന്‍സ്‌' ഗവേഷണ വാരികയില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടുകള്‍ പറയുന്നു. "കൊറോണയെ ആ തരംഗങ്ങള്‍ എങ്ങനെയാണ്‌ ചൂടുപിടിപ്പിക്കുന്നതെന്ന്‌ ഇനിയും വ്യക്തമായിട്ടില്ല. എന്നാല്‍, ചൂടുപിടിപ്പിക്കാന്‍ പര്യാപ്‌തമായ ഊര്‍ജം അവയുടെ ആന്ദോളനം മൂലം പുറത്തുവരുന്നുണ്ടെന്ന്‌ വ്യക്തമായിരിക്കുകയാണ്‌"-ഇംഗ്ലണ്ടില്‍ യൂണിവേഴ്‌സിറ്റി ഓഫ്‌ ഷെഫീല്‍ഡിനു കീഴിലുള്ള 'സോളാര്‍ ഫിസിക്‌സ്‌ ആന്‍ഡ്‌ സ്‌പേസ്‌ പ്ലാസ്‌മ റിസര്‍ച്ച്‌ സെന്ററി'ലെ പ്രൊഫസറായ റോബര്‍ട്ടസ്‌ ഇര്‍ഡെലീ അറിയിക്കുന്നു. ഹിനോഡയുടെ നിരീക്ഷണഫലങ്ങള്‍ വിശകലനം ചെയ്‌തവരില്‍ ഉള്‍പ്പെട്ട ഗവേഷകനാണ്‌ പ്രൊഫ. ഇര്‍ഡെലീ.

അമേരിക്കന്‍ ബഹിരാകാശ ഗവേഷണസ്ഥാപനമായ നാസയിലെയും, യൂറോപ്യന്‍ രാജ്യങ്ങളിലെയും, ജപ്പാനിലെയും ഗവേഷകര്‍ ഹിനോഡെ നല്‍കിയ വിവരങ്ങള്‍ ഉപയോഗിച്ച്‌ തയ്യാറാക്കിയ പത്ത്‌ ഗവേഷണ പ്രബന്ധങ്ങളാണ്‌ പുതിയ ലക്കം 'സയന്‍സി'ല്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്‌. സൗരകാന്തിക മണ്ഡലത്തെക്കുറിച്ചും അന്തരീക്ഷത്തിന്റെ താപനിലയെക്കുറിച്ചുമൊക്കെ എത്ര വിലപ്പെട്ട നിരീക്ഷണങ്ങളാണ്‌ ഹിനോഡെ നടത്തിയതെന്ന്‌ ഇത്‌ വ്യക്തമാക്കുന്നു.

സൗരകാന്തിക മണ്ഡലത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങള്‍ 'സൗരക്കാറ്റുകളു'ടെ ഉത്ഭവത്തെക്കുറിച്ചും സൂചന നല്‍കുന്നു. വൈദ്യുതചാര്‍ജുള്ള സൗരകണങ്ങളുടെ അതിശക്തമായ പ്രവാഹമാണ്‌ സൗരക്കാറ്റുകള്‍. ഭൂമിയിലെ വൈദ്യുത ഗ്രിഡുകളും വാര്‍ത്താവിനിമയ സംവിധാനങ്ങളും കൃത്രിമ ഉപഗ്രഹങ്ങളും തകരാറിലാക്കാന്‍ ശേഷിയുള്ള പ്രതിഭാസമാണ്‌ ഇത്‌. അതിനാല്‍, സൗരക്കാറ്റിനെക്കുറിച്ചുള്ള പഠനത്തിന്‌ വളരെ പ്രാധാന്യമുണ്ട്‌. ഹിനോഡെ നിരീക്ഷിച്ച ആല്‍ഫ്‌വെന്‍ തരംഗങ്ങള്‍ക്ക്‌ സൗരക്കാറ്റുകള്‍ സൃഷ്ടിക്കാനുള്ള ശക്തിയുണ്ടെന്ന്‌, കാലിഫോര്‍ണിയയിലെ പാലോ ഓള്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന 'ലോക്ക്‌ഹീഡ്‌ മാര്‍ട്ടിന്‍ സോളാര്‍ ആന്‍ഡ്‌ അസ്‌ട്രോഫിസിക്‌സ്‌ ലബോറട്ടറി'യിലെ ബര്‍ട്ടി ഡി പൊന്റ്യൂ പറയുന്നു.

സൗരക്കാറ്റുകള്‍ക്ക്‌ കാരണം സൗരകാന്തികമണ്ഡലത്തില്‍ പ്രകമ്പനങ്ങള്‍ സൃഷ്ടിക്കുന്ന ആല്‍ഫ്‌വെന്‍ തരംഗങ്ങള്‍ തന്നെയെന്നാണ്‌ ഹിനോഡെ നല്‍കിയ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്‌. സൂര്യപ്രതലത്തില്‍ നിന്ന്‌ ആല്‍ഫ്‌വെന്‍ തരംഗങ്ങള്‍ ഊര്‍ജം അന്തരീക്ഷത്തിലൂടെ സൗരക്കാറ്റുകളായി പുറത്തേക്കു പ്രവഹിപ്പിക്കുന്നു എന്നാണ്‌ ഗവേഷകരുടെ നിഗമനം. സൂര്യരഹസ്യങ്ങളിലേക്കു ഹിനോഡെ പുതിയൊരു വാതായനം തുറന്നു തന്നിരിക്കുന്നു എന്നാണ്‌ ഈ പഠനങ്ങള്‍ വ്യക്തമാക്കുന്നത്‌. (അവലംബം: സയന്‍സ്‌)

Thursday, December 06, 2007

കുട്ടികളുടെ ചുമയകറ്റാന്‍ തേന്‍

കഫ്‌ സിറപ്പുകളെക്കാളും മികച്ചത്‌ തേന്‍ തന്നെയെന്ന്‌ അമേരിക്കന്‍ ഗവേഷകരുടെ കണ്ടെത്തല്‍ കുട്ടികളുടെ ചുമയകറ്റാന്‍ തേന്‍ തന്നെയാണ്‌ ഉത്തമം. നമ്മുടെ മുത്തശ്ശിമാര്‍ എത്രയോ കാലമായി പറയാറുള്ള ഈ സംഗതി, വെറും പറച്ചിലല്ലെന്നും ശാസ്‌ത്രീയം തന്നെയെന്നും കണ്ടെത്തിയിരിക്കുയാണ്‌ ഒരുസംഘം അമേരിക്കന്‍ ഗവേഷകര്‍. മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന്‌ കുറിപ്പടിയില്ലാതെ വാങ്ങാവുന്ന കഫ്‌ സിറപ്പുകളെ അപേക്ഷിച്ച്‌ സുരക്ഷിതവും ഫലപ്രദവുമാണ്‌ തേനെന്നാണ്‌, പെന്‍ സ്റ്റേറ്റ്‌ കോളേജ്‌ ഓഫ്‌ മെഡിസിനിലെ ഇയാന്‍ പോളും സംഘവും എത്തിയിട്ടുള്ള നിഗമനം.

കുട്ടികള്‍ക്ക്‌ രാത്രിയിലുണ്ടാകുന്ന ചുമയകറ്റാന്‍ തേന്‍ നല്‍കുന്നത്‌ ഫലം ചെയ്യുമോ എന്നാണ്‌ ഗവേഷകര്‍ പരിശോധിച്ചത്‌. രാത്രി കിടക്കും മുമ്പ്‌ തേന്‍ നല്‍കിയപ്പോള്‍, കുട്ടികള്‍ക്ക്‌ ഡിക്‌സ്‌ത്രോമെഥോര്‍ഫാന്‍ (dextromethorphan-DM) അടങ്ങിയ കഫ്‌ സിറപ്പുകള്‍ നല്‍കുന്നതിലും, വളരെ ആശ്വാസം ഉണ്ടായതായി കണ്ടു. ചുമയുടെ കാഠിന്യം കുറഞ്ഞു എന്നു മാത്രമല്ല, നല്ല ഉറക്കം ലഭിക്കാനും തേന്‍ സഹായിച്ചു.

ഫലപ്രദമല്ലാത്തതിനാല്‍ ആറ്‌ വയസിന്‌ താഴെയുള്ള കുട്ടികള്‍ക്ക്‌ ഇത്തരം ചുമ മരുന്നുകള്‍ നല്‍കുന്നത്‌ വിലക്കാന്‍ അമേരിക്കയിലെ 'ഫുഡ്‌ ആന്‍ഡ്‌ ഡ്രഗ്‌സ്‌ ആഡ്‌മിനിസ്‌ട്രേഷന്‍' (FDA) ഉപദേശക സമിതി അടുത്തയിടെ ശുപാര്‍ശ ചെയ്‌തിരുന്നു. ആ ശുപാര്‍ശ അധികൃതര്‍ പരിശോധിക്കുന്നതിനിടെയാണ്‌ പുതിയ ഗവേഷണഫലം പുറത്തു വന്നിരിക്കുന്നത്‌.

ഡിക്‌സ്‌ത്രോമെഥോര്‍ഫാനും ചുമ മരുന്നുകളിലെ മറ്റൊരു ഘടകമായ ഡൈഫിന്‍ഹൈഡ്രാമൈനും (diphenhydramine) ചുമയകറ്റുന്നതിലും ഉറക്കം മെച്ചപ്പെടുത്തുന്നതിലും പ്ലാസിബോ (ഡമ്മി ഔഷധങ്ങള്‍)കള്‍ ഉണ്ടാക്കുന്ന ഫലമേ നല്‍കുന്നുള്ളു എന്ന്‌ ഡോ. ഇയാന്‍ പോളും സംഘവും മുമ്പോരു പഠനത്തില്‍ കണ്ടെത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയായിട്ടാണ്‌ തേന്‍ ഉപയോഗിച്ചുള്ള പരീക്ഷണം നടന്നത്‌.

ഇന്ത്യയുള്‍പ്പടെയുള്ള ഒട്ടേറെ രാജ്യങ്ങളില്‍ നാട്ടുചികിത്സയിലെ ഒഴിച്ചു കൂട്ടാനാകാത്ത ഘടകമാണ്‌ തേന്‍. 12 മാസത്തില്‍ കൂടുതല്‍ പ്രായമുള്ള കുട്ടികള്‍ക്ക്‌ ചുമ ഭേദമാക്കാന്‍ തേന്‍ നല്‍കുന്നത്‌ സുരക്ഷിതമാണെന്നത്‌ അംഗീകൃത വസ്‌തുതയാണ്‌. ചുമയ്‌ക്കു മാത്രമല്ല, നിരോക്‌സീകാരിയായും രോഗാണു നാശിനിയായും തേനിനുള്ള അപൂര്‍വ സിദ്ധികള്‍ പ്രസിദ്ധമാണ്‌. മുറിവുണക്കാനും പൊള്ളല്‍ ചികിത്സിക്കാനും തേനിന്‌ കഴിയുമെന്ന്‌ നൂറ്റാണ്ടുകള്‍ക്കു മുമ്പു തന്നെ നമ്മുടെ പൂര്‍വികര്‍ തെളിയിച്ചിരുന്നു.

ഡോ.ഇയാന്‍ പോളും സംഘവും നടത്തിയ പുതിയ പഠനത്തില്‍ രണ്ടിനും പതിനെട്ടിനും മധ്യേ പ്രായമുള്ള 105 കുട്ടികളെയാണ്‌ ഉള്‍പ്പെടുത്തിയത്‌. ആദ്യദിവസം ഒരു ചികിത്സയും നല്‍കിയില്ല. കുട്ടികളുടെ ചുമ, ഉറക്കം എന്നിവയെക്കുറിച്ച്‌ അഞ്ച്‌ ചോദ്യങ്ങള്‍ രക്ഷിതാക്കളോട്‌ ചോദിച്ച്‌ ഉത്തരം രേഖപ്പെടുത്തി. രക്ഷിതാക്കളുടെ ഉറക്കത്തിന്റെ നിലവാരവും മനസിലാക്കി.

രണ്ടാം ദിവസം കിടക്കുന്നതിന്‌ അരമണിക്കൂര്‍ മുമ്പ്‌ ഒരു ഗ്രൂപ്പിന്‌ തേനും, രണ്ടാമതൊരു കൂട്ടര്‍ക്ക്‌ തേനിന്റെ സ്വാദുള്ള കഫ്‌ സിറപ്പും നല്‍കി. മൂന്നാമത്തെ ഗ്രൂപ്പില്‍ പെട്ടവര്‍ക്ക്‌ ഒരു മരുന്നും നല്‍കിയില്ല. തലേ ദിവസത്തെ അതേ ചോദ്യങ്ങള്‍ക്ക്‌ രണ്ടാം ദിവസവും രക്ഷിതാക്കള്‍ ഉത്തരം നല്‍കി. കഫ്‌ സിറപ്പും തേനും നല്‍കിയ ഗ്രൂപ്പുകള്‍ ഏതെന്ന്‌ പഠനത്തില്‍ പങ്കെടുത്ത ആരോഗ്യ പ്രവര്‍ത്തകരെയോ രക്ഷിതാക്കളെയോ അറിയിച്ചിരുന്നില്ല.

പഠനത്തിനൊടുവില്‍ ഫലങ്ങള്‍ വിശകലനം ചെയ്‌തപ്പോള്‍, ഡിക്‌സ്‌ത്രോമെഥോര്‍ഫാന്‍ അടങ്ങിയ സിറപ്പ്‌ നല്‍കിയ കുട്ടികളുടെ സ്ഥിതി ഒരു മരുന്നും കഴിക്കാത്തവരെ അപേക്ഷിച്ച്‌ വലിയ മെച്ചമല്ലെന്ന്‌ കണ്ടു. എന്നാല്‍, തേന്‍ നല്‍കിയ കുട്ടികള്‍ക്ക്‌ ആശ്വാസം ഉണ്ടായതായി കണ്ടു. ചുമ കുറഞ്ഞു, ഉറക്കം മെച്ചപ്പെട്ടു.

കൗമാരപ്രായക്കാര്‍ മയക്കുമരുന്നായി ദുരുപയോഗം ചെയ്യുന്ന രാസവസ്‌തുവാണ്‌ ഡിക്‌സ്‌ത്രോമെഥോര്‍ഫാന്‍. കുട്ടികളില്‍ അത്‌ ഗൗരവമാര്‍ന്ന പല പാര്‍ശ്വഫലങ്ങളും ഉണ്ടാക്കുന്നതായും കണ്ടിട്ടുണ്ട്‌. ലോകത്ത്‌ കോടിക്കണക്കിന്‌ രൂപയുടെ ചുമ മരുന്നുകളാണ്‌ വില്‍ക്കപ്പെടുന്നത്‌. വലിയ ഫലമില്ലാത്ത, എന്നാല്‍ ഗൗരവമാര്‍ന്ന പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുമെന്ന്‌ തെളിഞ്ഞിട്ടുള്ള ഇത്തരം മരുന്നുകള്‍ കാശുമുടക്കി വാങ്ങി കുട്ടികള്‍ക്ക്‌ നല്‍കേണ്ടതുണ്ടോ എന്നാണ്‌ ഗവേഷകര്‍ ഉന്നയിക്കുന്ന പ്രശ്‌നം.(അവലംബം: ആര്‍ക്കൈവ്‌സ്‌ ഓഫ്‌ പീഡിയാട്രിക്‌സ്‌ ആന്‍ഡ്‌ അഡോള്‍സെന്റ്‌ മെഡിസിന്‍)

Monday, December 03, 2007

ഉഷ്‌ണമേഖല ധ്രുവങ്ങളിലേക്ക്‌ വ്യാപിക്കുന്നു

ആഗോളതാപനത്തിന്റെ മറ്റൊരു പ്രത്യഘാതം. സ്ഥിതി പ്രവചിക്കപ്പെട്ടതിലും രൂക്ഷമെന്ന്‌ റിപ്പോര്‍ട്ട്‌.
ആഗോളതാപനത്തിന്‌ കാരണമായ ഹരിതഗൃഹ പ്രഭാവത്തിന്റെ ഫലമായി, ഭൂമധ്യരേഖയ്‌ക്കു സമീപത്തെ ഉഷ്‌ണമേഖലാ കാലാവസ്ഥ (tropical climate) ധ്രുവങ്ങളിലേക്ക്‌ നീങ്ങിത്തുടങ്ങിയതായി പഠന റിപ്പോര്‍ട്ട്‌. ആഗോളതലത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ പോന്ന ഈ പ്രതിഭാസം പ്രവചിക്കപ്പെട്ടതിലും രൂക്ഷമാണെന്ന്‌ അമേരിക്കന്‍ ഗവേഷകര്‍ ഞായറാഴ്‌ച പുറത്തുവിട്ട ഗവേഷണ ഫലം മുന്നറിയിപ്പു നല്‍കുന്നു.

ഇത്രകാലവും ഉഷ്‌ണമേഖലയില്‍ മാത്രം നിലനിന്ന ചൂടും ഈര്‍പ്പവും കൂടിയ കാലാവസ്ഥ ധ്രുവങ്ങളിലേക്ക്‌ വ്യാപിക്കുന്നത്‌, ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ ദക്ഷിണ മേഖലയും മെഡിറ്റനേറിയന്‍ പ്രദേശവും ദക്ഷിണ ഓസ്‌ട്രേലിയയും പോലെ ഉയര്‍ന്ന ജനസാന്ദ്രതയുള്ള മേഖലകളെ കടുത്ത വറുതിയിലാക്കും. ഈ കാലാവസ്ഥാ ധ്രുവീകരണം ഏതൊക്കെ മേഖലകളെയാകും മാറ്റി മറിക്കുകയെന്ന്‌ വ്യക്തമല്ലെന്നും, 'നേച്ചര്‍ ജിയോസയന്‍സ്‌' ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട്‌ പറയുന്നു.

ആഗോളതാപനം നേരിടാന്‍ ക്യോട്ടോ ഉടമ്പടിക്കു ശേഷം എന്തുവേണം എന്നകാര്യം ചര്‍ച്ച ചെയ്യാന്‍ ലോകമെമ്പാടും നിന്ന്‌ രാഷ്ട്രത്തലവന്‍മാര്‍ ഉള്‍പ്പടെ പതിനായിരം പ്രതിനിധികള്‍ യു.എന്നിന്റെ ആഭിമുഖ്യത്തില്‍ ഇന്‍ഡൊനീഷ്യയിലെ ബാലിയില്‍ സമ്മേളിക്കാന്‍ തുടങ്ങുന്ന വേളയിലാണ്‌ ഈ സുപ്രധാന പഠനറിപ്പോര്‍ട്ട്‌ പുറത്തു വന്നിരിക്കുന്നത്‌. അഞ്ച്‌ വ്യത്യസ്‌ത മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി 1979-2005 കാലയളവില്‍ ലോകത്തു നടന്ന പ്രമുഖപഠനങ്ങളെ വിശകലനം ചെയ്‌താണ്‌, യു.എസ്‌.നാഷണല്‍ സെന്റര്‍ ഫോര്‍ അറ്റ്‌മോസ്‌ഫറിക്‌ റിസര്‍ച്ചിലെ ഗവേഷകനായ ഡയാന്‍ സീഡലും സംഘവും പുതിയ റിപ്പോര്‍ട്ട്‌ തയ്യാറാക്കിയത്‌.

ഭൂമിശാസ്‌ത്രപരമായി ഉഷ്‌ണമേഖലയുടെ പരിധിയായി പറയാറുള്ളത്‌ ഭൂമധ്യരേഖയ്‌ക്ക്‌ 23.5 ഡിഗ്രി വടക്കും തെക്കുമുള്ള അക്ഷാംശങ്ങളെയാണ്‌. ആ അക്ഷാംശങ്ങള്‍ക്കിടയിലുള്ള പ്രദേശത്താണ്‌ ഉഷ്‌ണമേഖലാ കാലാവസ്ഥ അനുഭവപ്പെടേണ്ടത്‌. എന്നാല്‍, കാലാവസ്ഥാ ശാസ്‌ത്രജ്ഞര്‍ ഇത്തരത്തിലല്ല ഉഷ്‌ണമേഖല നിര്‍ണയിക്കുക. 'ഹാഡ്‌ലി വാതകപ്രവാഹ' (Hadley circulation) ത്തിന്റെ പരിധി വെച്ചാണ്‌ അവരത്‌ കണക്കാക്കുന്നത്‌. ഉഷ്‌ണമേഖലാ കാലാവസ്ഥയുടെ മുഖമുദ്രയായ ഉയര്‍ന്ന അന്തരീക്ഷ ബാഷ്‌പത്തിന്റെ തോത്‌ ഈ വാതകപ്രവാഹം മൂലമാണ്‌ സാധ്യമാകുന്നത്‌.

ആഗോളതാപനത്തിന്റെ ഫലമായി അന്തരീക്ഷം ചൂടുപിടിക്കുമ്പോള്‍, ഹാഡ്‌ലി വാതകപ്രവാഹത്തിന്റെ ഭാഗമായുള്ള കാറ്റുകളും മഴയുമെല്ലാം ധ്രുവങ്ങളിലേക്കു നീങ്ങുമെന്ന്‌ മുമ്പ്‌ തന്നെ കമ്പ്യൂട്ടര്‍ മാതൃകാ പഠനങ്ങള്‍ സൂചന നല്‍കിയിരുന്നു. ഏറ്റവും മോശപ്പെട്ട സ്ഥിതിവിശേഷമായി പ്രവചിക്കപ്പെട്ടിരുന്നത്‌ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഉഷ്‌ണമേഖല ഏതാണ്ട്‌ 200 കിലോമീറ്റര്‍ വീതം ധ്രുവങ്ങളുടെ ദിശയിലേയ്‌ക്ക്‌ വ്യാപിക്കും എന്നാണ്‌.

ഈ നൂറ്റാണ്ട്‌ അവസാനത്തോടെ സംഭവിക്കുമെന്നു കരുതിയിരുന്നതിലും കൂടുതല്‍ വ്യതിയാനം ഉഷ്‌ണമേഖലാ കാലാവസ്ഥയില്‍ കഴിഞ്ഞ കാല്‍നൂറ്റാണ്ടുകൊണ്ട്‌ ഉണ്ടായിരിക്കുന്നു എന്നാണ്‌ പുതിയ പഠനത്തില്‍ തെളിഞ്ഞത്‌. വിവിധ പഠനങ്ങള്‍ വിശകലനം ചെയ്‌തപ്പോള്‍ വ്യക്തമായത്‌ 25 വര്‍ഷം കൊണ്ട്‌ ഉഷ്‌ണമേഖലയ്‌ക്കു ധ്രുവങ്ങളുടെ ദിശയിലേക്ക്‌ 200 മുതല്‍ 480 കിലോമീറ്റര്‍ വരെ വ്യതിയാനം സംഭവിച്ചിരിക്കുന്നു എന്നാണ്‌-പഠന റിപ്പോര്‍ട്ട്‌ പറയുന്നു. ആശങ്കയുണര്‍ത്തുന്ന വിവരമാണിതെന്നും റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നു.

കാലാവസ്ഥയിലെ ഈ സ്ഥാനവ്യതിയാനത്തിന്‌ കാരണം ആഗോളതാപനം മാത്രമാവണമെന്നില്ല. ഓസോണ്‍ ശോഷണവും അന്തരീക്ഷപാളികളിലെ ചില പ്രവണതകളുമൊക്കെ ഇതിന്‌ നിമിത്തമാകുന്നുണ്ടാകാം. ഏത്‌ കാരണം കൊണ്ടായാലും ഉഷ്‌ണമേഖലയുടെ അതിര്‍ത്തി വ്യാപിക്കുന്നത്‌ ആവാസവ്യവസ്ഥകളിലും മനുഷ്യരുടെ പാര്‍പ്പിടമേഖലകളുടെ കാര്യത്തിലും അടിസ്ഥാനപരമായ മാറ്റങ്ങള്‍ക്ക്‌ കാരണമാകാം. കൃഷിയിലും ജലലഭ്യതയുടെ കാര്യത്തിലും വന്‍പ്രതിസന്ധികള്‍ക്ക്‌ അത്‌ ഇടയാക്കിയേക്കാമെന്നും റിപ്പോര്‍ട്ട്‌ മുന്നറിയിപ്പു നല്‍കുന്നു.

മരങ്ങള്‍ വടക്കോട്ട്‌ വളരും

മേല്‍പ്പറഞ്ഞ പഠനറിപ്പോര്‍ട്ടിനൊപ്പം ചേര്‍ത്തു വായിക്കേണ്ട മറ്റൊന്ന്‌ ഡിസംബര്‍ ലക്കം 'ബയോസയന്‍സ്‌' ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. വടക്കേ അമേരിക്കയില്‍ കാണപ്പെടുന്ന പ്രമുഖ വൃക്ഷജനുസുകളക്കുറിച്ച്‌ കനേഡിയന്‍ ഫോറസ്‌റ്റ്‌ സര്‍വീസിലെ ഡാനിയേല്‍ ഡബ്ല്യു. മക്‌കെന്നിയും സംഘവും നടത്തിയ പഠനമാണത്‌. ഭൂഖണ്ഡത്തിലെ 130 വൃക്ഷജാതികളുടെ ആവാസവ്യവസ്ഥക്ക്‌ കാലാവസ്ഥാ വ്യതിയാനം എന്തു മാറ്റം വരുത്തുമെന്നാണ്‌ ഗവേഷകര്‍ പഠിച്ചത്‌. മരങ്ങള്‍ക്ക്‌ വളരാന്‍ കഴിയുന്ന നിലവിലുള്ള കാലാവസ്ഥ നൂറുകണക്കിന്‌ കിലോമീറ്റര്‍ വടക്കോട്ട്‌ മാറുമെന്നും, അതിനാല്‍ വൃക്ഷങ്ങളുടെ റേഞ്ച്‌ പകുതിയായി കുറയുമെന്നും പഠനറിപ്പോര്‍ട്ട്‌ പറയുന്നു.

യുണൈറ്റഡ്‌ സ്റ്റേറ്റ്‌സിലെയും കാനഡയിലെയും വൃക്ഷങ്ങളെക്കുറിച്ച്‌ സമഗ്രമായ പഠനമാണ്‌ മക്‌കെന്നിയും സംഘവും നടത്തിയത്‌. കാലാവസ്ഥ മാറുമ്പോള്‍ അതിനനുസരിച്ച്‌ വൃക്ഷങ്ങളുടെ വിത്തുകള്‍ അനുകൂലമായ സ്ഥലങ്ങളിലെത്തണം. വടക്കോട്ട്‌ കുറഞ്ഞത്‌ 700 കിലോമീറ്ററെങ്കിലും വ്യാപിക്കുന്ന പ്രദേശങ്ങളിലേക്ക്‌ വൃക്ഷങ്ങള്‍ക്ക്‌ മാറേണ്ടി വരും. അതിന്‌ കഴിയാതെ വരുന്നതോടെ, മരങ്ങള്‍ വംശനാശം നേരിടും. നിലവിലുള്ള വൃക്ഷങ്ങള്‍ അവയുടെ മേഖല വടക്കോട്ട്‌ മാറ്റുമ്പോള്‍, തെക്കന്‍ മേഖലയില്‍ ഉഷ്‌ണമേഖയില്‍ കാണപ്പെടുന്ന മരങ്ങള്‍ പുതിയതായി സ്ഥാനം പിടിക്കുമെന്ന്‌ ഗവേഷകര്‍ പറയുന്നു. (അവലംബം: നേച്ചര്‍ ജിയോസയന്‍സ്‌)

Sunday, December 02, 2007

അര്‍ബുദം ബാധിക്കാത്ത എലി

ഇന്ത്യന്‍ ശാസ്‌ത്രജ്ഞന്റെ ഗവേഷണം ലോകശ്രദ്ധയിലേക്ക്‌
നിതകമാറ്റത്തിലൂടെ അര്‍ബുദം ബാധിക്കാത്ത എലിയെ സൃഷ്ടിച്ച ഇന്ത്യന്‍ ശാസ്‌ത്രജ്ഞന്റെ ഗവേഷണം ലോകശ്രദ്ധനേടുന്നു. അമേരിക്കയില്‍ കുടിയേറിയ മുംബൈ സ്വദേശിയായ ഡോ.വിവേക്‌ രംഗ്‌നേക്കറുടെ കണ്ടെത്തല്‍, അര്‍ബുദ ചികിത്സയില്‍ വിപ്ലവം സൃഷ്ടിച്ചേക്കാമെന്നാണ്‌ വിലയിരുത്തല്‍. ആരോഗ്യമുള്ള കോശങ്ങള്‍ക്ക്‌ തകരാര്‍ വരാതെ അര്‍ബുദകോശങ്ങളെ മാത്രം നശിപ്പിക്കാനും രോഗമുക്തി നേടാനും ഭാവിയില്‍ ഈ ജനിതക സങ്കേതം സഹായകമായേക്കും.

രോഗബാധിത കോശങ്ങളെ 'മരിക്കാന്‍' പ്രേരിപ്പിക്കുന്ന 'പാര്‍-4'(Par-4) എന്ന ജീനിന്റെ സഹായത്തോടെയാണ്‌, അര്‍ബുദം ബാധിക്കാത്ത ലോകത്തെ ആദ്യ 'സൂപ്പര്‍ എലി'യെ ഡോ.രംഗ്‌നേക്കറും സംഘവും സൃഷ്ടിച്ചത്‌. മനുഷ്യരിലെ പ്രോസ്‌റ്റേറ്റ്‌ അര്‍ബുദ ഭാഗങ്ങളില്‍ പ്രവര്‍ത്തനക്ഷമമായ ഈ ജീനിനെ 1990-കളുടെ തുടക്കത്തിലാണ്‌ കണ്ടുപിടിച്ചത്‌. സാധാരണഗതിയില്‍ വേഗം അര്‍ബുദ ബാധയുണ്ടാകുന്ന ഒരിനം എലിയുടെ അണ്ഡത്തില്‍ ഈ ജീനിനെ സന്നിവേശിപ്പിച്ചാണ്‌ പുതിയയിനം എലിക്ക്‌ രൂപംനല്‍കിയത്‌.

പുതിയയിനം എലിക്ക്‌ അര്‍ബുദബാധ ഉണ്ടായില്ലെന്നു മാത്രമല്ല, അവ കൂടുതല്‍ കാലം ജീവിക്കുകയും ചെയ്‌തു- അമേരിക്കയില്‍ കെന്റക്കി സര്‍വകലാശാലയിലെ റേഡിയേഷന്‍ മെഡിസിന്റെ പ്രൊഫസറായ ഡോ. രംഗ്‌നേക്കര്‍ അറിയിക്കുന്നു. ട്യൂമര്‍ കോശങ്ങളെ ഈ ജീനിന്റെ സാന്നിധ്യം നശിപ്പിക്കുന്നതായി കണ്ടു. 'പാര്‍-4' ജീനിന്‌ അര്‍ബുദ ചികിത്സയില്‍ വലിയ പങ്കു വഹിക്കാനാകുമെന്നാണ്‌ ഇത്‌ സൂചിപ്പിക്കുന്നതെന്ന്‌ അദ്ദേഹം വിശ്വസിക്കുന്നു. 'കാന്‍സര്‍ റിസര്‍ച്ച്‌' ജേര്‍ണലിലാണ്‌ ഗവേഷണ റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ചിട്ടുള്ളത്‌.

കീമോതെറാപ്പി, റേഡിയേഷന്‍ തുടങ്ങി നിലവില്‍ അര്‍ബുദ ചികിത്സയ്‌ക്കുള്ള ചികിത്സകളുടെ പ്രശ്‌നം അവ കഠിനമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നു എന്നാണ്‌. അര്‍ബുദ ബാധിത കോശങ്ങള്‍ക്കൊപ്പം ശരീരത്തിലെ ആരോഗ്യമുള്ള കോശങ്ങളും നശിക്കുന്നതാണ്‌ ഇതിന്‌ മുഖ്യകാരണം. എന്നാല്‍, പുതിയ ജനിതക സങ്കേതം തികച്ചും സുരക്ഷിതമായിരിക്കും. കാരണം ആരോഗ്യമുള്ള കോശങ്ങളെ 'പാര്‍-4' ജീന്‍ ബാധിക്കില്ല-ഡോ.രംഗ്‌നേക്കര്‍ പറയുന്നു. ഗവേഷണം പ്രാഥമിക പക്ഷേ, ഘട്ടത്തില്‍ മാത്രമാണെന്നും മനുഷ്യരില്‍ ഈ മാര്‍ഗം പരീക്ഷിക്കാന്‍ ഇനിയും ഏറെ മുന്നേറാനുണ്ടെന്നും അദ്ദേഹം അറിയിച്ചു.

മധ്യമുംബൈയില്‍ ജനിച്ച രംഗ്‌നേക്കര്‍, അന്ധേരിയിലെ എം.വി.കോളേജില്‍ നിന്ന്‌ ബിരുദവും മുംബൈ സര്‍വകലാശാലയില്‍ നിന്ന്‌ ഗവേഷണ ബിരുദവും നേടി. ഷിക്കാഗോ സര്‍വകലാശാലയില്‍ ഉപരി ഗവേഷണം നടത്തിയ ശേഷമാണ്‌ അദ്ദേഹം കെന്റക്കി സര്‍വകലാശാലയില്‍ ചേര്‍ന്നത്‌. 'സൂപ്പര്‍ എലി'യെ സൃഷ്ടിച്ച സങ്കേതം വിവിധ അര്‍ബുദങ്ങളുടെ കാര്യത്തില്‍ എങ്ങനെയൊക്കെ പ്രാവര്‍ത്തികമാകുന്നു എന്നാണ്‌ ഇനി പഠിക്കാന്‍ പോകുന്നതെന്ന്‌ അദ്ദേഹം അറിയിക്കുന്നു.(അവലംബം: കാന്‍സര്‍ റിസര്‍ച്ച്‌).

Saturday, December 01, 2007

സ്വവര്‍ഗപ്രേമികളെ എച്ച്‌.ഐ.വി.വേട്ടയാടുന്നു: പഠനം

ലോകത്ത്‌ എച്ച്‌.ഐ.വി. ബാധിതരുടെ സംഖ്യ കുറയുമ്പോഴും സ്വവര്‍ഗപ്രേമികളായ പുരുഷന്‍മാര്‍ക്കിടയില്‍ വൈറസ്‌ബാധ ഭയാനകമാംവിധം ഏറുന്നതായി പഠനറിപ്പോര്‍ട്ട്‌. ഇന്ത്യയുള്‍പ്പടെയുള്ള ദരിദ്രരാജ്യങ്ങളില്‍ സ്വവര്‍ഗപ്രേമികള്‍ക്കിടയില്‍, പൊതുസമൂഹത്തെ അപേക്ഷിച്ച്‌ 20 മടങ്ങ്‌ കൂടുതലാണ്‌ വൈറസ്‌ബാധയുടെ തോതെന്ന്‌ റിപ്പോര്‍ട്ട്‌ മുന്നറിയിപ്പു നല്‍കുന്നു.

എച്ച്‌.ഐ.വി.ബാധ തടയാനുള്ള നയരൂപവത്‌ക്കരണത്തില്‍ ഈ വസ്‌തുത പ്രാധാന്യത്തോടെ പരിഗണിക്കണമെന്നാണ്‌ ഗവേഷകരുടെ അഭിപ്രായം.അമേരിക്കയില്‍ ജോണ്‍സ്‌ ഹോപ്‌കിന്‍സ്‌ സര്‍വകലാശാലയിലെ ക്രിസ്‌ ബെയ്‌റേറും സംഘവുമാണ്‌ പഠനം നടത്തിയത്‌. ഏഷ്യ, ആഫ്രിക്ക, അമേരിക്ക തുടങ്ങിയ മേഖലകളിലെ 38 രാജ്യങ്ങളില്‍ എച്ച്‌.ഐ.വി.ബാധയെക്കുറിച്ചു നടന്ന 83 പഠനറിപ്പോര്‍ട്ടുകളെ വിശകലനം ചെയ്യുകയാണ്‌ ബെയ്‌റേറും സംഘവും ചെയ്‌തത്‌.

സാധാരണക്കാരെ അപേക്ഷിച്ച്‌ സ്വവര്‍ഗപ്രേമികളായ പുരുഷന്‍മാര്‍ക്ക്‌ വൈറസ്‌ ബാധയുണ്ടാകാനുള്ള സാധ്യത ശരാശരി 19 ശതമാനമാണെങ്കിലും, ചില രാജ്യങ്ങളില്‍ അത്‌ 100 ശതമാനം വരെ കൂടുതലാണെന്ന്‌ 'പ്ലോസ്‌ മെഡിസിന്‍' എന്ന ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തിലെ റിപ്പോര്‍ട്ട്‌ പറയുന്നു.
ഭൂമുഖത്ത്‌ എച്ച്‌.ഐ.വി.ബാധയുടെ തീഷ്‌ണതയില്‍ നേരിയ കുറവുണ്ടായതായി ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്‌.ഒ) വെളിപ്പെടുത്തിയിട്ട്‌ ഒരാഴ്‌ചയേ ആകുന്നുള്ളു. അപ്പോഴാണ്‌ പുതിയ പഠനറിപ്പോര്‍ട്ട്‌ പുറത്തു വന്നിരിക്കുന്നത്‌. ലോകത്ത്‌ എച്ച്‌.ഐ.വി.ബാധിതരുടെ സംഖ്യ പോയ വര്‍ഷം 395 ലക്ഷമായിരുന്നത്‌, 2007-ല്‍ 332 ലക്ഷമായി കുറഞ്ഞു. 2007-ല്‍ മാത്രം 25 ലക്ഷം പേര്‍ക്ക്‌ ആ മാരകവൈറസ്‌ ബാധിച്ചു. 21 ലക്ഷം പേര്‍ എയ്‌ഡ്‌സ്‌ മൂലം ഈ വര്‍ഷം മരിച്ചതായും ലോകാരോഗ്യ സംഘടന വെളിപ്പെടുത്തുന്നു.

ഇന്ത്യയില്‍ എച്ച്‌.ഐ.വി.ബാധിതരുടെ സംഖ്യ മുമ്പ്‌ റിപ്പോര്‍ട്ടു ചെയ്‌തതിലും കുറവാണെന്ന്‌ ലോകാരോഗ്യ സംഘടന പറയുന്നു. ലോകത്ത്‌ വൈറസ്‌ ബാധിക്കുന്നവരുടെ സംഖ്യ ഏറ്റവും ഉയര്‍ന്ന തോതിലായിരുന്നത്‌ 1990-കളിലാണ്‌. ആ കലയളവില്‍ ശരാശരി 30 ലക്ഷം പേര്‍ക്ക്‌ ഓരോ വര്‍ഷവും എച്ച്‌.ഐ.വി.ബാധ ഉണ്ടായിരുന്നു. ഈ വര്‍ഷമത്‌ 25 ലക്ഷമായി. എന്നുവെച്ചാല്‍, ഇപ്പോള്‍ ലോകത്ത്‌ ദിവസവും 6800 പേര്‍ക്ക്‌ പുതിയതായി എച്ച്‌.ഐ.വി.ബാധിക്കുന്നു എന്നു സാരം. എയ്‌ഡ്‌സ്‌ ബാധിച്ച്‌ മരിക്കുന്നവരുടെ സംഖ്യയിലും കഴിഞ്ഞ ഏതാനും വര്‍ഷമായി കുറവു വന്നിട്ടുണ്ട്‌. കൂടുതല്‍ ഫലപ്രദമായ വൈറസ്‌ പ്രതിരോധ മരുന്നുകള്‍ രംഗത്തെത്തിയതാണ്‌ കാരണം.(അവലംബം: പ്ലോസ്‌ മെഡിസിന്‍, കടപ്പാട്‌: മാതൃഭൂമി)