Friday, August 08, 2008

പ്രപഞ്ചസാരം തേടി ഒരു മഹാസംരംഭം

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‌ വേണ്ടി ഭൗതീകശാസ്‌ത്രം അവശേഷിപ്പിച്ച പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണാന്‍ മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ ശാസ്‌ത്രപരീക്ഷണം ആരംഭിക്കുകയാണ്‌. മനുഷ്യന്റെ പ്രപഞ്ചധാരണകളെ മാറ്റിമറിക്കാന്‍ പോന്ന ആ പരീക്ഷണം ഭൂമിയുടെ നിലനില്‍പ്പിന്‌ അപകടപ്പെടുത്തുമോ എന്നും ആശങ്ക ഉയരുന്നുണ്ട്‌


പ്രോട്ടോണുകളെ തമ്മില്‍ കൂട്ടിയിടിപ്പിച്ച്‌ പ്രപഞ്ചരഹസ്യം കണ്ടെത്താനാകുമോ? പ്രോട്ടോണുകളുടെ വലിപ്പമെന്തെന്ന്‌ ഏകദേശ ധാരണയുണ്ടെങ്കില്‍ ഈ ചോദ്യത്തിന്റെ ഉത്തരം എളുപ്പമാകും. ഈ പേജില്‍ കാണുന്ന ഏതെങ്കിലും ഒരു കുത്ത്‌ (ഫുള്‍സ്റ്റോപ്പ്‌) പരിഗണിക്കുക. ഇത്തരം ഒരു കുത്തിടുന്ന സ്ഥലത്ത്‌ പതിനായിരം കോടി പ്രോട്ടോണുകള്‍ക്ക്‌ സുഖമായിരിക്കാം! അത്രമേല്‍ സൂക്ഷ്‌മമാണ്‌ ഓരോ പ്രോട്ടോണുകളും. അങ്ങനെയെങ്കില്‍, അവയെ കൂട്ടിയിടിപ്പിച്ച്‌ പ്രപഞ്ചത്തിന്റെ സാരം മനസിലാക്കാമെന്ന്‌ പറയുന്നത്‌ അല്‍പ്പം കടന്നകൈ ആവില്ലേ. ആവില്ലെന്ന്‌ ഗവേഷകര്‍ പറയുന്നു. മാത്രമല്ല, മനുഷ്യന്‍ നിര്‍മിച്ചിട്ടുള്ളതില്‍ വച്ചേറ്റവും വലിയ യന്ത്രത്തിന്റെ സഹായത്തോടെ ഈ സാധ്യത പരീക്ഷിക്കാന്‍ ഒരുങ്ങുകയാണ്‌ ഗവേഷകലോകം. ആറ്റത്തിന്റെ അഗാധസങ്കീര്‍ണതയിലേക്കും പ്രപഞ്ചത്തിന്റെ അനന്തവിശാലതയിലേക്കും മനുഷ്യവിജ്ഞാനത്തിന്റെ സീമകളെ വ്യാപിപ്പിക്കാന്‍ പോന്ന, ചരിത്രത്തിലെ ഏറ്റവും വലിയ ശാസ്‌ത്രപരീക്ഷണം ആരംഭിക്കുകയാണ്‌.

സ്വിറ്റ്‌സര്‍ലന്‍ഡില്‍ ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂറോപ്യന്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ചില്‍ (സേണ്‍-CERN) ഭൂമിക്കടിയില്‍ നിര്‍മിച്ചിട്ടുള്ള 'ലാര്‍ജ്‌ ഹാഡ്രോണ്‍ കൊളൈഡര്‍'(LHC) ഉപയോഗിച്ചാണ്‌ കണികാപരീക്ഷണം നടത്തുക. എതിര്‍ദിശയില്‍ ഏതാണ്ട്‌ പ്രകാശവേഗത്തില്‍ സഞ്ചരിക്കുന്ന പ്രോട്ടോണ്‍ ധാരകളെ (അല്ലെങ്കില്‍ ലെഡ്‌ അയണ്‍ധാരകളെ) കൂട്ടിയിടിപ്പിച്ചു ചിതറിച്ച്‌ അതില്‍നിന്ന്‌ പുറത്തു വരുന്നത്‌ എന്തൊക്കെയെന്ന്‌ മനസിലാക്കുകയാണ്‌ പരീക്ഷണത്തില്‍ ചെയ്യുക. ഇതുവരെ മനുഷ്യന്‌ സാധ്യമായിട്ടില്ലാത്തത്ര ഉന്നത ഊര്‍ജനിലയിലും ഊഷ്‌മാവിലുമാണ്‌ പരീക്ഷണം നടക്കുക. സപ്‌തംബര്‍ പത്തിന്‌ ആരംഭിക്കുമെന്ന്‌ പ്രഖ്യാപിക്കപ്പെട്ട പരീക്ഷണം പതിനഞ്ച്‌ വര്‍ഷത്തോളം നീളും. പ്രപഞ്ചത്തിന്റെ ഉള്ളടക്കത്തെ സംബന്ധിച്ച്‌ ഇനിയും പൂരിപ്പിക്കാനുള്ള സമസ്യകള്‍ക്ക്‌ ഉത്തരം തേടുകയാണ്‌ മുഖ്യലക്ഷ്യം. ഒരുപക്ഷേ, നിലവിലുള്ള പല സിദ്ധാന്തങ്ങളും സ്ഥിരീകരിക്കപ്പെട്ടേക്കാം, അല്ലെങ്കില്‍ അവ കടപുഴകി പുതിയ സിദ്ധാന്തങ്ങള്‍ക്കു സാധ്യത തുറന്നേക്കാം. എന്നാല്‍, മനുഷ്യന്‌ അപരിചിതമായത്ര ഉയര്‍ന്ന ഊര്‍ജനിലയിലും ഊഷ്‌മാവിലും നടക്കുന്ന കണികാപരീക്ഷണം ഭൂമിയുടെ തന്നെ നിലനില്‍പ്പ്‌ അപകടത്തിലാക്കില്ലേ എന്ന്‌ ആശങ്കപ്പെടുന്നവരുമുണ്ട്‌. ഇക്കാരണത്താല്‍ പരീക്ഷണം തടയണം എന്നാവശ്യപ്പെട്ട്‌ ഒരു അമേരിക്കന്‍ കോടതിയില്‍ ഹര്‍ജി പോലും സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്‌. ഏതു നിലയ്‌ക്കായാലും ഈ മഹാപരീക്ഷണത്തിന്‌ ശേഷം ലോകം ഒരിക്കലും പഴയതുപോലെ ആവില്ല എന്ന്‌ ഉറപ്പിക്കാം.

ഏറ്റവു വലിയ യന്ത്രം
പത്തുവര്‍ഷം കൊണ്ട്‌ ആയിരം കോടി ഡോളര്‍ (ഏതാണ്ട്‌ 43000 കോടി രൂപ) ചെലവിട്ട്‌ നിര്‍മിച്ച ലാര്‍ജ്‌ ഹാഡ്രോണ്‍ കൊളൈഡര്‍, മനുഷ്യനിര്‍മിതമായ ഏറ്റവും വലുതും സങ്കീര്‍ണവുമായ യന്ത്രമാണ്‌. അമ്പതോളം രാജ്യങ്ങളില്‍ നിന്നായി ആയിരക്കണക്കിന്‌ ശാസ്‌ത്രജ്ഞര്‍ ഈ പദ്ധതിയില്‍ പങ്കുചേര്‍ന്നിരിക്കുന്നു. നൂറുകണക്കിന്‌ സര്‍വകലാശാലകളും ഗവേഷണസ്ഥാപനങ്ങളും ഒപ്പമുണ്ട്‌. സ്വിറ്റ്‌സര്‍ലന്‍ഡിന്റെയും ഫ്രാന്‍സിന്റെയും അതിര്‍ത്തിയില്‍ ഭൂമിക്കടിയില്‍ നൂറുമീറ്റര്‍ ആഴത്തിലാണ്‌ ഈ യന്ത്രം സ്ഥാപിച്ചിരിക്കുന്നത്‌. 27 കിലോമീറ്റര്‍ ചുറ്റളവുള്ള ഹാഡ്രോണ്‍ കൊളൈഡറിലെ വൃത്താകൃതിയിലുള്ള ടണലിലൂടെ, പ്രോട്ടോണ്‍ധാരകളെ വിപരീതദിശകളില്‍ കടത്തിവിട്ട്‌ വേഗം വര്‍ധിപ്പിച്ച്‌ അത്യുന്നത ഊര്‍ജനിലയില്‍ പരസ്‌പരം കൂട്ടിയിടിപ്പിച്ചു ചിതറിപ്പിക്കുകയാണ്‌ ചെയ്യുക.

അതിചാലകകാന്തങ്ങളുപയോഗിച്ചാണ്‌ പ്രോട്ടോണ്‍ധാരകളുടെ വേഗം ഓരോ നിമിഷവും വര്‍ധിപ്പിപ്പിക്കുകയും, ടണലിന്റെ വൃത്തപരിധിയിലൂടെ അവയെ ശരിയായ പാതയില്‍ സഞ്ചരിപ്പിക്കുകയും ചെയ്യുക. 9300 കാന്തങ്ങള്‍ കൊളൈഡറില്‍ ഇതിനായി ഉപയോഗിച്ചിരിക്കുന്നു. ഇവയുടെ മൊത്തം ഭാരം കണക്കാക്കിയാല്‍ ഈഫല്‍ ഗോപുരത്തെക്കാള്‍ കൂടുതല്‍ വരും! കാന്തങ്ങളുടെ പ്രേരണയാല്‍ അതിഊര്‍ജനില കൈവരിക്കുന്ന പ്രോട്ടോണ്‍ധാരകള്‍, പ്രകാശത്തതിന്റെ ഏതാണ്ട്‌ 99.99 ശതമാനം വേഗത്തിലാണ്‌ സഞ്ചരിക്കുക. ഓരോ പ്രോട്ടോണും സെക്കന്‍ഡില്‍ 11,245 തവണ ഹാഡ്രോണ്‍ കൊളൈഡറിന്റെ വൃത്താകൃതിയുള്ള ടണലില്‍ ചുറ്റി സഞ്ചരിക്കും. ഇന്നുവരെ മനുഷ്യന്‌ സാധ്യമായിട്ടില്ലാത്തത്ര ഊര്‍ജനിലയിലാണ്‌ ഇവ കൂട്ടിയിടിക്കുക; 14 ട്രില്യണ്‍ വോള്‍ട്ടില്‍ (ഒരു ട്രില്യണ്‍=ഒരു ലക്ഷം കോടി). കൂട്ടിയിടിയുടെ വേളയില്‍ സൂര്യന്റെ അകക്കാമ്പിലേതിന്റെ ഒരുലക്ഷം മടങ്ങ്‌ ഊഷ്‌മാവ്‌ സൃഷ്ടിക്കപ്പെടും. ഇത്തരം 6000 ലക്ഷം കണികാകൂട്ടിയിടികള്‍ ഓരോ സെക്കന്‍ഡിലും അരങ്ങേറും. അപ്പോള്‍ ഉണ്ടായേക്കാവുന്ന സംഗതികള്‍ പ്രപഞ്ചസമസ്യകള്‍ക്ക്‌ ഉത്തരമാകുമെന്നാണ്‌ പ്രതീക്ഷ.

കണികാപരീക്ഷണത്തിനുപയോഗിക്കുന്ന അതിചാലകകാന്തങ്ങളെ കേവലപൂജ്യത്തിനടുത്ത ഊഷ്‌മാവിലാണ്‌ സൂക്ഷിച്ചിരിക്കുന്നത്‌. മൈനസ്‌ 271.25 ഡിഗ്രി സെല്‍സിയസ്‌ (1.9 ഡിഗ്രി കെല്‍വിന്‍) താപനിലയില്‍. കാന്തങ്ങളുടെ ശീതീകരണ പ്രവര്‍ത്തനം മാസങ്ങള്‍ക്ക്‌ മുമ്പേ ആരംഭിച്ചിരുന്നു. ഏതാണ്ട്‌ 10,800 ടണ്‍ ദ്രാവകനൈട്രജന്റെ സഹായത്തോടെ താപനില മൈനസ്‌ 193.2 ഡിഗ്രി സെല്‍സിയസ്‌ (80 ഡിഗ്രി കെല്‍വിന്‍) ആക്കിയ ശേഷം, 60 ടണ്‍ ദ്രാവകഹീലിയം ഉപയോഗിച്ചാണ്‌ താപനില ഇപ്പോഴത്തെ നിലയിലെത്തിച്ചത്‌. ഒരര്‍ഥത്തില്‍ പറഞ്ഞാല്‍, നമ്മുടെ ഗാലക്‌സിയില്‍ തന്നെ ഇത്രയും തണുത്ത ഒരു സ്ഥലം ഇപ്പോള്‍ വേറെ കാണുമോ എന്ന്‌ സംശയമാണ്‌. കണികാകൂട്ടിയിടി നടക്കുമ്പോള്‍ ഊഷ്‌മാവ്‌ സൂര്യന്റേതിലും ഒരുലക്ഷം മടങ്ങ്‌ കൂടുതലായതിനാല്‍, അത്രയും ചൂടേറിയ സ്ഥലവും ആകാശഗംഗയില്‍ വേറെ ഉണ്ടാകാന്‍ സാധ്യത കുറവാണ്‌. ഇതുമാത്രമല്ല, ഒരു സൂപ്പര്‍വാക്വം ആണ്‌ കൊളൈഡറിലെ ടണലില്‍ സൃഷ്ടിച്ചിരിക്കുന്നത്‌. വെറും ഒരു വാതക തന്മാത്ര 27 കിലോമീറ്റര്‍ നീളമുള്ള ടണലിലുണ്ടായാല്‍ മതി പരീക്ഷണം പരാജയപ്പെടാന്‍. അതൊഴിവാക്കാനാണ്‌ 'സൂപ്പര്‍ശൂന്യത' ടണലില്‍ സൃഷ്ടിച്ചിരിക്കുന്നത്‌.

ഹാഡ്രോണ്‍ കൊളൈഡറിലെ നാല്‌ പോയന്റുകളിലാണ്‌ കണികാകൂട്ടിയിടികള്‍ അരങ്ങേറുക. ആറ്‌ പടുകൂറ്റന്‍ കണികാഡിറ്റെക്ടറുകള്‍ ഈ കൂട്ടിയിടികളില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ സൂക്ഷ്‌മായി നിരീക്ഷിച്ച്‌ വിവരങ്ങള്‍ രേഖപ്പെടുത്തും. വിവരങ്ങള്‍ ശേഖരിക്കാനായി ഡിറ്റെക്ടറുകളിലും അല്ലാതെയുമായി 15 കോടി സെന്‍സറുകള്‍ ഹാഡ്രോണ്‍ കൊളൈഡറിലുണ്ട്‌. അവയില്‍നിന്ന്‌ സെക്കന്‍ഡില്‍ 700 മെഗാബൈറ്റസ്‌ എന്ന തോതിലാണ്‌ ഡേറ്റ പുറത്തുവരിക. ഒരുവര്‍ഷം കുറഞ്ഞത്‌ 15 പെറ്റാബൈറ്റ്‌സ്‌ ഡേറ്റ (ഒരു പെറ്റാബൈറ്റസ്‌ = പത്തുലക്ഷം ഗിഗാബൈറ്റ്‌സ്‌). ഇത്രയും ഡേറ്റ സൂക്ഷിക്കാന്‍ കുറഞ്ഞത്‌ ഒരുലക്ഷം ഡി.വി.ഡി.കള്‍ വേണ്ടിവരും! ഹാഡ്രോണ്‍ കൊളൈഡറിന്റെ പ്രവര്‍ത്തനത്തിന്‌ വര്‍ഷംതോറും എട്ടുലക്ഷം മെഗാവാട്ട്‌ വൈദ്യുതി വീതം വേണമെന്ന്‌ കണക്കാക്കുന്നു. വൈദ്യുതിച്ചെലവ്‌ കുറയ്‌ക്കാനായി ശീതകാലത്ത്‌ കൊളൈഡര്‍ അടച്ചിടാനാണ്‌ തീരുമാനം. എങ്കിലും വര്‍ഷം കുറഞ്ഞത്‌ മൂന്നുകോടി ഡോളര്‍ (129 കോടിരൂപ) വൈദ്യുതിക്ക്‌ മുടക്കേണ്ടി വരുമെന്ന്‌ സേണ്‍ അധികൃതര്‍ പറയുന്നു.

ഹാഡ്രൊണ്‍ കൊളൈഡര്‍ തേടുന്നത്‌
ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ പരിഹരിക്കാനായി ഭൗതികശാസ്‌ത്രം ബാക്കിവെച്ച ചില കീറാമുട്ടിപ്രശ്‌നങ്ങളുണ്ട്‌. അവയ്‌ക്ക്‌ പരിഹാരം കാണലാണ്‌ ഹാഡ്രോണ്‍ കൊളൈഡര്‍കൊണ്ട്‌ യഥാര്‍ഥത്തില്‍ ലക്ഷ്യമിടുന്നത്‌. ആ പ്രശ്‌നങ്ങളില്‍ മുഖ്യം പ്രപഞ്ചസാരം സംബന്ധിച്ചുള്ള 'സ്റ്റാന്‍ഡേര്‍ഡ്‌ മോഡല്‍'(Standard Model) എന്ന സൈദ്ധാന്തികപാക്കേജിലെ വിട്ടുപോയ കണ്ണികള്‍ പൂര്‍ത്തിയാക്കുക എന്നതാണ്‌. പ്രപഞ്ചത്തില്‍ ഏറ്റവും അടിസ്ഥാനതലത്തില്‍ ദ്രവ്യവും ബലങ്ങളും പരസ്‌പരം എങ്ങനെ ബന്ധപ്പെടുകയും ഇടപഴകുകയും ചെയ്യുന്നു എന്നു വിശദീകരിക്കുന്ന സിദ്ധാന്തമാണ്‌ സ്റ്റാന്‍ഡേര്‍ഡ്‌ മോഡല്‍. നൂറുകണക്കിന്‌ ശാസ്‌ത്രജ്ഞര്‍ നല്‍കിയ സംഭാവനകളുടെ ആകെത്തുകയായി 1970-കളിലാണ്‌ ഇത്‌ രൂപപ്പെടുന്നത്‌. 12 ദ്രവ്യകണങ്ങളും നാല്‌ അടിസ്ഥാനബലങ്ങളുമാണ്‌ പ്രപഞ്ചത്തിന്റെ ഉള്ളടക്കമെന്ന സങ്കല്‍പ്പമാണ്‌ സ്റ്റാന്‍ഡേര്‍ഡ്‌ മോഡല്‍ മുന്നോട്ടു വെയ്‌ക്കുന്നത്‌.

17 കണങ്ങളുടെ ലോകം
എന്നാല്‍, 12 ദ്രവ്യകണങ്ങളും മൂന്ന്‌ അടിസ്ഥാനബലങ്ങളും മാത്രമേ നിലവില്‍ സ്റ്റാന്‍ഡേര്‍ഡ്‌ മോഡലിന്റെ പരിധിയില്‍ വരുന്നുള്ളൂ. ഗുരുത്വാകര്‍ഷണബലത്തെ ഇതില്‍ ഉള്‍പ്പെടുത്തുന്നതില്‍ ശാസ്‌ത്രലോകം വിജയിച്ചിട്ടില്ല. സ്‌റ്റാന്‍ഡേര്‍ഡ്‌ മോഡലില്‍ ഉള്‍പ്പെട്ട മൂന്ന്‌ അടിസ്ഥാനബലങ്ങളെ സാധ്യമാക്കുന്നത്‌ അഞ്ച്‌ കണങ്ങളാണ്‌. 12 ദ്രവ്യകണങ്ങളും ബലങ്ങള്‍ സാധ്യമാക്കുന്ന ആ അഞ്ച്‌ കണങ്ങളും ചേര്‍ന്നാല്‍ മൊത്തം 17 കണങ്ങള്‍. ഇത്രയും കണങ്ങളും അവയെ പരസ്‌പരം ബന്ധിപ്പിക്കുന്ന നിയമങ്ങളും അടങ്ങിയതാണ്‌ സ്റ്റാന്‍ഡേര്‍ഡ്‌ മോഡല്‍. ഈ കണങ്ങളില്‍ 16 എണ്ണം യാഥാര്‍ഥ്യം, ഒരെണ്ണം സാങ്കല്‍പ്പികവും. ഹിഗ്ഗ്‌സ്‌ ബോസോണ്‍ എന്ന ആ സാങ്കല്‍പ്പികകണം കൂടി കണ്ടെത്തിയാലേ ഇപ്പോഴത്തെ നിലയ്‌ക്ക്‌ സ്റ്റാന്‍ഡേര്‍ഡ്‌ മോഡല്‍ പൂര്‍ണമാകൂ. അത്‌ കണ്ടെത്തുകയെന്നത്‌ കണികാപരീക്ഷണത്തിന്റെ മുഖ്യലക്ഷ്യങ്ങളിലൊന്നാണ്‌.

സ്‌റ്റാന്‍ഡേര്‍ഡ്‌ മോഡലില്‍ ദ്രവ്യത്തിന്റെ ക്വാണ്ടംമെക്കാനിക്കല്‍ ഗുണമായ സ്‌പിന്‍ (spin) അടിസ്ഥാനപ്പെടുത്തി ആകെയുള്ള 17 കണങ്ങളെ രണ്ടു വിഭാഗങ്ങളായാണ്‌ തരംതിരിച്ചിരിക്കുന്നത്‌-ഫെര്‍മിയോണുകള്‍ എന്നും ബോസോണുകള്‍ എന്നും. 12 ഫെര്‍മിയോണുകളും അഞ്ച്‌ ബോസോണുകളുമാണുള്ളത്‌. ഫെര്‍മിയോണുകളാണ്‌ ദ്രവ്യകണങ്ങള്‍, ബോസോണുകള്‍ ബലങ്ങള്‍ക്കു നിദാനമായവയും. ഫെര്‍മിയോണുകളില്‍ ആറെണ്ണം ക്വാര്‍ക്കുകളും (quarks), ആറെണ്ണം ലെപ്‌ടോണുകളും (leptons) ആണ്‌. പ്രോട്ടോണ്‍, ന്യൂട്രോണ്‍ തുടങ്ങിയ കണങ്ങള്‍ ക്വാര്‍ക്കുകള്‍ കൊണ്ടും ഇലക്ട്രോണ്‍, മ്യുവോണ്‍ തുടങ്ങിയവ ലെപ്‌ടോണുകള്‍ കൊണ്ടും നിര്‍മിക്കപ്പെട്ടിരിക്കുന്നു.

ഗുരുത്വാകര്‍ഷണബലം, വൈദ്യുതകാന്തികബലം, ക്ഷീണബലം (weak nuclear force), അതിബലം (strong nuclear force) എന്നീ നാല്‌ അടിസ്ഥാനബലങ്ങള്‍ കൂടി ചേര്‍ന്നാലേ ചിത്രം പൂര്‍ത്തിയാകൂ. ബലങ്ങളില്‍ ഓരോന്നിനും വ്യത്യസ്‌ത സ്വാധീനപരിധിയും ശക്തിയുമാണുള്ളത്‌. ഈ നാലെണ്ണത്തില്‍, അനന്തമായ സ്വാധീനപരിധിയുണ്ടെങ്കിലും, ഏറ്റവും ദുര്‍ബലം ഗുരുത്വാകര്‍ഷണബലമാണ്‌. വൈദ്യുതകാന്തികബലത്തിന്റെയും പരിധി അനന്തമാണെങ്കിലും, അത്‌ ഗുരുത്വാകര്‍ഷണബലത്തെ അപേക്ഷിച്ച്‌ അനേകമടങ്ങ്‌ ശക്തമാണ്‌. വളരെ പരിമിതമായ സ്ഥലത്ത്‌ മാത്രം സ്വാധീനപരിധിയുള്ളവയാണ്‌ ക്ഷീണബലവും അതിബലവും. ഉപആറ്റോമികതലത്തില്‍ മാത്രമാണ്‌ അതിന്റെ മേധാവിത്വം. ക്ഷീണബലത്തിന്റെ പേര്‌ അങ്ങനെയാണെങ്കിലും, അത്‌ ഗുരുത്വാകര്‍ഷണത്തെക്കാള്‍ ശക്തമാണ്‌; എന്നാല്‍ മറ്റ്‌ രണ്ടെണ്ണത്തെക്കാള്‍ ദുര്‍ബലവും. പേരുപോലെ തന്നെ അതിബലമാണ്‌ അടിസ്ഥാനബലങ്ങളില്‍ ഏറ്റവും ശക്തം.

ബലങ്ങള്‍ക്ക്‌ നിദാനമായ ബോസോണുകളെ പരസ്‌പരം കൈമാറുക വഴിയാണ്‌, സ്റ്റാന്‍ഡേര്‍ഡ്‌ മോഡലില്‍, ഗുരുത്വാകര്‍ഷണബലമൊഴികെ മറ്റ്‌ മൂന്ന്‌ അടിസ്ഥാനബലങ്ങളും സാധ്യമാകുന്നത്‌. യഥാര്‍ഥത്തില്‍ ബോസോണുകളുടെ സഹായത്തോടെ നിശ്ചിത അളവ്‌ ഊര്‍ജം പരസ്‌പരം കൈമാറുകയാണ്‌ ദ്രവ്യകണങ്ങള്‍ ചെയ്യുന്നത്‌. ഓരോ അടിസ്ഥാനബലത്തിനും നിദാനമായ ബോസോണുകളുണ്ട്‌. വൈദ്യുതകാന്തികബലത്തിന്റെ കാര്യത്തില്‍ ഇത്‌ ഫോട്ടോണ്‍ ആണ്‌; ക്ഷീണബലത്തിന്റേത്‌ മൂന്ന്‌ ഡബ്ല്യു, ഇസഡ്‌ ബോസോണുകളും. അതിബലം സാധ്യമാകുന്നത്‌ ഗ്ലുവോണുകളാണ്‌. പ്രോട്ടോണുകളിലും ന്യൂട്രോണുകളിലും ക്വാര്‍ക്കുകളെ പരസ്‌പരം ബന്ധിപ്പിച്ചു നിര്‍ത്തിയിരിക്കുന്നത്‌ ഗ്ലുവോണാണ്‌. പ്രപഞ്ചത്തിലെ ഏറ്റവും ശക്തമായ ബന്ധനമാണിത്‌. മറ്റ്‌ ബലങ്ങളില്‍ നിന്ന്‌ വ്യത്യസ്‌തമായി അകലം കൂടുന്തോറും ശക്തിവര്‍ധിക്കുന്ന ബലമാണിത്‌. തീരെച്ചെറിയ ദൂരപരിധിയിലേ ഈ ബലം നിലനില്‍ക്കുന്നുള്ളു.

ഗുരുത്വാകര്‍ഷണബലത്തിന്‌ കാരണമാകുന്നത്‌ ഗ്രാവിറ്റോണ്‍ എന്ന കണമാകാമെന്ന്‌ വാദമുണ്ടെങ്കിലും, അത്തരമൊരു കണം ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ഹാഡ്രോണ്‍ കൊളൈഡര്‍ പരീക്ഷണത്തില്‍ ഗ്രാവിറ്റോണുകളെപ്പറ്റി ചിലപ്പോള്‍ സൂചന ലഭിച്ചേക്കുമെന്നു പ്രതീക്ഷയുണ്ട്‌. അങ്ങനെ സംഭവിച്ചാല്‍, സാമാന്യആപേക്ഷികതാ സിദ്ധാന്തവും ക്വാണ്ടം സിദ്ധാന്തവും സമ്മേളിപ്പിച്ച്‌ ഒരു ഏകീകൃതസിദ്ധാന്തം രൂപീകരിക്കുകയെന്ന, ആധുനിക ഭൗതീകശാസ്‌ത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി നേരിടാന്‍ ശാസ്‌ത്രം സജ്ജമാകും.

ദൈവത്തിന്റെ കണം
പ്രപഞ്ചത്തെ ഭരിക്കുന്ന അടിസ്ഥാനബലങ്ങളെയും ദ്രവ്യത്തെയും ഒരേ കുടക്കീഴില്‍ കൊണ്ടുവരാന്‍ നടന്ന ശ്രമങ്ങളില്‍ ഒരു പരിധിവരെ വിജയിച്ച മാതൃകയാണ്‌ സ്റ്റാന്‍ഡേര്‍ഡ്‌ മോഡല്‍. മൂന്നു ബലങ്ങളും ദ്രവ്യവും ഈ സിദ്ധാന്തത്തില്‍ സമ്മേളിക്കപ്പെട്ടിരിക്കുന്നു. ഇതുവരെ നടന്ന പരീക്ഷണങ്ങളെയെല്ലാം ഈ മോഡല്‍ അതിജീവിക്കുകയും ചെയ്‌തു. പക്ഷേ, ഇത്‌ പൂര്‍ണമല്ല. ദ്രവ്യത്തിന്‌ പിണ്ഡം എന്ന ഗുണം നല്‍കുന്ന കണത്തെ ഹിഗ്ഗ്‌സ്‌ ബോസോണ്‍ എന്ന പേരിലാണ്‌ സ്റ്റാന്‍ഡേര്‍ഡ്‌ മോഡലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. അതിന്റെ അസ്‌തിത്വം തെളിയിക്കാത്തിടത്തോളം കാലം ഈ മോഡല്‍ അപൂര്‍ണമാണ്‌.

പിണ്ഡം നിര്‍ണയിക്കുന്ന കണത്തിന്റെ കാര്യത്തിലുണ്ടായ സൈദ്ധാന്തിക പ്രതിസന്ധിക്ക്‌ പീറ്റര്‍ ഹിഗ്ഗ്‌സ്‌, റോബര്‍ട്ട്‌ ബ്രൗട്ട്‌, ഫ്രാന്‍കോയിസ്‌ ഇംഗ്ലെര്‍ട്ട്‌ എന്നീ ഗവേഷകരാണ്‌ പരിഹാരം നിര്‍ദേശിച്ചത്‌. മഹാവിസ്‌ഫോടനത്തിലൂടെ പ്രപഞ്ചം ഉണ്ടായ വേളയില്‍ ഒരു കണത്തിനും പിണ്ഡമുണ്ടായിരുന്നില്ല എന്നവര്‍ വാദിച്ചു. പ്രപഞ്ചം തണുക്കുകയും താപനില ഒരു നിര്‍ണായക തലത്തിലെത്തുകയും ചെയ്‌തപ്പോള്‍, ഹിഗ്ഗ്‌സ്‌ മണ്ഡലം എന്നൊരു ബലമണ്ഡലം രൂപപ്പെട്ടു. പ്രപഞ്ചത്തില്‍ എല്ലായിടത്തുമുള്ള ഈ ബലമേഖലയുമായി ബന്ധപ്പെട്ടതാണ്‌ ഹിഗ്ഗ്‌സ്‌ ബോസോണ്‍. ഈ ബലമേഖലയുമായി സംവദിക്കുന്ന കണങ്ങള്‍ക്ക്‌, ഹിഗ്ഗ്‌സ്‌ ബോസോണുകള്‍ വഴി പിണ്ഡം ലഭിക്കുന്നതായി അവര്‍ വാദിച്ചു. ഈ മേഖലയുമായി ഇടപെടാത്ത കണങ്ങള്‍ പിണ്ഡമില്ലാത്തവയായി നിലനില്‍ക്കുന്നു. പിണ്ഡത്തിന്‌ നിദാനമെന്നു കരുതുന്ന ഹിഗ്ഗ്‌സ്‌ ബോസോണിനെയാണ്‌ 'ദൈവത്തിന്റെ കണം' എന്ന്‌ വിശേഷിപ്പിക്കപ്പെടുന്നത്‌.

സ്റ്റാന്‍ഡേര്‍ഡ്‌ മോഡലില്‍ പറയുന്ന മറ്റ്‌ കാര്യങ്ങള്‍ പരസ്‌പര ബന്ധിതമാകാന്‍ ഹിഗ്ഗ്‌സ്‌ ബോസോണുകളെന്ന സാങ്കല്‍പ്പിക കണങ്ങളുടെ കടന്നുവരവ്‌ സഹായിച്ചു. പക്ഷേ, ഇതുവരെ അവയെ കണ്ടെത്താന്‍ ശാസ്‌ത്രത്തിന്‌ കഴിഞ്ഞിട്ടില്ല. ഭൗതികശാസ്‌ത്രത്തിന്‌ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നാണ്‌ ഹിഗ്ഗ്‌സ്‌ ബോസോണുകളെ കണ്ടെത്തുകയെന്നത്‌. പല കണങ്ങള്‍ക്കും പല തരത്തില്‍ പിണ്ഡമുണ്ടാകാന്‍ കാരണമെന്തെന്ന്‌ ഹിഗ്ഗ്‌സ്‌ ബോസോണുകളാണ്‌ പറഞ്ഞു തരേണ്ടത്‌. എന്നാല്‍, ഹിഗ്ഗ്‌സ്‌ ബോസോണുകളുടെ പിണ്ഡം എന്തെന്ന്‌ അറിയില്ല എന്നതാണ്‌, അവയെ കണ്ടെത്തുന്നത്‌ ദുര്‍ഘടമാക്കുന്ന മുഖ്യഘടകം. ഹിഗ്ഗ്‌സ്‌ ബോസോണുകള്‍ ഉണ്ടാകുമെന്ന്‌ പ്രവചിക്കപ്പെട്ടിട്ടുള്ള ഒരു പിണ്ഡപരിധിയുണ്ട്‌. ആ പരിധി പരിശോധിക്കാന്‍ തക്ക ഊര്‍ജനിലയിലുള്ള പരീക്ഷണങ്ങള്‍ ഇന്നുവരെ നടന്നിട്ടില്ല. ഹാഡ്രോണ്‍ കൊളൈഡറില്‍ ആ പിണ്ഡപരിധി ലഭ്യമാണ്‌. അതിനാല്‍, ദൈവത്തിന്റെ കണത്തിന്‌ ഇനി ഒളിച്ചിരിക്കുക സാധ്യമല്ല. അഥവാ ഹിഗ്ഗ്‌സ്‌ ബോസോണുകളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍, പിണ്ഡം സംബന്ധിച്ച്‌ പുതിയ സിദ്ധാന്തങ്ങള്‍ക്കുള്ള സാധ്യത തുറക്കലാകും അത്‌.

പ്രതിദ്രവ്യ രഹസ്യങ്ങള്‍
ക്വാര്‍ക്കുകള്‍ എന്ന അടിസ്ഥാനകണങ്ങള്‍ കൊണ്ടാണ്‌ പ്രോട്ടോണുകളും ന്യൂട്രോണുകളും നിര്‍മിക്കപ്പെട്ടിരിക്കുന്നത്‌. ക്വാര്‍ക്കുകളെ ഗ്ലുവോണ്‍ കൊണ്ട്‌ ബന്ധിപ്പിച്ചിരിക്കുന്നു. സാധാരണഗതില്‍ ഈ ഗ്ലുവോണ്‍ ബന്ധനം അഴിക്കുക എളുപ്പമല്ല. അത്ര ശക്തിമത്താണ്‌ ആ ബന്ധനം. അതുകൊണ്ടാണ്‌, ക്വാര്‍ക്കുകളെ ഒരിടത്തും സ്വതന്ത്രമായ അവസ്ഥയില്‍ കാണത്തത്‌. എന്നാല്‍, ലാര്‍ജ്‌ ഹാഡ്രോണ്‍ കൊളൈഡറില്‍ ബ്രഹ്മാണ്ഡവേഗത്തില്‍ പ്രോട്ടോണ്‍ധാരകള്‍ പരസ്‌പരം കൂട്ടിമുട്ടുമ്പോള്‍, താപനില സൂര്യന്റെ ഉള്ളലേതിന്‌ ഒരുലക്ഷം മടങ്ങ്‌ കൂടുതലാകും. അത്രയും ഭീമമായ ചൂടില്‍ ഗ്ലുവോണ്‍കെട്ട്‌ 'ഉരുകുകയും' ക്വാര്‍ക്കുകളും ഗ്ലുവോണുകളും സ്വതന്ത്രമായി 'ക്വാര്‍ക്ക്‌-ഗ്ലുവോണ്‍ പ്ലാസ്‌മ'യെന്ന ദ്രവ്യരൂപം സൃഷ്ടിക്കപ്പെടുകയും ചെയ്യുമെന്നാണ്‌ കരുതുന്നത്‌. 1370 കോടി വര്‍ഷം മുമ്പ്‌ മഹാവിസ്‌ഫോടനം ഉണ്ടായി 20-25 സെക്കന്‍ഡ്‌ നേരം പ്രപഞ്ചത്തില്‍ ആധിപത്യം പുലര്‍ത്തിയിരുന്ന ദ്രവ്യരൂപമാണിതെന്നു കരുതപ്പെടുന്നു. ക്വാര്‍ക്ക്‌-ഗ്ലുവോണ്‍ പ്ലാസ്‌മയുടെ സൃഷ്ടി ഹാഡ്രോണ്‍ കൊളൈഡര്‍ പരീക്ഷണത്തിന്റെ മുഖ്യലക്ഷ്യങ്ങളില്‍ പെടുന്നു. ഈ പ്ലാസ്‌മ തണുക്കുമ്പോള്‍ സംഭവിക്കുന്നതെന്താണെന്ന്‌ മനസിലാക്കിയാല്‍, മഹാവിസ്‌ഫോടനത്തിന്‌ ശേഷം പ്രപഞ്ചത്തില്‍ സംഭവിച്ചതെന്താണെന്ന്‌ വ്യക്തമാകും.

ക്വാര്‍ക്ക്‌-ഗ്ലുവോണ്‍ പ്ലാസ്‌മ ആധിപത്യം പുലര്‍ത്തിയിരുന്ന ആദിമ പ്രപഞ്ചത്തില്‍, ഊര്‍ജവും ദ്രവ്യവും കൂടിക്കുഴഞ്ഞ രൂപത്തിലായിരുന്നു. പ്രപഞ്ചം തണുത്ത്‌ ദ്രവ്യവും ഊര്‍ജവും വേര്‍പിരിഞ്ഞയുടന്‍, ദ്രവ്യകണങ്ങളും പ്രതിദ്രവ്യവും (antimatter) പരസ്‌പരം ഇല്ലായ്‌മ ചെയ്യാന്‍ തുടങ്ങി. ഇവയുടെ രണ്ടിന്റെയും അളവ്‌ തുല്യമായിരുന്നെങ്കില്‍, ഇന്ന്‌ നമ്മളൊന്നും ഇവിടെ കാണില്ലായിരുന്നു. പ്രപഞ്ചത്തില്‍ ദ്രവ്യമേ ഉണ്ടാകില്ലായിരുന്നു. എന്നാല്‍, ഭാഗ്യവശാല്‍ പ്രതിദ്രവ്യവും ദ്രവ്യവും തമ്മിലുള്ള അനുപാതത്തില്‍ നേരിയ ഏറ്റക്കുറച്ചിലുണ്ടായിരുന്നതുകൊണ്ട്‌ മാത്രമാണ്‌ കാര്യങ്ങള്‍ ഇന്നത്തെ നിലയ്‌ക്കെത്തിയത്‌. അല്‍പ്പം ദ്രവ്യം എങ്ങനെയോ കൂടുതലായരുന്നു (സ.പി.അതിലംഘനം-CP violation- എന്നാണിത്‌ ഈ അസന്തുലിതാവസ്ഥ അറിയപ്പെടുന്നത്‌). അതുകൊണ്ടാണ്‌ പ്രപഞ്ചം ഇന്നത്തെ പോലെ കാണപ്പെടുന്നത്‌. ഹാഡ്രോണ്‍ കൊളൈഡറില്‍ പ്രതിദ്രവ്യകണങ്ങള്‍ സൃഷ്ടിക്കപ്പെട്ടാല്‍, അതുവഴി ദ്രവ്യവും പ്രതിദ്രവ്യവും തമ്മിലെങ്ങനെ ഏറ്റക്കുറച്ചിലുണ്ടായി എന്ന്‌ മനസിലാക്കാമെന്ന്‌ ഗവേഷകര്‍ കരുതുന്നു. പ്രപഞ്ചത്തെ സംബന്ധിച്ച്‌ സുപ്രധാനമായ ഒരു ചോദ്യത്തിനുള്ള ഉത്തരമാകുമത്‌.

സൂപ്പര്‍സിമട്രിക്‌ ലോകം
പ്രപഞ്ചത്തില്‍ നമുക്ക്‌ നിരീക്ഷിക്കാന്‍ കഴിയുന്ന ദ്രവ്യം വെറും 4.6 ശതമാനം മാത്രമേയുള്ളു! അവശേഷിക്കുന്ന 95 ശതമാനവും എന്താണെന്ന്‌ ഇനിയും വ്യക്തമല്ല. വൈദ്യുതകാന്തിക തരംഗങ്ങള്‍ പുറപ്പെടുവിക്കാത്ത ആ അജ്ഞാതദ്രവ്യ, ഊര്‍ജരൂപങ്ങള്‍ ശ്യാമദ്രവ്യം (dark matter), ശ്യാമോര്‍ജം (dark energy) എന്നീ പേരുകളിലാണ്‌ അറിയപ്പെടുന്നത്‌. ഇവ രണ്ടും എന്താണെന്നോ, എങ്ങനെയാണ്‌ നിര്‍മിക്കപ്പെട്ടിരിക്കുന്നതെന്നോ അറിയില്ലെങ്കിലും, പരോക്ഷനിരീക്ഷണമാര്‍ഗങ്ങള്‍ വഴി ഇവ ഉണ്ട്‌ എന്ന്‌ ശാസ്‌ത്രലോകത്തിനറിയാം. ഗാലക്‌സികളെ നിരീക്ഷിച്ചാല്‍ അവയുടെ ഭ്രമണവേഗം, അവയില്‍ കാണപ്പെടുന്ന ദ്രവ്യത്തിന്‌ അനുസരിച്ചുള്ളതല്ല, അതിലും കൂടുതലാണെന്ന്‌ മനസിലാകും. ഇതിന്‌ കാരണം ഗാലക്‌സികളിലും അതിനു ചുറ്റുമായി നിലയുറപ്പിച്ചിട്ടുള്ള ശ്യാമദ്രവ്യമാണ്‌ എന്നാണ്‌ നിഗമനം. അതേസമയം, പ്രപഞ്ചവികാസത്തിന്റെ തോത്‌ വര്‍ധിപ്പിക്കുന്ന വിപരീതബലമാണ്‌ ശ്യോമോര്‍ജം; ഗുരുത്വാകര്‍ഷണബലത്തിന്‌ എതിരെ പ്രവര്‍ത്തിക്കുന്ന ശക്തി. പ്രപഞ്ചത്തില്‍ ശ്യാമദ്രവ്യം 23 ശതമാനവും ശ്യാമോര്‍ജം 72 ശതമാനവും ആണെന്ന്‌ കണക്കാക്കപ്പെടുന്നു.

ഈ അജ്ഞാത ദ്രവ്യ, ഊര്‍ജരൂപങ്ങളെ മനസിലാക്കുകയെന്നതാണ്‌ ഈ നൂറ്റാണ്ടില്‍ ഭൗതീകശാസ്‌ത്രത്തിന്‌ മുന്നിലുള്ള ഏറ്റവും വലിയ മറ്റൊരു വെല്ലുവിളി. ഇവയില്‍ ശ്യാമദ്രവ്യത്തെ മനസിലാക്കാന്‍ 'സൂപ്പര്‍സിമട്രി' എന്നൊരു സൈദ്ധാന്തിക സാധ്യതയാണ്‌ ഹാഡ്രോണ്‍ കൊളൈഡര്‍ പരിശോധിക്കുക. സ്റ്റാന്‍ഡേര്‍ഡ്‌ മോഡല്‍ പറയുന്നത്‌ എല്ലാ അടിസ്ഥാനകണത്തിനും ഒരു എതിര്‍കണം ഉണ്ടെന്നാണ്‌. ഉദാഹരണത്തിന്‌ നെഗറ്റീവ്‌ ചാര്‍ജുള്ള ഇലക്ട്രോണിന്റെ എതിര്‍കണം പൊസിട്രോണ്‍ ആണ്‌. ഇവയെ കണ്ടെത്തിയിട്ടുമുണ്ട്‌. എന്നാല്‍, സൂപ്പര്‍സിമട്രി പ്രകാരം ഓരോ കണത്തിനും ഒരു 'സൂപ്പര്‍പങ്കാളി'(superpartner) കൂടി ഉണ്ട്‌. 'ന്യൂട്രാലിനോകള്‍' പോലുള്ള സാങ്കല്‍പ്പിക കണങ്ങളാണ്‌ സൂപ്പര്‍സിമട്രിയില്‍ ഇത്തരം സൂപ്പര്‍പങ്കാളികള്‍. സൂപ്പര്‍സിമട്രിയുടെ മുദ്രകളായി ന്യൂട്രോലിനോകള്‍ കണ്ടെത്തിയാല്‍ അത്‌ തമോദ്രവ്യരഹസ്യം അനാവരണം ചെയ്യുമെന്ന്‌ കരുതുന്ന ശാസ്‌ത്രജ്ഞരുണ്ട്‌. കാരണം, തമോദ്രവ്യം നിര്‍മിക്കപ്പെട്ടിരിക്കുന്നത്‌ ന്യൂട്രോലിനോകള്‍ എന്ന സൂപ്പര്‍സിമട്രിക്‌ കണങ്ങള്‍ കൊണ്ടാണെന്ന്‌ അവര്‍ വിശ്വസിക്കുന്നു. മാത്രമല്ല, സൂപ്പര്‍സിമട്രി തെളിയിക്കപ്പെട്ടാല്‍ ഗുരുത്വാകര്‍ഷണബലം സ്റ്റാഡേര്‍ഡ്‌ മോഡലില്‍ ഉറപ്പിക്കാനും അത്‌ സഹായിച്ചേക്കും.

രഹസ്യ ഡൈമന്‍ഷന്‍സ്‌
ഹാഡ്രോണ്‍ കൊളൈഡറില്‍ നടക്കുന്ന പരീക്ഷണങ്ങളെ വലിയ പ്രതീക്ഷയോടെ കാണുന്ന മറ്റൊരു വിഭാഗം കൂടിയുണ്ട്‌. ഭൗതീകശാസ്‌ത്രത്തില്‍ ഒരു തെളിവും ഇതുവരെ ലഭിക്കാത്ത സ്‌ട്രിങ്‌തിയറിയുടെ വക്താക്കളാണവര്‍. തങ്ങളുടെ സിദ്ധാന്തത്തിന്റെ സ്ഥിരീകരണം കൊളൈഡര്‍ നല്‍കുമെന്ന്‌ അവര്‍ കരുതുന്നു. നിത്യജീവിതത്തില്‍ നമ്മള്‍ മൂന്ന്‌ ഡൈമന്‍ഷനുകളുടെ സ്വാധീനമേ നേരിട്ട്‌ അനുഭവിക്കാറുള്ളു നീളം, വീതി, പൊക്കം എന്നിവയുടെ. സ്ഥലകാലം (space-time) എന്നൊരു ഡൈമന്‍ഷന്‍കൂടി ഉണ്ടെന്ന്‌ ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റയിന്റെ ആപേക്ഷികതാസിദ്ധാന്തം നമുക്ക്‌ മനസിലാക്കിത്തരുന്നു. എന്നാല്‍, വേറെ ഏഴ്‌ ഡൈമന്‍ഷനുകള്‍ക്കൂടി ഉണ്ടെന്നാണ്‌ സ്‌ട്രിങ്‌ തിയറി പറയുന്നത്‌. ആ അധിക ഡൈമന്‍ഷനുകള്‍ എങ്ങനയോ മനുഷ്യന്‌ ഇന്ദ്രിയഗോചരമാകുന്നില്ല എന്നേയുള്ളുവത്രേ. അവയെല്ലാം നമുക്ക്‌ ചുറ്റും തന്നെയുണ്ട്‌. പക്ഷേ, അവയുടെ സാന്നിധ്യം നമ്മള്‍ അറിയുന്നില്ലെന്ന്‌ സ്‌ട്രിങ്‌ തിയറി പറയുന്നു.

സ്‌ട്രിങ്‌ തിയറി അനുസരിച്ച്‌ പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌ കണങ്ങള്‍ കൊണ്ടല്ല, നിരന്തരം കമ്പനം ചെയ്‌തുകൊണ്ടിരിക്കുന്ന സൂക്ഷ്‌മ തന്ത്രികള്‍ കൊണ്ടാണ്‌. ആ തന്ത്രികള്‍ക്കുണ്ടാകുന്ന വ്യത്യസ്‌ത കമ്പനങ്ങളാണ്‌ പ്രപഞ്ചത്തിലെ വ്യത്യസ്‌ത സംഗതികള്‍ക്ക്‌ നിദാനം. ഒരു തന്ത്രിക്ക്‌ പ്രത്യേക രീതിയിലുണ്ടാകുന്ന കമ്പനമാണ്‌ ന്യുട്രിനോ പോലുള്ളവയായി പ്രത്യക്ഷപ്പെടുക. ഗുരുത്വാകര്‍ഷണബലം അടിസ്ഥാനബലങ്ങളില്‍ ഏറ്റവും ദുര്‍ബലമായിരിക്കുന്നത്‌ എന്തുകൊണ്ട്‌ എന്ന ചോദ്യത്തിന്‌ സ്‌ട്രിങ്‌തിയറിയില്‍ മറുപടിയുണ്ട്‌. സ്‌പേസിലെ മറഞ്ഞിരിക്കുന്ന ഡൈമന്‍ഷനുകള്‍കൂടി ഗുരുത്വാകര്‍ഷണബലത്തെ പങ്കുവെയ്‌ക്കുന്നതുകൊണ്ടാണ്‌, നമുക്ക്‌ ആ ബലം വളരെ ദുര്‍ബലമായി അനുഭവപ്പെടുന്നത്‌. ഹാഡ്രോണ്‍ കൊളൈഡറില്‍ നടക്കുന്ന കണികാപരീക്ഷണത്തില്‍, ഇതുവരെ കാണപ്പെടാത്ത ഡൈമന്‍ഷനുകള്‍ പ്രത്യക്ഷപ്പെടുമെന്നാണ്‌ പ്രതീക്ഷ. പരീക്ഷണവേളയില്‍ അകാരണമായി പെട്ടന്നൊരു കണം അപ്രത്യക്ഷമാവുകയോ, പ്രത്യക്ഷപ്പെടുകയോ ചെയ്‌താല്‍ അത്‌ രഹസ്യഡൈമന്‍ഷനുകള്‍ ഉള്ളതിന്‌ തെളിവായി കാണാം എന്നവര്‍ കരുതുന്നു.

ആറ്‌ ഡിറ്റക്ടറുകള്‍ ആറ്‌ പരീക്ഷണങ്ങള്‍
കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടെ കണികാഭൗതീകത്തില്‍ കാര്യമായ മുന്നേറ്റമൊന്നും സൃഷ്ടിക്കാന്‍ ശാസ്‌ത്രലോകത്തിന്‌ കഴിഞ്ഞിട്ടില്ല. ശരിക്കു പറഞ്ഞാല്‍ 1983-ല്‍ ഡബ്ല്യു, ഇസഡ്‌ ബോസോണുകളെ തിരിച്ചറിഞ്ഞ ശേഷം വലിയ പുരോഗതിയൊന്നും പറയാനില്ല. ആ അവസ്ഥയ്‌ക്ക്‌ ഹാഡ്രോണ്‍ കൊളൈഡര്‍ മാറ്റം വരുത്തും. പ്രോട്ടോണ്‍ധാരകളെ അത്യുന്നത ഊര്‍ജനിലയില്‍ പരസ്‌പരം കൂട്ടിയിടിപ്പിക്കുമ്പോള്‍ എന്തൊക്കെ സംഭവിക്കുമെന്ന്‌ കണ്ടെത്താന്‍ ആറ്‌ സങ്കീര്‍ണ പരീക്ഷണങ്ങള്‍ സാധ്യമാകും വിധമാണ്‌ ഹാഡ്രോണ്‍ കൊളൈഡര്‍ രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്‌. അതിനായി ഇന്നുവരെ മനുഷ്യന്‍ നിര്‍മിച്ചിട്ടുള്ളതില്‍ വെച്ചേറ്റവും ശക്തമായ ആറ്‌ കണികാഡിറ്റക്ടറുകളും ഹാഡ്രോണ്‍ കൊളൈഡറിലുണ്ട്‌. അവയില്‍ ചില ഡിറ്റക്ടറുകള്‍ ഒരേ സംഗതി തന്നെ വ്യത്യസ്‌ത രീതിയില്‍ തേടും; ഒരു തരത്തില്‍ മനസിലാക്കാന്‍ കഴിയാത്ത കാര്യം മറ്റൊരു സമീപനത്തിലൂടെ അറിയാന്‍ കഴിയും എന്നതിനാലാണിത്‌. അങ്ങേയറ്റം അസ്ഥിരമായ കണങ്ങളും ഡൈമന്‍ഷനുകളുമൊക്കെയാണ്‌ കണികാപരീക്ഷണത്തില്‍ പുറത്തുവരിക എന്നതിനാല്‍, സെക്കന്‍ഡിന്റെ വളരെ ചെറിയൊരംശത്തിനുള്ളില്‍ കാര്യങ്ങള്‍ രേഖപ്പെടുത്തിയിരിക്കണം. അതിനായി കോടിക്കണക്കിന്‌ സെന്‍സറുകള്‍ ഡിറ്റെക്ടറുകളില്‍ സജ്ജമാക്കിയിരിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ഡസണ്‍ നൂറു കണക്കിന്‌ സര്‍വകലാശാലകളും ആയിരക്കണക്കിന്‌ ഗവേഷകരും ഈ പരീക്ഷണങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്നു.

1. 'ആലിസ്‌' (ALICE -A Large Ion Collider Experiment)
മഹാവിസ്‌ഫോടനത്തിന്‌ തൊട്ടടുത്തുള്ള പ്രപഞ്ചത്തിലെ അവസ്ഥ പരീക്ഷണശാലയില്‍ പുനസൃഷ്ടിക്കുകയാണ്‌ ഈ പരീക്ഷണത്തിന്റെ ഉദ്ദേശം. ലെഡ്‌ അയണ്‍ധാരകളെ അത്യുന്നത ഊര്‍ജനിലയില്‍ പരസ്‌പരം കൂട്ടിമുട്ടിച്ചാണ്‌ ഇത്‌ സാധ്യമാക്കുക. പ്രപഞ്ചാരംഭത്തില്‍ നിലനിന്നുവെന്നു കരുതുന്ന ക്വാര്‍ക്ക്‌-ഗ്ലുവോണ്‍ പ്ലാസ്‌മ ഇത്തരത്തില്‍ രൂപപ്പെടുത്താന്‍ കഴിയുമെന്നാണ്‌ കരുതുന്നത്‌. ഈ ദ്രവ്യരൂപം തണുത്ത്‌ പരിവര്‍ത്തനത്തിന്‌ വിധേയമായി എങ്ങനെ ഇന്നു കാണുന്ന ആറ്റങ്ങള്‍ക്ക്‌ രൂപംനല്‍കി എന്ന്‌ മനസിലാക്കാന്‍ കഴിയും. 28 രാജ്യങ്ങളിലെ 94 സ്ഥാപനങ്ങളില്‍നിന്നായി ആയിരത്തിലേറെ ഗവേഷകര്‍ ഈ പരീക്ഷണത്തില്‍ കൈകോര്‍ക്കുന്നു.
2. 'അറ്റ്‌ലസ്‌' (ATLAS-A Toroidal LHC ApparatuS)
46 മീറ്റര്‍ (150 അടി) നീളവും 25 മീറ്റര്‍ (82 അടി) വീതിയും 25 മീറ്റര്‍ പൊക്കവുമുള്ള ഒരു പടുകൂറ്റന്‍ ഡിറ്റക്ടറാണ്‌ അറ്റ്‌ലസ്‌ പരീക്ഷണത്തിന്‌ സജ്ജമാക്കിയിരിക്കുന്നത്‌. കണികകള്‍ കൂട്ടിയിടിക്കുമ്പോള്‍ ചിതറിത്തെറിക്കുന്നവയുടെ പാത, ഊര്‍ജനിലകള്‍, പ്രത്യേകതകള്‍ ഒക്കെ സൂക്ഷ്‌മമായി രേഖപ്പെടുത്തും. ഇതുവഴി ഹിഗ്ഗ്‌സ്‌ ബോസോണുകള്‍, അധിക ഡൈമന്‍ഷനുകള്‍, ശ്യാമദ്രവ്യത്തെ കുറിക്കുന്ന സൂപ്പര്‍സിമട്രിക്‌ കണങ്ങള്‍ തുടങ്ങിയവയുടെ സാന്നിധ്യം തിരിച്ചറിയാനാണ്‌ അറ്റ്‌ലസ്‌ ശ്രമിക്കുക. 37 രാജ്യങ്ങളിലെ 159 ഗവേഷണസ്ഥാപനങ്ങളില്‍ നിന്നായി 1700 ഗവേഷകര്‍ ഈ പരീക്ഷണത്തില്‍ അണിചേര്‍ന്നിരിക്കുന്നു.
3. സി.എം.എസ്‌ (CMS-Compact Muon Soleniod)
അറ്റ്‌ലസിന്റെ അതേ പൊതുലക്ഷ്യങ്ങളാണ്‌ സി.എം.എസ്‌.പരീക്ഷത്തിനുമുള്ളത്‌. ഹിഗ്ഗ്‌സ്‌ ബോസോണുകള്‍, അധിക ഡൈമന്‍ഷനുകള്‍, ശ്യാമദ്രവ്യകണങ്ങള്‍ ഒക്കെ തന്നെയാണ്‌ ഇതും തേടുന്നതെങ്കിലും, വ്യത്യസ്‌ത സാങ്കേതിക സമീപനമാണ്‌ സി.എം.എസ്‌. സ്വീകരിച്ചിട്ടുള്ളത്‌. അതിഭീമമായ ഒരു സോളിനോയിഡ്‌ കാന്തത്തിനുള്ളിലാണ്‌ ഈ ഡിറ്റക്ടറിനെ വെച്ചിട്ടുള്ളത്‌. അതിനാല്‍ ഇതിനുള്ളിലെ കാന്തിക മണ്ഡലം ഭൗമകാന്തികമണ്ഡത്തെക്കാള്‍ ഒരുലക്ഷം മടങ്ങ്‌ ശക്തമായിരിക്കും. ലാര്‍ജ്‌ ഹാഡ്രോണ്‍ കൊളൈഡറിലെ മറ്റ്‌ ഡിറ്റക്ടറുകളെല്ലാം ഭൂമിക്കടിയില്‍ വെച്ചുതന്നെയാണ്‌ നിര്‍മിച്ചതെങ്കിലും, 12,500 ടണ്‍ ഭാരമുള്ള സി.എം.എസ്സിനെ 15 ഭാഗങ്ങളായി ഭൂപ്രതലത്തില്‍ വെച്ച്‌ നിര്‍മിച്ചശേഷം ഭൂമിക്കടിയിലെത്തിച്ച്‌ കൂട്ടി യോജിപ്പിക്കുകയായിരുന്നു. 37 രാജ്യങ്ങളിലെ 155 സ്ഥാപനങ്ങളില്‍നിന്നായി 2000-ലേറെ ഗവേഷകര്‍ സി.എം.എസ്‌.പരീക്ഷണത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു.
4. എല്‍.എച്ച്‌.സി.ബി (LHCb-Large Hadron Collider beauty)
പ്രപഞ്ചത്തില്‍ ദ്രവ്യവും പ്രതിദ്രവ്യവും തമ്മിലുള്ള സിമട്രിയില്‍ മാറ്റം ഉണ്ടായത്‌ എന്തുകൊണ്ട്‌. ദ്രവ്യം എങ്ങനെ അല്‍പ്പം കൂടുതല്‍ വന്നു. ഈ പ്രശ്‌നത്തിന്‌ ഉത്തരം തേടുകയാണ്‌ എല്‍.എച്ച്‌.സി.ബി.പരീക്ഷണം ചെയ്യുക. അതിനായി 'ബ്യൂട്ടി കോര്‍ക്ക്‌' അഥവാ 'ബി ക്വാര്‍ക്ക്‌' എന്ന പേരിലറിയപ്പെടുന്ന കണികാവിഭാഗത്തെ കണ്ടെത്തിയാല്‍ മതിയെന്ന്‌ ഗവേഷകര്‍ കരുതുന്നു. വളരെ വളരെ അസ്ഥിരമായ ഈ കണങ്ങളെ കണ്ടെത്താന്‍ പാകത്തിലാണ്‌ ഈ ഡിറ്റക്ടര്‍ രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്‌. കണങ്ങള്‍ കൂട്ടിയിടിക്കുന്ന പോയന്റിന്‌ ചുറ്റും 20 മീറ്റര്‍ അകലം വരെ വിന്യസിച്ചിരിക്കുന്ന സബ്‌ഡിറ്റക്ടറുകളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനം, ബ്യൂട്ടിക്വാര്‍ക്കിനെ പിടിയിലൊതുക്കാന്‍ സഹായിക്കും എന്നാണ്‌ പ്രതീക്ഷ. 13 രാജ്യങ്ങളിലെ 48 സ്ഥാപനങ്ങളില്‍ നിന്നായി 650 ഗവേഷകര്‍ ഈ പരീക്ഷണത്തില്‍ പങ്കാളികളാണ്‌.

5. 'ടോട്ടെം' (TOTEM-ToTal Elastic and diffractive cross section Measurment)
ലാര്‍ജ്‌ ഹാഡ്രോണ്‍ കൊളൈഡറിലെ രണ്ട്‌ ചെറു ഡിറ്റക്ടറുകളില്‍ ഒന്നാണ്‌ ടോട്ടം. പ്രോട്ടോണുകളുടെ വലിപ്പം കണക്കാക്കുക, ഹാഡ്രോണ്‍ കൊളൈഡറിന്റെ ലൂമിനോസിറ്റി (luminosity) അളക്കുക തുടങ്ങിയ ധര്‍മങ്ങളാണ്‌ ഈ ഡിറ്റക്ടറിനുള്ളത്‌. ഒരു കണികാആക്‌സിലറേറ്റര്‍ എത്ര കൃത്യമായ രീതിയിലാണ്‌ കണികാകൂട്ടിയിടി നടത്തുന്നത്‌ എന്നത്‌ മനസിലാക്കാന്‍ സഹായിക്കുന്നതാണ്‌ അതിന്റെ ലൂമിനോസിറ്റി. ഹാഡ്രോണ്‍ കൊളൈഡറില്‍ സി.എം.എസ്‌.ഡിറ്റക്ടറിന്‌ സമീപമാണ്‌ ടോട്ടം സ്ഥിതിചെയ്യുന്നത്‌. എട്ടു രാജ്യങ്ങളിലെ 10 സ്ഥാപനങ്ങളില്‍ നിന്നായി 50 ഗവേഷകര്‍ ഈ പരീക്ഷണത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു.

6. എല്‍.എച്ച്‌.സി.എഫ്‌ (LHCf-Large Hadron Collider forward)
കോസ്‌മിക്‌ കിരണങ്ങളെ ലബോറട്ടറി സാഹചര്യത്തില്‍ പുനസൃഷ്ടിക്കുകയാണ്‌ ഈ പരീക്ഷണത്തില്‍ ചെയ്യുക. പ്രപഞ്ചത്തിന്റെ വിദൂരകോണുകളില്‍ നിന്ന്‌ ഭൂമുഖത്ത്‌ പതിവായി പതിക്കുന്ന ചാര്‍ജുള്ള കണങ്ങളാണ്‌ കോസ്‌മിക്‌ കിരണങ്ങള്‍. അവയെ ലബോറട്ടറി സാഹചര്യത്തില്‍ മനസിലാക്കുക വഴി, പ്രകൃതിയില്‍ കോസ്‌മിക്‌ കിരണങ്ങളും മറ്റ്‌ ആറ്റങ്ങളും തമ്മില്‍ നടക്കുന്ന കൂട്ടിമുട്ടലിനെക്കുറിച്ച്‌ പഠിക്കാന്‍ പുതിയ ഉപാധികള്‍ വികസിപ്പിക്കാന്‍ കഴിയും. നാലു രാജ്യങ്ങളിലെ പത്തു സ്ഥാപനങ്ങളില്‍ നിന്നായി 22 ഗവേഷകര്‍ ഈ ഉദ്യമത്തില്‍ പങ്കുചേര്‍ന്നിരിക്കുന്നു.

വേള്‍ഡ്‌ വൈഡ്‌ ഗ്രിഡ്‌
ലാര്‍ജ്‌ ഹാഡ്രോണ്‍ കൊളൈഡറില്‍ നിന്ന്‌ ഒരു വര്‍ഷം 15 പെറ്റാബൈറ്റ്‌സ്‌ ഡേറ്റ (15,000,000 ഗിഗാബൈറ്റ്‌സ്‌) പുറത്തുവരുമെന്നാണ്‌ കണക്കാക്കുന്നത്‌. ഇത്രയും വിവരങ്ങള്‍ കൈകാര്യം ചെയ്യാന്‍ നിലവിലുള്ള വിവരവിനിമയ സംവിധാനങ്ങള്‍ അപര്യാപ്‌തമാണ്‌. ഇത്ര ഭീമമായ ഡേറ്റയ്‌ക്കുള്ളില്‍ നിന്ന്‌ അര്‍ഥവത്തായ സംഗതികള്‍ എങ്ങനെ തിരഞ്ഞു കണ്ടെത്തും. സൂപ്പര്‍കമ്പ്യൂട്ടര്‍ ഉപയോഗിച്ചാല്‍ പോലും ആയിരക്കണക്കിന്‌ മണിക്കൂറുകള്‍ വേണ്ടിവരും. ഈ പ്രശ്‌നത്തിന്‌ പ്രായോഗിക പരിഹാരമെന്ന നിലയ്‌ക്ക്‌ സേണ്‍ വിദഗ്‌ധര്‍ ആവിഷ്‌ക്കരിച്ച സംവിധാനമാണ്‌ 'എല്‍.എച്ച്‌.സി. കമ്പ്യൂട്ടിങ്‌ ഗ്രിഡ്‌'(എല്‍.ജി.സി). വികേന്ദ്രീകൃതരീതിയില്‍ ഡേറ്റ വിശകലനം ചെയ്യാനുള്ള മാര്‍ഗമാണിത്‌. ഇതിനായി ലോകവ്യാപകമായി ഒരു ഗ്രിഡ്‌ നെറ്റ്‌വര്‍ക്ക്‌ നിലവില്‍ വന്നുകഴിഞ്ഞു.

വിലകൂടിയ കൂറ്റന്‍ സെര്‍വറുകളും സൂപ്പര്‍കമ്പ്യൂട്ടറുകളും തേടി പോകുന്നതിന്‌ പകരം, വിലകുറഞ്ഞ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വേറുകള്‍ ഉപയോഗിച്ചാണ്‌ സേണ്‍ അതിന്റെ സെര്‍വറുകള്‍ സജ്ജമാക്കിയിരിക്കുന്നത്‌. 'മിഡ്‌വേര്‍' എന്നു പേരുള്ള ഒരു പ്രത്യേക സോഫ്‌ട്‌വേര്‍ ഉപയോഗിച്ച്‌ ഈ ഹാര്‍ഡ്‌വേര്‍ ശൃംഗലകളെ പരസ്‌പരം ബന്ധിപ്പിച്ചിരിക്കുന്നു. പ്രശസ്‌ത ഇന്റര്‍നെറ്റ്‌ സെര്‍ച്ചിങ്‌ കമ്പനിയായ ഗൂഗിള്‍ സ്വീകരിച്ച മാര്‍ഗം സേണ്‍ അനുകരിക്കുകയാണ്‌ ചെയ്‌തത്‌. ഗ്രിഡ്‌ സംവിധാനത്തില്‍ മൂന്നു തട്ടുകളിലായാണ്‌ കമ്പ്യൂട്ടര്‍ ശൃംഗലകള്‍ ബന്ധിപ്പിച്ചിരിക്കുന്നത്‌. ആദ്യത്തേത്‌ സേണിലെ കമ്പ്യൂട്ടര്‍ ശൃംഗല തന്നെയാണ്‌. അവിടെ പ്രാഥമിക വിശകലനം നടത്തി, മറ്റു തട്ടുകളിലെ കമ്പ്യൂട്ടര്‍ ശൃംഗലകള്‍ക്ക്‌ വിവരങ്ങള്‍ പങ്കിട്ടു കൊടുക്കും.

അടുത്ത തട്ട്‌ സ്ഥിതിചെയ്യുന്നത്‌ വിവിധ രാജ്യങ്ങളിലായാണ്‌. ആ തലത്തിലുള്ള കമ്പ്യൂട്ടറുകള്‍ പ്രത്യേകം സജ്ജമാക്കിയ ലൈനുകളിലൂടെ സേണില്‍ നിന്ന്‌ നേരിട്ട്‌ ഡേറ്റ സ്വീകരിക്കും. സാധാരണ ഇന്റര്‍നെറ്റ്‌ കണക്ഷനുകളെ അപേക്ഷിച്ച്‌ വളരെ വേഗമേറിയവയാണ്‌ ഈ ഗ്രിഡ്‌ കണക്ഷനുകള്‍. സെക്കന്‍ഡില്‍ 10 ജി.ബി.ഡേറ്റ കൈമാറാന്‍ ഇവയ്‌ക്കു കഴിയും. ഈ രണ്ടാംതട്ടിലുള്ള കമ്പ്യൂട്ടറുകള്‍ വിവരങ്ങളെ കുറെക്കൂടി വിശകലനം ചെയ്‌ത ശേഷം, അവയെ വീണ്ടും വീതിച്ച്‌ താഴേതട്ടിലെ കമ്പ്യൂട്ടറുകള്‍ക്ക്‌ കൈമാറും. ഈ തലത്തിലുള്ളത്‌ മുഖ്യമായും സര്‍വകലാശാലകളും ഗവേഷണകേന്ദ്രങ്ങളുമാണ്‌. ആ സ്ഥാപനങ്ങള്‍ സ്വന്തം കമ്പ്യൂട്ടറുകളില്‍ വിശകലനം ചെയ്യുന്ന ഡേറ്റ, രണ്ടാമത്തെ തട്ടിലെ ശൃംഗലയ്‌ക്കു തന്നെ തിരികെ നല്‍കും. രണ്ടും മൂന്നും തട്ടിലെ കമ്പ്യൂട്ടറുകളെ ബന്ധിപ്പിച്ചിരിക്കുന്നത്‌ സാധാരണ ഇന്റര്‍നെറ്റ്‌ കണക്ഷന്‍ വഴിയാണ്‌.

നിലവിലുള്ള ബ്രോഡ്‌ബാന്‍ഡ്‌ ഇന്റര്‍നെറ്റ്‌ കണക്ഷനുകളെ അപേക്ഷിച്ച്‌ ആയിരക്കണക്കിന്‌ മടങ്ങ്‌ വേഗത്തില്‍ വന്‍തോതില്‍ ഡേറ്റ കൈമാറാന്‍ കഴിയുമെന്ന്‌, സേണ്‍ അതിന്റെ ഗ്രിഡ്‌ ശൃംഗല വഴി തെളിയിക്കാന്‍ പോവുകയാണ്‌. ഗ്രിഡ്‌ കമ്പ്യൂട്ടിങ്‌ എന്നത്‌ ഭാവിയുടെ ഇന്റര്‍നെറ്റ്‌ ആയിക്കൂടെന്നും കരുതുന്നവരുണ്ട്‌. ഇരുപതു വര്‍ഷം മുമ്പ്‌ സേണില്‍ തന്നെയാണ്‌ വേള്‍ഡ്‌ വൈഡ്‌ വെബ്ബിന്റെ പിറവി. ഇന്റര്‍നെറ്റിനെ സാധാരണക്കാരന്റെ മുന്നിലെത്തിച്ചത്‌ അന്ന്‌ സേണില്‍ ജോലി നോക്കുകയായിരുന്ന ടിം ബേര്‍ണസ്‌ ലീ രൂപംനല്‍കിയ വേള്‍ഡ്‌ വൈഡ്‌ വെബ്ബാണ്‌. ഭാവിഇന്റര്‍നെറ്റിനും സേണ്‍ തന്നെ വഴികാണിക്കുകയാണോ ഗ്രഡിലൂടെ. ഒരു 'വേള്‍ഡ്‌ വൈഡ്‌ ഗ്രിഡാ'കുമോ നാളെ ലോകത്തിന്റെ വിവരവിനിമയ രാജപാത. പരീക്ഷണം ഉയര്‍ത്തുന്ന ആശങ്കകള്‍
മനുഷ്യന്റെ പ്രപഞ്ചധാരണകളെ തിരുത്താന്‍ ലാര്‍ജ്‌ ഹാഡ്രോണ്‍ കൊളൈഡര്‍ പരീക്ഷണം നിമിത്തമാകുമെന്ന പ്രതീക്ഷയോടെ ശാസ്‌ത്രലോകം മുന്നോട്ടു പോകുമ്പോള്‍ തന്നെ, ഈ പരീക്ഷണത്തെ ആശങ്കയോടെ കാണുന്നവരും കുറവല്ല. മനുഷ്യന്‍ ഇന്നുവരെ കൈകാര്യം ചെയ്‌തിട്ടില്ലാത്തത്ര ഭീമമായ ഊര്‍ജനിലയില്‍ നടക്കുന്ന ഈ പരീക്ഷണവേളയില്‍ രൂപപ്പെടാവുന്ന ചെറുതമോഗര്‍ത്തങ്ങളോ, വിചിത്രദ്രവ്യരൂപങ്ങളോ ഭൂമിയ്‌ക്ക്‌ ഭീഷണി സൃഷ്ടിച്ചേക്കാം എന്ന്‌ അവര്‍ വാദിക്കുന്നു. ഇക്കാരണത്താല്‍ പരീക്ഷണം തടയണം എന്നാവശ്യപ്പെട്ട്‌ മുന്‍ആണവ സുരക്ഷാഉദ്യേഗസ്ഥനായ വാള്‍ട്ടര്‍ വേഗണറും ലൂയിസ്‌ സാഞ്ചോയും ചേര്‍ന്ന്‌ 2008 മാര്‍ച്ചില്‍ അമേരിക്കയില്‍ ഹാവായി ജില്ലാകോടതില്‍ ഹര്‍ജി സമര്‍പ്പിക്കുക പോലുമുണ്ടായി.

പ്രകാശത്തിന്‌ പോലും പുറത്തു കടക്കാന്‍ കഴിയാത്തത്ര ശക്തമായ ഗുരുത്വാകര്‍ഷണമുള്ള പ്രാപഞ്ചിക കെണികളാണ്‌ തമോഗര്‍ത്തങ്ങള്‍. സൂര്യനെക്കാള്‍ അനേകമടങ്ങ്‌ വലിയ നക്ഷത്രങ്ങളാണ്‌ അന്ത്യത്തില്‍ തമോഗര്‍ത്തങ്ങളായി മാറുക. ക്വാണ്ടംമെക്കാനിക്‌സിലെ ചില സാധ്യതകള്‍ സൂക്ഷ്‌മതമോഗര്‍ത്തങ്ങള്‍ ഉണ്ടാകാമെന്ന്‌ പ്രവചിക്കുന്നുണ്ട്‌. അതുപ്രകാരം ഹാഡ്രോണ്‍ കൊളൈഡറിലും പരീക്ഷണവേളയില്‍ സൂക്ഷ്‌മതമോഗര്‍ത്തങ്ങള്‍ രൂപപ്പെടാമെന്ന കാര്യം സേണ്‍ തന്നെ സമ്മതിക്കുന്നു. എന്നാല്‍ അവയ്‌ക്കു പ്രോട്ടോണുകളെക്കാള്‍ വളരെ ചെറിയ വലിപ്പമേ ഉണ്ടാകൂ. 'ഹോക്കിങ്‌ റേഡിയേഷന്‍' പുറത്തുവിട്ട്‌ നിമിഷാര്‍ധം കൊണ്ട്‌ അവ ബാഷ്‌പീകരിക്കപ്പെടും. പ്രശ്‌നമൊന്നുമുണ്ടാക്കില്ല എന്നാണ്‌ വിലയിരുത്തല്‍.

സ്‌ട്രെയ്‌ഞ്ച്‌ലെറ്റുകള്‍ (strangelets) എന്ന പേരിലുള്ള അപരിചിത ദ്രവ്യരൂപത്തിന്റെ ഉത്ഭവത്തിന്‌ ഹാഡ്രോണ്‍ കൊളൈഡറിലെ പരീക്ഷണം കാരണമാകാമെന്നാണ്‌ മറ്റൊരു വാദം. ഈ ദ്രവ്യരൂപം ഉണ്ടെന്നതിന്‌ ഇതുവരെ തെളിവു ലഭിച്ചിട്ടില്ല. സൈദ്ധാന്തികതലത്തില്‍ മാത്രമാണ്‌ ഇവയുടെ നിലനില്‍പ്പ്‌. ഇവയില്‍ ചില വകഭേദങ്ങള്‍ക്ക്‌ അതിശക്തമായ ഗുരുത്വാകര്‍ഷണ മണ്ഡലമുണ്ടെന്നും, അവ മറ്റ്‌ ദ്രവ്യരൂപങ്ങളെ നിമിഷങ്ങള്‍ക്കകം സ്‌ട്രെയ്‌ഞ്ച്‌ലെറ്റുകളാക്കി മാറ്റാമെന്നും ചില സിദ്ധാന്തങ്ങള്‍ പറയുന്നു. ഹാഡ്രോണ്‍ കൊളൈഡര്‍ പരീക്ഷണവുമായി ബന്ധപ്പെടുത്തി, സ്‌ട്രെയ്‌ഞ്ച്‌ലെറ്റുകള്‍ ഉയര്‍ത്തുന്ന ഭീഷണി വേണ്ടത്ര വിലയിരുത്തപ്പെട്ടിട്ടില്ലെന്ന്‌ കേംബ്രിഡ്‌ജ്‌ സര്‍വകലാശാലയിലെ സൈദ്ധാന്തിക ഭൗതീകശാസ്‌ത്രജ്ഞന്‍ ഡോ.ആഡ്രിയന്‍ കെന്റ്‌ 2003-ല്‍ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, ഹാഡ്രോണ്‍ കൊളൈഡറില്‍ സ്‌ട്രെയ്‌ഞ്ച്‌ലെറ്റുകള്‍ രൂപപ്പെടാന്‍ സാധ്യത തീരെ കുറവാണെന്നാണ്‌ സേണ്‍ നിയമിച്ച സ്വതന്ത്ര സുരക്ഷാസമിതിയുടെ വിലയിരുത്തല്‍.

ഹാഡ്രോണ്‍ കൊളൈഡറില്‍ രൂപപ്പെടുമെന്ന്‌ പ്രതീക്ഷിക്കപ്പെടുന്ന മറ്റൊരു അപരിചിത കണം കാന്തികഏകധ്രുവം (magnetic monopole) ആണ്‌. ഒറ്റ കാന്തികധ്രുവം മാത്രമുള്ള ഇത്തരം കണങ്ങളുടെ സാധ്യതയെക്കുറിച്ചുള്ള സിദ്ധാന്തം മുന്നോട്ടു വെച്ചത്‌, പൊസിട്രോണ്‍ മുതലായ പ്രതികണങ്ങളെ (antiparticles)ക്കുറിച്ച്‌ പ്രവചിച്ച പി.എ.എം. ഡിറാക്‌ ആണ്‌. ഇത്തരം കാന്തികഏകധ്രുവകണങ്ങള്‍ മറ്റ്‌ ദ്രവ്യരൂപങ്ങളെ നശിപ്പിക്കുമെന്നാണ്‌ വാദം. എന്നാല്‍, സേണിലെ ഗവേഷകര്‍ ഈ വാദം തള്ളിക്കളയുന്നു. മാത്രമല്ല, അത്തരം കുറെ കണങ്ങള്‍ ഹാഡ്രോണ്‍ കൊളൈഡറില്‍ രൂപപ്പെടുമെന്ന പ്രതീക്ഷയില്‍, അതിനായി പ്രവര്‍ത്തിക്കുന്ന ശാസ്‌ത്രജ്ഞരും പുതിയ പരീക്ഷണത്തില്‍ പങ്കാളികളാകുന്നുണ്ട്‌.

ഹാഡ്രോണ്‍ കൊളൈഡറില്‍ നടക്കുന്നതു പോലുള്ള ഉന്നത ഊര്‍ജനിലയിലെ കണികാകൂട്ടിയിടികള്‍, കോസ്‌മിക്‌ കിരണങ്ങള്‍ വഴി പ്രകൃതിയില്‍ നിരന്തരം നടക്കുന്നുണ്ട്‌. അത്തരം കൂട്ടിയിടികളിലൊന്നും തമോഗര്‍ത്തങ്ങളോ, വിചിത്ര ദ്രവ്യരൂപങ്ങളോ രൂപപ്പെട്ട്‌ ഭൂമി ഇല്ലാതായിട്ടില്ല. പ്രകൃതിയില്‍ അരങ്ങേറുന്ന അത്തരം കൂട്ടിയിടികളുടെ ലബോറട്ടറി വകഭേദം മാത്രമാണ്‌ ഹാഡ്രോണ്‍ കൊളൈഡറില്‍ ഉണ്ടാകുന്നത്‌. അതിനാല്‍, തെല്ലും ആശങ്ക വേണ്ടെണ്‌ ഗവേഷകര്‍ പറയുന്നു. (അവലംബം: CERN; THE Large Hadron Collider-Nature Insight, 19 July 2007; Known and unknown unknowns-The Economist, 31 July 2008; How the Large Hadron Collider Works-Jonathan Strickland, howstuffworks.com)

25 comments:

Joseph Antony said...

പ്രപഞ്ചത്തിന്റെ ഉള്ളടക്കത്തെ സംബന്ധിച്ച്‌ ഇനിയും പൂരിപ്പിക്കാനുള്ള സമസ്യകള്‍ക്ക്‌ ഉത്തരം തേടുകയാണ്‌ ലാര്‍ജ്‌ ഹാഡ്രോണ്‍ കൊളൈഡറില്‍ നടക്കുന്ന പരീക്ഷണത്തിന്റെ മുഖ്യലക്ഷ്യം. നിലവിലുള്ള പല സിദ്ധാന്തങ്ങളും സ്ഥിരീകരിക്കപ്പെട്ടേക്കാം, അല്ലെങ്കില്‍ അവ കടപുഴകി പുതിയ സിദ്ധാന്തങ്ങള്‍ക്കു സാധ്യത തുറന്നേക്കാം. മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ ശാസ്‌ത്രപരീക്ഷണത്തെയും അതുയര്‍ത്തുന്ന സാധ്യതകളെയും ആശങ്കകളെയും പറ്റി.

Unknown said...

മാഷേ,
നന്ദിയുണ്ട്, ഈ ബൂലോകത്തിലെ തല്ലുകളും പ്രതിഷേധങ്ങളും മാത്രം വായിച്ചിരിക്കുമ്പോള്‍ ഇതു പോലെയുള്ള പോസ്റ്റുകള്‍ ബ്ലോഗിന്റെ യഥാര്‍ത്ഥ ഉദ്ദേശം പങ്കു വയ്ക്കുന്നു.

ഒത്തിരി നന്ദിയുണ്ട് കേട്ടോ...

ടോട്ടോചാന്‍ said...

വളരെ നന്നായിരിക്കുന്നു ഈ ലേഖനം. വിശദമായി തന്നെ ഓരോ കാര്യവും വിവരിച്ചിരിക്കുന്നു. അതിലുപരിയായി അതിന്‍റെ ലാളിത്യമാണ് പ്രസക്തമായിരിക്കുന്നത്. സങ്കീര്‍ണ്ണമായ വിവരങ്ങള്‍ പോലും ലളിതമായി അവതരിപ്പിക്കാനുള്ള ബുദ്ധിമുട്ട് നന്നായിട്ടറിയാം. പക്ഷേ താങ്കള്‍ ഇവിടെ അത് സാധിച്ചിരിക്കുന്നു.
തമോഗര്‍ത്തങ്ങളും ദൈവവും മനുഷ്യരെ പേടിപ്പിക്കുന്നു എന്ന പേരില്‍ ഞാനും ഇതേ വിഷയം കൈകാര്യം ചെയ്തിരുന്നു. പക്ഷേ ശാസ്ത്രീയമായ വിശദാംശങ്ങള്‍ ഇത്ര ലളിതമായി നല്‍കുവാന്‍ കഴിഞ്ഞിരുന്നില്ല.

കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കിയത് നന്നായി.
പരീക്ഷണങ്ങള്‍ നടക്കുമ്പോള്‍ പുറത്തുവരുന്ന വിവരങ്ങളുടെ ബാഹുല്യം,
സ്റ്റാന്‍ഡേര്‍ഡ് മോഡലിനെക്കുറിച്ചുള്ള വിശദീകരണങ്ങള്‍,
അതിലെ 17 കണങ്ങള്‍,
ഹിഗ്സ് ബോസോണിന്‍റെ അടിസ്ഥാന സ്വഭാവം,
അടിസ്ഥാന ബലങ്ങളെക്കുറിച്ചുള്ള വിശദീകരണം,
സ്റ്റാന്‍ഡേര്‍ഡ് മോഡലിന്‍റെ നിലവിലുള്ള പരിമിതി,
പ്രതിദ്രവ്യവും അതിന്‍റെ കണങ്ങളും ,
ക്വാര്‍ക്ക്‌-ഗ്ലുവോണ്‍ പ്ലാസ്‌മ,
തമോദ്രവ്യം, സ്ട്രിങ്ങ് തിയറി പറയുന്ന അദൃശ്യ മാനങ്ങള്‍ തുടങ്ങിയവയെല്ലാം ലളിതമായി വിശദീകരിച്ചിക്കുന്നു.
ALICE,ATLAS,CMS,LHCb,TOTEM,LHCf തുടങ്ങിയവയെ വിശദീകരിച്ചതും നന്നായി.
ഇതില്‍ സി.എം.എസ്. ലെ മ്യുവോണ്‍ എന്ത് എന്ന് കൂടി വിശദീകരിക്കാമായിരുന്നു.

ഒരു കാര്യത്തില്‍ ഇതുവരെ എന്‍റെ സംശയം മാറിയിട്ടില്ല. കൂട്ടിയിടിയുടെ ഫലമായി ഉണ്ടാകുന്ന താപനിലയുടെ കാര്യത്തില്‍. ഒന്നര ലക്ഷം കോടി കെല്‍വിന്‍!! വളരെ ചെറിയ സ്ഥലത്തായാല്‍ പോലും അത്രയും താപനില സൃഷ്ടിക്കപ്പെടുമോ?

ലേഖനത്തിന് നന്ദി മാഷേ.....

മൂര്‍ത്തി said...

വളരെ വളരെ നന്ദി മാഷെ..

യാരിദ്‌|~|Yarid said...

മാഷെ നല്ല പോസ്റ്റ്, ഇതു പോലുള്ള പോസ്റ്റുകളാണിനി വരേണ്ടതു. ..!

ഒരു “ദേശാഭിമാനി” said...

അറിവു പങ്കു വച്ചതിനു വളരെ നന്ദി - ലോകരഹസ്യം അറിയാനുള്ള ആകാംക്ഷ മൂലമാവാം, ഈ വിഷയത്തെ പറ്റി ലഭിക്കുന്ന വിവരങ്ങള്‍ ഇനിയും പോസ്റ്റു ചെയ്യുമല്ലോ!

അഞ്ചല്‍ക്കാരന്‍ said...

Thanks.

അജ്ഞാതന്‍ said...

നല്ല ലേഖനം

:: VM :: said...

Excellent post!

Appreciate the time & efforts invested on this article.

akberbooks said...

കുഞ്ഞുകഥാമത്സരത്തിലേക്ക്‌ നിങ്ങളുടേയും സുഹൃത്തുക്കളുടേയും സൃഷ്ടികള്‍ അയക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ സന്ദര്‍ശിക്കുക
www.akberbooks.blogspot.com
or
kunjukathakal-akberbooks.blogspot.com

അപ്പിക്കുട്ടി said...

Very Very Good.Thanks a lot.

Praveen payyanur said...

സൃഹൃത്തെ,
പ്രോട്ടോണുകളെ തമ്മില്‍ കൂട്ടിയിടിപ്പിച്ച്‌ പ്രപഞ്ചരഹസ്യം കണ്ടെത്താനായാല്‍ ഇവിടെ നശിക്കുന്നത് ഭുമിയല്ല മറിച്ച് ദൈവമാണ്. വളരെ നല്ല ലേഖനം.

അനില്‍@ബ്ലോഗ് // anil said...

നല്ല ലേഖനം.
സൂക്ഷിച്ചു വച്ചിട്ടുണ്ടു.

Praveen payyanur,
പ്രൊട്ടോണ്‍ കൂട്ടിയിടിച്ചാല്‍ ദൈവം നശിക്കുമൊ?
അങ്ങേരെ വെറുതെ ഇതില്‍ വലിച്ചിഴക്കുന്നതെന്തിനാ? ഭൂമിയില്‍ എന്തു നടക്കാം എന്നു പ്രവചിക്കാനുമാവില്ല.

Kailash said...

വളരെ നല്ല ലേഖനം. LHCയുടെ താപ നിലകള്‍ CERN ഇവിടെ പ്രസിദ്ധീകരിക്കുന്നുണ്ട് -> http://lhc.web.cern.ch/lhc/Cooldown_status.htm

Joseph Antony said...

നിഷാദ്‌,
ടോട്ടോചാന്‍,
മൂര്‍ത്തി,
യാരിദ്‌,
ദേശാഭിമാനി,
അഞ്ചല്‍ക്കാരന്‍,
അജ്ഞാതന്‍,
ഇടിവാള്‍,
അപ്പിക്കുട്ടി,
പ്രവീണ്‍,
അനില്‍,
കൈലാഷ്‌,
എല്ലാവര്‍ക്കും സ്‌നേഹാഭിവാദ്യം.

ലാര്‍ജ്‌ ഹാഡ്രോണ്‍ കൊളൈഡര്‍ പരീക്ഷണത്തെക്കുറിച്ച്‌ ഒട്ടേറെ കാര്യങ്ങള്‍ ഇവിടെ എഴുതിയതിന്‌ പുറത്തുണ്ട്‌. സമയവും അറിവിന്റെ പരിമിതിയും മൂലം അവ ഉള്‍പ്പെടുത്താതിരുന്നതാണ്‌. സംഭവം ക്വാണ്ടം മെക്കാനിക്‌സ്‌ ആയതിനാല്‍, പറയുന്നവ പലതും അവിശ്വസനീയമായിത്തോന്നാം എന്നതാണ്‌ ഈ വിഷയത്തിന്റെ ഏറ്റവും വലിയ പ്രശ്‌നം. 'ക്വാണ്ടം സിദ്ധാന്തം കേട്ട്‌ നടുങ്ങാത്തവന്‍ അത്‌ മനസിലാക്കുന്നില്ല' എന്നാണ്‌ നീല്‍ ബോര്‍ പോലും പറഞ്ഞിട്ടുള്ളത്‌. ഏതായാലും, ഈ പോസ്‌റ്റ്‌ അത്തരം കാര്യങ്ങള്‍ മനസിലാക്കാന്‍ നിങ്ങള്‍ക്ക്‌ അല്‍പ്പമെങ്കിലും പ്രചോദനമാകട്ടെ എന്ന്‌ ആശംസിക്കുന്നു.

ABE JACOB said...

Wonderful

Ashly said...

Wonderful post, thanks for the info.

Unknown said...

മാഷേ , പോസ്റ്റ് നേരത്തേ വായിച്ചിരുന്നു . ഇപ്പോള്‍ എന്റെ ബ്ലോഗില്‍ ഈ പോസ്റ്റ് ഒരു ലിങ്ക് ആയി കൊടുത്തിട്ടുണ്ട് .

Arun said...

Onnaam tharam lekhanam. Othiri ishtaayi. Suhruthukkalkku link ayachu koduthu, chilarkku print out eduthum koduthu. Really good. Many thanks. Keep up the good work.

Arun

macrobits said...

Good attempt,and very informative.thanks a lot.

The same copy of your writing was found in mathrubhumi weekly of this week.

Joseph Antony said...

abe,
ashly a k,
സുകുമാരന്‍ മാഷ്‌,
arun,
macrobits,
എല്ലാവര്‍ക്കും സ്വാഗതം. ആ ലിങ്ക്‌ നല്‍കിയതിന്‌ നന്ദി സുകുമാരന്‍ മാഷ്‌, ഈ പോസ്‌റ്റ്‌ പ്രചരിപ്പിച്ചതിന്‌ അരുണിനും.

മാക്രോബൈറ്റ്‌സ്‌ (അങ്ങനെ തന്നെയോ), മാതൃഭൂമി തൊഴില്‍വാര്‍ത്തയുടെ 'ഹരിശ്രീ'യിലാവും താങ്കള്‍ ഈ ലേഖനം കണ്ടിട്ടുണ്ടാവുക. plagiarsim ചൂണ്ടിക്കാട്ടിയതിന്‌ വളരെ നന്ദി. ഏതായാലും അത്‌ എഴുതിയത്‌ ജോസഫ്‌ ആന്റണി എന്നൊരാളാണെങ്കില്‍ ക്ഷമിച്ചു കള. ഈ ബ്ലോഗും ആ ദുഷ്ടന്റെയാണ്‌....

Ashly said...
This comment has been removed by the author.
Ashly said...

There is book by Dan Brown(Angels and Demons), which talk about CERN,Anti Mater,LHC etc. It is a good fiction.

CERN have published a link to clarify some of the points/stories from the book.

http://public.web.cern.ch/public/en/Spotlight/SpotlightAandD-en.html

Nilavu said...

Prapancharahasyam kanteththaan natathunna kaNikaaparIkshanam
sambandhichulla lEkhanathinaayi
njaan nettil kure naaLaayi thirayunnu.
Thanks a lot...
Itrs fine...

Kaitheri Sahadevan said...

hi,very very good post thanks a lot please continue about LHC thanxs once again