Thursday, January 22, 2009

അന്റാര്‍ട്ടിക്ക ചൂടുപിടിക്കുന്നു, വേഗത്തില്‍

പ്രതീക്ഷിച്ചതുപോലെയല്ല കാര്യങ്ങള്‍. ആഗോളതാപനത്തിന്റെ ഫലമായി ഭൂമിയുടെ ഇതരഭാഗങ്ങളെല്ലാം ചൂടുപിടിക്കുമ്പോള്‍, തെക്കന്‍ ധ്രുവപ്രദേശമായ അന്റാര്‍ട്ടിക്ക തണുക്കുന്നുവെന്നാണ്‌ കരുതിയിരുന്നത്‌. എന്നാല്‍, ആ ധാരണ മാറ്റാന്‍ സമയമായെന്ന്‌ പുതിയൊരു പഠനം പറയുന്നു. കഴിഞ്ഞ 50 വര്‍ഷമായി അന്റാര്‍ട്ടിക്ക പ്രതീക്ഷിച്ചതിലും വേഗം ചൂടുപിടിക്കുകയാണത്രേ.

താപവര്‍ധനയുടെ കാര്യത്തില്‍ കിഴക്കന്‍ അന്റാര്‍ട്ടിക്കയും പടിഞ്ഞാറന്‍ അന്റാര്‍ട്ടിക്കയും തമ്മില്‍ സന്തുലനാവസ്ഥയില്ല. കിഴക്കന്‍ അന്റാര്‍ട്ടിക്ക തണുക്കുന്നതിലും കൂടുതല്‍ പടിഞ്ഞാറന്‍ ഭാഗം ചൂടുപിടിക്കുന്നു. അന്റാര്‍ട്ടിക്‌ പെനിന്‍സുല എന്നറിയപ്പെടുന്ന ചെറിയൊരു ഭാഗം ചൂടാവുകയും പടിഞ്ഞാറന്‍ അന്റാര്‍ട്ടിക്കയെന്ന വലിയഭാഗം തണുക്കുകയും ചെയ്യുന്നു എന്നാണ്‌ വര്‍ഷങ്ങളായി ശാസ്‌ത്രലോകം കരുതിയിരുന്നത്‌. അത്‌ ശരിയല്ലെന്നാണ്‌ പുതിയ ലക്കം 'നേച്ചര്‍' ഗവേഷണവാരിക പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നത്‌.

അന്റാര്‍ട്ടിക്കയുടെ രണ്ടുഭാഗങ്ങളും തമ്മില്‍ വിതാനത്തിന്റെ കാര്യത്തില്‍ വലിയ അന്തരമുണ്ട്‌. മുഖ്യഭാഗമായ 'പടിഞ്ഞാറന്‍ അന്റാര്‍ട്ടിക്ക്‌ മഞ്ഞുപാളി' സമുദ്രനിരപ്പില്‍നിന്ന്‌ ശരാശരി 6000 അടി ഉയരത്തിലാണ്‌. എന്നാല്‍, കിഴക്കന്‍ അന്റാര്‍ട്ടിക്ക സമുദ്രനിരപ്പില്‍നിന്ന്‌ ശരാശരി 10,000 അടി ഉയരത്തിലും. വിതാനത്തിലെ ഈ വ്യത്യാസം, ഈ പ്രദേശങ്ങള്‍ ചൂടുപിടിക്കുന്നതിന്റെ തോതിലും വ്യത്യാസമുണ്ടാക്കുന്നു. പുതിയ പഠനം പറയുന്നത്‌, പടിഞ്ഞാറന്‍ അന്റാര്‍ട്ടിക്ക കഴിഞ്ഞ അരനൂറ്റാണ്ടായി പ്രതിവര്‍ഷം ഒരു ഡിഗ്രിസെല്‍സിയസിന്റെ പത്തിലൊന്ന്‌ വീതം ചൂടുപിടിക്കുന്നു എന്നാണ്‌. ഇത്‌ കിഴക്കന്‍ അന്റാര്‍ട്ടിക്ക തണുക്കുന്നതിന്റെ തോതിനെക്കാള്‍ കൂടുതലാണ്‌.

ഉപഗ്രഹങ്ങളില്‍നിന്നുള്ള വിവരങ്ങള്‍ക്കൊപ്പം, അന്റാര്‍ട്ടിക്‌ കാലാവസ്ഥാകേന്ദ്രങ്ങളില്‍ നിന്ന്‌ ലഭിച്ച കണക്കുകളും ചേര്‍ത്ത്‌ പുതിയൊരു സ്റ്റാറ്റിസ്റ്റിക്കല്‍ സങ്കേതത്തിന്റെ സഹായത്തോടെയാണ്‌, വാഷിങ്‌ടണ്‍ സര്‍വകലാശാലയിലെ എറിക്‌ സ്റ്റീഗിന്റെ നേതൃത്വത്തിലുള്ള സംഘം പുതിയ പ്രവണത കണക്കുകൂട്ടിയത്‌. ധ്രുവത്തിലെ മഞ്ഞുപാളികള്‍ പ്രതിഫലിപ്പിക്കുന്ന ഇന്‍ഫ്രാറെഡ്‌ കിരണങ്ങളുടെ തീവ്രത അളന്നാണ്‌ ഉപഗ്രഹങ്ങള്‍ താപനില മനസിലാക്കുക. പക്ഷേ, ഉപഗ്രഹങ്ങള്‍ രംഗത്തെത്തിയിട്ട്‌ 25 വര്‍ഷമേ ആയുള്ളു. അതേസമയം, അന്താരാഷ്ട്ര ഭൗമഭൗതികവര്‍ഷാചരണത്തിന്റെ ഭാഗമായി നിലവില്‍ വന്ന കാലാവസ്ഥാകേന്ദ്രങ്ങള്‍ 1957 മുതല്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഉപഗ്രഹവിവരങ്ങളും അതത്‌ കാലത്ത്‌ കാലാവസ്ഥാകേന്ദ്രങ്ങളില്‍ നിന്ന്‌ ലഭിച്ച വിവരങ്ങളും പരസ്‌പരം പൊരുത്തപ്പെടുന്നതാണെന്ന്‌ ഗവേഷകര്‍ കണ്ടു.

അന്റാര്‍ട്ടിക്കയെന്ന ഹിമഭൂഖണ്ഡത്തില്‍ ഒരുഭാഗം ഇങ്ങനെ ചൂടാകാനും മറ്റൊരു ഭാഗം തണുക്കാനും ഇടയാക്കുന്നത്‌ വര്‍ഷംതോറും ദക്ഷിണാര്‍ധഗോളത്തിന്‌ മുകളില്‍ പ്രത്യക്ഷപ്പെടുന്ന ഓസോണ്‍ വിള്ളല്‍ മൂലമാണെന്ന്‌ തെളിഞ്ഞിട്ടുണ്ട്‌. ഓസോണ്‍ വിള്ളലിന്റെ സ്വാധീനഫലമായി കാറ്റുകളുടെ ഗതി വ്യത്യാസപ്പെടുന്നതാണ്‌ ഇതിന്‌ കാരണമെന്ന്‌, 2002-ല്‍ കോളറാഡോ സ്‌റ്റേറ്റ്‌ സര്‍വകലാശാലയിലെ ഡേവിഡ്‌ തോംപ്‌സണും സംഘവും കണ്ടെത്തിയിരുന്നു. ഭൂഖണ്ഡമാകെ തണുത്തുകൊണ്ടിരിക്കുകയാണെന്ന്‌ ധാരണയില്‍ ഗവേഷകര്‍ എത്തിയത്‌ അങ്ങനെയാണ്‌.

അത്‌ പൂര്‍ണമായി ശരിയല്ല എന്ന്‌ വ്യക്ത്‌മാക്കുന്നതാണ്‌ പുതിയ പഠനം. മാത്രമല്ല, ഓസോണ്‍പാളിക്കേറ്റ പരിക്ക്‌ മാറ്റാനുള്ള ആഗോളശ്രമങ്ങള്‍ ഊര്‍ജിതമാണ്‌. ഓസോണ്‍ നശിപ്പിക്കുന്ന രാസപദാര്‍ഥങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്താന്‍ ഇത്തരം ശ്രമങ്ങള്‍കൊണ്ട്‌ കഴിഞ്ഞിട്ടുണ്ട്‌. ഇന്നത്തെ നിലയ്‌ക്ക്‌ ഈ നൂറ്റാണ്ടിന്റെ പകുതിയാകുമ്പോഴേക്കും ഓസോണ്‍ വിള്ളല്‍ അപ്രത്യക്ഷമാകുമെന്നാണ്‌ കരുതുന്നത്‌. "അത്‌ സംഭവിച്ചാല്‍, അന്റാര്‍ട്ടിക്കക്ക്‌ പിന്നീട്‌ തണുക്കലിന്റെ ആനുകൂല്യം കിട്ടില്ല. ആ പ്രദേശം മുഴുവന്‍ ഭൂമിയുടെ ഇതരഭാഗങ്ങള്‍പോലെ വേഗം ചൂടുപിടിക്കാന്‍ ആരംഭിക്കും"-എറിക്‌ സ്റ്റീഗ്‌ പറയുന്നു.
(അവലംബം: നേച്ചര്‍, വാഷിങ്‌ടണ്‍ സര്‍വകലാശാലയുടെ വാര്‍ത്താക്കുറിപ്പ്‌).

2 comments:

Joseph Antony said...

പ്രതീക്ഷിച്ചതുപോലെയല്ല കാര്യങ്ങള്‍. ആഗോളതാപനത്തിന്റെ ഫലമായി ഭൂമിയുടെ ഇതരഭാഗങ്ങളെല്ലാം ചൂടുപിടിക്കുമ്പോള്‍, തെക്കന്‍ ധ്രുവപ്രദേശമായ അന്റാര്‍ട്ടിക്ക തണുക്കുന്നുവെന്നാണ്‌ കരുതിയിരുന്നത്‌. എന്നാല്‍, ആ ധാരണ മാറ്റാന്‍ സമയമായെന്ന്‌ പുതിയൊരു പഠനം പറയുന്നു. കഴിഞ്ഞ 50 വര്‍ഷമായി അന്റാര്‍ട്ടിക്ക പ്രതീക്ഷിച്ചതിലും വേഗം ചൂടുപിടിക്കുകയാണത്രേ.

Ashly said...

I started believing that these are not due to human acts. It just happens as the rule of nature. Every year, Moon is moving away from Earth by 4 cm. Are we doing anything ? No, right ? Same way, these are the changes which are changes in the nature. May be we can influence the speed of change, but we can't stop.

..I know I am moving away from Science.....but sometimes, these kind of wild thinking make sense :(