Thursday, February 05, 2009

ക്ഷീരപഥത്തില്‍ 38,000 ഇടങ്ങളില്‍ ജീവന്‍!

ഭൂമിയിലല്ലാതെ മറ്റെവിടെയെങ്കിലും ജീവന്റെ സാന്നിധ്യമുണ്ടോ എന്നത്‌, മനുഷ്യചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ ആവര്‍ത്തിക്കപ്പെട്ട ചോദ്യമാവണം. ഉണ്ടാവാം, എന്നല്ലാതെ ഉണ്ട്‌ എന്ന്‌ ഉത്തരം നല്‍കാന്‍ ശാസ്‌ത്രലോകത്തിന്‌ ഇതുവരെ കഴിഞ്ഞിട്ടില്ല. ഭൂമിയെപ്പോലൊരു ഗ്രഹം, ജീവന്റെ സാന്നിധ്യം-ഇങ്ങനെയൊന്ന്‌ കണ്ടെത്താനാകുമോ എന്നതാണ്‌ ബഹിരാകാശപര്യവേക്ഷണത്തിന്റെയെല്ലാം പിന്നിലെ ഹിഡണ്‍ അജണ്ട. പക്ഷ, ഇത്രകാലവും മറ്റൊരിടത്ത്‌ ജീവന്റെ സാന്നിധ്യം കണ്ടെത്താന്‍ മനുഷ്യന്‌ ആയിട്ടില്ല.

ഇപ്പോഴിതാ നിലവിലുള്ള വസ്‌തുതകളും സാധ്യതകളും മുന്‍നിര്‍ത്തി എഡിന്‍ബറോ സര്‍വകലാശാലയിലെ ഡുന്‍കന്‍ ഫൊര്‍ഗാന്‍ ഒരു സാധ്യതാപഠനം നടത്തിയിരിക്കുന്നു. നമ്മുടെ മാതൃഗാലക്‌സിയായ ക്ഷീരപഥം എന്ന ആകാശഗംഗയില്‍ എത്രയിടത്ത്‌ ജീവന്‍ നിലനില്‍ക്കുന്നുണ്ടാകാം എന്നായിരുന്നു അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍. ഉത്തരം ഇതാണ്‌- ക്ഷീരപഥത്തില്‍ കുറഞ്ഞത്‌ 361 ഇടങ്ങളില്‍, അല്ലെങ്കില്‍ പരമാവധി 38,000 ഇടത്ത്‌ ജീവനുണ്ടാകാം!

സൗരയൂഥത്തിന്‌ വെളിയില്‍ ഇതുവരെ 330 ലേറെ ഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്‌. ഇത്തരം അന്യഗ്രഹങ്ങളുടെ സംഖ്യയുമായി താരതമ്യം ചെയ്‌താണ,്‌ ജീവന്റെ നിലനില്‍പ്പിന്‌ ക്ഷീരപഥത്തില്‍ എത്രയിടത്ത്‌ സാധ്യതയുണ്ടെന്ന്‌ ഫൊര്‍ഗാന്‍ കണക്കുകൂട്ടിയത്‌- 'ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ്‌ അസ്‌ട്രോബയോളജി'യില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു. ഇനി ഇതിലും കൂടുതല്‍ അന്യജീവസ്ഥാനങ്ങള്‍ ക്ഷീരപഥത്തിലുണ്ടെങ്കില്‍പ്പോലും, അവയുമായി ഭൂമിയില്‍നിന്ന്‌ ബന്ധം സ്ഥാപിക്കാന്‍ സാധ്യത കുറവാണെന്നും റിപ്പോര്‍ട്ട്‌ പറയുന്നു.

നമ്മുടേത്‌ പോലൊരു ഗാലക്‌സിയില്‍ സൗരയൂഥങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത, നിലവില്‍ കണ്ടെത്തിയ വിദൂരഗ്രഹങ്ങളുടെ ബാഹുല്യവുമായി കൂട്ടിയിണക്കിയാണ്‌ ഫൊര്‍ഗാന്‍ പഠനം നടത്തിയത്‌. ഇത്രകാലവും തുടര്‍ന്നുപോന്ന തരത്തിലുള്ള വെറുമൊരു താരതമ്യപഠനമായിരുന്നില്ല അത്‌. വ്യത്യസ്‌ത സാധ്യതകളുടെ സഹായത്തോടെ കമ്പ്യൂട്ടര്‍ മാതൃകകള്‍ ഉപയോഗിച്ചായിരുന്നു പഠനം.

മൂന്ന്‌ സാഹചര്യങ്ങള്‍ പഠനത്തിനായി പരിഗണിച്ചു. ജീവന്‍ ഉടലെടുക്കാനും അതൊരു നാഗരികതയായി വളരാനും വളരെ പ്രയാസമുള്ള സാഹചര്യത്തിനായിരുന്നു ആദ്യപരിഗണന. ആ സാഹചര്യത്തില്‍ ക്ഷീരപഥത്തില്‍ നാഗരികത നിലനില്‍ക്കുന്ന 361 ഇടങ്ങള്‍ക്ക്‌ സാധ്യത കണ്ടു. രണ്ടാമത്‌, ജീവന്‍ എളുപ്പത്തില്‍ ഉടലെടുക്കുകയും, നാഗരികതയായി അത്‌ രൂപപ്പെടുന്നതിന്‌ പ്രയാസവുമുള്ള സാഹചര്യത്തിനായിരുന്നു പരിഗണന. ആ സാഹചര്യത്തില്‍ ക്ഷീരപഥത്തില്‍ 31,513 ഇടങ്ങളില്‍ നാഗരികത നിലനില്‍ക്കാനാണ്‌ സാധ്യത കണ്ടത്‌.

മൂന്നാമത്‌, ക്ഷുദ്രഗ്രഹപതനം പോലുള്ള സംഭവങ്ങള്‍ വഴി ഒരിടത്തുനിന്ന്‌ മറ്റൊരിടത്ത്‌ ജിവന്‍ വ്യാപിക്കുന്ന സാഹ്യചര്യം പരിഗണിച്ചപ്പോള്‍ 37,964 ഇടങ്ങളില്‍ ജീവനുണ്ടാകാന്‍ സാധ്യത കണ്ടതായി റിപ്പോര്‍ട്ട്‌ പറയുന്നു. സാധ്യതകള്‍ ഇതായതുകൊണ്ട്‌ നാളെത്തന്നെ അന്യഗ്രഹജീവികളുമായി സമ്പര്‍ക്കം പുലര്‍ത്തിക്കളായം എന്ന്‌ കരുതരുതെന്ന്‌ റിപ്പോര്‍ട്ട്‌ മുന്നറിയിപ്പു നല്‍കുന്നു. കാരണം, "അന്യഗ്രഹങ്ങളില്‍ ജീവന്‍ ഉണ്ടെങ്കില്‍പ്പോലും അവ ഏത്‌ രൂപത്തിലാകുമെന്ന്‌ അറിയാത്തതിനാല്‍, നമുക്ക്‌ അവയുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ എളുപ്പമല്ലെ"ന്ന്‌ ഫൊര്‍ഗാന്‍ പറയുന്നു. (അവലംബം: ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ്‌ അസ്‌ട്രോബയോളജി).

6 comments:

Joseph Antony said...

നമ്മുടെ മാതൃഗാലക്‌സിയായ ക്ഷീരപഥം എന്ന ആകാശഗംഗയില്‍ എത്രയിടത്ത്‌ ജീവന്‍ നിലനില്‍ക്കുന്നുണ്ടാകാം എന്ന്‌ ഒരു സാധ്യതാപഠനം. ഉത്തരം ഇതാണ്‌- ക്ഷീരപഥത്തില്‍ കുറഞ്ഞത്‌ 361 ഇടങ്ങളില്‍, അല്ലെങ്കില്‍ പരമാവധി 38,000 ഇടത്ത്‌ ജീവനുണ്ടാകാം!

Unknown said...

അപ്പോള്‍ creation theory കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നു എന്ന് ചുരുക്കം. ജീവന്റെ ഉത്ഭവവും പരിണാമവും വിനാശവും അനാദിയായ ഒരു തുടര്‍‌പ്രക്രിയ ആവാം അല്ലേ മാഷേ?

ila said...

സുഹൃത്തേ
മലയാളത്തില്‍ മുഖ്യധാരാ മാധ്യൺമങ്ങളില്‍ നിന്നൊഴിഞ്ഞ് സാധാരണകക്കാരനുവേണ്ടി ഒരു സമാന്തര മാധ്യൺമം എന്ന ആശയത്തില്‍ നിന്നാണ് ഇല എന്ന പബ്ലിക് മീഡിയ പോര്‍ട്ടല്‍ രൂപമെടുത്തത്.
മികച്ച ബ്ലോഗുകളില്‍ നിന്നുള്ള പോസ്റ്റുകളും വ്യക്തികള്‍ നേരിട്ട പോസ്റ്റ് ചെയ്യുന്ന ലേഖനങ്ങളുമാവും ഇലയിലുണ്ടാവുക.
എല്ലാ ബ്ലോഗ് പോസ്റ്റുകള്‍ക്കും മാതൃബ്ലോഗിലേക്ക് വ്യക്തമായ ലിങ്ക് ഉണ്ടായിരിക്കും.
താങ്കളുടെ "കുറിഞ്ഞി ഓണ്‍ലൈന്‍" കൂടി ഇലയില്‍ ചേര്‍ക്കുന്നതില്‍ അസൌകര്യങ്ങള്‍ ഒന്നും ഇല്ലല്ലോ അല്ലേ
http://ila.cc

അനില്‍@ബ്ലോഗ് // anil said...

ഒരെണ്ണം കൂടിയാലോ കുറഞ്ഞാലോ പ്രശ്നമാകുമോ?

:)

Babu Kalyanam said...

"31,513 ഇടങ്ങളില്‍ നാഗരികത നിലനില്‍ക്കാനാണ്‌ സാധ്യത കണ്ടത്‌."

ഹ ഹ! :-))
അനില്‍@ബ്ലോഗ് പറഞ്ഞതിന്റെ താഴെ ഒരൊപ്പ് !

ഓ ടോ:
"ബീര്‍ബല്‍, നമ്മുടെ നാട്ടില്‍ എത്ര കാക്കകള്‍ ഉണ്ട്?" ;-)

മുസാഫിര്‍ said...

അറിവിന്റെ സാഗരത്തിലെ ഒരു തുള്ളിയേ ആയിട്ടുള്ളു.ഭാവി തലമുറക്ക് പ്രയോജനപ്പെടുത്താം.അല്ലെ ?