Thursday, December 06, 2007

കുട്ടികളുടെ ചുമയകറ്റാന്‍ തേന്‍

കഫ്‌ സിറപ്പുകളെക്കാളും മികച്ചത്‌ തേന്‍ തന്നെയെന്ന്‌ അമേരിക്കന്‍ ഗവേഷകരുടെ കണ്ടെത്തല്‍ കുട്ടികളുടെ ചുമയകറ്റാന്‍ തേന്‍ തന്നെയാണ്‌ ഉത്തമം. നമ്മുടെ മുത്തശ്ശിമാര്‍ എത്രയോ കാലമായി പറയാറുള്ള ഈ സംഗതി, വെറും പറച്ചിലല്ലെന്നും ശാസ്‌ത്രീയം തന്നെയെന്നും കണ്ടെത്തിയിരിക്കുയാണ്‌ ഒരുസംഘം അമേരിക്കന്‍ ഗവേഷകര്‍. മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന്‌ കുറിപ്പടിയില്ലാതെ വാങ്ങാവുന്ന കഫ്‌ സിറപ്പുകളെ അപേക്ഷിച്ച്‌ സുരക്ഷിതവും ഫലപ്രദവുമാണ്‌ തേനെന്നാണ്‌, പെന്‍ സ്റ്റേറ്റ്‌ കോളേജ്‌ ഓഫ്‌ മെഡിസിനിലെ ഇയാന്‍ പോളും സംഘവും എത്തിയിട്ടുള്ള നിഗമനം.

കുട്ടികള്‍ക്ക്‌ രാത്രിയിലുണ്ടാകുന്ന ചുമയകറ്റാന്‍ തേന്‍ നല്‍കുന്നത്‌ ഫലം ചെയ്യുമോ എന്നാണ്‌ ഗവേഷകര്‍ പരിശോധിച്ചത്‌. രാത്രി കിടക്കും മുമ്പ്‌ തേന്‍ നല്‍കിയപ്പോള്‍, കുട്ടികള്‍ക്ക്‌ ഡിക്‌സ്‌ത്രോമെഥോര്‍ഫാന്‍ (dextromethorphan-DM) അടങ്ങിയ കഫ്‌ സിറപ്പുകള്‍ നല്‍കുന്നതിലും, വളരെ ആശ്വാസം ഉണ്ടായതായി കണ്ടു. ചുമയുടെ കാഠിന്യം കുറഞ്ഞു എന്നു മാത്രമല്ല, നല്ല ഉറക്കം ലഭിക്കാനും തേന്‍ സഹായിച്ചു.

ഫലപ്രദമല്ലാത്തതിനാല്‍ ആറ്‌ വയസിന്‌ താഴെയുള്ള കുട്ടികള്‍ക്ക്‌ ഇത്തരം ചുമ മരുന്നുകള്‍ നല്‍കുന്നത്‌ വിലക്കാന്‍ അമേരിക്കയിലെ 'ഫുഡ്‌ ആന്‍ഡ്‌ ഡ്രഗ്‌സ്‌ ആഡ്‌മിനിസ്‌ട്രേഷന്‍' (FDA) ഉപദേശക സമിതി അടുത്തയിടെ ശുപാര്‍ശ ചെയ്‌തിരുന്നു. ആ ശുപാര്‍ശ അധികൃതര്‍ പരിശോധിക്കുന്നതിനിടെയാണ്‌ പുതിയ ഗവേഷണഫലം പുറത്തു വന്നിരിക്കുന്നത്‌.

ഡിക്‌സ്‌ത്രോമെഥോര്‍ഫാനും ചുമ മരുന്നുകളിലെ മറ്റൊരു ഘടകമായ ഡൈഫിന്‍ഹൈഡ്രാമൈനും (diphenhydramine) ചുമയകറ്റുന്നതിലും ഉറക്കം മെച്ചപ്പെടുത്തുന്നതിലും പ്ലാസിബോ (ഡമ്മി ഔഷധങ്ങള്‍)കള്‍ ഉണ്ടാക്കുന്ന ഫലമേ നല്‍കുന്നുള്ളു എന്ന്‌ ഡോ. ഇയാന്‍ പോളും സംഘവും മുമ്പോരു പഠനത്തില്‍ കണ്ടെത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയായിട്ടാണ്‌ തേന്‍ ഉപയോഗിച്ചുള്ള പരീക്ഷണം നടന്നത്‌.

ഇന്ത്യയുള്‍പ്പടെയുള്ള ഒട്ടേറെ രാജ്യങ്ങളില്‍ നാട്ടുചികിത്സയിലെ ഒഴിച്ചു കൂട്ടാനാകാത്ത ഘടകമാണ്‌ തേന്‍. 12 മാസത്തില്‍ കൂടുതല്‍ പ്രായമുള്ള കുട്ടികള്‍ക്ക്‌ ചുമ ഭേദമാക്കാന്‍ തേന്‍ നല്‍കുന്നത്‌ സുരക്ഷിതമാണെന്നത്‌ അംഗീകൃത വസ്‌തുതയാണ്‌. ചുമയ്‌ക്കു മാത്രമല്ല, നിരോക്‌സീകാരിയായും രോഗാണു നാശിനിയായും തേനിനുള്ള അപൂര്‍വ സിദ്ധികള്‍ പ്രസിദ്ധമാണ്‌. മുറിവുണക്കാനും പൊള്ളല്‍ ചികിത്സിക്കാനും തേനിന്‌ കഴിയുമെന്ന്‌ നൂറ്റാണ്ടുകള്‍ക്കു മുമ്പു തന്നെ നമ്മുടെ പൂര്‍വികര്‍ തെളിയിച്ചിരുന്നു.

ഡോ.ഇയാന്‍ പോളും സംഘവും നടത്തിയ പുതിയ പഠനത്തില്‍ രണ്ടിനും പതിനെട്ടിനും മധ്യേ പ്രായമുള്ള 105 കുട്ടികളെയാണ്‌ ഉള്‍പ്പെടുത്തിയത്‌. ആദ്യദിവസം ഒരു ചികിത്സയും നല്‍കിയില്ല. കുട്ടികളുടെ ചുമ, ഉറക്കം എന്നിവയെക്കുറിച്ച്‌ അഞ്ച്‌ ചോദ്യങ്ങള്‍ രക്ഷിതാക്കളോട്‌ ചോദിച്ച്‌ ഉത്തരം രേഖപ്പെടുത്തി. രക്ഷിതാക്കളുടെ ഉറക്കത്തിന്റെ നിലവാരവും മനസിലാക്കി.

രണ്ടാം ദിവസം കിടക്കുന്നതിന്‌ അരമണിക്കൂര്‍ മുമ്പ്‌ ഒരു ഗ്രൂപ്പിന്‌ തേനും, രണ്ടാമതൊരു കൂട്ടര്‍ക്ക്‌ തേനിന്റെ സ്വാദുള്ള കഫ്‌ സിറപ്പും നല്‍കി. മൂന്നാമത്തെ ഗ്രൂപ്പില്‍ പെട്ടവര്‍ക്ക്‌ ഒരു മരുന്നും നല്‍കിയില്ല. തലേ ദിവസത്തെ അതേ ചോദ്യങ്ങള്‍ക്ക്‌ രണ്ടാം ദിവസവും രക്ഷിതാക്കള്‍ ഉത്തരം നല്‍കി. കഫ്‌ സിറപ്പും തേനും നല്‍കിയ ഗ്രൂപ്പുകള്‍ ഏതെന്ന്‌ പഠനത്തില്‍ പങ്കെടുത്ത ആരോഗ്യ പ്രവര്‍ത്തകരെയോ രക്ഷിതാക്കളെയോ അറിയിച്ചിരുന്നില്ല.

പഠനത്തിനൊടുവില്‍ ഫലങ്ങള്‍ വിശകലനം ചെയ്‌തപ്പോള്‍, ഡിക്‌സ്‌ത്രോമെഥോര്‍ഫാന്‍ അടങ്ങിയ സിറപ്പ്‌ നല്‍കിയ കുട്ടികളുടെ സ്ഥിതി ഒരു മരുന്നും കഴിക്കാത്തവരെ അപേക്ഷിച്ച്‌ വലിയ മെച്ചമല്ലെന്ന്‌ കണ്ടു. എന്നാല്‍, തേന്‍ നല്‍കിയ കുട്ടികള്‍ക്ക്‌ ആശ്വാസം ഉണ്ടായതായി കണ്ടു. ചുമ കുറഞ്ഞു, ഉറക്കം മെച്ചപ്പെട്ടു.

കൗമാരപ്രായക്കാര്‍ മയക്കുമരുന്നായി ദുരുപയോഗം ചെയ്യുന്ന രാസവസ്‌തുവാണ്‌ ഡിക്‌സ്‌ത്രോമെഥോര്‍ഫാന്‍. കുട്ടികളില്‍ അത്‌ ഗൗരവമാര്‍ന്ന പല പാര്‍ശ്വഫലങ്ങളും ഉണ്ടാക്കുന്നതായും കണ്ടിട്ടുണ്ട്‌. ലോകത്ത്‌ കോടിക്കണക്കിന്‌ രൂപയുടെ ചുമ മരുന്നുകളാണ്‌ വില്‍ക്കപ്പെടുന്നത്‌. വലിയ ഫലമില്ലാത്ത, എന്നാല്‍ ഗൗരവമാര്‍ന്ന പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുമെന്ന്‌ തെളിഞ്ഞിട്ടുള്ള ഇത്തരം മരുന്നുകള്‍ കാശുമുടക്കി വാങ്ങി കുട്ടികള്‍ക്ക്‌ നല്‍കേണ്ടതുണ്ടോ എന്നാണ്‌ ഗവേഷകര്‍ ഉന്നയിക്കുന്ന പ്രശ്‌നം.(അവലംബം: ആര്‍ക്കൈവ്‌സ്‌ ഓഫ്‌ പീഡിയാട്രിക്‌സ്‌ ആന്‍ഡ്‌ അഡോള്‍സെന്റ്‌ മെഡിസിന്‍)

51 comments:

Joseph Antony said...

കുട്ടികളുടെ ചുമയകറ്റാന്‍ തേന്‍ തന്നെയാണ്‌ ഉത്തമം. നമ്മുടെ മുത്തശ്ശിമാര്‍ എത്രയോ കാലമായി പറയാറുള്ള ഈ സംഗതി, വെറും പറച്ചിലല്ലെന്നും ശാസ്‌ത്രീയം തന്നെയെന്നും കണ്ടെത്തിയിരിക്കുയാണ്‌ ഒരുസംഘം അമേരിക്കന്‍ ഗവേഷകര്‍. മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന്‌ കുറിപ്പടിയില്ലാതെ വാങ്ങാവുന്ന കഫ്‌ സിറപ്പുകളെ അപേക്ഷിച്ച്‌ സുരക്ഷിതവും ഫലപ്രദവുമാണ്‌ തേനെന്നാണ്‌ ഗവേഷകരെത്തിയ നിഗമനം.

മൂര്‍ത്തി said...

പരമ്പരാഗത ചികിത്സാരീതികളില്‍/അറിവുകളിലൊക്കെ കഴമ്പുണ്ടോ എന്ന തര്‍ക്കം നടക്കുന്ന സമയത്ത് പ്രസക്തമായ പോസ്റ്റ്.

സാജന്‍| SAJAN said...

വ്യക്തിപരമായി എന്നെപ്പോലെയുള്ളവര്‍ക്ക് ഏറെ പ്രയോജനപ്പെട്ടേക്കാവുന്ന ഈ പോസ്റ്റിനു ജോസഫ് മാഷിനൊരിക്കല്‍ കൂടെ നന്ദി!

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

എന്റെ ജോസഫ്‌ സാറേ, ഞങ്ങള്‍ ആധുനികര്‍ പറയുന്നതു മാത്രമേ സത്യമുള്ളു, മറ്റ്‌ ആയുര്‍വേദത്തിലെ എല്ലാം "അബദ്ധങ്ങളുടെഘോഷയാത്ര"യാണെന്ന്‌ വാദിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ വേണമായിരുനോ ഈ ചതി?
അവര്‌ ആടലോടകത്തില വാട്ടിപ്പിഴിഞ്ഞ നീര്‌ തേനും ചേര്‍ത്ത്‌ കൊടുക്കും എന്നാ പണിക്കര്‍ ഇപ്പോ അങ്ങാട്ട്‌ എഴുതി പോയേ ഉള്ളു.
ഇനി അഥവാ ഈ കണ്ടു പിടുത്തം സത്യമാണെങ്കില്‍ തന്നെ കുറച്ചു നാള്‍ കഴിഞ്ഞു പറഞ്ഞാല്‍ പോരായിരുന്നൊ?

Inji Pennu said...

ഭാഗ്യം! അമേരിക്കന്‍ ശാത്രജ്ഞര്‍ പറഞ്ഞതുകൊണ്ട് അവര്‍ക്ക് പേറ്റന്റ് ഉണ്ടാവുകയും നമ്മളിതെല്ലാം അവരുടെ പേറ്റന്റിന്റെ കാശും കൂടെ കൊടുത്ത മരുന്ന് തീവിലക്ക് വാങ്ങുകയും ചെയ്യും. ഇത് പെട്ടെന്ന് ശാസ്ത്രമായി.

ഇന്നു വരെ ഡോക്ടര്‍ പ്രിസ്ക്രൈബ്ഡ് ചുമമരുന്ന് കഴിച്ചിട്ട് സപ്രസന്റോ എക്സ്പെറ്റോറന്റോ കഴിച്ചിട്ട് ആന്റിബയോട്ടിക്സ് എടുത്തതല്ലാതെ സാധാരണ ചുമ മാറുന്നത് കണ്ടിട്ടില്ല. എന്നാലും ആധുനിക വൈദ്യശാസ്ത്രം പറഞ്ഞതുകൊണ്ട് നമ്മള്‍ അത് വാങ്ങിക്കഴിക്കും.

അമ്മൂമാരോ പാരമ്പര്യ വൈദ്യരോ പറഞ്ഞു തന്നിട്ടുള്ള വെളുത്തുള്ളിനീര് തേനില്‍ ചാലിചതോ, വെളുത്തുള്ളിയും കുരുമുളകും തേനില്‍ ചാലിച്ച നീരോ കഴിക്കുകയോ ആരെങ്കിലും അത് പറഞ്ഞാലോ അത് പമ്പര വിഡ്ഡിത്തവുമായി. എന്റെ ചുമമാറി യെന്ന് പറഞ്ഞാല്‍ പോട്ടയില്‍ പോയാലും ചുമ മാറുമായിരിക്കും എന്ന് വരെ പറഞ്ഞുകളയും. എന്തിനു ആയുര്‍വേദം വൂ‍ഡൂ /വിച്ച് ക്രാഫ്റ്റാണെന്ന് വരെ പറഞ്ഞു കളയും.

എന്തായാലും ഹണീടെ കാര്യം രക്ഷപ്പെട്ടു.

അപ്പു ആദ്യാക്ഷരി said...

ജോസഫ് മാഷേ... നല്ല ലേഖനം. ചെക്കനുഎന്നും രാത്രിയില്‍ ചുമയാണ്. ഇനി തേന്‍ മരുന്നൊന്നുപരീക്ഷിക്കുക്കതന്നെ. വളരെ നന്ദി.

ദിലീപ് വിശ്വനാഥ് said...

വളരെ നല്ല ലേഖനം. തികച്ചും പ്രയോജനപ്രദം.

ആഷ | Asha said...

പി പി എ അടങ്ങിയ കഫ് സിറപ്പുകള്‍ കഴിച്ചാല്‍ അറ്റാക്ക് ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ അതു നിരോധിച്ചതായും വായിച്ചിരുന്നു. ഒരിക്കല്‍ ഡോക്ടര്‍ കുറിച്ചു തന്ന പനി മരുന്നുകള്‍ പരിശോധിച്ചപ്പോള്‍ ഗുളികയിലും സിറപ്പുകളിലും അതു അടങ്ങിയിരിക്കുന്നു. :(
പനിക്ക് മരുന്നു വാങ്ങാന്‍ പോവുന്നതു അപൂര്‍വ്വമായതിനാല്‍ ഇപ്പോഴും അതു തുടരുന്നുണ്ടോയെന്നറിയില്ല.

പാര്‍ശ്വഫലങ്ങളില്ലാത്ത തേന്‍ എത്ര നന്ന്.

ആഷ | Asha said...

http://www.ppa-news.com/html/recall.html

അരവിന്ദ് :: aravind said...

അയ്യോ കഷ്ടായിപ്പോയല്ലോ!
ആയുര്വ്വേദ മരുന്നിലൊന്നും ഒരെഫക്റ്റുമില്ല, എല്ലാം പ്ലാസീബോ മയം എന്നു ഇന്നലെ അങ്ങോട്ട് വിശ്വസിച്ചതേയുള്ളൂ. അല്ല, തേന്‍ അലോപ്പതിക് മെഡിസിന്‍ അല്ലേ? പ്രയോജനമുള്ളതെല്ലാം അലോപ്പതി കൈയ്യേറും എന്നു പറഞ്ഞതിലാണ് ഇനി പ്രതീക്ഷ. അലോപ്പൊതി കീ ജെയ്! :-|

മണിക്കുട്ടി said...

ഇഞ്ചി പറഞ്ഞതാണ് ഈ കണ്ടുപിടുത്തത്തിന്റെയും മീഡിയാ ആന്‍ഷന്റെയും പോയിന്റ്. ഇനി തെനിന്റെ ഔഷധഗുണം ലവന്മാരുടെ പേറ്റന്റിലാവും..

ശ്രദ്ധിക്കാതെ പോയ ഈ ന്യൂസ് കൊണ്ടുത്തന്നതിന് ജോസഫ് സാറിനു നന്ദി...

ഓഫ്: ഇഞ്ചി പോയിന്റും പറഞ്ഞു തുടങ്ങി. കലികാലവൈഭവം....

സു | Su said...

നന്നായിട്ടുണ്ട് ലേഖനം. കുട്ടികള്‍ക്ക് മാത്രമല്ല, വല്യവര്‍ക്കും, മുത്തശ്ശിമാരുടെ കുറിപ്പടിയിലെ മരുന്നുകള്‍ തന്നെയാണ് നല്ലതെന്നറിയാന്‍ ഇനി എത്ര കാത്തിരിക്കേണ്ടിവരും?

krish | കൃഷ് said...

ഒരു തേന്‍ രുചിയുള്ള വാര്‍ത്ത. പാശ്ചാത്യലോകം പറഞ്ഞാല്‍ അത് ശരിയാകണമല്ലോ.
:)

vinayan said...

അതുശരി.. കമന്റുകള്‍ വായിച്ചപ്പോഴാണ് തേന്‍ ഇന്ത്യയില്‍ മാത്രം കിട്ടുന്ന സാധനമാണെന്നും തേനിന്റെ പേറ്റന്റ് ആയുര്‍‌വേദത്തിനാണെന്നും മനസ്സിലായത്.

എന്റെ പൊന്നു ഫോറിനേഴ്സേ, “Calm a cough with honey” എന്നൊക്കെ നിങ്ങളുടെ മുത്തശ്ശിമാര്‍ നിങ്ങളെ പഠിപ്പിച്ചിരുന്നത് അങ്ങട് മറന്നേക്കൂ. ഇല്ലെങ്കില്‍ ഞങ്ങള്‍ ഇന്ത്യാക്കാര്‍ പടയെടുക്കും. ഹല്ല പിന്നെ!

Joseph Antony said...

മൂര്‍ത്തി,
സാജന്‍,
ഇന്ത്യാഹെറിറ്റേജ്‌,
ഇഞ്ചിപെണ്ണ്‌,
അപ്പു,
വാല്‍മീകി,
ആഷ,
അരവിന്ദ്‌,
റഷ്യക്കാരന്‍,
സൂ,
കൃഷ്‌,
ഈ write up പോല തന്നെ പ്രധാനപ്പെട്ടതാണ്‌ നിങ്ങളുടെ അഭിപ്രായങ്ങള്‍. തേനിനെക്കുറിച്ച്‌ ഇങ്ങനെയൊരു ചര്‍ച്ച നടത്തിയ നിങ്ങളെ അഭിവാദ്യം ചെയ്യുന്നു.

വിനയന്‍,
താങ്കള്‍ തകര്‍ത്തു. ഈ ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവരുടെയും വാദങ്ങളെ ഒറ്റയടിക്ക്‌ താങ്കള്‍ നിലംപരിശാക്കിയിരിക്കുന്നു, അഭിനന്ദനങ്ങള്‍.

ബാബുരാജ് said...

വിനയന്‍ പറഞ്ഞത്‌ ഞാനും ഒന്നു പറയട്ടെ.
ഋഷിപ്രോക്തമായ ആയുര്‍വേദം നമുക്കെല്ലാം പ്രതിരോധിക്കാന്‍ ബാദ്ധ്യതയുള്ള ഒരു പുണ്യ പാരമ്പര്യമാണെന്നും ആധുനിക വൈദ്യം ഏതിലും ദുഷ്ടലാക്കുള്ള സായിപ്പിന്റെ തട്ടിപ്പുവിദ്യയാണെന്നും എങ്ങിനെയോ ഒരു ധാരണ നമ്മുടെ മനസ്സിലായിപ്പോയെന്നു തോന്നുന്നു.
കുറച്ചു നാള്‍ മുന്‍പ്‌ ഇഞ്ചിയെപ്പറ്റി പഠനം വന്നിരുന്നു. ഗര്‍ഭിണികളുടെ ഛര്‍ദ്ദിക്ക്‌ ഇപ്പൊള്‍ സാധാരണമായി ഉപയോഗിക്കുന്ന മരുന്നുകളെക്കാള്‍ ഉപയോഗപ്രദമാണ്‌ ഇഞ്ചി എന്നു കണ്ടിരുന്നു. വിനയന്‍ പറഞ്ഞതു പോലെ ഇഞ്ചിക്ക്‌ ഇവിടെ ആയുര്‍വേദക്കാരന്‍ പേറ്റന്റ്‌ എടുത്തിട്ടുണ്ടെന്ന് സായിപ്പിനറിയില്ലല്ലോ? പഠനങ്ങള്‍ നടത്തുകയും പുതിയ അറിവുകള്‍ സ്വീകരിക്കുകയുമാണ്‌ ശരിയായ ശാസ്ത്രത്തിന്റെ വഴി എന്ന് മനസ്സിലാക്കുക. ഇതൊന്നു കാണൂ.
പിന്നെ ആവേശം മൂത്ത്‌ കുട്ടികളെ തേന്‍ കൊടുത്ത്‌ ചികില്‍സിക്കാന്‍ ഉറച്ചവര്‍ പെന്‍ (penn) സ്റ്റേറ്റ്‌ മെഡിക്കല്‍ സ്കൂളിന്റെ ഒഫിഷ്യല്‍ സൈറ്റില്‍ നിന്ന് ഈ പഠനത്തിലെ എക്സ്ക്ലൂഷന്‍ ക്രൈറ്റീരിയ കൂടി ഒന്നു കാണുന്നത്‌ നന്ന്.

myexperimentsandme said...

വിനയാ‍, അങ്ങിനെ തോന്നിയോ? പക്ഷേ, കാമേ കഫ് വിത് ഹണി എന്ന് ഗുളുഗുളിയപ്പോള്‍ എന്തോ പുതിയ കണ്ടുപിടുത്തം അമേരിക്കയില്‍ നടത്തി എന്ന രീതിയിലുള്ള ഗംഭീരന്‍ വാര്‍ത്തകളാണല്ലോ വിനയാ. നമ്മുടെ അമ്മൂമമാരെപ്പറ്റി വേണ്ട, സായിപ്പിന്റെ അമ്മൂമ്മമാരെപ്പറ്റിയെങ്കിലും ഒന്ന് പറഞ്ഞിരുന്നെങ്കില്‍... :)

ഇഞ്ചിക്ക്‌ ഇവിടെ ആയുര്‍വേദക്കാരന്‍ പേറ്റന്റ്‌ എടുത്തിട്ടുണ്ടെന്ന് സായിപ്പിനറിയില്ലല്ലോ?

അതാണല്ലോ പ്രശ്‌നവും. ഹണിയും ഇഞ്ചിയും പോലെ പലതും സായിപ്പ് വീല്‍ റീയിന്‍‌വെന്റ് ചെയ്യുകയല്ലേ എന്നുപോലും തോന്നും, പലപ്പോഴും. അവിടെ നാലുകൊല്ലം ഒന്നേന്നു തുടങ്ങി ഗവേഷിക്കുന്നതിനുപകരം സായിപ്പ് ഇന്ത്യ, ചൈന, ശ്രീലങ്ക ഇവിടെയൊക്കെ ഒന്ന് കറങ്ങി, ഇവിടുത്തുകാരുമായൊക്കെ iചര്‍ച്ചകള്‍ നടത്തി നല്ല ഉദ്ദേശത്തോടെ ഒരു കമ്പൈന്‍ഡ് റിസേര്‍ച്ച് നടത്തിയാലും തെറ്റില്ല. പക്ഷേ പലപ്പോഴും സായിപ്പിന് അത് പറ്റില്ലല്ലോ. എല്ലാം സ്വന്തമായങ്ങ് “കണ്ടുപിടിച്ചാലല്ലേ” അമേരിക്കയില്‍ നിന്ന് ഉണ്ടാക്കി പിന്നെ ലോ‍കം മൊത്തം വിതരണം ചെയ്യാന്‍ പറ്റൂ (ഈ പറഞ്ഞത് ആ ഒരു ഉദ്ദേശത്തോടെ കാര്യങ്ങള്‍ ചെയ്യുന്ന സായിപ്പന്മാര്‍ ഉണ്ടെങ്കില്‍ അവരെ ഉദ്ദേശിച്ച് മാത്രം. ഞാനൊരു സ്വദേശി ചാവേറോ, സായിപ്പുകീജെയ് ആളോ അല്ല എന്നാണ് എന്റെ ഒരു തോന്നല്‍).

പിന്നെ സായിപ്പനറിയില്ല എന്നത് അത്രയ്ക്കങ്ങ് വിശ്വസിക്കാ‍നും പറ്റില്ല. നമ്മളെക്കാളൊക്കെ ഇത് സായിപ്പിന് നന്നായി അറിയാം-ഏതേതൊക്കെയാണെന്നും ഏത് എവിടൊക്കെയാണെന്നും. നമുക്കോ?

ആധുനിക വൈദ്യം ഏതിലും ദുഷ്ടലാക്കുള്ള സായിപ്പിന്റെ തട്ടിപ്പുവിദ്യയാണെന്നും മറ്റും ഉള്ള ഒരു ധാരണയുടെ പുറത്ത് പറയുന്നതല്ല, പക്ഷേ തേനിന്റെ കാര്യം തന്നെയെടുത്താല്‍ പണ്ടുമുതല്‍ക്കേ ആയുര്‍വേദത്തില്‍ തേനുപയോഗിച്ചുള്ള ചികിത്സാ രീതികളുണ്ട്. വിനയന്‍ പറഞ്ഞതനുസരിച്ച് സായിപ്പിന്റെ അമ്മൂമ്മമാരും ഈ ചികിത്സ നടത്തുന്നുണ്ട്. പക്ഷേ അതൊന്നും പരാമര്‍ശിക്കാതെ സായിപ്പ് ഒരു പുതിയ (എന്ന് എനിക്ക് തോന്നിയ)) കണ്ടുപിടുത്ത രീതിയില്‍ ഇതവതരിപ്പിക്കുമ്പോള്‍ നമുക്ക് പിന്നെ എന്ത് തോന്നണം? നാളെ സായിപ്പ് ഇതിന് പേറ്റന്റും എടുക്കും. അപ്പോള്‍ നമ്മുടെ അപ്പനപ്പൂപ്പനപ്പൂപ്പനമ്മൂമ്മമാരുടെ ഈ സെയിം അറിവിന്റെ വാല്യു എവിടെ?

ദേവന്‍ said...

ഒരു വയസ്സില്‍ മുകളിലുള്ള എന്ന് ജോസഫ്‌ മാഷ്‌ പറഞ്ഞത്‌ തേന്‍ പരീക്ഷകര്‍ ശ്രദ്ധിച്ചു കാണുമല്ലോ? ബോട്ടുളിസം ഉണ്ടാക്കാന്‍ കെല്‍പ്പുള്ള ബാക്റ്റീരിയയുടെ സ്പോറുകള്‍ തേനില്‍ ഉണ്ട്‌ (ചൂടാക്കിയില്ലെങ്കില്‍) ഇതിനെ നശിപ്പിക്കാന്‍ കെല്‍പ്പുള്ള ബാക്റ്റീരിയകള്‍ ഒരുവയസ്സിനു മുകളിലുള്ളവര്‍ക്കേ കുടലില്‍ കാണൂ എന്നതിനാല്‍ ആണ്‌ പാശ്ചാത്യവൈദ്യം ഇങ്ങനെ പറയുന്നത്‌. ആയുര്‍വേദത്തിന്റെ കാര്യം എനിക്കറിയില്ല, അവര്‍ തേന്‍ മാത്രം കോരി കൊടുക്കുകയല്ലല്ലോ ചെയ്യുന്നത്‌, അപ്പോള്‍ ബോട്ടുളിസം തടയാനും എന്തെങ്കിലും മരുന്നില്‍ തന്നെ കാണും.

വന്നുവന്ന് ബ്ലോഗില്‍ അലോപ്പതി ആയുര്‍വേദം എന്നൊക്കെ പറഞ്ഞാല്‍ ആരെങ്കിലും ക്വട്ടേഷന്‍ പാര്‍ട്ടികളെ വിട്ടു കൊന്നുകളയുമെന്ന് ഭയമായി തുടങ്ങി. അതുകൊണ്ട്‌ ഇനി ജീവിതചര്യാരീതിയിലേക്ക്‌ തിരിയാം.

എച്ച്‌ കെ ഭക്രുവിന്റെ പഴയൊരു പുസ്തകത്തില്‍ കണ്ട കാര്യങ്ങള്‍

1. ഒരു സ്പൂണ്‍ തേനും അരമുറി നാരങ്ങയുടെ നീരും ഒരു ഗ്ലാസ്സ്‌ ചൂടുവെള്ളത്തില്‍ രാവിലേ വെറുംവയറ്റില്‍ സേവിച്ചാല്‍ ആസിഡ്‌ റിഫ്ലക്സും (പുളിച്ചു തികട്ടല്‍) മലബന്ധവും പറപറക്കും.

2.അനീമിയയ്ക്ക്‌ തേന്‍ വളരെ ഫലപ്രദമാണ്‌, ഹീബോഗ്ലോബിന്‍ ബാലന്‍സിങ്ങ്‌ ഇഫക്റ്റ്‌ നല്ലതോതില്‍ തേനിനുണ്ട്‌.

3. ശ്വാസകോശതടസ്സങ്ങള്‍ക്ക്‌ തേന്‍ അത്യുത്തമം. ഒരു വലിയ പാത്രം തേനിനു മുകളില്‍ മുഖം പിടിച്ചുകൊണ്ട്‌ ഇരുന്നാല്‍ പോലും ഇതിലെ ഹയര്‍ ആല്‍ക്കഹോളുകളും ഈതറിയല്‍
വേപ്പറുകളും വായുവില്‍ കലര്‍ന്ന് ശ്വാസകോശത്തിലെത്തി ശ്വാസം മുട്ടിന്‌- ആസ്ത്മാ വലിവിനു പോലും ചെറിയ തോതില്‍ റിലീഫ്‌ തരും എന്നത്രേ.

4. ചുമയ്ക്കുള്ള ഒട്ടേറെ സ്വാഭാവിക മരുന്നുകളില്‍ തേന്‍ ഏറ്റവും ആക്റ്റീവ്‌ ഇന്‍ഗ്രീഡിയന്റ്‌ ആണ്‌.

5. ഉറക്കമില്ലായ്മാ രോഗത്തിനു തേന്‍ രാത്രി വെള്ളത്തില്‍ കഴിക്കുന്നത്‌ വളരെ ഫലപ്രദമാണ്‌.

6. പാല്‍പിറ്റേഷന്‍ അടക്കാന്‍ തേന്‍ ഫലപ്രദമാണ്‌

7. തേനിനു വളരെ ചെറിയ തോതില്‍ ആന്റിസെപ്റ്റിക്ക്‌ ഇഫക്റ്റ്‌ ഉണ്ട്‌, മോണപഴുപ്പിനും വായ്നാറ്റത്തിനും തേന്‍ ചേര്‍ത്ത വെള്ളം ഗാര്‍ഗിള്‍ ചെയ്യാവുന്നതാണ്‌.

8. കോഗുലേറ്റഡ്‌ പ്രോട്ടീനുകളെ ലയിപ്പിക്കാന്‍ ശേഷിയും ഉള്ള ആകുതിമിരം വളരുന്നത്‌ ചെറുക്കാന്‍ തേനിനു കഴിയും, എന്നാല്‍ കണ്ണില്‍ തേന്‍ ഉപയോഗിക്കുന്നത്‌ റിസ്കി പണിയാണ്‌.


9. ഇരുപതു വര്‍ഷമെങ്കിലും തേനിന്‌ അതിന്റെ ഒറിജിനല്‍ ക്വാളിറ്റി നിലനിര്‍ത്താനാവും, എന്നാല്‍ തിളപ്പിച്ച തേനിന്‌ നാച്ചുറോപാത്തുകള്‍ പറയുന്ന പ്രകാരമുള്ള നുട്രീഷണല്‍ ക്വാളിറ്റികള്‍ ഉണ്ടാവില്ല.

( നാച്ചുറോപ്പതി വിവാദമുണ്ടായാല്‍ ഞാന്‍ ചൈനീസ്‌ മെഡിസിനിലോട്ട്‌ ഓടിക്കോളാം. )

ദേവന്‍ said...

വിശദീകരണം: പഴയത് എന്നു വച്ചാല്‍ ആയിരം വര്‍ഷം പഴക്കം എന്നൊന്നുമല്ലേ. ഭക്രു പുസ്തകങ്ങള്‍ എഴുതി തുടങ്ങുമ്പോള്‍ ആദ്യമെഴുതിയവല്‍ ഒന്ന് എന്നേ ഉദ്ദേശിച്ചുള്ളു 1984ല്‍ എഴുതിയതാണേ.

myexperimentsandme said...

എച്ച്.കെ.എല്‍ ഭഗത്തിന്റെ ആരായിട്ടു വരും ഈ എച്ച്.കെ. ഭക്രു? എന്തായാലും ഭക്രുവിന്റെ ആധികാരികത അറിഞ്ഞേ പറ്റൂ :) (ഫക്രുവിനെ ഗുളുഗുളാന്‍ നോക്കിയപ്പോള്‍ ഗൂഗിള്‍ ചോദിച്ചു, ഫക്രുവിനെ പിരിച്ചെഴുതണമോ എന്ന്. ഞാന്‍ പറഞ്ഞു, വേണ്ടാന്ന്) :)

തേന്‍ കുടിച്ചാല്‍ വണ്ണം കുറഞ്ഞ് വണം ആകുമെന്ന് ആരോ പറഞ്ഞത് അന്ധവിശ്വാസമാണോ?

ബാബുരാജ് said...

പ്രിയ വക്കാരി സുഹൃത്തേ,

താങ്കള്‍ ഗൂഗിളിയപ്പോള്‍ പെന്‍ സ്റ്റേറ്റ്‌ മെഡിക്കല്‍ സ്കൂളിന്റെ ഒഫിഷ്യല്‍ സൈറ്റില്‍ പോകാഞ്ഞതെന്തേ? തേനിനെപ്പറ്റിയുള്ള അറിവ്‌ പരീക്ഷിക്കുകയായിരുന്നു എന്ന് അവര്‍ പറയുന്നുണ്ട്‌. അതും താങ്കള്‍ പറഞ്ഞതു പോലെ ഒരു വലിയ കണ്ടുപിടിത്തമായൊന്നും അവര്‍ അവതരിപ്പിക്കുന്നില്ല. ഒറ്റ ഡോസ്‌ പ്രയോഗത്തിന്റെ പഠനമാണ്‌ നടന്നത്‌. അതും തികച്ചും നിസ്സാരമായ അവസ്ഥയിലുള്ള ചുമക്ക്‌.
തേനിനെപ്പറ്റിയും ഇഞ്ചിയെപ്പറ്റിയും മറ്റു നൂറായിരം കാര്യങ്ങളെപ്പറ്റിയും ഭാരതീയ പാരമ്പര്യ പോരാളികള്‍ക്ക്‌ അറിവുണ്ടായിട്ട്‌ എന്തേ ഒരു പേറ്റന്റ്‌ എടുത്തില്ല? ഇന്‍ഡ്യാക്കാര്‍ക്ക്‌ പേറ്റെന്റ്‌ കൊടുക്കില്ല എന്നു ആരും പറഞ്ഞിട്ടില്ല. പേറ്റെന്റ്‌ കിട്ടാന്‍ വഴുവഴാ വര്‍ത്തമാനം പോരാ എന്റെ സുഹൃത്തെ.

പിന്നെ ദേവന്‍ സുഹൃത്ത്‌ ഈ ഹീമൊഗ്ലോബിന്‍ ബാലെന്‍സിംഗ്‌ എഫക്റ്റ്‌ എന്താണെന്ന് ഒന്നു വിശദീകരിച്ചാല്‍ നന്നായിരുന്നു.

Inji Pennu said...

അത് തന്ന്യാ പ്രശ്നവും. മുറ്റത്ത് നില്‍ക്കുന്ന സ്പെഷല്‍ മഞ്ഞളിന്റെ പേറ്റന്റ് എടുക്കാന്‍ പറഞ്ഞതാ ഞാന്‍ അമ്മമ്മയോട്. അമ്മമ്മ ഓടിക്കുന്നു.
ഞാന്‍ പറഞ്ഞു നോക്കീതാ, അമ്മാമ്മ്മേ ഇതു നമുക്ക് പാക്കേജിലാക്കി വിറ്റു കാശുണ്ടാക്കാന്ന്..വിറ്റു കാശാക്കുന്നതു മാത്രോ അതു ഇനിയാരും
ആ ചെടി തൊട്ടാലോ എന്തിനു ചെടിയക്കുറിച്ച് പരാമര്‍ശിക്കണാമെങ്കിലോ നമുക്ക് ചുങ്കം തരണം എന്ന്. സായ്പ്പ് ദേ പ്രകൃതിയില്‍ നിന്ന്
കിട്ടുന്ന വെള്ളം വരെ പേറ്റന്റ് ചെയ്തു കുപ്പിയിലാക്കി വില്‍ക്കുന്നു. ഇതൊക്കെ പറഞ്ഞിട്ട് അതുങ്ങള്‍ക്ക് വല്ലതും മനസ്സിലാവണ്ടേ?
ചെ! ബുദ്ധിയും ബോധമില്ലാത്ത നേറ്റിവ്സ്! എന്തു ചെയ്യാ‍നാ?

myexperimentsandme said...

തേനിനെപ്പറ്റിയും ഇഞ്ചിയെപ്പറ്റിയും മറ്റു നൂറായിരം കാര്യങ്ങളെപ്പറ്റിയും ഭാരതീയ പാരമ്പര്യ പോരാളികള്‍ക്ക്‌ അറിവുണ്ടായിട്ട്‌ എന്തേ ഒരു പേറ്റന്റ്‌ എടുത്തില്ല?

എക്സാറ്റ്‌ലി എന്ന് പറഞ്ഞാല്‍ എക്സാറ്റ്‌ലി അതുതന്നെ എനിക്കും ചോദിക്കാനുള്ളത്. എത്രയോ നാട്ടറിവുകള്‍ നമുക്കുണ്ട്. എത്രയെത്ര കാര്യങ്ങളെപ്പറ്റി നമുക്കറിയാം. പക്ഷേ പേറ്റന്റ് പോകട്ടെ, അറിയാം എന്നുപോലും നമ്മളില്‍ പലര്‍ക്കും അറിയില്ലല്ലോ. ബ്ലോഗില്‍ ആഡ് വെക്കുന്നതുപോലും “ഓ അതൊക്കെ മോശമല്ലേ” എന്നുള്ള മനസ്ഥിതിയാണ് നമ്മളില്‍ പലര്‍ക്കും. . സായിപ്പോ, ഇഞ്ചി പറഞ്ഞതുപോലെ, പച്ചവെള്ളം പോലും പേറ്റന്റെടുത്ത് വില്‍‌ക്കുന്നു. അക്കാര്യത്തില്‍ നമ്മള്‍ തീര്‍ച്ചയായും സായിപ്പിനെ കണ്ടുതന്നെ പഠിക്കണം-അതാണ് താത്പര്യമെങ്കില്‍.

ഇനി ആരെങ്കിലും ഒന്ന് പേറ്റന്റ് എടുക്കാന്‍ വേണ്ടയെങ്കിലും ഇതിനെപ്പറ്റിയൊക്കെ ഒന്നറിയാമെന്ന് വിചാരിച്ചാലോ, നാട്ടിലുണ്ടാവുന്ന പുകിലൊന്നും പറയേണ്ടല്ലോ. വാസ്തു ശാസ്ത്രീയമാണോ അല്ലയോ എന്നൊന്ന് പഠിക്കാമെന്ന് വെച്ചാല്‍ പോലും വാസ്തുവിനെപ്പറ്റി മിണ്ടരുത് എന്നങ്ങ് പ്രഖ്യാപിക്കുന്നവരല്ലേ നമ്മള്‍ (സംസ്കൃത യൂണിവേഴ്സിറ്റി വാസ്തുവും മോഡേണ്‍ ആര്‍ക്കിടെക്‍ചറും ബ്ലെന്‍ഡ് ചെയ്തോ മറ്റോ ഉള്ള ഒരു കോഴ്സ് തുടങ്ങാന്‍ തീരുമാനിച്ചപ്പോള്‍ ഡിഫിക്കാരോ മറ്റോ എതിര്‍ത്തത്രേ- വാസ്തുവിനെപ്പറ്റി ആധികാരികമായി പറയാന്‍ അതിനെപ്പറ്റി എനിക്കറിവില്ല. അതിനെ എതിര്‍ക്കുന്നവര്‍ അത് ശരിക്കും മനസ്സിലാക്കിയിട്ടുതന്നെയാണ് എതിര്‍ക്കുന്നതെന്ന് കരുതുന്നു). ആയുര്‍വേദത്തെപ്പറ്റി ഒന്ന് ചര്‍ച്ച ചെയ്യാന്‍ പോലും മനസ്സുണ്ടാവുന്നത് ബി.ബി.സി പറഞ്ഞതുകൊണ്ടും മറ്റുമല്ലേ. ഇതെല്ലാം കഴിഞ്ഞ് ഇഞ്ചിക്കും മഞ്ഞളിനും തേനിനും സായിപ്പ് പേറ്റന്റെടുത്ത് കഴിയുമ്പോള്‍ നമ്മളിരുന്ന് നിലവിളിക്കും.

ബുദ്ധിക്കും ചിന്തയ്ക്കും കാശ് കൊടുക്കണമെന്ന ഐഡിയാ സായിപ്പിന്റെ, അതിനൊക്കെ എങ്ങിനെ കാശുവാങ്ങിക്കാം എന്ന ഐഡിയായും സായിപ്പിന്റെ, അതിനൊക്കെ കാശ് വാങ്ങിക്കുന്ന ഐഡിയായും സായിപ്പിന്റെ, അതിന്റെ നിയമങ്ങളും നിയമവശങ്ങളും സായിപ്പിന്റെ... നമ്മളിപ്പോളും, “ഓ അതൊക്കെ മോശമല്ലേ” എന്നു വിചാരിച്ചും മറ്റും ഇരിക്കും. കുഞ്ഞിനൊരസുഖം വന്നാല്‍ എന്ത് ചെയ്യണമെന്ന് നമ്മുടെ നാട്ടിലെ അമ്മൂമ്മയ്ക്കറിയാം. പക്ഷേ അമ്മൂമ്മയ്ക്കറിയാമെന്ന് നമ്മുടെ നാട്ടിലല്ലാതെ ലോകത്ത് വേറേ ആര്‍ക്കും അറിയില്ല. അമ്മൂമ്മയുടെ ആ അറിവിനെ ലോകത്തെ എങ്ങിനെ അറിയിക്കണമെന്നും അതിന്റെ കൂടെ നാല് കാശുണ്ടാക്കണമെന്നും സായിപ്പിനറിയാം. സായിപ്പത് നന്നായി ചെയ്യുന്നുമുണ്ട്. അത് നമ്മള്‍ സായിപ്പിനെ കണ്ടുതന്നെ പഠിക്കണം.

പേറ്റന്റ് കിട്ടാന്‍ വഴുവഴാന്ന് വര്‍ത്തമാനം പറഞ്ഞാല്‍ പോര. ആമ്പിള്ളേര്‍ പേറ്റന്റെടുത്തുകഴിഞ്ഞിട്ട് വഴുവഴാന്ന് വര്‍ത്തമാനം പറഞ്ഞിട്ടും കാര്യമില്ല. പേറ്റന്റ് എടുക്കാന്‍ വേണ്ട ഒരു കാര്യം ഒരു ചെറിയ ബിസിനസ്സ് കണ്ണാണ്. നേച്ചറില്‍ ഒരു പേപ്പര്‍ പബ്ലിഷ് ചെയ്യുന്നതിലും എളുപ്പമാണെന്ന് തോന്നുന്നു, പല പേറ്റന്റുകളും എടുക്കല്‍ (എന്റെ തോന്നല്‍ മാത്രം). പേറ്റന്റ് കിട്ടാനുള്ള സംഗതികള്‍ പാലിക്കപ്പെട്ടാല്‍ പേറ്റന്റ് കിട്ടും-ലോകത്തെവിടെയാണെങ്കിലും. പേറ്റന്റ് പോലത്തെ സംഗതികളൊക്കെയുണ്ടെന്ന് ആദ്യം നമ്മുടെ അമ്മൂമ്മമാരൊക്കെയൊന്നറിയട്ടെ.

ബാബുരാജേ, ലെവല്‍ പ്ലെയിംഗ് ഫീല്‍ഡ് തന്നെ ഇവിടെയും പ്രശ്‌നം. സായിപ്പ് ചെയ്യുന്ന അതേ രീതിയില്‍, അതേ വേവ് ലെങ്തില്‍, അതേ ഇന്റന്‍സിറ്റിയില്‍ നമുക്കും ഇതിനെപ്പറ്റിയൊക്കെ പഠിക്കാനുള്ള അവസരം നാട്ടിലുണ്ടാവട്ടെ ആദ്യം. നമ്മള്‍ ഇത്തരം അറിവുകളൊക്കെയുണ്ടായിട്ടും അതിന്റെ പേറ്റന്റിനും മറ്റും പോകാത്ത സമയത്ത് സായിപ്പ് വളരെ സിസ്റ്റമാറ്റിക്കായി ഇതൊക്കെ ചെയ്ത് പേറ്റന്റെടുത്തുകഴിയുമ്പോള്‍ സായിപ്പ് മിടുക്കന്‍, പേറ്റന്റുണ്ടല്ലോ എന്ന് പറഞ്ഞിട്ടെന്ത് കാര്യം?

ബാബുരാജ് said...

വക്കാരി സുഹൃത്തേ,

താങ്കളുടെ പല കമന്റില്‍ നിന്നും തനതു ചിന്തയും സത്യസന്ധതയും ഉള്ള ആളാണെന്നു തോന്നിയിട്ടുണ്ട്‌. ഈ കമന്റും ഒരപവാദമല്ല. പക്ഷെ ഈ അഭിപ്രായങ്ങള്‍ ഒരു കമന്റിന്റെ (അതും ഏതാണ്ട്‌ ചര്‍ച്ച കഴിയാറായ) പരിമിതിയില്‍ നിര്‍ത്താന്‍ പാടില്ല എന്നു തോന്നുന്നു. വികസിപ്പിച്ച്‌ ഒരു പോസ്റ്റാക്കിക്കൂടേ?

vinayan said...

യുനാനി, സിദ്ധം, ആയുര്‍‌വേദം, ഹോമിയോപ്പതി, അലോപ്പതി തൊട്ട് നാച്ചുറോപ്പതി വരെ തെറാപ്പികളുള്ള കാലമാണിത്. വെള്ളുള്ളി എന്ന സാധനം ഒരു നാട്ടുമരുന്നാണ്, ഒരു വീട്ടുമരുന്നാണ്. ഇതിന്റെ ഉപയോഗം മേല്‍പ്പറഞ്ഞ എല്ലാ തെറാപ്പികളിലും ഉണ്ടുതാനും. അതായത് വെള്ളുള്ളി ബെയിസാക്കി ഉണ്ടാക്കുന്ന വ്യത്യസ്ത തരം മരുന്നുകള്‍ക്ക് വ്യത്യസ്ത തരം തെറാപ്പിക്കാര്‍ വ്യത്യസ്ത പേറ്റന്റ് എടുത്തിട്ടുണ്ട്.

നമ്മുടെ ആവശ്യം, വെള്ളുള്ളി കൊണ്ട് ഉണ്ടാക്കുന്ന വീട്ടുമരുന്നിന്, ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന പ്രോസസ്സിന് ഒരുത്തനും പേറ്റന്റ് എടുക്കാന്‍ പാടില്ലെന്നാണ്, കൊടുക്കരുതെന്നാണ്. യുനാനിസ്റ്റും സിദ്ധിസ്റ്റും ആയുര്‍‌വേദിസ്റ്റും അവരവരുടെ രീതിയില്‍ വെള്ളുള്ളിയെ ബെയിസാക്കി മരുന്നുണ്ടാക്കിക്കോട്ടെ, പ്രൊസസ്സിനും പ്രൊഡക്‌റ്റിനും പേറ്റന്റും എടുത്തോട്ടെ. നമ്മുടെ വീടുകളില്‍ (ഇന്ത്യ, പാകിസ്ഥാന്‍, അമേരിക്ക, പോളണ്ട് എന്ന വകഭേദമില്ലാതെ) വെള്ളുള്ളി വീട്ടുമരുന്നായി ഉപയോഗിക്കുമ്പോള്‍, ഇല്ലീഗല്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നു എന്നും പറഞ്ഞ് സോഫ്റ്റ്‌വെയര്‍ ഭീമന്മാര്‍ ചെറുകിട കമ്പനികളില്‍ റെയിഡ് നടത്തുന്ന പോലെ ഒരുത്തനും കയറിവരരുത്.

പിന്നെ, ഇപ്പറഞ്ഞതുകൊണ്ട് ഇന്ത്യയ്ക്ക് ലാഭമുണ്ടാവുമോ എന്ന് ചോദിക്കല്ലേ. അത് എന്റെ ഡിപ്പാര്‍ട്ട്‌മെന്റല്ല.

chithrakaran ചിത്രകാരന്‍ said...

അറിവിന്റെ കാര്യത്തില്‍ എന്തിനാണ് ഇങ്ങനെ പക്ഷം പിടിക്കുന്നതെന്നു മനസ്സിലാകുന്നില്ല.
നമ്മുടെ നാട്ടിലെ ആയുര്‍വേദ ദോക്റ്റര്‍മാര്‍ക്കും,മോഡേണ്‍ മെഡിസിന്‍ ദോക്റ്റര്‍മാര്‍ക്കും ഒന്നും ഇത്തരം പരീക്ഷണങ്ങള്‍ ഇവിടെ നടത്താനും അതിന്റെ രീതിശാസ്ത്രത്തിന്റെ വിവരങ്ങളും,റിസല്‍ട്ടും പ്രസിദ്ധീകരിക്കാനും ഒന്നും തോന്നാത്തതെന്തേ ? ചിത്രകാരന് അതിലാണു വിഷമം.

വെള്ളക്കാരന്‍ എന്തു പരീക്ഷണം നടത്തി കണ്ടെത്തിയാലും അതു നമ്മുടെ പഴേ പുസ്തകങ്ങളില്‍ പണ്ടേ എഴുതിവച്ചിട്ടുണ്ടെന്ന് പറഞ്ഞ് എട്ടുകാലി മമ്മൂഞ്ഞാകാതെ ...

പഴയ അറിവുകള്‍ പോലും ഒന്നു ചൂടാക്കി തിളപ്പിച്ച് ശുദ്ധീകൈച്ചല്ലെ ഉപയോഗിക്കേണ്ടത്.
കാര്‍ണവന്മാരെല്ലാം കണ്ടുപീടിച്ചു കഴിഞ്ഞതിനാല്‍ ഇനി തങ്ങള്‍ക്ക് പ്രത്യേകിച്ച് ജോലിയൊന്നുമില്ലെന്നും, (പഴങ്കഞ്ഞിപോലുള്ള ആ അറിവുകള്‍ കാണാപ്പാഠം പഠിച്ച്)അന്യരേ കുറ്റം പറഞ്ഞ് ദുരഭിമാനത്തിന്റെ ഇല്ലാത്ത ആനപ്പുറത്തിരുന്നാല്‍ മാത്രം മതിയെന്നും പറയുന്ന മടിയന്മാരുടെ നാടുമാത്രമായി ഇന്ത്യ ചുരുങ്ങുന്നത് നാം എന്തുകൊണ്ട് അറിയുന്നില്ല?

ഒടുക്കത്തെ ഒരു ആയുര്‍വ്വെദ സ്നേഹം...!!!
പുതിയതായ അറിവുകളെന്തെങ്കിലും കണ്ടുപിടിക്കെടെ. അല്ലെങ്കില്‍ .. പഴയ അറിവുകളെ പരീക്ഷണ ശാലയിലിട്ട് ഒന്നു ചൂടാക്കി നോക്കുകയെങ്കിലും ചെയ്യ്.
ഉരുണ്ടുകളിക്കാതെ... ഇന്നത്തെ ശാസ്ത്രമായി ആയുര്‍വേദത്തെ പരിഷ്ക്കരിക്കുക.
ഇതൊന്നും പറ്റില്ലെങ്കില്‍
ആയുര്‍വേദത്തെ സെക്സ് ടൂറിസത്തിന്റെ വേശ്യാലയത്തിലേക്ക് നടതള്ളി കണ്ണും പൂട്ടി മൂടിപ്പുതച്ച് ഉറങ്ങുക.
സായിപ്പിനെ ഉഴിന്‍ഞ്ഞും,തടവിയും അവളങ്ങനെ ജീവിക്കട്ടെ.

ദേവന്‍ said...

നല്ലരീതിയില്‍ പോകുന്ന ഈ ത്രെഡില്‍ കേറി ഓഫ്‌ അടിച്ചു കുളമാക്കിയാല്‍ എന്നെ ജോസഫ്‌ മാഷ്‌ ഓടിക്കും ഇവിടന്ന്. എന്തരോ വരട്ട്‌.

വക്കാരീ,
ഞാന്‍ കോളേജില്‍ പഠിച്ച്‌ തീരാറായപ്പോഴാണ്‌ ഇന്ത്യന്‍ റെയില്‍വേ കമ്പ്യൂട്ടര്‍ വാങ്ങലും അനുബന്ധിയായ സമരങ്ങളും ഒക്കെ ഉണ്ടായത്‌. ഞാന്‍ വീടിന്റെ അഴിയില്‍ പിടിച്ചു നിന്ന് കാക്ക അണ്ണാന്‍ പൂച്ച പറഞ്ഞു പഠിക്കുന്ന സമയത്താണ്‌ ഭക്രു (കേരളീയ രീതി അനുസരിച്ച്‌ പ്രായത്തിനൊത്തൊരു ബന്ധം സ്ഥാപിച്ചേക്കാം) അപ്പൂപ്പന്‍ റെയില്വേയില്‍ നിന്നും റിട്ടയര്‍ ചെയ്തത്‌. അതിനാല്‍;
മൂപ്പരെ ഇന്റര്‍നെറ്റില്‍ തപ്പിയിട്ട്‌ കാര്യമില്ല, പുസ്തഹന്‍ തപ്പുകയേ വഴിയുള്ളു.

പ്രിയ ബാബുരാജ്‌,
വിശദമായ ഉത്തരം വേണമെങ്കില്‍ ഒരു പോസ്റ്റ്‌ തന്നെ എഴുതേണ്ടിവരും, എങ്കിലും എന്റെ (പരിമിതവും തെറ്റുകളുണ്ടാവാനുള്ള സാദ്ധ്യത തള്ളിക്കളയാനാവാത്ത) അറിവിലുള്ളത്‌ ചുരുക്കി പറഞ്ഞാല്‍
ഒരുതരം ഗ്ലോബിനുകള്‍ (ഗോളാകൃതിയുള്ള പ്രൊട്ടീനുകള്‍ ) ഹീം ഗ്രൂപ്പിങ്ങ്‌ (നടുവില്‍ ഒരു ചാര്‍ജ്ജ്‌ഡ്‌ ഇരുമ്പ്‌ ആറ്റം വച്ച്‌ ചുറ്റും ചേര്‍ന്നത്‌) ആണ്‌ ചുവന്ന രക്താണുക്കളിലെ ഹീമോഗ്ലോബിന്‍.

ഇവയിലെ ചാര്‍ജ്ജ്‌ കാരണം പരിസരത്ത്‌ ഓക്സിജനോ കാര്‍ബണ്‍ ഡയോക്സൈഡോ എന്താണോ കൂടുതല്‍ അതിനെ വലിച്ചെടുക്കുകയും അപ്പോള്‍ കുറവുള്ളതിനെ പുറന്തള്ളുകയും ചെയ്തുകൊണ്ടേയിരിക്കും. ബൌര്‍ ഇഫ്കറ്റ്‌ എന്നാണ്‌ ഈ സ്വഭാവവിശേഷത്തിനു പറയുക.


രക്തചംക്രമണം വഴി ഓക്സിജന്‍ സമൃദ്ധമായുള്ള ശ്വാസകോശത്തിലെത്തുമ്പോള്‍ ഹീമോഗ്ലോബിന്‍ കാര്‍ബണ്‍ ഡയോക്സൈഡ്‌ തള്ളിക്കളഞ്ഞ്‌ ഓക്സിജന്‍ സ്വീകരിക്കുകയും പോയിപ്പോയി മറ്റുഭാഗങ്ങളില്‍ എത്തുമ്പോള്‍ അവിടെ കാര്‍ബണ്‍ ഡയോക്സൈഡ്‌ കൂടുതല്‍ ആയതിനാല്‍ Hb കയ്യിലുള്ള ഓക്സിജന്‍ കളഞ്ഞ്‌ കാര്‍ബണ്‍ ഡയോക്സൈഡ്‌ കൈപറ്റുകയും ചെയ്യുന്നു.

ഒരു പടുകൂറ്റന്‍ കെട്ടിടത്തിന്റെ അനേകം ലിഫ്റ്റുകള്‍ സന്ദര്‍ശകരെ കാര്‍ പാര്‍ക്കില്‍ നിന്നു ഓരോ നിലകളിലും കൊണ്ടിറക്കുകയും തിരിച്ച്‌ കാര്‍പാര്‍ക്കില്‍ വിടുകയും ചെയ്യുന്നതുപോലെയാണ്‌ Hb പ്രവര്‍ത്തിക്കുന്നത്‌.

ലിഫ്റ്റ്‌ ഒരുപാടുകാരണം കൊണ്ട്‌ പ്രവര്‍ത്തനക്ഷമത കുറഞ്ഞു പോകാം. സന്ദര്‍ശകരുടെ ആവശ്യത്തിനനുസരിച്ച്‌ ലിഫ്റ്റിന്റെ എണ്ണം കുറവാണെങ്കിലോ (വിളര്‍ച്ചാ രോഗം) ചില നിലകളില്‍ ലിഫ്റ്റ്‌ ചെന്നെത്തുകയോ തുറക്കുകയോ ചെയ്യുന്നില്ലെങ്കില്‍ (ധമനീരോഗം) ഒക്കെയാകാം. ഒരു ഫയര്‍മാന്‍ വന്ന് ലിഫ്റ്റ്‌ തുടക്കാനുള്ള സംവിധാനം പൂട്ടിക്കളഞ്ഞാലും മതി, കാര്‍ബണ്‍ മോണോക്സൈഡ്‌ ശ്വാസകോശത്തിലെത്തിയാല്‍ അങ്ങനെ സംഭവിക്കും.

ഒരേസമയം ശരീരത്തിനു ആവശ്യമുള്ളയത്രയും കയറിപ്പോകുന്ന യാത്രക്കാരനെയും തിരിച്ചു പോകുന്ന യാത്രക്കാരനെയും വഹിക്കുന്നുണ്ടോ ഈ കെട്ടിളത്തിലെ ലിഫ്റ്റുകള്‍, അതായത്‌ ഹീമോഗ്ലോബിനുകള്‍ കൃതമായി എത്തേണ്ടിടത്ത്‌ എത്തുന്നുണ്ടോ എന്നതാണ്‌ ഹീമോഗ്ലോബിന്‍ ബാലന്‍സിങ്ങ്‌. ശരീരത്തിനു അതിനു
പലവിദ്യകളുമുണ്ട്‌. ഉദാഹരണത്തിന്‌ ആവശ്യമനുസരിച്ച്‌ ധമനികളുടെ വലിപ്പം ബലൂണ്‍ പോലെ വലിക്കാനും ചുരുക്കാനും അതിനറിയാം. ദീര്‍ഘകാലാടിസ്ഥാനത്തിലും ചിലപ്പോള്‍ റിപ്പയര്‍ നടക്കാറുണ്ട്‌, ഉദാഹരണത്തിനു ഹൃദയപേശികളിലുള്ള ധമനികള്‍ ഹൃദ്രോഗം (atherosclerosis) മൂലം മെല്ലെ മെല്ലെ അടഞ്ഞു വരികയാണെന്ന് കരുതുക . ഇവ അടയുന്നെന്ന് മുന്നില്‍ കണ്ട്‌ ചെറിയ പുതിയ ഹൃദയധമനികള്‍ വളര്‍ത്തി കൊണ്ടു വരാന്‍ (cappillarization) ശരീരത്തിനു കഴിവുണ്ട്‌ . അതായത്‌ ആവശ്യം വന്നാല്‍ നമ്മള്‍ പോലും അറിയാതെ സ്വയം ഒരു ബൈപ്പാസ്‌ ഓപ്പറേഷന്‍ ചെയ്യാന്‍ കൂടി നമുക്ക്‌ കഴിയും :)

അപ്പോ ചുരുക്കത്തില്‍ ആവശ്യമുള്ളയിടത്ത്‌ ആവശ്യമുള്ളതരം സാധനമെടുത്ത ഹീമോഗ്ലോബിന്‍ ആവശ്യമുള്ള അളവില്‍ ഉണ്ടായിരിക്കുന്ന അവസ്ഥയാണ്‌ ഹീമോഗ്ലോബിന്‍ ബാലന്‍സ്‌ഡ്‌ ആണ്‌ എന്നു വച്ചാല്‍.

absolute_void(); said...

ലോകത്ത് ലഭ്യമായ എല്ലാ വസ്തുക്കള്‍ക്കും അതാതിന്റേതായ ഗുണം (കെമിക്കല്‍ പ്രോപ്പര്‍ട്ടി) കാണും. തേനിന് ഇന്നയിന്ന ഗുണമുണ്ടെന്ന് നമ്മുടെ പൂര്‍വ്വികര്‍ മനസ്സിലാക്കിയിരുന്നു. അത് നാട്ടറിവായി നിലനിന്ന് പോരികയും ചെയ്തു. എന്നാല്‍ അത് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നും ഉപയോഗത്തിലിരിക്കുന്ന മരുന്നുകളെ അപേക്ഷിച്ച് അതിന്റെ പ്രവര്‍ത്തനക്ഷമതയും ഫലസിദ്ധിയും എന്താണെന്നും മനസ്സിലാക്കാനുള്ള ശാസ്ത്രീയ ഗവേഷണങ്ങളാണല്ലോ പുതുതായി നടന്നത്. അതിനെ ആയുര്‍വേദവും ആധുനിക വൈദ്യവും തമ്മിലുള്ള ഈഗോ ക്ലാഷിന്റെ പശ്ചാത്തലത്തില്‍ മാത്രമേ കാണാനാവൂ എന്നുണ്ടോ?

പഠനങ്ങള്‍ നടക്കട്ടെ. സംശയാലുക്കളായ തോമാസുകള്‍ക്ക് ആണിപ്പഴുതുകള്‍ കിട്ടട്ടെ. കാണാതെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍. അവര്‍ക്കവരുടെ വിശ്വാസമെങ്കിലും നഷ്ടമാവാതെ ഇരിക്കുമല്ലോ...

Suraj said...

ജോസഫ് മാഷിന്റെ ലേഖനം കാലികമാണ്.വിജ്നാന പ്രദവും.നന്ദി.

ചെറിയൊരു കൂട്ടിച്ചേര്‍ക്കല്‍ :

1.പരാമൃഷ്ട പഠനം “partially double blind trial“ ആയിരുന്നു. തീര്‍ച്ചയായും അതിന്റെ ക്വാളിറ്റിയെക്കുറിച്ചു നാളെ ചോദ്യങ്ങളുയരുവാനുള്ള ആദ്യത്തെ പഴുത്.
2.out patient രീതിയില്‍ ആണ് പഠന്ം രൂപവല്‍ക്കരിച്ചത്. രോഗികളായ കുട്ടികളുടെ മാതാപിതാക്കളെ ഇന്റര്‍വ്യൂ ചെയ്താണു കുട്ടിയുടെ രോഗത്തിന്റെ പുരോഗതിയെക്കുറിച്ച് വിവരം ശേഖരിച്ചിട്ടുള്ളത്.ഇതു objectivityയെ പൂര്‍ണ്ണമായും തഴയുന്നു.
3. ഏതു നിലവാരത്തിലുള്ള രോഗത്തിനാണു ഈ ചികിത്സ ഫലപ്രദമെന്ന് പഠനത്തില്‍ നീന്ന് വ്യക്തമല്ല.

ഈ കുറവുകളും പിഴവുകളും ചൂണ്ടിക്കാട്ടി അവിടെ വിദഗ്ധ ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുന്നു. ലിങ്ക് ഇവിടെ. (ഇപ്പോള്‍ ലെഖനം സൌജന്യമല്ല.)
http://archpedi.ama-assn.org/cgi/content/short/161/12/1149

‘കുറ്റം മാത്രം കണ്ടുപിടിച്ചു വിളമ്പുകയല്ലേ യെവന്റെ പണി‘ എന്ന് ദയവു ചെയ്ത് കരുതരുത്. ഒരു മരുന്നു ട്രയല്‍ നടത്തുന്ന രീതിയെക്കുറിച്ച് സ്വന്തം ബ്ലോഗില്‍ എഴുതിയതിന്റെ പരിമിതമായ വിവരം വച്ച് സംഗതിയെ ഒന്നു അപഗ്രഥിച്ചെന്നു മാത്രം.

വിഷയേതരം :

@ ദേവന്‍ ജീ,
ഹീമോഗ്ലോബിന്റെ റോള്‍ ഒരു മെഡിക്കല്‍ കോളെജ് അധ്യാപകന്‍ ചെയ്യുന്നതിനേക്കാള്‍ രസകരമായി താങ്കള്‍ വിവരിച്ചു. അഭിനന്ദനം.

പക്ഷേ ഹീമോഗ്ലോബിന്‍ സംബന്ധിയായ പ്രശ്നങ്ങള്‍ (അനീമിയകള്‍) - ഭക്രുവിന്റെ ഭാഷയില്‍ പറഞ്ഞാല്‍ “imbalance" - ഒരു പാടു കാരണങ്ങള്‍ കൊണ്ടു വരാം. താങ്കളുടെ കമന്റില്‍ തന്നെ ചിലതു പരാമര്‍ശിക്കുന്നുമുണ്ട്. അപ്പോള്‍ ഇതിലേത് ബിന്ദുവിലാണ് തേനിന്റെ പ്രതിപ്രവര്‍ത്തനം?
അതറിയാതെ എങ്ങനെ തേന്‍ ഹീമോഗ്ലോബിന്‍-ബാലന്‍സിങ്-ഇഫക്റ്റ് കാണിക്കുന്നുവെന്നു പറയും?
തേന്‍ കഴിച്ചിട്ട് അനീമിയ മാറിയാല്‍ മാത്രം പോരാ, തേനിന് അങ്ങനൊരു ഇഫക്റ്റുണ്ടെന്നു പറയാന്‍. അതേ കാരണം തന്നെയാണ് ശ്വാസകോശ രോഗങ്ങള്‍ക്ക് തേന്‍ ഫലപ്രദമാണെന്ന് പറയുമ്പോഴും ഉയരുന്ന പുരികങ്ങള്‍ക്ക് പിന്നിലും .

absolute_void(); said...

ഡോ. സൂരജിന്റെ കമന്റാണ്, വീണ്ടും ഇവിടെ എത്തിച്ചത്. ജെ.എ. പരാമര്‍ശിച്ച പഠനത്തിന്റെ ആധികാരികതയെക്കുറിച്ച് വിവാദങ്ങള്‍ കൊഴുക്കുന്നതായി അദ്ദേഹം അറിയിക്കുന്നു. അതു കണ്ടപ്പോള്‍ വര്‍ക്കേഴ്സ് ഫോറത്തില്‍ നവംബര്‍ അവസാനം പ്രസിദ്ധീകരിച്ച ഒരു പരിഭാഷാലേഖനം ഓര്‍മ്മവന്നു. കാന്‍സറിനെ കുറിച്ചുള്ള അറിവുകള്‍ പൊതുജനങ്ങളില്‍ നിന്ന് മറച്ചുവച്ചതിനെ കുറിച്ചും അതില്‍ മരുന്നുകമ്പനികള്‍ക്കുണ്ടായിരുന്ന താത്പര്യങ്ങളേക്കുറിച്ചും അവര്‍ നടത്തിയ ലോബിയിംഗിനെ കുറിച്ചും രാഷ്ട്രീയക്കാരുടെ ഇടപെടലിനെക്കുറിച്ചുമെല്ലാമാണ്, ആ ലേഖനത്തില്‍ പറയുന്നത്.

നിലവിലുള്ള ചുമമരുന്നുകളേക്കാള്‍ ഫലപ്രദം തേന്‍ തന്നെയാണെന്ന നിഗമനം മരുന്നുകമ്പനികളുടെ ലാഭത്തെ ബാധിക്കുന്ന കാര്യമായതിനാല്‍ വിവാദം വരുമെന്ന് വെറുതേ അങ്ങ് തോന്നിയിരുന്നു. ഇതാ ഇപ്പോ അതു തന്നെ സംഭവിച്ചിരിക്കുന്നു.

ഇപ്പോള്‍ എന്റെ സംശയം ഇതാണ്. ഇങ്ങനെയൊരു ഗവേഷണം സംഘടിപ്പിച്ചതും, അതില്‍ ആരോപണമുന്നയിക്കാവുന്ന തരത്തില്‍ ലൂപ് ഹോളുകള്‍ ഇടാന്‍ പ്രേരിപ്പിച്ചതും എന്നിട്ട് ശരിയായ കാര്യത്തെ തെറ്റായ കാരണം കൊണ്ട് തമസ്കരിക്കുന്ന പഴയ കുനുഷ്ഠുവിദ്യ പ്രയോഗിച്ച് ആ ഗവേഷണത്തിന്റെ ആധികാരികതയും ഫലവും ചോദ്യം ചെയ്യിച്ചതും ഈ മരുന്നുകമ്പനി ലോബികള്‍ തന്നെയായിരിക്കുമോ? അതാവുമ്പോ പ്രാചീന നാട്ടറിവുകളില്‍ നടക്കുന്ന ഗവേഷണമൊക്കെ ഇജ്ജാതി തട്ടിപ്പാണെന്ന് ആളുകളെ ബോധ്യപ്പെടുത്തി, തങ്ങളുടെ മരുന്നുകളില്‍ തന്നെ കുട്ടിപ്പേഷ്യന്റ്സിനെ തളച്ചിടാന്‍ അവര്‍ക്ക് കഴിയുമല്ലോ!

ഒരു മണ്ടൂസ് ചോദ്യം ചോദിക്കയാണ് : എങ്ങനെയുണ്ടെന്റെ പുത്തി?

Suraj said...

നല്ല കിടിലന്‍ ലോജിക്ക് എന്റേ സെബിനേ...

1. അമെരിക്കന്‍ പീഡിയാട്രിക് അസോസിയേഷന്‍ തന്നെ ഏറെക്കാലമായി കുട്ടികള്‍ക്ക് ചുമമരുന്നുകള്‍ നല്‍കേണ്ടതില്ല എന്ന് അനൌദ്യോഗികമായ സമവായത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. അത് ഔദ്യോഗികമായ ഒരുപ്രഖ്യാപനമായി വരാന്‍ ഒട്ടും താമസമില്ല. ഇനി അങ്ങനൊരു ഗൈഡ് ലൈന്‍ വന്നില്ലെങ്കില്‍ തന്നെ ഡെക്സ്ട്രോ മെതോര്‍ഫനെക്കുറിച്ചും ബ്രോംഹെക്സിനെക്കുറിച്ചും അമ്മോണിയം സിട്രേറ്റിനെ കുറിച്ചും സാമാന്യ ധാരണയുള്ള ഒരു ഡോക്ടറും അതു കുട്ടികള്‍ക്ക് കൊടുക്കുന്നതിനുമുന്‍പു നാലുവട്ടം ആലോചിക്കാറുണ്ട്. (വെറുതേ അച്ഛനേയും അമ്മയേയും സുഖിപ്പിക്കാനാണ് ചുമമരുന്നുകള്‍ അധികവും ഇന്ന് കുട്ടികള്‍ക്ക് പ്രിസ്ക്രൈബ് ചെയ്യപ്പെടുന്നത്)
2. സെബിന്റെ കോണ്‍സ്പിരസി തിയറി നല്ലതു തന്നെ. പക്ഷേ തേനിനെ പുകഴ്ത്തിക്കോണ്ടു വന്നിട്ടുള്ള ഈ പഠനം തേന്‍ വ്യാപാരികളുടെ സാമ്പത്തിക സഹായത്തോടെയാണു നടന്നതെന്നു ആ പഠനത്തിന്റെ “ഡിസ്ക്ലോഷര്‍” ആയി വാലറ്റത്തു നല്‍കിയിട്ടുണ്ട്...! Archives of Pediatric and Adolescent Medicineന്റെ സൈറ്റില്‍ പോയി ഒറിജിനല്‍ പേപ്പര്‍ നോക്കൂ.... :)

absolute_void(); said...

ഡോ. സൂരജ്,

വിശദീകരണത്തിന് നന്ദി. തേന്‍ വ്യാപാരികളുടെ ലോബിയിംഗിന്റെ സാധ്യതകളേക്കുറിച്ചും ചിന്തിക്കാതിരുന്നില്ല. പക്ഷെ മരുന്നുകമ്പനികളുടെ ലോബിയിംഗിനുമുന്നില്‍ അവരെങ്ങനെ പിടിച്ചുനില്‍ക്കും എന്നാലോചിച്ചപ്പോള്‍ ഞാന്‍ അടിതെറ്റിവീണു. മിയ കുള്‍പ, മിയ കുള്‍പ, മിയ മാക്സിമ കുള്‍പ.

പിന്നെ,

വെറുതേ അച്ഛനേയും അമ്മയേയും സുഖിപ്പിക്കാനാണ് ചുമമരുന്നുകള്‍ അധികവും ഇന്ന് കുട്ടികള്‍ക്ക് പ്രിസ്ക്രൈബ് ചെയ്യപ്പെടുന്നത്

- ഈ വെളിപ്പെടുത്തലെനിക്ക് ഇഷ്ടപ്പെട്ടു. യാതൊരു മുന്‍വിധികളും കൂടാതെ സത്യസന്ധമായി ഇക്കാര്യം സംസാരിച്ചതിനാല്‍ ...

Unknown said...

ശാസ്ത്രസംബന്ധിയായ വിഷയങ്ങള്‍ പൊതുജനങ്ങളിലേക്ക് സെന്‍സേഷണലൈസ്
ചെയ്ത് എത്തിക്കുന്നതിലെ അപാകതകളെക്കുറിച്ച് വേറൊരു ബ്ലോഗില്‍ (ജബ്ബാര്‍ മാഷിന്റെ )സൂചിപ്പിച്ചിരുന്നു. ശാസ്ത്രീയ വിഷയങ്ങള്‍ മനോഹരവും ലളിതവുമായി അവതരിപ്പിച്ചുവരുന്ന ഈ ബ്ലോഗില്‍ അത് വീണ്ടും ആവര്‍ത്തിക്കേണ്ടി വരുന്നതില്‍ നിരാശയുണ്ട്.

ആദ്യം ജോസഫ് മാഷിന്റെ ഈ ലേഖനത്തിനു ആസ്പദമായ ഒറിജിനല്‍ ആര്‍ട്ടിക്കിള്‍ പരിശോധിക്കാം (ജോസഫ് മാഷ് ഒറിജിനലിന്റെ രത്നച്ചുരുക്കം മാത്രം വായിച്ചാണു ഇതെഴുതിയതെന്ന് എനിക്ക് തോന്നുന്നു, അല്ലെങ്കില്‍ അദ്ദേഹം പറയട്ടെ). ഒറിജിനല്‍ ആര്‍ട്ടിക്കിള്‍ പി.ഡി.എഫ് ഇവിടെ വായിക്കുക.
ഒരു ടേബിളും, രണ്ട് ഫിഗറും (അതില്‍ തന്നെ ഒരെണ്ണം സര്‍‌വ്വേ ചോദ്യങ്ങള്‍)‍ മാത്രമുള്ള ഒരു സ്റ്റഡിയാണിത്. ഫിഗര്‍ 2-ല്‍ കൊടുത്തിരിക്കുന്ന ഗ്രാഫ് അടിസ്ഥാനമാക്കിയാണു ഇതിലെ കണ്‍ക്ലൂഷന്‍സ്. ആ ഗ്രാഫ് നിങ്ങള്‍ പരിശോധിക്കുക. ഒറ്റനോട്ടത്തില്‍ തേനും, ഡെക്സ്‌ട്രോമെഥോര്‍ഫിനും, നോ ട്രീറ്റ്മെന്റും തമ്മില്‍ എടുത്തുപറയത്തക്ക യാതൊരു വിത്യാസവുമില്ല. ഇനി ഗ്രാഫിന്റെ റോ ഡാറ്റ (നമ്പര്‍) സൂക്ഷിച്ച് പരിശോധിച്ചാല്‍, second night-le results (dark grey bars) ഏകദേശം താഴെ പറയുന്നതുപോലെ വരും.

Figure2A- Cough Frequency
Honey-~2.1
DM-~2.2
No Treatment-~2.6

Figure2B- Cough Severity
Honey-~2.2
DM-~2.5
No Treatment-~2.8

Figure2C-Cough bothersome to child
Honey-~1.8
DM-~2.0
No Treatment-~2.4

Figure2D- Child's Sleep
Honey-~1.4
DM-~1.8
No Treatment-~2.2

Figure2E-Parent's Sleep
Honey-~1.6
DM-~1.9
No Treatment-~2.0

Figure2F- Combined Symptom Score
Honey-~9.0
DM-~10
No Treatment-~11

You may note that the authors report in the text the difference between first night (empty bar) and second night (grey bar) as the result. Even those numbers are not high enough to claim a "significant" benefit.

ഈ റിസള്‍ട്ട് വെച്ച് തേന്‍ ഡി.എം-നേക്കാള്‍ വളരെ നല്ലതാണെന്ന് ഈ ഗവേഷകര്‍ അവകാശപ്പെടുന്നു (ടെക്സ്റ്റ് വായിക്കുക).
ഇനി നിങ്ങള്‍ (ഗവേഷണരംഗത്തുള്ളവരും ഇല്ലാത്തവരുമുള്‍പ്പെടുന്ന ഈ ബ്ലോഗ് സമൂഹം) പറയൂ. ഈ കിട്ടിയ റിസള്‍ട്ട് വെച്ച് ഗവേഷകരുടെ അവകാശവാദത്തെ നിങ്ങള്‍ അംഗീകരിക്കുമോ?

ഇതുപോലൊരു സ്റ്റഡി നിങ്ങളാണു റിവ്യൂ ചെയ്യുന്നതെങ്കില്‍ നിങ്ങള്‍ ഇത് പബ്ലിഷ് ചെയ്യാന്‍ അനുവദിക്കുമോ?

ഇനി സൂരജിന്റെ "വിവാദ ചര്‍ച്ചയിലേക്ക്" വരാം.
സൂരജിന്റെ ബ്ലോഗില്‍ നടക്കുന്ന രസകരമായ ചര്‍ച്ച ഞാന്‍ നിരീക്ഷിക്കുന്നുണ്ട്. അതിനെക്കുറിച്ച് വിശദമായി എഴുതണം എന്ന് കരുതി ചില മെറ്റീരിയല്‍സ് ശേഖരിക്കുകയും ചെയ്യുന്നുണ്ട്. പക്ഷെ സമയക്കുറവ് കാരണം അത് നീണ്ടുപോകുന്നു. എന്തായാലും സൂരജ് ഒരു മെഡിക്കല്‍ പ്രൊഫഷണല്‍ ആണെന്നും, കാര്യങ്ങളെ വസ്തുനിഷ്ഠമായി വിശകലനം ചെയ്ത് പഠിക്കാന്‍ താത്പര്യമുള്ള ഒരാളാണെന്നും മനസ്സിലാക്കുന്നു. പക്ഷെ ഇവിടെ സൂരജിനു ചെറിയ ഒരു തെറ്റ് പറ്റി. ഈ പഠനത്തെക്കുറിച്ചുള്ള വിമര്‍ശനചര്‍ച്ചകള്‍ കണ്ടെത്തുന്ന വ്യഗ്രതയില്‍ സൂരജ് സൂചിപ്പിച്ച ലിങ്ക് ചര്‍ച്ചയല്ല, മറിച്ച് ഈ ലേഖനത്തെ വിലയിരുത്തിക്കൊണ്ടുള്ള മറ്റൊരു ലേഖനമാണു. അതിന്റെ പി.ഡി.എഫ് ഇവിടെ വായിക്കുക.

സൂരജ് സൂചിപ്പിച്ച ലിങ്കില്‍ പോയി നോക്കുന്നവര്‍ക്ക് അവിടെ കൊടുത്തിരിക്കുന്ന ചോദ്യങ്ങള്‍ കാണുമ്പോള്‍ ആദ്യം തോന്നുന്നത്, അത് ഒരു ഭയങ്കര വിമര്‍ശനചര്‍ച്ച ആണെന്നാണു. ആ ലേഖനത്തിന്റെ ഓരോ പാരഗ്രാഫിന്റെയും തലക്കെട്ടാണു ചോദ്യമായി കൊടുത്തിരിക്കുന്നത്. ലേഖനം മുഴുവന്‍ വായിക്കുക (അതിനു സമയമില്ലെങ്കില്‍ അതിന്റെ കണ്‍ക്ലൂഷന്‍സ് വായിക്കുക). പെന്‍‌ സ്റ്റേറ്റ് ഗവേഷകരുടെ പഠനം വളരെ നല്ലതാണെന്നാണു വില്ല്യം കൂപ്പറിന്റെ (വാന്‍ഡര്‍ബില്‍റ്റ് യൂണിവേഴ്സിറ്റി, ടെന്നിസ്സി, യു.എസ്) നേതൃത്വത്തിലുള്ള ഈ റിവ്യു പറയുന്നത്.

പി.ഡി.ഫ് മുഴുവന്‍ വായിച്ചിരുന്നെങ്കില്‍ സൂരജിനു ഇതു മനസ്സിലാകുമായിരുന്നു.
അതുപോലെ ഒറിജിനല്‍ ആര്‍ട്ടിക്കിള്‍ വായിച്ചിരുന്നെങ്കില്‍ ജോസഫ് മാഷ് ഇതുപോലെ സെന്‍സേഷണലൈസ് ചെയ്ത് എഴുതില്ലായിരുന്നു.

ഇനി സെബിന്‍ ചോദിച്ച ചോദ്യം. വളരെ പ്രസക്തമായ ഒരു ചോദ്യമാണു. ആരാണു ഈ ഗവേഷണത്തിനു പണം കൊടുത്തത്. ആദ്യത്തെ പി.ഡി.എഫ് തുറന്ന്, ലേഖനം അവസാനിക്കുന്നതിനും, റെഫറന്‍സസിനും ഇടയില്‍ ഈ വിവരങ്ങള്‍ കൊടുത്തിട്ടുള്ളത് വായിക്കുക.
Funding/Support: This work was supported by an unrestricted
research grant from the National Honey Board,
an industry-funded agency of the US Department of Agriculture.


നാഷണല്‍ ഹണി ബോര്‍ഡ് കാശുമുടക്കിയ ഗവേഷണം അവര്‍ക്കനുകൂലമായി വന്നതില്‍ അല്‍ഭുതമുണ്ടോ? അവരുടെ സൈറ്റില്‍ ഇതിനെക്കുറിച്ച് റിപ്പോര്‍ട്ടുമുണ്ട്. പക്ഷെ ഈ സ്റ്റഡി വളരെ വീക്ക് ആണു. തേനിനു നല്ല ഗുണങ്ങള്‍ ഉണ്ട് എന്നത് പരമ്പരാഗതമായ അറിവാണു. അതിനെ നിഷേധിക്കുന്നില്ല. പക്ഷെ അതെങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നും, മറ്റു മരുന്നുകളെ അപേക്ഷിച്ച് എത്രമാത്രം ഭേദമാണേന്നുമൊക്കെ ഇതുപോലൊരു ദുര്‍ബലമായ പഠനം വെച്ച് തീരുമാനിക്കുന്നത് ഒട്ടും നല്ലതല്ല.

സെബിന്‍,

കോണ്‍സ്പിറസി തിയറി ജേണലിസ്റ്റുകള്‍ക്ക് ഇഷ്ടവിഷയമാണെന്നറിയാം. ഇവിടെ സെബിന്‍ സൂചിപ്പിച്ചതുപോലുള്ള ഒരു കോണ്‍സ്പിറസിക്ക് സ്കോപ് കുറവാണെന്നാണു എനിക്ക് തോന്നുന്നത്. ഇനി നാഷണല്‍ ഹണി ബോര്‍ഡും, USDA-യും ഒക്കെ നിയന്ത്രിക്കുന്നത് ഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പ്പറേഷനുകള്‍ ആണെന്നും അവരുടെ ആവശ്യപ്രകാരമാണു ഇതുപോലൊരു തട്ടിക്കൂട്ട് സ്റ്റഡി പബ്ലിഷ് ചെയ്തതെന്നുമൊക്കെ പറഞ്ഞാല്‍, അതും വിശ്വസിക്കാന്‍ ആളെ കിട്ടും!

പേറ്റന്റിനെക്കുറിച്ച് വേണ്ടരീതിയില്‍ മനസ്സിലാക്കിയിട്ടാണോ എന്നറിയില്ല പലരും പേറ്റന്റിന്റെ കാര്യത്തില്‍ വാചാലരാകുന്നത് കണ്ടു. നേച്ചറില്‍ ഒരു പേപ്പര്‍ അയച്ചാല്‍ അതിന്റെ വിധി ഒരു മാസത്തിനുള്ളില്‍ ,ചിലപ്പോള്‍ ഒരാഴ്ചക്കുള്ളില്‍ വരും. പിന്നെ റിവ്യൂവേഴ്സിന്റെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വെച്ച് പുതിയ പരീക്ഷണങ്ങള്‍ ചെയ്ത് തിരിച്ചയയ്ക്കുവാനും അച്ചടിച്ചു വരുവാനും ഒക്കെയായി ഏറിയാല്‍ രണ്ടോ മൂന്നോ മാസം. പക്ഷെ ഒരു പേറ്റന്റ് കിട്ടണമെങ്കില്‍ കുറഞ്ഞത് ഒരു വര്‍ഷമോ അതില്‍ കൂടുതലോ എടുക്കും. എന്തെളുപ്പം പേറ്റന്റ് കിട്ടാന്‍ അല്ലേ?

മഞ്ഞളില്‍ നിന്നും വേര്‍തിരിച്ചെടുത്ത കുര്‍കുമിന്‍ എന്ന കോമ്പൗണ്ടുപയോഗിച്ച് മുറിവുണക്കുന്നതിനു അമേരിക്കയിലെ മിസ്സിസ്സിപ്പി മെഡിക്കല്‍ സെന്ററിലെ ഗവേഷകര്‍ക്ക് 1995-ല്‍ പേറ്റന്റ് കൊടുത്തിരുന്നു. നീണ്ട് രണ്ട് വര്‍ഷത്തെ നിയമയുദ്ധം കൊണ്ട് CSIR (Council of Scientific and Industrial Research) ഈ പേറ്റന്റ് 1997-l അസാധുവാക്കിച്ചു. നൂറ്റാണ്ടുകളായി ഇന്‍ഡ്യന്‍ പരമ്പരാഗതചികില്‍സാരംഗത്ത് ഉപയോഗത്തിലിരിക്കുന്ന (Considered as "Prior Art") ഒരു മരുന്നാണിതെന്ന് തെളിയിച്ചതിനുശേഷമാണു CSIR-നു അനുകൂലമായ ഈ വിധിയുണ്ടായത് .

ഇനി അല്പം പരമ്പരാഗതം.

നമ്മുടെ രാജ്യം ഏറെ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും, രാജ്യത്തെ പൊതുജനമനസ്സ് (വലിയൊരു പങ്കും) ഇന്നും പരമ്പരാഗതത്തിലും, ഭൂതകാലസ്മൃതികളിലും ചുറ്റിത്തിരിയുകയാണു. അതുകൊണ്ട് തന്നെ പരമ്പരാഗതമായതെന്തിനോടും അധിക വൈകാരികമായ സമീപനമാണു പൊതുവെ സ്വീകരിക്കാറ്. മുന്‍പ് മലയാളവേദിയിലെ ഒരു ചര്‍ച്ചയില്‍ ദേവന്‍ തന്നെ പറഞ്ഞതുപോലെ "ഒരു തരം ആക്രിപെറുക്കല്‍" സമീപനം. പുതിയ കാലത്തിന്റെ ജീവിതവേഗതയ്ക്കൊപ്പം ഓടിയെത്താന്‍ ശ്രമിക്കുമ്പോഴും പഴയ ഭാഷ, പഴേ പാട്ട്, പഴയ കവിത (വൃത്തമുള്ളത്!),പഴേ ഓര്‍മ്മകള്‍, പഴയ കാലം, പഴയ ചികില്‍സ, അങ്ങനെ പഴയതിനെ സംബന്ധിച്ചതെല്ലാം നല്ലതെന്ന ചിന്തയിലാണു മിക്കവരും. ഈ നിലപാടുതറയില്‍ നിന്നുകൊണ്ടാണു പരമ്പരാഗതത്തെ വിമര്‍ശനാത്മകമായി സമീപിക്കുന്നവരോടുള്ള അവരുടെ പ്രതിഷേധവും. ഇവര്‍ക്കൊപ്പം സമൂഹത്തിനു വിപത്തുണ്ടാക്കുന്ന ആചാരങ്ങളുള്‍പ്പെടെ പല അന്ധവിശ്വാസങ്ങളും നിലനിര്‍ത്തുവാന്‍ വേണ്ടി വൈകാരികമായി വാദിക്കുന്ന വികാരികളുമുണ്ട്. ഇത്തരക്കാര്‍ തങ്ങളുടെ വിശ്വാസം ഊട്ടിയുറപ്പിക്കുവാനും മറ്റുള്ളവരിലേക്ക് അത് പകരുവാനും ആധുനികശാസ്ത്രം ചികഞ്ഞുപോകുന്നതും, ശാസ്ത്രത്തെ വേണ്ടും വിധം അറിയാതെ അതിനെക്കുറിച്ച് വാചാലരാകുന്നതും (പ്രത്യേകിച്ച് മതതീവ്രവാദികള്‍) രസകരമായി തോന്നുന്നു.

ഇത്തരുണത്തില്‍ ആധുനിക വൈദ്യശാസ്ത്രം ആയുര്‍‌വേദം പോലെയുള്ള പരമ്പരാഗത ചികില്‍സാരീതികളെ എങ്ങനെ സമീപിക്കുന്നു എന്നതിനെക്കുറിച്ച് പലര്‍ക്കും ആശങ്കകളുണ്ടാവുന്നത് സ്വാഭാവികം മാത്രം. അതിനെക്കുറിച്ച് വിശദമായി പിന്നീട് എഴുതണമെന്നുണ്ട്.

ഇപ്പോള്‍ കുറച്ച് കാര്യമെങ്കിലും ചിലര്‍ക്കെങ്കിലും വ്യക്തമായിക്കാണുമെന്ന് വിശ്വസിക്കുന്നു.
ആരെയും പരിഹസിക്കാനോ, വ്യക്തിപരമായി ആക്ഷേപിക്കുവാനോ ഉദ്ദേശിച്ചിട്ടില്ല എന്നും കൂടി പറഞ്ഞുകൊള്ളട്ടെ.

കുറിപ്പ്: രാവിലെ എഴുതിവെച്ച കമന്റാണു. ഇപ്പൊഴാണു പോസ്റ്റാന്‍ സമയം കിട്ടിയത്. അതിനിടയ്ക്ക് സൂരജ് സെബിന്റെ കോണ്‍സ്പിറസി തിയറിക്ക് മറുപടി കൊടുത്തു. എന്നാലും ഞാന്‍ എഴുതിയത് മാറ്റുന്നില്ല.

ivideyilla said...
This comment has been removed by the author.
Inji Pennu said...

റിസേര്‍ച്ച് ആര് ഫണ്ട് ചെയ്തു എന്നത് ശ്രദ്ധിക്കെണ്ടുന്ന ഒരു കാര്യമാണ്. പക്ഷെ ആരെങ്കിലും ഫണ്ട് ചെയ്യാതെ ഒന്നും നടക്കില്ല. നാളെ വി.എച്ച്.പി ഫണ്ട് ചെയ്ത് എന്തെങ്കിലും അവര്‍ക്ക് വേണ്ടുന്ന ഒരു കാര്യം കണ്ട് പിടിച്ചാല്‍ ആ കണ്ട് പിടുത്തത്തില്‍ തെറ്റില്ലെങ്കില്‍ അത് വസ്തുനിഷ്ഠമായി തെളിഞ്ഞാല്‍, ഫണ്ടിങ്ങ് അവിടെ ഒരു പ്രശ്നമേ ആവുന്നില്ല.

മറുവശത്തിനു ഒരു ഓഫ്. എമ്പ്രയോ സ്റ്റെം സെല്‍ റിസേര്‍ച്ച് റൈറ്റ് വിങ്ങ് ഫനാറ്റിക്ക് ഐഡിയോളജി അനുസരിച്ച് ഫണ്ടിങ്ങ് നടക്കാത്ത ഒരു ഫീ‍ലടാണ് അമേരിക്കയില്‍. അത് നാളെ മറ്റൊരു സംഘടന നീരീശ്വര വാദികളുടെ സംഘടന ഫണ്ട് ചെയ്താല്‍ അത് റിസേര്‍ച്ച് എസ്റ്റാബ്ലിഷ് ചെയ്താല്‍ അതില്‍ ആരുടെ ഫണ്ടിങ്ങ് എന്നൊരു പ്രശ്നമേ വരുന്നില്ല.

പാരമ്പര്യത്തിനു വൈകാരികതയുണ്ട്. പക്ഷെ അതേ തീവ്രവാദം മറുവശത്തുമുണ്ടെന്നും മറക്കരുത്. ഇതിന്റെ ഇടയില്‍ പെട്ട് പോകുന്നത് ഉപകാരപ്രദമായ അറിവുകളാണ്.

Unknown said...

ജോസഫ് മാഷേ , എനിക്ക് തേനിനോട് പ്രത്യേകിച്ച് വിരോധമൊന്നുമില്ല . പക്ഷെ അതും ഒരു ഔഷധമാണെന്ന പഴഞ്ചന്‍ വിശ്വാസത്തെ ബലപ്പെടുത്താന്‍ വേണ്ടി താങ്കള്‍ ഇങ്ങിനെ ഒരു പോസ്റ്റ് എഴുതിയതില്‍ ഞാന്‍ എന്റെ ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തുന്നു . പൂവിലുള്ള മധു തേനീച്ച ശേഖരിച്ചു വയ്ക്കുന്നതാണല്ലോ തേന്‍ . അങ്ങിനെ ശേഖരിക്കുമ്പോള്‍ പൂവിലുള്ള മധുവോടൊപ്പം ചേരുന്നത് തേനീച്ചയുടെ ഉമിനീര്‍ മാത്രമാണ് . അതായത് സകലമാന പൂക്കളിലും നാം കാണുന്ന മധുവും തേനീച്ചകളുടെ ഉമിനീരും കൂടിച്ചേര്‍ന്നതാണ് തേന്‍ . ഇന്ന് ശര്‍ക്കര കുറുക്കി പാവ് രൂപത്തിലാക്കി , നാടോടികള്‍ തേന്‍ എന്ന വ്യാജേന വ്യാപകമായി വില്‍ക്കുന്നുണ്ട് . തേന്‍ ഒരു ഔഷധമാണെന്ന വിശ്വാസമാണ് അവര്‍ ചൂഷണം ചെയ്യുന്നത് .

ചുമയും ഒരു രോഗമാണെന്ന അബദ്ധ ധാരണയും താങ്കള്‍ വെച്ച് പുലര്‍ത്തുന്നു . ചുമ ശരീരത്തിന്റെ ഒരു സ്വയം പ്രതിരോധ പ്രവര്‍ത്തനം മാത്രമാണ് . ഞാന്‍ ഒരിക്കലും എന്റെ മക്കള്‍ക്ക് കഫ് സിറപ്പുകള്‍ കൊടുത്തിരുന്നില്ല . ചുമ ഒരു രോഗമേ അല്ല എന്ന് തിരിച്ചറിയേണ്ടതുണ്ട് . മെഡിക്കല്‍ സ്റ്റോറുകളില്‍ ധാരാളം അനാവശ്യ മരുന്നുകളും കെട്ടിക്കിടക്കുന്നുണ്ട് . അതൊക്കെ ഡോക്റ്റര്‍മാര്‍ പ്രിസ്ക്രൈബ് ചെയ്തെന്നും വരും . സൂരജ് തന്നെ പറഞ്ഞല്ലോ കഫ് സിറപ്പുകള്‍ വെറുതെ സുഖിപ്പിക്കാന്‍ വേണ്ടി കുറിച്ചു കൊടുക്കുന്നതാണെന്ന് . കൂടുതല്‍ മരുന്നുകള്‍ കുറിച്ചു കൊടുക്കാന്‍ ഡോക്റ്റര്‍മാര്‍ നിര്‍ബ്ബന്ധിതരാവുന്നു എന്നതാണ് യാഥാര്‍ത്ഥ്യം . ആളുകള്‍ക്ക് സ്വന്തം ശരീരത്തെക്കുറിച്ചുള്ള അജ്ഞതയെ ഡോക്റ്റര്‍മാരും , മരുന്നുകമ്പനികളും , മെഡിക്കല്‍ റെപ്പുമാരും ഉള്‍പ്പെടുന്ന ഒരു കോക്കസ് ഇന്ന് ചൂഷണം ചെയ്യുകയാണ് . ഇത് മോഡേണ്‍ വൈദ്യശാസ്ത്രശാഖയുടെ കുറ്റമല്ല. എന്താണ് രോഗമെന്നും , എന്താണ് മരുന്ന് എന്നും ആധുനീക സയന്‍സിന്റെ വെളിച്ചത്തില്‍ ജനങ്ങളെ ബോധവല്‍ക്കേണ്ടിയിരുന്നു . ദൌര്‍ഭാഗ്യവശാല്‍ ശാസ്ത്രത്തിന്റെ ലേബലില്‍ അശാസ്ത്രീയ ലേഖനങ്ങള്‍ പ്രസിദ്ധപ്പെടുത്തി ജനങ്ങളില്‍ കൂടുതല്‍ കണ്‍‌ഫ്യൂഷന്‍ ഉണ്ടാക്കുകയാണ് മാധ്യമങ്ങള്‍ . താങ്കളുടെ ഈ പോസ്റ്റും ആ ഗണത്തില്‍ പെടുന്നതാണ് എന്ന് ഖേദപൂര്‍വ്വം പറയട്ടെ .

Unknown said...

ഇഞ്ചി,

എന്നെ ശെരിപ്പെടുത്താന്‍ ഇന്‍ഡ്യന്‍ ഫനാറ്റിക്ക്സ് വി.എച്ച്.പിക്കാരെയും അമേരിക്കന്‍ റൈറ്റ് വിങ്ങ് ഫനാറ്റിക്കുകളെയും കൂട്ടു പിടിച്ചത് വളരെ നന്നായി! അഭിനന്ദനങ്ങള്‍...

ശരിക്കും സെബിന്റെ ചോദ്യം കണ്ടതുകൊണ്ടാണു ആരു ഫണ്ട് ചെയ്തു എന്ന കാര്യം ഞാന്‍ നോക്കിയത് തന്നെ. ഈ പഠനത്തിന്റെ റിസള്‍ട്ടുകളുടെ പോരായ്മാണു ഞാന്‍ ഉന്നയിച്ച പ്രധാന പ്രശ്നം. ഈ സ്റ്റഡിയുടെ പേരില്‍ ആവേശം കൊണ്ടത് വെറുതെയായി എന്നാണു ഇവിടെ സൂചിപ്പിച്ചത്.

പിന്നെ എംബ്രിയോണിക് സ്റ്റെം സെല്‍ റിസര്‍ച്ചിന്റെ കാര്യം. ഒന്നാമതായി അമേരിക്കയില്‍ പ്രൈവറ്റ് ഫണ്ടഡ് റിസര്‍ച്ച് ഈ ഏറിയയില്‍ നടക്കുന്നുണ്ട്. ബുഷിന്റെ വീറ്റോ വരുന്നതിനു മുന്‍പ് സര്‍ക്കാര്‍ വക കാശു കൊടുത്ത് ഡിവലപ് ചെയ്തെടുത്ത ഇരുപതോളം സെല്‍ ലൈനുകളില്‍ ഇപ്പോഴും ഗവേഷണം നടക്കുന്നുണ്ട്. ബുഷ് സര്‍ക്കാര്‍ വക കാശുകൊടുക്കത്തില്ല എന്ന് പിന്നീട് പറഞ്ഞപ്പോള്‍, ബുഷിന്റെ പാര്‍ട്ടിക്കാരന്‍ ഗവര്‍ണര്‍ ആര്യനാട് ശിവശങ്കരന്‍ കാലിഫോര്‍ണിയയില്‍ സ്റ്റേറ്റ് വക കാശു കൊടുക്കുമെന്ന് പ്രഖ്യാപിച്ചത് വാര്‍ത്തയായിരുന്നു. പിന്നെ നിരീശ്വരവാദികളാണോ എന്നറിയില്ല ചൈനയിലും ഈ ഏറിയയ്ക്ക് നല്ല ഫണ്ടിങ്ങ് കൊടുക്കുന്നുണ്ട്. ആരു പണം കൊടുത്താലും ഈ ഏറിയയിലെ റിസര്‍ച്ച് കൊണ്ട് മനുഷ്യനു ഗുണമുണ്ട്. പക്ഷെ കാളയെ കുതിരയാക്കിയതുപോലുള്ള റിസര്‍ച്ച് ആകരുതെന്ന് മാത്രം!

അറിവു പൂഴ്ത്തിവെച്ച് പലതും നഷ്ടപ്പെടുത്തിയതിനു ഉത്തരവാദികളായ തീവ്രവാദികളുടെ പ്രേതങ്ങള്‍ ഇപ്പോഴും ഇവിടെയൊക്കെ സംസ്കൃതം.. സംസ്കൃതം... സംസ്കൃതം... സംസ്കൃതം... എന്ന് പുലമ്പിക്കൊണ്ട് നടക്കുന്നുണ്ട്. അവരോട് പരാതി പറയുന്നതാവും ഉചിതം!

പൂഴ്ത്തിവെപ്പുകാര്‍ക്കും, സ്വാര്‍ത്ഥതാത്ല്പര്യക്കാരായ മുറിവൈദ്യന്മാരുടെ തന്‍പോരിമയ്ക്കുമെല്ലാം ശേഷം വൈകിയാണെങ്കിലും ആധുനിക ശാസ്ത്രം ഇന്‍ഡ്യന്‍ പരമ്പരാഗത ചികില്‍സയില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊള്ളുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. അതിനെക്കുറിച്ച് വിശദമായി എഴുതാമെന്ന് മുന്‍പ് സൂചിപ്പിച്ചിരുന്നു. ഇപ്പോള്‍ സമയമില്ല.

Inji Pennu said...

ഹണിയെക്കുറിച്ചുള്ളത് മാത്രമല്ല എന്തിനേക്കുറിച്ചും റിസര്‍ച്ച് ചെയ്യണം, ഇതൊരു ചെറിയ സ്റ്റെപ്പ് ആണെന്നേ ഞാനും ഉദ്ദേശിച്ചുള്ളൂ ആരു ഫണ്ടിയാലും. അത് മുളയിലേ ‘പാരമ്പര്യം’ ആരോപിച്ച് നുള്ളിക്കളയണ്ട ആവശ്യം ഇല്ല. ഈ സ്റ്റഡി വെച്ച് ചുമ വരുമ്പോള്‍ എല്ലാവരും തേന്‍ പ്രിസ്കൈബ് തുടങ്ങുകയും ഇല്ല.

പിന്നെ പരാതി രണ്ട് പക്ഷക്കാരോടും ഉണ്ട്. ഒന്ന് അറിവു പൂഴ്ത്തി വെച്ചവരോടും മറ്റൊന്ന് സംസ്കൃതം എന്ന് പറഞ്ഞാല്‍ എന്തോ ആറ്റം ബോംബാണെന്ന് പറഞ്ഞ് പരത്തി ഭയപ്പെടുത്തി ഉള്ള അറിവ് നഷ്ടപ്പെടുത്തുന്നവരോടും അല്ലെങ്കില്‍ സായിപ്പ് വന്ന് അറിവ് ചൂഴ്ന്നെടുത്ത് അത് പേറ്റന്റാക്കി അത് തന്നെ മറിച്ച് വില്‍ക്കാന്‍ ശ്രമിക്കുന്നതും.

എബ്ര്യോണിക്ക് റിസേര്‍ച്ചിന്റെ കാര്യം ഗവണ്മെന്റ് ഫണ്ടേ ഞാനും ഉദ്ദേശിച്ചുള്ളൂ. അല്ലാതെ പ്രൈവറ്റ്ലി ഫണ്ടട് റൈറ്റ് വിങ്ങ് ആവില്ലല്ലോ.
ചൈന വരെയൊന്നും പോകണ്ട കാര്യമില്ല, ഹാര്‍വാര്‍ഡ് വരെ പോയാല്‍ മതി, ഇപ്പോള്‍ തൊലിപ്പുറത്ത് നിന്ന് സ്റ്റെം സെല്‍ റിസേര്‍ച് ചെയ്യാമെന്ന് ബുഷിന്റെ ഫണ്ട് കിട്ടാത്തതുകൊണ്ട് ഒരു ബ്രേക്ക് ത്രൂ ഉണ്ടായിട്ടുമുണ്ടല്ലോ അതൊരു ഫനറ്റിക്കുകളുടെ ഗോഡ് സെന്റ് വിജയം പോലെ.

Joseph Antony said...

തേനിനെക്കുറിച്ചുള്ള ചര്‍ച്ച ഇത്ര ഗൗരവമാര്‍ന്ന ഒന്നാക്കി മാറ്റിയ എല്ലാവര്‍ക്കും അഭിവാദനങ്ങള്‍.

കെ.പി.സുകുമാരന്‍ മാഷ്‌ പറഞ്ഞതില്‍ ഒരു കാര്യത്തോട്‌ മാത്രം ചെറിയൊരു പ്രതികരണം. മാഷേ, ചുമ രോഗമേ അല്ല എന്ന തിരിച്ചറിവൊക്കെ നല്ലതാണ്‌. പക്ഷേ ഇത്തരം തിരിച്ചറിവുകള്‍ ഒടുവില്‍ പണ്ട്‌ പെന്തകോസ്‌തുകാര്‍ പ്രാര്‍ഥിച്ചു സുഖപ്പെടുത്താന്‍ ശ്രമിച്ച പേപ്പട്ടി കടിച്ച ഹതഭാഗ്യരുടെ അവസ്ഥയിലേക്ക്‌ ആരെയും തള്ളിവിടാതിരിക്കട്ടെ (ഞങ്ങളുടെ നാട്ടില്‍ സംഭവിച്ചതാണ്‌).

യാത്രാമൊഴി പറഞ്ഞത്‌ സത്യമാണ്‌, തേന്‍ സംബന്ധിച്ച പഠനത്തെക്കുറിച്ച്‌ 'ആര്‍ക്കൈവ്‌സ്‌ ഓഫ്‌ പീഡിയാട്രിക്‌സ്‌ ആന്‍ഡ്‌ അഡോള്‍സെന്റ്‌ മെഡിസിന്‍' പത്രപ്രവര്‍ത്തകര്‍ക്കായി മുന്‍കൂട്ടി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പാണ്‌ എന്റെ റിപ്പോര്‍ട്ടിന്‌ ആധാരം.

Suraj said...

പ്രിയ ‘യാത്രാ മൊഴീ’

ആ ലിങ്ക് തിരുത്തിയതിനു നന്ദി. കമന്റു പോസ്റ്റിക്കഴിഞ്ഞപ്പോഴാണ് ഒറിജിനല്‍ റിവ്യൂവിന്റെ ഫയല്‍ മെയിലില്‍ കിട്ടിയത്. രാത്രി വൈകിയതിനാല്‍ കൊടുക്കാന്‍ കഴിഞ്ഞില്ല. താങ്കള്‍ സൂചിപ്പിച്ചപോലെ ആ റിവ്യൂ ദുര്‍ബലമായ ഈ പഠനത്തെ കുറേയൊക്കെ സാധൂകരിക്കുന്നുണ്ട്, ഗൌരവകരമായ പിഴവുകളെ റിവ്യൂവില്‍ ഒരു തരം ഐസ് പുരട്ടിയുള്ള ഭാഷയില്‍ മൃദുവായി വിമര്‍ശിച്ചിട്ടേയുള്ളൂ - അതും ചില ഭാവി നിര്‍ദ്ദേശങ്ങള്‍ എന്ന രൂപത്തില്‍ മാത്രം.
ഒരു പക്ഷേ അതിലേറ്റവും പ്രധാനപ്പെട്ട വാചകം അവസാനത്തേതായിരിക്കും (നാളെ ഒരു ഗൈഡ് ലൈനായി ഡോക്ടര്‍മാര്‍ക്ക് ലഭിക്കാന്‍ സാധ്യതയുള്ള ഒന്ന്) : "For those pediatric health care professionals who
choose not to treat cough symptoms associated with URIs,
the potential benefits of any intervention may not be worth
the risks associated with treatment.
For those who do
choose to offer therapy to children with cough, this study
suggests that honey may be a reasonable option given its
low cost, relatively low adverse effect profile, and potential
benefit."

myexperimentsandme said...

പേറ്റന്റിനെക്കുറിച്ച് വേണ്ടരീതിയില്‍ മനസ്സിലാക്കിയിട്ടാണോ എന്നറിയില്ല പലരും പേറ്റന്റിന്റെ കാര്യത്തില്‍ വാചാലരാകുന്നത് കണ്ടു. നേച്ചറില്‍ ഒരു പേപ്പര്‍ അയച്ചാല്‍ അതിന്റെ വിധി ഒരു മാസത്തിനുള്ളില്‍ ,ചിലപ്പോള്‍ ഒരാഴ്ചക്കുള്ളില്‍ വരും. പിന്നെ റിവ്യൂവേഴ്സിന്റെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വെച്ച് പുതിയ പരീക്ഷണങ്ങള്‍ ചെയ്ത് തിരിച്ചയയ്ക്കുവാനും അച്ചടിച്ചു വരുവാനും ഒക്കെയായി ഏറിയാല്‍ രണ്ടോ മൂന്നോ മാസം. പക്ഷെ ഒരു പേറ്റന്റ് കിട്ടണമെങ്കില്‍ കുറഞ്ഞത് ഒരു വര്‍ഷമോ അതില്‍ കൂടുതലോ എടുക്കും. എന്തെളുപ്പം പേറ്റന്റ് കിട്ടാന്‍ അല്ലേ?


പേറ്റന്റിനെക്കുറിച്ച്, ഞാന്‍ എന്താണുദ്ദേശിച്ചതെന്ന ഒരു ക്ലാരിഫിക്കേഷന്‍ (എന്താണ് ഞാന്‍ ഉദ്ദേശിച്ചതെന്ന് മാത്രം. ഞാന്‍ ഉദ്ദേശിച്ചതാണ് ശരിയെന്നല്ല, ഞാന്‍ ഉദ്ദേശിച്ചത് തെറ്റാനാണ് വഴി).

യാത്രാമൊഴി നേച്ചറില്‍ ഒരു പേപ്പര്‍ പ്രസിദ്ധീകരിക്കപ്പെടുന്ന പ്രോസസ് വായിച്ചപ്പോള്‍ വളരെ എളുപ്പമുള്ള ഒരു പരിപാടിയാണ് അതെന്നൊരു തോന്നല്‍ എനിക്ക് വന്നു. അത് ശരിയാണ്- ആ പേപ്പറിലെ വര്‍ക്ക് നേച്ചറില്‍ പ്രസിദ്ധീകരിക്കപ്പെടാന്‍ യോഗ്യമാണെങ്കില്‍. അങ്ങിനെയാണെങ്കില്‍ നേച്ചറില്‍ ഒരു പേപ്പര്‍ അയച്ചാല്‍ അതിന്റെ വിധി ഒരു മാസത്തിനുള്ളില്‍ ,ചിലപ്പോള്‍ ഒരാഴ്ചക്കുള്ളില്‍ വരും. പിന്നെ റിവ്യൂവേഴ്സിന്റെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വെച്ച് പുതിയ പരീക്ഷണങ്ങള്‍ ചെയ്ത് തിരിച്ചയയ്ക്കുവാനും അച്ചടിച്ചു വരുവാനും ഒക്കെയായി ഏറിയാല്‍ രണ്ടോ മൂന്നോ മാസം. സിമ്പിള്‍.

ഇനി ഇതൊന്ന് കൂലംകക്ഷമായി നോക്കിയാലോ. നമ്മള്‍ ചെയ്യുന്ന വര്‍ക്ക് നേച്ചറില്‍ പ്രസിദ്ധീകരിക്കപ്പെടും എന്ന ഉറപ്പിലാണ് പേപ്പറയക്കുന്നത്. ആ പേപ്പര്‍ റിവ്യൂവേഴ്സിനയക്കാന്‍ മാത്രം ഉള്ളതാണോ എന്ന് നേച്ചര്‍ നോക്കലാണ് ആദ്യത്തെ കടമ്പ. മിക്കവാറും പല പേപ്പറുകളും അവിടെ തന്നെ തീരും. പിന്നെ യാത്രാമൊഴി പറഞ്ഞ റിവ്യൂവേഴ്സിന്റെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും. അവര്‍ ചോദിക്കുന്ന കാക്കത്തൊള്ളായിരം ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരങ്ങള്‍ കൊടുക്കണം. എല്ലാം സയന്റിഫിക് എക്സ്പളനേഷന്‍സ് ആയിരിക്കണം. അതിന് തല്ല നല്ലവണ്ണം പുകയ്ക്കണം. കൊടുക്കുന്ന എക്സ്പളനേഷന്‍സ് എല്ലാം അവര്‍ക്ക് ബോധ്യപ്പെടണം. ഈ കടമ്പകളെല്ലാം കടക്കണം. എന്നാലേ നേച്ചറില്‍ ഒരു പേപ്പര്‍ പ്രസിദ്ധീകരിക്കപ്പെടുകയുള്ളൂ എന്നാണ് ഞാന്‍ മനസ്സിലാക്കിയത്. ഇനി നേച്ചറിന്റെ പേപ്പര്‍ അവര്‍ക്ക് കിട്ടുന്നതും അത് എല്ലാ കടമ്പകളും കടന്ന് ആക്സപ്റ്റ് ചെയ്യപ്പെടുന്നതും തമ്മിലുള്ള സമയവ്യത്യാസം അറിയില്ല (അതിനായി ഒരു പേപ്പര്‍ നേച്ചറിലേക്കയക്കണം :)).

അതേ സമയം, ഞാന്‍ മനസ്സിലാക്കിയിടത്തോളം, ഈ കാര്യത്തില്‍ ഏറ്റവും ബുദ്ധിമുട്ടുണ്ടാക്കുന്ന സയന്റിഫിക് എക്സ്പ്ലനേഷന്‍സ് കൊടുക്കുന്ന ഭാഗം, പേറ്റന്റിന് അത്രയധികമില്ല. ഞാന്‍ ഈ പറയുന്നത് എത്രമാത്രം ശരിയാണ് എന്നറിയില്ല. പക്ഷേ ഞാന്‍ അറിഞ്ഞിടത്തോളവും മനസ്സിലാക്കിയിടത്തോളവും അങ്ങിനെയാണ്. അതാണ് നേച്ചറില്‍ ഒരു പേപ്പര്‍ പ്രസിദ്ധീകരിക്കുന്നതിനെക്കാളും എളുപ്പമാണ് ഒരു പേറ്റന്റ് എടുക്കുന്നത് എന്ന് പറഞ്ഞത്. അതിന്റെ ലീഗല്‍ വശം, അതുമൂലമുണ്ടാകുന്ന കാര്യങ്ങള്‍ മുതലായവ നോക്കാന്‍ പേറ്റന്റിന് അറ്റോര്‍ണിമാരും മറ്റുമുണ്ട്. കുറെ ബുദ്ധിമുട്ടുകള്‍ അവര്‍ നോക്കിക്കൊള്ളും. അവര്‍ക്കതിനുള്ള പൈസ കൊടുത്താല്‍ മതി. പക്ഷേ നേച്ചറില്‍ അയച്ച ഒരു പേപ്പറിന്റെ എല്ലാ കാര്യവും നമ്മള്‍ തന്നെ നോക്കണം. പൈസ കൊടുത്ത് ഒരു കാര്യവും തന്നെ ഇക്കാര്യത്തില്‍ ചെയ്യാനും പറ്റില്ല.

ആ ഒരു സംഗതിയാണ് “എളുപ്പം” എന്നതുകൊണ്ട് ഞാന്‍ ഉദ്ദേശിച്ചത്. അല്ലാതെ നേച്ചറില്‍ ഒരു പേപ്പര്‍ കൊടുത്തു, ആള്‍ക്കാര്‍ അത് റിവ്യു ചെയ്തു, കറക്ഷന്‍സ് വരുത്തി, ആ പേപ്പര്‍ ഒന്നുരണ്ടുമാസം കൊണ്ട് പബ്ലിഷ് ചെയ്തു എന്ന രീതിയിലുള്ള എളുപ്പമല്ല പേറ്റന്റിന്റെ കാര്യത്തില്‍ ഉദ്ദേശിച്ചത്. സബ്‌മിറ്റ് ചെയ്ത് അപ്രൂവ് ചെയ്ത് വരാനുള്ള സമയദൈര്‍ഘ്യമോ അതിന്റെ നിയമവശ നൂലാമാലകളോ അല്ല “എളുപ്പം” എന്നതുകൊണ്ട് ഞാന്‍ ഉദ്ദേശിച്ചത്. പ്രധാനമായും, കത്തിച്ചുകളയേണ്ട ബ്രെയിന്‍ സെല്ലുകളാണ് ഉദ്ദേശിച്ചത്-സയന്റിഫിക് വിശദീകരണങ്ങളുടെ അടിസ്ഥാനത്തില്‍.

ഇതെല്ലാം എന്റെ തോന്നല്‍ മാത്രം. തെറ്റെല്ലാം തിരുത്തുന്നതില്‍ പൂര്‍ണ്ണ സന്തോഷം.

പിന്നെ ഇഞ്ചി പറഞ്ഞ:

പിന്നെ പരാതി രണ്ട് പക്ഷക്കാരോടും ഉണ്ട്. ഒന്ന് അറിവു പൂഴ്ത്തി വെച്ചവരോടും മറ്റൊന്ന് സംസ്കൃതം എന്ന് പറഞ്ഞാല്‍ എന്തോ ആറ്റം ബോംബാണെന്ന് പറഞ്ഞ് പരത്തി ഭയപ്പെടുത്തി ഉള്ള അറിവ് നഷ്ടപ്പെടുത്തുന്നവരോടും അല്ലെങ്കില്‍ സായിപ്പ് വന്ന് അറിവ് ചൂഴ്ന്നെടുത്ത് അത് പേറ്റന്റാക്കി അത് തന്നെ മറിച്ച് വില്‍ക്കാന്‍ ശ്രമിക്കുന്നതും.

എന്നതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു. പണ്ടൊരിക്കല്‍ കേട്ടത് ആയുര്‍വേദമൊന്നും നമുക്ക് വേണ്ട. എന്താ കാര്യം? അതെല്ലാം സംസ്കൃതത്തിലാണ്. ഈ സംസ്കൃതമാണ് പണ്ടത്തെ ബ്രാഹ്‌മണര്‍ ഉപയോഗിച്ചിരുന്നത്. അവര്‍ ശരിയല്ലായിരുന്നു. അതുകൊണ്ട് അവരുടെ ഭാഷയും ശരിയല്ല. അതുപോലെ മനുസ്മൃതി എഴുതപ്പെട്ടതും സംസ്കൃതത്തിലാണ്. അതുകൊണ്ട് ആ ഭാഷയിലെഴുതിയ ഒന്നും നമുക്ക് വേണ്ട.

ഹിറ്റ്ലര്‍ ശരിയല്ലായിരുന്നു. എന്നുവെച്ച് ജര്‍മ്മന്‍ ഭാഷയേ വേണ്ട എന്ന് ജര്‍മ്മന്‍ കാരും അമേരിക്കക്കാരും തീരുമാനിച്ചില്ല. ആ ഭാഷയിലെഴുതപ്പെട്ട കാര്യങ്ങളിലും അവര്‍ പഠനങ്ങള്‍ നടത്തി അതിലെ നല്ലതും അവര്‍ സ്വീകരിച്ചു. പക്ഷേ നമുക്ക് ആയുര്‍വേദം എഴുതപ്പെട്ടത് സംസ്കൃതത്തിലാണെന്നതും ആ ഭാഷയില്‍ കൊള്ളരുതാത്ത പലതും എഴുതപ്പെട്ടിട്ടുണ്ടെന്നതും നമുക്ക് യോജിക്കാന്‍ കഴിയാത്ത പലരും ആ ഭാഷ ഉപയോഗിച്ചിട്ടുണ്ടെന്നതും എല്ലാം കാരണം ആ ഭാഷയിലെഴുതിയ ഒന്നും നമുക്ക് വേണ്ട-നല്ലതായാലും ചീത്തയായാലും. സംസ്കൃതം സാധാരണക്കാര്‍ക്ക് അപ്രാപ്യമാക്കി എന്ന് പരാതിപ്പെടുന്നവര്‍ തന്നെ സംസ്കൃതം അപ്പാടെ ഇല്ലാതാക്കാനും നോക്കുന്നു.അപ്പോള്‍ പണ്ടത്തെ ഉന്നതരും ഇപ്പോളത്തെ ആള്‍ക്കാരും തമ്മില്‍ എന്താണ് വ്യത്യാസം?

(ജോസഫ് മാഷേ, നല്ലോരു ബ്ലോഗില്‍ മൈതാനപ്രസംഗം കയറ്റിയതിന് മാപ്പ്).

myexperimentsandme said...

എന്തായാലും യാത്രാമൊഴി പറഞ്ഞതുപോലെ നേച്ചറില്‍ ഒരു പേപ്പര്‍ അയച്ചാല്‍ അതിന്റെ വിധി ഒരു മാസത്തിനുള്ളില്‍ ,ചിലപ്പോള്‍ ഒരാഴ്ചക്കുള്ളില്‍ വരും. പിന്നെ റിവ്യൂവേഴ്സിന്റെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വെച്ച് പുതിയ പരീക്ഷണങ്ങള്‍ ചെയ്ത് തിരിച്ചയയ്ക്കുവാനും അച്ചടിച്ചു വരുവാനും ഒക്കെയായി ഏറിയാല്‍ രണ്ടോ മൂന്നോ മാസം എന്നതല്ല നേച്ചറിലെ വെറുതെ ഒരു പേപ്പറില്‍ വെറുതെ നോക്കിയപ്പോള്‍ കണ്ടത്:

Received 31 October 2006; accepted 1 October 2007

എന്നുവെച്ച് എല്ലാ പേപ്പറുകളും അങ്ങിനെയാണെന്നല്ല, ജൂണില്‍ റിസീവ് ചെയ്ത് ഒക്ടോബറില്‍ ആക്സപ്റ്റ് ചെയ്ത പോലത്തെ പേപ്പറുകളാണ് ധാരാളം. വരുന്ന വിധിയെ അനുസരിച്ചിരിക്കും. മിക്കവാറും 80 ശതമാനത്തില്‍ കൂടുതലും തിരിച്ചയക്കപ്പെടുമെന്നാണ് എവിടെയോ വായിച്ചത്. ടോട്ടല്‍ വ്യക്തിഗത എഫര്‍ട്ട് താരതമ്യപ്പെടുത്തിയാല്‍ നേച്ചറില്‍ ഒരു പേപ്പര്‍ പ്രസിദ്ധീകരിക്കുന്നതാണോ ഒരു പേറ്റന്റ് കിട്ടുന്നതാണോ കൂടുതല്‍ ബുദ്ധിമുട്ടെന്ന് ചോദിച്ചാല്‍ (നമ്മുടെ വ്യക്തിപരമായ ബുദ്ധിമുട്ട്) എനിക്ക് തോന്നുന്നത് ഒരു പേറ്റന്റെടുക്കലായിരിക്കും എളുപ്പമെന്നാണ്. ശരിയല്ലെങ്കില്‍ എപ്പോള്‍ തിരുത്തിയെന്ന് പോലും ചോദിക്കണ്ട.

myexperimentsandme said...

ജോസഫ് മാഷേ, ഒരൊറ്റ തവണ കൂടി :)

നേച്ചറില്‍ ഒരു പേപ്പര്‍ പ്രസിദ്ധീകരിക്കുന്നതിനെപ്പറ്റി വിക്കിയുടെ നേച്ചര്‍ ലേഖനം ഇവിടെ.

Peer Reviewനെപ്പറ്റി ഇവിടെ

Joseph Antony said...

വക്കാരി മാഷെ,
ഗവേഷണ പ്രസിദ്ധീകരണങ്ങള്‍ ഇത്രയൊക്കെ പരിശ്രമം നടത്തിയാണ്‌ ഗവേഷണ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്നതെങ്കിലും, തട്ടിപ്പുകാര്‍ക്ക്‌ അതൊന്നും തടസ്സമാകാറില്ല. ദക്ഷിണകൊറിയന്‍ 'ക്ലോണിങ്‌ വിദഗ്‌ധന്‍' Hwang Woo-Suk മനുഷ്യന്റെ ഭ്രൂണവിത്തുകോശങ്ങള്‍ ആദ്യമായി സൃഷ്ടിച്ചു എന്നു കാണിച്ച്‌ Science -ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ വ്യാജമാണെന്നു തെളിയുകയും Science അത്‌ പിന്‍വലിക്കുകയും ചെയ്‌തത്‌ പെട്ടന്ന്‌ മനസിലെത്തുന്ന ഉദാഹരണം. Suk-ഉം കൂട്ടരും പ്രസിദ്ധീകരിച്ച ഒരു പേപ്പര്‍ Nature- വാരികയും പിന്‍വലിക്കുകയുണ്ടായി

ദേവന്‍ said...

ഈയിടെയായി ഞാന്‍ കൈ വയ്ക്കുന്ന പോസ്റ്റിലെല്ലാം നിരന്തരോഫ് അടിച്ച് നാശമാക്കുകയാണു ചെയ്യുന്നത്. അതിന്റെ കാര്യമെന്താണെന്ന് അറിയാന്‍ ഞാന്‍ ഇന്നു തന്നെ പോയി ജ്യോതിഷമണിരത്നം ചട്ടുകാല്‍ രാമകൃഷ്ണന്റെ കണ്ട് പ്രതിവിധി തടുന്നുണ്ട്. ദാ ഈ ലാസ്റ്റ് ആന്‍ഡ് ഫൈനല്‍ ഓഫ് അടക്കം ഇവിടെ ചെയ്ത സകല പാതകങ്ങള്‍ക്കും മാപ്പ് ജോസഫ് മാഷേ. ഡിസ്ട്രാക്റ്റ് ചെയ്യുകയോ ഡീറെയില്‍ ചെയ്യുകയോ ആണ്‌ ഇതും മുന്നത്തെ കമന്റും എന്ന് തോന്നിയാല്‍ ഡിലീറ്റ് ചെയ്യാന്‍ മടിക്കേണ്ടതില്ല. ഞാന്‍ കമന്റിനായി തുറന്നു വച്ച എന്റെ ബ്ലോഗില്‍ ഇട്ടോളാം.

പ്രിയ ഡോ. സൂരജ്, നന്ദി. പ്രകൃതിജീവനം എന്നത് ചികിത്സാശാസ്ത്രമല്ലാത്ത ഒന്നായതുകൊണ്ട് അവര്‍ക്ക് ഒന്നിനും മരുന്നില്ല. ചികിത്സ ആവശ്യമായിട്ടു വന്നാല്‍ ആധുനികമോ പാരമ്പര്യമോ എന്താണു ആളിന്റെ വിശ്വാസം അതനുസരിച്ച് അവിടെ നിന്നും മരുന്നു വാങ്ങിക്കോളും . ജീവിതചര്യകൊണ്ട് ആരോഗ്യം ഉണ്ടാക്കുക എന്നതു മാത്രമാണ്‌ പ്രകൃതിജീവനം കൊണ്ട് ഉദ്ദേശിക്കുന്നത്.

തേനിന്റെ കാര്യത്തില്‍ ഭക്രുവിന്റെ വളരെ ചെറിയ ഒരു പുസ്തകത്തിലെ ഒരു പേജില്‍ തേനിനെക്കുറിച്ച് വായിച്ചത് എടുത്തെഴുതുയാണ്‌ ചെയ്തത്. എങ്ങനെ ഹീമോഗ്ലോബിന്‍ "ബാലന്‍സിങ്ങിനു" (തുലനം? സമീകരണം? എന്താണു ചേരുന്ന വാക്കെന്ന് പിടിയില്ല) തേന്‍ സഹായിക്കുന്നു എന്ന് അദ്ദേഹം അവിടെ പറഞ്ഞിട്ടില്ലാത്തതിനാല്‍ ആള്‍ എഴുതിയ വേറേ രണ്ട് പുസ്തകം നോക്കി. (ഇങ്ങേരുടെ വര്‍ക്കില്‍ ആകെ നാലെണ്ണമേ കയ്യിലുള്ളൂ, ഇപ്പോ അതേല്‍ മൂന്നും വായിച്ചു :))

മൂപ്പര്‍ എന്തിനെ ബേസ് ചെയ്ത് പറഞ്ഞു എന്ന് (പലയിടത്ത് പുള്ളി പല കോണ്‍റ്റക്സ്റ്റില്‍ പറഞ്ഞതില്‍ നിന്നും)മനസ്സിലായത് ഇങ്ങനെയാണ്‌.
ഒന്ന്: തേനിലെ സമൃദ്ധമായ ബയോഫ്ലാവനോയിഡുകള്‍ മികച്ച ആന്റിയോക്സിഡന്റുകള്‍ ആണ്‌
രണ്ട്: തേനിലെ വൈറ്റമിന്‍ സി മ്യൂക്കസ് ഫോര്‍മേഷനെ ഇന്‍‌ഹിബിറ്റ് ചെയ്യുന്നു അതിനാലെ കൂടുതല്‍ ചുവന്നരക്താണുക്കള്‍ക്ക് ഓക്സിഫേസ് സാദ്ധ്യമാവുന്നു

മൂന്ന്: ചുമയ്ക്ക്, പ്രത്യേകിച്ച് ആസ്ത്മ അറങ്ക്കിന്റെ ശ്വാസതടസ്സം മാറ്റാന്‍ തേന്‍ സഹായിക്കുന്നു. മ്യൂക്കസ്, ആല്‍ക്കഹോള്‍, ആന്റി മൈക്രോബിയല്‍ പ്രോപ്പര്‍ട്ടീസ്)

നാല്‌: പാല്പിറ്റേഷന്‍ കുറച്ച് സര്‍ക്കുലേഷന്‍ ഓര്‍ഡറിലാക്കാന്‍ തേനിനു കഴിവുണ്ട് (ഇതെങ്ങനെ എന്ന് പറഞ്ഞിട്ടില്ല, എനിക്ക് സ്വന്തം നിലയില്‍ അറിയുകയും ഇല്ല)

അഞ്ച്: തേനില്‍ വളരെയധികം ഇരുമ്പ് അടങ്ങിയിരിക്കുന്നു, അത് വിളര്‍ച്ചാരോഗം കുറയ്ക്കാന്‍ സഹായിക്കും.

അതായത് ഓക്സിഡേറ്റീവ് സ്റ്റ്രെസ്സ് കുറയ്ക്കുന്നു, ഓക്സിജന്‍ കോണ്ടാക്റ്റ് സുഗമമാക്കുന്നു, വിളര്‍ച്ച കുറയ്ക്കുന്നു, രക്തചംക്രമണം സുഗമമാക്കുന്നു എന്നതിന്റെ ചുരുക്കമായി ആണ്‌ ഹീമോഗ്ലോബിന്‍ ബാലന്‍സിങ്ങ് എന്ന് മൂപ്പരു പറഞ്ഞതെന്ന് തോന്നുന്നു (ഇതെല്ലാം ഞാന്‍ എന്‍ഡോര്‍സ് ചെയ്യുകയല്ല)
തേനില്‍ എന്തൊക്കെ ധാതു ലവണ പ്രോട്ടീന്‍ വൈറ്റമിന്‍ ഉണ്ടെന്ന് അദ്ദേഹം ഒരു ടേബിള്‍ കൊടുത്തിട്ടുണ്ട്, വായിച്ചിടത്തോളം ഇതൊക്കെ കൃത്രിമമായി നിര്‍മ്മിക്കാന്‍ യാതൊരു ബുദ്ധിമുട്ടും ഇല്ലതാനും (ഇനി എനിക്ക് അറിയാത്തതെങ്കിലും ഉണ്ടേല്‍ ഈ സ്റ്റേറ്റ്മെന്റ് പിന്‍‌വലിച്ചു)

ഇനി ഒരു ഭയങ്കര വിശദീകരണം: തേന്‍ എന്ന ആഹാരത്തിന്റെ ഗുണം ആണ്‌ ഭക്രു പറഞ്ഞിരിക്കുന്നത്, മരുന്നിന്റെ അല്ല. മരുന്നുകള്‍, എന്തിനു, ഫുഡ് സപ്ലിമെന്റുകള്‍ പോലും ജീവനശൈലിയയുടെ സ്കോപ്പില്‍ പെടുന്നില്ല. ഇതേപോലെ ഭക്രു തവിട്, നെല്ലിക്കാ, ബ്ലാത്തിച്ചക്ക, മുരിങ്ങപ്പൂവ് എന്നു വേണ്ട ഒരുമാതിരി തിന്നാന്‍ കൊള്ളാവുന്ന നൂറുകണക്കിനു സാധനങ്ങളെക്കുറിച്ച് എഴുതിയിട്ടുണ്ട്.


യാത്രാമൊഴിയേ, സംഭവം ഫുള്‍ ടെക്സ്റ്റും അനാലിസിസും തന്നതിനു നന്ദി. തേന്‍ മരുന്നാകുമോ എന്ന് അറിയാന്‍ എന്തായാലും ഈ ഗവേഷണം പോരാ എന്ന് എനിക്കും തോന്നുന്നു. ഇല്ലെന്നു പറയാനും ഇതു മതിയാവില്ല.

പിന്നെ ഫണ്ടിങ്ങ് (തള്ളേ! ഇഞ്ച്ചി അതിന്റെ രാഷ്ട്രീയവശം കേറിപ്പിടിച്ചല്ലോ, മനസ്സിലായി എന്താണിപ്പോ സ്റ്റെം സെല്ലേല്‍ പിടിച്ചതെന്ന് ) അതൊരു മഹാപാപമല്ലെന്ന് പറയാന്‍ ഞാനും കൂടും. തേനില്‍ ഗവേഷിച്ചാല്‍ ഗുണം തേന്‍ വില്‍ക്കുന്നവന്‌ ആയതുകൊണ്ട് അവര്‍ ഫണ്ടും. ക്ലോപിഡോഗ്രല്‍ ബൈസള്‍ഫേറ്റേല്‍ ഗവേഷിച്ചാല്‍ ബ്രിസ്റ്റള്‍ മയേര്‍സ് സ്ക്വിബ്ബ് സനോഫി ഫണ്ട് തരും.
പണം കായ്ക്കാത്ത സത്യത്തിനു വൈദ്യത്തിലിന്നു സ്ഥാനമില്ലാതെയായോ എന്ന് ഡോ. മാക്‌ഡോഗള്‍ (ഫണ്ടില്ലാത്തതിന്റെ കൊതിക്കെറുവാണോ എന്തോ) കരയും.

എന്നാല്‍ ഫണ്ടുതന്നവനോട് ഗവേഷകര്‍ ചായ്വ് കാണിക്കുമെന്നതും കാര്യം തെളിയിച്ച് തെളിയിച്ച് ഇപ്പോ പന്തം പോലെ തെളിഞ്ഞ കാര്യവുമാണേ. ഗവേഷണത്തിനു മുകളില്‍ നടന്ന ഗവേഷണങ്ങളുടെ ഒരു സേമ്പിള്‌:
http://medicine.plosjournals.org/perlserv/?request=get-document&doi=10.1371/journal.pmed.0040184

സ്റ്റാറ്റിന്‍ മരുന്നുകളുടെ മുകളില്‍ നടന്ന നൂറ്റിത്തൊണ്ണൂറ്റി രണ്ട് ക്ലിനിക്കല്‍ ട്രയലുകളില്‍ അമ്പതു ശതമാനം ഡ്രഗ് കമ്പനി ഫണ്ട് ചെയ്തതും മുപ്പത്തേഴു ശതമാനം ഫണ്ട് സോഴ്സ് എന്തെന്നു പറയാന്‍ തയ്യാറാവാത്തതും ബാക്കി ഫൈനാന്‍ഷ്യന്‍ ഇന്ററസ്റ്റില്ലാത്ത ഫണ്ടുള്ളവരും ആയിരുന്നു. നിഗമനം, ഫണ്ട് ചെയ്ത മരുന്നിനെ പിന്‍‌തുണയ്ക്കുന്ന ഫലം വരാന്‍ ഡ്രഗ്ഗ് ഫണ്ടഡ് RCTക്ക് ഉണ്ടാവാനുള്ള സാദ്ധ്യത അതേ പഠനം നടത്തുന്ന ഫൈനാന്‍ഷ്യന്‍ ഇന്ററസ്റ്റില്ലാത്ത RCTയെക്കാള്‍ സാദ്ധ്യത കൂടുതലാണ്‌. പ്രത്യേകിച്ച് ഒരു വികാരവും തോന്നുന്നില്ലേ, എന്നാല്‍ വിട്ടുകളഞ്ഞ വാക്ക് കൂട്ടുച്ചേര്‍ക്കാം- സാദ്ധ്യത മുപ്പത്തഞ്ച് മടങ്ങ് കൂടുതല്‍ ആണ്‌.

സ്റ്റാറ്റിന്‍ ട്രീറ്റ്മെന്റ് ഗൈഡ്ലൈന്‍ കൊടുക്കേണ്ട NCEP പാനലിലെ ഒമ്പതു മെമ്പര്‍മാരില്‍ എട്ടു പേരും ഏതെങ്കിലും സ്റ്റാറ്റിന്‍ നിര്‍മ്മാതാക്കളില്‍ ഫൈനാന്‍ഷ്യല്‍ ഇന്ററസ്റ്റ് ഉണ്ടെന്നു കൂടെ ചേര്‍ത്തു വേണം വായിക്കാന്‍.

എഴുതി ഞാന്‍ എങ്ങോട്ടാണു പോകുന്നതെന്ന് എനിക്കു തന്നെ നിശ്ചയമില്ലാത്തതുകൊണ്ട് ഞാന്‍ തേന്‍ വിട്ട് തേനി വഴി ഓടി രക്ഷപ്പെടുന്നു. ഇനി കമന്റേണ്ടി വന്നാല്‍ കമന്ററയില്‍ പോസ്റ്റാം.

myexperimentsandme said...

തന്നെ തന്നെ ജോസഫ് മാഷേ. നേച്ചറിനെപ്പറ്റിയുള്ള വിക്കിലേഖനത്തില്‍ തന്നെയുണ്ട് ചില തട്ടിപ്പു പേപ്പറുകള്‍ നേച്ചറിലും സയന്‍സിലും തുടര്‍ച്ചയായി പോലും പ്രസിദ്ധീകരിക്കപ്പെട്ടത്.

സുക്കിന്റെ പേപ്പര്‍ പ്രസിദ്ധീകരിച്ചത് സയന്‍സിലായിരുന്നു. അവര്‍ അത് പിന്‍‌വലിച്ചു.

myexperimentsandme said...

എനിക്ക് വയ്യ, ഞാന്‍ പറഞ്ഞത് തന്നെയാണല്ലേ ജോസഫ് മാഷും പറഞ്ഞത്- സ്വോറി. സുക്കണ്ണന്‍ നേച്ചറിന്റെ വിളിയും കേട്ടിരുന്നു എന്നറിയില്ലായിരുന്നു :) ജോസഫ് മാഷേ, ഈ അന്താരാഷ്ട്ര ഓഫുകള്‍ക്കും ഓഫറുകള്‍ക്കും മാഫേലലി.

Cartoonist Gireesh vengara said...

തേനിന്റെ രുചി മധുരമാണെന്ന്
അവര്‍ പറഞാലേ ഞാന്‍ വിശ്വസിക്കൂ...

K.P.Sukumaran said...

തേനിനെന്താ ഇപ്പം ഒരു പ്രശ്നം ?

qtix said...
This comment has been removed by the author.
Omnichannel CX Solutions said...

Knowing the pulse of your target market ensures you serve them better. Armed with the right set of omnichannel CX solutions, you can provide a consistent user.