Sunday, August 26, 2007

ബധിരതയകയറ്റാന്‍ പ്രകാശം

കാഴ്‌ചയ്‌ക്കുള്ളതാണ്‌ പ്രകാശമെന്ന്‌ നമുക്കറിയാം. എന്നാല്‍, കേഴ്‌വിക്കും പ്രകാശം ഉപയോഗിക്കാം എന്നു കണ്ടെത്തിയിരിക്കുകയാണ്‌ ഒരുസംഘം ഗവേഷകര്‍. കണ്ടുപിടിത്തങ്ങളുടെ വഴികള്‍ പലപ്പോഴും പ്രതീക്ഷിക്കുന്നതിലും വിചിത്രമായിരിക്കുമെന്ന വസ്‌തുതയ്‌ക്ക്‌ അടിവരയിടുകയാണ്‌ ഈ ഗവേഷണം.

ധിരതയുടെ ദുരിതം പേറുന്നവര്‍ക്ക്‌ ആശ്വാസമേകാന്‍ പ്രകാശമെത്തുന്നു; ലേസറിന്റെ രൂപത്തില്‍. ശ്രവണശക്തി വീണ്ടെടുക്കാന്‍ ഉപയോഗിക്കുന്ന 'കോക്ലിയര്‍ ഇംപ്ലാന്റുകളു'ടെ (cochlear implants) പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കാന്‍ ലേസറുകള്‍ക്കു കഴിയുമെന്നാണ്‌ പുതിയ കണ്ടെത്തല്‍. നിലവില്‍ ഇത്തരം ഇംപ്ലാന്റുകളില്‍ ഉപയോഗിക്കുന്നത്‌ വൈദ്യുത സിഗ്നലുകളാണ്‌. അതിനു പകരം ലേസര്‍ ഉപയോഗിക്കുമ്പോള്‍ മികച്ച ഫലം നല്‍കുന്നു എന്നാണ്‌ ഒരുസംഘം അമേരിക്കന്‍ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്‌.

ലോകത്ത്‌ ഒരു ലക്ഷം പേര്‍ക്കെങ്കിലും ശബ്ദത്തിന്റെ ലോകം തുറന്നു കൊടുത്തിട്ടുള്ളത്‌ കോക്ലിയര്‍ ഇംപ്ലാന്റുകളാണ്‌. ശസ്‌ത്രക്രിയ ചെയ്‌ത്‌ ചെവിക്കുള്ളിലും തലയ്‌ക്കു പുറത്തുമായി ഘടിപ്പിക്കുന്ന ഈ സംവിധാനത്തിന്റെ സഹായത്തോടെ പലര്‍ക്കും ടെലഫോണും മറ്റും ഉപയോഗിക്കാന്‍ കഴിയുമെങ്കിലും, സാധാരണ ശ്രവണശക്തി തിരികെ നല്‍കാന്‍ ഇവയ്‌ക്കാവില്ല. ഇത്തരം ഇംപ്ലാന്റുകളില്‍ ലേസര്‍ ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ മികച്ച ഫലം ലഭിക്കുമെന്ന്‌ ഷിക്കാഗോയില്‍ നോര്‍ത്ത്‌വെസ്‌റ്റേണ്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നു.

മനുഷ്യനുള്‍പ്പടെയുള്ള സസ്‌തനികളില്‍ ശബ്ദം തിരിച്ചറിയപ്പെടുന്നത്‌ നാഡീസ്‌പന്ദനങ്ങളുടെ (neural firing) തോതനുസരിച്ചാണ്‌. ചെവിക്കുള്ളിലെ ശ്രവണനാഡി (auditory nerve) യാണ്‌ ഈ സ്‌പന്ദനങ്ങളെ മസ്‌തിഷ്‌കത്തിലെത്തിക്കുന്നത്‌. ശ്രവണനാഡിയിലൂടെയുള്ള സ്‌പന്ദനതോത്‌ ഇന്‍ഫ്രാറെഡ്‌ ലേസര്‍ രശ്‌മികളുപയോഗിച്ച്‌ നിയന്ത്രിക്കാനാകുമെന്ന്‌, നോര്‍ത്ത്‌വെസ്‌റ്റേണിലെ ക്ലൗസ്‌ പീറ്റര്‍ റിച്ചെറും സംഘവും മൃഗങ്ങളില്‍ നടത്തിയ പഠനങ്ങള്‍ തെളിയിച്ചു. ഈ ഫലം കോക്ലിയര്‍ ഇംപ്ലാന്റുകളെ മെച്ചപ്പെടുത്താന്‍ ഉപയോഗിക്കാമെന്നാണ്‌ പ്രതീക്ഷ. അമേരിക്കയിലെ 'നാഷണല്‍ ഇന്‍സ്‌റ്റിട്ട്യൂട്ട്‌ ഓഫ്‌ ഡീഫ്‌നെസ്സ്‌ ആന്‍ഡ്‌ അഥെര്‍ കമ്മ്യൂണിക്കേഷന്‍ ഡിസ്‌ഓര്‍ഡേസ്‌ ' (NIDCD) ആണ്‌ ഗവേഷണത്തിന്‌ ഫണ്ട്‌ നല്‍കുന്നത്‌.

നിലവിലുള്ള കോക്ലിയര്‍ ഇംപ്ലാന്റുകളില്‍ ഉപയോഗിക്കുന്ന വൈദ്യുതസിഗ്നലുകള്‍, ശരീരത്തിലെ നനവുള്ള, ലവണാംശം കലര്‍ന്ന പരിസ്ഥിതിയില്‍ ചിതറിപ്പോവാറുണ്ട്‌. ചെവിയ്‌ക്കുള്ളില്‍ കോക്ലിയയിലെ വിവിധയിനം നാഡീനാരുകളെ കൃത്യമായി സൂക്ഷ്‌മതയോടെ സ്‌പന്ദിപ്പിക്കാന്‍ ഇത്‌ തടസ്സമാകുന്നു. മാത്രമല്ല, പ്രത്യേക നാഡീഭാഗങ്ങള്‍ക്കു പകരം ചിതറിയ സിഗ്നലുകള്‍ കോക്ലിയയെ മൊത്തത്തില്‍ ഉത്തേജിപ്പിക്കുന്നതും ശ്രവണപ്രക്രിയ സങ്കീര്‍ണമാക്കുന്നു. സാധാരണ കോക്ലിയര്‍ ഇംപ്ലാന്റുകളില്‍ 16 അല്ലെങ്കില്‍ 24 ഇലക്ട്രോഡുകളുണ്ട്‌. അവയില്‍ ഒന്നോ രണ്ടോ എണ്ണം മാത്രം സ്‌പന്ദിപ്പിക്കുന്ന രീതിയാണ്‌ ഈ പ്രശ്‌നം മറികടക്കാന്‍ വിദഗ്‌ധര്‍ അവലംബിക്കാറ്‌. പക്ഷേ, അപ്പോള്‍ യഥാര്‍ത്ഥ ശബ്ദത്തിന്റെ മാധുര്യം ശ്രോതാവിന്‌ അപ്രാപ്യമാകുന്നു.

എന്നാല്‍, ലേസര്‍ കിരണത്തിന്‌ നാഡീനാരുകളില്‍ സൂക്ഷ്‌മമായി കേന്ദ്രീകരിക്കാന്‍ കഴിയും, സൂചിമുന മാതിരി. വൈദ്യുത സിഗ്നലുകളെപ്പോലെ നനവോ ലവണാംശമോ ഇവയെ ചിതറിക്കില്ല. അതിനാല്‍ നാഡിസ്‌പന്ദനങ്ങള്‍ കൃത്യമായി പുറപ്പെടുവിക്കും വിധം ലേസറുകള്‍ പ്രവര്‍ത്തിക്കും. വലിയ തകരാറില്ലാതെ ശബ്ദം ശ്രവിക്കാന്‍ ഇത്‌ വഴിയൊരുക്കും.

എന്നാല്‍, ശ്രവണനാഡി ഏറെക്കാലം ഇത്തരത്തില്‍ ഉത്തേജിപ്പിക്കുന്നത്‌ സുരക്ഷിതണോ എന്നതാണ്‌ പ്രശ്‌നം. റിച്ചറും സംഘവും മൃഗങ്ങളില്‍ നടത്തിയ പരീക്ഷണങ്ങളില്‍, ആറ്‌ മണിക്കൂര്‍ വരെ തുടര്‍ച്ചയായി ലേസര്‍ ഉത്തേജനത്തിന്‌ വിധേയമാക്കിയിട്ടും ശ്രവണനാഡിക്ക്‌ കാര്യമായ തകരാര്‍ കണ്ടില്ലെന്ന്‌ 'ടെക്‌നോജളി റിവ്യു' പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു. സുരക്ഷിതത്വം ഉറപ്പാക്കാന്‍ മൃഗങ്ങളില്‍ കൂടുതല്‍ പഠനങ്ങള്‍ നടത്തിയ ശേഷമേ, മനുഷ്യരില്‍ ഈ മാര്‍ഗ്ഗം പരീക്ഷിക്കാനാവൂ. അതിന്‌ ചിലപ്പോള്‍ വളര്‍ഷങ്ങള്‍ വേണ്ടിവരും.

ഒരോ പ്രത്യേക തരംഗദൈര്‍ഘ്യമുള്ള ലേസറുകളോട്‌ മാത്രം പ്രതികരിക്കാനും, അതിനനുസരിച്ച്‌ സ്‌പന്ദനങ്ങള്‍ പുറപ്പെടുവിക്കാനും പാകത്തില്‍ ശ്രവണനാഡീകോശങ്ങളെ ജീന്‍തെറാപ്പി വഴി പരുവപ്പെടുത്താനും ഭാവിയില്‍ കഴിഞ്ഞേക്കുമെന്ന്‌ 'മസാച്യൂസെറ്റ്‌സ്‌ ഇന്‍സ്റ്റിട്ട്യൂട്ട്‌ ഓഫ്‌ ടെക്‌നോജളി' (MIT) യിലെ എഡ്‌ ബോയ്‌ഡെന്‍ പറയുന്നു. പ്രകാശോത്തേജനം വഴി ശ്രവണനാഡിയുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഈ മാര്‍ഗ്ഗം, ബധിരതയ്‌ക്കെതിരെ ഭാവിയില്‍ ഏറ്റവും വലിയ ആയുധമായിക്കൂടെന്നില്ല. (അവലംബം: ടെക്‌നോളജി റിവ്യു. കടപ്പാട്‌: മാതൃഭൂമി).

3 comments:

Joseph Antony said...

ബധിരത മാറ്റാന്‍ പ്രകാശം തുണയാകുമെന്ന്‌ പുതിയ കണ്ടെത്തല്‍. ലേസറിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന 'കോക്ലിയര്‍ ഇംപ്ലാന്റുകള്‍' ശബ്ദത്തിന്റെ ലോകം തുറന്നു തരാന്‍ സഹായിച്ചേക്കും.

chithrakaran ചിത്രകാരന്‍ said...

ശാസ്ത്രകുതുകിയായ കുറുഞ്ഞി,
ചിത്രകാരന്റെ ഓണാശംസകള്‍ ...!!!

Joseph Antony said...

ചിത്രകാരന്‍,
ആശംസക്ക്‌ സ്വാഗതം, താങ്കള്‍ക്കും ഓണാശംസകള്‍