Thursday, August 30, 2007

ഓസോണ്‍ വിള്ളല്‍ ഇക്കുറി നേരത്തേ

അന്റാര്‍ട്ടിക്കിന്‌ മുകളിലെ ഓസോണ്‍ പാളിയില്‍ വര്‍ഷം തോറും പ്രത്യക്ഷപ്പെടാറുള്ള വിള്ളല്‍, ഇക്കുറി നേരത്തെയെത്തിയതായി യു.എന്നിന്‌ കീഴില്‍ പ്രവര്‍ത്തിക്കുന്ന 'ലോക കാലാവസ്ഥാ സംഘടന' (WMO) അറിയിച്ചു. ഓസോണ്‍ വിള്ളല്‍ ഒക്ടോബര്‍ ആദ്യം വരെ വളരുമെന്നതിനാല്‍ അതിന്‌ എന്തു വലിപ്പമുണ്ടാകുമെന്ന്‌ ഇപ്പോള്‍ പ്രവചിക്കാന്‍ പറ്റില്ലെന്ന്‌ സംഘടന വ്യക്തമാക്കി. അന്റാര്‍ട്ടിക്കില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഓസോണ്‍ വിള്ളല്‍ കണ്ടെത്തിയത്‌ കഴിഞ്ഞ വര്‍ഷമായിരുന്നു.

സൂര്യനില്‍ നിന്നെത്തുന്ന ആള്‍ട്രാവയലറ്റ്‌ കിരണങ്ങള്‍ അന്തരീക്ഷത്തിന്റെ മുകള്‍ത്തട്ടില്‍ വെച്ച്‌ അരിച്ചു മാറ്റുന്നത്‌ അവിടെയുള്ള ഓസോണ്‍ പാളിയാണ്‌. റഫ്രിജറേറ്ററിലും ശീതീകരണികളിലും മറ്റും വ്യാപകമായി ഉപയോഗിച്ചു വന്ന ക്ലോറോഫ്‌ളൂറോകാര്‍ബണുകള്‍ (CFCs) ആണ്‌ ഓസോണ്‍ പാളിയെ ശോഷിപ്പിച്ചതില്‍ മുഖ്യപ്രതി. ഓസോണ്‍ പാളിയില്ലായിരുന്നെങ്കില്‍ ഭൂമുഖത്ത്‌ ആയിരക്കണക്കിന്‌ ആളുകള്‍ ചര്‍മാര്‍ബുദവും നേതൃരോഗങ്ങളും ബാധിച്ച്‌ ദുരിതത്തിലാകുമായിരുന്നു.

1988-ല്‍ നിലവില്‍ വന്ന മോണ്‍ട്രിയല്‍ ഉടമ്പടി പ്രകാരം സി.എഫ്‌.സികള്‍ പോലുള്ളവയുടെ ഉത്‌പാദനവും ഉപയോഗവും കാര്യമായി പരിമിതപ്പെടുത്താന്‍ ലോകത്തിനായി. പക്ഷേ, ഇതിനകം അന്തരീക്ഷത്തില്‍ എത്തിക്കഴിഞ്ഞ ക്ലോറിനും ബ്രോമിനും ഓസോണ്‍ പാളിക്കു ക്ഷതമേല്‍പ്പിക്കുന്നത്‌ ഏറെ നാള്‍ തുടരുമെന്നും, അതുകൊണ്ടാണ്‌ സി.എഫ്‌.സികളുടെ അളവ്‌ കുറഞ്ഞിട്ടും ഓസോണ്‍ പാളിയില്‍ വര്‍ഷം തോറും വിള്ളല്‍ പ്രത്യക്ഷപ്പെടുന്നതെന്നും വിദഗ്‌ധര്‍ പറയുന്നു.

ഓസോണിനെ അപകടപ്പെടുത്തുന്ന രാസവസ്‌തുക്കളുടെ ഉപയോഗം കുറഞ്ഞെങ്കിലും, അന്റാര്‍ട്ടിക്കില്‍ പ്രത്യക്ഷപ്പെടുന്ന ഓസോണ്‍ വിള്ളലിന്‌ കുറവുണ്ടായിട്ടില്ല-കാലാവസ്ഥാ സംഘടനയുടെ പ്രസ്‌താവന പറയുന്നു. ഇപ്പോഴത്തെ നിലയ്‌ക്ക്‌ അന്റാര്‍ട്ടിക്ക ഒഴികെ മറ്റ്‌ ഭൂഖണ്ഡങ്ങള്‍ക്ക്‌ മുകളില്‍ 1980-ന്‌ മുമ്പത്തെ അവസ്ഥയിലേക്ക്‌ ഓസോണ്‍ പാളി തിരികെയെത്താന്‍ 2049 വരെ കാക്കേണ്ടിവരുമെന്നാണ്‌ കണക്കാക്കുന്നത്‌. അന്റാര്‍ട്ടിക്കയില്‍ അത്‌ പൂര്‍വസ്ഥിതിയിലെത്താന്‍ 2065 എങ്കിലുമാകണമെന്നു യു.എന്‍.പരിസ്ഥിതി പ്രോഗ്രാമും (യു.എന്‍.ഇ.പി) കാലാവസ്ഥാ സംഘടനയും പറയുന്നു.

1 comment:

Joseph Antony said...

അന്റാര്‍ട്ടിക്കിന്‌ മുകളില്‍ ഓസോണ്‍ പാളിയിലെ വിള്ളല്‍ ഈ വര്‍ഷം പതിവിലും നേരത്തെ എത്തിയിരിക്കുന്നു. അതെപ്പറ്റി