Sunday, March 18, 2007

ദ്രവ്യത്തിനൊരു ഏഴാം അവതാരം

പുതിയൊരു ദ്രവ്യരൂപത്തിന്റെ കണ്ടുപിടിത്തത്തിലേക്കു നയിച്ച ശാസ്‌ത്രീയ മുന്നേറ്റങ്ങളുടെ സംക്ഷിപ്‌ത ചരിത്രം. തുടക്കം ഇന്ത്യക്കാരനായ എസ്‌.എന്‍.ബോസില്‍ നിന്ന്‌. ചരിത്രം വികസിക്കുന്നതോ സാക്ഷാല്‍ ആല്‍ബര്‍ട്ട്‌ ഐന്‍സ്‌റ്റൈനിലൂടെയും

ത്തുവര്‍ഷം മുമ്പത്തെ കാര്യം സങ്കല്‍പ്പിച്ചു നോക്കുക. ഖരം, ദ്രാവകം, വാതകം, പ്ലാസ്‌മ എന്നിങ്ങനെ നാല്‌ അവസ്ഥകള്‍ ദ്രവ്യത്തിനുണ്ടെന്നു പറഞ്ഞുകൊണ്ട്‌ ഭൗതികശാസ്‌ത്രത്തിന്റെ ബാലപാഠം തുടങ്ങാം. കാര്യങ്ങള്‍ വളരെ ലളിതം. ഇന്ന്‌ അങ്ങനെ പറഞ്ഞു തുടങ്ങിയാല്‍ അത്‌ വസ്‌തുതാവിരുദ്ധമാകും. കാരണം, ദ്രവ്യത്തിന്റെ പുതിയ മൂന്ന്‌ അവസ്ഥകള്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ശാസ്‌ത്രലോകം കണ്ടെത്തിക്കഴിഞ്ഞു. `ബോസ്‌ സംഘനിതാവസ്ഥ' (Bose Condensate), `ഫെര്‍മിയോണിക്‌ സംഘനിതാവസ്ഥ', `അതിദ്രാവക ഫെര്‍മി വാതകം'(അതിദ്രാവകം = Superfluid) എിവയാണ്‌ പുതിയ ദ്രവ്യാവസ്ഥകള്‍. മൂന്നും കൃത്രിമമായി സൃഷ്‌ടിക്കപ്പെട്ടവ. ഇതില്‍ അതിദ്രാവക ഫെര്‍മിവാതകാവസ്ഥ കണ്ടെത്തിയതായി 2005 ജൂണ്‍ 23-ലെ `നേച്ചര്‍' വരികയിലൂടെയാണ്‌ ലോകം അറിഞ്ഞത്‌. ഫെര്‍മിയോണിക്‌ വാതകആറ്റങ്ങളെ ശീതീകരിച്ച്‌ അതിദ്രാവകാവസ്ഥയിലെത്തിക്കുന്നതില്‍ വിജയിച്ചതായി അമേരിക്കയില്‍ 'മസാച്യൂസെറ്റ്‌സ്‌ ഇന്‍സ്റ്റിട്ട്യൂട്ട്‌ ഓഫ്‌ ടെക്‌നോളജി'(എം.ഐ.ടി)യിലെ ഗവേഷകരാണ്‌ പ്രഖ്യാപിച്ചത്‌.

പത്തുവര്‍ഷം മുമ്പ്‌ ശാസ്‌ത്രലോകത്ത്‌ ആരംഭിച്ചതും , എവിടെവരെ എത്തുമെന്ന്‌ ഇനിയും നിശ്ചയിക്കാന്‍ കഴിയാത്തതുമായ ഒരു `അതിശീതമത്സര'ത്തിലെ നാഴികക്കല്ലായാണ്‌, എം.ഐ.ടി.സംഘത്തിന്റെ കണ്ടെത്തല്‍ വിലയിരുത്തപ്പെടുന്നത്‌. നാലംഗ എം.ഐ.ടി.സംഘത്തിന്‌ നേതൃത്വം നല്‍കിയതോ മേല്‍പ്പറഞ്ഞ `ശീതമത്സരം' തുടങ്ങിവെച്ചവരില്‍ ഒരാളും നോബല്‍ സമ്മാനജേതാവുമായ പ്രൊഫ. വൂള്‍ഫ്‌ഗാങ്‌ കെറ്റെര്‍ലിയും. ദ്രാവകാവസ്ഥയിലേയ്‌ക്കോ ഖരാവസ്ഥയിലേയ്‌ക്കോ വഴുതിവീഴാതെ വാതകആറ്റങ്ങളെ ശീതീകരിച്ച്‌ കേവലപൂജ്യത്തിന്‌ വളരെയടുത്തുവരെയെത്തിച്ച്‌ സംഘനിതാവസ്ഥ സൃഷ്‌ടിക്കുകയാണ്‌ അഞ്ചാമത്തെയും ആറാമത്തെയും ദ്രവ്യാവസ്ഥകളുടെ കാര്യത്തില്‍ സംഭവിച്ചതെങ്കില്‍, ഏതാണ്ട്‌ അതേ മാര്‍ഗ്ഗത്തില്‍ ലിഥിയം-ആറ്‌ ഐസോടോപ്പ്‌ വാതകത്തെ ശീതീകരിച്ച്‌ അതിദ്രാവകാവസ്ഥയിലെത്തിക്കുയാണ്‌ പുതിയ ദ്രവ്യരൂപത്തിന്റെ കാര്യത്തില്‍ നടന്നത്‌. 'ലേസര്‍ശീതീകരണ'വും 'ബാഷ്‌പീകരണശീതീകരണ'വും 'വൈദ്യുതകാന്തിക കെണി'യുമെല്ലാം ഒരുക്കി ഒരുവര്‍ഷം മുഴുവന്‍ നടത്തിയ ശ്രമത്തിനൊടുവിലാണ്‌ പുതിയ ദ്രവ്യാവസ്ഥയുടെ രൂപപ്പെടലിന്‌ തങ്ങള്‍ സാക്ഷികളായതെന്ന്‌, എം.ഐ.ടി. സംഘത്തിലെ അംഗമായ മാര്‍ട്ടിന്‍ സ്വിയേര്‍ലീന്‍ സാക്ഷ്യപ്പെടുത്തുന്നു. കെറ്റര്‍ലിയെയും സ്വിയേര്‍ലീനെയും കൂടാതെ ആഡ്രി ഷിരോറ്റ്‌സെക്‌, ക്രിസ്‌ത്യന്‍ ഷുന്‍ക്‌ എന്നിവരാണ്‌ പുതിയ ദ്രവ്യാവസ്ഥ സൃഷ്‌ടിച്ച സംഘത്തിലെ മറ്റ്‌ അംഗങ്ങള്‍.

ഖരം, ദ്രാവകം, വാതകം തുടങ്ങിയ ദ്രവ്യാവസ്ഥകളെ മനസിലാക്കാന്‍ സാധാരണഗതിയില്‍ ഒരാള്‍ക്ക്‌ പ്രത്യേകം വിശദീകരണത്തിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. പരിചിതമായ ദ്രവ്യരൂപങ്ങളാണവ. നമുക്കു ചുറ്റുമുള്ള എത്‌ വസ്‌തുവിനും ഇത്തരം മൂന്ന്‌ അവസ്ഥകള്‍ പ്രാപിക്കാനാകും. നാലാമത്തെ അവസ്ഥയായ പ്ലാസ്‌മ പക്ഷേ, പലര്‍ക്കും അത്ര പരിചിതമാവണമെന്നില്ല. വാതകങ്ങള്‍ അത്യുന്നത ഊഷ്‌മാവിലെത്തുമ്പോള്‍ അവയില്‍ ആറ്റങ്ങളിലെ ഇലക്‌ട്രോണുകളും പ്രോട്ടോണുകളും സ്വതന്ത്രകണങ്ങളെപ്പോലെ പെരുമാറാനാരംഭിക്കുന്ന അവസ്ഥയാണത്‌. നക്ഷത്രങ്ങളിലും മറ്റും ദ്രവ്യം സ്ഥിതി ചെയ്യുന്നത്‌ പ്ലാസ്‌മാവസ്ഥയിലാണ്‌. മേല്‍പ്പറഞ്ഞ നാല്‌ അവസ്ഥകളും പ്രപഞ്ചത്തില്‍ സ്വാഭാവിക രീതിയില്‍ കാണപ്പെടുന്നു. എന്നാല്‍, പുതിയ മൂന്ന്‌ ദ്രവ്യരൂപങ്ങളെ ഇത്ര ലാഘവത്വത്തോടെ മനസിലാക്കാന്‍ കഴിയില്ല. പുതിയ ദ്രവ്യരൂപങ്ങളുടെ കഥ കുറഞ്ഞത്‌ 80 വര്‍ഷം മുമ്പെങ്കിലും തുടങ്ങണം. ശാസ്‌ത്രലോകമാകെ ഇന്ന്‌ അത്യാകാംക്ഷയോടെ വീക്ഷിക്കുന്ന പുതിയ ദ്രവ്യാവസ്ഥകളുടെ ചരിത്രം തുടങ്ങേണ്ടത്‌ ശരിക്കു പറഞ്ഞാല്‍ കൊല്‍ക്കൊത്തയില്‍ നിന്നാണ്‌; സത്യേന്ദ്രനാഥ്‌ ബോസ്‌ അഥവാ എസ്‌. എന്‍. ബോസ്‌ എന്ന ഇന്ത്യന്‍ ശാസ്‌ത്രജ്ഞനില്‍ നിന്ന്‌. കഥ വികസിക്കുന്നതോ സാക്ഷാല്‍ ആല്‍ബര്‍ട്ട്‌ ഐന്‍സ്‌റ്റൈനിലൂടെയും!

ഈസ്റ്റ്‌ഇന്ത്യ റെയില്‍വെയുടെ എഞ്ചിനിയറിങ്‌ വിഭാഗത്തില്‍ ഉദ്യോഗസ്ഥനായിരുന്ന കൊല്‍ക്കൊത്ത സ്വദേശി സുരേന്ദ്രനാഥ്‌ ബോസിന്റെ മകനായിരുന്നു എസ്‌. എന്‍. ബോസ്‌. ഭൗതികശാസ്‌ത്രവുമായി ബന്ധപ്പെട്ട സാംഖികനിയമങ്ങള്‍(സ്റ്റാറ്റിസ്റ്റിക്‌സ്‌) ആയിരുന്നു ബോസിന്റെ ഇഷ്‌ടവിഷയം. കല്‍ക്കത്ത സര്‍വ്വകലാശാലയില്‍ ലക്‌ചററായിരുന്ന അദ്ദേഹത്തിന്‌, പുതുതായി രൂപംകൊണ്ട ധാക്ക സര്‍വ്വകലാശാലയുടെ ഭൗതികശാസ്‌ത്ര വിഭാഗത്തില്‍ 1921-ല്‍ നിയമനം ലഭിച്ചു. പ്ലാങ്ക്‌നിയമവും ക്വാണ്ടംസിദ്ധാന്തവുമായി ബന്ധപ്പെട്ട്‌, പ്രകാശകണങ്ങളായ ഫോട്ടോണുകളെപ്പറ്റി താന്‍ രചിച്ച ലഘുപ്രബന്ധം സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കു മുമ്പില്‍ അവതരിപ്പിക്കുകയായിരുന്നു ബോസ്‌. പ്രബന്ധത്തിലെ ഒരു സ്റ്റാറ്റിസ്റ്റിക്‌സ്‌ വിശദീകരിക്കാന്‍, രണ്ടു നാണയങ്ങള്‍ ഒരുമിച്ച്‌ ടോസ്‌ ചെയ്‌താല്‍ ലഭിക്കുന്ന ഫലങ്ങളുടെ സംഭാവ്യത (probabiltiy) വ്യക്തമാക്കാന്‍ ബോസ്‌ നടത്തിയ കണക്കുകൂട്ടലില്‍ ഒരു പിശക്‌ കടന്നു കൂടിയതായി വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടി.

യാദൃശ്ചികമായി സംഭവിച്ച തെറ്റാണതെന്ന്‌ ആദ്യം കരുതിയെങ്കിലും, സൂക്ഷ്‌മപരിശോധനയില്‍ അത്‌ പിശകല്ല എന്ന്‌ ബോസിന്‌ ബോധ്യമായി. പക്ഷേ, സ്റ്റാറ്റിസ്റ്റിക്‌സിലെ `ലളിതമായ കണക്കുകൂട്ടലില്‍ പോലും പിഴവു വരുത്തിയിരിക്കുന്നു' എന്ന കാരണത്താല്‍ ആ പ്രബന്ധം പ്രസിദ്ധീകരിക്കാന്‍ പ്രമുഖ ഭൗതികശാസ്‌ത്രജേണലുകളെല്ലാം വിസമ്മതിച്ചു. നിരാശനായ ബോസ്‌ അത്‌ ഐന്‍സ്റ്റൈയിന്‌ അയച്ചു കൊടുത്തു. ഒരു പ്രതിഭയെ മനസിലാക്കാന്‍ മറ്റൊരു പ്രതിഭ വേണം എന്നു പറയുന്നത്‌ ബോസിന്റെ കാര്യത്തില്‍ സത്യമായി. ബോസ്‌ പറഞ്ഞിരിക്കുന്നത്‌ പിശകല്ലെന്ന്‌ ഐന്‍സ്‌റ്റൈന്‌ ബോധ്യമായി, മാത്രമല്ല ബോസ്‌ എത്തിയിരിക്കുന്ന നിഗമനങ്ങള്‍ ആ മഹാശാസ്‌ത്രജ്ഞനെ ആവേശഭരിതനാക്കുകയും ചെയ്‌തു. ഐന്‍സ്റ്റൈന്‍ തന്നെ ആ പ്രബന്ധം ജര്‍മ്മന്‍ ഭാഷയിലേക്ക്‌ പരിഭാഷപ്പെടുത്തി `സെയ്‌ത്‌ഷിഫ്‌ട്‌ഫര്‍ ഫിസിക്‌' എന്ന കുലീന മാസികയില്‍ പ്രസിദ്ധീകരിച്ചു. 1924-ലായിരുന്നു അത്‌.

ശാസ്‌ത്രം ആധുനികയുഗത്തിലേക്ക്‌ നടന്നുകയറുന്ന വര്‍ഷങ്ങളായിരുന്നു അത്‌. ആപേക്ഷികതാസിദ്ധാന്തം ശരിയെന്നു തെളിഞ്ഞിട്ട്‌ അഞ്ചുവര്‍ഷം. നൂറ്റാണ്ടുകള്‍ നിലനിന്ന പ്രപഞ്ചവീക്ഷണം അടിമുടി മാറ്റാന്‍ ശാസ്‌ത്രം നിര്‍ബന്ധിതമാക്കപ്പെട്ട സമയം. ക്വാണ്ടം ഭൗതീകം അതിന്റെ ആശയക്കുഴപ്പം സൃഷ്ടിക്കാനാരംഭിച്ച്‌ പിടിമുറുക്കുന്ന കാലം. പ്രപഞ്ചം വികസിക്കുകയാണെന്ന ജ്യോതിശാസ്‌ത്രത്തിലെ എക്കാലത്തെയും മികച്ച കണ്ടെത്തലിലേക്ക്‌, കാലിഫോര്‍ണിയായിലെ മൗണ്ട്‌ വില്‍സണ്‍ ഒബ്‌സര്‍വേറ്ററിയിലിരുന്ന്‌ എഡ്വിന്‍ ഹബ്ബിള്‍ അടുത്തുകൊണ്ടിരിക്കുന്ന സമയം. ടെലിവിഷന്റെ വരവറിയിച്ച കാലം. അങ്ങനെ ഏതര്‍ത്ഥത്തിലും സമ്പന്നമായ ആ സമയത്താണ്‌, ദ്രവ്യാവസ്ഥകള്‍ സംബന്ധിച്ച പതിവുധാരണകള്‍ തിരുത്തി പുതിയ പ്രവചനം നടത്താന്‍ ഐന്‍സ്റ്റൈന്‌ തുണയായി ബോസിന്റെ സാംഖികനിയമമെത്തുന്നത്‌. ഫോട്ടോണുകള്‍, അവയുടെ ക്വാണ്ടം മെക്കാനിക്കല്‍ ഗുണമായ `സ്‌പിന്നി'ന്റെ (spin) അടിസ്ഥാനത്തില്‍, ഭിന്നകങ്ങളാണോ അഭിന്നകങ്ങളാണോ (identical) എന്നു നിശ്ചയിക്കാനുള്ള ഗണിത നിയമങ്ങളായിരുന്നു ബോസിന്റെ കണ്ടെത്തല്‍. `ബോസ്‌ സമീകരണം' അല്ലെങ്കില്‍ `ബോസ്‌ - ഐന്‍സ്റ്റന്‍ സമീകരണം' എന്നാണ്‌ ആ നിയമങ്ങള്‍ അറിയപ്പെടുന്നത്‌.

ഒരു ശാസ്‌ത്രജ്ഞനും ഒരുത്തരംകൊണ്ട്‌ തൃപ്‌തനാകാറില്ല. ഐന്‍സ്റ്റൈന്റെ കാര്യം പറയേണ്ടതില്ലല്ലോ. ബോസിന്റെ പ്രബന്ധം പ്രസിദ്ധീകരിച്ചതു കൊണ്ടുമാത്രം ഐന്‍സ്റ്റൈന്‍ അവസാനിപ്പിച്ചില്ല. ഫോട്ടോണുകളെപ്പറ്റി ബോസ്‌ പറഞ്ഞത്‌ എന്തുകൊണ്ട്‌ മറ്റ്‌ ആറ്റങ്ങളുടെ കാര്യത്തിലും ബാധകമായിക്കൂടാ എന്നദ്ദേഹം അന്വേഷണം നടത്തി. വാതകആറ്റങ്ങളെ അതിശീതാവസ്ഥയിലെത്തിച്ചാല്‍, അതിലെ ആറ്റങ്ങള്‍ക്ക്‌ ബോസ്‌സമീകരണപ്രകാരം എന്തുസംഭവിക്കും? ഏതൊരു വസ്‌തുവിന്റെയും ഊഷ്‌മാവ്‌ നിശ്ചയിക്കപ്പെടുന്നത്‌ അതിലെ ആറ്റങ്ങളുടെ ചലനവേഗവുമായി ബന്ധപ്പെട്ടാണ്‌. ഊഷ്‌മാവ്‌ വര്‍ധിക്കുമ്പോള്‍ ആറ്റങ്ങള്‍ ഉയര്‍ന്ന ഊര്‍ജ്ജനിലയിലെത്തുന്നു; അവയുടെ ചലനവേഗം വര്‍ധിക്കുകയും ചെയ്യുന്നു. ഊഷ്‌മാവ്‌ കുറയുമ്പോള്‍ ആറ്റങ്ങള്‍ താഴ്‌ന്ന ഊര്‍ജ്ജനില പ്രാപിക്കുന്നു, ചലനവേഗം കുറയുന്നു. ഊഷ്‌മാവ്‌ താഴുന്തോറും ആറ്റങ്ങളുടെ ചലനവേഗം കുറയുന്നു എന്നു പറഞ്ഞാല്‍ അതിനര്‍ത്ഥം, ആറ്റങ്ങള്‍ നിശ്ചലമാകുന്ന അവസ്ഥയായിരിക്കും അവയ്‌ക്ക്‌ എത്താന്‍ കഴിയുന്ന ഏറ്റവും താഴ്‌ന്ന താപനില എന്നാണ്‌. അതിനെയാണ്‌ കേവലപൂജ്യം എന്നു പറയുന്നത്‌(കേവലപൂജ്യം = മൈനസ്‌ 273 ഡിഗ്രി സെല്‍സിയസ്‌ അല്ലെങ്കില്‍ മൈനസ്‌ 459 ഡിഗ്രി ഫാരന്‍ഹെയ്‌റ്റ്‌). വാതകആറ്റങ്ങളെ ശീതീകരിച്ച്‌ കേവലപൂജ്യത്തിന്‌ വളരെ അടുത്തുവരെ എത്തിച്ചാല്‍ ബോസ്‌സമീകരണ പ്രകാരം, ആറ്റങ്ങള്‍ ഒത്തുചേര്‍ന്ന്‌ ഒരു സൂപ്പര്‍ആറ്റത്തിന്റെ സ്വഭാവമാര്‍ജ്ജിക്കുമെന്നും അത്‌ പുതിയൊരു ദ്രവ്യാവസ്ഥ ആയിരിക്കുമെന്നും 1924-ല്‍ ഐന്‍സ്റ്റൈന്‍ പ്രവചിച്ചു. `ബോസ്‌-ഐന്‍സ്റ്റൈന്‍ സംഘനനം' (ബി.ഇ.സി) എറിയപ്പെടുന്ന ഈ പ്രക്രിയവഴി രൂപപ്പെടു ദ്രവ്യാവസ്ഥയാണ്‌ `ബോസ്‌ സംഘനിതാവസ്ഥ' അല്ലെങ്കില്‍ `ബോസ്‌-ഐന്‍സ്റ്റൈന്‍ സംഘനിതാവസ്ഥ'.

ബോസ്‌-ഐന്‍സ്‌റ്റൈന്‍ സംഘനിതാവസ്ഥ-അഞ്ചാം ദ്രവ്യരൂപം
എന്നാല്‍, ഐന്‍സ്റ്റൈന്റെ പ്രവചനം ഭാഗികമായേ ശരിയായുള്ളൂ. കാരണം ദ്രവ്യത്തിന്റെ ഘടകാംശമായ കണങ്ങളെല്ലാം ബോസ്‌ സമീകരണം അനുസരിക്കുന്നവയല്ല. ക്വാണ്ടം മെക്കാനിക്കല്‍ ഗുണമായ `സ്‌പിന്‍' അടിസ്ഥാനപ്പെടുത്തി കണങ്ങളെ രണ്ടായാണ്‌ തിരിച്ചിട്ടുള്ളത്‌; 'ബോസോണുകള്‍' എന്നും 'ഫെര്‍മിയോണുകള്‍' എന്നും.ബോസോണുകളുടെ സ്‌പിന്‍ പൂര്‍ണ്ണസംഖ്യയും (0, 1, 2, .....) ഫെര്‍മിയോണുകളുടേത്‌ അര്‍ധപൂര്‍ണ്ണസംഖ്യയും (1/2, 3/2, 5/2,....) ആണ്‌. ബോസ്‌സമീകരണം അനുസരിക്കുവയാണ്‌ ബോസോണുകളെങ്കില്‍, 'ഫെര്‍മി-ഡിറാക്‌ സമീകരണ'മാണ്‌ ഫെര്‍മിയോണുകളുടെ പ്രവര്‍ത്തനത്തിന്‌ അടിസ്ഥാനം. പ്രോട്ടോണുകള്‍ക്കും ന്യൂട്രോണുകള്‍ക്കും അടിസ്ഥാനമായ ക്വാര്‍ക്കുകളും, ഇലക്‌ട്രോണുകള്‍ക്കും ന്യൂട്രിനോ മുതലായ കണങ്ങള്‍ക്കും അടിസ്ഥാനമായ ലപ്‌ടോണുകളും ചേര്‍ന്ന ഗണത്തെ പൊതുവെ ഫെര്‍മിയോണുകള്‍ എന്നു വിളിക്കുന്നു. ഫോട്ടോണുകള്‍, ഗ്ലുവോണുകള്‍ തുടങ്ങി ബലങ്ങള്‍ സൃഷ്‌ടിക്കുകയും വഹിക്കുകയും ചെയ്യുന്ന കണങ്ങളാണ്‌ ബോസോണുകള്‍. ബോസോണുകളുടെ പ്രത്യേകത അവയെ ശീതീകരിച്ച്‌ ഒരേ ക്വാണ്ടംമെക്കാനിക്കല്‍ അവസ്ഥയിലേക്ക്‌ എത്തിക്കാം എന്നതാണ്‌. അതുകൊണ്ട്‌ പുതിയ ദ്രവ്യരൂപം സംബന്ധിച്ച ഐന്‍സ്‌റ്റൈന്റെ പ്രവചനം ബോസോണുകളുടെ കാര്യത്തില്‍ ശരിയായി.

1742-ല്‍ എഡ്‌മണ്ട്‌ ഹാലി അന്തരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പ്രശസ്‌തമായ രണ്ട്‌ പ്രവചനങ്ങള്‍ തെളിയിക്കപ്പെടാന്‍ ബാക്കിയുണ്ടായിരുന്നു; ഹാലിയുടെ വാല്‍നക്ഷത്രത്തെ സംബന്ധിച്ചും ശുക്രസംതരണത്തെപ്പറ്റിയും. ഹാലിയുടെ വാല്‍നക്ഷത്രം, ഹാലി പ്രവചിച്ചതു പോലെ കൃത്യമായി പ്രത്യക്ഷപ്പെട്ടു; 1758-ലെ ക്രിസ്‌മസ്‌ ദിനത്തില്‍. 1761, 1769 വര്‍ഷങ്ങളിലെ ശുക്രസംതരണത്തിന്റെ (സംതരണം = transition) കാര്യത്തിലും ഹാലിയുടെ പ്രവചനം സത്യമായി. ഹാലി നിര്‍ദ്ദേശിച്ചിരുന്നതുപോലെ സൂര്യനും ഭൂമിയും തമ്മിലുള്ള അകലം കൃത്യമായി ഗണിച്ചെടുക്കാനും ശുക്രസംതരണം സഹായിച്ചു. ഏതാണ്ട്‌ ഇതിന്‌ സമാനമാണ്‌, പുതിയ ദ്രവ്യാവസ്ഥയെപ്പറ്റി ഐന്‍സ്‌റ്റൈന്‍ നടത്തിയ പ്രവചനത്തിന്റെ കാര്യവും. ബോസ്‌സമീകരണത്തിന്റെ സഹായത്തോടെ, 1924-ല്‍ ഐന്‍സ്‌റ്റൈന്‍ നടത്തിയ പ്രവചനം സത്യമാണെന്നു തെളിഞ്ഞത്‌ അദ്ദേഹം അന്തരിച്ച്‌ നാല്‌പതു വര്‍ഷം കഴിഞ്ഞാണ്‌; 1995-ല്‍. യു.എസിലെ ബൗള്‍ഡറില്‍ കോളറാഡോ സര്‍വ്വകലാശാലയിലെ എറിക്‌ കോര്‍നെലും കാള്‍ വീമാനുമാണ്‌ വാതകആറ്റങ്ങളെ ആദ്യമായി ബോസ്‌-ഐന്‍സ്റ്റയിന്‍ സംഘനനത്തിന്‌ വിധേയമാക്കി ചരിത്രം സൃഷ്‌ടിച്ചത്‌. ലേസര്‍ ശീതീകരണം പോലുള്ള അത്യന്താധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ, ഏതാണ്ട്‌ രണ്ടായിരത്തോളം റുബീഡിയം-87 വാതകആറ്റങ്ങളെ 170 നാനോകെല്‍വിന്‍ ഊഷ്‌മാവില്‍ എത്തിച്ചാണ്‌ സംഘനനം നടത്തിയത്‌(കേവലപൂജ്യത്തിന്‌ മുകളില്‍ ഒരു ഡിഗ്രി കെല്‍വിന്റെ നൂറുകോടിയിലൊരംശമാണ്‌ ഒരു നാനോകെല്‍വിന്‍!). നാലുമാസത്തിനു ശേഷം, സ്വതന്ത്രമായ മറ്റൊരു ശ്രമത്തിന്റെ ഫലമായി എം.ഐ.ടി.യിലെ വൂള്‍ഫ്‌ഗാങ്‌ കെറ്റര്‍ലി സോഡിയം-23 ആറ്റങ്ങളെ അതിശീതാവസ്ഥയിലെത്തിച്ച്‌ ബോസ്‌-ഐന്‍സ്റ്റയിന്‍ സംഘനിതാവസ്ഥ സൃഷ്‌ടിക്കുന്നതില്‍ വിജയിച്ചു. കോര്‍നെലും വീമാനും കെറ്റര്‍ലിയും തങ്ങളുടെ കണ്ടെത്തലിന്‌ 2001-ലെ ഭൗതികശാസ്‌ത്ര നോബല്‍ സമ്മാനം പങ്കിട്ടു.

റുബീഡിയം-87, സോഡിയം-23 തുടങ്ങിയ വാതകആറ്റങ്ങള്‍ ബോസോണുകളാണ്‌. അക്കാരണത്താല്‍, അതിശീതാവസ്ഥയില്‍ അവയ്‌ക്ക്‌ ഒരേ ക്വാണ്ടംമെക്കാനിക്കല്‍ നിലയിലെത്താനും സംഘനനത്തിന്‌ വിധേയമാകാനും കഴിയും. ഫെര്‍മിയോണിക്‌ കണങ്ങളുടെ കാര്യത്തില്‍ ഇത്‌ സാധ്യമല്ല. കാരണം, ഒരു ഫെര്‍മിയോണിനും മറ്റൊന്നിന്റെ ക്വാണ്ടംമെക്കാനിക്കല്‍നില പ്രാപിക്കാനാവില്ലെന്ന `പൗളിയുടെ ബഹിഷ്‌ക്കരണനിയമം' അനുസരിക്കാന്‍ വിധിക്കപ്പെട്ടവയാണവ. അതിനാല്‍, ഫെര്‍മിയോണുകളെ ബോസ്‌-ഐന്‍സ്‌റ്റൈന്‍ സംഘനിതാവസ്ഥയ്‌ക്കു സമാനമായ ദ്രവ്യാവസ്ഥയിലെത്തിക്കുകയെന്നത്‌ ഗവേഷകര്‍ക്കു മുന്നില്‍ വെല്ലുവിളിയായി. അവിടെയാണ്‌ 1957-ലെ ഒരു സിദ്ധാന്തം തുണയായെത്തിയത്‌. ജോ ബാര്‍ഡീന്‍, ലിയോ കൂപ്പര്‍, റോബര്‍ട്ട്‌ ഷ്രീഫെര്‍ എന്നീ ശാസ്‌ത്രജ്ഞര്‍ ചേര്‍ന്നു രൂപം നല്‍കിയ ബി.സി. എസ്‌. സംക്രമണ സിദ്ധാന്തപ്രകാരം, വളരെ വളരെ താഴ്‌ന്ന താപനിലയില്‍ ഇലക്‌ട്രോണുകള്‍ (ഇലക്‌ട്രോണുകള്‍ ഫെര്‍മിയോണുകളാണ്‌) `കൂപ്പര്‍ ജോഡികള്‍' എറിയപ്പെടുന്ന ജോഡികളായി ബന്ധിക്കപ്പെടുകയും, ഈ ജോഡീകരണം തകര്‍ക്കാന്‍ ബാഹ്യഊര്‍ജ്ജം പ്രയോഗിക്കപ്പെടുന്നില്ലെങ്കില്‍, ഒരു അതിദ്രാവക സ്വഭാവമാര്‍ജ്ജിച്ച്‌ അവ ഒഴുകുകയും ചെയ്യും. (വൈദ്യുതിയുടെ കാര്യത്തില്‍ `പ്രതിരോധം' എങ്ങനെയാണോ അതുപോലെയാണ്‌ ദ്രാവകങ്ങളുടെ കാര്യത്തില്‍ `ശ്യാനത'(viscostiy). അല്‍പ്പം പോലും ശ്യാനതയില്ലാതെ ദ്രാവകങ്ങള്‍ പ്രവഹിക്കു അവസ്ഥയാണ്‌ അതിദ്രവത്വം). അതിചാലകത തൃപ്‌തികരിമായി വിശദീകരിക്കുതിന്‌ സഹായകമായ ബി.സി.എസ്‌. സിദ്ധാന്തം അതിദ്രാവകങ്ങളുടെ കാര്യത്തിലും പ്രയോഗിക്കാമെന്നത്‌ ഗവേഷകരില്‍ പ്രതീക്ഷ വളര്‍ത്തി.

1995-ല്‍ കോര്‍നെലും വീമാനും ബോസ്‌-ഐന്‍സ്‌റ്റൈന്‍ സംഘനിതാവസ്ഥ സൃഷ്‌ടിച്ചപ്പോള്‍, കൂപ്പര്‍ജോഡീകരണം പ്രയോജനപ്പെടുത്തി ഫെര്‍മിയോണുകളുടെ സംഘനിതാവസ്ഥ സൃഷ്‌ടിക്കാന്‍ ശാസ്‌ത്രലോകം ശ്രമം തുടങ്ങി. എന്നാല്‍, ആറ്റങ്ങളെ കൂപ്പര്‍ജോഡീകരണത്തിന്‌ വിധേയമാക്കാന്‍ അപ്രാപ്യമെന്നു കരുതുന്നത്ര താഴ്‌ന്ന ഊഷ്‌മാവ്‌ വേണമെന്നത്‌ തടസ്സമായി. `ജോയിന്റ്‌ ഇന്‍സ്റ്റിട്ട്യൂട്ട്‌ ഫോര്‍ ലബോറട്ടറി അസ്‌ട്രോഫിസിക്‌സി'ലെ (ജെ.ഐ.എല്‍.എ) ഗവേഷകനായ മുറെയ്‌ ഹോളണ്ട്‌ ഈ തടസ്സം മറികടക്കാന്‍ ഒരുപായം 2001-ല്‍ മുന്നോട്ടുവെച്ചു. അതിശക്തമായ കാന്തികമണ്ഡലത്തിന്റെ സഹായത്തോടെ ഫെര്‍മിയോണിക്‌ ആറ്റങ്ങളെ `കൂപ്പര്‍ജോഡി'കളാക്കി മാറ്റാന്‍ കഴിഞ്ഞേക്കുമെന്നതായിരുന്നു അദ്ദേഹത്തിന്റെ നിഗമനം. അതേ ലബോറട്ടറിയിലെ തന്നെ ഡിബോറ ജിന്‍, ഹോളണ്ട്‌ മുന്നോട്ടുവെച്ച കാന്തികമാര്‍ഗ്ഗമനുസരിച്ച്‌ ഫെര്‍മിയോണുകളായ പൊട്ടാസ്യം വാതകആറ്റങ്ങള്‍ ഉപയോഗിച്ച്‌ നടത്തിയ പരീക്ഷണം 2003-ല്‍ വിജയം കണ്ടു. ഡിബോറയും സംഘവും അഞ്ചുലക്ഷം പൊട്ടാസ്യം-40 ആറ്റങ്ങളെ 50 നാനോകെല്‍വിന്‌ താഴയുള്ള താപനിലയില്‍ എത്തിച്ച്‌ ഒരു ഫെര്‍മിയോണിക്‌സംഘനിതാവസ്ഥ സാധ്യമാക്കി. അങ്ങനെ, ദ്രവ്യത്തിന്‌ ആറാമതൊരവസ്ഥ ഉണ്ടായിരിക്കുതായി 2004 ജനവരി 24-ന്റെ `ഫിസിക്കല്‍ റിവ്യൂ ലറ്റേഴ്‌സി'ലൂടെ ലോകമറിഞ്ഞു.

ഫെര്‍മിയോണിക്‌ സംഘനിതാവസ്ഥ-ആറാം ദ്രവ്യരൂപം

ബോസ്‌ സംഘനിതാവസ്ഥയുടെയും ഫെര്‍മിയോണിക്‌ സംഘനിതാവസ്ഥയുടെയും തുടര്‍ച്ചയായി അതേ ദിശയില്‍ നടന്ന ശ്രമങ്ങളാണ്‌ ഇപ്പോള്‍ പുതിയൊരു ദ്രവ്യാവസ്ഥയായ `അതിദ്രാവക ഫെര്‍മിവാതക'ത്തിന്റെ കണ്ടെത്തലിലേക്ക്‌ ഗവേഷകരെ നയിച്ചത്‌. ബോസ്‌സംഘനിതാവസ്ഥ രൂപപ്പെടുത്തുകവഴി നോബല്‍ സമ്മാനം പങ്കിട്ട കെറ്റര്‍ലിയും എം.ഐ.ടി.യിലെ അദ്ദേഹത്തിന്റെ മൂന്നു സഹപ്രവര്‍ത്തകരും, ഫെര്‍മിയോണ്‍ ഗണത്തില്‍ പെടുന്ന ലിഥിയം-6 വാതകആറ്റങ്ങളെ ലേസര്‍ ശീതീകരണം, ബാഷ്‌പീകരണശീതീകരണം (ആറ്റങ്ങളെ അസാധ്യമെന്നു കരുതുന്നത്ര താഴ്‌ന്ന ഊഷ്‌മാവിലെത്തിക്കാനുള്ള പുത്തന്‍ സങ്കേതങ്ങളാണ്‌ ഇവ) തുടങ്ങിയവയിലൂടെ കേവലപൂജ്യത്തിന്‌ വളരെയടുത്തുവരെ (50 നാനോ കെല്‍വിന്‍ വരെ)ശീതീകരിച്ചു. അതിനുശേഷം, വാതകത്തെ ഒരു ഇന്‍ഫ്രാറെഡ്‌ ലേസര്‍കിരണത്തിന്റെ ഫോക്കസില്‍ തളച്ചുനിര്‍ത്തി, ഹരിതലേസര്‍കിരണം ഉപയോഗിച്ച്‌ അതിനെ ചുറ്റിക്കാന്‍ ആരംഭിച്ചു. അപ്പോള്‍ അതില്‍, അതിദ്രവത്വത്തിന്റെ കൈമുദ്രയായ ചുഴികള്‍ പ്രത്യക്ഷപ്പെട്ടു; കൃത്യമായി ഒരേ അകലത്തില്‍ ഒരേ വലുപ്പത്തില്‍! തങ്ങളൊരു പുതിയ ദ്രവ്യാവതാരത്തിന്‌ സാക്ഷ്യം വഹിക്കുകയാണെ്‌, ഒരു വര്‍ഷത്തെ ശ്രമത്തിനൊടുവില്‍ കെറ്റര്‍ലിയും സംഘവും ഒട്ടൊരു അവിശ്വസനീയതയോടെ മനസിലാക്കി.

പുതിയ ദ്രവ്യരൂപങ്ങള്‍കൊണ്ട്‌ ആര്‍ക്ക്‌ എന്തു പ്രയോജനം എന്നു കരുതുന്നവരുണ്ടാകാം. വൈദ്യുതി കണ്ടുപിടിച്ച മൈക്കല്‍ ഫാരഡെയോട്‌ അന്നത്തെ ബ്രിട്ടീഷ്‌ ധനകാര്യമന്ത്രി ഏതാണ്ട്‌ ഇതേ ചോദ്യമാണ്‌ ഉന്നയിച്ചത്‌. ``പിറന്നുവീണ കുഞ്ഞിനെക്കൊണ്ട്‌ എന്തു പ്രയോജനം എന്നാണ്‌ അങ്ങ്‌ ചോദിക്കുന്നത്‌. ഒരു ദിവസം ഇവന്‍ നിങ്ങള്‍ക്ക്‌ നികുതി തന്നേക്കാം''-എന്നായിരുന്നു ഫാരഡെയുടെ പ്രശസ്‌തമായ മറുപടി. ലേസര്‍ കണ്ടെത്തി 20 വര്‍ഷം കഴിഞ്ഞാണ്‌ അതിന്‌ എന്തെങ്കിലും ഉപയോഗം ആദ്യമായി കണ്ടെത്തിയത്‌ എന്നോര്‍ക്കുക. ഇന്ന്‌ പുതിയ ദ്രവ്യാവസ്ഥ സൃഷ്‌ടിക്കാന്‍ മുതല്‍ മുറിവില്ലാത്ത ശസ്‌ത്രക്രിയയ്‌ക്കു വരെ ലേസര്‍ ഉപയോഗിക്കുന്നു. ദിവസവും അതിന്‌ പുതിയ ഉപയോഗങ്ങള്‍ കണ്ടെത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. അതുപോലെ, പുതിയ ദ്രവ്യരൂപങ്ങള്‍ക്കും ഭാവിയില്‍ ഒട്ടേറെ ഉപയോഗങ്ങള്‍ ഉണ്ടാകും എന്നു കരുതുകയേ നിവൃത്തിയുള്ളൂ. ബോസ്‌-ഐന്‍സ്‌റ്റൈന്‍ സംഘനിതം ഉപയോഗിച്ചു നടത്തിയ പരീക്ഷണങ്ങള്‍ ഇതിനകം നല്‍കിയ സൂചനകള്‍ അതാണ്‌ വ്യക്തമാക്കുന്നത്‌. അങ്ങേയറ്റം കാര്യക്ഷമമായ പ്രകാശീയസാന്ദ്രത (Optical denstiy) സൃഷ്‌ടിക്കാന്‍ ഈ സംഘനിതത്തിന്‌ കഴിയുമെന്ന്‌ വ്യക്തമായിട്ടുണ്ട്‌. മാത്രമല്ല, പ്രകാശത്തിന്റെ പ്രവേഗം കുറയ്‌ക്കാനും ബോസ്‌ സംഘനിതത്തിന്‌ കഴിയും. ചിലയിനം സംഘനിതത്തിലൂടെ കടത്തിവിടുമ്പോള്‍ പ്രകാശത്തിന്റെ വേഗം സെക്കന്റില്‍ വെറും മീറ്ററുകള്‍ എന്ന കണക്കിന്‌ (പ്രകാശത്തിന്റെ വേഗം സാധാരണഗതിയില്‍ സെക്കന്‍ഡില്‍ മൂന്നുലക്ഷം കിലോമീറ്ററാണെന്നോര്‍ക്കുക) കുറയുന്നതായും കണ്ടിട്ടുണ്ട്‌. കറങ്ങുന്ന ബോസ്‌സംഘനിതത്തെ തമോഗര്‍ത്തമാതൃകയായും ഉപയോഗിക്കാനാകും(പ്രകാശത്തിനു പോലും പുറത്തേക്കു രക്ഷപ്പെടാനാകാത്ത പ്രാപഞ്ചികകെണികളാണ്‌ തമോഗര്‍ത്തങ്ങള്‍). ലേസര്‍സ്‌പന്ദനങ്ങള്‍ വിദഗ്‌ധമായി സൃഷ്‌ടിക്കാന്‍ ഈ സംഘനിതം സഹായിക്കുമെന്നും തെളിഞ്ഞു കഴിഞ്ഞു. സൂപ്പര്‍കമ്പ്യൂട്ടറുകളുടെയും നാനോടെക്‌നോളജിയുടെയും വരുംകാലത്തെ നിയന്ത്രിക്കുക ഒരു പക്ഷേ, പുതിയ ദ്രവ്യാവസ്ഥകളാവില്ലെന്ന്‌ ആരു കണ്ടു!(മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌, 2005സപ്‌തംബര്‍18)
-ജോസഫ്‌ ആന്റണി

പുതിയ ദ്രവ്യരൂപം - ഒരു നാള്‍വഴി
  • 1924 -കല്‍ക്കത്ത സര്‍വ്വകലാശാലയില്‍ ഭൗതികശാസ്‌ത്ര അധ്യാപകനായ സത്യേന്ദ്രനാഥ്‌ ബോസ്‌, ഫോട്ടോണുകളുടെ സ്വഭാവം നിര്‍ണ്ണയിക്കാന്‍ രൂപംനല്‍കിയ സമീകരണം ആല്‍ബര്‍ട്ട്‌ ഐന്‍സ്‌റ്റൈന്റെ പരിഗണനയ്‌ക്ക്‌ അയയ്‌ക്കുന്നു. ആ സമീകരണം പരിഷ്‌കരിച്ച ഐന്‍സ്‌റ്റൈന്‍, അതിശീതാവസ്ഥയില്‍ പുതിയൊരു ദ്രവ്യാവസ്ഥയുണ്ടാകുമെന്ന്‌ പ്രവചിക്കുന്നു. `ബോസ്‌-ഐന്‍സ്‌റ്റൈന്‍ സംഘനിതാവസ്ഥ'യെന്ന്‌ ആ ദ്രവ്യാവസ്ഥ അറിയപ്പെടുന്നു.
  • 1938 - ഹീലിയം-4 ദ്രാവകം, 2.2 കെല്‍വിന്‌ താഴെ ഊഷ്‌മാവിലെത്തുമ്പോള്‍, ശ്യാനത തീരെയില്ലാത്ത അവസ്ഥ പ്രാപിക്കുന്നതായി പയോട്ടര്‍ കാപിറ്റ്‌സ്‌, ജോ അലന്‍, ഡോ മിസെനെര്‍ എന്നിവര്‍ ചേര്‍ന്ന്‌ കണ്ടെത്തി. `അതിദ്രവത്വ'മാണ്‌ ഈ ഗുണമെന്ന്‌ നിശ്ചയിക്കപ്പെടുന്നു.
  • 1957 - ജോ ബാര്‍ഡീന്‍, ലിയോ കൂപ്പര്‍, റോബര്‍ട്ട്‌ ഷ്രീഫെര്‍ എന്നിവര്‍ ചേര്‍ന്ന്‌ ബി.സി.എസ്‌ സംക്രമണ സിദ്ധാന്തത്തിന്‌ രൂപം നല്‍കി. അതിചാലകതയ്‌ക്കു വിശദീകരണം നല്‍കാന്‍ ഉപയോഗിക്കപ്പെട്ട ഈ സിദ്ധാന്തം, ഫെര്‍മിയോണുകളായ ഇലക്‌ട്രോണുകള്‍ അതിശീതാവസ്ഥയില്‍ `കൂപ്പര്‍ ജോഡികള്‍' എന്നറിയപ്പെടുന്ന ജോഡീകരണത്തിന്‌ വിധേയമാകുമെന്നും പ്രവചിച്ചു.
  • 1971 - ബി.സി.എസ്‌. സംക്രമണം വഴി ഫെര്‍മിയോണിക്‌ ദ്രാവകങ്ങള്‍ക്ക്‌ അതിശീതാവസ്ഥയില്‍, അതിദ്രവത്വം കൈവരുമെന്ന്‌ ഡഗ്ലസ്‌ ഡി.ഓഷെരോഫ്‌ എന്ന ഗവേഷകന്‍ ഹീലിയം-3 ആറ്റങ്ങള്‍ ഉപയോഗിച്ച്‌ സ്ഥിരീകരിച്ചു.
  • 1985 - 1995 കാലഘട്ടം- ആറ്റങ്ങളെ കേവലപൂജ്യത്തിനടുത്തുവരെ താഴ്‌ന്ന ഊഷ്‌മാവിലെത്തിക്കാന്‍ സഹായിക്കുന്ന ലേസര്‍സാങ്കേതം സ്റ്റീവന്‍ ചൂ, ക്ലോഡ്‌ കോഹന്‍-തനൗദ്‌ജി, വില്ല്യം ഡി. ഫിലിപ്പ്‌സ്‌ എന്നിവര്‍ ചേര്‍ന്ന്‌ ഘട്ടംഘട്ടമായി വികസിപ്പിച്ചു (1997-ലെ നോബല്‍ പുരസ്‌കാരം ഈ കണ്ടെത്തലുകളുടെ പേരില്‍ മൂവരും പങ്കിട്ടു).
  • 1995 - ബോസോണുകളായ റുബീഡിയം-87 വാതകആറ്റങ്ങളെ 170 നാനോകെല്‍വിന്‍ വരെ ശീതീകരിച്ച്‌ അഞ്ചാമത്തെ ദ്രവ്യരൂപമായ `ബോസ്‌-ഐന്‍സ്റ്റൈന്‍ സംഘനിതാവസ്ഥ' സൃഷ്‌ടിക്കുന്നതില്‍, അമേരിക്കയിലെ ബൗള്‍ഡറില്‍ കോളറാഡോ സര്‍വ്വകലാശാലയിലെ എറിക്‌ കോര്‍ണലും കാള്‍ വീമാനും വിജയിച്ചു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ മസാച്യൂസെറ്റ്‌സ്‌ ഇന്‍സ്റ്റിട്ട്യൂട്ട്‌ ഓഫ്‌ ടെക്‌നോളജി (എം.ഐ.ടി)യിലെ വൂള്‍ഫ്‌ഗാങ്‌ കെറ്റര്‍ലി, ബോസോണുകളായ സോഡിയം-23 ആറ്റങ്ങളെ ഉപയോഗിച്ച്‌ ഇതേ ദ്രവ്യാവസ്ഥ സൃഷ്‌ടിക്കുന്നതില്‍ വിജയിച്ചു (പുതിയ ദ്രവ്യരൂപത്തിന്റെ കണ്ടുപിടുത്തത്തിന്‌ 2001-ലെ നോബല്‍ പുരസ്‌കാരം മൂവരും പങ്കിട്ടു).
  • 1995-2001 കാലഘട്ടം-ബോസോണുകളെ പോലെ ഫെര്‍മിയോണുകള്‍ ഉപയോഗിച്ച്‌ ബോസ്‌-ഐന്‍സ്റ്റൈന്‍ സംഘനിതാവസ്ഥയ്‌ക്കു തുല്ല്യമായ ദ്രവ്യാവസ്ഥ സൃഷ്‌ടിക്കാന്‍ ശാസ്‌ത്രലോകത്ത്‌ തീവ്രശ്രമം. ബി.സി.എസ്‌. സിദ്ധാന്ത പ്രകാരം ഫെര്‍മിയോണുകളെ കൂപ്പര്‍ ജോഡീകരണത്തിന്‌ വിധേയമാക്കി ഇതു സാധിക്കാനായിരുന്നു നീക്കം.
  • 2001 - ആറ്റങ്ങളെ കൂപ്പര്‍ ജോഡീകരണത്തിന്‌ വിധേയമാക്കാന്‍ അപ്രാപ്യമെന്നു കരുതുന്നത്ര താഴ്‌ന്ന ഊഷ്‌മാവ്‌ വേണം. ഇക്കാര്യത്തില്‍ ശക്തമായ കാന്തികമണ്ഡലങ്ങളുടെ സാന്നിധ്യം പ്രയോജനം ചെയ്‌തേക്കുമെന്ന്‌ മുറെയ്‌ ഹോളണ്ട്‌ പ്രവചിക്കുന്നു.
  • 2003 - `ജോയിന്റ്‌ ഇന്‍സ്റ്റിട്ട്യൂട്ട്‌ ഫോര്‍ ലാബൊറട്ടറി അസ്‌ട്രോഫിസിക്‌സി'ലെ ഡിബോറ ജിന്‍, മുറെയ്‌ ഹോളണ്ടിന്റെ നിര്‍ദ്ദേശം പ്രയോജനപ്പെടുത്തി ഫെര്‍മിയോണുകളായ പൊട്ടാസ്യം വാതകആറ്റങ്ങളെ സംഘനിതാവസ്ഥയിലെത്തിച്ചു. `ഫെര്‍മിയോണിക്‌ സംഘനിതാവസ്ഥ'യെന്ന പുതിയ ദ്രവ്യരൂപമായിരുന്നു അത്‌.
  • 2005 - ലിഥിയം-6 ഐസോടോപ്പ്‌ വാതകത്തെ ശീതീകരിച്ച്‌ അതിദ്രാവകാവസ്ഥയിലെത്തിക്കുതില്‍ എം.ഐ.ടി.യിലെ വൂള്‍ഫ്‌ഗാങ്‌ കെറ്റെര്‍ലിയും സംഘവും വിജയിച്ചു. `അതിദ്രാവക ഫെര്‍മിവാതകം' എന്നൊരു പുതിയ ദ്രവ്യാവസ്ഥയാണതെന്ന്‌ ഗവേഷകര്‍ അവകാശപ്പെട്ടു.(കടപ്പാട്‌: നേച്ചര്‍ ഗവേഷണവാരിക, കോളറാഡോ സര്‍വകലാശാല, എം.ഐ.ടി.എന്നിവയുടെ വെബ്‌സൈറ്റുകള്‍, ജോണ്‍ ഗ്രിബ്ബിന്‍ രചിച്ച 'ഷ്രോഡിങേഴ്‌സ്‌ കിറ്റണ്‍സ്‌', വിക്കിപീഡിയ, 'ദ്രവ്യത്തിന്റെ ആറാംതമ്പുരാന്‍' എന്ന പേരില്‍ ബാബു ജോസഫ്‌ 'മാതൃഭൂമി ആഴ്‌ചപ്പതിപ്പി'ല്‍ പ്രസിദ്ധീകരിച്ച ലേഖനം).

കാണുക: ഐന്‍സ്‌റ്റൈന്‍ ഫോട്ടോണ്‍ എണ്ണാന്‍ പഠിച്ചത്‌

3 comments:

Joseph Antony said...

പുതിയ ഓരോ ദ്രവ്യരൂപവും ശാസ്‌ത്രത്തിന്‌ മുന്നില്‍ വെല്ലുവിളിയുടെയും സാധ്യതയുടെയും പുത്തന്‍ വാതായനം തുറക്കുന്നു. ഏഴാമത്തെ ദ്രവ്യരൂപത്തെയും അതിന്റെ കണ്ടെത്തലിന്‌ പിന്നിലെ ചരിത്രത്തെയും പറ്റി.

oru blogger said...

ആന്റണി ചേട്ടാ, 2001-ലെ ഫിസിക്സിന്റെ നോബല്‍ സമ്മാ‍നം ബോസ്-ഐന്‍സ്റ്റൈന്‍ തിയറിയുമായി ബന്ധപ്പെട്ട വര്‍ക്കിനാണു ലഭിച്ചതു!
എന്നിട്ടും, ഗാന്ധിജിക്കു കൊടുക്കാഞ്ഞപോലെ (അഞ്ചാറു പ്രാവശ്യം നോമിനേറ്റു ചെയ്തിരുന്നെങ്കിലും) ബോസിനും ഒരു നോബല്‍ കൊടുത്തില്ലല്ലോ!

കഷ്ടം!

Joseph Antony said...

തംബിയളിയന്‍,
താങ്കള്‍ പറഞ്ഞത് തികച്ചും ശരി. ബോസിനെയും ഗാന്ധിജിയെയും ഇ.സി.ജി.സുദര്‍ശനനെയും പോലെ എത്രയോ പേര്‍ നോബല്‍ പുരസ്കാരത്തിന്‍റെ കാര്യത്തില്‍ അവഗണിക്കപ്പെട്ടിട്ടുണ്ട്. ഏറ്റവും മികച്ച മറ്റൊരു ഉദാഹരണമാണ് ലിയോ ടോള്‍സ്റ്റോയി. അദ്ദേഹം ജീവനോടെയിരിക്കുന്പോഴാണ് സാഹിത്യത്തിനുള്ള നോബല്‍ പുരസ്കാരം മറ്റു പലര്‍ക്കും ലഭിച്ചത്.