Saturday, February 24, 2007

ചൂടേറുന്നു; ഹിമാലയം ഉരുകുന്നു

ലോകത്തെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്‌റ്റിലെ മഞ്ഞുപാളികള്‍ വേഗം ഉരുകുന്നതായി കണ്ടെത്തല്‍. ആഗോളതാപനം ഹിമാലയത്തെയും ഗുരുതരമായി ബാധിച്ചു തുടങ്ങിയതിന്റെ തെളിവാണിതെന്ന്‌ ഗവേഷകര്‍ പറയുന്നു. ഹിമാലയത്തിലെ മഞ്ഞുരുക്കം ഇന്ത്യയുള്‍പ്പടെയുള്ള ഏഷ്യന്‍ രാജ്യങ്ങളിലെ പ്രധാന നദികളെയെല്ലാം ബാധിക്കുമെന്നാണ്‌ മുന്നറിയിപ്പ്‌.
ചൈന, ഫ്രാന്‍സ്‌, അമേരിക്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ പുതിയൊരു കാലാവസ്ഥാ സൂചകത്തിന്റെ സഹായത്തോടെ നടത്തിയ പഠനത്തിലാണ്‌ ഹിമാലയം ഉരുകുന്ന കാര്യം വ്യക്തമായത്‌. എവറസ്റ്റ്‌ കൊടുമുടിയുടെ വടക്കേ ചരുവിലെ 'ഈസ്റ്റ്‌ റോങ്‌ബുക്‌' ഹിമപാളിയില്‍ മൂന്നിടത്ത്‌ തുരന്നായിരുന്നു ഗവേഷണം. സമുദ്രനിരപ്പില്‍ നിന്ന്‌ 6518 മീറ്റര്‍ ഉയരത്തിലായിരുന്നു പഠനം നടന്ന സ്ഥാനം. രണ്ടായിരം വര്‍ഷം കൊണ്ട്‌ രൂപപ്പെട്ട മഞ്ഞുപാളികള്‍ തുരന്ന സ്ഥലത്തുണ്ടായിരുന്നു. 2000, 2002 വര്‍ഷങ്ങളില്‍ നടത്തിയ ഈ പരീക്ഷണത്തിന്റെ വിശകലന റിപ്പോര്‍ട്ട്‌ ഇപ്പോഴാണ്‌ പുറത്തു വരുന്നത്‌.
മഞ്ഞുപാളിക്കുള്ളിലെ വാതകസാന്നിധ്യമാണ്‌ കാലാവസ്ഥാ വ്യതിയാനം മനസിലാക്കാനുള്ള പുതിയ സൂചകമായി ഗവേഷകര്‍ തിരിച്ചറിഞ്ഞത്‌. മുമ്പ്‌ രൂപപ്പെട്ട മഞ്ഞുപാളികളെ അപേക്ഷിച്ച്‌ ഇരുപതാം നൂറ്റാണ്ടിലെ മഞ്ഞുപാളികളില്‍ വാതകസാന്നിധ്യം വളരെ കുറവാണെന്ന്‌ ഗവേഷകര്‍ കണ്ടു. സമീപകാലത്ത്‌ വേനലില്‍ മഞ്ഞുരുക്കത്തിന്റെ ആക്കം വര്‍ധിക്കുന്നതാണ്‌ വാതകസാന്നിധ്യം കുറയാനിടയാക്കുന്നത്‌. ആഗോളതാപനം മൂലം അന്തീരക്ഷ താപനില ഉയരാന്‍ തുടങ്ങിയത്‌ കഴിഞ്ഞ നൂറ്റാണ്ടിലാണ്‌. ഉയരുന്ന താപനിലയാണ്‌, എവറസ്റ്റിലെ മഞ്ഞുപാളികളെയും സമീപകാലത്ത്‌ കൂടുതല്‍ ഉരുക്കുന്നതെന്ന നിഗമനത്തില്‍ ഗവേഷകരെത്തുകയായിരുന്നു.
ഹിമാനികളും അപ്രത്യക്ഷമാകുന്നു

ആഗോളതാപനം ഹിമാലയത്തിന്‌ വരുത്തുന്ന ഭീഷണിയിക്കുറിച്ചു പുറത്തു വന്ന ഏറ്റവും ഒടുവിലത്തെ പഠനമാണ്‌ മേല്‍ വിവരിച്ചത്‌. കഴിഞ്ഞ നാലുപതിറ്റാണ്ടിനിടെ ഹിമാലയത്തിലെ ഹിമാനികള്‍ക്ക്‌ (glaciers) വന്നിട്ടുള്ള ശോഷണത്തെപ്പറ്റി മറ്റൊരു പഠനം ജനവരിയില്‍ പുറത്തുവരികയുണ്ടായി. പഴയ സര്‍വെ വിവരങ്ങളും, പുതിയ നിരീക്ഷണങ്ങളും താരതമ്യം ചെയ്‌തായിരുന്നു പഠനം. ഹിമാലയത്തിലെ ഹിമാനികള്‍ക്ക്‌ ഈ കാലയളവില്‍ അഞ്ചിലൊന്ന്‌ ശോഷണം സംഭവിച്ചുവെന്നാണ്‌ പഠനഫലം വ്യക്തമാക്കിയത്‌.

ഈ പ്രവണത തുടരുകയാണെങ്കില്‍ ഇന്ത്യയിലെ വടക്കന്‍ നദികളിലെല്ലാം അതിന്റെ പ്രതിഫലനമുണ്ടാകും. കുറഞ്ഞത്‌ 50 കോടിയാളുകളുടെ കുടിവെള്ളം മുട്ടുമെന്ന്‌ 'കറണ്ട്‌ സയന്‍സി'ല്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. അഹമ്മദാബാദില്‍ ഇന്ത്യന്‍ സ്‌പേസ്‌ റിസര്‍ച്ച്‌ ഓര്‍ഗനൈസേഷനി(ഐ.എസ്‌.ആര്‍.ഒ)ലെ അനില്‍ കുല്‍ക്കര്‍ണിയുടെ നേതൃത്വത്തിലാണ്‌ പഠനം നടന്നത്‌. '1962 സര്‍വെ ഓഫ്‌ ഇന്ത്യ'യിലെ ഹിമാനി മാപ്പുകളും, റിമോട്ട്‌ സെന്‍സിങ്‌ ഉപഗ്രഹങ്ങള്‍ പുതുതായി പകര്‍ത്തിയ ഹിമാനിദൃശ്യങ്ങളും ഗവേഷകര്‍ താരതമ്യം ചെയ്‌തു നോക്കി.
ചെനൂബ്‌, പാര്‍ബതി, ബാസ്‌പ നദികളുടെ വൃഷ്ടിപ്രദേശങ്ങളിലെ 466 ഹിമാനികള്‍ 40 വര്‍ഷത്തിനിടെ പിന്‍വാങ്ങയിരിക്കുന്നു എന്നാണ്‌ കുല്‍ക്കര്‍ണിയും സംഘവും കണ്ടെത്തിത്‌. 1962-ല്‍ 2077 ചതുരശ്ര കിലോമീറ്റര്‍ വിസ്‌തൃതിയില്‍ ഹിമാനികളുണ്ടായിരുന്ന ഈ മേഖലയില്‍, നിലവില്‍ അത്‌ 1628 ചതുരശ്ര കിലോമീറ്ററായി മാറിയിരിക്കുന്നു. കുറവ്‌ 21 ശതമാനം. ചെറുഹിമാനികളുടെ എണ്ണത്തിലുണ്ടായ കുറവ്‌ 38 ശതമാനം വരും. അതേസമയം ശോഷണം മൂലം ഹിമാനികളുടെ ശിഥിലീകരണം വര്‍ധിക്കുകയും ചെയ്‌തു.(കടപ്പാട്‌: കറണ്ട്‌ സയന്‍സ്‌, പി.ടി.ഐ)

2 comments:

Joseph Antony said...

ആഗോളതാപനം ഹിമാലയത്തിലെ മഞ്ഞുപാളികളെയും ബാധിച്ചു തുടങ്ങിയതിന്റെ തെളിവുകള്‍ എവറസ്റ്റ്‌ കൊടുമുടിയില്‍ നിന്നു തന്നെ ഗവേഷകര്‍ക്ക്‌ ലഭിച്ചിരിക്കുന്നു.

Myna said...

സര്‍,
വളരെ നന്നായിട്ടുണ്ട്‌. ഇതെല്ലാംകൂടി പുസ്‌തകമാക്കിക്കൂടെ സര്‍.