Sunday, December 31, 2006

മാച്ചൂ പിക്‌ച്ചൂവും നെരൂദയും


പാബ്ലോ നെരൂദയുടെ ഏറ്റവും മികച്ച കവിത 'മാച്ചൂ പിക്‌ച്ചൂവിന്റെ ഉയരങ്ങളില്‍' ആകണമെന്നില്ല. പക്ഷേ, അതൊഴിവാക്കി നെരൂദയുടെ കവിതകളെപ്പറ്റി പറയാനാവില്ല. നെരൂദയുടെ കവിതയിലൂടെയാണ്‌ മാച്ചൂ പിക്‌ച്ചൂവിനെപ്പറ്റി ഞാന്‍ ആദ്യമറിഞ്ഞത്‌. ആ അറിവ്‌ ഒരു പുതുവത്സരയിനമായി ഇവിടെ ചേര്‍ക്കുന്നു; നെരൂദയുടെ കവിതയിലെ തിരഞ്ഞെടുത്ത ഭാഗങ്ങളും. നെരൂദയെപ്പറ്റിയൊരു ചെറുകുറിപ്പും



നാനൂറ്‌ വര്‍ഷം മനുഷ്യന്റെ കണ്‍വെട്ടത്തുനിന്ന്‌ മറഞ്ഞുനിന്നു, മാച്ചൂ പിക്‌ച്ചൂവെന്ന നഷ്ടനഗരം. പെറുവില്‍ കിഴക്കന്‍ ആന്‍ഡീസില്‍ സമുദ്രനിരപ്പില്‍ നിന്ന്‌ 2430 മീറ്റര്‍ ഉയരെ യുറൂംബാംബാനദിയുടെ സംഗീതം ശ്രവിച്ചു മറഞ്ഞിരുന്നു ഇന്‍കാവര്‍ഗ്ഗക്കാരുടെ ആ നഷ്ടഗേഹം. സ്പാനിഷ്‌ അധിനിവേശക്കാരുടെ കഴുകദൃഷ്ടിക്ക്‌ മാച്ചൂ പിക്‌ച്ചൂ ഗോചരമായില്ല. ക്ഷേത്രങ്ങളും കളപ്പുരകളും മറ്റ്‌ കെട്ടിടങ്ങളും ഉള്‍പ്പടെ ഇരുന്നൂറോളം നിര്‍മിതികള്‍ ചേര്‍ന്ന ആ നഗരം, യെല്‍ സര്‍വകലാശാലയിലെ ഗവേഷകനായ ഹിരാം ബിംന്‍ഗാം 1911-ലാണ്‌ കണ്ടെത്തുന്നത്‌. 1943 ഒക്ടോബറില്‍ പബ്ലോ നെരൂദയെന്ന ചിലിയന്‍ മഹാകവി ആ വിചിത്രനഗരത്തെ വീണ്ടും കണ്ടുപിടിച്ചു; കവിതയിലൂടെ, തീഷ്ണമായ വാക്കുകളിലൂടെ.

ഒരിക്കലും സന്ദര്‍ശിക്കാന്‍ ചിലപ്പോള്‍ കഴിഞ്ഞില്ലെങ്കിലും, നെരൂദയുടെ വരികളിലൂടെ ആ സമ്മോഹനനഗരം എത്രതവണ എന്റെ മുന്നില്‍ അവതരിച്ചുകഴിഞ്ഞു. യാത്രകളില്‍ വായനയ്ക്കുള്ള വരികളായി, കമ്പ്യൂട്ടറിന്റെ ഡെസ്ക്ടോപ്‌ ചിത്രമായി. എത്ര കണ്ടിട്ടും വായിച്ചിട്ടും മതിവാരാത്തത്ര അസഹനീയമായ ഒന്ന്‌. സൗന്ദര്യമെന്നത്‌ മനസിന്‌ ശാന്തിനല്‍കുന്ന പൂര്‍ണതയാണെന്ന്‌ ഉമ്പെര്‍ട്ടോ എക്കോ പറഞ്ഞത്‌ എത്ര ശരിയെന്ന്‌ വീണ്ടും വീണ്ടും ഓര്‍മിപ്പിക്കുന്നു മാച്ചൂ പിക്‌ച്ചൂ; നഷ്ടനഗരമായിട്ടുപോലും!

മാച്ചൂപിച്ചൂവിന്റെ ഉയരങ്ങളില്‍
തെരുവിലൂടെ ഞാന്‍ കടന്നുപോയി,
അന്തരീക്ഷത്തിലൂടെ,
കാറ്റില്‍നിന്നു കാറ്റിലേയ്ക്ക്‌,
ശൂന്യമായൊരു വലപോലെ.

ശരത്കാലം പുറപ്പെട്ടപ്പോഴാണ്‌
ഞാന്‍ എത്തിച്ചേര്‍ന്നത്‌.
ഇലകളുടെ സ്വര്‍ണ്ണനാണയങ്ങള്‍ചുറ്റും
ചിതറിക്കിടക്കുന്നു.
മഹത്തായ സ്നേഹം
നീണ്ടെത്തുന്ന ഒരു ചന്ദ്രനെപ്പോലെ
ഊര്‍ന്നു വീഴുന്ന ഒരു കയ്യുറയിലെന്നപോലെ
നമുക്കു സമ്മാനിക്കുന്ന ധാന്യക്കതിരുകള്‍ക്കും
വസന്തത്തിനുമിടയില്‍ ഞാന്‍ പുറപ്പെട്ടു.

വയലിനുകള്‍ക്കിടയില്‍എ
ന്നെ കാത്തിരുന്ന ആരോ
കുഴിച്ചുമൂടിയ ഗോപുരംപോലുള്ള
ഒരു ലോകം കണ്ടെത്തി
കഠിനഗന്ധക വര്‍ണ്ണമാര്‍ന്ന
ഇലകള്‍ക്കെല്ലാമടിയില്‍ചുറ്റുചുറ്റായി
ആണ്ടുകിടക്കുന്ന
ഒരു ഗോപുരം
വാല്‍നക്ഷത്രങ്ങളുടെ ഉറയിലിട്ട
ഒരു ഖഡ്ഗം പോലെ
ഞാനെന്റെ മൃദുലവ്യാകുലമായ കൈകളാഴ്ത്തി:
ആഴത്തിലേക്ക്‌,
ഭൂഗര്‍ഭശാസ്ത്രത്തിന്റെ സ്വര്‍ണ്ണത്തിലേക്ക്‌,
ഭൂമിയിലെ വസ്തുക്കള്‍ക്കുള്ളതില്‍ വെച്ച്‌
ഏറ്റവും ആഴമേറിയ യോനിയിലേക്ക്‌
അളവറ്റ അലമാലകള്‍ക്കിടയിലേക്ക്‌.
ശിരസ്സുചായ്ച്‌ ഞാനാണ്ടുപോയി,
ഗന്ധകത്തിന്റെ പ്രശാന്തിയില്‍ വീണ
ഒരു ബിന്ദുവായി.
അന്ധനെപ്പോലെ ഞാന്‍ തിരിച്ചെത്തി.
നമ്മുടെ പ്രക്ഷീണമായി മനുഷ്യവസന്തത്തിന്റെ
മുല്ലപ്പൂവിലേക്ക്‌.


മനുഷ്യജീവന്‍
അതിന്റെ മണികള്‍ ചോളംപോലെ
ഇവിടെ പൊഴിച്ചിട്ടു,
നഷ്ടപ്രവൃത്തികളുടെയും നികൃഷ്ട
സംഭവങ്ങളുടെയും
ഈ അനന്തമായ കളപ്പുരയില്‍ഒന്നല്ല,
ഏഴല്ല, എട്ടും ഏറെയും.
ഓരോരുത്തരും ഒരുകുറിയല്ല,
പലകുറി മരിച്ചു.
ഓരോ ദിവസവുംഒരു കൊച്ചുമരണം.
പൊടി, പുഴു, നഗരപ്രാന്തത്തിലെ
ചെളിയില്‍മിന്നിപ്പൊലിയുന്ന ഒരു വെളിച്ചം
പരുക്കന്‍ ചിറകാര്‍ന്ന ഒരു ചെറുമരണം
ഓരോ മനുഷ്യനിലും
ഒരു കൊച്ചു കുന്തംപോലെ തുളച്ചു കയറി
അപ്പം അല്ലെങ്കില്‍ കത്തി
അവനെ വേട്ടയാടി.

കന്നുകാലി വളര്‍ത്തുകാരന്‍,
തുറമുഖങ്ങളുടെ സന്തതി
കലപ്പയുടെ കറുത്ത കപ്പിത്താന്‍,
നിറഞ്ഞ തെരുവുകള്‍ കരണ്ടു തിന്നുന്ന
ഒരെലി,
എല്ലാവരും അവരുടെ മരണം,
ഓരോ ദിവസത്തെയും ഹ്രസ്വമായ മരണം,
കാത്തുകാത്തു തളര്‍ന്നു.
ഓരോ ദിവസവും അവരുടെ ദുസ്സഹദുരിതം
വിറപൂണ്ട കൈകളോടെ അവര്‍ മോന്തിയ
ഓരോ കറുത്ത കോപ്പപോലെയായിരുന്നു.

പിന്നെ ഞാന്‍ ഭൂമിയുടെ കോവണി കയറി
നഷ്ടവിപിനങ്ങളുടെ കിരാതജടിലതകളിലൂടെ
നിന്നിലേക്ക്‌, മാച്ചുപിച്ചു.
നടക്കല്ലുകളുടെ സമുന്നതനഗരം,
ഭൂമി അവളുടെ നിശാവസ്ത്രങ്ങളില്‍ഒളിപ്പിക്കാതിരുന്നവന്റെ
ഒടുവിലത്തെ വാസഗേഹം.
നിന്നില്‍, മനുഷ്യന്റെയും ഇടിമിന്നലിന്റെയും
പിള്ളത്തൊട്ടിലുകള്‍രണ്ടു
സമാന്തരരേഖകളെന്നപോല
മുള്‍ക്കാറ്റിലാടി.

ശിലയുടെ മാതാവ്‌
വന്‍കഴുകന്‍മാരുടെ നുര
മനുഷ്യോദയത്തിന്റെ പവിഴപ്പുറ്റ്‌
ആദിമണലില്‍ ആണ്ടുപോയ തൂമ്പ.

ഇതായിരുന്നു വീട്‌
ഇതാണ്‌ സ്ഥലം.
ചോളത്തിന്റെ കൊഴുത്ത
കതിരുകള്‍ഉയര്‍ന്നു പൊങ്ങിയതിവിടെയാണ്‌,
ഇവിടെയാണവ ചുകന്ന ഹിമവാതംപോലെ
വീണ്ടും വീണ്ടും കൊഴിഞ്ഞു വീണത്‌.

ചെമ്മരിയാടില്‍നിന്ന്‌
സ്വര്‍ണ്ണനാരുകള്‍ അഴിച്ചെടുക്കപ്പെട്ടതിവിടെയാണ്‌,
കാമുകിമാര്‍ക്കും ശ്മശാനങ്ങള്‍ക്കുംഉടുപ്പുതുന്നുവാന്‍,
സാമ്രാട്ടിനും അമ്മമാര്‍ക്കും,
പ്രാര്‍ത്ഥനകള്‍ക്കും പടയാളികള്‍ക്കും

ഇവിടെയാണ്‌ രാത്രി
രക്തംപുരണ്ട ഗിരിഗഹ്വരങ്ങളില്‍മനുഷ്യരുടെ
കാലടികളും ഗരുഡന്മാരുടെ നഗരങ്ങളും
അടുത്തടുത്ത്‌ വിശ്രാന്തി പൂകിയത്‌.
പുലര്‍വേളയില്‍ ഇടിമുഴങ്ങുന്ന ചുവടുമായി
നനുത്ത മൂടല്‍മഞ്ഞിലൂടെ നടന്ന്‌
അവര്‍ മണ്ണും കല്ലും സ്പര്‍ശിച്ചറിഞ്ഞു.
ഇരുളിലും മരണത്തില്‍ പോലും
അവര്‍ക്കവയെ തിരിച്ചറിയാന്‍ കഴിയുവോളം.

ഒരൊറ്റ നരകക്കുഴിയില്‍ മണ്ണടിഞ്ഞവര്‍,
ആഴമേറിയ ഒരൊറ്റനീര്‍ക്കയത്തിലെ പ്രേതങ്ങള്‍-
അങ്ങനെയാണ്‌ നിന്റെ മഹാഗാംഭീര്യത്തിലേക്ക്‌
മൃു‍ത്യു വന്നെത്തിയത്‌:
സത്യമായ, തീപ്പോലെ പൊള്ളിക്കുന്ന, മൃു‍ത്യു
തുളവീണ പാറപ്പുറങ്ങളില്‍നിന്ന്‌,
ചോരച്ചുകപ്പായ കൊടുമുടിയില്‍ നിന്ന്‌
നീര്‍ച്ചാലുകള്‍ തീര്‍ത്ത പടവുകളില്‍നിന്ന്‌,
നീ തട്ടത്തടഞ്ഞു വീണു,
ഒരു ശരത്കാലത്ത്‌, ഒരൊറ്റ
മരണത്തിലേയ്ക്കെന്നപോലെ
നിശ്ശൂന്യമായ കാറ്റ്‌ ഇന്നു വിലാപം
നിര്‍ത്തിയിരിക്കുന്നു,
നിന്റെ കളിമണ്‍ കാലടികള്‍ഇപ്പോഴതിന്നുപരിചിതമായി.

ഇടിമിന്നലിന്റെ കത്തികള്‍ ആകാശത്തെ
കീറിമുറിച്ചപ്പോള്‍മൂടല്‍മഞ്ഞ്‌
മഹാവൃക്ഷത്തെ വിഴുങ്ങിയപ്പോള്‍,
കാറ്റ്‌ അതിനെ വെട്ടിത്താഴെയിട്ടപ്പോള്‍,
മാനത്തെ അരിച്ചെടുത്ത പോലെ
നിന്നില്‍നിന്നൂറിയിറങ്ങിയ ജലകുംഭങ്ങളെയും
അതു മറന്നുകഴിഞ്ഞിരുന്നു.

എന്നോടൊപ്പം കയറിവരൂ,
എന്റെ അമേരിക്കന്‍ പ്രണയിനീ.
എന്നോടൊപ്പം.
ഈ രഹസ്യശിലകളെ ചുംബിക്കൂ.
യൂറൂംബാംബായുടെ രജതപ്രവാഹം
പൂമ്പൊടിയെ അതിന്റെ സ്വര്‍ണ്ണകോപ്പയിലേക്കു
പറത്തിവിടുന്നു.
വള്ളികളുടെ മാളം, ശിലീകൃതമായ സസ്യം,
മണ്ണിലുറഞ്ഞുപോയ പൂമാല,
പര്‍വതത്തിന്റെ ഈ പവിഴച്ചെല്ലത്തിന്റെ
മൗനത്തിന്നും മുകളിലേക്കു പറന്നുചെല്ലൂ.
വരൂ, ഭൂവിന്റെ ചിറകുകള്‍ക്കിടയിലെ
കരുന്നുജീവിതമേ, വരൂ.
പിന്നെ നീ, വന്യജലമേ,
കടഞ്ഞെടുത്ത തണുത്ത തെളിഞ്ഞ കാറ്റേ,
മരതകത്തിന്റെ പടയണികള്‍ പിളര്‍ന്ന്‌
മഞ്ഞില്‍നിന്ന്‌ നീ കീഴോട്ടിറങ്ങൂ.


പ്രേമിക്കൂ, പ്രേമിക്കൂപെട്ടെന്നു രാത്രി വന്നിറങ്ങുംവരെ,
ധ്യാനിക്കൂ, ഹിമത്തിന്റെ അന്ധസന്തതിയെ
മുഴങ്ങുന്ന ആന്‍ഡിയന്‍ തീക്കല്ലുതൊട്ട്‌
ഉഷസ്സിന്റെ അരുണാഭമായ കാല്‍മുട്ടുകള്‍ വരെ.

തണുപ്പിന്റെ ഇടിമിന്നലിനെ പിടികൂടി
ഈ മലമുകളില്‍ കെട്ടിയിട്ടതാരാണ്‌?
ഉറഞ്ഞ ഈ കണ്ണീരിന്നിടയില്‍
അതിനെ തുണ്ടംതുണ്ടമായി പകുത്തിട്ടതാരാണ്‌?
മലയുടെ ദ്രുതഖഡ്ഗങ്ങളില്‍ കിടന്നത്‌
വിറകൊള്ളുന്നു
തഴക്കമാര്‍ന്ന ഗിരിശരീരത്തിനുള്ളില്‍അത്‌
സ്പന്ദിക്കുന്നു
തന്റെ സൈനികശയ്യയിലേക്ക്‌
അതാനയിക്കപ്പെടുന്നു
പാറക്കെട്ടുകളിലുള്ള അന്ത്യം കണ്ട്‌
അതു ഞെട്ടിത്തെറിക്കുന്നു.

വേട്ടയാടപ്പെട്ട നിന്റെ മിന്നലുകള്‍
പറയുന്നതെന്താണ്‌?
രഹസ്യകലാപകാരിയായ നിന്റെ ഇടിമിന്നല്‍
ഒരിക്കല്‍ ഉള്ളില്‍ നിറയെ വാക്കുകളുമായി
സഞ്ചരിച്ചിരുന്നോ?
നിന്റെ അവശേഷിച്ച സുഷുമ്നാജലത്തില്‍ഉറഞ്ഞ മാത്രകള്‍,
കറുത്ത ഭാഷകള്‍, സുവര്‍ണ്ണപതാകകള്‍.
അടിത്തട്ടില്ലാത്ത വായകള്‍,
അടിത്തട്ടില്ലാത്ത നിലവിളികള്‍-
എല്ലാം പൊട്ടിത്തെറിപ്പിച്ചു
കടന്നു പോകുന്നതാരാണ്‌?
കാഴ്ച കാണാനായി ഭൂമിയില്‍നിന്നുയര്‍ന്നുവരുന്ന
പൂക്കളുടെ കണ്‍പീലികള്‍ തുണ്ടംതുണ്ടമാക്കി
അലഞ്ഞുതിരിയുന്നതാരാണ്‌?
നിന്റെ കുതിച്ചൊഴുകുന്ന കൈകളില്‍ നിന്നുതിരുന്ന
മരിച്ച വിത്തുകളെ വലിച്ചെറിയുന്നതാരാണ്‌
ആരാണവയുടെ മെതിക്കപ്പെട്ട നിശീഥിനിയെ
ഭൂഗര്‍ഭശാസ്ത്രത്തിന്റെ കല്‍ക്കരിയില്‍വീണു
ചിതറാനായി വലിച്ചെറിയുന്നത്‌?

ഓമനേ, ഓമനേ,
അതിരുകളില്‍ തൊടരുത്‌.
ആണ്ടുപോയ ശിരസ്സിനെ ആരാധിക്കയുമരുത്‌
തന്റെ തകര്‍ന്നസ്രോതസ്സുകളുടെ
മന്ദിരത്തിലിരുന്ന്‌
കാലം അതിന്റെ വളര്‍ച്ച പൂര്‍ത്തിയാക്കട്ടെ
വേഗമാര്‍ന്ന ജലപ്രവാഹത്തിനും
മഹാപ്രകാരങ്ങള്‍ക്കുമിടയിലെ മലയിടുക്കില്‍ നിന്ന്‌
അത്‌ ശ്വാസവായു ശേഖരിക്കട്ടെ,
കാറ്റിന്റെ സമാന്തരമായ പാളികളില്‍നിന്ന്‌
മലനിരകളുടെ അന്ധമായ നീര്‍ച്ചാലില്‍നിന്ന്‌,
മഞ്ഞിന്റെ കഠിനമായ അഭിവാദ്യത്തില്‍നിന്ന്‌.
എന്നിട്ടു കയറട്ടെ,
വലിച്ചെറിയപ്പെട്ട സര്‍പ്പത്തെ ചവിട്ടിമെതിച്ച്‌,
സാന്ദ്രഹിമത്തിലൂടെ, മലരില്‍നിന്നു
മലരിലേയ്ക്ക്‌.

കല്ലും കാടും; ഹരിതനക്ഷത്രധൂളികളും
പ്രകാശനിര്‍ഭരമായ
വിപിനങ്ങളും; കുഴിയും മേടും;
ഇവിടെ 'മാന്‍ടൂര്‍' പൊട്ടിത്തുറക്കുന്നു.
ജീവനുള്ളൊരു തടാകം.
നിശ്ശബ്ദതയുടെ പുതിയൊരൗന്നത്യം.

എന്റെ സത്തയിലേക്കു വരൂ
എന്റെ സ്വന്തം പുലരിയിലേക്ക്‌,
മകുടം ചൂടിയ ഏകാന്തതകളിലേക്ക്‌,
മരിച്ച സാമ്രാജ്യം ഇപ്പോഴും ജീവിക്കുന്നു.

ഘടികാരത്തിന്റെ പുറത്തുകൂടി
കഴുകന്റെ നിഴല്‍ കടന്നുപോകുന്നു:
കരുത്ത ഒരു കപ്പല്‍ പോലെ.


നക്ഷത്രങ്ങള്‍ ചൂഴ്‌ന്നഗരുഡന്‍,
മൂടല്‍ മഞ്ഞിന്റെ മുന്തിരിത്തോപ്പ്‌
കണ്ണില്ലാത്ത കരവാളം,
തകര്‍ന്നടിഞ്ഞ പ്രകാരം,
താരങ്ങള്‍ പതിച്ച ഒഡ്യാണം.
വിശുദ്ധമായ അപ്പം, കുത്തിയൊലിക്കുന്ന കോവണി
ഭീമാകാരമായ കണ്‍പീലി.
ത്രികോണരൂപമാര്‍ന്ന അടിവസ്ത്രം,
ശിലാപരാഗം, ലോഹസര്‍പ്പം,
കരിങ്കല്‍ വിളക്ക്‌, കല്‍പ്പനിനീര്‍, കല്ലപ്പം.
ആണ്ടുപോയ കപ്പല്‍, കല്ലിന്നുറവ;
തിങ്കളിന്റെ കുതിര,
ഭൂമധ്യത്തിന്റെ വൃത്തപദം,
അവസാനത്തെ ക്ഷേത്രഗണിതം.
ശിലാപ്രകാശം, ശിലാബാഷ്പം, ശിലാഗ്രന്ഥം.
കാറ്റുകള്‍ക്കിടയില്‍ കൊത്തിയെടുത്ത ഹിമശൈലം.
ആണ്ടുപോയകാലത്തിന്റെ പവിഴപ്പുറ്റ്‌
വിരലുകള്‍ തലോടി മിനുക്കിയെടുത്ത കൊത്തളങ്ങള്‍,
തൂവലുകള്‍ അടരാടിയ മേല്‍ക്കൂര.
കണ്ണാടിയുടെ കൂട്ടങ്ങള്‍.
കൊടുങ്കാറ്റിന്റെ അസ്ഥിവാരങ്ങള്‍
പടരുന്ന മുന്തിരിവള്ളി മറിച്ചിട്ട സിംഹാനങ്ങള്‍.
രക്തം പുരണ്ട നഖങ്ങളുടെ ഭരണകൂടം,
മലഞ്ചെരിവില്‍ തടവിലാക്കിയ ചുഴലിക്കാറ്റ്‌.
നിലച്ചുപോയ വൈഡ്യൂര്യജലപ്രവാഹം,
നിദ്രപൂണ്ടവരുടെ ഗോത്രമണികള്‍.
ചങ്ങലയ്ക്കിട്ട ഹിമത്തിന്റെ കഴുത്തുപട്ട.
സ്വന്തം പ്രതിമകളില്‍ നിവര്‍ന്നു കിടക്കുന്ന ഇരുമ്പ്‌.
അടച്ചിട്ട, അപ്രാപ്യമായ കൊടുങ്കാറ്റ്‌
അമേരിക്കന്‍ സിംഹത്തിന്റെ പാദങ്ങള്‍
രക്തദാഹിയായ ശില
നിഴല്‍വീണഗോപുരം, മഞ്ഞിന്റെ വാദപ്രതിവാദം,
വിരലുകളിലും വേരുകളിലുമുയര്‍ത്തിനിര്‍ത്തിയ
രാത്രി.
മൂടല്‍മഞ്ഞിന്റെ ജാലകം,
അലിവില്ലാത്ത അരിപ്രാവ്‌
രാവിന്റെ ചെടി, ഇടിമുഴക്കങ്ങളുടെ പ്രതിമ.
കടലിന്റെ മേല്‍ക്കൂര, കാതലായ ഗിരിനിര
നഷ്ടഗരുഡന്‍മാരുടെ വാസ്തുശില്‍പം.
ആകാശത്തിന്റെ കയറ്‌, കൊടുമുടിയിലെ തേനീച്ച.
ചോരയുടെ സമതലം, പണിതുയര്‍ത്തിയ നക്ഷത്രം
ധാതുക്കളുടെ കുമിള, വെണ്‍ശിലയുട തിങ്കള്‍ക്കല.
ആന്‍ഡയന്‍ സര്‍പ്പം, സൗഗന്ധികത്തിന്റെ
നെറ്റിത്തടംമൗനത്തിന്റെ കുംഭഗോപുരം,
വിശുദ്ധപിതൃഭൂമി:
സമുദ്രത്തിന്റെ വധു, പള്ളികളുടെ വൃക്ഷം.
ലവണസമൂഹം, കരിഞ്ചിറകാര്‍ന്ന ചെറിമരം.
തുഷാരദന്തങ്ങള്‍, ഹിമനിബിഡമായ മേഘഗര്‍ജ്ജനം.
മാന്തിക്കീറിയ ചന്ദ്രന്‍, പേടിപ്പെടുത്തുന്ന കല്ല്‌.
തലമുടിയുടെ ഹിമശിരസ്സ്‌, കാറ്റിന്റെ
കര്‍മഫലം.
കൈപ്പത്തികളുടെ അഗ്നിപര്‍വതം.
വ്യാകുലമായ വെള്ളച്ചാട്ടം
വെള്ളിത്തിരമാല, കാലത്തിന്റെ ലക്ഷ്യസ്ഥാനം.

മാച്ചൂ, പീക്ചൂ,
നീ കല്ലുകള്‍ക്കിടയില്‍ കല്ലുവെച്ചുയര്‍ന്നെന്നോ,
അടിത്തറയില്‍ വെരും പഴന്തുണിയോ?
കല്‍ക്കരിക്ക്‌ മീതെ കല്‍ക്കരി,
അടിത്തട്ടിലോ, കണ്ണീര്‍ത്തുള്ളി!
സ്വര്‍ണ്ണത്തിനുള്ളില്‍ അഗ്നി,
അതിനുമകത്ത്‌ വിറയ്ക്കുന്ന രക്തത്തിന്റെ
ചുവന്ന മഴത്തുള്ളി!
മാച്ചൂ, പിക്ചൂ, നീ കുഴിച്ചുമൂടിയ അടിമയെ
എനിക്കു തിരിച്ചു തരൂ.
ഈ നാടുകളില്‍ നിന്ന്‌
ദരിദ്രരുടെ അലിവില്ലാത്ത അപ്പം
കുടഞ്ഞെറിഞ്ഞുകളയൂ.
അടിമപ്പണിചെയ്ത കൃഷീവലന്റെ
ഉടുപ്പുകളും ജനലുകളും എനിക്കു കാട്ടിത്തരൂ.
ജീവിച്ചിരുന്ന കാലത്ത്‌ അയാള്‍
ഉറങ്ങിയതെവിടെയാണെന്ന്‌
എനിക്കു പറഞ്ഞുതരൂ.

ഞാനെന്റെ കൈകളാഴ്ത്തട്ടെ:
ഈ സ്തബ്ധസമൃദ്ധിയിലൂടെ,
ശിലയുടെ നിശീഥിനിയിലൂടെ,
ആയിരം വര്‍ഷങ്ങളായി തടവറയില്‍ പൂട്ടിയിട്ട
ഒരു പക്ഷിയെന്നപോലെ,
വിസ്മരിക്കപ്പെട്ടവന്റെ പ്രാക്തനഹൃദയം
എന്നില്‍ സ്പന്ദിക്കട്ടെ.
ഈ സൗഖ്യം ഞാനിന്നുതന്നെ മറക്കട്ടെ,
സമുദ്രത്തെക്കാള്‍ വലിയ ഈ സൗഖ്യം.
മനുഷ്യന്‍ സമുദ്രത്തെക്കാള്‍ വലുതാണ്‌,
ദ്വീപുകളെക്കാള്‍ വലുത്‌.
നാം അവനിലേക്ക്‌ വിഴണം,
കിണറ്റിലേയ്ക്കെന്നപോലെ,
രഹസ്യജലത്തിന്റെ ഒരു ശിഖരവും
മുങ്ങിപ്പോയ സത്യങ്ങളും കൊണ്ട്‌
ഉയര്‍ന്നുവരണം.

എന്നോടൊപ്പം
ജനനത്തിലേയ്ക്കുയര്‍ന്നു വരൂ സഹോദരാ.
നിന്റെ ശിഥിലദുഖത്തിന്റെ അഗാധഭൂമിയില്‍നിന്ന്‌
എനിക്കായി കൈനീട്ടൂ.
നീ തിരിച്ചു വരില്ല, പാറകളുടെ ആഴത്തില്‍ നിന്ന്‌
നീ തിരിച്ചു വരില്ല, ഭൂഗര്‍ഭത്തിലാണ്ട-
കാലത്തില്‍ നിന്ന്‌.
നിന്റെ തയമ്പു വീണ ശബ്ദം തിരിച്ചുവരില്ല.
നിന്റെ തുളവീണ കണ്ണു തിരിച്ചുവരില്ല.
ഭൂവിന്റെ അടിത്തട്ടില്‍നിന്ന്‌ എന്നെ നോക്കൂ.
ഉഴവുകാരാ, നെയ്ത്തുകാരാ, ഊമയായ ആട്ടിടയാ,
രക്ഷകനായ കാട്ടാറിനെ മെരുക്കിയെടുക്കുന്നവനേ,
മരണത്തിന്റെ വെല്ലുവിളികേട്ട
എകരത്തില്‍ നിന്നു പണിയുന്ന കല്ലാശാരി,
ആന്‍ഡിയന്‍ കണ്ണീരിന്‌ വെള്ളം ചുമക്കുന്നവനേ,
കൈ പൊടിഞ്ഞുപോയ ആഭരണപ്പണിക്കാരാ
ധാന്യത്തിനടിയില്‍ നിന്നു വിറയ്ക്കുന്ന കൃഷിക്കാരാ,
കളിമണ്ണിന്നടിയില്‍ തൂവിച്ചിതറിപ്പോയ കുശവാ,
കുഴിച്ചുമൂടിയ നിങ്ങളുടെ പ്രാചീനഖേദങ്ങ
ള്‍ഈ നവജീവിതത്തിന്റെ കോപ്പയില്‍ പകരൂ.
നിങ്ങളുടെ രക്തവും നിങ്ങളുടെ ഉഴവുചാലും
എനിക്കു കാണിച്ചുതരൂ,
പറയൂ: ഇവിടെവെച്ച്‌ അവരെന്നെ ശിക്ഷിച്ചു,
ഒരു രത്നം വേണ്ടപോലെ തിളങ്ങാത്തതിന്‌,
അല്ലെങ്കില്‍, ഭൂമി വേണ്ടസമയത്ത്‌ കല്ലുതരാത്തതിന്‌,
ധാന്യം തരാത്തതിന്‌.
നിങ്ങളെ അവര്‍ കൊന്നുവീഴ്ത്തിയ കല്ല്‌
എനിക്കു കാട്ടിത്തരൂ.
നിങ്ങളെ കുരിശിലേറ്റിയ മരം കാട്ടിത്തരൂ.
പഴയ തീക്കല്ലുകളുരച്ചുകത്തിക്കൂ:
പഴയ വിളക്കുകള്‍,
നൂറ്റാണ്ടുകളിലൂടെ
മുറിവുകളിലൊട്ടിച്ചേര്‍ന്നുപോയ ചമ്മട്ടികള്‍,
രക്തം തിളങ്ങുന്ന കോടാലികള്‍,
നിങ്ങളുടെ മരിച്ച വായിലൂടെ
സംസാരിക്കാന്‍ഞാനിതാ വരുന്നു.

ഭൂമി മുഴുവന്‍ ചിതറിക്കിടക്കുന്ന
നിശബ്ദമായ ചുണ്ടുകളോടൊത്തു ചേരൂ
ഈ ദീര്‍ഘരാത്രിയിലുടനീളം
ആഴങ്ങളില്‍ നിന്ന്‌ എന്നോട്‌ സംസാരിക്കൂ,
ഞാന്‍ നിങ്ങളില്‍ നങ്കൂരമിട്ടെന്നപോല
എന്നോടെല്ലാം പറയൂ,
ചങ്ങലചങ്ങലയായി.
നിങ്ങള്‍ പൂഴ്ത്തിവെച്ചിരിക്കുന്ന
കത്തികളെടുത്തു കൂര്‍പ്പിക്കൂ,
അവ എന്റെ നെഞ്ചിലാഴ്ത്തൂ,എന്റെ കൈയിലാഴ്ത്തൂ,
മഞ്ഞരശ്മികളുടെ ഒരു പുഴപോല,
കുഴിച്ചുമൂടപ്പെട്ട പുലികളുടെ പുഴപോലെ,
ഞാന്‍ കരയട്ടെ,
മണിക്കൂറുകള്‍, ദിവസങ്ങള്‍,വര്‍ഷങ്ങള്‍.
അന്ധയുഗത്തോളം ഞാന്‍ കരയട്ടെ.
നക്ഷത്ര ശതാബ്ദങ്ങളോളം.

എനിക്കു തരൂ,
മൗനം, ജലം, പ്രതീക്ഷ.
എനിക്കു തരൂ, സമരം, ഇരുമ്പ്‌, തീമലകള്‍.
കുന്തങ്ങളെപ്പോലെ
ശരീരങ്ങള്‍ എന്നിലള്ളിപ്പിടിക്കട്ടെ.
എന്റെ സിരകളിലേയ്ക്കു വരൂ,
എന്റെ വായിലേയ്ക്കു വരൂ.
എന്റെ വാക്കുകളിലൂടെ സംസാരിക്കൂ,
സംസാരിക്കൂ, എന്റെ രക്തത്തിലൂടെ.

നെരൂദയെക്കുറിച്ച്‌ കേട്ടിട്ടില്ലാത്തവര്‍ക്കു വേണ്ടി
'അറിയപ്പെടാത്ത മനുഷ്യരുമായി നീ എനിക്കു സാഹോദര്യം നല്‍കി. ജീവിച്ചിരിക്കുന്ന എല്ലാറ്റിനുമുള്ള കരുത്തു മുഴുവന്‍ നീ എനിക്കു നല്‍കി. ഒരു പുതിയ ജന്മത്തിലെന്ന പോലെ എന്റെ രാജ്യം നീ എനിക്കു തിരിച്ചു നല്‍കി. ഏകാകിയായ മനുഷ്യനു നല്‍കാത്ത സ്വാതന്ത്ര്യം നീ എനിക്കു നല്‍കി. എന്നിലെ കാരുണ്യവായ്പിനെ ഒരഗ്നിയെപ്പോലെ ഉദ്ദീപ്തമാക്കാന്‍ നീ എന്നെ പഠിപ്പിച്ചു................നീ എന്നെ അനശ്വരനാക്കി, എന്തെന്നാല്‍, ഇനിമേല്‍ ഞാന്‍ എന്നില്‍ത്തന്നെ ഒടുങ്ങുന്നില്ല'-എന്ന്‌ സ്വന്തം പാര്‍ട്ടിയെപ്പറ്റി പാടാന്‍ കഴിവുള്ള ഒരാളേ ഇരുപതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നുള്ളൂ; അത്‌ പാബ്ലോ നെരൂദയായിരുന്നു. വാക്കുകളുടെ അരികുകളില്‍ തീഷ്ണവര്‍ണ്ണങ്ങള്‍ക്കൊപ്പം, വിശക്കുന്നവന്റെ കണ്ണീരും മര്‍ദ്ദിതന്റെ പ്രതിഷേധവും അധ്വാനിക്കുന്നവന്റെ വിയര്‍പ്പും തേച്ചുപിടിപ്പിച്ച്‌, അവയെ ഭൂമിയിലെ ഏറ്റവും മൂല്യമുള്ള വസ്തുക്കളാക്കി നേരൂദ മാറ്റി. പ്രണയത്തെപ്പറ്റി ഇത്ര കഠിനമായി പാടിയ വേറെ കവികള്‍ വിരളമായിരിക്കും. ലോകത്തുള്ള ഒന്നും കവിതയ്ക്ക്‌ അന്യമല്ലെന്ന്‌ അദ്ദേഹം തെളിയിച്ചു. അനീതിക്കെതിരെയുള്ള ശബ്ദമായിരിക്കണം കവിതയെന്നു ശാഠ്യം പിടിക്കുമ്പോഴും, അത്‌ വെറും പ്രചാരണവസ്തുവാകരുതെന്ന നിര്‍ബന്ധം നെരൂദയ്ക്കുണ്ടായിരുന്നു. ഇരുപതാം നൂറ്റാണ്ടിനായി കവിതയില്‍ കാലം കരുതിവെച്ച വജ്രായുധമായിരുന്ന ആ ചിലിയന്‍ കവി.

ജനനം ചിലിയിലെ പാരാലില്‍(Parral) 1904 ജൂലായ്‌ 12-ന്‌. യഥാര്‍ത്ഥപേര്‌ നെഫ്താലി റിക്കാര്‍ഡോ റെയസ്‌ ബസോല്‍റ്റോ. അമ്മ ഡോണ ബസോല്‍റ്റോ ഡി റെയസ്‌. അച്ഛന്‍ ഡോണ്‍ ജോസ്‌ ഡെല്‍ കാര്‍മന്‍ റെയസ്‌ മൊറാല്‍സ്‌. അമ്മ ആ ആഗസ്തില്‍ മരിച്ചു. രണ്ടാനമ്മയുടെ തണലിലാണ്‌ വളര്‍ന്നത്‌. വിവിധ തൂലികാനാമങ്ങളില്‍ കൗമാരം വിടുമ്പോള്‍ തന്നെ കവിതയെഴുതിത്തുടങ്ങി. 1920 ഒക്ടോബറില്‍ പാബ്ലോ നെരൂദയെന്ന തൂലികാനാമം സ്വീകരിച്ചു. അനശ്വരമാകാനായിരുന്നു ആ പേരിന്റെ വിധി. ഇരുപതു വയസ്സായപ്പോഴേയ്ക്കും ചിലിയിലെങ്ങും കവിയെന്ന നിലയില്‍ പ്രശസ്തിയാര്‍ജ്ജിച്ചു. ഔദ്യോഗികമായി ഒരു നയതന്ത്രജ്ഞന്റെ റോളാണ്‌ നെരൂദയെ കാത്തിരുന്നത്‌. 1927-ല്‍ അന്നത്തെ ബര്‍മയുടെ തലസ്ഥാനമായ റാങ്കൂണിലെ ചിലയന്‍ സ്ഥാനപതിയായി. 1928-ല്‍ കൊളംബോയിലെ സ്ഥാനപതി. 1929-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കൊല്‍ക്കത്ത സമ്മേളനത്തില്‍ സൗഹൃദപ്രതിനിധിയായി പങ്കെടുത്തു. 1931-ല്‍ സിങ്കപ്പൂരില്‍ സ്ഥാനപതി. കവിതയ്ക്ക്‌ മാത്രം ഒരിക്കലും ഒഴിവില്ലായിരുന്നു. ലോകംചുറ്റിയുള്ള യാത്ര അങ്ങനെ തുടങ്ങിയതാണ്‌. മരിക്കുംവരെയും അത്‌ തുടര്‍ന്നു.

1940-ല്‍ ചിലിയില്‍ തിരിച്ചെത്തിയ നെരൂദ രാഷ്ട്രീയത്തില്‍ സജീവമായി. 1945 മാര്‍ച്ച്‌ നാലിന്‌ ചിലിയന്‍ സെനറ്റിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു. അന്റോഫഗസ്റ്റയിലെ ഖാനിത്തൊഴിലാളികളുടെ അഭ്യര്‍ത്ഥനയനുസരിച്ചാണ്‌ നെരൂദ മത്സരിച്ചത്‌. ആ വര്‍ഷം ജൂലായ്‌ എട്ടിന്‌ ചിലിയന്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ അദ്ദേഹം അംഗമായി. 1946 ഡിസംബര്‍ 28-ന്‌ പാബ്ലോ നേരൂദയെന്ന നാമം ഔദ്യോഗികമായി സ്വീകരിച്ചു. 1948-ല്‍ ചിലിയുടെ ഭരണസാരഥ്യമേറ്റ വലതുപക്ഷസ്വേച്ഛാധിപതി ഗോണ്‍ഥാലെ ഥ്‌വീഡെലായെ നെരൂദ കഠിനമായി വിമര്‍ശിച്ചത്‌, ഭരണകൂടത്തെ പ്രകോപിപ്പിച്ചു. 1948 ഫിബ്രവരി അഞ്ചിന്‌ നെരൂദയ്ക്കെതിരെ അറസ്റ്റുവാറണ്ട്‌ പുറപ്പെടുവിച്ചതോടെ, അദ്ദേഹം ഒളിവിലായി. ചിലിയില്‍ നിന്ന്‌ മെക്സിക്കോവിലേക്ക്‌, അവിടെനിന്ന്‌ പാരീസിലേക്ക്‌. ഈ അജ്ഞാതവാസക്കാലത്ത്‌ മഹാകാവ്യമായ 'കാന്റോജെനെറല്‍' നെരൂദ പൂര്‍ത്തിയാക്കി. 1950-ല്‍ പ്രസിദ്ധീകരിച്ച ആ മഹാകാവ്യത്തില്‍ പെട്ടതാണ്‌ 'മാച്ചൂ പിക്‌ച്ചൂവിന്റെ ഉയരങ്ങളില്‍' എന്ന കവിതയും. കവിതയുടെ അതുവരെ അറിയപ്പെട്ട എല്ലാ രൂപങ്ങള്‍ക്കും 'കാന്റോജെനറലി'ല്‍ മാതൃകകളുണ്ട്‌. പേരിന്റെ അര്‍ത്ഥം 'എല്ലാറ്റിനെയും കുറിച്ചുള്ളത്‌' എന്നാണ്‌. അത്‌ ആ മഹാകാവ്യത്തെ സംബന്ധിച്ച്‌ ശരിയുമാണ്‌.

പ്രവാസജീവിതം കഴിഞ്ഞ്‌ മടങ്ങിയെത്തിയ നെരൂദ 1958-ല്‍ ചിലിയിലെ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പില്‍ സജീവമായി പ്രചാരണത്തിനിറങ്ങി. തൊഴിലാളികളുടെ റാലികളെ രാജ്യത്തുടനീളം സ്വന്തം കവിതകളുമായി അദ്ദേഹം അഭിസംബോധന ചെയ്തു. അറുപതുകളില്‍ അദ്ദേഹം ലോകം മുഴുവന്‍ ചുറ്റിസഞ്ചരിച്ചു. നെരൂദയെത്തേടിയെത്തിയ ബഹുമതികള്‍ക്ക്‌ കണക്കില്ല. അന്താരാഷ്ട്രസമാധാന സമ്മാനം, ലെനിന്‍ സമാധാനസമ്മാനം, ഓക്സ്ഫഡ്‌ സര്‍വകലാശാലയുടെ ഓണറ റി ഡി ലിറ്റ്‌ ബിരുദം ഇങ്ങനെ പോകുന്നു അവ. ചിലിയുടെ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ഔദ്യോഗിസ്ഥാനാര്‍ത്ഥിയായിരുന്നു നെരൂദ. പിന്നീട്‌ തന്റെ ഉറ്റചങ്ങാതി സാല്‍വദോര്‍ അല്ലെന്‍ഡേ ആ സ്ഥാനത്ത്‌ നിയോഗിക്കപ്പെട്ടു. നെരൂദ പാരീസില്‍ അംബാസഡറായി. അവിടെയായിരിക്കുമ്പോള്‍, 1971-ല്‍ നെരൂദ നോബല്‍സമ്മാനത്തിന്‌ തിരഞ്ഞെടുക്കപ്പെട്ടു.

പക്ഷേ, അവസാനവര്‍ഷങ്ങള്‍ നെരൂദയെ സംബന്ധിച്ചിടത്തോളം ദുരന്തപൂര്‍ണമായിരുന്നു. ചിലിയിലെ കമ്മ്യൂണിസ്റ്റ്‌ സര്‍ക്കാരിനെ അട്ടിമറിക്കാന്‍അമേരിക്കന്‍ ഭരണകൂടം സി.ഐ.എ. പിണിയാളുകളെ നിയോഗിച്ചു. പട്ടാള അട്ടിമറിയുടെ ഭാഗമായി 1973 സപ്തംബര്‍ 11-ന്‌ ലാ മൊണേഡാ കൊട്ടാരത്തില്‍ ബോംബ്‌ വീണു, അല്ലെന്‍ഡേ മരിച്ചു. പിനോഷെയുടെ കിരാതഭരണത്തിലേക്ക്‌ ചിലി നിപതിക്കുകയായിരുന്നു. ഒരു സപ്തംബര്‍ 11-ന്റെ പേരില്‍ അമേരിക്ക നടത്തുന്ന കിരാതവേട്ട, സദ്ദാം ഹുസൈന്റെ വധത്തില്‍ വരെയെത്തിയത്‌ കാണുന്ന പുതുതലമുറയ്ക്ക്‌, ചരിത്രത്തിലെ ആദ്യ 'സപ്തംബര്‍ 11' അമേരിക്കന്‍ സൃഷ്ടിയായിരുന്നെന്നും അത്‌ ചിലിയിലാണ്‌ അരങ്ങേറിയതെന്നും ചിലപ്പോള്‍ അറിവുണ്ടാവില്ല. അല്ലെന്‍ഡേയുടെ മരണം നെരൂദയ്ക്ക്‌ താങ്ങാവുന്നതിലും അധികമായിരുന്നു. മാതൃരാജ്യത്തിനേറ്റ ആഘാതത്തില്‍ മനംനൊന്ത്‌ 1973 സപ്തംബര്‍ 23-ന്‌ ആ കാവ്യജീവിതം അവസാനിച്ചു. നെരൂദയുടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ചിലിയിലെ സൈനികഭരണകൂടത്തിനെതിരെയുള്ള ആദ്യപ്രതിഷേധപ്രകടനം കൂടിയായി. സി.ഐ.എ.കൂലിപ്പടയാളികള്‍ സാന്തിയാഗോവിലെ നെരൂദയുടെ വീടു തകര്‍ത്തു. പുസ്തകങ്ങളും കൈയെഴുത്തുപ്രതികളും നശിപ്പിക്കപ്പെട്ടു. അവസാനകാലത്ത്‌ നെരൂദയെഴുതി: 'ഇനി ഒന്നും വ്യാഖ്യാനിക്കാനില്ല, ഇനി ഒന്നും പറയാനുമില്ല. എല്ലാം അവസാനിച്ചിരിക്കുന്നു, വിപിനത്തിന്റെ വാതിലുകള്‍ അടഞ്ഞിരിക്കുന്നു. സൂര്യന്‍ ഇലകള്‍ വിരിയിച്ചു ചുറ്റിക്കറങ്ങുന്നു, ചന്ദ്രന്‍ വെളുത്ത ഒരു പഴംപോലെ ഉദിച്ചുയരുന്നു. മനുഷ്യന്‍ സ്വന്തം ഭാഗധേയത്തിനു വഴങ്ങുന്നു.'
(കടപ്പാട്‌: സച്ചിദാനന്ദന്‍ എഡിറ്റ്‌ ചെയ്ത്‌ മള്‍ബറി ബുക്സ്‌ പ്രസിദ്ധീകരിച്ച 'നെരൂദയുടെ തിരഞ്ഞെടുത്ത കവിതകള്‍' എന്ന ഗ്രന്ഥത്തില്‍ നിന്നുള്ളതാണ്‌ ഇവിടെ ചേര്‍ത്തിട്ടുള്ള വരികള്‍. ഗൂഗിള്‍ ഇമേജ്‌ സെര്‍ച്ചില്‍ മാച്ചൂ പിക്‌ച്ചൂ എന്നു നല്‍കിയപ്പോള്‍ കിട്ടിയ നൂറായിരം ചിത്രങ്ങളില്‍ ചിലത്‌ ഇതോപ്പമുണ്ട്‌. മാച്ചൂ പിക്‌ച്ചൂ കാണാന്‍ ഭാഗ്യം സിദ്ധിക്കുകയും തങ്ങള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ലോകമെങ്ങുമുള്ള ഇന്റര്‍നെറ്റ്‌ ഉപഭോക്താക്കള്‍ക്ക്‌ പങ്കുവെയ്ക്കുകയും ചെയ്ത ആ മഹത്തുക്കള്‍ക്കും നന്ദി)

7 comments:

Joseph Antony said...

നെരൂദയുടെ കവിതയും മാക്ചൂ പിച്ചൂവും, ഒരു പുതുവത്സര സ്പെഷ്യല്‍

അനംഗാരി said...

അവസരോചിതമായ കൃതി.നന്ദി.അഭിനനന്ദനങ്ങളും.

Unknown said...

ജെ.എ,

എന്റെ പ്രിയപ്പെട്ട കവിയെക്കുറിച്ചുള്ള ഈ പോസ്റ്റ് വളരെ ഇഷ്ടപ്പെട്ടു. ഏറെ നന്ദിയുണ്ട്.
വീണ്ടും മാച്ചുപിച്ചുവിന്റെ ഉയരങ്ങളിലേയ്ക്ക് കൊണ്ടു പോയതിന്. മനോഹരങ്ങളായ ചിത്രങ്ങള്‍ കൂട്ടി ചേര്‍ത്ത് വെച്ച് കവിത വീണ്ടും വായിക്കുമ്പോള്‍ വല്ലാത്ത ഒരനുഭവമായി ഉള്ളില്‍ നിറയുന്നു.

സച്ചിദാനന്ദന്‍ പുഴങ്കര വിവര്‍ത്തനം ചെയ്ത്, ഡി.സി ബുക്സ് പുറത്തിറക്കിയ “നെരൂദയുടെ ഓര്‍മ്മക്കുറിപ്പുകളില്‍”‍ നിന്നും ചില വരികള്‍ ഇവിടെ കുറിക്കുന്നത് ഉചിതമാകുമെന്ന് കരുതുന്നു.

“ പെറുവിലെ മാച്ചുപിച്ചുവിന്റെ അവശിഷ്ടങ്ങളിലേക്ക് ഞാന്‍ യാത്ര ചെയ്തു. റോഡുണ്ടായിരുന്നില്ല. കുതിരപ്പുറത്താണു സഞ്ചരിച്ചത്. ഏറ്റവും ഉയരത്തില്‍ കല്ലുകൊണ്ടുള്ള പുരാതനമായ രൂപങ്ങള്‍. പച്ചപ്പുതഴച്ച ആന്‍ഡിസ്സിന്റെ ശിഖരങ്ങള്‍ അവയ്ക്ക് വേലി കെട്ടിയിരിക്കുന്നു. ജലപ്രവാഹങ്ങള്‍ ശബ്ദമുണ്ടാക്കിയത് നൂറ്റാണ്ടുകളുടെ ജീര്‍ണ്ണതയുള്ള കോട്ടയ്ക്കുള്ളില്‍ നിന്നാണ്. ആ പാറകളുടെ നാഭിയില്‍ ഞാനെത്ര ചെറിയവനാണ്! ശൂന്യമായ ലോകത്തിന്റെ നാഭി അഭിമാനത്തോടെ പൊങ്ങി നില്‍ക്കുന്ന ബിന്ദുവില്‍ എന്റെ കൈകളും ചാലുകള്‍ കീറുകയും മിനുക്കുകയും ചെയ്തിട്ടുണ്ടാകാം എന്നെനിക്കു തോന്നി. ഞാന്‍ ചിലിയനും, പെറൂവിയനും, അമേരിക്കനുമായി. ദുര്‍ഗ്ഗമമായ ആ ഉയരങ്ങളില്‍ ചിതറിത്തിളങ്ങുന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍ എന്റെ കവിതയ്ക്ക് തുടര്‍ന്ന് പോകാന്‍ ആവശ്യമായ വിശ്വാസത്തിന്റെ മൂല്യങ്ങള്‍ ഞാന്‍ കണ്ടെത്തി.
അല്‍റ്റുറാസ് ഡി മാച്ചുപിച്ചു എന്ന കവിത ജനിച്ചത് അവിടെ വെച്ചാണ്.”

എനിക്കു പോകേണ്ട സ്ഥലങ്ങളിലൊന്നാണിത്.
മാച്ചു പിച്ചുവിന്റെ ഉയരങ്ങളിലേക്ക്.
എന്നെങ്കിലും,
ഒരിക്കല്‍.

പുള്ളി said...

നല്ല പോസ്റ്റ്‌. നെരൂദ കവിതകള്‍ക്ക്‌ സച്ചിദാനന്ദന്റെ വിവര്‍ത്തനം പകര്‍ത്തിയെഴുതിയതിനു നന്ദി. മാച്ചു-പിച്ചു ടിവിയില്‍ കാണുമ്പോഴൊക്കെ എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്‌.

Unknown said...

ആഴങ്ങള്‍ കാണിച്ചു തന്ന നെരൂദ നിനക്ക് നന്ദി

Unknown said...

ആഴങ്ങള്‍ കാണിച്ചു തന്ന നെരൂദ നിനക്ക് നന്ദി

Unknown said...

Prant pidippikunnu