Sunday, December 17, 2006

ഐപ്പോഡ്‌ ബധിരത വരുത്തും

ഐപ്പോഡിന്‌ തുല്യം ഐപ്പോഡ്‌ മാത്രം. പക്ഷേ, നമ്മുടെ ചെവിക്കു തുല്യം ചെവി മാത്രം എന്ന കാര്യം കൂടി ഓര്‍ക്കുക. ഉയര്‍ന്ന ശബ്ദത്തില്‍ തുടര്‍ച്ചയായി എം.പി-3 പ്ലേയറുകള്‍ ഉപയോഗിക്കുന്നത്‌ അപകടമാണെന്ന്‌ ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു

'ഐപ്പോഡ്‌ ' പോലുള്ള എം.പി-3 പ്ലെയറുകള്‍ ചെവിയില്‍ നിന്നെടുക്കാന്‍ മടിക്കുന്ന പുത്തന്‍ തലമുറ സൂക്ഷിക്കുക. നിങ്ങളെ കാത്തിരിക്കുന്നത്‌ അകാലബധിരതയും കേഴ്‌വിക്കുറവുമാണ്‌. ഇത്തരം പ്ലെയറുകള്‍ പരമാവധി ശബ്ദത്തില്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്ന ചെറുപ്പക്കാര്‍ക്ക്‌, അവരുടെ മാതാപിതാക്കളെ അപേക്ഷിച്ച്‌ 30 വര്‍ഷം മുമ്പേ ബധിരത ബാധിക്കാമത്രേ. മ്യൂസിക്‌ പ്ലെയറുകള്‍ മാത്രമല്ല, മൊബെയില്‍ ഫോണ്‍ ഇയര്‍ഫോണുകള്‍ വഴി വലിയ ശബ്ദത്തില്‍ തുടര്‍ച്ചയായി ശ്രവിക്കുന്നതും ഇതേ പ്രശ്നമുണ്ടാക്കാം.

ബ്രിട്ടനില്‍ 'ഡിഫന്‍സ്‌ റിസര്‍ച്ച്‌ യു.കെ' യെന്ന സ്ഥാപനം നടത്തിയ പഠനമാണ്‌ ആശങ്കയുളവാക്കുന്ന ഈ വിവരം പുറത്തുകൊണ്ടുവന്നത്‌. പേഴ്സണല്‍ മ്യൂസിക്‌ പ്ലെയറുകള്‍ ഉപയോഗിക്കുന്ന കൗമാരക്കാരും ചെറുപ്പക്കാരും അതുണ്ടാക്കുന്ന അപകടത്തെപ്പറ്റി ബോധവാന്‍മാരല്ലെന്നും പഠനം പറയുന്നു. എം.പി.3 പ്ലെയറുകള്‍ ഉപയോഗിക്കുന്നവരില്‍ 68 ശതമാനവും, കേഴ്‌വിക്ക്‌ കുഴപ്പമുണ്ടാക്കുന്നത്ര ഉയര്‍ന്ന ശബ്ദത്തിലാണ്‌ അത്‌ ശ്രവിക്കുന്നതെന്നാണ്‌ ബ്രിട്ടനില്‍ നടത്തിയ സര്‍വ്വെ വ്യക്തമാക്കിയത്‌.

ആരോഗ്യവിദഗ്ധരുടെ കണക്കനുസരിച്ച്‌, 105 ഡെസിബലില്‍ കൂടുതലുള്ള ശബ്ദം തുടര്‍ച്ചയായി കേള്‍ക്കാനിടയായാല്‍ ശ്രവണശേഷിക്ക്‌ സ്ഥിരമായി തകരാര്‍ സംഭവിക്കാം. എന്നാല്‍, മിക്ക എം.പി.3 പ്ലെയറുകളുടെയും പരമാവധി ശബ്ദം 120 ഡെസിബെലാണ്‌. ഒരു ആമ്പുലന്‍സ്‌ സൈറന്റെ ശബ്ദത്തിന്‌, അല്ലെങ്കില്‍ ജെറ്റ്‌ വിമാനം പറന്നു പൊങ്ങുന്ന ശബ്ധത്തിന്‌ തുല്ല്യമാണിത്‌. കഴിഞ്ഞ തലമുറയില്‍ പെട്ടവരെ ബധിരത പിടികൂടിയിരുന്നത്‌ അവരുടെ അറുപതുകളിലോ എഴുപതുകളിലോ ആണെങ്കില്‍, ഇപ്പോഴത്തെ തലമുറ നാല്‍പതുകളില്‍ തന്നെ ബധിരതയ്ക്ക്‌ അടിപ്പെടാമെന്ന്‌ പഠനം മുന്നറിയിപ്പു നല്‍കുന്നു.

കാതുകളിലെ 'ഹെയര്‍ കോശങ്ങള്‍' ആണ്‌ ശബ്ദം പിടിച്ചെടുക്കാനും വിശകലനം ചെയ്യാനും സഹായിക്കുന്നത്‌. പ്രായം കൂടുമ്പോള്‍ ഈ കോശങ്ങള്‍ സ്വാഭാവികമായും നശിക്കും. പക്ഷേ, ഉയര്‍ന്ന ശബ്ദങ്ങള്‍ ഈ കോശങ്ങളുടെ നാശം വേഗത്തിലാക്കും. ഫലമോ അകാല ബധിരത. ഇതൊഴിവാക്കാന്‍, 60 ശതമാനം വോള്യത്തിലേ മ്യൂസിക്‌ പ്ലെയറുകള്‍ ശ്രവിക്കാവൂ എന്ന്‌ വിദഗ്ധര്‍ പറയുന്നു(കടപ്പാട്‌: മാതൃഭൂമി).

3 comments:

Joseph Antony said...

ഐപ്പോഡ്‌ പോലുള്ള ആധുനിക സങ്കേതങ്ങളില്‍ പലരും മയങ്ങിപ്പോകുമ്പോള്‍ തന്നെ അവ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെപ്പറ്റി കൂടി ബോധവാന്‍മാരാകണം.

evuraan said...

ബധിരതയല്ലേ ശരി?

badhiratha

പ്രിയംവദ-priyamvada said...

JA ..All ur posts are very informative & interesting..keep it up
Priyamvada