Thursday, March 11, 2010

സമാധാന നോബലിന് ഇന്റര്‍നെറ്റും

സമാധാനത്തിനുള്ള ഈ വര്‍ഷത്തെ നോബല്‍ സമ്മാനത്തിന് ഇന്റര്‍നെറ്റും നാമനിര്‍ദേശം ചെയ്യപ്പെട്ടു. വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളുമായി 237 എന്‍ട്രികള്‍ക്കാണ് ഇത്തവണ നാമനിര്‍ദേശം ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 205 ആയിരുന്നു.

'ചര്‍ച്ചകളുടെയും തര്‍ക്കങ്ങളുടെയും അഭിപ്രായ സമന്വയത്തിന്റെയും' മേഖലയില്‍ മുന്നേറ്റമുണ്ടാക്കാന്‍ സഹായിക്കുന്ന സംവിധാനം എന്ന നിലയ്ക്ക്, 'വയേര്‍ഡ് മാഗസിന്റെ' (Wired magazine) ഇറ്റാലിയന്‍ പതിപ്പാണ് ഇന്റര്‍നെറ്റിനെ നാമനിര്‍ദേശം ചെയ്തത്.

2003-ലെ സമാധാന നോബല്‍ ജേതാവ് ഷിരിന്‍ എബാദിയും നൂറു ഡോളര്‍ ലാപ്‌ടോപ്പ് പദ്ധതിയുടെ സ്ഥാപകന്‍ നിക്കോളാസ് നിഗ്രോപോന്റെയും ഇന്റര്‍നെറ്റിനുള്ള നാമനിര്‍ദേശത്തെ പിന്തുണച്ചു.

സമാധാന നോബലിന് വര്‍ഷംതോറും 'ആയിരക്കണക്കിന് നാമനിര്‍ദേശങ്ങള്‍' ലഭിക്കാറുണ്ടെന്ന്, നോബല്‍ ഇന്‍സ്റ്റിട്ട്യൂട്ടിന്റെ ഡയറക്ടര്‍ ഗീര്‍ ലുന്‍ഡെസ്റ്റഡ് ബി.ബി.സി.യോട് പറഞ്ഞു. ചില നാമനിര്‍ദേശം ഒരു വ്യകിതിയുടേതായിരിക്കും, മറ്റുള്ളവ പത്തുപേരോ നൂറുപേരോ ഒക്കെ കൂട്ടായി നടത്തുന്നവയായിരിക്കും.

നോമിനേഷനുകളുടെ പട്ടിക നോബല്‍ ഇന്‍സ്റ്റിട്ട്യൂട്ട് പുറത്തു വിടാറില്ല. ലഭിക്കുന്ന നാമനിര്‍ദേശങ്ങളില്‍ നോര്‍വീജിയന്‍ നോബല്‍ കമ്മറ്റി ഷോട്ട്‌ലിസ്റ്റ് ചെയ്യുന്നവയാണ് നോബല്‍ പുരസ്‌കാരത്തിന് പരിഗണിക്കുക.

ഇത്തവണ ഷോട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടതില്‍ റഷ്യന്‍ മനുഷ്യാവകാശ പ്രവര്‍ത്തക സ്വെറ്റ്‌ലാന ഗനുഷ്‌കിന, ചൈനീസ് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ലിയു ഷിയാവോബോ എന്നിവരും ഉള്‍പ്പെടുന്നു.

ഒക്ടോബര്‍ എട്ടിനാണ് സമാധാനത്തിനുള്ള നോബല്‍ ജേതാവിനെ പ്രഖ്യാപിക്കുക. കഴിഞ്ഞ വര്‍ഷത്തെ ജേതാവ് യു.എസ്.പ്രസിഡന്റ് ബാരക് ഒബാമയായിരുന്നു. 14 ലക്ഷം യു.എസ്.ഡോളറാണ് സമ്മാനത്തുക.

ഇന്റര്‍നെറ്റിന് പുരസ്‌കാരം ലഭിച്ചാല്‍ ആരാകും അത് ഏറ്റു വാങ്ങുകയെന്ന് വ്യക്തമല്ല. ഇന്റര്‍നെറ്റിനുള്ള നാമനിര്‍ദേശത്തെ പിന്തുണയ്ക്കാന്‍ 'ഇന്റര്‍നെറ്റ് ഫോര്‍ പീസ്' (Internet for Peace) എന്നൊരു ഓണ്‍ലൈന്‍ ഫോറത്തിനും രൂപംനല്‍കിയിട്ടുണ്ട്.

ഇന്റര്‍നെറ്റിന്റെ ലഭ്യത 'മനുഷ്യാവകാശമാണെ'ന്ന് വിശ്വസിക്കുന്നവരാണ് ലോകത്ത് അഞ്ചില്‍ നാലുപേരുമെന്ന സര്‍വ്വെ റിപ്പോര്‍ട്ട് പുറത്തു വന്നത് കഴിഞ്ഞ ദിവസമാണ്. ബി.ബി.സി.വേള്‍ഡ് സര്‍വീസ് 26 രാജ്യങ്ങളില്‍ നടത്തിയ സര്‍വ്വെയിലാണ് ഈ വിവരം വെളിപ്പെട്ടത്. (കടപ്പാട്: ബി.ബി.സി.ന്യൂസ്)

2 comments:

Joseph Antony said...

സമാധാനത്തിനുള്ള ഈ വര്‍ഷത്തെ നോബല്‍ സമ്മാനത്തിന് ഇന്റര്‍നെറ്റും നാമനിര്‍ദേശം ചെയ്യപ്പെട്ടു. വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളുമായി 237 എന്‍ട്രികള്‍ക്കാണ് ഇത്തവണ നാമനിര്‍ദേശം ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 205 ആയിരുന്നു.

sajan said...

തീര്‍ച്ചയായും സമാധാനത്തിനുള്ള നോബല്‍സമ്മാനം ഗൂഗിളിനുകിട്ടേണ്ടതു തന്നെയാണ്