Monday, July 27, 2009

മസ്‌തിഷ്‌ക ശസ്‌ത്രക്രിയയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ശബ്ദതരംഗങ്ങള്‍

തലയ്‌ക്കുള്ളിലെ ശസ്‌ത്രക്രിയയ്‌ക്ക്‌ ഇനി ശബ്ദതരംഗങ്ങള്‍ തുണയ്‌ക്കെത്തും. തലയോട്ടി തുറക്കാതെ, മുറിവുണ്ടാക്കാതെ മസ്‌തിഷ്‌ക ശസ്‌ത്രക്രിയ സാധ്യമാക്കുന്ന പുതിയൊരു ഉപകരണത്തിന്‌ രൂപംനല്‍കിയിരിക്കുകയാണ്‌ ഗവേഷകര്‍. മസ്‌തിഷ്‌ക ചികിത്സയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ഈ സങ്കേതം വഴിതുറക്കുമെന്ന്‌ വിലയിരുത്തപ്പെടുന്നു.

പ്രവര്‍ത്തന വൈകല്യം ബാധിച്ച മസ്‌തിഷ്‌ക കോശഭാഗങ്ങളെ സുരക്ഷിതമായി എരിച്ചു കളയാന്‍ സഹായിക്കുന്ന ആള്‍ട്രാസൗണ്ട്‌ ഉപകരണമാണ്‌ പ്രതീക്ഷയേകുന്നത്‌. മാഗ്നെറ്റിക്‌ റെസണന്‍സ്‌ ഇമേജിങ്‌ (എം.ആര്‍.ഐ) സങ്കേതത്തിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഈ ഉപകരണം, മനുഷ്യരില്‍ സുരക്ഷിതമായി ഉപയോഗിക്കാന്‍ കഴിയും എന്നാണ്‌ സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടന്ന പ്രാഥമിക പരീക്ഷണങ്ങള്‍ സൂചിപ്പിക്കുന്നത്‌.

മസ്‌തിഷ്‌ക തകരാര്‍ മൂലം കഠിനമായ വേദനയനുഭവിക്കുന്ന ഒന്‍പത്‌ രോഗികളിലാണ്‌ പുതിയ ഉപകരണം ആദ്യമായി പരീക്ഷിച്ചത്‌. "അങ്ങേയറ്റത്തെ സൂക്ഷ്‌മതയോടെ, തലച്ചോറിന്റെ ആഴത്തിലുള്ള കോശഭാഗങ്ങളെ കൃത്യമായും സുരക്ഷിതമായും നശിപ്പിക്കാനാകും എന്നാണ്‌ ഈ സുപ്രധാന കണ്ടെത്തല്‍ വ്യക്തമാക്കുന്നത്‌"-വിര്‍ജിനിയ സര്‍വകലാശാലയിലെ ന്യൂറോസര്‍ജന്‍ ഡോ.നീല്‍ കാസ്സെല്‍ പറയുന്നു. അദ്ദേഹം ചെയര്‍മാനായുള്ള 'ഫോക്കസ്സ്‌ഡ്‌ ആള്‍ട്രാസൗണ്ട്‌ സര്‍ജറി ഫൗണ്ടെഷന്‍' ആള്‍ട്രാസൗണ്ട്‌ തരംഗങ്ങളുടെ സര്‍ജിക്കല്‍ സാധ്യതകള്‍ പരീക്ഷിക്കുന്ന കമ്പനിയാണ്‌.

'ഹൈ-ഇന്റന്‍സിറ്റി ഫോക്കസ്സ്‌ഡ്‌ ആള്‍ട്രാസൗണ്ട്‌' (JIFU) സങ്കേതത്തിന്റെ സഹായത്തോടെയാണ്‌ പുതിയ ഉപകരണം രൂപപ്പെടുത്തിയിട്ടുള്ളത്‌. സാധാരണ രോഗനിര്‍ണയമാര്‍ഗങ്ങള്‍ക്ക്‌ ഉപയോഗിക്കുന്ന ആള്‍ട്രാസൗണ്ടില്‍ നിന്ന്‌ ഇത്‌ വ്യത്യസ്‌തമാണ്‌. ഈ സങ്കേതത്തില്‍ തീവ്രതകൂടിയ ആള്‍ട്രാസൗണ്ട്‌ തരംഗങ്ങള്‍ രോഗംബാധിച്ച കോശഭാഗത്ത്‌ കേന്ദ്രീകരിക്കുകയാണ്‌ ചെയ്യുക. തരംഗങ്ങള്‍ ചെലുത്തുന്ന ഊര്‍ജത്തിന്റെ സ്വാധീനത്താല്‍ കോശഭാഗം ചൂടുപിടിച്ച്‌ നശിക്കുന്നു.

ഗര്‍ഭാശയത്തിലെ ചെറുട്യൂമറുകള്‍ നശിപ്പിക്കാന്‍ ഇത്തരം ഉന്നത തീവ്രതയുള്ള ആള്‍ട്രാസൗണ്ട്‌ തരംഗങ്ങള്‍ നിലവില്‍ ഉപയോഗിച്ച്‌ വരുന്നുണ്ട്‌. സ്‌തനങ്ങളിലുണ്ടാകുന്ന ട്യൂമറുകള്‍ നീക്കം ചെയ്യാന്‍ ഇത്‌ ഉപയോഗിക്കാന്‍ കഴിയുമോ എന്ന കാര്യം പരീക്ഷണഘട്ടത്തിലാണ്‌. ഇസ്രായേല്‍ കേന്ദ്രമായുള്ള 'ഇന്‍സൈടെക്‌' (InSightec) എന്ന കമ്പനിയാണ്‌ മസ്‌തിഷ്‌ക ശസ്‌ത്രക്രിയയില്‍ സഹായിക്കുന്ന എച്ച്‌.ഐ.എഫ്‌.യു. ഉപകരണത്തിന്‌ രൂപംനല്‍കിയിരിക്കുന്നത്‌.

ഇക്കാര്യത്തില്‍, ആള്‍ട്രാസൗണ്ട്‌ തരംഗങ്ങള്‍ തലയോട്ടിയിലൂടെ എങ്ങനെ മസ്‌തിഷ്‌കത്തിനുള്ളില്‍ ഫോക്കസ്സ്‌ ചെയ്യും എന്നതായിരുന്നു ഗവേഷകര്‍ നേരിട്ട വെല്ലുവിളി. കാരണം ശബ്ദതരംഗങ്ങളില്‍ നിന്നുള്ള ഊര്‍ജം തലയോട്ടി ആഗിരണം ചെയ്യുകയും തരംഗങ്ങളുടെ പാതയില്‍ വ്യതിയാനം ഉണ്ടാക്കുകയും ചെയ്യും. സ്വന്തംനിലയ്‌ക്ക്‌ ഫോക്കസ്‌ ചെയ്യുന്ന ആയിരത്തിലേറെ ആള്‍ട്രോസൗണ്ട്‌ ട്രാന്‍സ്‌ഡ്യൂസറുകളുടെ കൂട്ടം ഉപയോഗിച്ചാണ്‌ ഈ വെല്ലുവിളി ഗവേഷകര്‍ അതിജീവിച്ചത്‌.

"രോഗിയുടെ ശിരസ്സിന്റെ ഒരു സി.ടി.സ്‌കാന്‍ എടുക്കുക. അതിന്‌ ശേഷം ശബ്ദതരംഗങ്ങള്‍ തലയോട്ടിയിലൂടെ കടത്തിവിടുക"-ഇന്‍സൈടെക്‌ ന്യൂറോളജി പ്രോഗ്രാം മേധാവി ഇയാല്‍ സാദികാരിയോ പറയുന്നു. ശസ്‌ത്രക്രിയാ വേളയില്‍ തലയോട്ടി അമിതമായി ചൂടാകുന്നത്‌ തടയാന്‍ ഒരു ശീതീകരണ സംവിധാനവും പുതിയ ഉപകരണത്തിലുണ്ട്‌.

തലച്ചോറില്‍ തകരാറുള്ള സ്ഥാനത്ത്‌ ആള്‍ട്രാസൗണ്ട്‌ തരംഗങ്ങള്‍ ഫോക്കസ്സ്‌ ചെയ്യുകയാണ്‌ പുതിയ ഉപകരണം ചെയ്യുക. ഫോക്കസ്‌ ചെയ്യപ്പെടുന്ന മസ്‌തിഷ്‌ക ഭാഗം ഊര്‍ജം ആഗിരണം ചെയ്‌ത്‌ ചൂടാകും. താപനില 130 ഡിഗ്രി ഫാരന്‍ഹെയ്‌റ്റ്‌ വരെ ഉയരുകയും, ഏതാണ്ട്‌ പത്ത്‌ ഘനമില്ലിമീറ്റര്‍ പ്രദേശത്തെ കോശങ്ങള്‍ നശിക്കുകയും ചെയ്യും.

ആള്‍ട്രാസൗണ്ട്‌ ഉപകരണം പൂര്‍ണമായും മാഗ്നെറ്റിക്‌ റെസൊണന്‍സ്‌ സ്‌കാനറുമായി ബന്ധിപ്പിക്കപ്പെട്ടാണ്‌ പ്രവര്‍ത്തിക്കുക. അതിനാല്‍, മസ്‌തിഷ്‌കത്തിലെ രോഗബാധിത ഭാഗം തന്നെയാണ്‌ ലക്ഷ്യം വെയ്‌ക്കുന്നതെന്ന്‌ ന്യൂറോസര്‍ജന്‍മാര്‍ക്ക്‌ ഉറപ്പാക്കാന്‍ കഴിയും. "തത്സമയം തന്നെ മസ്‌തിഷ്‌കത്തിലെ തെര്‍മല്‍ദൃശ്യങ്ങള്‍ ലഭിക്കുന്നതിനാല്‍, എവിടെ എത്രമാത്രം താപനില ഉയര്‍ത്തണം എന്ന്‌ തീരുമാനിക്കാന്‍ ബുദ്ധിമുട്ടില്ല"-സാദികാരിയോ പറയുന്നു.

പുതിയ ഉപകരണത്തിന്റെ സഹായത്തോടെ ഒന്‍പത്‌ രോഗികളില്‍ നടന്ന സ്വിസ്സ്‌ പഠനത്തിന്റെ ഫലം പുതിയലക്കം 'അനല്‍സ്‌ ഓഫ്‌ ന്യൂറോളജി'യിലാണ്‌ പ്രസിദ്ധീകരിച്ചിട്ടുള്ളത്‌. ഔഷധങ്ങള്‍കൊണ്ട്‌ ഫലമില്ലെന്ന്‌ ഉറപ്പായവരായിരുന്നു രോഗികളെല്ലാം; കഠിനമായ വേദന അനുഭവിക്കുന്നവര്‍. പുതിയ സങ്കേതം ഉപയോഗിച്ച്‌ ചികിത്സിച്ചപ്പോള്‍ എല്ലാവര്‍ക്കും വളരെ വേഗം വേദനയില്‍ നിന്ന്‌ മോചനം ലഭിച്ചതായി, സൂറിച്ചില്‍ യൂണിവേഴ്‌സിറ്റി ചില്‍ഡ്രന്‍സ്‌ ഹോസ്‌പിറ്റലിന്‌ കീഴില്‍ മാഗ്നറ്റിക്‌ റെസൊണന്‍സ്‌ സെന്ററിലെ ഏണസ്റ്റ്‌ മാര്‍ട്ടിന്‍ അറിയിക്കുന്നു. രോഗികളില്‍ ആര്‍ക്കും പിന്നീട്‌ എന്തെങ്കിലും സിരാസംബന്ധമായ പ്രശ്‌നങ്ങളോ മറ്റ്‌ പാര്‍ശ്വഫലങ്ങളോ കണ്ടില്ലെന്ന്‌ റിപ്പോര്‍ട്ട്‌ സാക്ഷ്യപ്പെടുത്തുന്നു.

ഇന്‍സൈടെകിന്റെ ആള്‍ട്രോസൗണ്ട്‌ ഉപകരണം ഇപ്പോള്‍ ലോകത്ത്‌ അഞ്ച്‌ മെഡിക്കല്‍കേന്ദ്രങ്ങളില്‍ പരീക്ഷിച്ചു വരികയാണ്‌. പാര്‍ക്കിന്‍സണ്‍സ്‌ രോഗികളില്‍ ഈ സങ്കേതം പരീക്ഷിക്കുന്നതിനൊപ്പം മസ്‌തിഷ്‌കട്യൂമര്‍, ചുഴലി, മസ്‌തിഷ്‌കാഘാതം തുടങ്ങിയ പ്രശ്‌നങ്ങള്‍ നേരിടുന്നവരിലും ഇത്‌ ഫലപ്രദമാകുമോ എന്നറിയാനുള്ള ഗ്രമത്തിലാണ്‌ ഗവേഷകര്‍. അത്തരം രോഗികളിലും വിജയം സാധ്യമായാല്‍ മസ്‌തിഷ്‌ക ചികിത്സയില്‍ വന്‍മുന്നേറ്റമാകും അത്‌. (അവലംബം: ടെക്‌നോളജി റിവ്യു).

കാണുക

4 comments:

Joseph Antony said...

തലയ്‌ക്കുള്ളിലെ ശസ്‌ത്രക്രിയയ്‌ക്ക്‌ ഇനി ശബ്ദതരംഗങ്ങള്‍ തുണയ്‌ക്കെത്തും. തലയോട്ടി തുറക്കാതെ, മുറിവുണ്ടാക്കാതെ മസ്‌തിഷ്‌ക ശസ്‌ത്രക്രിയ സാധ്യമാക്കുന്ന പുതിയൊരു ഉപകരണത്തിന്‌ രൂപംനല്‍കിയിരിക്കുകയാണ്‌ ഗവേഷകര്‍. മസ്‌തിഷ്‌ക ചികിത്സയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ഈ സങ്കേതം വഴിതുറക്കുമെന്ന്‌ വിലയിരുത്തപ്പെടുന്നു.

Baiju Elikkattoor said...

nalla lekhanam. nandi

"കാരണം ശബ്ദതരംഗങ്ങളില്‍ നിന്നുള്ള തലയോട്ടി ഊര്‍ജം ആഗിരണം ചെയ്യുകയും തരംഗങ്ങളുടെ പാതയില്‍ വ്യതിയാനം ഉണ്ടാക്കുകയും ചെയ്യും."

ee vaakyathil oru pishakundo?

Joseph Antony said...

ബൈജു,
ഇവിടെയെത്തി വായിച്ച്‌ അഭിപ്രായം പറഞ്ഞതില്‍ സന്തോഷം. ആ പിശക്‌ ശ്രദ്ധയില്‍ പെട്ടിരുന്നില്ല, ചൂണ്ടിക്കാട്ടിയതിന്‌ നന്ദി. ശരിയാക്കിയിട്ടുണ്ട്‌.

Ashly said...

:) glad to see the new technologies are helping the people to have better life, and reducing their pain.