Sunday, July 26, 2009

വയര്‍ലെസ്സ്‌ വൈദ്യുതി ഇനി കെട്ടുകഥയല്ല

വയറുകളുടെയോ കേബിളുകളുടെയോ സഹായമില്ലാതെ ഇലക്ട്രോണിക്‌ ഉപകരണങ്ങള്‍ ചാര്‍ജ്‌ ചെയ്യുക എന്നത്‌ ഇനി സങ്കല്‍പ്പമോ ഭാവി സാധ്യതയോ അല്ല. ലളിതമായ ഒരു ഭൗതികശാസ്‌ത്രനിയമത്തിന്റെ സഹായത്തോടെ ഇക്കാര്യം യാഥാര്‍ഥ്യമാക്കുകയാണ്‌ അമേരിക്കന്‍ കമ്പനിയായ 'വിട്രിസിറ്റി' (Witricity).

അടുത്തയിടെ ഓക്‌സ്‌ഫഡില്‍ നടന്ന 'ടെഡ്‌ ഗ്ലോബല്‍ കോണ്‍ഫറന്‍സി'ല്‍ വിട്രിസിറ്റി മേധാവി എറിക്‌ ഗിലെര്‍ അവതരിപ്പിച്ച സങ്കേതം പ്രചാരത്തിലെത്തിയാല്‍ 'വയര്‍ലെസ്സ്‌ വൈദ്യുതി'യുടെ കാലമാകും ഇനി. മൊബൈല്‍ ഫോണുകളും ടെലിവിഷനുകളും സാധാരണ ചാര്‍ജറുകളുടെ സഹായമില്ലാതെ വായുവിലൂടെ ചാര്‍ജുചെയ്യുന്നത്‌ എങ്ങനെ എന്നാണ്‌ അദ്ദേഹം അവിടെ കാട്ടിത്തന്നത്‌!

വന്‍തോതില്‍ വൈദ്യുതികേബിളുകളും, പുനരുപയോഗം ചെയ്യാനാകാത്ത കോടിക്കണക്കിന്‌ ബാറ്ററികളും ഒഴിവാക്കാന്‍ പുതിയ സങ്കേതം സഹായിക്കുമെന്ന്‌ എറിക്‌ ഗിലെര്‍ പറഞ്ഞു. ഇത്തരം 4000 കോടി ബാറ്ററികള്‍ ലോകത്ത്‌ ഉത്‌പാദിപ്പിക്കുന്ന എന്നാണ്‌ കണക്ക്‌. അത്‌ മുഴുവന്‍ ഉപയോഗിച്ച ശേഷം വലിച്ചെറിയപ്പെടുകയാണ്‌. മാത്രമല്ല, ചാര്‍ജറുകള്‍ക്കാവശ്യമായ കേബിളുകള്‍ നിര്‍മിക്കാനും വലിയ മുതല്‍മുടക്ക്‌ ആവശ്യമാണ്‌. അത്തരം സംഗതികളൊക്കെ ഒഴിവാക്കാന്‍ പുതിയ സാങ്കേതികവിദ്യ സഹായിക്കും.

പുതിയ സംവിധാനമുപയോഗിച്ച്‌ വയറുകളുടെ സഹായമില്ലാതെ ഗൂഗിള്‍ ജി1 ഫോണും ആപ്പിളിന്റെ ഐഫോണും ചാര്‍ജുചെയ്യുന്നത്‌ എങ്ങനെയെന്ന്‌ എറിക്‌ ഗിലെര്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചു കാട്ടി. ടെലിവിഷനും ഇത്തരത്തില്‍ ചാര്‍ജുചെയ്‌ത്‌ അദ്ദേഹം കാണികളെ അമ്പരപ്പിച്ചു.

മസാച്യൂസെറ്റ്‌സ്‌ ഇന്‍സ്‌റ്റിട്ട്യൂട്ട്‌ ഓഫ്‌ ടെക്‌നോളജി (എം.ഐ.ടി)യിലെ ഗവേഷകന്‍ പ്രൊഫ. മറിന്‍ സോള്‍ജാസികും സംഘവും വികസിപ്പിച്ച സങ്കേതമാണ്‌ 'വിട്രിസിറ്റി'യുടേത്‌. അനുനാദം (resonance) എന്ന ഭൗതികപ്രതിഭാസത്തിന്റെ സാധ്യതയുപയോഗിച്ച്‌, വൈദ്യുതകാന്തിക വികിരണരൂപത്തില്‍ വൈദ്യുതിയെ വായുവിലൂടെ ലക്ഷ്യസ്ഥാനത്തെത്തിക്കാനുള്ള മാര്‍ഗമാണിത്‌.

ഒരു പ്രത്യേക ആവര്‍ത്തി (frequency)യില്‍ ഊര്‍ജം ചെലുത്തുമ്പോള്‍ ഒരു വസ്‌തു കമ്പനം (vibration) ചെയ്യാനിടയാക്കുന്ന പ്രതിഭാസമാണ്‌ അനുനാദം. സംഗീതോപകരണങ്ങളില്‍ ഈ പ്രതിഭാസം സാധാരണമാണ്‌. ഒന്നില്‍ ഒരു പ്രത്യേക ഈണം മീട്ടുമ്പോള്‍ അതേ ശബ്ദാനുനാദമുള്ള മറ്റൊരു സംഗീതോപകരണം ആ ഈണം ആവാഹിച്ചെടുത്ത്‌ കമ്പനം ചെയ്യാനാരംഭിക്കും. അനുനാദം വഴി ഊര്‍ജത്തിന്റെ കൈമാറ്റമാണ്‌ ഇവിടെ നടക്കുന്നത്‌.

ശബ്ദകമ്പനങ്ങള്‍ക്ക്‌ പകരം, വൈദ്യുതകാന്തികതരംഗങ്ങളുടെ അനുനാദം പ്രയോജനപ്പെടുത്തുകയാണ്‌ പ്രൊഫ. സോള്‍ജാസികും സംഘവും ചെയ്‌തത്‌.

ഇത്‌ സുരക്ഷിതമാണോ എന്ന്‌ ആശങ്കയുണ്ടാകാം. വായുവിലൂടെ വൈദ്യുതി പ്രവഹിക്കുമ്പോള്‍ പരിസരത്തുള്ള മനുഷ്യര്‍ക്കും ജീവികള്‍ക്കും ഷോക്കടിക്കില്ലേ എന്ന്‌ സംശയം തോന്നാം. അങ്ങനെ സംഭവിക്കില്ലെന്ന്‌ ഗവേഷകര്‍ പറയുന്നു. കാരണം, വൈദ്യുതകാന്തികതരംഗങ്ങളിലെ 'വൈദ്യുത'ഭാഗത്തിന്‌ പകരം 'കാന്തിക'ഭാഗം (non-radtive part) വഴി ഊര്‍ജവിതരണം സാധ്യമാക്കുന്ന രീതിയാണിത്‌. വൈദ്യുതമണ്ഡലത്തെ അപേക്ഷിച്ച്‌ കാന്തികമണ്ഡലങ്ങള്‍ ജീവനുള്ള വസ്‌തുക്കളുമായി വളരെ കുറച്ചേ ഇടപഴകാറുള്ളു.

രണ്ട്‌ വസ്‌തുക്കള്‍ക്ക്‌ ഒരേ അനുനാദാവര്‍ത്തി (reonant frequency)യാണ്‌ ഉള്ളതെങ്കില്‍, സമീപത്തുള്ളവയെയൊന്നും ബാധിക്കാതെ ഇരുവസ്‌തുക്കളും ശക്തമായി ബന്ധപ്പെടും. വിട്രിസിറ്റി സങ്കേതത്തില്‍ രണ്ട്‌ ലോഹച്ചുരുളുകള്‍ ആണ്‌ പ്രധാനമായും ഉള്ളത്‌. അതില്‍ ഒരെണ്ണം കെട്ടിടത്തിലെ മെയിന്‍ വൈദ്യുതലൈനുമായി ബന്ധിപ്പിച്ചിരിക്കും രണ്ടാമത്തേത്‌, ചാര്‍ജുചെയ്യേണ്ട ഉപകരണത്തിലാണ്‌ കണക്ട്‌ ചെയ്യുക.

രണ്ട്‌ ലോഹച്ചുരുളുകളും ഒരേ അനുനാദാവര്‍ത്തിയിലാണ്‌ നിര്‍മിച്ചിരിക്കുന്നത്‌. മെയിന്‍ കമ്പിച്ചുരുളില്‍ വൈദ്യുതിയെത്തുമ്പോള്‍ അത്‌ ഉത്‌പാദിപ്പിക്കുന്ന കാന്തികമണ്ഡലം രണ്ടാമത്തെ കമ്പിച്ചുരുളുമായി അനുനാദത്തിലാകും. വൈദ്യുതോര്‍ജം ഇരു ചുരുളുകള്‍ക്കുമിടയില്‍ പ്രവഹിക്കും. കമ്പിച്ചുരുളുകള്‍ക്കുമിടിയില്‍ വോള്‍ട്ടേജ്‌ രൂപപ്പെടുകയും, ഉപകരണം ചാര്‍ജ്‌ചെയ്യപ്പെടുകയും ചെയ്യും.

ഈ സംവിധാനത്തിലെ മെയിന്‍ കമ്പിച്ചുരുള്‍, ഭിത്തിയിലോ മച്ചിലോ ഡെസ്‌ക്ടോപ്പിന്റെ അടിയിലോ എവിടെ വേണമെങ്കിലും പതിപ്പിച്ച്‌ വെയ്‌ക്കാം-എറിക്‌ ഗിലെര്‍ അറിയിച്ചു. ആ കമ്പച്ചുരുളില്‍ നിന്നുള്ള കാന്തികകമ്പനങ്ങളുടെ പരിധിക്കുള്ളില്‍ ലാപ്‌ടോപ്പോ, സെല്‍ഫോണോ പോലുള്ള ഉപകരണങ്ങള്‍ എത്തുമ്പോള്‍ അവ ചാര്‍ജചെയ്യപ്പെടും. പ്ലഗ്ഗിന്റെയോ സ്വിച്ചിന്റെയോ ആവശ്യം ഇല്ല-എറിക്‌ ഗിലെര്‍ പറഞ്ഞു.

വിട്രിസിറ്റി സുരക്ഷിതമാണെന്ന്‌ തെളിയിക്കാനായി, വായുവിലൂടെ ചാര്‍ജ്‌ ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന മൊബൈല്‍ ഫോണിനും ടെലിവിഷനും ചുറ്റും എറിക്‌ ഗിലെര്‍ നടന്നുകാണിച്ചു കൊടുത്തു. വൈദ്യുതകാന്തികതരംഗങ്ങളുടെ കാന്തികഭാഗത്തെ പ്രയോജനപ്പെടുത്തുന്നതുകൊണ്ടാണ്‌ ഇത്‌ മനുഷ്യരില്‍ ഷോക്കേല്‍പ്പിക്കാത്തതെന്ന്‌ അദ്ദേഹം അറിയിച്ചു.

മുമ്പും വായുവിലൂടെ വൈദ്യുതി പ്രവഹിപ്പിക്കാന്‍ ശ്രമം നടന്നിട്ടുണ്ടെങ്കിലും അത്‌ പ്രായോഗികതലത്തില്‍ എത്തിക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. ആ നിലയ്‌ക്ക്‌ ഊര്‍ജോപയോഗരംഗത്ത്‌ വലിയൊരു ചുവടുവെപ്പായി മാറും വയര്‍ലെസ്സ്‌ വൈദ്യുതി. (കടപ്പാട്‌: ബി.ബി.സി.ന്യൂസ്‌).

കാണുക

4 comments:

Joseph Antony said...

വയറുകളുടെയോ കേബിളുകളുടെയോ സഹായമില്ലാതെ ഇലക്ട്രോണിക്‌ ഉപകരണങ്ങള്‍ ചാര്‍ജ്‌ ചെയ്യുക എന്നത്‌ ഇനി സങ്കല്‍പ്പമോ ഭാവി സാധ്യതയോ അല്ല. ലളിതമായ ഒരു ഭൗതികശാസ്‌ത്രനിയമത്തിന്റെ സഹായത്തോടെ ഇക്കാര്യം യാഥാര്‍ഥ്യമാക്കുകയാണ്‌ അമേരിക്കന്‍ കമ്പനിയായ 'വിട്രിസിറ്റി'.

Jobin said...

Hi,

I believe this invention is not much worth in practical world.

Because:

1.There will be huge conversion losses where direct connectivity to plug has 0% energy loss.

2. It won’t be feasible for a equipment with good energy requirements (say above 100w)

If the receiver is not very small that it can embed in device, it will have other consequences like

3. We need to attach receiver equipment to our device which can be bigger than a charger

4. The receiver need to connect to the equipment with a wire again :)

In future one or two equipments may come in market. But I cannot see any big scope for this.

Regards,
Jobin.

ഗ്രീഷ്മയുടെ ലോകം said...

വയര്‍ലസ് വൈദ്യുതിയെക്കുറിച്ചുള്ള ഈ ബ് ളോഗിലെ പോസ്റ്റുകളെല്ലാം വായിച്ചു. മാത്രവുമല്ല, ഇതില്‍ പറഞ്ഞിരിക്കുന്ന ഗവേഷണ പ്രബന്ധവും പരീക്ഷണ ഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതും വായിച്ചു. ഒട്ടും വിശ്വസനീയമല്ലാത്തതും വളച്ചൊടിച്ച്കതുമായ ഒരു സംഗതിആയി മാത്രം ഇതിനെ വിലയിരുത്താനേ നിര്‍വാഹമുള്ളു.
INDUCTIVE COUPLING ലൂടെ energy transfer എന്നത് വളരെ പരിചിതമായ ഒരു സങ്കേതം ആണ്. റേഡിയോ കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറന്മാര്‍ക്ക് ഇതിന്റെ സാങ്കേതികത്തെ പറ്റി വളരെ ഗഹനമായ അറിവും ഉണ്ടായിരിക്കും. ഇന്‍ഡക്ഷന്‍ കുക്കറില്‍ ഈ ടെക്നിക്ക് ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്.
എന്നാല്‍ വളരെ ദൂരത്തേക്ക് വൈദ്യുത ഊര്‍ജ്ജം പ്രസരിപ്പിക്കാന്‍ ഈ സങ്കേതം ഉപയോഗിച്ച് ഇന്നത്തെ സാങ്കേതിക ശാസ്ത്രത്തിനു കഴിയില്ല. witricity എന്ന് പേരിട്ടിരിക്കുന്ന ഈ “ടെക്ക്നിക്ക്“ ( ഊടായിപ്പ് ) ഉപയോഗിച്ച് ഏകദേശം 2 മീറ്റര്‍ ദൂരത്തേക്ക് 40 % ഊര്‍ജ്ജ ക്ഷമതയോടെ വൈദ്യുതി പ്രസരിപ്പിച്ചു എന്ന അവകാശവാദത്തിനു ഒട്ടും പുതുമയും പ്രായോഗിക ക്ഷമതയും ഇല്ല.
ഒരു പക്ഷെ ഒരു ഇന്‍ഡ്യക്കാരനോ, അല്ലെങ്കില്‍ അത്രയൊന്നും പ്രശസ്തമല്ലാത്ത ഒരു സ്ഥാപനത്തില്‍ നിന്നുമോ ആണ് ഇത്തരം ഒരു ഗവേഷണ ഫലം പുറത്തു വന്നിരുന്നതെങ്കില്‍, അത് പ്രസിദ്ധപ്പെടുത്താന്‍ പോലും ആരും തയ്യാറാകുമായിരുന്നില്ല.

Nidhin Jose said...

"ഒരു പ്രത്യേക ആവര്‍ത്തി (frequency)യില്‍ ഊര്‍ജം ചെലുത്തുമ്പോള്‍ ഒരു വസ്‌തു കമ്പനം (vibration) ചെയ്യാനിടയാക്കുന്ന പ്രതിഭാസമാണ്‌ അനുനാദം. "

ഈ വാചകം പൂര്‍മായി ശരിയാണോ????