Sunday, October 14, 2007

നേത്രരോഗികള്‍ക്ക്‌ ആശ്വാസമേകാന്‍ കൃത്രിമ കോര്‍ണിയ

നേത്രരോഗികള്‍ക്ക്‌ ആശ്വാസമേകാന്‍ പുതിയൊരിനം കൃത്രിമ കോര്‍ണിയ രംഗത്തെത്തുന്നു. കണ്ണിലെ സുപ്രധാന ഭാഗമായ കോര്‍ണിയയ്‌ക്ക്‌ രോഗം മൂലമോ അല്ലാതെയോ തകരാര്‍ പറ്റിയ ഒരു കോടി ആളുകള്‍ ഭൂമുഖത്തുണ്ടെന്നാണ്‌ കണക്ക്‌. അത്തരക്കാര്‍ക്ക്‌ സുരക്ഷിതമായ രീതിയില്‍ ഉപയോഗിക്കാവുന്ന കൃത്രിമ കോര്‍ണിയ, അടുത്തവര്‍ഷം മുതല്‍ മനുഷ്യരില്‍ പരീക്ഷിക്കുമെന്നാണ്‌ റിപ്പോര്‍ട്ട്‌.

കോര്‍ണിയ മാറ്റിവെയ്‌ക്കുമ്പോഴുണ്ടാകുന്ന സങ്കീര്‍ണതകള്‍ കാര്യമായി കുറയ്‌ക്കുന്ന രീതിയിലാണ്‌ പുതിയ കൃത്രിമ കോര്‍ണിയയുടെ രൂപകല്‍പ്പന. ജര്‍മനിയില്‍ പോട്ട്‌സ്‌ഡാമിലെ 'ഫ്രാന്‍ഹോഫര്‍ ഇന്‍സ്റ്റിട്ട്യൂട്ടി'ലെ ജൊവാച്ചിം സ്‌റ്റോര്‍സ്‌ബര്‍ഗും സംഘവുമാണ്‌, പ്രോട്ടീന്‍ പൂശിയ പോളിമര്‍ ഉപയോഗിച്ച്‌ കൃത്രിമ കോര്‍ണിയ രൂപപ്പെടുത്തിയത്‌. ഇപ്പോള്‍ ലഭ്യമായ കൃത്രിമ കോര്‍ണിയകളിലെ പോരായ്‌മകള്‍ മിക്കതും ഇതില്‍ പരിമതിപ്പെടുത്തിയിട്ടുള്ളതായി, അമേരിക്കയില്‍ യേല്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ്‌ മെഡിസിനിലെ നേത്രരോഗ വിദഗ്‌ധനായ ഡോ.ജോണ്‍ ഹുവാങ്‌ പറയുന്നു. മുയലുകളില്‍ ഇത്‌ പരീക്ഷിച്ചപ്പോള്‍ നല്ല ഫലമാണ്‌ ലഭിച്ചത്‌.

വലിയൊരു കഷണം പ്ലാസ്റ്റിക്കാണ്‌ ഇപ്പോള്‍ കോര്‍ണിയ മാറ്റിവെയ്‌ക്കാന്‍ ഉപയോഗിക്കുന്നത്‌. രോഗിയുടെ കോര്‍ണിയ കോശഭാഗങ്ങള്‍ പ്ലാസ്റ്റിക്കിന്‌ മുകളിലൂടെ വളര്‍ന്ന്‌ കാഴ്‌ച തടസ്സപ്പെടുത്താതിരിക്കാനാണ്‌ വലിയ പ്ലാസ്റ്റിക്ക്‌ കഷണം ഉപയോഗിക്കുന്നത്‌. വലിപ്പക്കൂടുതല്‍ കൊണ്ട്‌ അത്‌ നേത്രത്തില്‍ നേരിട്ടു തുന്നിപ്പിടിപ്പിക്കുക ബുദ്ധിമുട്ടാണ്‌. അണുബാധയ്‌ക്കും നീര്‍വീക്കത്തിനും ചിലപ്പോള്‍ കണ്ണിന്റെ കാഴ്‌ച തന്നെ പൂര്‍ണമായി നഷ്ടപ്പെടാനും തുന്നലിലെ മുറിവുകള്‍ കാരണമാകാം.

എന്നാല്‍, വെള്ളം പിടിക്കാത്ത പോളിമറാണ്‌ പുതിയയിനം കൃത്രിമ കോര്‍ണിയയില്‍ ഉപയോഗിച്ചിട്ടുള്ളത്‌. അതിനാല്‍ അത്‌ നേത്രത്തിലെ ശ്രവങ്ങള്‍ ആഗിരണം ചെയ്‌ത്‌ വീര്‍ത്തുവരില്ല. മാത്രമല്ല, മുകളിലൂടെ കോശപാളികള്‍ വളരാനും അനുവദിക്കില്ല. കൃത്രിമ കോര്‍ണിയയുടെ മധ്യഭാഗത്ത്‌ ഇത്‌ അനുഗ്രഹമാണ്‌. കാരണം കോശപാളികള്‍ വളരാത്തതിനാല്‍ കാഴ്‌ചയ്‌ക്ക്‌ മങ്ങലുണ്ടാകില്ല. അതേസമയം, കൃത്രിമ കോര്‍ണിയുടെ അരികുകള്‍ക്ക്‌ മുകളിലൂടെ കോശപാളികള്‍ വളര്‍ന്നില്ലെങ്കില്‍, അത്‌ കണ്ണില്‍ ഉറച്ചിരിക്കില്ല. അതിന്‌ കൃത്രിമ കോര്‍ണിയായി ഉപയോഗിക്കുന്ന പോളിമര്‍ കഷണത്തിന്റെ അരികുകളില്‍, കോശങ്ങളെ ആകര്‍ഷിക്കാനായി പ്രത്യേക പ്രോട്ടീന്‍ പൂശിയിട്ടുണ്ട്‌.

അത്തരത്തില്‍ പ്രത്യേക പ്രോട്ടീന്‍ ആവരണം ഉള്ളതിനാല്‍ നേത്രത്തില്‍ അത്‌ ബലമായി ഉറച്ചിരിക്കും-'ടെക്‌നോളി റിവ്യു'വില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ സ്‌റ്റോര്‍സ്‌ബര്‍ഗ്‌ പറയുന്നു. മുകളിലൂടെയുള്ള കോശവളര്‍ച്ച തടയുന്നതില്‍ വലിപ്പം കുറഞ്ഞ പോളിമര്‍ കഷണം മതി പുതിയ കൃത്രിമ കോര്‍ണിയയുടെ നിര്‍മിതിക്ക്‌. വലിപ്പം കുറവായതിനാല്‍ അത്‌ കണ്ണില്‍ സുരക്ഷിതമായി തുന്നിച്ചേര്‍ക്കാനും കഴിയും. മാത്രമല്ല, നിലവിലുള്ള രീതി പോലെ, കോര്‍ണിയ മാറ്റിവെയ്‌ക്കാന്‍ ദാതാവില്‍ നിന്നുള്ള കോശപാളികളുട ആവശ്യവും വരുന്നില്ല, അതും വലിയ നേട്ടമാണ്‌-ഡോ. ഹുവാങ്‌ അറിയിക്കുന്നു. കോര്‍ണിയ ദാതാക്കളുടെ എണ്ണം കുറവായതിനാല്‍ മോശപ്പെട്ട കോശപാളികള്‍ പലപ്പോഴും ഉപയോഗിക്കേണ്ടി വരും. പുതിയ മാര്‍ഗത്തില്‍ അതിന്റെ പ്രശ്‌നമില്ല-അദ്ദേഹം പറയുന്നു.(അവലംബം: ടെക്‌നോളജി റിവ്യു, കടപ്പാട്‌: മാതൃഭൂമി)

4 comments:

Joseph Antony said...

കണ്ണിലെ സുപ്രധാന ഭാഗമായ കോര്‍ണിയയ്‌ക്ക്‌ രോഗം മൂലമോ അല്ലാതെയോ തകരാര്‍ പറ്റിയ ഒരു കോടി ആളുകള്‍ ഭൂമുഖത്തുണ്ടെന്നാണ്‌ കണക്ക്‌. അത്തരക്കാര്‍ക്ക്‌ അനുഗ്രഹമാകുന്ന രീതിയില്‍ പുതിയൊരു കൃത്രിമ കോര്‍ണിയ രംഗത്തെത്തുകയാണ്‌. അടുത്തവര്‍ഷം മുതല്‍ അത്‌ മനുഷ്യരില്‍ പരീക്ഷിക്കും.

keralafarmer said...

നല്ല വാര്‍ത്ത.

ഇടിവാള്‍ said...
This comment has been removed by the author.
ഇടിവാള്‍ said...

http://www.photonics.com/content/news/2006/September/20/84453.aspx

More Infor on this