Tuesday, July 03, 2007

അഴിമതി മാറ്റാന്‍ ഹോമിയോചികിത്സ

അഴിമതി ചികിത്സിച്ചു ഭേദമാക്കാനാകുമോ. കഴിയുമെന്ന്‌ ഒരു ഹോമിയോ വിദഗ്‌ധന്‍ പറയുന്നു. ഹോമിയോയില്‍ അതിന്‌ മരുന്നുണ്ടത്രേ. എന്തുകൊണ്ട്‌ സാമാന്യയുക്തിക്കു പോലും നിരക്കാത്ത ഇത്തരം അവകാശവാദങ്ങള്‍ ഹോമിയോരംഗത്തുള്ളവര്‍ ഉന്നയിക്കുന്നു
അഴിമതിയും കൈക്കൂലിയും ഇല്ലാതാക്കാന്‍ ഹോമിയോപ്പതിയില്‍ ഫലപ്രദമായ മരുന്നുണ്ടത്രേ. ഇതൊരു തമാശയായി ആരും കണരുത്‌. സംഗതി സത്യമാണ്‌. മലയാളത്തിലെ ഒരു പ്രമുഖ പത്രത്തില്‍ അടുത്തയിടെ റിപ്പോര്‍ട്ടു ചെയ്‌ത കാര്യമാണിത്‌ (ഇതോടൊപ്പമുള്ള ക്ലിപ്പിങില്‍ ക്ലിക്ക്‌ ചെയ്‌തു നോക്കുക). ഈ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്‌ ഏതെങ്കിലും ലാടവൈദ്യനോ മന്ത്രവാദിയോ അല്ല. സര്‍ക്കാര്‍ ചെലവില്‍ (എന്നുവെച്ചാല്‍ ജനങ്ങളുടെ ചെലവില്‍) ഹോമിയോകോളേജില്‍ നിന്നു പഠിച്ച്‌ ഡിഗ്രിനേടുകയും, അതേത്തുടര്‍ന്ന്‌ ഈ രംഗത്ത്‌ ഔദ്യോഗികതലത്തില്‍ ഉന്നതസ്ഥാനം അലങ്കരിക്കുകയും ചെയ്‌ത ഡോ.എം.അബ്ദുള്‍ ലത്തീഫ്‌ ആണ്‌ ഇക്കാര്യം ഉന്നയിച്ചിരിക്കുന്നത്‌. ഉന്നയിക്കുക മാത്രമല്ല, സംസ്ഥാന ഹോമിയോ വിദ്യാഭ്യാസവകുപ്പ്‌ മുന്‍കണ്‍ട്രോണിങ്‌ പ്രിന്‍സിപ്പല്‍ കൂടിയായ അദ്ദേഹം കൈക്കൂലിയും അഴിമതിയും സര്‍ക്കാര്‍ സര്‍വീസില്‍ നിന്നു ചികിത്സിച്ചു ഭേദമാക്കാനായി മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദനെ സമീപിക്കുകയും ചെയ്‌തിരിക്കുന്നു എന്നാണ്‌ റിപ്പോര്‍ട്ടില്‍ നിന്നു മനസിലാകുന്നത്‌.

സര്‍ക്കാര്‍ ഓഫീസുകളില്‍ വെറും 30 ശതമാനം ഉദ്യോഗസ്ഥര്‍ മാത്രമേ ജോലിചെയ്യുന്നുള്ളൂ എന്ന്‌ മുഖ്യമന്ത്രി അച്യുതാന്ദന്‍ അടുത്തയിടെ പ്രസ്‌താവിച്ചിരുന്നു. അതിന്റെ ചുവടുപിടിച്ചാണ്‌ ഡോ. അബ്ദുള്‍ ലത്തീഫിന്റെ രംഗപ്രവേശം. ഉദ്യോഗസ്ഥരുടെ അഴിമതി, അനാസ്ഥ തുടങ്ങിയവയൊക്കെ ഹോമിയോപ്പതി വഴി ചികിത്സിച്ചു മാറ്റാം എന്നാണ്‌ ഡോ.അബ്ദുള്‍ ലത്തീഫിന്റെ നിലപാട്‌. കൈക്കൂലി, അഴിമതി എന്നിവയ്‌ക്കെതിരെ അദ്ദേഹം 30 ഹോമിയോ മരുന്നുകള്‍ നിര്‍ദ്ദേശിക്കുന്നു. കള്ളം പറയുന്ന ശീലത്തിന്‌ പ്രതിവിധിയായി 20 മരുന്നുണ്ടത്രേ. ജോലിചെയ്യാന്‍ താത്‌പര്യം ഇല്ലാത്തവര്‍ക്ക്‌ അതുണ്ടാക്കാന്‍ പത്തും ഇരുപതുമല്ല 273 മരുന്നുകളാണ്‌ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നത്‌. മനസിരുത്തി ചെയ്യേണ്ട ജോലികളില്‍ താത്‌പര്യം കാട്ടാത്തവരെ നേരെയാക്കാന്‍ 130 മരുന്ന്‌. വീട്ടുജോലി ചെയ്യാന്‍ താത്‌പര്യമില്ലാത്ത സ്‌ത്രീകള്‍ സൂക്ഷിക്കുക, അവര്‍ക്കെതിരെ പ്രയോഗിക്കാനും ഹോമിയോയില്‍ വിദ്യയുണ്ടെന്ന്‌ മുന്‍കണ്‍ട്രോളിങ്‌ പ്രിന്‍സിപ്പല്‍ പറയുന്നു. പുകവലിപോലെ, ജോലിചെയ്യുന്നത്‌ ഹാനികരമാണെന്നു വിശ്വസിക്കുന്നയാളാണോ നിങ്ങള്‍, എങ്കില്‍ നിങ്ങള്‍ക്കുമുണ്ട്‌ മരുന്ന്‌!

ഡോ.അബ്ദുള്‍ ലത്തീഫിന്റെ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുന്നുവെന്നു കരുതുക. രാവിലെ ഓഫീസിലേക്കു കയറുംമുമ്പ്‌ ഏതാനും പഞ്ചസാര ഗുളികകള്‍ ഉദ്യോഗസ്ഥര്‍ക്ക്‌ നല്‍കുക വഴി സംസ്ഥാനത്തിന്റെ ഉത്‌പാദന ക്ഷമത എത്ര മടങ്ങാണ്‌ വര്‍ധിക്കുന്നതെന്ന്‌ ആലോചിച്ചു നോക്കൂ. ഇപ്പോള്‍ 30 ശതമാനംപേര്‍ മാത്രം (മുഖ്യമന്ത്രിയുടെ നിഗമനപ്രകാരം) വാങ്ങുന്ന ശമ്പളത്തിന്‌ ജോലിചെയ്യുന്ന സ്ഥാനത്ത്‌ നൂറു ശതമാനം പേരും കൃത്യമായി ജോലിചെയ്യാനാരംഭിച്ചാല്‍ എന്താകും സ്ഥിതി. ആഗോളവത്‌ക്കരണമൊന്നും വേണ്ടിവരില്ല, കേരളം അമേരിക്കയെപ്പോലെയാകാന്‍; ഹോമിയോ മതിയാകും.

വലിയ അവകാശവാദങ്ങള്‍ക്ക്‌ വലിയ തെളിവുകളുടെ പിന്‍ബലം വേണമെന്നത്‌ ഒരു സാമാന്യതത്ത്വമാണ്‌. എന്നാല്‍, ഡോ.അബ്ദുള്‍ ലത്തീഫ്‌ അദ്ദേഹത്തിന്റെ അവകാശവാദങ്ങള്‍ക്ക്‌ യുക്തിപൂര്‍വമായ എന്തെങ്കിലും തെളിവുകള്‍ നിരത്തുന്നതായി പത്രറിപ്പോര്‍ട്ടിലില്ല. അങ്ങനെയെങ്കില്‍, ഇത്രവലിയൊരു അവകാശവാദവുമായി രംഗത്തെത്താന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ച ഘടകമെന്താവും. അറിയില്ല. എന്നാല്‍, കഴിഞ്ഞ ഒരു പതിറ്റാണ്ടു കാലത്ത്‌ ഹോമിയോ രംഗത്തു പ്രവര്‍ത്തിക്കുന്ന 'വിദഗ്‌ധര്‍' ഉന്നയിച്ചിട്ടുള്ള അവകാശവാദങ്ങളുടെ പട്ടിക പരിശോധിച്ചാല്‍ വ്യക്തമാകുന്ന ഒരു വസ്‌തുതയുണ്ട്‌; ഇത്തരം 'വലിയകാര്യങ്ങള്‍' ഹോമിയോയില്‍ സാധ്യമാണെന്ന്‌ പറയുന്ന ആദ്യ വ്യക്തിയല്ല ഡോ.അബ്ദുള്‍ ലത്തീഫ്‌. വൈദ്യശാസ്‌ത്രത്തിന്‌ ഇനിയും എത്തിപ്പിടിക്കാനാവാത്ത പല പ്രശ്‌നങ്ങളുമുണ്ട്‌. അര്‍ബുദങ്ങള്‍, സാര്‍സ്‌, ഭ്രാന്തിപ്പശുരോഗം, പക്ഷിപ്പനി എന്നിങ്ങനെ ചികിത്സ കണ്ടെത്താന്‍ ഇനിയും സാധിക്കാത്ത മിക്ക രോഗങ്ങള്‍ക്കും ഹോമിയോപ്പതിയില്‍ ഫലപ്രദമായ ചികിത്സയുണ്ടെന്ന അവകാശവാദം ഈ രംഗത്തെ 'വിദഗ്‌ധരില്‍' നിന്നു പലപ്പോഴും ഉണ്ടായിട്ടുണ്ട്‌. അവര്‍ പുറപ്പെടുവിച്ച പ്രസ്‌താവനകള്‍ പത്രങ്ങളില്‍ വലിയ തലക്കെട്ടുകളില്‍ വന്നിട്ടുമുണ്ട്‌.

ഏഴുവര്‍ഷം മുമ്പ്‌ കേരളത്തില്‍ 'ഭ്രാന്തിപ്പശുരോഗം' ആദ്യമായി എത്തിയെന്ന ആശങ്കയുയര്‍ന്ന സമയം തന്നെ ഉദാഹരണമായെടുക്കാം. 2000 ഡിസംബര്‍ 14-നാണ്‌ കേരളീയര്‍ക്ക്‌ നടുക്കമുളവാക്കുന്ന ആ വിവരം 'മാധ്യമം' പത്രം പ്രസിദ്ധീകരിച്ചത്‌. സംസ്ഥാനത്ത്‌ ആദ്യമായി ഭ്രാന്തിപ്പശുരോഗം റിപ്പോര്‍ട്ടു ചെയ്‌തിരിക്കുന്നു. ഓമശ്ശേരിയിലെ നീലേശ്വരം ചെട്ട്യാംതൊടിയില്‍ ചന്ദ്രന്‍ എന്ന 45-കാരന്‌ രോഗം ബാധിച്ചതായി സ്ഥിരീകരിച്ചിരിക്കുന്നു. കോഴിക്കോട്‌ മെഡിക്കല്‍കോളേജ്‌ ആസ്‌പത്രിയില്‍ ചികിത്സയിലായിരുന്ന ചന്ദ്രന്റെ രോഗം തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിട്ട്യൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസിലാണ്‌ സ്ഥിരീകരിച്ചത്‌. ഭ്രാന്തിപ്പശു രോഗത്തിന്റെ മനുഷ്യരെ ബാധിക്കുന്ന വകഭേദമായ 'ജേക്കബ്ബ്‌സ്‌ ക്രൂസ്‌ഫെല്‍ട്ട്‌ ഡിസീസ്‌'(CJD) ആണ്‌ ചന്ദ്രനെ ബാധിച്ചിരിക്കുന്നത്‌. തലച്ചോര്‍ ദ്രവിച്ച്‌ അരിപ്പപോലെ തുളവീണ്‌, ഭ്രാന്തെടുത്തു മരിക്കുകയാണ്‌ രോഗത്തിന്റെ ഫലം. ഒരു ചികിത്സയും ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത രോഗമാണിത്‌.

ഈ മൃഗരോഗം മാട്ടിറച്ചി കഴിക്കുന്നതിലൂടെ മനുഷ്യരെയും ബാധിച്ചത്‌ കഴിഞ്ഞ പതിറ്റാണ്ടില്‍ യൂറോപ്പില്‍, പ്രത്യേകിച്ചും ബ്രിട്ടനില്‍, ജനങ്ങളുടെ ഉറക്കം കെടുത്തിയ പ്രശ്‌നമായിരുന്നു. മാംസാവശിഷ്ടങ്ങളടങ്ങിയ കാലിത്തീറ്റ വഴി മാടുകളെ ബാധിച്ച 'ബൊവൈന്‍ സ്‌പോഞ്ചിഫോം എന്‍സിഫലോപ്പതി'(BSE)യാണ്‌ ഭ്രാന്തിപ്പശുരോഗം (Mad Cow Disease) എന്നറിയപ്പെട്ടത്‌. ഇത്‌ ബാധിച്ച മാടുകളുടെ മാംസം കഴിക്കുക വഴി മനുഷ്യരെയും രോഗം ബാധിക്കാം. ഇറച്ചി തിന്നുന്നതിലൂടെ മനുഷ്യരെ ബാധിക്കുന്ന രോഗത്തിന്‌ 'വേരിയന്റ്‌ സി.ജെ.ഡി' (vCJD) എന്നാണ്‌ പേര്‌. രോഗാണുക്കളല്ല ഇതിന്‌ കാരണം എന്നതാണ്‌ വിചിത്രമായ വസ്‌തുത. 'പ്രയോണുകള്‍'(prions) എന്നറിയപ്പെടുന്ന വികലപ്രോട്ടീനുകളാണ്‌ ഈ രോഗം വരുത്തുന്നത്‌. ചൂടാക്കിയാലും തണുപ്പിച്ചാലുമൊന്നും പ്രയോണുകള്‍ നശിക്കില്ല എന്നത്‌ വലിയ ഭീഷണിയാണ്‌. ഇറച്ചി വേവിച്ചാണ്‌ തിന്നത്‌ എന്നതുകൊണ്ട്‌ രോഗം വരാതിരിക്കില്ല. ബ്രിട്ടനില്‍ ഇപ്പോഴും നൂറുകണക്കിനാളുകള്‍ ഭ്രാന്തിപ്പശുരോഗം ബാധിച്ച്‌ നിസ്സാഹരായി മരണം കാക്കുന്നവരായുണ്ട്‌.

ജനിതകവ്യതികരണം കൊണ്ട്‌ സി.ജെ.ഡി.എന്ന പ്രശ്‌നം പത്തുലക്ഷത്തിലൊരാള്‍ക്ക്‌ വീതം ബാധിക്കാം; ഭ്രാന്തിപ്പശുരോഗം ബാധിച്ച മാടിന്റെ ഇറച്ചി തിന്നണമെന്നില്ല. ചന്ദ്രനെ ബാധിച്ചത്‌ vCJD അല്ല എന്ന്‌ വിദഗ്‌ധ പരിശോധനയില്‍ തെളിഞ്ഞു. അതിനാല്‍, ബ്രിട്ടനില്‍നിന്ന്‌ രോഗമിവിടെ എത്തി എന്ന്‌ കരുതാനാകില്ല എന്നാണ്‌ മെഡിക്കല്‍ വിദഗ്‌ധര്‍ ഒടുവില്‍ എത്തിയ നിഗമനം. സി.ജെ.ഡി.യാണെങ്കിലും, മാട്ടിറച്ചി തിന്നുക വഴി ബാധിക്കുന്ന അതിന്റെ വകഭേദമാണെങ്കിലും, രണ്ടിനും ചികിത്സയില്ല. രോഗാണുവല്ല രോഗകാരിയെന്നതില്‍ പരമ്പരാഗത ചികിത്സകളൊന്നും ഫലപ്രദമാവുകയുമില്ല. പ്രശ്‌നമതല്ല, ചന്ദ്രന്‌ രോഗം ബാധിച്ചുവെന്ന റിപ്പോര്‍ട്ട്‌ വന്ന്‌ ദിവസങ്ങള്‍ക്കുള്ളില്‍ കേരളത്തിലെ പത്രങ്ങളുടെ ഓഫീസുകളിലേക്ക്‌ ചില ഹോമിയോവിദഗ്‌ധരുടെ പ്രസ്‌താവനകളും കത്തുകളും ലേഖനങ്ങളുമെത്തി. എല്ലാറ്റിലെയും ഉള്ളടക്കം ഏതാണ്ട്‌ ഇതായിരുന്നു-'ഭ്രാന്തിപ്പശുരോഗത്തിന്‌ ഹോമിയോപ്പതിയില്‍ ഫലപ്രദമായ ചികിത്സയുണ്ട്‌'. രോഗം ബാധിച്ച ഒരാളെ ഇതുവരെ നേരിട്ടു കാണുക പോലും ചെയ്യാത്തവരാണ്‌ ഈ അവകാശവാദമുന്നയിച്ച്‌ രംഗത്തെത്തയത്‌.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യമഹാമാരിയെന്ന്‌ വിശേഷിപ്പിക്കപ്പെട്ട രോഗമാണ്‌ 'സിവിയര്‍ അക്യൂട്ട്‌ റെസ്‌പിറേറ്ററി സിന്‍ഡ്രോം'(സാര്‍സ്‌-SARS). തെക്കന്‍ ചൈനയിലെ ഗ്വാങ്‌ഡോങ്‌ പ്രവിശ്യയില്‍ 2002 നവംബറിലാണ്‌ രോഗം ആദ്യം പ്രത്യക്ഷപ്പെട്ടത്‌. കൊറോണ വിഭാഗത്തില്‍ പെടുന്ന ഒരിനം വൈറസാണ്‌, ജനിതകവ്യതികരണം സംഭവിച്ച്‌ വായുവിലൂടെ പകരാന്‍ പ്രാപ്‌തി നേടി ലോകത്തിന്‌ ഭീഷണിയുയര്‍ത്തിയത്‌. മാരകമായ ന്യുമോണിയയിലെത്തി രോഗി മരിക്കുകയാണ്‌ ഫലം. 2003-ല്‍ ദക്ഷിണേഷ്യ മുഴുവന്‍ രോഗം ഭീഷണിയുയര്‍ത്തി. മലേഷ്യ, സിങ്കപ്പൂര്‍ മുതലായ പ്രദേശങ്ങളിലേക്ക്‌ വിമാനസര്‍വീസുകള്‍ പോലും നിര്‍ത്തിവെച്ചു. സര്‍ജിക്കല്‍ മാസ്‌ക്‌ ധരിച്ചേ ജനത്തിന്‌ പുറത്തിറങ്ങാനാകൂ എന്നതായി സ്ഥിതി.

സാര്‍സിനൊരു മരുന്നു കണ്ടുപിടിക്കാന്‍, പ്രത്യേകിച്ചും മാരകമായ വൈറസ്‌ രോഗമായതിനാല്‍, വൈദ്യശാസ്‌ത്രത്തിന്‌ കഴിഞ്ഞില്ല. ആ സമയത്ത്‌ പക്ഷേ, കേരളത്തിലെ പ്രസ്‌ക്ലബ്ബുകളില്‍ ചില ഹോമിയോവിദഗ്‌ധര്‍ വാര്‍ത്താസമ്മേളനം നടത്തി പ്രസ്‌താവിച്ചു-സാര്‍സിന്‌ ഫലപ്രദമായ ചികിത്സ ഹോമിയോയിലുണ്ട്‌. വലിയ തലക്കെട്ടുകളില്‍ വാര്‍ത്ത മലയാളപത്രങ്ങള്‍ റിപ്പോട്ടുചെയ്യുകയും ചെയ്‌തു. തൊണ്ണൂറുകളുടെ അവസാനം പ്രത്യക്ഷപ്പെട്ട പക്ഷിപ്പനിയുടെ പേരിലും ഇത്തരം അവകാശവാദം ആവര്‍ത്തിക്കപ്പെട്ടു. ഒരു സാര്‍സ്‌ രോഗിയെയോ പക്ഷിപ്പനി ബാധിച്ചയാളെയോ കാണുകയാകട്ടെ പരിശോധിക്കുകയാവട്ടെ ചെയ്യാതെയാണ്‌ ഇത്തരം അവകാശവാദങ്ങള്‍ ഉന്നയിക്കപ്പെട്ടത്‌.

അറിയപ്പെടുന്ന ഒരു ഹോമിയോ ഡോക്ടര്‍ കഴിഞ്ഞ വര്‍ഷം കാലിക്കറ്റ്‌ പ്രസ്സ്‌ക്ലബ്ബില്‍ ഒരു വാര്‍ത്താസമ്മേളനം നടത്തി. ഏതാനും കുട്ടികളെയുംകൊണ്ടാണ്‌ അദ്ദേഹം എത്തിയത്‌. വൈദ്യശാസ്‌ത്രചരിത്രത്തില്‍ തങ്കലിപികളില്‍ രേഖപ്പെടുത്തി വെയ്‌ക്കേണ്ട ഒരു മുന്നേറ്റത്തിന്റെ കാര്യം അവതരിപ്പിക്കാനായിരുന്നു അദ്ദേഹത്തിന്റെ വരവ്‌. ആ കുട്ടികള്‍ രക്താര്‍ബ്ബുദം ബാധിച്ചവരായിരുന്നു. ഹോമിയോചികിത്സവഴി അത്‌ തീര്‍ത്തും ഭേദമായിരിക്കുന്നു എന്നാണദ്ദേഹം പ്രസ്‌താവിച്ചത്‌. സംശയമുണ്ടെങ്കില്‍ കുട്ടികളോടു ചോദിക്കൂ എന്നും അദ്ദേഹം പറയുമായിരിക്കും എന്ന്‌ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തവര്‍ സന്ദേഹിച്ചിരിക്കണം. കുട്ടികളുടെ രോഗം മാറിയതിന്റെ തെളിവായി ചില രക്തപരിശോധനാഫലങ്ങളുടെ കോപ്പികളും അദ്ദേഹം വിതരണം ചെയ്‌തു.

ആണ്ടി വലിയ അടിക്കാരനാണെന്ന്‌ ആണ്ടിതന്നെ പറഞ്ഞാല്‍ പോരല്ലോ. അതുപോലെ താന്‍ ഇത്തരം അത്ഭുതകരമായ ഒരു പ്രവര്‍ത്തി നടത്തിയെന്ന്‌ ഡോക്ടര്‍ തന്നെ അവകാശപ്പെട്ടാല്‍ പോരല്ലോ. ശരിയാണെങ്കില്‍ അത്‌ മഹത്തായ സംഗതിതന്നെയാണ്‌. ആധുനികവൈദ്യശാസ്‌ത്രം തലകുത്തി നിന്നിട്ടു സാധിക്കാത്ത കാര്യം. എങ്കില്‍, ഈ പരീക്ഷണഫലം ഏതെങ്കിലും അന്താരാഷ്ട്ര ഗവേഷണ ജേര്‍ണലില്‍ പ്രസിദ്ധീകരിക്കയല്ലായിരുന്നോ വേണ്ടത്‌. ലോകം മുഴുവന്‍ നടുങ്ങില്ലായിരുന്നോ. അതിനു പകരം എന്തിന്‌ വെറുമൊരു പ്രസ്സ്‌ക്ലബ്ബിലെ വാര്‍ത്താസമ്മേളനത്തിലേക്ക്‌ ഈ മഹത്തായ മുന്നേറ്റത്തിന്റെ വെളിപ്പെടുത്തല്‍ ഒതുക്കി എന്ന്‌ ചോദിക്കാന്‍ അന്നവിടെ കൂടിയിരുന്ന പത്രപ്രവര്‍ത്തകര്‍ക്കാര്‍ക്കും തോന്നിയില്ല. പകരം, 'രക്താര്‍ബുദത്തിന്‌ ഹോമോയോ ചികിത്സ' എന്ന ഒരു അസംബന്ധ വാര്‍ത്തനല്‍കി ആ അധ്യായം അവര്‍ അവസാനിപ്പിച്ചു.

നൂറ്റാണ്ടുകളുടെ ചരിത്രമുള്ള ഒരു ചികിത്സാ സമ്പ്രദായത്തിന്റെ വക്താക്കളായ ഈ ഡോക്ടര്‍മാര്‍ എന്തുകൊണ്ട്‌, സാമാന്യയുക്തിക്കു പോലും നിരക്കാത്ത ഇത്തരം അവകാശവാദങ്ങളുമായി രംഗത്തെത്തുന്നു. സാധാരണഗതിയില്‍ ഇത്തരം അവകാശവാദവുമായി മറ്റ്‌ ചികിത്സാ സമ്പ്രദായങ്ങളിലുള്ള വിദഗ്‌ധര്‍ വാര്‍ത്താസമ്മേളനം നടത്താറില്ല. ഇതിന്റെ ഉത്തരം കിട്ടണമെങ്കില്‍, ഇത്തരം അവകാശവാദം ഉയര്‍ത്തുന്നവരെ അതിന്‌ പ്രേരിപ്പിക്കുന്ന സംഗതിയെന്താണെന്ന്‌ അറിയണം. രണ്ട്‌ തരത്തില്‍ അവകാശവാദങ്ങള്‍ പ്രത്യക്ഷപ്പെടാം; ഒന്ന്‌ അമിതമായ ആത്മവിശ്വാസം മൂലം. തനിക്കത്‌ സാധിക്കും എന്ന ഉറച്ച വിശ്വാസം കൊണ്ട്‌. ഇതിന്‌ നേരെ തിരിച്ചുള്ള അവസ്ഥയിലും അവകാശവാദങ്ങള്‍ ഉന്നയിക്കപ്പെടാം. അത്മവിശ്വാസമില്ലായ്‌മ മൂലമാണത്‌. ഹോമിയോരംഗത്തുള്ളവര്‍ നടത്തുന്ന മിക്ക അവകാശവാദങ്ങളും ആത്മവിശ്വാസമില്ലായ്‌മയുടെ പ്രതിഫലനമാണെന്ന്‌ സൂക്ഷിച്ചു നോക്കിയാല്‍ മനസിലാകും. ആത്മവിശ്വാസക്കുറവിന്‌ കാരണമെന്ത്‌? അതറിയണമെങ്കില്‍ എന്താണ്‌ ഹോമിയോപ്പതിയെന്നു മനസിലാക്കണം. അതിന്‌ സാധാരണ അവകാശവാദങ്ങള്‍ മാത്രം പോര ചില വസ്‌തുതകള്‍ കൂടി അറിയണം; അല്‍പ്പം ചരിത്രവും. (അത്‌ അടുത്ത ലേഖനത്തില്‍).
 കാണുക-
ഹോയോപ്പതി - സത്യവും മിഥ്യയും
ഹോമിയോപ്പതി - വിവാദങ്ങളില്‍ നഷ്ടപ്പെടുന്നത്‌


12 comments:

Joseph Antony said...

വലിയ അവകാശവാദങ്ങള്‍ക്ക്‌ വലിയ തെളിവുകളുടെ പിന്തുണ വേണമെന്ന കാര്യം ഹോമിയോപ്പതിക്ക്‌ ബാധകമാകാത്തത്‌ എന്തുകൊണ്ട്‌? ഹോമിയോ കൊണ്ട്‌ അഴിമതി ചികിത്സിച്ചു ഭേദമാക്കാം എന്നവകാശപ്പെട്ട്‌ രംഗത്തു വന്നിരിക്കുകയാണ്‌ ഒരു ഹോമിയോ വിദഗ്‌ധന്‍. ഈ രംഗത്തുള്ളവരുടെ ആത്മവിശ്വാസക്കുറവാണോ ഇത്തരം അവകാശവാദങ്ങളായി പുറത്തു വരുന്നത്‌.

വി. കെ ആദര്‍ശ് said...

he was a regular contributor to mat arogyamaasika. i thnk so. Then how can we belieive these magazines, if ppl like him are writing articles.

any way good article. ithu publish cheythathano

nalan::നളന്‍ said...

ഹോമിയോപ്പതിയെപ്പറ്റിയുള്ള അടുത്ത ലേഖനത്തിനായി കാത്തിരിക്കുന്നു.

വലിയ അവകാ‍ശവാദങ്ങള്‍ ഉന്നയിക്കുന്ന സമയം കൊണ്ട് ഹോമിയോപ്പൊതിയുടെ തന്നെ ശാസ്ത്രീയ അടിത്തറ (അതില്ല എന്നത് വേറെ കാര്യം) പൊതുജനപക്ഷം വിശദീകരിക്കുകയും, സ്ഥാപിക്കുകയും ചെയ്യുകയാണു വേണ്ടത്..

ശാ‍സ്ത്രീയ നിരീക്ഷണത്തില്‍
പലപ്പോഴും വെറും വെള്ളമായിപ്പോകുന്ന അവസ്ഥയില്‍ നിന്നും കരകയറണമെങ്കില്‍ സ്വന്തം സിദ്ധാന്തങ്ങളുടെ സ്ഥാപിക്കല്‍ ഏതൊരു ചികിത്സാരീതിക്കും ഒരു മിനിമം യോഗ്യതയായി കണക്കാക്കേണ്ടതാണു.

ഇതുപോലെ വെള്ളമായിപ്പോകുന്ന പല ചികിത്സാസംബ്രദായങ്ങളും നിലവിലുണ്ട്. ആക്യുപഞ്ചര്‍ മറ്റൊന്നു. സൂചി എവിടെ കുത്തിയാലും ഫലം ഒന്ന്.

ഒരു പക്ഷെ ജ്യോതിഷം പോലെ വേരൂന്നിയ ഒന്നായതുകൊണ്ടും ശാസ്ത്രീയരീതികളോടുള്ള അകല്‍ച്ച കൊണ്ടും ജനം പൊതുവില്‍ വൈകാരികമായാണു ഇത്തരം വിശ്വാസങ്ങളെ കാണുന്നത്.
എങ്കിലും ഇങ്ങനെയുള്ള പോസ്റ്റുകള്‍ കാലഘട്ടത്തിന്റെ ആവശ്യകതയാണു. കുറഞ്ഞ പക്ഷം മറുവശം എന്നൊന്നുണ്ട് എന്നെങ്കിലും ജനം അറിയേണ്ടതുണ്ട്.

nalan::നളന്‍ said...

http://www.bbc.co.uk/science/horizon/2002/homeopathy.shtml

Sathyardhi said...

ഭയം, പരിഭ്രമം, ആകാംക്ഷ എന്നിവ മാറാന്‍ ഹോമിയോയില്‍ ചികില്‍സയുണ്ടെന്ന് അറിയാം(എനിക്കു പരിചയമുള്ള ഒരു കുട്ടി ഫലപ്രദമാണ്‌ അതെന്ന് പറയുന്നു).
കൈക്കൂലിക്ക് ആയുര്‌വേദത്തില്‍ ഫലപ്രദമായ മരുന്നുണ്ട്, വ്രേതാദി കഷായം എന്നു പറയുന്ന മരുന്ന് കൊടുത്താല്‍ മതി.

തയ്യാറാക്കേണ്ട രീതി:
നല്ല വ്രേതത്തിന്റെ വിളഞ്ഞ വള്ളി രണ്ടടി നീളത്തില്‍ വെട്ടി മുള്ളും തോലും കളയുക. എന്നിട്ട് എള്ളെണ്ണ തേച്ചു പിടിപ്പിച്ച് വെയിലത്തു വച്ച് വഴക്കി എടുക്കുക.

പ്രയോഗം:
കൈക്കൂലിരോഗികളെ മൂന്നു പേര്‍ ചേര്‍ന്ന് പിടിച്ചു കുനിച്ചു നിര്‍ത്തുക. മുക്കാലി ഉണ്ടെങ്കില്‍ അതില്‍ കെട്ടുന്നതാണ്‌ ഏറ്റവും നല്ലത്.

അഞ്ചു ഡോസ് കഷായം സന്ധിയില്‍ കൊടുത്താല്‍ രോഗം ശമിക്കേണ്ടതാണ്‌, വളരെ കടുത്ത രോഗമാണെങ്കില്‍ പത്തു വരെ കൊടുക്കാം. രോഗികള്‍ക്കും വൃദ്ധന്മാര്‍ക്കും വലിയ ഡോസ് രണ്ടായി പകുത്തു കൊടുക്കാവുന്നതാണ്‌.

പോലീസിലുള്ള രോഗികള്‍ക്ക് വ്രേതത്തിനു പകരം മുസലവും ഉപയോഗിക്കാം കഷായത്തില്‍.

അശോക് said...

നല്ല ലേഖനം. ഈയടുത്തകാലത്ത് ചിക്കുന്‍ഗുനിയാ പടര്‍ന്ന് പിടിച്ചപ്പോഴും ഹോമിയോ വിദഗ്ധര്‍ വന്‍ പ്രചരണങ്ങള്‍ നടത്തിയിരുന്നു. ജനങ്ങളുടെ നിസഹായതയെ മുതലെടുക്കാനുള്ള ശ്രമമായിട്ടേ തോന്നിയിരുന്നുള്ളു അതും.

Cibu C J (സിബു) said...

ഹോമിയോപതി ശരിയാണെന്ന്‌ തെളിയിച്ചാല്‍ ഇതുവരെ ആരും ക്ലേം ചെയ്യാതിരിക്കുന്ന മില്യണ്‍ ഡോളര്‍ സമ്മാനമുണ്ട്‌. ദേ ലിങ്ക്‌

chithrakaran ചിത്രകാരന്‍ said...

നന്നായിരിക്കുന്നു.

Joseph Antony said...

ദേവന്‍ മാഷ്‌, തകര്‍ത്തു. അഴിമതിക്ക്‌ താങ്കള്‍ പറഞ്ഞതിലും മികച്ച ഒരു ഔഷധം ഇനി കണ്ടെത്താനിരിക്കുന്നതേയുള്ളൂ. ഹോ, ഈ ആയുര്‍വേദത്തിന്റെ ഒരു ശക്തിയേ..

സിബു, റാന്‍ഡിയുടെ വെല്ലുവിളിയുടെ ലിങ്ക്‌ ഇവിടെ ചേര്‍ത്തത്‌ നന്നായി.
ഹോമിയോക്കാരും വെല്ലുവിളിക്കു മോശമല്ല. കേരളത്തില്‍ എത്രയോ വെല്ലുവിളികള്‍ അവര്‍ നടത്തിയിരിക്കുന്നു. ഏറ്റവുമൊടുവില്‍ ഒരു ഡോക്ടര്‍ നടത്താന്‍ പോയ വെല്ലുവിളി ഇങ്ങനെയാണ്‌, ഹോമിയോക്ക്‌ എന്തെങ്കിലും പാര്‍ശ്വഫലമുണ്ടെന്നു തെളിയിച്ചാല്‍ പത്തുലക്ഷം രൂപാ പ്രതിഫലം.(എന്തെങ്കിലും ഫലമുണ്ടെന്നു തെളിഞ്ഞാലല്ലേ പാര്‍ശ്വഫലത്തിന്റെ കാര്യം ഉദിക്കുന്നുള്ളൂ).

ആദര്‍ശ്‌, നളന്‍, അശോക്‌ എന്നിവരുടെ അഭിപ്രായങ്ങളും തീര്‍ച്ചയായും പ്രസക്തം. ഇവിടെ വന്നതില്‍ ചിത്രകാരനും അഭിവാദ്യങ്ങള്‍.

keralafarmer said...

നല്ല വിഷയം.

Nidheesh Radhakrishnan said...

you explained the bad sense of homoeopathy at your level, then what about your concept about medical science, should all systems except allopathy should stop or whole medical system come to you and ask what to do... Scientificity is the thing you are demanding please look http://www.facebook.com/groups/nidheesh00/doc/185242968226047/ .Then regarding effectiveness homoeopathy system has done miraculous cures in the history and is continuing the same.... All medical systems have limitations and i think you are a good writer and so is capable of conveying your ideas to the readers but your ignorance seems like old priests of western world who killed galileo ,for he said world is round.... dont argue to a topic which you are ignorant. dont think that only your thoughts are right...
9496374082

Dr.Arif Hussain T M said...

At least be aware of the history of development of medical science, where and how Homoeopathy and other systems of medicine emerged. Where is it said that only allopathy or the so called Modern medicine is the ultimate cure for all illness? Try to get rid of the veil of ignorance you are wearing and study the matter in detail. failures are there in every system as Humans are mortal. No single human being escapes it and every simple d/s is trying to endanger the body. Doctors are there to see if there is a chance to prolong the end - NOT PREVENT THE END. and remember, every human being is unique, so is his health and disease. The modern sceince itself has arrived at such a conclusion by promoting GENE therapy and individualized health care systems. I assume that, u are unaware of it. Be wide at your heart, otherwise, no use of rhetoric articles like these.