Friday, January 19, 2007

മുമ്പേ പറന്ന മൃഗങ്ങള്‍

പക്ഷികള്‍ക്കൊപ്പം മൃഗങ്ങളും പറന്നു തുടങ്ങിയിരുന്നു. അമ്പരപ്പുളവാക്കുന്ന ഈ വസ്തുത സത്യമാണെന്ന്‌, ചൈനയില്‍ നിന്ന്‌ കണ്ടെത്തിയ പ്രാചീനഫോസില്‍ വെളിപ്പെടുത്തുന്നു

താണ്ട്‌ പന്ത്രരകോടി വര്‍ഷം മുമ്പാണ്‌ പക്ഷികള്‍ പറക്കാന്‍ തുടങ്ങിയത്‌. ആ കാലത്തോ അല്ലെങ്കില്‍ അതിനു മുമ്പുതന്നെയോ ചിലമൃഗങ്ങള്‍ പറക്കാന്‍ പഠിച്ചിരുന്നുവത്രേ. ചൈനയിലെ ഇന്നര്‍ മംഗോളിയയില്‍ നിന്നു ലഭിച്ച പ്രാചീനഫോസിലാണ്‌, പറക്കുന്നമൃഗങ്ങളെക്കുറിച്ച്‌ നിലവിലുള്ള ധാരണ തിരുത്തിക്കുറിക്കുന്നത്‌. ദിനോസറുകള്‍ ഭൂമുഖത്ത്‌ ആധിപത്യം സ്ഥാപിച്ചിരുന്ന കാലത്തു തന്നെ പറക്കാന്‍ കഴിവുള്ള സസ്തനികള്‍ ഉടലെടുത്തിരുന്നു എന്നാണ്‌ പുതിയ തെളിവ്‌ വ്യക്തമാക്കുന്നത്‌.

അണ്ണാനോട്‌ സാമ്യമുള്ള ഒരു ജീവിയുടെ ഫോസിലാണ്‌ ഗവേഷകര്‍ കണ്ടെടുത്തത്‌. പന്ത്രരകോടി വര്‍ഷം പഴക്കമുള്ള അത്‌, ഒരു പാറക്കെട്ടിന്റെ അടരില്‍ ഭദ്രമായി സ്ഥിതിചെയ്യുകയായിരുന്നു. വൃക്ഷങ്ങളില്‍ നിന്ന്‌ വൃക്ഷങ്ങളിലേക്ക്‌ വായുവിലൂടെ തെന്നിനീങ്ങാന്‍ പാകത്തില്‍, കാലുകളെയും കൈകളെയും ബന്ധിപ്പിക്കുന്ന ചിറുകുപോലൊരു അവയം അവയ്ക്കുണ്ടായിരുന്നു.

വവ്വാല്‍, പറക്കുംഅണ്ണാന്‍ തുടങ്ങിയവയാണ്‌ നിലവില്‍ വായുവിലൂടെ സഞ്ചരിക്കാന്‍ കഴിവുള്ള സസ്തനികള്‍. മൂന്നുകോടിവര്‍ഷമാണ്‌ പഴക്കമുള്ള, പറക്കാന്‍ കഴിവുള്ള മൃഗത്തിന്റെ ഫോസിലാണ്‌ ഇതിനുമുമ്പ്‌ ലഭിച്ചിരുന്നത്‌. ശരീരത്തിന്റെ വശങ്ങളില്‍ ചിറകുപോലെ കാണപ്പെടുന്ന തൊലിയുപയോഗിച്ചാണ്‌ ആ ജീവികളും വായുവിലൂടെ സഞ്ചരിച്ചിരുന്നത്‌. വവ്വാലുകളുടെ കാര്യത്തില്‍ 5.1 കോടിവര്‍ഷം പ്രായമുള്ള ഫോസിലാണ്‌ ഏറ്റവും പഴയത്‌. എന്നാല്‍, പന്ത്രരകോടി വര്‍ഷം മുമ്പുതന്നെ പക്ഷികള്‍ പ്രത്യക്ഷപ്പെട്ടതിന്‌ തെളിവു ലഭിച്ചിട്ടുണ്ട്‌.

പക്ഷികള്‍ പ്രത്യക്ഷപ്പെട്ട കാലത്തുതന്നെ പറക്കാന്‍ കഴിവു നേടിയ മൃഗങ്ങളും ഭൂമുഖത്തുണ്ടായിരുന്നു എന്നാണ്‌ പുതിയ തെളിവ്‌ വ്യക്തമാക്കുന്നതെന്ന്‌ ശാസ്ത്രജ്ഞര്‍ പറയുന്നു. ന്യൂയോര്‍ക്കില്‍ 'അമേരിക്കന്‍ മ്യൂസിയം ഓഫ്‌ നാച്ചുറല്‍ ഹിസ്റ്ററി'യിലെയും ബെയ്ജിങ്ങില്‍ 'ചൈനീസ്‌ അക്കാദമി ഓഫ്‌ സയന്‍സസി'ലെയും ഗവേഷകര്‍ സംയുക്തമായാണ്‌ ആ പ്രാചീനമൃഗത്തെക്കുറിച്ചുള്ള ഗവേഷണം നടത്തിയത്‌. 'വൊലാറ്റികൊഥേറിയം ആന്റിക്യൂസ്‌ '(Volaticotherium antiquus) എന്നാണ്‌ ആ പറക്കുംമൃഗത്തിന്‌ നല്‍കിയിട്ടുള്ള ശാസ്ത്രീയനാമമെന്ന്‌ 'നേച്ചര്‍' ഗവേഷണവാരിക പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു. ആ പറക്കുന്ന സസ്തനിയുടെ കാലത്ത്‌ ഭൂമി ദിനോസറുകളുടെ ആധിപത്യത്തിലായിരുന്നു. ആറരകോടി വര്‍ഷം മുമ്പ്‌ ദിനോസറുകള്‍ ഉന്‍മൂലനം ചെയ്യപ്പെട്ട ശേഷമാണ്‌, കരയില്‍ സസ്തനികളുടെ ആധിപത്യം ആരംഭിക്കുന്നത്‌.

ആന്റിക്യൂസിന്റെ ബന്ധുക്കളെയൊന്നും കണ്ടുകിട്ടിയിട്ടില്ല എന്നത്‌ ഗവേഷകരെ അമ്പരിപ്പിക്കുകയാണ്‌. നീളമേറിയ മയമില്ലത്ത വാലും ആ ജിവിക്കുണ്ടായിരുന്നതായി ഫോസില്‍ വ്യക്തമാക്കി. വായുവിലൂടെ തെന്നിനീങ്ങുമ്പോള്‍, സംതുലിതാവസ്ഥ നിലനിര്‍ത്താനും ദിശാവ്യതിയാനത്തിനും വാലാകണം സഹായിച്ചത്‌. പേശികളുടെ നിയന്ത്രണത്താല്‍ ചിറകടിച്ച്‌ പറക്കാന്‍ സാധിക്കുന്നത്‌ പക്ഷികള്‍ക്കും വവ്വാലുകള്‍ക്കും മാത്രമാണ്‌. 'ആന്റിക്യൂസി'ന്‌ അത്തരത്തില്‍ പറക്കാന്‍ സാധിക്കുന്ന ജീവിയായിരുന്നില്ല. ശരീരത്തിന്റെ വശങ്ങളിലുള്ള തൊലിപോലുള്ള ഭാഗം വിടര്‍ത്തി വായുവിലൂടെ തെന്നിനീങ്ങുക മാത്രമേ സാധ്യമായിരുന്നുള്ളൂ.

ഏതാണ്ട്‌ അരകിലോഗ്രാം ഭാരമുള്ള ജീവിയായിരുന്നു ആന്റിക്യൂസ്‌. വൃക്ഷച്ചില്ലകളിലൂടെ തെന്നിനടക്കുമ്പോള്‍ കിട്ടിയിരുന്ന ചെറുപ്രാണികളും മറ്റുമായിരുന്നിരിക്കണം അവയുടെ ഭക്ഷണമെന്നു കരുതുന്നു. 'പറക്കുന്ന' വേളയില്‍ ഇരപിടിക്കാന്‍ മാത്രമുള്ള വൈദഗ്ധ്യം അവയ്ക്കില്ലായിരുന്നില്ലെന്ന്‌ ഗവേഷകര്‍ പറയുന്നു. പക്ഷേ, മരം കയറാന്‍ അവയ്ക്ക്‌ നല്ല പരചയമായിരുന്നുവെന്ന്‌ പാദങ്ങളിലെ അസ്ഥികളുടെ ഘടന വ്യക്തമാക്കുന്നു.

ദിനോസറുകളുടെ കാലത്ത്‌ ജീവിച്ചിരുന്ന സസ്തനികളുടെ കാര്യത്തില്‍ പുതിയൊരു ദിശാബോധം നല്‍കുന്ന കണ്ടെത്താലാണ്‌ ആന്റിക്യൂസിന്റേത്‌. പ്രാചീനസസ്തനികളെക്കുറിച്ചുള്ള പഠനത്തില്‍ കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയില്‍ നടന്ന ഏറ്റവും പ്രധാന കണ്ടുപിടിത്തമാണിതെന്ന്‌ ഗവേഷകര്‍ പറയുന്നു.

1 comment:

Joseph Antony said...

പ്രാചീന സസ്തനികളെ സംബന്ധിച്ച്‌ ഒരു നൂറ്റാണ്ടിനിടെയുണ്ടായ ഏറ്റവും വലിയ കണ്ടുപിടിത്തം നടന്നിരിക്കുന്നു. പറക്കുന്ന സസ്തനികള്‍ 12 കോടിവര്‍ഷം മുമ്പ്‌ ഭൂമുഖത്ത്‌ ജീവിച്ചിരുന്നു എന്നതാണ്‌ ആ കണ്ടുപിടിത്തം.