2012 ജൂലായ് 15ന് 'മാതൃഭൂമി വാരാന്തപ്പതിപ്പി'ല്‍ പ്രസിദ്ധീകരിച്ച ഫീച്ചറിന്റെ പൂര്‍ണരൂപം
ലോകത്തെ ഏറ്റവും വലിയ യുദ്ധസ്മാരകം ഒരു റോഡാണെന്നും, അതിന് ഏതാണ്ട് 250 കിലോമീറ്റര്‍ നീളമുണ്ടെന്നുമുള്ള അറിവ് ആകാംക്ഷയുണര്‍ത്തും; ആ റോഡിലൂടെ നിങ്ങളൊരു യാത്രയ്ക്ക് ഒരുങ്ങുകയാണെങ്കില്‍ പ്രത്യേകിച്ചും. ഓസ്ട്രേലിയയുടെ തെക്കുകിഴക്കേയറ്റത്ത് വിക്ടോറിയന്‍ തീരത്തുള്ള 'ഗ്രേറ്റ് ഓഷ്യന്‍ റോഡി'നെക്കുറിച്ച് ടൂറിസ്റ്റ് ലഘുലേഖകളില്‍ പറയുന്ന കാര്യങ്ങള്‍ അതിശയോക്തി കലര്‍ന്നവയല്ലേ എന്ന് ആദ്യം സംശയം തോന്നും. പക്ഷേ, കടലും കാടും മലകളും കാവല്നില്ക്കുന്ന റോഡിലൂടെ യാത്രയാരംഭിച്ച് അധികം വൈകാതെ ബോധ്യമാകും, എത്ര വലിയ അതിശയോക്തിക്കും വഴങ്ങുന്നതല്ല ഈ അനുഭവമെന്ന്!
അത്യന്തം ദുഷ്ക്കരവും വെല്ലുവിളികള്‍ നിറഞ്ഞതുമായ ഒരു കടലോരത്തുകൂടി, പര്‍വ്വതച്ചുവടുകളിലും ശ്വാസംനിലയ്ക്കുന്ന കടല്‍മുനമ്പുകളിലും കൂടി, ഒട്ടേറെ കൊടുംവളവുകളോടും തിരിവുകളോടുംകൂടി നിര്‍മിക്കപ്പെട്ടതാണ് ഗ്രേറ്റ് ഓഷ്യന്‍ റോഡ്. വിക്ടോറിയയുടെ തലസ്ഥാനമായ മെല്‍ബണില്‍നിന്ന് നൂറ് കിലോമീറ്റര്‍ തെക്കാണ് ഈ റോഡിന്റെ തുടക്കം. ടോര്‍ക്വേ പട്ടണം മുതല്‍ 243 കിലോമീറ്റര്‍ പടിഞ്ഞാറ് വാര്‍നാമ്പൂല്‍ പട്ടണത്തിന് സമീപം അലന്‍സ്ഫഡ് വരെ ഇത് നീളുന്നു. ലോകത്തെ തന്നെ ഏറ്റവും മനോഹരമായ ചില കടല്‍ദൃശ്യങ്ങളും വന്യാനുഭവങ്ങളുമാണ് ഈ റോഡില്‍ യാത്രികരെ കാത്തിരിക്കുന്നത്.
'ഒന്നാംലോകമഹായുദ്ധത്തില്‍ മരിച്ച അറുപതിനായിരം ഓസ്ട്രേലിയക്കാരുടെ സ്മരണാര്‍ഥം നിര്‍മിക്കപ്പെട്ടതാണ് ഈ റോഡ്'-ടോര്‍ക്വേയില്‍ നിന്ന് രാവിലെ 8.40 ന് ഓഷ്യന്‍ റോഡിലേക്ക് തിരിയുമ്പോള്‍, ടൂറിസ്റ്റ് ബസിലെ ഡ്രൈവറും ഗൈഡുമായ ആദം മിച്ചെല്‍സണ്‍ അറിയിച്ചു. മെല്‍ബണില്‍ ഔദ്യോഗിക പരിശീലനത്തിനെത്തിയ ഞങ്ങള്‍ നാലുപേര്‍ ഒഴിവു കിട്ടിയ ഞായറാഴ്ച്ച ഈ യാത്രയ്ക്ക് നീക്കിവെച്ചതാണ്. അസ്ഥിമരവിപ്പിക്കുന്ന തണുപ്പാണ് പുറത്ത്. ആകാശം മൂടിക്കെട്ടികിടക്കുന്നു. ദിവസം മുഴുവന്‍ മഴ പെയ്തേക്കാമെന്ന തോന്നല്‍ മനസിനെ ആശങ്കപ്പെടുത്തുന്നു. ഓസ്ട്രേലിയയില്‍ ഇത് ശൈത്യകാലമാണ്.
'ചിലപ്പോള്‍ കാങ്കരുക്കള്‍ റോഡിന് കുറുകെ ചാടും'-ആദം മുന്നറിയിപ്പ് നല്കി. 'ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും വലിയ ചാട്ടം 3.1 മീറ്റര്‍ ഉയരത്തിലുള്ളതാണ്'. കുറച്ചു മുന്നോട്ട് നീങ്ങിയപ്പോള്‍ വലതുവശത്ത് റോഡില്‍നിന്ന് അധികം അകലെയല്ലാതെ പുല്മേട്ടില് മേയുന്ന കാങ്കരുക്കള്‍. അവയെ അടുത്തുകാണാന്‍ കഴിഞ്ഞില്ലല്ലോ എന്ന വിഷമത്തോടെ ഞങ്ങള്‍ യാത്ര തുടര്‍ന്നു. 'നമ്മുടെ ആദ്യ സ്റ്റോപ്പ് ബെല്‍സ് ബീച്ചാണ്'-വീണ്ടും ആദത്തിന്റെ അറിയിപ്പ്. ഈ റോഡുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ചരിത്രവസ്തുതകളും ആദത്തിന് മനപ്പാഠമാണ്. ഹെഡ്ഫോണും മൈക്കുമുപയോഗിച്ച് ഒരു റേഡിയോ അനൗണ്‍സറുടെ വൈദഗ്ധ്യത്തോടെ ആ ചെറുപ്പക്കാരന് ബസ്സിലെ യാത്രക്കാരോട് കാര്യങ്ങള്‍ വിവരിക്കുന്നു.
കൂറ്റന്‍ തിരമാലകള്‍ മേയുന്ന ഈ വിക്ടോറിയന്‍ തീരം സര്‍ഫിങിന് ലോകപ്രശസ്തമാണ്. മേഖലയിലെ സര്‍ഫിങ് ബീച്ചുകളില്‍ ഏറ്റവും പ്രശസ്തമാണ് ബെല്‍സ് ബീച്ച്. ഇരുണ്ടുമൂടിയ ആകാശവും ചക്രവാളത്തിലെ വെള്ളിവെളിച്ചവും, നേരം പുലരുംമുമ്പ് ബീച്ചിലെത്തിയ പ്രതീതിയുളവാക്കി. കൊടുംതണുപ്പിന് കടല്‍ക്കാറ്റിന്റെ ശൗര്യം വീര്യംകൂട്ടി. ചൂടുചായയും ബിസ്ക്കറ്റും ആദം യാത്രക്കാര്‍ക്ക് വിതരണം ചെയ്തു. അല്‍പ്പസമയം അവിടെ ചിലവിട്ട് വീണ്ടും യാത്ര തുടര്‍ന്നു. കുറച്ചുനേരം ഉള്‍പ്രദേശത്തുകൂടിയാണ് സഞ്ചാരം. പുല്‍മേടുകളും അവയ്ക്ക് നടുവില്‍ കാടിന്റെ തുരുത്തുകളും.
ആന്‍ഗ്ലേസി പട്ടണം കടന്ന് പത്തുമണിയോടെ, ഗ്രേറ്റ് ഓഷ്യന്‍ റോഡിന്റെ ഔദ്യോഗിക കമാനം സ്ഥാപിച്ച സ്ഥലത്തെത്തി. എല്ലാവരും അവിടെയിറങ്ങി. തണുപ്പ് വര്‍ധിച്ചിരിക്കുന്നു, ആകാശം കൂടുതല്‍ ഇരുണ്ട് മഴയും ആരംഭിച്ചിരിക്കുന്നു. ഉഷ്ണമേഖലാപ്രദേശത്ത് നമുക്ക് പരിചയമുള്ള മഴയല്ല ഇവിടുത്തേത്. നനുനനെയുള്ള ശബ്ദമില്ലാത്ത മഴ. അത് പെയ്യുന്നതായി തോന്നുകയേ ഇല്ല!
തെക്കുകിഴക്കന്‍ തീരമേഖലയിലെ ഒറ്റപ്പെട്ട പട്ടണങ്ങളെയും ഗ്രാമങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് നിര്‍മിച്ച ഗ്രേറ്റ് ഓഷ്യന്‍ റോഡ്, ടൂറിസത്തിന്റെയും തടിവ്യവസായത്തിന്റെയും സിരാകേന്ദ്രമായി മാറി. കാട്ടുവഴികളിലൂടെയോ, കടല്‍മാര്‍ഗമോ മാത്രം എത്താന്‍ കഴിഞ്ഞിരുന്ന വികോറിയയുടെ ഈ മേഖല അങ്ങനെ ബാഹ്യലോകവുമായി നേരിട്ട് ബന്ധംസ്ഥാപിച്ചു. 2011 ല്‍ ഓസ്ട്രേലിയയുടെ ദേശീയ പൈതൃകപട്ടികയില്‍ ഗ്രേറ്റ് ഓഷ്യന്‍ റോഡ് ഇടംനേടി.
ഇവിടുന്നങ്ങോട്ട് റോഡ് നീളുന്നത് സമുദ്രതീരത്തുകൂടിയാണ്. പ്രക്ഷുബ്ധമായ കടല്‍ യാത്രികരെ വിടാതെ പിന്തുടരും. ഓസ്ട്രേലിയന്‍ വന്‍കരയെ ടാസ്മാനിയന്‍ ദ്വീപുമായി വേര്‍തിരിക്കുന്ന ബാസ് കടലിടുക്ക് ആദ്യം. കുറച്ചങ്ങ് നീങ്ങിയാല്‍ അന്റാര്‍ട്ടിക് സമുദ്രമെന്ന് പേരുള്ള തെക്കന്‍മഹാസമുദ്രം (ഗ്രേറ്റ് സതേണ്‍ ഓഷ്യന്‍). വലതുവശത്താകട്ടെ ഓട്ട്വേ റേഞ്ചില്‍പെട്ട സമശീതോഷ്ണ വനമേഖലയും പര്‍വത പ്രദേശങ്ങളും. പര്‍വതച്ചെരുവുകളിലൂടെയും, കടല്‍മുനമ്പുകളിലൂടെയും വളഞ്ഞുപുളഞ്ഞുള്ള യാത്ര. മണിക്കൂറില്‍ 55 കിലോമീറ്ററില്‍ കൂടുതല്‍ വേഗം പാടില്ലെന്ന് മുന്നറിയിപ്പ് നല്കുന്ന ബോര്‍ഡുകള്‍. ഡ്രൈവര്‍മാര്‍ക്ക് തീര്‍ച്ചയായും ഈ റോഡ് വെല്ലുവിളി തന്നെയാണ്.
റോഡ് മാത്രമല്ല, ഈ തീരക്കടലും വെല്ലുവിളികള്‍ നിറഞ്ഞതാണ്. 'ഷിപ്പ്റെക്ക് കോസ്റ്റ്' ('shipwreck coast') എന്ന കുപ്രസിദ്ധ നാവികമേഖലയുടെ തീരത്തുകൂടിയാണ് ഇപ്പോള്‍ സഞ്ചരിക്കുന്നതെന്ന് ആദം അറിയിച്ചു. ഓഷ്യന്‍ റോഡിന്റെ വശത്തുള്ള 130 കിലോമീറ്റര്‍ തീരമാണ് ഷിപ്പ്റെക്ക് കോസ്റ്റ്. ലോകത്തേറ്റവുമധികം കപ്പലുകള്‍ മുങ്ങിയിട്ടുള്ള തീരം! ഷിപ്പ്റെക്ക് കോസ്റ്റ് ഉള്‍പ്പടെ വിക്ടോറിയയുടെ ഈ തീരമേഖലയില്‍ നിന്ന് 'വെള്ളമൊഴുക്കി കളഞ്ഞാല്‍ 1200 കപ്പലുകള്‍ ഇവിടെ കിടക്കുന്നത് നിങ്ങള്‍ക്ക് കാണം'-പ്രസിദ്ധ എഴുത്തുകാരന് ബില്‍ ബ്രൈസണ്‍ തന്റെ ഓസ്ട്രേലിയന്‍ യാത്രാവിവരണത്തില്‍ ('Down Under') പറയുന്നു.
പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഓസ്ട്രേലിയയിലേക്ക് സാധനങ്ങളെത്തിക്കാനും, യൂറോപ്പില്‍നിന്ന് കുറ്റവാളികളെയും കുടിയേറ്റക്കാരെയും കൊണ്ടുവരാനുമുള്ള പ്രധാന മാര്‍ഗം ബാസ് കടലിടുക്കായിരുന്നു. കട്ടിയായ മൂടല്‍ മഞ്ഞും, പ്രക്ഷുബ്ധമായ കടലും, ലൈറ്റ്ഹൗസുകളുടെ അഭാവവും ഈ കപ്പല്‍പ്പാതയെ അങ്ങേയറ്റം ഭീതിജനകമാക്കി.
ഗ്രേറ്റ് ഓഷ്യന്‍ റോഡിന്റെ നിര്‍മാണം രണ്ടാഴ്ച്ച നിര്‍ത്തിവെയ്ക്കാനും ഒരിക്കല്‍ കപ്പലപകടം കാരണമായി. 1924 ലായിരുന്നു അത്. 500 ബാരല്‍ ബിയറും 120 കെയ്സ് സ്പിരിറ്റുമായി വന്ന കാസിനോ എന്ന ചെറുയാനം കേപ് പാറ്റണ് സമീപം കടല്‍പ്പാരില്‍ കുടുങ്ങി. അതിലുണ്ടായിരുന്ന മദ്യം മുഴുവന്‍ ഉപേക്ഷിക്കേണ്ടി വന്നു. റോഡുപണിയിലേര്‍പ്പെട്ടിരുന്ന സൈനികര്‍ അത് കേടുകൂടാതെ കരയ്ക്കെത്തിച്ചു. ഫലം, രണ്ടാഴ്ച്ച റോഡുപണി നിര്‍ത്തിവെയ്ക്കേണ്ടിവന്നു!
ലോണ്‍ പട്ടണം പിന്നിട്ട് പതിനൊന്നു മണിയോടെ കോല സാങ്ച്വറിയെത്തുമ്പോഴും മഴ തുടരുകയാണ്. ഓസ്ട്രേലിയയുടെ സ്വന്തമെന്ന് വിളിക്കാവുന്ന രണ്ട് ജീവികളെ ഇവിടെ പരിചയപ്പെടാം. യൂക്കാലിപ്റ്റസ് ചില്ലകള്‍ മാത്രം തിന്നു ജീവിക്കുന്ന കോലയെയും, പഞ്ചവര്ണ തത്തയെന്ന് നിസംശയം വിളിക്കാവുന്ന 'ക്രിംസണ്‍ റോസെല്ല' പക്ഷികളെയും. ഇണങ്ങിയ തത്തകളാണ് ഇവിടെയുള്ളത്, മനുഷ്യരെ പേടിയില്ല. എന്തെങ്കിലും ഭക്ഷ്യവസ്തു കൈയിലെടുത്താല്‍, ആ പക്ഷികള്‍ കൂട്ടത്തോടെ നിങ്ങളുടെ തലയിലും ചുമലിലും വന്നിരിക്കും. മഴ കൂസാതെ ഞങ്ങള്‍ തത്തകളുമായി കുറച്ചുനേരം സഹവസിച്ചു, ഫോട്ടോകളെടുത്തു. കോലകള്‍ പക്ഷേ, ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറാകാതെ യൂക്കാലിപ്റ്റസിന്റെ ഉച്ചിയില്‍ തന്നെ ഇരിപ്പാണ്. താഴേക്ക് വരാന്‍ ഭാവമില്ല. യൂക്കാലിപ്റ്റസ് കാടുകള്‍ നിറഞ്ഞ ഓട്ട്വേ റേഞ്ച് കോലകളുടെ ഒരു പ്രധാന ആവാസകേന്ദ്രമാണ്.
'നമുക്ക് ഉച്ചഭക്ഷണം അപ്പോളോ ബേയിലാണ്'-വീണ്ടും യാത്രയാരംഭിച്ചപ്പോള്‍ ആദം അറിയിച്ചു. അതുകേട്ടതോടെ വിശപ്പ് വര്‍ധിച്ചു. ''അതിനു മുമ്പ് ഒരു പ്രാചീന വനപ്രദേശം നമ്മുക്ക് സന്ദര്‍ശിക്കാം, ഒരു മഴക്കാട്'-അദ്ദേഹം പറഞ്ഞു. ബസ് അല്‍പ്പദൂരം മാറി സഞ്ചരിച്ച് വനത്തിന് നടുക്ക് നിര്‍ത്തി. ആദത്തിന്റെ തേതൃത്ത്വത്തില്‍ ഞങ്ങള്‍ കാട്ടിനുള്ളിലെ നടപ്പാതയിലേക്ക് കടന്നു. പന്നല്‍ച്ചെടികളും പൂപ്പലുകളും നിറഞ്ഞ കാട്. കണ്ണെത്താത്ത ഉയരത്തോളം വളര്‍ന്നു നില്ക്കുന്ന യൂക്കാലിപ്റ്റസ് വൃക്ഷങ്ങള്‍. ഒറ്റയടിക്ക് ലക്ഷക്കണക്കിന് വര്‍ഷം പിന്നിലേക്കെത്തിയ പ്രതീതി.
'ഓസ്ട്രേലിയ ഗോണ്ട്വാനയെന്ന മഹാഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്ന കാലത്ത് രൂപപ്പെട്ട വനമാണിത്. ദിനോസറുകള്‍ ഭൂമിയില്‍ മേഞ്ഞു നടന്ന കാലത്തെ വനം'-ആദം പറഞ്ഞു. പന്നല്‍ച്ചെടികള്‍ക്കിടയില്‍ നിന്ന് ടൈനസോറസ് റെക്സിന്റെ തല പൊങ്ങുന്നുണ്ടോ എന്ന് ഭീതിയോടെ നോക്കി.
140 ദശലക്ഷം വര്‍ഷത്തിന്റെ പരിണാമചരിത്രമുള്ള വനമാണിത്. വിക്ടോറിയ സംസ്ഥാനത്ത് ഏറ്റവുമധികം മഴ കിട്ടുന്ന സ്ഥലം. ഓസ്ട്രേലിയയിലെ തന്നെ ഏറ്റവും ഉയരമേറിയ യൂക്കാലിപ്റ്റസ് വൃക്ഷങ്ങളാണ് ഞങ്ങളുടെ തലയ്ക്ക് മുകളില്‍ വളര്‍ന്നു നില്‍ക്കുന്നത്. മുക്കാല്‍ മണിക്കൂര്‍ നേരം അവിടെ.
'ലോകത്തെ തന്നെ അപൂര്‍വമായ ഒരു വനമേഖലയാണ് നിങ്ങള്‍ സന്ദര്‍ശിച്ചത്. ഓസ്ട്രേലിയയില്‍ ഇവിടെ കൂടാതെ ടാസ്മാനിയയില്‍ മാത്രമാണ് ടെമ്പറേറ്റ് മഴക്കാടുകളുള്ളത്. ന്യൂസിലന്‍ഡ്, ക്യാനഡ് തുടങ്ങി ഏതാനും രാജ്യങ്ങളിലും ഇത്തരം മഴക്കാട് അവശേഷിച്ചിട്ടുണ്ട്'-ആദം അറിയിച്ചു. മഴ നനഞ്ഞുകൊണ്ടു തന്നെ മഴക്കാട് സന്ദര്‍ശനം പൂര്‍ത്തിയാക്കി.
അപ്പോളോ ബേയില്‍ നിന്ന് ഭക്ഷണം കഴിച്ച് തെക്കന്‍ മഹാസമുദ്രത്തിന്റെ തീരത്തുകൂടി യാത്ര തുടര്‍ന്നു. ചെമ്മരിയാട്ടിന്‍കൂട്ടങ്ങളും കാലികളുമുള്ള മേച്ചില്‍പ്പുറങ്ങള്‍. ജനവാസകേന്ദ്രങ്ങള്‍ താരതമ്യേന കുറവ്. ദക്ഷിണാര്‍ധഗോളത്തില്‍ മനുഷ്യവാസമുള്ള അവസാനത്തെ തീരങ്ങളില്‍ ഒന്നാണിതെന്ന ചിന്ത മനസിലെത്തി. തെക്കന്‍ മഹാസമുദ്രം കടന്നാല്‍ അന്റാര്‍ട്ടിക്കയാണ്. ഈ വിചാരം മൂലമാകാം, കടലിലൂടെ പെന്‍ഗ്വിനുകള്‍ നീന്തിയെത്തുന്നുണ്ടോ എന്ന് ആകാംക്ഷയുണര്‍ന്നു.
പോര്‍ട്ട് കാംപലില്‍ എത്തുമ്പോള്‍ മൂന്നു മണി. ബൈബിളിന് വെളിയില്‍ '12 അപ്പസ്തോലന്മാരെ' നേരിട്ടു കാണാം എന്നതാണ് പോര്‍ട്ട് കാംപ്മ്പെലിന്റെ പ്രത്യേകത. മാത്രമല്ല, ഈ പരിസരത്തു തന്നെയാണ് ലണ്ടന്‍ ബ്രിഡ്ജും! ഭീമന് മണല്‍ത്തിട്ടയുള്ള കടലോരത്ത് തിരമാലകളുടെ ആക്രമണമേറ്റ് വെള്ളത്തില്‍ ഉയര്‍ന്നു നില്ക്കുന്ന കൂറ്റന്‍ സ്തംഭങ്ങളാണ് '12 അപ്പസ്തോലന്മാര്'. ഭൂമുഖത്ത് കടലില്‍ കാണപ്പെടുന്ന ഏറ്റവും വലിയ ചുണ്ണാമ്പുകല്ല് നിര്‍മിതികളാണ് ഈ പ്രദേശത്തുള്ളതെന്ന് പറയപ്പെടുന്നു. ഗ്രേറ്റ് ഓഷ്യന്‍ റോഡിലെ ഏറ്റവും ആകര്‍ഷണീയമായ കാഴ്ച്ചയും ഇതുതന്നെ. വര്‍ഷംതോറും ഈ റോഡിലൂടെ യാത്രചെയ്യുന്ന 75 ലക്ഷം സഞ്ചാരികളുടെ പ്രധാന ആകര്‍ഷണകേന്ദ്രവും അപ്പസ്തോലന്മാര് തന്നെ.
സീസണ് അല്ലാഞ്ഞിട്ടും സന്ദര്‍ശകളുടെ തിരക്കാണ്. നടപ്പാതയിലൂടെ തീരത്തേക്കെത്തുന്ന യാത്രികര്‍, മുന്നില്‍ കടലിലെ അത്ഭുതഘടനകള്‍ കണ്ട് അല്‍പ്പനേരം സ്തംഭിച്ചുപോകും. അത്രയ്ക്ക് ഉജ്ജ്വലമായ കാഴ്ചയാണത്. മറ്റേതോ ഗ്രഹത്തിലെ കടല്‍ത്തീരത്ത് എത്തപ്പെട്ട പ്രതീതി. പിന്നെയൊരു വെപ്രാളമാണ്. അപ്പസ്തോലന്മാര് നിന്നനില്‍പ്പില്‍ അപ്രത്യക്ഷമായാലോ എന്ന ഭീതിയാലെന്ന വണ്ണം, അവയുടെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്താനുള്ള വെപ്രാളം.
'തള്ളപ്പന്നിയും കുട്ടികളു'മെന്ന് അറിയപ്പെട്ടിരുന്ന ഇവയ്ക്ക്, ടൂറിസം സാധ്യതകള്‍ മുന്‍നിര്‍ത്തി '12 അപ്പസ്തോലന്മാര്' എന്ന് പേരിട്ടത് 1922 ലാണ്. 12 അപ്പസ്തോലന്മാര് എന്നാണ് പേരെങ്കിലും, സംഭവം ഒന്‍പതെണ്ണമേയുള്ളൂ. 2005 ജൂലായ് മൂന്നിന് അതില്‍ 50 മീറ്റര്‍ ഉയരമുണ്ടായിരുന്ന 'അപ്പസ്തോലന്' കടലില്‍ വീണു. പിന്നീട് ഒരു ചെറിയൊരു അപ്പസ്തോലന്‍കൂടി നിലംപതിച്ചു. 'പഞ്ചപാണ്ഡവന്മാര് കട്ടിലിന്റെ കാല് കണക്കെ മൂന്ന്' എന്ന് പറഞ്ഞുപോലെ, '12 അപ്പസ്തോലന്മാര്' ഫലത്തില്‍ ഏഴെണ്ണമേയൂള്ളൂ ഇപ്പോള്‍! അതില്‍ ഏറ്റവും വലുതിന്റെ പൊക്കം 45 മീറ്റര്‍.
ഈ പരിസരത്തു തന്നെയാണ് ലണ്ടന്‍ ബ്രിഡ്ജും. പ്രകൃതിദത്തമായ പാലമായിരുന്നു അത്. ഭീമന്തൂണ് കടലില്‍ സ്ഥാപിച്ചിട്ട് കരയിലേക്ക് പാലംവഴി ബന്ധിപ്പിച്ച മാതിരിയുള്ള ഘടന. ടൂറിസ്റ്റുകള്‍ അതിന് മുകളിലൂടെ നടന്ന് കടലിന് മുകളിലെത്തുമായിരുന്നു. 1990 ജനവരി 15ന് ലണ്ടന്‍ ബ്രിഡ്ജ് തകര്‍ന്നു. നൂറുകണക്കിന് ടണ്‍ ചുണ്ണാമ്പുകല്ലും മണ്ണും കടലില്‍ പതിച്ചു. ആ തൂണിന് മുകളില്‍ നിന്നിരുന്ന രണ്ട് സന്ദര്‍ശകര്‍ പക്ഷേ, അത്ഭുതകരമായി രക്ഷപ്പെട്ടു. അവരെ ഹെലികോപ്ടറെത്തിയാണ് രക്ഷിച്ചത്. ഇപ്പോള്‍ അവശേഷിച്ചിട്ടുള്ളത് 'ലണ്ടന്‍ സ്തംഭം' എന്ന് വിശേഷിപ്പിക്കാവുന്ന ഒരു ഘടന മാത്രം. 'ലണ്ടന്‍ ബ്രിഡ്ജ് ഈസ് ഫാളിങ് ഡൗണ്‍' എന്ന ഗാനം സത്യമായത് ഇവിടെയാണെന്ന് സാരം!
പോര്‍ട്ട് കാംപല്‍ തീരത്തെ ഭീമന് മണല്‍ത്തിട്ടകള്‍ക്ക് 20 ദശലക്ഷം വര്‍ഷം പഴക്കം വരുമെന്നാണ് ഭൗമശാസ്ത്രജ്ഞര്‍ കണക്കുകൂട്ടിയിട്ടുള്ളത്. അപ്പസ്തോലന്മാരും ലണ്ടന്‍ പാലവും മാത്രമല്ല, വിചിത്രാകൃതിയുള്ള വേറെയും ഒട്ടേറെ ഘടനകള്‍ ഈ തീരത്തുണ്ട്. അപ്പസ്തോലന്മാര് ഉള്‍പ്പടെയുള്ള ഇവയ്ക്ക് 6000 വര്‍ഷം പ്രായമേയുള്ളു. കടല്‍നിരപ്പ് ഇന്നത്തെ നിലയ്ക്ക് എത്തിയപ്പോള്‍ രൂപപ്പെട്ടതാണവ. ഈ ഘടനകള്‍ ഏറിയാല്‍ 600 വര്‍ഷംകൂടിയേ അവശേഷിക്കൂ എന്ന് വിദഗ്ധര്‍ പറയുന്നു.
ലണ്ടന്‍ ബ്രിഡ്ജ് സന്ദര്‍ശനത്തോടെ ഞങ്ങളുടെ ഗ്രേറ്റ് ഓഷ്യന്‍ റോഡ് പര്യടനം അവസാനിക്കുകയാണ്. അഞ്ചുമണിയായിട്ടില്ല, അപ്പോഴേക്കും ഇരുട്ട് വീണിരിക്കുന്നു. ഓസ്ട്രേലിയയുടെ തെക്കന്‍ പ്രദേശത്ത് പകല്‍സമയം കുറവുള്ള കാലമാണിത്. 'ഇവിടെ ശരിക്കുള്ള സീസണ് ജനവരി-ഫിബ്രവരിയാണ്. വേനല്‍ക്കാലമാണത്. വൈകിട്ട് ഒന്പതുവരെ സൂര്യപ്രകാശം ഉണ്ടാകും'-ആദം വിവരിച്ചു തന്നു. 'സന്ദര്‍ശനത്തിന് ഏറ്റവും മോശം സമയമാണിത്'. പക്ഷേ, ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും നല്ല അനുഭവങ്ങളിലൊന്നായി ഈ യാത്രയും കാഴ്ച്ചകളും നിലനില്‍ക്കുമെന്ന് ആദത്തിനോട് പറയാന്‍ തോന്നി. മഴ അപ്പോഴും തുടുരുകയാണ്.
കാണുക
ഗ്രേറ്റ് ഓഷ്യന്‍ റോഡിലെ ദൃശ്യങ്ങള്‍
3 comments:
ബൈബിളിന് വെളിയില്‍ '12 അപ്പസ്തോലന്മാരെ' നേരിട്ടു കാണാം എന്നതാണ് പോര്‍ട്ട് കാംപ്മ്പെലിന്റെ പ്രത്യേകത.സീസണ് അല്ലാഞ്ഞിട്ടും സന്ദര്‍ശകളുടെ തിരക്കാണ്. നടപ്പാതയിലൂടെ തീരത്തേക്കെത്തുന്ന യാത്രികര്‍, മുന്നില്‍ കടലിലെ അത്ഭുതഘടനകള്‍ കണ്ട് അല്‍പ്പനേരം സ്തംഭിച്ചുപോകും. അത്രയ്ക്ക് ഉജ്ജ്വലമായ കാഴ്ചയാണത്. മറ്റേതോ ഗ്രഹത്തിലെ കടല്‍ത്തീരത്ത് എത്തപ്പെട്ട പ്രതീതി. പിന്നെയൊരു വെപ്രാളമാണ്. അപ്പസ്തോലന്മാര് നിന്നനില്‍പ്പില്‍ അപ്രത്യക്ഷമായാലോ എന്ന ഭീതിയാലെന്ന വണ്ണം, അവയുടെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്താനുള്ള വെപ്രാളം.
മനോഹരമായ യാത്രാവിവരണം.. ഗ്രേറ്റ് ഓഷ്യൻ റോഡിനേക്കുറിച്ച് മുൻപ് കേട്ടിട്ടുണ്ടെങ്കിലും, ഇത്രയും വിശദമായ വസ്തുതകൾ അറിയില്ലായിരുന്നു.. 12 അപ്പസ്തോലന്മാരും, ലണ്ടൻ ബ്രിഡ്ജുമെല്ലാം മനോഹരമായ കാഴ്ചകൾ തന്നെ..ചിത്രങ്ങൾ ബ്ലോഗിൽത്തന്നെ കുറച്ചുകൂടി ആകാമായിരുന്നു..
മാതൃഭൂമിയില്‍ വായിച്ചിരുന്നു. അടിപൊളി ലേഖനം. നല്ല വിവരണം. ഫോട്ടോകള്‍ ഒക്കെ സൂപ്പര്‍.
Post a Comment