Saturday, July 07, 2012

പ്രപഞ്ചസൃഷ്ടിയുടെ പടിപ്പുരയില്‍



ജനീവയിലെ ന്യൂക്ലിയര്‍ ഗവേഷണകേന്ദ്രത്തില്‍ നടന്നുവരുന്ന ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ പരീക്ഷണം ശാസ്ത്രചരിത്രത്തിലെ ഏറ്റവും ബൃഹത്തായ സംരംഭമാണ്. 38 രാജ്യങ്ങളിലെ 176 ഗവേഷണ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍നിന്നുള്ള മുവ്വായിരത്തില്‍പ്പരം ശാസ്ത്രജ്ഞരും ആയിരത്തില്‍പ്പരം ഗവേഷണ വിദ്യാര്‍ഥികളും നിരവധി സാങ്കേതികവിദഗ്ധരും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അഹോരാത്രം പ്രയത്‌നിച്ച് നടത്തിയ പരീക്ഷണങ്ങള്‍ വഴി ലഭ്യമായ പഠനഫലങ്ങള്‍ എന്തുകൊണ്ടാണ് ഇത്രമാത്രം ശ്രദ്ധ പിടിച്ചുപറ്റിയത്? പ്രപഞ്ചമെന്ന മഹാത്ഭുതം ജന്മമെടുക്കുന്ന ഗര്‍ഭഗൃഹത്തിന്റെ പടിപ്പുരയില്‍ മനുഷ്യന്‍ എത്തി എന്ന വിശ്വാസമാണ് ഇതിനുകാരണം.
തന്മാത്രകളും ആറ്റങ്ങളും മൗലികകണങ്ങളും അടങ്ങുന്ന സൂക്ഷ്മപ്രപഞ്ചത്തിന്റെ സ്വഭാവവിശേഷങ്ങള്‍ വിവരിക്കുന്ന ക്വാണ്ടം ബലതന്ത്രത്തിന്റെ ഉപജ്ഞാതാക്കളില്‍ പ്രമുഖനായ വെര്‍ണര്‍ ഹൈസന്‍ബര്‍ഗ് ആ പഠനശാഖയ്ക്ക് അവശ്യം ആവശ്യമായ ഗണിതീയ സിദ്ധാന്തങ്ങള്‍ ആവിഷ്‌കരിച്ചശേഷം പറയുകയുണ്ടായി-''സങ്കീര്‍ണമായ ഗണിതീയഭാഷയുടെ തലങ്ങള്‍ക്കിടയിലൂടെ ദൈവത്തിന്റെ പിറകില്‍നിന്ന് അദ്ദേഹത്തിന്റെ പ്രപഞ്ചസൃഷ്ടി നേരില്‍ കാണാന്‍ എനിക്ക് സാധ്യമായി'' എന്ന്. ഇരുപതാം നൂറ്റാണ്ടിന്റെ പ്രപഞ്ചവീക്ഷണത്തില്‍ അടിമുടി മാറ്റംവരുത്തിയ രണ്ട് കണ്ടുപിടിത്തങ്ങളായിരുന്നു സ്ഥൂലപ്രപഞ്ചത്തെ വിവരിക്കുന്ന ആപേഷികതാ സിദ്ധാന്തവും സൂക്ഷ്മപ്രപഞ്ചത്തെ വിവരിക്കുന്ന ക്വാണ്ടംബലതന്ത്രവും. ഈ രണ്ട് സിദ്ധാന്തങ്ങളും ഒന്നിച്ച് ഉപയുക്തമാക്കുകവഴി നമുക്ക് ലഭ്യമായത് പ്രപഞ്ചമെന്ന സങ്കീര്‍ണപ്രതിഭാസത്തിന്റെ 
ഭാഷ്യമായിരുന്നു.


സൂക്ഷ്മപ്രപഞ്ചത്തിന്റെ അതിസൂക്ഷ്മതലങ്ങളിലേക്ക് പഠനം വ്യാപരിച്ച മനുഷ്യന്‍ ചെന്നെത്തിയത് പ്രപഞ്ചമെന്ന മഹാത്ഭുതം ജന്മമെടുത്തതുമുതല്‍ സംഭവിച്ച പരിണാമകഥയുടെ വഴിത്താരയിലായിരുന്നു.
ജൂലായ് നാലാം തീയതി ബുധനാഴ്ച ഉച്ചകഴിഞ്ഞ് യൂറോപ്യന്‍ ന്യൂക്ലിയര്‍ ഗവേഷണകേന്ദ്രത്തില്‍ ആധികാരികമായി ഹിഗ്‌സ് ബോസോണ്‍ എന്ന കണികയെ കണ്ടെത്തി എന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍, കഴിഞ്ഞ അഞ്ച് ദശാബ്ദക്കാലത്തെ ശാസ്ത്രജ്ഞരുടെ കാത്തിരിപ്പിന്റെ ഈ നിമിഷത്തില്‍ താരമായത് ഈ കണികയെ 1964-ല്‍ പ്രവചിച്ച ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് ആയിരുന്നു. തന്റെ ജീവിതകാലത്തിനിടയില്‍ ഈ കണ്ടുപിടിത്തത്തിന് സാക്ഷ്യംവഹിക്കാന്‍ സാധിക്കും എന്ന് വിചാരിച്ചിരുന്നില്ലെന്ന് നിറഞ്ഞ കണ്ണുകളോടെ അദ്ദേഹം പ്രതികരിച്ചു. ലോകം കൊട്ടിഗ്‌ഘോഷിക്കാന്‍ മാത്രം എന്താണ് ഈ കണ്ടുപിടിത്തത്തിന്റെ പ്രാധാന്യം?

ഈ പ്രപഞ്ചത്തിന്റെ അസ്തിത്വത്തിന് ആധാരം അതിലടങ്ങിയിരിക്കുന്ന വലുതും ചെറുതുമായ പദാര്‍ഥങ്ങളുടെ ഘടനയും അവയിലടങ്ങിയിരിക്കുന്ന വ്യത്യസ്ത ദ്രവ്യമാനങ്ങളുള്ള മൗലികകണങ്ങളും അവതമ്മിലുള്ള പ്രതിപ്രവര്‍ത്തനങ്ങള്‍ വിവരിക്കുന്ന പ്രാപഞ്ചികബലങ്ങളുമാണ്. ഇലക്‌ട്രോണ്‍, പ്രോട്ടോണ്‍, ന്യൂട്രോണ്‍, മെസോണ്‍ തുടങ്ങി നിരവധി മൗലികകണങ്ങള്‍ അടങ്ങിയതാണ് പ്രപഞ്ചത്തിന്റെ പദാര്‍ഥഘടന. ഈ മൗലികകണങ്ങളെ വ്യത്യസ്തമാക്കുന്നത് അവയുടെ ദ്രവ്യമാനം അഥവാ പിണ്ഡമാണ്.
പദാര്‍ഥങ്ങള്‍ക്ക് വൈവിധ്യമാര്‍ന്ന ദ്രവ്യമാനങ്ങള്‍ ചാര്‍ത്തിക്കൊടുക്കുന്നത് ഹിഗ്‌സ് ബോസോണുകളാണ്. ഒരു മൗലിക കണിക ഹിഗ്‌സ് ബോസോണുമായി പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ കണികയുടെ വേഗത്തില്‍ കുറവുവരുകയും അതുവഴി കണികയ്ക്ക് ദ്രവ്യമാനം എന്ന ഗുണം കൈവരുകയും ചെയ്യുന്നു. പദാര്‍ഥകണങ്ങളുടെ
വേഗത്തില്‍ എത്രമാത്രം കുറവുവരും എന്നതിന് അനുസരിച്ചായിരിക്കും അവയുടെ ദ്രവ്യമാനത്തിന്റെ അളവ്. വേഗത്തില്‍ കുറവുവന്നിട്ടില്ലെങ്കില്‍ ആ കണികയ്ക്ക് ദ്രവ്യമാനം പൂജ്യമായിരിക്കും. പ്രകാശകണികയായ ഫോട്ടോണ്‍, ഗുരുത്വാകര്‍ഷണബല ക്ഷേത്രത്തിന്റെ കണികയായ ഗ്രാവിറ്റോണ്‍ മുതലായവ പൂജ്യം ദ്രവ്യമാനമുള്ള കണികകളാണ്.


ഹിഗ്ഗ്‌സ് ബോസോണിന്റെ കണ്ടുപിടിത്തവുമായി ബന്ധപ്പെട്ട് 'മാതൃഭൂമി'യില്‍ പ്രൊഫ. വി.പി.എന്‍.നമ്പൂതിരി എഴുതിയ ലേഖനം. തുടര്‍ന്ന് വായിക്കുക.....

1 comment:

Joseph Antony said...

ഹിഗ്ഗ്‌സ് ബോസോണിന്റെ കണ്ടുപിടിത്തവുമായി ബന്ധപ്പെട്ട് 'മാതൃഭൂമി'യില്‍ പ്രൊഫ. വി.പി.എന്‍.നമ്പൂതിരി എഴുതിയ ലേഖനം.