Wednesday, August 05, 2009

വളര്‍ത്തുനായകളും ആഫ്രിക്കക്കാര്‍

മനുഷ്യന്‍ മാത്രമല്ല, മനുഷ്യന്റെ ഉറ്റ ചങ്ങാതിയും വന്നത് ആഫ്രിക്കയില്‍ നിന്നാകാമെന്ന് കണ്ടെത്തല്‍. നായകള്‍ പൂര്‍വേഷ്യക്കാരാണെന്ന ധാരണ തിരുത്തേണ്ടി വരുമെന്ന് പുതിയൊരു പഠനം പറയുന്നു. ഡി.എന്‍.എ.വിശകലനത്തിന്റെ സഹായത്തോടെയുള്ള പഠനത്തിലാണ് വളര്‍ത്തുനായകളുടെ ഉത്ഭവം ആഫ്രിക്കയിലാകാമെന്ന പുതിയ നിഗമനത്തില്‍ ഗവേഷകര്‍ എത്തിയത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിന് നായകളുടെ ഡി.എന്‍.എ. ശേഖരിച്ച് 2002-ല്‍ നടത്തിയ പഠനത്തില്‍, വളര്‍ത്തുനായ്ക്കള്‍ പൂര്‍വേഷ്യന്‍ വംശജരാണെന്ന് ഗവേഷകര്‍ അനുമാനത്തിലെത്തിയിരുന്നു. എന്നാല്‍, അത് ശരിയല്ലെന്നാണ് പ്രൊസീഡിങ്‌സ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സസില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനം വാദിക്കുന്നത്.

15,000 നും 40,000 നും വര്‍ഷം മുമ്പ് യൂറേഷ്യന്‍ ഗ്രേ ചെന്നായ്ക്കളില്‍ നിന്ന് വളര്‍ത്തുനായ്ക്കള്‍ പരിണമിച്ചുണ്ടായി എന്നാണ് കരുതുന്നത്. എന്നാല്‍, നായകള്‍ എങ്ങനെ മനുഷ്യന്റെ ഉറ്റചങ്ങാതിമാരായി എന്നത് ഇനിയും വ്യക്തമല്ല.

ജനിതകവൈവിധ്യം മുന്‍നിര്‍ത്തിയാണ്, വളര്‍ത്തുനായ്ക്കളുടെ ഉത്ഭവം പൂര്‍വേഷ്യയിലാണെന്ന് 2002-ല്‍ ഗവേഷകര്‍ നിഗമനത്തിലെത്തിയത്. ആ പഠനം നടത്തിയ കോര്‍ണല്‍ സര്‍വകലാശാലയിലെ ആദം ബോയ്‌കോയുടെ നേതൃത്വത്തില്‍ തന്നെയായിരുന്നു പുതിയ ഗവേഷണവും. ഈജിപ്ത്, ഉഗാണ്ട, നമീബിയ എന്നിവിടങ്ങളില്‍ നിന്നായി 318 നായകളുടെ ഡി.എന്‍.എ. വിശകലനം ചെയ്തായിരുന്നു പുതിയ പഠനം.

പൂര്‍വേഷ്യന്‍ നായ്ക്കളുടെയത്ര തന്നെ ജനിതകവൈവിധ്യം ആഫ്രിക്കന്‍ നായകള്‍ക്കിടയിലും ഗവേഷകര്‍ കണ്ടു. ഇതിനര്‍ഥം, വളര്‍ത്തുനായ്ക്കള്‍ ആഫ്രിക്കയിലാകാം പരിണമിച്ചുണ്ടായത് എന്നാണ്. പക്ഷേ, വളര്‍ത്തുനായ്ക്കള്‍ ആഫ്രിക്കയില്‍ നിന്നാണ് വന്നതെന്ന് ഉറപ്പിച്ചു പറയാന്‍ ആദം ബോയ്‌കോ തയ്യാറല്ല. അത്തരമൊരു പ്രസ്താവന അപക്വമാകുമെന്ന് അദ്ദേഹം കരുതുന്നു.

ആഫ്രിക്കന്‍ നായ്ക്കളുടെ ജനിതകവൈവിധ്യം പഠിച്ചതിനൊപ്പം, പ്യൂര്‍ട്ടോ റിക്കോ, അമേരിക്ക എന്നിവിടങ്ങളില്‍ കാണപ്പെടുന്ന ആഫ്രിക്കന്‍ ഇനങ്ങളില്‍പെട്ട നായകളുടെ ഡി.എന്‍.എ. സാമ്പിളുകളും ഗവേഷകര്‍ വിശകലനവിധേയമാക്കി. ആ വിശകലനഫലം കൂടി പരിഗണിച്ചാണ് ഗവേഷകര്‍ തങ്ങളുടെ നിഗമനത്തില്‍ എത്തിയത്.

ഇത് ശരിയാണെങ്കില്‍, ആധുനിക മനുഷ്യന്‍ ഒറ്റയ്ക്കല്ല ആഫ്രിക്കയില്‍ നിന്ന് പുറംലോകത്തെത്തിയത് എന്ന് കരുതാം; അവന്റെ നായയും കൂട്ടുണ്ടായിരുന്നിരിക്കണം. (അവലംബം: പ്രൊസീഡിങ്‌സ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ്).

കാണുക

4 comments:

Joseph Antony said...

മനുഷ്യന്‍ മാത്രമല്ല, മനുഷ്യന്റെ ഉറ്റ ചങ്ങാതിയും വന്നത് ആഫ്രിക്കയില്‍ നിന്നാകാമെന്ന് കണ്ടെത്തല്‍. നായകള്‍ പൂര്‍വേഷ്യക്കാരാണെന്ന ധാരണ തിരുത്തേണ്ടി വരുമെന്ന് പുതിയൊരു പഠനം പറയുന്നു. ഡി.എന്‍.എ.വിശകലനത്തിന്റെ സഹായത്തോടെയുള്ള പഠനത്തിലാണ് വളര്‍ത്തുനായകളുടെ ഉത്ഭവം ആഫ്രിക്കയിലാകാമെന്ന പുതിയ നിഗമനത്തില്‍ ഗവേഷകര്‍ എത്തിയത്.

ടോട്ടോചാന്‍ said...

അപ്പോ നീയും ഞാനും ഒരിടത്തു നിന്നു തന്നെയാ വന്നതെന്ന് നമ്മുടെ നായ്ക്കളോട് പറയാം..

eegho said...
This comment has been removed by the author.
eegho said...

PONNU SUHRUTHE.PARINAMA SIDHANTHANDHAM THETTAANU KETTO