ആയിരത്തി തൊള്ളായിരത്തിത്തൊണ്ണൂറ്റിയാറ് ഏപ്രില്‍ ഒന്നിനാണ് നാട്ടില്‍ ശാസ്ത്രസാങ്കേതികരംഗത്ത് വിപ്ലവകരമെന്നുതന്നെ വിശേഷിപ്പിക്കാവുന്ന മുന്നേറ്റത്തിന് നാന്ദി കുറിക്കപ്പെട്ടത്. അന്നാണ് മുഖ്യമന്ത്രി എ.കെ.ആന്റണി കേരളത്തില്‍ ചാരായം നിരോധിച്ചത്. അതിന്റെ ഫലമായി നാട്ടില്‍ ശാസ്ത്രത്തിന്റെ ഒട്ടേറെ ശാഖകളില്‍ പലതരം മുന്നേറ്റങ്ങളുണ്ടായി. അവയില്‍ ചിലത് പേറ്റന്റ് ചെയ്യാന്‍ ആരെങ്കിലും തയ്യാറായിരുന്നെങ്കില്‍, നാളെയൊരു കാലത്ത് ബഹുരാഷ്ട്ര കുത്തകകള്‍ക്ക് വിറ്റ് കോടികള്‍ വാരാമായിരുന്നു.
രസതന്ത്രം, ഭൗതീകശാസ്ത്രം, ബയോടെക്നോളജി, ഫാര്‍മക്കോളജി, ഇറിഗേഷന്‍ ടെക്നോളജി, ഹെര്‍ബല്‍ ടെക്നോളജി എന്നു തുടങ്ങി വേണമെങ്കില്‍ ബഹിരാകാശ ഗവേഷണരംഗത്തു വരെ പ്രയോജനപ്പെടുത്താവുന്ന പുത്തന്‍ സാങ്കേതങ്ങളും ഇന്നവേഷനുകളും നാട്ടില്‍ പരക്കെയുണ്ടായി. ഒരുപക്ഷേ, ചരിത്രത്തില്‍ ഇതിന് സമാനമായി പറയാവുന്ന മറ്റൊരു ഘട്ടം തീയുടെ കണ്ടുപിടിത്തമായിരിക്കണം, അല്ലെങ്കില്‍ ആവിയന്ത്രത്തിന്റെ ആവിര്‍ഭാവം. ഏതാണ്ട് അതിന് തുല്യംനില്‍ക്കുന്ന മറ്റൊന്നായിരുന്നു ചാരയനിരോധനമെന്ന കണ്ടുപിടിത്തവും എന്നു ബോധ്യമാകും ഇനി പറയുന്ന കാര്യങ്ങള്‍ വായിക്കുമ്പോള്‍. ചാരായനിരോധനം മൂലമുണ്ടായ മുഴുവന്‍ മുന്നേറ്റങ്ങളെയും വിസ്തരിക്കാന്‍ ഈ പോസ്റ്റ് തികയില്ല. അതിനാല്‍, ശ്രദ്ധേയമെന്നു തോന്നിയ ചില മേഖലകള്‍ മാത്രമാണ് ഇവിടെ പരാമര്‍ശിക്കുന്നത്.
ആ ഏപ്രില്‍ ഒന്നുവരെ ഉണ്ടായിരുന്നത് നാട്ടുകാരെയും എക്സൈസുകാരെയും പേടിച്ച, ദൈവത്തെ തീരെ പേടിക്കാതെ, വെറും പത്തോ പതിനഞ്ചോ കിലോ ശര്‍ക്കര കൊണ്ട് നക്കാപിച്ച വാറ്റ് നടത്തി ഉപജീവനം നടത്തുന്ന മണിയനെയും സുകുമാരന്കാണിയെയും പോലുള്ള ചില കള്ളവാറ്റുകാരായിരുന്നു. ചാരയനിരോധനം നിലവില്‍ വന്നതോടെ സ്ഥിതി കീഴ്മേല്‍ മറിഞ്ഞു. വയനാട്ടിലെ കുടിയന്മാരെപ്പോലെ, കര്‍ണാടക അതിര്‍ത്തി കടന്നുപോയി സുലഭമായി ചാരായം കഴിച്ച് ഫിറ്റായി വരാവുന്ന സ്ഥിതിയിലായിരുന്നില്ല ഞങ്ങളുടെ നാട്ടിലെ പാവപ്പെട്ട കുടിയന്മാര്. കാരണം, കേരളത്തിന്റെ തെക്കേ അതിര്‍ത്തിയില്‍ കര്ണാടകമില്ലെന്ന ടോപ്പോഗ്രാഫിയിലെ ക്രൂരത തന്നെ.
ചാരായം നിരോധിക്കപ്പെട്ടതോടെ ഷാപ്പുകള്‍ നിന്നു. സ്വാഭാവികമായും കള്ളച്ചാരായത്തിന് ഡിമാന്‍ഡ് കൂടി. ഡിമാന്‍ഡ് ആണല്ലോ കമ്പോളശക്തികളെ നിയന്ത്രിക്കുന്നത്. സോവിയറ്റ് യൂണിയന് തകര്‍ന്ന് ബൊറിസ് യെല്ത്സിന് എന്ന മുഴുക്കുടിയന് റഷ്യയുടെ സാരഥ്യമേറ്റെടുത്തതോടെ പുത്തന്‍പണക്കാര്‍ സമ്പദ്വ്യവസ്ഥ കീഴടക്കിയതു പോലെ, ചാരായം നിരോധിച്ചതോടെ നാട്ടില്‍ പുത്തന്വാറ്റുകാര് രംഗം കൈയടക്കി. രാജനും ശശിധരനും സണ്ണി അച്ചായനും ബാഹുലേയന് കാണിയും ഒക്കെ. ദിവസവും പുതിയ പുതിയ സംരംഭകര്‍ രംഗത്തെത്തുകയും ചെയ്തുകൊണ്ടിരുന്നു.
മണിയനെയും സുകുമാരനെയും പോലുള്ള പരമ്പരാഗത വാറ്റുകാര്‍ 'കള്ളവാറ്റുകാരെ'ന്ന് അറിയപ്പെട്ട സ്ഥാനത്ത്, പുത്തന്‍ വാറ്റുകാര്‍ 'അഞ്ഞൂറുകിലോയുടെ എടുപ്പുള്ളവന്‍' (മനസിലാക്കേണ്ടത്-'അഞ്ഞൂറ് കിലോ ശര്‍ക്കരയുടെ കള്ളവാറ്റ് നടത്തി ചാരായം വില്ക്കുന്നവന്' എന്ന്), 'രണ്ടായിരം കിലോയുടെ എടുപ്പുള്ളവന്‍' എന്നിങ്ങനെ അന്തസ്സോടെ അറിയപ്പെടാന്‍ തുടങ്ങി. ലക്ഷങ്ങളുടെ 'ബിസിനസ് ' നടത്തുന്ന ഈ പുത്തന്‍വാറ്റുകാര്‍ക്ക് സാമൂഹിക അംഗീകാരം ലഭിച്ചു, വിവാഹ വിപണിയിലും ഡിമാന്റ് കൂടി. മുമ്പ്, കള്ളവാറ്റു നടത്തുന്നവന്റെ ബന്ധുക്കള്‍ക്കു പോലും പെണ്ണുകിട്ടാത്ത നാട്ടിലാണിതെന്ന് ഓര്‍ക്കണം.
ഇതാണ് പുത്തന്‍ സാങ്കേതികവിദ്യകളുടെ വികാസത്തിനുള്ള സാമൂഹിക പശ്ചാത്തലം. നാട്ടിന്റെ ടോപ്പോഗ്രാഫി കൂടി മനസിലാക്കിയാലേ പശ്ചാത്തലവിവരണം പൂര്‍ണമാകൂ. മലകളും കാടുമൊക്കെ നിറഞ്ഞ ഈ പ്രദേശത്തെ ജനവാസകേന്ദ്രങ്ങള്‍ മിക്കതും നെയ്യാര്‍ഡാം ജലസംഭരണിയുടെ തീരത്താണ്. അതല്ലെങ്കില്‍ ഞങ്ങളുടെ നാട് മുഴുക്കെ ജലസംഭരണിയാല്‍ ചുറ്റപ്പെട്ടിരിക്കുന്നു എന്നു പറയാം(ഇതോടൊപ്പമുള്ള ഫോട്ടോ കാണുക. അതാണ് സ്ഥലം). പോലീസിന് റെയ്ഡ് നടത്താന്‍ അന്തര്‍വാഹിനിയോ പടക്കപ്പലോ, കുറഞ്ഞ പക്ഷം ഒരു ഫൈബര്‍ ബോട്ടോ എങ്കിലും വേണം എന്നതാണ് സ്ഥിതി. എങ്കിലും റെയ്ഡ് വിജയിക്കുമെന്ന് ആര്‍ക്കും പറയാനാവില്ല. ഇനി വിഷയത്തിലേക്ക് വരാം. വാറ്റെന്നത് (അത് കള്ളവാറ്റാകട്ടെ, നല്ലവാറ്റാകട്ടെ) ലോകത്തെ ഏറ്റവും പഴക്കമേറിയ രാസപ്രക്രിയകളിലൊന്നാണ് (ഏറ്റവും പഴയ തൊഴില്‍ വേശ്യാവൃത്തിയെന്നു പറയും പോല). ഇക്കാര്യം പക്ഷേ, പാവം കുടിയന്മാര്ക്കോ വാറ്റുകാര്‍ക്കോ അറിയില്ലെന്നു മാത്രം. മഹത്തായ ഈ പാരമ്പര്യം മനസിലാക്കാനോ അതില്‍ അഭിമാനംകൊള്ളാനോ സമയം കിട്ടുംമുമ്പ് മിക്കവരും ഫിറ്റായി പോകുന്നതാണ് കാരണം. സ്വാഭാവികമായും ഓരോ നാട്ടിലും വാറ്റിന് അതിന്റേതായ രീതിയുണ്ട്. അതാത് നാട്ടില്‍ കിട്ടുന്ന വിഭവങ്ങളുമായി ചേര്‍ന്നു പോകുന്നതായിരിക്കും ആ രീതി. കുട്ടനാട്ടില്‍ നെല്ല് കൊണ്ട് വാറ്റ്, മലബാറില്‍ പറങ്കിമാമ്പഴം, ഇടുക്കിയില്‍ നെല്ലിക്ക, ഞങ്ങളുടെ നാട്ടില്‍ കാരീഞ്ചപട്ട കൊണ്ട്.
ശര്‍ക്കരയും കാരീഞ്ചപ്പട്ടയും കൃത്യമായ അനുപാതത്തില്‍ ചേര്‍ത്ത് കലത്തിലാക്കി വെള്ളവുമായി മിക്സ് ചെയ്ത് മൂടിക്കെട്ടി മണ്ണില്‍ കുഴിച്ചിട്ട് നാലുദിവസം കഴിഞ്ഞ് മാന്തിയെടുത്ത് വാറ്റി 'ജ്വാലയായ്' കത്തുന്ന ഒന്നാംതരം സാധനം നിര്‍മിക്കുകയായിരുന്നു മണിയനെയും സുകുമാരനെയും പോലുള്ള പ്രീചാരായനിരോധനവാറ്റുകാരുടെ രീതി. കാരീഞ്ചയെന്നത് പാറക്കെട്ടുകളിലും മറ്റും വള്ളിപോല പിണഞ്ഞ് വളരുന്ന മുള്ളുള്ളു ഒരു സസ്യമാണ്. അതിന്റെ ലഭ്യത പരിമിതവുമാണ്. പത്തോപതിനഞ്ചോ കിലോ ശര്‍ക്കരയ്ക്കുള്ള കാരീഞ്ചപ്പട്ട പോര, അഞ്ഞൂറും ആയിരവും കിലോ ശര്‍ക്കര കൊണ്ട് വാണിജ്യാടിസ്ഥാനത്തില്‍ വാറ്റുനടത്തുന്ന പുത്തന്‍വാറ്റുകാര്‍ക്ക്.
ചാരയനിരോധനം നിലവില്‍ വന്ന് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ നാട്ടിലെ പാറക്കെട്ടുകളിലും പറമ്പുകളിലും എന്തിന് ഉള്‍ക്കാട്ടിലും വരെ ഒരു കഴഞ്ച് കാരീഞ്ചപട്ട കിട്ടാനില്ല എന്ന സ്ഥിതി വന്നു. ഏതെങ്കിലും ചെടിയുടെ മുകളില്‍ 'കാരീഞ്ച'യെന്ന് വെറുതെ എഴുതി തൂക്കിയാല്‍ മതി, പിറ്റേന്ന് ആ ചെടി അവിടെ കാണില്ല (കാരീഞ്ച തന്നെ വംശനാശം നേരിട്ടു എന്നാണ് ഈ ലേഖകന്റെ നിഗമനം). റോ മെറ്റീരിയലിന്റെ അഭാവം വാറ്റുമേഖലയെയാകെ പ്രതിസന്ധിയിലാക്കി. ശര്‍ക്കര എത്രവേണമെങ്കിലും കിട്ടും, പനച്ചമൂട്ടില്‍ വരെ പോയാല്‍ മതി, തമിഴ്നാട്ടില്‍ നിന്നു വരുന്ന സാധാനം സുലഭം. പക്ഷേ, ഈഞ്ചപ്പട്ടയില്ല. ഇഞ്ചികടിച്ചവരെപ്പോലെ ഇരുന്നാല്‍ മതിയോ. പോരാ. അങ്ങനെയാണ്, ചാരായനിരോധനത്തന് ശേഷമുള്ള ആദ്യകണ്ടുപിടിത്തം നടന്നത്.
അപ്പക്കുടുക്ക'യെന്ന് നാട്ടുകാര്‍ വിളിക്കുന്ന വേലിപ്പത്തലിന്റെ കായ, കാരീഞ്ചയ്ക്കു പകരം വാറ്റാന്‍ ഉപയോഗിക്കാം എന്നതായിരുന്നു ആവേശകരമായ ആ കണ്ടെത്തല്‍. പാലുപോലെ കറയുള്ള (ആ കറ വീണാല്‍ കണ്ണുപൊട്ടിപ്പോകുമെന്നു വിശ്വസിക്കപ്പെടുന്ന) അപ്പക്കുടുക്കയ്ക്ക് മനുഷ്യചരിത്രത്തില്‍ ആദ്യമായി അങ്ങനെ ഒരു ഉപയോഗം ഉണ്ടായി. ഈ രീതിയില്‍ വാറ്റിയെടുക്കുന്ന പട്ടച്ചാരായത്തിന് 'അപ്പക്കുടുക്ക'യെന്ന വിളിപ്പേരും വീണു. കാരിക്കുഴി കടത്തുകടവ് കടന്ന് ഇക്കരെയെത്തുന്ന കുടിയന്മാരെ കാണുമ്പോള്‍, അന്തിച്ചന്തയ്ക്കു പോകുന്ന പെണ്ണുങ്ങള് അടക്കം പറയാന്‍ തുടങ്ങി, 'അപ്പകുടുക്ക'യടിക്കാന്‍ വന്നിട്ടു പോവുകയാ'. അപ്പക്കുടുക്കയ്ക്കും അധികം ആയുസ്സുണ്ടായില്ല. വളരെ വേഗം നാട്ടിലുള്ള വേലികള്‍ അപ്രത്യക്ഷമായി, അപ്പക്കുടുക്കയെല്ലാം തീര്‍ന്നു (പട്ടച്ചാരായത്തിന് കിട്ടിയ ആ ഓമനപ്പേര് ഏറെക്കാലം നിലനിന്നെങ്കിലും).
അപ്പക്കുടുക്ക അവസാനിച്ചതോടെ, വാറ്റുകാര്‍ പുതിയ വഴി തേടി. അപ്പോഴാണ് പേഴ് മരത്തിന്റെ തൊലി മതി, ഈഞ്ചപ്പട്ടയ്ക്ക് ഒപ്പം നില്ക്കും എന്നൊരു വാര്‍ത്ത പരന്നത്. പേഴ് മരത്തിനൊപ്പം തമ്പകത്തിന്റെയും തൊലി ചിലര്‍ ഉപയോഗിച്ച് താത്ക്കാലികവിജയം നേടി. ഒടുവില്‍ എന്തിനു പറയുന്നു, അഗസ്ത്യകൂടം താഴ്വരയിലെ ഏത് മരത്തിന്റെ തൊലികൊണ്ടു വേണമെങ്കിലും വാറ്റ് നടത്താമെന്നും, തൊലിയേതായാലും ചാരായം നന്നായാല്‍ മതിയെന്നുള്ള മഹത്തായ തത്വത്തിലേക്ക് നാട്ടിലെ പുത്തന്‍ വാറ്റുകാര്‍ എത്തി (ഈ കണ്ടുപിടിത്തത്തെ ഏത് വിഭാഗത്തില്‍ പെടുത്തണമെന്ന് ഇനിയും മനസിലായിട്ടില്ല, ബയോടെക്നോളജിയോ ബോട്ടണിയോ ഫാര്‍മക്കോളജിയോ അതോ ഹെര്‍ബല്‍ ടെക്നോളജിയോ?). വേറെ തൊലിയൊന്നും കിട്ടാതെ വന്നപ്പോള്‍ ഒരാള്‍ വയണപ്പട്ടയിട്ട് വാറ്റി. അങ്ങനെ കിട്ടിയ സാധനത്തിന് വയണയുടെ സുഗന്ധമായിരുന്നു. കടത്തുകടവില്‍ ഒരാഴ്ചക്കാലം വയണ സുഗന്ധം അലയടിച്ചു. 'കസ്തൂരി മണക്കുന്നല്ലോ.. കാറ്റേ..എന്നതായിരുന്നു ആ നാളുകളില്‍ കുടിയന്മാരുടെ ഇഷ്ടഗാനവും വിവിധഭാരതിയും.
ചാരായത്തിന്റെ വീര്യം കൂട്ടാന്‍ എല്ലാ വാറ്റുകാരും ശ്രമിക്കാറുണ്ട്. അത് സ്വാഭാവികവുമാണ്. കൂടുതല്‍ കുടിയന്മാരെ ആകര്‍ഷിക്കാന്‍ അങ്ങനെയേ കഴിയൂ. പലരും പലവിദ്യകളാണ് ഇതിനായി പ്രയോഗിക്കാറ്. ചിലര്‍ അട്ടയെ ഇട്ട് വാറ്റും. മറ്റു ചിലര്‍ ചേരയെ ഇട്ട് നെല്ല് പുഴുങ്ങി ആ നെല്ല് മുഴുവന്‍ കോഴിയെ തീറ്റിച്ച ശേഷം, ആ നിരപരാധിയായ കോഴിയെ ഇട്ട് വാറ്റും. മറ്റു ചിലര്‍ പഴയ ബാറ്ററി (പുതിയവ മുതലാവില്ല) തല്ലിപ്പൊട്ടിച്ച് വാഷിലിട്ട് വാറ്റും. അമോണിയ എന്ന രാസവളം ഇട്ട് വാറ്റുകയെന്നതാണ്, പ്രീചാരായനിരോധന കാലഘട്ടത്തിലുണ്ടായ ഏറ്റവും ഒടുവിലത്തെ മുന്നേറ്റം. അമോണിയ ഉപയോഗിച്ച് വാറ്റിയെടുക്കുന്ന സ്വയമ്പന്‍ സാധനത്തിന് 'അമ്മിണി'യെന്ന് ചില നാടുകളില്‍ പേരും കിട്ടി.
എന്നാല്‍, പോസ്റ്റ്ചാരായനിരോധന കാലത്ത് ഈ വിദ്യകളാകെ മാറി. കാരണം വാറ്റുന്നതിന്റെ വ്യാപ്തി കൂടിയതാണ് കാരണം. ആയിരം കിലോ ശര്‍ക്കരയ്ക്ക് അമോണിയ ഇടാന്‍ നോക്കിയാല്‍, രണ്ടേക്കര്‍ തെങ്ങിന്തോപ്പില് ഒരു വര്‍ഷം ഇടുന്ന അമോണിയ വേണം(തെങ്ങിന് തോപ്പില്‍ അമോണിയ ഇറാറുണ്ടോ, കൃഷിക്കാര്‍ പൊറുക്കുക). അത്രയും ചെലവില്‍ വീര്യംകൂട്ടുന്നതിലും നന്ന്, രണ്ടേക്കര്‍ റബ്ബര്‍തോട്ടം വാങ്ങി സ്ലോട്ടര്‍ വെട്ടുന്നതാണ്. ബാറ്ററിയിലേക്ക് തിരിച്ചു പോകാം എന്നുവെച്ചാല്‍, ഇത്രയും ശര്‍ക്കരയ്ക്ക് പോന്നത്ര ബാറ്ററി എവിടെ കിട്ടും. എവറഡി ഫാക്ടറി തന്നെ തുടങ്ങേണ്ടി വരും.
അങ്ങനെയാണ് ഒടുവില്‍ 'മഹത്തര'മെന്ന് നിസ്സംശയം വിശേഷിപ്പിക്കാവുന്ന ആ കണ്ടുപിടിത്തം അജ്ഞാതനായ ഒരു വാറ്റുകാരന്‍ നടത്തുന്നത്. ഈ ലേഖകന്‍ ഒരിക്കല്‍ അവധിക്കു നാട്ടില്‍ ചെന്ന സമയത്ത് പാരസെറ്റാമോള്‍ വാങ്ങേണ്ട ആവശ്യം വന്നു. ടൗണില്‍ അന്ന് രണ്ട് മെഡിക്കല്‍ സ്റ്റോറുകളാണ് ഉള്ളത്. ഏത് മരുന്നു തീര്‍ന്നാലും നിത്യോപയോഗ സാധനങ്ങളില്‍ ഉള്‍പ്പെടുന്ന പാരസെറ്റാമോള്‍ മെഡിക്കല്‍ സ്റ്റോറുകളില്‍ ഒരിക്കലും തീരില്ല എന്നായിരുന്നു എന്റെ ദൃഢവിശ്വാസം. ആദ്യ മെഡിക്കല്‍ സ്റ്റോറിലെത്തിയതോട ആ വിശ്വാസം തകര്‍ന്നു. അവിടെ മരുന്നിനു പോലും ഒരു പാരസെറ്റാമോള്‍ ഇല്ല. രണ്ടാമത്തെ കടയിലും ചെന്നു, അവിടെയും ഇല്ല. നിരോധിച്ചതോ നിരോധിക്കേണ്ടതോ ആയ ഏതു മരുന്നും തരാം പാരസെറ്റാമോള്‍ മാത്രമില്ല എന്ന് സുഹൃത്തായ മെഡിക്കല്‍ഷോപ്പുകാരന്‍ പറഞ്ഞത് കേട്ട് അമ്പരക്കേണ്ടി വന്നു.
പാരസെറ്റാമോളിന്റെ ദൗര്‍ലഭ്യത്തെക്കുറിച്ച് ചെറിയൊരു അന്വേഷണം നടത്തിയപ്പോഴാണ് കാര്യം മനസിലായത്. മെഡിക്കല്‍സ്റ്റോറുകളില്‍ നിന്ന് വാറ്റുകാര്‍ പാരസെറ്റാമോള്‍ മൊത്തമായി വാങ്ങിപ്പോവുകയാണത്രേ! അതെന്തിന്, വാറ്റുകാര്‍ക്ക് അത്രക്കു പനിയോ? അല്ല, ചാരായത്തിന്റെ വീര്യംകൂട്ടാനുള്ള പുത്തന്‍ ഉപാധിയാണ് പാരസെറ്റാമോള്‍ എന്ന് വാറ്റുകാരനായ ഒരു സുഹൃത്ത് വെളിപ്പെടുത്തി. വാഷിനൊപ്പം കുറെ പാരസെറ്റാമോളും തുണിയില്‍ കിഴികെട്ടി ഇടുകയാണത്രേ ചെയ്യുക. അങ്ങനെ വാറ്റി കിട്ടുന്ന സാധനം കഴിക്കുന്നവന് പിന്നെ വേറെ എന്തുകഴിച്ചാലും തലയ്ക്ക് പിടിക്കാത്തത്ര അവസ്ഥയാണത്രേ ഉണ്ടാവുക.
കരള്‍, പ്ലീഹ, കിഡ്നി തുടങ്ങി ഏതൊക്കെ അവയവം ദ്രവിച്ചാലും കുടിയന്മാര്ക്ക് പനി ബാധിക്കില്ലല്ലോ എന്ന് ഞാന്‍ മനസിലോര്‍ത്തു. അങ്ങനെയിരിക്കെയാണ് നാട്ടിലെ കൃഷിഭവന് ഫ്യുരിഡാന്‍ എന്ന കൊടുംവിഷം കീടനാശിനിയെന്ന വ്യാജേന കര്‍ഷകര്‍ക്ക് വിതരണം ചെയ്തത്. ഏതോ ഒരു വാറ്റുകാരന്‍ പാരസെറ്റാമോള്‍ തീര്‍ന്ന സമയത്ത്, വാങ്ങാന്‍ പോയവനെ കാത്തിരുന്ന് ക്ഷമ നശിച്ച് ഒരുനുള്ള് ഫ്യുരിഡാന്‍ വാഷിലിട്ടു പരീക്ഷിച്ചു. അത്ഭുതകരമായിരുന്നു ഫലം. വാറ്റിക്കിട്ടിയ സാധനം കഴിച്ചവനൊന്നും, നവകുടിയാവട്ടെ മുഴുക്കുടിയനാവട്ടെ, കിടന്നിടത്തുനിന്ന് നേരത്തോടുനേരം എണീറ്റില്ല. ആ വാറ്റുകാരന്റെ ഉത്പന്നത്തിനായി കുടിയന്മാര് ക്യൂ നിന്നു. അങ്ങനെ രസതന്ത്രത്തിന്റെ ഏതറ്റം വരെയും പോകാനാകും എന്ന് വാറ്റുകാര്‍ കറയില്ലാതെ തെളിയിച്ചു.
മറ്റൊരു മുന്നേറ്റം ഉണ്ടായത് തികച്ചും അപ്രതീക്ഷിതമായ മറ്റൊരു മേഖലയിലായിരുന്നു. പണ്ടൊക്കെ കള്ളവാറ്റുകാര്‍ വാഷ് നിറച്ച കലങ്ങള്‍ മണ്ണിനടിയില്‍ കുഴിച്ചിടുകയായിരുന്നു പതിവ്. പക്ഷേ, ആയിരവും അയ്യായിരവും ലിറ്റര്‍ വാഷ് കൈകാര്യം ചെയ്യേണ്ട സമയത്ത് അതിന് കുഴിയെടുക്കാന്‍ പോയാല്‍, വാറ്റിന്റെ ഇന്‍വെസ്റ്റ്മെന്റ് കുതിച്ചുയരും, വ്യവസായമേഖല പ്രതിസന്ധിയിലാകും. അതിന് കണ്ടെത്തിയ മാര്‍ഗ്ഗമാണ്, വാഷ് വലിയ പ്ലാസ്റ്റിക് ടാങ്കുകളില്‍ അടച്ച് ഭദ്രമാക്കി നെയ്യാര്‍ഡാം ജലസംഭരണിയില്‍ കല്ലുകെട്ടി താഴ്ത്തുകയെന്നത്. ഫെര്മന്റേഷന് പൂര്‍ത്തിയാകുമ്പോള്‍ പ്രദേശത്തെ മുങ്ങല്‍ വിദഗ്ധര്‍ അത് രഹസ്യമായി മുങ്ങിയെടുത്തുകൊള്ളും. റെയ്ഡിനെത്തുന്ന പോലീസുകാര്‍ക്ക് ഒരു പിടിയും കിട്ടില്ല, എവിടെയാണ് വാഷ് സൂക്ഷിച്ചിരിക്കുന്നതെന്ന്. മാത്രമല്ല, നരഭോജികളായ ചീങ്കണ്ണികളുള്ള ഭൂമുഖത്തെ ഒരേയൊരു സ്ഥലം നെയ്യാര്‍ഡാം ജലസംഭരണിയായതിനാല്‍, ഒരുത്തനും ധൈര്യപ്പെട്ട് വെള്ളത്തില്‍ മുങ്ങിത്തപ്പാനും തയ്യാറാകില്ല. എന്തുകൊണ്ടും ഭദ്രം. പക്ഷേ, പ്രശ്നം അവിടെയല്ല. ടാങ്കിലാക്കി ശര്‍ക്കരയും പട്ടയും ചേര്‍ത്ത വാഷ് അടച്ചുഭദ്രമാക്കിക്കഴിഞ്ഞാല്, വാഷ് പുളിക്കുമ്പോള്‍ ഉണ്ടാകുന്ന വാതകങ്ങള്‍ പുറത്തുപോകില്ല. ഒന്നുരണ്ടു ദിവസം കഴിയുമ്പോള്‍ പ്രഷര്‍കുക്കറിന്റെ അകം പോലെയാകും ടാങ്ക്. എത്ര ഉറപ്പുള്ള ടാങ്കാണെങ്കിലും പൊട്ടാതെ വയ്യ. അത് ഫിസിക്സാണ്. ഫിസിക്സും കെമിസ്ട്രിയുമൊന്നും നോക്കാതെ അതിനും വാറ്റുപ്രതിഭകള് പോംവഴി കണ്ടെത്തി. ഇവിടെയും സഹായത്തിനെത്തിയത് മെഡിക്കല്‍ ടെക്നോളജിയാണെന്ന് പ്രത്യേകം പറയേണ്ടതുണ്ട്. ഇഞ്ചക്ഷന് സൂചിയുടെ രൂപത്തിലാണ് മേല്‍പ്പറഞ്ഞ പ്രശ്നത്തിന് പരിഹാരം വന്നത്. വാഷ് നിറച്ച പ്ലാസ്റ്റിക് ടാങ്കിന്റെ പള്ളയില്‍ മൂന്നു നാല് ഇഞ്ചക്ഷന് സൂചി തറച്ചു വെക്കുക! ശ്രദ്ധിക്കുക, സിറിഞ്ചു പാടില്ല, സൂചി മാത്രം. അപ്പോള്‍, ടാങ്കിനകത്തുള്ള വാതകം സൂചിക്കുള്ളിലൂടെ പുറത്തേക്കു പോയ്ക്കൊള്ളും.
ഇഞ്ചക്ഷന് സൂചി പ്രവര്‍ത്തിക്കുന്നത് വണ്‍വേയായിട്ടാകും. കാരണം ടാങ്കിനകത്ത് മര്‍ദ്ദം കൂടുതലായതിനാല്‍, പുറത്തുനിന്ന് വെള്ളം അകത്തേക്കു കയറില്ല. എങ്ങനെയുണ്ട്. ഈ ഭൗതീകശാസ്ത്രമുന്നേറ്റത്തിന് ഭാവിയില്‍ ആരെല്ലാം എന്തെല്ലാം പ്രയോജനങ്ങള്‍ കണ്ടെത്തില്ല എന്നാരു കണ്ടു. ഇങ്ങനെ സൂചി തറച്ച ടാങ്കുകള്‍ താഴ്ത്തിയിട്ടിരിക്കുന്ന തടാകഭാഗത്ത്, വെള്ളത്തിന് മുകളില്‍ തുടര്‍ച്ചയായി കുമിളകള്‍ പൊങ്ങിക്കൊണ്ടിരിക്കുമെങ്കിലും, അത് പരിചയ സമ്പന്നനായ ഒരു വാറ്റുകാരനല്ലാതെ മറ്റാര്‍ക്കും ഒന്നും വെളിപ്പെടുത്തിക്കൊടുക്കുകയില്ല. ചീങ്കണ്ണിയാണെന്ന് മറ്റുള്ളവര്‍ കരുതിക്കൊള്ളും, പേടിച്ചിട്ട് ആ ഭാഗത്തേക്ക് പോകുകയുമില്ല.
വാഷ് പുളിപ്പിക്കാന്‍ വന്ടാങ്കുകള് തടാകത്തില്‍ കെട്ടിത്താഴ്ത്തിയിടാം. കുമിളകള്‍ തടാകപ്പരപ്പില്‍ തുടര്‍ച്ചയായി പൊങ്ങുന്നതിന്റെ അര്‍ത്ഥം മനസിലാക്കുന്നവരേ എന്തെങ്കിലും സംശയിക്കൂ. എന്നാല്‍, വാറ്റ് എന്ന പ്രക്രിയ അങ്ങനെയല്ല. മറ്റുള്ളവരുടെയോ പോലീസിന്റെയോ ശ്രദ്ധയാകര്‍ഷിക്കുന്ന തരത്തില്‍ ഒരു വലിയ ടാങ്ക് സ്ഥാപിച്ച് വാറ്റാന്‍ കഴിയില്ല. പണ്ടത്തെ മാതിരി ചെറിയ കലങ്ങളില്‍ തന്നെയേ കഴിയൂ. ചിത്രത്തില്‍ കാണുന്നതു പോലെയൊരു സംവിധാനമാണ് വാറ്റിന് സാധാരണ ഉപയോഗിക്കുക. അടുപ്പില്‍ കലം, കലത്തില്‍ വാഷ്, അതിന് മുകളില്‍ മരവിയും കുഴലും. അതിനും മുകളില്‍ തണുത്ത വെള്ളം ഒഴിക്കാനുള്ള ചെരുവം. കലത്തിലെ വാഷ് തിളച്ച് ചാരായം ആവിയായി മരവിയുടെ അടിയിലെ സുക്ഷിരങ്ങളിലൂടെ മുകളില്‍ തണുത്ത വെള്ളമുള്ള ചെരുവത്തിന് അടിയില്‍ തട്ടി ഘനീഭവിച്ച് ദ്രാവകരൂപത്തില്‍ മരവിക്കകത്തെ പലകയില്‍ വീണ് കുഴലിലൂടെ ഒഴുകി കുപ്പിയിലെത്തുന്നു.
ഈ സംവിധാനത്തിന്റെ പ്രധാന പോരായ്മ, കുറച്ചുനേരം കൊണ്ട് നീരാവി തട്ടി മുകളില്‍ ചരുവത്തിലെ വെള്ളം ചൂടാവും എന്നതാണ്. അങ്ങനെ സംഭവിച്ചാല്‍ വാഷില്‍ നിന്നെത്തുന്ന ഉത്പന്നം ഘനീഭവിച്ച് ദ്രാവകരൂപം പ്രാപിക്കില്ല. ഇതിനുള്ള പ്രതിവിധി, ചരുവത്തിലെ വെള്ളം ഇടയ്ക്കിടെ മാറ്റിക്കൊടുക്കുകയെന്നാണ്. പക്ഷേ, രണ്ടായിരവും അയ്യായിരവും ലിറ്റര്‍ വാഷ് ഒറ്റദിവസം കൊണ്ട് വാറ്റി തീര്‍ക്കേണ്ടി വരുമ്പോള്‍, ഒരേസമയം പത്തുപതിനഞ്ച് അടുപ്പുകളില്‍ കലം വെയ്ക്കേണ്ടി വരും. അതിന് കുഴപ്പമില്ല. പക്ഷേ, അത്രയും കലത്തിന് മുകളിലെ ചരുവങ്ങളില്‍ വെള്ളം ഇടയ്ക്കിടെ മാറ്റുകയെന്നത് വന്‍ ബാധ്യതയാണ്. എന്തുചെയ്യും? അപ്പോഴാണ് പുതിയ കണ്ടെത്തല്‍ വന്നത്. ഒരുപക്ഷേ, മുഗള്‍ രാജവംശത്തിനു പോലും സങ്കല്പ്പിക്കാന് കഴിയാത്ത ഒന്ന്.
ഡല്‍ഹിയില്‍ ചെങ്കോട്ടയില്‍ പോയിട്ടുള്ളവര്‍ക്കറിയാം, ഷാജഹാന് ചക്രവര്‍ത്തിയുടെ പള്ളിയറയ്ക്ക് സമീപത്തെ ഹാളില്‍ സൂക്ഷിച്ചു നോക്കിയാല്‍, തറയ്ക്ക് അടിയിലൂടെ വെള്ളമൊഴുകുന്നത് . യമുനയെ കൊട്ടാരത്തിന് അകത്തുകൂടി ഒഴുക്കിയിരിക്കുകയാണ്! കൊടുംചൂടിലും അവിടെ നിന്നാല്‍ കുളിര്‍മ അനുഭവപ്പെടും. പ്രകൃതിദത്തമായ എയര്‍ കണ്ടീഷനിങ്. ഏതാണ്ട്, ഇതിനോട് സാമ്യമുള്ള സങ്കേതമാണ് നവവാറ്റുകാര് രൂപപ്പെടുത്തിയത്. വരിവരിയായി വാറ്റാന്‍ വെച്ചിരിക്കുന്ന കലങ്ങള്‍ക്ക് മുകളിലെ ചരുവങ്ങളിലൂടെ കരിപ്പയാറിനെ ഒഴുക്കുക! അതിന് വലിയ ഹോസിന്റെ കഷണങ്ങള്‍കൊണ്ട് ഓരോ ചെരുവങ്ങളില്‍ നിന്നും അടുത്തതിലേക്ക് ആറ്റുവെള്ളം ഒഴുക്കി, അടുത്തതില്‍ നിന്ന് അടുത്തതിലേക്ക് എന്ന കണക്കിന്. ലോകചരിത്രത്തില്‍ ഇത്രയും മണ്ണൊലിപ്പോ മറ്റ് പരിസ്ഥിതി ആഘാതങ്ങളോ ഉണ്ടാക്കാത്ത മറ്റൊരു ഇറിഗേഷന്‍ ടെക്നോളജി ഇനി കണ്ടെത്താനിരിക്കുന്നതേയുള്ളൂ.
ഇത്രയും വായിച്ചതില്‍ നിന്ന് ഒരുകാര്യം വ്യക്തമാകുന്നു. ഫ്യുരിഡാനും ഏതൊക്കെയോ മരത്തിന്റെ തൊലിയും ഇട്ടുവാറ്റിക്കിട്ടുന്ന ഈ സാധനം കഴിക്കുന്നവര്‍ക്ക് പിടിപെടാവുന്ന രോഗങ്ങള്‍ ചികിത്സിക്കാനും പുതിയ കണ്ടുപിടിത്തങ്ങള്‍ തന്നെ വേണ്ടിവരും എന്നതാണത്. നഗരങ്ങളിലും പട്ടണങ്ങളിലും ബാറുകളില്‍ പോയി അന്തസ്സായി മിനുങ്ങുന്ന മിടുക്കന്മാര് കരുതുന്നുണ്ടാവും, കള്ളച്ചാരയം കുടിക്കുന്നവരാണ് മേല്‍പ്പറഞ്ഞ വിദ്യകളുടെ ഇരകള്‍, ഞങ്ങള്‍ ഒന്നാന്തരം ഇന്ത്യന്‍ നിര്‍മിത വിദേശമദ്യമാണ് കഴിക്കുന്നത്, പ്രശ്നമില്ല എന്ന്. എന്നാല്‍, ഈ സത്യം അറിയുക. ഞങ്ങളുടെ നാട്ടില്‍ വാറ്റിക്കിട്ടുന്ന സാധനത്തില്‍ വലിയൊരു പങ്ക് പോകുന്നത്, തെക്കന്‍ കേരളത്തിലെ ചില അബ്കാരികളുടെ ഗോഡൗണിലേക്കാണ്. കളറും എസ്സെന്സും ചേര്‍ത്ത്, ഈ നാടന്‍ 'അപ്പക്കുടുക്ക'യെ അന്തസ്സുള്ള കുപ്പികളിലാക്കി ബാറുകളിലെത്തിക്കുകയാണ് ചെയ്യുന്നത്. 'സെക്കന്‍സ്' എന്നും 'ചാത്തന്' എന്നും മറ്റും ഓമനപ്പേരുള്ള ഈ സാധനമാണ് ബാറുകളിലേക്ക് എത്തുക. അതാണ് 'ഇന്ത്യന്‍നിര്‍മിത അപ്പക്കുടുക്ക'.
പിന്കുറിപ്പ്:
ഇത്തരം സങ്കേതങ്ങള്‍ മറ്റാരെങ്കിലും നമ്മുടെ അനുവാദമില്ലാതെ സ്വന്തമാക്കിയേക്കാം. അതിനാല്‍ എല്ലാ ടെക്നോവാറ്റുകാര്ക്കുമായി ഈ പിന്‍കുറിപ്പില്‍ 'പാവങ്ങളുടെ പേറ്റന്റ്'(Poor Men's Patent) എന്താണ് എന്നു വിവരിക്കുകയാണ്. ശ്രദ്ധിച്ചു കേള്‍ക്കുക. എന്റെ കഥ മറ്റവന് കൊണ്ടുപോയി അവന്റെ പേരില്‍ സിനിമയാക്കിയെന്നും, എന്റെ തീസിസിലെ വിവരം പ്രഫസര്‍ കൊണ്ടുപോയി സ്വന്തം പേരില്‍ പ്രബന്ധം അവതരിപ്പിച്ച് കൈയടി നേടി എന്നുമൊക്കെ കേരളത്തില്‍ നിത്യവും കേള്‍ക്കുന്ന പരാതികള്‍ക്ക് ചെറിയൊരു മറുമരുന്നുകൂടിയാണിത്.
നിങ്ങള്‍ കുടിയനാകട്ടെ, കുടിച്ചാലും പൂസാകാത്തയാളാകട്ടെ, വിദ്യാര്‍ത്ഥിയാകട്ടെ, കഥാകാരനാകട്ടെ, കര്‍ഷകനാകട്ടെ, വ്യവസായിയാകട്ടെ-ആരായാലും പുതിയ ആശയങ്ങളോ കണ്ടുപിടിത്തങ്ങളോ ഉണ്ടായാല്‍ അത് വിശദമായി എഴുതി സ്വന്തം വിലാസം വൃത്തിയായി എഴുതിയ ഒരു കവറിലിട്ട് അടുത്തേതെങ്കിലും തപ്പാലാപ്പീസില്‍ പോസ്റ്റുചെയ്യുക. വിലാസം നിങ്ങളുടെയായതിനാല്‍ സ്വാഭാവികമായും സാധനം നിങ്ങളെത്തേടിയെത്തിക്കൊള്ളും. കവറില്‍ പോസ്റ്റാഫീസിന്റെ സീലും സീലില്‍ പോസ്റ്റ് ചെയ്ത തിയതിയും രേഖപ്പെടുത്തിയിട്ടുമുണ്ടാകും. കത്ത് കിട്ടിക്കഴിഞ്ഞാല്‍ അത് ഒരു കാരണവശാലും പൊട്ടിക്കരുത്. ഭദ്രമായി സൂക്ഷിക്കുക.
ഏതവനെങ്കിലും ഈ ഐഡിയ സ്വന്തമാക്കിയെന്ന് തോന്നുകയോ, നിങ്ങളുടെ കഥ മറ്റവന് അടിച്ചുമാറ്റി സിനിമയാക്കുകയോ, തിരക്കഥ ആണുങ്ങളാരെങ്കിലും നിങ്ങളെ കബളിപ്പിച്ച് കാശാക്കാന്‍ നോക്കുകയോ ചെയ്താല്‍ കേസ് കോടതിയിലെത്തുമ്പോള്‍, നിങ്ങള്‍ സൂക്ഷിച്ചുവെച്ച ആ പൊട്ടിക്കാത്ത കവര്‍ അനുഗ്രഹമാകും. അവന് ഇത് കണ്ടെത്തുന്നതിന് മുമ്പേ നമ്മള് ഇത് കണ്ടെത്തിയെന്ന് കവറിന് പുറത്തെ തപ്പാല്‍ മുദ്ര തെളിയിക്കും. കോടതി ഇത് ഒരു പരിധിവരെ അംഗീകരിക്കുകയും ചെയ്യും. ഇങ്ങനെ ഒരു ആശയം സൂക്ഷിക്കുന്നതിനെയാണ് 'പാവപ്പെട്ടവന്റെ പേറ്റന്റ്' എന്നു വിളിക്കുന്നത്. (പാവപ്പെട്ടവന്റെ പേറ്റന്റ് വിദ്യ പറഞ്ഞു തന്ന ബി.എന്‍.കൈലാഷ്നാഥിന് നന്ദി; ചിത്രങ്ങള്‍ വരച്ചുതന്ന പ്രിയസുഹൃത്ത് സജീവന് എന്‍.എന്നിനും).
45 comments:
ചാരായനിരോധനമെന്ന മഹത്തായ നടപടി എങ്ങനെ പ്രാദേശിക ശാസ്ത്രസാങ്കേതിക മുന്നേറ്റത്തിന് പ്രേരകമായി എന്ന് വ്യക്തമാക്കുന്ന പോസ്റ്റ്.
ദൈവമേ,വാറ്റ് പൊസ്റ്റോ.
ന്റെ കുറിഞ്ഞീ. ആ സന്ഡോസ് ഒന്നും ഇത് കാണണ്ട. പ്രിന്റെടുത്ത് പരീക്ഷിച്ച് പാവം അഴിക്കകത്താകും.
വിവരണം കൊള്ളാം.
എസ്കൂസ് മീ ആരും വാറ്റിയടിക്കരുത്
പാലക്കാടിനടുത്ത് പോയി ഒരിക്കല്‍ “വൈറ്റ് സിമന്റ്” വരെ ഇട്ട് വാറ്റിയ ഒരു മക്കുടപ്പന് സാദനം അടിച്ചു ഒരിക്കല്‍ (കണ്ണ് പോകാതെ ഇപ്പോളും ഈ കമെന്റിടുന്നത് പെറ്റ തള്ളേടെ പ്രാര്‍ഥന അല്ലാണ്ടെന്താ)
കുറിഞ്ഞീ..ചിയേര്‍സ്..
ആറപ്പോ.....ഇറോ...ഇറോ
ആറപ്പോ......ഇറോ...ഇറോ......
ഠേ......ഠേ.......ഠും......പഠാര്‍......ഡിഷ്യൂം........
ഒരു വെടിക്കെട്ടോടുകൂടി ഈ പോസ്റ്റ് ഇവിടെ ആരംഭിക്കുന്നു.....
വരിക വരിക മാളോരേ......
ശര്‍ക്കരക്ക് പകരം പഞ്ചസാര ഉപയോഗിക്കാന്‍ പറ്റുമോ? എന്തൊ പ്രശ്നമുണ്ടെന്ന് കേട്ടിട്ടുണ്ട്. എന്താണെന്ന് അറിയില്ല.
നാട്ടിന് പുറത്തുകൂടി ഒന്ന് നടന്നാല്‍ ഇങ്ങിനത്തെ പല അന്താരാഷ്ട്ര ടെക്നോളജികളും കിട്ടും, പലതും പേറ്റന്റെടുത്ത് നല്ല വിലയ്ക്ക് വില്ക്കാന് പറ്റിയവുമായിരിക്കും. ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട്, ഗവണ്മെന്റോ അല്ലെങ്കില്‍ യു.ജി.സി/സി.എസ്.ഐ.ആര് മുതലായ സ്ഥാപനങ്ങളോ (അവര്‍ എന്തൊക്കെയോ ചെയ്യുന്നുണ്ട് എന്ന് തോന്നുന്നു) ഇതിന് മുന്നിട്ടിറങ്ങി നാട്ടിന്‍പുറ വിദ്യകളൊക്കെ പേറ്റന്റോ മറ്റോ എടുത്ത് സംരക്ഷിക്കുന്നതിനെപ്പറ്റി.
പല നാട്ടുവിദ്യകളും പറഞ്ഞറിഞ്ഞ് തലമുറകള്‍ കൈമാറി വരുന്നവയാകയാല്‍ ജോലിയുടെയും പ്രാരാബ്ധങ്ങളുടെയും പുറകെ പോകുന്ന പുതിയ തലമുറയ്ക്ക് പല പഴയ അറിവുകളും കിട്ടുന്നില്ല, പലതിനും രേഖകളുമില്ല. ഇപ്പോഴത്തെ തലമുറയോടെ പലതും സ്റ്റോപ്പായി. ഇനിയെങ്കിലും ആരെങ്കിലുമൊക്കെ മുന്നിട്ടിറങ്ങി നാട്ടിലെ അപ്പൂപ്പന്മാരുടെയും അമ്മൂമ്മമാരുടെയും വാറ്റുകാരുടെയുമൊക്കെ കൈയ്യില്‍ നിന്ന് ഇത്തരം വിദ്യകളൊക്കെ മനസ്സിലാക്കിയെടുക്കണം.
രസിച്ചു വായിച്ചു എന്ന് പ്രത്യേകം പറയേണ്ടല്ലോ :)
ജോസപ്പേട്ടാ, ഇത് അക്രമമായിപ്പോയി :)
മദ്യവിമുക്തമായ കിനാശ്ശേരിയായിരുന്നു ഗാന്ധിജി കണ്ട സ്വപ്നം! :):)
സാന്ഡോസേ,
ഇവിടെ ചെന്നാല്‍ കണക്ക് സഹിതം നിനക്ക് വാറ്റ് പഠിക്കം. അതായത് എന്തൊക്കെ ഏതളവില്‍ ചേര്‍ത്താല്‍ എത്ര ലിറ്ററ് കിട്ടും എന്നതടക്കം. അടിയെടേയ്...
കുതിരവട്ടോ “വില” അല്ലാതെ വേറേ കാരണം വല്ലതുമുണ്ടൊ എന്നറിയില്ല
ചിയേര്‍സ്..
നല്ല രസികന്‍ ലേഖനം. ഇതാണ് അപ്രോപ്രിയേറ്റ് ടെക്നോളജി, ആവശ്യം സൃഷ്ടിയുടെ മാതാവാണ് എന്നൊക്കെ പറയുന്ന അവസ്ഥ അല്ലേ?
എനിക്കു മേലാ! ആവശ്യമാണ് എല്ലാ കണ്ടു പിടിത്തത്തിന്റെയും അമ്മയെന്നു നിരീക്ഷിച്ച ക്രാന്തദര്‍ശി ആളു പുലിയാണ്!
ഹിപ്പി വൈന്‍ പുളിച്ചു വരുമ്പോള്‍ ഓറഞ്ച്ച് തൊണ്ടും കറുവാപ്പട്ടയും ഇട്ടു വാറ്റിയാല്‍ ഏതു സ്കോച്ചും തോല്‍ക്കുന്ന വാറ്റുണ്ടാക്കാം. വാറ്റുകലം ഇല്ലെങ്കില്‍ പ്രഷര്‍ കുക്കറിന്റെ ചീറ്റുകുഴലില്‍ ട്യൂബിട്ടും സാധനമുണ്ടാക്കാം. പക്ഷേ ബ്ലാക്ക് ലേബലിനെയോ ജാക്ക് ഡാനിയലിനെയോ കാള്‍ ചിലവു വരും, സാധനം കൊമേര്‍ഷ്യലി വയബിളല്ല.
മാര്‍ക്കറ്റ് ചെയ്യാനും പറ്റില്ല നാട്ടില്‍. വാറ്റ് കണ്‍സ്യൂമര്‍മാര്‍ ബാറ്ററി, മാക്കാന് പൂച്ച, ചിലന്തി, ഫ്യൂറിഡാന്, ഫോര്‍മലിന്‍ ഒക്കെ ഇട്ടു വാറ്റിയ സാധനം അടിച്ചു ശീലിച്ച അവര്‍ക്ക് ആബ്സൊല്യൂട്ട് സ്പിരിറ്റ് പോലും തലക്കു പിടിക്കത്തില്ല.
ഹ ഹ ബിംഗോ! ഡാലി.
നല്ല രസകരമായി എഴുതിയിരിക്കുന്നു. ശാസ്ത്രം ജനകീയമാക്കാന്‍ ഇത്തരത്തിലുള്ള ലേഖനങ്ങള്‍ വേണം.
ജേ ഏ..നല്ല പോസ്റ്റ്..
മാളൊരേ..കോടയെന്നാല് യീസ്റ്റിനു വളരാനുള്ള മീഡിയമാണ്.യീസ്റ്റ് വളരുമ്പോള്‍ വായുവില്ലാതെയുള്ള പരിപാടി കൊണ്ട് അത് പഞ്ചസാര തിന്ന് ചാരായം മൂത്രമൊഴിയ്ക്കും.. പഞ്ചാര മാത്രം പോരല്ലോ ആവശ്യത്തിന് മറ്റ് പോഷകാംശങ്ങളും വേണ്ടേ, അതിനാണ് പഴത്തൊലി, മാങ്ങാത്തൊലി , മധുരനാരങ്ങാത്തൊലി..അടിസ്ഥാനപരമുവായി യീസ്റ്റ് ഒരു കുമിളാകുന്നു..എന്തെങ്കിലും ജീര്‍ണ്ണിച്ചാല്‍ അവനു പരമ സുഖം..ശര്ക്കരയാണെ ആവശ്യത്തിനു പഞ്ചാരയുണ്ട്..ആവശ്യത്തിനു ജൈവ ഘടകങ്ങളുണ്ട്..
പഞ്ചാരയില്‍ വെറും പഞ്ചാര മാത്രമേയുള്ളൂ..ഉപ്പിലിടുന്നതുപോലെയാകും പഞ്ചാരയിലിട്ടാല്..ശുദ്ധ വെഷം.. മനുഷ്യനും ജീവികള്‍ക്കും..
അതുതന്നെ അട്ട, എലി, അമോണിയാ യൂറിയായിലൊക്കെയുള്ള കാര്യം..പിന്നെ കണ്ട ചപ്പുചിപ്പൊന്നും പറ്റില്ല.മറ്റ് മൈക്രോബുകള്‍ അതായത് ചില ബാക്റ്റീരിയാ, മറ്റു ചില കുമിളുകള്‍ ഒക്കെ വളരുകയുമരുത്..അവന്മാര് യീസ്റ്റിനെ നശിപ്പിയ്ക്കും.അതിന്റെ ടെക്നിക്കാല്റ്റിയും നോക്കണം..
പിന്നെ സ്റ്റാര്‍ച്ചിനെ ചെറിയ പഞ്ചസാരകളാക്കി മാറ്റാനുള്ള എന്‍സൈമുകളായും ചെല സൂത്രങ്ങളൊക്കെ പലയിടത്തും ഉപയോഗിയ്ക്കുന്നുണ്ട്.ചില ആസിഡുകളൊക്കെ അതിനായായിരിയ്ക്കും ഉപയോഗിയ്ക്കുന്നത്..സ്റ്റാര്‍ച്ചിനെ തിന്നാനുള്ള കഴിവ് യീസ്റ്റിനില്ല..അതിന് തിന്നണേല്‍ പഞ്ചാര വേണം(c12 h22 o11 പോലുള്ളവ) അല്ലേല്‍ ഗ്ലൂക്കോസോ ഫ്രക്റ്റോസോ വേണം..
നല്ല കരിപ്പട്ടി, പൂവന്‍പഴം , ച്ചിരി ഒണക്ക മുന്തിരി , കള്ള്, കറുവാപ്പട്ട , ഏലക്കാ..ഇതൊക്കെ മതി..ഹോം മെയ്ഡിന്..സിക്കിം മസ്ക് എന്നൊരു സാധനം മാതിരി വാറ്റാം..
:)
ഇത്തരം വാറ്റല്‍ രീതികളാണ് സ്കോട്ട്ലാന്റുകാരന്‍ സ്കോച്ച് വിസ്കിയെന്നും അയര്‍ലാന്റുകാരന്‍ ഐറിഷ് വിസ്കിയെന്നും ലണ്ടങ്കാരന് ലണ്ടന്‍ ഡ്രൈ ജിന്നെന്നും, ഫ്രാന്സുകാരന് കോന്യാക്കെന്നും,കൊറിയ ജപ്പാങ്കാരന്മാര് സോജുവെന്നും ബൈജുവെന്നുമൊക്കെ പറഞ്ഞ് പേറ്റന്റിയിരിയ്ക്കുന്നത്..നമ്മളും പേറ്റന്റിയാല് നെയ്യാറ്റിങ്കരയെന്നും പള്ളിയമെന്നും ഒക്കെ അന്താരാഷ്ട്ര സാധനങ്ങളുണ്ടാക്കാം.
പിന്നെ ഒരുകാരണവശാലും അറിയാത്തവന് വാറ്റിയത് കുടിയ്ക്കരുത് അതിലും ഭേദം വിന് ഗ്രേപ്പോ, പമ്പാ ഡീയോ, രാജാബാബുവോ ഒക്കെത്തന്നെ..സ്വല്പ്പം കുരുമുളകിട്ടാല്‍ ഏത് കരിയോയിലിന്റേയും മണമൊന്നുതന്നെ..
ജപ്പാന് കാരുടേത് സാകെ ആണമ്പീ (റൈസ് വൈന്‍ എന്ന് വേണമെങ്കില്‍ പറയാമെങ്കിലും സാകെ അടിച്ച ഏതെങ്കിലും ജപ്പാന് കാരന് അങ്ങിനെ പറയുന്നത് കേട്ടാല്‍ രണ്ട് സാകേ കൂട്ടിയടിക്കും) :)
ഒരു കുപ്പി കൊക്കൊ കോളയില്‍ രണ്ട് പാരാസെറ്റാമോളിട്ട് ഇന്‍സ്റ്റന്റ് കിക്കുകിട്ടി എന്ന് പറഞ്ഞ് പണ്ട് കോളേജില്‍ കുറെയണ്ണന്മാര് നടന്നിരുന്നു, നേരാണോ ആവോ. ലേഖന പ്രകാരം പാരാസെറ്റാമോള്‍ ആള് മോശമില്ലാത്തതുകാരണം നേരായിരുന്നിരിക്കാം.
വക്കാരിയണ്ണാ നമ്മുടേ പാര അത്ര നിര്ഗുണനൊന്നുമല്ല..കൂടിയാല്‍ (ഒരു പത്തിരുപതെണ്ണം(രണ്ട് സ്റ്റ്രിപ്പ്) ഒരുമിച്ചായാല്‍ മതിയെന്നാണ് ) ലിവറടിച്ചുപോകും യാതൊരു മാര്‍ഗ്ഗവുമില്ല പിന്നെ ലിവറുകള്‍ മാറ്റിവയ്ക്കുകയല്ലാതെ..ലവന്മാര് പട്ടയടിച്ചാല്‍ പാരയുടെ കരളിന്മേലുള്ള വിഷപ്രയോഗം കൂടും..ഭക്ഷണംകഴിയ്ക്കാതെയെങ്കില് പന്നേം കൂടും..പതുക്കെയേ ചാകുവൊള്ളൂ..നമ്മുടെ നാട്ടിലാണേങ്കില് മരണം ഉറപ്പ്..ലിവറുകള്‍ മാറ്റിവയ്ക്കാനുള്ള ടെക്നോളജികള്‍ ആശുപതികളിലായി വരുന്നതേയുള്ളൂ എന്നതാണ് കാരണം.പാരസിറ്റാമോള്‍ ചാരായം സ്ഥിരമായടിച്ചാല് സിറൊസിസ് അല്ലേല്‍ ലിവര്‍ ഫൈലിയര്‍ ഒറപ്പ് .
കോളെജില്‍ കോക്കില്‍ സിഗററ്റ് ചാരമിട്ട് കുടിച്ചിരുന്നവരുണ്ടായിരുന്നു..കിക്കിന്..ശംഭു ഇട്ട് കുടിച്ചിരുന്നവനും ..ആലോചിച്ചപ്പൊ തന്നെ ഒരു തരം നോസിയേറ്റിംഗ് എഫക്റ്റ്..ബ്വേ.......
(എന്റെ നാട്ടില്‍ വിപ്ലവാരിഷ്ടം വില്‍ക്കുന്ന ഒരു പാരമ്പര്യന് പാരസിറ്റാമോള്‍ ചേര്‍ത്ത് അരിഷ്ടം ഒരു ഗ്ലാസ്സിന് ഇരട്ടി വിലയാണത്രേ ഈടാക്കുന്നത്..പറഞ്ഞുതന്നെ..)
ഇത്ര മെനക്കെടുന്നേലും നല്ലത് സ്വയം വാറ്റുന്നതല്ലേ..നല്ല ചാരായം കുടിയ്ക്കുകെങ്കിലുമാകാം..
പൂച്ച , പാമ്പ് ഇതുകള്‍ ശകലം പാരസിറ്റാമോള്‍ അകത്തുചെന്നാല്‍ തന്നെ സിദ്ധികൂടും എന്ന് വിക്കി
വിക്കിയാല്‍ ഇത്രയും കിട്ടും..
http://en.wikipedia.org/wiki/Paracetamol
ഇടക്കെന്നല്ല മിനുങ്ങാറെ ഇല്ലാത്തതിനാല്‍ ഇതു പ്രായോഗികമായി ഗുണം ചെയ്യില്ലങ്കിലും..
പോസ്റ്റ് കലക്കി.. ഒക്കെയും പുതിയ കാര്യങ്ങളായിരുന്നു..
ഈ റിസേര്‍ച്ചിനു കുറേ സമയമെടുത്തിട്ടുണ്ടാവുമല്ലോ മാഷേ:)
നേരത്തേ പറയാന്‍ വന്നത് മറന്നു..ചാരായ നിരോധന സമയത്ത് ഒരു പലചരക്ക് കട തുടങ്ങിയ ഒരു ഹതഭാഗ്യന് കൂട്ടുകാരനുണ്ടാരുന്നു എനിയ്ക്ക്..നാട്ടിലെ ആസ്ഥാന വാറ്റുകാരന്‍ ശര്‍ക്കര കൊടുക്കില്ല എന്ന് അന്ന് മഹാത്മാഗാന്ധിയുടെ കുഞ്ഞായ, ഡീ വൈ എഫ് ഐ പരിഷത്തുകാരനായ അവന് പ്രഖ്യാപിച്ചു..അവന്റെ അച്ഛനാണേല് എന്നും വാറ്റിയതിട്ട് ച്ചിരി പച്ചവെള്ളം കുടിയ്ക്കുന്നയാളും..അച്ഛനും മകന്റെ ആദര്‍ശങ്ങളും കൂടി ഇടഞ്ഞു..വാറ്റുകാരന്‍ ശര്‍ക്കര അടുത്ത കടയില്‍ നിന്ന് വാങ്ങിയെങ്കിലും അവന് അച്ഛന് ഫ്രീ ആയി ചാരായം നല്കി മകനോടിടയാനുള്ള വീര്യം നല്കി..അവസാനം സഹിയ്ക്കവയ്യാതെ ഒരു രാത്രി അവന് കടപൂട്ടി കള്ളവണ്ടി കയറി നാടുവിട്ടു..കുറെനാള്‍ പലയിടങ്ങളിലും,പല സംസ്ഥാനങ്ങളിലും ചെറിയ ചെറിയ പണികളൊക്കെ ചെയ്ത് ജീവിച്ചു..വാറ്റുകാരനെ കൊല്ലാന്‍ സിനിമാ സ്റ്റയിലില്‍ സ്വപ്നങ്ങള്‍ കണ്ടു..
പിന്നെ കുറേനാള്‍ കഴിഞ്ഞ് ജോലി നാട്ടില്‍ കിട്ടിയപ്പോള്‍ വീട്ടിലെത്തി..പെണ്ണുകെട്ടി സുഖമായി ജീവിയ്ക്കുന്നു..ഒരു കാന്താരിപ്പെണ്ണിന്റെ അച്ഛനായി...
ആന്റണിയാണെടാ എന്നെ ഇങ്ങനെ ജീവിതം പഠിപ്പിച്ചത്..അല്ലേല്‍ ഞാനെന്നും പലചരക്ക്കടക്കാരനഅയി ഈ കുഴിയില്‍ കിടന്നേനേ..എന്നവന് ചിലപ്പോഴൊക്കെ അയവിറക്കും..എന്നോടൊപ്പം രണ്ടെണ്ണം വീശി, ച്ചിരി കപ്പലണ്ടി തിന്നുകൊണ്ട്..:)
What a post....!!! cheettayimaar edey scotchinekkalum nalla sadhanam tharam ennum paranju vaatti anjaam divasam tharunna sadhanam karikkin vellam ozhichu kudikkumbol chinthikkaarulla pala karyathinum oru answer aayi. wow.
ലേഖനം ഉഷാറായി എന്നു പറയേണ്ടതില്ലല്ലോ.വാറ്റുമായി ബന്ധപ്പെട്ടുണ്ടായ ‘കണ്ടുപിടുത്തങ്ങള്‍’ വായിച്ച് അന്തം വിട്ടു.
‘പാവപ്പെട്ടവന്റെ പാറ്റന്റും’ രസിച്ചു.
ആന്റണി നാടന്‍ വാറ്റു സാങ്കേതിക വിദ്യ പ്രൊത്സാഹിപ്പിച്ചപോലെ സ്വദേശി ജാഗരണ്‍ മഞ്ച് പോലും കൂട്ടിയാല്‍ കൂടൂല്ല. ആവശ്യം ഈ സൃഷ്ടിയുടെ മാതാവാണെങ്കില് ആന്റണിയാണിതിന്റെ പിതാവ്.
പണ്ട് നിയമലംഘനം നടത്തി ഗാന്ധി ഉപ്പ് ഉണ്ടാക്കിയപ്പോള്‍ അത് വല്യകാര്യം, പൊതുജനത്തിന്റെ ആവശ്യപ്രകാരം ഒരല്‍പ്പം വാറ്റിപ്പോയാല് അത് വല്യ കുറ്റം! എന്നിട്ടിപ്പൊ എന്തായി? തോമസ് ഐസക് വാറ്റ് നിയമമാക്കി സഹകരിക്കുന്നവര്‍ക്ക് സമ്മാനവും ഏര്‍പ്പടാക്കി. അങനെ വേണം ആങ്കുട്ടിയോളായാല്.
മാഷേ, ഈ “നാട്ടറിവുകള്‍” പങ്കു വച്ചതിന് നന്ദി. വൈദേശിക അധിനിവേശത്തിനെതിരെ നമ്മുടെ തനത് “സ്വദേശി ശാസ്ത്രവും, നാട്ടറിവുകളും ” ഉപയോഗപ്പെടുത്തണമെന്ന് ബുദ്ധിജീവികള്‍ പറയാറില്ലേ. ഒരിക്കല്‍ ഈ സ്വദേശി ശാസ്ത്രഞന്മാര് വാഴ്ത്തപ്പെടുന്ന കാലം വരിക തന്നെ ചെയ്യും. :)
കരള്‍, പ്ലീഹ, കിഡ്നി തുടങ്ങി ഏതൊക്കെ അവയവം ദ്രവിച്ചാലും കുടിയന്മാര്ക്ക് പനി ബാധിക്കാത്തതിന്റെ ഗുട്ടന്‍സു്. ഹാഹാ.. രസിച്ചു വായിച്ചു മാഷേ. നല്ല പോസ്റ്റു്.:)
നെയ്യാര്‍ ഡാമിലെ കുമിള കണ്ടു ആരെങ്കിലും മുങ്ങിത്തപ്പാന്‍ പോയി ചീങ്കണ്ണി പിടിച്ചാല്‍ അതിനുത്തരവാദി കുറിഞ്ഞി ഓണ്‍ലൈന്‍ ആയിരിക്കും :-)
നല്ല പോസ്റ്റ്. അറിവ് പങ്കുവെക്കുന്നതില്‍ സന്തോഷമുണ്ട്. ഗ്രാമങ്ങളിലൊക്കെ, ഇപ്പോഴും, വാറ്റ് പരിപാടി നടക്കുന്നുണ്ട്. നിരോധനം എന്നൊക്കെയുള്ളത് പേരില്‍ മാത്രമേ ഉള്ളൂ. ആരെങ്കിലും കുടിക്കാതെ ഉണ്ടോ? ചിത്രങ്ങള്‍ നന്നായിട്ടുണ്ട്. താങ്കളുടെ സുഹൃത്തിനും നന്ദി.
സു | Su said...
നിരോധനം എന്നൊക്കെയുള്ളത് പേരില്‍ മാത്രമേ ഉള്ളൂ. ആരെങ്കിലും കുടിക്കാതെ ഉണ്ടോ?
ഇതിനോട് ശക്തമായി ഞാന്‍ പ്രതിഷേധിക്കുന്നു...ഒരു ബിയര്‍ പോലും രുചിച്ചു നൊക്കാത്ത അനേകം നിഷ്ക്കളങ്കരായ ചെറുപ്പക്കാരെ മനപൂര്‍വം കരി വാരിത്തേയ്ക്കനല്ലേ സൂവിന്റെ ശ്രമമെന്ന് ഈ അവസരത്തില്‍ ഞാന്‍ ഊന്നിയൂന്നി ചോദിക്കുകയാണ്:)
സാജന് :) ആരെങ്കിലും എന്നുദ്ദേശിച്ചത്, പതിവായി കുടിച്ചുകൊണ്ടിരുന്നവര്‍ ആരെങ്കിലും നിരോധനം ഉള്ളതുകൊണ്ട് നിര്‍ത്തിയോ എന്നാണ്. പിന്നെ, നിഷ്കളങ്കരായ ചെറുപ്പക്കാര്‍ മാത്രം അല്ല രുചി നോക്കാത്തത്. എന്റെ വീട്ടില്‍ ആരും മദ്യം കുടിക്കില്ല.
കളി കാര്യമായോ സുവേ, അയ്യോ ഞാന്‍ ഒരു തമാശപറഞ്ഞതാണേ..
സോറി കേട്ടോ:)
ജെ എ മാഷേ, ഓഫിനു വേറൊരു സോറി...:)
സാന്റോസിന്റെ വെടിക്കെട്ടു കലക്കി. സന്റോസ് പാക്കറ്റ് ചാരായ വില്‍പ്പന തുടങ്ങി എന്നു കേട്ടു. ചിലരുടെ പറച്ചില് കേട്ടാല്‍ നമ്മുടെ ഒക്കെ വീട്ടില്‍ പച്ചവെള്ളത്തിനു പകരം ചാരായമാ കുടിക്കുന്നെ എന്നു തോന്നുമല്ലോ..?
പോസ്റ്റ് അടിപൊളി. വെരി ഇന്‍ഫോമേറ്റീവ്
സാജന്, സോറിയൊന്നും വേണ്ട. ഞാന്‍ ഉദ്ദേശിച്ചത്, വിശദീകരിച്ചു എന്നേ ഉള്ളൂ. :)
ഓഫിന് മാപ്പ്.
ഇവിടേ വാറ്റടിക്കാന്‍ വന്നോര്ക്ക് ‘ചിയേര്‍സ്’.
ഉണ്ണിക്കുട്ടോ അതികം അടിച്ച് കൂമ്പ് വാട്ടതെ വീട്ടിപ്പോടാ. കുടിക്കുന്നവര്‍ ആരും നല്ലവരല്ല എന്നില്ല, കുടിക്കാത്തവര്‍ എല്ലാം നല്ലവരാണ് എന്നുമില്ല. അല്ലേ ഉണ്ണീ?
ന്റെ വീട്ട് പേര് “കുടിയ്ക്കല്”
(പോള്‍വാള്‍ട്ട് പ്രാക്റ്റിസാ ഇപ്പോള്‍... ആ സെര്‍ജ്ജി ബ്യൂബ്കേനെ വെട്ടിച്ചിട്ട് വരാം. കുറിഞ്ഞീ ഞാന്‍ വടി കുത്തി ചാടി)
കുറിഞ്ഞീ,ഞാന്‍ ആരാധകനായി....നമിച്ചു......ഇത്രയും നീളമുണ്ടായിട്ടും ഒറ്റയിരുപ്പിനു വായിച്ചു (എന്റെ പോസ്റ്റുപോലും ഒറ്റയടിക്ക് വ്വായിക്കാറില്ല).....വാറ്റടിച്ച സുഖം.....
ഒട്ടിക്കാത്ത കവറും തപാലുകാര്‍ മുദ്രവച്ച് വീട്ടിലെത്തിക്കുമല്ലോ. കണ്ടുപിടുത്തം പിന്നീട് അകത്താക്കിയതാണെന്നു പറയാം.
‘യേശു’(അടിച്ചല്‍ മൂന്നിന്റെന്നു മാത്രം എഴുന്നേല്ക്കുന്ന സാധനം -ആര്യനാടന്‍) കഴിച്ച പ്രതീതി.
മനോഹര ലേഖനം.
വാറ്റുമ്പോഴും കുടിക്കുമ്പോഴും നാറ്റമടിക്കാതിരിക്കാനുള്ള സാങ്കേതിക വിദ്യകള്‍ വല്ലതും?
:)
നല്ല പോസ്റ്റ്. പണ്ട് എന്റെ വല്യപ്പന് ചീഞ്ഞ മുന്തിരിയും മുളപ്പിച്ച നെല്ലും ഒക്കെയിട്ടുണ്ടാക്കിയ വാഷ് , കപ്പത്തണ്ടും മണ്‍കലവും ഒക്കെ ഉപയോഗിച്ച് വാറ്റി നല്ല ഉശിരന്‍ സാധനം ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ട്. സ്വന്തം ആവശ്യത്തിനും കൂട്ടുകാരെ സല്‍ക്കരിക്കാനും. ഈ പോസ്റ്റിന്റെ പ്രിന്റെടുത്ത് കക്ഷിയെ ഒന്നു കാണിച്ചുനോക്കണം; എന്തെങ്കിലും തെറ്റുണ്ടോ എന്നറിയാന്‍.
സ്വന്തം ആവശ്യത്തിന് കള്ളൂചെത്തും വാറ്റുമൊക്കെ സ്വകാര്യ മേഖലയില്‍ അനുവദിക്കണം. ഡ്രൈവറെ ജോലിക്കു നിറുത്തന്നതുപോലെ ഒരു ചെത്തുകാരനെ പണിക്കുനിറുത്തി ഒട്ടും മായം ചേര്‍ക്കാത്ത കള്ളുണ്ടാക്കി അടിക്കാന്‍ പറ്റുന്ന ഒരു സാഹചര്യത്തെക്കുറിച്ച് ആലോചിച്ചു നോക്കൂ.
ഞാന്‍ പകുതി കാര്യമായിട്ടാണ് പറയുന്നത്. ഇവിടെയൊക്കെ (കാലിഫോര്‍ണിയ) വൈനറി ടൂര്‍ ചെയ്യുന്നതുപോലെ, നാട്ടില്‍ തെങ്കിന് തോപ്പുള്ള ഒരാള്‍ നല്ല നാടന്‍ കള്ളൂം കറികകളുമായി ഒരു സംരംഭം ആരംഭിച്ചാല്‍ ടൂറിസ്റ്റുകളെക്കോണ്ട് അവിടെ നിന്നു തിരിയാന്‍ ഇടമുണ്ടാവില്ല എന്നെനിക്ക് ഉറപ്പാണ്. തേങ്ങയുടെ താങ്ങുവിലയെക്കുറിച്ച് പിന്നെ കര്‍ഷകര്‍ ആലോചിക്കുകയും വേണ്ട. മുതിര്‍ന്നവര്‍ കള്ളൂം കറികളും അടിക്കുമ്പോള്‍ കുട്ടികള്‍ക്ക് തെങ്ങുകയറ്റം, തേങ്ങപൊതിക്കല്‍ തുടങ്ങി അന്യം നിന്നുപോകുന്ന കാര്യങ്ങള്‍ (കഥകളി പോലെ) കാണിച്ചു കൊടുക്കുകയും ആവാം.
അധികം നീട്ടിയാല്‍ ഇതൊരു പോസ്റ്റിന്റെ വലിപ്പമാകുമൊ എന്ന ഭയന്ന് നിറുത്തുന്നു. സമയം കിട്ടുമ്പോള്‍ എന്റെ സ്വന്തം ബ്ലോഗില്‍ ഞാന്‍ കഴിഞ്ഞ 2 കൊല്ലം വൈന്‍ ഉണ്ടാക്കിയതിനെപ്പറ്റി പോസ്റ്റിടുന്നതാണ്. ഇത്തവണ എന്റെ ചെറിയ മുന്തിരിത്തോട്ടത്തില്‍ ധാരാളം വള്ളികള്‍ തളിര്‍ത്തിട്ടുണ്ട് ; അതുകൊണ്ട് ഇത്തവണ ഉല്‍പ്പാദനവും കൂടും:-)
സുഹൃത്തുക്കളെ,
ഈ പോസ്റ്റിവിടെ വാറ്റാനിട്ട അന്ന് സ്ഥലം വിട്ടതാണ്, പോസ്റ്റിലെ ചിത്രത്തില്‍ കാണുന്ന നെയ്യാര്‍ഡാം തീരത്തുള്ള ആ സ്ഥലത്തേക്ക്.. സ്ഥലത്തിന്റെ പേരിവിടെ വെളിപ്പെടുത്തുന്നു: അമ്പൂരി. തിരികെയെത്തിയ ശേഷമേ, വാറ്റാനിട്ട സാധനം എന്തായി എന്നറിയാന്‍ കഴിഞ്ഞുള്ളൂ... മോശമല്ലാത്ത പ്രതികരണമാണ് ഉണ്ടായിരിക്കുന്നത് എന്ന് പറയേണ്ടതില്ലല്ലോ. പോസ്റ്റിന്റെ ആരംഭത്തില്‍ കൊടുത്ത മുന്നറിയിപ്പ് വകവെയ്ക്കാതെ പലരും ഇവിടെ വന്ന് വായിച്ചു പോയതായി കാണുന്നു. 'കണ്ടറയാത്തവന് കുടിച്ചറിയും' എന്നു മാത്രമേ അതെപ്പറ്റി പറയാനുള്ളൂ. ഏതായാലും എല്ലാവര്ക്കും അഭിവാദ്യങ്ങള്‍
-ജോസഫ്
കിടിലന്‍ പോസ്റ്റ്. :-)
ജോസപ്പേട്ടാ വൈകിയാണെങ്കിലും കൊടുകൈ....:)
അല്‍പ്പം 'കുടി' വിചാരം വേണം!
എന്നു മനസ്സു വീണ്ടും പറയാന്‍ തുടങ്ങിയിട്ടു
കുറച്ചു നാളായി. അങ്ങിനെയിരിക്കുംബോഴാണു
പോസ്റ്റ് കാണുന്നതു.
അകാംക്ഷയോടെ വായിച്ചതു,
ഇതു ഡൊമസ്റ്റിക്കലായി പ്രൊഡ്യൂസ് ചെയ്യാന്‍ വല്ല മെതെഡും കിട്ടുമൊ എന്ന ദുരയൊടെയാണൂ.
ഫലം നാസ്തി.
എന്നിരിക്കലും, ഒരു തീവണ്ടി യാത്രയില്‍ ഗള്‍ഫു റിട്ടേണായ സഹയാത്രികന് ,ഒരു അച്ചായന്
'കുടി'വിചാര സംബധിയായ സംസാര മധ്യേ
പറഞ്ഞു തന്ന ഒരു ഫോര്‍മുല ഞാനോര്‍മിക്കുന്നു.
പറയട്ടെ...
5 കിലൊ ഏതെങ്കിലും ഫ്രൂട്സ് അഴുകി തുടങ്ങിയതു
5 കിലൊ പന്ചസാരയും പിന്നെ അതില്‍ ഒരു സ്പൂണ്‍ ഗോതമ്പു പൊടിയും ചേര്‍ത്തു ഇളക്കി മൂന്നു ദിവസം അടച്ചു വെക്കുക.
(അടച്ചു വച്ചതു തുറക്കുംബോള്‍ അതിഭയങ്കര നാറ്റമായിരിക്കും എന്നു പ്രത്യേകം
അച്ചായന് പ്രത്യേകം ഓര്‍മിപ്പിച്ചിരുന്നു.)
ഇതു ഊറ്റിയെടുത്തു (ചണ്ടി കളഞ്ഞു) വാറ്റി വാഷ് എടുത്തു കളറു ചേര്‍ത്താല്‍ ഒന്നാം തരം സ്കോച്ചു ആയി എന്നു അച്ചായ ഭാഷ്യം!!!
ഞാനിതു പരീക്ഷിചിട്ടില്ല എങ്കിലും ,നാട്ടിലെ ഒരു എക്സ് ഗള്ഫന് ചങ്ങാതിയും എതാണ്ടു ഇതു പോലെ ഒരു റസീപ്പി എന്നൊടു പറഞ്ഞതായി ഓര്‍ക്കുന്നു.
ഏതായാലും ഞാനിതിനു പേറ്റന്റു എടൂത്തിരിക്കയാണു.
സൌകര്യം കിട്ടിയാല്‍ ഒന്നു പരീക്ഷിച്കു നോക്കണം എന്നും വിചാരിക്കുന്നു.
കുടി വിചാരമുള്ള എല്ല സുഹ്രുത്തുക്കള്‍ക്കും
അഭിവാദ്യങ്ങളോടെ.
രാജന്.
അല്‍പ്പം 'കുടി' വിചാരം വേണം!
കൊട്ടുവടി പോസ്റ്റ്.
ടെക്ന്നോളജി ചോർത്തി പോസ്റ്റാക്കിയതിന് കേസ് കൊടുക്കാനാവുമോ എന്ന് കൈപ്പള്ളിയോടു ചോദിക്കണം.
Nammude nadan vidyakal iniyum ethrayo............. adipoli lekhanam
സ്വന്തം വിലാസത്തില്‍ അയച്ച കത്ത് പൊട്ടിക്കാതെ വെക്കുന്നതിനു പകരം ഇമെയില്‍ അയച്ചാല്‍ മതിയോ?
കോടതി അംഗീകരിക്കുമോ?
-അച്ചു
അപ്പക്കുടുക്ക, അമ്മിണി എന്നൊക്കെ കേട്ടിട്ടുണ്ടായിരുന്നെങ്കിലും ആ പേരുകൾക്കു പിന്നിൽ ഉള്ള രഹസ്യം കൗതുകമുള്ളത് തന്നെ. നമ്മുടെ നാട്ടുകാർ പൊളിയാണ് 🤣😂
Adipoly
Adipoly
Post a Comment