Friday, April 18, 2008

ഇന്ത്യയില്‍ മാരക വൈറസ്‌ പടരുന്നു-പഠനം

വവ്വാല്‍ കടിച്ച പഴങ്ങളും വളര്‍ത്തുമൃഗങ്ങളും വഴിയാണ്‌ വൈറസ്‌ മനുഷ്യരിലെത്തുക


ചിലയിനം മധുരഫലങ്ങളിലൂടെയും വളര്‍ത്തുമൃഗങ്ങളിലൂടെയും ഇന്ത്യന്‍ഗ്രാമങ്ങളില്‍ മാരകവൈറസ്‌ പടരുന്നതായി കണ്ടെത്തല്‍. വവ്വാലുകളില്‍ കാണപ്പെടുന്ന 'നിഫാവൈറസ്‌' ആണ്‌ ഇന്ത്യ, ബംഗ്ലാദേശ്‌ തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങള്‍ക്ക്‌ ഭീഷണിയാകുന്നത്‌. വവ്വാല്‍ കടിച്ച ഫലങ്ങള്‍ കഴിക്കുന്ന ഗ്രാമീര്‍ക്കാണ്‌ വൈറസ്‌ബാധയേല്‍ക്കുന്നത്‌. പന്നികള്‍ പോലുള്ള വളര്‍ത്തുമൃഗങ്ങളിലൂടെയും വൈറസ്‌ പടരുന്നതായി ഇതുസംബന്ധിച്ച പഠനം മുന്നറിയിപ്പു നല്‍കുന്നു.

നിഫാവൈറസ്‌ ബാധിച്ചാല്‍ ഇന്‍ഫ്‌ളുവന്‍സയ്‌ക്കു തുല്യമായ ലക്ഷണങ്ങളാണ്‌ ഉണ്ടാവുക. മസ്‌തിഷ്‌ക്കത്തെയും ശ്വാസകോശത്തെയും മാരമായി ബാധിക്കുന്നതിലാല്‍, രോഗിയുടെ ബോധം നഷ്ടമാവുകയും മരണം സംഭവിക്കുകയും ചെയ്യും. വൈറസ്‌ ബാധിച്ചവരില്‍ 40 മുതല്‍ 100 ശതമാനം വരെയാണ്‌ മരണനിരക്ക്‌. ഈ രോഗത്തിന്‌ ഇതുവരെയും പ്രതിവിധി കണ്ടെത്തിയിട്ടില്ല.

വവ്വാല്‍ കടിച്ച ഈന്തപ്പഴമാണ്‌ ബംഗ്ലാദേശിലും ഉത്തരേന്ത്യയിലും ഗ്രാമീണര്‍ക്ക്‌ ഭീഷണി സൃഷ്‌ടിക്കുന്നതെന്ന്‌, ബംഗ്ലാദേശില്‍ 'ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഡയേറിയല്‍ ഡിസീസ്‌ റിസര്‍ച്ചി'ന്‌ കീഴിലുള്ള ധാക്ക ഹോസ്‌പിറ്റലിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ വ്യക്തമായി. എഡിന്‍ബറോയില്‍ അടുത്തയിടെ നടന്ന 'സൊസൈറ്റി ഫോര്‍ ജനറല്‍ മൈക്രോബയോളജി' സമ്മേളനത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ്‌ ഈ വിവരമുള്ളത്‌.

നിഫാവൈറസ്‌

സമീപകാലത്ത്‌ മൃഗലോകത്തുനിന്ന്‌ മനുഷ്യരെ തേടിയെത്തിയഒട്ടേറെ മാരകവൈറസുകളുണ്ട്‌. സാര്‍സ്‌, പക്ഷിപ്പനി ഒക്കെ ഉദാഹരണം. അക്കൂട്ടത്തില്‍ ഒന്നാണ്‌ നിഫാവൈറസും. വവ്വാലുകളില്‍ കാണപ്പെടുന്ന ഈ വൈറസ്‌ മനുഷ്യരെ ബാധിക്കുന്നതായി ആദ്യം കണ്ടെത്തിയത്‌ 1999-ലാണ്‌. സിംഗപ്പൂരിലും മലേഷ്യയിലുമാണ്‌ രോഗബാധ ആദ്യം തിരിച്ചറിഞ്ഞത്‌. 2001-ന്‌ ശേഷം ബംഗ്ലാദേശില്‍ മാത്രം ഏഴുതവണ നിഫാവൈറസ്‌ പടര്‍ന്നു, ഒട്ടേറപ്പേര്‍ മരിച്ചു-പഠനത്തിന്‌ നേതൃത്വം നല്‍കിയ ഡോ.ജഹാംഗീര്‍ ഹുസൈന്‍ പറയുന്നു.

വൗവാലുകള്‍ കടിച്ച ഫലങ്ങള്‍ മനുഷ്യനോ മൃഗങ്ങളോ തിന്നുമ്പോള്‍, വൈറസ്‌ അവയിലേക്ക്‌ പകരുന്നു. പന്നികള്‍ക്ക്‌ വൈറസ്‌ബാധയുണ്ടായാല്‍, അവയില്‍നിന്ന്‌ ഈ രോഗാണു മനുഷ്യരിലെത്താം. പന്നികളില്‍നിന്ന്‌ കര്‍ഷകരിലേക്ക്‌ നിഫാവൈറസ്‌ പടര്‍ന്ന ഒട്ടേറെ സംഭവങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. വൗവ്വാല്‍ കടിച്ച ഫലങ്ങള്‍ ഉപയോഗിക്കാതിരിക്കുകയാണ്‌ വൈറസ്‌ ബാധ തടയാന്‍ എളുപ്പമാര്‍ഗം. നമ്മുടെ നാട്ടിലും വൗവ്വാല്‍ കടിച്ച പേരയ്‌ക്കയും മാങ്ങയുമൊക്കെ ഉപയോഗിക്കുന്നവരുണ്ട്‌. അതത്ര സുരക്ഷിതമല്ല എന്നാണ്‌ ഈ പഠനഫലം നല്‍കുന്ന മുന്നറിയിപ്പ്‌.(അവലംബം: സൊസൈറ്റി ഫോര്‍ ജനറല്‍ മൈക്രോബയോളജി സമ്മേളനത്തിന്റെ വാര്‍ത്താക്കുറിപ്പ്‌, കടപ്പാട്‌: മാതൃഭൂമി)

3 comments:

Joseph Antony said...

വൗവ്വാല്‍ കടിച്ച ഫലങ്ങള്‍ ഉപയോഗിക്കാതിരിക്കുകയാണ്‌ നിഫാവൈറസ്‌ബാധ തടയാന്‍ വേണ്ടത്‌. നമ്മുടെ നാട്ടിലും വൗവ്വാല്‍ കടിച്ച പേരയ്‌ക്കയും മാങ്ങയുമൊക്കെ ഉപയോഗിക്കുന്നവരുണ്ട്‌. അതത്ര സുരക്ഷിതമല്ല.

Anonymous said...

Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the Livros e Revistas, I hope you enjoy. The address is http://livros-e-revistas.blogspot.com. A hug.

ഗിരീഷ്‌ എ എസ്‌ said...

മാഷേ...
ഫലപ്രദമായ വിവരണം....

നന്മകള്‍ നേരുന്നു...