Saturday, September 22, 2007

ഓസോണിനെ രക്ഷിക്കാന്‍ ആഗോള ധാരണ

ഓസോണ്‍പാളിക്ക്‌ ദോഷം ചെയ്യുന്ന രാസവസ്‌തുക്കളുടെ ഉപയോഗം നിശ്ചയിച്ച സമയപരിധിക്കു മുമ്പേ അവസാനിപ്പിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ ധാരണയിലെത്തി.

കാനഡയിലെ മോണ്‍ട്രിയലില്‍ വെള്ളിയാഴ്‌ച (2007 സപ്‌തംബര്‍ 21-ന്‌) ചേര്‍ന്ന സമ്മേളനത്തില്‍ ഇരുന്നൂറോളം രാഷ്ട്രങ്ങളുടെ പ്രതിനിധികളാണ്‌ ഈ സുപ്രധാന ധാരണയിലെത്തിയതെന്ന്‌ യു.എന്‍. അറിയിച്ചു.

ഓസോണ്‍ ശോഷണം തടയാനുദ്ദേശിച്ച്‌ യു.എന്നിന്റെ നേതൃത്വത്തില്‍ രൂപംനല്‍കിയ, 'മോണ്‍ട്രിയല്‍ ഉടമ്പടി'യുടെ ഇരുപതാം വാര്‍ഷികം പ്രമാണിച്ചു നടന്ന സമ്മേളനത്തിലാണ്‌ പുതിയ ധാരണയുണ്ടായത്‌. ഭൗമാന്തരീക്ഷത്തിലെ ഓസോണ്‍ പാളിയാണ്‌ സൂര്യനില്‍ നിന്നുള്ള അപകടകാരികളായ ആള്‍ട്രാവയലറ്റ്‌ രശ്‌മികളില്‍ നിന്ന്‌ ഭൂമിയെ രക്ഷിക്കുന്നത്‌. ഓസോണ്‍ പാളിക്കേറ്റ പരിക്ക്‌ ആഗോള ഭീഷണിയായി മാറുന്നുവെന്ന്‌ വ്യക്തമായതിന്റെ ഫലമായിരുന്നു ചരിത്രപ്രധാനമായ മോണ്‍ട്രിയല്‍ ഉടമ്പടി.

ഓസോണ്‍ പാളിക്ക്‌ ഭീഷണിയുയര്‍ത്തുന്ന 'ഹൈഡ്രോക്ലോറോഫ്‌ളൂറോകാര്‍ബണുകളു'ടെ (എച്ച്‌.സി.എഫ്‌.സി) ഉപയോഗം വികസിത രാഷ്ട്രങ്ങള്‍ 2030 ആകുമ്പോഴേക്കും, വികസ്വര രാഷ്ട്രങ്ങള്‍ 2040 ആകുമ്പോഴേക്കും ഉപേക്ഷിക്കണം എന്നാണ്‌ യഥാര്‍ഥത്തില്‍ തീരുമാനിച്ചിരുന്നത്‌. അത്‌ യഥാക്രമം 2020, 2030 എന്നിങ്ങനെ പുനര്‍നിശ്ചയിക്കാനാണ്‌ പുതിയ ധാരണ. എയര്‍കണ്ടീഷനറുകളിലും റഫ്രിജറേറ്ററുകളിലും ഉപയോഗിക്കുന്ന രാസവസ്‌തുക്കളാണ്‌ എച്ച്‌.സി.എഫ്‌.സികള്‍.

യു.എന്‍.പരിസ്ഥിതി പ്രോഗ്രാമിന്റെ (യു.എന്‍.ഇ.പി) പിന്തുണയോടെ അമേരിക്ക മുന്നോട്ടു വെച്ച നിര്‍ദേശം മറ്റ്‌ രാഷ്ട്രങ്ങള്‍ അംഗീകരിക്കുകയായിരുന്നുവെന്ന്‌, യു.എന്‍.ഇ.പി.വക്താവ്‌ നിക്ക്‌ നുട്ടാല്‍ അറിയിച്ചു. സുപ്രധാന ധാരണയാണ്‌ ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നതെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു. 1987-സപ്‌തംബറില്‍ രൂപംനല്‍കിയ, 190 രാജ്യങ്ങള്‍ ഒപ്പിട്ട മോണ്‍ട്രിയല്‍ ഉടമ്പടിയില്‍ പറഞ്ഞിരുന്ന സമയക്രമമാണ്‌ ഇപ്പോള്‍ മുന്നോട്ടാക്കുന്നത്‌.

'ക്ലോറോഫ്‌ളൂറോകാര്‍ബണുകള്‍'(സി.എഫ്‌.സി), എച്ച്‌.സി.എഫ്‌.സികള്‍ തുടങ്ങി ഓസോണ്‍ ശോഷണം വരുത്തുന്ന രാസവസ്‌തുക്കളുടെ ഉപയോഗം അവസാനിപ്പിക്കാനും, ഓസോണ്‍ പാളിക്കേറ്റ പരിക്ക്‌ ഭേദമാക്കാനും ഉദ്ദേശിച്ചാണ്‌ ഇരുപത്‌ വര്‍ഷം മുമ്പ്‌ മോണ്‍ട്രിയല്‍ ഉടമ്പടി നിലവില്‍ വന്നത്‌. സി.എഫ്‌.സികളുടെ ഉപയോഗം 2010 ആകുമ്പോഴേക്ക്‌ ലോകരാഷ്ട്രങ്ങള്‍ അവസാനിപ്പിക്കണം എന്നായിരുന്നു ഉടമ്പടിയിലെ വ്യവസ്ഥ. ആ ലക്ഷ്യത്തില്‍ 95 ശതമാനവും ഇതിനകം കൈവരിച്ചു കഴിഞ്ഞു.

ഓസോണിന്‌ പരിക്കേല്‍പ്പിക്കുന്ന 88,000 ടണ്‍ രാസവസ്‌തുക്കള്‍ ഇപ്പോഴും പക്ഷേ, ലോകത്ത്‌ ഉത്‌പാദിപ്പിക്കുന്നു എന്നാണ്‌ കണക്ക്‌. അതില്‍ 85 ശതമാനത്തിന്റെയും ഉത്തരവാദികള്‍ വ്യവസായിക രാഷ്ട്രങ്ങളാണ്‌. 10,000 മുതല്‍ 15,000 ടണ്‍ വരെ ഓസോണ്‍ ശോഷണ രാസവസ്‌തുക്കള്‍ ലോകത്ത്‌ അനധികൃതമായി നിര്‍മിക്കുന്നുണ്ടെന്നാണ്‌ കണക്ക്‌. ഇപ്പോള്‍ ഉത്‌പാദിപ്പിക്കുന്ന ഓസോണ്‍ ശോഷണ രാസവസ്‌തുക്കളില്‍ മുഖ്യം എച്ച്‌.സി.എഫ്‌.സികളാണ്‌.

സി.എഫ്‌.സികളുടെ ഉപയോഗം പരിമിതപ്പെട്ടെങ്കിലും, അന്തരീക്ഷത്തിലെ ഓസോണ്‍ പാളിക്ക്‌ ഇതിനകം ഏറ്റ പരിക്ക്‌ ഭേദമാകാന്‍ അരനൂറ്റാണ്ടു കൂടിയെങ്കിലും കഴിയുമെന്നാണ്‌ വിദഗ്‌ധര്‍ നല്‍കിയിട്ടുള്ള മുന്നറിയിപ്പ്‌. കഴിഞ്ഞ വര്‍ഷം അന്റാര്‍ട്ടിക്‌ മേഖലയില്‍ പ്രത്യക്ഷപ്പെട്ട ഓസോണ്‍ വിള്ളലിന്റെ വലിപ്പം 295 ലക്ഷം ചതുരശ്ര കിലോമീറ്ററായിരുന്നു. ആദ്യമായാണ്‌ അത്ര വലിയൊരു വിള്ളല്‍ ഓസോണ്‍ പാളിയില്‍ പ്രത്യക്ഷപ്പെടുന്നത്‌. ഇത്തവണ അന്റാര്‍ട്ടിക്കിന്‌ മുകളില്‍ ഓസോണ്‍ വിള്ളല്‍ പതിവിലും നേരത്തെ പ്രത്യക്ഷപ്പെട്ടതായി ലോകകാലാവസ്ഥ സംഘടന വെളിപ്പെടുത്തിയിരുന്നു.(കാണുക: ഓസോണ്‍ വിള്ളല്‍ ഇക്കുറി നേരത്തെ) (കടപ്പാട്‌: എ.എഫ്‌.പി, റോയിട്ടേഴ്‌സ്‌)

2 comments:

Joseph Antony said...

ഓസോണിന്‌ ഭീഷണിയാകുന്ന രാസവസ്‌തുക്കളുടെ ഉപയോഗം നിശ്ചയിച്ചതിലും നേരത്തെ അവസാനിപ്പിക്കാന്‍ യു.എന്നിന്റെ നേതൃത്വത്തില്‍ നടന്ന സമ്മേളനത്തില്‍ ലോകരാഷ്ട്രങ്ങള്‍ തീരുമാനിച്ചിരിക്കുന്നു.

Mr. K# said...

നല്ല കാര്യം.