Sunday, July 25, 2010

'ദൈവകണം' : എല്‍.എച്ച്.സി.യില്‍ നിന്ന് ശുഭസൂചന

ഹിഗ്ഗ്‌സ് ബോസോണ്‍ കണ്ടെത്താന്‍ സഹായിക്കുമെന്നു കരുതുന്ന ഒരിനം പിണ്ഡമേറിയ കണം ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറിലെ പരീക്ഷണത്തില്‍ പ്രത്യക്ഷപ്പെട്ടതായി സൂചന. അത് ശരിയെങ്കില്‍, ടോപ് ക്വാര്‍ക്ക് എന്ന കണത്തെ അമേരിക്കയ്ക്ക് വെളിയില്‍ ആദ്യമായി കണ്ടെത്തുകയാണ്.
സര്‍വവ്യാപിയാണ്, എന്നാല്‍ ആരും ഇതുവരെ കണ്ടിട്ടില്ല- പിണ്ഡത്തിന് അടിസ്ഥാനമെന്ന് കണികാശാസ്ത്രം പറയുന്ന ഹിഗ്ഗ്‌സ് ബോസോണുകളെ അതിനാല്‍ 'ദൈവകണം' എന്ന് വിശേഷിപ്പിക്കുന്നു. ജനീവയ്ക്കും സമീപം സ്വിസ്സ്-ഫ്രഞ്ച് അതിര്‍ത്തിയില്‍ ഭൂമിക്കടിയില്‍ സ്ഥാപിച്ചിട്ടുള്ള ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറി (എല്‍.എച്ച്.സി)ന്റെ അവതാര ലക്ഷ്യങ്ങളിലൊന്നു തന്നെ ഹിഗ്ഗ്‌സ് ബോസോണുകളെ കണ്ടെത്തുക എന്നതാണ്.

പ്രപഞ്ചത്തിന്റെ മൗലികഘടന വിശദീകരിക്കുന്ന 'സ്റ്റാന്‍ഡേര്‍ഡ് മോഡല്‍' എന്ന സൈദ്ധാന്തിക പാക്കേജ് ശരിയാകണമെങ്കില്‍, ഹിഗ്ഗ്‌സ് ബോസോണുകളുടെ അസ്തിത്വം തെളിയിക്കപ്പെട്ടേ തീരൂ. അതിന് സാധിച്ചാല്‍, ഭൗതികശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം വലിയൊരു വിജയനിമിഷമാകും അത്. സാധിച്ചില്ലെങ്കിലോ, എല്ലാം പുതിയതായി തുടങ്ങേണ്ടി വരും. ദ്രവ്യത്തിന്റെ മൗലികസ്വാഭാവത്തെക്കുറിച്ച് പുതിയ സിദ്ധാന്തങ്ങള്‍ തന്നെ രൂപീകരിക്കേണ്ടി വരും.

ഏതായാലും, ഹിഗ്ഗ്‌സ് ബോസോണുകള്‍ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് ശുഭസൂചനകള്‍ എല്‍.എച്ച്.സിയില്‍ നിന്ന് എത്തിത്തുടങ്ങി. ശാസ്ത്രത്തിന് അറിയാവുന്നതില്‍ ഏറ്റവും പിണ്ഡമേറിയ ഉപആറ്റോമിക കണം 'ടോപ് ക്വാര്‍ക്ക്' (top quark) ആണ്. ആ കണം ഇതുവരെ അമേരിക്കയിലലല്ലാതെ മറ്റൊരിടത്തും പരീക്ഷണങ്ങളില്‍ കണ്ടെത്തിയിട്ടില്ല. എന്നാല്‍, ടോപ് ക്വാര്‍ക്ക് എന്നു കരുതാവുന്ന ഒട്ടേറെ കണങ്ങളെ യൂറോപ്പില്‍ ആദ്യമായി കണ്ടെത്തിയെന്നാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ള വിവരം. എല്‍.എച്ച്.സിയില്‍ നടക്കുന്ന കണികാപരീക്ഷണത്തില്‍ നിന്ന് കൂടുതല്‍ ഫലം ലഭിക്കുന്നതോടെ ഇക്കാര്യം സ്ഥിരീകരിക്കാനാകുമെന്ന് ഗവേഷകര്‍ കരുതുന്നു.

ഹിഗ്ഗ്‌സ് ബോസോണുകളെ കണ്ടെത്താനുള്ള ശ്രമത്തെ മുന്നോട്ടു നയിക്കാന്‍ ടോപ് ക്വാര്‍ക്കുകള്‍ സഹായിക്കുമെന്ന് കണികാശാസ്ത്രജ്ഞനായ ഡോ.ആര്‍നൗഡ് ലൂകോട്ടി പറയുന്നു. എല്‍.എച്ച്.സിയിലെ രണ്ട് പ്രധാന പരീക്ഷണങ്ങളായ 'അറ്റ്‌ലസ്', 'കോംപാക്ട് മ്യുവോണ്‍ സോളിനോയിഡി' (സി.എം.എസ്) എന്നിവയില്‍ നിന്ന് ടോപ് ക്വാര്‍ക്കുകളെക്കുറിച്ച് തെളിവുകിട്ടിയെന്ന കാര്യം, പാരീസില്‍ ഹൈ എന്‍ര്‍ജി ഫിസിക്‌സ് സംബന്ധിച്ച അന്താരാഷ്ട്ര സമ്മേളനത്തി (ICHEP)ലാണ് ഗവേഷകര്‍ അവതരിപ്പിച്ചത്. ജൂലായ് 22 മുതല്‍ 28 വരെയാണ് സമ്മേളനം.

യൂറോപ്യന്‍ കണികാപരീക്ഷണകേന്ദ്രമായ 'സേണ്‍' ആണ് എല്‍.എച്ച്.സിയുടെ ചുമതല വഹിക്കുന്നത്. ഭൂമിക്കയിടില്‍ 27 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥാപിച്ചിട്ടുള്ള എല്‍.എച്ച്.സി. മനുഷ്യനിര്‍മിതമായ ഏറ്റവും വലുതും സങ്കീര്‍ണവുമായി പരീക്ഷണ ഉപകരണമാണ്. 27 കിലോമീറ്റര്‍ വൃത്താകൃതിയില്‍ അത്യുന്ന ഊര്‍ജനിലയില്‍, എതിര്‍ദിശയില്‍ സഞ്ചരിക്കുന്ന കണികാധാരകളെ നാലു സ്ഥാനങ്ങളില്‍ പരസ്പരം കൂട്ടയിടിപ്പിച്ച് അതില്‍ നിന്ന് പുറത്തുവരുന്നത് എന്തൊക്കെയെന്ന് പഠിക്കുകയാണ് എല്‍.എച്ച്.സിയില്‍ ചെയ്യുക.

കണികാകൂട്ടിയിടികള്‍ നടക്കുന്നിടത്ത് സംഭവിക്കുന്നതെന്ന് സൂക്ഷ്മായി മനസിലാക്കാനും രേഖപ്പെടുത്താനുമായി ആറ് കണികാസംവേദകങ്ങള്‍ എല്‍.എച്ച്.സിയിലുണ്ട്. അവയില്‍ രണ്ടെണ്ണമാണ് അറ്റ്‌ലസും സി.എം.എസ്സും. ടോപ് ക്വാര്‍ക്ക് എന്നു കരുതാവുന്ന കണങ്ങളുടെ സാന്നിധ്യമുണ്ടായ ഒന്‍പത് കണികാകൂട്ടിയിടികള്‍ അത്‌ലസും, 3-4 കൂട്ടിയിടികള്‍ സി.എം.എസ്സും റിക്കോര്‍ഡ് ചെയ്തതായി ഗവേഷകര്‍ പറയുന്നു.
സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ ദ്രവ്യത്തിന്റെ ഘടകഭാഗങ്ങളിലൊന്നായി കണക്കാക്കുന്ന ടോപ് ക്വാര്‍ക്കിനെ ആദ്യം കണ്ടെത്തുന്നത് 1995 ല്‍, അമേരിക്കയില്‍ ഇല്ലിനോയില്‍ പ്രവര്‍ത്തിക്കുന്ന ഫെര്‍മിലാബിലെ ടെവട്രോണ്‍ കണികാത്വരകത്തിലാണ്. ടെവട്രോണ്‍ അതിനു ശേഷം വന്‍തോതില്‍ ടോപ് ക്വാര്‍ക്കുകള്‍ സൃഷ്ടിക്കുകയുണ്ടായി. എന്നാല്‍, അമേരിക്കയ്ക്ക് പുറത്ത് ഒരു ലാബിലും ഈ കണത്തെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

എല്‍.എച്ച്.സിയിലെ സി.എം.എസ്.പരീക്ഷണത്തില്‍ പ്രത്യക്ഷപ്പെട്ട കണം ടോപ് ക്വാര്‍ക്കാകാന്‍ എല്ലാ സാധ്യതയുമുണ്ടെന്ന്, കണികാശാസ്ത്രജ്ഞന്‍ ടിം ക്രിസ്ത്യന്‍സന്‍ പാരീസിലെ സമ്മേളനത്തില്‍ പറഞ്ഞു. ടോപ് ക്വാര്‍ക്കും ഹിഗ്ഗ്‌സ് ബോസോണുകളും തമ്മില്‍ പ്രത്യേക ഇടപഴകല്‍ നടക്കുന്നുണ്ടെന്നാണ് പലരും കരുതുന്നത്. അതിനാല്‍, ടോപ് ക്വാര്‍ക്കിന്റെ കണ്ടെത്തല്‍ ഹിഗ്ഗ്‌സ് ബോസോണുകള്‍ വെളിപ്പെടുന്നതിലേക്ക് നയിച്ചേക്കുമെന്ന് ഗവേഷകര്‍ പറയുന്നു.

ഹിഗ്ഗ്‌സ് ബോസോണുകളുടെ പിണ്ഡം എന്തെന്ന് ശാസ്ത്രലോകത്തിന് നിശ്ചയമില്ല എന്നതാണ്, അവയെ കണ്ടെത്തുന്നത് ദുര്‍ഘടമാക്കുന്ന മുഖ്യഘടകം. ടോപ് ക്വാര്‍ക്കിനെക്കാള്‍ കൂടുതലാണോ കുറവാണോ ഹിഗ്ഗ്‌സിന്റെ പിണ്ഡം എന്ന് വ്യക്തമല്ല. സാധാരണഗതിയില്‍ അത്യുന്നത ഊര്‍ജനിലയിലുള്ള കണികാകൂട്ടിയിടിയില്‍ പ്രത്യക്ഷപ്പെടുന്ന കണങ്ങള്‍ അങ്ങേയറ്റം അസ്ഥിരമായിരിക്കും. സെക്കന്‍ഡിന്റെ കോടിയിലൊരംശം സമയം കൊണ്ടു തന്നെ കൂടുതല്‍ സ്ഥിരതയുള്ള കണങ്ങളായി അവയ്ക്ക് 'അപചയം' (decay) സംഭവിക്കും.

ടോപ് ക്വാര്‍ക്കിനെക്കാള്‍ 'ഭാര'മേറിയതാണ് ഹിഗ്ഗ്‌സെങ്കില്‍, കണികാകൂട്ടിയിടി നടക്കുന്ന വേളയില്‍ ഹിഗ്ഗ്‌സ് ബോസോണുകള്‍ രൂപപ്പെടുകയും നൊടിയിടയില്‍ അപചയം സംഭവിച്ച് അവ ടോപ് ക്വാര്‍ക്കും ബ്യൂട്ടി ക്വാര്‍ക്കും (ബി-ക്വാര്‍ക്ക്) ആയി മാറും. എന്നാല്‍, ഹിഗ്ഗ്‌സ് ബോസോണിന് ടോപ് ക്വാര്‍ക്കിലും കുറവാണ് പിണ്ഡമെങ്കില്‍, കണികാകൂട്ടിയിടിയുടെ വേളയില്‍ ടോപ് ക്വാര്‍ക്ക് രൂപപ്പെടുകയും അത് അപചയം വഴി ഹിഗ്ഗ്‌സും ബി-ക്വാര്‍ക്കുമായി പരിണമിക്കുകയും ചെയ്യും. രണ്ടാണങ്കിലും ഹിഗ്ഗ്‌സ് ബോസോണുകളെ കണ്ടെത്തുന്ന കാര്യത്തില്‍ ടോപ് ക്വാര്‍ക്കിന് സഹായിക്കാനാകും.

ഹിഗ്ഗ്‌സ് ബോസോണുകള്‍ രൂപപ്പെട്ടിരിക്കാന്‍ സാധ്യതയുള്ള ചില കണികാകൂട്ടിയിടികള്‍ അമേരിക്കയിലെ ടെവട്രോണ്‍ കണികാത്വരകത്തില്‍ സമീപകാലത്ത് രേഖപ്പെടുത്തിയിരുന്നു. അതിനാല്‍, എല്‍.എച്ച്.സിക്ക് മുമ്പ് 'ദൈവകണം' അമേരിക്കന്‍ പരീക്ഷണശാലയില്‍ പ്രത്യക്ഷപ്പെടുമോ എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. ഹിഗ്ഗ്‌സ് ബോസോണുകള്‍ കണ്ടെത്താന്‍ കഴിയുമെന്ന വിശ്വാസത്താല്‍, ടെവട്രോണിന്റെ പ്രവര്‍ത്തനം 2014 വരെ നീട്ടുന്നതായി കഴിഞ്ഞ ദിവസമാണ് ഫെര്‍മിലാബ് അധികൃതര്‍ പ്രസ്താവിച്ചത്. എന്നുവെച്ചാല്‍, അത്‌ലാന്റിക്കിന്റെ ഇരുകരകളിലുമായി 'ദൈവകണം' കണ്ടെത്താനുള്ള മത്സരം മുറുകുകയാണെന്ന് സാരം. (കടപ്പാട്: Symmetrybreaking)


കാണുക

5 comments:

Joseph Antony said...

ഹിഗ്ഗ്‌സ് ബോസോണുകള്‍ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് ശുഭസൂചനകള്‍ എല്‍.എച്ച്.സിയില്‍ നിന്ന് എത്തിത്തുടങ്ങി. ശാസ്ത്രത്തിന് അറിയാവുന്നതില്‍ ഏറ്റവും പിണ്ഡമേറിയ ഉപആറ്റോമിക കണം 'ടോപ് ക്വാര്‍ക്ക്' (top quark) ആണ്. ആ കണം ഇതുവരെ അമേരിക്കയിലലല്ലാതെ മറ്റൊരിടത്തും പരീക്ഷണങ്ങളില്‍ കണ്ടെത്തിയിട്ടില്ല. എന്നാല്‍, ടോപ് ക്വാര്‍ക്ക് എന്നു കരുതാവുന്ന ഒട്ടേറെ കണങ്ങളെ യൂറോപ്പില്‍ ആദ്യമായി കണ്ടെത്തിയെന്നാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ള വിവരം. എല്‍.എച്ച്.സിയില്‍ നടക്കുന്ന കണികാപരീക്ഷണത്തില്‍ നിന്ന് കൂടുതല്‍ ഫലം ലഭിക്കുന്നതോടെ ഇക്കാര്യം സ്ഥിരീകരിക്കാനാകുമെന്ന് ഗവേഷകര്‍ കരുതുന്നു. ഹിഗ്ഗ്‌സ് ബോസോണുകളെ കണ്ടെത്താനുള്ള ശ്രമത്തെ മുന്നോട്ടു നയിക്കാന്‍ ടോപ് ക്വാര്‍ക്കുകള്‍ സഹായിക്കുമെന്ന് കണികാശാസ്ത്രജ്ഞനായ ഡോ.ആര്‍നൗഡ് ലൂകോട്ടി പറയുന്നു.

Sulfikar said...

Thanks for the Info.

Blog Academy said...

പ്രിയ കുറുഞ്ഞികാരാ...,
ക്ഷമിച്ചേക്കണേ !!!
തല്‍ക്കാലത്തേക്ക് (രണ്ടു ദിവസം കഴിഞ്ഞാല്‍ ഡിലിറ്റാവുന്നതാണ്)ബ്ലോഗര്‍മാരുടെ ശ്രദ്ധയിലേക്കുള്ള ഒരു അറിയിപ്പ് :

കൊച്ചിന്‍ ബ്ലോഗ് മീറ്റിനെക്കുറിച്ച് ഇതുവരെ അറിയാതിരുന്നവരുടെ ശ്രദ്ധക്കായി ബ്ലോഗ് അക്കാദമി പോസ്റ്റിലേക്ക് ബ്ലോഗ് വായനക്കാരുടേയും ബ്ലോഗ് എഴുത്തുകാരുടെയും ശ്രദ്ധ ക്ഷണിക്കുന്നു.

കൊച്ചി ബ്ലോഗ് മീറ്റ് ...2010 ആഗസ്ത് 8 ന്

പ്രിയ ബ്ലോഗര്‍മാരെ,
2009 ലെ ചേറായി ബ്ലോഗ് മീറ്റിന്റെ തുടര്‍ച്ചയായുള്ള ഈ വര്‍ഷത്തെ ബ്ലോഗ് മീറ്റ് കൊച്ചിയില്‍ 2010 ആഗസ്ത് 8 ന്
(ഞായര്‍) നടത്തപ്പെടുകയാണ്. ഊര്‍ജ്ജ്യസ്വലരും, ഇച്ഛാശക്തിയുള്ളവരുമായ ഏതാനും ബ്ലോഗര്‍മാരുടെ ശ്രമഫലമായി സംഘടിപ്പിക്കപ്പെടുന്ന ഈ ബ്ലോഗര്‍ സമ്മേളനം വളരെ പ്രാധാന്യമര്‍ഹിക്കുന്ന ജനകീയ പ്രസാധകരുടെ കൂട്ടായ്മയാണ്.
മാധ്യമ രംഗത്തേക്ക് ശുദ്ധവായുവും ജനാധിപത്യവും കൊണ്ടുവന്ന ബ്ലോഗ് എന്ന മാധ്യമത്തിന്റേയും, അതിന്റെ എഴുത്തുകാരുടേയും,വായനക്കാരുടേയും വാര്‍ഷിക കൂടിക്കാഴ്ച്ച എന്നത് ഈ മാധ്യമത്തിന്റെ ശൈശവ ഘട്ടത്തില്‍ നിസാരമായ
ഒരു സംഭവമല്ല. തൊട്ടയല്‍പ്പക്കത്തുള്ള ബ്ലോഗര്‍മാര്‍ പോലും പരസ്പ്പരം കണ്ടുമുട്ടുന്നതും അപരിചിതത്വത്തിന്റെ വന്‍‌കരകള്‍ തമ്മിലുള്ള അകലം മുഖാമുഖ കൂടിക്കാഴ്ച്ചയിലേക്ക് ചുരുങ്ങി, ഹൃദ്യമായ ഒരു പാരസ്പര്യമായി വളരുന്നതും ഇത്തരം കൂടിച്ചേരലുകളിലൂടെയാണ്.
ബ്ലോഗ് മീറ്റുകളുടെ ഫലമായുണ്ടാകുന്ന സൌഹൃദ കൂട്ടായ്മകള്‍ പലപല ക്രിയാത്മക ദൌത്യങ്ങളുമായി കര്‍മ്മോത്സുകരായി നന്മനിറഞ്ഞ
പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് നമുക്ക് കാണാനായിട്ടുണ്ട്. ഈ എളിയ പ്രവര്‍ത്തനങ്ങളെല്ലാം സത്യത്തില്‍ ഒരു തുടക്കം മാത്രമേ ആകുന്നുള്ളു. കാരണം, സാമൂഹ്യമായ ക്രിയാത്മക ഊര്‍ജ്ജ്യത്തിന്റെ വിതരണതലവും, സമൂഹത്തിന്റെ ജനാധിപത്യപരവും, വ്യക്തിപരവുമായ വികാസത്തിന്റെ സാംസ്ക്കാരിക വേദിയുമാകാനിരിക്കുന്ന ബൂലോഗത്തിന്റെ സാധ്യത അത്രക്ക് ബൃഹത്താണ്.

ആ ബൃഹത്തായ സാധ്യതയിലേക്കുള്ള ഒരോ
ചവിട്ടുപടികളാണ് ബ്ലോഗ് രചനകളുടെ പുസ്തക പ്രകാശന ചടങ്ങുകളും, ബ്ലോഗ് മീറ്റുകളും,ബ്ലോഗ് ശില്‍പ്പശാലകളും മറ്റും.
അതിനാല്‍ സ്വകാര്യ പ്രസിദ്ധീകരണ എകാന്തതയുടെ
വാത്മീകങ്ങള്‍ ഭേദിച്ച് ഇത്തരം കൂട്ടായ്മകളില്‍
പങ്കുചേരാന്‍... ബ്ലോഗര്‍മാര്‍ മുന്നോട്ടുവരണമെന്ന്
കെരള ബ്ലോഗ് അക്കാദമി
സ്നേഹപൂര്‍വ്വം ബ്ലോഗര്‍മാരേയും ബ്ലോഗ് വായനക്കാരെയും
നന്മയുടെ പേരില്‍ ഓര്‍മ്മിപ്പിക്കുന്നു.

ശില്പാ മേനോന്‍ said...

ഒറ്റവായനയില്‍ എനിക്കു ദഹിക്കുന്നില്ല. മനസ്സിരുത്തി പിന്നീട് ആവര്‍ത്തിച്ചു വായിക്കാം. എങ്കിലും, പുതിയ അറിവുകളിലേയ്ക്ക് നയിക്കുന്നതിനു നന്ദി!

മേഘമല്‍ഹാര്‍(സുധീര്‍) said...

എല്‍.എച്ച്.സി.യില്‍ നിന്നുള്ള വിവരങ്ങള്‍ വിസകലനം ചെയാന്‍ അനേകം വര്‍ഷങ്ങള്‍ ആകും എന്നാണല്ലോ കേട്ടിരുന്നത്. അമേരിക്കയുടെ അകത്തോ പുറത്തോ പെട്ടെന്ന് പ്രത്യക്ഷമാകട്ടെ അവന്‍ ...