Thursday, July 31, 2008

ദന്തക്ഷയമകറ്റാന്‍ പ്രകാശചികിത്സ

ദന്തക്ഷയത്തിന്‌ കാരണമായ രോഗാണുക്കളെ നശിപ്പിച്ച്‌ രോഗം വരാതെ കാക്കാന്‍ വീട്ടില്‍ വെച്ചുതന്നെ നടത്താവുന്ന പ്രകാശചികിത്സ താമസിയാതെ യാഥാര്‍ഥ്യമായേക്കും. പല്ലുകളില്‍ നിക്ഷേപങ്ങളുണ്ടാക്കി ദന്തക്ഷയത്തിന്‌ വഴിവെയ്‌ക്കുന്ന ബാക്ടീരിയകളെ ലളിതമായ വിധത്തില്‍ നശിപ്പിക്കുന്ന സങ്കേതമാണ്‌ ബ്രിട്ടീഷ്‌ ഗവേഷകര്‍ വികസിപ്പിച്ചത്‌.

പ്രത്യേകയിനം മൗത്ത്‌വാഷ്‌ ഉപയോഗിച്ച ശേഷം, വായ്‌ക്കുള്ളില്‍ ശക്തിയേറിയ പ്രകാശമേല്‍പ്പിക്കുമ്പോള്‍ ദന്തക്ഷയമുണ്ടാക്കുന്ന ബാക്ടീരിയകള്‍ കൂട്ടത്തോടെ നശിക്കുന്നതായി ഗവേഷകര്‍ കണ്ടു. ഇതാണ്‌ പുതിയ ചികിത്സയുടെ അടിസ്ഥാനം. ചിലയിനം ചര്‍മാര്‍ബുദങ്ങളില്‍ വിജയിച്ച രീതിയാണ്‌, ലീഡ്‌സ്‌ സര്‍വകലാശാലയ്‌ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ലീഡ്‌സ്‌ ഡെന്തല്‍ ഇന്‍സ്റ്റിട്ട്യൂട്ടിലെ ഗവേഷകര്‍ പല്ലുകളുടെ രക്ഷയ്‌ക്ക്‌ അവംബിച്ചത്‌.

മൂന്നുവര്‍ഷത്തിനുള്ളില്‍ ഈ ചികിത്സ പൊതുജനങ്ങള്‍ക്ക്‌ ലഭ്യമാക്കാന്‍ കഴിയുമെന്ന്‌ പ്രതീക്ഷിക്കുന്നതായി, ഗവേഷണത്തിന്‌ നേതൃത്വം നല്‍കുന്ന പ്രൊഫ. ജന്നിഫര്‍ കിര്‍ക്കഹാം പറയുന്നു. മൗത്ത്‌വാഷ്‌ ഉപയോഗിച്ചശേഷം വായ്‌ക്കുള്ളില്‍ പ്രകാശമേല്‍പ്പിക്കാന്‍ സഹായിക്കുന്ന പ്രത്യേകയിനം ടൂത്ത്‌ബ്രഷ്‌ ചിലപ്പോള്‍ ലഭ്യമായേക്കുമെന്ന്‌ അദ്ദേഹം അറിയിക്കുന്നു. മാത്രമല്ല, മിതമായ തോതില്‍ ഇനാമല്‍ വളര്‍ന്ന്‌ പല്ലുകളുടെ തകരാര്‍ സ്വയം പരിഹരിക്കാന്‍ സഹായിക്കുന്ന ഒരു 'പ്രോട്ടീന്‍ ലായനി' വികസിക്കുന്ന പ്രവര്‍ത്തനവും പുരോഗമിക്കുകയാണ്‌.

ടൂത്ത്‌ബ്രഷ്‌ ഉപയോഗിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കാകും പ്രകാശചികിത്സ ഏറെ പ്രയോജനം ചെയ്യുക. മൗത്ത്‌വാഷിലെ പ്രതിരോധ തന്മാത്രകളെ ദന്തക്ഷയമുണ്ടാക്കുന്ന ബാക്ടീരിയകള്‍ മാത്രമേ ആഗിരണം ചെയ്യൂ. ശക്തിയായ പ്രകാശം ഏല്‍പ്പിക്കുമ്പോള്‍ അവ നശിക്കും. ഇക്കാരണത്താല്‍, ഉപകാരികളായ ബാക്ടീരിയകളെ ഈ ചികിത്സ ബാധിക്കില്ല. ചിലയിനം ചര്‍മാര്‍ബുദങ്ങളില്‍, പ്രത്യേക ചായംപൂശുമ്പോള്‍ അര്‍ബുദകോശങ്ങള്‍ മാത്രമായി അത്‌ ആഗിരണം ചെയ്യൂം. അതിനുശേഷം പ്രത്യേക തരംഗദൈര്‍ഘ്യമുള്ള പ്രകാശം പതിപ്പിക്കുമ്പോള്‍ അര്‍ബുദകോശങ്ങള്‍ നശിക്കുന്നതായി കണ്ടിട്ടുണ്ട്‌. ഈ സങ്കേതമാണ്‌, ദന്തചികിത്സയുടെ കാര്യത്തില്‍ ഗവേഷകര്‍ കടമെടുത്തത്‌.

മനുഷ്യരെ സംബന്ധിച്ചിടത്തോളെ സുരക്ഷിതമായ രാസവസ്‌തുക്കളാണ്‌ പുതിയ ചികിത്സയില്‍ ഉപയോഗിക്കുന്നതെന്ന്‌ ലീഡ്‌സ്‌ ഗവേഷകര്‍ പറഞ്ഞു. എന്നാല്‍, മനുഷ്യരിലുള്ള പരീക്ഷണം പൂര്‍ത്തിയായിട്ടില്ല. ദന്തക്ഷയത്തിന്റെ ആദ്യഘട്ടമെന്ന നിലയില്‍ പല്ലുകളില്‍ സൂക്ഷ്‌മസുക്ഷിരങ്ങള്‍ രൂപപ്പെടുന്നതാണ്‌, തണുപ്പോ ചൂടോ ഏല്‍ക്കുമ്പോള്‍ അസ്വസ്ഥയയുണ്ടാക്കുന്നത്‌. ഇത്തരം ഘട്ടത്തില്‍ പല്ലുകളിലെ സുക്ഷിങ്ങളെ പൊതിഞ്ഞ്‌ ഇനാമല്‍ വളര്‍ന്നു വരാനും, ഭാവിയില്‍ ദന്തക്ഷയമുണ്ടാകുന്നത്‌ തടയാനും സഹായിക്കുന്ന പ്രോട്ടീന്‍ ലായനിയാണ്‌ ഗവേഷണഘട്ടത്തിലുള്ളത്‌. അടുത്ത വര്‍ഷം പരീക്ഷണ അടിസ്ഥാനത്തില്‍ ഉപയോഗം ആരംഭിക്കുന്ന ഈ ലായനി, അഞ്ചുവര്‍ഷത്തിനുള്ളില്‍ വിപണിയിലെത്തിക്കാന്‍ കഴിയുമെന്നാണ്‌ ഗവേഷകരുടെ പ്രതീക്ഷ.(കടപ്പാട്‌: ബി.ബി.സി.ന്യൂസ്‌, മാതൃഭൂമി).

1 comment:

Joseph Antony said...

ദന്തക്ഷയത്തിന്‌ കാരണമായ രോഗാണുക്കളെ നശിപ്പിച്ച്‌ രോഗം വരാതെ കാക്കാന്‍ വീട്ടില്‍ വെച്ചുതന്നെ നടത്താവുന്ന പ്രകാശചികിത്സ താമസിയാതെ യാഥാര്‍ഥ്യമായേക്കും. പല്ലുകളില്‍ നിക്ഷേപങ്ങളുണ്ടാക്കി ദന്തക്ഷയത്തിന്‌ വഴിവെയ്‌ക്കുന്ന ബാക്ടീരിയകളെ ലളിതമായ വിധത്തില്‍ നശിപ്പിക്കുന്ന സങ്കേതമാണ്‌ ബ്രിട്ടീഷ്‌ ഗവേഷകര്‍ വികസിപ്പിച്ചത്‌.