Thursday, May 30, 2013

പ്രാക്ചരിത്ര ഭൂപടത്തില്‍ ഇന്ത്യ എത്തിയിട്ട് 150 വര്‍ഷം


മുകളില്‍ ചേര്‍ത്തിരിക്കുന്ന ചിത്രം നോക്കുക. ഒറ്റനോട്ടത്തില്‍ അത് വെറുമൊരു കല്‍ക്കഷണമെന്ന് തോന്നാം. സൂക്ഷിച്ചു നോക്കിയാല്‍ അതിന്റെ പ്രത്യേക ആകൃതി ശ്രദ്ധയില്‍ പെടും. ഒരു പുരാവസ്തു ശാസ്ത്രജ്ഞനാണ് ഈ കല്‍ക്കഷണം കാണുന്നതെങ്കില്‍, ഇതൊരു ശിലായുധമാണെന്നും പ്രാചീന മനുഷ്യന്‍ ഉപയോഗിച്ചിരുന്ന കല്‍മഴു ആണതെന്നും ഒറ്റനോട്ടത്തില്‍ തിരിച്ചറിയും.

ഈ ശിലായുധത്തിന്റെ പ്രത്യേകത ഇത്രയുംകൊണ്ട് അവസാനിക്കുന്നില്ല. ഇന്ത്യയെ പ്രക്ചരിത്ര ഭൂപടത്തില്‍ എത്തിച്ച ശിലായുധമാണിത്. ചെന്നൈയ്ക്ക് സമീപം പല്ലാവരത്തുനിന്ന് ഈ കല്‍ക്കഷണം കണ്ടെത്തിയതോടെയാണ് ഇന്ത്യയില്‍ ചരിത്രാതീതകാലത്തും മനുഷ്യവാസമുണ്ടായിരുന്നു എന്ന ആദ്യ സൂചന ലഭിച്ചത്.

ബ്രിട്ടീഷ് ഭൗമശാസ്ത്രജ്ഞന്‍ റോബര്‍ട്ട് ബ്രൂസ് ഫൂട്ട് ആ കണ്ടെത്തല്‍ നടത്തിയിട്ട് 150 വര്‍ഷം തികയുന്നു. 1863 മെയ് 30 നായിരുന്നു ഇന്ത്യന്‍ പ്രാക്ചരിത്രത്തില്‍ നാഴികക്കല്ലായി മാറി ആ കണ്ടെത്തല്‍ (ലിഖിതചരിത്രം തുടങ്ങും മുമ്പുള്ള കാലമാണ് പ്രാക്ചരിത്രം അഥവാ prehistory).

പല്ലവാരത്തുനിന്ന് ആ കല്‍മഴു കണ്ടെത്തിയതിനെക്കുറിച്ച് അന്ന് 29 വയസ്സ് പ്രായമുള്ള റോബര്‍ട്ട് ഫൂട്ട് ഇങ്ങനെ രേഖപ്പെടുത്തി : 

'The first implement discovered was found by me on the 30 May last year [1863] among the debris thrown out of a small gravel pit a few hundred yards north of the Cantonment at Palaveram (10 miles S.W. of Madras) and about the same distance west from the high road.' (The Hindu, 27 May 2013 ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഉദ്ധരിച്ചിട്ടുള്ളത്).

വെള്ളാരംപാറ ( quartzite ) ഗണത്തില്‍പെട്ട ശില കൊണ്ടുള്ള ആയുധമായിരുന്നു അത്;  ഏതാണ്ട് 15 ലക്ഷം വര്‍ഷം പഴക്കമുള്ളത്.

നരവംശം ആദ്യമായി ആയുധങ്ങള്‍ ഉണ്ടാക്കി തുടങ്ങിയ പാലിയോലിറ്റിക് യുഗ ( Paleolithic Age ) ത്തിന്റെ സ്മാരകമാണ് ഫൂട്ട് ഒന്നര നൂറ്റാണ്ടുമുമ്പ് കണ്ടെത്തിയ ആ കല്‍മഴു. ഇന്ത്യയ്ക്ക് ഒരു പ്രാക്ചരിത്രം ( prehistoy ) ഇല്ലെന്ന് അന്നുവരെ നിലനിന്ന നിഗമനത്തിന്, ആ ഒറ്റ കണ്ടെത്തലോടെ അന്ത്യമായി.

പ്രാചീന മനുഷ്യന്‍ കിഴങ്ങുകളും വേരുകളും മണ്ണില്‍നിന്ന് തോണ്ടിയെടുക്കാനും, വേട്ടയാടിപ്പിടിച്ച മൃഗത്തെ കീറിമുറിച്ച് മാംസമെടുക്കാനുമൊക്കെ ഉപയോഗിച്ചിരുന്ന ഉപകരണമാണ് ആ കല്‍മഴു.

'ജിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ' ( GSI )യിലെ ഗവേഷകനായിരുന്ന ഫൂട്ട്, തന്റെ സഹപ്രവര്‍ത്തകന്‍ വില്ല്യം കിങുമൊത്ത് മറ്റൊരു സുപ്രധാന കണ്ടെത്തല്‍ കൂടി  1863 ല്‍ തന്നെ നടത്തി. തമഴ്‌നാട്ടിലെ തിരുവള്ളൂര്‍ ജില്ലയില്‍ ആറ്റിറംപക്കത്ത് നിന്ന് അസംഖ്യം ശിലായുധങ്ങള്‍ (കല്‍മഴു ഉള്‍പ്പടെ) കണ്ടെത്തിയതായിരുന്നു അത്.

ചെന്നൈയില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെ ആറ്റിറംപക്കത്ത് നിന്ന് 1663 സപ്തംബര്‍ 28 നാണ് ആ കണ്ടുപിടിത്തം ഫൂട്ടും സുഹൃത്തും നടത്തിയത്. അതോടെ, ഇന്ത്യയ്ക്കും പ്രാക്ചരിത്ര ഭൂപടത്തില്‍ സ്ഥാനമുണ്ടെന്ന് അസന്നിഗ്ധമായി തെളിഞ്ഞു.

പുരാവസ്തുക്കളുടെ നൂതന കാലനിര്‍ണയ സങ്കേതങ്ങളുപയോഗിച്ച് സമീപകാലത്ത് നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്, ആറ്റിറംപക്കത്ത് നിന്ന് ലഭിച്ച ശിലായുധങ്ങള്‍ക്ക് 15 ലക്ഷത്തിലേറെ പഴക്കമുണ്ട് എന്നാണ്. പാലിയോലിറ്റിക് യുഗത്തിന്റെ അവശിഷ്ടങ്ങളാണ് അവ എന്ന് വ്യക്തം.

നരവംശത്തിന്റെ ചരിത്രത്തിലെ സുദീര്‍ഘമായ ഒരു കാലയളവാണ് പാലിയോലിറ്റിക് യുഗം. ഏതാണ്ട് 26 ലക്ഷം വര്‍ഷം മുമ്പ് ഏറ്റവും പ്രാകൃതമായ ആയുധങ്ങള്‍ ഉണ്ടാക്കിത്തുടങ്ങിയ ഘട്ടത്തില്‍ ആ യുഗം ആരംഭിക്കുന്നു. പതിനായിരം വര്‍ഷംമുമ്പ് മനുഷ്യന്‍ കാര്‍ഷികവൃത്തിയിലേക്ക് എത്തിയ സമയം വരെ അത് നീളുന്നു.

പാലിയോലിറ്റിക് യുഗത്തിന്റെ തുടക്കത്തില്‍ ആഫ്രിക്കയുടെ കിഴക്കന്‍ പ്രദേശത്ത് മാത്രമാണ് നരവംശം ഉണ്ടായിരുന്നത്.  ഏതാണ്ട് 15-20 ലക്ഷം വര്‍ഷം മുമ്പ് പ്രാചീന നരവംശത്തിലെ അംഗങ്ങള്‍ ( hominids ) കുറെയെണ്ണം ചെറുസംഘങ്ങളായി ആഫ്രിക്കയ്ക്ക് പുറത്തേക്ക് കുടിയേറി. തെക്കന്‍ യൂറോപ്പിലും ഏഷ്യന്‍ മേഖലയിലും അവര്‍ പാര്‍പ്പുറപ്പിച്ചു. അതില്‍ ചില സംഘങ്ങള്‍ ഇന്ത്യയിലുമെത്തിയെന്നാണ് ഫൂട്ടിന്റെ കണ്ടെത്തല്‍ അടിവരയിട്ടുറപ്പിച്ചത്.

ഒട്ടേറെ വിഷയങ്ങളില്‍ താത്പര്യമുള്ള ഒരു ഗവേഷകനായിരുന്നു റോബര്‍ട്ട് ഫൂട്ട്. ഭൗമശാസ്ത്രം, പുരാവസ്തുശാസ്ത്രം, പ്രാചീന ജീവശാസ്ത്രം ( palaeontology ), വംശീയശാസ്ത്രം, മ്യൂസിയം സ്ഥാപിക്കല്‍ എന്നിവയിലൊക്കെ അദ്ദേഹം അതീവ തത്പരനായിരുന്നു.

ശിലായുധങ്ങളും മറ്റും കണ്ടെത്തുക മാത്രമല്ല, വിശദീകരണങ്ങള്‍ ചേര്‍ത്ത് അവയെ ശാസ്ത്രീയമായി വര്‍ഗ്ഗീകരിച്ച് സൂക്ഷിക്കുന്നതില്‍ അദ്ദേഹം ശ്രദ്ധാലുവായിരുന്നു. ഭാവിതലമുറകള്‍ക്ക് അവ ഉപയോഗപ്പെടണം എന്ന കരുതല്‍ അദ്ദേഹം എപ്പോഴുമെടുത്തു.


പല്ലാവരം, ആറ്റിറംപക്കം, സേലം, ബറോഡ, ഹൈദരാബാദ് തുടങ്ങിയ മേഖലകളില്‍നിന്ന് ഫൂട്ട് കണ്ടെത്തിയ ശിലായുഗ ഉപകരണങ്ങളുടെ ശേഖരം ഇപ്പോള്‍ എഗ്‌മോറിലുള്ള ഗവണ്‍മെന്റ് മ്യൂസിയത്തിലാണ് സൂക്ഷിച്ചിട്ടുള്ളത്. 40,000 രൂപ നല്‍കി 1904 ല്‍ മദ്രാസ്സ് സര്‍ക്കാര്‍ ആ ശേഖരം സ്വന്തമാക്കുകയായിരുന്നു.

1834 സപ്തംബര്‍ 22 ന് ഇംഗ്ലണ്ടില്‍ ജനിച്ച റോബര്‍ട്ട് ഫൂട്ട് 33 വര്‍ഷം ഇന്ത്യയില്‍ പുരാവസ്തു പഠനം നടത്തി. 'ഇന്ത്യന്‍ പ്രാക്ചരിത്രത്തിന്റെ പിതാവ്' ( Father of Indian Prehistory ) എന്ന് പലരും വിശേഷിപ്പിക്കാറുള്ള അദ്ദേഹം, 78 -ാം വയസില്‍ (1912 ഡിസബര്‍ 22 ന്) കൊല്‍ക്കത്തയില്‍ അന്തരിച്ചു.

ഫൂട്ടിന്റെ മൃതദേഹം തമിഴ്‌നാട്ടിലെ യെര്‍ക്കാട്ട് ഹോളി ട്രിനിറ്റി ചര്‍ച്ചിലെ സെമിത്തേരിയിലാണ് സംസ്‌ക്കരിച്ചത്. അദ്ദേഹത്തിന്റെ ശവക്കല്ലറയും സ്മാരകഫലകവും ഇപ്പോഴും അവിടെയുണ്ട്. (വിവരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും കടപ്പാട് : The Hindu, May 27, 2013)

Tuesday, May 28, 2013

ഗൂഗിളിന്റെ മായക്കണ്ണട


 
ഗോര്‍ഡന്‍ ചൈല്‍ഡിന്റെ 'മാന്‍ മേക്ക്‌സ് ഹിംസെല്‍ഫ്' എന്ന പ്രശസ്ത ഗ്രന്ഥത്തില്‍, സാങ്കേതികവിദ്യയുടെ വികാസവുമായി ബന്ധപ്പെട്ട ഒരു നിരീക്ഷണമുണ്ട്. പരിണാമത്തിന്റെ ദീര്‍ഘപഥങ്ങളില്‍ മനുഷ്യന് നഷ്ടമായ കഴിവുകളുമായി ബന്ധപ്പെടുത്തിയാണ് ആ നിരീക്ഷണം. അത്തരം കഴിവുകള്‍ ഏതെങ്കിലും വിധത്തില്‍ വീണ്ടെടുക്കാനുള്ള ത്വര മനുഷ്യന്‍ എന്നും പ്രകടിപ്പിച്ചിട്ടുണ്ട്. അതാണ് പലതരത്തിലുള്ള സാങ്കേതികവിദ്യകളായി അതാത് കാലത്ത് പ്രത്യക്ഷപ്പെടുന്നത്.

കാഴ്ചയുടെ കാര്യം ഉദാഹരണമായെടുക്കാം. ഒരു ജീവിവര്‍ഗമെന്ന നിലയ്ക്ക്, കാഴ്ചശക്തിയുടെ കാര്യത്തില്‍ പ്രാപ്പിടിയനെക്കാള്‍ എത്രയോ മോശമാണ് മനുഷ്യന്റെ സ്ഥിതി. എന്നാല്‍, ഒരു പ്രാപ്പിടിയനും ഇന്നുവരെ നോക്കാന്‍ സാധിക്കാത്തത്ര അകലത്തേക്കും ആഴത്തിലേക്കും സൂക്ഷ്മതയിലേക്കും ദൃഷ്ടിപായിക്കാന്‍ ഇന്ന് മനുഷ്യന് കഴിയും. നിരവധി ഉപകരണങ്ങളും സങ്കേതങ്ങളും മനുഷ്യനെ അതിന് പ്രാപ്തനാക്കുന്നു.

ഒരു ചീറ്റപ്പുലിയുടെ വേഗം മനുഷ്യനില്ല. അല്ലെങ്കില്‍ ഒരു പക്ഷിയെപ്പോലെ ആകാശത്ത് പറന്ന് നടക്കാനും നമുക്കാവില്ല. ഇത്തരം പരിമിതികളെ അതിജീവിലോ, കഴിവുകളുടെ വീണ്ടെടുക്കലോ ആണ് സാങ്കേതികവിദ്യയുടെ വികാസത്തിലൂടെ മനുഷ്യന്‍ നടത്തുന്നതെന്ന് ഗോര്‍ഡന്‍ ചൈല്‍ഡ് നിരീക്ഷിക്കുന്നു.

ഈ ആശയത്തോട് വിയോജിക്കുന്നവരുണ്ടാകാം. പക്ഷേ, അത്തരക്കാര്‍ പോലും ഒരുകാര്യം സമ്മതിക്കും. സാങ്കേതികവിദ്യകള്‍ മനുഷ്യന്റെ കഴിവുകളെ ഏറെ പുഷ്ടിപ്പെടുത്തിയിരിക്കുന്നു.

ഓരോ സാങ്കേതികവിദ്യയും മനുഷ്യന്റെ ഒരോ കഴിവുകളുടെ വിപുലീകരണമാണ്. ദൂരെയുള്ളവ കാണാന്‍ കഴിയാത്ത മനുഷ്യന്, ദൂരദര്‍ശനികള്‍ ഏത് ജീവിയെക്കാളും കൂടുതല്‍ ദൂരക്കാഴ്ച നല്‍കി. കേള്‍ക്കാന്‍ കഴിയാത്ത അത്ര അകലെ നിന്ന് കേള്‍ക്കാന്‍ ഫോണുണ്ടായി, റേഡിയോ വന്നു. പറക്കാന്‍ കഴിയില്ലെന്ന പരിമിതിയെ വിമാനവും റോക്കറ്റുകളും വഴി മനുഷ്യന്‍ മറികടന്നു.

ഇന്ദ്രിയഗോചരമോ അല്ലാത്തതോ ആയ ഏതെങ്കിലും കഴിവുകളുടെ വിപുലീകരണമായിരുന്നു അടുത്തകാലം വരെ സാങ്കേതിക മുന്നേറ്റങ്ങള്‍. ഇപ്പോള്‍ ഇന്ദ്രീയങ്ങളുടെ നിയന്ത്രണം കൈയാളുന്ന തലച്ചോറിന്റെ തന്നെ വിപുലീകരണമെന്ന നിലയ്ക്ക് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നു. കമ്പ്യൂട്ടറും അതിന്റെ പുതിയ വകഭേദവുമായ സ്മാര്‍ട്ട്‌ഫോണുകളും അതാണ് വ്യക്തമാക്കുന്നത്.

പക്ഷേ, അതുകൊണ്ടും അവസാനിക്കുന്നില്ല കാര്യങ്ങള്‍. സ്മാര്‍ട്ട്‌ഫോണുകളുടെ യുഗവും കടന്ന് പുതിയൊരു കാലത്തിലേക്ക് കമ്പ്യൂട്ടിങ് പ്രവേശിക്കുന്ന കാഴ്ചയാണിപ്പോള്‍. അതിന് വഴിയൊരുക്കുന്നതോ, ലോകത്തെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് കമ്പനിയായ ഗൂഗിളും, ഗൂഗിള്‍ വികസിപ്പിച്ച 'ഗൂഗിള്‍ ഗ്ലാസ്' (Google Glass) എന്ന 'മായക്കണ്ണട'യും!

കമ്പ്യൂട്ടറുകള്‍ യാഥാര്‍ഥ്യത്തെ 'പ്രതീതിയാഥാര്‍ഥ്യം' അഥവാ വെര്‍ച്വല്‍ റിയാലിറ്റിയാക്കി. മൊബൈല്‍ സങ്കേതങ്ങളുടെ വരവ് പ്രതീതി യാഥാര്‍ഥ്യത്തെത്തെ 'സമീപയാഥാര്‍ഥ്യം' അഥവാ ഓഗ്മെന്റഡ് റിയാലിറ്റിയിലേക്ക് പരിവര്‍ത്തനം ചെയ്തു. ഓഗ്മെന്റഡ് റിയാലിറ്റിയെ നമ്മുടെ ജീവിതത്തിന്റെ നടുത്തളത്തിലേക്ക് കുടിയിരുത്തുകയാണ് ഗൂഗിള്‍ ഗ്ലാസ്.

ഒരേസമയം പല ലോകങ്ങളില്‍ ജീവിക്കാന്‍ അവസരമൊരുക്കുന്ന വിദ്യ. അതാണ് ഗൂഗിള്‍ ഗ്ലാസ്. അതെത്ര സുഖകരമായ അനുഭവമാകും എന്നിപ്പോള്‍ പറയാനാകില്ല. പക്ഷേ, ഒരുകാര്യം വ്യക്തം. ബാഹ്യലോകവുമായുള്ള നമ്മുടെ ഇടപെടലുകള്‍ മാറ്റിമറിക്കാന്‍ ഗൂഗിള്‍ ഗ്ലാസ് വഴിയൊരുക്കും. സാന്നിധ്യം, പരിചയപ്പെടലുകള്‍ എന്നിങ്ങനെയുള്ള അനുഭവ തലങ്ങളെപ്പോലും വ്യത്യസ്തമാക്കാന്‍ പോന്ന ഒന്നാണ് ഗൂഗിള്‍ ഗ്ലാസ്.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ ഗോര്‍ഡന്‍ ചൈല്‍ഡ് നിരീക്ഷിച്ച ആ വസ്തുത ഗൂഗിള്‍ ഗ്ലാസുമായി എങ്ങനെയാണ് ബന്ധിപ്പിക്കാനാവുക. മനുഷ്യന്റെ ഏത് കഴിവിന്റെ വിപുലീകരണമാണ് ഗൂഗിള്‍ ഗ്ലാസ്...ബുദ്ധിയുടേതോ, അനുഭവത്തിന്റെയോ, ഇടപഴകലുകളുടേയോ ! അതോ, ഇവ എല്ലാറ്റിന്റേയുമോ!

സ്മാര്‍ട്ട്‌ഫോണ്‍ യുഗം മനുഷ്യനെ തലകുമ്പിട്ടിരിക്കുന്നവനാക്കി! ഐഫോണിന്റെയും മറ്റ് സ്മാര്‍ട്ട്‌ഫോണുകളുടെയും വരവോടെ, സദാസമയം കൈയിലുള്ള ആ നാലിഞ്ച് പ്രപഞ്ചത്തിലേക്കായി മനുഷ്യന്റെ ശ്രദ്ധ. അതിലൂടെ മെസേജുകളായും സോഷ്യല്‍മീഡിയ അപ്‌ഡേറ്റുകളായും ഇഷ്ട വീഡിയോകളായും ഫോട്ടോകളായും, അനുഭവത്തിന്റെ നിരന്തരം തുടരുന്ന സ്വകാര്യ നിമിഷങ്ങളിലേക്ക് ഊളിയിടുന്നവരായി നമ്മള്‍ മാറി. ശരിക്കുപറഞ്ഞാല്‍, തല ഉയര്‍ത്താന്‍ കഴിയാത്ത സ്ഥിതി!

ആ സ്ഥിതിയില്‍നിന്ന് മുക്തനാക്കി, മനുഷ്യനെ തല ഉയര്‍ത്തിപ്പിടിച്ച് നടത്താന്‍ പ്രാപ്തനാക്കുകയാണ് ഗൂഗിള്‍ ഗ്ലാസ് ചെയ്യുന്നതെന്ന്, ഗൂഗിളിലെ പ്രോഡക്ട് ഡയറക്ടര്‍ സ്റ്റീവ് ലീ അടുത്തയിടെ ഒരു അഭിമുഖത്തില്‍ സൂചിപ്പിച്ചു.

ഒരു ദിവസം ഗൂഗിള്‍ ആസ്ഥാനത്തേക്ക് ബസ്സ് കാത്ത് താന്‍ നില്‍ക്കുമ്പോള്‍, ചുറ്റുമുണ്ടായിരുന്ന പതിനഞ്ചു പേരും ഒരേ സമയം തങ്ങളുടെ കൈയിലെ സ്മാര്‍ട്ട്‌ഫോണിലേക്ക് നോക്കി തലകുമ്പിട്ടിരിക്കുന്ന ദൃശ്യം ഗൂഗിളിലെ ഇന്‍ഡസ്ട്രിയല്‍ ഡിസൈനര്‍ ഇസബെല്ല ഓള്‍സണ്‍ കണ്ടു. ആ ദൃശ്യമാണ് ഗൂഗിള്‍ ഗ്ലാസ് ഇപ്പോഴത്തെ നിലയ്ക്ക് രൂപപ്പെടുത്താന്‍ നിമിത്തമായതെന്ന് അവര്‍ പറയുന്നു.

വെറും മൂന്നുവര്‍ഷം മുമ്പ് ആരംഭിച്ച ഒരു പരീക്ഷണ പദ്ധതിയാണ് 'ഗൂഗിള്‍ ഗ്ലാസ്' എന്ന പേരില്‍ ഇപ്പോള്‍ ടെക് ലോകത്താകെ ചര്‍ച്ചചെയ്യപ്പെടുന്നത്. ഡ്രൈവര്‍ കൂടാതെ കാറുകളെ സ്വയം ഡ്രൈവ് ചെയ്യാന്‍ പ്രാപ്തമാക്കുന്ന സങ്കേതത്തിനും, ന്യൂറല്‍ നെറ്റ്‌വര്‍ക്കുകള്‍ക്കുമൊക്കെ രൂപംനല്‍കുന്ന ഗൂഗിള്‍ എക്‌സ് ലാബിലാണ് ഗൂഗിള്‍ ഗ്ലാസിന്റെയും പിറവി. ആ ലാബിലെ എന്‍ജിനീയര്‍ ബബാക് പര്‍വിസ് ആണ് മൂന്നുവര്‍ഷം മുമ്പ് ഗ്ലാസ് പദ്ധതി ആരംഭിക്കുന്നത്. പദ്ധതിയുടെ മേല്‍നോട്ടം ഗൂഗിള്‍ സഹസ്ഥാപകന്‍ സെര്‍ജി ബ്രിന്നിനും.

ആരും പ്രതീക്ഷിച്ചതിലും വേഗത്തില്‍ ഗൂഗിള്‍ ഗ്ലാസ് യാഥാര്‍ഥ്യമാവുകയാണ് എന്നകാര്യം, കഴിഞ്ഞ വര്‍ഷം ഡെവലപ്പര്‍മാര്‍ക്കായി ആ ഉപകരണത്തിന്റെ ആദ്യരൂപം ഗൂഗിള്‍ വിറ്റു തുടങ്ങിയപ്പോഴേ ലോകത്തിന് മനസിലായി. ഈ വര്‍ഷം തന്നെ ഗൂഗിള്‍ ഗ്ലാസ് ഉപഭോക്താക്കളുടെ പക്കലെത്തുമെന്നാണ് സൂചന.

അസാധാരണമാം വിധം ലളിതമായ ഒരു ഉപകരണമാണ് ഗൂഗിള്‍ ഗ്ലാസ്. കണ്ണട പോലെ തലയില്‍ ധരിക്കാം. ഫ്രെയിമിന്റെ വലതുവശത്തെ കാല്‍ അല്‍പ്പം തടിച്ചതാണ്, പ്ലാസ്റ്റിക്കിനാല്‍ നിര്‍മിച്ചത്. അതിന്റെ അഗ്രം ഒരു ഗ്ലാസായി വലതുകണ്ണിന് മുന്നിലെത്തുന്നു.

വലതുകണ്ണിന്റെ ദൃഷ്ടിപഥത്തില്‍ മുകളിലായി ഒരു സുതാര്യ ചതുര വിന്‍ഡോ ആയാണ് യൂസര്‍ക്ക് ഗൂഗിള്‍ ഗ്ലാസ് അനുഭവപ്പെടുക. കണ്ണിന്റെ സാധാരണ കാഴ്ചയെ തടസ്സപ്പെടാതെ തന്നെ, നിങ്ങള്‍ക്ക് ആവശ്യമുള്ള കാര്യങ്ങളെല്ലാം ആ സുതാര്യ വിന്‍ഡോയില്‍ പ്രത്യക്ഷപ്പെട്ടുകൊള്ളും.


കാഴ്ചയില്‍ വളരെ ലളിതമായ ഉപകണമാണെങ്കിലും, ഒരു സ്മാര്‍ട്ട്‌ഫോണിന് സാധിക്കുന്നതില്‍ കൂടുതല്‍ കാര്യങ്ങള്‍ ഗൂഗിള്‍ ഗ്ലാസിന് ചെയ്യാന്‍ കഴിയും. ഒരേ സമയം അതൊരു പ്രോജക്ടറായും, ക്യാമറയായും, ഇന്റര്‍നെറ്റ് കമ്മ്യൂണിക്കേറ്ററായും, ശബ്ദനിര്‍ദേശമനുസരിക്കുന്ന ഡിജിറ്റല്‍ സഹായിയും ഒക്കെയായി പ്രവര്‍ത്തിക്കും.

മൊബൈല്‍, വയര്‍ലെസ് സങ്കേതങ്ങളെ, ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സ് എന്ന നിര്‍മിതബുദ്ധിയുടെ മൂശയിലേക്ക് വാര്‍ത്തിണക്കിയിരിക്കുകയാണ് ഗൂഗിള്‍ ഗ്ലാസില്‍. വൈഫൈ, അല്ലെങ്കില്‍ കീശയിലുള്ള സ്മാര്‍ട്ട്‌ഫോണില്‍ നിന്ന് ബ്ലൂടൂത്ത് വഴിയുള്ള കണക്ടിവിറ്റിയാണ് ഗൂഗിള്‍ ഗ്ലാസില്‍ ഇപ്പോഴുള്ളത്.

കണ്ണടപോലെ തലയിലണിയുന്ന ഉപകരണത്തിന്റെ വലത് വശത്തെ പ്ലാസ്റ്റിക് പ്രതലം ശരിക്കുപറഞ്ഞാല്‍ ഒരു ടച്ച്പാഡാണ്. അതില്‍ വിരല്‍ ചലിപ്പിച്ച് ഗൂഗിള്‍ ഗ്ലാസിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കാം. അതല്ലെങ്കില്‍, ശബ്ദനിര്‍ദേശങ്ങള്‍ മനസിലാക്കി അതിനനുസരിച്ച് പ്രവര്‍ത്തിച്ചുകൊള്ളും.

ആപ്പിള്‍ ഐഫോണിലെ സിരിയെപ്പോലെ, 'നാച്ചുറല്‍ ലാംഗ്വേജ് യൂസര്‍ ഇന്റഫേസ്' ഉപയോഗിച്ച് ബുദ്ധിപൂര്‍വം പ്രവര്‍ത്തിക്കുന്ന 'ഗൂഗിള്‍ നൗ' ആണ് ഗൂഗിള്‍ ഗ്ലാസിന് തുണയാവുന്നത്. ഒപ്പം ഗൂഗിളിന്റെ തന്നെ 'നോളജ് ഗ്രാഫു'മുണ്ട്.

ഗൂഗിള്‍ ഗ്ലാസ് ധരിക്കുന്നയാളുടെ അനുഭവം എങ്ങനെയായിരിക്കും എന്ന് വ്യക്തമാക്കിത്തരുന്ന വീഡിയോകള്‍ ഗൂഗിള്‍ ഇതിനകം പുറത്തിറക്കിയിട്ടുണ്ട്. മാത്രമല്ല, പ്രശസ്തരായ ഒരുപിടി അമേരിക്കന്‍ ടെക് ജേര്‍ണലിസ്റ്റുകളെ അത് ഉപയോഗിച്ച് നോക്കാന്‍ ഗൂഗിള്‍ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ഗൂഗിള്‍ നല്‍കുന്ന വിവരങ്ങളും, ആ ഉപകരണം ധരിച്ച ജേര്‍ണലിസ്റ്റുകളുടെ അനുഭവ വിവരണങ്ങളും നമുക്ക് ലഭ്യമാണ്.

നിങ്ങള്‍ ഗൂഗിള്‍ ഗ്ലാസ് അണിഞ്ഞ് നിരത്തിലിറങ്ങുന്നതോടെ, അദൃശ്യനായ ഒരു സഹായി നിങ്ങളുടെ കൂടെ കൂടുകയാണ് ചെയ്യുക. നിങ്ങള്‍ക്ക് പോകേണ്ട് സ്ഥലത്തേക്കുള്ള വഴ, വലതുകണ്ണിന്റെ ദൃഷ്ടിപഥത്തിലെ സുതാര്യചതുരത്തില്‍ തെളിയുന്നു. തത്സമയ കാലാവസ്ഥാ വിവരങ്ങള്‍ മുന്നിലെത്തുന്നു. സുഹൃത്തുക്കളുടെ സന്ദേശങ്ങളും മുന്നില്‍ വരുന്നു. മറുപടി പറഞ്ഞാല്‍ മതി, അത് ടെക്സ്റ്റ് മെസേജായി അയയ്ക്കപ്പെടും.

സുഹൃത്തുക്കളുമായി വീഡിയോ ചാറ്റിങോ വീഡിയോ കോണ്‍ഫറന്‍സിങോ നടത്താനും അനായാസം സാധിക്കും. റോഡിന്റെ വശത്തുള്ള റസ്‌റ്റോറന്റിലേക്ക് നോക്കുമ്പോള്‍, ആ ഹോട്ടലിലെ അന്നത്തെ വിശേഷ വിഭവങ്ങളും വിലയും കണ്ണിന് മുന്നില്‍ എത്തുന്നു......!

മുന്നില്‍ ഒരു സര്‍ക്കസ് അഭ്യാസി. അയാളുടെ ഫോട്ടോയെടുക്കണമെങ്കില്‍ ഒന്നു പറയുകയേ വേണ്ടൂ, ദൃഷ്ടിപഥത്തില്‍ ക്യാമറ ഫ്രെയിം പ്രത്യക്ഷപ്പെടുന്നു, ചിത്രമെടുക്കുന്നു, സേവ് ചെയ്യപ്പെടുന്നു. വീഡിയോ പിടിക്കണമെങ്കിലും ഇങ്ങനെ തന്നെ. ഗൂഗിള്‍ ഗ്ലാസ് ധരിച്ചിട്ടുള്ളയാള്‍ ഫോട്ടോയോ വീഡിയോയോ പിടിക്കുകയാണെന്ന് ആരും അറിയുക പോലുമില്ല.

മുന്നിലൊരാള്‍ വരുന്നു. അയാളെ എവിടെയോ കണ്ട പരിചയം. ആളാരാണെന്ന് തപ്പാന്‍ പറഞ്ഞാല്‍ മതി, അയാളുടെ മുഖസാമ്യമുള്ള ഫോട്ടോകള്‍ക്ക് സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍ പരതി നിമിഷങ്ങള്‍ക്കകം മറുപടിയെത്തും -'ഓ, ഇത് നമ്മുടേ വടക്കേടത്തെ ചെല്ലനല്ലയോ'!

മാത്രമല്ല, ഉപയോഗിക്കുന്തോറും യൂസറുടെ ഇഷ്ടാനിഷ്ടങ്ങളും അഭിരുചികളും ഗൂഗിള്‍ ഗ്ലാസ് കൂടുതല്‍ കൂടുതല്‍ മനസിലാക്കി തുടങ്ങും. അത് ഓര്‍മയില്‍ വെയ്ക്കുകയും ചെയ്യും. അതുകൊണ്ട്, നിങ്ങള്‍ മനസില്‍ കാണുന്ന കാര്യം ആവശ്യപ്പെടും മുമ്പുതന്നെ മുന്നിലെത്തിക്കാന്‍ ഗൂഗിള്‍ ഗ്ലാസിന് സാധിക്കും.

സാധാരണ ദൃഷ്ടിപഥത്തിന് മേല്‍ എഴുത്തോ ചിത്രങ്ങളോ പതിപ്പിക്കുന്ന ഏര്‍പ്പാടാണ് ഓഗ്മെന്റഡ് റിയാലിറ്റി അഥവാ സമീപയാഥാര്‍ഥ്യം. അതാണ് ഗൂഗിള്‍ ഗ്ലാസിലൂടെ സാധ്യമാകുന്നത്. ഗൂഗിള്‍ ഗ്ലാസ് ധരിക്കുന്നവരുടെ ജീവിതത്തിന്റെ നടുത്തളത്തിലേക്ക് സമീപയാഥാര്‍ഥ്യം കുടിയേറും.

ഗൂഗിള്‍ ഗ്ലാസും ആശങ്കകളും

കാഴ്ചയില്‍ വളരെ ലളിതമായ ഉപകരണം എന്ന് തോന്നാമെങ്കിലും, ഇതുവരെ മനുഷ്യന്‍ ഉപയോഗിച്ചിട്ടുള്ള കമ്പ്യൂട്ടിങ് ഉപകരണങ്ങളില്‍ നിന്ന് വ്യത്യസ്തമായ ചില പ്രശ്‌നങ്ങള്‍ക്ക് ഗൂഗിള്‍ ഗ്ലാസ് കാരണമായേക്കാം എന്ന ആശങ്ക ഉയരുന്നുണ്ട്. അതില്‍ ആദ്യത്തേത് StoptheCyborgs.com എന്ന സൈറ്റ് ഉന്നയിച്ച 'സര്‍വവ്യാപിയാകുന്ന ഒളിക്യാമറകളുടെ പ്രശ്‌ന'മാണ്.

'ദി വെര്‍ജി'ന്റെ ലേഖകന്‍ ജോഷ്വാ ടോപോള്‍സ്‌കി ഗൂഗിള്‍ ഗ്ലാസ് ഉപയോഗിച്ച അനുഭവത്തെക്കുറിച്ച് വിവരിക്കുന്നിടത്ത് ശ്രദ്ധേയമായ ഒരു സംഭവം പറയുന്നുണ്ട്. ന്യൂയോര്‍ക്ക് നഗരത്തിലായിരുന്നു പരീക്ഷണം. ഗൂഗിള്‍ ഗ്ലാസും അണിഞ്ഞ് നീങ്ങുന്ന ടോപോള്‍സ്‌കിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ വീഡോയോ ക്യാമറകളുമുണ്ടായിരുന്നു ഒപ്പം. ഗൂഗിള്‍ ഗ്ലാസ് ആദ്യമുപയോഗിക്കുന്നതിന്റെ കൗതുകത്തില്‍, ആ ഉപകരണമുപയോഗിച്ച് മുന്നില്‍ കാണുന്ന സംഗതികളുടെ വീഡിയോ ടോപോള്‍സ്‌കിയും പകര്‍ത്തുന്നുണ്ടായിരുന്നു.


ഒരു സ്‌റ്റോറില്‍ കയറിയപ്പോള്‍, അവിടുത്തെ ചുമതലക്കാരന്‍ വീഡിയോ പിടിത്തം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടു. വീഡിയോ ക്യാമറകളെല്ലാം നിര്‍ത്തി. പക്ഷേ, ടോപോള്‍സ്‌കിയോട് ഗൂഗിള്‍ ഗ്ലാസ് ഉപയോഗിച്ച് വീഡിയോ പിടിക്കുന്നത് നിര്‍ത്താന്‍ അയാള്‍ പറഞ്ഞില്ല. കാരണം, അങ്ങനെയൊരു വീഡിയോ ഷൂട്ടിങ് നടക്കുന്ന കാര്യം അയാള്‍ക്ക് അറിയാന്‍ കഴിഞ്ഞില്ല.

ഗൂഗിള്‍ ഗ്ലാസുപയോഗിച്ചുള്ള വീഡിയോ പിടിത്തം വലിയ തോതിലുള്ള സ്വകാര്യതാ ലംഘനങ്ങള്‍ക്ക് വഴിതെളിച്ചേക്കാം എന്ന ആശങ്കയെ ഗൂഗിള്‍ ഗൗരവമായി കാണേണ്ടി വരുമെന്ന് സാരം. ഗൂഗിള്‍ ഗ്ലാസ് ഒരര്‍ഥത്തില്‍ ഒളിക്യാമറയുടെ ഫലംചെയ്യുമെന്ന വാദത്തില്‍ കഴമ്പുണ്ട്.  ഒളിക്യാമറകള്‍ സൃഷ്ടിക്കുന്ന ഭീഷണി പതിന്‍മടങ്ങായി വര്‍ധിക്കാന്‍ ഗൂഗിള്‍ ഗ്ലാസ് വഴിയൊരുക്കുമെന്നാണ് വാദം.

ഗൂഗിള്‍ ഗ്ലാസ് വരുത്താവുന്ന പ്രശ്‌നങ്ങളെപ്പറ്റി ഗൗരവതരമായ ചില ചിന്തകള്‍ പങ്കുവെച്ചിട്ടുള്ളത്, യു.എസില്‍ മസാച്യൂസെറ്റ്‌സ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നളജി (എം.ഐ.ടി) യിലെ സ്റ്റീവ് മാന്‍ ആണ്. തലയിലണിയാവുന്ന കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ വികസിപ്പിക്കുന്നതിലും, ഓഗ്മെന്റഡ് റിയാലിറ്റിയെ ആഴത്തില്‍ മനസിലാക്കുന്നതിലും മൂന്നര പതിറ്റാണ്ടിന്റെ ഗവേഷണ പരിചയമുള്ള വ്യക്തിയാണ് സ്റ്റീവ് മാന്‍.

ഇത്രകാലവും രംഗത്തെത്തിയ കമ്പ്യൂട്ടറുകളോ കമ്പ്യട്ടിങ് ഉപകരണങ്ങളോ ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനത്തില്‍ നേരിട്ട് ഇടപെടുന്നവ ആയിരുന്നില്ല. എന്നാല്‍, ഗൂഗിള്‍ ഗ്ലാസ് അതില്‍ നിന്ന് വ്യത്യസ്തമാണെന്ന് 'ഐഇഇഇ സ്‌പെക്ട്ര'ത്തില്‍ (2013 മാര്‍ച്ച് ലക്കം) സ്റ്റീവ് മാന്‍ എഴുതി. ഓഗ്മെന്റഡ് റിയാലിറ്റി അഥവാ സമീപയാഥാര്‍ഥ്യത്തെക്കുറിച്ചുള്ള പഠനങ്ങള്‍ നല്‍കിയ 'ചില പ്രധാനപ്പെട്ട പാഠങ്ങള്‍ ഗൂഗിളും മറ്റ് കമ്പനികളും അവഗണിക്കുന്നതില്‍ ഞാന്‍ ആശങ്കപ്പെടുന്നു'വെന്ന് അദ്ദേഹം പറയുന്നു.

1890 കളില്‍ അമേരിക്കന്‍ മനശ്ശാസ്ത്രജ്ഞനായ ജോര്‍ജ് സ്ട്രാറ്റണ്‍ നടത്തിയ കണ്ണട പരീക്ഷണത്തിന്റെ കാര്യം സ്റ്റീവ് മാന്‍ ചൂണ്ടിക്കാട്ടുന്നു. ലോകം തലകീഴായി കാണാന്‍ പാകത്തിലുള്ള സ്‌പെഷ്യല്‍ കണ്ണടകള്‍ സൃഷ്ടിച്ചായിരുന്നു പരീക്ഷണം. പക്ഷേ, ഏതാനും ദിവസംകൊണ്ട് സ്ട്രാറ്റന്റെ കാഴ്ച തലച്ചോര്‍ നേരെയാക്കി. ഗ്ലാസ് ധരിച്ചു തുടങ്ങിയപ്പോഴത്തെ കീഴ്‌മേല്‍ ലോകം, നേരെയായി. അങ്ങനെയെങ്കില്‍, കണ്ണട മാറ്റുമ്പോള്‍ ലോകം കീഴ്‌മേലായി കാണുമോ. അതുമുണ്ടായില്ല.

തലച്ചോര്‍ നടത്തിയ ചില ക്രമീകരണമാണ് സ്ട്രാറ്റന്റെ കാഴ്ചയെ ശരിപ്പെടുത്തിയത്. മാത്രമല്ല, വിചാരിച്ചതിലും കുറച്ച് സമയം കൊണ്ട് തലച്ചോര്‍ ആ ക്രമീകരണം വരുത്തുകയും ചെയ്തു.

കണ്ണുകളിലൂടെ ലഭിക്കുന്ന പ്രകാശീയ വിവരങ്ങള്‍ക്ക് മേല്‍ മസ്തിഷ്‌ക്കം ചില സംഗതികള്‍ കൂട്ടിച്ചേര്‍ക്കുമ്പോഴാണ് കാഴ്ച അനുഭവേദ്യമാകുക. അപ്പോള്‍ സ്ട്രാറ്റന്റെ പരീക്ഷണത്തില്‍ കണ്ടതെന്താണ്. ശരിയായ കാഴ്ച (ഇന്ദ്രിയഗോചര അനുഭവം) ഉണ്ടാകതക്ക വിധം, ലഭിക്കുന്ന വിവരങ്ങളെ മസ്തിഷ്‌ക്കം പരിവര്‍ത്തനം ചെയ്തതാണ്. മസ്തിഷ്‌ക്കത്തിന്റെ ഈ 'ക്രമീകരണം' ഒരാള്‍ക്ക് അനുഭവപ്പെടുന്നത് പോലെ ആകണമെന്നില്ല മറ്റൊരാളുടെ കാര്യത്തില്‍. അത് പ്രവചനാതീതമാണ്.

ഗൂഗിള്‍ ഗ്ലാസ് ഉപയോഗിക്കുന്നയാളുടെ വലതു കണ്ണിന് മുന്നില്‍ ദൃഷ്ടിപഥത്തിന് മുകളിലായാണ് വീഡിയോ ദൃശ്യങ്ങളും ഫോട്ടോകളുമൊക്കെ പ്രത്യക്ഷപ്പെടുക. ഒരു കണ്ണിലൂടെ ലൈവ് വീഡിയോ ഏറെ നേരം കാണുന്നത്, യൂസറുടെ കാഴ്ചയെന്ന ഇന്ദ്രീയഗോചര അനുഭവം പ്രദാനം ചെയ്യുന്ന നാഡീവ്യവസ്ഥയെ ബാധിച്ചേക്കാം. ദീര്‍ഘനേരം ഇത്തരത്തില്‍ കാഴ്ചയെ പരീക്ഷിക്കുന്നത് സ്ഥിരമായ ചില നാഡീവൈകല്യങ്ങള്‍ക്ക് - പ്രത്യേകിച്ചും കുട്ടികളില്‍ - കാരണമായേക്കാം.

സാങ്കേതികവിദ്യകള്‍ മനുഷ്യന്റെ കഴിവുകളെ പരിപോഷിക്കുന്നതിന് പകരം, മനുഷ്യന്റെ ഇന്ദ്രിയഗോചരമായ കഴിവുകളെ ആ വിദ്യയ്ക്കനുസരിച്ച് വികലമാക്കാന്‍ ഇടയാകുമോ എന്ന ഗൗരവമേറിയ ചോദ്യമാണ്, സ്റ്റീവ് മാന്‍ മുന്നോട്ട് വെയ്ക്കുന്നത്. ഗൂഗിളിന് ഈ പ്രശ്‌നം അവഗണിക്കാന്‍ കഴിയില്ല, തീര്‍ച്ച.

(അവലംബം, കടപ്പാട് : 1. ഗൂഗിള്‍;  2. I used Google Glass : the future, but with monthly updates - by Joshua Topolsky (The Verge , Feb 22, 2013); 3. 1. My 'Augmediated' Life - by Steve Mann (IEEE Spectrum, March 2013) )

Thursday, April 11, 2013

ഫോണേതായാലും, ഒഎസ് നന്നായാല്‍ മതി!

കേരള പ്രസ്സ് അക്കാദമി പ്രസിദ്ധീകരണമായ 'മീഡിയ' ഫിബ്രവരി 2013 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്
തിരുവനന്തപുരം ഭാഗത്ത് ബസ് യാത്രയ്ക്കിടെ മുന്‍സീറ്റിലിരുന്ന പയ്യനും നാല്പതുകാരനും നമ്മില്‍ നടന്ന ഡയലോഗ്-

'അണ്ണാ, പുതിയ ഫോണെങ്ങനെ' -പയ്യന്‍

'ഓ, എന്തിരു പറയാനെടേ......സംഭവം കൊള്ളാം. പക്ഷേ, എന്റെ മോന്‍ പറയണത് ഇത് വാങ്ങിയ കാശിന് രണ്ട് ഗാലക്‌സി, എന്തോന്ന് ഗാലക്‌സി വൈ വാങ്ങാരുന്നെന്ന്' - നാല്പതുകാരന്‍

'അണ്ണന്‍ വാങ്ങിയത് ഗാലക്‌സി ഡുവോസ് അല്ലേ. അതില് ആന്‍ഡ്രോയ്ഡ് നാലല്ലേ അണ്ണാ. വൈയിലാണെങ്കില്‍ വെറും ജിഞ്ചര്‍ബ്രഡ്!' - പയ്യന്‍

'ബ്രെഡ്ഡോ ഓംലെറ്റോ....ചെല്ലാ, എനിക്കിതത്ര പിടിയില്ല. ഈ കാശിന് രണ്ടെണ്ണം വാങ്ങാരുന്നെന്ന് മോന്‍ പറഞ്ഞപ്പോള്‍, അതുകേട്ട് അമ്മായിയമ്മ പറയുകാണ്, അവര്‍ക്കും വേണമായിരുന്നു ഒരു ക്യാമറഫോണ്‍ എന്ന്. രണ്ടെണ്ണം വാങ്ങിയിരുന്നെങ്കില്‍ ഒന്ന് അവര്‍ക്കെടുക്കാമായിരുന്നു പോലും!'-നാല്‍പ്പതുകാരന്‍.

'അണ്ണന്‍ പേടിക്കണ്ട, ഉടന്‍ പുതിയ സംഭവങ്ങള്‍ വരികല്ലേ - ഫയര്‍ഫോക്‌സ്, ഉബുണ്ടു ഒക്കെ'-പയ്യന്‍

'അനിയാ, ഇപ്പോള്‍ തന്നെ പുലിവാല് പിടിച്ചപോലെയായി. ഇനി ഇത്തരം വെടിഗുണ്ടു സാധനങ്ങള്‍ക്കൂടി വന്നാല്‍ എന്തിരാകുമോ എന്തോ'-നാല്പതുകാരന്‍

അവസാനം കാര്യങ്ങള്‍ അവിടെ എത്തിയിരിക്കുന്നു, മേല്‍പ്പറഞ്ഞ സംഭാഷണം കേള്‍ക്കാനിടയായ ഈയുള്ളവന്‍ മനസിലോര്‍ത്തു. കമ്പനിയും ഫോണുമൊന്നുമല്ല, അതിലെ ഒഎസ് അഥവാ ഓപ്പറേറ്റിങ് സിസ്റ്റം ആണ് പ്രധാനം എന്നായിരിക്കുന്നു.

'ഫോണേതായാലും, ഒഎസ് നന്നായാല്‍ മതി' എന്ന് പുതിയൊരു ആപ്തവാക്യം കൂടി രൂപപ്പെടുത്താം!

2007 ന് മുമ്പ് ലോകം എത്ര ലളിതമായിരുന്നു, ഞാനോര്‍ത്തു. ഒഎസ് എന്നു പറഞ്ഞാല്‍, മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ്. സ്വതന്ത്ര സോഫ്റ്റ്‌വേര്‍ പ്രേമികള്‍ക്കാണെങ്കില്‍ ലിനക്‌സ്. കാശുകാര്‍ക്കും പത്രാസുകാര്‍ക്കും ആപ്പിളിന്റെ മാക്. തീര്‍ന്നു. ഇതെല്ലാം ഡെസ്‌ക് ടോപ്പുകള്‍ക്കും ലാപ്‌ടോപ്പുകള്‍ക്കുമുള്ള ഒഎസുകള്‍. കൂടുതല്‍ തല പുകയ്‌ക്കേണ്ട കാര്യമില്ലായിരുന്നു.

അന്നും മൊബൈല്‍ ഫോണുകള്‍ ഉണ്ടായിരുന്നു. പക്ഷേ, മൊബൈല്‍ ഒഎസിനെക്കുറിച്ചോര്‍ത്ത് ആരും വ്യാകുലപ്പെട്ടിരുന്നില്ല. സിമ്പിയന്‍, പാം എന്നൊക്കെ ചില ടെക്കികള്‍ പറഞ്ഞിരുന്നു എന്നുമാത്രം.

എന്നാല്‍, 2007 ല്‍ കഥ മാറി. ആ ജനവരി 9 ന് 'മാക്‌വേള്‍ഡ് കോണ്‍ഫറന്‍സ് എക്‌സ്‌പോ'യില്‍ ആപ്പിള്‍ ഐഫോണ്‍ അവതരിപ്പിക്കപ്പെട്ടു.

അന്നത്തെ ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്‌സ് നടത്തിയ ഐഫോണ്‍ അവതരണം യുട്യൂബിലുണ്ട്. അപ്രതീക്ഷിതമായ ഭാവി മുന്നിലെത്തുമ്പോള്‍, അതിനെ സ്വാഗതം ചെയ്യണോ നിരാകരിക്കണോ എന്നറിയാതെ സംഭ്രമത്തിലാകുന്ന അവസ്ഥയാണ് 'ഫ്യൂച്ചര്‍ ഷോക്ക്' എന്ന പ്രശസ്ത ഗ്രന്ഥത്തില്‍ ആല്‍വിന്‍ ടോഫഌ വിവരിക്കുന്നത്. അത്തരമൊരു 'ഭാവിസംഭ്രമം' സ്റ്റീവ് സൃഷ്ടിക്കുന്നത് എങ്ങനെയെന്ന് ആ വീഡിയ വിളിച്ചോതുന്നു.

'എല്ലായ്‌പ്പോഴും വിപ്ലവകരമായ ഒരു ഉത്പന്നം എല്ലാറ്റിനെയും മാറ്റിമറിക്കാനായി പ്രത്യക്ഷപ്പെടുന്നു' എന്ന പ്രസ്താവനയോടെ സ്റ്റീവ് ആരംഭിക്കുന്ന ഐഫോണ്‍ അവതരണം, മുമ്പ് മകിന്റോഷ് വഴി ആപ്പിള്‍ എങ്ങനെ കമ്പ്യൂട്ടര്‍ വ്യവസായത്തെയാകെ മാറ്റിത്തീര്‍ത്തുവെന്നും, ഐപോഡ് എന്ന ഐതിഹാസിക മ്യൂസിക് പ്ലെയര്‍ വഴി സംഗീതവ്യവസായം എങ്ങനെ പരിവര്‍ത്തനം ചെയ്യപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടിയാണ് മുന്നേറുന്നത്.

'ആ ക്ലാസില്‍ പെടുന്ന വിപ്ലവകരമായ മൂന്ന് ഉത്പന്നങ്ങളാണ് ഞങ്ങളിന്ന് അവതരിപ്പിക്കുന്നത്. അതില്‍ ആദ്യത്തേത് വലിയ ടച്ച്‌സ്‌ക്രീനോടു കൂടിയ ഒരു ഐപോഡ്. രണ്ടാമത്തേത് വിപ്ലവകരമായ ഒരു മൊബൈല്‍ ഫോണ്‍. മൂന്നാമത്തേത് വലിയ മുന്നേറ്റമാകുന്ന ഇന്റര്‍നെറ്റ് ഉപകരണം' - സ്റ്റീവ് പറഞ്ഞു.

ആ വാക്യങ്ങള്‍ വീണ്ടും ആവര്‍ത്തിച്ചിട്ട് അദ്ദേഹം തനത് ശൈലിയില്‍ സദസ്സിനോട് ചോദിച്ചു : 'നിങ്ങള്‍ക്കിത് മനസിലാകുന്നുണ്ടോ? മൂന്ന് വ്യത്യസ്ത ഉപകരണങ്ങളല്ലിത്, ഇത് ഒറ്റ ഉപകരണമാണ്. ഞങ്ങളതിനെ ഐഫോണ്‍ എന്ന് വിളിക്കുന്നു'. സ്‌റ്റേജില്‍ സ്റ്റീവിന് പിന്നിലെ സ്‌ക്രീനില്‍ ഐഫോണിന്റെ വലിയ ചിത്രം തെളിഞ്ഞു. ഐഫോണ്‍ എന്ന പേര് ലോകം ആദ്യമായി കേട്ടു. 

ഭാവിയാണ് തങ്ങളുടെ മുന്നില്‍ തെളിയുന്നതെന്നും, മൊബൈല്‍ കമ്പ്യൂട്ടിങിന്റെ പുത്തന്‍ യുഗമാണ് ഉത്ഘാടനം ചെയ്യപ്പെട്ടിരിക്കുന്നതെന്നും അന്ന് മിക്കവരും തിരിച്ചറിഞ്ഞിട്ടുണ്ടാകില്ല. എങ്കിലും, സദസ്സ് കരഘോഷത്താന്‍ പ്രകമ്പനം കൊണ്ടു.

ആധുനിക സ്മാര്‍ട്ട്‌ഫോണ്‍ യുഗം ആരംഭിച്ചത് അങ്ങനെയാണ്. മൊബൈല്‍ ഒഎസുകളെക്കുറിച്ച് ആളുകള്‍ ചിന്തിക്കാന്‍ തുടങ്ങിയതും ഐഫോണിന്റെ വരവോടെ തന്നെ.

ഐഫോണ്‍, ഐപോഡ് ടച്ച്, ഐപാഡ്, ആപ്പിള്‍ ടിവി എന്നീ ഉപകരണങ്ങളുടെ അത്മാവായി പ്രവര്‍ത്തിക്കുന്ന ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റം അഥവാ ഐഒഎസ് ( iOS ) ആപ്പിള്‍ വികസിപ്പിച്ചത് കമ്പനിയുടെ 'മാക് ഒഎസ് എക്‌സി'ല്‍ നിന്നാണ്.

ലോകം കണ്ട ആദ്യ മൊബൈല്‍ ഒഎസ് ആയിരുന്നില്ല ഐഒഎസ്. സ്മാര്‍ട്ട്‌ഫോണ്‍ ഒഎസുകള്‍ മുമ്പും ഉണ്ടായിരുന്നു. ആദ്യ സ്മാര്‍ട്ട്‌ഫോണായ 'ഐബിഎം സിമോണ്‍' (1993) തന്നെ ടച്ച്‌സ്‌ക്രീനും ഈമെയില്‍ സംവിധാനവുമുള്ള ഫോണായിരുന്നു. 'നോക്കിയ എസ്40' (1999), 'എറിക്‌സണ്‍ ആര്‍ 380' ഫോണിലൂടെ ആദ്യമായി രംഗത്തെത്തിയ സിമ്പിയന്‍ (2000), ബ്ലാക്ക്ബറി (2002), നോക്കിയയുടെ മീമോ (2005) ഒക്കെ ഐഒഎസിന് മുമ്പ് രംഗത്തെത്തിയവയാണ്.
പക്ഷേ, യഥാര്‍ഥ മൊബൈല്‍ ഒഎസ് എങ്ങനെയായിരിക്കണം എന്ന് ഐഒഎസ് ആണ് ലോകത്തിന് കാട്ടിക്കൊടുത്തത്. ഐഫോണിനായി ആപ്പിള്‍ പുതിയതായി ഒന്നും കണ്ടുപിടിച്ചിട്ടില്ല എന്ന് പറയാറുണ്ട്. ശരിയാണ്. പക്ഷേ, എല്ലാറ്റിനെയും ഉപഭോക്താവിന്റെ സൗകര്യത്തിനും ആവശ്യത്തിനും അനുസരിച്ച് നവീകരിക്കാന്‍ സ്റ്റീവ് ജോബ്‌സിനും സംഘത്തനുമായി. പിന്നീട് രംഗത്തെത്തിയ എല്ലാ സ്മാര്‍ട്ട്‌ഫോണ്‍ ഒഎസുകളിലും ഐഒഎസ് വലിയ തോതില്‍ സ്വാധീനം ചെലുത്തി.

വരാന്‍ പോകുന്ന സ്മാര്‍ട്ട്‌ഫോണ്‍ വിപ്ലവത്തെക്കുറിച്ച് ആപ്പിളിനെപ്പോലെ തന്നെ ധാരണയുണ്ടായിരുന്നു മറ്റൊരു കമ്പനിയുണ്ടായിരുന്നു. അത് അക്കാലത്ത് മൊബൈല്‍ രംഗവുമായി നേരിട്ട് യാതൊരു ബന്ധവുമില്ലാത്ത ഗൂഗിള്‍ ആയിരുന്നു. ആന്‍ഡ്രോയ്ഡ് എന്ന മൊബൈല്‍ സോഫ്റ്റ്‌വേര്‍ കമ്പനിയെ 2005 ല്‍ ഗൂഗിള്‍ ഏറ്റെടുത്ത് സ്വന്തമാക്കിയിരുന്നു.

ഐഫോണ്‍ രംഗത്തെത്തിയ 2007 ല്‍ തന്നെ, സോണി, എച്ച്ടിസി, ഡെല്‍, ഇന്റല്‍, മോട്ടറോള, സാംസങ്, എല്‍ജി എന്നിങ്ങനെ ഡസണ്‍ കണക്കിന് ഐടി കമ്പനികളെ സഹകരിപ്പിച്ച് ഗൂഗിളിന്റെ നേതൃത്വത്തില്‍ 'ഓപ്പണ്‍ ഹാന്‍ഡ്‌സെറ്റ് അലയന്‍സ്' നിലവില്‍ വന്നു. സൗജന്യ മൊബൈല്‍ ഒഎസ് ആയ ആന്‍ഡ്രോയ്ഡിന്റെ വികസനവും ഉപയോഗവുമായിരുന്നു ആ കൂട്ടായ്മയുടെ ലക്ഷ്യം.

അങ്ങനെ ഗൂഗിളും മൊബൈല്‍ രംഗത്ത് എത്തി. ഓപ്പണ്‍ ഹാന്‍ഡ്‌സെറ്റ് അലയന്‍സ് പുറത്തിറക്കിയ ആന്‍ഡ്രോയിഡ് 1.0 പതിപ്പില്‍ പ്രവര്‍ത്തിക്കുന്ന എച്ച്ടിസി ഡ്രീം (2008) ആയിരുന്നു വിപണിയിലെത്തിയ ആദ്യ ആന്‍ഡ്രോയ്ഡ് ഫോണ്‍. പിന്നീട് കണ്ടത് ഒരു ആന്‍ഡ്രോയ്ഡ് പ്രളയമാണ്. ഒട്ടേറെ റേഞ്ചുകളിലുള്ള ആന്‍ഡ്രോയ്ഡ് ഫോണുകള്‍ വിവിധ കമ്പനികള്‍ രംഗത്തെത്തിച്ചു. സാംസങിനെപ്പോലൊരു കമ്പനിയെ ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയാക്കി മാറ്റാന്‍ സഹായിച്ചത് ആന്‍ഡ്രോയ്ഡ് ഫോണുകളാണ്. ഇന്നിപ്പോള്‍, ക്യാമറയിലേക്കും ടിവിയിലേക്കും പ്രൊജക്ടറുകളിലേക്കും, എന്തിന് ഫ്രിഡ്ജിലേക്ക് പോലും ആന്‍ഡ്രോയ്ഡ് കുടിയേറുന്ന കാഴ്ചയാണ് ലോകം കാണുന്നത്.

ആപ്പിളുമായി നേരിട്ടുള്ള മത്സരത്തിലേക്കാണ് ആന്‍ഡ്രോയ്ഡ് ഗൂഗിളിനെ നയിച്ചത്. ഐഒഎസിനെ അനുകരിച്ചാണ് ആന്‍ഡ്രോയ്ഡ് രൂപപ്പെടുത്തിയതെന്ന് സ്റ്റീവ് ജോബ്‌സ് തുറന്നാക്ഷേപിച്ചു. 'ശരിക്കും അതൊരു (ആന്‍ഡ്രോയ്ഡ്) മോഷണവസ്തുവാണ്' -സ്റ്റീവ് മരിക്കുന്നതിന് മുമ്പ് പ്രസ്താവിച്ചു. അതില്‍ കുറച്ച് വാസ്തവവുമുണ്ടായിരുന്നു. ആന്‍ഡ്രോയ്ഡിനെതിരെ ഒരു 'ആണവയുദ്ധ'ത്തിന് പോലും താന്‍ സന്നദ്ധനാണെന്ന് ജീവചരിത്രകാരനായ വള്‍ട്ടര്‍ ഇസാക്‌സനോട് സ്റ്റീവ് പറഞ്ഞു.

മത്സരം മുറുകുന്തോളും ആപ്പിളും ഗൂഗിളും തമ്മിലുള്ള ശത്രുതയും വര്‍ധിച്ചു. ടെക്‌നോളജി രംഗത്ത് ഇന്ന് നടക്കുന്ന പേറ്റന്റ് യുദ്ധങ്ങളുടെ യാഥാര്‍ഥ പശ്ചാത്തലം തേടിയാല്‍ എത്തുക ഈ ശത്രുതയിലേക്കായിരിക്കും.

ഐഫോണും ആന്‍ഡ്രോയ്ഡും അരങ്ങു തകര്‍ക്കുമ്പോള്‍, ടെക് രംഗത്ത് വലിയ കൊമ്പന്‍മാരായിരുന്ന പല കമ്പനികള്‍ക്കും വെറും കാഴ്ചക്കാരായി നില്‍ക്കേണ്ടി വന്നു. മൊബൈല്‍ രംഗത്ത് എന്തു ചെയ്യണമെന്നറിയാത്ത ആശയക്കുഴപ്പത്തിലായി മൈക്രോസോഫ്റ്റ്. കൊമ്പും ചിറകുമൊടിഞ്ഞ് ചോര കിനിയുന്ന അവസ്ഥയിലായി ലോകത്തെ ഏറ്റവും വലിയ മൊബൈല്‍ കമ്പനിയായ നോക്കിയ. ബ്ലാക്ക്ബറിയുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞു.

മൊബൈല്‍ ഒഎസുകള്‍ തന്നെ ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ക്കും ജീവനേകാന്‍ തുടങ്ങിയതോടെ ഒരുകാര്യം വ്യക്തമായി. പരമ്പരാഗത കമ്പ്യൂട്ടര്‍രംഗം മൊബൈലിലേക്ക് സംക്രമിച്ചിരിക്കുന്നു. മൊബൈലാണ് ഭാവി. ആപ്പിളിനും ഗൂഗിളിനും അത് തിരിച്ചറിയാന്‍ കഴിഞ്ഞു. മൈക്രോസോഫ്റ്റ് അത് മനസിലാക്കാന്‍ വൈകി. എങ്കിലും, 2010 ഫിബ്രവരിയില്‍ അവവതരിപ്പിച്ച വിന്‍ഡോസ് ഫോണ്‍ ഒഎസിന്റെയും, ആ ഒഎസിനായ നോക്കിയയുമായുണ്ടാക്കിയ കരാറിന്റെയും സഹായത്തോടെ മൊബൈല്‍ രംഗത്ത് ശക്തി തെളിയിക്കാമെന്ന പ്രതീക്ഷയിലാണ് മൈക്രോസോഫ്റ്റ് ഇപ്പോഴും. മാത്രമല്ല, ടാബ്‌ലറ്റുകള്‍ക്കും കൂടി ഉപയോഗിക്കാന്‍ പാകത്തിലാണ് വിന്‍ഡോസ് 8 ഒഎസ് മൈക്രോസോഫ്റ്റ് രംഗത്തെത്തിച്ചിരിക്കുന്നത്. മൊബൈല്‍ കമ്പ്യൂട്ടിങ് രംഗത്ത് മൈക്രോസോഫ്റ്റിനെ ഇനി അവഗണിക്കാനാകില്ല എന്ന് സാരം.

2007 ല്‍ ആരംഭിച്ച സ്മാര്‍ട്ട്‌ഫോണ്‍ വിപ്ലവത്തില്‍ ഇതുവരെ രംഗം അടക്കിവാണത് ഐഫോണും ആന്‍ഡ്രോയിഡും ആയിരുന്നു. അതിന്റെ സൂചന 2012 അവസാനം ആഗോള വിപണിയില്‍ വിവിധ മൊബൈല്‍ ഒഎസുകളുടെ വിഹിതമെത്രയെന്ന് നോക്കിയാല്‍ വ്യക്തമാകും. ആന്‍ഡ്രോയ്ഡിന്റെ വിപണി വിഹിതം 2011 ല്‍ 52. 5 ശതമാനമായിരുന്നത്, 2012 ല്‍ 72.4 ശതമാനമായി. അതേസമയം, ഐഒഎസിന്റേത് 15 ല്‍ നിന്ന് 13.9 ശതമാനമായി താണു. എങ്കിലും രണ്ട് ഒഎസുകളുടെയും കൂടി മൊത്തം വിഹിതം 86 ശതമാനത്തില്‍ കൂടുതലാണ്. അവശേഷിക്കുന്ന 14 ശതമാനം മാത്രമാണ് ബാക്കി എല്ലാ മൊബൈല്‍ ഒഎസുകള്‍ക്കും കൂടിയുള്ളത്.

മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഫോണിന് സ്വീകാര്യത വര്‍ധിക്കുകയും, പുതിയ മൊബൈല്‍ ഒഎസുകള്‍ രംഗത്തെത്തുകയും ചെയ്യുമ്പോള്‍ ആന്‍ഡ്രോയ്ഡിനും ഐഒഎസിനും ഇപ്പോഴത്തെ അവയുടെ മൃഗീയ മേല്‍ക്കോയ്മ നിലനിര്‍ത്താന്‍ കഴിയുമോ?

ഒരുപക്ഷേ, ഈ ചോദ്യത്തിന് 2013 ഉത്തരം നല്‍കിയേക്കും.

പുതിയ ഒരുപിടി മൊബൈല്‍ ഒഎസുകള്‍, അതും ഐടി രംഗത്ത് മികവ് തെളിയിച്ച ഗ്രൂപ്പുകളില്‍നിന്ന്, രംഗത്തെത്തുന്നു എന്നതാണ് 2013 ന്റെ സവിശേഷത. അതില്‍ ഏറ്റവും ശ്രദ്ധേയം രണ്ടെണ്ണമാണ് - ഉബുണ്ടു മൊബൈലും, ഫയര്‍ഫോക്‌സ് ഒഎസും. ആന്‍ഡ്രോയ്ഡ് പോലെ ലിനക്‌സ് അധിഷ്ഠിതമാണ് ഇവ രണ്ടും. മാത്രമല്ല, സ്വതന്ത്രകമ്പ്യൂട്ടിങ് ഗ്രൂപ്പുകളുടെ പിന്തുണ ഏറെയുള്ളവയാണ് രണ്ട് കമ്പനികളും.

ആന്‍ഡ്രോയ്ഡിനെയും ഐഒഎസിനെയും അപേക്ഷിച്ച് പുതുമയുള്ള ഇന്റര്‍ഫേസാണ് ഉബുണ്ടു മൊബൈലിന്റേത്. ഡ്യുവല്‍ കോര്‍ പ്രൊസസറും 512 എംബി റാമും ആണ് ഒരു ഹാന്‍ഡ്‌സെറ്റിന് ഉബുണ്ടു മൊബൈലില്‍ പ്രവര്‍ത്തിക്കാന്‍ വേണ്ട കുറഞ്ഞ യോഗ്യതകളെന്ന് നിര്‍മാതാക്കള്‍ പറയുന്നു. ഉബുണ്ടുവിനായി കാര്യമായ ആപ്ലിക്കേഷനുകളൊന്നും അവതരിപ്പിക്കപ്പെട്ടിട്ടില്ല. ലിനക്‌സ് അധിഷ്ഠിതമാകയാല്‍, ആന്‍ഡ്രോയ്ഡ് ആപുകള്‍ ഇതിലും ഓടുമെന്നാണ് കരുതുന്നത്.

കമ്പ്യൂട്ടര്‍ ഉപയോക്താക്കള്‍ക്ക് പരിചിതമാണ് ഫയര്‍ഫോക്‌സ് ബ്രൗസര്‍. ഓണ്‍ലൈന്‍ കൂട്ടായ്മയുടെ ഫലം. അതിന് പിന്നിലുള്ള മോസില്ല കമ്പനിയാണ് ക്ലൗഡ് അധിഷ്ഠിത ഫയര്‍ഫോക്‌സ് ഒഎസ് അവതരിപ്പിച്ചിട്ടുള്ളത്. അതിന്റെ പ്രധാന ഡിസൈന്‍ ഘടകങ്ങള്‍ ആന്‍ഡ്രോയ്ഡിനോട് സാമ്യമുള്ളവയാണ്. എച്ച്ടിഎംഎല്‍, സിഎസ്എസ്, ജാവാ സ്‌ക്രിപ്റ്റ് തുടങ്ങിയ വെബ് സ്റ്റാന്‍ഡേര്‍ഡുകള്‍ അടിസ്ഥാനമാക്കിയാണ് ഈ മൊബൈല്‍ ഒഎസ് രൂപപ്പെടുത്തിയിട്ടുള്ളത്. ക്ലൗഡ് അധിഷ്ഠതമാകയാല്‍ കുറഞ്ഞ വിലയ്ക്ക് ഫയര്‍ഫോക്‌സ് ഫോണുകള്‍ വിപണിയിലെത്തിക്കാന്‍ നിര്‍മാതാക്കള്‍ക്ക് കഴിയും. ഒട്ടേറെ മൊബൈല്‍ സര്‍വീസ് കമ്പനികളും ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളും ഫയര്‍ഫോക്‌സ് ഒഎസിന് ഇതിനകം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

2013 ലെ മറ്റൊരു മൊബൈല്‍ ഒഎസ് ആയ ബ്ലാക്ക്ബറി 10 ഇതിനകം അവതരിപ്പിക്കപ്പെട്ടു കഴിഞ്ഞു. പുതിയ ഒഎസ് അവതരിപ്പിച്ചതിനൊപ്പം, ബ്ലാക്ക്ബറി സൃഷ്ടാക്കളായ കനേഡിയന്‍ കമ്പനി റിസര്‍ച്ച് ഇന്‍ മോഷന്‍ (റിം) അതിന്റെ പേര് 'ബ്ലാക്ക്ബറി'യെന്ന് മാറ്റുകയും ചെയ്തു. നവസ്മാര്‍ട്ട്‌ഫോണ്‍ വിപ്ലവത്തില്‍ ബ്ലാക്ക്ബറി നേരിട്ട തിരിച്ചടിയില്‍ നിന്ന് കരകയറാനുള്ള അവസാനത്തെ ശ്രമമെന്നാണ് ബ്ലാക്ക്ബറി 10 ന്റെ പിറവി വിലയിരുത്തപ്പെടുന്നു. ബ്ലാക്ക്ബറി ഹബ്ബ്, ഫ്‌ളോ യുഐ, ആക്ടീവ് ഫ്രെയിംസ് തുടങ്ങി ഒട്ടേറെ പുതിയ ഫീച്ചറുകളുമായാണ് ബ്ലാക്ക്ബറി 10 ന്റെ വരവ്. ഉപഭോക്താക്കള്‍ എങ്ങനെ ബ്ലാക്ക്ബറി 10 നെ ഏറ്റെടുക്കും എന്നേ ഇനി അറിയേണ്ടതുള്ളൂ.

ഇതുകൊണ്ടും തീരുന്നില്ല 2013 ലെ അവതാരങ്ങള്‍. നോക്കിയയുടെ മീഗോ ഉപയോഗിച്ച് ഒരു എച്ച്ടിഎംഎല്‍ 5 മൊബൈല്‍ പ്ലാറ്റ്‌ഫോം രൂപപ്പെടുത്താന്‍ സാംസങും ഇന്റലും കൈകോര്‍ത്തിന്റെ ഫലമാണ് ടിസെന്‍ ( Tizen ) ഒഎസ്. വെറുമൊരു മൊബൈല്‍ ഒഎസ് അല്ല ഇത്. ആന്‍ഡ്രോയ്ഡിനെപ്പോലെ, മൊബൈലുകള്‍ക്കും ടാബ്‌ലറ്റുകള്‍ക്കും ടെലിവിഷനുകള്‍ക്കും മറ്റ് ഉപകരണങ്ങള്‍ക്കും ഈ പ്ലാറ്റ്‌ഫോം പ്രയോജനപ്പെടും. ആപ്ലിക്കേഷന്‍ വികസിപ്പിക്കുന്നവര്‍ക്കായി ടിസെന്റെ 'സോഫ്റ്റ്‌വേര്‍ ഡെവലപ്പ്‌മെന്റ് കിറ്റ്' (SDK) ഇതിനകം പുറത്തിറക്കിക്കഴിഞ്ഞു. ഇന്റര്‍നെറ്റ് ആപുകളുടെ കാര്യത്തില്‍ ആന്‍ഡ്രോയ്ഡിനെക്കാളും മികച്ച സുരക്ഷിതത്വമാണ് ടിസെന്‍ വാഗ്ദാനം ചെയ്യുന്നത്. ടിസെന്‍ അധിഷ്ഠിതമായ ഒരു സാംസങ് ഗാലക്‌സി എസ് 3 ഫോണ്‍ അണിയറയില്‍ ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്.

നോക്കിയയുടെ മീഗോ ഒഎസ് അടിസ്ഥാനമാക്കിയ മറ്റൊരു മൊബൈല്‍ ഒഎസ് കൂടി താമസിയാതെ രംഗത്തെത്തും - സാലിഫിഷ് ( Salifish ) ഒഎസ്. മീഗോയ്ക്ക് വേണ്ടി നോക്കിയയില്‍ പ്രവര്‍ത്തിച്ച ഡെവലപ്പര്‍മാരാണ് പുതിയ സംരംഭത്തിന് പിന്നില്‍. 'ജോല്ല' (Jolla) എന്ന പേരിലുള്ള കമ്പനിയാണ് സാലിഫിഷ് പുറത്തിറക്കുന്നത്. ആന്‍ഡ്രോയ്ഡില്‍നിന്ന് വ്യത്യസ്തമായ പ്രവര്‍ത്തനവും ഇന്റര്‍ഫേസും സാധ്യമാകാന്‍ പാകത്തിലാണ് ഈ ഒഎസിന്റെ സൃഷ്ടി. ആം (ARM), ഇന്റര്‍ ചിപ്പുകളെ പിന്തുണയ്ക്കുന്നതാകും സാലിഫിഷ്. മള്‍ട്ടിടാസ്‌ക്കിങ് അനായാസം നടക്കും, കസ്റ്റമറൈസേഷന്‍ എത്ര വേണമെങ്കിലുമാകാം.

കഴിഞ്ഞ നവംബറില്‍ ആദ്യ സാലിഫിഷ് ഫോണ്‍ അവതരിപ്പിക്കപ്പെട്ടെങ്കിലും, അത്തരം ഫോണുകളുടെ കാര്യമായ ഉത്പാദനം 2014 ലേ ആരംഭിക്കൂ. ക്യാമറകള്‍, ടെലിവിഷന്‍ തുടങ്ങി മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളിലും ഉപയോഗിക്കാന്‍ പാകത്തിലാണ് സാലിഫിഷ് എത്തുക.

പുതിയ ഒഎസുകളില്‍ മിക്കതും ആന്‍ഡ്രോയ്ഡിനോട് മുട്ടാനാണ് എത്തുന്നത് എന്നകാര്യം ശ്രദ്ധിക്കുക. മത്സരം മുറുകും, തീര്‍ച്ച.

മൊബൈല്‍ ഒഎസുകളുടെ പുതിയ കാലത്തിലേക്കാണ് 2013 ഓടെ ലോകം പ്രവേശിക്കുക എന്നു സാരം. ഉപഭോക്താക്കളെ സംബന്ധിച്ച് തിരഞ്ഞെടുപ്പിന് കൂടുതല്‍ അവസരങ്ങളുണ്ടാകും. സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് വൈവിധ്യമേറും. ഇന്നവേഷന്റെ തോത് വര്‍ധിക്കും. കുറഞ്ഞ വിലയ്ക്ക് മികച്ച ഫോണ്‍ തിരഞ്ഞെടുക്കാനാകും. തീര്‍ച്ചയായും ഇത് പ്രതീക്ഷയ്ക്ക് വക നല്‍കുന്നു.

(അവലംബം, കടപ്പാട്: 1. Steve Jobs (2011), by Walter Isaacson; 2. Google Enters the Wireless World, by Miguel Helft and John Markoff, New York Times, Nov 5, 2007; 3. Wikipedia.org; 4. MB4Tech.com)

Thursday, February 07, 2013

ഇന്റര്‍നെറ്റിന്റെ അവകാശികള്‍

കേരള പ്രസ്സ് അക്കാദമി പ്രസിദ്ധീകരണമായ 'മീഡിയ' ജനവരി 2013 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത് 

ആകാശവും വായുവും പോലെയാണ് നമുക്കിപ്പോള്‍ ഇന്റര്‍നെറ്റ്. സര്‍വവ്യാപി. കമ്പ്യൂട്ടറും മൊബൈലും മാത്രമല്ല, ഫ്രിഡ്ജും കാടും ജലവിതരണപൈപ്പുകളുമെല്ലാം ഇന്റര്‍നെറ്റിലേക്ക് ഘടിപ്പിക്കപ്പെടുമെന്ന കാലം വിദൂരമല്ലെന്നാണ് ടെക് പണ്ഡിതരുടെ അഭിപ്രായം.

ഈ സാഹചര്യത്തില്‍ ആരാണ് ഇന്റര്‍നെറ്റ് നിയന്ത്രിക്കേണ്ടതെന്ന ചോദ്യം, വായുവും ആകാശവും ആരാണ് നിയന്ത്രിക്കേണ്ടത് എന്ന് ചോദിക്കുന്നതു പോലെയാണെന്ന് തോന്നിയേക്കാം. വെറും തോന്നല്‍ മാത്രമല്ല ഇത്. ഇന്ന് നമ്മള്‍ കാണുന്ന ഇന്റര്‍നെറ്റിന് കഴിഞ്ഞ നൂറ്റാണ്ടില്‍ അറുപതുകളിലും എഴുപതുകളിലും അടിത്തറ പണിതവര്‍, അത് ആരുടെയെങ്കിലും നിയന്ത്രണത്തിലോ ഉടമസ്ഥതയിലോ ആകാത്ത വിധമാണ് രൂപപ്പെടുത്തിയത്. തൊണ്ണൂറുകളുടെ ആദ്യം വേള്‍ഡ് വൈഡ് വെബ്ബ് രംഗത്തെത്തുമ്പോഴും, അതൊരു പേറ്റന്റ് ചെയ്ത വിദ്യയായി അവതരിപ്പിക്കപ്പെടാതിരിക്കാന്‍ അതിന്റെ ഉപജ്ഞാതാവ് ഏറെ ശ്രദ്ധിച്ചു.

ഇന്റര്‍നെറ്റ് വഴിയുള്ള ആശയവിനിമയം സ്വതന്ത്രമായിരിക്കണം, ആരുടെയും നിയന്ത്രണത്തിലാവരുത് -ഇതായിരുന്നു കാഴ്ചപ്പാട്. ഈയൊരു കാഴ്ചപ്പാടിന്റെ പിന്‍ബലത്തില്‍ രൂപപ്പെട്ടതുകൊണ്ട് ഐക്യരാഷ്ടസഭ പോലുള്ള അന്താരാഷ്ട്ര സംഘനകള്‍ക്ക് ഇന്റര്‍നെറ്റിന്റെ നിയന്ത്രണത്തില്‍ കാര്യമായ പങ്കില്ലാതായി.

ആഗോളകമ്മ്യൂണിക്കേഷന്‍ സംബന്ധിച്ച നയങ്ങള്‍ നിശ്ചയിക്കുന്നത് യു.എന്നിന് കീഴിലുള്ള 'അന്താരാഷ്ട്ര ടെലിക്കമ്മ്യൂണിക്കേഷന്‍ യൂണിയന്‍' (ITU) ആണ്. ശീതയുദ്ധത്തിന്റെ കറുത്തനാളുകളില്‍ പോലും സ്തുത്യര്‍ഹമായി ആ ഏജന്‍സി പ്രവര്‍ത്തിച്ചു. മറ്റ് യു.എന്‍.ഏജന്‍സികളുമായി താരതമ്യം ചെയ്താല്‍ കാര്യമായ തര്‍ക്കങ്ങള്‍ക്കൊന്നും ഇടകൊടുക്കാതെ മുന്നേറാന്‍ അതിനായി. അന്താരാഷ്ട്രതലത്തില്‍ റേഡിയോ സ്‌പെക്ട്രം കൈകാര്യം ചെയ്യുന്നതിലും, റേഡിയോ കമ്മ്യൂണിക്കേഷനില്‍ പുതിയ സ്റ്റാന്‍ഡേര്‍ഡുകള്‍ വികസിപ്പിക്കുന്നതിലും വലിയ പങ്കാണ് ഐ.ടി.യു.വഹിച്ചത്.

ആ സംഘടനയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര ഉടമ്പടിയായ 'ഇന്റര്‍നാഷണല്‍ ടെലികമ്മ്യൂണിക്കേഷന്‍ റെഗുലേഷന്‍സ്' (ITR) ഏറ്റവുമൊടുവില്‍ പുതുക്കിയത് ഏതാണ്ട് കാല്‍നൂറ്റാണ്ട് മുമ്പ് (1988 ല്‍) ആണ്. ആ ഉടമ്പടി നിലവില്‍ വന്ന ശേഷം കമ്മ്യൂണിക്കേഷന്‍ രംഗം വിപ്ലവകരമായി മാറി. വെബ്ബിന്റെ ആവിര്‍ഭവിച്ചു, സൈബര്‍യുഗം ഉദയംചെയ്തു. കമ്മ്യൂണിക്കേഷന്റെ മാത്രമല്ല, ആഗോള സാമ്പത്തിക ഇടപാടുകളുടെയും ക്രയവിക്രയങ്ങളുടെയും നട്ടെല്ലായി ഇന്റര്‍നെറ്റ് പരിണമിച്ചു.

ഇക്കാര്യം പ്രതിഫലിക്കാത്ത ഒരു ആഗോള കമ്മ്യൂണിക്കേഷന്‍ ഉടമ്പടിക്ക് എന്ത് പ്രസക്തിയുണ്ടാകുമെന്ന് ആലോചിച്ചു നോക്കുക. ശരിക്കുപറഞ്ഞാല്‍, 1988 ലെ ഉടമ്പടി ഒരു 'ചത്ത പൂച്ച'യാണ്. പുതിയ സാഹചര്യങ്ങള്‍ക്കൂടി പ്രതിഫലിക്കത്തക്കവിധം അതിനെ പുതുക്കുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ ഡിസംബറില്‍ 12 ദിവസം നീണ്ട 'വേള്‍ഡ് കോണ്‍ഫറന്‍സ് ഓണ്‍ ഇന്റര്‍നാഷണല്‍ ടെലിക്കമ്മ്യൂണിക്കേഷന്‍സ്' (ഡബ്ല്യു.സി.ഐ.ടി) ദുബായില്‍ നടന്നത്. 193 രാജ്യങ്ങളില്‍ നിന്നായി 600 പ്രതിനിധികള്‍ പങ്കെടുത്ത ആ സമ്മേളനം പക്ഷേ, പരാജയത്തിലാണ് കലാശിച്ചത്. ഇന്റര്‍നെറ്റായായിരുന്നു പരാജയകാരണം!

ലോകസമൂഹത്തെ ഒട്ടേറെ വിജയങ്ങളിലേക്കും പുതിയ മുന്നേറ്റങ്ങളിലേക്കും നയിക്കുന്ന ഇന്റര്‍നെറ്റ്, കമ്മ്യൂണിക്കേഷനുമായി ബന്ധപ്പെട്ട ഒരു ലോകസമ്മേളനം പരാജയപ്പെടുന്നതിന് കാരണമായി എന്നത് വിചിത്രമായി തോന്നാം! പക്ഷേ, സംഭവിച്ചത് അങ്ങനെയാണ്. ഒപ്പുവെയ്ക്കാന്‍ അവകാശമുള്ള 144 രാജ്യങ്ങളില്‍ 89 എണ്ണമേ പുതുക്കിയ ഉടമ്പടിയില്‍ ഡിസംബര്‍ 14 ന് ഒപ്പുവെച്ചുള്ളു. 45 രാജ്യങ്ങള്‍ അത് അംഗീകരിക്കാന്‍ വിസമ്മതിച്ചു. ഉടമ്പടിക്ക് നിയമപ്രാബല്യം വരിക 2015 ജനവരി ഒന്നിനാണ്. അതിനാല്‍, വിശദമായ ചര്‍ച്ചയ്ക്ക് ശേഷം ഉടമ്പടിയില്‍ ഒപ്പിടാം എന്ന നിലപാട് ഇന്ത്യയുള്‍പ്പടെ ചില രാജ്യങ്ങള്‍ സ്വീകരിച്ചു.

ഇത്രകാലവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുകയും വലിയ വിവാദങ്ങള്‍ക്ക് വഴിവെയ്ക്കാതെ കാര്യങ്ങള്‍ നിര്‍വഹിക്കുകയും ചെയ്ത ഐ.ടി.യു.പോലൊരു സംഘടന ഇങ്ങനെയൊരു പ്രതിസന്ധിയിലകപ്പെടുന്നത് ആദ്യമായാണ്. ഇന്റര്‍നെറ്റ് നിയന്ത്രണവുമായി ബന്ധപ്പെട്ട ചില പരാമര്‍ശങ്ങള്‍ പുതുക്കിയ ടെലികമ്മ്യൂണിക്കേഷന്‍ ഉടമ്പടിയില്‍ കടന്നുകൂടിയാതാണ്, അവസാന നിമിഷം സമ്മേളനം പരാജയപ്പെടാന്‍ ഇടയാക്കിയത്.

ഇന്റര്‍നെറ്റിന്റെ സാങ്കേതിക അടിത്തറ സജ്ജമാക്കുന്നതില്‍ രാജ്യങ്ങള്‍ക്ക് തുല്യമായ അവകാശം അനുവദിക്കാമോ - ഇതായിരുന്നു ദുബായ് സമ്മേളനത്തെ ആദ്യാവസാനം പിന്തുടര്‍ന്ന ചോദ്യം. ഇക്കാര്യത്തില്‍ രാജ്യങ്ങള്‍ക്ക് തുല്യമായ അവകാശം ആകാമെങ്കില്‍ അക്കാര്യം ടെലിക്കമ്മ്യൂണിക്കേഷന്‍ ഉടമ്പടിയില്‍ പ്രതിഫലിക്കണം എന്നും വാദമുയര്‍ന്നു. എന്നാല്‍, ഉടമ്പടിയിലെ വ്യവസ്ഥകള്‍ ഇന്റര്‍നെറ്റിനെ ഏതെങ്കിലും വിധത്തില്‍ നിയന്ത്രിക്കുന്നതിലേക്ക് വന്നുകൂടാ എന്ന് മറുചേരി വാദിച്ചു. അങ്ങനെയാണ് സമ്മാളനം പരാജയപ്പെട്ടത്.

ലോകരാഷ്ട്രങ്ങള്‍ രണ്ടുചേരിയാകുന്നതിനാണ് ദുബായ് സാക്ഷ്യം വഹിച്ചത്. 'ദി എക്കണോമിസ്റ്റ്' വാരിക ഇക്കാര്യത്തില്‍ നടത്തിയ നിരീക്ഷണം ശ്രദ്ധേയമാണ്. ശീതയുദ്ധകാലത്തെ അനുസ്മരിപ്പിക്കുന്ന ചേരിതിരിവായിരുന്നു അതെന്ന് വാരികയുടെ റിപ്പോര്‍ട്ട് പറയുന്നു. റഷ്യയുടെയും ചൈനയുടെയും നേതൃത്വത്തില്‍ ഒരു വിഭാഗം, അമേരിക്കയുടെയും മറ്റ് പാശ്ചാത്യരാജ്യങ്ങളുടെയും മറുചേരി! ഇന്റര്‍നെറ്റ് ലോകത്തെ പുതിയൊരു ശീതയുദ്ധത്തിലേക്ക് തള്ളിവിടുകയാണ് എന്നുപോലും പറഞ്ഞാല്‍ അധികമാകില്ല.

ഇന്റര്‍നെറ്റിന്റെ നിയന്ത്രണത്തിലും സാങ്കേതിക വികാസത്തിലും രാജ്യങ്ങള്‍ക്ക് തുല്യാവകാശം വേണമെന്ന നിലപാടാണ് റഷ്യന്‍ചേരിയുടേത്. റഷ്യയുടെ നേതൃത്വത്തില്‍ ചൈന, സൗദി അറേബ്യ, അല്‍ജീരിയ, സുഡാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഉന്നയിച്ച ഈ ആവശ്യം സമ്മേളനത്തിന് ആദ്യം തന്നെ ഉപേക്ഷിക്കേണ്ടി വന്നു. ഏകാധിപത്യ ഭരണകൂടങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സെന്‍സറിങ് ഏര്‍പ്പെടുത്താനും, ആശയപ്രകാശനം അടിച്ചമര്‍ത്താനും അത് അവസരമൊരുക്കുമെന്ന അമേരിക്കയുടെ വാദം ഒരര്‍ഥത്തില്‍ വിജയം നേടുകയായിരുന്നു.

വേള്‍ഡ് വൈഡ് വെബ്ബിന്റെ ഉപഞ്ജാതാവായ ടിം ബേര്‍ണസ് ലീയും ദുബായ് സമ്മേളനത്തെപ്പറ്റി ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇന്റര്‍നെറ്റിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ ചില സമ്മേളന പ്രതിനിധികള്‍ ഐ.ടി.യു.വിനെ പ്രേരിപ്പിച്ചേക്കാമെന്നും, അത് അപകടകരമാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഇന്റര്‍നെറ്റിന്റെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകുന്ന ഗ്രൂപ്പുകള്‍ നിലവില്‍ അത് യാതൊരു പ്രശ്‌നവുമില്ലാതെയാണ് നടത്തുന്നതെന്ന കാര്യവും ബേര്‍ണസ് ലീ ചൂണ്ടിക്കാട്ടി. ഇന്റര്‍നെറ്റിന്റെ സൃഷ്ടാക്കളിലൊരാള്‍ എന്ന് വിശേഷിപ്പിക്കപ്പെടാറുള്ള വിന്റ് സെര്‍ഫ്, ഗൂഗിള്‍ സൈറ്റിലൂടെ ഈ പ്രശ്‌നം ഉയര്‍ത്തിക്കാട്ടി. അത്തരം ആശങ്കകള്‍ ശരിയാണെന്നും, ഇന്റര്‍നെറ്റിനെ ഏതെങ്കിലും ഏകാധിപത്യ ഭരണകൂടങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ വഴിതുറന്നുകൂടാ എന്നും അമേരിക്കയുടെ 120 അംഗ പ്രതിനിധിസംഘത്തിന്റെ തലവന്‍ ടെറി ക്രാമര്‍ വാദിച്ചു.

അമേരിക്കയുടെ ഈ വാദം സ്വാഗതാര്‍ഹമാണെങ്കിലും, ഇക്കാര്യത്തില്‍ അമേരിക്ക ശ്രമിക്കുന്നത് സ്വന്തം താത്പര്യങ്ങള്‍ സംരക്ഷിക്കാനാണെന്ന് മനസിലാക്കാന്‍ അധികം പ്രയാസമില്ല. കാരണം ഓണ്‍ലൈന്‍ രംഗത്തിന്റെ നേട്ടങ്ങള്‍ ഏറ്റവുമധികം സ്വന്തമാക്കുന്ന രാജ്യം അമേരിക്കയാണ്. ഇന്റര്‍നെറ്റിന്റെ അടിസ്ഥാനസൗകര്യങ്ങളില്‍ വലിയൊരു പങ്ക് സ്ഥിതിചെയ്യുന്നത് അമേരിക്കയിലാണ്. മാത്രമല്ല, ഇന്റര്‍നെറ്റ് ട്രാഫിക്കില്‍ സിംഹഭാഗവും ഗുണകരമാകുന്നതും ആ രാജ്യത്തിന് തന്നെ. ഓണ്‍ലൈന്‍ വ്യവസായത്തിന്റെ മഹാഭൂരിപക്ഷവും സ്വന്തമാക്കുന്നതും അമേരിക്കന്‍ കമ്പനികള്‍ തന്നെ. ഗൂഗിളിന്റെയും ഫെയ്‌സ്ബുക്കിന്റെയും പ്രതിനിധികള്‍ ദുബായിലെ യു.എസ്.സംഘത്തില്‍ ഉള്‍പ്പെട്ടത് വെറുതെയല്ല.

ഇന്റര്‍നെറ്റിന്റെ നിയന്ത്രണം മറ്റ് രാജ്യങ്ങളേതെങ്കിലും ആവശ്യപ്പെട്ടാലോ എന്ന സംശയത്താല്‍, സൈബര്‍യുദ്ധത്തെക്കുറിച്ച് പരസ്യമായി ചര്‍ച്ച ചെയ്യാന്‍ മടിച്ചിരുന്ന രാജ്യമാണ് അമേരിക്ക. ഇന്റര്‍നെറ്റിന്റെ നടത്തിപ്പില്‍ ഐക്യരാഷ്ട്രസഭയോ അതിന് കീഴിലുള്ള ഐ.ടി.യു.പോലുള്ള ഏജന്‍സികളോ ഏതെങ്കിലും ഇടപെടല്‍ നടത്താന്‍ അമേരിക്ക ഒരിക്കലും അനുവദിച്ചിരുന്നില്ല.

എന്നുവെച്ചാല്‍, ഇന്റര്‍നെറ്റ് എന്ന സര്‍വവ്യാപിയുടെ നിയന്ത്രണം ഇപ്പോള്‍ ഫലത്തില്‍ അമേരിക്കയുടെ പക്കലാണ്. ചരിത്രപരമായ കാരണങ്ങളാണ് അങ്ങനെ വന്നുഭവിക്കുകയായിരുന്നു. ഇന്റര്‍നെറ്റിന്റെ മുന്‍ഗാമിയായ അര്‍പാനെറ്റ് (ARPANET) നിലവില്‍വന്നത് അമേരിക്കന്‍ പ്രതിരോധവകുപ്പിന് കീഴിലാണ്. ആ പാരമ്പര്യത്തിന്റെ നീക്കിയിരുപ്പായി ഇപ്പോഴും ഇന്റര്‍നെറ്റിനെ മറ്റാര്‍ക്കും വിട്ടുകൊടുക്കാതെ അമേരിക്ക അതിന്റെ ചിറകിന്‍കീഴില്‍ നിര്‍ത്തിയിരിക്കുന്നു.

ഇന്റര്‍നെറ്റിന്റെ നിലനില്‍പ്പില്‍ പ്രധാനപ്പെട്ട ഘടകങ്ങളിലൊന്ന്, നെറ്റിലെ അഡ്രസ്സ് സംവിധാനം നിയന്ത്രിക്കുന്ന 'ഇന്റര്‍നെറ്റ് അസൈന്‍ഡ് നമ്പേഴ്‌സ് അതോറിട്ടി' (IANA) ആണ്. ആ അതോറിട്ടിയെ ആര് പ്രവര്‍ത്തിപ്പിക്കണമെന്ന് തീരുമാനിക്കുന്നത് യു.എസ്.വാണിജ്യവകുപ്പാണ്. കാലിഫോര്‍ണിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര സ്ഥാപനമായ 'ഐകാന്' (Icann) അതിനുള്ള കരാര്‍ അടുത്തയിടെ പുതുക്കി നല്‍കി. അര്‍പാനെറ്റിന്റെ സൃഷ്ടാക്കളെന്ന പേരിലാണ് ഐ.എ.എന്‍.എ.യുടെ നിയന്ത്രണം യു.എസ്.വാണിജ്യവകുപ്പിന്റെ പക്കലെത്തിയത്. മാത്രമല്ല, ഇന്റര്‍നെറ്റിന്റെ സാങ്കേതിക മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്ന 'ഇന്റര്‍നെറ്റ് എന്‍ജിനീയറിങ് ടാസ്‌ക് ഫോഴ്‌സ്', ടിം ബേര്‍ണസ് ലീ നേതൃത്വം വഹിക്കുന്ന 'വേള്‍ഡ് വൈഡ് വെബ്ബ് കണ്‍സോര്‍ഷ്യം' തുടങ്ങിയ ഗ്രൂപ്പുകളും സംഘടകളുമെല്ലാം അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്നവയാണ്.

അര്‍പാനെറ്റിന്റെ പാരമ്പര്യം പറഞ്ഞ് ഇന്റര്‍നെറ്റിനെയും അതുണ്ടാക്കുന്ന സാധ്യതകളില്‍ വലിയൊരു പങ്കിനെയും അമേരിക്ക അനുഭവിക്കുകയാണെന്ന് സാരം. അര്‍പാനെറ്റിന്റെ കാലത്തുനിന്ന് ലോകം എത്ര മുന്നോട്ടുപോയിരിക്കുന്നു എന്നകാര്യം അമേരിക്ക മനസിലാക്കിയേ തീരൂ എന്ന് എതിര്‍ചേരി വാദിക്കുന്നു. ആശയവിനിമയത്തിന്റെയും സമ്പദ്‌വ്യവസ്ഥയുടെയെയും നട്ടെല്ലായി പരിണമിക്കുക മാത്രമല്ല ഇന്റര്‍നെറ്റ് ചെയ്തിരിക്കുന്നത്. ക്രമിനലുകളുടെയും കുബുദ്ധികളുടെയും ഏറ്റവും വലിയ താവളമായും അത് മാറിക്കൊണ്ടിരിക്കുന്നു. അഞ്ചാംയുദ്ധമുഖം പോലുമായി ഇന്റര്‍നെറ്റ് മാറുന്നു. സൈബര്‍യുദ്ധമെന്നത് യാഥാര്‍ഥ്യമായി പരിണമിച്ചിരിക്കുന്നു.

ഈ സഹാചര്യത്തില്‍ അഭിപ്രായസ്വാതന്ത്ര്യം എന്ന പേരില്‍ ഇന്റര്‍നെറ്റിനെ എത്രകാലം അമേരിക്കക്കയ്ക്ക് സ്വന്തമായി കൊണ്ടുനടക്കാനാകും എന്നത് കണ്ടറിയണം. ദുബായില്‍ ചര്‍ച്ചചെയ്യപ്പെട്ട കമ്മ്യൂണിക്കേഷന്‍ ഉടമ്പടിയില്‍ സ്പാം (പാഴ്‌സന്ദേശം) നിയന്ത്രിക്കുന്നതിനെക്കുറിച്ചുള്ള പരാമര്‍ശവും ഇന്റര്‍നെറ്റ് 'സര്‍വീസ് ദാതാക്കളെ'ക്കുറിച്ചുള്ള പരാമര്‍ശവും വന്നതാണ്, ഉടമ്പടി അംഗീകരിക്കുന്നതില്‍നിന്ന് അമേരിക്ക, ബ്രിട്ടന്‍ ഉള്‍പ്പടെയുള്ള ചേരിയെ തടഞ്ഞത്. ഇന്റര്‍നെറ്റിനെക്കുറിച്ച് ഒരു പരാമര്‍ശവും ആ ഉടമ്പടിയില്‍ പാടില്ലെന്നാണ് അവര്‍ വാദിച്ചത്.

ഏതായാലും, ഇന്റര്‍നെറ്റിന്റെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട ഈ തര്‍ക്കം ഉടനെയൊന്നും അവസാനിക്കുമെന്ന് കരുതാന്‍ ന്യായമില്ല. മറ്റൊരു ശീതയുദ്ധം ആരംഭിച്ചിരിക്കുകയാണെന്ന് സാരം!

Saturday, January 19, 2013

മുയലുകള്‍ കടക്കാത്ത വേലി


'റാബിറ്റ് പ്രൂഫ് ഫെന്‍സ്' (Rabbti-Proof Fence) - ഒരു പേര്, ഒരു സിനിമ, ഒരു ഭൂഖണ്ഡം. രണ്ട് മഹാദുരന്തങ്ങളെ അത് ഒരേസമയം പ്രതിനിധീകരിക്കുന്നു. അതില്‍ ഒരു ദുരന്തം ഏറ്റുവാങ്ങിയത് ഓസ്‌ട്രേലിയയിലെ ആദിമജനത, രണ്ടാമത്തേത് താങ്ങേണ്ടി വന്നത് ഓസ്‌ട്രേലിയന്‍ പ്രകൃതിയും.

സിനിമയുടെ പ്രമേയം ശരിക്കുമൊരു ഓര്‍മപ്പെടുത്തലാണ്. സ്വന്തം മാതാപിതാക്കളില്‍നിന്ന്, കുടുംബങ്ങളില്‍നിന്ന്, കാടുകളില്‍നിന്ന്, ഗ്രാമങ്ങളില്‍നിന്ന്, ഗോത്രങ്ങളില്‍നിന്ന്, വംശങ്ങളില്‍നിന്ന്, സ്മരണകളില്‍നിന്ന്, സംസ്‌ക്കാരത്തില്‍നിന്ന് എല്ലാക്കാലത്തേക്കുമായി പിഴുതുമാറ്റപ്പെടുകയെന്ന നരകീയവിധി ഏറ്റുവാങ്ങേണ്ടി വന്ന തലമുറകളെ അത് വേദനയോടെ ഓര്‍മിപ്പിക്കുന്നു.

സിനിമയുടെ പേര് മറ്റൊരു ഓര്‍മപ്പെടുത്തലാകുന്നു. കാട്ടുമുയലുകളുടെ താണ്ഡവം എങ്ങനെ ഒരു ഭൂഖണ്ഡത്തെ പച്ചപ്പിന്റെ അനുഗ്രഹത്തില്‍നിന്ന് ബലമായി വേര്‍പെടുത്തി ഊഷരമാക്കിയെന്നും, ഓസ്‌ട്രേലിയന്‍ ഭൂഖണ്ഡത്തിന്റെ വക്കുകളൊഴികെ ഉള്‍നാട് മുഴുവന്‍ ഇന്നു കാണുന്ന നിലയ്ക്ക് പൂര്‍ണമായും മരുവത്ക്കരിക്കപ്പെട്ടത് എങ്ങനെയെന്നും അത് സൂചന നല്‍കുന്നു.

--------

തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഇത്തവണ 'റാബിറ്റ്-പ്രൂഫ് ഫെന്‍സ്' പ്രദര്‍ശിപ്പിച്ച കാര്യം എന്റെ സഹോദരന്‍ ആന്റണിയാണ് പറഞ്ഞത്. ആ ചിത്രത്തെക്കുറിച്ച് നേരത്തെ കേട്ടിട്ടുള്ള അയാള്‍ തന്റെ സുഹൃത്തുക്കളില്‍ ചിലരെ അത് കാണാന്‍ പ്രേരിപ്പിച്ച കാര്യവും, ചിത്രം കണ്ട് അവര്‍ അവിസ്മരണീയമായ ഒരു അനുഭവമായി അക്കാര്യം വിവരിച്ചതും ആന്റണി പറഞ്ഞു. അതിന് ശേഷമാണ് 'റാബിറ്റ്-പ്രൂഫ് ഫെന്‍സ്' കാണാന്‍ ഈ ലേഖകന്‍ തീരുമാനിച്ചത്.

1930 കളില്‍ ഓസ്‌ട്രേലിയയില്‍ നടന്ന ഒരു യഥാര്‍ഥ സംഭവം ആധാരമാക്കിയുള്ളതാണ് ഫിലിപ്പ് നോയിസ് സംവിധാനം ചെയ്ത 'റാബിറ്റ്-പ്രൂഫ് ഫെന്‍സ്' (2002). ഡൊറിസ് പില്‍ക്കിങ്ടണ്‍ ഗാരിമാര എഴുതിയ 'ഫോളോ ദി റാബിറ്റ്-പ്രൂഫ് ഫെന്‍സ്' എന്ന ഗ്രന്ഥത്തെ ആധാരമാക്കി നിര്‍മിച്ച ചലച്ചിത്രമാണിത്. ഗാരിമാരയുടെ അമ്മയുടെയും മറ്റ് രണ്ട് പെണ്‍കുട്ടികളുടെയും അനുഭവമാണ് പ്രമേയം.

ഓസ്‌ട്രേലിയയിലെ ആദിമനിവാസികളുടെ വംശം നിലനിര്‍ത്താനായി, അവരുടെ കുട്ടികളെ കുടുംബങ്ങളില്‍നിന്ന് ബലമായി അടര്‍ത്തി മാറ്റാനും, പരിഷ്‌ക്കൃതരായി വളര്‍ത്താനും വെള്ളക്കാരായ ഭരണാധികാരികള്‍ നടപടി തുടരുന്ന സമയം.

പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ വിദൂര വനപ്രദേശമായ ജിസാലോങില്‍ കഴിയുന്ന 14-കാരിയായ മോളി ക്രെയ്ഗ്, എട്ടുവയസുള്ള ഡെയ്‌സി കഡിബില്‍, അവരുടെ ബന്ധുവായ 10 വയസ്സുകാരിയ ഗ്രേസി ഫീല്‍ഡ്‌സ് എന്നിവരുടെ അനുഭവമാണ് സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നത്.

അമ്മ ഗോത്രവര്‍ഗക്കാരിയാണെങ്കിലും, അവരുടെ അച്ഛന്‍ വെള്ളക്കാരനായിരുന്നു. മുയലുകളെ തടയാനുള്ള വേലി അവരുടെ ഗ്രാമത്തിനരികിലൂടെയാണ് കടന്നുപോകുന്നത്. ആ വേലി നിര്‍മിക്കാനെത്തിയതായിരുന്നു വെള്ളക്കാരനായ പിതാവ്. പിതാവ് ഉപേക്ഷിച്ച അവര്‍ അമ്മയ്ക്കും മുത്തശ്ശിക്കുമൊപ്പം ആ കാട്ടുഗ്രാമത്തില്‍ ആഹ്ലാദപൂര്‍വം കഴിയുകയായിരുന്നു.

ആദിമനിവാസികളെ രക്ഷിക്കുന്നതിന്റെ ഭാഗമായി സങ്കരവര്‍ഗക്കാരായ കുട്ടികളെ പിടികൂടി കൊണ്ടുവന്ന് പാര്‍പ്പിക്കുന്ന മൂര്‍ റിവര്‍ നേറ്റീവ് സെറ്റില്‍മെന്റിലേക്ക് അധികൃതര്‍ ആ മൂന്നു കുട്ടികളെയും ബലമായി കൊണ്ടുവരുന്നു. പടിഞ്ഞാന്‍ ഓസ്‌ട്രേലിയയില്‍ പെര്‍ത്ത് നഗരത്തിന് വടക്കുള്ള ആ സെറ്റില്‍മെന്റില്‍നിന്ന് ഒളിച്ചോടുന്ന മൂവര്‍സംഘം, ഒന്‍പത് ആഴ്ചകള്‍കൊണ്ട് 2400 കിലോമീറ്റര്‍ താണ്ടി സ്വന്തം ഗ്രാമത്തില്‍ തിരിച്ചെത്തുന്നു.

പിന്തുടര്‍ന്ന് പിടിക്കാനുള്ള പോലീസിന്റെയും, അധികൃതര്‍ വിശ്വാസമര്‍പ്പിക്കുന്ന ഗ്രോത്രവര്‍ഗക്കാരനായ തിരച്ചില്‍ വിദഗ്ധന്റെയുമൊക്കെ ശ്രമങ്ങള്‍ നിഷ്ഫലമാക്കിയാണ് കുട്ടികള്‍ ഐതിഹാസികമായ ആ രക്ഷപ്പെടല്‍ നടത്തുന്നത്. ഓസ്‌ട്രേലിയയുടെ ഊഷരഭൂവിലൂടെ അവരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ സഹായിക്കുന്നതോ, ആയിക്കണക്കിന് കിലോമീറ്റര്‍ നീളത്തില്‍ നിര്‍മിച്ചിരിക്കുന്ന 'മുയല്‍ കടക്കാത്ത വേലി'യും!

'മുയല്‍ കടക്കാത്ത വേലി' ഇവിടെ പ്രതീക്ഷയുടെ പ്രതീകമാകുന്നു. തങ്ങളുടെ വിദൂര ഗ്രാമത്തിലേക്കും അമ്മയുടെ മടിത്തട്ടിലേക്കും എത്താമെന്ന അവരുടെ പ്രതീക്ഷയുടെ പ്രതീകം. ശരിക്കുപറഞ്ഞാല്‍, ഒരുകാലത്ത് പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയുടെ പ്രതീക്ഷ തന്നെയായിരുന്നു ആ വേലി. പച്ചപ്പ് നിലനിര്‍ത്താമെന്ന ശുഭസൂചനയുടെ പ്രതീകം.

മുയലുകളുടെ താണ്ഡവം

ഒരു ഭൂഖണ്ഡത്തെ തെക്കു-വടക്ക് വിഭജിച്ചുകൊണ്ട് ആയിരക്കണക്കിന് കിലോമീറ്റര്‍ നീളത്തില്‍ അത്തരമൊരു വേലി എന്തിന് നിര്‍മിക്കപ്പെട്ടു? അത്ര ശ്രമകരമായി ഒരു വേലി നിര്‍മിക്കാന്‍ പാകത്തില്‍ മുയലുകള്‍ എങ്ങനെയാണ് വില്ലന്മാരായത്.....! സിനിമ കാണുന്ന പലര്‍ക്കും ഇങ്ങനെയൊരു സംശയം ഉണ്ടായേക്കാം.

സിനിമ പ്രതീകവത്ക്കരിക്കുന്ന രണ്ടു ദുരന്തങ്ങളില്‍ ഒന്നിലേക്ക് നമ്മളെ ഈ ചോദ്യം നേരിട്ട് എത്തിക്കുന്നു. ഓസ്‌ട്രേലിയ നേരിട്ട ഏറ്റവും വലിയ പരിസ്ഥിതി ദുരന്തത്തിലേക്ക്.

അതെക്കുറിച്ചറിയാന്‍ നമ്മള്‍ 150 വര്‍ഷം പിന്നിലേക്ക് പോകണം.

ഓസ്‌ട്രേലിയയില്‍ കുടിയേറിയ വെള്ളക്കാരില്‍ മിക്കവരുടെയും മോഹം ആ ഭൂഖണ്ഡത്തെ മറ്റൊരു യൂറോപ്പ് ആക്കുക എന്നതായിരുന്നു. ആ അതിമോഹത്തിന്റെ ഭാഗമായാണ് യൂറോപ്യന്‍ കാട്ടുമുയലുകളും ഓസ്‌ട്രേലിയയിലെത്തിയത്.

തെക്കന്‍ ഓസ്‌ട്രേലിയയില്‍ വിക്ടോറിയ സംസ്ഥാനത്തെ വിന്‍ചെല്‍സിയില്‍ തോമസ് ഓസ്റ്റിന്‍ എന്ന കര്‍ഷകന്‍, ഇംഗ്ലണ്ടില്‍നിന്നെത്തിച്ച 24 കാട്ടുമുയലുകളെ തന്റെ കൃഷിയിടത്തിന് സമീപം തുറന്നുവിട്ടു. 1859 ലായിരുന്നു അത്.

വേട്ടയാടാനുള്ള ആഗ്രഹമാണ് ആ കര്‍ഷകനെ അതിന് പ്രേരിപ്പിച്ചതെങ്കിലും, അധികം വൈകാതെ മുയലുകള്‍ ഓസ്‌ട്രേലിയയെ വേട്ടയാടാന്‍ തുടങ്ങി. വേഗത്തില്‍ പെറ്റുപെരുകിയ കാട്ടുമുയലുകള്‍ രണ്ടുവര്‍ഷംകൊണ്ട് ഓസ്റ്റിന്റെ കൃഷിയിടം മുഴുവന്‍ തരിശാക്കി സമീപ ജില്ലകളിലേക്ക് വ്യാപിക്കാനാരംഭിച്ചു.

അഞ്ചുകോടി വര്‍ഷത്തെ ഒറ്റപ്പെടലില്‍ കഴിഞ്ഞ ആ ഭൂഖണ്ഡത്തില്‍ മുയലുകളെ തിരിച്ചറിയാനോ നശിപ്പിക്കാനോ കഴിയുന്ന ഒറ്റ രോഗാണു പോലും ഉണ്ടായിരുന്നില്ല എന്നതാണ് പ്രശ്‌നമായത്. അവയെ തിന്നൊടുക്കുന്ന ജീവികളും അവിടെ ഇല്ലായിരുന്നു.

ആ അനുകൂല സാഹചര്യം കാട്ടുമുയലുകള്‍ക്ക് കണക്കില്ലാതെ പെരുകാന്‍ അവസരം നല്‍കി. ഒരര്‍ഥത്തില്‍ ഒരു മുയല്‍ പ്രളയത്തിന് തന്നെ ഓസ്‌ട്രേലിയ സാക്ഷ്യംവഹിച്ചു. കൃഷിയിടങ്ങളും കുറ്റിക്കാടുകളും ഉള്‍പ്പടെ എല്ലാ പച്ചപ്പുകളും തിന്നുതീര്‍ത്ത് ലക്ഷക്കണക്കിന് മുയലുകള്‍ കൂറ്റന്‍ തിരമാല പോലെ മുന്നേറി. പ്രതിവര്‍ഷം 75 കിലോമീറ്റര്‍ വീതമായിരുന്നു അവയുടെ വ്യാപനം!

1880 ആയപ്പോഴേക്കും വിക്ടോറിയ സംസ്ഥാനം വെടിപ്പാക്കിയ അവ, സൗത്ത് ഓസ്‌ട്രേലിയയിലേക്കും ന്യൂ സൗത്ത് വെയ്ല്‍സിലേക്കും വ്യാപിക്കാന്‍ തുടങ്ങി. 1890 ഓടെ പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയും മുയല്‍ ഭീഷണിയിലായി. 1920 കാലത്ത് രാജ്യത്തെ കാട്ടുമുയലുകളുടെ എണ്ണം 1000 കോടി കവിഞ്ഞു!

മുയലുകളുടെ താണ്ഡവം ആരംഭിക്കുന്നതുവരെ, 'എമു' എന്ന പേരുള്ള കുറ്റിച്ചെടി (emu bush) ഓസ്‌ട്രേലിയയുടെ അര്‍ധഊഷര മേഖലകളില്‍ വര്‍ഷത്തില്‍ എല്ലാക്കാലത്തും ഒരു പരിധി വരെ പച്ചപ്പ് സൃഷ്ടിച്ചിരുന്നു. വിളകളും എമു കുറ്റിച്ചെടികളും ഉള്‍പ്പടെ എല്ലാ പച്ചപ്പും മുയലുകള്‍ തിന്നുതീര്‍ത്തു. വെട്ടുകിളികളുടെ ആക്രമണം പോലെയായിരുന്നു അത്.

മുയലുകള്‍ പച്ചപ്പ് തീര്‍ത്തതോടെ, ആടുകള്‍ക്കും മറ്റ് വളര്‍ത്തു മൃഗങ്ങള്‍ക്കും കൂടുതല്‍ അകലെയുള്ള മേച്ചില്‍ പുറങ്ങളെ ആശ്രയിക്കേണ്ടി വന്നു. അതും പരിസ്ഥിതിക്ക് ആഘാതമേല്‍പ്പിച്ചു. വിളകള്‍ മുയലുകള്‍ നശിപ്പിച്ചപ്പോള്‍, കാലിവളര്‍ത്തലിനെ കര്‍ഷകര്‍ കൂടുതല്‍ ആശ്രയിച്ചതും പച്ചപ്പിന് മേല്‍ സമ്മര്‍ദം വര്‍ധിപ്പിച്ചു.

മുയലുകളുടെ താണ്ഡവം തുടരുന്നതിനിടെയാണ് 1890 കളിലെ കൊടിയ വരള്‍ച്ച ഓസ്‌ട്രേലിയയെ ഗ്രസിക്കുന്നത്. 40 വര്‍ഷം തുടര്‍ന്ന പച്ചപ്പിന്റെ കാലഘട്ടം അവസാനിച്ചു. മണ്ണ് വിണ്ടുകീറി പൊടിപാടി. വളര്‍ത്തുമൃഗങ്ങള്‍ ചത്തൊടുങ്ങി. ആ സമയത്ത് ഏതാണ്ട് 350 ലക്ഷം ആടുകള്‍ നശിച്ചുവെന്നാണ് കണക്ക്. അതില്‍ 160 ലക്ഷവും നശിച്ചത് 1902 ല്‍ മാത്രമം!

മുയലുകള്‍ നശിപ്പിച്ച പച്ചപ്പിന്റെ ശവപ്പെട്ടിക്ക് മേലുള്ള ആണിയടിയായി മാറി ആ വരള്‍ച്ച. പിന്നീട് ഓസ്‌ട്രേലിയയ്ക്ക് ഒരിക്കലും ആ പച്ചപ്പ് തിരിച്ചു കിട്ടിയില്ല. ലോകത്തെ ഏറ്റവും ഊഷരമായ പ്രദേശങ്ങളിലൊന്നായി ഓസ്‌ട്രേലിയ ഇപ്പോള്‍ മാറിയതിന് മുയലുകളും കാരണക്കാരാണെന്ന് സാരം.

തോമസ് ഓസ്റ്റിന്‍ എന്ന കര്‍ഷകന്‍ ഇംഗ്ലണ്ടില്‍നിന്ന് കാട്ടുമുയലുകളെ ഇറക്കുമതി ചെയ്തിട്ട് ഏതാണ്ട് ഒരു നൂറ്റാണ്ട് തികയുന്ന സമയത്ത്, 1950 ല്‍ തെക്കേയമേരിക്കയില്‍നിന്ന് 'മൈക്‌സോമ വൈറസി'നെ (Myxoma virus) ഓസ്‌ട്രേലിയയിലെത്തിച്ചാണ് മുയല്‍ ഭീഷണിക്ക് വിരാമമിട്ടത്. ആ വൈറസ് ബാധിച്ച് മുയലുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി.

പെര്‍ത്ത് നഗരം ഉള്‍പ്പെടുന്ന പടിഞ്ഞാറന്‍ മേഖലയിലേക്ക് മുയലുകള്‍ വ്യാപിക്കുന്നത് തടയാന്‍ വെസ്റ്റ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ നിര്‍മിച്ചതാണ് 'റാബിറ്റ്-പ്രൂഫ് ഫെന്‍സ്'  എന്ന മുയല്‍ കടക്കാത്ത വേലി.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ വര്‍ഷങ്ങളില്‍ നിര്‍മാണം ആരംഭിച്ച വേലി 1907 ല്‍ പൂര്‍ത്തിയായി. പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ തെക്കുനിന്ന് വടക്കുവരെ എത്തുന്ന വേലിക്ക് മൂന്ന് ശാഖകളുണ്ട്. മൊത്തം 3253 കിലോമീറ്റര്‍ നീളം!

 വലിയ പ്രതീക്ഷയോടെ അത്ര വലിയ വേലി നിര്‍മിച്ചിട്ടും, പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയ്ക്ക് രക്ഷയുണ്ടായില്ല. വേലി പരാജയമായി. കാരണം, മുയലുകള്‍ അതിനകം പടിഞ്ഞാറന്‍ ഭാഗത്ത് എത്തിക്കഴിഞ്ഞിരുന്നു!

ആ വേലി എത്ര വലിയ പരാജയമായിരുന്നുവോ, അതിലും വലിയ പരാജയമായിരുന്നു ആദിമനിവാസികളുടെ വംശം നിലനിര്‍ത്താനും അവരെ പരിഷ്‌ക്കൃതരാക്കാന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ നടത്തിയ ഒരു നൂറ്റാണ്ടുകാലത്തെ ശ്രമം. ചരിത്രത്തിലെ എറ്റവും വലിയ മനുഷ്യാവകാശ ലംഘനങ്ങളില്‍ ഒന്നായി അത് പരിണമിച്ചു. 'റാബിറ്റ്-പ്രൂഫ് ഫെന്‍സി'ന്റെ പ്രമേയം പ്രതിനിധാനം ചെയ്യുന്നത് ആ ദുരന്തമാണ്. അതെന്തായിരുന്നുവെന്ന് നമുക്കൊന്ന് പരിശോധിച്ചു നോക്കാം.

'കവര്‍ന്നെടുക്കപ്പെട്ട തലമുറകള്‍'

'ഹോമോ സാപ്പിയന്‍സ്' (Homo sapiens) എന്നുപേരുള്ള ആധുനിക നരവംശം 40,000 വര്‍ഷംമുമ്പ് ഓസ്‌ട്രേലിയയിലെത്തി എന്നാണ് ഇതുവരെ ലഭിച്ചിട്ടുള്ള തെളിവുകള്‍ പറയുന്നത്.

ലോകത്തിന്റെ ഇതരഭാഗവുമായി കാര്യമായ ബന്ധമില്ലാതെ ഒറ്റപ്പെട്ടുകഴിഞ്ഞ ഓസ്‌ട്രേലിയയിലെ ആ ആദിമവര്‍ഗം, പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം അവിടെയെത്തിയ വെള്ളക്കാര്‍ക്ക് ശരിക്കുമൊരു പ്രഹേളികയായിരുന്നു (1).

ആ തെക്കന്‍ ഭൂഖണ്ഡത്തെ ബാഹ്യലോകത്തിന് ആദ്യമായി കാട്ടിക്കൊടുത്ത ജെയിംസ് കുക്കും കൂട്ടരും ഓസ്‌ട്രേലിയന്‍ തീരത്തെ ബോട്ടണി ബേയില്‍ കപ്പലടുപ്പിച്ചപ്പോള്‍, തീരപ്രദേശത്ത് ചെറുതോണികളില്‍ മത്സ്യബന്ധനം നടത്തുകയായിരുന്ന ആദിമനിവാസികള്‍ അവരെ കണ്ടതായി പോലും നടിച്ചില്ല.

അമ്പരപ്പോടെയാണ് ജെയിംസ് കുക്ക് ഇക്കാര്യം തന്റെ കുറിപ്പുകളില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. 'ചെയ്തുകൊണ്ടിരുന്ന ജോലിക്കിടെ ഒന്ന് കണ്ണുയര്‍ത്തി നോക്കാന്‍ പോലും അവര്‍ മിനക്കെട്ടില്ലെ'ന്ന്, ജെയിംസ് കുക്കിന്റെ സഹചാരിയായിരുന്ന പ്രസിദ്ധ സസ്യശാസ്ത്രജ്ഞന്‍ ജോസഫ് ബാങ്ക്‌സ് എഴുതി.

തികഞ്ഞ അപരിചിതത്വം. അതാണ് ആ പ്രാചീനവര്‍ഗക്കാര്‍ വെള്ളക്കാരോട് കാട്ടിയത്. വെള്ളക്കാര്‍ തിരിച്ചും അതുതന്നെ പ്രകടിപ്പിച്ചു. ഇരുകൂട്ടരും തമ്മിലുള്ള ആ അപരിചിതത്വം തുടര്‍ന്നു, ഒരിക്കലും മാറിയില്ല.

അത് തുടര്‍ന്നെന്നു മാത്രമല്ല, ഓസ്‌ട്രേലിയയുടെ യഥാര്‍ഥ അവകാശികളോട് അനുകമ്പയോടെ പെരുമാറാനും അവിടെ അധിനിവേശം നടത്തിയ യൂറോപ്യന്‍ വംശജരില്‍ ഭൂരിപക്ഷവും ശ്രമിച്ചില്ല. ആ പ്രാചീന വര്‍ഗക്കാരെ അര്‍ധമനുഷ്യരായിപ്പോലും കാണാന്‍ മിക്ക വെള്ളക്കാരും തയ്യാറായില്ല എന്നതാണ് വാസ്തവം. അതുകൊണ്ടുതന്നെ മാനുഷിക വികാരങ്ങളൊന്നും അവര്‍ക്ക് ഉണ്ടാകാന്‍ സാധ്യതയില്ലെന്നുള്ള അപകടകരമായ നിഗമനത്തിലേക്ക് വെള്ളക്കാര്‍ എത്തി.

ഒരു അപത്തോ ദുര്‍നിമിത്തമോ ശല്യമോ ഒക്കെ ആയി പ്രാചീനരെ വെള്ളക്കാര്‍ കണ്ടു. എന്തു ക്രൂരതയും അവര്‍ക്കെതിരെ പ്രയോഗിക്കാന്‍ ആ ചിന്താഗതി സഹായിച്ചു. ആദിമനിവാസികളെ കൊന്ന് വെട്ടിനുറുക്കി ഡോഗ് ഫുഡ് ആയി ഉപയോഗിക്കാമെന്നുപോലും അവര്‍ തെളിയിച്ചു! ആദിമനിവാസികളെ കൊല്ലുന്നത് ഒരു കുറ്റമായി കണക്കാക്കുന്ന ഒരു നിയമവും ഓസ്‌ട്രേലിയിയില്‍ ഉണ്ടായിരുന്നില്ല!

വെള്ളക്കാര്‍ അവിടെ നാഗരികതയ്‌ക്കൊപ്പം രോഗങ്ങളുമെത്തിച്ചു. തീര്‍ത്തും ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന ജനതയെന്ന നിലയ്ക്ക് ഓസ്‌ട്രേലിയയിലെ ആദിമനിവാസികള്‍ക്ക് അത്തരം രോഗാണുക്കളോട് ചെറുത്തു നില്‍ക്കാനുള്ള പ്രതിരോധശേഷി തെല്ലും ഉണ്ടായിരുന്നില്ല. വസൂരിയും കോളറയും എന്തിന് ചിക്കന്‍പോക്‌സ് പോലും അവരെ മാരകമായി ആക്രമിച്ചു, കൊന്നൊടുക്കാനാരംഭിച്ചു.

വെള്ളക്കാരുടെ മനോഭാവത്തോടും, അവര്‍ കൊണ്ടുവന്ന രോഗങ്ങളോടും ചെറുത്തു നില്‍ക്കാനാകാതെ, തികച്ചും പാര്‍ശ്വവത്ക്കരിക്കപ്പെട്ട ഒരു ജനതയായി ആദിമനിവാസികള്‍ മാറി.

യൂറോപ്യന്‍ അധിനിവേശം ആരംഭിക്കുന്ന കാലത്ത് ഓസ്‌ട്രേലിയയില്‍ ഗോത്രവര്‍ഗക്കാരുടെ സംഖ്യ മൂന്നുലക്ഷത്തിനും പത്തുലക്ഷത്തിനും മധ്യേ ആയിരുന്നത്, പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ വെറും അമ്പതിനായിരമായി ചുരുങ്ങി.

ആ വംശത്തിന് നിലനില്‍പ്പ് സാധ്യമല്ലെന്നും, അവരുടെ വംശവര്‍ധനയ്ക്ക് പരിഷ്‌കൃതരായ തങ്ങള്‍ സഹായിക്കണമെന്നും വെള്ളക്കാരായ ഭരണാധികാരികള്‍ക്ക് തോന്നലുണ്ടായത് ഈ പശ്ചാത്തലത്തിലാണ്. അങ്ങനെയാണ്, ആദിമവര്‍ഗക്കാരായ കുട്ടികളെയും, സങ്കരവര്‍ഗത്തില്‍പെട്ട കുട്ടികളെയും ഏറ്റെടുക്കാന്‍ ഭരണകൂടം തീരുമാനിക്കുന്നത്.

കുട്ടികളെ ചെറുപ്രായത്തില്‍ തന്നെ ബന്ധുക്കളില്‍നിന്ന് അടര്‍ത്തി മാറ്റി വിദൂരമായ ക്യാമ്പുകളിലും വെള്ളക്കാരുടെ ഭവനങ്ങളിലും താമസിപ്പിച്ചാല്‍, അവരും തങ്ങളെപ്പോലെ പരിഷ്‌ക്കൃതരാകും എന്നായിരുന്നു വെള്ളക്കാരുടെ വിശ്വാസം. അങ്ങനെ ആ വംശത്തെ രക്ഷിക്കാം.

ആദിമനിവാസികള്‍ക്ക് സ്വന്തം കുട്ടികള്‍ക്ക് മേല്‍ യാതൊരു അവകാശവുമില്ലെന്നും, കുട്ടികള്‍ സര്‍ക്കാരിന്റെ സ്വത്താണെന്നും പ്രഖ്യാപിക്കുന്ന നിയമങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. അതുപ്രകാരം കുട്ടികളെ ബലമായി പിടിച്ചുകൊണ്ടുപോകുന്ന നടപടി ഭരണകൂടം രാജ്യത്താകമാനം ആരംഭിച്ചു.

ആ നടപടിയുടെ ഭാഗമായി വേരുകളില്‍നിന്ന് പിഴുതുമാറ്റപ്പെട്ട്, അച്ചനോ അമ്മയോ ബന്ധുക്കളോ ജന്മനാടോ ഏതെന്നറിയാതെ വളരേണ്ടി വന്നവര്‍ക്ക് പില്‍ക്കാലത്ത് 'സ്റ്റോളന്‍ ജനറേഷന്‍' ('stolen generation') എന്ന് വിശേഷണം ലഭിച്ചു.

കവര്‍ന്നെടുക്കപ്പെട്ട ആ തലമുറയുടെ പ്രതിനിധികളാണ് 'റാബിറ്റ്-പ്രൂഫ് ഫെന്‍സി'ലെ കുട്ടികളും.

1869 മുതല്‍ 1969 വരെ ഒരു നൂറ്റാണ്ടുകാലം ഓസ്‌ട്രേലിയയിലെ ആദിമനിവാസികളെ 'രക്ഷിക്കാനുള്ള ശ്രമം' വ്യാപകമായി അരങ്ങേറി. ഏതാണ്ട് ഒരു ലക്ഷത്തോളം കുട്ടികള്‍ ഇത്തരത്തില്‍ വേരുകളില്ലാതെ വളരേണ്ട അവസ്ഥയുണ്ടായി.

ആ കുട്ടികളോടും അവരുടെ കുടുംബങ്ങളോടും, അതുവഴി ഓസ്‌ട്രേലിയയിലെ ആദിമവംശക്കാരോടും വെള്ളക്കാര്‍ ചെയ്തത്, നാസി ഭീകരതക്ക് തുല്യംനില്‍ക്കുന്ന ലോകചരിത്രത്തിലെ ഏറ്റവും കൊടിയ മനുഷ്യാവകാശ ലംഘനമായി ഇപ്പോള്‍ വിലയിരുത്തപ്പെടുന്നു.

ഓസ്‌ട്രേലിയയിലെ ആദിമനിവാസികളുടെ ഒരോ കുടുംബവും അനുഭവിച്ച ദുരന്തത്തിന്റെ ഭീകരത എന്തായിരുന്നുവെന്ന്, ജിം ബ്രൂക്ക്‌സ് എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ വിവരിച്ചത് ബില്‍ ബ്രൈസണ്‍ തന്റെ ഓസ്‌ട്രേലിയന്‍ യാത്രാവിവരണത്തില്‍ ('Down Under'(2000)) വിവരിച്ചിട്ടുണ്ട്.

ഒരു ഗോത്രവര്‍ഗ സ്ത്രീയ്ക്കുണ്ടായിരുന്ന അഞ്ചു മക്കളെയും അഞ്ചു സംസ്ഥാനങ്ങളിലേക്ക് അധികൃതര്‍ പിടിച്ചുകൊണ്ടുപോയ സംഭവം അദ്ദേഹം വിവരിച്ചു. മക്കളുമായി ഒരു ബന്ധവും ആ അമ്മയ്ക്ക് സാധ്യമായിരുന്നില്ല. 'അവര്‍ എവിടെയാണെന്നോ, അവക്ക് അസുഖം ബാധിച്ചിട്ടുണ്ടോ, അവര്‍ സുഖമായിരിക്കുന്നോ എന്നൊന്നും ആ മാതാവിന് അറിയാന്‍ വഴിയുണ്ടായിരുന്നില്ല'. ശാപംപേറുന്ന തന്റെ ജന്മത്തെയോര്‍ത്ത് വിതുമ്പിക്കരയാമെന്നല്ലാതെ.

ഇത്രയും പറഞ്ഞിട്ട് ബ്രൈസനോട് ബ്രൂക്ക്‌സ് ചോദിച്ചു. 'താങ്കള്‍ക്ക് കുട്ടികളുണ്ടോ?'

'ഉണ്ട്, നാലുപേര്‍' -ബ്രൈസണ്‍ അറിയിച്ചു.

'ശരി. ഒരു സര്‍ക്കാര്‍ വാന്‍ നിങ്ങളുടെ വീട്ടുപടിക്കല്‍ ഒരു ദിവസം വന്നു നില്‍ക്കുന്ന കാര്യം സങ്കല്‍പ്പിക്കുക. അതിലെത്തിയ ഉദ്യോഗസ്ഥര്‍ നിങ്ങളുടെ കുട്ടികളെ കൊണ്ടുപോവുകയാണെന്ന് അറിയിക്കുന്നു. കുട്ടികളെ അവര്‍ നിങ്ങളുടെ ആശ്ലേഷത്തില്‍നിന്ന് ബലമായി വേര്‍പെടുത്തി വാനില്‍ കയറ്റുന്നു. നിങ്ങള്‍ നിസ്സഹായനായി അത് നോക്കി നില്‍ക്കേണ്ടി വരുന്ന കാര്യം യാഥാര്‍ഥ്യമാണെന്നു കരുതി സങ്കല്‍പ്പിച്ചു നോക്കുക. അകന്നു നീങ്ങുന്ന വാനിന് പിന്നിലെ ജനാലയിലൂടെ നിങ്ങളെ നോക്കി അലമുറയിടുന്ന കുട്ടികള്‍. റോഡിലൂടെ വാന്‍ അകലെ മറയുന്നു. മിക്കവാറും അവരെ നിങ്ങള്‍ ഇനി ജീവിതത്തിലൊരിക്കലും കാണാന്‍ പോകുന്നില്ല എന്ന് നിങ്ങള്‍ക്കറിയാം'.

ബ്രൂക്ക്‌സിന്റെ വിവരണം പൂര്‍ത്തിയാക്കാന്‍ ബ്രൗസണ്‍ അനുവദിച്ചില്ല - 'നിര്‍ത്തൂ'..

ബ്രൗസന്റെ അസ്വസ്ഥത കണ്ട് അദ്ദേഹം സഹതാപത്തോടെ പുഞ്ചിരിച്ചു. എന്നിട്ട് തുടര്‍ന്നു. 'ഇതിനെതിരെ ഒരു ചെറുവിരല്‍ പോലും ചലിപ്പിക്കാന്‍ നിങ്ങള്‍ക്ക് കഴിയാത്ത അവസ്ഥ. ആരും നിങ്ങളെ പിന്തുണയ്ക്കാത്ത സ്ഥിതി. ഒരു കോടതിയും നിങ്ങളുടെ ഭാഗത്ത് നില്‍ക്കില്ല. അത് പതിറ്റാണ്ടുകളോളം തുടര്‍ന്നു'.

വൈകാരികവും സാമൂഹികവുമായ അരക്ഷിതാവസ്ഥ അതിന്റെ കൊടിയ രൂപത്തില്‍ ആ വര്‍ഗത്തെ വേട്ടയാടിയെന്ന് സാരം. 1970 കളില്‍ പോലും സ്വന്തം കുട്ടികളെ സര്‍ക്കാര്‍ പിടിച്ചുകൊണ്ടുപൊകുന്ന അവസ്ഥ ഓസ്‌ട്രേലിയയില്‍ നിലനിന്നു എന്ന് പറയുമ്പോള്‍ കാര്യങ്ങളുടെ സ്ഥിതി ഊഹിക്കാമല്ലോ.

ഒരു നൂറ്റാണ്ടുകാലത്തെ ബലമായ 'പരിഷ്‌ക്കരിക്കലി'ന് ശേഷം ആ വംശത്തിന്റെ അവസ്ഥ എന്താണെന്നറിയാന്‍ ചില കണക്കുകള്‍ നോക്കുക. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തെ സ്ഥിതിയാണിത്. ഓസ്‌ട്രേലിയയിലെ ആദിമനിവാസി, വെള്ളക്കാരനായ ഒരു ഓസ്‌ട്രേലിയക്കാരനെ അപേക്ഷിച്ച് പകര്‍ച്ചവ്യാധി മൂലം മരിക്കാനുള്ള സാധ്യത 18 മടങ്ങ് കൂടുതലാണ്. അക്രമത്തിന്റെ ഫലമായി ആസ്പത്രിയിലാകാന്‍ 17 മടങ്ങ് സാധ്യത കൂടുതല്‍. ആദിമനിവാസികളുടെ കുട്ടികള്‍ പ്രസവവേളയില്‍ മരിക്കാന്‍ രണ്ടോ നാലോ മടങ്ങ് സാധ്യത കൂടുതല്‍.

അതിലെല്ലാമുപരി, ഓസ്‌ട്രേലിയയുടെ സാമൂഹ്യമണ്ഡലത്തില്‍ ആദിമനിവാസികളേ ഇല്ല എന്ന സ്ഥിതിയുമുണ്ടായി. ടെലിവിഷനില്‍ അവരാരും എന്തെങ്കിലും പരിപാടി അവതരിപ്പിക്കുന്നത് നിങ്ങള്‍ക്ക് കാണാനാകില്ല. ഏതെങ്കിലും കടകളില്‍ സഹായിയായി ഒരു ആദിമനിവാസിയെ കാണാന്‍ കഴിയില്ല. 2000 വരെ രണ്ടേ രണ്ട് ആദിമവര്‍ഗക്കാരേ ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ അംഗങ്ങളായിട്ടുള്ളു. ആരും മന്ത്രിയായിട്ടില്ല.

രാജ്യത്തെ മൊത്തം ജനസംഖ്യയുടെ വെറും 1.5 ശതമാനമേ അവരുള്ളൂ. അതിനാല്‍ അവര്‍ വോട്ടുബാങ്കുമല്ല (നമ്മുടെ നാട്ടിലെ ആദിവാസികളെപ്പോലെ തന്നെ!).

1980 കളോടെ സ്റ്റോളന്‍ ജനറേഷനെക്കുറിച്ചുള്ള ചില പഠനങ്ങളും ഗ്രന്ഥങ്ങളും പുറത്തിറങ്ങി. പൊതുസമൂഹം മെല്ലെയാണെങ്കിലും കുറ്റബോധത്തോടെ ആ പ്രശ്‌നത്തെ മനസിലാക്കാനാരംഭിച്ചു.

കുടുംബങ്ങളില്‍ നിന്ന് അടര്‍ത്തി മാറ്റിയ ആദിമനിവാസികളുടെ പുതിയ തലമുറ, ഗ്രാമങ്ങളിലും വനപ്രദേശത്തും താമസിക്കുന്ന ആദിമനിവാസികളെക്കാളും മോശപ്പെട്ട അവസ്ഥയിലാണ് കഴിയുന്നതെന്ന് മെല്‍ബണ്‍ പോലുള്ള നഗരങ്ങളില്‍ നടന്ന പഠനങ്ങള്‍ വ്യക്തമാക്കി.

ഒരു വര്‍ഗത്തോട് ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കൊടിയ ക്രൂരതയാണ് ഓസ്‌ട്രേലിയയില്‍ നടന്നതെന്ന്, രാജ്യത്തിനകത്തും പുറത്തുംനിന്ന് വിമര്‍ശനമുയര്‍ന്നു. രാജ്യം ഇക്കാര്യത്തില്‍ ആത്മപരിശോധന നടത്തണമെന്ന് മുറവിളിയുണ്ടായി.

ഒടുവില്‍, രാജ്യത്തെ ആദിമനിവാസികളോട് കാണിച്ച കൊടിയ ക്രൂരതകള്‍ക്കും അനീതികള്‍ക്കും, 2008 ഫിബ്രവരി 13 ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ക്ഷമാപണം നടത്തി. 'കുടുംബങ്ങളെയും ഗ്രാമങ്ങളെയും തകര്‍ത്തതിന്, അമ്മമാരോടും അച്ഛന്‍മാരോടും സഹോദരങ്ങന്‍മാരോടും സഹോദരിമാരോടും ഞങ്ങള്‍ മാപ്പപേക്ഷിക്കുന്നു' - പ്രധാനമന്ത്രി കെവിന്‍ റൂഡ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് നടത്തിയ ക്ഷമാപണ പ്രസ്താവനയിലെ ഒരു വാക്യം ഇതായിരുന്നു.

ഒരുപക്ഷേ, ആ ക്ഷമാപണത്തിന് ഓസ്‌ട്രേലിയന്‍ മനസാക്ഷിയെ ഉണര്‍ത്തയതില്‍, 2002 ലിറങ്ങിയ 'റാബിറ്റ്-പ്രൂഫ് ഫെന്‍സി'നും പങ്കുണ്ടായിരുന്നു എന്ന് കരുതുന്നതില്‍ തെറ്റില്ല.

1. 1. ഇന്ത്യക്കാര്‍ 4000 വര്‍ഷം മുമ്പ് ഓസ്‌ട്രേലിയയില്‍ കുടിയേറി എന്നതിന് ജനിതക തെളിവ് ലഭിച്ചതായി അടുത്തയിടെ ഒരുസംഘം ഗവേഷകര്‍ വെളിപ്പെടുത്തുകയുണ്ടായി.

(അവലംബം, കടപ്പാട്: 1. Down Under (2000), by Bill Bryson; 2.Australia's battle with the bunny - ABC Science, April 8, 2009; 3. Reconciliaction Network; 4. Australia's stolen generation: 'To the mothers and the fathers, the brothers and the sisters, we say sorry'- The Independent. WEDNESDAY 13 FEBRUARY 2008; 5. IMDb; 6. Wikipedia.org)