Monday, June 10, 2013

ചിക്കന്‍ പോക്‌സിന് നൊബേല്‍ നേടിയ ചികിത്സ

 
ഹോമിയോപ്പതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കില്‍ ഒരു സ്റ്റാറ്റസ് അപ്‌ഡേറ്റിട്ടപ്പോള്‍, അതിന്റെ പ്രതികരണങ്ങള്‍ക്കിടെ 'ചിക്കന്‍പോക്‌സിന് ഹോമിയോയിലേ മരുന്നുള്ളൂ' എന്നൊരാള്‍ ആണയിട്ട് പറഞ്ഞു. മോഡേണ്‍ മെഡിസിനില്‍ Aciclovir എന്ന ഫലപ്രദമായ വൈറസ് പ്രതിരോധ ഔഷധം ലോകമെങ്ങും ഉപയോഗിക്കപ്പെടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍, അതൊരു പുതിയ അറിവാണെന്ന് അദ്ദേഹം പറഞ്ഞു....ഇതാണ് ഈ കുറിപ്പെഴുതാനുള്ള പശ്ചാത്തലം.

2009 ഓഗസ്തിലാണ് എന്റെ കുടുംബത്തിലെല്ലാവര്‍ക്കും ചിക്കന്‍പോക്‌സ് പിടിച്ചത്. ആദ്യം എന്റെ ഊഴമായിരുന്നു. കഠിനമായ പനിക്കൊപ്പം, കൈത്തണ്ടയിലും മറ്റും വെള്ളംനിറഞ്ഞ ചെറുകുമിളകള്‍ പ്രത്യക്ഷപ്പെട്ടത് കണ്ടപ്പോള്‍, സുഹൃത്തായ ഒരു ഗൈനക്കോളജിസ്റ്റിനെ വിളിച്ച് കാര്യം പറഞ്ഞു. ലക്ഷണം കേട്ടിട്ട് ഇത് ചിക്കന്‍പോക്‌സാകാനാണ് സാധ്യത എന്നവര്‍ അറിയിച്ചു; ഒരു ഡോക്ടറെ അന്നുതന്നെ കണ്‍സള്‍ട്ട് ചെയ്യാനും ഉപദേശിച്ചു.

'ചിക്കന്‍പോക്‌സാണെങ്കില്‍ അസൈക്ലോവിര്‍  (Aciclovir) എന്നൊരു മരുന്നുണ്ട്, അത് കഴിച്ചാല്‍ മതി. പ്രായമുള്ള ഡോക്ടര്‍മാര്‍ അത് ചിലപ്പോള്‍ എഴുതാന്‍ മടിക്കും. അവരോട് അക്കാര്യം സൂചിപ്പിച്ചാല്‍ മതി' - അവര്‍ പറഞ്ഞു.

അടുത്തൊരു ഡോക്ടറെ കണ്ടു. പ്രായമുള്ള ഒരു ലേഡി. സംഗതി ചിക്കന്‍ പോക്‌സാണെന്ന് അവര്‍ സ്ഥിരീകരിച്ചു. പക്ഷേ, മരുന്നെഴുതാന്‍ അവര്‍ കൂട്ടാക്കിയില്ലേ. 'ഇതിന് മരുന്നില്ലേ ഡോക്ടര്‍' - ഞാന്‍ തിരക്കി. 'മരുന്ന് വേണോ'- എന്ന് ചോദിച്ചിട്ട് അവരെനിക്ക് മനസില്ലാമനസോടെ അസൈക്ലോവിര്‍  കുറിച്ചുതന്നു! കരിക്കിന്‍ വെള്ളം, ഉപ്പിട്ട കഞ്ഞിവെള്ളം (ഉപ്പിടാത്തതല്ല) തുടങ്ങിയവ ധാരാളം കഴിക്കുക. എണ്ണയില്‍ വറുത്തത് ഒഴികെ സാധാരണ ഭക്ഷണമെല്ലാം കഴിക്കാം. വിശ്രമം കൂടിയേ തീരൂ. രണ്ടുമൂന്നു ദിവസം കഴിയുമ്പോള്‍ രോഗം മാറിയെന്ന് കരുതി, ഡ്യൂട്ടിക്കൊന്നും പോകരുത്. രണ്ടാഴ്ച്ച കര്‍ക്കശമായ വിശ്രമം കൂടിയേ തീരൂ - ഡോക്ടര്‍ നിര്‍ദേശം നല്‍കി.

(ഒരു കാരണവശാലും ഡോക്ടറുടെ അനുവാദമില്ലാതെ, ഈ മരുന്നിനൊപ്പം ആസ്പിരിന്‍ കഴിക്കരുതെന്ന് ഗൂഗിള്‍ പ്ലസില്‍ ഈ പോസ്റ്റിന് ഒരാള്‍ കമന്റിട്ടു)

എനിക്ക് സംശയമായി. ചിക്കന്‍പോക്‌സ് വന്നാല്‍ ഉപ്പിടാതെയുള്ള കഞ്ഞിയും കുടിച്ച്, വേദനയും ചൊറിച്ചിലുമകറ്റാന്‍ കഴിയാതെ വിധിയെ ശപിച്ച് കഴിയുന്നതിന് പകരം, നല്ലമുറയ്ക്ക് ഭക്ഷണം കഴിച്ച് വിശ്രമിക്കുകയോ! സംശയനിവാരണത്തിന് ഗൈനക്കോളജിസ്റ്റ് സുഹൃത്തിനെ വീണ്ടും വിളിച്ചു. 'ഒരു പ്രശ്‌നവുമില്ല. ഭക്ഷണം കഴിക്കാതെ ചിക്കന്‍പോക്‌സ് ചികിത്സിച്ച കാലമെല്ലാം കഴിഞ്ഞുപോയി. മാത്രമല്ല, ഈ മരുന്ന് ഞങ്ങള്‍ ഗര്‍ഭിണികള്‍ക്ക് പോലും പ്രിസ്‌ക്രൈബ് ചെയ്യുന്നതാണ്, അത്രയ്ക്ക് സുരക്ഷിതമാണ്'-അവര്‍ പറഞ്ഞു.

ചുരുക്കി പറയാമല്ലോ, കുടംപുളിയിട്ടുവെച്ച മീന്‍കറി, അവിയല്‍, സാമ്പാര്‍, തോരന്‍, പുളിശ്ശേരി ഒക്കെ ഞങ്ങളുടെ ചിക്കന്‍പോക്‌സ് ചികിത്സയുടെ ഭാഗമായി! ശരീരത്തിന് ചൊറിച്ചിലില്ല, കുമിളകള്‍ അഞ്ച് ദിവസം കഴിഞ്ഞപ്പോള്‍ മായാന്‍ തുടങ്ങി, തലയുടെ കനം മാത്രം കുറച്ചുദിവസം നീണ്ടുനിന്നു.

(ഏറ്റവും വിചിത്രമായി തോന്നിയത്, അടുപ്പമുണ്ടായിരുന്ന ചിലര്‍ ഞങ്ങളെ ഫോണ്‍ ചെയ്യുന്നത് പോലും നിര്‍ത്തി എന്നതാണ്. ഫോണിലൂടെ ചിക്കന്‍പോക്‌സ് വൈറസ് പകരുമോ എന്നുപോലും ഞങ്ങള്‍ക്ക് സംശയമായി!)

പത്തുദിവസം കഴിഞ്ഞപ്പോള്‍ ശരീരത്തില്‍ ഒറ്റ പാട് പോലും അവശേഷിച്ചുമില്ല! ഭാര്യയ്ക്കും കുഞ്ഞുങ്ങള്‍ക്കും അതേ ചികിത്സ ആവര്‍ത്തിച്ചു. ആര്‍ക്കും ശരീരത്തില്‍ പാടൊന്നും അവശേഷിച്ചില്ല.

കുറച്ചുദിവസം കഴിഞ്ഞ് ഞാനും ഭാര്യയും വഴിയില്‍വെച്ച് ഒരു സുഹൃത്തിനെ കണ്ടു; ബാങ്കില്‍ ജോലി നോക്കുന്ന ഒരു സ്ത്രീ. അവരുടെ മുഖംനിറയെ പുള്ളിക്കുത്ത്. സാമാന്യം സൗന്ദര്യമുള്ള ആ സ്ത്രീയ്ക്ക് മനോവിഷമം ബാധിച്ചിരിക്കുന്നത് ഞങ്ങള്‍ കണ്ടു. 'ചിക്കന്‍പോക്‌സ് വന്നിട്ട് ചികിത്സിച്ചില്ലേ' -ഭാര്യ ചോദിച്ചു. 'ചികിത്സിച്ചു, പാടുകള്‍ മാറിക്കോളുമെന്നാ ഡോക്ടര്‍ പറഞ്ഞത്' -അവര്‍ അറിയിച്ചു. 'എത്രനാളായി രോഗം ഭേദമായിട്ട്' - ഞാന്‍ തിരക്കി. ഒരുമാസം കഴിഞ്ഞെന്നവര്‍ പറഞ്ഞു. 'ഞങ്ങള്‍ക്കും എല്ലാവര്‍ക്കും ചിക്കന്‍പോക്‌സ് വന്നിരുന്നു, രണ്ടാഴ്ച്ച കഴിഞ്ഞതേയുള്ളൂ' -ഭാര്യ അവരോട് പറഞ്ഞു. ആ സ്ത്രീ അവിശ്വസനീയതയോടെ എന്റെയും ഭാര്യയുടെയും മുഖത്ത് മാറിമാറി നോക്കി.

യാത്രപറയുന്ന വേളയില്‍ അവരോട് ഞാന്‍ ചോദിച്ചു : 'ഏത് ഡോക്ടറെയാ കണ്ടത്'. 'ഒരു ഹോമിയോ ഡോക്ടറെ'. അവരുടെ മുഖത്ത് നിറഞ്ഞിരിക്കുന്ന പാടുകളുടെ രഹസ്യം ആ മറുപടിയില്‍ ഉണ്ടായിരുന്നു!

ഏതാനും മാസംമുമ്പ് പാലക്കാട്ടെ ഒരു സഹപ്രവര്‍ത്തകന്‍ ട്രെയിനിങിന് വന്നപ്പോള്‍, അദ്ദേഹത്തിന്റെ മുഖംനിറയെ ചിക്കന്‍പോക്‌സ് വന്നതിന്റെ പാടുകള്‍. 'എത്രനാളായി വന്നിട്ട്, നിങ്ങള്‍ ചികിത്സിച്ചില്ലേ. എങ്കില്‍ പാടുണ്ടാകുമായിരുന്നില്ലല്ലോ'- ഞാന്‍ ചോദിച്ചു. ചികിത്സിച്ചു, മരുന്നൊക്കെ കൃത്യമായി കഴിച്ചു. പാട് മാറിക്കൊള്ളുമെന്നാണ് ഡോക്ടര്‍ പറഞ്ഞത്. 'അലോപ്പതിയല്ല, ഹോമിയോ ഡോക്ടറെയാ ഞാന്‍ കണ്ടത്'.

ഇവിടെ പരാമര്‍ശിച്ച രണ്ടുപേരില്‍ ഒരാള്‍ ബാങ്ക് ഓഫീസര്‍, മറ്റൊരാള്‍ എഞ്ചിനിയര്‍.

'വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒരു മരുന്നാണ് അസൈക്ലോവിര്‍' - ഈ പോസ്റ്റ് തയ്യാറാക്കുന്നതിന്റെ ഭാഗമായി സംശയനിവാരണത്തിന് വിളിച്ചപ്പോള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.ബി.പത്മകുമാര്‍ ടെലിഫോണിലൂടെ അറിയിച്ചു. 'താരതമ്യേന സുരക്ഷിതമായ ഔഷധം. എല്ലാത്തരം ആളുകള്‍ക്കും ഈ മരുന്ന് ഞങ്ങള്‍ പ്രിസ്‌ക്രൈബ് ചെയ്യാറുണ്ട്, എന്തെങ്കിലും പാര്‍ശ്വഫലം ഇതുവരെ ശ്രദ്ധയില്‍ പെട്ടിട്ടില്ല' - അദ്ദേഹം അറിയിച്ചു.

'തുടക്കത്തില്‍ തന്നെ ഈ മരുന്ന് കഴിച്ചു തുടങ്ങിയാല്‍, രോഗതീവ്രത (severity) 70-80 ശതമാനം വരെ കുറയ്ക്കാന്‍ ഇത് സഹായിക്കും' - ഡോ.പത്മകുമാര്‍ അറിയിച്ചു. പരീക്ഷാ സമയത്ത് കുട്ടികള്‍ക്ക് ചിക്കന്‍ പോക്‌സ് പിടിപെട്ടാല്‍ ഉടന്‍ ഈ മരുന്ന് ഡോക്ടറുടെ നിര്‍ദേശാനുസരണം നല്‍കിയാല്‍ മിക്കവാറും പരീക്ഷ മുടങ്ങില്ലെന്നും അദ്ദേഹം പറയുന്നു.

പിന്‍കുറിപ്പ്  -

1. ആന്റിവൈറല്‍ തെറാപ്പിയുടെ ചരിത്രത്തില്‍ ഒരു പുത്തന്‍ യുഗപ്പിറവി കുറിച്ച മരുന്നാണ് അസൈക്ലോവിര്‍. കരീബിയന്‍ മേഖലയില്‍ കാണപ്പെടുന്ന ഒരിനം സ്‌പോഞ്ചിന്റെ (Cryptotethya crypta) ജനിതകദ്രവ്യമാണ് ഈ മരുന്നിന് അടിസ്ഥാനം. അസൈക്ലോവിര്‍  വികസിപ്പിച്ചതിനും കൂടിയാണ് ജെട്രൂഡ് ബി. എലിയോണ്‍ എന്ന ഫാര്‍മക്കോളജിസ്റ്റ് 1988 ല്‍ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടിയത്. എന്നുവെച്ചാല്‍, ആധുനിക മെഡിസിനില്‍  ചിക്കന്‍ പോക്‌സിനുള്ളത് നൊബേല്‍ പുരസ്‌കാരം നേടിയ ചികിത്സയാണെന്ന് സാരം! (കടപ്പാട് : വിക്കിപീഡിയ).

2. മരുന്ന് കഴിച്ച് ചിക്കന്‍ പോക്‌സ് മാറ്റിയാല്‍ വിണ്ടും വരാന്‍ സാധ്യത കൂടില്ലേ എന്നത് പൊതുവെ ഉയരുന്ന ഒരു സംശയമാണ്. ഇക്കാര്യത്തിന് ഒരു ഡോക്ടര്‍ നല്‍കിയ വിശദീകരണം ഇങ്ങനെയാണ്. ചിക്കന്‍ പോക്‌സ് ഒരിക്കല്‍ വരുന്നവര്‍ക്ക് ശരീരത്തില്‍ അതിനെതിരെ സ്ഥിരമായി പ്രതിരോധം ലഭിക്കും. അതിനാല്‍ രണ്ടാമത് വരിക വിരളമാണ്. പക്ഷേ, ചുരുക്കം ചിലര്‍ക്ക് ഹെര്‍പ്പിസിന്റെ രൂപത്തില്‍ വീണ്ടും വരാറുണ്ട്. മരുന്ന് കഴിച്ചാലും ഇല്ലെങ്കിലും അങ്ങനെ സംഭവിക്കാം.

വൈറസ് ബാധിച്ച് ദിവസങ്ങള്‍ കഴിഞ്ഞ് രോഗം പോകുന്ന ഘട്ടത്തിലാണ് പനിയും ദേഹത്തെ പാടുമെല്ലാം പ്രത്യക്ഷപ്പെടുക. അപ്പോഴാണ് സാധാരണഗതില്‍ മരുന്നും കഴിക്കുക. എന്നുവെച്ചാല്‍, ദിവസങ്ങളോളം ശരീരപ്രതിരോധ സംവിധാനവും ചിക്കന്‍ പോക്‌സ് വൈറസും തമ്മിലുള്ള ഗുസ്തി നടന്നിരിക്കും. രോഗപ്രതിരോധ ശേഷി അപ്പോഴേക്കും ശരീരം നേടിയിട്ടുമുണ്ടാകും. രോഗം പോകുന്ന ഘട്ടത്തിലെ അസ്വസ്ഥതകളും ദുരിതങ്ങളും കുറയ്ക്കാനാണ് മരുന്ന് സഹായിക്കുക. അതിനാല്‍, മരുന്ന് കഴിക്കുന്നതും, രോഗം വീണ്ടും വരാനുള്ള സാധ്യതയും തമ്മില്‍ കാര്യമായ ബന്ധമൊന്നുമില്ല.

6 comments:

Joseph Antony said...

'ചിക്കന്‍പോക്‌സിന് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒരു മരുന്നാണ് ഏക്‌സിക്ലേവിയര്‍' - ഈ പോസ്റ്റ് തയ്യാറാക്കുന്നതിന്റെ ഭാഗമായി സംശയനിവാരണത്തിന് വിളിച്ചപ്പോള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.ബി.പത്മകുമാര്‍ ടെലിഫോണിലൂടെ അറിയിച്ചു. 'താരതമ്യേന സുരക്ഷിതമായ ഔഷധം. എല്ലാത്തരം ആളുകള്‍ക്കും ഈ മരുന്ന് ഞങ്ങള്‍ പ്രിസ്‌ക്രൈബ് ചെയ്യാറുണ്ട്, എന്തെങ്കിലും പാര്‍ശ്വഫലം ഇതുവരെ ശ്രദ്ധയില്‍ പെട്ടിട്ടില്ല' - അദ്ദേഹം അറിയിച്ചു.

Babu Kalyanam said...

thanks for the note.
ശ്ശൊ, ഇതാരെങ്കിലും ഒന്ന് ഇംഗ്ലീഷിൽ translate ചെയ്തു ഇട്ടിരുന്നേൽ :) ഓഫീസിൽ കുറെ ഹോമിയോ മതക്കാർ ഉണ്ട്.

Jijo said...

Aciclovir ഉച്ചരിക്കുന്നത് എസൈക്ലോവീർ എന്നല്ലേ? എക്സിക്ലേവിയർ എന്നാണോ നാട്ടിൽ പറയുന്നത്?

[ nardnahc hsemus ] said...

Potentially serious side effects include kidney dysfunction and low platelets. Common side effects include nausea and diarrhea. Greater care is recommended in those with poor liver or kidney function.

https://en.wikipedia.org/wiki/Aciclovir

dmjn-Zv C-cn-§ÃqÀ said...
This comment has been removed by the author.
Unknown said...

ഉച്ചാരണം ഏസൈക്ലോവീര്‍ എന്നാണെന്നു് യൂട്യൂബ് പറയുന്നു.