Tuesday, October 30, 2012

ലിക്‌ടെന്‍സ്റ്റീന്‍ - റോമാ സാമ്രാജ്യത്തിന്റെ തിരുശേഷിപ്പ്


സമ്മാനമായി കിട്ടിയ ഗ്ലോബില്‍ മൂത്തമകള്‍ ഒരു രാജ്യം കണ്ടുപിടിച്ചു. അവള്‍ക്കന്ന് പ്രായം അഞ്ചോ ആറോ വയസ്. 'പപ്പയുടെ പേരിലൊരു രാജ്യം' എന്നാണ് അവളതിനെ വിശേഷിപ്പിച്ചത്....നോക്കിയപ്പോള്‍, പപ്പ ന്യൂ ഗിനി!

പുതിയൊരു രാജ്യം 'കണ്ടുപിടിക്കുന്നതിന്റെ' ത്രില്ല് ചെറുതല്ലെന്ന് കഴിഞ്ഞ ദിവസം ഈയുള്ളവനും ബോധ്യമായി. ബില്‍ ബ്രൈസന്റെ യൂറോപ്യന്‍ യാത്രാവിവരണം ('Neither Here Nor There') വായിക്കുകയായിരുന്നു. അതിലെ പതിനെട്ടാമത്തെ അധ്യായം ഇതാണ് - 'ലിക്‌ടെന്‍സ്റ്റീന്‍' (Liechtenstein).

സ്വിറ്റ്‌സ്വര്‍ലന്‍ഡില്‍നിന്ന് തീവണ്ടിയില്‍ പുറപ്പെട്ട ബ്രൈസണ്‍ എത്തിയത് ലിക്‌ടെന്‍സ്റ്റീന്‍ എന്ന് പേരുള്ള നാട്ടിലാണ്. അത്തരമൊരു രാജ്യം ഭൂമുഖത്തുണ്ടെന്ന് അധികമാരും പ്രതീക്ഷിക്കില്ല!

'ഈ രാജ്യത്തെ സംബന്ധിച്ച സര്‍വതും അപഹാസ്യമാണ്', എന്നാണ് ബ്രൈസണ്‍ തന്റെ തനത് ശൈലിയില്‍ വിലയിരുത്തുന്നത്. ഒന്നാമത് അത് അപഹാസ്യമാംവിധം ചെറുത് (160 ചതുരശ്ര കിലോമീറ്റര്‍). കഷ്ടിച്ച് സ്വിറ്റ്‌സ്വര്‍ലന്‍ഡിന്റെ ഇരുന്നൂറ്റമ്പതില്‍ ഒന്ന് വലിപ്പം മാത്രം. ഇത് വാഷിങ്ടണ്‍ ഡി.സി.യുടെ പത്തില്‍ ഒന്‍പത് ഭാഗമേ വരൂ എന്ന് സി.ഐ.എ.യുടെ 'വേള്‍ഡ് ഫാക്ട്ബുക്ക്' പറയുന്നു.

അപഹാസ്യമെന്ന് ബ്രൈസണ്‍ വിലയിരുത്തുന്ന മറ്റൊരു സംഗതി, ആ രാജ്യത്തിന്റെ അധികാരം കൈയാളുന്ന രാജകുടുംബം കഴിഞ്ഞ 150 വര്‍ഷമായി അവിടം ഒന്ന് സന്ദര്‍ശിക്കാന്‍ പോലും മിനക്കെട്ടിട്ടില്ല എന്നതാണ്!

ഹോളി റോമന്‍ എംപയര്‍ (Holy Roman Empire) അഥവാ പഴയ റോമാ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന, ഇപ്പോഴും അവശേഷിക്കുന്ന ഏക പ്രദേശമാണ് ലിക്ടെന്‍സ്റ്റീന്‍. ആശയപരമായി വലിയ വ്യത്യാസമൊന്നുമില്ലാത്ത രണ്ട് രാഷ്ട്രീയകക്ഷികള്‍ (the Reds and the Blacks) ആണ് അവിടെയുള്ളത്. രണ്ടുകക്ഷികളുടെയും മോട്ടോ ഒന്നു തന്നെ : 'ദൈവത്തിലും രാജാവിലും പിതൃഭൂമിയിലും വിശ്വിസിക്കുക'!

1866 ലായിരുന്നു ലിക്‌ടെന്‍സ്റ്റീന്‍ അവസാനമായി ഒരു സൈനികനടപടിയില്‍ ഏര്‍പ്പെട്ടത്. ഇറ്റലിക്കാര്‍ക്കെതിരെ പൊരുതാന്‍ 80 പേരെ അയച്ചു. യുദ്ധത്തില്‍ ആരും മരിച്ചില്ല എന്നുമാത്രമല്ല, 'ഇക്കാര്യം നിങ്ങള്‍ക്ക് തീര്‍ച്ചയായും ഇഷ്ടപ്പെടും'- ബ്രൈസണ്‍ പറയുന്നു - '80 പേര്‍ പോയിടത്ത് 81 പേര്‍ തിരിച്ചെത്തി!' സൈനികനീക്കത്തിനിടെ സുഹൃത്തായി കിട്ടിയ ആളായിരുന്നുവേ്രത ആ എണ്‍പത്തിയൊന്നാമന്‍!
ലോകത്ത് ആരുമായും തങ്ങള്‍ക്ക് യുദ്ധംചെയ്ത് ജയിക്കാനാകില്ല എന്ന് മനസിലാക്കിയ രാജാവ്, രണ്ടുവര്‍ഷം കഴിഞ്ഞ് സൈന്യത്തെ പരിച്ചുവിട്ടു. ഇപ്പോള്‍ സ്വന്തമായി സൈന്യമില്ലാത്ത രാജ്യങ്ങളിലൊന്നാണ് ലിക്‌ടെന്‍സ്റ്റീന്‍.

സോസേജ് സ്‌കിന്‍സ് (sausage skins), കൃത്രിമപ്പല്ല് (false teeth) എന്നിവയുടെ നിര്‍മാണകാര്യത്തില്‍ ലോകത്ത് ഒന്നാംസ്ഥാനം ഈ ചെറുരാജ്യത്തിനാണ് എന്നതാണ് അപഹാസ്യമെന്ന് ബ്രൈസന് അനുഭവപ്പെട്ട മറ്റൊരു സംഗതി.

മാത്രമല്ല, ടാക്‌സ് ലാഭിക്കാന്‍ നോക്കുന്നവര്‍ക്ക് ഭൂമിയിലെ സ്വര്‍ഗം തന്നെയാണത്രെ ലിക്‌ടെന്‍സ്റ്റീന്‍. അതിനാല്‍ മൊത്തം ജനസംഖ്യയെക്കാള്‍ (36,713) കൂടുതല്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികള്‍ അവിടെയുണ്ടത്രേ! (ഇതില്‍ ബഹുഭൂരിപക്ഷവും ആരുടെയെങ്കിലും മുന്നില്‍ കടലാസ് ഷീറ്റില്‍ ഒതുങ്ങുന്ന കമ്പനികളാണ്).

ക്രയശേഷിയുടെ അടിസ്ഥാനത്തില്‍ കണക്കാക്കിയാല്‍, ആളോഹരി ജി.ഡി.പി (gross domestic product) ഏറ്റവും കൂടുതലുള്ള രാജ്യമാണ് ലിക്ടെന്‍സ്റ്റീന്‍. ലോകത്ത് ഏറ്റവും കടബാധ്യത കുറഞ്ഞ രാജ്യവും ഇതുതന്നെ. ലോകത്തെ തൊഴിലില്ലായ്മ കുറഞ്ഞ രണ്ടാമത്തെ രാജ്യവും (ഒന്നാമത്തേത് മൊനാക്ക) ലിക്ടെന്‍സ്റ്റീന്‍ ആണ്.
യൂറോപ്പില്‍ ഏറ്റവുമൊടുവില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിച്ച നാട് ലിക്ടെന്‍സ്റ്റീന്‍ ആണ്. 1984 വരെ അവിടെ സ്ത്രീകള്‍ക്ക് രാഷ്ട്രീയപ്രക്രിയയില്‍ പങ്കില്ലായിരുന്നു.

മറ്റൊരു കൗതുകകരമായ സംഗതി ലിക്ടെന്‍സ്റ്റീനിലെ ജയിലാണ്. ഒറ്റ ജയിലേ ഉള്ളൂ രാജ്യത്ത്. വളരെ ചെറിയ ജയിലായതിനാല്‍, തടവുകാര്‍ക്കുള്ള ഭക്ഷണം അടുത്തുള്ള റസ്‌റ്റോറണ്ടില്‍നിന്നാണ് എത്തിക്കുന്നതെന്ന് ബ്രൈസണ്‍ പറയുന്നു.

ലിക്ടെന്‍സ്റ്റീനില്‍ ഏറ്റവും ദുര്‍ഘടമായ സംഗതി പൗരത്വം ലഭിക്കുകയാണത്രേ. അപേക്ഷ നല്‍കുന്നയാളുടെ ഗ്രാമത്തില്‍ ആദ്യമൊരു ഹിതപരിശോധന നടക്കണം. അത് അനുകൂലമായാല്‍, പ്രധാനമന്ത്രിയും മന്ത്രിസഭയും അത് വോട്ടിനിട്ട് പാസാക്കണം...അതൊരിക്കലും സംഭവിക്കാറില്ല. അതിനാല്‍ ലിക്ടെന്‍സ്റ്റിനില്‍ കാലങ്ങളായി താമസിക്കുന്ന നല്ലൊരു പങ്ക് ആളുകള്‍ ഇപ്പോഴും 'വിദേശികളാ'ണ്!

ലിക്ടെന്‍സ്റ്റീന് രണ്ട് അയല്‍രാജ്യങ്ങളാണുള്ളത്-പടിഞ്ഞാറ് സ്വിറ്റ്‌സ്വര്‍ലന്‍ഡും കിഴക്ക് ഓസ്ട്രിയയും. ഏതാണ്ട് പൂര്‍ണമായും ആല്‍പ്‌സ് പര്‍വതനിരകള്‍ക്കിടയില്‍ സ്ഥിതിചെയ്യുന്ന മനോഹരമായ പ്രദേശമാണിത്. വദൂസ് (Vaduz) ആണ് ലിക്ടെന്‍സ്റ്റീനിന്റെ തലസ്ഥാനം. തലസ്ഥാനത്തെ ജനസംഖ്യ വെറും 5000 മാത്രം.

(അവലംബം: 1. Neither Here Nor There (1991), by Bill Bryson; 2. The World Factbook, CIA; 3. Wikipedea; ചിത്രങ്ങള്‍ക്ക് കടപ്പാട് : 1001 Places Blog)

4 comments:

Joseph Antony said...

1866 ലായിരുന്നു ലിക്‌ടെന്‍സ്റ്റീന്‍ അവസാനമായി ഒരു സൈനികനടപടിയില്‍ ഏര്‍പ്പെട്ടത്. ഇറ്റലിക്കാര്‍ക്കെതിരെ പൊരുതാന്‍ 80 പേരെ അയച്ചു. യുദ്ധത്തില്‍ ആരും മരിച്ചില്ല എന്നുമാത്രമല്ല, 'ഇക്കാര്യം നിങ്ങള്‍ക്ക് തീര്‍ച്ചയായും ഇഷ്ടപ്പെടും'- ബ്രൈസണ്‍ പറയുന്നു - '80 പേര്‍ പോയിടത്ത് 81 പേര്‍ തിരിച്ചെത്തി!' സൈനികനീക്കത്തിനിടെ സുഹൃത്തായി കിട്ടിയ ആളായിരുന്നുവേ്രത ആ എണ്‍പത്തിയൊന്നാമന്‍!

asrus irumbuzhi said...

എന്നെ സംബന്ധിച്ചടത്തോളം ഇതിലെ പല കാര്യങ്ങളും പുതിയ അറിവുകളാണ്...
നല്ലൊരു ലേഖനം
ആശംസകള്‍ ...അസ്രുസ്

ഈ വേര്‍ഡ് വെരിഫിക്കേഷന്‍ ഒഴിവാക്കൂ..ആളുകള്‍ കമന്റ് നല്‍കാന്‍ മടിക്കും !
നമ്മുടെ' മ 'ഗ്രൂപ്പിലേക്ക് താങ്കളെ സ്വാഗതം ചെയ്യുകയും ചെയ്യുന്നു ...
http://www.facebook.com/groups/malayalamblogwriters/

Unknown said...

എല്ലാം പുതിയ അറിവുകൾ... വളരെ നല്ല ലേഖനം.. ഇത്തരത്തിൽ അറിവുപകരുന്ന കാര്യങ്ങൾ പങ്കുവയ്ക്കുന്ന ലേഖനങ്ങൾ തീർച്ചയായും അഭിനന്ദനാർഹം തന്നെ...
ആശംസകൾ.

Appu Adyakshari said...

മാഷേ എല്ലാം പുതിയ വിവരങ്ങൾ. നന്ദി.