Sunday, July 11, 2010

'ലുറ്റേഷ്യ'യെ 'റോസറ്റ' കണ്ടപ്പോള്‍

ഭൂമിയില്‍ നിന്ന് 45.4 കോടി കിലോമീറ്റര്‍ അകലെ വെച്ചായിരുന്നു ആ കൂടിക്കാഴ്ച. 'ലുറ്റേഷ്യ'യെന്ന ക്ഷുദ്രഗ്രഹത്തെ യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി (ഇ.എസ്.എ)യുടെ 'റോസറ്റ'യെന്ന ദൗത്യവാഹനം അടുത്തു കണ്ടു. മനുഷ്യനിര്‍മിതമായ ഒരു വാഹനത്തിന് ആദ്യമായാണ് ഇത്രയും വലിയ ഒരു ക്ഷുദ്രഗ്രഹത്തെ ഇത്ര അടുത്ത് നിരീക്ഷിക്കാന്‍ സാധിക്കുന്നത്. ആ ക്ഷുദ്രഗ്രഹത്തിന്റെ ഏതാണ് 3000 കിലോമീറ്റര്‍ അരികിലൂടെ റോസെറ്റ കടന്നുപോയി.

ചൊവ്വയുടെ ഭ്രമണപഥത്തിനും അപ്പുറത്ത് ക്ഷുദ്രഗ്രഹബെല്‍റ്റെന്ന് അറിയപ്പെടുന്ന പ്രദേശത്തുവെച്ചായിരുന്നു കൂടിക്കാഴ്ച. ഏറ്റവും നീളംകൂടിയ ഭാഗത്ത് 120 കിലോമീറ്റര്‍ നീളമുണ്ട് ലുറ്റേഷ്യയ്ക്ക്. ഉല്‍ക്കാപതനങ്ങളാലും മറ്റും കുഴികള്‍ നിറഞ്ഞ് പരുക്കനായി മാറിയിരിക്കുന്ന ലുറ്റേഷ്യയുടെ പ്രതലം റോസറ്റയുടെ ക്യാമറ വ്യക്തമായി കണ്ടു.

ലുറ്റേഷ്യയ്ക്ക് സമീപത്തുകൂടി കടന്നു പോകുന്ന വേളയില്‍ ഏതാണ്ട് 400 ദൃശ്യങ്ങള്‍ വിവിധ വര്‍ണരാജികളില്‍ റോസറ്റ പകര്‍ത്തിയിട്ടുണ്ട്. അവയുടെ വിശദാംശങ്ങള്‍ വ്യക്തമാകുമ്പോള്‍, സൗരയൂഥത്തിന്റെ ചരിത്രത്തെക്കുറിച്ച് അത് കൂടുതല്‍ ഉള്‍ക്കാഴ്ച ശാസ്ത്രലോകത്തിന് നല്‍കും.

1. ഏതാണ്ട് 36000 കിലോമീറ്റര്‍ അകലെ നിന്ന് റോസറ്റ പകര്‍ത്തിയ ലുറ്റേഷ്യയുടെ ചിത്രമാണിത്. പശ്ചാത്തലത്തില്‍ പൊട്ടുപോലെ കാണുന്നത് ശനി ഗ്രഹം.

2. ലുറ്റേഷ്യയ്ക്ക് അടുത്തേക്ക് എത്തുന്ന സമയത്ത് പകര്‍ത്തിയ വിവിധ ദൃശ്യങ്ങള്‍. 5.1 ലക്ഷം കിലോമീറ്റര്‍ അകലെ നിന്നെടുത്തതാണ് ആദ്യ ദൃശ്യം. 81000 കിലോമീറ്റര്‍ അകലെ നിന്നുള്ളതാണ് ഒടുവിലത്തെ ദൃശ്യം.

3. ക്ഷുദ്രഗ്രഹത്തിന് ഏറ്റവും അടുത്തേക്ക് എത്തുമ്പോള്‍ റോസറ്റ പകര്‍ത്തിയ ദൃശ്യങ്ങള്‍.

4. ലുറ്റേഷ്യയുടെ പ്രതലത്തിന്റെ സമീപദൃശ്യങ്ങള്‍.

ഇതിന് മുമ്പ് മനുഷ്യനിര്‍മിതമായ ഒരു പേടകം അടുത്തു കണ്ട ഏറ്റവും വലിയ ക്ഷുദ്രഗ്രഹം 50 കിലോമീറ്റര്‍ വിസ്താരമുള്ള 'മഥില്‍ഡി' (Mathilde) ആയിരുന്നു. നാസയുടെ 'നിയര്‍-ഷുമാക്കര്‍' ദൗത്യം 1997 ല്‍ ആ ക്ഷുദ്രഗ്രഹത്തിന് സമീപത്തെത്തി.

റോസറ്റ ഇതിനകം 'സ്റ്റീന്‍സ്' എന്ന ബഹിരാകാശ ശിലാഖണ്ഡത്തിന് സമീപത്തുകൂടി സഞ്ചരിക്കുകയുണ്ടായി, 2008 ലായിരുന്നു അത്. 'ചുരിയുമോവ്-ഗെരാസിമെന്‍കോ' എന്ന ധൂമകേതുവിലെത്താനായി യൂറോപ്പ് അയച്ച ദൗത്യമാണ് റോസറ്റ. ഈ വാല്‍നക്ഷത്രദൗത്യം 2014 ല്‍ അതിന്റെ ലക്ഷ്യസ്ഥാനത്തെത്തുമെന്നാണ് കരുതുന്നത്. (അവലംബം:
ഇ.എസ്.എ)

5 comments:

Joseph Antony said...

ഭൂമിയില്‍ നിന്ന് 45.4 കോടി കിലോമീറ്റര്‍ അകലെ വെച്ചായിരുന്നു ആ കൂടിക്കാഴ്ച. 'ലുറ്റേഷ്യ'യെന്ന ക്ഷുദ്രഗ്രഹത്തെ യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി (ഇ.എസ്.എ)യുടെ 'റോസറ്റ'യെന്ന ദൗത്യവാഹനം അടുത്തു കണ്ടു. മനുഷ്യനിര്‍മിതമായ ഒരു വാഹനത്തിന് ആദ്യമായാണ് ഇത്രയും വലിയ ഒരു ക്ഷുദ്രഗ്രഹത്തെ ഇത്ര അടുത്ത് നിരീക്ഷിക്കാന്‍ സാധിക്കുന്നത്.

chithrakaran:ചിത്രകാരന്‍ said...

ഈ ശാസ്ത്ര അറിവിനു നന്ദി !

krishnakumar513 said...

thank you

കുസുമം ആര്‍ പുന്നപ്ര said...

i like this type of writings also
giving information about it. thank u.
read ur geenom in mathrubhumi weekly
istappettu.

Sapna Anu B.George said...

നമ്മുടെ നാട്ടിലെ 'ലുറ്റേഷ്യ'യെ 'റോസറ്റ' ഒന്നും കാണാറും അറിയാറും ഇല്ലേ???