Sunday, November 30, 2008

ചെറുദ്വീപില്‍ ഞണ്ടുകളുടെ കാണാലോകം

ശാന്തസമുദ്രത്തില്‍ വിദൂര വാനുവതു റിപ്പബ്ലിക്കിലെ എസ്‌പിരിറ്റു ദ്വീപില്‍ ജൈവവൈവിധ്യം തേടി പര്യവേക്ഷണം നടത്തിയവരെ കാത്തിരുന്നത്‌ മനുഷ്യന്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ആയിരക്കണക്കിന്‌ ജീവജാലങ്ങളാണ്‌. 600 ഇനം ഞണ്ടുകളെ മാത്രം അവിടെ കണ്ടെത്തി. അത്ഭുതകരമായ ശരീരഘടനയും വര്‍ണവിന്യാസവും ഉള്ളവയായിരുന്നു അവയില്‍ പലതും.

'സാന്റോ 2006' എന്ന്‌ പേരിട്ട പര്യവേക്ഷത്തില്‍ ലഭിച്ച ഞണ്ടുകളില്‍ ഒന്നാണ്‌ മുകളില്‍. ഒച്ചുകളുടെയും മറ്റ്‌ തോട്‌ ഉടയ്‌ക്കാന്‍ തക്ക കരുത്തുള്ള നഖങ്ങളാണ്‌ ഈ പെട്ടിഞണ്ടിന്റേത്‌.

ദക്ഷിണശാന്തസമുദ്രത്തില്‍ സ്ഥിതിചെയ്യുന്ന എണ്‍പതോളം ദ്വീപുകളുടെ കൂട്ടമാണ്‌ വാനുവതു റിപ്പബ്ലിക്ക്‌ എന്ന്‌ അറിയപ്പെടുന്നത്‌. നാഷണല്‍ ജ്യോഗ്രഫിക്‌ സൊസൈറ്റിയുടെ സാമ്പത്തിക സഹകരണത്തോടെ, സിംഗപ്പൂര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി ഉള്‍പ്പടെ ലോകത്തെ ഒട്ടേറെ സ്ഥാപനങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ അവിടുത്തെ ജൈവവൈവിധ്യം അടുത്തറിയാന്‍ നടത്തിയ പഠനത്തില്‍ പങ്കാളികളായി. പര്യവേക്ഷണത്തില്‍ കണ്ടെത്തിയ ഞണ്ടുകളില്‍ ചിലതിന്റെ ചിത്രം ചുവടെ.

ഷഡ്‌ഭുജാകൃതിയുള്ള പുറംതോടാണ്‌ ഈ ഞണ്ടിന്‌. നക്ഷത്രമത്സ്യത്തിന്റെ മധ്യഭാഗത്താണ്‌ ഇതിന്റെ വാസം.

പവിഴപ്പുറ്റുകളില്‍ താമസിക്കുന്ന ഈ ഞണ്ടിന്‌ ഭീതിയുണര്‍ത്തുന്ന രൂപമാണുള്ളത്‌. ഈ ജീവിയെ കഴിച്ചവര്‍ക്ക്‌ വിഷബാധയേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്‌.


എസ്‌പിരിറ്റു ദ്വീപിലെ മൃദുവായ പവിഴപ്പുറ്റ്‌ ഭാഗങ്ങളില്‍ കഴിയുന്ന ഒരിനം 'ചിലന്തിഞണ്ട്‌' ആണിത്‌. പവിഴപ്പുറ്റിനിടയില്‍ ഇവയ്‌ക്ക്‌ ഭംഗിയായി മറഞ്ഞിരിക്കാന്‍ കഴിയും. കണ്ടാല്‍ പവിഴപുറ്റ്‌ ഭാഗമെന്നേ ആരും കരുതൂ.

കാലുകളില്‍ രോമമുള്ള, ചിലന്തിയുടെ ആകൃതിയുള്ള മറ്റൊരിനം.

എസ്‌പിരിറ്റു ദ്വീപില്‍ കണ്ടെത്തിയ, ശരീരത്തില്‍ അത്ഭുത വര്‍ണങ്ങളുള്ള മറ്റൊരിനം ഞണ്ട്‌.

കാല്‍സ്യം ധാരാളമടങ്ങിയ ചുമപ്പ്‌ ആല്‍ഗകളെയും വഹിച്ചാണ്‌ ഈ ചങ്ങാതിയുടെ വാസം. ശത്രുക്കളെ ഭയപ്പെടുത്താന്‍ ഞണ്ടിനെ ഈ ആല്‍ഗ സഹായിക്കുന്നുവെന്നാണ്‌ ഗവേഷകരുടെ അനുമാനം.

രോമനിബിഡമായ ശരീരവുമായി ഒരാള്‍. സാവധാനത്തില്‍ സഞ്ചരിക്കുന്ന ഒരിനമാണിത്‌.

ശരീരത്തെക്കാള്‍ വലിയ കൈകളുള്ള ഇനം. പവിഴപ്പുറ്റിലാണ്‌ ഇവന്റെയും വാസം.

പവിഴപ്പുറ്റില്‍ താമസിക്കുന്ന തടിയന്‍ ഞണ്ട്‌. തന്റെ സ്ഥലത്ത്‌ അതിക്രമിച്ചു കയറാന്‍ ശ്രമിക്കുന്നവരെ തടിച്ച കൈകള്‍കൊണ്ട്‌ ഈ ജീവി നേരിടും.

(കടപ്പാട്‌: നാഷണല്‍ ജ്യോഗ്രഫിക്‌ സൊസൈറ്റി, നാഷണല്‍ യൂണിവേഴ്‌സിറ്റി, സിംഗപ്പൂര്‍)

8 comments:

Joseph Antony said...

പ്രകൃതി അതിന്റെ ചെപ്പില്‍ ഒളിച്ചു വെച്ചിരിക്കുന്ന അത്ഭുതങ്ങള്‍ അവസാനിക്കുന്നില്ല. ഞണ്ടുകളുടെ രൂപത്തില്‍ ഒരു പെസഫിക്‌ ദ്വീപില്‍ ഗവേഷകരെ കാത്തിരുന്ന അത്ഭുതത്തിന്റെ ദൃശ്യവിവരണം.

Suraj said...

അറിഞ്ഞതെത്ര...അറിയാനിനി എത്ര. പ്രകൃതിയുടെ അത്ഭുതങ്ങളെ ഇങ്ങനെ പങ്കുവച്ചതിനു നന്ദി മാഷേ.

Sunith Somasekharan said...

karayilullathupole saamyamulla jeevikal kadalilumm ..! appol malsya kanyaka kaanumaayirikkum ... orikkal enikku malsyakanyakaye kaanaan kazhiyumaayirikkum ...

പരേതന്‍ said...

തന്നത് തന്നത് തിന്നീടുമ്പോള്‍ പിന്നേം കുറിഞ്ഞി തന്നീടും..

പിന്നെ ഞണ്ടെ വെള്ളത്തില്‍ എന്തെ ഞണ്ടെ..ഞണ്ടെ എന്ന ചോദ്യവും ഇവിടെ പ്രസക്തമാണ്..

സവിനയം
പരേതന്‍

BS Madai said...

ഇനിയും അല്‍ഭുതങ്ങള്‍ എന്തെല്ലാം... അറിഞ്ഞതും അറിയാതെ പോയതും.. പുതിയ അറിവുകള്‍ക്ക് നന്ദി മാഷേ.

Joseph Antony said...

സൂരജ്‌,
ക്രാക്ക്‌,
പരേതന്‍,
മാടായി,

ഞണ്ടുപ്രേമികളായ നിങ്ങള്‍ക്കെന്റെ അഭിവാദ്യങ്ങള്‍...

ക്രാക്കേ, പൂതി കൊള്ളാം, സമയം കിട്ടുമ്പോള്‍ കോവളത്ത്‌ പോകൂ, എത്ര മത്സ്യ കന്യക (?) മാരെ വേണെമെങ്കിലും കാണാം. ചൂണ്ടയിട്ട്‌ പിടിക്കാന്‍ നോക്കരുത്‌.

പരേതാ....ത്മാവേ, എങ്ങനെ പരലോകത്ത്‌ ഞണ്ട്‌ കിട്ടുമോ.

sreeni sreedharan said...

കൊള്ളാമല്ലൊ, സുന്ദരക്കുട്ടപ്പന്‍/കുട്ടപ്പിമാരായ ഞണ്ടുകള്‍.


‘പര്യവക്ഷണത്തില്‍’ (പര്യവേക്ഷണത്തില്‍??)

Joseph Antony said...

പച്ചാളം,
നന്ദി, വന്നതിലും, ആ അക്ഷരപിശാചിനെ ചൂണ്ടിക്കാട്ടിയതിലും. തിരുത്തിയിട്ടുണ്ട്‌.