Saturday, November 22, 2008

കോപ്പര്‍നിക്കസിന്റെ ഭൗതീക അവശിഷ്ടം കണ്ടെത്തി

നാലര നൂറ്റാണ്ട്‌ നീണ്ട നിഗൂഡതയ്‌ക്ക്‌ അന്ത്യം

നൂറ്റാണ്ടുകള്‍ നീണ്ട വിശ്വാസപ്രമാണങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട്‌, ഭൂമിയാണ്‌ സൂര്യനെ ചുറ്റുന്നതെന്നുമുള്ള സങ്കല്‍പ്പം മുന്നോട്ടു വെച്ച ചിന്തകനാണ്‌ നിക്കോളാസ്‌ കോപ്പര്‍നിക്കസ്‌. അതുവഴി ആധുനിക വൈജ്ഞാനിക വിപ്ലവത്തിന്‌ അദ്ദേഹം തിരികൊളുത്തി. ആ മഹാരഥന്റെ ഭൗതിക അവശിഷ്ടം എവിടെയാണെന്ന, നാലര പതിറ്റാണ്ടായി തുടരുന്ന നിഗൂഢതയ്‌ക്ക്‌ അന്ത്യമാകുന്നു. പോളണ്ടില്‍ മധ്യകാലഘട്ടത്തിലെ ഒരു കത്തീഡ്രലിന്റെ അള്‍ത്താരയ്‌ക്കടിയില്‍ കണ്ടെത്തിയ കല്ലറയും ഭൗതീക അവശിഷ്ടവും കോപ്പര്‍നിക്കസിന്റേതാണെന്ന്‌ സ്ഥിരീകരിച്ചതായി പോളിഷ്‌ ഗവേഷകര്‍ അറിയിച്ചു.

ശവക്കല്ലറയില്‍നിന്ന്‌ ലഭിച്ച ഭാഗികമായ തലയോട്ടി ഉപയോഗിച്ച്‌ മരിച്ചയാളുടെ മുഖം ഫോറന്‍സിക്‌ സങ്കേതത്തില്‍ പുനസൃഷ്ടിച്ചും, ഡി.എന്‍.എ. വിശകലനം നടത്തിയുമാണ്‌ തങ്ങള്‍ ഇത്തരമൊരു നിഗമനത്തില്‍ എത്തിയതെന്ന്‌ പുരാവസ്‌തുഗവേഷകനായ ജെര്‍സി ഗസോവിസ്‌കി പറഞ്ഞു. 2004-ല്‍ ആരംഭിച്ച ഗവേഷണമാണ്‌ ഇപ്പോള്‍ വിജയത്തില്‍ എത്തുന്നത്‌. തലയോട്ടിയുടെ സഹായത്തോടെ രൂപപ്പെടുത്തിയ മുഖത്തിന്‌, കോപ്പര്‍നിക്കസിന്റെ ചിത്രങ്ങളുമായി നല്ല സാമ്യമുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു. മാത്രമല്ല, 70 വയസ്‌ പ്രായമുള്ള (കോപ്പര്‍നിക്കസ്‌ മരിക്കുമ്പോഴും പ്രായം ഏതാണ്ട്‌ അതായിരുന്നു) വ്യക്തിയുടേതാണ്‌ തലയോട്ടിയെന്നും പരിശോധനകളില്‍ വ്യക്തമായി.

പോളണ്ടിലെ ബാള്‍ട്ടിക്ക്‌ തീരത്ത്‌ കോപ്പര്‍നിക്കസ്‌ മതസംഹിത വിദഗ്‌ധന്‍ (കാനോണ്‍) ആയി ജോലിനോക്കിയ ഫ്രോണ്‍ബര്‍ഗ്‌ കത്തീഡ്രലിലെ 16 അള്‍ത്താരകളില്‍ ഒന്നിനടിയില്‍ നിന്നാണ്‌ ഭൗതിക അവശിഷ്ടം കണ്ടെത്തിയത്‌. തലയോട്ടിയും മറ്റ്‌ അവശിഷ്ടങ്ങളും 2005 ആഗസ്‌തിലാണ്‌ കണ്ടെടുത്തത്‌. കോപ്പര്‍നിക്കസിന്റെ പിന്‍ഗാമികളാരും ജീവിച്ചിരിപ്പില്ലാത്തതിനാല്‍, ആ അവശിഷ്ടങ്ങളുടെ ജനിതക പരിശോധന ബുദ്ധിമുട്ടായതായി ഗസോവിസ്‌കി അറിയിച്ചു. മധ്യ പോളണ്ടില്‍ പുല്‍ടുസ്‌കിലുള്ള ആര്‍ക്കിയോളജി ആന്‍ഡ്‌ ആന്ത്രോപോളജി ഇന്‍സ്‌റ്റിട്യൂട്ടിന്റെ മേധാവിയാണ്‌ അദ്ദേഹം.


എന്നാല്‍, ശവക്കല്ലറയില്‍ നിന്ന്‌ ലഭിച്ച അവശിഷ്ടങ്ങളിലെ (പ്രത്യേകിച്ചും കശേരുക്കള്‍, പല്ല്‌, തുടയെല്ല്‌ എന്നിവിടങ്ങളില്‍ നിന്നുള്ള) ഡി.എന്‍.എ.യും, കോപ്പര്‍നിക്കസിന്റെ തലമുടിയില്‍ നിന്നുള്ള ഡി.എന്‍.എയും താരതമ്യം ചെയ്‌ത്‌, രണ്ടും ഒരു വ്യക്തിയുടേതാണെന്ന്‌ സ്ഥിരീകരിക്കാനും ആയി. കോപ്പര്‍നിക്കസിന്റെ വകയായിരുന്ന ചില ഗ്രന്ഥങ്ങള്‍ ഇപ്പോള്‍ സ്വീഡനിലെ ഉപ്പസല സര്‍വകലാശാലയിലെ ലൈബ്രറിയില്‍ സൂക്ഷിച്ചിട്ടുണ്ട്‌. അതില്‍ ഒരു ഗ്രന്ഥത്തില്‍നിന്നാണ്‌ തലമുടി ലഭിച്ചത്‌. ഉപ്പസല സര്‍വകലാശാലയിലെ തന്നെ മാരീ അലെന്‍ ആണ്‌ ഡി.എന്‍.എ. താരതമ്യം നടത്തിയത്‌. ഡി.എന്‍.എ. താരതമ്യത്തിനായി നാല്‌ തലമുടികള്‍ തങ്ങള്‍ ശേഖരിച്ചതായി അലെന്‍ അറിയിച്ചു. അതില്‍ രണ്ടെണ്ണം, ശവക്കല്ലറയില്‍ കാണപ്പെട്ട ഭൗതീക അവശിഷ്ടങ്ങളുമായി ജനിതകസാമ്യമുള്ളതായിരുന്നു.

പോളണ്ടിലെ ടോറണ്‍ പട്ടണത്തില്‍ 1473 ഫിബ്രവരി 19-ന്‌ ഒരു ചെമ്പു വ്യാപാരിയുടെ മകനായി നിക്കോളാസ്‌ കോപ്പര്‍നിക്കസ്‌ ജനിച്ചു. പത്തു വയസ്സുള്ളപ്പോള്‍ അച്ഛനമ്മമാര്‍ മരിച്ചു. ബാള്‍ട്ടിക്‌ തീരത്തെ വാര്‍മിയില്‍ ബിഷപ്പായി പിന്നീട്‌ ചുമതലയേറ്റ പണ്ഡിതനായ അമ്മാവന്‍ ലൂക്കാസ്‌ വാസ്സെന്‍ റോഡ്‌ ആണ്‌ കോപ്പര്‍നിക്കസിനെ വളര്‍ത്തിയത്‌. അമ്മാവന്‍ ആ കുട്ടിയില്‍ വലിയ സ്വാധീനം ചെലുത്തി. പോളണ്ട്‌, ഇറ്റലി എന്നിവിടങ്ങളിലെ സര്‍വകലാശാലകളില്‍ നിന്ന്‌ ഗണിതവും നിയമവും വൈദ്യശാസ്‌ത്രവും പഠിച്ച കോപ്പര്‍നിക്കസ്‌, പോളണ്ടിലെ ഫ്രോണ്‍ബര്‍ഗ്‌ പള്ളിയില്‍ കാനോണ്‍ ആയാണ്‌ ജീവത്തില്‍ ഏറെക്കാലവും ജോലിചെയ്‌തത്‌. ഭരണപരമായ ചുമതലകളായിരുന്നു അദ്ദേഹത്തിന്‌ അവിടെ നിര്‍വഹിക്കാനുണ്ടായിരുന്നത്‌.

1500 വര്‍ഷം നീണ്ട നിശ്ചലതയ്‌ക്ക്‌ അന്ത്യം കുറിച്ച്‌ ആധുനിക ശാസ്‌ത്രവിപ്ലവത്തിന്‌ തുടക്കം കുറിച്ചത്‌
കോപ്പര്‍നിക്കസാണ്‌. ഭൂമിയാണ്‌ പ്രപഞ്ചകേന്ദ്രമെന്നും സൂര്യനും മറ്റ്‌ ആകാശഗോളങ്ങളുമെല്ലാം ഭൂമിയെ ചുറ്റുകയാണെന്നുമുള്ള അരിസ്‌റ്റോട്ടിലിന്റെയും ടോളമിയുടെയും പ്രപഞ്ച സങ്കല്‍പ്പത്തെ മാറ്റിമറിച്ചത്‌ കോപ്പര്‍നിക്കസാണ്‌. ഭൂമിയും മറ്റ്‌ ഗ്രഹങ്ങളും സൂര്യനെ ചുറ്റുകയാണെന്ന്‌ കോപ്പര്‍നിക്കസ്‌ വാദിച്ചു. പില്‍ക്കാലത്ത്‌ ഗലീലിയോയ്‌ക്ക്‌ മതദ്രോഹവിചാരണ നേരിടേണ്ടി വന്ന ദുരനുഭവം പക്ഷേ, കോപ്പര്‍നിക്കസിനുണ്ടായില്ല. കത്തോലിക്ക സഭ കോപ്പര്‍നിക്കസിന്റെ പ്രപഞ്ച സങ്കല്‍പ്പം നിരോധിച്ചത്‌ 19-ാം നൂറ്റാണ്ടിന്റെ പകുതിയിലാണ്‌.

സഹസ്രാബ്ധങ്ങള്‍ നീണ്ട പ്രപഞ്ചസങ്കല്‍പ്പത്തെ മാറ്റി മറിച്ച തന്റെ 'ഓണ്‍ ദ റെവല്യൂഷന്‍സ്‌ ഓഫ്‌ ദി സെലസ്റ്റിയല്‍ സ്‌ഫിയേഴ്‌സ്‌' എന്ന വിഖ്യാത കൃതി പ്രസിദ്ധീകരിക്കാന്‍ അന്ന്‌ കത്തോലിക്ക സഭയിലെ ഉന്നതരുടെ പ്രോത്സാഹനവും കോപ്പര്‍നിക്കസിന്‍ ലഭിക്കുകയുണ്ടായി. എന്നാല്‍, തന്റെ സിദ്ധാന്തങ്ങള്‍ ശാസ്‌ത്രലോകത്തെ മാറ്റിമറിക്കുന്നത്‌ കാണാനുള്ള അവസരം കോപ്പര്‍നിക്കസിനുണ്ടായില്ല. കാരണം, തന്റെ പ്രശസ്‌ത കൃതി പുറത്തിറങ്ങിയ 1543-ല്‍ തന്നെ അദ്ദേഹം അന്തരിച്ചു.

ആധുനികശാസ്‌ത്ര വിപ്ലവത്തിന്റെ പിറവി ആ കൃതിയുടെ പ്രസിദ്ധീകരണത്തോടെയാണെന്ന കാര്യം ഇന്ന്‌ ഏറെക്കുറെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്‌. കോപ്പ
ര്‍നിക്കസ്‌ പാകിയ വിപ്ലവത്തിന്റെ ചരട്‌ ഏറ്റെടുത്താണ്‌ ടൈക്കോ ബ്രാഹെയും ജോഹാന്നസ്‌ കെപ്ലാറും ഗലീലിയോ ഗലിലീയും പിന്നീട്‌ സാക്ഷാല്‍ ഐസക്‌ ന്യൂട്ടണും ശാസ്‌ത്രത്തെ മുന്നോട്ട്‌ നയിച്ചത്‌. (കടപ്പാട്‌: അസോസിയേറ്റഡ്‌ പ്രസ്സ്‌, ബി.ബി.സി.ന്യൂസ്‌, ജോണ്‍ ഗ്രിബ്ബിന്‍ രചിച്ച 'സയന്‍സ്‌-എ ഹിസ്റ്ററി' എന്ന ഗ്രന്ഥം).

7 comments:

Joseph Antony said...

കോപ്പര്‍നിക്കസിന്റെ ഭൗതിക അവശിഷ്ടം എവിടെയാണെന്ന, നാലര പതിറ്റാണ്ടായി തുടരുന്ന നിഗൂഢതയ്‌ക്ക്‌ അന്ത്യമാകുന്നു. പോളണ്ടില്‍ മധ്യകാലഘട്ടത്തിലെ ഒരു കത്തീഡ്രലിന്റെ അള്‍ത്താരയ്‌ക്കടിയില്‍ കണ്ടെത്തിയ കല്ലറയും ഭൗതീക അവശിഷ്ടവും കോപ്പര്‍നിക്കസിന്റേതാണെന്ന്‌ ഗവേഷകര്‍ സ്ഥിരീകരിച്ചു.

മഴയുടെ മകള്‍ said...

kollamallo videion....

വര്‍ക്കേഴ്സ് ഫോറം said...

നന്ദി

..:: അച്ചായന്‍ ::.. said...

കൊള്ളാം .. അപ്പൊ ഇവിടെ ഇതുവരെ വരാഞ്ഞത് നഷ്ട്ടം ആയി

Siju | സിജു said...

:-)

smitha adharsh said...

it's a good post...!

Joseph Antony said...

മഴയുടെ മകള്‍,
വര്‍ക്കേഴ്‌സ്‌ ഫോറം,
അച്ചായന്‍,
സിജു,
സ്‌മിത ആദര്‍ശ്‌

ഇവിടെ എത്തിയതിലും അഭിപ്രായങ്ങള്‍ അറിയിച്ചതിലും സന്തോഷം