Thursday, March 27, 2008

പ്രപഞ്ചം-പുതിയ സമസ്യകള്‍

പ്രപഞ്ചധാരണകള്‍ മാറ്റിയെഴുതാന്‍ പ്രേരിപ്പിക്കുന്ന കണ്ടെത്തലുകള്‍ 'നാസ'യുടെ ബഹിരാകാശ പേടകം പുറത്തുവിട്ടിരിക്കുന്നു. മഹാവിസ്‌ഫോടനവുമായി ബന്ധപ്പെട്ട്‌ നിലവിലുള്ള ചില നിഗമനങ്ങള്‍ തള്ളിക്കളയുന്നതാണ്‌ പുതിയ വിവരങ്ങള്‍.
മണമോ നിറമോ ഭാരമോ വൈദ്യുതിചാര്‍ജോ ഇല്ലാത്തവയാണ്‌ ന്യൂട്രിനോകള്‍. ശാസ്‌ത്രലോകം പരിചയപ്പെട്ടിട്ടുള്ള നിഗൂഢകണങ്ങളിലൊന്ന്‌. പ്രകാശവേഗത്തില്‍ സഞ്ചരിക്കുന്ന ന്യൂട്രിനോകള്‍ അര്‍ക്കും പിടികൊടുക്കാറില്ല. ഖരമോ ദ്രാവകമോ വാതകമോ ഏതുമാകട്ടെ, സാധാരണ ദ്രവ്യരൂപങ്ങള്‍ക്ക്‌ ന്യൂട്രിനോകളെ തടഞ്ഞുനിര്‍ത്തന്‍ കഴിയില്ല. നമ്മുടെ ഓരോരുത്തരുടെയും ശരീരത്തിലൂടെ സൂര്യനില്‍നിന്നുള്ള 50 ലക്ഷംകോടി ന്യൂട്രിനോകള്‍ ഓരോ സെക്കന്‍ഡിലും കടന്നുപോകുന്നുണ്ട്‌, എന്നിട്ടും നാമത്‌ അറിയുന്നില്ല!

പലവിധത്തില്‍ ന്യൂട്രിനോകള്‍ സൃഷ്ടിക്കപ്പെടുന്നു; റേഡിയോആക്ടീവ്‌ അപചയം സംഭവിക്കുമ്പോള്‍, സൂര്യനിലേതുപോലുള്ള അണുസംയോജനവേളയില്‍, സൂപ്പര്‍നോവസ്‌ഫോടനങ്ങളില്‍, കോസ്‌മിക്‌ കിരണങ്ങള്‍ ഭൗമാന്തരീക്ഷത്തിലെ ആറ്റങ്ങളുമായി കൂട്ടിമുട്ടുമ്പോള്‍ ഒക്കെ. വളരെക്കുറച്ചു മാത്രമേ ഇവ സാധാരണദ്രവ്യരൂപങ്ങളുമായി പ്രതിപ്രവര്‍ത്തിക്കാറുള്ളൂ. അതിനാല്‍ ഇവയെ കണ്ടുപിടിക്കാന്‍ ഗവേഷകര്‍ക്ക്‌ ഭൂമിക്കടിയില്‍ താവളമടിക്കേണ്ടി വന്നു; ഖനികളുടെയും മറ്റും ഉള്ളറയില്‍. അതിസങ്കീര്‍ണമായ കണികാകെണികള്‍ (particle accelerators) ഒരുക്കിവെച്ച്‌ പാതാളലോകത്ത്‌ പതിറ്റാണ്ടുകളോളം നടത്തിയ കാത്തിരിപ്പിനൊടുവിലാണ്‌ ന്യൂട്രിനോകള്‍ പിടിയിലായത്‌.

ന്യൂട്രിനോകളുമായി ബന്ധപ്പെട്ടാണ്‌ മൂന്നു തവണ ഭൗതീകശാസ്‌ത്രനോബല്‍ നല്‍കപ്പെട്ടത്‌ (1988, 1995, 2002) എന്നു പറയുമ്പോള്‍, ശാസ്‌ത്രലോകത്ത്‌ ഈ ചെറുകണങ്ങളെക്കുറിച്ചുള്ള പഠനം എത്ര വിലപ്പെട്ടതാണെന്ന്‌ വ്യക്തമാകുന്നു. ഭൂമിയില്‍ പതിക്കുന്നതില്‍ ഏറ്റവും പ്രമുഖം സൂര്യനില്‍നിന്നുള്ള ന്യൂട്രീനകളാണ്‌. സൂര്യന്‌ നേരെയുള്ള ഭൂമിയുടെ വശത്ത്‌, ഓരോ ചതുരശ്ര സെന്റീമീറ്റര്‍ സ്ഥലത്തുകൂടിയും സെക്കന്‍ഡില്‍ 7000 കോടി സൗരന്യൂട്രിനോകള്‍ കടന്നുപോകുന്നു എന്നാണ്‌ കണക്ക്‌. എന്നാല്‍, നിലവില്‍ പ്രപഞ്ചത്തിലെ ആകെ ന്യൂട്രിനോകളുടെ തോത്‌ കണക്കാക്കിയാല്‍ മൊത്തം ദ്രവ്യത്തിന്റെ ഒരു ശതമാനത്തില്‍ താഴെയേ വരൂ അവ.

പ്രപഞ്ചത്തിന്റെ തുടക്കത്തില്‍ പക്ഷേ, ഇതായിരുന്നില്ല സ്ഥിതിയെന്ന്‌ പുതിയൊരു പഠനം പറയുന്നു. 3.8 ലക്ഷംവര്‍ഷം മാത്രം പ്രായമുണ്ടായിരുന്നപ്പോള്‍ പ്രപഞ്ചത്തിന്റെ ഉള്ളടക്കത്തില്‍ പത്തുശതമാനവും ന്യൂട്രിനോകളായിരുന്നുവത്രെ. ന്യൂട്രിനോകള്‍ വാണ കാലമായിരുന്നു അത്‌. പ്രപഞ്ചത്തിന്റെ അടിസ്ഥാനസ്വഭാവത്തെക്കുറിച്ചുള്ള ധാരണകള്‍ മാറ്റിയെഴുതാന്‍ പ്രേരിപ്പിക്കുന്ന സുപ്രാധാന കണ്ടെത്തലാണിത്‌. പ്രാപഞ്ചിക സൂക്ഷ്‌മതരംഗ പശ്ചാത്തലത്തെ (cosmic microwave background-CMB)ക്കുറിച്ച്‌ പഠിക്കുന്ന നാസയുടെ 'വില്‍ക്കിന്‍സണ്‍ മൈക്രോവേവ്‌ അനിസോട്രോഫി പ്രോബ്‌' (WMAP) പേടകം കഴിഞ്ഞ അഞ്ചുവര്‍ഷം ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ്‌, ഇത്തരമൊരു സുപ്രധാന നിഗമനത്തില്‍ ഗവേഷകരെത്തിയത്‌.

പ്രപഞ്ചത്തിന്റെ ആരംഭവും പരിണാമവും ഭാവിയും ആകൃതിയും ഉള്ളടക്കവും മനസിലാക്കുകയെന്ന സുപ്രധാന ദൗത്യത്തിലേര്‍പ്പെട്ടിട്ടുള്ള പേടകമാണ്‌ WMAP. ഭൂമിയില്‍നിന്ന്‌, ഭൂമിയും ചന്ദ്രനും തമ്മിലുള്ളതിന്റെ നാലിരട്ടി അകലെയുള്ള ഭ്രമണപഥത്തില്‍ സഞ്ചരിച്ചാണ്‌ ഈ പേടകം അതിന്റെ നിരീക്ഷണം തുടരുന്നത്‌. മഹാവിസ്‌ഫോടനവേളയിലുണ്ടായ അതിഭീമമായ ആളിക്കത്തലിന്റെ അവശിഷ്ടം ഇപ്പോഴും സൂക്ഷ്‌മതരംഗപശ്ചാത്തലമായി പ്രപഞ്ചത്തില്‍ നിലനില്‍ക്കുന്നുണ്ട്‌. പ്രപഞ്ചത്തിലെ ഏറ്റവും പ്രാചീനമായ ആ തണുത്ത വെളിച്ചത്തെ മാപ്പ്‌ ചെയ്യുകയാണ്‌ WMAP ചെയ്യുന്നത്‌. പ്രപഞ്ചത്തെ സംബന്ധിച്ച്‌ സുപ്രധാനമായ ചില വിവരങ്ങള്‍ ഇതിനകം WMAP പേടകം നല്‍കിക്കഴിഞ്ഞു. 2003-ല്‍ WMAP പുറത്തുവിട്ട വിവരങ്ങളാണ്‌ പ്രപഞ്ചത്തിന്റെ പ്രായം 1370 കോടി വര്‍ഷമെന്ന ഏകദേശ സ്ഥിരീകരണത്തില്‍ ഗവേഷകരെ എത്തിച്ചത്‌. പ്രപഞ്ചത്തിന്റെ ഉള്ളടക്കത്തില്‍ വലിയൊരു പങ്ക്‌ ശ്യമോര്‍ജം (dark energy) ആണെന്നും അന്ന്‌ ഈ പേടകം ബോധ്യപ്പെടുത്തിത്തന്നു. നിലവില്‍, പ്രപഞ്ചത്തില്‍ സാധാരണദ്രവ്യം 4.6 ശതമാനം മാത്രമാണെന്നും, 23 ശതമാനം ശ്യാമദ്രവ്യവും (dark matter) 72 ശതമാനം ശ്യാമോര്‍ജവുമാണെന്ന വെളിപ്പെടുത്തല്‍ ഉണ്ടാക്കിയ അമ്പരപ്പ്‌ ഇന്നും അടങ്ങിയിട്ടില്ല. ഇതില്‍ ശ്യാമദ്രവ്യവും ശ്യാമോര്‍ജവും എന്താണെന്ന്‌ മനസിലാക്കാന്‍ ആര്‍ക്കും ഇതുവരെ കഴിഞ്ഞിട്ടില്ല എന്ന വസ്‌തുത അമ്പരപ്പിന്റെ ആക്കം കൂട്ടുന്നു.

എന്നാല്‍, പ്രപഞ്ചത്തിന്‌ വെറും 3.8 ലക്ഷം വര്‍ഷം മാത്രം പ്രായമുണ്ടായിരുന്ന സമയത്ത്‌ ഇതായിരുന്നില്ല സ്ഥിതിയെന്ന്‌ WMAP പേടകത്തില്‍നിന്നുള്ള പുതിയ വിവരങ്ങള്‍ വ്യക്തമാക്കുന്നു. അന്ന്‌ പ്രപഞ്ചത്തിന്റെ ഉള്ളടക്കത്തില്‍ പത്തു ശതമാനം ന്യൂട്രിനോകളും 12 ശതമാനം സാധാരണദ്രവ്യവും ആയിരുന്നത്രേ. ശ്യാമദ്രവ്യം 63 ശതമാനവും, പ്രകാശകണങ്ങളായ ഫോട്ടോണുകള്‍ 15 ശതമാനവും. എന്നാല്‍, ഇന്ന്‌ ആധിപത്യം പുലര്‍ത്തുന്ന ശ്യാമോര്‍ജം തീരെക്കുറച്ചേ പ്രപഞ്ചത്തിന്റെ ബാല്യത്തില്‍ ഉണ്ടായിരുന്നുള്ളു. ഇതിനര്‍ഥം, ഇന്നത്തേതിലും തികച്ചും വ്യത്യസ്‌ത ചേരുവയുള്ള പ്രപഞ്ചമായിരുന്നു ആദ്യകാലത്തേത്‌ എന്നാണ്‌. ന്യുട്രിനോകളുടെ അതിസാന്നിധ്യം തീര്‍ച്ചയായും പ്രപഞ്ചത്തിന്റെ വികാസപരിണാമങ്ങളെ ശക്തമായി സ്വാധീനിച്ചിരിക്കാം.

അതിസാന്ദ്രമായ, അത്യുന്നത ഊഷ്‌മാവിലുള്ള ബാലപ്രപഞ്ചം, ഹീലിയം ഉത്‌പാദിപ്പിക്കപ്പെടുന്ന ഒരു ആണവറിയാക്ടറിന്‌ തുല്യമായിരുന്നിരിക്കാമെന്ന്‌ ഗവേഷകര്‍ കരുതുന്നു. ഹീലിയം ഉത്‌പാദിപ്പിക്കപ്പെടുന്ന ന്യൂക്ലിയര്‍ പ്രവര്‍ത്തനവേളയില്‍ ന്യൂട്രിനോകള്‍ സ്വതന്ത്രമാക്കപ്പെടുന്നു. ഇന്ന്‌ പ്രപഞ്ചത്തിലുള്ള ഹീലിയത്തിന്റെ അളവുമായി ബന്ധപ്പെട്ട്‌, പ്രപഞ്ചത്തിന്റെ തുടക്കത്തില്‍ ന്യൂട്രിനോകളുടെ ഒരു മഹാസമുദ്രം തന്നെ നിലനിന്നിരിക്കാമെന്ന്‌ ചില ഗവേഷകര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. അത്തരം സിദ്ധാന്തങ്ങളെ സാധൂകരിക്കുന്നതാണ്‌ WMAP നല്‍കിയ പുതിയ വിവരങ്ങള്‍.
മഹാവിസ്‌ഫോടന സിദ്ധാന്തം-ഒരാമുഖം
1370 കോടി വര്‍ഷംമുമ്പ്‌ ഒരു ആദിമകണത്തിന്‌ സംഭവിച്ച മഹാവിസ്‌ഫോടനത്തിന്റെയും (Big Bang) അതിവികാസത്തിന്റെയും (inflation) ഫലമായി പ്രപഞ്ചം നിലവില്‍ വന്നു എന്നാണ്‌ 'മഹാവിസ്‌ഫോടന സിദ്ധാന്തം' പറയുന്നത്‌. സ്ഥലകാലങ്ങളും ദ്രവ്യ-ഊര്‍ജ രൂപങ്ങളുമെല്ലാം അങ്ങനെ സംജാതമായെന്ന്‌ ഈ സിദ്ധാന്തം വാദിക്കുന്നു. 1948-ലെ വിഡ്‌ഢിദിനത്തില്‍ പുറത്തിറങ്ങിയ 'ഫിസിക്കല്‍ റിവ്യൂ'വില്‍ ജോര്‍ജ്ജ്‌ ഗാമോവു കൂട്ടരും പ്രസിദ്ധീകരിച്ച 'ആര്‍ഫ, ബീറ്റ, ഗാമ പ്രബന്ധ'മാണ്‌ മഹാവിസ്‌ഫോടനസിദ്ധാന്തം മുന്നോട്ടുവെച്ചത്‌. വിഡ്‌ഢിത്തമെന്ന്‌ ആദ്യം വിശേഷിപ്പിക്കപ്പെട്ടെങ്കിലും, ശാസ്‌ത്രലോകത്തിന്‌ പില്‍ക്കാലത്ത്‌ ഈ സിദ്ധാന്തം അംഗീകരിക്കേണ്ടി വന്നു എന്നത്‌ ചരിത്രം.

ഗാമോവിന്റെ വിദ്യാര്‍ത്ഥിയായിരുന്ന റാല്‍ഫ്‌ ആല്‍ഫറും ആല്‍ഫറിന്റെ സഹപ്രവര്‍ത്തകന്‍ റോബര്‍ട്ട്‌ ഹെര്‍മനും മഹാവിസ്‌ഫോടനത്തെപ്പറ്റി ആഴത്തില്‍ വിശകലനം നടത്തി. അത്യുന്നത ഊഷ്‌മാവില്‍ നടന്ന ആ വിസ്‌ഫോടനത്തിന്റെ പ്രതിധ്വനി ഇന്നും പ്രപഞ്ചത്തില്‍ സൂക്ഷ്‌മതരംഗങ്ങളുടെ (മൈക്രോവേവുകളുടെ) രൂപത്തില്‍ അവശേഷിച്ചിട്ടുണ്ടാകും എന്നവര്‍ നിഗമനത്തിലെത്തി. 'തമോവസ്‌തു വികിരണ'(Blackbody radiation)ന്‌ സമാനമായിരിക്കും ആ സൂക്ഷ്‌മതരംഗ പശ്ചാത്തലമെന്നും അവര്‍ കണക്കുകൂട്ടി. പ്രപഞ്ചം വികസിച്ചതിനനുസരിച്ച്‌ ആ വികിരണങ്ങള്‍ തണുത്തിട്ടുണ്ടാകാമെന്നും അവര്‍ സമര്‍ത്ഥിച്ചു. ഇതുസംബന്ധിച്ച്‌ ഒരു പ്രബന്ധവും 1948-ല്‍ തന്നെ അവര്‍ പ്രസിദ്ധീകരിച്ചു.

ബെല്‍ ലാബൊറട്ടറിയിലെ റേഡിയോ അസ്‌ട്രോണമിസ്‌റ്റുകളായിരുന്ന ആര്‍നോ പെന്‍സിയാസ്‌, റോബര്‍ട്ട്‌ വില്‍സണ്‍ എന്നിവര്‍ ചേര്‍ന്ന്‌ 1964-ല്‍ പ്രാപഞ്ചിക സൂക്ഷ്‌മതരംഗപശ്ചാത്തലം കണ്ടുപിടിച്ചതോടെയാണ്‌, മഹാവിസ്‌ഫോടനമെന്നത്‌ വെറുമൊരു സിദ്ധാന്തം മാത്രമല്ല എന്ന്‌ ശാസ്‌ത്രലോകത്തിന്‌ ബോധ്യമാകുന്നത്‌. ആ കണ്ടുപിടുത്തത്തിന്‌ 1978-ലെ ഭൗതീകശാസ്‌ത്ര നോബല്‍ സമ്മാനം ലഭിച്ചു (പക്ഷേ, തരംഗപശ്ചാത്തലം കൃത്യമായി പ്രവചിച്ച ആര്‍ഫറിനും ഹെര്‍മനും പുരസ്‌കാരം ലഭിച്ചില്ല).

സൂക്ഷ്‌മതരംഗപശ്ചാത്തലത്തിന്റെ കൃത്യമായ വിതരണം മനസിലാക്കാന്‍ ഭൂമിയില്‍ നിന്നുള്ള നിരീക്ഷണം പോരാ എന്ന്‌ ഗവേഷകര്‍ മനസിലാക്കി. അങ്ങനെയാണ്‌ ഇക്കാര്യം പഠിക്കാന്‍ ഒരു ഉപഗ്രഹം വിക്ഷേപിക്കുകയെന്ന തീരുമാനത്തില്‍ 'നാസ'യെത്തിയത്‌. 1974-ല്‍ അതിനുള്ള നടപടി തുടങ്ങി. മഹാവിസ്‌ഫോടനം നടന്ന്‌ ആദ്യസെക്കന്‍ഡിന്റെ കോടാനുകോടിയിലൊരംശത്തിനുള്ളില്‍ ഒരു 'അതിവികാസ'മുണ്ടായതിന്റെ ഫലമായാണ്‌ പ്രപഞ്ചം ഇന്നു കാണുന്ന സ്ഥിതിയിലെത്തിയതെന്നും, അതിന്റെ തുടര്‍ച്ചയായാണ്‌ പ്രപഞ്ചം ഇപ്പോഴും വികസിച്ചുകൊണ്ടിരിക്കുന്നതെന്നുമുള്ള സിദ്ധാന്തവുമായി 1980-കളുടെ തുടക്കത്തില്‍ അലന്‍ ഗുഥ്‌ എന്ന ശാസ്‌ത്രജ്ഞന്‍ രംഗത്തെത്തി. ഇക്കാര്യം കൂടി പരിശോധിക്കാന്‍ പാകത്തില്‍ രൂപകല്‍പ്പനയില്‍ മാറ്റം വരുത്തിയ 'കോസ്‌മിക്‌ ബാക്ക്‌ഗ്രൗണ്ട്‌ എക്‌സ്‌പ്ലോറര്‍'(COBE) ഉപഗ്രഹം 1989 നവംബര്‍ 18-ന്‌ വിക്ഷേപിക്കപ്പെട്ടു.

ഉപഗ്രഹം ഭ്രമണപഥത്തിലെത്തി ഒന്‍പതാം മിനിറ്റില്‍ തന്നെ വ്യക്തമായി, പ്രപഞ്ചതിലെ മൈക്രോവേവ്‌ പശ്ചാത്തലം കുറ്റമറ്റ 'തമോവസ്‌തുവികിരണ'മാണെന്ന്‌. പ്രപഞ്ചത്തില്‍ നമുക്കു ദൃശ്യമായ ദ്രവ്യം വളരെക്കുറച്ചേയുള്ളൂ എന്നും COBE നല്‍കിയ വിവരങ്ങള്‍ വ്യക്തമാക്കി. പ്രപഞ്ചാരംഭത്തില്‍ ദ്രവ്യവിതരണത്തില്‍ പ്രത്യക്ഷപ്പെട്ട ചെറിയ വ്യതിയാനങ്ങളാണ്‌ പിന്നീട്‌ ഭീമന്‍ ഗാലക്‌സികളുടെ ജനനത്തിന്‌ വിത്തുപാകിയതെന്നും, മഹാവിസ്‌ഫോടനത്തിന്‌ തൊട്ടുപിന്നാലെ സംഭവിച്ച അതിവികാസം യാഥാര്‍ഥ്യമാണെന്നും ഉപഗ്രഹം സ്ഥിരീകരിച്ചു. പ്രപഞ്ചത്തെ സംബന്ധിച്ച്‌ അത്രകാലവും ഉത്തരമില്ലാതിരുന്ന വലിയ ചോദ്യങ്ങള്‍ക്കാണ്‌ COBE മറുപടി നല്‍കിയത്‌.

COBE ഉപഗ്രഹം നടത്തിയ നിരീക്ഷണങ്ങളുടെ വിശകലന റിപ്പോര്‍ട്ട്‌ 1992-ല്‍ പ്രസിദ്ധീകരിക്കപ്പെട്ടു. നാസയുടെ 'ഗോദ്ദാര്‍ഡ്‌ സ്‌പേസ്‌ ഫ്‌ളൈറ്റ്‌ സെന്ററി'ലെ ജോണ്‍ സി. മാഥെര്‍, ബെര്‍ക്കലിയില്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ പ്രൊഫസറായ ജോര്‍ജ്ജ്‌ എഫ്‌. സ്‌മൂട്ട്‌ എന്നിവരായിരുന്നു ആ പഠനം തയ്യാറാക്കിയത്‌. പഠനം പുറത്തുവന്നതോടെ മറ്റേതു ശാസ്‌ത്രശാഖയും പോലെ, പ്രപഞ്ചത്തിന്റെ ഉത്ഭവവും വികാസവും ഉപകരണങ്ങളുടെ സഹായത്തോടെ പരീക്ഷിച്ചറിയാവുന്ന അവസ്ഥയിലായി ശാസ്‌ത്രലോകം. 1992-ല്‍ ആ പഠനം പുറത്തുവന്നതോടെ, ശരിക്കുമൊരു ശാസ്‌ത്രമെന്ന നിലയ്‌ക്ക്‌ പ്രപഞ്ചപഠനശാഖ (Cosmology) മാറിയതായി ശാസ്‌ത്രഗ്രന്ഥകാരനും ഗവേഷകനുമായ ജോണ്‍ ഗ്രിബ്ബിന്‍ അഭിപ്രായപ്പെടുന്നു. മാഥെറും സ്‌മൂട്ടും 2007-ലെ ഭൗതീകശാസ്‌ത്രത്തിനുള്ള നോബല്‍ പുരസ്‌കാരം പങ്കിട്ടു.
പിന്‍ഗാമി
COBE നടത്തിയതിന്റെ തുടര്‍ പഠനങ്ങള്‍ക്കായി നാസ 2001-ല്‍ WMAP വിക്ഷേപിച്ചു. COBE -ന്‌ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സമസ്യകളാണ്‌ WMAP പൂരിപ്പിക്കുന്നത്‌. `അസാധാരണമായ ഒരു കാലത്താണ്‌ നമ്മള്‍ ജീവിക്കുന്നത്‌', നാസയുടെ ഗോദ്ദാര്‍ഡ്‌ സ്‌പേസ്‌ ഫ്‌ളൈറ്റ്‌ സെന്ററിലെ ഗവേഷകകന്‍ ഗാരി ഹിന്‍ഷാ അഭിപ്രായപ്പെടുന്നു. `മനുഷ്യചരിത്രത്തില്‍ പ്രപഞ്ചത്തെക്കുറിച്ച്‌ ഇത്ര ആഴത്തിലുള്ള വിവരങ്ങള്‍ നിരീക്ഷിച്ചറിയുന്ന ആദ്യതലമുറയാണ്‌ നമ്മുടേത്‌'.

ആദ്യകാലത്തെ ന്യൂട്രിനോകളുടെ ആധിപത്യം പോലെ, WMAP ല്‍ നിന്നുള്ള പുതിയ ഡേറ്റ വെളിപ്പെടുത്തുന്ന മറ്റൊരു വസ്‌തുത, ആദിമപ്രപഞ്ചം 'ഇരുണ്ടയുഗ'ത്തില്‍നിന്ന്‌ പ്രകാശപൂരിതമായ നക്ഷത്രങ്ങളുടെ ലോകത്തേക്ക്‌ വികസിച്ചതിനെപ്പറ്റിയുള്ളതാണ്‌. പ്രപഞ്ചത്തിലെ ആദ്യതലമുറ നക്ഷത്രങ്ങള്‍ ഏതാണ്‌ 50 കോടി വര്‍ഷം നീണ്ടുനിന്ന ഒരു പ്രാപഞ്ചികപുകമറ (cosmic fog)യ്‌ക്ക്‌ കാരണമായി എന്ന്‌ പുതിയ നിരീക്ഷണഫലം വ്യക്തമാക്കുന്നു. പ്രപഞ്ചം ആരംഭിച്ച്‌ 40 കോടിവര്‍ഷം കഴിഞ്ഞ്‌ തുടങ്ങിയ ഈ പുകമറ, ഏതാണ്ട്‌ 50 കോടി വര്‍ഷക്കാലം നിലനിന്നുവത്രേ. ആദ്യകാല നക്ഷത്രങ്ങളില്‍നിന്നുള്ള പ്രകാശം ചുറ്റുമുള്ള വാതകപടലങ്ങളില്‍ ഇലക്ട്രോണുകളുടെ പുകമറ സൃഷ്ടിക്കാന്‍ കാരണമായെന്നാണ്‌ ഗവേഷകര്‍ കരുതുന്നത്‌. മഹാവിസ്‌ഫോടനവേളയിലുണ്ടായ പ്രാപഞ്ചിക സൂക്ഷ്‌മതരംഗങ്ങളെ ചിതറിപ്പിക്കാന്‍ ഈ പുകപടലം കാരണമായി.

WMAP നല്‍കുന്ന മറ്റൊരു പുതിയ വിവരം, പ്രപഞ്ചത്തിന്റെ തുടക്കത്തില്‍, ആദ്യസെക്കന്‍ഡിന്റെ ലക്ഷംകോടിയൊരംശം സമയത്ത്‌ അതിവികാസത്തെ കഠിനമായി നിയന്ത്രിച്ചിരുന്ന ഘടകങ്ങളെക്കുറിച്ചുള്ളതാണ്‌. സ്‌പേസിന്റെ അടിസ്ഥാന ഘടനയില്‍ ആന്തോളനങ്ങളുണ്ടാക്കാന്‍ ഈ ഘടകങ്ങള്‍ കാരണമായിട്ടുണ്ടാകാമെന്ന്‌ ഗവേഷകര്‍ കരുതുന്നു. 'അതിവികാസ സിദ്ധാന്ത'ത്തിലെ ചില വാദങ്ങളെ തള്ളിക്കളയുകയും മറ്റ്‌ ചില വാദങ്ങളെ പിന്തുണയ്‌ക്കുകയും ചെയ്യുന്ന കണ്ടെത്തലാണിത്‌. `ആദിമപ്രപഞ്ചത്തിന്റെ ഉത്ഭവത്തെക്കുറിച്ചും വികാസത്തെക്കുറിച്ചുമുള്ള പല മുഖ്യധാരാ ആശയങ്ങളെയും WMAP നല്‍കിയ പുതിയ വിവരങ്ങള്‍ തള്ളിക്കളയുന്നു', WMAP -ടീമിലെ പ്രമുഖനും ബാള്‍ട്ടിമോറില്‍ ജോണ്‍സ്‌ ഹോപ്‌കിന്‍സ്‌ സര്‍വകലാശാലയിലെ ഗവേഷകനുമായ ചാള്‍സ്‌ ബെന്നറ്റ്‌ പറയുന്നു. എന്നുവെച്ചാല്‍, പ്രപഞ്ചത്തെക്കുറിച്ചുള്ള പല പുതിയ അറിവുകളുടെയും തുടക്കമാണ്‌ WMAP നല്‍കിയ വിവരങ്ങളെന്നു സാരം.(അവലംബം: നാസയുടെ വാര്‍ത്താക്കുറിപ്പ്‌, നോബല്‍കമ്മറ്റിയുടെ വെബ്‌സൈറ്റ്‌, ജോണ്‍ ഗ്രിബ്ബിന്‍ രചിച്ച 'Science-A History' എന്ന ഗ്രന്ഥം).
കാണുക: പ്രപഞ്ചമെന്ന തനിയാവര്‍ത്തനം

10 comments:

Joseph Antony said...

3.8 ലക്ഷംവര്‍ഷം മാത്രം പ്രായമുണ്ടായിരുന്നപ്പോള്‍ പ്രപഞ്ചത്തിന്റെ ഉള്ളടക്കത്തില്‍ പത്തുശതമാനവും ന്യൂട്രിനോകളായിരുന്നുവത്രെ. ന്യൂട്രിനോകള്‍ വാണ കാലമായിരുന്നു അത്‌. പ്രപഞ്ചത്തിന്റെ അടിസ്ഥാനസ്വഭാവത്തെക്കുറിച്ചുള്ള ധാരണകള്‍ മാറ്റിയെഴുതാന്‍ പ്രേരിപ്പിക്കുന്ന സുപ്രാധാന കണ്ടെത്തലാണിത്‌. പ്രാപഞ്ചിക സൂക്ഷ്‌മതരംഗ പശ്ചാത്തലത്തെക്കുറിച്ച്‌ പഠിക്കുന്ന നാസയുടെ 'വില്‍ക്കിന്‍സണ്‍ മൈക്രോവേവ്‌ അനിസോട്രോഫി പ്രോബ്‌'പേടകം കഴിഞ്ഞ അഞ്ചുവര്‍ഷം ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ്‌, ഇത്തരമൊരു സുപ്രധാന നിഗമനത്തില്‍ ഗവേഷകരെത്തിയത്‌.

Mr. K# said...

പുതിയ അറിവുകള്‍. നന്ദി.

വി. കെ ആദര്‍ശ് said...

:-) നന്ദി. അറിവ് അത്ഭുതം ആഹ്ളാദം .ശാസ്ത്രം എന്തെല്ലാം കുഞ്ഞറിവുകളാണ്‍ ചെപ്പിലൊളിപ്പിച്ചു വച്ചിരിക്കുന്നത്. ജോസഫ് ആന്റ്ണി മാഷേ, അഭിനന്ദനങ്ങള്‍

ശ്രീ said...

നന്ദി മാഷേ... ഇത്രയും വിജ്ഞാനപ്രദമായ പോസ്റ്റിന്... അഥവാ പൊസ്റ്റുകള്‍ക്ക്.
:)

രാജ് said...

ഹോ ഡാര്‍ക്ക് എനര്‍ജിക്ക് ശ്യാമോര്‍ജ്ജം എന്ന് തര്‍ജ്ജമയാണെങ്കില്‍ ഗ്രേ ഏരിയയ്ക്ക് എന്ത് പറയും ചാരഭാഗം എന്നോ? എന്റെ മലയാളമേ...

തോന്ന്യാസി said...

നന്ദി ഈ അറിവിന്റെ ഭണ്ഡാരത്തിന്.....

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...

നല്ല ലോഖനം.
പ്രപഞ്ച രഹസ്യത്തിന്റെ ചുരുളുകളിലെയ്ക്ക്‌.... ഒരെത്തി നോട്ടം

Joseph Antony said...

കുതിരവട്ടന്‍,
വി.കെ.ആദര്‍ശ്‌,
ശ്രീ,
രാജ്‌,
തോന്ന്യാസി,
ശെരീഖ്‌ ഹൈദര്‍,
ഇവിടെയെത്തിയതിലും വായിച്ച്‌ പ്രോത്സാഹനം അറിയിച്ചതിലും സന്തോഷം.

'തലയില്‍ കളിമണ്ണാണോ എന്ന്‌ ചോദിക്കും പോലെ, വേണമെങ്കില്‍ തലയില്‍ 'ഗ്രേ ഏരിയ' (ചാരഭാഗം) ആണോ എന്നും ചോദിക്കാം അല്ലേ രാജ്‌, ഹ, ഹ, ഹ...

ബയാന്‍ said...

അതിശയിപ്പിക്കുന്ന പ്രാപഞ്ചിക സമസ്യകള്‍ ; നന്ദി ജെ‌എ.

JA , പേരു ഇഷ്ടായില്ല.

Cartoonist said...

ജോസഫ് മാഷെ,
ഏതാനും വിഷു ആശംസകള്‍ക്കു ശേഷം ഞാനൊന്നു പറഞ്ഞോട്ടെ :
ഈ അറിവ് തന്നതിന് നന്ദി !
താങ്കളുടെ ഒരു ചിത്രം എനിക്കയച്ചു തരുമോ ?
( മോരു തരുമോ എന്നു മാത്രമേ ഇന്നിനി ചോദിയ്ക്കുള്ളൂ എന്നു നിനച്ചിരിക്ക്യായിരുന്നു)