Saturday, October 30, 2010

സ്വപ്‌നങ്ങള്‍ റിക്കോര്‍ഡ് ചെയ്യാന്‍ മാര്‍ഗം വരുന്നു!

സിഗ്മണ്ട് ഫ്രോയ്ഡ് തന്റെ വിഖ്യാതഗ്രന്ഥമായ 'ഇന്റര്‍പ്രിട്ടേഷന്‍ ഓഫ് ഡ്രീംസ്' ('സ്വപ്‌നങ്ങളുടെ വ്യാഖ്യാനം') ജര്‍മനില്‍ പ്രസിദ്ധീകരിച്ചത് 1900 ലാണ്. വലിയ ബൗദ്ധികവിപ്ലവത്തിനും വിവാദത്തിനും വഴിമരുന്നിട്ടു ആ പുസ്തകം. സ്വപ്‌നങ്ങളെ വ്യാഖ്യാനിക്കുകയെന്നത് അസാധ്യമായി പലരും കണ്ടു. എന്നാലിതാ, 110 വര്‍ഷത്തിന് ശേഷം സ്വപ്‌നങ്ങള്‍ റിക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കാനും വ്യാഖ്യാനിക്കാനും ഇലക്ട്രോണിക് മാര്‍ഗം തെളിയുന്നു. അമേരിക്കന്‍ ഗവേഷകനായ ഡോ.മോറാന്‍ സെര്‍ഫ് ആണ് അത്തരമൊരു ഇലക്ട്രോണിക് യന്ത്രം രൂപപ്പെടുക്കുന്നത്!

മസ്തിഷ്‌ക്കത്തിന്റെ പ്രവര്‍ത്തനങ്ങള്‍ (അവ സ്വപ്‌നങ്ങളായാല്‍ പോലും) റിക്കോര്‍ഡ് ചെയ്യാനാകുമെന്ന് 'നേച്ചര്‍ മാഗസിന്‍' പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഡോ.സെര്‍ഫും കൂട്ടരും പറയുന്നു. സ്വപ്‌നങ്ങള്‍ വായിക്കുകയെന്നത് നമുക്ക് ഇഷ്ടമുള്ള കാര്യമാണ്. എന്തുകൊണ്ട് നമ്മള്‍ സ്വപ്‌നം കാണുന്നു, എങ്ങനെ സ്വപ്‌നങ്ങള്‍ സാധ്യമാകുന്നു തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള നമ്മുടെ അറിവ് വര്‍ധിപ്പിക്കാന്‍ ഇത്തരമൊരു നീക്കം സഹായിക്കും-ഡോ.സെര്‍ഫ് ചൂണ്ടിക്കാട്ടുന്നു.

സ്വപ്‌നങ്ങള്‍ എന്നത് എന്നും മനുഷ്യരില്‍ ജിജ്ഞാസയും ആകാംക്ഷയും ഉണര്‍ത്തിയിരുന്നു. സ്വപ്‌നങ്ങളുടെ അര്‍ഥം വ്യാഖ്യാനിക്കാന്‍ മനുഷ്യന്‍ എക്കാലത്തും ശ്രമിച്ചിരുന്നു. പ്രാചീന ഈജിപ്തുകാര്‍ വിശ്വസിച്ചിരുന്നത്, 'സ്വപ്‌നങ്ങളെന്നാല്‍ അവ ദൈവത്തില്‍ നിന്നുള്ള സന്ദേശങ്ങള്‍' എന്നാണ്. അബോധ മനസിന്റെ പ്രവര്‍ത്തനം മനസിലാക്കാനുള്ള ഒരുപാധി എന്ന നിലയ്ക്കാണ് ആധുനിക മനശാസ്ത്രം സ്വപ്‌നങ്ങളെ സമീപിക്കുന്നത്.

സ്വപ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് വിശദീകരിച്ചാലും, അവയെ മനസിലാക്കാന്‍ ഇത്രകാലവും ഒറ്റ മാര്‍ഗമേ ഉണ്ടായിരുന്നുള്ളു. കണ്ട സ്വപ്‌നത്തെക്കുറിച്ച് ഉണരുമ്പോള്‍ ആളുകളോട് ചോദിച്ചറിയുക! അതിനൊരു മാറ്റം വരുത്താനുള്ള ശ്രമമാണ് ഡോ.സെര്‍ഫും കൂട്ടരും നടത്തുന്നത്. ആളുകളുടെ മസ്തിഷ്‌ക്കപ്രവര്‍ത്തനത്തിന്റെ ദൃശ്യവത്ക്കരണം, സ്വപ്‌നം സംബന്ധിച്ച ഓര്‍മകള്‍-ഇവ തമ്മിലൊരു ദൃഢീകരണം വരുത്തുക വഴി സ്വപ്‌നങ്ങള്‍ റിക്കോര്‍ഡ് ചെയ്യാനുള്ള സങ്കേതമാണ് അവര്‍ വികസിപ്പിക്കുന്നത്.

ഡോ. സെര്‍ഫിന്റെ അഭിപ്രായത്തില്‍, 'എന്തുകൊണ്ട് മനുഷ്യന്‍ സ്വപ്‌നം കാണുന്നു എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല'. ഉത്തരം പറയാന്‍ ആഗ്രഹിക്കുന്ന മറ്റൊരു ചോദ്യം, എപ്പോഴാണ് നമ്മള്‍ സ്വപ്‌നം രൂപപ്പെടുത്തുന്നത് എന്നതാണ്. ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തേടുകയാണ്, സ്വപ്‌നങ്ങള്‍ റിക്കോര്‍ഡ് ചെയ്യാനുള്ള ശ്രമത്തിലൂടെ ഗവേഷകര്‍ ചെയ്യുന്നത്.

ചില വിചാരങ്ങള്‍ മനസിലുണരുമ്പോള്‍, മസ്തിഷ്‌ക്കത്തിലെ ചില പ്രത്യേക സിരാകോശങ്ങള്‍ (ന്യൂറോണുകള്‍) ഉത്തേജിക്കപ്പെടും. ഉദാഹരണത്തിന്, വോളണ്ടിയര്‍മാര്‍ മാര്‍ലിന്‍ മണ്‍ട്രോയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ചില പ്രത്യേക സിരാകോശങ്ങള്‍ ഉണരുന്നത് ഡോ.സെര്‍ഫ് മനസിലാക്കി. പലതരം ദൃശ്യങ്ങള്‍ വോളണ്ടിയര്‍മാരെ കാണിച്ച് അവ മൂലം ഉത്തേജിക്കപ്പെടുന്ന ന്യൂറോണുകളേതെന്ന് മനസിലാക്കാന്‍ ഡോ.സെര്‍ഫിനും സഹപ്രവര്‍ത്തകര്‍ക്കും കഴിഞ്ഞു. ബില്‍ ക്ലിന്റണ്‍, ഹിലാരി ക്ലിന്റണ്‍ തുടങ്ങിയവരുടെയും ഒട്ടേറെ പ്രശസ്തരുടെയും, ഈഫല്‍ ടവര്‍ പോലുള്ള നിര്‍മിതികളുടെയുമൊക്കെ ദൃശ്യങ്ങള്‍ ഏത് ന്യൂറോണുകള്‍ക്കാണ് പ്രതികരണമുണ്ടാക്കുകയെന്ന് മനസിലാക്കാന്‍ ഗവേഷകര്‍ക്കായി.

ഇത്തരമൊരു ദൃശ്യവത്ക്കരണവും അതിനുണ്ടാകുന്ന സിരാകോശ പ്രതികരണവും ഒന്ന് തിരിച്ചിട്ടു നോക്കുക. ഉറങ്ങുന്ന വേളയില്‍ ഒരു പ്രത്യേക സിരാകോശം ഉത്തേജിതമാകുന്നുവെങ്കില്‍, ആള് മാര്‍ലിന്‍ മണ്‍ട്രോയെ സ്വപ്‌നം കാണുകയാണോ എന്ന് മനസിലാക്കാന്‍ കഴിഞ്ഞേക്കും. മസ്തിഷ്‌ക്കപ്രവര്‍ത്തനം ഈ വിധത്തില്‍ റിക്കോര്‍ഡ് ചെയ്യാന്‍ സഹായിക്കുന്ന ഇലക്ട്രോണിക് ഉപകരണം രൂപപ്പെടുത്താന്‍ ഏറെ മുന്നോട്ട് പോകേണ്ടതുണ്ട്. പക്ഷേ, അത്തരമൊരെണ്ണം സാധ്യം തന്നെയാണെന്ന് ഡോ.സെര്‍ഫ് വിശ്വസിക്കുന്നു.

സ്വപ്നയന്ത്രം രൂപപ്പെടുത്താനുള്ള ശ്രമവുമായി മുന്നോട്ട് പോകാന്‍ തന്നെ ഉറച്ചിരിക്കുകയാണ് അദ്ദേഹം. ഗവേഷണത്തിന്റെ അടുത്ത പടി, ഉറക്കത്തില്‍ വോളണ്ടിയര്‍മാരുടെ മസ്തിഷ്‌ക്ക പ്രവര്‍ത്തനം നിരീക്ഷിക്കുകയാണ്. നിലവില്‍, തങ്ങള്‍ രൂപീകരിച്ചിട്ടുള്ള ഡേറ്റാബേസുമായി ഒത്തുപോകുന്ന ദൃശ്യങ്ങള്‍ മാത്രമേ ഗവേഷകര്‍ക്ക് മനസിലാക്കാനാകൂ. എന്നാല്‍, ആ ഡേറ്റാബേസ് കൂടുതല്‍ വികസിപ്പിക്കാനാകും.

ഡോ.സെര്‍ഫും കൂട്ടരും വികസിപ്പിക്കുന്ന സങ്കേതത്തിന്റെ പ്രധാന പരിമിതി, ന്യൂറോണ്‍ പ്രതികരണങ്ങള്‍ മനസിലാക്കാന്‍ തലച്ചോറിനകത്ത് ഇലക്ട്രോഡുകള്‍ സ്ഥാപിക്കണം എന്നതാണ്. ചികിത്സയുടെ ഭാഗമായി അത്തരം ഇലക്ട്രോഡുകള്‍ തലച്ചോറില്‍ സ്ഥാപിച്ച രോഗികളുടെ മസ്തിഷ്‌ക്ക പ്രതികരണമാണ് 'നേച്ചറി'ലെ പഠനത്തിനായി ഗവേഷകര്‍ ഉപയോഗിച്ചത്.

സംവേദക സങ്കേതങ്ങള്‍ (sensor technology) വികസിപ്പിക്കുന്നത് ഇന്നത്തെ നിലയ്ക്ക് തുടര്‍ന്നാല്‍, തലച്ചോറിനകത്ത് ഇലക്ട്രോഡുകള്‍ സ്ഥാപിക്കാതെ തന്നെ മസ്തിഷ്‌ക്ക പ്രവര്‍ത്തനങ്ങള്‍ മനസിലാക്കാന്‍ കഴിയുമെന്ന് ഡോ.സെര്‍ഫ് വാദിക്കുന്നു. മാത്രമല്ല, അത്തരം സങ്കേതം ഒട്ടേറെ പുതിയ സാധ്യതകള്‍ മുന്നോട്ടു വെയ്ക്കുകയും ചെയ്യും.

കമ്പ്യൂട്ടറുകളുടെയോ യന്ത്രങ്ങളുടെയോ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ നിര്‍ദേശങ്ങളായി മനുഷ്യവിചാരങ്ങള്‍ പരിവര്‍ത്തനം ചെയ്യാനും, അതുവഴി മസ്തിഷ്‌ക്കപ്രവര്‍ത്തനം മാപ്പുചെയ്യാനും മുമ്പും ശ്രമം നടന്നിട്ടുണ്ട്. പക്ഷേ, അത്തരം ശ്രമങ്ങളെല്ലാം പ്രധാനമായും, ചലനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്‌ക്കഭാഗങ്ങള്‍ ഉന്നംവെച്ചാണ് നടന്നത്.

എന്നാല്‍, ഡോ.സെര്‍ഫിന്റെ രീതി ഇതില്‍നിന്ന് വ്യത്യസ്തമാണ്. അമൂര്‍ത്തമായ വിചാരങ്ങള്‍ നിയന്ത്രിക്കുന്ന, മസ്തിഷ്‌ക്കത്തിന്റെ കുറെക്കൂടി ഉന്നതമായ ഭാഗങ്ങളിലെ, പ്രതികരണങ്ങള്‍ ദൃശ്യവത്ക്കരിക്കാനുദ്ദേശിച്ചുള്ളതാണ് ആ ശ്രമം.

എന്നാല്‍, ഇത്തരം പരിമിതമായ ദൃശ്യവത്ക്കരണം അക്കാദമിക താത്പര്യങ്ങള്‍ തൃപ്തിപ്പെടുത്താനല്ലാതെ പ്രായോഗികാര്‍ഥത്തില്‍ സ്വപ്‌നങ്ങള്‍ റിക്കോര്‍ഡ് ചെയ്യുന്നതിലേക്ക് നയിക്കില്ലെന്ന് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റും സ്വപ്‌നങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിദഗ്ധനുമായ ഡോ.റോഡ്രിക്ക് വണെര്‍ വിശ്വസിക്കുന്നു. (അവലംബം: നേച്ചര്‍)

5 comments:

Joseph Antony said...

സിഗ്മണ്ട് ഫ്രോയ്ഡ് തന്റെ വിഖ്യാതഗ്രന്ഥമായ 'ഇന്റര്‍പ്രിട്ടേഷന്‍ ഓഫ് ഡ്രീംസ്' ('സ്വപ്‌നങ്ങളുടെ വ്യാഖ്യാനം') ജര്‍മനില്‍ പ്രസിദ്ധീകരിച്ചത് 1900 ലാണ്. വലിയ ബൗദ്ധികവിപ്ലവത്തിനും വിവാദത്തിനും വഴിമരുന്നിട്ടു ആ പുസ്തകം. സ്വപ്‌നങ്ങളെ വ്യാഖ്യാനിക്കുകയെന്നത് അസാധ്യമായി പലരും കണ്ടു. എന്നാലിതാ, 110 വര്‍ഷത്തിന് ശേഷം സ്വപ്‌നങ്ങള്‍ റിക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കാനും വ്യാഖ്യാനിക്കാനും ഇലക്ട്രോണിക് മാര്‍ഗം തെളിയുന്നു. അമേരിക്കന്‍ ഗവേഷകനായ ഡോ.മോറാന്‍ സെര്‍ഫ് ആണ് അത്തരമൊരു ഇലക്ട്രോണിക് യന്ത്രം രൂപപ്പെടുക്കുന്നത്! മസ്തിഷ്‌ക്കത്തിന്റെ പ്രവര്‍ത്തനങ്ങള്‍ (അവ സ്വപ്‌നങ്ങളായാല്‍ പോലും) റിക്കോര്‍ഡ് ചെയ്യാനാകുമെന്ന് 'നേച്ചര്‍ മാഗസിന്‍' പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഡോ.സെര്‍ഫും കൂട്ടരും പറയുന്നു.

asrus irumbuzhi said...

ഈശ്വരാ ...ഇനി ഇപ്പോ മനസ്സമാധാനത്തോടെ
ഒരുസ്വപ്നം കാണാന്കൂടി പറ്റാതാവുമോ...!!
:
:
good

Akbarali Charankav said...

പ്രതീക്ഷക്ക്‌ വക നല്‍കുന്നു.
സ്വപ്‌നങ്ങളെ കുറിച്ചുള്ള പഠനം യാഥാര്‍ത്ഥ്യമാകട്ടെ

Binu Paravur said...

ആശയം കൊള്ളാം. ഭാവിയില്‍ അപ്പൊ സ്വപ്നം കാണാനുള്ള സ്വാതന്ത്ര്യവും നഷ്ടപ്പെട്ടു പോകുമായിരിക്കും. അങ്ങനെ അവിടെയും copyright issues ഒക്കെ ഉണ്ടാകുമായിരിക്കും... copyright protected ആയി ചിന്തിക്കുന്നവര്‍... free ചിന്തകര്‍... അങ്ങനെ അങ്ങനെ..

Devaki Bhattathiripad said...

Ayyoooo Vendeeeeey. Ini athonnum onnu koode kananulla sheshi illa..