Friday, October 09, 2009

നോബല്‍ സമ്മാനം 2009-ഭൗതികശാസ്ത്രം

പ്രകാശത്തെ മെരുക്കിയവര്‍ക്ക് അംഗീകാരം

ഒരേ നാണയത്തിന്റെ ഇരുവശങ്ങള്‍ പോലെ കരുതാവുന്ന കണ്ടുപിടിത്തങ്ങള്‍; ഓപ്ടിക്കല്‍ ഫൈബര്‍ സങ്കേതവും ഡിജിറ്റല്‍ ക്യാമറയും. ഇന്‍ഫര്‍മേഷന്‍ സമൂഹമായി ആധുനികലോകത്തെ മാറ്റിത്തീര്‍ക്കുന്നതില്‍ മുഖ്യപങ്കു വഹിച്ച ഈ കണ്ടെത്തലുകള്‍ക്കാണ് 2009 ലെ ഭൗതികശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം.

വിവരവിനിമയ വിപ്ലവത്തിനായി പ്രകാശത്തെ മെരുക്കിയെടുക്കലാണ് മേല്‍പ്പറഞ്ഞ സങ്കേതങ്ങള്‍ വഴി സംഭവിച്ചത്. ആ അര്‍ഥത്തില്‍, ഓപ്ടിക്കല്‍ ഫൈബര്‍ സങ്കേതത്തിന് വഴിതുറന്ന ചൈനീസ് വംശജന്‍ ചാള്‍സ് കെ. കയോയും, ഡിജിറ്റല്‍ ക്യാമറയുടെ നട്ടെല്ലായ ഇമേജിങ് സെമികണ്ടക്ടര്‍ സര്‍ക്കീട്ട് (സി.സി.ഡി. സെന്‍സര്‍) രൂപപ്പെടുത്തിയ കനേഡിയന്‍ വംശജന്‍ വില്ലാഡ് എസ്. ബോയ്‌ലും അമേരിക്കക്കാരന്‍ ജോര്‍ജ് ഇ. സ്മിത്തും പ്രകാശത്തെ ശരിക്കും മെരുക്കിയവരാണ്. ഇവര്‍ മൂവരുമാണ് ഇത്തവണത്തെ ഭൗതികശാസ്ത്ര നോബല്‍ പങ്കിട്ടത്. 'പ്രകാശത്തിന്റെ അധിപര്‍' എന്ന് നോബല്‍ കമ്മറ്റി വിശേഷിപ്പിച്ച ഇവരില്‍ ചാള്‍സ് കയോ സമ്മാനത്തിന്റെ നേര്‍പകുതിക്ക് അര്‍ഹനായി. അടുത്ത പകുതി ബോയ്‌ലും സ്മിത്തും പങ്കിട്ടു.

ലോകം കീഴടക്കിയ ഫൈബര്‍ ഓപ്ടിക്‌സ്

ഒന്നിന്റെ കണ്ടെത്തലാണ് മറ്റൊന്നിന് തുടക്കമാവുകയെന്ന പ്രസ്താവന ഫൈബര്‍ ഓപ്ടിക്‌സിന്റെ കാര്യത്തിലും ശരിയാണ്. 1960-കളുടെ തുടക്കത്തിലുണ്ടായ ലേസറിന്റെ കണ്ടെത്തലാണ് ഓപ്ടിക്കല്‍ ഫൈബര്‍ സങ്കേത്തിന് വഴി തുറന്നത്. ഓപ്ടിക്കല്‍ ഫൈബര്‍നാരുകളിലൂടെ പ്രകാശസിഗ്നലുകളുടെ രൂപത്തില്‍ വിവരങ്ങള്‍ വിനിമയം ചെയ്യാമെന്ന് വന്നതിന് മുഖ്യകാരണങ്ങളിലൊന്ന് ലേസറായിരുന്നു. എന്നാല്‍, ശോഷണം സംഭവിക്കാതെ ദീര്‍ഘദൂരത്തേക്ക് എങ്ങനെ പ്രകാശസിഗ്നലുകള്‍ എത്തിക്കാം എന്നത് പ്രശ്‌നമായിരുന്നു. 20 മീറ്റര്‍ ദൂരത്തേക്ക് ഇത്തരം സിഗ്നലുകള്‍ കടത്തിവിട്ടാല്‍ ബാക്കിയാവുക വെറും ഒരു ശതമാനം മാത്രമായിരുന്നു. പ്രകാശത്തിന്റെ ഈ ശോഷണം തടയുകയെന്ന വെല്ലുവിളിയാണ് ചാള്‍സ് കയോ ഏറ്റെടുത്തത്.

ചൈനയിലെ ഷാന്‍ഹായിയില്‍ ജനിച്ച അദ്ദേഹം ഹോങ്കോങിലേക്ക് സകുടുംബം കുടിയേറുകയും പിന്നീട് ലണ്ടനിലെത്തുകയും ചെയ്ത ഇലക്ട്രോണിക്‌സ് എന്‍ജിനിയറാണ്. 1965-ല്‍ ഡോക്ടറേറ്റ് നേടിയ അദ്ദേഹം അപ്പോഴേക്കും സ്റ്റാന്‍ഡേര്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍ ലബോറട്ടറീസില്‍ ജോലിയും കരസ്ഥമാക്കിയിരുന്നു. ചെറുപ്പക്കാരനായ തന്റെ സഹപ്രവര്‍ത്തകന്‍ ജോര്‍ജ് എ. ഹോക്ക്ഹാമിന്റെ സഹകരണത്തോടെ അദ്ദേഹം ഗ്ലാസ് ഫൈബറുകളെക്കുറിച്ച് സൂക്ഷ്മായി പഠിക്കുന്നത് അവിടെ വെച്ചാണ്. ഗ്ലാസ് ഫൈബറില്‍ കടത്തിവിടുന്ന പ്രകാശം ഒരു കിലോമീറ്റര്‍ സഞ്ചരിച്ച ശേഷം ഒരു ശതമാനമെങ്കിലും അവശേഷിക്കാന്‍ പാകത്തില്‍, ഫൈബര്‍ ഓപ്ടിക്‌സ് സങ്കേതം മെച്ചപ്പെടുത്തുകയെന്നതായിരുന്നു അവരുടെ ലക്ഷ്യം!

1966 ജനവരിയില്‍ കയോ തന്റെ കണ്ടെത്തലുകളും നിഗമനങ്ങളും ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചു. ഫൈബര്‍ നാരുകള്‍ അതിലൂടെ കടന്നുപോകുന്ന പ്രകാശത്തെ ശോഷിപ്പിക്കുന്നതിന് മുഖ്യകാരണം, നാരുകളുണ്ടാക്കാന്‍ ഉപയോഗിച്ചിട്ടുള്ള ഗ്ലാസ് സംശുദ്ധമല്ലാത്തതാണെന്ന് കയോ വാദിച്ചു. അതുവരെ സാധിക്കാത്തത്ര കുറ്റമറ്റ രീതിയില്‍, സുതാര്യതയോടെയുള്ള ഗ്ലാസുകള്‍ നിര്‍മിക്കുക എന്നതാണ് യഥാര്‍ഥ വെല്ലുവിളി. കയോയുടെ ആശയങ്ങള്‍ മറ്റ് പല ഗവേഷകരിലും ആവേശമുണര്‍ത്തി. സംശുദ്ധമായ ഫൈബര്‍നാരുകള്‍ ചെലവുകുറഞ്ഞ രീതിയില്‍ രൂപപ്പെടുത്താനുള്ള ശ്രമങ്ങള്‍ ശക്തിപ്പെട്ടു. എണ്‍പതുകളോടെ ഫൈബര്‍ ഓപ്ടിക്‌സ് ലോകത്തിന്റെ മുഖംമാറ്റുമെന്ന് പലര്‍ക്കും ബോധ്യപ്പെട്ടു. ഇടിമിന്നലോ, വൈദ്യുതകാന്തിക പ്രവാഹങ്ങളുടെ സാമീപ്യമോ, മഴയത്ത് നനയുന്നതോ ഒന്നും ഫൈബര്‍ ഓപ്ടിക്‌സിലൂടെ ഡേറ്റ വിനിമയം ചെയ്യുന്നതിന് തടസ്സമാകുന്നില്ല.

1988-ല്‍ അറ്റ്‌ലാന്റിക് സമുദ്രത്തിനടിയിലൂടെ ആദ്യമായി ഓപ്ടിക്കല്‍ ഫൈബര്‍ കേബിള്‍ യൂറോപ്പിനെയും അമേരിക്കയെയും ബന്ധിപ്പിച്ചു. 6000 കിലോമീറ്ററായിരുന്നു ആ കേബിളിന്റെ ദൈര്‍ഘ്യം. ഇന്ന്, ലോകമെങ്ങും ടെലഫോണും ഡിജിറ്റല്‍ കമ്മ്യൂണിക്കേഷനും സാധ്യമാക്കുന്നത് ഓപ്ടിക്കല്‍ ഗ്ലാസ് ഫൈബറിന്റെ ശൃംഗലകളാണ്. ലോകത്ത് ഇപ്പോള്‍ ഉപയോഗിക്കുന്ന ഓപ്ടിക്കല്‍ ഫൈബര്‍ നാരുകളുടെ ആകെ നീളം 100 കോടി കിലോമീറ്റര്‍ വരുമെന്നാണ് കണക്ക്. ഭൂമിയെ 25000 തവണ ചുറ്റിവളയാന്‍ ഇത് മതി. ഒരു കിലോമീറ്റര്‍ ഫൈബര്‍ നാരിലൂടെ പ്രകാശസിഗ്നലുകള്‍ സഞ്ചരിക്കുമ്പോള്‍ ഇപ്പോള്‍ 95 ശതമാനവും അവശേഷിക്കും. (ഒരു ശതമാനം അവശേഷിക്കുക എന്നതായിരുന്നു കയോയുടെ ലക്ഷ്യം).

മാത്രമല്ല, അര്‍ധചാലക ലേസറുകളും പ്രകാശ ഡയോഡുകളും ഫൈബര്‍ ഓപ്ടിക്‌സിന് അനുഗ്രഹമായി. ധാന്യമണിയുടെ വലിപ്പമുള്ള ഇത്തരം ഉപകരണങ്ങളാണ് ഇന്ന് ഓപ്ടിക്കല്‍ ഫൈബര്‍ ശൃംഗലകളില്‍ ടെലഫോണ്‍ കമ്മ്യൂണിക്കേഷനും ഡേറ്റ വിനിമയവും പ്രകാശവേഗത്തിലാക്കാന്‍ സഹായിക്കുന്നത്. ദീര്‍ഘദൂരമുള്ള കമ്മ്യൂണിക്കേഷന് 1.55 മൈക്രോമീറ്റര്‍ തരംഗദൈര്‍ഘ്യമുള്ള ഇന്‍ഫ്രാറെഡ് കിരണങ്ങളാണ് ഉപയോഗിക്കുന്നത്. സിഗ്നലുകള്‍ക്കുള്ള ശോഷണം ഇത്തരം കിരണങ്ങള്‍ ഉപയോഗിക്കുക വഴി പരിമിതപ്പെടുത്താനാകും. അത്ഭുതകരമായ വേഗത്തിലാണ് ഓപ്ടിക്കല്‍ കേബിള്‍ ശൃംഗല വളര്‍ന്നുകൊണ്ടിരിക്കുന്നത്. ചെറിയൊരു ലക്ഷ്യത്തോടെ ആരംഭിച്ച് വലിയൊരു വിപ്ലവത്തിനാണ് കയോ 1960-കളുടെ അവസാനം തുടക്കമിട്ടത് എന്ന് സാരം.



ശരിക്കും അപ്രതീക്ഷിതം, ആധുനിക ഇമേജിങ് സാങ്കേതികവിദ്യകളുടെയെല്ലാം നട്ടെല്ലായി മാറിയ ഇമേജ് സെന്‍സര്‍ (ചാര്‍ജ്-കപ്പിള്‍ഡ് ഡിവൈസ്-CCD) ഇന്നെത്തിയിരിക്കുന്ന ഉയരങ്ങളെ വിശേഷിക്കാവുന്നത് ഇങ്ങനെയാണ്. ഡിജിറ്റല്‍ ക്യാമറകള്‍ സര്‍വവ്യാപിയാണിപ്പോള്‍. വിലകൂടിയ ഫിലിമുകളും അത് ഡെവലപ് ചെയ്യുകയെന്ന പൊല്ലാപ്പുമെല്ലാം ഡിജിറ്റല്‍ ക്യാമറകള്‍ രംഗത്തെത്തിയതോടെ പഴങ്കഥയായി മാറിയിരിക്കുന്നു. ഇപ്പോഴത്തെ ഡിജിറ്റല്‍യുഗത്തില്‍ ഏറ്റവുമധികം ഡേറ്റ സൃഷ്ടിക്കപ്പെടുകയും വിനിമയം ചെയ്യപ്പെടുകയും ചെയ്യുന്നത് ഇമേജുകളുടെ രൂപത്തിലാണ്. എന്തിന് ഹബ്ബിള്‍ ടെലിസ്‌കോപ്പില്‍ നിന്നുള്ള സ്വര്‍ഗീയദൃശ്യങ്ങളും, ചൊവ്വാപര്യവേക്ഷണ പേടകങ്ങള്‍ അയയ്ക്കുന്ന ഗ്രഹദൃശ്യങ്ങളും യഥാര്‍ഥത്തില്‍ സാധ്യമാക്കുന്നത് ഇമേജ് സെന്‍സറുകളാണ്.

1969 സപ്തംബറില്‍ ഇമേജിങ് സെന്‍സര്‍ രൂപപ്പെടുത്താനുള്ള ശ്രമമാരംഭിക്കുമ്പോള്‍, വില്ലാഡ് ബോയ്‌ലിന്റെയും ജോര്‍ജ് സ്മിത്തിന്റെയും വിദൂര പരിഗണനകളില്‍പ്പോലും ഡിജിറ്റല്‍ ക്യാമറ ഉണ്ടായിരുന്നില്ല. ബെല്‍ ലബോറട്ടറിയില്‍ ബോയ്‌ലിന്റെ ഓഫീസിലെ ബ്ലാക്ക്‌ബോര്‍ഡില്‍ ഇമേജ് സെന്‍സറിന്റെ ആദ്യരൂപരേഖ സൃഷ്ടിക്കുമ്പോള്‍, മുന്തിയ ഇലക്ട്രോണിക് മെമ്മറി രൂപപ്പെടുത്താന്‍ നവീനമാര്‍ഗം എന്നു മാത്രമേ അവര്‍ ചിന്തിച്ചുള്ളു. ഒരു മെമ്മറി ഉപകരണം എന്ന നിലയ്ക്കുള്ള ഇമേജിങ് സെന്‍സറിന്റെ ഉപയോഗം ഇന്ന് വിസ്മൃതിയിലായിക്കഴിഞ്ഞു. തുടക്കത്തില്‍ സൃഷ്ടാക്കള്‍ സങ്കല്‍പ്പിക്കാത്ത തരത്തിലൊരു ഇലക്ട്രോണിക് വിജയഗാഥയായി ആ കണ്ടെത്തല്‍ പിന്നീട് മാറിയത് ചരിത്രം.

മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളുടെ കാര്യത്തിലെന്നപോലെ, സിലിക്കണ്‍ കൊണ്ടാണ് ഇമേജ് സെന്‍സറും രൂപപ്പെടുത്തിയത്. സ്റ്റാമ്പിന്റെ വലിപ്പത്തിലുള്ള സിലിക്കണ്‍ പ്ലേറ്റില്‍, പ്രകാശസംവേദകശേഷിയുള്ള ലക്ഷക്കണക്കിന് ഫോട്ടോഇലക്ട്രിക് സെല്ലുകള്‍ ക്രമീകരിച്ചിരിക്കുന്നു. ഫോട്ടോ ഇലകട്രിക് പ്രഭാവത്തിന് 1905-ല്‍ ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍ നല്‍കിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് ഇമേജ് സെന്‍സര്‍ പ്രവര്‍ത്തിക്കുക (അതിനാണ് 1921-ല്‍ ഐന്‍സ്റ്റൈന് നോബല്‍ പുരസ്‌കാരം ലഭിച്ചത്). ഫോട്ടോസെല്ലുകളില്‍ പതിക്കുന്ന പ്രകാശകണങ്ങള്‍, അവിടെ നിന്ന് ഇലക്ട്രോണുകളെ തട്ടിത്തെറിപ്പിക്കുന്നു. ഇങ്ങനെ ഉല്‍സര്‍ജിക്കുന്ന ഇലക്ട്രോണുകള്‍ പ്രത്യേകം ശേഖരിക്കപ്പെടുന്നു. പ്രകാശത്തിന്റെ അളവ് വര്‍ധിക്കുന്തോറും ശേഖരിക്കപ്പെടുന്ന ഇലക്ട്രോണുകളുടെ സംഖ്യ വര്‍ധിക്കുന്നു.

ഈ വിദ്യവഴി ദൃശ്യത്തെ ഇലക്ട്രോണിക് സിഗ്നലുകളായി രൂപപ്പെടുത്തിയ ശേഷം, അതിനെ ഡിജിറ്റല്‍ രൂപമായ ബൈനോമിയല്‍ ഭാഷയിലേക്ക് (ones and zeros) മാറ്റുകയാണ് ഇമേജ് സെന്‍സറുകള്‍ ചെയ്യുക. ഇമേജ് സെന്‍സറിലെ ഓരോ ഫോട്ടോസെല്ലും ഇമേജ് പോയന്റുകളായി മാറും. ഈ പോയന്റിനെ 'പിക്‌സല്‍' എന്ന് വിളിക്കുന്നു. ഇമേജ് സെന്‍സറുകളുടെ വീതി (പിക്‌സലുകളിലാണ് ഇത് സൂചിപ്പിക്കുക)യെ അതിന്റെ പൊക്കവുമായി ഗുണിക്കുന്ന രൂപത്തിലാണ് സെന്‍സറിന്റെ ഇമേജ്‌ശേഷി സൂചിപ്പിക്കുക. ഉദാഹരണം 1280 x 1024 പിക്‌സലില്‍ നിന്ന് ലഭിക്കുന്ന ശേഷി 1.3 മെഗാപിക്‌സലായിരിക്കും (13 ലക്ഷം പിക്‌സലുകള്‍). ബ്ലാക്ക് ആന്‍ഡ് വൈറ്റ് രൂപത്തിലാണ് ഇമേജ് സെന്‍സറുകള്‍ ദൃശ്യങ്ങള്‍ ഡിജിറ്റല്‍ രൂപത്തിലാക്കുക. ഇമേജ് സെന്‍സറുകളുടെ പ്രതലത്തില്‍ വിവിധ ഫില്‍റ്ററുകള്‍ സ്ഥാപിച്ചാണ് വര്‍ണദൃശ്യങ്ങള്‍ പകര്‍ത്തുന്നത്.

40 വര്‍ഷം മുമ്പ് ബോയ്‌ലും സ്മിത്തും നടത്തിയ ആദ്യ കൂടിയാലോചനയില്‍ തന്നെ ഇമേജിങ് സെന്‍സറിന്റെ ആശയം ഉരുത്തിരിയുകയുണ്ടായി. ആദ്യ ഡിസൈന്‍ തയ്യാറായി ഒരാഴ്ചയ്ക്കകം സെന്‍സറിന്റെ പ്രാക്‌രൂപം നിര്‍മിക്കാന്‍ ബെല്‍ ലാബ്‌സിലെ ടെക്‌നീഷ്യന്‍മാര്‍ക്കായി. പക്ഷേ, ഡിജിറ്റല്‍ ക്യാമറയുടെ ശരിക്കുള്ള പ്രധാന്യം വ്യക്തമാകാന്‍ 1969 ജൂലായ് 20 വരെ കാത്തിരിക്കേണ്ടി വന്നു. മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ കാല്‍കുത്തിയപ്പോഴാണ് ഡിജിറ്റല്‍ ക്യാമറകളുടെ പ്രാധാന്യം പലര്‍ക്കും ബോധ്യമായത്. ഇമേജ് സെന്‍സര്‍ വീഡിയോ ക്യാമറയില്‍ ഉപയോഗിക്കാമെന്ന് 1970-ല്‍ സ്മിത്തും ബോയ്‌ലും തെളിയിച്ചു. 100 x 100 പിക്‌സലുള്ള ആദ്യ ഇമേജ് സെന്‍സര്‍ 1972-ല്‍ അമേരിക്കന്‍ കമ്പനിയായ ഫെയര്‍ചൈല്‍ഡ് രൂപപ്പെടുത്തി.

ഉന്നത റസല്യൂഷനുള്ള ഡിജിറ്റല്‍ വീഡിയോക്യാമറ 1975 ആയപ്പോഴേക്കും സ്മിത്തും ബോയ്‌ലും ചേര്‍ന്ന് രൂപപ്പെടുത്തി. ടെലിവിഷന്‍ സംപ്രേക്ഷണത്തിന് ഉപയോഗിക്കാവുന്നത്ര ഗുണനിലവാരമുള്ള ദൃശ്യങ്ങള്‍ നല്‍കാന്‍ ശേഷിയുള്ളതായിരുന്നു ആ ക്യാമറ. എന്നാല്‍, സി.സി.ഡി. ഉപയോഗിച്ചുള്ള ആദ്യ ഡിജിറ്റല്‍ ക്യാമറ വിപണിയിലെത്തുന്നത് 1981-ല്‍ മാത്രമാണ്. അഞ്ചുവര്‍ഷം കഴിഞ്ഞ്, 1986-ല്‍ 1.4 മെഗാപിക്‌സല്‍ ശേഷിയുള്ള ക്യാമറകള്‍ രംഗത്തു വന്നു. ലോകത്തെങ്ങുമുള്ള ക്യാമറാ നിര്‍മാതാക്കള്‍ക്ക് കാര്യം ബോധ്യമായി. വിലയും വലിപ്പവും കുറവുള്ള ഡിജിറ്റല്‍ ക്യാമറകളുടെ കുത്തൊഴുക്കാണ് പിന്നീടുണ്ടായത്. ഇന്ന് മൊബൈല്‍ ഹാന്‍ഡ് സെറ്റുകളില്‍ മുതല്‍ ബഹിരാകാശ പേടകങ്ങളില്‍ വരെ ഡിജിറ്റല്‍ സെന്‍സറുകള്‍ അനുപേക്ഷണീയ ഘടകമാണ്.

മൂന്ന് വര്‍ഷം മുമ്പ് 100 മെഗാപിക്‌സല്‍ എന്ന പരിധി സി.സി.ഡി. പിന്നിട്ടു. ഭൂമിക്ക് സമാനമായ ഗ്രഹങ്ങളെ വിദൂരനക്ഷത്രങ്ങള്‍ക്ക് സമീപം തേടുന്ന കെപ്ലാര്‍ ബഹിരാകാശ ടെലസ്‌കോപ്പില്‍ ഉപയോഗിച്ചിട്ടുള്ളത് 95 മെഗാപിക്‌സല്‍ ശേഷിയുള്ള ഇമേജിങ് സെന്‍സറാണ്. അകലെയുള്ള വസ്തുക്കളില്‍ നിന്നെത്തുന്ന നൂറ് പ്രകാശകണങ്ങ (ഫോട്ടോണുകള്‍) ളില്‍ 90-നെയും പിടിച്ചെടുക്കാനുള്ള ശേഷിയാണിത്. എന്നാല്‍, നൂറ് കണങ്ങളില്‍ ഒന്നിനെ പിടിച്ചെടുക്കാനുള്ള ശേഷിയേ മനുഷ്യനേത്രങ്ങള്‍ക്കുള്ളു. ഇത്തരം അത്യുന്നത ശേഷിയുള്ള ഇമേജ് സെന്‍സറുകളില്‍ പ്രകാശകണങ്ങള്‍ പതിച്ച് സെക്കന്‍ഡുകള്‍ക്കകം അത് രേഖപ്പെടുത്തും. മുമ്പ് മണിക്കൂറുകളെടുക്കുന്ന പ്രക്രിയയായിരുന്നു അത്. വിപ്ലവത്തില്‍ കുറഞ്ഞ ഒന്നല്ല ഇമേജിങ് സങ്കേതങ്ങളുടെ കാര്യത്തില്‍ സംഭവിച്ചതെന്ന് സാരം.

സി.സി.ഡി. ആധാരമാക്കിയ ഡിജിറ്റല്‍ ക്യാമറകളും ഇമേജിങ് ഉപകരണങ്ങളും സൃഷ്ടിക്കുന്ന ഭീമാകാരമായ ഡേറ്റയാണ്, ലോകമെങ്ങും ഇന്ന് വിനിമയം ചെയ്യപ്പെടുന്ന ഡിജിറ്റല്‍ വിവരങ്ങളില്‍ ഏറിയ പങ്കും. അതിന്റെ അളവ് ദിനംപ്രതി വര്‍ധിച്ചു വരികയും ചെയ്യുന്നു. ഇത്ര ഭീമമായ തോതിലുള്ള വിവരങ്ങള്‍ വിനിമയം ചെയ്യാന്‍ ഓപ്ടിക്കല്‍ ഫൈബറുകളുടെ സഹായമില്ലാതെ കഴിയില്ല. എന്നുവെച്ചാല്‍, ഇന്ന് നമ്മള്‍ എത്തിയിരിക്കുന്ന ഡിജിറ്റല്‍ യുഗം സാധ്യമാക്കിയതില്‍ പരസ്പരപൂരകങ്ങളായ റോളുകളാണ് രണ്ട് സങ്കേതങ്ങളും വഹിക്കുന്നതെന്ന് ചരുക്കം.

ചാള്‍സ് കെ. കയോ: ബ്രിട്ടനിലെയും അമേരിക്കയിലെയും പൗരത്വം. ചൈനയിലെ ഷാന്‍ഹായിയില്‍ 1933-ന് ജനിച്ചു. ബ്രിട്ടനില്‍ ഇംപീരിയല്‍ കോളേജ് ലണ്ടനില്‍ നിന്ന് 1965-ല്‍ ഇലക്ട്രിക്കല്‍ എന്‍ജിനിയറിങില്‍ ഡോക്ടറേറ്റ് നേടി. ബ്രിട്ടനില്‍ സ്റ്റാന്‍ഡേര്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍ ലബോറട്ടറീസിലെ എന്‍ജിനിയറിങ് മേധാവി. ചൈനീസ് യൂണിവേഴ്‌സിറ്റി ഓഫ് ഹോങ്കോങിന്റെ വൈസ്ചാന്‍സലര്‍.

വില്ലാഡ് എസ്. ബോയ്ല്‍: കനേഡിയന്‍ അമേരിക്കന്‍ പൗരന്‍. കാനഡയിലെ അംഹേര്‍സ്റ്റില്‍ 1924-ല്‍ ജനിച്ചു. കാനഡയിലെ മക്ഗില്‍ സര്‍വകാലാശാലിയില്‍ നിന്ന് 1950-ല്‍ ഭൗതികശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. അമേരിക്കയിലെ ബെല്‍ ലബോറട്ടറിയിലെ കമ്മ്യൂണിക്കേഷന്‍ സയന്‍സസ് വിഭാഗത്തിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍.

ജോര്‍ജ് സ്മിത്ത്: അമേരിക്കന്‍ പൗരന്‍. അമേരിക്കയിലെ വൈറ്റ് പ്ലേന്‍സില്‍ 1930-ല്‍ ജനിച്ചു. ഷിക്കാഗോ സര്‍വകലാശാലയില്‍ നിന്ന് 1959-ല്‍ ഭൗതികശാസ്ത്രത്തില്‍ ഡോക്ടറേറ്റ്. ബെല്‍ ലബോറട്ടറിയിലെ വി.എല്‍.എസ്.ഐ. ഡിവൈസ് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി.
(അവലംബം: nobelprize.org).

കാണുക

Thursday, October 08, 2009

നോബല്‍ സമ്മാനം 2009-രസതന്ത്രം

രസതന്ത്രനോബലില്‍ ആദ്യമായി ഇന്ത്യന്‍ സാന്നിധ്യം

രസതന്ത്രത്തിനുള്ള നൂറ്റിയൊന്നാമത്തെ നോബല്‍ സമ്മാനം ഇന്ത്യയുടെയും യശ്ശസുയര്‍ത്തുന്നു. ഇന്ത്യന്‍വംശജനായ വെങ്കട്ടരാമന്‍ രാമകൃഷ്ണന്‍ ഉള്‍പ്പടെ മൂന്ന് പേര്‍ ഇത്തവണത്തെ രസതന്ത്ര നോബല്‍ പങ്കിട്ടു. ഡോ. രാമകൃഷ്ണനൊപ്പം ഇസ്രായേലി സ്വദേശി ആദ എ.യോനാത്, അമേരിക്കന്‍ ഗവേഷകന്‍ തോമസ് എ. സ്‌റ്റെയ്റ്റ്‌സ് എന്നിവരാണ്, 'കോശങ്ങളിലെ പ്രോട്ടീന്‍ഫാക്ടറി' എ്ന്നറിയപ്പെടുന്ന റൈബോസോമുകളുടെ ത്രിമാനഘടനയും ധര്‍മങ്ങളും കണ്ടെത്തിയതിന് അംഗീകാരം നേടിയത്.

ചന്ദ്രനിലെ ജലസാന്നിധ്യം കണ്ടെത്തുന്നതില്‍ ഇന്ത്യയുടെ ചന്ദ്രയാന്‍ വിജയിച്ചു എന്ന വാര്‍ത്ത വന്ന് രണ്ടാഴ്ച തികയുന്നതേയുള്ളു. ഇപ്പോള്‍, ഡോ. വെങ്കിട്ടരാമന്‍ രാമകൃഷ്ണനിലൂടെ ഇന്ത്യ വീണ്ടും ബഹുമാനിക്കപ്പെട്ടിരിക്കുന്നു. തമിഴ്‌നാട്ടിലെ ചിദംബരത്ത് ജനിച്ച ഡോ. രാമകൃഷ്ണന്‍ രസതന്ത്രത്തിനുള്ള നോബല്‍ സമ്മാനം നേടുന്ന ആദ്യ ഇന്ത്യക്കാരനാണ്. ജീവശാസ്ത്രത്തിലെ ഏറ്റവും അടിസ്ഥാനപ്രക്രിയകളിലൊന്നിന്റെ രഹസ്യം കണ്ടെത്തുന്നതിലാണ് അദ്ദേഹവും, നോബല്‍ പുരസ്‌കാരം പങ്കിട്ട മറ്റ് രണ്ടുപേരും വിജയിച്ചത്. കോശങ്ങളിലെ പ്രോട്ടീന്‍ നിര്‍മാണത്തിന് ചുക്കാന്‍ പിടിക്കുന്ന റൈബോസോം തന്മാത്രയുടെ ആറ്റമികതലത്തിലുള്ള ഘടനയും, ആ തന്മാത്രകളുടെ ധര്‍മവും കണ്ടെത്തുകയാണ് നോബല്‍ ജേതാക്കള്‍ ചെയ്തത്.

ഒരു ജീവിയുടെ ജീവല്‍പ്രവര്‍ത്തനങ്ങളൊക്കെ ഏതെങ്കിലും പ്രോട്ടീനിന്റെ പ്രവര്‍ത്തനമോ ഫലമോ ആണ്. ജീവന്റെ തന്മാത്രയെന്നറിയപ്പെടുന്ന ഡി.എന്‍.എ.യിലെ രാസനിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് കോശങ്ങളില്‍ പ്രോട്ടീനുകള്‍ നിര്‍മിക്കപ്പെടുക. എന്നാല്‍, നേരിട്ട് പ്രോട്ടീന്‍ നിര്‍മാണം നടത്താനുള്ള കഴിവ് ഡി.എന്‍.എയ്്ക്കില്ല. അതിലെ രാസനിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രോട്ടീനുകള്‍ക്ക് രൂപംകൊടുക്കുന്നത് റൈബോസോമുകള്‍ എന്ന ഇടനിലക്കാരാണ്. അതിനാല്‍, കോശങ്ങളിലെ 'പ്രോട്ടീന്‍നിര്‍മാണ ഫാക്ടറി'യെന്ന് റൈബോസോമുകള്‍ വിശേഷിപ്പിക്കപ്പെടുന്നു. ജീവന്റെ അടിസ്ഥാന പ്രക്രിയകള്‍ വ്യക്തമാകണമെങ്കില്‍ റൈബോസോമുകളുടെ ഘടനയും ധര്‍മങ്ങളും മനസിലാക്കിയാലേ കഴിയൂ.

ജീവന്റെ രഹസ്യങ്ങള്‍ മനസിലാക്കാന്‍ മാത്രമല്ല റൈബോസോമുകളുടെ ഘടന സഹായിക്കുക. മനുഷ്യരെ ബാധിക്കുന്ന രോഗാണുക്കളെ ചെറുക്കാന്‍ ഫലപ്രദമായ ഔഷധതന്മാത്രകള്‍ രൂപപ്പെടുത്താനും സഹായിക്കും. നമ്മുടെ ശരീരത്തില്‍ വിഷമയമായ പ്രോട്ടീനുകള്‍ കലര്‍ത്തിയാണ് രോഗാണുക്കള്‍ രോഗങ്ങള്‍ സൃഷ്ടിക്കുന്നത്. അത്തരം പ്രോട്ടീനുകള്‍ തടയാന്‍, അതിന് കാരണമായ റൈബോസോമുകളെ തടഞ്ഞാല്‍ മതി. അക്കാര്യത്തില്‍ റൈബോസോമുകളുടെ ആറ്റമികതലത്തിലുള്ള ത്രിമാനഘടന പ്രധാനപ്പെട്ടതാണ്. എക്‌സ്‌റേ ക്രിസ്റ്റലോഗ്രാഫിയെന്ന ആധുനിക സങ്കേതത്തിന്റെ സഹായത്തോടെയാണ് റൈബോസോമുകളുടെ ത്രിമാനഘടന കണ്ടെത്തുന്നതില്‍ നോബല്‍ ജേതാക്കള്‍ വിജയിച്ചത്.

കുട്ടികള്‍ വിവിധ ആകൃതികളുള്ള കരുക്കള്‍ കൂട്ടിയോജിപ്പിച്ച് പുതിയ ആകൃതിയുള്ളവ നിര്‍മിക്കാറില്ലേ. ഇതിന് സമാനമായ രീതിയിലാണ് ഔഷധതന്മാത്രകള്‍ ബാക്ടീരിയകളെ നിര്‍വീര്യമാക്കുന്നത്. റൈബോസോമിന്റെ ത്രിമാനഘടനയില്‍ കുറ്റമറ്റ രീതിയില്‍ ചേര്‍ന്ന് അതിന്റെ ആകൃതി നശിപ്പിക്കാന്‍ ഔഷധതന്മാത്രകള്‍ക്ക് സാധിച്ചാല്‍, ബാക്ടീരിയകള്‍ക്ക് നിലനില്‍ക്കാന്‍ കഴിയാതെ വരും. ഇക്കാരണത്താല്‍, തന്മാത്രാതലത്തില്‍ പുതിയ ഔഷധതന്മാത്രകള്‍ക്ക് രൂപംനല്‍കുന്നതില്‍ റൈബോസോമുകളുടെ ഘടനയ്ക്ക് സുപ്രധാന പങ്കുണ്ട്. വൈദ്യശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം ഡോ. രാമകൃഷ്ണന്റെ കണ്ടുപിടിത്തം പ്രധാനപ്പെട്ടതാകുന്നത് ഈ സാഹചര്യത്തിലാണ്. പുതിയ ആന്റിബയോട്ടിക്കുകള്‍ക്കുള്ള അനന്തസാധ്യതയാണ് റൈബോസോമുകളുടെ ഘടന തുറന്നു തരുന്നത്.

കോശങ്ങളില്‍ ജനിതകവിവരങ്ങള്‍ ശേഖരിക്കപ്പെടുകയും തലമുറകളിലേക്ക് പകര്‍ത്തപ്പെടുകയും ചെയ്യുന്നതിനൊപ്പം, ജീവല്‍പ്രവര്‍ത്തനങ്ങള്‍ക്ക് അതെങ്ങനെ സഹായകമാകുന്നു എന്നത് ജീവന്റെ നിലനില്‍പ്പിനൊപ്പം ജിവന്റെ തുടര്‍ച്ചയെ സംബന്ധിച്ചും പ്രധാനപ്പെട്ട ചോദ്യങ്ങളാണ്. അതിനുള്ള ഉത്തരം കണ്ടെത്തിയതിന് നല്‍കപ്പെടുന്ന മൂന്നാമത്തെ നോബലാണ് ഇത്തവണത്തേത് എന്നു പറഞ്ഞാല്‍ തെറ്റില്ല. 1962-ലായിരുന്നു ആ പരമ്പരയിലെ ആദ്യത്തേത് സമ്മാനിക്കപ്പെട്ടത്. ജീവന്റെ തന്മാത്രയായ ഡി.എന്‍.എ.യുടെ ഘടന കണ്ടുപിടിച്ചതിന് ഫ്രാന്‍സിസ് ക്രിക്കിനും ജയിംസ് വാട്‌സണും ഒപ്പം മൗറീസ് വില്‍ക്കിന്‍സും പുരസ്‌കാരം പങ്കിട്ടു.

ഡി.എന്‍.എ.യിലെ ജനിതകനിര്‍ദേശങ്ങള്‍, കോശങ്ങളിലെ സന്ദേശവാഹകരായ റൈബോന്യൂക്ലിക് ആസിഡ് (ആര്‍.എന്‍.എ) തന്മാത്രകളിലേക്ക് പകര്‍ത്തപ്പെടുന്നത് എങ്ങനെ എന്ന പ്രശ്‌നത്തിന് ഉത്തരം കണ്ടെത്തിയ റോജര്‍ ഡി. കോണ്‍ബെര്‍ഗ് 2006-ലെ നോബല്‍ സമ്മാനം നേടിയപ്പോള്‍, അത് ജീവന്റെ അടിസ്ഥാനപ്രശ്‌നം കണ്ടെത്തിയതിന് നല്‍കപ്പെടുന്ന രണ്ടാമത്തെ നോബല്‍ പുരസ്‌കാരമായി. ആര്‍.എന്‍.എ. തന്മാത്രയിലേക്ക് പകര്‍ത്തപ്പെടുന്ന നിര്‍ദേശങ്ങള്‍ വായിച്ചു മനസിലാക്കി അതിനനുസരിച്ച് പ്രോട്ടീനുകള്‍ക്ക് രൂപം നല്‍കുകയാണ് റൈബോസോമുകള്‍ ചെയ്യുക. അതിസങ്കീര്‍ണമാണ് റൈബോസോമുകളുടെ ഘടന. അത് കണ്ടെത്തുക വഴി, ജീവന്റെ അടിസ്ഥാനപ്രക്രിയയിലെ സുപ്രധാനമായ മറ്റൊരു വശം അനാവരണം ചെയ്യുകയാണ് ഇത്തവണത്തെ നോബല്‍ ജേതാക്കള്‍ ചെയ്തത്. അതിനാല്‍, ജീവന്റെ അടിസ്ഥാനപ്രക്രിയ മനസിലാക്കിയതിന് നല്‍കുന്ന മൂന്നാമത്തെ നോബലായി ഇത്തവണത്തേത്.

വെങ്കട്ടരാമന്‍ രാമകൃഷ്ണന്‍: അമേരിക്കന്‍ പൗരന്‍. നോബല്‍ പുരസ്‌കാരം നേടുന്ന ഏഴാമത്തെ ഇന്ത്യന്‍ വംശജന്‍. 1952-ല്‍ തമിഴ്‌നാട്ടിലെ ചിദംബരത്ത് ജനിച്ചു. ബറോഡ സര്‍വകലാശാലയില്‍ ബയോകെമിസ്ട്രി വിഭാഗം മേധാവിയായിരുന്ന പ്രൊഫ. രാമകൃഷ്ണന്റെയും അതെ ഡിപ്പാര്‍ട്ട്‌മെന്റിലെ പ്രൊഫ. രാജലക്ഷ്മിയുടെയും മകന്‍. കൂട്ടുകാര്‍ വെങ്കിട്ടിയെന്ന് വിളിച്ചിരുന്ന വെങ്കിട്ടരാമന്റെ ഇഷ്ടവിഷയം ഭൗതികശാസ്ത്രമായിരുന്നെങ്കിലും, മാതാപിതാക്കളുടെ താത്പര്യം മാനിച്ച് അദ്ദേഹം ബയോകെമിസ്ട്രി തിരഞ്ഞെടുക്കുകയായിരുന്നു.

ബറോഡ സര്‍വകലാശാലയില്‍ നിന്ന് 1971-ല്‍ അദ്ദേഹം ഭൗതികശാസ്ത്രത്തില്‍ ബിരുദമെടുത്തു. ഉപരിപഠനത്തിനായി അമേരിക്കയിലേക്ക് കുടിയേറി. ഒഹായോ സര്‍വകലാശാലയില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ ഡോ.രാമകൃഷ്ണന്‍, 1976-78 കാലത്ത് കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ ഗ്രാഡ്വേറ്റ് വിദ്യാര്‍ഥിയായിരുന്നു. ആ സമയത്താണ് അദ്ദേഹം അറിയപ്പെടുന്ന ബയോകെമിസ്റ്റായ ഡോ. മൗറീഷ്യോ മോന്റലിന് കീഴില്‍ ഗവേഷണം നടത്തിയത്. ഭൗതീകശാസ്ത്രത്തില്‍ നിന്ന് ബയോകെമിസ്ട്രിയിലേക്കുള്ള ചുവടുമാറ്റം അങ്ങനെയാണുണ്ടായത്.

യേല്‍ സര്‍വകലാശാലയില്‍ പോസ്റ്റ്‌ഡോക്ടറല്‍ ഫെലോ ആയിരുന്ന വേളയില്‍ ഇ. കോളി ബാക്ടീരിയത്തിന്റെ ചെറുറൈബോസോം സബ്‌യൂണിറ്റുകളുടെ ന്യൂട്രോണ്‍ സ്‌കാറ്ററിങ് മാപ്പ് തയ്യാറാക്കുന്നതില്‍ മുഴുകി. കേംബ്രിഡ്ജില്‍ എം.ആര്‍.സി. ലബോറട്ടറി ഓഫ് മോളിക്യുലാര്‍ ബയോളജിയിലെ സീനിയര്‍ സയന്റിസ്റ്റാണ് ഡോ.രാമകൃഷ്ണന്‍ ഇപ്പോള്‍. റോയല്‍ സൊസൈറ്റി ഫെലോയും ആണ്. 2000-ല്‍ നേച്ചര്‍ വാരികയിലാണ് റൈബോസോം ഘടന സംബന്ധിച്ച സുപ്രധാന കണ്ടെത്തലുകള്‍ അദ്ദേഹം പ്രസിദ്ധീകരിക്കുന്നത്.

ആദ എ.യോനാത്: 1939-ല്‍ ജറുസലേമില്‍ ജനിച്ച യോനാത്, 1968-ല്‍ ഇസ്രായേലിലെ വീസ്മാന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സയന്‍സില്‍ നിന്നാണ് എക്‌സ്‌റേ ക്രിസ്റ്റലോഗ്രാഫിയില്‍ ഡോക്ടറേറ്റ് നേടുന്നത്. വീസ്‌മെന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സയന്‍സില്‍ ഹെലന്‍ ആന്‍ഡ് മില്‍ട്ടണ്‍ എ.കിമ്മല്‍മാന്‍ സെന്റര്‍ ഫോര്‍ ബയോമോളിക്യുലാര്‍ സ്ട്രക്ച്ചര്‍ ആന്‍ഡ്് അസംബ്ലിയുടെ മേധാവിയാണ് അവര്‍ ഇപ്പോള്‍.

തോമസ് എ. സ്‌റ്റെയ്റ്റ്‌സ്: അമേരിക്കയിലെ മില്‍വൗക്കീയില്‍ 1940-ല്‍ ജനിച്ചു. 1966-ല്‍ ഹാര്‍വാഡ് സര്‍വകലാശാലയില്‍ നിന്ന് മോളിക്യുലാര്‍ ബയോളജി ആന്‍ഡ് ബയോകെമിസ്ട്രിയില്‍ ഡോക്ടറേറ്റ് നേടി. യേല്‍ സര്‍വകലാശാലയിലെ ഗവേഷകനാണ് അദ്ദേഹം ഇപ്പോള്‍. (അവലംബം: nobelprize.org)

കാണുക

Tuesday, October 06, 2009

നോബല്‍ സമ്മാനം 2009 - വൈദ്യശാസ്ത്രം

ക്രോമസോം രഹസ്യം തുറക്കുന്ന സാധ്യതകള്‍

വൈദ്യശാസ്ത്രത്തിനുള്ള നൂറാമത്തെ നോബല്‍ സമ്മാനമാണ് ഇത്തവണത്തേത്. 'ടെലോമിയെറും ടെലോമിറേസ് രാസാഗ്നിയും ചേര്‍ന്ന് ക്രോമസോമുകളെ എങ്ങനെ സംരക്ഷിക്കുന്നു' എന്ന് കണ്ടുപിടിച്ച അമേരിക്കന്‍ ഗവേഷകരായ എലിസബത്ത് എച്ച്. ബ്ലാക്ക്‌ബേണ്‍, കരോള്‍ ഡബ്ല്യു. ഗ്രെയ്ഡര്‍, ജാക്ക് ഡബ്ല്യു. സോസ്തക് എന്നിവര്‍ ചേര്‍ന്ന് 2009-ലെ വൈദ്യശാസ്ത്രനോബല്‍ പങ്കിട്ടു. നൂറുവര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമാണ് ഒന്നിലേറെ വനിതകള്‍ വൈദ്യശാസ്ത്രത്തിനുള്ള നോബല്‍ പുരസ്‌കാരം പങ്കിടുന്നത്.

ജീവന്റെ രൂപരേഖയാണ് ജിനോം. അത് നമ്മുടെ എല്ലാ കോശങ്ങളിലുമുണ്ട്. കോശമര്‍മത്തിലെ ക്രോമസോമുകളില്‍ അത് ചുരുട്ടിയടുക്കി വെച്ചിരിക്കുന്നു. കോശങ്ങള്‍ വിഭജിക്കുന്ന വേളയില്‍, ക്രോമസോം അക്ഷരാര്‍ഥത്തില്‍ രണ്ട് സമാന കോപ്പികളായി മാറണം. എങ്കിലേ സന്തതികോശങ്ങളില്‍ ജീവന്റെ രൂപരേഖയായ ജീനോം ഒരു മാറ്റവും കൂടാതെ എത്തൂ.

ഡി.എന്‍.എ. ഘടന കണ്ടെത്തുന്നത് 1953-ലാണ്. എന്നാല്‍, ജീവന്റെ തന്മാത്രയെപ്പറ്റി കാര്യമായി ഒന്നുമറിയാത്ത 1930-കളില്‍ തന്നെ ക്രോമസോമുകളുടെ അഗ്രഭാഗങ്ങള്‍ക്ക് (ടെലോമിയെറുകള്‍ -telomeres എന്ന് പേര്) ഒരു സംരക്ഷണ ചുമതലയുള്ളതായി ഹെര്‍മാന്‍ മുള്ളറും (നോബല്‍ സമ്മാനം, 1946), ബാര്‍ബറ മക്ക്ലിന്റോക്കും (നോബല്‍ സമ്മാനം, 1983) കണ്ടെത്തിയിരുന്നു. എന്നാല്‍ എങ്ങനെ ടെലോമിയെറുകള്‍ അത് സാധിക്കുന്നു എന്നകാര്യം ഉത്തരമില്ലാതെ തുടര്‍ന്നു.

ജീവശാസ്ത്രത്തിലെ ഒരു സുപ്രധാന സമസ്യയാണ് കോശവിഭജനത്തിന്റെ വേളയില്‍ ക്രോമസോമുകളെ എങ്ങനെ പൂര്‍ണമായി കോപ്പി ചെയ്യാന്‍ സാധിക്കുന്നു എന്നത്, ഒപ്പം ക്രോമസോമുകള്‍ നശിക്കാതിരിക്കുകയും വേണം. അതിനുള്ള സംവിധാനം ക്രോമസോമുകളുടെ അഗ്രഭാഗമായ ടെലോമിയെറുകളാണ് ഒരുക്കുന്നതെന്നും അതിന് അവയെ സഹായിക്കുന്നത് ടെലോമിറേസ് രാസാഗ്നിയാണെന്നും കണ്ടുപിടിക്കപ്പെടുന്നത് 1980-കളുടെ ആദ്യപകുതിയിലാണ്. ഇത്തവണത്തെ നോബല്‍ ജേതാക്കളാണ് ആ മുന്നേറ്റം നടത്തിയത്.

ജീവശാസ്ത്രത്തിലെ ഒരു സുപ്രധാന സമസ്യയ്ക്ക് ഉത്തരം ലഭിച്ചു എന്നു മാത്രമല്ല, അര്‍ബുദം വാര്‍ധക്യം തുടങ്ങിയ പ്രശ്‌നങ്ങളെ നേരിടാനുള്ള പുതിയ സാധ്യതകളും ആ കണ്ടുപിടിത്തം വഴി ഗവേഷകലോകത്തിന് തുറന്നുകിട്ടി.

ഡി.എന്‍.എ.ശ്രേണിയുടെ ഒരു ചെറുതുണ്ടിനെ ക്രോമസോമുകളുടെ അഗ്രങ്ങളില്‍ ആവര്‍ത്തിച്ച് കൂട്ടിവിളക്കി വെച്ചിരിക്കുന്ന ഘടനയാണ് ടെലോമിയെറുകള്‍ക്കുള്ളത്. എലിസബത്ത് ബ്ലാക്ക്‌ബേണും ജാക്ക് സോസ്തകും ചേര്‍ന്ന്, ടെലോമിയെറുകളുടെ സവിശേഷമായ ഡി.എന്‍.എ.ശ്രേണി കണ്ടെത്തി. കരോള്‍ ഗ്രെയ്ഡറും ബ്ലാക്ക്‌ബേണും ചേര്‍ന്ന്, ടെലോമിയര്‍ ഡി.എന്‍.എ.യ്ക്ക് കാരണമാകുന്ന രാസാഗ്നിയായ ടെലോമിറേസ് കണ്ടെത്തി.

കണ്ടുപിടിത്തത്തിന്റെ വഴികള്‍

എലിസബത്ത് ബ്ലാക്ക്‌ബേണിന്റെ ആദ്യകാല ഗവേഷണം ഡി.എന്‍.എ.ശ്രേണികള്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു. ടെട്രാഹൈമിന എന്ന ഏകകോശജീവിയുടെ ജനിതകഘടന പഠിക്കുന്ന വേളയില്‍ ഒരു പ്രത്യേക ഡി.എ്ന്‍.എ. ശ്രേണി (CCCCAA) ക്രോമസോമുകളുടെ അഗ്രങ്ങളില്‍ ഒട്ടേറെ തവണ ആവര്‍ത്തിച്ച് വരുന്നത് ശ്രദ്ധയില്‍ പെട്ടു. എന്നാല്‍, ആ ആവര്‍ത്തനശ്രേണിയുടെ കര്‍ത്തവ്യം എന്താണെന്ന് അറിയില്ലായിരുന്നു. ഏതാണ്ട് അതേസമയത്ത് തന്നെ, ജാക് സോസ്താക് മറ്റൊരു വസ്തുത സ്വന്തംനിലയ്ക്ക് നിരീക്ഷിക്കുകയുണ്ടായി. ഒരിനം മിനിക്രോമോസോം യീസ്റ്റ് കോശങ്ങളില്‍ സന്നിവേശിപ്പിക്കുമ്പോള്‍ അത് വേഗം നശിക്കുന്നു എന്നതായിരുന്നു ആ നിരീക്ഷണം.

1980-ല്‍ ബ്ലാക്ക്‌ബേണ്‍ തന്റെ കണ്ടെത്തലുകള്‍ ഒരു ശാസ്ത്രസമ്മേളനത്തില്‍ അവതരിപ്പിച്ചു. അത് സോസ്താകിന്റെ ശ്രദ്ധയാകര്‍ഷിച്ചു. രണ്ട് നിരീക്ഷണങ്ങളെയും ജീവിവര്‍ഗങ്ങളുടെ അതിരുകള്‍ ഭേദിച്ച് പരിശോധിക്കാന്‍ ഇരുവരും ചേര്‍ന്ന് തീരുമാനിക്കുന്നത് അങ്ങനെയാണ്. ടെട്രാഹൈമിനയില്‍ നിന്ന് CCCCAA ശ്രേണി ബ്ലാക്ക്‌ബേണ്‍ വേര്‍തിരിച്ചെടുത്തത്, സോസ്താക് മിനിക്രോമസോമുമായി സംയോജിപ്പിച്ച് യീസ്റ്റില്‍ സന്നിവേശിപ്പിച്ചു. ആ പ്രത്യേക ഡി.എന്‍.എ.ശ്രേണി മിനിക്രോമസോമിനെ നാശത്തില്‍ നിന്ന് രക്ഷിക്കുന്നു എന്ന അത്ഭുതകരമായ ഫലമാണ് പരീക്ഷണത്തില്‍ കണ്ടത്. (1982-ല്‍ ഇത് ഇരുവരും ചേര്‍ന്ന് 'സെല്‍' മാഗസിനില്‍ പ്രസിദ്ധീകരിച്ചു).

വ്യത്യസ്തമായ ഒരു ജീവിയില്‍ നിന്നുള്ള ടെലോമിയര്‍ ഡി.എന്‍.എ.ക്ക്, മറ്റൊരു ജീവിയിലെ മിനിക്രോമസോമിനെ സംരക്ഷിക്കാന്‍ കഴിയുന്നു എ്ന്നു പറഞ്ഞാല്‍ എന്താണര്‍ഥം. അതുവരെ അറിയാത്ത ഒരു അടിസ്ഥാന ജൈവസംവിധാനമാണ് അതിലുള്ളത് എന്നാണ്. ടെലോമിയര്‍ ഡി.എന്‍.എ. അതിന്റെ സവിശേഷമായ ശ്രേണിയുമായി അമീബ മുതല്‍ മനുഷ്യന്‍ വരെയുള്ള ജീവികളിലും, സസ്യങ്ങളിലും ഉള്ളതായി പിന്നീട് വ്യക്തമായി.

ബ്ലാക്ക്‌ബേണിന് കീഴില്‍ ഗ്രാഡ്വേറ്റ് വിദ്യാര്‍ഥിയായിരുന്നു അക്കാലത്ത് കരോള്‍ ഗ്രെയ്ഡര്‍. ഇരുവരും ചേര്‍ന്ന് ടെലോമിയര്‍ ഡി.എന്‍.എ. ഏതെങ്കിലും രാസാഗ്നിയുടെ പ്രവര്‍ത്തനഫലമാണോ എന്ന് പരിശോധിക്കാന്‍ തീരുമാനിച്ചു. 1984-ലെ ക്രിസ്മസ് ദിനത്തിലായിരുന്നു 'യുറീക്കാ നിമിഷം'. ഒരു രാസാഗ്നിയുടെ സാന്നിധ്യത്തെക്കുറിച്ച് ഗ്രേയ്ഡര്‍ക്ക് വ്യക്തമായ സൂചന ലഭിച്ചു. ഗുരുവും ശിഷ്യയും ചേര്‍ന്ന് അതിന് ടെലോമിറേസ് രാസാഗ്നി എന്ന് പേരിട്ടു.

ടെലോമിറേസ് രാസാഗ്നിയെ സംശുദ്ധീകരിച്ചപ്പോള്‍ അതില്‍ ആര്‍.എന്‍.എ.യും പ്രോട്ടീനും ഉള്ളതായി തെളിഞ്ഞു. ആര്‍.എന്‍.എ.സംയുക്തത്തില്‍ CCCCAA ശ്രേണിയുള്ളതായി തെളിഞ്ഞു. അതാണ് ടെലോമിയറിന്റെ നിര്‍മാണത്തിന് വേണ്ട ചട്ടക്കൂട് ആയി പ്രവര്‍ത്തിക്കുക. നിര്‍മാണ പ്രവര്‍ത്തനം പ്രോട്ടീന്‍ നിര്‍വഹിച്ചു കൊള്ളും. ക്രോമസോമിനെ കോശവിഭജനത്തിന്റെ വേളയില്‍ പൂര്‍ണരൂപത്തില്‍ കോപ്പി ചെയ്യപ്പടാന്‍ സഹായിക്കുന്നത് ടെലോമിറേസ് രാസാഗ്നിയാണ്.

ആന്തരഘടികാരം

ക്രോമസോമുകളുടെ അഗ്രഭാഗങ്ങളിലെ ടെലോമിയെര്‍ യഥാര്‍ഥത്തില്‍ കോശത്തിന്റെ ആന്തരഘടികാരമായാണ് പ്രവര്‍ത്തിക്കുന്നത്. കോശങ്ങളിലെ ഈ ആന്തരഘടികാരത്തിന് അര്‍ബുദവുമായും വാര്‍ധക്യവുമായും ബന്ധമുണ്ട്. കോശങ്ങളുടെ വിഭജനവും അന്ത്യവും തമ്മില്‍ ബന്ധമുള്ളതാണല്ലോ അര്‍ബുദവും വാര്‍ധക്യവും. ഒരാള്‍ക്ക് പ്രായമാകുമ്പോള്‍ ശരീരത്തിലെ കോശങ്ങള്‍ക്കും പ്രായമാകുന്നു. കുഞ്ഞുങ്ങളില്‍ കോശങ്ങള്‍ ചെറുപ്പമാണെങ്കില്‍ മുതിര്‍ന്നവരില്‍ അവ മുതിര്‍ന്നതായിരിക്കും. ഒരു പരിധി കഴിയുന്നതോടെ കോശങ്ങള്‍ക്ക് വിഭജിക്കാന്‍ കഴിയാതെ വരുന്നതാണ് വാര്‍ധക്യം. കോശങ്ങളിലെ ആന്തരഘടികാരമാണ് ഇത് നിയന്ത്രിക്കുന്നത്. എന്നാല്‍, ഘടികാരം നിശ്ചമായാല്‍ കോശങ്ങള്‍ നശിക്കാതെ വിഭജിക്കുന്നത് തുടര്‍ന്നു കൊണ്ടിരിക്കും. അതാണ് അര്‍ബുദത്തിന്റെ അടിസ്ഥാനം.

ഡി.എന്‍.എ.ശ്രേണിയുടെ ഒരു ചെറുതുണ്ടിനെ ക്രോമസോമുകളുടെ അഗ്രങ്ങളില്‍ ആവര്‍ത്തിച്ച് കൂട്ടിവിളക്കിയ രൂപത്തിലുള്ള ടെലോമിയറിന്റെ ക്രമീകരണം മൂലം, കോശവിഭജനവേളയില്‍ ജനിതക വിവരങ്ങള്‍ നഷ്ടപ്പെടുന്നില്ല. ക്രോമസോമുകളുടെ വ്യക്തിത്വം സംരക്ഷിച്ചുകൊണ്ടുതന്നെ, വിഭജനം തുടരാന്‍ കോശങ്ങള്‍ക്ക് ടെലോമിറേസ് അവസരമൊരുക്കുന്നു.

ടെലോമിറേസ് രാസാഗ്നി സജീവമല്ലാത്തപ്പോള്‍, ഓരോ കോശവിഭജനം കഴിയുമ്പോഴും ടെലോമിയെറിന്റെ നീളം കുറയുന്നു. ആത്യന്തികമായി ജനിതകനിര്‍വീര്യതയിലേക്കും മരണത്തിലേക്കും കോശങ്ങളെ നയിക്കുന്നത് ഈ പ്രക്രിയയാണ്. ഭ്രൂണവിത്തുകോശങ്ങളുടെ അവസ്ഥ കഴിഞ്ഞാല്‍, ബാക്കി സയമത്തൊന്നും ഈ ടെലോമിറേസ് രാസാഗ്‌നി സജീവമായിരിക്കില്ല. ചെറുപ്പക്കാരുടെ കോശങ്ങളില്‍ ടെലോമിറേസിന്റെ നീളം കൂടുതലായിരിക്കും, പ്രായമാകുമ്പോള്‍ അത് ചെറുതായി വരും. ഒടുവില്‍ ടെലോമിയറിന്റെ നീളം ഏറ്റവും കുറഞ്ഞ ഘട്ടത്തില്‍ കോശം വിഭജനം നിര്‍ത്തും. അതാണ് ശരിക്കുള്ള വാര്‍ധക്യം.

എന്നാല്‍, അര്‍ബുദത്തിന്റെ കാര്യത്തില്‍ ടെലോമിയെര്‍ ചെറുതാകുന്നത് തടയപ്പെടുന്നു. കോശത്തെ സംബന്ധിച്ചിടത്തോളം സമയം നിശ്ചലമാക്കപ്പെടുകയാണ് അപ്പോള്‍ സംഭവിക്കുക. ടെലോമിറേസ് എന്ന രാസാഗ്‌നിയുടെ സ്വാധീനം മൂലമാണ് ഇത് സംഭവിക്കുന്നത്. കോശം ശത്രുതയോടെ പെരുകാനും ട്യൂമറുകള്‍ക്ക് വഴിവെക്കാനും കാരണം അതാണ്. ടെലോമിറേസ് രാസാഗ്‌നിയെ അമര്‍ച്ച ചെയ്താല്‍ അര്‍ബുദ ട്യൂമറുകളെ ചെറുക്കാന്‍ സാധിക്കും. അര്‍ബുദം വൈദ്യശാസ്ത്രത്തിന് കീഴടങ്ങും എന്നര്‍ഥം.

മനുഷ്യന്റെ എക്കാലത്തെയും വലിയ സ്വപ്‌നങ്ങളിലൊന്നാണ് വാര്‍ധക്യം തടയുക എന്നത്. അക്കാര്യത്തിലും ടെലോമിറേസ് രാസാഗ്നി തുണയായേക്കും. ക്രോമസോമുകളുടെ അഗ്രത്തിലുള്ള ടെലോമിയെറിന്റെ നീളം തീരെക്കുറയുന്നതാണല്ലോ വാര്‍ധക്യത്തിലേക്ക് കോശങ്ങളെ നയിക്കുന്നത്. എന്നാല്‍, ടെലോമിറേസ് രാസാഗ്‌നിയുടെ സഹായത്തോടെ ഈ പ്രക്രിയ മെല്ലെയാക്കിയാക്കാനായാല്‍, കോശങ്ങള്‍ വിഭജനം നിര്‍ത്തില്ല, വാര്‍ധക്യം വരികയുമില്ല. അസാധാരണമായ സാധ്യതകളിലേക്കുള്ള ചവിട്ടുപടിയാണ് ടെലോമിയറും ടെലോമിറേസ് രാസാഗ്നിയുമെന്ന് സാരം.

എലിസബത്ത് ബ്ലാക്ക്‌ബേണ്‍: ഓസ്‌ട്രേലിയയില്‍ ടാസ്മാനിയയിലെ ഹൊബാര്‍ട്ടില്‍ 1948-ല്‍ ജനിച്ചു. മെല്‍ബണിലെ പഠനത്തിന് ശേഷം, 1975-ല്‍ കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നിന്ന് ഗവേഷണബിരുദം നേടി. അമേരിക്കയില്‍ ന്യൂ ഹവനിലെ യേല്‍ സര്‍വകലാശാല, ബര്‍ക്ക്‌ലിയിലെ കാലിഫോര്‍ണിയ സര്‍വകലാശാല എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു. 1990 മുതല്‍ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ പ്രൊഫസറാണ്. അമേരിക്കന്‍ പൗരത്വവും ഓസ്‌ട്രേലിയന്‍ പൗരത്വവുമുണ്ട്.

കരോള്‍ ഗ്രെയ്ഡര്‍: കാലിഫോര്‍ണിയയിലെ സാന്‍ ഡിയേഗോയില്‍ 1961-ല്‍ ജനിച്ചു. ബര്‍ക്ക്‌ലിയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്ന ബ്ലാക്ക്‌ബേണിന്റെ മേല്‍നോട്ടത്തില്‍ 1987-ല്‍ ഗവേണബിരുദം കരസ്ഥമാക്കി. കോള്‍ഡ് സ്പ്രിങ് ഹാര്‍ബര്‍ ലബോറട്ടറിയിലെ പോസ്റ്റ്‌ഡോക്ടറല്‍ ഗവേഷണത്തിന് ശേഷം 1997 മുതല്‍ ബാള്‍ട്ടിമോറിലെ ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനില്‍ പ്രൊഫസറായി പ്രവര്‍ത്തിക്കുന്നു.

ജാക്ക് സോസ്താക്: ലണ്ടനില്‍ 1952-ല്‍ ജനിച്ച സോസ്താക് കാനഡയിലാണ് വളര്‍ന്നത്. മോണ്‍ട്രിയളിലെ മക്ഗില്‍ സര്‍വകലാശാല, ന്യൂയോര്‍ക്ക് ഇഥാക്കയിലെ കോര്‍ണല്‍ സര്‍വകലാശാല എന്നിവിടങ്ങളിലാണ് പഠിച്ചത്. കോര്‍ണലില്‍ നിന്ന് 1977-ല്‍ ഗവേഷണബിരുദം നേടി. 1979 മുതല്‍ ഹാര്‍വാഡ് മെഡിക്കല്‍ സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന അദ്ദേഹം ഇപ്പോള്‍ ബോസ്റ്റണില്‍ മസാച്യൂസെറ്റ്‌സ് ജനറല്‍ ഹോസ്പിറ്റലിലെ ജനറ്റിക്‌സ് പ്രൊഫസറാണ്. അമേരിക്കന്‍ പൗരന്‍. (അവലംബം: http://nobelprize.org/)

കാണുക

Sunday, October 04, 2009

രോഗനിര്‍ണയത്തിന് സെല്‍ഫോണ്‍ മൈക്രോസ്‌കോപ്പ്

ചെലവു കുറഞ്ഞ സെല്‍ഫോണിനെ ഒരു അറ്റാച്ച്‌മെന്റിന്റെ സഹായത്തോടെ രോഗനിര്‍ണയ ഉപാധിയാക്കി മാറ്റുന്ന കാര്യം സങ്കല്‍പ്പിച്ചു നോക്കൂ. 'സെല്‍സ്‌കോപ്പ്' എന്നു വിളിക്കുന്ന ആ സെല്‍ഫോണ്‍ മൈക്രോസ്‌കോപ്പ് ഉപയോഗിച്ച് ക്ഷയരോഗവും മലമ്പനിയും മറ്റും തിരിച്ചറിയാന്‍ കഴിയുമെന്ന് വന്നാലോ. ചെലവു കുറഞ്ഞ ഈ രോഗനിര്‍ണയമാര്‍ഗം ഇന്ത്യയെപ്പോലുള്ള വികസ്വരരാഷ്ട്രങ്ങളിലും, ആരോഗ്യപരിപാലന സംവിധാനങ്ങള്‍ ലഭ്യമല്ലാത്ത വിദൂരമേഖലകള്‍ക്കും അനുഗ്രഹമാകും.

അമേരിക്കയില്‍ ബര്‍ക്കലിയില്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഒരു പ്രോജക്ടിന്റെ ഭാഗമായാണ്, ആരോഗ്യപ്രവര്‍ത്തകര്‍ക്ക് തുണയായേക്കാവുന്ന സെല്‍സ്‌കോപ്പിന് രൂപംനല്‍കിയത്. കുഴലുപോലുള്ള ഒരു ഭാഗം സെല്‍ഫോണുമായി ബെല്‍റ്റ്ക്ലിപ്പ് ഉപയോഗിച്ച് ഘടിപ്പിച്ചാണ്, അതിനെ മൈക്രോസ്‌കോപ്പ് ആക്കി മാറ്റുക. പരമ്പരാഗത സൂക്ഷ്മദര്‍ശനികള്‍ പോലെ പ്രവര്‍ത്തിക്കുന്ന സെല്‍സ്‌കോപ്പ് ഉപയോഗിച്ച് കഫവും രക്തവും പരിശോധിക്കാനാവും. സ്ലൈഡുകളിലെ സാമ്പിളുകളുടെ ദൃശ്യങ്ങള്‍ വലുതാക്കി വിശകലനം ചെയ്താണ് രോഗനിര്‍ണയം നടത്തുക. അല്ലെങ്കില്‍, ദൃശ്യങ്ങള്‍ നെറ്റ്‌വര്‍ക്ക് വഴി മറ്റേതെങ്കിലും കേന്ദ്രത്തിലേക്ക് അയച്ച് വിശകലനം സാധ്യമാക്കുന്നു. ഫഌറസെന്റ് പ്രതിഭാസമാണ് ഉപകരണത്തില്‍ പരിശോധനയ്ക്ക് സഹായിക്കുക.

ക്ഷയരോഗത്തിന്റെ കാര്യത്തില്‍ സ്ലൈഡിലെ കഫത്തിന്റെ സാമ്പിളുമായി വിലകുറഞ്ഞ ഒരു ഫഌറസെന്റ് ചായം സമ്മേളിപ്പിക്കുന്നു. സെല്‍ഫോണില്‍ ഘടിപ്പിക്കുന്ന കുഴല്‍ പോലുള്ള ഉപകരണത്തിനുള്ളില്‍ എതിര്‍ഭാഗത്ത് സ്ഥിതിചെയ്യുന്ന ലൈറ്റ് എമിറ്റിങ് ഡയോഡ് (എല്‍.ഇ.ഡി) പ്രത്യേക തരംഗദൈര്‍ഘ്യമുള്ള വികിരണങ്ങള്‍ പുറപ്പെടുവിക്കുമ്പോള്‍, സ്ലൈഡിലെ സാമ്പിളില്‍ ക്ഷയരോഗാണു ഉണ്ടെങ്കില്‍ പ്രകാശം ആഗിരണം ചെയ്ത് പച്ചനിറത്തില്‍ തിളങ്ങും. അത്തരത്തില്‍ തിളങ്ങുന്ന ബാക്ടീരിയകളുടെ എണ്ണം ഉപകരണത്തിലെ സോഫ്ട്‌വേര്‍ കൃത്യമായി കണക്കാക്കുകയും രോഗം നിര്‍ണിയിക്കുകയും ചെയ്യുന്നു. അല്ലെങ്കില്‍ ആ ദൃശ്യം നെറ്റ്‌വര്‍ക്ക് വഴി അകലെയുള്ള ഡോക്ടര്‍മാര്‍ക്ക് അയച്ചു കൊടുത്ത് രോഗം മനസിലാക്കാന്‍ കഴിയും.

ആരോഗ്യസംവിധാനങ്ങള്‍ അധികമില്ലാത്ത, ലോകത്തിന്റെ ഏത് ഭാഗത്തും പ്രയോജനകരമാണ് ഈ സെല്‍ഫോണ്‍ ഉപകരണമെന്ന്, കാലിഫോര്‍ണിയ സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ അയ്‌ദോഗാന്‍ ഒസ്‌കാന്‍ അറിയിക്കുന്നു. ലെന്‍സില്ലാതെ സെല്‍ഫോണ്‍ ഇമേജിങ് സാധ്യമാക്കാന്‍ സര്‍വകലാശാലയില്‍ നടക്കുന്ന ഗവേഷണത്തില്‍ പങ്കാളിയാണ് ഒസ്‌കാന്‍. 'പ്ലോസ് വണ്‍' ജേര്‍ണലിലാണ് പുതിയ ഉപകരണം സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. കൊണ്ടുനടക്കാവുന്ന ഈ ഫഌറസെന്റ് ഉപകരണത്തിന്റെ സഹായത്തോടെ അരിവാള്‍ രോഗവും തിരിച്ചറിയാന്‍ കഴിയുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.

'ഫഌറസെന്റ് മൈക്രോസ്‌കോപ്പി' എന്നത് സാധാരണഗതിയില്‍ ചെലവേറിയ സങ്കേതമാണ്. പാവപ്പെട്ട രാജ്യങ്ങളിലെ സാധാരണക്കാര്‍ക്ക് അത് ലഭ്യമാക്കുക ബുദ്ധിമുട്ടാണ്. എന്നാല്‍, പുതിയ സങ്കേതം ചെലവ് കാര്യമായി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്, ഗവേഷണത്തില്‍ പങ്കുവഹിക്കുന്ന ബയോഎന്‍ജിനിയര്‍ വില്‍ബര്‍ ലാം പറയുന്നു. സാധാരണഗതിയില്‍ ഫഌറസെന്റ് മൈക്രോസ്‌കോപ്പി സാധ്യമാക്കാന്‍ ഡാര്‍ക്ക് റൂം, മെര്‍ക്കുറി വിളക്ക്, മികച്ച പരിശീലനം നേടിയ വ്യക്തികള്‍ തുടങ്ങിയവയൊക്കെ ആവശ്യമാണ്. ചെലവേറിയ ഈ സൗകര്യങ്ങള്‍ വികസ്വരരാഷ്ട്രങ്ങളിലെ മിക്കയിടങ്ങളിലും ലഭ്യമാക്കുക പ്രായോഗികമല്ല. എന്നാല്‍, സെല്‍സ്‌കോപ്പിന്റെ കാര്യത്തില്‍ അത്തരം സൗകര്യങ്ങളുടെയോ ചെലവിന്റെയോ ഒന്നും ആവശ്യമില്ല. ഏത് വിദൂരമേഖലയിലും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൈയില്‍ കൊണ്ടുനടക്കാവുന്നതാണ് ഈ ഉപകരണം. രോഗനിര്‍ണയം അനായാസമാകുന്നതോടെ, കൂടുതല്‍ പേര്‍ക്ക് ഫലപ്രദമായ ചികിത്സ ലഭ്യാമാക്കാന്‍ പുതിയ സങ്കേതം സഹായിക്കും.(കടപ്പാട്: ടെക്‌നോളജി റിവ്യു).

Friday, October 02, 2009

'ആര്‍ഡി'- മനുഷ്യപരിണാമത്തിലെ പുതിയ നായിക

'ലൂസി'ക്ക് മുമ്പ് ആരായിരുന്നു എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിരിക്കുന്നു, മനുഷ്യന്‍ അവന്റെ പൊതുപൂര്‍വികരെ ചിമ്പാന്‍സിയിലും ഗൊറില്ലകളിലും തിരയുന്നത് നിരര്‍ഥകമാണെന്നും വ്യക്തമായിരിക്കുന്നു.

ജീവിച്ചിരുന്നെങ്കില്‍ അവളുടെ വയസ്സ് 44 ലക്ഷം വര്‍ഷമാകുമായിരുന്നു. മനുഷ്യന് തന്റെ പൂര്‍വികവര്‍ഗങ്ങളില്‍ ഇതുവരെ അറിയാത്ത ഒന്ന് എങ്ങനെയിരുന്നു എന്ന് നേരിട്ട് മനസിലാക്കാനും സാധിക്കുമായിരുന്നു. എത്യോപ്യയില്‍ നിന്ന് കണ്ടെത്തിയ പ്രാചീനസ്ത്രീയുടെ ഫോസില്‍, മനുഷ്യപരിണാമ ചരിത്രത്തില്‍ പുതിയ അധ്യായമാവുകയാണ്. 'ആര്‍ഡി'യെന്നാണ് പരിണാമകഥയിലെ പുതിയ നായികയുടെ പേര്.

മനുഷ്യന്റെ പ്രാചീനപൂര്‍വികരില്‍ ഇതുവരെ ശരിക്കു വിവരിക്കപ്പെടാത്ത 'ആര്‍ഡിപിത്തക്കസ് റമിഡസ്' എന്ന വര്‍ഗത്തെ, പതിനൊന്ന് ഗവേഷണപ്രബന്ധങ്ങളിയായാണ് പുതിയ ലക്കം 'സയന്‍സ്' ഗവേഷണ വാരിക ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നത്. വിവിധ രാജ്യങ്ങളിലെ 47 ഗവേഷകരുടെ ഒന്നര പതിറ്റാണ്ട് നീണ്ട ശ്രമഫലമായാണ് 'ആര്‍ഡി'യെന്ന് ചുരുക്കപ്പേര് നല്‍കിയിട്ടുള്ള ഈ വര്‍ഗത്തെ അടുത്തറിയാന്‍ കഴിഞ്ഞത്.

നരവംശശാസ്ത്രത്തില്‍ സുപ്രധാനമായ ഒരു കണ്ടെത്തല്‍ നടന്നത് 1974-ലാണ്. 32 ലക്ഷം വര്‍ഷം പഴക്കമുള്ള ഒരു സ്ത്രീയുടെ ഭാഗിക ഫോസിലായിരുന്നു ആ കണ്ടെത്തല്‍. 'ലൂസി'യെന്ന് പേര് വിളിക്കപ്പെട്ട 'ഓസ്ട്രിലോപിത്തക്കസ് അഫാറന്‍സിസ്' എന്ന ആ വര്‍ഗം, മനുഷ്യപരിണാമ ചരിത്രത്തില്‍ പുതിയ അധ്യായം രചിച്ചു. മസ്തിഷ്‌കം വലുതാകുന്നതിനും മുമ്പു തന്നെ മനുഷ്യന്റെ പൂര്‍വികര്‍ ഇരുകാലുകളില്‍ സഞ്ചരിച്ചു തുടങ്ങി എന്ന് 'ലൂസി'യാണ് ലോകത്തെ ബോധ്യപ്പെടുത്തിയത്.

ലൂസിക്ക് മുമ്പ് ആരായിരുന്നു എന്ന ചോദ്യത്തിനാണ് ഇപ്പോള്‍ ഉത്തരം കണ്ടെത്തിയിരിക്കുന്നത്. വേണമെങ്കില്‍ 'ലൂസി'യുടെ മാതാവ് എന്ന് 'ആര്‍ഡി'യെ വിശേഷിപ്പിക്കാമെന്ന് ഗവേഷകര്‍. ലൂസിക്കും പത്തുലക്ഷം വര്‍ഷം മുമ്പ് ആഫ്രിക്കയില്‍ കഴിഞ്ഞിരുന്ന വര്‍ഗമാണത്. ചിമ്പാന്‍സിയോ മനുഷ്യനോ അല്ലാത്ത ജീവി. ഇരുകാലില്‍ സഞ്ചരിക്കാന്‍ പാകത്തിലാണ് രൂപഘടന. 120 സെന്റിമീറ്റര്‍ ഉയരം 50 കിലോഗ്രാം ശരീരഭാരം. മസ്തിഷ്‌ക്കം ചെറുത്. കായ്കളും കനികളും ചെറുജീവികളുമൊക്കെയായിരുന്നു അവയുടെ ഭക്ഷണം എന്നാണ് അനുമാനം.

മനുഷ്യന്റെയും ചിമ്പാന്‍സിയുടെയും പൊതുപൂര്‍വികന്‍ ആഫ്രിക്കയില്‍ ജീവിച്ചിരുന്നത് 60 ലക്ഷംവര്‍ഷം മുമ്പാണ് എന്നാണ് കരുതുന്നത്. ഇപ്പോള്‍ വിവരിക്കപ്പെടുന്ന ആര്‍ഡി, ആ പൊതുവര്‍ഗത്തില്‍ പെട്ടതല്ല. അതേസമയം, പൊതുപൂര്‍വികന്റെ പല സവിശേഷതകളും ആര്‍ഡിയില്‍ കാണാമെന്ന് ഗവേഷകര്‍ പറയുന്നു. മനുഷ്യനും പൂര്‍വികരും ഉള്‍പ്പെട്ട 'ഹോമിനിഡുകളി'ല്‍, ലൂസിക്ക് മുമ്പുള്ള വര്‍ഗങ്ങളെക്കുറിച്ച് വലിയ ശൂന്യതയാണ് നരവംശശാസ്ത്രം അനുഭവിച്ചിരുന്നത്. ആര്‍ഡി വഴി അതാണ് ഒരു പരിധി വരെ ഇപ്പോള്‍ പരിഹരിക്കപ്പെടുന്നത്.

എത്യോപ്യയിലെ അഫാര്‍ മേഖലയില്‍ നിന്ന് 1992-ലാണ് ആര്‍ഡിയെപ്പറ്റി ഗവേഷകര്‍ക്ക് ആദ്യസൂചന ലഭിച്ചെങ്കിലും, 1994-ലാണ് പൊട്ടിത്തകര്‍ന്ന നിലയില്‍ ആര്‍ഡിയുടെ ഭാഗികഫോസില്‍ ഗവേഷകര്‍ക്ക് കിട്ടിയത്. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ടിം വൈറ്റ് ഉള്‍പ്പെട്ട അന്താരാഷ്ട്ര 'മിഡില്‍ അവാഷ്' ഗവേഷണസംഘമാണ് ആര്‍ഡിയെ കണ്ടെത്തിയത്. ആര്‍ഡിയുടെ വര്‍ഗത്തില്‍ പെട്ട 35 അംഗങ്ങളുടെ ഫോസില്‍ ഭാഗങ്ങളും അവര്‍ക്ക് കിട്ടി. തൊട്ടാല്‍ പൊടിയുന്ന തരത്തിലായിരുന്ന ഫോസില്‍, വര്‍ഷങ്ങള്‍ കൊണ്ടാണ് വേര്‍തിരിച്ചെടുത്ത് പഠിക്കാന്‍ ഗവേഷകര്‍ക്കായത്.

പുതിയ കണ്ടെത്തലുമായി ബന്ധപ്പെട്ട് പുറത്തുവന്ന മറ്റൊരു പ്രധാന വസ്തുത, ആര്‍ഡിയുടെ ഭൂരിഭാഗം സവിശേഷതകളും ആഫ്രിക്കയിലെ ആള്‍ക്കുരങ്ങുകളില്‍ കാണപ്പെടുന്നില്ല എന്നതാണ്. അതിനര്‍ഥം പൊതുപൂര്‍വികരില്‍ നിന്ന് ഹോമിനിഡുകളും കുരങ്ങുകളും വേര്‍പിരിഞ്ഞ ശേഷം, കുരങ്ങുകള്‍ക്ക് കാര്യമായ പരിണാമം സംഭവിച്ചിട്ടുണ്ട് എന്നാണ്. അതിനാല്‍, മനുഷ്യന്‍ അവന്റെ പൊതുപൂര്‍വികനെ ചിമ്പാസികളിലും ഗൊറില്ലകളിലും തിരയുന്നത് നിരര്‍ഥകമാണെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.(അവലംബം: സയന്‍സ് ഗവേഷണ വാരിക, ഒക്ടോ.2, 2009).

കാണുക